SENSEX
NIFTY
GOLD
USD/INR

Weather

28    C
... ...View News by News Source

ഐ-പെഡല്‍ സാങ്കേതികവിദ്യ; ഒരൊറ്റ ഫുള്‍ ചാര്‍ജില്‍ 473 കിലോമീറ്റര്‍, ഹ്യുണ്ടായുടെ ക്രെറ്റ ഇവിയെ അറിയാം

ഹ്യുണ്ടായ് ഇന്ത്യയുടെ മൂന്നാമത്തെ ഇലക്ട്രിക് മോഡലായാണ് ക്രെറ്റ ഇവി എത്തുന്നത്. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയിലാണ് രാജ്യത്ത് ഹ്യൂണ്ടായ് ക്രെറ്റ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കുന്നത്. ഇനിന് മുന്നെ ക്രെറ്റ ഇവിയുടെ വിശദാംശങ്ങള്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ വെളിപ്പെടുത്തി. സുരക്ഷയ്ക്ക് പേരുകേട്ട ടാറ്റയുടെ വൈദ്യുത വാഹനങ്ങളേക്കാള്‍ സുരക്ഷയ്ക്കുള്ള സംവിധാനങ്ങള്‍ക്ക് ക്രെറ്റ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നു. 75 ഓളം സുരക്ഷാ സംവിധാനങ്ങളാണ് ക്രെറ്റയുടെ ഇലക്ട്രിക് കാര്‍ കൊണ്ടുവരുന്നത്. ഇതില്‍ 6 എയര്‍ബാഗുകള്‍, ഓള്‍ വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, ISOFIX, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, ഹില്‍-സ്റ്റാര്‍ട്ട്, ഹില്‍-ഡീസെന്റ് അസിസ്റ്റ് തുടങ്ങി 52 സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ സവിശേഷതകള്‍ ഇലക്ട്രിക് എസ്യുവിയില്‍ ഉണ്ട്. 'അക്കൗണ്ടില്‍ നിന്ന് പണം പോകുന്ന വഴി കാണില്ല'; പുതിയ തട്ടിപ്പ് മുന്നറിയിപ്പുമായി സെറോദ സഹസ്ഥാപകന്‍- വിഡിയോ ക്രെറ്റയുടെ ഇവി വേര്‍ഷനില്‍ വെഹിക്കിള്‍ ടു ലോഡ് (V2L) എന്ന സാങ്കേതിക വിദ്യയിലൂടെ വാഹനത്തിനകത്തും പുറത്തും ബാഹ്യ ഉപകരണങ്ങള്‍ പവര്‍ ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. ഐ-പെഡല്‍ സാങ്കേതികവിദ്യയിലൂടെ ഇലക്ട്രിക് എസ്യുവി ഒരു പെഡല്‍ ഉപയോഗിച്ചും ഓടിക്കാന്‍ സാധിക്കും. ഹ്യൂണ്ടായ് ക്രെറ്റ ഇവി എസ്യുവിയുടെ ഇന്റേണല്‍ കംബസറ്റിയന്‍ എഞ്ചിന്‍ (ഐസിഇ) പതിപ്പ് പോലെ കാണപ്പെടുന്നു. എയര്‍ ഫ്‌ലോ നിയന്ത്രിക്കുന്നതിനും എയറോഡൈനാമിക് പ്രകടനം മെച്ചപ്പെടുത്തുന്നതിനൊപ്പം വാഹന ഘടകങ്ങളെ തണുപ്പിക്കാനും ഇലക്ട്രിക് എസ്യുവിക്ക് സജീവമായ എയര്‍ ഫ്‌ലാപ്പുകള്‍ ഉണ്ട്. കുറഞ്ഞ റോളിങ് റെസിസ്റ്റന്‍സ് ടയറുകളുള്ള പുതിയ 17 ഇഞ്ച് എയ്റോ അലോയ് വീലുകളും സജ്ജീകരിച്ചിരിക്കുന്നു. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ക്രെറ്റ ഇവി എത്തുന്നത്. 51.4kWh, 42kWh, 51.4kWh ബാറ്ററി പാക്ക് ഓപ്ഷനില്‍ ഒരൊറ്റ ഫുള്‍ ചാര്‍ജില്‍ 473 കിലോമീറ്ററും 42kWh ബാറ്ററി പാക്ക് ഓപ്ഷനില്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 390 കിലോമീറ്ററും ഹ്യൂണ്ടായ് ക്രെറ്റ ഇവി അവകാശപ്പെടുന്നു. 11 കിലോവാട്ട് സ്മാര്‍ട് കണക്ടഡ് വാള്‍ ബോക്‌സ് എസി ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍ 10-100 ശതമാനം ചാര്‍ജാകാന്‍ വേണ്ടത് വെറും നാല് മണിക്കൂറാണ്. നാല് വേരിയന്റുകളിലാണ് ക്രെറ്റ ഇവിയെ ഹ്യുണ്ടായി എത്തിക്കുന്നത്. എക്‌സിക്യൂട്ടീവ്, സ്മാര്‍ട്ട്, പ്രീമിയം, എക്‌സലന്‍സ് എന്നിങ്ങനെയാണ് വേരിയന്റുകള്‍. എട്ട് മോണോടോണ്‍, രണ്ട് ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകള്‍ ഉണ്ട്.

സമകാലിക മലയാളം 16 Jan 2025 8:14 pm

'അക്കൗണ്ടില്‍ നിന്ന് പണം പോകുന്ന വഴി കാണില്ല'; പുതിയ തട്ടിപ്പ് മുന്നറിയിപ്പുമായി സെറോദ സഹസ്ഥാപകന്‍- വിഡിയോ

ന്യൂഡല്‍ഹി: അക്കൗണ്ടില്‍ നിന്ന് പണം തട്ടുന്ന പുതിയ തട്ടിപ്പിനെതിരെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ സെറോദയുടെ സഹസ്ഥാപകന്‍ നിതിന്‍ കാമത്ത്. തട്ടിപ്പുകാര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?, ആരെയാണ് അവര്‍ ലക്ഷ്യമിടുന്നത്?, അത്തരം തട്ടിപ്പുകളില്‍ നിന്ന് എങ്ങനെ സ്വയം രക്ഷപ്പെടാം? എന്നിവ വിശദീകരിക്കുന്ന ഒരു വിഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് കൊണ്ടാണ് നിതിന്‍ കാമത്ത് മുന്നറിയിപ്പ് നല്‍കിയത്. അപരിചിതന്റെ വേഷത്തില്‍ സമീപിച്ച് അടിയന്തരമായി കോള്‍ ചെയ്യാന്‍ ഫോണ്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് തട്ടിപ്പിന് തുടക്കം ഇടുന്നതെന്ന് നിതിന്‍ കാമത്ത് വിഡിയോയില്‍ പറയുന്നു. 'മിക്ക നല്ല മനസ്സുള്ള ആളുകളും അവരുടെ ഫോണ്‍ കൈമാറും. പക്ഷേ ഇതൊരു പുതിയ തട്ടിപ്പാണ്, നിങ്ങളുടെ ഒടിപികള്‍ തടസ്സപ്പെടുത്തുന്നത് മുതല്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ ചോര്‍ത്തുന്നത് വരെ, നിങ്ങള്‍ പോലും അറിയാതെ തട്ടിപ്പുകാര്‍ വലിയ നാശനഷ്ടങ്ങളാണ് വരുത്തിവെയ്ക്കുക'- അദ്ദേഹം പറഞ്ഞു. 'ഫോണ്‍ ഉപയോഗിക്കുന്നു എന്ന വ്യാജേന തട്ടിപ്പുകാര്‍ പുതിയ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനോ നിലവിലുള്ളവ തുറക്കാനോ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താനോ നിങ്ങളുടെ ഫോണിന്റെ ക്രമീകരണങ്ങള്‍ മാറ്റാനോ ആണ് ശ്രമിക്കുക. അദാനി ഗ്രൂപ്പിനെ പിടിച്ചുലച്ച ഹിന്‍ഡന്‍ബര്‍ഗ് അടച്ചുപൂട്ടുന്നു; ലക്ഷ്യം പൂര്‍ത്തീകരിച്ചെന്ന് സ്ഥാപകന്‍ Imagine this: A stranger approaches you and asks to use your phone to make an emergency call. Most well-meaning people would probably hand over their phone. But this is a new scam. From intercepting your OTPs to draining your bank accounts, scammers can cause serious damage… pic.twitter.com/3OdLdmDWe5 — Nithin Kamath (@Nithin0dha) January 15, 2025 ഈ വിവരങ്ങള്‍ ഉപയോഗിച്ച്, തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ടും ഒടിപികളും ആക്സസ് ചെയ്യാനും അനധികൃത ഇടപാടുകള്‍ നടത്താനും നിങ്ങളുടെ പാസ്വേഡുകള്‍ മാറ്റാനും കഴിയും. അതിനാല്‍, ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടുന്നതിന്, നിങ്ങളുടെ ഫോണ്‍ അപരിചിതര്‍ക്ക് കൈമാറരുത്'- നിതിന്‍ കാമത്ത് ഓര്‍മ്മിപ്പിച്ചു. അടിയന്തരമായി കോള്‍ ചെയ്യാന്‍ ഫോണ്‍ വേണമെന്ന അഭ്യര്‍ഥനയുമായി അപരിചിതര്‍ വരികയാണെങ്കില്‍ ഒഴിവാക്കാന്‍ മറ്റു വഴികളില്ലെങ്കില്‍ നമ്പര്‍ പറഞ്ഞാല്‍ ഡയല്‍ ചെയ്ത് സ്പീക്കറില്‍ ഇട്ട് നല്‍കാമെന്ന വാഗ്ദാനം മുന്നോട്ടുവെയ്ക്കുകയാണ് ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം 16 Jan 2025 5:17 pm

അദാനി ഗ്രൂപ്പിനെ പിടിച്ചുലച്ച ഹിന്‍ഡന്‍ബര്‍ഗ് അടച്ചുപൂട്ടുന്നു; ലക്ഷ്യം പൂര്‍ത്തീകരിച്ചെന്ന് സ്ഥാപകന്‍

ന്യൂയോര്‍ക്ക്: അദാനി ഗ്രൂപ്പിനെതിരെ ഓഹരി വിപണിയില്‍ ക്രമക്കേട് നടത്തി എന്ന് ആരോപിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ യുഎസ് ആസ്ഥാനമായുള്ള ഷോര്‍ട്ട് സെല്ലര്‍ കമ്പനിയായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അടച്ചുപൂട്ടുന്നു. കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് സ്ഥാപകന്‍ നെയ്റ്റ് ആന്‍ഡേഴ്‌സണ്‍ ആണ് അറിയിച്ചത്. 'ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പിരിച്ചുവിടാന്‍ ഞാന്‍ തീരുമാനിച്ചു. ലക്ഷ്യമിട്ട ആശയങ്ങളും പദ്ധതികളും പൂര്‍ത്തി. ഇത് പൂര്‍ത്തിയായാല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനായിരുന്നു പദ്ധതി'- ഹിന്‍ഡന്‍ബര്‍ഗ് വെബ്സൈറ്റില്‍ പങ്കുവെച്ച കുറിപ്പില്‍ നെയ്റ്റ് ആന്‍ഡേഴ്‌സണ്‍ വെളിപ്പെടുത്തി. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റെടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് വന്ന പ്രഖ്യാപനത്തിന് പിന്നില്‍ പ്രത്യേക ഭീഷണിയോ വ്യക്തിപരമായ പ്രശ്നമോ ഇല്ലെന്നും ആന്‍ഡേഴ്സണ്‍ വ്യക്തമാക്കി. 'മോശം പ്രകടനം'; മെറ്റ 3600 ജീവനക്കാരെ പിരിച്ചുവിടുന്നു, പ്രതിഭകളെ ഉറപ്പാക്കാനെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് 2022ലാണ് അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇത് നുണയാണെന്നും ഇന്ത്യയ്‌ക്കെതിരായ ആസൂത്രിത ആക്രമണമെന്നുമാണ് അദാനി ഗ്രൂപ്പ് അന്ന് വിശദീകരിച്ചത്. ആരോപണത്തില്‍ സുപ്രീം കോടതിയും അദാനി ഗ്രൂപ്പിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. 2024 ഓഗസ്റ്റില്‍ ഷോര്‍ട്ട് സെല്ലര്‍ വീണ്ടും ആക്രമണം ആരംഭിച്ചെങ്കിലും അദാനി ഗ്രൂപ്പ് ആരോപണങ്ങള്‍ തള്ളി. ന്യൂയോര്‍ക്ക് ആസ്ഥാനമായി 2017ല്‍ ആരംഭിച്ച ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട കോടിക്കണക്കിനു രൂപയുടെ തട്ടിപ്പുകള്‍ വമ്പന്‍ കോര്‍പറേറ്റ് കമ്പനികളെ ഞെട്ടിച്ചിരുന്നു. ഇതെല്ലാം വലിയ ചര്‍ച്ചയും വിവാദവുമായി. അദാനി ഗ്രൂപ്പ്, നികോള, ഇറോസ് ഇന്റര്‍നാഷനല്‍ തുടങ്ങിയ ഭീമന്മാരെ ഉലച്ചുകളഞ്ഞ വിവരങ്ങളാണ് ഇവര്‍ വെളിപ്പെടുത്തിയിരുന്നത്.'കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ കുടുംബത്തോടും സുഹൃത്തുക്കളോടും ഞങ്ങളുടെ ടീമിനോടും പങ്കുവച്ചതുപോലെ, ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.'- ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി.

സമകാലിക മലയാളം 16 Jan 2025 1:30 pm

സ്വര്‍ണവില 60,000 തൊടുമോ? 59,000 കടന്ന് കുതിപ്പ്; രണ്ടാഴ്ചയ്ക്കിടെ 2000 രൂപയുടെ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഒരു ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 59,000 കടന്നു. ഇന്ന് 400 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 59000 കടന്ന് കുതിച്ചത്. 59,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 7390 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില. രൂപയ്ക്ക് നഷ്ടം, ഡോളര്‍ ഒന്നിന് 86.42; ഓഹരി വിപണി ഇന്നും നേട്ടത്തില്‍ ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ച കൊണ്ട് 1500 രൂപയിലേറെ വര്‍ധിച്ച ശേഷം കഴിഞ്ഞ ദിവസം വില ഇടിഞ്ഞിരുന്നു. എന്നാല്‍ ഇത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കിയാണ് ഇന്നലെയും ഇന്നുമായി വില ഉയര്‍ന്നത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ആഗോള വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

സമകാലിക മലയാളം 16 Jan 2025 10:12 am

രൂപയ്ക്ക് നഷ്ടം, ഡോളര്‍ ഒന്നിന് 86.42; ഓഹരി വിപണി ഇന്നും നേട്ടത്തില്‍

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയ്ക്ക് നഷ്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ രണ്ടുപൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 86.42ലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും അസംസ്‌കൃത എണ്ണ വില ഉയരുന്നതും അടക്കമുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിക്കുന്നത്. രണ്ടു ദിവസത്തിനിടെ 30 പൈസയുടെ നേട്ടത്തിന് ശേഷമാണ് ഇന്ന് രൂപയുടെ ഇടിവ്. ഇന്നലെയും തുടക്കത്തില്‍ രൂപ ഇടിവ് നേരിട്ടിരുന്നു. എന്നാല്‍ വൈകീട്ടോടെ രൂപ തിരിച്ചുകയറുകയായിരുന്നു. 13 പൈസയുടെ നേട്ടമാണ് ഇന്നലെ രൂപയ്ക്ക് ഉണ്ടായത്. ​ഗൾഫിലേക്ക് ഇനി 30 കിലോ വരെ കൊണ്ടു പോകാം; ബാ​ഗേജ് വർധിപ്പിച്ച് എയർഇന്ത്യ എക്സ്‌പ്രസ് അതിനിടെ ഓഹരി വിപണി ഇന്നും നേട്ടത്തിലാണ്. ബിഎസ്ഇ സെന്‍സെക്‌സ് വീണ്ടും 77000 കടന്ന് കുതിച്ചു. 400ലധികം പോയിന്റാണ് സെന്‍സെക്‌സ് ഉയര്‍ന്നത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. റിലയന്‍സ്, എച്ച്ഡിഎഫ്‌സി ലൈഫ്, എസ്ബിഐ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.

സമകാലിക മലയാളം 16 Jan 2025 10:01 am

​ഗൾഫിലേക്ക് ഇനി 30 കിലോ വരെ കൊണ്ടു പോകാം; ബാ​ഗേജ് വർധിപ്പിച്ച് എയർഇന്ത്യ എക്സ്‌പ്രസ്

ന്യൂഡൽ​ഹി: ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്ക് യാത്ര ചെയ്യുന്നവരുടെ ബാഗേജ് വര്‍ധിപ്പിച്ച് എയര്‍ഇന്ത്യ എക്സ്‌പ്രസ്. ഇനി മുതല്‍ 30 കിലോ വരെ നാട്ടില്‍ നിന്ന് കൊണ്ടു പോകാം. നേരത്തെ ഇത് 20 കിലോ ആയിരുന്നു. ജനുവരി 15ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. ഗോപന്‍സ്വാമിയുടെ കല്ലറ തുറന്നു; ഇരിക്കുന്ന നിലയില്‍ മൃതദേഹം; നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ നിറച്ച നിലയില്‍ രണ്ട് ബാ​ഗുകളിലായി 30 കിലാ വരെ കൊണ്ടുപോകാമെന്നാണ് അറിയിപ്പ്. തൂക്കം അധികമായാൽ പണം നൽകേണ്ടി വരും. നേരത്തേ ഗൾഫിൽ നാട്ടിലേക്ക് പോകുന്നവർക്ക് 30 കിലോ ബാഗേജ് അനുവദിച്ചിരുന്നു. അതേസമയം എക്‌സ്പ്രസ് ബിസ് വിഭാഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് പുതിയ മാറ്റം ബാധകമല്ലെന്ന് വിമാനകമ്പനി അറിയിച്ചു.

സമകാലിക മലയാളം 16 Jan 2025 8:18 am

രണ്ടുദിവസത്തിനിടെ 30 പൈസയുടെ നേട്ടം, തിരിച്ചുകയറി രൂപ; ഓഹരി വിപണിയിലും മുന്നേറ്റം

മുംബൈ: രണ്ടാം ദിവസവും രൂപ നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഇന്ന് ഡോളറിനെതിരെ 13 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 86.40 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. തുടക്കത്തില്‍ നഷ്ടം നേരിട്ടെങ്കിലും പിന്നീട് രൂപയുടെ മൂല്യം ഉയരുകയായിരുന്നു. ഓഹരി വിപണിയില്‍ നിന്നുള്ള അനുകൂലമായ സൂചനകളാണ് രൂപയ്ക്ക് തുണയായത്. കൂടാതെ അസംസ്‌കൃത എണ്ണ വിലയുടെ കുതിപ്പ് മയപ്പെട്ടതും ഗുണം ചെയ്തു. ഇറക്കുമതിക്കാര്‍ക്ക് ഡോളര്‍ ആവശ്യകത കുറഞ്ഞതാണ് രൂപയുടെ മൂല്യം ഉയരാന്‍ സഹായകമായത്. 86.50 എന്ന നിലയിലാണ് ഇന്ന് രൂപയുടെ വിനിമയം തുടങ്ങിയത്. ഒരു ഘട്ടത്തില്‍ 86.55 എന്ന നിലയിലേക്ക് കൂപ്പുകുത്തി. പിന്നീട് തിരിച്ചുകയറിയ രൂപ 86.28 വരെ ഉയര്‍ന്ന ശേഷമാണ് 86.40ല്‍ ക്ലോസ് ചെയ്തത്. ചൊവ്വാഴ്ച രൂപ 17 പൈസയുടെ നേട്ടമാണ് സ്വന്തമാക്കിയത്. ബ്രേക്കില്‍ നിന്ന് കാലെടുത്തു; സ്വര്‍ണവിലയില്‍ വീണ്ടും മുന്നേറ്റം, ഈ മാസത്തെ ഉയര്‍ന്ന നിലയില്‍ അതിനിടെ ഓഹരി വിപണി ഇന്നും നേട്ടം ഉണ്ടാക്കി. ബിഎസ്ഇ സെന്‍സെക്‌സ് 224 പോയിന്റ് നേട്ടത്തോടെ 76,724 എന്ന നിലയില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 37 പോയിന്റ് ആണ് മുന്നേറിയത്. 23,213 പോയിന്റിലാണ് നിഫ്റ്റിയില്‍ വ്യാപാരം അവസാനിച്ചത്. റിലയന്‍സ്, എന്‍ടിപിസി, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, മാരുതി സുസുക്കി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.

സമകാലിക മലയാളം 15 Jan 2025 5:12 pm

സെല്‍ഫി സ്റ്റിക്കറുകള്‍, കാമറ ഇഫക്ടുകള്‍; 2025ല്‍ പുത്തന്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: 2025ല്‍ ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്. സ്റ്റിക്കര്‍ പായ്ക്ക് ഷെയറിങ്, സെല്‍ഫികളില്‍ നിന്ന് സ്റ്റിക്കറുകള്‍ ക്രിയേറ്റ് ചെയ്യുന്നത്, സന്ദേശങ്ങളോട് വേഗത്തില്‍ പ്രതികരിക്കാനുള്ള ഫീച്ചര്‍ തുടങ്ങിയ ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. വിഡിയോയോ ഫോട്ടോയോ എടുക്കുമ്പോഴും 30 ബാക്ക്ഗ്രൗണ്ടുകള്‍ ഉപയോഗിക്കാം. ഈ ഫില്‍ട്ടറുകളും ഇഫക്ടുകളും ഫോട്ടോകളുടെയും വിഡിയോകളുടേയും മുഖച്ഛായ മാറ്റും. സെല്‍ഫി ചിത്രങ്ങള്‍ സ്റ്റിക്കറുകളാക്കാന്‍ കഴിയുന്നതാണ് മറ്റൊരു ഫീച്ചര്‍. ഇതിനായി ക്രിയേറ്റ് സ്റ്റിക്കര്‍ എന്ന ഐക്കണ്‍ തെരഞ്ഞെടുക്കുക. അതില്‍ കാണുന്ന കാമറ ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് സെല്‍ഫിയെടുക്കാം. ഇതിനെ സ്റ്റിക്കറാക്കി മാറ്റുകയും ചെയ്യാം. എന്‍ജിനില്‍ തകരാറുണ്ടോ?, ഉടന്‍ അലര്‍ട്ട് ചെയ്യും; പുതിയ ഡിയോയുമായി ഹോണ്ട, വില 74,930 രൂപ സ്റ്റിക്കര്‍ പാക്കുകള്‍ ഇനി മുതല്‍ ചാറ്റ് വഴി നേരിട്ട് അയച്ചുകൊടുക്കാനാകും. ഇതിനായി സ്റ്റിക്കര്‍ പായ്ക്കിന്റെ അവസാനം കാണുന്ന പ്ലസ് ബട്ടണില്‍ ടാപ്പ് ചെയ്യുക, വേഗത്തില്‍ ഫോര്‍വേഡ് ചെയ്യാന്‍ അനുവദിക്കുന്ന ഒരു പുതിയ വിന്‍ഡോ കാണാം. നിങ്ങള്‍ക്ക് ലഭിക്കുന്ന ഒരു മെസേജിന് ക്വിക്ക് റിയാക്ഷന്‍ നല്‍കാനുള്ള ഓപ്ഷന്‍ നിലവില്‍ വാട്‌സ്ആപ്പിലുണ്ട്. മെസേജില്‍ ഡബിള്‍ ടാപ് ചെയ്താല്‍ ഇനി മുതല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച റിയാക്ഷനുകള്‍ സ്‌ക്രോള്‍ ചെയ്ത് കാണാന്‍ സാധിക്കും.

സമകാലിക മലയാളം 15 Jan 2025 4:43 pm

എന്‍ജിനില്‍ തകരാറുണ്ടോ?, ഉടന്‍ അലര്‍ട്ട് ചെയ്യും; പുതിയ ഡിയോയുമായി ഹോണ്ട, വില 74,930 രൂപ

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ ഹോണ്ട ഡിയോ പുറത്തിറക്കി. എന്‍ജിനില്‍ പ്രശ്‌നങ്ങള്‍ ഉണ്ടങ്കില്‍ ഉടന്‍ തന്നെ വാഹന ഉടമയെ അറിയിക്കുന്ന OBD2B സാങ്കേതികവിദ്യയോട് കൂടി അപ്‌ഡേറ്റ് ചെയ്ത ഡിയോ ആണ് അവതരിപ്പിച്ചത്. ഡല്‍ഹിയില്‍ 74,930 രൂപയാണ് (എക്സ്ഷോറൂം) വില. 109.51 സിസി, സിംഗിള്‍ സിലിണ്ടര്‍, PGM-FI എന്‍ജിനാണ് ഇതിന് കരുത്തുപകരുക. 8000 rpm-ല്‍ 5.85 kW പവറും 5250 rpm-ല്‍ 9.03 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ കഴിയുന്നതാണ് എന്‍ജിന്‍.ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഐഡ്ലിങ് സ്റ്റോപ്പ് സിസ്റ്റം ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. 2025 ഹോണ്ട ഡിയോ നിരവധി ആധുനിക സവിശേഷതകളോടെയാണ് വരുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. 'മോശം പ്രകടനം'; മെറ്റ 3600 ജീവനക്കാരെ പിരിച്ചുവിടുന്നു, പ്രതിഭകളെ ഉറപ്പാക്കാനെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് മൈലേജ് ഇന്‍ഡിക്കേറ്ററുകള്‍, ട്രിപ്പ് മീറ്ററുകള്‍, ഇക്കോ ഇന്‍ഡിക്കേറ്റര്‍, ഡിസ്റ്റന്‍സ്-ടു-എംപ്റ്റി തുടങ്ങിയ അവശ്യ വിവരങ്ങള്‍ നല്‍കുന്ന ഒരു പുതിയ 4.2 ഇഞ്ച് TFT ഡിജിറ്റല്‍ ഡിസ്‌പ്ലേയാണ് ഇതിന്റെ ഒരു ഫീച്ചര്‍. USB ടൈപ്പ്-സി ചാര്‍ജിങ് പോര്‍ട്ട്, ഐഡ്‌ലിങ് സ്റ്റോപ്പ് സിസ്റ്റം, അലോയ് വീലുകള്‍ എന്നിവ മറ്റു പ്രത്യേകതകളാണ്. 1260 എംഎം വീല്‍ബേസ്, 160 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്, മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകള്‍ (130 mm) എന്നിവയോടെയാണ് സ്‌കൂട്ടര്‍ നിരത്തില്‍ എത്തുന്നത്. അഞ്ച് കളര്‍ ഓപ്ഷനുകളിലാണ് വാഹനം അവതരിപ്പിച്ചത്. ഇംപീരിയല്‍ റെഡ് മെറ്റാലിക്, പേള്‍ ഇഗ്‌നിയസ് ബ്ലാക്ക്, പേള്‍ ഇഗ്‌നിയസ് ബ്ലാക്ക് + പേള്‍ ഡീപ് ഗ്രൗണ്ട് ഗ്രേ, മാറ്റ് മാര്‍വല്‍ ബ്ലൂ, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നി അഞ്ചു കളറുകളിലാണ് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുക. കൂടുതല്‍ ഫീച്ചറുകളുള്ള ഡിയോ ഡിഎല്‍എക്‌സിന് ഡല്‍ഹിയില്‍ 85,648 രൂപയാണ് (എക്‌സ്-ഷോറൂം) വില.

സമകാലിക മലയാളം 15 Jan 2025 3:05 pm

പ്രൊബേഷണറി ഓഫീസര്‍, ആര്‍ആര്‍ബി , സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍...; പരീക്ഷാ കലണ്ടറുമായി ഐബിപിഎസ്

ന്യൂഡല്‍ഹി: 2025-26 വര്‍ഷത്തെ വിവിധ റിക്രൂട്ട്മെന്റ് പരീക്ഷകള്‍ക്കായുള്ള പരീക്ഷാ കലണ്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന്‍ (IBPS) പ്രസിദ്ധീകരിച്ചു. ഐബിപിഎസ് റിക്രൂട്ട്‌മെന്റ് 2025 പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ഐബിപിഎസിന്റെ ഔദ്യോഗിക വെബ്സൈറ്റായ ibps.in-ല്‍ പരീക്ഷാ കലണ്ടര്‍ പരിശോധിക്കാം. പരീക്ഷാ കലണ്ടര്‍ അനുസരിച്ച് ഓഫീസര്‍ സ്‌കെയില്‍ 1 തസ്തികയിലേക്കുള്ള ഐബിപിഎസ് ആര്‍ആര്‍ബി പ്രിലിമിനറി പരീക്ഷ ജൂലൈ 27, ഓഗസ്റ്റ് 2, 3 തീയതികളില്‍ നടക്കും. ഓഫീസര്‍ സ്‌കെയില്‍ 1 നുള്ള ഐബിപിഎസ് ആര്‍ആര്‍ബി മെയിന്‍ പരീക്ഷ 2025 സെപ്റ്റംബര്‍ 13 നും ഓഫീസ് അസിസ്റ്റന്റ് പരീക്ഷ നവംബര്‍ 9 നുമാണ്. സ്‌കെയില്‍ 2, 3 എന്നിവയ്ക്കുള്ള ഓഫീസര്‍ മെയിന്‍ പരീക്ഷയും സെപ്റ്റംബര്‍ 13 ന് തന്നെയാണ്. ഓഫീസ് അസിസ്റ്റന്റ് പ്രിലിമിനറി പരീക്ഷ 2025 ഓഗസ്റ്റ് 30, സെപ്റ്റംബര്‍ 6, സെപ്റ്റംബര്‍ 7 തീയതികളില്‍ നടത്തുമെന്നും പരീക്ഷാ കലണ്ടര്‍ വ്യക്തമാക്കുന്നു. 'മോശം പ്രകടനം'; മെറ്റ 3600 ജീവനക്കാരെ പിരിച്ചുവിടുന്നു, പ്രതിഭകളെ ഉറപ്പാക്കാനെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് വിവിധ ബാങ്കുകളില്‍ പ്രൊബേഷണറി ഓഫീസര്‍, മാനേജ്‌മെന്റ് ട്രെയിനി തസ്തികയിലേക്കുള്ള പ്രിലിമിനറി പരീക്ഷ ഒക്ടോബര്‍ 4,5, 11 തീയതികളിലും മെയ്ന്‍ പരീക്ഷ നവംബര്‍ 29ന് നടത്തും. സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്കുള്ള പ്രിലിമിനറി പരീക്ഷ നവംബര്‍ 23നും മെയ്ന്‍ പരീക്ഷ അടുത്ത വര്‍ഷം ജനുവരി നാലിനുമാണ്. കസ്റ്റമര്‍ സര്‍വീസ് അസോസിയേറ്റ്‌സ് തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റിനുള്ള പ്രിലിമിനറി പരീക്ഷ ഡിസംബര്‍ 6,17,13,14 തീയതികളിലാണ്. അടുത്ത വര്‍ഷം ഫെബ്രുവരി ഒന്നിനാണ് മെയ്ന്‍ പരീക്ഷ.

സമകാലിക മലയാളം 15 Jan 2025 12:19 pm

'മോശം പ്രകടനം'; മെറ്റ 3600 ജീവനക്കാരെ പിരിച്ചുവിടുന്നു, പ്രതിഭകളെ ഉറപ്പാക്കാനെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്

ന്യൂയോര്‍ക്ക്: മോശം പ്രകടനം കാഴ്ചവയ്ക്കുന്നവരായി കണ്ടെത്തിയ ഏകദേശം 3,600 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി പ്രമുഖ അമേരിക്കന്‍ കമ്പനി മെറ്റ. പകരം പുതിയ ആളുകളെ കമ്പനി നിയമിക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ജീവനക്കാരെ പിരിച്ചുവിടാന്‍ മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് തീരുമാനം എടുത്തത്. ഇത് കമ്പനിയുടെ അഞ്ച് ശതമാനം ജീവനക്കാരെ ബാധിക്കും. സെപ്റ്റംബര്‍ വരെയുള്ള കണക്ക് അനുസരിച്ച് മെറ്റയ്ക്ക് ഏകദേശം 72,400 ജീവനക്കാരാണ് ഉള്ളത്. 'എത്ര മണിക്കൂര്‍ പണിയെടുത്തു എന്നതിലല്ല കാര്യം, വേണ്ടത്...; 90 മണിക്കൂര്‍ ജോലി വിവാദത്തില്‍ ഐടിസി ചെയര്‍മാന്‍ 'മാനേജ്മെന്റിന്റെ പെര്‍ഫോമന്‍സ് പരിധി ഉയര്‍ത്താനും താഴ്ന്ന പ്രകടനം കാഴ്ചവയ്ക്കുന്നവരെ വേഗത്തില്‍ പുറത്താക്കാനും ഞാന്‍ തീരുമാനിച്ചു'- മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. കമ്പനിയില്‍ ജോലി ചെയ്യുന്നത് പ്രതിഭകളാണെന്നും പുതിയ ആളുകളെ നിയമിക്കാന്‍ കഴിയുമെന്നും ഉറപ്പാക്കാനാണ് പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള വെട്ടിച്ചുരുക്കലുകള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ യുഎസ് കമ്പനികളില്‍ ഇത്തരം പിരിച്ചുവിടലുകള്‍ സാധാരണ രീതിയാണ്. കഴിഞ്ഞയാഴ്ച മൈക്രോസോഫ്റ്റ് സമാനമായ വെട്ടിച്ചുരുക്കലുകള്‍ പ്രഖ്യാപിച്ചിരുന്നു. കമ്പനിയിലെ തൊഴില്‍ശേഷിയുടെ ഒരു ശതമാനത്തില്‍ താഴെ പേരെ മാത്രമാണ് ഇത് ബാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവിലെ പെര്‍ഫോമന്‍സ് സൈക്കിളിന്റെ അവസാനത്തോടെ തൊഴില്‍ശേഷിയുടെ 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഏകദേശം 3,600 ജീവനക്കാരെ ഒഴിവാക്കാനുള്ള നീക്കം. മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ജീവനക്കാരെ ഇത് ബാധിക്കും. ബാധിച്ച ജീവനക്കാര്‍ക്ക് 'ഉദാരമായ പിരിച്ചുവിടല്‍' ലഭിക്കുമെന്നും കമ്പനി ഉറപ്പ് നല്‍കിയതായി ജീവനക്കാര്‍ക്ക് അയച്ച മെമ്മോയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം 15 Jan 2025 10:55 am

ബ്രേക്കില്‍ നിന്ന് കാലെടുത്തു; സ്വര്‍ണവിലയില്‍ വീണ്ടും മുന്നേറ്റം, ഈ മാസത്തെ ഉയര്‍ന്ന നിലയില്‍

കൊച്ചി: ഇന്നലത്തെ ഇടിവ് താത്കാലികമാണെന്ന സൂചന നല്‍കി സ്വര്‍ണവില തിങ്കളാഴ്ചത്തെ നിലവാരം വീണ്ടെടുത്തു. തിങ്കളാഴ്ചത്തെ നിലവാരമായ ഒരു പവന് 58,720 രൂപയിലേക്കാണ് വില മടങ്ങിയെത്തിയത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7340 രൂപയായി. രൂപ വീണ്ടും നഷ്ടത്തില്‍, എണ്ണ വില 80 ഡോളറിലേക്ക്; സെന്‍സെക്‌സ് 400 പോയിന്റ് കുതിച്ചു ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ച കൊണ്ട് 1500 രൂപയിലേറെ വര്‍ധിച്ച ശേഷമാണ് ഇന്നലത്തെ ഇടിവ്. മൂന്നിന് 58,000ന് മുകളില്‍ എത്തിയ സ്വര്‍ണവില അടുത്ത ദിവസം 58,000ല്‍ താഴെ പോയി. തുടര്‍ന്ന് ഏതാനും ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ദിവസങ്ങള്‍ക്ക് മുന്‍പാണ് വീണ്ടും 58,000 കടന്ന് കുതിച്ചത്.

സമകാലിക മലയാളം 15 Jan 2025 10:40 am

രൂപ വീണ്ടും നഷ്ടത്തില്‍, എണ്ണ വില 80 ഡോളറിലേക്ക്; സെന്‍സെക്‌സ് 400 പോയിന്റ് കുതിച്ചു

മുംബൈ: ഡോളറിനെതിരെ രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച. വ്യാപാരത്തിന്റെ തുടക്കത്തില്‍ രണ്ടു പൈസയുടെ നഷ്ടത്തോടെ ഒരു ഡോളറിന് 86.55 എന്ന നിലയിലാണ് രൂപ. ഓഹരി വിപണിയില്‍ മുന്നേറ്റം ഉണ്ടായെങ്കിലും അസംസ്‌കൃത എണ്ണ വില ഉയര്‍ന്നതാണ് രൂപയ്ക്ക് വിനയായത്. കനത്ത മൂല്യത്തകര്‍ച്ചയ്ക്ക് ശേഷം ഇന്നലെ 17 പൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 86.45 ലേക്ക് രൂപ കുതിച്ചെങ്കിലും പിന്നീട് താഴുകയായിരുന്നു. അസംസ്‌കൃത എണ്ണ വില ഉയര്‍ന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ ബാധിച്ചത്. തുടര്‍ന്ന് ഇന്നലത്തെ ക്ലോസിങ് നിരക്കായ 86.53ല്‍ നിന്ന് രണ്ടു രൂപയുടെ നഷ്ടത്തോടെയാണ് രൂപയുടെ വിനിമയം നടക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറിന്റെ അടുത്താണ്. ഉള്ളിയും ഉരുളക്കിഴങ്ങും കീശ കാലിയാക്കും!; രാജ്യത്ത് പണപ്പെരുപ്പനിരക്ക് ഉയര്‍ന്ന നിലയില്‍ അതിനിടെ ഓഹരി വിപണിയും ഇന്ന് നേട്ടത്തിന്റെ പാതയിലാണ്. സെന്‍സെക്‌സ് 400ലധികം പോയിന്റ് കുതിച്ചു. നിഫ്റ്റിയിലും മുന്നേറ്റം ദൃശ്യമായി. മാരുതി സുസുക്കി, എന്‍ടിപിസി, കോള്‍ ഇന്ത്യ എന്നി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.

സമകാലിക മലയാളം 15 Jan 2025 10:19 am