SENSEX
NIFTY
GOLD
USD/INR

Weather

28    C
... ...View News by News Source

കപ്പല്‍ കയറിവരുന്ന കശുവണ്ടിയും അദൃശ്യരായ ആ സ്ത്രീകളും

രാ വിലെ ഏഴ് മണിയുടെ റെജിയ ബസ് പെരുമണ്ണില്‍ നീന്നും കണ്ടച്ചിറ, മാങ്ങാട് കറങ്ങി കിളികൊല്ലൂര്‍ കഴിഞ്ഞു കടപ്പാക്കട വഴിയാണ് കൊല്ലത്ത് എത്തുക. കശുവണ്ടിയാപ്പീസുകളിലേക്കു പോകുന്ന സ്ത്രീകളാണ് മുഴുവനും. അവരോടൊപ്പം ടൂറ്റോറിയലികളിലേക്ക് പോകുന്ന കുട്ടികളും ആശുപത്രികളിലെ മോര്‍ണിങ് ഷിഫ്റ്റിനുള്ള നഴ്‌സുമാരും ഒക്കെയുണ്ടാവും. വൈകുന്നേരം അഞ്ചരയുടെ റജിയയില്‍ വിയര്‍പ്പിന്റെ മണമുള്ള, കശുവണ്ടിക്കറയുടെ മണമുള്ള അവരെ കാണാമായിരുന്നു. ഇപ്പൊ അങ്ങനെയൊരു കാഴ്ചയില്ല. കുണ്ടറയിലെ ഭൂരിഭാഗം കശുവണ്ടി ആപ്പീസുകളും ഒന്നുകില്‍ ഏതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ ലോണില്‍ ആയിരിക്കും. അല്ലെങ്കില്‍ പുത്തൂരും പവിത്രേശ്വരത്തും കണ്ടപോലെ ഒരു കാലഘട്ടത്തിന്റെ അവശേഷിപ്പുകളായി കാടുകയറി നില്‍ക്കുന്നുണ്ടാകും. എങ്കിലും ആഫ്രിക്കയില്‍ നിന്ന് കശുവണ്ടി ഇറക്കി ഇപ്പോഴും കച്ചവടം പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്ന മനുഷ്യരുടെ ആപ്പീസുകള്‍ രാവിലത്തെയോ വൈകുന്നേരത്തേയോ സൈറണ്‍ പോലും ഇല്ലാതെ എങ്ങനെയോ പ്രവര്‍ത്തിക്കുന്നുണ്ട്. വളരെ വേഗത്തില്‍ കശുവണ്ടിയുടെ തോട് പൊട്ടിച്ചിരുന്ന കൊല്ലത്തെ സ്ത്രീകള്‍ കശുവണ്ടി വ്യവസായത്തിന്റെ നട്ടെല്ലായിരുന്നു. ആയാസം നിറഞ്ഞ അണ്ടിയാപ്പീസിലെ പണികള്‍ക്കായി ഫാക്ടറിയില്‍ എത്തിയിരുന്ന സ്ത്രീകള്‍ക്ക് ഫാക്ടറി പുറം ലോകത്തേക്കുള്ള വാതിലായിരുന്നു. തൊഴിലിടത്തെ ചൂഷണത്തെയും കശുവണ്ടിക്കറ നല്‍കിയ ആരോഗ്യ പ്രശ്‌നങ്ങളെയും സീസണ്‍ കണക്കാക്കി വന്നിരുന്ന തൊഴില്‍ അരക്ഷിതാവസ്ഥകളെയും നേരിട്ട് സ്ത്രീകള്‍ ഒരു തൊഴില്‍ സ്വഭാവം രുപീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കശുവണ്ടി വ്യവസായം ഇതര സംസ്ഥാന തൊഴിലാളികളുടെ കൈകളിലേക്ക് എത്തി. കണ്ടെയ്‌നറുകളില്‍ നിന്നും കശുവണ്ടി ഇറക്കി ശേഖരിച്ച്, ഉണക്കി, തോട് പൊളിച്ചൊക്കെ ഫാക്ടറികളിലെ പണികള്‍ ചെയ്യുന്നത് ഇതര സംസഥാന തൊഴിലാളികളായി മാറി. സ്ത്രീകളില്‍ നിന്നും പുരുഷന്മാരിലേക്ക് എത്തിയ കശുവണ്ടി വ്യവസായത്തിന്റെ എക്കോ സിസ്റ്റം, ഇതര സംസ്ഥാന തൊഴിലാളികളുടെ കുറഞ്ഞ കൂലി, തൊഴില്‍ സംസ്‌കാരം ഇവയെല്ലാം എങ്ങനെയാണ് കശുവണ്ടി വ്യവസായത്തെ മാറ്റിയത്? കശുവണ്ടി വ്യവസായം ഇല്ലാതായപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട വലിയൊരു വിഭാഗം സ്ത്രീകള്‍ അപ്രത്യക്ഷരായത് എങ്ങനെ? കേരളത്തിന്റ സാമൂഹ്യ പരിസരത്ത് അവര്‍ എങ്ങോട്ടാണ് അദൃശ്യരായത്? വെള്ളത്തിലും ഭക്ഷണത്തിലും ശരീരത്തിന് അകത്തുമുണ്ട്, പ്ലാസ്റ്റിക്! കപ്പലുകയറി ആഫ്രിക്കയിലെ കശുവണ്ടി തോട്ടങ്ങളില്‍ നിന്നും കൊല്ലത്തെ കശുവണ്ടി ആപ്പീസുകളില്‍ എത്തി അവിടെ നിന്നും കൊല്ലത്തിന്റെ പേരും സ്വീകരിച്ച് അന്താരാഷ്ട്ര വിപണികളില്‍ എത്തുന്ന കശുവണ്ടിയുടെ യാത്ര ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുന്നു. കൊല്ലത്തിന്റെ പ്രതാപകാലത്തിനെ അടയാളപ്പെടുത്തിക്കൊണ്ട് അവിടവിടെയായി കശുവണ്ടിയാപ്പീസുകള്‍ ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ അപ്പോഴും ആഫ്രിക്കയും കേരളവും കശുവണ്ടിയും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ അദൃശ്യമാണ്. അന്താരാഷ്ട്ര വിപണിയെ വിയറ്റ്‌നാം കീഴടക്കുന്നതിന് മുന്‍പ് എങ്ങനെയാണ് കേരളത്തിലെ ഒരു കൊച്ചു പട്ടണം ലോകവിപണിയില്‍ കശുവണ്ടി വ്യാപാരത്തെ നിയന്ത്രിച്ചിരുന്നത്? അതിന്റെ സാമ്പത്തിക ചരിത്രം, കശുവണ്ടി തൊഴില്‍ മേഖല വ്യവസായം എന്ന നിലയില്‍ അതിന്റെ വിവിധ അടരുകള്‍ പഠനത്തിന് വിധയമായിട്ടുണ്ട്. അന്ന ലിന്‍ഡബെര്‍ഗ് കശുവണ്ടി മേഖലയെ കുറിച്ച് പഠിച്ചതിനു ശേഷം ഗൗരവ സ്വഭാവമുള്ള പഠനങ്ങള്‍ കശുവണ്ടി മേഖലയെ കുറിച്ച് വന്നിട്ടില്ല. കശുവണ്ടി മേഖലയിലെ സ്ത്രീകള്‍, സമരങ്ങള്‍, തൊഴില്‍ നിയമങ്ങള്‍ ഇവയൊക്കെ ഗവേഷണ പ്രബന്ധങ്ങള്‍ ആയി വന്നിരുന്നു. എങ്കിലും കശുവണ്ടി വ്യവസായത്തിന്റെ വളര്‍ച്ചയെയും തകര്‍ച്ചയെയും വേണ്ടവിധം രേഖപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞില്ല എന്നതാണ് വാസ്തവം. കശുവണ്ടി വ്യവസായവുമായി ബന്ധപ്പെട്ട് ഉടലെടുത്ത, മാറ്റത്തിന് വിധേയമായ കൊല്ലത്തിന്റെ സാമൂഹ്യ പരിസരങ്ങള്‍ പ്രത്യേകിച്ചും സ്ത്രീകളുടെ സോഷ്യല്‍ ലൊക്കേഷന്‍ എത്ര മാത്രം പഠിക്കപ്പെട്ടിട്ടുണ്ട് എന്ന അന്വേഷിക്കുമ്പോള്‍ കിട്ടുന്ന ഉത്തരം നിരാശജനകമാണ്. കശുവണ്ടി വ്യവസായത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട, കശുവണ്ടിയുടെ ആഫ്രിക്കയുമായുള്ള ബന്ധം വളരെ അധികം സൂക്ഷമതയോടെ പഠിക്കേണ്ട മേഖലയാണ്. തിരുവിതാംകൂര്‍ പ്രിന്‍സിപ്പാലിറ്റിയുടെ ഭാഗമായിരുന്ന കൊല്ലം പട്ടണം, സ്വാതന്ത്ര്യത്തിനു മുന്‍പും ശേഷവും അമേരിക്കന്‍ കമ്പനികളുടെ പ്രാതിനിധ്യമുള്ള ഒരു വ്യവസായിക പട്ടണമായിരുന്നു. കൊല്ലത്തെ കമ്പനികളുടെ ഓഫീസുകള്‍ ന്യൂയോര്‍ക്കിലുമുണ്ടായിരുന്നു. 'ഈ ടൈറ്റിലുകളുടെ കീഴില്‍ നിന്റെ പേരും ഒരു ദിവസം എഴുതിവരും, തീര്‍ച്ച' കശുവണ്ടിയുടെ വ്യവസായിക ചരിത്രത്തിലൂടെ കടന്നുപോകുമ്പോള്‍, മംഗലാപുരത്ത് നിന്നും കൊല്ലത്ത് എത്തി ജനറല്‍ ഫുഡ്‌സിലൂടെ തദ്ദേശീയരായ വ്യവസായികളുടെ കൈയിലെത്തുമ്പോഴേക്കും കേരളത്തിന്റെ വ്യവസായിക ചരിത്രത്തിന്റെ വലിയ ഒരു പരിണാമ ദിശയാണ് കടന്നു പോകുന്നത്. കേരള ചരിത്രത്തിലെ വ്യാപാരത്തിന്റെ ചരിത്രത്തില്‍ കൊല്ലം നില്‍ക്കുന്നത് മിനറല്‍സ് ആന്‍ഡ് മെറ്റല്‍സിന്റെ മുഖമായി മാത്രമല്ല. ക്ലേ ഇന്‍ഡസ്ടറി, ആലിന്‍ഡ് ഫാക്ടറി, പാര്‍വതി മില്‍സ്, ശ്കതികുളങ്ങളര നീണ്ടകര കേന്ദ്രമായ മത്സ്യ മേഖല, പുനലൂര്‍ പേപ്പര്‍മില്‍, മലയോര മേഖലയിലെ കുരുമുളകും സുഗന്ധ വ്യഞ്ജനങ്ങളും എന്നിങ്ങനെ കൊല്ലത്തെ വ്യവാസായിക ചരിത്രം അന്തരാഷ്ട്ര വിപണിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. രേഖീയമല്ലാത്ത ഈ വ്യവസായിക ചരിത്രത്തിന്റെ ചിത്രം ഇത് വരെ നമുക്ക് അടയാളപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. പോര്‍ട്ടുഗീസുകള്‍ ബ്രസീലില്‍ തദ്ദേശീയരായ ഗോത്ര വിഭാഗങ്ങളില്‍ നിന്നാണ് കശുവണ്ടി സ്വീകരിച്ചതെന്ന് പറയപ്പെടുന്നു. അവിടെ നിന്നും കപ്പലുകയറി വന്ന കശുവണ്ടി അങ്ങനെ പറങ്കിയണ്ടി എന്നും അറിയപ്പെടുന്നു. പ്രത്യേക പരിപാലനം ഒന്നും വേണ്ടാത്ത കശുമാവിന്റെ വേരുകള്‍ക്ക് മണ്ണൊലിപ്പ് തടയാന്‍ കഴിയുമെന്ന് പോര്‍ട്ടുഗീസുകാര്‍ വിശ്വസിച്ചിരുന്നു. പോര്‍ച്ചുഗീസുകാരുടെ കീഴിലുണ്ടായിരുന്ന തീരപ്രദേശങ്ങളില്‍ എല്ലാം കശുമാവുകള്‍ കാണാം. കൊളോണിയല്‍ കാലഘട്ടത്തിലെ ബൊട്ടാണിക്കല്‍ ട്രസ്‌റന്‍ഫെറിന്റെ ഭാഗമായി കശുവണ്ടിയെ കാണാം. ബ്രസീലില്‍ നിന്നും പോര്‍ടുഗീസുകാരിലൂടെ ആഫ്രിക്ക വഴി ഇന്ത്യയില്‍, കേരളത്തില്‍ എത്തുന്ന ആഡംബര ഭക്ഷ്യ വസ്തുവായ കശുവണ്ടിയുടെ യാത്ര ഇന്ത്യന്‍ മഹാസമുദ്രത്തിലെ കൊളോണിയല്‍ സര്‍ക്കുലേഷന് ഉദാഹരണമാണ്. അങ്ങനെ പോര്‍ട്ടുഗീസുകാര്‍ കൊണ്ടു വന്ന കശുവണ്ടി വളര്‍ന്നു തോട്ടം വിളയായി, ആഡംബര ഭക്ഷണ വിഭമായി മാറി എന്നാല്‍ കശുവണ്ടിയെ തോട്ടംവിളയില്‍ നിന്നും ഉദ്യാന വിളയായി മാറ്റിയതോയതോട് കൂടി കേരളത്തിന്റെ കാര്‍ഷിക ഭൂപടത്തില്‍ നിന്നും കശുവണ്ടി തോട്ടങ്ങള്‍ ഇല്ലാതെയായി. എന്നാല്‍ 'കൊല്ലം' ബ്രാന്‍ഡ് കശുവണ്ടിക്ക് അന്തരാഷ്ട്ര വിപണിയില്‍ വലിയ ആവശ്യമാണ് ഉണ്ടായിരുന്നത്. ആ ആവശ്യത്തെ നിറവേറ്റുന്നതിനുവേണ്ടിയാണ് ആഫ്രിക്കയില്‍ നിന്നും 1920 കള്‍ക്ക് ശേഷം തന്നെ കശുവണ്ടി ഇറക്കുമതി ചെയ്തു കൊണ്ടിരുന്നത്. 2025 ലും നമ്മള്‍ കശുവണ്ടിക്കു വേണ്ടി ആശ്രയിക്കുന്നത് ആഫ്രിക്കയിലെ രാജ്യങ്ങളെ തന്നെയാണ്. ആഫ്രിക്കയുമായുള്ള ബന്ധം കേരളത്തിന് അടിമത്തവുമായുള്ള ബന്ധത്തില്‍ അല്ല തുടങ്ങുന്നത്. ആഫ്രിക്കയില്‍ നിന്നുള്ള വ്യാപാര ബന്ധങ്ങള്‍ക്ക് കൊളോണിയല്‍ക്കാലത്തിനു മുന്‍പും ശേഷവുമുള്ള തുടര്‍ച്ചയുണ്ട്. അത് യൂറോപ്യന്‍ കണ്ണുകള്‍ കൊണ്ട് നോക്കും പോലെയാവില്ല കൊല്ലത്ത് നിന്നും നോക്കി കാണുന്നത്. കൊല്ലത്ത് നിന്നും കശുവണ്ടി ശേഖരിക്കുവാനും കേരളത്തില്‍ എത്തിക്കുവാനും ആളുകള്‍ ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിലേക്ക് 2025 ലും പോകുന്നുണ്ട്. ആഫ്രിക്കയുമായി ബന്ധപ്പെട്ടു കിടക്കുന്ന ആ തൊഴില്‍ ചരിത്രം കേരളത്തിന്റെ തൊഴില്‍ ചരിത്രവുമായും ഇടകലര്‍ന്നു കിടക്കുകയാണ്. സാമ്രജ്യത്വം, തോട്ടം മേഖല, തൊഴിലാളി സമരങ്ങള്‍, തുറമുഖങ്ങള്‍, കയറ്റുമതി ഇറക്കുമതി കണക്കുകള്‍, സ്ത്രീകള്‍ , ആഫ്രിക്കന്‍ തീരം എന്നിങ്ങനെ ഗൗരവ പൂര്‍ണമായ പല വിഷയങ്ങളിലും ഇടകലര്‍ന്നു കിടക്കുന്നതാണ്. തകര്‍ച്ചയുടെ അവസാന പടിയില്‍ നില്‍ക്കുന്ന കശുവണ്ടി വ്യവസായവും കൊല്ലത്തെ കശുവണ്ടി തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട ആത്മഹത്യകളും ഗൗരവമായ ഇടപെടലുകള്‍ ആവശ്യപ്പെടുന്നുണ്ട്. കശുവണ്ടിയുടെ ചരിത്രം ചികയുമ്പോള്‍, രണ്ടാം ലോക മഹായുദ്ധ കാലത്ത് കശുവണ്ടിയുടെ തോടില്‍ നിന്നും ഉല്പാദിപ്പിക്കുന്ന എണ്ണ ഉപയോഗിച്ചിരുന്നതായി പറയുന്നുണ്ട്. ലോകവിപണയില്‍ വിലയേറിയ കശുവണ്ടിയുടെ തോടില്‍ നിന്നുമുള്ള എണ്ണ നമ്മുടെ തകര്‍ന്ന കശുവണ്ടി ആപ്പീസുകള്‍ പുനരുജീവിക്കാന്‍ കാരണമാകുമോ? decline of cashew industry in kollam and its effects in the life of woman

സമകാലിക മലയാളം 26 Jun 2025 4:53 pm

നിലമ്പൂര്‍ ഒരു ടെസ്റ്റ് ഡോസ്, ഒന്നു നാറിയാല്‍ പോകാനേയുള്ളൂ ഈ ദുര്‍ഗന്ധമൊക്കെ!

ക രടിയോട് ചെസ് കളിക്കുന്ന പോലെ എന്നൊരു ചൊല്ലുണ്ട്, നാട്ടില്‍. ചെസ് കളിക്കാനുള്ള ഐ ക്യു പോയിട്ട്, ആ കരുക്കള്‍ കണ്ടാല്‍ പോലും എന്തെന്ന് തിരിച്ചറിയാനുള്ള വകതിരിവ് കരടിക്കില്ലെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. പിന്നെ കരടിയോട് കളിക്കാനുള്ള അപാര ധൈര്യവും വേണമല്ലോ. അഥവാ ഇനി മൃഗ സ്‌നേഹികളുടെയും മേനകാ ഗാന്ധിയുടെയും കണ്ണുവെട്ടിച്ച് കാട്ടില്‍ നിന്ന് ഒരു കരടിയെ പിടിച്ചു ചെസ് കളി പഠിപ്പിക്കുന്നുവെന്ന് കരുതുക. സാക്ഷാല്‍ മാഗ്‌നസ് കാള്‍സണിന്റെ കീഴില്‍ വര്‍ഷങ്ങള്‍ നീണ്ട കടുത്ത പരിശീലനമൊക്കെ കഴിഞ്ഞ് കരടിയെ ചെസ് ബോര്‍ഡിന് മുന്നില്‍ കളിക്കാന്‍ ഇരുത്തുന്നു. നിങ്ങള്‍ക്ക് പിന്നില്‍ പുരുഷാരം. വെളുത്ത കരുക്കള്‍ നീക്കി കളി തുടങ്ങാന്‍ കരടിയോട് നിര്‍ദ്ദേശിച്ചു. കരടി കൂര്‍ത്ത നഖങ്ങള്‍ നീട്ടി കൈകൊണ്ട് ചെസ് ബോര്‍ഡിന് കുറുകെ ഒരു വീശല്‍. ഇപ്പുറത്തിരിക്കുന്ന രാജ്ഞിയും രാജാവും എല്ലാം ഒരൊറ്റ നീക്കത്തില്‍ കളത്തിന് പുറത്ത്. കരടി ഏകപക്ഷീയമായി ജയം പ്രഖ്യാപിക്കുന്നു. മുന്നില്‍ ഇരിക്കുന്നത് കരടിയാണ് എന്ന ഉത്തമ ബോധ്യമുള്ള നിങ്ങള്‍ അപ്പോള്‍ ആരായി? ഇതാണ് ഒറ്റ ബുദ്ധികളോട് ഏറ്റുമുട്ടാന്‍ പോയിട്ട് തര്‍ക്കിക്കാനോ ഉപദേശത്തിനോ നില്‍ക്കരുതെന്ന് അറിവുള്ളവര്‍ പറയുന്നത്. ഒറ്റബുദ്ധിയെന്ന് പറഞ്ഞാല്‍ ഈ നാട്ടില്‍ ഒന്‍പതെന്നും പറയും. ഇത്തരക്കാരുടെ യുക്തി സാക്ഷാല്‍ മുഴുത്ത യുക്തിവാദിയായ ജോസഫ് ഇടമറുകിനെ പോലും തോല്‍പ്പിക്കുന്നതാണ്. പണ്ട് സിപിഎമ്മുകാര്‍ക്കാണ് ഇത്തരം ഒറ്റ ബുദ്ധി യുക്തി ഉണ്ടായിരുന്നത്. 'മിസ്റ്റര്‍ ബുഷ് നിങ്ങള്‍ ഇറാഖിനെ ആക്രമിക്കുന്നതില്‍ നിന്ന് ഉടന്‍ പിന്‍മാറണമെന്ന് ഞാന്‍ ആവശ്യപെടുന്നു' എന്ന് തമ്പാനൂരില്‍ സ്‌റ്റേജ് കെട്ടി കാഥികന്‍ സാംബശിവന്റെ സ്വരത്തിലും ഭാവത്തിലും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ പ്രസംഗിക്കുമായിരുന്നു. പക്ഷേ കാലം പോക പോകേ അവര്‍ക്കും മണ്ടയില്‍ ബുദ്ധി ഉദിച്ചു. 'ഇപ്പോ വിപ്ലവം ഒക്കെ നിര്‍ത്തിയാടേ സദാശിവാ നിങ്ങടെ പാര്‍ട്ടി' എന്ന് അയല്‍പക്കത്തെ വര്‍ഗശത്രു ചോദിച്ചാല്‍ പറയാന്‍ മാത്രമായി എംവി ഗോവിന്ദന്‍ എന്ന ഒരൊറ്റ പീസിനെ മാത്രമായി നിര്‍ത്തിയിരിക്കുകയാണ്. 'അങ്ങനെയാണ് സഖാവ് പിണറായിയുടെ കണ്ണില്‍ അമ്പൂട്ടി എന്ന താരകം ശ്രദ്ധ പിടിച്ച് പറ്റുന്നത്' മഹത്തായ സോവിയറ്റ് സ്വപ്നം തകരുകയും ചൈനക്കാര്‍ സോഷ്യലിസ്റ്റ് മുതലാളിത്തത്തിലേക്ക് കളം മാറുകയും ചെയ്തതോടെ വിപ്ലവം പപ്പും പൂടയുമൊക്കെ കൊഴിഞ്ഞ് അന്താരാഷ്ട്രത്തില്‍ നിന്ന് വെറും ലോക്കലായി. പാവം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍! പക്ഷേ, കേരളം ഒരു വിചിത്ര നാടാണ്. ഒരേ വായിലുടെ വിപ്ലവവും ആത്മീയതയും വില്‍ക്കാന്‍ മലയാളിയെ കവിഞ്ഞേ ഭൂമി മലയാളത്തില്‍ ആളുള്ളൂ. അങ്ങനെയുള്ള ഈ നാട്ടില്‍ ഇന്നും ഒറ്റ ബുദ്ധിയില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത ഒരു കൂട്ടരുണ്ട്. ആഗോള ഇസ്‌ലാമിന്റെ മൊത്തക്കച്ചവടക്കാരായ ജമാഅത്തെ ഇസ്‌ലാമിയാണ് ഈ ഒറ്റ ബുദ്ധി വിസ്മയം. സമൂഹത്തില്‍ കുത്തിത്തിരിപ്പും ഭിന്നതയും വിദ്വേഷവും വിസ്മയം പോലെ പരത്തുന്നതില്‍ പ്രവൃത്തിയിലും ചിന്തയിലും സമാനമനസ്‌ക്കരാണെങ്കിലും ഹിന്ദുത്വ ഫാസിസ്റ്റുകളാണ് ഇക്കൂട്ടരുടെ ആഭ്യന്തര ശത്രു. സിയോണിസവും അമേരിക്കന്‍ സാമ്രാജ്യത്വവുമാണ് അന്തര്‍ദേശീയ തലത്തിലെ കൊടിയ ശത്രുക്കള്‍. ഈ മൂന്ന് കൂട്ടരുടെയും ചെയ്തികള്‍ നിരീക്ഷിച്ച് ഇക്കൂട്ടര്‍ എടുക്കുന്ന തീരുമാനങ്ങള്‍ പലപ്പോഴും ലോകവ്യാപകമായ പ്രത്യാഘാതമാണ് വരുത്തിവെക്കുന്നത്. ഒരിക്കല്‍ ഇന്നാട്ടില്‍ നിന്ന് കൊക്കകോള ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നടത്തി ഇവര്‍. ഒടുവില്‍ രഹസ്യമായി അര്‍ദ്ധരാത്രി കുടയും പിടിച്ച് ആഗോള കുത്തക മുതലാളി ഇവിടെ വന്ന് കാല് തിരുമ്മി വയറ്റിപിഴപ്പിന്റെ കണ്ണീര്‍കഥ പറഞ്ഞ് രക്ഷപെട്ട കഥ ബിസിനസ് സ്കൂളുകളില്‍ ഇപ്പോള്‍ പാഠപുസ്തകമാണ് 'ഹൗ ദേ ബാനിഷ്ഡ് ദി കോര്‍പ്പറേറ്റ് ജയന്റ് 'എന്ന പേരില്‍. കുട്ടികള്‍ക്ക് പഠിക്കാനായി ക്യൂബയിലും വടക്കന്‍ കൊറിയയിലും സചിത്ര കഥാപുസ്തകമായി ഇത് ഇറക്കിയട്ടുമുണ്ടത്രെ. മറ്റൊരിക്കല്‍ കുത്തക ടൂത്ത് പേസ്റ്റ് ബഹിഷ്‌കരിച്ച് ഇന്ത്യ മുഴുവന്‍ ഉമിക്കരി കമ്പനികള്‍ കൂണു പോലെ പൊട്ടി മുളക്കാന്‍ ഇടയാക്കിയത് ചലച്ചിത്രം ആക്കാന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സസേയും ഫ്രാന്‍സിസ് കപ്പേളയും വരെ ശ്രമിച്ചിട്ടും കുത്തകകള്‍ ആയതിനാല്‍ സമ്മതിച്ചില്ലത്രെ. വിപ്ലവകാരികളായതിനാല്‍ തന്നെ ഉത്തമ വിപ്ലവകാരി ലക്ഷണമുള്ള കുട്ടികളെ കുട്ടിക്കാലത്തു തന്നെ കണ്ടെത്താനും മിടുക്കരാണ്. ഒറ്റബുദ്ധിയാവാന്‍ ചില സവിശേഷ ഗുണഗണങ്ങള്‍ വേണം. ആര്‍ക്കും അങ്ങനെ പെട്ടെന്ന് ആവാന്‍ പറ്റില്ല. വര്‍ഷങ്ങള്‍ ചിലപ്പോള്‍ ദശാബ്ദങ്ങള്‍ നീളുന്ന പരിശീലനം വേണം. ഇവരുടെ വിദ്യാര്‍ഥി സംഘടനയായ സ്റ്റുഡന്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ തന്നെ എടുക്കാം. പിതൃസംഘടനയെ പോലെ വിശേഷപ്പെട്ടതാണ്. ചുവരില്‍ സ്‌റ്റൈലായി എഴുതി വരുമ്പോള്‍ SIO എന്നാണെങ്കിലും 510 എന്നാണ് അവിശ്വാസികള്‍ പറയാറ്. ഇന്നലെകള്‍ വരെ അതൊക്കെ ഒരു സ്‌പോര്‍ട്‌സ്മാന്‍ സപിരിറ്റിലെ അവര്‍ എടുത്തിട്ടുള്ളൂ. സംശയമുണ്ടെങ്കില്‍ 501 ല്‍ നിന്ന് 510 ലേക്കുള്ള ദൂരം എത്രയെന്ന് ചോദിക്കൂ? അവര്‍ കൃത്യമായി പറയും ഒന്‍പതെന്ന്. അതാണ് വിശേഷ ബുദ്ധി. ബഹിഷ്‌ക്കരണമാണ് പിതൃസംഘടനയുടെ ആയുധമെന്നരിക്കെ ഇവരുടെ ജനനവും ഒരു ബഹിഷ്‌കരണത്തിലൂടെയായി എന്നതും ഒട്ടും യാദൃച്ഛികമാവാന്‍ ഇടയില്ല. സ്റ്റുഡന്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ എന്നാണ് പേരെങ്കിലും സംഘടനയില്‍ പെണ്‍കുട്ടികള്‍ക്ക് അംഗത്വമില്ല. അവര്‍ സ്റ്റുഡന്‍സില്‍ ഉള്‍പെടില്ലത്രെ. അവര്‍ക്ക് ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഉണ്ട്. അത്രയ്ക്കാണ് ബഹിഷ്‌കരണത്തിലെ പ്രത്യയശാസ്ത്ര വ്യക്തത. ഇപ്പോള്‍ ഇവരുടെ പുതിയ ബഹിഷ്‌ക്കരണ പ്രഹരമേറ്റ ടാറ്റ മുതലാളി മുട്ടിടിയലും പരവേശത്തിലുമാണ്. സിയോണിസ്റ്റ് രാജ്യമായ ഇസ്രയേലുമായി പങ്കു കച്ചവടത്തിന് പോയ ടാറ്റയുടെ 'സുഡിയോ' ബഹിഷ്‌കരിച്ചുകൊണ്ടാണ് എസ് ഐ ഒ യുടെ പുതിയ ഫത്‌വ. എവിടെ എസ്ഐഒ ഉണ്ടോ അവിടെ ജമാഅത്തുമുണ്ട് എന്നാണല്ലോ ചൊല്ല്. കല്ലേ പിളര്‍ക്കുന്ന ബഹിഷ്‌ക്കരണ ആഹ്വാനമായതിനാല്‍ ടാറ്റ മുതലാളി ലേ ഔട്ട് പ്രഖ്യാപിക്കാതിരിക്കാന്‍ പഴവങ്ങാടി ഗണപതി അമ്പലത്തില്‍ തേങ്ങയുടച്ച് പ്രാര്‍ത്ഥിക്കുകയാണ്. അപ്പോ ടാറ്റയുടെ ബസ്, കാര്‍ തുടങ്ങി ഉപ്പ് മുതല്‍ കര്‍പ്പൂരം വരെയുള്ള സാധനങ്ങളും ബഹിഷ്‌കരിക്കണ്ടേയെന്ന ചോദ്യം ചില കുത്തക ശിങ്കടിമാര്‍ ചോദിക്കുന്നുണ്ട്. കുറഞ്ഞ പക്ഷം ഇപി ജയരാജന്‍ സഖാവിനെ പോലെ, ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാനവും ഉപേക്ഷിക്കണ്ടേയെന്നും ചിലര്‍ മൂപ്പിക്കുന്നുണ്ട്. പക്ഷേ മാവോയിസ്റ്റുകളെ പോലെ അപ്രായോഗികവാദികളല്ല വിസ്മയക്കാര്‍. എന്ത് നടിക്കണം എപ്പോള്‍ നടിക്കരുതെന്ന് ഓതിക്കൊടുക്കാന്‍ ആളുണ്ട്. പക്ഷേ, അപ്പോഴും ഇന്ത്യക്ക് എതിരെ അതിര്‍ത്തി കടന്ന് ഭീകരവാദം നടത്തി, നിഷ്‌കളങ്കരായ മനുഷ്യരുടെ ജീവന്‍ കവര്‍ന്ന പാകിസ്ഥാന് മറുപടി കൊടുത്തപ്പോള്‍ ആ പാകിസ്ഥാനെ പിന്തുണച്ച തുര്‍ക്കിക്ക് എതിരെ ബഹിഷ്‌കരണമൊന്നും ഇല്ലേയെന്ന് ചോദിക്കരുത്. എല്ലാത്തിനും അതിന്‍റേതായ ന്യായമുണ്ട് ഉസ്താദേ. പണ്ട് താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തപ്പോള്‍ 'വിസ്മയമായി താലിബാന്‍' എന്ന തലക്കെട്ട് നല്‍കാന്‍ കൊടുത്ത ധൈര്യത്തെയെങ്കിലും നിങ്ങള്‍ മാനിക്കണം ഹേ. തുര്‍ക്കിയില്‍ ഹാദിയ സോഫിയ കത്തീഡ്രല്‍ മുസ്‌ലീം ആരാധനാലയം ആക്കിയപ്പോഴും അസാമാന്യ ധൈര്യമാണ് പ്രകടിപ്പിച്ചത്. ഇന്ത്യയിലെയും കേരളത്തിലെയും മതേതരവാദികള്‍ അതിന് മുന്നില്‍ മലര്‍ന്നടിച്ച് വീഴുകയായിരുന്നു. തുര്‍ക്കിയിലെ മുസ്‌ലീം ബ്രദര്‍ഹുഡിനോടാണ് പ്രത്യയശാസ്ത്ര ചായ്‌വ് എന്നൊക്കെ കരക്കമ്പിയുണ്ടെങ്കിലും വികൃതി അതൊന്നും കാര്യമാക്കുന്നില്ല. മാര്‍ഗ്ഗമല്ല, ലക്ഷ്യമാണ് ദോഷൈകദൃക്കുകളേ പ്രധാനം. അത് മറക്കരുത്. വേണമെങ്കില്‍ നിങ്ങള്‍ ഈ നാണയത്തിന്റെ മറുവശമായ സംഘപരിവാറിനോട് ചോദിച്ചാല്‍ മതി. പോരെങ്കില്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ ആയാലും മതി, അതും നിങ്ങളുടെ ഒരു വിശ്വാസത്തിന്. 'ഈ ടൈറ്റിലുകളുടെ കീഴില്‍ നിന്റെ പേരും ഒരു ദിവസം എഴുതിവരും, തീര്‍ച്ച' അന്താരാഷ്ട്ര വ്യവഹാരങ്ങളില്‍ കുത്തിമറിയുന്ന കാരണമാവാം എല്ലാ പ്രവൃത്തിയിലും ഒരു അന്തര്‍ദേശീയ ചുവ വരുന്നത്. പാവങ്ങള്‍, മനഃപൂര്‍വ്വമല്ല. അല്ലെങ്കില്‍ പൗരത്വ ഭേദഗതി പ്രതിഷേധത്തില്‍ മുസലിം ബ്രദര്‍ഹുഡ് സഹോദരങ്ങളുടെ ഫോട്ടോ വരുന്നത് എങ്ങനെ? പലസ്തീന്‍ ഐക്യദാര്‍ഡ്യ പരിപാടിയില്‍ ഹമാസ് നേതാവ് വീഡിയോയില്‍ പ്രസംഗിക്കുന്നത് മാലോകരെ മുഴുവന്‍ കാണിക്കുന്നത് എങ്ങനെ? നമ്മളിങ്ങനെയാണെന്ന് അല്ലാതെ എന്ത് പറയാന്‍? ശുദ്ധന്‍ ദുഷ്ടന്റെ ഫലവും ചെയ്യുമല്ലോ. അങ്ങനെയുള്ള കരടിയുമായി ചെസ് കളിക്കാനാണ് ഇപ്പോള്‍ യുഡിഎഫ്, പ്രത്യകിച്ച് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. മുമ്പ് പിണറായി സഖാവ് ഒന്നു കളിച്ചതാണ്. പിന്നീടാണ് അറിഞ്ഞത് ഉത്തരത്തിലിരുന്നത് മാത്രമല്ല, കക്ഷത്തിലിരുന്ന വോട്ട് കൂടി പോയെന്ന്. സഖാവിന് പിന്നെ എവിടെ, എപ്പോള്‍ കച്ചവടം നടത്തണമെന്നും നിര്‍ത്തണമെന്നും അറിയാമെന്നതിനാല്‍ വലിയ തടികേട് കൂടാതെ കഴിച്ചിലാക്കി. പക്ഷേ, വിഡി സതീശന്‍ എന്ന കപ്പിത്താന്‍ അങ്ങനെയല്ല. അല്ലെങ്കില്‍ തന്നെ ഇടത് പാര്‍ട്ടികള്‍ ഒന്നുമില്ലെന്ന ക്ഷീണമുണ്ട്. പിന്നെ വലത് മുന്നണിയെന്ന ചീത്തപ്പേരും. പാര്‍ട്ടി ഓഫീസ് മുറിയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടത്തുന്ന സിഎംപിയും ആര്‍എംപിയും ദേശീയ ഇടതനായ ഫോര്‍വേര്‍ഡ് ബ്ലോക്കും ഒന്നും ഒരു ഗും അല്ലെന്ന് കപ്പിത്താന് അറിയാം. റിസ്‌ക് എടുക്കുന്നവനുള്ളതാണല്ലോ കപ്പ്. അപ്പോള്‍, തന്നെ പോലെ പരന്ന ലോക വീക്ഷണവും ഉല്‍പ്പതിഷ്ണുതയുമുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ മുഖം(മൂടി) ആയ വെല്‍ഫയര്‍ പാര്‍ട്ടിക്ക് കൈകാടുത്താല്‍ എന്താ? നിലമ്പൂര്‍ ഒരു ടെസ്റ്റ് ഡോസ്. ഒന്ന് നാറിയാല്‍ പോകാനേയുള്ളതുള്ളൂ ഈ ദുര്‍ഗന്ധമൊക്കെ, കിട്ടാനുള്ളതോ മുഖ്യമന്ത്രിക്കസേര. ഡല്‍ഹിയില്‍ തുറന്നിരിക്കുന്ന ആളും തിരക്കുമില്ലാത്ത സ്‌നേഹത്തിന്റെ കടയൊന്നും ഒരു പ്രശ്‌നമല്ല. പട്ടിണി കിടക്കുന്ന സിംഹത്തിന് എന്ത് ഹലാല്‍ ഇറച്ചി? പണ്ടേക്ക് പണ്ടേ കാവിക്കൊടി ഏന്തിയ ഭാരത മാതാവിന്റെയും മുന്‍ സര്‍സംഘചാലകിന്റെയും ഫോട്ടോയ്ക്ക് മുന്നില്‍ വിളക്ക് കത്തിച്ച അനുഭവം സതീശന് ഉള്ളതിനാല്‍ രണ്ടുണ്ട് ഗുണം എന്ന് ജമാഅത്തിനും അറിയാം. ആഭ്യന്തര ശത്രുവിന്റെ ഉള്ളുകളികള്‍ തരാതരം പോലെ ചോദിച്ചറിയാം. അതിനിനി കിതാബ് വായിച്ചും മറ്റ് ബുദ്ധി ജീവികളുടെ വാചകമടിയും കേള്‍ക്കേണ്ട. എനിക്ക് നീയും നിനക്ക് ഞാനും. ദൈവം പാതി നീ പാതി എന്നും പറയാം. എന്തായാലും വരാനിരിക്കുന്നത് വണ്ടി പിടിച്ചെങ്കിലും വരാതിരിക്കില്ല. udf, welfare party cooperation in Nilambur By election, political satire

സമകാലിക മലയാളം 23 Jun 2025 5:22 pm

കേരള രാഷ്ട്രീയവും കോണ്‍ഗ്രസ്സും വര്‍ഗീയതയും: 'ടെംപസ്റ്റിലെ'സ്റ്റെഫാനോ-കാലിബന്‍ ബിംബങ്ങള്‍

വി ല്യം ഷേക്‌സ്പിയറുടെ 'ദ ടെംപസ്റ്റ്' ( the tempest) എന്ന നാടകം കേവലം ഒരു കലാസൃഷ്ടി മാത്രമല്ല, അധികാരബന്ധങ്ങളെയും ദൗര്‍ബല്യങ്ങളെയും വ്യാഖ്യാനിക്കാന്‍ സഹായകമാകുന്ന ഒരു ബിംബകല്‍പ്പന കൂടിയാണ്. 90കളില്‍ കേരളക്കരയാകെ ആഞ്ഞുവീശിയ കൊടുങ്കാറ്റായ 'ടെംപസ്റ്റ്' എന്ന നാടകത്തിന്റെ ഈ രീതിയിലുളള ആഖ്യാനം മായാ തോങ്‌ബെര്‍ഗ് എന്ന വിഖ്യാത നാടകസംവിധായകയുടേതായുണ്ട്. ഇങ്ങനെ ഈ നാടകത്തിന്റെ കൊളോണിയല്‍ വിരുദ്ധ വായന ഏറെ പ്രബലമാണെങ്കിലും അതിലെ ചില കഥാപാത്രബന്ധങ്ങളെ കേരള രാഷ്ട്രീയത്തിലെ സമകാലീന സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുന്നത് കൗതുകകരമാണ്. പ്രോസ്‌പെറോയുടെ മാന്ത്രികവലയത്തില്‍ നിന്ന് മോചനം സ്വപ്നം കണ്ട് നടക്കുന്ന, കീഴ്‌പെട്ട് ജീവിക്കേണ്ടിവരുന്ന അധികാരതൃഷ്ണയുള്ള പ്രതിലോമശക്തിയുടെ പ്രതീകമായിട്ട് കാലിബന്‍ എന്ന കഥാപാത്രത്തെ നമുക്ക് സങ്കല്‍പിക്കാം. ഉള്ളില്‍ വര്‍ഗീയതയും അധികാരമോഹവും ഒളിച്ചുവെച്ചിരിക്കുന്ന ഒരു സംഘടിത രാഷ്ട്രീയശക്തിയെ നമുക്കിവിടെ കാലിബനു പകരംവെയ്ക്കാം . ടെംപസ്റ്റില്‍, ദ്വീപിലെത്തുന്ന സ്റ്റെഫാനോ എന്ന മദ്യപാനിയായ അനുചരന്‍, തനിക്ക് യാതൊരു കഴിവുകളുമില്ലെങ്കിലും ഒരു രാജാവാകാന്‍ മോഹിക്കുന്നുണ്ട്. തന്റെ കയ്യിലുള്ള മദ്യത്തിന്റെ 'മാന്ത്രികശക്തി'യില്‍ ആകൃഷ്ടനായ കാലിബന്‍, സ്റ്റെഫാനോയെ തന്റെ രക്ഷകനായി കാണുകയും ചെയ്യുന്നു. പ്രോസ്‌പെറോയെ വകവരുത്തി സ്റ്റെഫാനോയെ രാജാവാകാന്‍ കാലിബന്‍ പ്രേരിപ്പിക്കുന്നു. സ്റ്റെഫാനോ ആകട്ടെ, ഒരു അടിമയെ ലഭിച്ചതിലുള്ള താല്‍ക്കാലിക സന്തോഷത്തില്‍ കാലിബന്റെ കുതന്ത്രങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു. എന്നാല്‍, പ്രോസ്‌പെറോയുടെ യഥാര്‍ത്ഥ ശക്തിക്ക് മുന്നില്‍ ഇവരുടെയെല്ലാം ഗൂഢാലോചനകള്‍ നിഷ്പ്രഭമാകുന്നുണ്ട്. കേരള രാഷ്ട്രീയത്തിലെ സമകാലീന സന്ദര്‍ഭത്തില്‍, ഈ ബന്ധങ്ങളെ സസൂക്ഷ്മം ചേര്‍ത്തു വെയ്ക്കാം. കേരളത്തിലെ കോണ്‍ഗ്രസ്സിനെ സ്റ്റെഫാനോയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കാം. അനുദിനം ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ കക്ഷിയാണത്. സംഘടനാപരമായ കെട്ടുറപ്പില്ലായ്മ, നയപരമായ അവ്യക്തത, ശക്തമായ നേതൃത്വത്തിന്റെ അഭാവം തുടങ്ങിയ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ്സിനെ ദുര്‍ബലമാക്കുന്നുണ്ട്. ഒരു മതനിരപേക്ഷ പാര്‍ട്ടിയായി സ്വയം പ്രഖ്യാപിക്കുമ്പോഴും, വര്‍ഗീയ ശക്തികളെ ഫലപ്രദമായി നേരിടുന്നതില്‍ അവര്‍ക്ക് വീഴ്ച പറ്റുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. അതേസമയം, കാലിബന്റെ സ്ഥാനത്ത് കേരളത്തിലെ മതരാഷ്ട്രവാദി-വര്‍ഗീയ കക്ഷികളെ സങ്കല്‍പിക്കാം. ഒരു പ്രത്യേക മതവിഭാഗത്തെ കേന്ദ്രീകരിച്ച്, വിഭാഗീയത വളര്‍ത്തിയും വിദ്വേഷ പ്രചാരണം നടത്തിയും രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യുന്നവരെ. നിലവിലുള്ള മതനിരപേക്ഷ കാഴ്ചപ്പാടുകളോട് വെറുപ്പ് സൂക്ഷിക്കുകയും, അതിനെ തകര്‍ക്കാന്‍ ശ്രമിക്കുകയും പാശ്ചാത്യമെന്ന് ആക്ഷേപിച്ച് തള്ളിക്കളയുകയും ചെയ്യുന്നവരാണ് ഇവര്‍. സമൂഹത്തിലെ അതൃപ്തികളെയും അരക്ഷിതാവസ്ഥകളെയും തന്ത്രപരമായി ഇവര്‍ മുതലെടുക്കുകയും ചെയ്യുന്നു. 'അങ്ങനെയാണ് സഖാവ് പിണറായിയുടെ കണ്ണില്‍ അമ്പൂട്ടി എന്ന താരകം ശ്രദ്ധ പിടിച്ച് പറ്റുന്നത്' ഒരു തരത്തില്‍ സ്റ്റെഫാനോ-കാലിബന്‍ ബന്ധമാണ് വര്‍ഗ്ഗീയശക്തികളും കോണ്‍ഗ്രസ്സിനുമിടയ്ക്ക് കൂട്ടുകെട്ടുകളില്‍ ഉണ്ടാകുന്നത്. ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ്സിന്, ചിലപ്പോള്‍ ഈ വര്‍ഗീയ കക്ഷികളുടെ താല്‍ക്കാലിക പിന്തുണ തേടേണ്ടി വന്നേക്കാം. സ്റ്റെഫാനോ മദ്യമുപയോഗിച്ച് കാലിബനെ വശീകരിച്ചതുപോലെ, കോണ്‍ഗ്രസ്സ് താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചില വര്‍ഗീയ കക്ഷികളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുകയോ അവരുമായി ഒത്തുതീര്‍പ്പിലെത്തുകയോ ചെയ്‌തേക്കാം. എന്നാല്‍, അപ്പോള്‍ വര്‍ഗീയ കക്ഷികളുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റുകയല്ല, മറിച്ച് തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ അവര്‍ക്ക് ഒരു വേദി ഒരുക്കുക മാത്രമാണ് ഈ സ്റ്റെഫാനോ ചെയ്യുന്നത്. നാടകത്തില്‍ സ്റ്റെഫാനോക്ക് കാലിബനെ യഥാര്‍ത്ഥത്തില്‍ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. കാലിബനാകട്ടേ, സ്റ്റെഫാനോയെ തന്റെ മോഹങ്ങള്‍ സഫലമാക്കാനുള്ള ഒരു ഉപാധി മാത്രമായാണ് കാണുന്നതും. അതുപോലെ, ദുര്‍ബലമായ അവസ്ഥയിലുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് വര്‍ഗീയ കക്ഷികളുടെ വളര്‍ച്ചയെ തടയാനോ അവരുടെ നയങ്ങളെ തങ്ങളുടെ വരുതിയിലാക്കാനോ പരിപൂര്‍ണ്ണമായി കഴിഞ്ഞെന്ന് വരില്ല. തങ്ങളുടെ നിലനില്‍പ്പിനായി വര്‍ഗീയ കക്ഷികളുടെ ചില ആവശ്യങ്ങളെ അംഗീകരിക്കേണ്ടി വരുന്നത്, ദീര്‍ഘകാലാടിസ്ഥാനത്തില്‍ വര്‍ഗീയ ശക്തികള്‍ക്ക് കരുത്ത് പകരാനേ സഹായിക്കൂ. വെള്ളത്തിലും ഭക്ഷണത്തിലും ശരീരത്തിന് അകത്തുമുണ്ട്, പ്ലാസ്റ്റിക്! നാടകത്തിലെന്നപോലെ, ഒരു പ്രോസ്‌പെറോയുടെ യഥാര്‍ത്ഥ മാന്ത്രികശക്തിക്ക് മാത്രമേ കാലിബനെ നിയന്ത്രിക്കാനൊക്കൂ. കോണ്‍ഗ്രസ്സ് പോലുള്ളൊരു പാര്‍ട്ടി മതേതര നിലപാടുകളില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ വിശ്വാസ നഷ്ടമുണ്ടാകുന്നു. വര്‍ഗീയ ശക്തികള്‍ക്ക് കേരള രാഷ്ട്രീയത്തില്‍ കൂടുതല്‍ മേല്‍ക്കൈ നേടാന്‍ അത് ഇടവരുത്തുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്റ്റെഫാനോയെപ്പോലെ ദുര്‍ബലരും കാഴ്ചപ്പാടുകളില്ലാത്തവരുമാകുമ്പോള്‍, കൂടെ കൂട്ടുന്ന വര്‍ഗീയതയുടെ ശക്തികളെ ഫലപ്രദമായി നിയന്ത്രിക്കുക എന്നത് ഏറെ ശ്രമകരമായിരിക്കുകയും ചെയ്യും .

സമകാലിക മലയാളം 15 Jun 2025 1:41 pm

'അങ്ങനെയാണ് സഖാവ് പിണറായിയുടെ കണ്ണില്‍ അമ്പൂട്ടി എന്ന താരകം ശ്രദ്ധ പിടിച്ച് പറ്റുന്നത്'

എ ല്ലാരും കുത്തിരിക്കണ സമയത്താണ് ആ അത്യാഹിതം കാമറ കണ്ണുകള്‍ കണ്ടുപിടിച്ചത്.... പാണക്കാട് കുടുമ്മത്ത് നിന്ന് തങ്ങമ്മാര് പങ്കെടുക്കാത്ത ഒരു വിശേഷ ചടങ്ങോ? അതും മലപ്പുറത്ത്! കാമറ സൂം ചെയ്ത് ഒന്നു കൂടി ആളെണ്ണി നോക്കി. ഇനി കുഞ്ഞ് തങ്ങന്‍മാരെങ്ങാനും തിക്കിലും തിരക്കിലും പെട്ട് നിപ്പുണ്ടോ? ന്റള്ളാ, കണ്ടവര്‍ കണ്ടവര്‍ തലകറങ്ങി നിലത്ത് ഇരുന്നു. ഇത് പതിവല്ലല്ലോന്ന് പറഞ്ഞ് വിവരമുള്ളോര് എല്ലാം മൂക്കത്ത് വിരല്‍ വെച്ചു. നിലമ്പൂരിന്റെ സുല്‍ത്താങ്കുട്ടി ആര്യാടന്‍ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ അങ്ങനെ പാണക്കാട് തങ്ങമ്മാര്‍ ബിസ്മി ചൊല്ലാതെയും അനുഗ്രഹം ചൊരിയാതെയും നടന്നിരിക്കുന്നു. പാണക്കാട് തങ്ങമ്മാര് വെള്ളം മന്ത്രിച്ച് ഊതിക്കൊടുത്ത് സൂറത്തുല്‍ ഫാത്തിഹ ചൊല്ലാതെ നടന്ന ഒരു കര്‍മ്മവും സത്കര്‍മ്മമായി മലപ്പുറത്തുകാര്‍ അംഗീകരിക്കാറില്ല. അപ്പോള്‍ ജൂണ്‍ 23 ന് നിലമ്പൂര് പെട്ടി തുറക്കുമ്പോള്‍ സുല്‍ത്താന്‍ കുട്ടിയുടെ ഭാവി എന്തായിരിക്കുമെന്ന് കോണ്‍ഗ്രസുകാര്‍ക്ക് തന്നെ സംശയം. കോണ്‍ഗ്രസുകാര്‍ പോട്ടെ, മലപ്പുറം കാസ്‌ട്രോ എ വിജയരാഘവന്‍ പോലും തങ്ങമ്മാരെ കണ്ടാല്‍ കെട്ടഴിച്ച് നാവാടന്‍ വിട്ടിരിക്കുന്ന പൊന്‍ നാവിനെ തിരിയെ പേര് ചൊല്ലി വിളിക്കുന്ന പുണ്യാത്മക്കളാണ് കൊടപ്പനയ്ക്കല്‍ കുടുംബക്കാര്‍. സി പി എമ്മി​ന്റെയും മുസ്ലിം ലീ​ഗ​ന്റെയും കുട്ടി, കോൺ​ഗ്രസി​ന്റെയും ജനസംഘത്തി​ന്റെയും കുട്ടിപാകിസ്ഥാൻ, മലപ്പുറം ജില്ലയുടെ കഥ ഇതാണ് ദൈവം പോലും പതിയിരുന്ന് പ്രതികാരം വീട്ടുന്ന കലികാലത്ത് എല്ലാം പൊറുത്തും മറന്നും ഖുറാനിലെ 114 സൂറത്തും ചൊല്ലി ആത്മീയ വിചാരങ്ങളില്‍ മുഴുകി കഴിയുന്നവരോട് പൊറുക്കാന്‍ പാടില്ലാത്ത തെറ്റല്ലേ ഷൗക്കത്ത് ചെയ്തത്. ഹറാം പെറന്ന ചെക്കന്റ വേഷമിട്ട് പുരോഗമനത്തിന്റെ കുഴലൂത്തുകാരനായി സിനിമേം പിടിച്ച് സ്വസമുദായത്തെ നോക്കി പല്ലിളിച്ച് നടന്നപ്പോ പറഞ്ഞ്‌പോയതൊക്ക മാപ്പാക്കിയെന്ന് നാട്ടാര് അറിയണമെങ്കില്‍ തങ്ങള്‍ വരണമായിരുന്നു, യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍. തെരഞ്ഞെടുപ്പ് വിജയിക്കണമെങ്കില്‍ ദൈവം മാത്രം വിചാരിച്ചാല്‍ പോരാ മലപ്പുറത്ത്. വാവരെ കണ്ടിട്ടേ അയ്യപ്പനെ തൊഴാന്‍ പറ്റൂവെന്ന് ഷൗക്കത്ത് അറിയാന്‍ ഇരിക്കുന്നേയുള്ളൂ. നിലമ്പൂരിന്റെ അതികായകനായ വാപ്പ സ്ഥിരം ആനപ്പുറത്തായിരുന്നു സവാരി. അതിനാല്‍ തന്നെ കുട്ടിക്കാലം മുതലേ വെല്ലുവിളിയെ നേരിടുകയായിരുന്നു ഹോബി. ഒന്നുകില്‍ ഷൗക്കത്തുമായി മല്ലിട്ട് ക്ഷീണിച്ച വെല്ലുവിളി കാല് പിടിച്ച് വെറുതെ വിടണമെന്ന് പറയും വരെ. അല്ലെങ്കില്‍ വാപ്പ പറയണം ജ്ജ് ഇനി റെസ്റ്റ് എടുക്കടാന്ന്. ഫ്രി ഔവേഴ്‌സില്‍ ലോക ക്ലാസിക് സിനിമകളുടെ നിര്‍മ്മാണം. 'പാഠം ഒന്ന് ഒരു വിലാപം', 'ദൈവനാമത്തില്‍' 'വിലാപങ്ങള്‍ക്കപ്പുറം' തുടങ്ങിയ ക്ലാസിക്കുകള്‍ പിടിച്ച് സമുദായത്തിനുള്ളിലേക്ക് പഴയ എവറെഡി ബാറ്ററി ടോര്‍ച്ച് ഞെക്കി വെളിച്ചം വീശുകയായിരുന്നു. നിലവിലുളള വ്യവസ്ഥിതിയുമായുള്ള നിരന്തര പോരാട്ടം. സാംസ്‌കാരിക വിപ്ലവ കാലത്ത് മാവോ സഖാവ് ആസ്ഥാനങ്ങള്‍ ബോംബിടൂവെന്ന് ആഹ്വാനം ചെയ്ത ശേഷം ലോകത്ത് മറ്റൊരു ഗര്‍ജ്ജനം കേട്ടത് നിലമ്പൂരില്‍ നിന്നായിരുന്നു. 'കൊടപ്പനയ്ക്കല്‍ തറവാട്, പാണക്കാട് തങ്ങന്‍മാരെ വീട് റെയിഡ് ചെയ്യൂ'. മാര്‍ക്സിസ്റ്റ് സഖാക്കള്‍ പോലും ആ ധൈര്യത്തിന് മുന്നില്‍ ആരാധനാപൂര്‍വ്വം നോക്കി നിന്നു. ആ ധീര പോരാളിയോടാണ് ചിലരുടെ ആബ്‌സന്‍സിനെ കുറിച്ച് പറയുന്നത്. നിലമ്പൂ‍ർ പഴയ നിലമ്പൂരല്ല, 2008 ലെ മണ്ഡലപുനർനിർണ്ണയത്തിന് ശേഷം നിലമ്പൂ‍ർ മാറിയോ? ഇന്നിപ്പോള്‍ ഈ വാള്‍പയറ്റ് മല്‍സരം (Nilambur bypoll) ജൂണ്‍ 19 ന് നടക്കാനായി ഒരു അസാധാരണ സാഹചര്യവും ഉണ്ടായിട്ടല്ല. നിലമ്പൂരെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ കണ്ണിലെണ്ണ ഒഴിച്ച് അവരെ ഉറങ്ങാതെ 2016 മുതല്‍ ഉണര്‍ത്തി നിര്‍ത്തിയിരുന്ന സഖാവ് അമ്പൂട്ടിക്ക പ്രത്യയശാസ്ത്ര സമസ്യകള്‍ ഉന്നയിച്ച് വിപ്ലവ പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങിപ്പോയതാണ് ഈ കോലാഹലത്തിനെല്ലാം കാരണം. സഖാവിന് പെട്ടെന്ന് കുരുപൊട്ടിയപ്പോള്‍ തോന്നിയ സംശയങ്ങളല്ല. സഖാവ് വിഐ ലെനിന്‍ മരണകിടക്കയില്‍ കിടന്ന് ജോസഫ് സ്റ്റാലിനെ കുറിച്ച് എഴുതിയ കത്തുകളിലെ ഉള്ളടക്കത്തിന് ശേഷം കമ്മ്യൂണിസ്റ്റ് ലോകത്ത് ഇത്രയും കോലാഹലം സൃഷ്്ടിച്ച കത്തെഴുത്ത് സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വടക്കന്‍ കൊറിയയും ചൈനയും പോലെ തൊഴിലാളി വര്‍ഗ സര്‍വാധിപത്യം വിളഞ്ഞിരുന്നെങ്കില്‍ അമ്പൂക്കയെ തിരുവമ്പാടി കുന്നിന്‍മേല്‍ കൊണ്ട് നിര്‍ത്തി ഓടാന്‍ പറഞ്ഞ് പിന്നാമ്പുറത്ത് വെടിവെച്ച് നാണം കെടുത്താമായിരുന്നു. എന്തുചെയ്യാം, ജനാധിപത്യ സിസ്റ്റത്തിനകത്ത് നിന്ന് സിസ്റ്റത്തിനോടുള്ള പോരാട്ടം തെരഞ്ഞെടുത്തുപോയില്ലേ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ്. സോവിയറ്റ് യൂണിയന്‍ കൊഴിഞ്ഞ് പോയപ്പോള്‍ ലോകത്ത് നെഞ്ചത്തടിച്ച് ആത്മാര്‍ത്ഥമായി കരഞ്ഞ ഒരു നാടേയുള്ളൂവെന്നാണ് (കേരളം എന്ന് വായിക്കുക) പ്രാവ്ദ കട അടക്കുന്നതിന് തൊട്ട് മുമ്പ് അച്ചടിച്ചിറക്കിയ കടലാസിലും റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഒരു സ്വപ്‌നം ഇല്ലാതായതിന്റെ വിഷമത്തേക്കാളും ചായക്കടയിലും കമ്മിറ്റി യോഗത്തിലും എന്ത് പറയുമെന്നല്ലായിരുന്നു, വീട്ടിലെ അടുക്കളയില്‍ നിന്ന് ഭാര്യയുടെ അര്‍ത്ഥംവെച്ച, മുന വെച്ച നോട്ടത്തിന് മുമ്പില്‍ ചൂളിപ്പോകുന്നതിലായിരുന്നു വിമ്മിട്ടം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചപ്പോള്‍ രൂപീകരിച്ച കമ്മ്യൂണിന് ശേഷം അന്നായിരുന്നു സഖാക്കള്‍ ഒട്ടുമുക്കാലും വീട്ടില്‍ പോകാതെ പാര്‍ട്ടി ഓഫീസില്‍ കിടന്നത്. അന്ന് തീരുമാനിച്ചതാണ് പാര്‍ട്ടി അടവ് നയങ്ങളില്‍ മാറ്റം വരുത്താന്‍. ശത്രുവിന്റെ ശത്രു മിത്രം. ബ്വൂര്‍ഷ്വയെ ബൂര്‍ഷ്വയെ കൊണ്ട് നേരിടുക. അവരുടെ എല്ലാ സൗകര്യവും ഉപയോഗിച്ച് ബൂര്‍ഷ്വയുടെ രക്തം ഊറ്റി കുടിച്ച് തീര്‍ക്കുക. അങ്ങനെയാണ് സഖാവ് പിണറായിയുടെ കണ്ണില്‍ അമ്പൂട്ടി എന്ന താരകം ശ്രദ്ധ പിടിച്ച് പറ്റുന്നത്. ഇങ്ങനെ മുത്തുകള്‍ തപ്പി എടുക്കുക എന്നത് എല്ലാവര്‍ക്കും പറഞ്ഞ പണിയല്ല. വര്‍ഷങ്ങളോളം പകലന്തിയോളം പണിയെടുക്കണം. നോട്ടത്തിലും പ്രവൃത്തിയിലും മിനിമം വടക്കന്‍ കൊറിയയിലെങ്കിലും ജീവിച്ചിരിക്കുന്ന ഒരു വിപ്ലവകാരിയുടെ ലുക്കില്‍ എത്തണം. അമ്പൂട്ടി സഖാവ് ആയതോടെ ക്വട്ടേഷന്‍ പണി സഖാക്കള്‍ക്ക് കിട്ടില്ലെന്നായി. ആഫ്രിക്കയിലെ സിയാറ ലിയോണില്‍ വരെ പാര്‍ട്ടിക്ക് കമ്മിറ്റികളായി. സഖാവിന്റെ കേരളത്തിലെ മഴ മേഘങ്ങള്‍ ആണ് ജപ്പാനില്‍ മഴ പെയ്യിക്കുന്നതെന്ന സിദ്ധാന്തത്തിന്‍ മേല്‍ നാസ ആരംഭിച്ച പഠനം ഇപ്പോഴും തുടരുകയാണ്. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം ബൂര്‍ഷ്വ എന്നും പെറ്റി ബൂര്‍ഷ്വാ തന്നെ. പുകഞ്ഞ കൊള്ളി അയല്‍ വീട്ടുകാരന്റെ പുരപ്പുറത്തേക്ക് എന്നതാണ് പാര്‍ട്ടി നയം. സി പി ഐ സ്ഥാനാർത്ഥിയുടെ കെട്ടിവച്ച കാശ് കളഞ്ഞ സി പി എമ്മി​ന്റെ ഇഷ്ടക്കാരൻ;അൻവർ വന്ന വഴികൾ ഇങ്ങനെ സഖാവ് അമ്പൂട്ടിയുടെ കൊഴിഞ്ഞുപോക്ക് മൂര്‍ത്തമായ സാഹചര്യത്തിലെ ചരിത്രപരമായ ഒരാവശ്യമായിരുന്നുവെന്ന് പാര്‍ട്ടിയുടെ ഫീല്‍ഡ് മാര്‍ഷല്‍ ഗോവിന്ദന്‍ ടിയാന്റ പ്രതിവിപ്ലവത്തിന് അഞ്ച് ദിവസം മുന്നേ പിബിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശത്രുക്കള്‍ ഒന്നിലധികം ഉള്ളതുകൊണ്ടും അമൂര്‍ത്തമായ സാഹചര്യം ധാരാളം രൂപപ്പെടുന്നതും മുന്നില്‍ കണ്ട് നാലാം ലോകത്തെ പുതിയ വിപ്ലവായുധമായ നിര്‍മ്മിത ബുദ്ധി പ്രയോഗിച്ചാണ് ഫ്യുഡല്‍ പാര്‍ട്ടിയെയും പ്രതിവിപ്ലവകാരി അമ്പൂട്ടിയെയും വാള്‍പയറ്റ് മല്‍സരത്തില്‍ നേരിടാനുള്ള യോദ്ധാവിനെ പാര്‍ട്ടി കണ്ടുപിടിച്ചതും. നമ്പുര്യച്ചന്‍മാരും നായരുമാണ് എല്ലാകാലത്തും വിപ്ലവപാര്‍ട്ടിയുടെ മിച്ചമൂല്യം എന്ന നടപ്പ് ഇത്തവണയും തെറ്റിയില്ല. രണ്ടാം ക്ലാസില്‍ പ്രസംഗ മല്‍സരത്തില്‍ സംസാരിച്ച അതേ മിടുക്കോടെ ബൈബിളും ഖുറാനും ഭാഗവതവും സ്വതന്ത്ര്യ സമര ചരിത്രവും കാണാതെ പഠിച്ച് പറയുന്ന ഒരു സഖാവിനെ ഇക്കാലത്ത് എവിടെ കിട്ടാനാണ്. ഓരോ ചെറുപ്പക്കാരെ പാര്‍ലമെന്റില്‍ പറഞ്ഞയിച്ചിട്ട് അവിടെ പൊട്ടിക്കുന്ന ഇംഗ്ലീഷും പൊതു വിജ്ഞാനവും കേട്ട് എകെജി സെന്ററിന് പുറത്ത് തലയില്‍ മുണ്ടിട്ടു നടക്കാന്‍ വയ്യാതായിരിക്കുന്ന കാലമാണ്. നിലമ്പൂര്‍ ചെ എന്നാണ് അണ്ടര്‍ ഗ്രൗണ്ട് നാമം. സഖാവ് എം സ്വരാജ് എന്നത് ജനകീയ ജനാധിപത്യ വിപ്ലവം നടക്കുന്നത് വരെയുള്ള ഒളിവ് ജീവിതത്തിലെ പേര്. ജനങ്ങള്‍ക്കിടയില്‍ അവരിലൊന്നായി ജീവിക്കുകയാണ് ഒളിവ് ജീവിതത്തിലെ പ്രധാന സംഗതി എന്നതിനാല്‍ യുവതകളെ കോരിത്തരിപ്പിച്ച് പൂക്കളെ കുറിച്ചുള്ള പുസ്തകങ്ങള്‍ എഴുതുക, ഭാഗവത ശ്ലോകം ചൊല്ലുക എന്നിവയൊക്കെ ചില നമ്പരുകള്‍ മാത്രം. സഖാവ് വിഎസിന് നേരെ അടച്ചിട്ട മുറിയില്‍ പുള്ളി മറുപടി പറയില്ലെന്ന് ഇറപ്പാക്കിയ ശേഷം ഡയലോഗ് വിട്ടവനെന്നാണ് മാധ്യമപടുക്കള്‍ ഒരു കാലത്ത് പ്രചരിപ്പിച്ചത്. 1921 ലെ ജന്‍മി വിരുദ്ധ സമരം ഇപ്പോളെങ്ങാനും വന്നിരുന്നെങ്കില്‍ വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജിക്കൊപ്പം ഗറില്ലാ യുദ്ധ മുറകള്‍ പറയറ്റിയേനേ സഖാവ്. ഒരു രാമനാഥ അയ്യര്‍ക്കും ഒറ്റുകൊടുക്കാന്‍ ആവാതെ മഞ്ചേരി പ്രഖ്യാപനത്തിനൊപ്പം സഖാവിന്റെ പേരും ലോക കമ്മ്യൂണിസ്റ്റ് പോരാട്ട ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തേനെ. പക്ഷേ വിപ്ലവ പാര്‍ട്ടി ഹൈപോതിസിസ് അംഗീകരിക്കാത്തത് കൊണ്ട് തന്നെ സഖാവ് ഒളിവ് ജീവിതം തുടരുകയാണ്.

സമകാലിക മലയാളം 6 Jun 2025 12:54 pm

വെള്ളത്തിലും ഭക്ഷണത്തിലും ശരീരത്തിന് അകത്തുമുണ്ട്, പ്ലാസ്റ്റിക്!

ജൂണ്‍ 5ന് ആചരിക്കുന്ന ലോക പരിസ്ഥിതി ദിനം (world environment day 2025), പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഏറ്റവും വലിയ ആഗോള ആഘോഷമാണ്. ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടിയുടെ (UNEP) നേതൃത്വത്തില്‍ 1973 മുതലാണ് ഇത് വര്‍ഷം തോറും ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ഈ ദിനം ആഘോഷങ്ങളില്‍ പങ്കുചേരുന്നു. 1970കളുടെ തുടക്കത്തിലാണ് ലോക പരിസ്ഥിതി ദിനം എന്ന ആശയം ഉടലെടുത്തത്. 1972ല്‍ നടന്ന, മനുഷ്യ പരിസ്ഥിതിയെക്കുറിച്ചുള്ള സ്‌റ്റോക്ക്‌ഹോം സമ്മേളനത്തിന്റെ ഓര്‍മ്മയ്ക്കായി, 1973 ജൂണ്‍ 5ന് ആദ്യത്തെ ലോക പരിസ്ഥിതി ദിനം ആചരിച്ചു. 2025 ജൂണ്‍ 5ന് ലോക പരിസ്ഥിതി ദിനം ആചരിക്കുമ്പോള്‍, പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെയുള്ള പോരാട്ടത്തിനാണ് ഊന്നല്‍ നല്‍കുന്നത്. 'BeatPlasticPollution' എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം. പ്ലാസ്റ്റിക് മലിനീകരണം നമ്മുടെ പരിസ്ഥിതിക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇത് മണ്ണ്, ജലം, വായു എന്നിവയെ മലിനമാക്കുകയും സസ്യജന്തുജാലങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ഈ പ്രമേയം, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനും, പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും, പ്ലാസ്റ്റിക് മാലിന്യം ശരിയായ രീതിയില്‍ സംസ്‌കരിക്കുന്നതിനും ഊന്നല്‍ നല്‍കുന്നു. പ്ലാസ്റ്റിക് മലിനീകരണം ലോകമെമ്പാടുമുള്ള പാരിസ്ഥിതിക വെല്ലുവിളികളില്‍ ഏറ്റവും എളുപ്പത്തില്‍ പരിഹരിക്കാവുന്ന ഒന്നാണെന്ന് യുഎന്‍ഇപി (UNEP)ചൂണ്ടിക്കാട്ടുന്നു. നമ്മള്‍ കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ഭക്ഷണത്തിലും നമ്മുടെ ശരീരത്തില്‍ പോലും പ്ലാസ്റ്റിക് അംശങ്ങള്‍ കണ്ടെത്തുന്ന സാഹചര്യത്തില്‍, ഈ വിഷയത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചുവരികയാണ്. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ആഘാതങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ തെളിവുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, പ്ലാസ്റ്റിക് ഉപയോഗം നിരാകരിക്കാനും കുറയ്ക്കാനും പുനരുപയോഗിക്കാനും പുനര്‍വിചിന്തനം ചെയ്യാനും ലോക പരിസ്ഥിതി ദിനം പ്രോത്സാഹനം നല്‍കും. 2022ലെ ആഗോള പ്ലാസ്റ്റിക് മലിനീകരണ ഉടമ്പടിയിലൂടെ പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാനുള്ള ആഗോള പ്രതിബദ്ധതയെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തും. ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം ആഗോളതലത്തില്‍, ഓരോ വര്‍ഷവും ഏകദേശം 11 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യം ജല ആവാസവ്യവസ്ഥകളിലേക്ക് ഒഴുകിയെത്തുന്നു. അതേസമയം, കാര്‍ഷിക ഉത്പന്നങ്ങളില്‍ പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കാരണം അഴുക്കുചാലുകളില്‍ നിന്നും മാലിന്യക്കൂമ്പാരങ്ങളില്‍ നിന്നും 'മൈക്രോപ്ലാസ്റ്റിക്കുകള്‍' മണ്ണില്‍ അടിഞ്ഞുകൂടുന്നു. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ വാര്‍ഷിക സാമൂഹികവും പാരിസ്ഥിതികവുമായ ചെലവ് 300 ബില്യണ്‍ യുഎസ് ഡോളറിനും 600 ബില്യണ്‍ യുഎസ് ഡോളറിനും ഇടയിലാണ്. പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനുള്ള പരിഹാരങ്ങള്‍ നടപ്പിലാക്കാനും പ്രചരിപ്പിക്കാനും ലോകമെമ്പാടുമുള്ള സമൂഹങ്ങളെ സജ്ജമാക്കുക എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തിന്റെ പ്രധാന ലക്ഷ്യം. ഓരോ വ്യക്തിക്കും ഈ മുന്നേറ്റത്തില്‍ പങ്കുചേരാന്‍ സാധിക്കുമെന്നും യുഎന്‍ഇപി ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ ഭക്ഷണത്തിലും വെള്ളത്തിലും ശരീരത്തില്‍ പോലും പ്ലാസ്റ്റിക് അംശങ്ങള്‍ കണ്ടെത്തുന്നതിലൂടെ, മൈക്രോപ്ലാസ്റ്റിക്കുകളും നാനോപ്ലാസ്റ്റിക്കുകളും മനുഷ്യന്റെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയുയര്‍ത്തുന്നു. ഈ ചെറു കണികകള്‍ നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, പ്രത്യുത്പാദന പ്രശ്‌നങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, ചിലതരം അര്‍ബുദങ്ങള്‍ എന്നിവയ്ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കടല്‍ മത്സ്യങ്ങളിലും മറ്റ് സമുദ്രോത്പന്നങ്ങളിലും പ്ലാസ്റ്റിക് അംശങ്ങള്‍ എത്തുകയും, അവ മനുഷ്യരിലേക്ക് വ്യാപിക്കുകയും ചെയ്യുന്നത് വലിയ ആശങ്കയാണ്. ഇത് നമ്മുടെ ഭക്ഷണ ശൃംഖലയെത്തന്നെ മലിനമാക്കുന്നു. പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനുള്ള പരിഹാരങ്ങള്‍ നടപ്പിലാക്കാനും പ്രചരിപ്പിക്കാനും ലോകമെമ്പാടുമുള്ള സമൂഹങ്ങളെ സജ്ജമാക്കുക എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തിന്റെ പ്രധാന ലക്ഷ്യം. ഓരോ വ്യക്തിക്കും ഈ മുന്നേറ്റത്തില്‍ പങ്കുചേരാന്‍ സാധിക്കുമെന്നും യുഎന്‍ഇപി ഓര്‍മ്മിപ്പിക്കുന്നു. ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിന ആചരണം നടക്കുന്നത്, കടല്‍ പരിസ്ഥിതി ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാന്‍ ഒരു ആഗോള ഉടമ്പടി ഉറപ്പാക്കുന്നതിനായി രാജ്യങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ്. 2024 നവംബറില്‍, പ്ലാസ്റ്റിക് മലിനീകരണ ഉടമ്പടി വികസിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളുടെ അഞ്ചാമത്തെ സമ്മേളനത്തിന് റിപ്പബ്ലിക് ഓഫ് കൊറിയ ആതിഥേയത്വം വഹിച്ചു. സമ്മേളനത്തിന്റെ രണ്ടാം ഭാഗം ഓഗസ്റ്റ് 5 മുതല്‍ 14 വരെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ നടക്കും. ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം വികസന മൗലിക വാദവും പരിസ്ഥിതി യാഥാസ്ഥികതയും ലോകം പ്ലാസ്റ്റിക് മാലിന്യ നിവാരണത്തിനായി യത്‌നിക്കുന്ന ഈ സമയത്താണ് കേരളത്തിലെ വര്‍ക്കലമുതല്‍ പൊഴിയൂര്‍ വരെയുള്ള തീരപ്രദേശം അതിഭയാനകമായ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ദുരന്തഭൂമി ആയി മാറിയത്. കഴിഞ്ഞ മെയ് 24ന് കേരള തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ ലൈബീരിയന്‍ പതാകയുള്ള ചരക്ക് കപ്പലായ MSC ELSA 3 മുങ്ങിയ സംഭവം, ഇന്ത്യയുടെ സമുദ്ര പരിസ്ഥിതിക്ക് പുതിയൊരു വെല്ലുവിളി ഉയര്‍ത്തുന്നു. ഇന്ത്യയില്‍ കപ്പല്‍ച്ചേതം മൂലമുണ്ടാകുന്ന പ്ലാസ്റ്റിക് തരികളുടെ ലാന്‍ഡിങ്ങിന്റെ ആദ്യത്തെ പ്രധാന സംഭവമാണിത്. ഈ കപ്പലില്‍ 643 കണ്ടെയ്‌നറുകളിലായി ഡീസല്‍, ഫര്‍ണസ് ഓയില്‍, കാല്‍സ്യം കാര്‍ബൈഡ് തുടങ്ങിയവയ്ക്കു പുറമെ, പ്ലാസ്റ്റിക് തരികള്‍ (നര്‍ഡില്‍സ്)അടങ്ങിയ കണ്ടെയ്‌നറുകളും ഉണ്ടായിരുന്നു. കപ്പല്‍ മുങ്ങിയതിന് പിന്നാലെ ഏകദേശം 100 കണ്ടെയ്‌നറുകള്‍ തിരുവനന്തപുരത്തിന്റെ തെക്കന്‍ തീരങ്ങളിലേക്ക് ഒഴുകിയെത്തി. മെയ് 27ന് വര്‍ക്കല മുതല്‍ പൊഴിയൂര്‍ വരെയുള്ള തീരങ്ങളില്‍ അടിഞ്ഞ കണ്ടെയ്‌നറുകളില്‍ നിന്ന് പ്ലാസ്റ്റിക് തരികള്‍ കണ്ടെത്തിയത് സ്ഥിതിയുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഇത് ഇന്ത്യയുടെ സമുദ്ര പരിസ്ഥിതിക്ക് പുതിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പ്ലാസ്റ്റിക് പെല്ലറ്റുകള്‍ (നര്‍ഡില്‍സ് എന്നും അറിയപ്പെടുന്നു) മറ്റ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ചെറിയ തരികളാണ്. ISO 472:2013 അനുസരിച്ച്, ഇവ മോള്‍ഡിംഗ്, എക്‌സ്ട്രൂഷന്‍ എന്നിവയ്ക്കുള്ള അസംസ്‌കൃത വസ്തുക്കളായി ഉപയോഗിക്കുന്ന ഏകീകൃത വലുപ്പമുള്ള ചെറിയ പ്ലാസ്റ്റിക് പിണ്ഡങ്ങളാണ്. ഇവയെ െ്രെപമറി മൈക്രോപ്ലാസ്റ്റിക്‌സ് എന്ന് തരംതിരിക്കുന്നു. 1 മുതല്‍ 5 മില്ലീമീറ്റര്‍ വരെ വലുപ്പമുള്ള ഇവ പാക്കേജിംഗ്, വാട്ടര്‍ ബോട്ടിലുകള്‍, കളിപ്പാട്ടങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നു. പോളിയെത്തിലീന്‍, പോളിപ്രൊഫൈലിന്‍, പോളിസ്‌റ്റൈറൈന്‍, പോളി വിനൈല്‍ ക്ലോറൈഡ് തുടങ്ങിയവയില്‍ നിന്നാണ് ഇവ പ്രധാനമായും നിര്‍മ്മിക്കുന്നത്. ഈ പെല്ലറ്റുകള്‍ക്ക് വിഷാംശം ഇല്ലെങ്കിലും, അവയുടെ ചെറിയ വലുപ്പം, വെള്ളത്തില്‍ പൊങ്ങിക്കിടക്കാനുള്ള കഴിവ്, മത്സ്യമുട്ടകളോടുള്ള സാമ്യം എന്നിവ കാരണം സമുദ്രത്തില്‍ അപകടകരമായ മലിനീകരണത്തിന് കാരണമാകുന്നു. പ്ലാസ്റ്റിക് പെല്ലറ്റുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതിന്റെ പ്രധാന കാരണം അവ കൊണ്ടുപോകാനും കൈകാര്യം ചെയ്യാനും എളുപ്പമാണ് എന്നതാണ്. വ്യാവസായിക സംസ്‌കരണത്തിന് തയ്യാറായ രൂപത്തില്‍ പ്ലാസ്റ്റിക് വിതരണം ചെയ്യുന്നതിനുള്ള ആഗോള മാര്‍ഗ്ഗം കൂടിയാണിത്. വ്യാവസായിക ഉല്‍പ്പാദനത്തിന് ആവശ്യമായ പ്ലാസ്റ്റിക് അസംസ്‌കൃത വസ്തുക്കള്‍ വിതരണം ചെയ്യുന്നതിനുള്ള ആഗോളതലത്തില്‍ സ്വീകരിച്ചിട്ടുള്ള ഒരു രീതി കൂടിയാണിത്. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ടണ്‍ പ്ലാസ്റ്റിക് തരികള്‍ ലോകമെമ്പാടും കയറ്റുമതി ചെയ്യപ്പെടുന്നു. ഇത് ആഗോള പ്ലാസ്റ്റിക് വിതരണ ശൃംഖലയുടെ ഒരു പ്രധാന ഘടകമാണ്, ഒപ്പം അപകടസാധ്യതയുള്ളതും. ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം കഴിഞ്ഞ കുറച്ചുകാലങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്ലാസ്റ്റിക് തരികള്‍ കടലില്‍ കലരുന്ന നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ടന്നു പ്രശസ്ത സമുദ്ര ഗവേഷകനും കുഫോസ് വൈസ് ചാന്‍സലറുമായ ഡോക്ടര്‍ ബിജുകുമാര്‍ അഭിപ്രായപ്പെടുന്നു. ഹോങ്കോംഗ് (2012), ദക്ഷിണാഫ്രിക്ക (2017), നോര്‍വേ (2023), ഇംഗ്ലണ്ട് (2025) എന്നിവിടങ്ങളിലെല്ലാം ഇത്തരം ചോര്‍ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2021ല്‍ ശ്രീലങ്കന്‍ തീരത്തുണ്ടായ എംവി എക്‌സ്പ്രസ് പേള്‍ കപ്പല്‍ അപകടം ഏകദേശം 1,680 ടണ്‍ പ്ലാസ്റ്റിക് തരികള്‍ കടലിലെത്തിച്ചു. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് മലിനീകരണ ദുരന്തമായിരുന്നു. ഡോള്‍ഫിനുകള്‍, ആമകള്‍, മത്സ്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സമുദ്രജീവികള്‍ക്ക് ഇത് വലിയ നാശനഷ്ടങ്ങളുണ്ടാക്കി. മത്സ്യബന്ധനത്തെയും ടൂറിസത്തെയും ആശ്രയിച്ച് ജീവിക്കുന്ന തീരദേശ സമൂഹങ്ങളെ ഇത് സാരമായി ബാധിച്ചു. ഇത്തരം ചോര്‍ച്ചകള്‍ തടയാന്‍ ശക്തമായ അന്താരാഷ്ട്ര നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും ഡോക്ടര്‍ ബിജുകുമാര്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍, കൊച്ചിയില്‍ MSC ELSA 3 എന്ന കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്നുണ്ടായ പ്ലാസ്റ്റിക് തരി ചോര്‍ച്ചയും ഈ ആഗോള പട്ടികയില്‍ ഉള്‍പ്പെടുന്നു. കൊച്ചുവേളിയില്‍ കണ്ടെത്തിയ പ്ലാസ്റ്റിക് തരികളില്‍ പ്രധാനമായും LDPE (ലോഡെന്‍സിറ്റി പോളിയെത്തിലീന്‍), HDPE (ഹൈഡെന്‍സിറ്റി പോളിയെത്തിലീന്‍) എന്നിവയാണ്. പ്ലാസ്റ്റിക് ബാഗുകള്‍, ഭക്ഷണ കവറുകള്‍, കുപ്പികള്‍, ട്യൂബുകള്‍, പാല്‍ക്കുപ്പികള്‍, ഡിറ്റര്‍ജന്റ് കുപ്പികള്‍, പൈപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളാണ് ഇവ. LDPE പുനരുപയോഗം ചെയ്യാന്‍ പ്രയാസമാണന്നും അദ്ദേഹം പറഞ്ഞു. സമുദ്രങ്ങള്‍ വഴി വന്‍തോതിലുള്ള ചരക്കു ഗതാഗതം സമുദ്രജീവിതത്തെ പലതരത്തിലും ദോഷകരമായി ബാധിക്കുന്നു. അപകടകരമായ പാക്കേജിംഗ്, പ്ലാസ്റ്റിക് തരികള്‍ (നര്‍ഡില്‍സ്) സാധാരണയായി കണ്ടെയ്‌നര്‍ കപ്പലുകളിലാണ് കൊണ്ടുപോകുന്നത്. എന്നാല്‍ ഈ തരികള്‍ പലപ്പോഴും ശരിയായി പായ്ക്ക് ചെയ്യാത്തതുകൊണ്ടോ സുരക്ഷിതമല്ലാത്തതുകൊണ്ടോ ചോര്‍ന്നുപോകാറുണ്ട്. ഷിപ്പിംഗ് അപകടങ്ങള്‍ വഴിയോ കണ്ടെയ്‌നറുകള്‍ കടലില്‍ വീഴുന്നത് വഴിയോ വലിയ അളവില്‍ നര്‍ഡില്‍സ് നേരിട്ട് സമുദ്രത്തില്‍ എത്തുന്നു. വേള്‍ഡ് ഷിപ്പിംഗ് കൗണ്‍സിലിന്റെ കണക്കനുസരിച്ച്, ഓരോ വര്‍ഷവും ശരാശരി 1,382 ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍ കടലില്‍ നഷ്ടപ്പെടുന്നു. ഇത് വലിയ തോതിലുള്ള പ്ലാസ്റ്റിക് മലിനീകരണത്തിന് കാരണമാകുന്നു. കടലിലെത്തുന്ന പ്ലാസ്റ്റിക് തരികള്‍ സമുദ്രജീവികള്‍ക്ക് വലിയ ഭീഷണിയാണ്. അവ തീന്‍മേശയില്‍ കടന്നു കൂടുകയും ആവാസവ്യവസ്ഥയെ നശിപ്പിക്കുകയും ചെയ്യുന്നു എന്നും ഈ പ്രശ്‌നങ്ങള്‍ ലോകമെമ്പാടുമുള്ള സമുദ്ര ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു എന്നും സമുദ്ര ഗവേഷകനായ ഡോക്ടര്‍ ബിജുകുമാര്‍ അഭിപ്രായപ്പെട്ടു. പ്ലാസ്റ്റിക് മലിനീകരണം ലോകമെമ്പാടുമുള്ള ഒരു വലിയ പാരിസ്ഥിതിക പ്രശ്‌നമാണ്. ഇത് ലഘൂകരിക്കാന്‍ സര്‍ക്കാരുകള്‍ക്കും പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സിവില്‍ സമൂഹങ്ങള്‍ക്കും മത സ്ഥാപനങ്ങള്‍ക്കും വലിയ പങ്ക് വഹിക്കാനാകും. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുമായി നേരിട്ട് ബന്ധമുള്ളവരും പൊതുജനങ്ങളുമായി അടുത്തിടപഴകുന്നവരുമായതിനാല്‍ ഇവരുടെ ഇടപെടലുകള്‍ക്ക് വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ നിരോധിക്കുക, പ്ലാസ്റ്റിക് ഉത്പാദനം കുറയ്ക്കാന്‍ വ്യവസായശാലകള്‍ക്ക് പ്രോത്സാഹനം നല്‍കുക, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരിക , മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക, ഫലപ്രദമായ മാലിന്യ ശേഖരണ, വേര്‍തിരിക്കല്‍, പുനരുപയോഗം (recycling) സംവിധാനങ്ങള്‍ സ്ഥാപിക്കുക, പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും കുറയ്ക്കാനുള്ള വഴികളെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുക, പ്ലാസ്റ്റിക്കിന് പകരമുള്ള പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍, പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗിക്കാനുള്ള പുതിയ സാങ്കേതിക വിദ്യകള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് സര്‍ക്കാരുകള്‍ക്ക് ചെയ്യാന്‍ കഴിയുന്ന പ്രധാന കാര്യങ്ങള്‍. സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോ?; പ്രകൃതി ദുരന്തത്തെക്കുറിച്ച് വിശദമായ പഠനം വേണമെന്ന് ഹൈക്കോടതി പൊതുജനങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍, '3 R' തത്വം പാലിക്കുകഎന്നതാണ്. Reduce (കുറയ്ക്കുക), പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക. ഉദാഹരണത്തിന്, ഷോപ്പിംഗിന് പോകുമ്പോള്‍ സ്വന്തമായി തുണി സഞ്ചികള്‍ കൊണ്ടുപോകുക, പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളത്തിന് പകരം സ്വന്തമായി കുടിവെള്ളം കൊണ്ടുപോകുക. Reuse (പുനരുപയോഗിക്കുക), സാധിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ വീണ്ടും ഉപയോഗിക്കുക. Recycle (പുനര്‍നിര്‍മ്മിക്കുക), പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ച് പുനരുപയോഗത്തിനായി നല്‍കുക. എന്നതാണ്. പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍, പ്ലാസ്റ്റിക്കിന് പകരം ഗ്ലാസ്, സ്റ്റീല്‍, തുണി, പേപ്പര്‍ തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിക്കുക. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കുക. മാലിന്യം ശരിയായ രീതിയില്‍ സംസ്‌കരിക്കുക. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ച് ബോധവാന്മാരാക്കുക എന്നിവയും പൊതുജനങ്ങള്‍ ശീലമാക്കേണ്ടതാണ്. വിദ്യാലയങ്ങളില്‍ 'പ്ലാസ്റ്റിക് രഹിത ക്യാമ്പസ്' സംരംഭങ്ങള്‍ ആരംഭിക്കുക, പ്ലാസ്റ്റിക് ബോട്ടിലുകളും ടിഫിന്‍ ബോക്‌സുകളും ഒഴിവാക്കി സ്റ്റീല്‍/ഗ്ലാസ് പാത്രങ്ങള്‍ ഉപയോഗിക്കുക, പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ച് പഠിക്കുക, ഇതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ശാസ്ത്രീയമായി മനസ്സിലാക്കുക. പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ക്ലാസുകളിലും സമൂഹത്തിലും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക. സ്‌കൂളിന്റെ പരിസരങ്ങളിലും മറ്റും നടക്കുന്ന മാലിന്യ ശേഖരണ പരിപാടികളില്‍ സജീവമായി പങ്കെടുക്കുക. പേനകള്‍, നോട്ടുബുക്കുകള്‍ തുടങ്ങിയവ പുനരുപയോഗിക്കാവുന്നതോ പരിസ്ഥിതി സൗഹൃദപരമായതോ ആയവ തിരഞ്ഞെടുക്കുക. എന്നിവയിലൂടെ വിദ്യാര്‍ത്ഥികളും നമ്മുടെ ഭൂമിയുടെ സുസ്ഥിരമായ പരിസ്ഥിതി സൗഹൃദ ആവാസവ്യവസ്ഥക്കു പുതുജീവന്‍ നല്‍കാന്‍ പ്രയത്‌നിക്കാന്‍ തയാറാവണം. പ്ലാസ്റ്റിക് മലിനീകരണത്തിനെതിരായ പോരാട്ടത്തില്‍ ഹരിത നൈപുണ്യ പരിശീലനത്തിന് വലിയ പങ്കുവഹിക്കാനാകും. ഈ പരിശീലനങ്ങള്‍ പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും പരിസ്ഥിതി സൗഹൃദമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനും സഹായിക്കും. സിവില്‍ സമൂഹങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങളെയും പരിഹാരങ്ങളെയും കുറിച്ച് ജനങ്ങളെ പഠിപ്പിക്കുക. സെമിനാറുകളും കാമ്പെയ്‌നുകളും സംഘടിപ്പിക്കുക. ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗം നിരുത്സാഹപ്പെടുത്തുക; തുണി സഞ്ചികളും സ്റ്റീല്‍ പാത്രങ്ങളും പ്രോത്സാഹിപ്പിക്കുക. സ്വന്തം പ്രവര്‍ത്തനങ്ങളില്‍ പ്ലാസ്റ്റിക് രഹിത ശീലങ്ങള്‍ കൊണ്ടുവന്ന് മറ്റുള്ളവര്‍ക്ക് മാതൃകയാവുക. ശരിയായ മാലിന്യ തരംതിരിക്കലും പുനരുപയോഗവും പ്രോത്സാഹിപ്പിക്കുക; പ്രാദേശിക സര്‍ക്കാരുകളുമായി സഹകരിക്കുക. പൊതു ഇടങ്ങളില്‍ ശുചീകരണ യജ്ഞങ്ങള്‍ സംഘടിപ്പിച്ച് ശുചിത്വബോധം വളര്‍ത്തുക. പ്ലാസ്റ്റിക് വിരുദ്ധ നയങ്ങള്‍ക്കായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക. പ്ലാസ്റ്റിക്കിന് ബദല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നവരെ പിന്തുണയ്ക്കുക്. മത സ്ഥാപനങ്ങള്‍ക്കും പുരോഹിതര്‍ക്കും നമ്മുടെ സമൂഹത്തില്‍ നല്ല സ്വാധീനം ചെലുത്താന്‍ ഇന്നത്തെ സാഹചര്യത്തില്‍ സാധിക്കും. പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള മതപരമായ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിക്കാട്ടുക. പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ച് പ്രസംഗങ്ങളിലും പഠനങ്ങളിലും സ്ഥിരമായി പരാമര്‍ശിക്കുക. ആരാധനാലയങ്ങളും പരിസരങ്ങളും പ്ലാസ്റ്റിക് രഹിതമാക്കുക. മതപരമായ ഒത്തുചേരലുകളില്‍ ബോധവല്‍ക്കരണം നടത്തുക. പ്ലാസ്റ്റിക് രഹിത ജീവിതശൈലി ആരാധനാലയങ്ങളില്‍ സ്വീകരിച്ച് മാതൃകയാവുക എന്നിവയിലൂടെ സമൂഹത്തില്‍ സാരമായ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും. പരിശീലനത്തിലൂടെ സാധ്യമാകുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ എങ്ങനെ വീണ്ടും ഉപയോഗിക്കാം എന്ന് പഠിപ്പിക്കുകയും, പുതിയതും പരിസ്ഥിതി സൗഹൃദവുമായ ഉത്പന്നങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും. മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കുക വഴി പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കാനും പുനരുപയോഗിക്കാനുമുള്ള കഴിവുകള്‍ വ്യക്തികള്‍ക്ക് ലഭിക്കും. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിലൂടെ ഹരിത സമ്പദ്വ്യവസ്ഥയില്‍ പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകും. പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ച് വ്യക്തികളെയും സമൂഹത്തെയും ബോധവല്‍ക്കരിക്കുക വഴി ഈ പ്രശ്‌നത്തെക്കുറിച്ച് കൂടുതല്‍ ആളുകളെ മനസ്സിലാക്കാന്‍ സഹായിക്കും. ഈ ശ്രമങ്ങളിലൂടെ നമ്മുടെ പരിസ്ഥിതിയെയും ജലാശയങ്ങളെയും പ്ലാസ്റ്റിക് മുക്തമാക്കാനും ശുദ്ധമായ ഒരു ഭാവി തലമുറയ്ക്ക് കൈമാറാനും നമുക്ക് സാധിക്കും. പ്രകൃതിക്ക് താങ്ങാനാവുന്നതിലും അധികം ഭാരമാണ് ഇപ്പോള്‍ ഉള്ളത്. ഈ നൂറ്റാണ്ടില്‍ ആഗോള താപനം 1.5°Cല്‍ താഴെ നിലനിര്‍ത്തണമെങ്കില്‍, 2030ഓടെ ഹരിതഗൃഹ വാതകങ്ങളുടെ വാര്‍ഷിക ഉദ്വമനം പകുതിയായി കുറയ്ക്കണം. നടപടികളില്ലെങ്കില്‍, സുരക്ഷിതമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കപ്പുറമുള്ള വായു മലിനീകരണം ഒരു ദശാബ്ദത്തിനുള്ളില്‍ 50% വര്‍ദ്ധിക്കും. കൂടാതെ, ജല ആവാസവ്യവസ്ഥകളിലേക്ക് ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യം 2040ഓടെ ഏകദേശം മൂന്നിരട്ടിയാകും. നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കാന്‍ നാം ഓരോരുത്തരും തയ്യാറാണോ? നാം ഓരോരുത്തരും അവനവനോട് തന്നെ ചോദിക്കേണ്ട ചോദ്യമാണിത്. (പ്രകൃതി വന്യജീവി ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവര്‍ത്തകനുമാണ് ലേഖകന്‍)

സമകാലിക മലയാളം 5 Jun 2025 10:01 am

കിട്ടിയാല്‍ കിട്ടി; ഇതൊന്നും അവകാശമല്ല കെട്ടോ!

സ ദ്യക്ക് പപ്പടം കിട്ടാത്തതിന്റെ പേരില്‍ പൊരിഞ്ഞ തല്ല്! ബിരിയാണിയില്‍ സാലഡ് കുറഞ്ഞു പോയെന്നും പറഞ്ഞ് അതിലും വലിയ അടി. ഇതൊക്കെ നടക്കുന്ന നാട്ടില്‍ പൊറോട്ടയിലെ ഗ്രേവി കേസായില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ! 'രണ്ടു പൊറോട്ട കുറച്ചു ഗ്രേവി..' ഇങ്ങനെ ഓര്‍ഡര്‍ ഇല്ലാത്ത ഒരു ദിവസം പോലും ഉണ്ടാകില്ല, ഹോട്ടലുകാരുടെ ജീവിതത്തില്‍. ചില ഉടമകള്‍ നല്‍കും, ചിലര്‍ ഗ്രേവി ഇല്ലന്ന് പറയും, അപ്പോള്‍ കഴിക്കാന്‍ വന്ന ആള്‍ എന്തെങ്കിലും കറി ഓര്‍ഡര്‍ ചെയ്യും. ശരിക്കും പൊറോട്ടക്കൊപ്പം ഗ്രേവി നല്‍കേണ്ടതുണ്ടോ? ഉപഭോക്തൃ കോടതി ഈയിടെ ഗ്രേവി സൗജന്യമായി നല്‍കിയില്ലെന്ന പരാതി തള്ളിക്കളഞ്ഞു. പൊറോട്ടയ്‌ക്കൊപ്പം സൗജന്യമായി ഗ്രേവി (porotta and gravy) നല്‍കിയില്ല എന്നത് സേവനത്തിലെ വീഴ്ച അല്ലെന്നു കോടതി കണ്ടെത്തി. സംഭവം ഇങ്ങനെ: എറണാകുളം സ്വദേശിയായ പരാതിക്കാരനും സുഹൃത്തും 2024 നവംബര്‍ മാസത്തിലാണ് കോലഞ്ചേരിയിലെ റസ്‌റ്റോറന്റില്‍ ബീഫ് ഫ്രൈ പൊറോട്ടയും ഓര്‍ഡര്‍ നല്‍കിയത്. പൊറോട്ട കട്ടിയാണെന്നും ഗ്രേവി ഇല്ലാതെ കഴിക്കാനാകില്ലെന്നുമാണു പരാതിക്കാരന്‍ പറയുന്നത്. തുടര്‍ന്ന് കുറച്ചു ഗ്രേവി വേണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു. സൗജന്യമായി ഗ്രേവി നല്‍കാനാവില്ലെന്നും ഗ്രേവി നല്‍കിയാല്‍ അത് ഹോട്ടലിന്റെ നയത്തിന് വിരുദ്ധമാകുമെന്നും മാനേജര്‍ അറിയിച്ചു. തുടര്‍ന്ന് പരാതിക്കാര്‍ ഉടമയെ ബന്ധപ്പെട്ടു, ഉടമയും ആവശ്യം അംഗീകരിച്ചില്ല. ഇതിനെതിരെ, കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ക്കാണ് ആദ്യം പരാതി നല്‍കിയത്. താലൂക്ക് സപ്ലൈ ഓഫീസറും ഫുഡ് സേഫ്റ്റി ഓഫീസറും അന്വേഷണം നടത്തുകയും ഗ്രേവി കൊടുക്കുക എന്നത് സ്ഥാപനത്തിന്റെ പോളിസിയിലില്ലെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് പരാതിക്കാരന്‍ അവര്‍ നേരിട്ട മാനസിക സംഘര്‍ഷത്തിനു 1 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്. മറന്നു പോവരുത്, തിരക്കു പിടിച്ച ഒരു നഗരത്തിലാണ് നമ്മള്‍ ജീവിക്കുന്നത് കോടതിയുടെ നിരീക്ഷണം ഭക്ഷണത്തിന്റെ ഗുണമേന്മ, അളവ്, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ടു പരാതിക്കാര്‍ക്ക് ആക്ഷേപമില്ല. ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തോടൊപ്പം ഗ്രേവി ലഭ്യമാക്കിയില്ല എന്നതാണ് പരാതിക്കാരന്‍ ഉന്നയിച്ചത്. എന്നാല്‍ സൗജന്യമായി ഗ്രേവി ലഭ്യമാക്കാമെന്ന് റെസ്‌റ്റോറന്റ് വാഗ്ദാനം നല്‍കുകയോ അതിനായി പണം ഈടാക്കുകയോ ചെയ്തിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം സെക്ഷന്‍ 2(11) അനുസരിച്ച് സേവനത്തിലെ ന്യൂനത എന്നാല്‍, നിലവിലുള്ള ഏതെങ്കിലും നിയമ പ്രകാരമോ അല്ലെങ്കില്‍ എതിര്‍ കക്ഷിയുടെ വാഗ്ദാന പ്രകാരമോ നിഷ്‌കര്‍ഷിച്ചിട്ടുള്ള സേവനങ്ങളുടെ ഗുണമേന്മ, അളവ്, സുരക്ഷ എന്നിവയില്‍ സംഭവിച്ചിട്ടുള്ള ന്യൂനതയാണെന്ന് ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി. ഗ്രേവി നല്‍കേണ്ടതിന് എന്തെങ്കിലും നിയമപരമായതോ അല്ലെങ്കില്‍ കരാറിലൂടെയോ ഉള്ള ബാധ്യത ഹോട്ടല്‍ ഉടമയ്ക്ക് ഉണ്ടെന്ന് തെളിയിക്കാന്‍ പരാതിക്കാരന് കഴിഞ്ഞില്ല. അതിനാല്‍, പൊറോട്ടയും ബീഫും നല്‍കുമ്പോള്‍ ഗ്രേവി സൗജന്യമായി നല്കാത്തത് സേവന ന്യൂനതയായി പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. 'സ്വന്തം ആഭരണങ്ങളിലുള്ള അവകാശം പോലും സ്ത്രീക്കു നിഷേധിക്കപ്പെടുന്നു' ഹോട്ടല്‍ ഉടമ തെറ്റായി വാഗ്ദാനങ്ങള്‍ നല്‍കിയതിനോ വഞ്ചനാപരമായ വ്യാപാര രീതി ഉപയോഗിച്ചതിനോ തെളിവുകളൊന്നുമില്ല. ഓര്‍ഡര്‍ ചെയ്ത വിഭവങ്ങളോടൊപ്പം ഗ്രേവി ഉള്‍പ്പെടുത്തിയതായോ വാഗ്ദാനം ചെയ്തതായോ മെനുവിലോ ബില്ലിലോ സൂചനയില്ല. നിയമപരമായോ കരാര്‍ പ്രകാരമോ ഉള്ള ബാധ്യതയുടെ അഭാവത്തില്‍, അനുബന്ധ വിഭവങ്ങള്‍ സംബന്ധിച്ച ഒരു റെസ്‌റ്റോറന്റിന്റെ നയത്തെ സേവനത്തിലെ പോരായ്മയായി കണക്കാക്കാനാവില്ല എന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഇനി പൊറോട്ടക്കൊപ്പം ഗ്രേവി കിട്ടിയില്ലെങ്കില്‍ അടികൂടാന്‍ പോകരുത് !!

സമകാലിക മലയാളം 26 May 2025 3:12 pm

മറന്നു പോവരുത്, തിരക്കു പിടിച്ച ഒരു നഗരത്തിലാണ് നമ്മള്‍ ജീവിക്കുന്നത്

കോ ഴിക്കോട് മൊഫ്യൂസില്‍ ബസ്‌സ്റ്റാന്‍ഡിലെ വസ്ത്രവ്യാപാര ശാലയില്‍ കഴിഞ്ഞയാഴ്ച തീപിടിത്തമുണ്ടായി. മെയ് 18ന് ആയിരുന്നു സംഭവം. വസ്ത്രശാലാ കെട്ടിടത്തിന്റെ മുകളിലെ രണ്ടുനിലകള്‍ കത്തിപ്പോയി. അവരുടെ ഗോഡൗണിലാണ് തീപിടിച്ചത്. പന്ത്രണ്ടു മണിക്കൂര്‍ പരിശ്രമിച്ചാണ് തീ പൂര്‍ണമായും അണച്ചത്. 75 കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് വ്യാപാരികള്‍ പറയുന്നത്. എല്ലാം കഴിഞ്ഞപ്പോള്‍, പതിവുപോലെ അന്വേഷണവും ആരോപണ-പ്രത്യാരോപണങ്ങളുമൊക്കെ തകര്‍ക്കുകയാണ്. ആദ്യം വന്നത് ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗത്തിന്റെ കണ്ടെത്തലാണ്. കെട്ടിടത്തിന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ല എന്നാണ് അവര്‍ പറഞ്ഞത്. പിന്നാലെ കെട്ടിടത്തില്‍ അനധികൃതമായി പുതിയ നിര്‍മ്മാണങ്ങള്‍ നടന്നുവെന്ന് നഗരസഭയും കണ്ടെത്തി. ഗോവണികള്‍ അടച്ചുകെട്ടി, വരാന്തകള്‍ സാധനങ്ങള്‍ നിറച്ച് വെച്ചു, ഗ്ലാസും പ്ലാസ്റ്റിക് ഷീറ്റും ഉപയോഗിച്ച് മറ കെട്ടിയിരുന്നതിനാല്‍ അഗ്നിശമന വിഭാഗത്തിന് വെള്ളം ഉള്ളിലേക്ക് ചീറ്റി തീയണക്കുന്നതിനും ബുദ്ധിമുട്ടുണ്ടായി. ഇതൊക്കെ നിയമലംഘനങ്ങളുടെയോ അനധികൃതമായ നിര്‍മാണങ്ങളുടെയോ ഭാഗമായി സംഭവിക്കുന്നതാണ്. 'ഈ ടൈറ്റിലുകളുടെ കീഴില്‍ നിന്റെ പേരും ഒരു ദിവസം എഴുതിവരും, തീര്‍ച്ച' ഓര്‍ക്കണം, ഇത് മലബാറിലെ ഏറ്റവും തിരക്കേറിയ കോഴിക്കോട് ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള കെട്ടിടമാണ്. എപ്പോഴും ജനത്തിരക്കുള്ള സ്ഥലം. കോഴിക്കോടിന്റെ നഗരഹൃദയമായ മാവൂര്‍ റോഡിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കോര്‍പറേഷനോ അഗ്നി സുരക്ഷാ വിഭാഗമോ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരിശോധന നടത്തുകയോ മുന്നറിയിപ്പു നല്‍കുകയോ ചെയ്തതായി അറിവില്ല. ഇവിടെ മാത്രമല്ല, മറ്റുകെട്ടിടങ്ങളുടെയും കാര്യം ഇതുപോലെ തന്നെ. അങ്ങനെയൊരു പരിശോധന നടത്തിയിരുന്നോ എന്നും അതിന് സംവിധാനങ്ങളും ഉദ്യോഗസ്ഥരും ഉണ്ടോ എന്നൊന്നുമുള്ള ചര്‍ച്ചകളില്ല. നഗരസഭയ്ക്കാണെങ്കില്‍ കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ടും നഗരാസൂത്രണവുമായി ബന്ധപ്പെട്ടുമൊക്കെയുള്ള വിഭാഗങ്ങളുണ്ട്. അവരും ചുമതലകള്‍ നിര്‍വഹിക്കുന്നുണ്ടോ? അവര്‍ കൃത്യമായ പരിശോധന നടത്തി മുന്നറിയിപ്പുകള്‍ നല്‍കുന്നുവെങ്കില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനാകില്ലേ? നഗരത്തിലെ സ്ഥാപനങ്ങളില്‍ ഉപഭോക്താക്കളായെത്തുന്നവരുടെ ജീവന്റെ സുരക്ഷയെങ്കിലും ഇവര്‍ കണക്കിലെടുക്കേണ്ടേ? ഇത്തരം ചോദ്യങ്ങള്‍ ആരും എവിടെയും ഉന്നയിക്കുന്നതായി കണ്ടില്ല. എന്‍.ഒ.സി.യില്ലാത്ത കെട്ടിടത്തിന് എങ്ങനെ കോര്‍പ്പറേഷനില്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാകുന്നു എന്ന ചോദ്യം ബാക്കിയല്ലേ? യാതൊരു അഗ്നിസുരക്ഷാ ക്രമീകരണങ്ങളും കെട്ടിടത്തിലുണ്ടായിരുന്നില്ല. ഒരു ഫയര്‍ അലാറം പോലുമില്ല. ബസ് സ്റ്റാന്‍ഡിലെ തൊഴിലാളികളാണ് തീ ഉയരുന്നത് കണ്ട് വിളിച്ചുപറഞ്ഞ് ആളുകളെ മാറ്റിയത്. നഗരത്തിലെ എല്ലാ കെട്ടിടങ്ങളിലും ഫയര്‍ ഓഡിറ്റിങ് നടത്തുമെന്നാണ് തീപിടിത്തത്തിന് ശേഷം കോര്‍പ്പറേഷന്‍ മേയര്‍ ബിനാഫിലിപ്പിന്റെ പ്രതികരണം. അപകടം നടക്കുന്നതുവരെ അവരും ഇക്കാര്യങ്ങളെ കുറിച്ചൊന്നും ആലോചിച്ചിരുന്നില്ലെന്നത് വ്യക്തം. ഈ മാസം തന്നെ, മെയ് രണ്ടിനാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ തീപിടുത്തമുണ്ടായത് (kozhikode fire). മെയ് അഞ്ചിന് വീണ്ടും തീയുണ്ടായി. അവിടെയും കേട്ടത് ഇതേ കാര്യം തന്നെയാണ്. തീപിടിത്തം ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ പറ്റാവുന്ന തരത്തിലല്ല അതിന്റെ നിര്‍മ്മാണം. നിര്‍മ്മാണ ഘട്ടത്തിലോ അത് പ്രവര്‍ത്തനയോഗ്യമാക്കുമ്പോഴോ ആരും ഇതൊന്നും ആലോചിക്കുകയോ പറയുകയോ ചെയ്യുന്നില്ല. അപകടം ഉണ്ടാകുമ്പോള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന മറുപടിയും. ദരിദ്രന്റെ വീട്ടിലെ പെണ്‍കുട്ടി അഥവാ വക്കില്‍ ചോര ചിന്തിയ കഥകള്‍; ബുക്കര്‍ പുരസ്കാരം നേടിയ ബാനു മുഷ്താഖിനെക്കുറിച്ച് യഥാര്‍ഥത്തില്‍ നഗരം എങ്ങനെയായിരിക്കണം എന്നും ആളുകളുടെ ജീവിതത്തിന് സുരക്ഷ ഉറപ്പാക്കണം എന്നും ആലോചിക്കുന്നവര്‍ ഇക്കാര്യത്തിലൊന്നും വിട്ടുവീഴ്ച ചെയ്യാന്‍ സാധ്യതയില്ല. പക്ഷേ, നമ്മളിപ്പോഴും ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന തിരക്കുപിടിച്ച നഗരത്തിലാണ് ജീവിക്കുന്നത് എന്ന കാര്യം മറന്നുപോകുന്നു. അതിനനുസരിച്ച് അവരുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ അധികാരികളും ഉദ്യോഗസ്ഥരും എല്ലാം പരാജയപ്പെടുന്നു. ഈ തീപിടിത്തങ്ങളൊക്കെ ഇവിടത്തെ സംവിധാനത്തിന്റെ അലംഭാവത്തെ കുറിച്ചും പരാജയത്തെ കുറിച്ചുമാണ് സംസാരിക്കുന്നത്. കോഴിക്കോട് നഗരത്തില്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ ഇരുപത്തിയഞ്ചിലധികം വലിയ തീപിടുത്തങ്ങള്‍ ഉണ്ടായി എന്നാണ് കണക്കുകള്‍ പറയുന്നത്. ഏറ്റവും തിരക്കേറിയ മിഠായിത്തെരുവില്‍ ആറുതവണ തീപിടിത്തമുണ്ടായി. ഇപ്പോഴും ഒരു അപകട സാധ്യത ഒഴിവാക്കാനും നിയമങ്ങള്‍ പാലിച്ചുള്ള സംവിധാനം മിഠായിത്തെരുവില്‍പോലും ഉണ്ട് എന്നു പറയാനാകില്ല. ഇവിടുത്തെ ഒയാസിസ് കോംപൗണ്ടിനുള്ളിലേക്ക് മാത്രം ഒന്നുകയറി നോക്കിയാല്‍ മതി. കഷ്ടിച്ച് ഒരാള്‍ക്ക് നടന്നുപോകാന്‍ മാത്രം പറ്റുന്ന വഴികളാണ് ഇവിടെയുള്ളത്. കൈവഴികളായി പിരിഞ്ഞും സാധനങ്ങള്‍ കൊണ്ട് തിങ്ങിനിറയുകയും ചെയ്യുന്ന ഒരു സ്ഥലം. അവിടെ കിട്ടാത്ത സാധങ്ങള്‍ ഒന്നുമില്ല എന്നാണ് പറയാറുള്ളത്. അതുകൊണ്ടുതന്നെ, ദിനംപ്രതി ആയിരക്കണക്കിന് ആളുകള്‍ ഇവിടെ കയറിയിറങ്ങുന്നുണ്ട്. നൂറുകണക്കിനാളുകള്‍ അതിനകത്ത് ജോലിയും ചെയ്യുന്നു. ഒന്നും സംഭവിക്കില്ലെന്ന ശുഭാപ്തി വിശ്വാസത്തില്‍ മാത്രമാണ് ആളുകള്‍ ഇവിടെയൊക്കെ ജീവിക്കുന്നത്. മിഠായി തെരുവിലും ഇതുപോലുള്ള ഊടുവഴികള്‍ ഏറെയുണ്ട്. കോഴിക്കോട് നഗരത്തില്‍ 150 ഓളം വാണിജ്യ സ്ഥാപനങ്ങള്‍ അഗ്നി സുരക്ഷാ സംവിധാനങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്നതായി രണ്ടുവര്‍ഷം മുമ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നിട്ടെന്തായി? നാലായിരത്തോളം അനധികൃത നിര്‍മ്മാണങ്ങള്‍ ഉണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കച്ചവട സ്ഥാപനങ്ങളുള്ള ഇടങ്ങളില്‍ മാത്രമല്ല, കോഴിക്കോട് നഗരത്തിലെ പല റെസിഡന്‍ഷ്യല്‍ ഏരിയകളിലേക്കും ഉള്ളത് വളരെ ഇടുങ്ങിയ വഴികളാണ്. കഷ്ടിച്ച് ഒരു വാഹനത്തിന് കടന്നുപോകാവുന്ന തരത്തിലായിരിക്കും പലയിടങ്ങളിലും റോഡുകളുടെ വീതി. എതിരെ വാഹനം വന്നാല്‍ പുറകോട്ടെടുത്തോ ഏതെങ്കിലും ഗേറ്റിലേക്ക് ഒതുക്കി കൊടുത്തോ ഒക്കെയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. സ്ഥലപരിമിതിയുടെ പ്രശ്‌നം കൊണ്ടോ പുതിയ നിര്‍മ്മാണങ്ങള്‍ വന്നതുകൊണ്ടോ അല്ല ഇത്. വിശാലമായ സ്ഥല സൗകര്യങ്ങളുള്ള വീടുകള്‍ ഉള്ള സ്ഥലങ്ങളില്‍ പോലും വഴികള്‍ ഇടുങ്ങിയ രീതിയില്‍ ഉയര്‍ത്തിക്കെട്ടിയ മതിലുകള്‍ കാണാം. കോര്‍പ്പറേഷന്‍ പരിധിയില്‍ തന്നെയുള്ള ഒരു റസിഡന്‍ഷ്യല്‍ ഏരിയയില്‍ ആളുകള്‍ ഉപയോഗിക്കുന്നത് ചെറിയ കാറുകള്‍ മാത്രമാണ്. ആളുകള്‍ക്ക് വലിയ വണ്ടികള്‍ വാങ്ങാന്‍ പണമില്ലാത്തതുകൊണ്ടോ ആഗ്രമില്ലാത്തതുകൊണ്ടോ അല്ല. അത്തരം കാറുകള്‍ വാങ്ങിയാല്‍ അവരുടെ വീടുകളിലേക്ക് അത് കൊണ്ടുപോകാന്‍ പറ്റില്ല. ഫലത്തില്‍ വഴിയുടെ വീതിക്കനുസരിച്ച കാറുകളാണ് എല്ലാവരും വാങ്ങുന്നത് എന്ന് അവിടെ താമസിക്കുന്നവര്‍ തന്നെ പറയുന്നു. കൊടി വെറും കൊടിയല്ല, സ്തൂപം വെറും സ്തൂപവുമല്ല!; പ്രബുദ്ധ കേരളത്തിലെ 'കൊടികെട്ടിയ' രാഷ്ട്രീയാവസ്ഥകള്‍ നമ്മള്‍ ഈ നടക്കുന്ന വഴിയില്ലേ, ഇത് നേരെ കല്ലായിപ്പുഴയിലാണ് അവസാനിക്കുന്നത്. മരത്തടികള്‍ കൊണ്ടുവരികയും കൂട്ടിയിടുകയും ചെയ്യുന്ന സ്ഥലമാണത്. ചിലപ്പോഴൊക്കെ പുലിയും പ്രത്യക്ഷപ്പെടാറുണ്ട്. 'ഈ വഴിയിലൂടെ നടക്കുമ്പോള്‍ എതിരെ പുലിവന്നാല്‍ എന്തുചെയ്യും?' ഒരിക്കല്‍ നഗരത്തിലെ രണ്ടാള്‍പൊക്കത്തില്‍ ഉയര്‍ത്തിക്കെട്ടിയ മതിലുകളുള്ള, ഇടുങ്ങിയ ഇടവഴിയിലൂടെ പോകുമ്പോള്‍ ഒരു സുഹൃത്ത് പങ്കുവെച്ച വേവലാതി ഓര്‍ക്കുന്നു. നമ്മള്‍ ഈ നടക്കുന്ന വഴിയില്ലേ, ഇത് നേരെ കല്ലായിപ്പുഴയിലാണ് അവസാനിക്കുന്നത്. മരത്തടികള്‍ കൊണ്ടുവരികയും കൂട്ടിയിടുകയും ചെയ്യുന്ന സ്ഥലമാണത്. ചിലപ്പോഴൊക്കെ പുലിയും പ്രത്യക്ഷപ്പെടാറുണ്ട്. 'ഈ വഴിയിലൂടെ നടക്കുമ്പോള്‍ എതിരെ പുലിവന്നാല്‍ എന്തുചെയ്യും?' എന്നാണ് സുഹൃത്തിന്റെ പേടി. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നാമെങ്കിലും അത്ര നിസാരമല്ല കാര്യം. പുലിതന്നെയാകണമെന്നില്ല, ഓടിരക്ഷപ്പെടേണ്ടതോ വെട്ടിച്ചുപോകേണ്ടതോ ആയ ഏത് അപകടവുമാകാം. വര്‍ഷങ്ങളായി ഇത്തരം ഭീതികളോടെ ആളുകള്‍ പോകുന്ന നിരവധി ഇടറോഡുകള്‍ കോഴിക്കോട് നഗരത്തിലുണ്ട്. ഒരപകടം നടന്നാല്‍ ആളുകള്‍ക്ക് പുറത്തെത്താനോ രക്ഷാസേനയ്‌ക്കോ പ്രവര്‍ത്തകര്‍ക്കോ എങ്ങനെ എത്താന്‍ പറ്റും എന്നത് പലയിടത്തും പ്രശ്‌നമാണ്. ഇതൊക്കെ ഉള്‍പ്പെടുന്നതാണ് നഗരാസൂത്രണം എന്നു പറയുന്നതും. പക്ഷേ, അതിന്റെ ചുമതല വഹിക്കുന്നവര്‍ക്ക് ഈ ബോധമുണ്ടോ എന്നതാണ് ചോദ്യം. എന്തിന് കോഴിക്കോട് നഗരത്തിലെ പ്രധാന റോഡുകളുടെ അരികിലൂടെ പോലും ആളുകള്‍ക്ക് നടക്കാനുള്ള വഴിയുണ്ടോ? പിറകില്‍ നിന്ന് ബസ് വന്നിടിക്കുമോ എന്ന് തിരിഞ്ഞുനോക്കി നടക്കേണ്ട എത്ര റോഡുകള്‍ ഇപ്പോഴുമുണ്ട്. പക്ഷേ കോഴിക്കോട്ടുകാര്‍ക്ക് ഇത് ശീലമായതുകൊണ്ട് വലിയ പ്രശ്‌നങ്ങളുണ്ടാകാറില്ല. എല്ലാം നന്നായിപോകും, ഒന്നും സംഭവിക്കില്ല എന്ന ശുഭാപ്തി വിശ്വാസംകൊണ്ടുമാത്രം എല്ലാക്കാലത്തും ഉദ്യോഗസ്ഥര്‍ക്കും നഗരഭരണ അധികൃതര്‍ക്കും അവരുടെ ചുമതലകള്‍ നിര്‍വഹിക്കാതെ മുന്നോട്ടുപോകാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

സമകാലിക മലയാളം 24 May 2025 12:49 pm

'മുതലാളിത്തം ആഗ്രഹിക്കുന്നതു പോലെയല്ല, നമ്മള്‍ ജീവിക്കേണ്ടത്'

പ്ര സിഡന്റായിരിക്കെ ഔദ്യോഗികവസതി വേണ്ടെന്നു വെച്ച് തന്റെ വീട്ടില്‍ കഴിയുകയും പഴയ കാറോടിച്ച് ഓഫീസിലേയ്ക്ക് പോകുകയും അത്യന്തം ലളിതമായി ജീവിക്കുകയും ചെയ്ത യോസെ മുഹിക്ക pepe mujica എന്ന മുന്‍ ഉറുഗ്വേ ഭരണാധികാരിയില്‍നിന്ന് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയക്കാര്‍ ക്ക് ചില പാഠങ്ങള്‍ പഠിക്കാനുണ്ട്. ജാക്കോബിന്‍ എന്ന വെബ്‌സൈറ്റില്‍, ഈയിടെ അന്തരിച്ച യോസെ ആല്‍ബെര്‍ട്ടോ മുഹിക്ക കൊര്‍ദാനോ, അഥവാ 'പെപ്പേ' മുഹിക്ക എഴുതിയ ലേഖനമുണ്ട്. നിരവധി കാറുകളുടെ അകമ്പടിയോടേയും ആലാഭാരങ്ങളോടേയും കടന്നുപോകുന്ന ഭരണാധികാരികളെ കണ്ടുശീലിച്ച നമുക്ക് മുഹിക്കയുടെ ജീവിതവും രാഷ്ട്രീയ ചിന്തയും തികഞ്ഞ അദ്ഭുതമായിരിക്കും നല്‍കുക. മുഹിക്ക തന്റെ ലേഖനത്തില്‍ ഊന്നുന്ന രണ്ടു കാര്യങ്ങള്‍ക്ക് കേരളീയ ജീവിതത്തില്‍ വലിയ പ്രസക്തിയുണ്ട്. ഇടതുപക്ഷ രാഷ്ട്രീയവും ഉപഭോഗ സംസ്‌കാരവുമാണവ. ആഢംബരങ്ങളുടേയും അധികാരത്തിന്റേയും ധാരാളിത്തത്തിന്റേയും ലോകത്ത്, ഒരു രാഷ്ട്രത്തിന്റെ സര്‍വാധികാരിക്ക് എങ്ങനെ ലളിതമായി ജീവിക്കാമെന്നതിന് ഉദാഹരണമായിരുന്നു മുഹിക്കയുടെ ജീവിതം. വിപ്ലവത്തിന്റെ തീച്ചൂളയില്‍നിന്നു രാഷ്ട്രീയത്തിന്റെ ഔന്നത്യങ്ങളിലേയ്ക്കു വളര്‍ന്ന മുഹിക്കയുടെ ലാളിത്യം കേവലം വൈയക്തികമായ ഒരു തെരഞ്ഞെടുപ്പല്ലായിരുന്നു. മറിച്ച് താന്‍ മുറുകെപ്പിടിച്ച രാഷ്ട്രീയ തത്ത്വശാസ്ത്രത്തിന്റെ അടിത്തറയിലുള്ള സ്വാഭാവികബോദ്ധ്യത്തിന്റെ ഭാഗമായിരുന്നു. 'നിങ്ങളുടെ പുച്ഛവും പരിഹാസവും എനിക്കു മനസ്സിലാവും; പക്ഷേ എനിക്കത് എന്റെ ജീവിതമായിരുന്നു' പുതിയ സമൂഹത്തെ സൃഷ്ടിക്കാന്‍ ഒരുമ്പെടുന്ന മനുഷ്യര്‍ പലപ്പോഴും മറന്നുപോകുന്ന ഒരു കാര്യമുണ്ട്. മുതലാളിത്തം എന്നത് വെറുമൊരു ഉദ്പാദനവിതരണവ്യവസ്ഥയല്ല. അത് മനുഷ്യസമൂഹത്തിലും ജീവിതത്തിലും ആസകലം സന്നിവേശിപ്പിക്കപ്പെടുന്ന ഒരു സംസ്‌കാരം കൂടിയാണ്. മുഹിക്ക എഴുതിയ ഈ ചെറുലേഖനത്തില്‍ സമകാലിക സാമൂഹ്യാവസ്ഥയേയും വിശേഷിച്ച് ഇടതുപക്ഷ രാഷ്ട്രീയത്തേയും വിമര്‍ശനാത്മകമായി പരിശോധിക്കുന്നുണ്ട്. മുതലാളിത്തം ചെയ്യുന്ന അതേ തെറ്റ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സമൂഹനിര്‍മാണ പ്രക്രിയയില്‍ ബോധപൂര്‍വമല്ലാത്ത ഒരു പിശകമായി കടന്നുവരുന്നതിനെ ഈ ചെറുലേഖനം നിശിതമായി വിമര്‍ശിക്കുന്നുണ്ട്. മനുഷ്യരാശിയുടെ മാത്രമല്ല, ഭൂമി എന്ന നമ്മുടെ ചെറുഗ്രഹത്തിന്റെ ഭാവികൂടി ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പരിധിയില്‍ വരുന്നുവെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു. കേവലം ജീവിതശൈലി മാറ്റമല്ല അദ്ദേഹം നിര്‍ദേശിക്കുന്നത്. നീതിപൂര്‍വമായ ഒരു സാമൂഹ്യവ്യവസ്ഥ സൃഷ്ടിക്കുന്നതിനൊപ്പം ഒരു പുതിയ സംസ്‌കാരവും സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യത്തെ സോവിയറ്റ് യൂണിയനെ ഉദാഹരിച്ച് മുഹിക്ക ഊന്നിപ്പറയുന്നു. സോവിയറ്റ് സമ്പദ്‌വ്യവസ്ഥയ്ക്ക് അവിടത്തെ ജനതയുടെ വര്‍ദ്ധിച്ചുവരുന്ന ഉപഭോഗതൃഷ്ണയെ തൃപ്തിപ്പെടുത്താനാകാതെ പോയതും ആ രാഷ്ട്രത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 'ക്യൂ നില്‍ക്കാതെ ഒന്നും ലഭിക്കില്ല. ലഭിക്കുന്നതിനൊന്നും ഗുണവുമില്ല' എന്ന, പാശ്ചാത്യ ഉല്പന്നങ്ങളോടു താരതമ്യപ്പെടുത്തിയുള്ള പരാതി അവിടെ വ്യാപകമായിരുന്നു. 'ഗ്ലാസ്‌നസ്റ്റില്ലാതെ പെരിസ്‌ട്രോയിക്ക' നടപ്പാക്കുന്ന ചൈനീസ് കമ്യൂണിസത്തിനുള്ള വിമര്‍ശനം കൂടിയാണ് ഈ ലേഖനം എന്നും പറയാം. മാനുഷികസത്തയെ അന്യവല്‍ക്കരിക്കുന്ന, മനുഷ്യനെ അവന്റെ ഇച്ഛയ്ക്കനുസരിച്ച് സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നതില്‍ തടസ്സമാകുന്ന ഒന്നാണ് മുതലാളിത്തം എന്ന മാര്‍ക്‌സിയന്‍ ദര്‍ശനം മുഹിക്ക തന്റെ ലേഖനത്തില്‍ ഊന്നിപ്പറയുന്നുണ്ട്. തീര്‍ച്ചയായും ഇവിടെ സാംസ്‌കാരികരംഗത്തെ അഴിച്ചുപണി സമ്പദ്‌വ്യവസ്ഥയില്‍ സൃഷ്ടിക്കാവുന്ന പ്രത്യാഘാതമെന്തെന്നതു സംബന്ധിച്ച് സൂക്ഷ്മമായി സംസാരിക്കുന്നുണ്ട്. ദാരിദ്ര്യത്തിന്റെ പങ്കുവെയ്പല്ല, മറിച്ച് സമൃദ്ധിയുടെ പങ്കുവെയ്പാണ് സോഷ്യലിസം എന്ന കാഴ്ചപ്പാടിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സംവാദത്തിനും ഇത് വഴിതുറക്കുന്നുണ്ട്. സ്വയംസേവകനും കമ്യൂണിസ്റ്റും കൊള്ളയടിയില്‍നിന്ന് സൂക്ഷ്മചിന്തയിലേയ്ക്ക് 1935ല്‍ മോണ്ടെവിഡിയോയിലാണ് മുഹിക്ക ജനിച്ചത്. അദ്ദേഹത്തിന്റെ ജീവിതം പോരാട്ടങ്ങളുടേയും അതിജീവനത്തിന്റേയും കഥയാണ്. 1960കളില്‍ സായുധ വിപ്ലവ ഗ്രൂപ്പായ ടുപമാരോസില്‍ സജീവമായിരുന്ന മുഹിക്ക. 1960കളിലും 1970കളിലും ഉറുഗ്വേയില്‍ പ്രവര്‍ത്തിച്ചിരുന്ന, ക്യൂബന്‍ വിപ്ലവത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഒരു ഗറില്ലാ സംഘടനയാണ് 'നാഷണല്‍ ലിബറേഷന്‍ മൂവ്‌മെന്റ്ടുപാമാരോസ്' (Movimiento de Liberación Nacional–Tupamaros-MLN-T). 18ാം നൂറ്റാണ്ടില്‍ സ്പാനിഷ് ഭരണത്തിനെതിരെ പോരാടിയ പെറുവിലെ തദ്ദേശീയ നേതാവായ ടുപാക് അമരു രണ്ടാമന്റെ പേരായിരുന്നു ഈ സംഘടനയുടെ പേരിനു പ്രചോദനം. റൗള്‍ സെന്‍ഡിക് എന്ന തൊഴിലാളി നേതാവാണ് ടുപാമാരോസ് സ്ഥാപിച്ചത്. തൊഴിലാളികള്‍ക്കും ദരിദ്രര്‍ക്കും വേണ്ടി പോരാടുക, സാമൂഹികനീതി സ്ഥാപിക്കുക എന്നൊക്കെയായിരുന്നു ലക്ഷ്യം. ഇതിനായി അവര്‍ ബാങ്ക് കൊള്ള, തട്ടിക്കൊണ്ടുപോകല്‍, രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആക്രമണങ്ങള്‍ തുടങ്ങിയ തന്ത്രങ്ങള്‍ ഉപയോഗിച്ചു. തുടക്കത്തില്‍ റോബിന്‍ഹുഡ് ശൈലിയില്‍ സമ്പന്നരെ കൊള്ളയടിച്ച് പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന രീതിയായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. യോസെ മുഹിക്ക ഉള്‍പ്പെടെ നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഈ സംഘടനയുടെ ഭാഗമായിരുന്നു. 1970കളില്‍ സര്‍ക്കാര്‍ ശക്തമാക്കിയ അടിച്ചമര്‍ത്തല്‍ നടപടികളോടെ ടുപാമാരോസിന്റെ ശക്തി ക്ഷയിച്ചു. പിന്നീട് ഉറുഗ്വേയില്‍ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ട ശേഷം, ടുപാമാരോസ് രാഷ്ട്രീയരംഗത്തേക്ക് പ്രവേശിക്കുകയും മൂവ്‌മെന്റ് ഫോര്‍ പോപ്പുലര്‍ പാര്‍ട്ടിസിപ്പേഷന്‍ (എം.പി.പി) എന്ന രാഷ്ട്രീയ പാര്‍ട്ടിയായി മാറുകയും ചെയ്തു. ജയില്‍വാസവും ഏകാന്ത തടവറയും ഉള്‍പ്പെടെ ദുരിതമയമായ ഒരു ഭൂതകാലത്തിന് ഉടമയാണ് മുഹിക്ക. 1973 മുതല്‍ 1985 വരെ ഉറുഗ്വേയില്‍ നിലനിന്നിരുന്നത് സൈനിക സ്വേച്ഛാധിപത്യമായിരുന്നു. 1973 ജൂണ്‍ 27ന് അന്നത്തെ പ്രസിഡന്റായിരുന്ന ജുവാന്‍ മരിയ ബോര്‍ഡാബെറിയുടെ പിന്തുണയോടെ സൈന്യം അധികാരം പിടിച്ചെടുത്തു. പാര്‍ലമെന്റ് പിരിച്ചുവിടുകയും ഭരണഘടന റദ്ദാക്കുകയും ചെയ്തു. അക്കാലത്ത് ഭരണകൂടം രാഷ്ട്രീയപരമായ എതിര്‍പ്പുകളെ അടിച്ചമര്‍ത്തി. മനുഷ്യാവകാശങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ തടവറകളില്‍ പീഡിപ്പിക്കപ്പെട്ടു. പലരേയും കാണാതായി. മാദ്ധ്യമങ്ങളുടെ വായ് മൂടിക്കെട്ടി. രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിച്ചു. 1985ല്‍ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടു. യോസെ മുഹിക്ക ഈ കാലഘട്ടത്തില്‍ ദീര്‍ഘകാലം ജയിലിലായിരുന്നു. ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടതോടെ രാഷ്ട്രീയത്തില്‍ സജീവമായ അദ്ദേഹം, ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മുന്നണിപ്പോരാളിയായി വളര്‍ന്നു. 2010ല്‍ ഉറുഗ്വേയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗിക വസതി ഉപേക്ഷിച്ച് ഭാര്യയുടെ ഫാം ഹൗസില്‍ താമസിച്ച് കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടും പഴയൊരു ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ കാറില്‍ സഞ്ചരിച്ചും തന്റെ ശമ്പളത്തിന്റെ ഭൂരിഭാഗവും ദരിദ്രര്‍ക്ക് നല്‍കിയും മുഹിക്ക ലോകനേതാക്കള്‍ക്ക് പുതിയ മാതൃക സൃഷ്ടിച്ചു. അധികാരത്തിന്റേയും സമ്പത്തിന്റേയും പിറകേ പോകുന്ന രാഷ്ട്രീയക്കാര്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കൊടി വെറും കൊടിയല്ല, സ്തൂപം വെറും സ്തൂപവുമല്ല!; പ്രബുദ്ധ കേരളത്തിലെ 'കൊടികെട്ടിയ' രാഷ്ട്രീയാവസ്ഥകള്‍ മുഹിക്കയെക്കുറിച്ച് വായിക്കുമ്പോള്‍ ഉടന്‍ നമ്മുടെ മനസ്സില്‍ വരുന്നത് മഹാത്മാഗാന്ധി യാണ്. മഹാത്മാഗാന്ധിയുടെ ലാളിത്യം അദ്ദേഹത്തിന്റെ തത്ത്വചിന്തയുടേയും ജീവിതശൈലിയുടേയും പ്രധാന അടിത്തറയായിരുന്നെങ്കില്‍ മുഹിക്കയുടേത് പ്രത്യയശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയ ലാളിത്യമായിരുന്നു. ഭൂമിയിലെ ഏറ്റവും ദരിദ്രനായ വ്യക്തിക്ക് ഇല്ലാത്തതൊന്നും തനിക്കുണ്ടായിരിക്കരുത് എന്നും, അത്യാവശ്യമായവ മാത്രമേ കൈവശം വെയ്ക്കാവൂ എന്നായിരുന്നു ഗാന്ധിയുടെ ശാഠ്യം. ഈ തത്ത്വം അദ്ദേഹത്തിന്റെ വസ്ത്രധാരണത്തില്‍, ആശ്രമജീവിതത്തില്‍, പ്രാദേശികമായി നിര്‍മിച്ച ഉല്‍പ്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന സ്വദേശി ആശയത്തിലെല്ലാം വ്യാപിച്ചുകിടന്നു. 52ാം വയസ്സിലാണ് ഷര്‍ട്ടും തലപ്പാവും ഉപേക്ഷിക്കാന്‍ ഗാന്ധിജി തീരുമാനിച്ചത്. നഗ്‌നത മറയ്ക്കാന്‍ ഒറ്റമുണ്ട് മാത്രം ഉപയോഗിക്കാന്‍ തീരുമാനമെടുക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്തു. ഒരുമാസത്തേയ്ക്ക് നിശ്ചയിച്ച ഈ വേഷം ഗാന്ധിജി പക്ഷേ, ഉപേക്ഷിച്ചില്ല. ജീവിതാവസാനംവരെ അദ്ദേഹം അര്‍ദ്ധനഗ്‌നനായി തുടര്‍ന്നു. ഈ വേഷത്തെ മുന്‍നിര്‍ത്തി വിന്‍സ്റ്റണ്‍ ചര്‍ച്ചിലാണ് അദ്ദേഹത്തെ 'അര്‍ദ്ധനഗ്‌നനായ ഫക്കീര്‍' എന്നു പരിഹാസരൂപേണ വിളിക്കുന്നത്. 'എന്റെ തലമുറ ചെയ്ത നിഷ്‌ക്കളങ്കാപരാധം' 'എന്റെ തലമുറ ഒരു നിഷ്‌കളങ്കമായ തെറ്റ് ചെയ്തു. സമൂഹത്തിലെ ഉല്‍പ്പാദനവിതരണ രീതികളെ വെല്ലുവിളിക്കുന്ന ഒരു കാര്യം മാത്രമാണ് സാമൂഹിക മാറ്റം എന്നായിരുന്നു ഞങ്ങളുടെ വിശ്വാസം. സംസ്‌കാരം എന്ന സംഗതിക്കുള്ള വലിയ പങ്ക് നമുക്കു മനസ്സിലായില്ല. മുതലാളിത്തം ഒരു സംസ്‌കാരമാണ്. വ്യത്യസ്തമായ ഒരു സംസ്‌കാരത്തിലൂടെ നാം മുതലാളിത്തത്തോട് പ്രതികരിക്കുകയും ചെറുക്കുകയും വേണം. ഇക്കാര്യം മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഐക്യദാര്‍ഢ്യത്തിന്റെ സംസ്‌കാരവും സ്വാര്‍ത്ഥതയുടെ സംസ്‌കാരവും തമ്മിലുള്ള ഒരു പോരാട്ടത്തിലാണ് നമ്മള്‍.' ലേഖനത്തില്‍ മുഹിക്ക ഇങ്ങനെ എഴുതുന്നു. മാര്‍ക്‌സിസ്റ്റുകള്‍ കുറേക്കാലം തെറ്റിദ്ധരിച്ചത് മുതലാളിത്ത ഉല്പാദനവ്യവസ്ഥയാണ് മുതലാളിത്തം എന്നായിരുന്നു. അതിന്റെ സാംസ്‌കാരിക ഘടകത്തെക്കുറിച്ച് ഏറെ ചിന്തിച്ചിരുന്നില്ല എന്നതാണ് വാസ്തവം. മാദ്ധ്യമങ്ങളേയും വിഭവവിതരണത്തേയും ദേശസാല്‍ക്കരിച്ചുകൊണ്ട് ലോകത്തെ മാറ്റാനാകുമെന്ന് തന്റെ തലമുറ വിശ്വസിച്ചിരുന്നതായും മുഹിക്ക സമ്മതിക്കുന്നുണ്ട്. ഈ പോരാട്ടത്തിന്റെ കേന്ദ്രബിന്ദു വ്യത്യസ്തമായ ഒരു സംസ്‌കാരത്തിന്റെ നിര്‍മാണമായിരിക്കണമെന്ന് തങ്ങള്‍ മനസ്സിലാക്കിയില്ലെന്നും. തീര്‍ച്ചയായും ഇങ്ങനെയൊരു സംസ്‌കാരത്തിന്റെ അഭാവം തന്നെയാണ് സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ തകര്‍ച്ചയ്ക്കു വഴിവെയ്ക്കുന്നത്. മുതലാളിത്തംപോലെ തന്നെ ചെയ്യണമെന്ന് കമ്യൂണിസ്റ്റുകാര്‍ ആഗ്രഹിച്ചതെന്നും എന്നാല്‍, സമമായി എല്ലാവര്‍ക്കും എല്ലാം ഉണ്ടാകണമെന്നുമെന്ന വ്യത്യാസം മാത്രം. മനുഷ്യന്റെ അതിരില്ലാത്ത ആവശ്യങ്ങള്‍ എന്ന സംഗതിയെ അഭിസംബോധന ചെയ്യുന്ന കാര്യത്തില്‍ കമ്യൂണിസ്റ്റുകാര്‍ ശ്രദ്ധ പുലര്‍ത്തിയില്ല എന്ന വസ്തുതയിലേയ്ക്കും അദ്ദേഹം വിരല്‍ ചൂണ്ടുന്നുണ്ട്. ധനികരെ കൊള്ളയടിച്ച് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്ന ടുപാമാറോസിന്റെ റോബിന്‍ഹുഡ് ശൈലിയില്‍നിന്നും മുതലാളിത്ത ചൂഷണത്തിന്റെ വേരുകളറുക്കുന്നതു സംബന്ധിച്ച സൂക്ഷ്മചിന്തയിലേയ്ക്കുള്ള സഞ്ചാരമായിരുന്നു. രണ്ടുതരം ധാര്‍മികതകളെക്കുറിച്ച്, അവയുടെ ആചരണങ്ങളെക്കുറിച്ച് തന്റെ ലേഖനത്തില്‍ മുഹിക്ക പറയുന്നുണ്ട്. ലാഭം വര്‍ദ്ധിപ്പിക്കുകയും പണം ഒരിടത്ത് കുന്നുകൂട്ടുകയും ചെയ്യുക എന്നതാണ് മുതലാളിത്തത്തിന്റെ രീതി. ഉപഭോഗ സംസ്‌കാരം അനന്തമായ സഞ്ചയത്തിനായുള്ള പോരാട്ടത്തില്‍ മുതലാളിത്തത്തിന് ആവശ്യമായ ധര്‍മത്തിന്റെ ആചരണമാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഉപഭോഗത്തിലധിഷ്ഠിതമായ സംസ്‌കാരം ഉപേക്ഷിക്കുകയും മിതത്വത്തിന്റേയും സംയമനത്തിന്റേയുമായ ഒരു പുതിയ മൂല്യവ്യവസ്ഥ പകരംവെയ്ക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ലോകമെമ്പാടുമുള്ള ഇടതുപക്ഷത്തെ അദ്ദേഹം ഉപദേശിക്കുന്നു. നമ്മള്‍ ചിന്തിക്കുന്നതുപോലെ നമുക്കു ജീവിക്കാനാകണമെങ്കില്‍, മുതലാളിത്തം ആഗ്രഹിക്കുന്നതുപോലെ ജീവിക്കാതിരിക്കണമെങ്കില്‍, ലോകം ഉപഭോഗസംസ്‌കാരം ഉപേക്ഷിക്കണമെന്നും അല്ലെങ്കില്‍ നമ്മള്‍ ജീവിക്കുന്നതുപോലെ ചിന്തിക്കുന്നതിലേയ്ക്ക് എത്തുമെന്ന് അദ്ദേഹം ഉപദേശിക്കുന്നു. പ്രയോഗവല്‍ക്കരിക്കേണ്ട ഒരു ദര്‍ശനമാണ് മാര്‍ക്‌സിസം. എന്നാല്‍, മാര്‍ക്‌സിസത്തിനെതിരെയുള്ള ഏറ്റവും വലിയ വിമര്‍ശനം അത് ധാര്‍മികതയെക്കുറിച്ച് സംസാരിക്കുന്നില്ല എന്നാണ്. അതൊരു വലിയ തെറ്റിദ്ധാരണയാണ്. മാര്‍ക്‌സിസ്റ്റുകള്‍ക്കുപോലും ആ തെറ്റിദ്ധാരണ ഉണ്ടെന്നുതന്നെ പറയണം. വ്യവസ്ഥയെ മാറ്റലാണ് പ്രധാനമെന്നും വ്യക്തിജീവിതത്തില്‍ മുതലാളിത്ത വിരുദ്ധമായ ഒരു ധാര്‍മികതയുടെ പകരംവെയ്പുകൊണ്ട് വിശേഷിച്ചൊന്നും ചെയ്യാനില്ലെന്നും വാദിക്കുന്നവര്‍ അവര്‍ക്കിടയിലുണ്ട്. ലളിതജീവിതവും ഉയര്‍ന്ന ചിന്തയുമുള്ള, ഇ.എം.എസ്സിനെപ്പോലെയുള്ള കമ്യൂണിസ്റ്റുകാര്‍ നമുക്കിടയിലുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. എന്നാല്‍, ഇവരുടെ ജീവിതലാളിത്യത്തെ പരാമര്‍ശിക്കുമ്പോള്‍ മിക്കപ്പോഴും അതു ഗാന്ധിയന്‍ ലാളിത്യമായിട്ടാണ് വിശേഷിപ്പിക്കപ്പെടാറ്. യഥാര്‍ത്ഥത്തില്‍ അത്തരമൊരു ധാര്‍മികത മാര്‍ക്‌സിയന്‍ ധാര്‍മികത തന്നെയെന്ന് ജീവിതംകൊണ്ട് തെളിയിച്ച മുഹിക്ക ഈ ലേഖനത്തില്‍ മുതലാളിത്തവിരുദ്ധ ധാര്‍മികതയുടെ പ്രാധാന്യം ഊന്നിപ്പറയുന്നു. മുഖ്യമായും രണ്ടു വിമര്‍ശനങ്ങളാണ് ഇടതുപക്ഷക്കാര്‍ക്കെതിരെ മുഹിക്ക തന്റെ ലേഖനത്തിലുയര്‍ത്തുന്നത്. ഒന്നാമത്തെ വിമര്‍ശനം ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കും നേതൃത്വങ്ങള്‍ക്കുമെതിരെയാണ്. ഉപഭോഗസംസ്‌കാരം എന്ന രോഗം അവരേയും ബാധിച്ചിരിക്കുന്നു എന്നതാണ് ഒന്നാമത്തേത്. അവരുടെ ജീവിതരീതി അവര്‍ നടത്തുന്ന പോരാട്ടങ്ങളുമായി പൊരുത്തപ്പെടുന്നില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട് ലേഖനത്തില്‍. അദ്ദേഹം ഉന്നയിച്ച ഈ ആരോപണം വാസ്തവമല്ലെന്ന് ഇതു വായിക്കുന്ന ആരെങ്കിലും മുതിരുമെന്ന് എനിക്കു തോന്നുന്നില്ല. ലോകത്തെവിടേയും ഇതാണല്ലോ സ്ഥിതി എന്ന് അദ്ഭുതകരമായ തിരിച്ചറിവ് അവര്‍ക്കുണ്ടായെന്നും വരാം. 'ദാരിദ്ര്യവ്രതം' അനുഷ്ഠിക്കാനല്ല അദ്ദേഹം ഇടതുപക്ഷക്കാരോടും പൊതുസമൂഹത്തോടും ഉപദേശിക്കുന്നത്. മറിച്ച് ആവശ്യങ്ങളെ കുറയ്ക്കാനാണ്. തന്നെ ദരിദ്രനായി വിശേഷിപ്പിച്ചവരോട് താന്‍ ദരിദ്രനല്ലെന്നും ധാരാളം ആവശ്യങ്ങളുള്ളവരാണ് ദരിദ്രരെന്നുമാണ് അദ്ദേഹത്തിന്റെ മറുപടി. രണ്ടാമത്തെ വിമര്‍ശനം പുതിയ സമൂഹ നിര്‍മാണപ്രക്രിയയുടെ സന്ദര്‍ഭത്തില്‍ സംസ്‌കാരം എന്ന ഘടകത്തെ ഇടതുപക്ഷം അവഗണിക്കുന്നുവെന്നും മുതലാളിത്തത്തിന്റെ രീതികളെ അവലംബിക്കുകയും ചെയ്യുന്നു എന്നതാണ്. 'മുതലാളിമാരായ ഇഷ്ടികപ്പണിക്കാരെ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു സോഷ്യലിസ്റ്റ് കെട്ടിടം' പണിയാന്‍ കഴിയില്ലെന്ന് അദ്ദേഹം ലേഖനത്തില്‍ ഉറപ്പിച്ചുപറയുന്നു. ഉല്പാദനശക്തികളെ വികസിപ്പിക്കുന്നതില്‍ മുതലാളിത്തത്തിനുള്ള പങ്കിനെ പൂര്‍ണമായും തള്ളാമോ എന്ന ചോദ്യമൊക്കെ തീര്‍ച്ചയായും അവിടെ ഉയരുന്നുണ്ട്. മുഹിക്ക മുന്നോട്ടുവെയ്ക്കുന്ന മാര്‍ക്‌സിസത്തില്‍ വേരുകളുള്ള ഈ ധാര്‍മിക ചിന്തയുടെ പ്രസക്തി ഉല്പാദന ശക്തികളുടെ വളര്‍ച്ചയെ ആശ്രയിച്ചാണിരിക്കുന്നത്. ഉല്പാദന ശക്തികളുടെ വളര്‍ച്ചയ്ക്ക് സ്വകാര്യ മൂലധനത്തിനു പങ്കുവഹിക്കാനാകുമ്പോള്‍ നിങ്ങള്‍ക്ക് അത് എങ്ങനെ ഒഴിവാക്കാന്‍ കഴിയും എന്നൊക്കെ ചോദ്യമുയരാം. എന്തായാലും ഈ ലേഖനം വലിയ സംവാദസാദ്ധ്യത ഉള്ള ഒന്നാണ്. മുഹിക്കയുടെ ജീവിതംപോലെ സവിശേഷവും ശ്രദ്ധേയവും.

സമകാലിക മലയാളം 17 May 2025 1:12 pm

കൊടി വെറും കൊടിയല്ല, സ്തൂപം വെറും സ്തൂപവുമല്ല!; പ്രബുദ്ധ കേരളത്തിലെ 'കൊടികെട്ടിയ'രാഷ്ട്രീയാവസ്ഥകള്‍

ക ണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരത്തിനടുത്ത് മലപ്പട്ടം എന്ന സ്ഥലത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച പ്രതിമ സി.പി.എം. പ്രവര്‍ത്തകര്‍ തകര്‍ത്തു. തകര്‍ത്തത് ഗാന്ധിപ്രതിമ. എന്നാല്‍ തകര്‍ത്തത് ഗാന്ധിപ്രതിമയല്ല, ഗാന്ധിയുടെ ചിത്രം പതിച്ച സ്തൂപം ആയിരുന്നു എന്ന് സി.പി.എം. കോണ്‍ഗ്രസിന്റെ ഒരു സ്തൂപം, അതില്‍ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്തുവെന്നേയുള്ളൂ. സിംപിള്‍. ഗാന്ധിപ്രതിമയൊക്കെ ഞങ്ങള്‍ തകര്‍ക്കുമോ എന്ന് നിഷ്‌കളങ്കതയോടെ സി.പി.എം പ്രവര്‍ത്തകരുടെ ചോദ്യം. എന്തായാലും ഒരുകാര്യം ശരിയാണ്. അവിടെ കോണ്‍ഗ്രസ് സ്ഥാപിച്ച ഒരു സ്തൂപം തകര്‍ക്കപ്പെട്ടു. അതില്‍ ഗാന്ധിയാണോ നെഹ്രു ആണോ എന്നൊന്നും നോക്കേണ്ട കാര്യം തകര്‍ത്തവര്‍ക്കില്ല. ആരാണ് സ്ഥാപിച്ചത് എന്നതാണ് പ്രധാനം. പ്രത്യേകിച്ച്, ഒരു പാര്‍ട്ടിക്ക് പൂര്‍ണ സ്വാധീനമുള്ള ഗ്രാമത്തിലാകുമ്പോള്‍. മഹാത്മാഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ചിത്രങ്ങളും അവരുടെ വാക്കുകളും ആലേഖനം ചെയ്ത കോണ്‍ക്രീറ്റ് സ്തൂപമായിരുന്നു മലപ്പട്ടത്തുണ്ടായിരുന്നത്. കോണ്‍ഗ്രസുകാര്‍ക്കറിയാമല്ലോ ഗാന്ധിയുടെയും നെഹ്‌റുവിന്റെയുമൊന്നുമല്ലെങ്കില്‍ സ്തൂപമായാലും പ്രതിമയായാലും വെച്ചതേ ഓര്‍മയുണ്ടാകൂ. അപ്പഴേക്കും കാണാതായിട്ടുണ്ടാകും. ഇതൊക്കെ സാധാരണയല്ലേ, ഇതിലെന്താണിത്ര പുതുമ എന്നായിരിക്കും ഒരു കണ്ണൂരുകാരന്‍ ചോദിക്കുക? കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലും രാഷ്ട്രീയ സംഘര്‍ഷമുള്ള ഇടങ്ങളിലുമെല്ലാം കൊടിയെന്നാല്‍ വെറുമൊരു തൂണൂം പാറിക്കളിക്കുന്ന ചെറിയ തുണിയുമല്ല. അതൊരു അധികാരവും അസ്തിത്വവും ഒക്കെ സ്ഥാപിക്കുന്നതുപോലെയാണ്. ഒരു സ്ഥലത്ത് ഏതൊക്കെ കൊടികളുണ്ട് എന്നു നോക്കിയാണ് ആ സ്ഥലത്തെ ആളുകളുടെ സ്വഭാവവും ഇടപെടലുമൊക്കെ മനസിലാക്കാന്‍. അതൊരു പ്രധാനപ്പെട്ട സൂചനയാണ്. പല പാര്‍ട്ടികളുടെ കൊടികള്‍ ഉള്ള സ്ഥലം പോലെയായിരിക്കില്ല ഏതെങ്കിലും ഒരുപാര്‍ട്ടിയുടെ കൊടിമാത്രമുള്ള സ്ഥലങ്ങള്‍. അത്തരം പ്രദേശങ്ങളില്‍ മറ്റൊരു പാര്‍ട്ടിയുടെ കൊടിവന്നുവെന്നറിഞ്ഞാല്‍ അതുണ്ടാക്കുന്ന അസ്വാരസ്യം ചില്ലറയായിരിക്കില്ല. അടിയും കൊലയും വരെ നടന്നേക്കും. 'നിങ്ങളുടെ പുച്ഛവും പരിഹാസവും എനിക്കു മനസ്സിലാവും; പക്ഷേ എനിക്കത് എന്റെ ജീവിതമായിരുന്നു' കണ്ണൂര്‍ രാഷ്ട്രീയത്തില്‍ Kannur politics ഏത് നിമിഷവും പൊട്ടാന്‍ സാധ്യതയുള്ള വെടിമരുന്നോ ബോംബോ പോലെയാണ് കൊടിയും കൊടിമരവും സ്തൂപവും. പാര്‍ട്ടികള്‍ അവരുടെ സാന്നിധ്യവും ശക്തിയും തെളിയിക്കുന്നതിന്റെ ഭാഗമായാണ് കൊടിമരങ്ങള്‍ നടുന്നത്. അതിനു പുറമെ, വല്ലപ്പോഴും പൊങ്ങുന്ന മറ്റുപാര്‍ട്ടികളുടെ കൊടികള്‍ പിഴുതെറിയുക എന്നതും സ്വാധീനമുള്ള പാര്‍ട്ടിയുടെ ഉത്തരവാദിത്തമുള്ള പ്രവര്‍ത്തകരുടെ കര്‍മമാണ്. ഇനി പല പാര്‍ട്ടികളുടെ കൊടികള്‍ ഉള്ള സ്ഥലങ്ങളാണെങ്കില്‍, ഒരു സംഘര്‍ഷം ഉണ്ടാക്കാന്‍ ആദ്യം ചെയ്യേണ്ടത് വേറൊരു പാര്‍ട്ടിയുടെ കൊടി നശിപ്പിക്കുകയാണ്. ഒരു പ്രതീകാത്മക അക്രമം. കണ്ണൂരിന്റെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ചരിത്രത്തോളം പ്രാധാന്യമുണ്ട് ഈ കൊടിപറിക്കല്‍, സ്തൂപം തകര്‍ക്കല്‍ പോലുള്ള കലാപരിപാടികള്‍ക്ക്. കണ്ണൂരില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെയും സംഘര്‍ഷങ്ങളുടെയും മൂലകാരണം അന്വേഷിച്ച് പോയാല്‍ പലതും ചെന്നെത്തുക കൊടിയേയോ സ്തൂപത്തെയോ സ്മാരകത്തെയോ സംബന്ധിച്ച തര്‍ക്കങ്ങളായിരിക്കും. അത് വെറും തൂണും കോണ്‍ക്രീറ്റും തുണിയുമല്ല, വൈകാരിക നിര്‍മിതികളാണ്. സംഘര്‍ഷമുണ്ടാക്കാന്‍ പ്ലാന്‍ ചെയ്യുന്ന പാര്‍ട്ടികള്‍ സ്വന്തം കൊടിയും സ്തൂപവും കേടുവരുത്തി മറുപാര്‍ട്ടി ചെയ്തു എന്ന മട്ടില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിടുന്ന ശൈലിയുമുണ്ട്. രാഷ്ട്രീയ സംഘര്‍ഷത്തില്‍ രക്തസാക്ഷികളായവരുടെയും ബലിദാനികളായവരുടെയും സ്മാരകങ്ങളാണ് കണ്ണൂരിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ അധികവും. വലിയ അക്ഷരത്തില്‍ ഇന്നയാളുടെ ഓര്‍മ്മയ്ക്ക് എന്ന് എഴുതി വെച്ചിട്ടുണ്ടാകും. പാര്‍ട്ടികള്‍ ബലാബലം നില്‍ക്കുന്ന സ്ഥലമാണെങ്കില്‍ ഒരു സ്റ്റോപ്പില്‍ തന്നെ അടുത്തടുത്ത് രണ്ട് വെയിറ്റിങ് ഷെഡുകളും ഉണ്ടാകും. സംഘര്‍ഷങ്ങളെ ഭയക്കുന്ന ഒരാളെ അസ്വസ്ഥമാക്കാന്‍ ഈ കാഴ്ചകള്‍ മതി. ഒരു കാലത്ത് ഈ ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ തകര്‍ത്ത് കളയുന്നതായിരുന്നു രാഷ്ട്രീയ സംഘര്‍ഷത്തിലെ പ്രധാന ഐറ്റം. അന്നൊക്കെ ബസില്‍ യാത്ര ചെയ്താല്‍ പലയിടങ്ങളിലും തകര്‍ക്കപ്പെട്ട കാത്തിരിപ്പ് കേന്ദ്രങ്ങള്‍ കാണാമായിരുന്നു. ഇപ്പോള്‍ അത് കുറഞ്ഞിട്ടുണ്ട്. 'ഇരിക്കുന്ന ബസ് സ്‌റ്റോപ്പ്' തന്നെ മുറിച്ചാല്‍ നാട്ടുകാര്‍ ഇടപെടും എന്നതുകൊണ്ടായിരിക്കാം. മറുപാര്‍ട്ടികളോടുള്ള വെറുപ്പും അസഹിഷ്ണുതയും പലപ്പോഴും പുറത്തുവരുന്നത് ഇത്തരം തകര്‍ക്കലുകളിലൂടെയാണ്. കോഴിക്കോട് ജില്ലയിലെ വടകര ഭാഗം കൂടി ഉള്‍പ്പെടുന്നതാണ് കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ ഭൂമിക. വടകര വള്ളിക്കാട്ട് ടി.പി. ചന്ദ്രശേഖരന്റെ ഓര്‍മ്മയ്ക്കായി സ്ഥാപിച്ച സ്തൂപം നാല് തവണയാണ് തകര്‍ക്കപ്പെട്ടത്. പിന്നീട് സ്തൂപത്തിന് പൊലീസ് കാവലേര്‍പ്പെടുത്തേണ്ടി വന്നു. പൊലീസിന്റെ സംരക്ഷണത്തില്‍ സ്തൂപം കഴിയുന്നതിനിടെയാണ് ചന്ദ്രശേഖരന്‍ വെട്ടേറ്റുവീണ സ്ഥലം ആര്‍.എം.പി. വാങ്ങുന്നതും അവിടെ ടി.പി. രക്തസാക്ഷി സ്‌ക്വയര്‍ എന്ന പേരില്‍ സ്മാരക മന്ദിരം പണിയുന്നതും. കൊല്ലപ്പെടുന്ന സമയത്ത് അദ്ദേഹം ഉപയോഗിച്ചിരുന്ന ബൈക്ക്, കണ്ണട, വാച്ച്, ബാഗ് എന്നിവയെല്ലാം ഉള്‍പ്പെടുത്തി ഒരു മ്യൂസിയവും ഇപ്പോള്‍ ഇവിടെയുണ്ട്. ടി.പി. കേസിലെ മൂന്നാം പ്രതിയാണ് കൊടി സുനി . അദ്ദേഹത്തിന് ആ പേരു വരാനുള്ള കാരണവും ഇടയ്ക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതും കൊടിപറിക്കലുമായി ബന്ധപ്പെട്ടാണ്. എതിര്‍പ്പാര്‍ട്ടിയുടെ കൊടികള്‍ എവിടെയെങ്കിലും പ്രത്യക്ഷപ്പെട്ടാല്‍ അതപ്പോള്‍ തന്നെ പിഴുതുകളയുന്ന സി.പി.എം അനുഭാവിയായിരുന്നു, സുനിയുടെ പിതാവ് സുരേന്ദ്രന്‍ എന്നതാണ് അതിനു പിന്നിലെ കഥ. അതോടെ നാട്ടുകാര്‍ കൊടി സുരേന്ദ്രന്‍ എന്നു വിളിപ്പേരിട്ടു. പിന്നീട് മകന്‍ സുനില്‍കുമാറിനും നാട്ടുകാര്‍ ഈ പേര് ഇട്ടുകൊടുത്തു എന്നാണ് പറയപ്പെടുന്നത്. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വിഷയമാക്കി ചോരപ്പുഴകള്‍ എന്ന നോവലെഴുതിയ ടി.കെ. അനില്‍കുമാര്‍ ഒരിക്കല്‍ ഇത്തരം സംഭവങ്ങളെ കുറിച്ച് പറഞ്ഞതോര്‍മ വരുന്നു: 'ലോകത്തിലെ മഹാപാതകങ്ങളില്‍ ഒന്നായാണ് കൊടി കീറിയതിനെ ആളുകള്‍ കാണുന്നത്. ഒരിക്കല്‍ ഒരു സ്‌കൂള്‍ കുട്ടി ഒരു പാര്‍ട്ടിയുടെ കൊടികീറി. പെട്ടെന്ന് തന്നെ ആളുകള്‍ കൂടി, അടി തുടങ്ങി. ഒരു ചെറിയ കുട്ടിയാണ് എന്നു നോക്കി അവഗണിക്കാവുന്നതേയുള്ളൂ. പക്ഷേ അതൊരിക്കലും ഇവിടെയുണ്ടാവില്ല. ലോക്കല്‍ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസിന്റെ കൊടി കീറിയതൊക്കെയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നം'. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സംസാരത്തിനിടെ അദ്ദേഹം പങ്കുവെച്ച അനുഭവമാണിത്. നാദാപുരത്ത് ഈയടുത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൊടിമരം തകര്‍ത്ത് പകരം അവിടെ ഒരു വാഴ വെച്ചു. കേരള രാഷ്ട്രീയത്തില്‍ ഈ പാവം വാഴ എന്തുപിഴച്ചു? രാഷ്ട്രീയ പാര്‍ട്ടികളുടെ താഴെ തട്ടിലുള്ള അണികളെ ആശയങ്ങളോ പ്രത്യയശാസ്ത്രമോ അല്ല രൂപപ്പെടുത്തുന്നത്. പ്രത്യയശാസ്ത്രം മനസിലാക്കിയിട്ടല്ല ആളുകള്‍ പാര്‍ട്ടിയില്‍ ചേരുന്നത് എന്ന് രാഷ്ട്രീയ നരവംശശാസ്ത്ര ഗവേഷകനായ നിസ്സാര്‍ കണ്ണങ്കര നിരീക്ഷിക്കുന്നുണ്ട്. വൈകാരികതയാണ് അണികള്‍ക്കിടയില്‍ എല്ലായ്‌പോഴും നിലനിര്‍ത്തേണ്ടത്. കൊടിയും സ്തൂപവും സ്ഥാപിക്കുന്നതും തകര്‍ക്കുന്നതും ഒരു വൈകാരികതയിലൂന്നിയാണ്. കണ്ണൂരിലൂടെ സഞ്ചരിക്കുമ്പോള്‍ റോഡരികില്‍ കാണുന്ന സ്തൂപങ്ങളും കൊടിമരങ്ങളും അണിയെ ആവേശഭരിതനാക്കും. പക്ഷേ തകര്‍ക്കപ്പെടാനും സംഘര്‍ഷ സാധ്യതയുണ്ടാക്കാനുള്ള ഒരു സാഹചര്യം അത് നമ്മളെ ഓര്‍മ്മപ്പെടുത്തികൊണ്ടേയിരിക്കും. ആത്മാഭിമാനം നഷ്ടപ്പെട്ടപ്പോള്‍ പൊലീസുകാര്‍ ചെയ്തത് മലപ്പട്ടത്ത് രണ്ട് തവണ കോണ്‍ഗ്രസിന്റെ സ്തൂപം തകര്‍ക്കപ്പെട്ടു. ഇതിനുശേഷമാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ ഇവിടെ പദയാത്ര നടത്തിയത്. അതും സംഘര്‍ഷം വര്‍ധിപ്പിച്ചു. തുടര്‍ന്നുണ്ടായ വാര്‍ത്തകളും നാം കണ്ടുകൊണ്ടിരിക്കുകയാണ്. സ്തൂപം വീണ്ടുമുയര്‍ത്തും എന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഇനി അവിടെയൊരു സ്തൂപം നിര്‍മ്മിക്കാന്‍ മെനക്കെടേണ്ട എന്നതാണ് സി.പി.എം. ജില്ലാ നേതാവിന്റെ മറുപടിയും. ഈ നാടകം തുടരും. ഇതാണ് പ്രബുദ്ധ കേരളത്തിലെ 'കൊടികെട്ടിയ' രാഷ്ട്രീയത്തിന്റെ അവസ്ഥ.

സമകാലിക മലയാളം 17 May 2025 12:03 pm

'സ്വന്തം ആഭരണങ്ങളിലുള്ള അവകാശം പോലും സ്ത്രീക്കു നിഷേധിക്കപ്പെടുന്നു'

വി വാഹ മോചന കേസുകളില്‍ ഏറ്റവും തര്‍ക്കം നടക്കുന്നത്, വിവാഹ വേളയില്‍ വധുവിനു വീട്ടുകാര്‍ നല്‍കുന്ന സ്വര്‍ണത്തെ സംബന്ധിച്ചായിരിക്കും. ഇത്ര കൊടുത്തെന്ന് പെണ്‍വീട്ടുകാരും അത്ര കിട്ടിയില്ലെന്ന് പയ്യന്റെ വീട്ടുകാരും. ഇത്തരത്തില്‍ കോടതിയുടെ മുന്നിലെത്തിയ ഒരു കേസിനെയും അതില്‍ വന്ന ചില നിരീക്ഷണങ്ങളുമാണ് ഇത്തവണ. വിവാഹ പ്രായമെത്തിയ പെണ്മക്കള്‍ വീട്ടിലുണ്ടാകുമ്പോള്‍ അച്ഛനമ്മമാര്‍ക്കുണ്ടാകുന്ന ആധി ചെറുതല്ല. മകളെ നല്ല രീതിയില്‍ കെട്ടിച്ചയക്കണം. നാട്ടു നടപ്പ് അനുസരിച്ച് സ്വര്‍ണം നല്‍കണം. കഴുത്തിലും കയ്യിലും നിറയെ സ്വര്‍ണം വേണം. കതിര്‍മണ്ഡപത്തില്‍ നില്‍ക്കുമ്പോള്‍ സ്വര്‍ണത്തിന്റെ തിളക്കത്തില്‍ അവള്‍ക്കു കൂടുതല്‍ ശോഭ വരണം. ഇതൊക്കെ ആഗ്രഹിച്ചാണ് അച്ഛനമ്മമാര്‍ ജീവിതത്തില്‍ സ്വരൂക്കൂട്ടി വെച്ച പണം മുഴുവന്‍ ചെലവാക്കി സ്വര്‍ണം വാങ്ങി മകള്‍ക്ക് നല്‍കുന്നത്. അവള്‍ക്കു നല്കുന്നതെല്ലാം അവള്‍ക്കു തന്നെയല്ലേ എന്ന് അച്ഛനമ്മമാര്‍ കരുതും. എന്നാല്‍ കാലം മാറി. ഭര്‍ത്താവും അമ്മായി അമ്മയും പെണ്ണിന്റെ സ്വര്‍ണത്തില്‍ കണ്ണ് വെച്ച് കാണും. അവള്‍ വലതു കാല്‍ വെച്ച് ഭര്‍തൃവീട്ടില്‍ കയറിയാല്‍ ഉടന്‍ സ്വര്‍ണം ഭദ്രമായി സൂക്ഷിക്കുന്നതിനെ കുറിച്ചായിരിക്കും അടക്കം പറച്ചില്‍. അങ്ങനെ അത് ഭര്‍ത്താവിന്റെ കയ്യിലോ അല്ലെങ്കില്‍ അമ്മായി അമ്മയുടെ കയ്യിലോ സൂക്ഷിക്കാന്‍ നല്‍കും. ഇനിയാണ് കളിമാറുന്നത്. പലപ്പോഴും വിവാഹങ്ങളില്‍ സ്വരച്ചേര്‍ച്ച ഇല്ലാതെ വരും, ഒന്നും രണ്ടും പറഞ്ഞു ദമ്പതികള്‍ വാഴക്കാവും. പിന്നെ ഭാര്യ അവളുടെ വീട്ടിലേക്കു പോകും. സ്വര്‍ണത്തിന്റെ കാര്യം അപ്പോഴൊന്നും ഓര്‍ക്കില്ല. അവസാനം വിവാഹ മോചനത്തിന് അടുത്തെത്തുമ്പോള്‍ ആയിരിക്കും സ്വര്‍ണത്തിന്റെ കണക്കു പെണ്ണ് വീട്ടുകാര്‍ ആലോചിക്കുന്നത്. അപ്പോഴേക്കും ഭര്‍തൃവീട്ടുകാര്‍ ആ സ്വര്‍ണം വിറ്റു കാശാക്കി കാണും. പിന്നെ സ്വര്‍ണത്തിനായി അടി, പിടി, വഴക്ക്... അങ്ങനെ നീളും. പൊലീസ് കേസ്, പിന്നെ കുടുംബ കോടതി അങ്ങനെ കയറി ഇറങ്ങും പെണ്ണും വീട്ടുകാരും. എന്നാല്‍ മിക്കവാറും കുടുംബ കോടതികള്‍ സ്വര്‍ണം നല്‍കിയതിന്റെ മതിയായ തെളിവോ രേഖകളോ ഇല്ലെന്ന പേരില്‍ പെണ്‍കുട്ടിയുടെ അപേക്ഷ നിരസിക്കും. അവര്‍ക്ക് ആശ്വാസമായി ഇതാ ഒരു ഹൈക്കോടതി വിധി. വിവാഹവേളയില്‍ വധുവിനു കിട്ടുന്ന സ്വര്‍ണവും പണവും 'സ്ത്രീക്കുള്ള ധനം' ആണെന്നും അതു വധുവിന്റെ മാത്രം സ്വത്താണെന്നും വ്യക്തമാക്കിയിരിക്കുകയാണ്, കേരള ഹൈക്കോടതി. വധുവിനു ലഭിച്ച സാധനങ്ങള്‍ക്കു ലിസ്‌റ്റോ രേഖയോ ഇല്ലാത്തതിനാല്‍ നീതി നിഷേധിക്കപ്പെടുന്നുണ്ടെന്നും, ഗാര്‍ഹികപീഡന, സ്ത്രീധന പീഡന പരാതികളുടെയും വിവാഹമോചനത്തിന്റെയും ഘട്ടത്തില്‍ ഉടമസ്ഥത തെളിയിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് മനസ്സിലാക്കി കുടുംബ കോടതികള്‍ നീതി നടപ്പാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. 'മുട്ടി'യാല്‍ ഇനി മുട്ടാന്‍ മടിക്കേണ്ട; പെട്രോള്‍ പമ്പുകളിലെ ടോയ്‌ലറ്റ് നിങ്ങളുടെ അവകാശമാണ് എന്താണ് കേസ്? 36 കാരിയായ കളമശ്ശേരി സ്വദേശിനിയാണ് സ്വര്‍ണം മുഴുവന്‍ ഭര്‍തൃവീട്ടുകാര്‍ കൈക്കലാക്കി എന്ന പരാതിയുമായി കോടതിയിലെത്തിയത്. 2010ല്‍ കല്യാണ സമയത്ത് വീട്ടുകാര്‍ തനിക്ക് 63 പവന്‍ സ്വര്‍ണം നല്‍കിയിരുന്നു. ഭര്‍ത്താവിന്റെ കഴുത്തില്‍ രണ്ടു പവന്റെ മാല അണിയിച്ചിരുന്നെന്നും ബന്ധുക്കള്‍ സമ്മാനമായി ആറു പവന്‍ സ്വര്‍ണം നല്‍കിയെന്നും യുവതി വാദിച്ചു. വിവാഹം കഴിഞ്ഞു മൂന്നാം നാള്‍ താലിമാലയും ഒരു വളയും രണ്ടു മോതിരവും ഒഴിച്ചുള്ളവ സൂക്ഷിക്കാനെന്നു പറഞ്ഞ് ഭര്‍തൃ മാതാപിതാക്കളുടെ മുറിയിലെ അലമാരയിലേക്കു മാറ്റി. പിന്നീട്, സ്ത്രീധന കണക്കില്‍ അഞ്ചു ലക്ഷം രൂപ കൂടി ലഭിക്കാനുണ്ടെന്ന പേരില്‍ വഴക്കും വാക്കണവുമായി. അവസാനം ബന്ധം വേര്‍പിരിയുന്നതിലേക്കു കാര്യങ്ങള്‍ എത്തി. 65.5 പവന്‍ സ്വര്‍ണം തനിക്കു ലഭിക്കണമെന്നാണ് യുവതിയുടെ ആവശ്യം. 65.5 പവനില്‍ 59.5 പവന്‍ മാതാപിതാക്കള്‍ നല്‍കിയ സ്വര്‍ണ്ണാഭരണങ്ങളാണെന്നും ആറ് പവന്‍ വിവാഹസമയത്ത് ബന്ധുക്കള്‍ സമ്മാനിച്ചതാണെന്നും ചൂണ്ടിക്കാണിച്ചു. യുവതിയുടെ അച്ഛന്റെ വാദവും കോടതി പരിഗണിച്ചു. വിവാഹസമയത്ത്, അദ്ദേഹം മകള്‍ക്ക് 63 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നല്‍കിയിരുന്നു, കൂടാതെ രണ്ട് പവന്‍ ഭാരമുള്ള ഒരു സ്വര്‍ണ്ണമാല മകളുടെ ഭര്‍ത്താവിന് നല്‍കി. ബന്ധുക്കള്‍, 6 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ സമ്മാനമായി പെണ്‍കുട്ടിക്ക് നല്‍കിയിരുന്നു. തന്റെയും ഭാര്യയുടെയും വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഉപയോഗിച്ചാണ് എറണാകുളത്തെ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിയതെന്നും അദ്ദേഹം അറിയിച്ചു. ബന്ധം വേര്‍പിരിഞ്ഞതിനെത്തുടര്‍ന്നു സ്വര്‍ണവും വീട്ടു സാമഗ്രികളും തിരികെ ആവശ്യപ്പെട്ടെങ്കിലും എറണാകുളം കുടുംബ കോടതി യുവതിയുടെ അപേക്ഷ നിരസിച്ചു. തുടര്‍ന്നാണ് കേസ് ഹൈക്കോടതിയിലെത്തിയത്. കാനോന്‍ നിയമമോ ഇന്ത്യന്‍ നിയമമോ? ഏതാണ് ബാധകം? കോടതിയുടെ നിലപാട്: ലഭ്യമായ തെളിവുകളും മൊഴികളും കണക്കിലെടുത്ത്, യുവതിക്ക് 59.5 പവന്‍ സ്വര്‍ണമോ ഇതിന്റെ വിപണി വിലയോ നല്‍കാന്‍ കോടതി ഭര്‍ത്താവിനോടു നിര്‍ദേശിച്ചു. വിവാഹവേളയില്‍ സ്വര്‍ണവും പണവും സ്വകാര്യമായും അനൗദ്യോഗികമായും കൈമാറുന്നതുമൂലം രേഖയുണ്ടാകാറില്ലെന്നും, ഈ സാഹചര്യം മുതലാക്കി ഭര്‍ത്താവും ഭര്‍തൃ വീട്ടുകാരും അതു കൈക്കലാക്കുന്ന പല കേസുകളുമുണ്ടെന്നും കോടതി പറഞ്ഞു. സുരക്ഷയെക്കരുതി സ്വര്‍ണവും പണവും ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും സൂക്ഷിക്കുന്ന രീതിയുണ്ട്. ഇതോടെ, സ്വന്തം ആഭരണങ്ങളിലുള്ള അവകാശം പോലും സ്ത്രീക്കു നിഷേധിക്കപ്പെടുന്നു. നിലവിലെ സാമൂഹിക, കുടുംബ സാഹചര്യങ്ങളില്‍ പെണ്‍കുട്ടികള്‍ക്കു തെളിവു ഹാജരാ ക്കാന്‍ കഴിയാറില്ല. അതിനാല്‍ ക്രിമിനല്‍ കേസിലെന്ന പോലെ കര്‍ശനമായ തെളിവ് ആവശ്യപ്പെടരുത്. നീതി എന്നതു കര്‍ശന നടപടിക്രമങ്ങള്‍ക്ക് അപ്പുറം സത്യത്തെയും അതിന്റെ യഥാര്‍ത്ഥ പശ്ചാത്തലത്തെയും മനസ്സിലാക്കി അംഗീകരിക്കുന്നതാണെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എംബി സ്‌നേഹലത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഓര്‍മിപ്പിച്ചു. മകളെ വിവാഹം കഴിപ്പിച്ച് അയക്കുന്ന രക്ഷിതാക്കള്‍ ഓര്‍ക്കുക മകള്‍ക്കു സമ്മാനമായി നല്‍കുന്ന സ്വര്‍ണത്തിന്റെയും മറ്റും രേഖ (Documentation) തയ്യാറാക്കി വെക്കണം. ഇതില്‍ വരന്റെയും വധുവിന്റെയും കുടുംബത്തിലെ പ്രതിനിധികളായി രണ്ടു പേര്‍ വീതം സാക്ഷികളായി ഒപ്പിടണം. കൂടാതെ സ്വര്‍ണം വാങ്ങിയതിന്റെയും മറ്റു സമ്മാനങ്ങളുടെയും ബില്ലുകള്‍ സൂക്ഷിച്ചു വെക്കണം. പുതിയ കാലഘട്ടത്തില്‍ തെളിവുകളും രേഖകളും അനിവാര്യമാണ്. അതുണ്ടെങ്കില്‍ ദുഃഖിക്കേണ്ടി വരില്ല.

സമകാലിക മലയാളം 5 May 2025 4:55 pm

മാറുമോ പാകിസ്ഥാന്‍, ഈ മാസ്റ്റര്‍ സ്‌ട്രോക്കില്‍?

ക ശ്മീരിലെ പഹല്‍ഗാമിലുണ്ടായ പൈശാചികമായ ഭീകരാക്രമണം ഇന്ത്യ - പാകിസ്ഥാന്‍ ബന്ധത്തെ ഏറ്റവും മോശമായ നിലയിലേക്ക് കൊണ്ടെത്തിച്ചു. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാക് സര്‍ക്കാര്‍ നിലപാടുകളെ നിലയ്ക്കുനിര്‍ത്തുന്നതിനായി ഇന്ത്യ ഒരു പറ്റം നയതന്ത്ര, സൈനിക നിലപാടുകള്‍ പ്രഖ്യാപിച്ചതില്‍, ആഗോള ശ്രദ്ധ തന്നെ ആകര്‍ഷിച്ചിരിക്കുന്നത് സിന്ധുനദീജല കരാര്‍ മരവിപ്പിക്കാനുള്ള തീരുമാനമാണ്. മുന്‍പ് നടന്ന വിവിധ യുദ്ധങ്ങളിലും, ഭീകരാക്രമണ വേളകളിലും ഇന്ത്യ ഇങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ല, അതുകൊണ്ടു തന്നെ ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള നദീജലക്കരാര്‍ എന്ന് ഈ കരാര്‍ പലപ്പോഴും ആഘോഷിക്കപ്പെട്ടിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തുതന്നെ ലോകത്തിലെ ഏറ്റവും ബൃഹത്തായ ജലസേചന കാര്‍ഷിക സംവിധാനം ആയി സിന്ധുനദീതടം മാറിയിരുന്നു. ഇന്ത്യ - പാകിസ്ഥാന്‍ വിഭജനത്തെത്തുടര്‍ന്ന്, ഭൂപ്രകൃതിയുടെ പ്രത്യേകത മാനിക്കാതെ മതാടിസ്ഥാനത്തില്‍, രണ്ടാക്കപ്പെട്ട ഈ സംവിധാനത്തിനുമേലുള്ള അവകാശ പ്രഖ്യാപനങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഇരു രാജ്യങ്ങളുടെയും സ്വാതന്ത്രാനന്തര ചരിത്രം. 1948ല്‍ കിഴക്കന്‍ പഞ്ചാബ് സര്‍ക്കാര്‍ ഏകപക്ഷീയമായി ജലലഭ്യത പാകിസ്ഥാനിലേക്ക് നിര്‍ത്തുകയും, അതേത്തുടര്‍ന്നുണ്ടായ അന്താരാഷ്ട്ര രാഷ്ട്രീയ കോളിളക്കങ്ങളുടെ പരിസമാപ്തിയായിരുന്നു ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവും പാകിസ്ഥാന്റെ പ്രസിഡന്റ് അയൂബ് ഖാനും 1960ല്‍ ഒപ്പുവെച്ച സിന്ധുനദീജലക്കരാര്‍. 'പാകിസ്ഥാന്‍ വരണ്ടുണങ്ങും, സമ്പദ്‌വ്യവസ്ഥ തകരും'; എന്താണ് സിന്ധു നദീജല ഉടമ്പടിയുടെ പ്രാധാന്യം?, ഇന്ത്യന്‍ നടപടി ഏങ്ങനെ ബാധിക്കും?| EXPLAINER കരാര്‍ പ്രകാരം കിഴക്കന്‍ നദികളായ രവി, ബിയാസ്, സത്‌ലജ് എന്നിവയിലെ ജലം ഇന്ത്യക്കു പ്രത്യേകവും അനിയന്ത്രിതവുമായ അവകാശത്തോടെ ജലസേചനം, വൈദ്യുതോല്പാദനം എന്നിവയ്ക്കായി ഉപയോഗിക്കാവുന്നതാണ്. അതേസമയം പടിഞ്ഞാറന്‍ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയിലെ ജലം ഏറെക്കുറെ പൂര്‍ണമായും പാകിസ്ഥാനും അവകാശപ്പെട്ടതാണ്. എന്നാല്‍ പടിഞ്ഞാറന്‍ നദികളില്‍ ഇന്ത്യക്ക് പാകിസ്ഥാനിലേക്കുള്ള ഒഴുക്ക് തടസ്സപ്പെടുത്താതെ വൈദ്യുതോല്പാദനം, ചെറുകിട സംഭരണം, ജലഗതാഗതം എന്നിവയ്ക്ക് അവകാശമുണ്ട്. ഈ കരാറിനെതിരെ മുറുമുറുപ്പുകള്‍, പ്രത്യേകിച്ച് ഇന്ത്യയില്‍, കുറച്ചുകാലമായി ഉയര്‍ന്നിട്ടുണ്ട്. കരാര്‍ പുനഃപരിശോധിക്കണമെന്ന് 2002ല്‍ തന്നെ ജമ്മു കശ്മീര്‍ നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ജമ്മു കശ്മീരിന് നഷ്ടമാകുന്ന ജലവൈദ്യുതി ആയിരുന്നു അതിലേക്കു നയിച്ച പ്രധാന കാരണം. അതേസമയം 2016 നവംബറില്‍ തന്നെ കിഴക്കന്‍ നദികളിലെ ജലം പാകിസ്ഥാനിലേക്ക് നല്‍കില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിക്കുകയും, 2019ലെ പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് അതിനു വേണ്ടിയുള്ള ജലസംവിധാനങ്ങളുടെ നിര്‍മാണം ത്വരിതപ്പെടുത്തുകയും ചെയ്തു. 2022 മുതല്‍ തന്നെ നദീജലത്തെ സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള സ്ഥിരം കമ്മിഷന്‍ യോഗം ചേരുന്നില്ല. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ കരാര്‍ പുനഃപരിശോധിക്കാനും പുതുക്കാനും ഇന്ത്യ പാകിസ്ഥാനോട് ഔദ്യോഗികമായി താല്പര്യം അറിയിക്കുകയും ചെയ്തു. ജനസംഖ്യ വ്യത്യാസം, ജല ആവശ്യകത, കാലാവസ്ഥാവ്യതിയാനം, അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ഭീകരവാദം എന്നിവയാണ് പ്രധാനമായും ഇന്ത്യക്ക് ആറുപതിറ്റാണ്ടു നീണ്ട കരാര്‍ പുനപ്പരിശോധിക്കാന്‍ പ്രചോദിപ്പിച്ച കാരണങ്ങള്‍. ഈ നീണ്ടകാല അസ്വാരസ്യങ്ങള്‍ ഒടുവില്‍ പൊട്ടിത്തെറിച്ചതാണ് പഹല്‍ഗാമിനുശേഷമുണ്ടായ കരാര്‍ മരവിപ്പിക്കല്‍ തീരുമാനം. മൂന്നെന്നല്ല, ഒരു നദിയെ പോലും ഗതിമാറ്റുവാന്‍ ദശലക്ഷക്കണക്കിനു രൂപയും, ചെങ്കുത്തായ മലയിടുക്കുകളില്‍ പുതിയൊരു ജലപാത അല്ലെങ്കില്‍ തുരങ്കം നിര്‍മ്മിക്കാനുള്ള എന്‍ജിനീയറിങ് അത്ഭുതങ്ങളും ഉണ്ടാകണം കരാര്‍ മരവിപ്പിച്ചതിനുപിന്നാലെ പാകിസ്ഥാന് ഒരു തുള്ളി ജലം പോലും ലഭിക്കില്ല എന്ന് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി പ്രസ്താവിച്ചു. വലിയ രീതിയില്‍ ഉള്ള സ്വീകാര്യത ആ പ്രസ്താവനയ്ക്ക് ലഭിച്ചുവെങ്കിലും അത്തരമൊരു നീക്കം നടപ്പിലാക്കേണ്ടത് ദുര്‍ഘടമായ പരിമിതികള്‍ തരണം ചെയ്തു മാത്രമായിരിക്കും. പാകിസ്ഥാനെ സംബന്ധിച്ച് സിന്ധുവും അനുബന്ധ നദികളെയും ആശ്രയിച്ചാണ് 80 ശതമാനം കൃഷിഭൂമിയും നിലകൊള്ളുന്നത് (16 ദശലക്ഷം ഹെക്ടര്‍). ഈ നദീസംവിധാനത്തിന്റെ 80 ശതമാനം വരുന്ന 117 ബില്യണ്‍ ക്യൂബിക് മീറ്റര്‍ ജലം പടിഞ്ഞാറന്‍ നദികളിലൂടെ പാകിസ്ഥാനിലേക്കാണ് ഒഴുകുന്നത്. പാകിസ്ഥാന്റെ ജിഡിപിയുടെ 25 ശതമാനവും ഈ നദീജലം പ്രദാനം ചെയ്യുന്നതാണെന്നിരിക്കെ, ആ രാജ്യം ഇന്ത്യയുടെ നടപടിയെ 'ജലയുദ്ധ'മായി കാണുന്നതില്‍ അത്ഭുതപ്പെടാനില്ല. ഈ നദികള്‍ പാകിസ്ഥാനിലേക്ക് ഒഴുകുന്നത് ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ വഴിയാണെങ്കിലും, 117 ബില്യണ്‍ ക്യൂബിക് മീറ്റര്‍ ജലം പിടിച്ചുനിര്‍ത്താനോ, വഴിതിരിച്ചുവിടാനോ ഉള്ള സൗകര്യങ്ങള്‍ ഇന്ത്യക്ക് ഇപ്പോള്‍ ഇല്ല. വലിയ സംഭരണികള്‍ നിര്‍മിക്കാന്‍ സാധിക്കാത്തവയാണ് ചെനാബും സിന്ധുവും ഒഴുകുന്ന ചെങ്കുത്തായ മലയിടുക്കുകള്‍. അതില്‍ത്തന്നെ സിന്ധു നദിയുടെ ലഡാക്കിലെ അത്തരം സഞ്ചാരപഥങ്ങള്‍ ഭൂമികുലുക്കസാധ്യതകള്‍ ഉള്ളതുകൂടെയാണ്. അതിനാല്‍ തന്നെ ബൃഹത്തായ ഒരു സംഭരണിയോ അണക്കെട്ടോ ഇവിടങ്ങളില്‍ അപ്രായോഗികമാണ്. താഴ്ന്ന പ്രതലത്തില്‍കൂടെ ഒഴുകുന്ന ഝലമാകട്ടെ അത്തരം ഒരു നിര്‍മിതിയുണ്ടാകുന്ന പക്ഷം ഫലഭൂയിഷ്ഠവും ജനനിബിഡവുമായ ശ്രീനഗര്‍ പോലെയുള്ള താഴ്വാരങ്ങളെ വെള്ളത്തിനടിയിലാക്കുകയും ചെയ്യും. തെഹ്‌രി അണക്കെട്ടിന് സമാനമായ മുപ്പത് അണക്കെട്ടുകളെങ്കിലും ഉണ്ടെങ്കിലേ ഈ ജലം സംഭരിക്കാനോ വിനിയോഗിക്കാനോ ഇന്ത്യക്ക് സാധിക്കുകയുള്ളൂവെന്നും, അത് അപ്രാപ്യമാണെന്നും ഹൈഡ്രോളജിസ്‌റ് ഇഫ്തിക്കര്‍ ദ്രാബു അഭിപ്രായപ്പെട്ടിട്ടുണ്ട്. നദീഗതിമാറ്റി വെള്ളം ഇന്ത്യയിലേക്ക് എത്തിക്കാനും പ്രതിബന്ധങ്ങള്‍ ഏറെയാണ്. മൂന്നെന്നല്ല, ഒരു നദിയെ പോലും ഗതിമാറ്റുവാന്‍ ദശലക്ഷക്കണക്കിനു രൂപയും, ചെങ്കുത്തായ മലയിടുക്കുകളില്‍ പുതിയൊരു ജലപാത അല്ലെങ്കില്‍ തുരങ്കം നിര്‍മ്മിക്കാനുള്ള എന്‍ജിനീയറിങ് അത്ഭുതങ്ങളും ഉണ്ടാകണം. ഒരു പാരിസ്ഥിതികലോല പ്രദേശത്ത് ഇത്തരത്തിലുള്ള നിര്‍മാണപ്രവൃത്തികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യക്ക് തന്നെ ദോഷമായി ഭവിക്കാനുള്ള സാധ്യതകളും ഏറെയാണ്. പരിസ്ഥിതകാനുമതിയും സര്‍ക്കാര്‍ സംവിധാനങ്ങളുടെ മെല്ലെപ്പോക്കും പാരിസ്ഥിതിക സമരങ്ങളും ഒക്കെയും തരണം ചെയ്ത് ഈ ലക്ഷ്യം ഉടനെ കൈവരിക്കുക നടക്കാത്ത കാര്യവുമാണ്. എന്നിരുന്നാലും ഉടനടി ഇന്ത്യക്ക് ചെയ്യാന്‍ കഴിയുന്നത് പാകിസ്ഥാന്റെ കാര്‍ഷിക, കുടിവെള്ള ആവശ്യങ്ങള്‍ക്ക് നിര്‍ണായകമായ നിയന്ത്രിത ജലമൊഴുക്ക് തടയുക എന്നതാണ്. ചെനാബിന് കുറുകെയുള്ള ബഗ്ലിഹാര്‍ അണക്കെട്ടില്‍ ജലം കൂടുതല്‍ സംഭരിക്കുകവഴി, പാകിസ്ഥാനിലേക്കുള്ള ഒഴുക്ക് കുറയ്ക്കാന്‍ ഇന്ത്യക്ക് സാധിക്കും. ചെനാബില്‍ ഉള്ള പകല്‍ ഡൂള്‍, സവാല്‍കോട്ട് തുടങ്ങിയ ജലവൈദ്യുത പദ്ധതികളുടെ സംഭരണശേഷി വര്‍ധിപ്പിക്കുന്നത് ത്വരിതപ്പെടുത്തുക എന്നതാണ് ഇന്ത്യക്ക് മുന്നിലുള്ള രണ്ടാമത്തെ വഴി. സമയാസമയങ്ങളില്‍ നല്‍കിയിരുന്ന നദീജല റിപ്പോര്‍ട്ടുകളോ ഇന്ത്യയുടെ പദ്ധതി രൂപരേഖകളോ പാകിസ്ഥാന് കൈമാറാതെ മുന്നിലേക്ക് പോകാന്‍, കരാര്‍ മരവിപ്പിച്ചത് വഴി ഇന്ത്യക്ക് സാധിക്കുകയും അതുവഴി പാകിസ്ഥാനില്‍ ആശങ്കയുടെ പുകമറ സൃഷ്ടിക്കാനും ആകുമെന്നതാണ് പ്രധാന മെച്ചം. സിന്ധു നദീജല കരാര്‍, യുദ്ധ കാലത്ത് പോലും പുനഃപരിശോധിക്കാത്ത ഉടമ്പടി; പാകിസ്ഥാന് മേലുള്ള ഇന്ത്യയുടെ വലിയ പ്രഹരം സംഭരണശേഷിയില്ലാത്ത പാകിസ്ഥാന്‍ അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചില്ലെങ്കില്‍, ജലത്തെ സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയില്‍ നിന്ന് ലഭിക്കുക കൂടി ചെയ്യാത്ത സാഹചര്യത്തില്‍ സങ്കീര്‍ണമായ പ്രയാസങ്ങളിലേക്കു പോകാന്‍ സാധ്യത ഏറെയാണ് ഹ്രസ്വ, ഇടത്തരം, ദീര്‍ഘകാല പദ്ധതികളുമായി മുമ്പിലേക്ക് പോകുമ്പോഴും ഇന്ത്യ ശ്രദ്ധിക്കേണ്ട ചില വസ്തുതകളുണ്ട്. ഇന്ത്യക്ക് പൂര്‍ണാവകാശം സിദ്ധിച്ച കിഴക്കന്‍ നദികളിലെ 40.7 ബില്യണ്‍ ക്യൂബിക് മീറ്ററില്‍ 90 ശതമാനം മാത്രമാണ് ഇപ്പോള്‍ വിനിയോഗിക്കുന്നത്. രവി നദിയില്‍നിന്നും 2.4 ബില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവും സത്‌ലജ്, ബിയാസ് നദികളില്‍ നിന്നും 6.78 ബില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവും ഇന്ത്യയുടെ അപര്യാപ്തമായ സൗകര്യങ്ങള്‍കൊണ്ട് പാകിസ്ഥാനിലേക്ക് തന്നെ ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. ഒരു വര്‍ഷം പടിഞ്ഞാറന്‍ നദികളില്‍കൂടെ ഒഴുകുന്ന 165.5 ബില്യണ്‍ ക്യൂബിക് മീറ്റര്‍ ജലത്തിന്റെ ഭൂരിഭാഗവും മണ്‍സൂണ്‍ മഴയും ഹിമാനി ഉരുകിയും ഉണ്ടാകുന്നതാണ്. വരള്‍ച്ചക്കാലത്താകട്ടെ ഇന്ത്യ നിയന്ത്രിതമായി സംഭരിച്ച 4.4 ബില്യണ്‍ ക്യൂബിക് മീറ്റര്‍ താഴേക്കുള്ള ഒഴുക്കിനു നിര്‍ണായകവുമാണ്. താത്കാലികമായി പാകിസ്ഥാനെ ബുദ്ധിമുട്ടിക്കാനുള്ള സംവിധാനങ്ങള്‍ മാത്രമേ ഇന്ത്യക്ക് ഇപ്പോള്‍ ഉള്ളു. അതേസമയം, കേവലം പത്തുശതമാനം ജലം മാത്രം സംഭരിക്കാന്‍ ശേഷിയുള്ള പാകിസ്ഥാന്‍ ആകട്ടെ തികച്ചും അപകടകരമായ അവസ്ഥയാണ് മുഖാമുഖം കണ്ടിരിക്കുന്നതും. ഈ വരുന്ന വരള്‍ച്ചകാലം ആകും പാകിസ്ഥാന്‍ ഇത്തരം സാഹചര്യം എങ്ങനെ അതിജീവിക്കുന്നു എന്ന് മനസ്സിലാക്കാന്‍. എന്തു തന്നെയായാലും സാമ്പത്തിക പരാധീനതകള്‍ അനുഭവിക്കുന്ന പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ചങ്കിടിപ്പ് കൂട്ടാന്‍ ഈ തീരുമാനത്തിന് സാധിച്ചിട്ടുണ്ട്. മണ്‍സൂണ്‍ കാലത്ത് സെക്കന്‍ഡില്‍ അയ്യായിരത്തിലധികം ക്യൂബിക് മീറ്റര്‍ ജലമൊഴുകുന്ന ഈ നദികളുടെ സ്വാഭാവിക ഒഴുക്കിനു തടയിടാന്‍ ശ്രമിക്കുന്നത് ഭീമമായ സാമ്പത്തികപാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. അതേസമയം സംഭരണശേഷിയില്ലാത്ത പാകിസ്ഥാന്‍ അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചില്ലെങ്കില്‍, ജലത്തെ സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയില്‍ നിന്ന് ലഭിക്കുക കൂടി ചെയ്യാത്ത സാഹചര്യത്തില്‍ സങ്കീര്‍ണമായ പ്രയാസങ്ങളിലേക്കു പോകാന്‍ സാധ്യത ഏറെയാണ്. ഇതിനെത്തുടര്‍ന്നെങ്കിലും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ അവര്‍ നിര്‍ത്തി, അയല്‍രാജ്യവുമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ സിന്ധുനദീതടം എന്നത് കേവലം രാഷ്ട്രീയ അതിര്‍ത്തികളാല്‍ വിഭജിക്കപ്പെട്ട സ്വതന്ത്ര രാജ്യങ്ങള്‍ എന്നതില്‍ കവിഞ്ഞ്, ജൈവികമായ ഒരു നദീസംവിധാനം ആണെന്ന് ഇരുകൂട്ടരും മറക്കുകയും അരുത്. പ്രവചനാതീതമായ ഈ കാലാവസ്ഥാവ്യതിയാനയുഗത്തില്‍ പാരിസ്ഥിതിക ചിന്തകള്‍ക്ക് പ്രാധാന്യം കൊടുക്കേണ്ടതും രാഷ്ട്രസുരക്ഷയുടെ ഭാഗമാണ്. (മദ്രാസ് ഐ ഐ ടിയില്‍ സീനിയര്‍ റിസര്‍ച്ച് ഫെല്ലോ ആയ ലേഖകന്‍ ജര്‍മനിയിലെ ആഗോള ജലകാലാവസ്ഥ അനുരൂപീകരണ കേന്ദ്രത്തില്‍ ഗവേഷകന്‍ ആയിരുന്നു, അഭിപ്രായങ്ങള്‍ വ്യക്തിപരം.)

സമകാലിക മലയാളം 2 May 2025 3:10 pm

വീണ്ടും കാട് നഷ്ടമാകുമോ? 'അണ കെട്ടുന്ന ആശങ്ക'യില്‍ ആദിവാസികള്‍

ഇ രുണ്ട നിറം, മെല്ലിച്ച, ഉയരം കുറഞ്ഞ ശരീര പ്രകൃതി. ആദി ദ്രാവിഡരുടെ പിന്മുറക്കാരായ ഇവരല്ലേ ഈ മണ്ണിന്റെ യഥാര്‍ത്ഥ അവകാശികള്‍? പക്ഷെ ആധുനികതയില്‍ നിന്ന് അകന്നു കാടിന്റെ വന്യതയെ സ്‌നേഹിച്ചും പ്രകൃതിയെ ആരാധിച്ചും കഴിയുന്ന ഇവരാണ് വികസനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതത്തിന്റെ ഇരകള്‍. കേരള ജനസംഖ്യയുടെ ഒന്നര ശതമാനം വരുന്ന ആദിവാസികള്‍ കഴിഞ്ഞ നൂറു വര്‍ഷത്തിനിടെ എന്തെല്ലാം ചൂഷണങ്ങള്‍ക്ക് വിധേയരായി? റോഡ് വികസനത്തിന്റെയും, വൈദ്യുത ജലസേചന പദ്ധതികളുടെയും പേരില്‍ സ്വന്തം ഭൂമിയില്‍ നിന്ന് കുടിയിറക്കപ്പെട്ടവര്‍. കയ്യേറ്റക്കാരുടെ പീഡനം സഹിക്ക വയ്യാതെ അവര്‍ ഉള്‍ക്കാടുകളിലേക്കു കുടിയേറി. കാട് ചുരുങ്ങുമ്പോള്‍, ആനത്താരകളില്‍ റിസോര്‍ട്ടുകളും വൈദ്യുത വേലികളും ഉയരുമ്പോള്‍ അവരുടെ ജീവിതം ദിനംപ്രതി ദുസ്സഹമാവുകയാണ്. കേരളത്തിലെ ആദിവാസികളില്‍ ഏറ്റവും പ്രാചീന ഗോത്രങ്ങളായ കൊറഗര്‍, ചോലനായ്ക്കര്‍, കുറുമ്പര്‍, കാട്ടുനായ്ക്കര്‍, കാടര്‍ എന്നീ സമൂഹങ്ങളുടെ ജനസംഖ്യ ആശങ്കാജനകമായ രീതിയില്‍ കുറഞ്ഞു വരുകയാണ്. ഏകദേശം 1,500 പേര് മാത്രമുള്ള കാടര്‍ സമൂഹം അധിവസിക്കുന്ന വാഴച്ചാല്‍, ഷോളയാര്‍, പറമ്പിക്കുളം മേഖലയിലെ അനിയന്ത്രിതമായ വന നശീകരണം കേരളം ചര്‍ച്ച ചെയ്തത് കഴിഞ്ഞ ദശകത്തിലാണ്. വി കെ ഗീത എന്ന യുവതിയുടെ നേതൃത്വത്തില്‍ കാടര്‍ സമുദായം തുടങ്ങിയ പ്രതിരോധം കേരളം ഏറ്റെടുത്തതോടെ ഇല്ലാതായത് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ആണ്. ഒരു ദശാബ്ദത്തിനിപ്പുറം കേരള വൈദ്യുതി ബോര്‍ഡ് പദ്ധതി പൊടിതട്ടി എടുക്കുമ്പോള്‍ പ്രായം കരിനിഴല്‍ വീഴ്ത്തിയ കണ്ണുകളില്‍ അതേ സമരജ്വാല. 'ഞങ്ങളുടെ വനാവകാശം കോടതി അംഗീകരിച്ചതാണ്. ഇത് ഞങ്ങളുടെ പൂര്‍വികരുടെ മണ്ണാണ്. വികസനത്തിന്റെ പേരില്‍ മൂന്നു വട്ടം കുടിയൊഴിപ്പിക്കപ്പെട്ടവര്‍ ആണ് ഞങ്ങള്‍. ഈ വനം ഇനിയും നശിപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല,' ഗീത പറയുന്നു. വി കെ ഗീത 1905 ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച ചാലക്കുടി - പറമ്പിക്കുളം ട്രാംവേയുടെ പേരില്‍, 1957 ല്‍ പൊരിങ്ങല്‍കുത്തു ഡാമിന്റെ പേരില്‍, പിന്നെ അറുപതുകളില്‍ പറമ്പിക്കുളം ഡാമിന്റെ പേരില്‍ കുടിയിറക്കപ്പെട്ട കാടര്‍ സമുദായം വാഴച്ചാല്‍ വനമേഖലയില്‍പ്പെട്ട അതിരപ്പിള്ളി, തവളക്കുഴിപ്പാറ, ആനക്കയം, ഷോളയാര്‍, പൊകലപ്പാറ, വാച്ചുമരം, പെരുമ്പറ, പെരിങ്ങല്‍കുത്ത്, മുക്കുംപുഴ എന്നീ ഒന്‍പത് ഊരുകളില്‍ ആണ് താമസിക്കുന്നത്. എന്നാല്‍ അടുത്ത കാലത്തായി വന്യ ജീവികളുടെ ആക്രമണം ശക്തമായത് ഇവരെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ വിഷു ദിനത്തില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ രണ്ടു ആദിവാസികളെ കാട്ടാന ചവിട്ടി കൊന്നിരുന്നു. 2018 ലെ പ്രളയകാലത്ത് ഉരുള്‍പൊട്ടല്‍ ഭീഷണി മൂലം ആനക്കയത്ത് നിന്ന് പലായനം ചെയ്ത ആദിവാസി കുടുംബങ്ങള്‍ ചാപ്രയ്ക്ക് സമീപമുള്ള പാറക്കൂട്ടത്തില്‍ കഴിച്ചുകൂട്ടിയത് ഒരു വര്‍ഷമാണ്. ഇപ്പോള്‍ അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിയുടെ ചര്‍ച്ച പുരോഗമിക്കുമ്പോള്‍ അവര്‍ ആശങ്കയിലാണ്. പൊകലപ്പാറ വനം ഓഫീസിനു താഴെ വാഴച്ചാല്‍ വെള്ളച്ചാട്ടത്തിനു 500 മീറ്റര്‍ മുകളിലാണ് പുതിയ അണക്കെട്ട് വരുക. ഏകദേശം 137 ഹെക്ടര്‍ വനഭൂമി വെള്ളത്തിനടിയിലാകും, 70000 മരങ്ങള്‍ മുറിച്ചു നീക്കപ്പെടും, ആദിവാസി ഊരുകള്‍ പിഴുതെറിയപ്പെടും. പൊരിങ്ങല്‍കുത്ത് ജലവൈദ്യുത പദ്ധതിക്കും വാഴച്ചാല്‍ വെള്ളച്ചാട്ടത്തിനും ഇടയിലുള്ള ആനത്താര ഇല്ലാതെയാകും. നാലിനം വേഴാമ്പലുകള്‍ ഉള്‍പ്പെടെ 263 പക്ഷിവര്‍ഗങ്ങളുടെയും വന്യജീവികളുടെയും ആവാസ വ്യവസ്ഥ ഇല്ലാതാകും. 'പറമ്പിക്കുളം മുതല്‍ അതിരപ്പിള്ളി വരെ നീളുന്ന ചാലക്കുടി പുഴയുടെ തീരങ്ങളിലെ ആവാസ വ്യവസ്ഥ പൂര്‍ണമായും തകര്‍ന്നില്ലേ? പറമ്പിക്കുളം, അപ്പര്‍ ഷോളയാര്‍, തൂണക്കടവ്, കേരള ഷോളയാര്‍, പൊരിങ്ങല്‍കുത്ത് എന്നീ അഞ്ചു അണക്കെട്ടുകള്‍, പിന്നെ തോട്ടങ്ങളും റോഡുകളും. വാഴച്ചാല്‍ - ഷോളയാര്‍ മേഖലയിലെ വനം 80 ശതമാനവും നശിപ്പിക്കപ്പെട്ടു കഴിഞ്ഞു. അതിരപ്പിള്ളി പദ്ധതി കൂടി വന്നാല്‍ കേരളത്തില്‍ ഏറ്റവും ജൈവ വൈവിധ്യ സമ്പന്നമായ ആവാസ വ്യവസ്ഥയാണ് ഇല്ലാതാവുന്നത്. ആനത്താരകള്‍ ഇല്ലാതാവുന്നതോടെ ആനകള്‍ കൂടുതല്‍ അക്രമാസക്തമാവും. മനുഷ്യ വന്യജീവി സംഘര്‍ഷം വര്‍ധിക്കും. ആദിവാസികള്‍ അന്യവത്ക്കരിക്കപ്പെടും. ഇതിനു ഒരു അറുതി വേണ്ടേ? ' ചാലക്കുടി പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകനായ എസ് പി രവി ചോദിക്കുന്നു. ഊരില്‍നിന്നു ആദ്യമായി പത്താം ക്ലാസ് പാസ്സായ പെണ്‍കുട്ടി വി കെ ഗീത കാടര്‍ സമുദായത്തിന്റെ പൈതൃകത്തെ കുറിച്ച് നടത്തിയ ഹൃസ്വമായ ഒരു പഠനമാണ് രണ്ടു ദശാബ്ദം മുന്‍പ് ജല വൈദ്യുത പദ്ധതിക്ക് എതിരായ സമരത്തിന് പ്രചോദനമായത്. ഓരോ തവണയും വികസനത്തിന്റെ പേരില്‍ ആട്ടിയോടിക്കപ്പെട്ട കാടര്‍ സമുദായം വീണ്ടും ഒരു കുടിയൊഴിപ്പിക്കലിന്റെ ഭീഷണിയില്‍ ആണെന്ന് തിരിച്ചറിഞ്ഞതോടെ വാഴച്ചാലിലെ ഒന്‍പതു ഊരുകളിലെയും ആദിവാസികളെ അണിനിരത്തി അവര്‍ ഒരു പ്രക്ഷോഭത്തിന് തുടക്കമിട്ടു. 2014 ല്‍ വനവകാശം കൂടി കിട്ടിയതോടെ ആദിവാസികളുടെ സംഘടിത ശക്തിക്ക് മുന്നില്‍ വൈദ്യുതി ബോര്‍ഡിന് മുട്ടുമടക്കേണ്ടി വന്നു. ഇതിനിടെ ഗീത കേരളത്തിലെ ആദ്യ ഊരു മൂപ്പത്തിയായി. അസ്ഥിത്വം നഷ്ടമായ ഒരു സമൂഹത്തിനു ആശാകിരണമായി. പത്തു വര്‍ഷത്തിനിപ്പുറം അതിരപ്പിള്ളി പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ ശ്രമം നടക്കുമ്പോള്‍ ഗീത ഉറപ്പിച്ചു പറയുന്നു, 'ഈ ഭൂമി ഞങ്ങള്‍ വിട്ടു കൊടുക്കില്ല.' കേരളത്തിലെ വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ ജലവൈദ്യുതി നിലയങ്ങള്‍ക്കായി വൈദ്യുതി ബോര്‍ഡ് ശ്രമം ആരംഭിച്ചത്. മുടങ്ങിപ്പോയ അതിരപ്പിള്ളി, ആനക്കയം പദ്ധതികള്‍ക്കൊപ്പം മുന്നാറിലെ ലെച്ച്മി പദ്ധതി ഉള്‍പ്പടെ പുതിയ ജല വൈദ്യുത പദ്ധതികള്‍ തുടങ്ങാനാണ് ശ്രമം. കൂടാതെ ഇടുക്കി, ശബരിഗിരി, തുടങ്ങിയ പദ്ധതികളില്‍ ജല പുനരുപയോഗത്തിലൂടെ വൈദ്യുതി ഉദ്പാദനം ഇരട്ടിയാക്കാനും പദ്ധതിയുണ്ട്. കാനോന്‍ നിയമമോ ഇന്ത്യന്‍ നിയമമോ? ഏതാണ് ബാധകം? 'കേരളത്തിലെ വൈദ്യുതി ഉപഭോഗം പ്രതിദിനം വര്‍ധിച്ചു വരുകയാണ്, എന്നാല്‍ പുതിയ പദ്ധതികള്‍ വരുന്നുമില്ല. നമ്മുടെ പീക്ക് അവര്‍ (വൈകിട്ട് ആറ് മണിമുതല്‍ രാത്രി പത്തര വരെ) ഉപഭോഗം 5800 മെഗാവാട്ട് എത്തി. എന്നാല്‍ നമ്മുടെ ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള ഉത്പാദനം വെറും 1600 മെഗാവാട്ട് ആണ്. പ്രതിദിനം 200 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് പത്തു രൂപ നിരക്കില്‍ വാങ്ങുന്നു. സോളാര്‍ പ്ലാന്റുകളില്‍ നിന്ന് 1500 മെഗാവാട്ട് ഉത്പാദിപ്പിക്കുന്നെങ്കിലും ഇത് രാത്രിയില്‍ ലഭ്യമല്ല. അതിനാല്‍ ഊര്‍ജ സ്വയംപര്യാപ്തതയ്ക്കു കൂടുതല്‍ ജല വൈദ്യുത പദ്ധതികള്‍ വേണം. നമുക്ക് വികസനവും പരിസ്ഥിതിയും വേണം. ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയം ഉണ്ടായേ തീരൂ. ഇപ്പോള്‍ നാഷണല്‍ ഗ്രിഡില്‍ നിന്ന് ദീര്‍ഘകാല കരാറില്‍ വാങ്ങുന്ന വൈദ്യുതിയുടെ ലഭ്യത കുറഞ്ഞാല്‍, കേരളം ഊര്‍ജ പ്രതിസന്ധിയില്‍ ആവും. ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സമകാലിക മലയാളം 1 May 2025 3:42 pm

കാനോന്‍ നിയമമോ ഇന്ത്യന്‍ നിയമമോ? ഏതാണ് ബാധകം?

ദൈ വത്തിന്റെ മണവാട്ടികളും വൈദികരും സ്‌കൂളുകളില്‍ അധ്യാപകരാകുന്നതില്‍ യാതൊരു തെറ്റും കാണാനാവില്ല. കാരണം, ഇന്ത്യയില്‍ വിശിഷ്യാ കേരളത്തിന്റെ സാംസ്‌കാരികവിദ്യാഭ്യാസ മേഖലകളില്‍ വൈദികരും കന്യാസ്ത്രീകളുമുള്‍പ്പടെയുള്ള ക്രിസ്ത്യന്‍ സമൂഹം നല്‍കിവന്ന സംഭാവനകളെ വിസ്മരിച്ചുകൊണ്ടൊരു മുന്നോട്ടുപോക്ക് സാധ്യമല്ല എന്നതുതന്നെ. എന്നാല്‍ സ്‌കൂളുകളില്‍ ജോലിയെടുക്കുന്ന ഇവരില്‍ ചിലര്‍ക്കെങ്കിലും ആദായ നികുതി അടയ്ക്കാനാവില്ല എന്ന നിലപാടാണുള്ളത്. അടുത്തിടെ ഈ വിഷയത്തില്‍ ഒരു ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇറക്കിയ സര്‍ക്കുലര്‍ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. സംഗതി വിവാദമായതോടെ അത് പിന്‍വലിക്കുകയുമുണ്ടായി. യഥാര്‍ത്ഥത്തില്‍ ഈ വിഷയത്തില്‍ നിയമത്തിന്റെ വഴി എന്താണ്? നിയമവും കോടതി വിധികളും അനുശാസിക്കുന്നത് അധ്യാപക ജോലി ചെയ്യുന്ന കന്യാസ്ത്രീകളും വൈദികരും ശമ്പളം വാങ്ങുന്നുണ്ടെങ്കില്‍ അതിന്റേതായ ആദായനികുതി അടയ്ക്കണമെന്നാണ്. ആദായനികുതി എന്നാല്‍ വരുമാനത്തിന്മേലുള്ള നികുതിയാണ് എന്നും കോടതി നിരീക്ഷിച്ചിരുന്നു. മാത്രമല്ല, ആദായ നികുതിയുടെ കാര്യത്തില്‍ ആര്‍ക്കും ഇളവില്ലെന്നും നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിരമിക്കുന്ന ദിവസം അദ്ദേഹം അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു. കേസ് വന്ന വഴി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം വാങ്ങുന്ന, ക്രിസ്തീയ സഭകളിലെ അംഗങ്ങളായ, സര്‍ക്കാര്‍ അല്ലെങ്കില്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കാര്യത്തില്‍ നികുതി (Tax Deduction at Source) ഈടാക്കണമെന്ന് 2014ല്‍ ആദായനികുതി വകുപ്പ് ജില്ലാ ട്രഷറി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെതിരെയാണ് കേരള ഹൈക്കോടതിയില്‍ നിയമയുദ്ധം ആരംഭിക്കുന്നത്. സിംഗിള്‍ ബെഞ്ച് ആദായ നികുതി വകുപ്പിന്റെ ഈ നിര്‍ദ്ദേശം ശരിവയ്ക്കുകയായിരുന്നു. കേസ് ഡിവിഷന്‍ ബെഞ്ചിലേക്ക് ഇടുക്കിയിലെ നിര്‍മ്മലറാണി പ്രൊവിന്‍ഷ്യല്‍ ഹൗസിലെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഉള്‍പ്പെടെ, സഭകള്‍, കന്യാസ്ത്രീകള്‍, പുരോഹിതന്മാര്‍ എന്നിവര്‍ നല്‍കിയ 49 അപ്പീലുകളിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലെത്തിയത്. അധ്യാപക ജോലി ചെയ്യുന്ന വൈദികരും കന്യാസ്ത്രീകളും ലഭിക്കുന്ന ശമ്പളം രൂപതകള്‍ക്കോ സഭാ സമൂഹങ്ങള്‍ക്കോ നല്‍കുന്നുവെന്നായിരുന്നു അപ്പീലിലെ വാദം. ശമ്പളമായി ലഭിക്കുന്ന പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്നും അതിനാല്‍ ആദായനികുതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ടി.ഡി.എസില്‍ നിന്ന് ഇളവ് ലഭിക്കാന്‍ 1944 ലും 1977 ലും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സി.ബി.ഡി.ടി) പുറപ്പെടുവിച്ച സര്‍ക്കുലറുകള്‍ ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചു. കന്യാസ്ത്രീകള്‍ക്കും പുരോഹിതന്മാര്‍ക്കും വരുമാനമോ സ്വത്തോ കൈവശം വയ്ക്കാന്‍ അര്‍ഹതയില്ല, ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെ അവരുടെ എല്ലാ സ്വത്തുക്കളും സഭയുടേതാണെന്നും അവര്‍ വാദിച്ചു. 'മുട്ടി'യാല്‍ ഇനി മുട്ടാന്‍ മടിക്കേണ്ട; പെട്രോള്‍ പമ്പുകളിലെ ടോയ്‌ലറ്റ് നിങ്ങളുടെ അവകാശമാണ് ആദായ നികുതി വകുപ്പിന്റെ വാദം 1944ലെ സിബിഡിടി സര്‍ക്കുലറും 1977ലെ സിബിഡിടി സര്‍ക്കുലറും 'ഫീസ്' എന്നാണ് 'മിഷനറിമാര്‍' സമ്പാദിക്കുന്ന വരുമാനത്തെ പരാമര്‍ശിക്കുന്നതെന്നും, ഇത് കന്യാസ്ത്രീകളോ പുരോഹിതന്മാരോ നേടുന്ന ശമ്പളത്തിന് തുല്യമല്ലെന്നും സര്‍ക്കാര്‍ വാദിച്ചു. ഒരു സാഹചര്യത്തിലും കാനോന്‍ നിയമത്തിന് ആദായനികുതി നിയമത്തെ മറികടക്കാന്‍ കഴിയില്ല. സര്‍ക്കാരില്‍ നിന്ന് ശമ്പളം വാങ്ങുന്ന കന്യാസ്ത്രീകളെയും പുരോഹിതന്മാരെയും സര്‍ക്കാര്‍ ജീവനക്കാരായി കണക്കാക്കണം. അവര്‍ക്ക് മറ്റ് സര്‍ക്കാര്‍ ജീവനക്കാരുടേതിന് തുല്യമായ ശമ്പളം, പെന്‍ഷന്‍, ഗ്രാറ്റുവിറ്റി പോലും നല്‍കണമെന്നും വ്യവസ്ഥയുണ്ട്. 2021ല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി ഇങ്ങനെ കാനോന്‍ നിയമമനുസരിച്ച്, ദാരിദ്ര്യ വ്രതം (perpetual vow of povetry) സ്വീകരിച്ചുകഴിഞ്ഞാല്‍, കന്യാസ്ത്രീയോ പുരോഹിതനോ ലൗകികത (civil death) വെടിയുകയും അതിനുശേഷം അവര്‍ ആക്ടിന് കീഴിലുള്ള 'വ്യക്തികള്‍' അല്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. കാനോന്‍ നിയമം മുന്നോട്ടുവയ്ക്കുന്ന 'സിവില്‍ ഡെത്ത്' എന്നത് യഥാര്‍ത്ഥമല്ലെന്ന് കോടതി മറുപടി നല്‍കി. കാനോന്‍ നിയമപ്രകാരമുള്ള പ്രസ്തുത സങ്കല്‍പ്പം, ഒരു കന്യാസ്ത്രീയുടെയോ പുരോഹിതന്റെയോ ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളെയും ഉള്‍ക്കൊള്ളാന്‍ നിബന്ധന ചെയ്യുന്നില്ല. 'ആദായനികുതി നിയമത്തിലെ വ്യവസ്ഥകളൊന്നും സിവില്‍ ഡെത്തിന്റെ ആശയം അംഗീകരിക്കുന്നില്ല എന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. കന്യാസ്ത്രീകളും പുരോഹിതന്മാരും സമൂഹത്തിന്റെ ഭാഗമാണ്. മറ്റേതൊരു വ്യക്തിയെയും പോലെ അവര്‍ക്ക് സ്വതന്ത്രമായി നടക്കാനും സ്വതന്ത്രമായി സംസാരിക്കാനും പതിവ് പ്രവര്‍ത്തനങ്ങളില്‍ മിക്കതിലും നിയന്ത്രണമില്ലാതെ ഏര്‍പ്പെടാനും കഴിയും. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ ഉള്‍പ്പെടെ, എല്ലാ അവകാശങ്ങളും അവര്‍ ആസ്വദിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ മാനേജര്‍മാരായി അവര്‍ പ്രവര്‍ത്തിക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി അവര്‍ കരാറുകളില്‍ ഏര്‍പ്പെടുന്നു. ഈ മേഖലകളിലെല്ലാം, ജീവിച്ചിരിക്കുന്ന മറ്റ് ഏതൊരു മനുഷ്യനെയും പോലെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. നികുതി ചട്ടങ്ങളുമായി ബന്ധപ്പെട്ട് സിവില്‍ ഡെത്തിനു പ്രസക്തിയില്ല. നികുതി വ്യവസ്ഥകളില്‍ നിന്ന് ഒരു വ്യക്തിയെയോ ഒരു വിഭാഗത്തെയോ ഒഴിവാക്കിക്കൊണ്ട് ഒരു സര്‍ക്കുലറും പുറപ്പെടുവിക്കാന്‍ സിബിഡിടിക്ക് അധികാരമില്ലെന്നുംഹൈക്കോടതി പറഞ്ഞു. 'ശമ്പളം' എന്ന തലക്കെട്ടില്‍ പണമടയ്ക്കുന്ന ഓരോ വകുപ്പും നിശ്ചിത നിരക്കില്‍ നികുതി കുറയ്‌ക്കേണ്ടതാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കേസ് സുപ്രീംകോടതിയിലും സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്ന കന്യാസ്ത്രീകള്‍ ആദായനികുതി അടയ്‌ക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കാന്‍ സുപ്രിം കോടതിയും തീരുമാനിച്ചു. സന്യാസ ജീവിതത്തിന്റെ ഭാഗമായി ഒരു കന്യാസ്ത്രീ ദാരിദ്ര്യത്തിന്റെ പ്രതിജ്ഞയെടുത്തു കഴിഞ്ഞാല്‍, സ്വാഭാവിക കുടുംബവുമായുള്ള അവരുടെ എല്ലാ ബന്ധങ്ങളെയും ഉപേക്ഷിക്കുന്നു. മാതാപിതാക്കള്‍ മരിച്ചാലും അവരുടെ സ്വത്ത് കന്യാസ്ത്രീക്ക് കൈമാറില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ സുപ്രീം കോടതിയും ഈ വാദം അംഗീകരിച്ചില്ല. 93 അപ്പീലുകളാണ് സുപ്രീംകോടതി തള്ളിയത്. വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിനു ടി.ഡി.എസ് ബാധകമാകുമെന്ന മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരായ ഹര്‍ജികളും അന്ന് സുപ്രീംകോടതി തള്ളിയിരുന്നു. ശമ്പളം ലഭിക്കുന്നുണ്ടെന്നും അതു കൈമാറുന്നുവെന്നത് കൊണ്ട് വരുമാനമില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്നും 2024 നവംബറില്‍ സുപ്രീംകോടതി വ്യക്തമാക്കി. ഇനിയെന്ത്? കേരളത്തിലെയും തമിഴ്‌നാടിലെയും ഹര്‍ജികള്‍ സുപ്രീംകോടതി വരെ തള്ളിയ സാഹചര്യത്തില്‍ ആദായ നികുതി വകുപ്പ് നിര്‍ദ്ദേശങ്ങള്‍ ഈ സംസഥാനങ്ങളില്‍ നടപ്പാക്കേണ്ടതാണ്.

സമകാലിക മലയാളം 28 Apr 2025 3:14 pm

'മുട്ടി'യാല്‍ ഇനി മുട്ടാന്‍ മടിക്കേണ്ട; പെട്രോള്‍ പമ്പുകളിലെ ടോയ്‌ലറ്റ് നിങ്ങളുടെ അവകാശമാണ്

ദീ ര്‍ഘയാത്രകള്‍ക്കിടയില്‍ ബാത്‌റൂം സൗകര്യത്തെച്ചൊല്ലി ബുദ്ധിമുട്ടനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. സ്ത്രീകളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ പ്രയാസം അനുഭവിച്ചിട്ടുണ്ടാവുക. മണിക്കൂറുകള്‍ നീണ്ട യാത്രക്ക് ശേഷം ഒന്ന് വിശ്രമിക്കണമെന്നു കരുതിയാല്‍ ഹൈവേകളിലോ നമ്മുടെ മറ്റു റോഡുകളിലോ സൗകര്യം ഇല്ലെന്നു തന്നെ പറയേണ്ടിവരും. രാത്രികാലമായാല്‍ പറയുകയും വേണ്ട. പലരും ആശ്രയിക്കുന്നത് ഹോട്ടലുകളെയോ പെട്രോള്‍ പമ്പുകളെയോ ഒക്കെയാണ്. എന്നിട്ടോ, ഒന്ന് മൂത്രമൊഴിക്കാന്‍ വേണ്ടി ഒരു കട്ടന്‍ ചായ എങ്കിലും ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യേണ്ടിവരും. ഒരു കട്ടന്‍ചായയ്ക്കുവേണ്ടി ബാത്‌റൂം സൗകര്യം നല്‍കാന്‍ ഹോട്ടലുകാര്‍ക്കാണെങ്കില്‍ മിക്കവാറും മടിയുമാവും. പിന്നെ അടുത്ത ഓപ്ഷനാണ് പെട്രോള്‍ പമ്പ്. പല പെട്രോള്‍ പമ്പുകളിലെയും ടോയ്‌ലെറ്റിന്റെ അവസ്ഥ പറയാതിരിക്കുകയാണ് ഭേ്ദം. ചിലത് താഴിട്ടു പൂട്ടിയിട്ടുണ്ടാവും. എന്നാല്‍ നിയമപ്രകാരം ഈ സൗകര്യം പൊതുജനങ്ങള്‍ക്ക് പെട്രോള്‍ പമ്പുടമകളോ ഏജന്‍സിയോ നല്‍കണമെന്നുണ്ട്; പെട്രോള്‍ അടിച്ചാലും ഇല്ലെങ്കിലും. അത്യാവശ്യ ഘട്ടത്തില്‍ ഈ സൗകര്യം നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ പത്തനംതിട്ടയിലെ ഒരു അദ്ധ്യാപിക നിയമപോരാട്ടം നടത്തി വിജയം കണ്ടു. പെട്രോള്‍ പമ്പുകളിലെ ടോയ്‌ലറ്റ് തുറന്നു തന്നില്ലെങ്കില്‍ നടപടിയെടുക്കും. കഥയിങ്ങനെ: 2024 മെയ് 8ന് കാസര്‍കോട്ടു നിന്ന് ഏഴംകുളത്തുള്ള തന്റെ വീട്ടിലേക്ക് കാറില്‍ യാത്രചെയ്യുകയായിരിന്നു ജയകുമാരി ടീച്ചര്‍. രാത്രി ഏകദേശം 11 മണിയോടെ പയ്യോളിയിലെ പെട്രോള്‍ പമ്പില്‍ കയറി ഇന്ധനം നിറച്ച ശേഷം കാറില്‍ നിന്ന് ഇറങ്ങി ടോയ്‌ലറ്റിലേക്ക് നടന്നു. ടോയ്‌ലറ്റിന്റെ വാതില്‍ പൂട്ടിയിരിക്കുന്നു. തുടര്‍ന്ന് സ്റ്റാഫിനോട് ടോയ്‌ലറ്റിന്റെ താക്കോല്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്റ്റാഫ് പരുഷഭാഷയിലാണ് പ്രതികരിച്ചത്. താക്കോല്‍ മാനേജരുടെ കൈവശമാണെന്നും അദ്ദേഹം വീട്ടിലേക്ക് പോയെന്നും അറിയിച്ചു. ടോയ്‌ലറ്റ് തകരാറിലാണെന്നും ഉപയോഗശൂന്യമാണെന്നും അവര്‍ ടീച്ചറിനോട് പറഞ്ഞു. അത്യാവശ്യ സാഹചര്യം അറിയിച്ചിട്ടുപോലും, ടോയ്‌ലറ്റ് തുറന്നു കൊടുക്കാന്‍ സ്റ്റാഫ് തയ്യാറായില്ല. അത്രത്തോളം മനുഷ്യത്വരഹിതമായ നിലപാടായിരുന്നു അവരുടെ ഭാഗത്തു നിന്നുണ്ടായതെന്നു ടീച്ചര്‍ പറഞ്ഞു. റോഡിന്റെ അറ്റകുറ്റപ്പണിയുടെ ഭാഗമായി തൊട്ടടുത്തുള്ള പമ്പുകളിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തിയതിനാല്‍, പ്രവര്‍ത്തനക്ഷമമായ ടോയ്‌ലറ്റ് സൗകര്യങ്ങളുള്ള ഒരു ബദല്‍ ഇന്ധന സ്‌റ്റേഷന്‍ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു എന്ന വസ്തുത സ്ഥിതി കൂടുതല്‍ വഷളാക്കി. തുടര്‍ന്ന് പൊലീസിന്റെ സഹായത്തിനായി 112 നമ്പറിലേക്കു ടീച്ചര്‍ വിളിച്ചു. പൊലീസിന്റെ സാന്നിധ്യത്തില്‍ പോലും ടോയ്‌ലറ്റ് തുറക്കാന്‍ പമ്പിലെ ജീവനക്കാര്‍ വിസമ്മതിച്ചു. തുടര്‍ന്ന് ബലം പ്രയോഗിച്ച് ടോയ്‌ലറ്റ് തുറക്കാന്‍ പൊലീസ് നിര്‍ബന്ധിതരായി. പ്രവേശനം ലഭിച്ചപ്പോള്‍, പമ്പ് ജീവനക്കാരുടെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായി, ടോയ്‌ലറ്റ് നല്ലതും ഉപയോഗയോഗ്യവുമായ അവസ്ഥയിലാണെന്ന് വ്യക്തമാവുകയും ചെയ്തു. സ്ത്രീ, സ്‌ട്രെസ് എന്നീ പരിഗണന പോലും നല്‍കാന്‍ തയ്യാറാകാത്ത പമ്പു ജീവനക്കാര്‍ തന്നെ അപമാനിക്കുകയും ചെയ്തു എന്നും ടീച്ചര്‍ പരാതിപ്പെട്ടു. Divorce case |ഭര്‍ത്താവ് ഭക്തിമാര്‍ഗത്തില്‍, ഭാര്യയുമായി ശാരീരിക ബന്ധത്തില്‍ താത്പര്യമില്ല; കോടതി പറഞ്ഞത് നിയമം വ്യവസ്ഥ ചെയ്യുന്നത് എല്ലാ പെട്രോള്‍ പമ്പുകളും സൗജന്യമായി നല്‍കേണ്ട നിര്‍ബന്ധിത സൗകര്യങ്ങളില്‍ ടയര്‍ ഇന്‍ഫ്‌ലേഷന്‍, കുടിവെള്ളം, എണ്ണക്കമ്പനി ജീവനക്കാരുടെ ഫോണ്‍ നമ്പര്‍, പ്രഥമശുശ്രൂഷാ പെട്ടി, ടോയ്‌ലറ്റ്, സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. കൂടാതെ നിര്‍ദ്ദേശം/പരാതി പുസ്തകവും സൂക്ഷിക്കേണ്ടതാണ്. ഒരു ഉപഭോക്താവ് എന്ന നിലയില്‍, പെട്രോള്‍ പമ്പിലെ വാഷ്‌റൂം, ടോയ്‌ലറ്റ് ഉപയോഗിക്കാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്. വൃത്തിയുള്ളതും ഉപയോഗപ്രദവുമായ സൗകര്യങ്ങള്‍ നല്‍കേണ്ടത് പെട്രോള്‍ പമ്പുടമയുടെ കടമയാണ്. 2013 മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട് ആന്‍ഡ് ഹൈവേയ്‌സ് ഇറക്കിയ ഉത്തരവില്‍ (RW/NH-33023/19/99-DOIII) ദേശീയപാതയിലുള്ള പെട്രോള്‍ പമ്പുകളില്‍ കുടിവെള്ള സൗകര്യവും ടോയ്‌ലറ്റും മുഴുവന്‍ സമയവും നിര്‍ബന്ധമാക്കിയിട്ടുണ്ട് . ഈ സൗകര്യങ്ങള്‍ ലഭ്യമാണെന്ന ബോര്‍ഡ് പമ്പുകള്‍ക്ക് മുന്നില്‍ സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്. ഇതില്‍ പമ്പുടമകള്‍ വീഴ്ച വരുത്തിയാല്‍ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നുമുണ്ട്. ഉപഭോക്തൃ കോടതിയുടെ നിരീക്ഷണം ദീര്‍ഘദൂര യാത്ര ചെയ്യുന്നവര്‍ യാത്രാമാര്‍ഗ്ഗത്തില്‍ പെട്രോള്‍ പമ്പുകളില്‍ സജ്ജീകരിച്ചിരിക്കുന്ന ടോയ്‌ലറ്റ് സൗകര്യത്തെ ആശ്രയിക്കാറുണ്ട്. പെട്രോള്‍ പമ്പിലെ ടോയ്‌ലറ്റ് വൃത്തിയായി പരിപാലിക്കേണ്ടത് പമ്പുടമയുടെ കടമയാണ്. എന്നാല്‍ ഇന്ധനം നിറയ്ക്കാനായി എത്തുന്ന ഉപഭോക്താക്കള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ബാധ്യസ്ഥനായ ഉടമ, നിലവിലുള്ള ടോയ്‌ലറ്റ് സൗകര്യം പൂട്ടി വയ്ക്കുകയും ഉപയോഗിക്കാന്‍ അപേക്ഷിച്ച പരാതിക്കാരിക്ക് അത് തുറന്നു നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു. ഇത് സേവനത്തിലെ ഗുരുതരമായ പോരായ്മയ്ക്കും അന്യായമായ വ്യാപാര രീതിക്കും തുല്യമാണ്. അതിനാല്‍ പമ്പുടമ 1,50,000 രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതിച്ചെലവും ചേര്‍ത്ത് 1,65,000 രൂപ ടീച്ചര്‍ക്ക് നല്‍കേണ്ടതാണെന്ന് പത്തനംതിട്ട ഉപഭോക്തൃ കമ്മീഷന്‍ പ്രസിഡന്റ് ജോര്‍ജ് ബേബി, അംഗം നിഷാദ് തങ്കപ്പന്‍ എന്നിവര്‍ ഉത്തരവിട്ടു. വഴിയില്‍ ഇനിയൊരു 'മുട്ടു'ണ്ടാവില്ലെന്നു സാരം.

സമകാലിക മലയാളം 22 Apr 2025 2:10 pm

ദണ്ഡകാരണ്യത്തിന് തീയിടുമ്പോള്‍

കലൂര്‍ സ്റ്റേഡിയത്തില്‍ കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് നിര്‍ഭാഗ്യകരമായ ഒരു സംഭവമുണ്ടായി. ഒരു പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ താഴെവീഴുകയും സാരമായ പരുക്കേല്‍ക്കുകയും ചെയ്തു. അവര്‍ക്ക് ആ പരുക്കുകളെ അതിജീവിക്കാന്‍ കഴിയട്ടെ എന്ന് രാഷ്ട്രീയ കക്ഷിഭേദമെന്യേ അന്ന് ഏവരും ആഗ്രഹിച്ചു. മാസങ്ങള്‍ക്കുശേഷം, പരുക്കുകളില്‍നിന്നും വിമോചിതയായ അവര്‍ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് വേദിയില്‍ ഒപ്പം ഉണ്ടായിരുന്ന 'സാംസ്‌കാരിക മന്ത്രിക്ക് സംസ്‌കാര'മുണ്ടോ എന്നു താന്‍ സംശയിക്കുന്നു എന്നാണ്. അവര്‍ മന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണത്തിന്റെ വാസ്തവം അവിടെ നില്‍ക്കട്ടെ. 'സംസ്‌കാരമുണ്ടോ?' എന്ന ചോദ്യത്തിലെ രാഷ്ട്രീയമാണ് ഉണര്‍ന്നിരിക്കുന്ന തലച്ചോറുകളെ പ്രകോപിതമാക്കുന്നത്. എന്തെന്നാല്‍ വര്‍ഗാധീശത്വം നിലനില്‍ക്കുന്ന സമൂഹങ്ങളില്‍ സംസ്‌കാരമില്ലാത്തവര്‍ ജീവിക്കാന്‍പോലും അര്‍ഹതയില്ലാത്തവരാണ്. അത്തരം സമൂഹങ്ങളില്‍ സംസ്‌കാരം എന്നാല്‍ പരിഷ്‌കാരമാണ്. 'അപരിഷ്‌കൃതരാ'യവര്‍ മിക്കപ്പോഴും വംശീയോന്മൂലനങ്ങള്‍ക്ക് വരെ വിധേയമാകുന്നു. പരിഷ്‌കൃതികളുടെ വിപുലീകരണത്തിന് വഴിയൊരുക്കുകയാണ് ലക്ഷ്യം. വൈകാരികമായി അഭിസംബോധന ചെയ്തുകൊണ്ട് മനുഷ്യരെ ആപത്തുകളിലേയ്ക്ക് തള്ളിവിടുന്നത് ഒരു അധികാരതന്ത്രമാണ്. ഇടതു തീവ്രവാദം ചോരകൊണ്ടു നനയ്ക്കുന്ന വര്‍ഗസമരത്തിന്റെ വിളഭൂമികളിലൊന്നായ ബസ്തറില്‍ ഏറ്റവും ഒടുവില്‍ സന്ദര്‍ശനത്തിനെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷാ മാവോയിസ്റ്റുകളെ വിളിച്ചത് സഹോദരന്മാരെന്നാണ് നാഗരിക പരിഷ്‌കാരങ്ങളുടെ വക്താക്കള്‍ പലപ്പോഴും ബലംപ്രയോഗിച്ചുപോലും നാഗരികതകളുടെ വിപുലീകരണം നടപ്പാക്കാറുണ്ട്. നവലിബറല്‍ മുതലാളിത്തം സകല പ്രതാപത്തോടുംകൂടി വാഴുന്ന നമ്മുടെ നാട്ടിലും ഇതിന് ഉദാഹരണങ്ങളുണ്ട്. നമ്മുടെ ചരിത്രത്തിലും പുരാണത്തിലും പഴമ്പാട്ടുകളിലുമെല്ലാം എമ്പാടും 'അപരിഷ്‌കൃത ജനത'കളുടെ വംശീയോന്മൂലനത്തിന്റെ കഥകളുണ്ട്. മഹാഭാരതത്തിലെ രണ്ട് പ്രധാനപ്പെട്ട വംശീയോന്മൂലന സംഭവങ്ങളാണ് ജനമേജയന്റെ സര്‍പ്പസത്രവും ഖാണ്ഡവവന ദാഹവും. തന്റെ പിതാവ് പരീക്ഷിത്ത് രാജാവ് തക്ഷകനില്‍നിന്നും വിഷദംശനമേറ്റു മരിച്ചതിന്റെ പ്രതികാരമായി നാഗവംശത്തെ മുഴുവന്‍ നശിപ്പിക്കാന്‍ ലക്ഷ്യമിട്ട് ജനമേജയന്‍ നടത്തിയ യാഗമാണ് സര്‍പ്പസത്രം. അഗ്‌നിദേവന്റെ വിശപ്പ് മാറ്റാനായി കൃഷ്ണന്റേയും അര്‍ജുനന്റേയും സഹായത്തോടെ ഖാണ്ഡവവനം അഗ്‌നിക്കിരയാക്കിയ സംഭവമാണ് ഖാണ്ഡവവന ദാഹം. ജനമേജയന്റെ സര്‍പ്പസത്രത്തില്‍ നിരവധി നാഗങ്ങള്‍ ഹോമകുണ്ഡത്തില്‍ വീണു മരിച്ചു. എന്നാല്‍, ആസ്തികന്‍ എന്ന ബ്രാഹ്മണന്റെ ഇടപെടല്‍ മൂലം ജനമേജയന്‍ യാഗം അവസാനിപ്പിക്കുകയും നാഗവംശത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തില്‍നിന്നു പിന്തിരിയുകയും ചെയ്തുവെന്നുമാണ് കഥ. മാവോയിസ്റ്റുകൾ തക്ഷകന്റെ മകനായ അശ്വസേനന്‍, ചില സാരംഗ പക്ഷികള്‍, ശില്പിയായ മയന്‍ എന്നിവര്‍ മാത്രമാണത്രേ അഗ്‌നിയില്‍നിന്നു രക്ഷപ്പെട്ടത്. മയന്‍ പിന്നീട് വനത്തിന്റെ ചാരത്തില്‍ പാണ്ഡവര്‍ക്കായി മനോഹരമായ ഒരു കൊട്ടാരം പണിതു. സുയോധനനില്‍ സ്ഥലജലഭ്രമം സൃഷ്ടിച്ച അകത്തളങ്ങളുള്ള സൗധം. ആ സൗധം പണിത ഇടമാണത്രേ ഇന്ദ്രപ്രസ്ഥമായി-ഇപ്പോഴത്തെ ഡല്‍ഹി മാറുന്നത്. അവിടത്തെ അധികാരത്തിന്റെ അകത്തളങ്ങളില്‍ ഇപ്പോഴും പലരും കാല്‍തെറ്റി വീഴാറുണ്ടല്ലോ. ഖാണ്ഡവവന ദഹനം കേവലം പൗരാണികമായ ഒരു യുദ്ധത്തിന്റെ കഥയല്ല. ഇന്‍ഡോ-ഗംഗാ സമതലത്തിലെ കൃഷിയുടെ വ്യാപനത്തോടനുബന്ധിച്ചുള്ള പാരിസ്ഥിതിക നാശത്തിന്റെ ഒരു ചരിത്ര സത്യത്തെ മാത്രമല്ല, ഖാണ്ഡവനത്തിന്റെ നാശം പ്രതീകവല്‍ക്കരിക്കുന്നത്. ബി.സി 1000-ഓടെ ഇരുമ്പ് ഉപയോഗിച്ച് നിര്‍മിച്ച ഉപകരണങ്ങളാലുള്ള വ്യാപക വനനശീകരണത്തിന്റേയും വലിയ വനങ്ങള്‍ കൃഷിയിടങ്ങള്‍ക്ക് വഴിമാറുന്നതിന്റേയും ചിത്രമാണ് ആ കഥ നല്‍കുന്നത്. അഗ്‌നിയും ഉരുക്കും ഭരണകൂടശക്തിയും ഭൂമിയേയും ജനങ്ങളേയും ദൈവസൃഷ്ടമായ സന്തുലിതാവസ്ഥയേയും മാറ്റിയെഴുതിയ കാലത്തെയാണ് ആ കഥ കുറിയ്ക്കുന്നത്. Illuminati |സത്യാനന്തരയുഗത്തിലെ പ്രച്ഛന്നസത്യങ്ങള്‍ ദേവന്മാരുടെ രാഷ്ട്രീയം, പ്രതികാരം, യാഗം എന്നിവയില്‍ വേരൂന്നിയ സംഭവമാണ് ഖാണ്ഡവവന ദഹനം. ഇക്കാലത്ത് ഭരണാധികാരികള്‍ക്കുള്ള വികസനഭ്രാന്ത് പോലെ അക്കാലത്ത് യജ്ഞഭ്രാന്തായിരുന്നു രാജാക്കന്മാരുടെ സവിശേഷത. അത്തരത്തില്‍ യജ്ഞഭ്രാന്ത് മൂത്ത ഒരാളായിരുന്നു ശ്വേതകി രാജാവ്. അദ്ദേഹം സംഘടിപ്പിച്ച യാഗങ്ങളുടെ ആധിക്യം നിമിത്തം അമിതമായി നെയ്യ് ഭക്ഷിച്ചതിനാല്‍ അഗ്‌നിദേവനു കടുത്ത ദഹനക്കേടുണ്ടായി. മരുന്നൊന്നും ഫലിക്കാത്തതിനാല്‍ അഗ്‌നിദേവന്‍ ബ്രഹ്മാവില്‍ അഭയം തേടുന്നിടത്താണ് കഥ തുടങ്ങുന്നത്. ദേവന്മാര്‍ക്ക് ഭീഷണിയായി കണക്കാക്കുന്ന ജീവികളുടെ വാസസ്ഥലമായ ഖാണ്ഡവവനം ഭക്ഷിച്ചാല്‍ ദഹനക്കേട് മാറുമെന്ന് ബ്രഹ്മാവ് അദ്ദേഹത്തെ ഉപദേശിക്കുന്നു. എന്നാല്‍, കനത്ത മഴയും കാറ്റും മൂലം അഗ്‌നിയുടെ ഖാണ്ഡവവന ദഹനശ്രമങ്ങള്‍ നിരന്തരം പരാജയപ്പെടുന്നു. തക്ഷകന്‍ എന്ന നാഗത്തിനു സൗഹൃദത്തിന്റെ പേരില്‍ ഇന്ദ്രന്‍ അഭയം നല്‍കിയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. നിരാശനായ അഗ്‌നിദേവന്‍ ഇക്കാര്യത്തിന് കൃഷ്ണന്റേയും അര്‍ജുനന്റേയും സഹായം തേടുകയാണ് തുടര്‍ന്നുണ്ടായത്. അവര്‍ ദിവ്യായുധങ്ങള്‍ ഉപയോഗിച്ച് വനത്തിനു തീയിടാന്‍ സഹായിക്കുന്നു. മാരി പെയ്യിക്കാനൊരാള്‍, ശരമാരി പെയ്യിക്കാന്‍ മറ്റൊരാള്‍ എന്ന മട്ടില്‍ ഇന്ദ്രനും ഇന്ദ്രപുത്രനായ അര്‍ജുനനും മുഖാമുഖം നില്‍ക്കുന്നു. കൃഷ്ണാര്‍ജുനന്മാരുടെ സംയുക്തശ്രമത്തിനെതിരെ ദേവന്മാര്‍, ഗന്ധര്‍വന്മാര്‍, നാഗങ്ങള്‍, രാക്ഷസന്മാര്‍, മറ്റു ജീവികള്‍ എന്നിവരടങ്ങുന്ന ഒരു അസാധാരണസഖ്യം ഇതിനെതിരെ രൂപപ്പെടുന്നു. ഒരു 'മഴവില്‍ സഖ്യം' എന്നും പറയാം. എന്നാല്‍, ഈ 'മഴവില്‍ സഖ്യ'ത്തിനു വനത്തേയോ വനവാസികളേയോ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മാവോയിസ്റ്റുകള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ദൗത്യം മദ്ധ്യപൂര്‍വദേശത്തുനിന്നുള്ള നന്മ-തിന്മ ദ്വന്ദ്വങ്ങളുടെ സംഘര്‍ഷകഥകള്‍ കേട്ടുശീലിച്ചതുകൊണ്ടാകാം ഇന്ത്യക്കാരും ഇപ്പോള്‍ രാക്ഷസര്‍ എന്നു കേള്‍ക്കുമ്പോള്‍ തിന്മയുടെ മൂര്‍ത്തീകരണഭാവങ്ങള്‍ എന്ന നിലയിലാണ് മനസ്സിലാക്കുന്നത്. എന്നാല്‍, അതങ്ങനെയല്ല. ബ്രഹ്മാവിന്റെ പുത്രന്‍മാരിലൊരാളായ പുലത്സ്യനില്‍നിന്നത്രേ രാക്ഷസന്മാര്‍ ഉദ്ഭവിക്കുന്നത്. രാമായണമനുസരിച്ച് ബ്രഹ്മാവില്‍നിന്ന് പുലത്സ്യനും പുലത്സ്യനില്‍നിന്നും വിശ്രവസ്സും അദ്ദേഹത്തില്‍നിന്ന് രാക്ഷസന്മാരും യക്ഷന്മാരും ഉണ്ടായി. ദേവന്മാര്‍ അസുരന്മാരുമായി യുദ്ധം ചെയ്തതുപോലെ, രാക്ഷസന്മാര്‍ യക്ഷന്മാരുമായിട്ട് യുദ്ധം ചെയ്തു. രാവണനായിരുന്നു രാക്ഷസന്മാരുടെ നേതൃത്വം. യക്ഷന്മാരുടേത് കുബേരനും. രാക്ഷസന്മാര്‍ തെക്ക് താമസിച്ചപ്പോള്‍ യക്ഷന്മാര്‍ വടക്കന്‍ പ്രദേശങ്ങളില്‍ ജീവിച്ചു. ഋഷിമാര്‍ക്ക് മിക്കപ്പോഴും രാക്ഷസന്മാരില്‍നിന്നും ആക്രമണങ്ങള്‍ നേരിടേണ്ടിവന്നു. ആയതിനാല്‍ അസുരന്മാരെ രാക്ഷസന്മാരുമായി സമീകരിച്ചുകാണാന്‍ തുടങ്ങി. മഹാഭാരതത്തില്‍ പാണ്ഡവരേയും വൈദിക ജീവിതരീതിയേയും എതിര്‍ക്കുന്ന വനവാസികളെല്ലാം തന്നെ-ബകന്‍, ഹിഡിംബന്‍, ജടന്‍, കിര്‍മീരന്‍-അസുരന്മാരായത് അങ്ങനെയാണ് എന്ന് പ്രശസ്ത മിഥോളജിസ്റ്റും എഴുത്തുകാരനുമായ ദേവ്ദത്ത് പട്ടനായിക് ചൂണ്ടിക്കാട്ടുന്നു. വൈദിക ജീവിതരീതി യാഗത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. കൈമാറ്റത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വ്യവസ്ഥയാണ് അത്. അതേസമയം രാക്ഷസന്മാരുടെ ജീവിതരീതിയാകട്ടെ, പിടിച്ചെടുക്കുകയും പങ്കിടുകയും ചെയ്യുന്ന സമ്പ്രദായമായിരുന്നു. പഴയകാല ഗോത്ര വ്യവസ്ഥയെയാണ് ഇതു സൂചിപ്പിക്കുന്നത്. വാസ്തവത്തില്‍ വനത്തിന്റെ രക്ഷയ്ക്ക് അധികാരമുള്ളവരത്രേ രാക്ഷസര്‍. കൃഷിയും കച്ചവടവും പ്രധാന വ്യവഹാരങ്ങളായുള്ള പരിഷ്‌കൃത സമൂഹവും പഴയ വേട്ടയാടല്‍-ശേഖരിക്കല്‍ രീതികള്‍ ഇഷ്ടപ്പെടുന്ന രാക്ഷസന്മാരും തമ്മിലുള്ള സംഘര്‍ഷമാണ് പുരാണങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഒരിടത്ത് താമസമുറപ്പിച്ച സമൂഹങ്ങളും നാടോടികളായ ഗോത്രവര്‍ഗക്കാരും തമ്മിലാണ് ഈ സംഘര്‍ഷം. ഏതായാലും അക്കാലത്ത് ആധുനികരീതിയിലുള്ള പൊലിസിംഗും പൊലിസില്‍നിന്നും കേട്ടെഴുത്ത് ശീലമാക്കിയ മാധ്യമപ്രവര്‍ത്തകരും ഉണ്ടായിരുന്നില്ല എന്നു പ്രത്യേകം പറയേണ്ടതില്ല. ഉണ്ടായിരുന്നെങ്കില്‍ അവരെ രാക്ഷസര്‍ എന്നതിനുപകരം 'കുറുവ സംഘം' എന്നൊക്കെയായിരിക്കും വിശേഷിപ്പിക്കുക. ഏതാനും ചില ആളുകള്‍ മോഷ്ടാക്കളായതിനാല്‍ ഒരു ഗ്രാമത്തില്‍ ജീവിക്കുന്ന മുഴുവന്‍ ആളുകളേയും അധിക്ഷേപിക്കുന്ന പ്രയോഗമാണത്. കൊളോണിയല്‍ വാഴ്ചക്കാലത്ത് ഉണ്ടായിരുന്ന നോട്ടിഫൈഡ് ട്രൈബുകള്‍ എന്ന ഏര്‍പ്പാടിനെ അനുസ്മരിപ്പിക്കുന്നത്. ഒരു കമ്യൂണിസ്റ്റിന്റെ രാമരാജ്യം ഖാണ്ഡവവനത്തിലെ കാടുകളില്‍ താമസിച്ചിരുന്ന നാഗന്മാര്‍ എന്ന വിഭാഗം രാക്ഷസര്‍ എന്നു വിളിക്കപ്പെടുന്നവരുമായി അടുത്ത ബന്ധമുള്ളവരാണ്. ഈ നാഗന്മാര്‍ പാമ്പുകളെ ആരാധിച്ചിരുന്ന ഗോത്രവര്‍ഗക്കാരായിരുന്നു. അവര്‍ വടക്കേ ഇന്ത്യയില്‍നിന്നും വിന്ധ്യനും കടന്നുവന്ന് തെക്കേ ഇന്ത്യയിലേയ്ക്ക് പില്‍ക്കാലത്ത് കുടിയേറി. ഇന്നും തെക്കേ ഇന്ത്യയില്‍, കാവുകളിലും നാഗപ്രതിഷ്ഠയുള്ള ആരാധനാലയങ്ങളിലും അവരെ ആരാധിക്കുന്നു. നാഗമണ്ഡലം പോലുള്ള ആചാരങ്ങള്‍ അവര്‍ക്കുവേണ്ടി നടത്തപ്പെടുന്നു പില്‍ക്കാലത്ത് ആര്യസ്വാധീനത്തിനു വഴങ്ങിയ നമ്മുടെ നാട്ടിലെ നായന്മാര്‍ ഇവരുടെ പിന്മുറക്കാരാകണം. അംബേദ്കര്‍ പറയുന്നത് നാഗന്മാര്‍ ആര്യാധിനിവേശത്തിനു വഴിപ്പെടാന്‍ വിസമ്മതിച്ച ജനവിഭാഗമാണ് എന്നാണ്. എന്തായാലും ഇന്ത്യയിലെമ്പാടുമുള്ള 'നാഗ'യിലാരംഭിക്കുന്ന സ്ഥലനാമങ്ങള്‍ പ്രാചീനമായ ഒരു ജനപദത്തിന്റെ സാന്നിദ്ധ്യത്തെ കുറിക്കുന്നുണ്ട്. ഏതായാലും ഖാണ്ഡവവനത്തില്‍നിന്നും ദണ്ഡകാരണ്യത്തിലേയ്ക്ക്, ഇതിഹാസ കാലത്തില്‍നിന്നും ആധുനിക ഇന്ത്യയിലേയ്ക്ക് ഉള്ള ദൂരം അത്ര ദീര്‍ഘിച്ചതല്ല. ദണ്ഡകാരണ്യത്തിന് രാമായണം എന്ന ഇതിഹാസത്തിനോടാണ് ബന്ധം. ഋഷിമാര്‍ക്ക് സംരക്ഷണമൊരുക്കുന്നതിനായി ഇവിടെവെച്ചാണ് രാക്ഷസന്മാരെ രാമന്‍ നേരിടുന്നത്. ശൂര്‍പണഖയുടെ മൂക്കും മുലയും അരിയുന്നതും. ഒരു ദാക്ഷിണ്യവും കൂടാതെയാണ് അനാര്യന്മാരെ രാമന്‍ ഇവിടെവെച്ച് നേരിടുന്നത്. ഒരുതരം 'Cleansing.' അമിത് ഷാ ബസ്തറിലുദിച്ച 'സാഹോദര്യഭാവം' സഹോദരഹത്യയാണ് ഭാരതത്തിലുടനീളം. ധര്‍മാധര്‍മങ്ങളുടെ പേരില്‍ അവ ന്യായീകരിക്കപ്പെടുന്നു. രാമായണത്തിലുമുണ്ട് അത്. സമാനരായ മനുഷ്യര്‍ക്കിടയില്‍ മാത്രം ഒതുങ്ങുന്നു ഭ്രാതൃഭാവം. ഭീമപുത്രനാണെങ്കിലും കാട്ടാളനാണെന്നും യജ്ഞവിദ്വേഷിയാണെന്നും രാക്ഷസ പ്രകൃതിയാണെന്നും ബ്രാഹ്മണ ശത്രുവാണെന്നും എന്നെങ്കിലും കൊല്ലേണ്ടിവരുമായിരുന്നെന്നും ചത്തതു രണ്ടു നിലയ്ക്കും നന്നായെന്നും ഘടോല്‍ക്കചന്‍ കൊല്ലപ്പെട്ട വാര്‍ത്തയോട് എം.ടിയുടെ 'രണ്ടാമൂഴ'ത്തില്‍ കൃഷ്ണന്‍ പ്രതികരിക്കുന്നുണ്ട്. രക്തബന്ധവും സാഹോദര്യവുമെല്ലാം വര്‍ണവ്യവസ്ഥയുടെ കര്‍ശനമായ നിയമങ്ങള്‍ക്കതീതമാകാന്‍ കഴിയില്ലെന്നാണ് മഹാഭാരതകഥകള്‍ വ്യക്തമാക്കുന്നത്. ''നീ മാത്രമാണ് ആശ്രയം'' എന്ന വൈകാരികമായ അഭ്യര്‍ത്ഥനകൊണ്ട് കര്‍ണനടുത്തേയ്ക്ക് കൃഷ്ണന്‍ പറഞ്ഞുവിടുന്നുണ്ട് ഘടോല്‍ക്കചനെ. വൈകാരികമായി അഭിസംബോധന ചെയ്തുകൊണ്ട് മനുഷ്യരെ ആപത്തുകളിലേയ്ക്ക് തള്ളിവിടുന്നത് ഒരു അധികാരതന്ത്രമാണ്. ഇടതു തീവ്രവാദം ചോരകൊണ്ടു നനയ്ക്കുന്ന വര്‍ഗസമരത്തിന്റെ വിളഭൂമികളിലൊന്നായ ബസ്തറില്‍ ഏറ്റവും ഒടുവില്‍ സന്ദര്‍ശനത്തിനെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷാ മാവോയിസ്റ്റുകളെ വിളിച്ചത് സഹോദരന്മാരെന്നാണ്. ''നക്‌സലൈറ്റ് സഹോദരന്മാര്‍ ആയുധംവെച്ച് കീഴടങ്ങി മുഖ്യധാരയിലേയ്ക്ക് വരണം. നിങ്ങള്‍ ഞങ്ങളുടെ സ്വന്തമാണ്. ഒരു നക്‌സലൈറ്റ് കൊല്ലപ്പെടുമ്പോള്‍ ആര്‍ക്കും സന്തോഷം തോന്നുന്നില്ല. നിങ്ങളുടെ ആയുധങ്ങള്‍വെച്ച് കീഴടങ്ങി മുഖ്യധാരയില്‍ ചേരുക.'' ഇതായിരുന്നു അമിത് ഷാ പറഞ്ഞത്. സഹോദരരെന്ന് അഭിസംബോധന ചെയ്യുമ്പോള്‍ ആര്‍ക്കാണ് അതിലെ മസൃണത മനസ്സിലാകാതെ വരിക? എന്തായാലും ബസ്തറിലെ അമിത് ഷായുടെ സന്ദര്‍ശനത്തിനു വലിയ വാര്‍ത്താപ്രാധാന്യമാണ് മാധ്യമങ്ങള്‍ നല്‍കിയത്. മാവോയിസ്റ്റ് ആധിപത്യമുള്ള ബസ്തര്‍ മാവോയിസ്റ്റുകളില്‍നിന്നു മുക്തമായിരിക്കുന്നു എന്ന സന്ദേശം പുറംലോകത്തേയ്ക്ക് നല്‍കാനായിരുന്നു അദ്ദേഹം അവിടെ ഒരു രാത്രി തങ്ങിയത്. തീര്‍ച്ചയായും അമിത് ഷായുടെ ആ അഭിസംബോധന ആത്മാര്‍ത്ഥമെന്നു നമുക്കു കരുതാം. എന്നാല്‍, മാവോയിസ്റ്റുകളെ കൊല്ലുന്നത് അസുഖകരവും ഖേദകരവുമായിട്ട് നമ്മുടെ ആഭ്യന്തരമന്ത്രിക്ക് തോന്നുന്നുവെങ്കില്‍ കൊലപാതകങ്ങളെ കൂടുതല്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ മാവോയിസ്റ്റുകളെ കൊല്ലുന്നവര്‍ക്ക് പ്രതിഫലം വാഗ്ദാനം ചെയ്യുന്ന ഒരു സംവിധാനം എന്തിനാണ്? പ്രതിഫലത്തുകയുടെ പ്രലോഭനം സുരക്ഷാ സേനകള്‍ക്കിടയില്‍ ഒരു മത്സരത്തിനു കാരണമാവുകയും കൊലപാതകങ്ങളുടെ എണ്ണത്തില്‍ അസാധാരണമായ വര്‍ദ്ധനയ്ക്ക് ഇടയാക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍, സുരക്ഷാസേനകളാല്‍ മാവോയിസ്റ്റുകള്‍ തന്നെയാണോ കൊല്ലപ്പെടുന്നത് എന്ന മറ്റൊരു ചോദ്യവും അവിടെ ഉയരുന്നുണ്ട്. ഇടതുപക്ഷ തീവ്രവാദത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചുവെന്നാണ് ഗവണ്‍മെന്റുകള്‍ പറയുന്നത്. മാവോയിസ്റ്റുകളെന്ന പേരില്‍ വിശേഷിച്ച് രാഷ്ട്രീയ പക്ഷപാതിത്വമൊന്നുമില്ലാത്ത ആദിവാസികള്‍ മാത്രമല്ല വേട്ടയാടപ്പെടുന്നത്. സിപിഐ നേതാവ് മനീഷ് കുഞ്ചത്തെപ്പോലെ പാര്‍ലമെന്ററി മാര്‍ഗങ്ങളിലൂടെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നേതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന സമീപകാല റെയ്ഡ് എല്ലാ ഗോത്രവര്‍ഗക്കാരോടും പറയുന്നത് അവര്‍ക്ക് രാഷ്ട്രീയപരമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും ഭരണകൂടത്തിന്റെ കല്പനകള്‍ അനുസരിക്കുക മാത്രമാണ് അവര്‍ ചെയ്യേണ്ടതെന്നും ആണ്. ഭരണകൂടം മാവോയിസ്റ്റുകളെ നേരിടുന്നു എന്ന പേരില്‍ നടപ്പാക്കുന്നത് ഒരു സര്‍പ്പസത്രമാണ്. ഖാണ്ഡവവന ദഹനമാണ്. കര മാത്രമല്ല കടലും ഇനി കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതും; കടല്‍മണല്‍ ഖനനത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സഹോദരഭാവേന സംസാരിക്കുന്നവര്‍ നടപ്പാക്കുന്ന ബസ്തറിലെ വംശഹത്യയ്ക്ക് ഇതിഹാസ പ്രതിപാദ്യങ്ങളായ നാഗരുടേയും രാക്ഷസന്മാരുടേയും കൂട്ടക്കൊലകള്‍ക്ക് സമാനതകളുണ്ട്. ധാതുലവണങ്ങളാല്‍ സമ്പന്നമായ ഒരിടമാണ് ദണ്ഡകാരണ്യം. നാഗരിക പരിഷ്‌കാരം തീണ്ടാത്ത നാഗരുടേയും രാക്ഷസരുടേയും പിന്‍ഗാമികളാണ് അവിടെ ജീവിക്കുന്നത്. സമ്പന്നമായ പ്രകൃതിവിഭവങ്ങള്‍ മൂലധനാര്‍ത്തിയുടെ അഗ്‌നിക്ക് മുന്‍പാകെ ഹവിസ്സായി സമര്‍പ്പിക്കപ്പെടുന്നതിനു തടസ്സം യഥാര്‍ത്ഥത്തില്‍ ആദിവാസി സമൂഹത്തിന്റെ സാന്നിദ്ധ്യമാണ്. മാവോയിസ്റ്റുകള്‍ എന്ന ദഹനക്കേടിന്റെ തൊടുന്യായത്തില്‍ ഭരണകൂടം ദണ്ഡകാരണ്യത്തിനും തീയിട്ടിരിക്കുന്നു.

സമകാലിക മലയാളം 12 Apr 2025 8:13 pm

Asha Workers strike |ജയിച്ച ചരിത്രം കേട്ടിട്ടില്ല

ഒ ന്ന് പേടിക്കാന്‍ വേണ്ടതൊക്കെ ആവശ്യത്തിലധികം ഉള്ള നഗരമാണ് തിരുവനന്തപുരം. മൃഗശാലയിലെ പല്ല് കൊഴിഞ്ഞ കടുവയെയോ മുടന്തി നടക്കുന്ന പുലിയേയൊ അല്ല. അതിലധികം പേടിക്കാന്‍ ആവശ്യത്തിലധികം ഈ പുണ്യപുരാതന നഗരത്തിലുണ്ട്. എത്ര തറവാടുകള്‍ കുളം കുത്തിയിരിക്കുന്നു, എത്ര ചോര ഒഴുകി, തിരുവിതാംകൂറിലെ നാടോടിക്കഥകളിലും ചരിത്ര ആഖ്യായികകളിലും ഒളിച്ചിരിക്കുന്ന എത്രയോ കള്ളിയങ്കാട്ട് നീലിമാര്‍... തുറക്കാന്‍ ഭയപ്പെടുന്ന ബി നിലവറ. അതുകൊണ്ട് തന്നെ ഇവിടെ, പ്രത്യേകിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ എന്തെങ്കിലും പടപുറപ്പാടിന് ഇറങ്ങുംമുന്‍പ് വാസ്തു, ജാതകം, രാഹുകാലം എന്നിവയൊക്കെ നോക്കിയ ശേഷം ഇറങ്ങി പുറപ്പെടുന്നതാകും നല്ലത്, അത് സാക്ഷാല്‍ സനല്‍ ഇടമറുകാണെങ്കിലും. അങ്ങനെ വിധി പ്രകാരമല്ലാതെ സെക്രട്ടേറിയറ്റിന് മുന്നില്‍ കുത്തിയിരുന്നവരും കൊടികുത്തിയവരുമെല്ലാം അനുഭവിച്ചേ എഴുന്നേറ്റ് പോയിട്ടേയുള്ളൂ. വെറുതെയല്ല. ഈ 21 ാം നൂറ്റാണ്ടില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിന്ന് കേള്‍ക്കുന്ന മുദ്രാവാക്യം 'ജയിച്ച ചരിത്രം ഞങ്ങള്‍ കേട്ടിട്ടില്ല...' എന്നായി മാറിയത്. സംശയമുള്ളവര്‍ക്ക് ഇന്നത്തെ ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി പിണറായി വിജയനോട് തന്നെ ചോദിക്കാവുന്നതേയുള്ളൂ. അന്ന് അദ്ദേഹം ഒറ്റച്ചങ്കുമായി സിപിഎം സംസ്ഥാന സെക്രട്ടറിയായി പരിലസിക്കുന്ന കാലം. പുള്ളിക്കൊരു പൂതി വന്നു. ജനകീയ ജനാധിപത്യ വിപ്ലവത്തിലൂടെ ഭരണകൂടത്തെ അട്ടിമറിക്കാമെന്ന്. അങ്ങനെയാണ് കേരളം കണ്ട ഏറ്റവും വലിയ സമര പ്രഖ്യാപനം നടന്നത്. സോളാര്‍ സമരത്തിന്റെ ഭാഗമായി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കും വരെ സെക്രട്ടേറിയറ്റ് വളയല്‍ പ്രഖ്യാപിച്ചു. 2013 ഓഗസ്റ്റ് 12 ന് ആരംഭിച്ച സമരത്തില്‍ പങ്കടുക്കാന്‍ സ്വാതന്ത്ര്യ സമരകാലത്ത് ജനിക്കാത്ത കേട് തീര്‍ക്കാനുള്ള തയ്യാറെടുപ്പുമായാണ് സഖാക്കള്‍ വടക്ക് നിന്ന് ഹാരാര്‍പ്പണം ഏറ്റുവാങ്ങി തെക്കോട്ട് എടുത്തത്. അടുത്ത ദിവസം സഖാവ് തോമസ് ഐസക്ക് സെക്രട്ടേറിയറ്റിന് മുന്നില്‍ നിന്ന് ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ പ്രസംഗിക്കുമ്പോള്‍, സമരം ആരംഭിച്ച് 24 മണിക്കൂര്‍ ആയിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ രാജി സ്വപ്നം കണ്ട് സാമ്പത്തിക വൈദ്യരുടെ പ്രസംഗം മുന്നേറുമ്പോള്‍ ഓഗസ്റ്റ് 13 ന് രാവിലെ 11 മണിയോടെ എകെജി സെന്ററില്‍ നിന്ന് സമരം പിന്‍വലിക്കാന്‍ തീരുമാനം ടെലിവിഷനുകളില്‍ എഴുതിക്കാണിക്കപ്പെട്ടു. സമരം പൊളിഞ്ഞതിന്റെ സൂത്രവാക്യം ഒക്കെ ഇപ്പോള്‍ പാട്ടാണ്. വൈരുദ്ധ്യാത്മക ഭൗതികവാദം, മൂര്‍ത്തമായ നിമിഷങ്ങളിലെ മൂര്‍ത്തമായ തീരുമാനം എന്നൊക്ക ഗോവിന്ദന്‍ മാഷ് പറയുമെങ്കിലും കാര്യം ജാവ സിമ്പിളാണ്, ബട്ട് പവര്‍ഫുള്‍ എന്ന പറഞ്ഞ പോലെയാണ്. ഭരണകൂടത്തിന് എതിരായ സമരങ്ങള്‍ക്കെല്ലാം ഒരു ഗതിയാണ്. അധോഗതി. ബുദ്ധിയും ചരിത്രബോധമുള്ളവരും രാഷ്ട്രപിതാവായ ഗാന്ധിജിയെ നോക്കിയാല്‍ മതി. പുള്ളി സമരം നടത്തും, നിരാഹാരം കിടക്കും. സത്യഗ്രഹം പ്രഖ്യാപിക്കും, ഉപ്പ് വാരും. പക്ഷേ കൃത്യം സമയത്ത് പിന്‍വലിക്കും. ഇതാണ് ഏത് സമരത്തിന്റെയും ആധാരമായ ലളിതമായ തത്വം. നമ്മുടെ ഭരണകൂടത്തിന്റെ പേടിസ്വപ്നമായ സര്‍ക്കാര്‍ ജീവനക്കാര്‍ പോലും തോറ്റമ്പിയ സമര ചരിത്രമാണ് സെക്രട്ടേറിയറ്റിനുള്ളത്. 2001 ല്‍ എകെ ആന്റണി സര്‍ക്കാറിന് എതിരായി നടത്തിയ സര്‍ക്കാര്‍ ജീവനക്കാരുടെ സമരം ഐതിഹാസികമായി വീരചരമം അടയുകയാണുണ്ടായത്. പ്രീഡിഗ്രി ബോര്‍ഡ്, വിളനിലം, സ്വാശ്രയ കോളജ് തുടങ്ങി രക്തരൂക്ഷിത സമരവുമായി ഭരണകൂടത്തെ നേരിട്ട എസ്എഫ്‌ഐ സഖാക്കളുടെ വിധിയും മറിച്ചായിരുന്നില്ല. ഇനിയും ഉണ്ട് ചരിത്രത്തിന്റെ താളുകളില്‍ വാളയാര്‍ സമരം, കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം. ആന്റണിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നില്‍ ആദിവാസി ഭൂമിക്കായി സമരം ചെയ്ത് പിന്നിട് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് സമരം മാറ്റിയ സികെ ജാനുവിന്റെ പ്രശസ്തമായ കുടില്‍കെട്ടി സമരത്തിന് എന്ത് സംഭവിച്ചുവെന്നത് ചരിത്രമാണ്. കൊട്ടും കുരവയുമായി കരാര്‍ ഒപ്പിട്ട് അവസാനിച്ച സമരം ഒടുവില്‍ കലാശിച്ചത് ഒരു ആദിവാസിയുടെയും പൊലീസുകാരന്റെയും ദാരുണ അന്ത്യത്തിലായിരുന്നു. സര്‍ക്കാര്‍ കാര്യം മുറപോലെ ആയതിനാല്‍ ആദിവാസികള്‍ക്ക് ഭൂമി മാത്രം കിട്ടിയില്ല. ഈ ചരിത്രമൊക്കെ പറഞ്ഞത് ആര്‍ക്കും സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങാം, പക്ഷേ തുടങ്ങും മുന്‍പ് കുറഞ്ഞത് ഒരു കാര്യമെങ്കിലും മനസില്‍ ഉണ്ടാവണം. സമരം അത് എങ്ങനെ ഏത് സമയത്ത് എവിടെ അവസാനിപ്പിക്കണമെന്ന്. സമരം ചെയ്യാന്‍ പോകുന്നവര്‍ മിനിമം വായിക്കേണ്ടതാണ് പൂന്താനത്തിന്റെ 'ജഞാനപ്പാന'. 'കണ്ടാലൊട്ടറിയുന്നു ചിലരിത്/ കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ/ മുമ്പേ കണ്ടറിയുന്നിത് ചിലര്‍ ' എന്ന് കവി എഴുതിയത് വെറുതെയല്ല. ചുരുക്കി പറഞ്ഞാല്‍ ആനകൊടുത്താലും സമരം ചെയ്യാന്‍ വരുന്നവര്‍ക്ക് ആശ കൊടുക്കരുത്. ഇപ്പോഴെന്താണ് ഇതൊക്കെ എന്ന് ചോദിച്ചാല്‍ ആശമാരുടെ നിരാശ കണ്ട് പറഞ്ഞു പോയതാണ്. തിരുവനന്തപുരത്ത് രണ്ട് മാസത്തോളമായി ഒരു വിഭാഗം ആശ വര്‍ക്കര്‍മാരുടെ സമരത്തിന് തേര് തെളിക്കുന്നവരെ കണ്ടതുകൊണ്ടാണ്. ഇടപെടലാണ് ഇവരുടെ മെയിന്‍. ഇന്ത്യയിലെ ഒരയോരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങളുടെതെണെന്ന് 50 പേജില്‍ കുറയാത്ത ഒരു പ്രബന്ധം ഇവര്‍ തൊഴിലാളി വര്‍ഗത്തിന്റെ ശ്രദ്ധക്കായി നല്‍കിയിട്ടുണ്ട്. കാര്യങ്ങള്‍ വ്യഖ്യാനിച്ച് വ്യാഖ്യാനിച്ച് സൂചി കടക്കുന്നിടത്തുടെ തൂമ്പ കേറ്റാനും മടിക്കാത്തവരാണ് ഇവരെന്ന് ശത്രുക്കള്‍ പറഞ്ഞ് പരത്തുന്നുണ്ടെങ്കിലും പാവങ്ങളാണ്. വിപ്ലവം വരുന്നതെങ്ങാനും അറിയാതെ പോകരുതെന്നുള്ളതു കൊണ്ട് ദേശീയ നേതാക്കള്‍ മുതല്‍ വെറും മെമ്പര്‍ വരെ രാത്രി കിടത്തം പോലും വീടിന് പുറത്ത് കട്ടിലിട്ടാണ്. വിപ്ലവം തങ്ങളെ കാണാതെ നടന്ന് പോയാലോ എന്ന് പേടിച്ച് ഉറക്കം വരാതിരിക്കാനായി മാത്രം ഒരേ ഒച്ചയില്‍ പാട്ട കിലുക്കിയും ഒരേ വരയില്‍ ചുവരെഴുതുയും ചെയ്യും. ഏതൊരു രാഷ്ട്രീയ പാര്‍ട്ടിക്കും അവശ്യം വേണ്ട ഒരു കാര്യമുണ്ട്. സാമാന്യബുദ്ധി. പക്ഷേ, അതിവിപ്ലവത്തില്‍ അത് ആവശ്യമില്ലെന്നാണ് ഇക്കൂട്ടരുടെ നിലപാട്. അത് വട്ടപ്പൂജ്യം ആയാല്‍ പിന്നെ മൂലധനവും കമ്മ്യൂണിസറ്റ് മാനിെഫസ്‌റ്റോയും വായിച്ചിട്ട് എന്തുകാര്യം. പഴയ തറവാടുകളിലെ അന്യം നിന്ന കാരണവരുടെ റോളിലാണ് ഇവരിന്ന് അവതരിക്കുന്നത്. കേട്ടപാതി കേള്‍ക്കാത്ത പാതി വിഷയത്തിലിടപെടും, എതിരഭിപ്രായം പറയും. പിന്നാലെ സമര സമിതി രൂപീകരിക്കും. പിന്നെ അതിന് പിന്നാലെ പായലായിരിക്കും. പലപ്പോഴും വീര്യം മൂത്ത് ഇവരൊഴികെയുള്ള സമരക്കാര്‍ പിന്നെ പുലിപ്പുറത്ത് കയറിയ അവസ്ഥിയിലാകും. ഇവര്‍ ചെറിയ പുള്ളികളൊന്നുമല്ല, ഇന്ത്യയുടെ മോചനത്തിനായി ഇറങ്ങി പുറപ്പെട്ടിരിക്കുന്ന ആദര്‍ശവീര്യം പേറുന്നവരാണ്. അങ്ങ് ബംഗാളില്‍ ഉദയം കൊണ്ട ഇക്കൂട്ടര്‍ കേരളത്തില്‍ ഒരപൂര്‍വ്വ വര്‍ഗമാണ്. കേരളത്തിന് പുറത്ത് സി പി എമ്മിനെയും സി പി ഐയെയുമൊക്കെ പോലെ. കുറച്ചുകൂടെ വ്യക്തമായി പറഞ്ഞാല്‍, ഏതാണ്ട് ആര്‍ എസ് പിയുടെ കുട്ടിപ്പതിപ്പ്. പണ്ട് ആണ്ടിലൊരിക്കല്‍ തിരുവനന്തപുരത്ത് ഗാന്ധിപാര്‍ക്കില്‍ കൃഷ്ണ ചക്രവര്‍ത്തിയെന്ന വിപ്ലവ സിംഹം പ്രസംഗിക്കുമ്പോഴാണ് തിരുവനന്തപുരത്തുകാര്‍ വീടുകളിലെ പുതുവര്‍ഷ കലണ്ടര്‍ തൂക്കുന്നത്. അദ്ദേഹത്തിന്റെ മരണശേഷം കാലാനുവര്‍ത്തി ആകാന്‍ തലസ്ഥാന നിവാസികള്‍ ഏറെ പ്രായസപെട്ടു. പലര്‍ക്കും കലണ്ടര്‍ വര്‍ഷം തന്നെ നഷ്ടപ്പെട്ട് പഴയ ഓര്‍മ്മകളിലാണിപ്പോഴും. ഗതികെട്ട നാട്ടുകാരും പൗര പ്രമുഖരും മറ്റൊരു നേതാവിനെ വര്‍ഷം തോറും കണികാണാന്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് പാട്ടക്കണക്കിന് നിവേദനം പോലും നല്‍കി. സ്ഥിരമായി തങ്ങളെ തോല്‍പ്പിക്കുന്ന നാട്ടുകാരെ പാഠംപഠിക്കാനായി കടുപിടുത്തത്തിലാണ് പാര്‍ട്ടിയെന്നാണ് കിംവദന്തി. എന്നാലും പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം വരുന്നത് വരെ കാത്തിരിക്കയാണ് തിരുവനന്തപുരം പൗരാവലി. വഴങ്ങിയില്ലെങ്കില്‍ അടുത്ത വര്‍ഷം ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഈ ആവശ്യമുന്നയിച്ച് നഗരം മൊത്തം പൊങ്കാലയിടാനും ആലോചിക്കുന്നുണ്ട്. എന്തുകൊണ്ടാവും കോണ്‍ഗ്രസും സിപിഎമ്മും കത്തോലിക്കാ സഭയുടെ തീട്ടൂരം പുല്ലു പോലെ തള്ളിയത്? കേരളത്തില്‍ രൂപം കൊണ്ടതുമുതല്‍ ഇന്ന് വരെ അങ്ങിങ്ങ് മാത്രം കാണപ്പെട്ടുന്ന ഈ മണ്ണില്‍ വേരുപിടിക്കാത്ത ജനിതകമാറ്റം സംഭവിച്ച അപൂര്‍വ ഇനം വിപ്ലവവിത്താണ്. പക്ഷേ, അന്ന് മുതല്‍ വിപ്ലവത്തിനായി അടുപ്പ് കൂട്ടിക്കൊണ്ടിരിക്കുകയാണ്. വിഷയങ്ങള്‍ക്ക് പഞ്ഞമൊന്നുമില്ല. എവിടെ ലൈബോയ് ഉണ്ടോ അവിടെ ആരോഗ്യമുണ്ട് എന്ന പരസ്യവാചകം പോലെ എവിടെ സമരമുണ്ടോ അവിടെ സൂസിയുണ്ട് എന്നൊരു ചൊല്ല് തന്നെ കേരളത്തിലുണ്ട്. സമരകാരണം എന്താണെന്നുമൊന്നുമില്ല. എന്തിലും ഇടപെട്ടുകളയും എന്നതാണ് ലൈന്‍. ഈ സൂസി ആരാ? എന്താ? എന്നൊന്നും ആര്‍ക്കുമറിയില്ല. എങ്കിലും സൂസി എന്ന പേര് കേരളത്തിലറിയാം. വെറും പേര് മാത്രം പോരാ എന്ന് തോന്നിയപ്പോളവര്‍ ബ്രാക്കറ്റില്‍ (സി) എന്നൊരു ഇനിഷ്യല്‍ കൂടെ കൊടുത്തു. അങ്ങനെ ഇപ്പോള്‍ സൂസി സിയായി. ദേശീതപാത, ഗെയില്‍ പൈപ്പ് ലൈന്‍ തുടങ്ങി സമീപകാല സമരചരിത്രത്തില്‍ അവരുടെ ദേഹണ്ഡം ഇവിടെയൊക്കെയായിരുന്നു. ഇതിനൊക്കെ ആവോളം തിയറിയും തീയും നല്‍കി. പക്ഷേ ഒത്തില്ല. വിപ്ലവത്തിന്റെ ഘട്ടങ്ങളില്‍ ശത്രുവിന് എതിരായി കോമ്പ്രദോര്‍ ബൂര്‍ഷ്വാസിയുമായും വര്‍ഗ ശത്രുവുമായും കൈകോര്‍ക്കാമെന്ന അടവ് നയ പ്രകാരം വിദ്യാഭ്യാസ മേഖലവഴി ബിജെപിക്കാരനായ ഗവര്‍ണ്ണറെ മുന്‍നിര്‍ത്തി വിപ്ലവം കടത്തികൊണ്ടുവരാനായി പിന്നീട് ശ്രമം. പക്ഷേ, അതും ഈ വിപ്ലവകാരികളെ സേവ് ചെയ്തില്ല. അപ്പോഴാണ് പാര്‍ട്ടി ബുദ്ധി ജീവികള്‍ ആശാ വര്‍ക്കര്‍മാരുടെ ദുരിത ജീവിതത്തിലേക്ക് ഇവരുടെ ശ്രദ്ധ ക്ഷണിച്ചത്. പ്രതിപക്ഷവും മാധ്യമങ്ങളും ഏറ്റുപിടിച്ചതോടെ വിപ്ലവത്തിന് വഴിയൊരുങ്ങി. വാര്‍ത്ത വിതരണ ശൃംഖലകള്‍ പിടിച്ചെടുക്കുന്നതിന്റെ തുടക്കമായി ചാനലുകളുടെ െ്രെപംടൈം പിടിച്ചെടുത്തു. ആശമാരുടെ ഓണറേറിയവും ഇന്‍സെന്റീവും വര്‍ധിപ്പിക്കണമെതില്‍ ആര്‍ക്കും സംശയമില്ല. രണ്ട് മന്ത്രിമാര്‍ തന്നെ മൂന്ന് വട്ടം ചര്‍ച്ചയ്ക്ക് വിളിച്ചു. മൂന്ന് വട്ടം ചര്‍ച്ചയും പുല്ല് പോലെ പൊളിച്ച് കൊടുത്തു. 'ഓ മൈ സൂസി, സൂസി സ്വപ്നത്തിന്‍ കൂടിനെത്ര വാതില്‍ ഒരേ ഒരേ ഒരു വാതില്‍' എന്ന തരളിതഗാനവും പാടി നില്‍പ്പാണ് സമരനേതൃത്വം. അനങ്ങാ പിണറായി നയത്തിന് മുന്നില്‍ അതിവിപ്ലവകാരികള്‍ തളര്‍ന്നില്ല, കാരണം അവര്‍ ജയിച്ച ചരിത്രം കേട്ടിട്ടില്ലല്ലോ. പക്ഷേ, ഇപ്പോള്‍ രണ്ട് മാസമാകുന്ന സമരം എങ്ങനെയും തീര്‍ക്കാന്‍ സര്‍ക്കാര്‍ വഴങ്ങുന്നില്ലെന്നാണ് പരാതി. അക്കാദമിക് പണ്ഡിതരും സാഹിത്യകാരും സാംസ്‌കാരിക പ്രഭൃതികളും വരെ രംഗത്തിറങ്ങി. എന്നിട്ടും രക്ഷയില്ല. ഇപ്പോള്‍ സെക്രട്ടേറിയറ്റിന് മുന്നിലൂടെ പോകുമ്പോള്‍ കാതോര്‍ത്താല്‍ 'ആശ തന്‍ തേനും നിരാശ തന്‍ കണ്ണീരും അധികാരദാഹങ്ങളും പങ്കുവെക്കാം ഇനി സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം ദുഃഖഭാരങ്ങളും പങ്കുവെക്കാം' ഇങ്ങനെയൊരു പാട്ട് കേള്‍ക്കാം. പേടിക്കണ്ട സമരത്തിന് നേതൃത്വം നല്‍കുന്നവരുടെ മാത്രമല്ല ഈ ഗാനം, ആശവര്‍ക്കര്‍മാരെ സന്നദ്ധ പ്രവര്‍ത്തകരാക്കി അവതരിപ്പിച്ച കോണ്‍ഗ്രസ് നേതാക്കളുടെയും അതുപോലെ തന്നെ അവരെ കൊണ്ടുപോകുന്ന ബി ജെ പിനേതാക്കളുടെയുമൊക്കെ സ്വരം ഇതിലുണ്ടെന്ന് ശ്രദ്ധിച്ചു കേട്ടവര്‍. സംശയമുള്ളവര്‍ക്ക് വേണമെങ്കില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉറച്ചു നില്‍ക്കുന്ന മാധവരായരോട് ചോദിക്കാം. മാസം രണ്ടായി എന്നിട്ടും സര്‍ക്കാരും സമരനേതൃത്വവും നിന്നിടത്തു നില്‍ക്കുന്നു. അങ്ങനെ നിന്നാല്‍ സമരം അവസാനിക്കുമോ എന്ന് അറിയാന്‍ പാഴുര്‍ പടിക്കല്‍ പോകണ്ട, പക്ഷേ അതിവിപ്ലവകാരികള്‍ക്ക് സാമാന്യബുദ്ധി പറ്റില്ലലോ. അതിവിപ്ലവകാരികള്‍ക്കൊപ്പം വിപ്ലവത്തിനിറങ്ങുന്നത് ആത്മഹത്യാ കുറിപ്പ് എഴുതി ആമയിഴഞ്ചാന്‍ ആറ്റില്‍ ചാടുന്നതിന് തുല്യമാണെന്ന് പാവം ആശാ വര്‍ക്കര്‍മാര്‍ക്കറിയില്ലല്ലോ. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സമരത്തിന് നേതൃത്വം നല്‍കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ പരസ്പരം കൊമ്പുകോര്‍ക്കുന്നുണ്ടെങ്കിലും ഒരു കാര്യത്തില്‍ സമാനതയുണ്ട്. അവരുടെ ആസ്ഥാനങ്ങളില്‍ ചെന്നാല്‍ ഒരേ പടങ്ങള്‍ ചില്ലിട്ട് വച്ചിരിക്കുന്നത് കാണാം. അതിന്റെ മുന്നില്‍ നിന്ന് വിളിക്കുന്ന 'മുദ്രാച്ചാരണ'വും ഒന്ന് തന്നെ. ഒരുകൂട്ടര്‍ ചക്കരക്കുടത്തില്‍ കൈയിട്ടു ജീവിക്കുന്നു, മറ്റേ കൂട്ടര്‍ ആ ചക്കരക്കുടം സ്വപ്നംകണ്ട് ജീവിക്കുന്നു അത്രയേയുള്ളൂ വ്യത്യാസം.

സമകാലിക മലയാളം 11 Apr 2025 1:47 pm

Divorce case |ഭര്‍ത്താവ് ഭക്തിമാര്‍ഗത്തില്‍, ഭാര്യയുമായി ശാരീരിക ബന്ധത്തില്‍ താത്പര്യമില്ല; കോടതി പറഞ്ഞത്

വി വാഹം - അതൊരു മനോഹരമായ ജീവിതഘട്ടമാണ്. രണ്ട് പേരുടെയും മനസ്സും ജീവിതവും ഏകീകരിക്കുന്ന വിശുദ്ധ ബന്ധം. പരസ്പര ബഹുമാനവും വിശ്വാസവും സ്‌നേഹവുമാണ് ഈ ബന്ധത്തിന്റെ ആധാരം. സന്തോഷം എന്നത് വിവാഹത്തില്‍ നിന്നും യഥാര്‍ത്ഥമായി വളരുന്നത്, ഒരാള്‍ മറ്റൊരാളിന്റെ സ്വപ്നങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പങ്കാളിയാകുമ്പോഴാണ്. വൈവാഹികജീവിതം എപ്പോഴും സൗഖ്യത്തോടെ പോകുമെന്ന് ഉറപ്പില്ല. അല്ലറ ചില്ലറ പ്രശ്‌നങ്ങളൊക്കെ ഉണ്ടാവുമെങ്കിലും അതൊക്കെ തീരാറുമുണ്ട്. എന്നാല്‍, ഭര്‍ത്താവു ഭാര്യയോടോ, തിരിച്ചോ ക്രൂരത കാട്ടുന്നത് വിവാഹ ബന്ധം വേര്‍പെടുത്താന്‍ വരെ കാരണമാകും. ക്രൂരത രണ്ടു തരത്തിലാണുള്ളത്; ശാരീരികവും മാനസികവും. ഇത്തരം സാഹചര്യത്തില്‍ കോടതികള്‍ വിവാഹ മോചനം അനുവദിക്കാറുണ്ട്. ഭര്‍ത്താവ് കുടുംബ ജീവിതത്തിനോട് നിസ്സംഗത കാണിക്കുന്നതും ലൈംഗിക ബന്ധത്തിന് താല്പര്യം കാണിക്കാതിരിക്കുന്നതും ക്രൂരതയായി കണക്കാക്കും. അത്തരമൊരു സാഹചര്യത്തില്‍ ഭാര്യ നിയമവഴിയിലൂടെ ഈ അടുത്ത് വിവാഹ മോചനം നേടിയിട്ടുണ്ട്. ഭാര്യ പറയുന്നത്: കുടുംബജീവിതത്തില്‍ ഭര്‍ത്താവ് കാണിക്കുന്ന ഇഷ്ടക്കുറവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്തതും, അവര്‍ക്കു ദാമ്പത്യജീവിതത്തില്‍ മാനസിക ക്ലേശവും ദുരിതവുമുണ്ടാക്കി. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കല്‍, പൂജകള്‍ നടത്തല്‍ തുടങ്ങിയ ആത്മീയ കാര്യങ്ങളിലാണ് ഭര്‍ത്താവിന് കൂടുതല്‍ താല്‍പ്പര്യമെന്നും ലൈംഗികതയുള്‍പ്പെടെ ദാമ്പത്യജീവിതം നയിക്കുന്നതില്‍ അയാള്‍ക്ക് ഒട്ടും താല്‍പ്പര്യമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കുട്ടികള്‍ വേണമെന്നതിലും ഭര്‍ത്താവിന് താല്പര്യമില്ല. ജോലിസ്ഥലത്ത് നിന്ന് വീട്ടിലെത്തുമ്പോള്‍, ഭര്‍ത്താവു ക്ഷേത്രങ്ങളും ആശ്രമങ്ങളും സന്ദര്‍ശിക്കുന്നതില്‍ മാത്രമേ താല്‍പ്പര്യമുള്ളൂവെന്നും, ആ രീതി പിന്തുടരാന്‍ തന്നെ നിര്‍ബന്ധിച്ചു എന്നുമാണ് ഭാര്യയുടെ കേസ്. അതോടൊപ്പം, തന്നെ തനിച്ചാക്കി ഭര്‍ത്താവ് പലപ്പോഴും തീര്‍ത്ഥാടനത്തിന് പോകാറുണ്ടെന്നും പരാതിയുണ്ട്. ഹര്‍ജിക്കാരി ഒരു ആയുര്‍വേദ ഡോക്ടറാണ്. പിജി കോഴ്‌സില്‍ ചേരാന്‍ അയാള്‍ അവരെ അനുവദിച്ചില്ല, അന്ധവിശ്വാസങ്ങളിലും തെറ്റായ വിശ്വാസങ്ങളിലും അധിഷ്ഠിതമായ ഒരു ജീവിതം നയിക്കാന്‍ നിര്‍ബന്ധിച്ചു എന്നാണ് ആക്ഷേപം. “ആ രേഖകൾ നഷ്ടമായി എന്നാണോ ബാങ്കിന്റെ മറുപടി?, എന്താണ് പ്രതിവിധി നിയമം എന്താണ് പറയുന്നത് ? വിവാഹമോചന കേസുകളില്‍, 'ക്രൂരത' എന്നത് പൊതുവെ ഇണയുടെ പെരുമാറ്റത്തെയാണ് സൂചിപ്പിക്കുന്നത്, അത് ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ മാനസികമോ ശാരീരികമോ ആയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും അത് ഒരുമിച്ച് ജീവിക്കുന്നത് അസാധ്യമാക്കുകയും ചെയ്യുന്നു. അല്ലെങ്കില്‍ ജീവന്, അവയവങ്ങള്‍ക്ക് അല്ലെങ്കില്‍ ആരോഗ്യത്തിന് അപകടമുണ്ടാകുമെന്ന് ന്യായമായ ആശങ്ക സൃഷ്ടിക്കുകയും ചെയ്യുകയാണെങ്കില്‍ അത് വിവാഹ മോചനത്തിന് കാരണമാകാം. ചിലപ്പോള്‍ ക്രൂരത എന്നത് ഓരോ കേസിലെയും വസ്തുതകളെയും സാഹചര്യങ്ങളെയും ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. അതായതു ശാരീരിക പീഡനം എളുപ്പത്തില്‍ തെളിയിക്കാം. എന്നാല്‍, മാനസിക ക്രൂരത ഓരോ കേസിലും വ്യത്യാസപ്പെടുന്നു. 1955 ലെ ഹിന്ദു വിവാഹ നിയമം, ഭര്‍ത്താവിനോ ഭാര്യക്കോ ക്രൂരതയുടെ പേരില്‍ വിവാഹമോചനം തേടാന്‍ അനുവദിക്കുന്നു. ദമ്പതികളില്‍ ഒരാള്‍ മമറ്റൊരാളെ വൈകാരികമോ മാനസികമോ ആയ രീതിയില്‍ ബുദ്ധിമുട്ടിക്കുന്നതിനെയാണ് മാനസിക ക്രൂരത എന്ന് പറയുന്നത്. നിരന്തരമായ അപമാനം, വാക്കാലുള്ള അധിക്ഷേപം, പീഡനം, അവഗണന, ഭീഷണികള്‍ എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ മാനസിക ക്രൂരത ഉണ്ടാകാം. ഭര്‍ത്താവിന്റെ മറുവാദം: എം.ഡി പൂര്‍ത്തിയാക്കാതെ കുട്ടികള്‍ വേണ്ട എന്ന് ഭാര്യ ഉറച്ച നിലപാടെടുത്തു. അതിനിടെ അവര്‍ക്കു സര്‍ക്കാര്‍ ജോലിയും ലഭിച്ചു. ഭാര്യയുടെ ശമ്പളത്തില്‍ കണ്ണുവെച്ചു അവരുടെ രക്ഷിതാക്കള്‍ തങ്ങളുടെ കുടുംബ ജീവിതത്തില്‍ അനാവശ്യമായി കൈകടത്തുകയാണെന്നും ഭര്‍ത്താവ് പരാതിപ്പെട്ടു. മാട്രിമോണിയുടെ ചതി, അറിയാം ഉപഭോക്തൃ അവകാശങ്ങള്‍ കോടതിയുടെ നിരീക്ഷണവും ഉത്തരവും: കുടുംബ ജീവിതത്തിലെ ഭര്‍ത്താവിന്റെ താല്പര്യമില്ലായ്മ വൈവാഹിക കടമകള്‍ നിറവേറ്റുന്നതില്‍ അയാള്‍ പരാജയപ്പെട്ടു വെന്നാണ് തെളിയിക്കുന്നത്. ആത്മീയമോ മറ്റെന്തിങ്കിലുമോ ആവട്ടെ, വിവാഹം ഒരു പങ്കാളിക്കു മറ്റൊരു പങ്കാളിയുടെ മേല്‍ വ്യക്തിപരമായ വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ അധികാരം നല്‍കുന്നില്ല. ഭര്‍ത്താവു തന്റെ ആത്മീയ ജീവിതം ഭാര്യയുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ക്രൂരതയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. നിരന്തരമായ അവഗണന, സ്‌നേഹമില്ലായ്മ, സാധുവായ കാരണങ്ങളില്ലാതെ ദാമ്പത്യ അവകാശങ്ങള്‍ നിഷേധിക്കല്‍ എന്നിവ ഭാര്യക്ക് കടുത്ത മാനസിക ആഘാതത്തിന് കാരണമാകുന്നു, കൂടാതെ ഹര്‍ജിക്കാരി കടുത്ത മാനസിക ആഘാതത്തിന് വിധേയയായി എന്ന വാദം അവിശ്വസിക്കാന്‍ ഒരു കാരണവും കണ്ടെത്താനായില്ല എന്നും കോടതി പറഞ്ഞു. ഇരുവരും തമ്മിലുള്ള പരസ്പര സ്‌നേഹം, വിശ്വാസം, കരുതല്‍ എന്നിവ നഷ്ടപ്പെട്ടുവെന്നും വിവാഹം വീണ്ടെടുക്കാനാകാത്തവിധം തകര്‍ന്നുവെന്നും കണ്ടെത്തിയ കോടതി വിവാഹമോചനം അനുവദിച്ചു.

സമകാലിക മലയാളം 7 Apr 2025 2:34 pm

EMS Cabinet: കെആർ ഗൗരിയോ റോസമ്മ പുന്നൂസോ ? ടിവി തോമസ് ഉണ്ടാവുമോ? 'ഊഹക്കളി'യിൽ പിറന്ന വാർത്ത

1957 ഏപ്രില്‍ മാസം ആദ്യത്തെ ആഴ്ചയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കേണ്ട മന്ത്രിസഭയിലെ അംഗങ്ങളെയും സ്പീക്കര്‍ ഡെപ്യൂട്ടി സ്പീക്കര്‍ മാരെയും നിശ്ചയിക്കാനുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയും നിയമസഭാ കക്ഷി യോഗവും മാര്‍ച്ച് 25 തൊട്ടുള്ള രണ്ടു ദിവസങ്ങളിലായി എറണാകുളത്ത് ചേരുകയായിരുന്നു.വാര്‍ത്തകള്‍ ചോര്‍ത്തിയെടുക്കാന്‍ വിദഗ്ദ്ധരായ അന്നത്തെ പ്രമുഖ പത്രപ്രവര്‍ത്തകരെല്ലാം സ്ഥലത്തുണ്ട്. നിയമസഭാകക്ഷി നേതാവായി ഇ എം എസ് നമ്പൂതിരിപ്പാടും ഉപനേതാവായി പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി സി അച്യുത മേനോനും പുതിയ പാര്‍ട്ടി സെക്രട്ടറിയായി എം എന്‍ ഗോവിന്ദന്‍ നായര്‍ എം പിയും തിരഞ്ഞെടുക്കപ്പെട്ടത് അവരുടെയെല്ലാം ഊഹങ്ങള്‍ പലതും തെറ്റിച്ചുകൊണ്ടാണ്. ആരൊക്കെയായിരിക്കും നിയുക്ത മന്ത്രിമാര്‍ എന്നുള്ളതിനെക്കുറിച്ചുള്ള ഒരു ചെറിയ വിവരം പോലും പാര്‍ട്ടിയുടെ ഇരുമ്പു മറ ഭേദിച്ചു പുറത്തുവന്നില്ല. എറണാകുളത്ത് തമ്പടിച്ചിരുന്ന കൗമുദി പത്രാധിപര്‍ കെ ബാലകൃഷ്ണനും കേരള കൗമുദി ലേഖകനായ എന്‍ രാമചന്ദ്രനും ഒടുവില്‍ നിരാശയോടെ മടങ്ങി പ്പോകാന്‍ തീരുമാനിച്ചു.യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പ് രണ്ടാളും പോകുന്ന കാറില്‍ ഒരു ലിഫ്റ്റ് ചോദിച്ചുകൊണ്ട് കുന്നത്തൂര്‍ എം എല്‍ എയും നിയമസഭയിലെ അസിസ്റ്റന്റ് വിപ്പുമാരില്‍ ഒരാളുമായ പന്തളം പി ആര്‍ മാധവന്‍ പിള്ള അവരുടെ അടുത്തേക്ക് ചെന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ആര്‍എസ്പിയുടെ സ്ഥാനാര്‍ത്ഥിയായി ചിറയിന്‍കീഴ് ലോക്സഭാ സീറ്റില്‍ മത്സരിച്ചു തോറ്റ കെ ബാലകൃഷ്ണനും ആര്‍എസ്പിയുടെ മറ്റൊരു നേതാവായ എന്‍ രാമചന്ദ്രനും രാഷ്ടീയത്തീനതീതമായ വ്യക്തിബന്ധങ്ങള്‍ സൂക്ഷിക്കുന്നവരായിരുന്നു. സന്തോഷത്തോടെ അവര്‍ പന്തളം പി ആറിനെ സ്വാഗതം ചെയ്തു.അതിന്റെ പിന്നില്‍ രണ്ടുപേര്‍ക്കും ഒരു ഗൂഡോദ്ദേശ്യം കൂടിയുണ്ടായിരുന്നു. സത്യാനന്തരയുഗത്തിലെ പ്രച്ഛന്നസത്യങ്ങള്‍ യാത്ര കുറച്ചങ്ങോട്ട് ചെന്നപ്പോള്‍ ബാലകൃഷ്ണനും രാമചന്ദ്രനും കൂടി ഒരു നാടകം കളിക്കാനാരംഭിച്ചു. പുതിയ മന്ത്രിസഭയിലെ അംഗങ്ങള്‍ ആരൊക്കെയായിരിക്കുമെന്നതിനെ കുറിച്ച് ഒരു ഊഹക്കളി. ഇ എം എസ് ആയിരിക്കും പുതിയ മുഖ്യമന്ത്രി എന്നേതാണ്ട് തീര്‍ച്ചയായ സാഹചര്യത്തില്‍ ആരായിരിക്കും മന്ത്രിസഭയിലെ രണ്ടാമന്‍? തിരുകൊച്ചി നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന ടിവി തോമസ് മന്ത്രിസഭയിലുണ്ടാകുമോ? കെആര്‍ ഗൗരിയായിരിക്കുമോ റോസമ്മ പുന്നൂസായിരിക്കുമോ മന്ത്രിസഭയിലെ സ്ത്രീ? മന്ത്രിസഭയിലെ ഹരിജന്‍, മുസ്ലീം പ്രതിനിധികള്‍ ആരൊക്കെയായിരിക്കും? സാധ്യതാ ലിസ്റ്റിലെ ഓരോ പേരും പറഞ്ഞ് അവര്‍ രൂക്ഷമായ വാഗ് വാദത്തിലേര്‍പ്പെട്ടു.തുടക്കത്തില്‍ ഇവരുടെ തര്‍ക്കം വെറുതെ ചിരിച്ചുകൊണ്ട് കേട്ടിരിക്കുകയായിരുന്നു പന്തളം പി ആര്‍. കേരളം,നവലോകം എന്നീ പത്രങ്ങളുടെ പത്രാധിപരായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും പന്തളം പി ആറിന് ബാലകൃഷ്ണന്റെയും രാമചന്ദ്രന്റെയും 'കളി' മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.താന്‍ കൂടി ഭാഗമായ വളരെ പ്രധാനപ്പെട്ട ഒരു യോഗം കൈക്കൊണ്ട തീരുമാനങ്ങളൊക്കെ ഇങ്ങനെ തെറ്റായി പറയുന്നതു കേട്ടിരിക്കാന്‍ ക്ഷമയുണ്ടായിരുന്നില്ല അദ്ദേഹത്തിന്.ഓരോ പേരിന്റെയും കാര്യത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കം മൂര്‍ച്ഛിക്കുമ്പോള്‍ അക്ഷമയോടെ പന്തളം പി ആര്‍ ഇടപെടാന്‍ തുടങ്ങി.അങ്ങനെ താനറിയാതെ പന്തളം പി ആറിന്റെ നാവില്‍ നിന്നുതന്നെ പേരുകളോരോന്നായി പുറത്തുവന്നു.തങ്ങളുടെ പദ്ധതി വിജയിച്ചുവെന്ന് മനസ്സിലായപ്പോള്‍ ആ രണ്ടു പ്രഗത്ഭ പത്രപ്രവര്‍ത്തകരും പന്തളം പിആര്‍ കാണാതെ പരസ്പരം നോക്കിയൊന്ന് ചിരിച്ചു. കാര്‍ കൊല്ലം പട്ടണത്തിലെത്തിയപ്പോഴേക്ക് അവര്‍ക്ക് മന്ത്രിസഭയുടെ ഏതാണ്ട് പൂര്‍ണ്ണ ലിസ്റ്റും കിട്ടിക്കഴിഞ്ഞിരുന്നു കൊല്ലത്തുനിന്നുതന്നെ അവര്‍ ഫോണിലൂടെ കേരളകൗമുദിയ്ക്ക് വാര്‍ത്തയെത്തിച്ചു കൊടുത്തു. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ചുള്ള അന്തിമ തീരുമാനത്തിനായി പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയുടെ അനുമതിക്കുവേണ്ടി കാത്തിരിക്കുകയാണ്എന്നുള്ളതുകൊണ്ട് 'സാദ്ധ്യത' യുള്ളവരുടെ പേരുകള്‍ എന്ന് മുന്‍കൂര്‍ ജാമ്യമെടുത്തുകൊണ്ടാണ് ഏതാണ്ട് തൊണ്ണൂറ്റി ഒമ്പത് ശതമാനം വരെ ശരിയായിത്തീര്‍ന്ന ആ ലിസ്റ്റ് കേരളകൗമുദി അടുത്ത ദിവസം പ്രസിദ്ധീകരിച്ചത്. രാഷ്ട്രീയ ലേഖകന്‍ തയ്യാറാക്കിയ ആ റിപ്പോര്‍ട്ട് ഇതാ: 'പതിമൂന്നു പേരടങ്ങിയ ഒരു ലിസ്റ്റില്‍ നന്നായിരിക്കും ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട് തന്റെ മന്ത്രിസഭയെ തിരഞ്ഞെടുക്കുന്നതെന്നറിയുന്നു. ഇന്ന് പട്ടണത്തിലെ പ്രധാന സംസാര വിഷയം ഉടലെടുക്കാന്‍ പോകുന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗങ്ങള്‍ ആരെല്ലാമായിരിക്കുമെന്നുള്ളതിനെപ്പറ്റിയായിരുന്നു. പല അഭ്യൂഹങ്ങളും കേള്‍ക്കാന്‍ കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് നേതാക്കളായ പലരോടും ഞാന്‍ സംസാരിച്ചു. മന്ത്രിസഭയില്‍ ആരെല്ലാമുണ്ടായിരിക്കിമെന്നുള്ളതിനെ പ്പറ്റി അവസാന ത്വീരുമാനമൊന്നുമായിട്ടില്ലെന്നാണ് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇന്നുകൂടിയ എം എല്‍ എ മാരുടെ സമ്മേളനത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെട്ടു. ഇ എം എസിനെ കൂടാതെ പതിമൂന്നുപേരുടെ ഒരു ലിസ്റ്റില്‍ നിന്നായിരിക്കും സ്പീക്കാറെയും ഡെപ്യൂട്ടി സ്പീക്കറെയും മന്ത്രിമാരെയും തിരഞ്ഞെടുക്കുന്നത്. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറുമൊഴികെ മറ്റുള്ളവര്‍ മന്ത്രിസഭയിലുണ്ടായിരിക്കുമെന്ന നിഗമനത്തിലായിരിക്കണം പതിനൊന്നു പേരുള്ള മന്ത്രിസഭയെപ്പറ്റിയുള്ള അഭ്യൂഹമുണ്ടായത്. ഇക്കാര്യത്തില്‍ പാര്‍ട്ടി അവസാന തീരുമാനമൊന്നുമെടുത്തിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.പതിമൂന്നുപേര്‍ പര്യാലോചനയിലിരിക്കുന്ന ലിസ്റ്റിലെ പതിമൂന്നുപേര്‍ താഴെപ്പറയുന്നവരാണെന്നറിയുന്നു. ഡോ. എ ആര്‍ മേനോന്‍ ( തൃശ്ശൂര്‍ )വി ആര്‍ കൃഷ്ണന്‍ ( തലശ്ശേരി ). കെപി ഗോപാലന്‍ ( കണ്ണൂര്‍ ), സി അച്യുതമേനോന്‍ ( ഇരിങ്ങാലക്കുട ). പികെ ചാത്തന്‍ (ചാലക്കുടി ) കെ ആര്‍ ഗൗരി ( ചേര്‍ത്തല ) ആര്‍ ശങ്കരനാരായണന്‍ തമ്പി (ചെങ്ങന്നൂര്‍ )ടി വി തോമസ് ( ആലപ്പുഴ )കെ സി ജോര്‍ജ്ജ് ( മാവേലിക്കര )പി രവീന്ദ്രന്‍ (ഇരവിപുരം )ടി എ മജീദ് ( വര്‍ക്കല )ജോസഫ് മുണ്ടശ്ശേരി ( മണലൂര്‍ )ബാലചന്ദ്ര മേനോന്‍ (ചിറ്റൂര്‍ ) കെ സി ജോര്‍ജ്ജായിരിക്കും സ്പീക്കറെന്ന കാര്യം മിക്കവാറും തീര്‍ച്ചപ്പെട്ട പോലെയാണ്.ചിറ്റൂര്‍ നിന്നുജയിച്ച ബാലചന്ദ്ര മേനോന്‍ ഡെപ്യൂട്ടി സ്പീക്കറായിരിക്കാന്‍ സാദ്ധ്യതയുണ്ട്. വി ആര്‍ കൃഷ്ണന്‍ നല്ല പ്രാക്റ്റീസും വരുമാനവുമുള്ള ഒരഭിഭാഷകനാണ്. മന്ത്രിമാരുടെ ശമ്പളം പി എസ് പി മന്ത്രിമാരുടെതിനേക്കാള്‍ കുറവായിരിക്കണമെന്ന കാര്യത്തില്‍ പൊതുവെ അഭിപ്രായ ഐക്യമുണ്ട്. അങ്ങനെ വളരെ കുറഞ്ഞ ശമ്പളത്തില്‍ പ്രവര്‍ത്തിച്ചാല്‍ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റുമോ എന്ന ചിന്തയാണ് വി ആര്‍ കൃഷ്ണനെയും ഡോ. എ ആര്‍ മേനോനെയും അലട്ടുന്നത്. എന്തായാലും മദിരാശി യിലെ ഭൂനയ ബില്ലുകള്‍ പാസ്സായ സന്ദര്‍ഭത്തില്‍ സജീവമായി ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്ന അദ്ദേഹത്തിന്റെ സേവനം പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്കു നേടുവാന്‍ കമ്മ്യൂണിസ്റ്റുകാര്‍ പരമാവധി ശ്രമിക്കാതിരിക്കയില്ല.മറ്റുള്ളവരില്‍ നിന്ന് ആരെയൊക്കെ തിരഞ്ഞെടുക്കുമെന്ന് പറയാന്‍ വിഷമമാണ്. ഒരുപക്ഷെ എല്ലാവരും മന്ത്രിസഭയില്‍ ഉണ്ടായെന്നും വന്നേക്കാം. ആലപ്പുഴ മുനിസിപ്പാലിറ്റി ഭരണം ടിവി ഉപേക്ഷിക്കുകയാണെങ്കില്‍ ഏറ്റെടുക്കാന്‍ പ്രാപ്തനായ ഒരാളില്ലെന്ന പ്രശ്‌നം സജീവമായി ഉന്നയിക്കപ്പെട്ടിട്ടുണ്ട്. മന്ത്രിസഭയില്‍ കടക്കുന്നതില്‍ ടി വി തോമസിനു താല്പര്യമില്ലെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തല്‍ക്കാലത്തേക്ക് ടി വി മന്ത്രിസഭയില്‍ കടന്നില്ലെന്നു വരാം. കമ്മ്യൂണിസ്റ്റുകാരല്ലാത്തവരുടെ സഹകരണം മന്ത്രിസഭാ ലെവലില്‍ പാര്‍ട്ടിക്കുണ്ടാകുകയാണെങ്കില്‍ ഈ ഘടനയില്‍ പല മാറ്റങ്ങളുമുണ്ടാകാം. ഏതായാലും മന്ത്രിസഭയില്‍ ആരെല്ലാം അംഗങ്ങളായിരിക്കണമെന്നുള്ള അവസാന തീരുമാനം മുഖ്യമന്ത്രിയായി ഇ എം എസ് ചാര്‍ജ്ജെടുത്ത ശേഷമേ ഉണ്ടാകൂ എന്ന കാര്യം മിക്കവാറും തീര്‍ച്ചയാണ്.' ഈ റിപ്പോര്‍ട്ടില്‍ തെറ്റിപ്പോയ കാര്യങ്ങള്‍ ഇതാണ്: ഇ എം എസ് ഒറ്റയ്ക്കല്ല, പതിനൊന്നംഗ ക്യാബിനറ്റ് ഒരുമിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. പരാമര്‍ശവിധേയരായവരുടെ കൂട്ടത്തില്‍ പി രവീന്ദ്രന്‍,പി ബാലചന്ദ്ര മേനോന്‍ എന്നിവര്‍ ഒരു സ്ഥാനത്തേക്കും പരിഗണിക്കപ്പെട്ടില്ല. കെസി ജോര്‍ജ്ജ് മന്ത്രിസഭയില്‍ ചേര്‍ന്നപ്പോള്‍ ആര്‍ ശങ്കരനാരായണന്‍ തമ്പി സ്പീക്കര്‍ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടു. ഇതില്‍ പേര് പരാമശിക്കപ്പെടാത്ത ഒരാളാണ് ഡെപ്യൂട്ടി സ്പീക്കറായത്: കായംകുളം എം എല്‍ ഏ യായ കെ ഓ അയിഷാ ബായി. അറുപത്തിയെട്ട് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ആ ഏപ്രില്‍ അഞ്ചാം തീയതി.

സമകാലിക മലയാളം 5 Apr 2025 7:37 pm

എന്തുകൊണ്ടാവും കോണ്‍ഗ്രസും സിപിഎമ്മും കത്തോലിക്കാ സഭയുടെ തീട്ടൂരം പുല്ലു പോലെ തള്ളിയത്?

മു ള്ള്, മുരിക്ക് മൂര്‍ഖന്‍ പാമ്പും രാജവെമ്പാലയും വാഴുന്ന കേരള രാഷ്ട്രീയത്തില്‍ മുനമ്പം ഭൂമി പ്രശ്‌നവും പാര്‍ലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി നിയമവും സൃഷ്ടിക്കുന്ന രാഷ്ട്രീയ അലയൊലിയുടെ പങ്ക് ഏറിയും കുറഞ്ഞുമാണെങ്കിലും നാലു കൂട്ടര്‍ക്ക് അവകാശപ്പെട്ടതാണ്. കേരളത്തിലെ മൂന്ന് രാഷ്ട്രീയ മുന്നണികളും കത്തോലിക്കാ സഭയുമാണ് ആ നാലു പേര്‍. ലളിതമായ ഒരു രാഷ്ട്രീയ വായനയില്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാര്‍ പാസാക്കിയ നിയമത്തിന്റെ നേര്‍ അവകാശികളായി കേരളത്തിലെ ബിജെപി ഉയര്‍ന്നു വന്നേക്കാം. കേരളാ കാത്തലിക്ക് ബിഷപ്പസ് കൗണ്‍സിലും (കെസിബിസി) കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയും (സിബിസിഐ) ബില്ലിന് അനുകൂലമായി പാര്‍ലമെന്റില്‍ നിലപാട് സ്വകീരിക്കണമെന്ന് ആവശ്യപ്പെടുകയും അതിന് മുതിരാത്തവര്‍ തിക്ത ഫലം അനുഭവിക്കുമെന്ന മുന്നറിയിപ്പ് ഉറക്കെയും അല്ലാതെയും പറയുകയും ചെയ്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും. കത്തോലിക്ക സഭയുടെ സ്വാധീനം സംസ്ഥാന രാഷ്ട്രീയത്തില്‍ എന്നും നിര്‍ണ്ണായകമാണ്. അതിനാല്‍ അവരുടെ പിന്തുണ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും കൊതിക്കുന്നതുമാണ്. കേരളത്തിലെ ആകെ വരുന്ന 18 ശതമാനത്തോളം വരുന്ന ക്രൈസ്തവരില്‍ 10 ശതമാനവും കത്തോലിക്ക വിഭാഗത്തില്‍പ്പെട്ടവരാണ്. പരമ്പരാഗതമായി കോണ്‍ഗ്രസിന് പിന്നില്‍ അണിനിരക്കുന്ന സഭാ നേതൃത്വവും അല്‍മായരും മധ്യ തെക്കന്‍ കേരളത്തില്‍ ആ പാര്‍ട്ടിക്ക് മേല്‍വിലാസം നല്‍കുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. കേരളാ കോണ്‍ഗ്രസുകള്‍ക്ക് രാഷ്ട്രീയ പ്രതിസന്ധി നിമിഷങ്ങളില്‍ താങ്ങും കൈത്തിരിയും ആകുന്നതും സഭയാണ്. മലപ്പുറം ഒഴികെ ഒട്ടുമിക്ക ജില്ലകളിലും കത്തോലിക്കാ സാന്നിധ്യമുണ്ട്. തീരദേശത്തും മലനാടുകളിലും അവര്‍ പ്രബലരുമാണ്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കോണ്‍ഗ്രസിന്റെ കുതിപ്പിന്റെ ഗിയര്‍ സഭയുടെ അരമനയിലാണ്. സഭ തന്നെ അവകാശപ്പെടുന്നത് അനുസരിച്ചാണെങ്കില്‍ 40 ഓളം നിയമസഭാ മണ്ഡലങ്ങളില്‍ നിര്‍ണ്ണായക നിലപാട് സ്വീകരിക്കാനും അവര്‍ക്ക് കഴിയും. കേരളത്തില്‍ ബിജെപി തുടരുന്ന ക്രിസ്ത്യന്‍ തലോടല്‍ നയത്തിന് വലിയ ഒരളവില്‍ പ്രോല്‍സാഹനം നല്‍കുന്നതാണ് കേന്ദ്രത്തിന്റെ വഖഫ് ഭേദഗതി നിയമം. തൃശൂരില്‍ സുരേഷ് ഗോപിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ വിജയത്തില്‍ വ്യക്തിഗത നേട്ടവും ഒന്നോ രണ്ടോ ശതമാനം ക്രിസ്ത്യന്‍ സമുദായ പിന്തുണയും ഒരു ഘടകമായിരുന്നു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വിജയത്തിന് വോട്ട് രാഷ്ട്രീയത്തില്‍ വിഘടിക്കപ്പെട്ട ഹിന്ദു സമുദായ വോട്ടുകള്‍ മാത്രം പോരാ, പുറത്ത് നിന്ന് ഒരു കൈ സഹായം ലഭിക്കണമെന്ന കണക്കുകൂട്ടലില്‍ നിന്നാണ് ക്രൈസ്തവ തലോടല്‍ നയം ആരംഭിക്കുന്നത്. മുനമ്പത്തെ നിലപാട് ക്രൈസ്തവ സമൂഹത്തില്‍ നിര്‍ണ്ണായക ശക്തിയായ കത്തോലിക്ക സമുദായത്തിന്റെ അരമന വാതില്‍ തുറക്കാന്‍ സഹായിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി നേതൃത്വം. ഒരു കമ്യൂണിസ്റ്റിന്റെ രാമരാജ്യം ലോക്‌സഭയിലെ ചര്‍ച്ചയില്‍ നിന്ന് ഒഴിഞ്ഞ് രാഹുല്‍ ഗാന്ധിയും ആ പരിസരത്തേക്ക് തിരിഞ്ഞ് നോക്കാതെ കേരളത്തില്‍ നിന്നുള്ള എംപി കൂടിയായ പ്രിയങ്കാ ഗാന്ധിയും കാണിച്ച മെയ്‌വഴക്കം തന്റെ മകന്റ പേര് നിര്‍ദ്ദേശിക്കാന്‍ സമയത്ത് മൂത്രശങ്ക തോന്നിച്ച ലീഡര്‍ കെ കരുണാകരനെ ഒര്‍മ്മിപ്പിക്കുന്നതായി എന്നാല്‍, കത്തോലിക്ക സഭയുടെ ഭീഷണിക്ക് മുന്നില്‍ എന്തുകൊണ്ടാവും കോണ്‍ഗ്രസും സിപിഎമ്മും ഒരുപോലെ വഴങ്ങാത്തത്? കേരളത്തിലെ 'ഠാ' വട്ടത്തില്‍ കറങ്ങുന്ന സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ ആശങ്കകള്‍ക്ക് മേലാണ് വിപ്പ് നല്‍കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ക്കാന്‍ തീരുമാനിച്ചത്. കേരളം സമ്മാനിച്ച 14 എംപിമാരെയും നാളെ കിട്ടിയേക്കാവുന്ന അധികാരത്തെയും മറികടന്ന് തന്ത്രപരമായ തീരുമാനം ഏറെ കാലശേഷം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്വീകരിച്ചു. ഇന്ത്യാ സഖ്യത്തിലെ ഘടാഘടിയന്‍ കക്ഷികളായ തൃണമൂല്‍, ഡിഎംകെ., ആര്‍ജെഡി, എസ്പി, നാഷണല്‍ കോണ്‍ഫറന്‍സ് എന്നിവരെ പിണക്കി ബില്ലിന്‍മേല്‍ അഴകൊഴമ്പന്‍ നയം എന്നത്തേതും പോലെ കോണ്‍ഗ്രസിന് എടുക്കാന്‍ കഴിഞ്ഞില്ലെന്നത് ഒരു യാഥാര്‍തഥ്യം. അതിനുംമേലെ, വരാനിരിക്കുന്ന ബിഹാര്‍, ബംഗാള്‍, കേരള, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാന തെരഞ്ഞെടുപ്പുകള്‍. എന്നിട്ടും കോണ്‍ഗ്രസ് ഒരു നിലപാട് എടുത്തുവെന്നതാണ് മറ്റെല്ലാവരെയും പോലെ കോണ്‍ഗ്രസുകാരെയും അത്ഭുതപ്പെടുത്തിയത്. അപ്പോഴും ലോക്‌സഭയിലെ ചര്‍ച്ചയില്‍ നിന്ന് ഒഴിഞ്ഞ് രാഹുല്‍ ഗാന്ധിയും ആ പരിസരത്തേക്ക് തിരിഞ്ഞ് നോക്കാതെ കേരളത്തില്‍ നിന്നുള്ള എംപി കൂടിയായ പ്രിയങ്കാ ഗാന്ധിയും കാണിച്ച മെയ്‌വഴക്കം തന്റെ മകന്റ പേര് നിര്‍ദ്ദേശിക്കാന്‍ സമയത്ത് മൂത്രശങ്ക തോന്നിച്ച ലീഡര്‍ കെ കരുണാകരനെ ഒര്‍മ്മിപ്പിക്കുന്നതായി. നാളെയൊരു കാലത്ത് സംഘപരിവാറിന് കോണ്‍ഗ്രസിന്റെ മേല്‍വിലാസം ആയ ഗാന്ധി കുടുംബം ഹിന്ദു വിരുദ്ധ നിലപാട് സ്വീകരിച്ചുവെന്ന് പാനിന്ത്യന്‍ സനാതനികളോട് എങ്ങനെ പറയാനാവും? പാര്‍ട്ടി നിലപാട് സ്വീകരിച്ചുവോന്ന് ചോദിച്ചാല്‍ സ്വീകരിച്ചെന്ന് പറയാം. സിപിഎമ്മിനും സോഷ്യല്‍ എഞ്ചിനീയറിംഗില്‍ പിഴച്ചില്ല. സിപിഎമ്മിന്റെ കേരള കമ്മ്യൂണിസ്റ്റ് മാതൃകയില്‍ ഹിന്ദുത്വം ആക്ഷേപിക്കുന്നവര്‍ക്കുള്ള ചുട്ട മറുപടി കൂടിയായി കെ രാധാകൃഷ്ണന്റെ കൃത്യതയാര്‍ന്ന മലയാളത്തിലുള്ള പ്രസംഗം. മറ്റുള്ള പാര്‍ട്ടികളിലെ കേരളാ നേതാക്കള്‍ വികെഎന്നിന്റ ഇട്ടൂപ്പ് വിവര്‍ത്തനങ്ങളെ സ്മരണയില്‍ എത്തിച്ചപ്പോള്‍ രാധാകൃഷ്ണന്‍ പാര്‍ട്ടി നയം പറഞ്ഞു. മുസ്‌ലീം ന്യൂനപക്ഷത്തിലെ മതേതര, യുവതയുടെ വോട്ടുകള്‍ കാംക്ഷിക്കുന്ന പാര്‍ട്ടിക്ക് നഷടമൊന്നും ഇല്ല. പക്ഷേ കത്തോലിക്ക സഭയുടെ കാര്യമോ? മഹറോന്‍ ചൊല്ലുമെന്ന ഭീഷണി കണക്ക്, ബില്ലിന് എതിരെ വോട്ട് ചെയ്യാന്‍ തിട്ടൂരം ഇറക്കിയ സഭയുടെ വാക്കിന് പുല്ല് വില കല്‍പ്പിക്കുകയായിരുന്നു സിപിഎമ്മും കോണ്‍ഗ്രസും. ചില അംഗങ്ങള്‍ മുനമ്പം വിഷയം പ്രസംഗ മധ്യേ പറഞ്ഞത് ഒഴിച്ചാല്‍ ബില്ലിനെ നഖശിഖാന്തം എതിര്‍ത്തു. ബില്ല് പാസാവുന്നതും സഭ നിലപാട് മാറ്റുന്നതും രണ്ടാമത്തെ കാര്യം. എന്തുകൊണ്ടാവാം സഭ ഇത്തരമൊരു നാണക്കേടിലേക്ക് പതിച്ചത്? മുസ്‌ലീം ലീഗിനെയും മുസ്ലീം വോട്ടിനെയും ഭയന്നുവെന്ന പരിവാര്‍ സൂത്രവാക്യം സഭാ അധികൃതര്‍ രഹസ്യമായി ഉന്നയിക്കുന്നുണ്ട്. പക്ഷേ, അത് മാത്രമാണോ കാരണം? കഴിഞ്ഞ കുറച്ച് നാളുകളായി ഇവര്‍ കോണ്‍ഗ്രസിന്റെ കെട്ടിവെച്ച വോട്ട് ബാങ്കല്ല എന്നതാണ് വസ്തുത. അതേസമയം, യാക്കോബായ ഇടതിനും ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രസിനും മാര്‍ത്തോമ ഇരു കക്ഷികള്‍ക്കും ഒപ്പമാണ്. സവര്‍ണ്ണ െ്രെകസ്തവര്‍ക്കിടയില്‍ മുനമ്പം ഒരു വൈകാരിക വിഷയം ആയിരുന്നുവോ? അതിനുമപ്പുറം തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന കുടിയേറ്റം, വൃദ്ധരുടെ വര്‍ധിക്കുന്ന എണ്ണം, മതേതരത്വത്തിനും ഭരണഘടനാ മുല്യങ്ങള്‍ക്കും ഏല്‍ക്കുന്ന പോറലുകള്‍ തുടങ്ങിയവ അല്ലേ അവരെ ആകുലപ്പെടുത്തുന്നത്? വിദ്യാഭ്യാസം ലഭിച്ച അകക്കാഴ്ചയുള്ള ചെറുപ്പക്കാര്‍ക്കിടയിലെ ചിന്ത എന്താണ്? ഇതായിരിക്കുമോ കോണ്‍ഗ്രസിനും സിപിഎമ്മിനും ഒരുപോലെ കത്തോലിക്കാ സഭയുടെ തീട്ടുരത്തിനെ ആദരവോടെ തള്ളാന്‍ കെല്‍പ്പ് നല്‍കിയത്? എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളി നടേശന് ഒരു കാര്യത്തില്‍ ആശ്വസിക്കാം. തന്നെപ്പോലെ ലോകത്ത് ഒരാളല്ല ഉള്ളത്. താന്‍ പറയുന്നത് അവജ്ഞയോടെ തള്ളുന്ന ശ്രീനാരായണീയരുടെ തട്ടിലേക്ക് കത്തോലിക്കരും ഉയര്‍ന്നിട്ട് കാലം ഏറെ ആയില്ല. പക്ഷേ സഭയ്ക്ക് നേരം വെളുത്തില്ലെന്ന് മാത്രം. തങ്ങളുടെ കൂട്ടിലെ പുവന്‍ കോഴികളെ മുഴുവന്‍ കറിവെച്ച് തിന്നുകയും സാല്‍വദോര്‍ ദാലിയുടെ 1931 ലെ ഓര്‍മ്മയുടെ സ്ഥിരത എന്ന പ്രശസ്ത പെയിന്റിംഗിലെ ഘടികാരങ്ങളെ പോലെ അരമനയിലെ ഘടികാരങ്ങളെ രൂപാന്തരപ്പെടുത്തകയും ചെയ്തവരെ പോലെയായി ചില മനിതര്‍. സഭ തന്നെ വിലക്കപ്പെട്ട കനി കഴിക്കാന്‍ പോകുമ്പോള്‍ ഒരാശ്വാസം, 'ഒടുവില്‍ അവരന്നെ തേടിവന്നു...' എന്ന കവിത രചിച്ച മാര്‍ട്ടിന്‍ നിമോളറും ജര്‍മ്മനിയിലെ ലൂഥറന്‍ പാസറ്റര്‍ ആയിരുന്നുവെന്നും 1920 കളിലും 1930 കളുടെ ആദ്യവും നാസി പ്രത്യയശാസ്ത്രത്തിന്റെ ആരാധകനും ആയിരുന്നുവെന്നതുമാവാം.

സമകാലിക മലയാളം 4 Apr 2025 3:11 pm

Empuraan: 'അങ്ങ് എന്താണിങ്ങനെ മിണ്ടാതിരിക്കുന്നത്?'; ജോയ് മാത്യുവിന് ഒരു തുറന്ന കത്ത്

താ ങ്കളുടെ സുഹൃത്തുക്കളായ മോഹൻ ലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജ് സുകുമാരൻ സംവിധാനം നിർവ്വഹിച്ച പാൻ ഇന്ത്യൻ സിനിമ Emburaan ബോക്സ് ഓഫീസ് ഹിറ്റുകളുടെ ചരിത്രം തിരുത്തിക്കുറിച്ചത് അറിഞ്ഞിരിക്കുമല്ലോ. എന്നാൽ സിനിമക്കും അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കുമെതിരെ ബി ജെ പി - ആർ എസ്‌ എസ് ആസൂത്രണങ്ങളിൽ സമാനതകളില്ലാത്ത ഭീഷണികളും സൈബർ ആക്രമണങ്ങളും തുടരുകയാണ്. 2002 ലെ ഗുജറാത്ത് മുസ്ലിം വംശഹത്യ പരാമർശിച്ചു എന്ന പേരിലാണിത്. അതിലെ പ്രതികൾ വിശ്വഹിന്ദു പരിഷത്ത് - ബജ്‌രംഗ് ദൾ - സംഘപരിവാരങ്ങളായിരുന്നുവല്ലോ. ചരിത്രത്തെ ഭയമുള്ളവർക്കു മാത്രമേ ഒരു കലാ രൂപമെന്ന നിലയിൽ സത്യസന്ധമായ വിവരങ്ങൾ പ്രമേയത്തിന്റെ ട്ടോറ്റാലിറ്റിക്കായി ഉൾച്ചേർത്ത കലാകാരർക്കു മേൽ ഈവിധം കടന്നാക്രമണങ്ങൾ നടത്തുന്നതിനാകൂ. യൂണിയൻ സർക്കാരിന്റെ സെൻസർ ബോർഡാണ് സിനിമക്ക് പ്രദർശനാനുമതി നൽകിയത്. എന്നാൽ കേവലം ആർ എസ് എസ് - ബി ജെ പി നേതാക്കളുടേയും അണികളുടേയും ഭീഷണിയിലൂന്നിയ സമ്മർദ്ദതന്ത്രത്തെ പ്രതി സിനിമയുടെ നിർമ്മാതാക്കൾക്ക് തന്നെ യൂണിയൻ സർക്കാരിന്റെ സെൻസർ ബോർഡിനോട് സിനിമ റീ സെൻസർ ചെയ്യണമെന്നും വെട്ടിത്തിരുത്തണമെന്നും ആവശ്യപ്പെടേണ്ടിവന്നിരിക്കുകയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ സിനിമ കാണുകയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സിനിമയെ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്. കാബിനറ്റ് ഒന്നടങ്കവും വിവിധ കലാ - സാംസ്കാരിക യുവജന വിദ്യാർത്ഥി സന്നദ്ധ സംഘടനകളും ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്നവരുമെല്ലാം സിനിമയോട് ഐക്യപ്പെട്ടിട്ടുണ്ട്. റീസെൻസറിങ് ഇല്ലാതെ തന്നെ ചലച്ചിത്രം പ്രദർശിപ്പിക്കണം എന്ന നിലപാടാണ് ഇവരെല്ലാം സ്വീകരിച്ചത്. എതിർപ്പുയർത്തിയവർ ആർ എസ് എസ് - ബി ജെ പി സംഘപരിവാർ സംഘം മാത്രമാണ്. ബിജെപിയുടെ മാപ്പ് പറയൽ വിദഗ്ധൻ ബി ഗോപാലകൃഷ്ണൻ സിനിമയുടെ സംവിധായകനും അഭിനേതാവുമായ പൃഥ്വി രാജ് സുകുമാരന്റെ പങ്കാളി സുപ്രിയയെ സൂചിത സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് പരസ്യമായ നിലയിൽ അവഹേളനത്തിന് വിധേയമാക്കിയത്. അർബൻ നക്സൽ എന്നും അമ്മായിയമ്മ മല്ലിക സുകുമാരൻ സുപ്രിയയെ നിയന്ത്രിക്കണമെന്നുമെല്ലാമാണ് ടിയാൻ ആക്രോശിച്ചത്. ആർ എസ് ബി ജെ പി ക്യാമ്പിൽ രൂഢമൂലമായ പുരുഷാധിപത്യ വ്യവസ്ഥിതിയുടെ പിച്ചും പേയുമാണ് മല്ലിക സുകുമാരൻ, സുപ്രിയ എന്നിവർക്കു നേരെയുള്ള ആണധികാര പ്രയോഗമെന്ന നിലയിൽ തുപ്പൽ കോളാമ്പിയായത്. ജനാധിപത്യ വ്യവസ്ഥയിൽ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം മറ്റെന്തിനേക്കാൾ പ്രാധാന്യമുള്ളതെന്ന് ഓർമ്മിപ്പിക്കേണ്ടതില്ലല്ലോ. തങ്ങൾക്ക് പഥ്യമല്ല എന്നുള്ളതുകൊണ്ട് മാത്രം കലാസൃഷ്ടിക്കും കലാകാരർക്കുമെതിരായ നിരോധന - നശീകരണ ശ്രമങ്ങൾ സമ്മർദ്ദരൂപേണ ഉയരുന്നത് നവഫാസിസത്തിന്റെ കലയോടുള്ള സമീപനമല്ലാതെ മറ്റൊന്നല്ല. യോജിപ്പ്, വിയോജിപ്പ്, വിലയിരുത്തൽ, ആസ്വാദനം എന്നിവ പരിഷ്കൃത സമൂഹത്തിന്റെ മാത്രം സവിഷേതകളാണ്. അവ ചോർത്തി നവകേരളത്തെ ഗുജറാത്താക്കുന്നതിനുള്ള പരിശ്രമമാണ് സംഘ് പരിവാർ Emburaan നിലൂടെ പരീക്ഷണ വിധേയമാക്കുന്നത്. സിനിമ കണ്ടും പരിപൂർണ്ണ പിന്തുണ നൽകിയുമാണ് കേരളം സംഘപരിവാരത്തെ നേരിട്ടത്. 'എംപുരാനെ എം ബീരാനെന്ന് പരിവാറുകാര്‍ വിളിക്കുന്നത് കണ്ടപ്പോഴാണ് സംഭവം നേരെ തിരിഞ്ഞത്' ഗോദ്ര കലാപത്തിനുപിന്നിലെ തന്ത്രപൂർവ്വമായ ആസൂത്രണവും ഗുജറാത്ത് മുസ്ലിം വംശഹത്യയും ഓർമ്മകളിൽ നിന്നും അപ്രത്യക്ഷമായിരിക്കുക എന്നത് ബി ജെ പി ആർ എസ് എസ്സിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയവും വോട്ടുമായെല്ലാം ബന്ധപ്പെട്ടതാണ്. ശാഖകളിൽ കലക്കി വെച്ചിരുന്ന മയക്കു ലായനികൾക്കാണ് Emburaan തീ പിടിപ്പിച്ചത്. അപ്പോൾ പറഞ്ഞുവന്നത് മറ്റൊന്നല്ല. താങ്കളുടെ സഹപ്രവർത്തകരെ ഈ വിധം ഒറ്റതിരിഞ്ഞ് കടന്നാക്രമിക്കുബോൾ എന്തിനും ഏതിനും ക്ഷിപ്ര പ്രതികരണം സാധ്യമാക്കുന്ന അങ്ങ് എന്താണിങ്ങനെ മിണ്ടാതിരിക്കുന്നത്. വോയിസ് റെസ്റ്റ് ആണെങ്കിൽ വിരൽ കൊണ്ട് രണ്ടു വരി എഴുതി അങ്ങയുടെ സ്വന്തം സോഷ്യൽ മീഡിയ ഹാന്റിലുകളിൽ വാരി വിതറിയാൽ മതിയായിരുന്നല്ലോ. അതോ വിരലുകളിൽ നീരിന്റെ അസ്കിതകളോ മറ്റോ അല്ലല്ലോ. എന്തു തന്നെയായാലും ഒന്ന് ഉഷാറായി പ്രതികരിക്കാൻ മടിക്കണ്ട. അങ്ങ് പഴേ നക്സലും നിർഭയനും പെരിയ പാസിസ്റ്റ് വിരുദ്ധനും എല്ലാമാണെന്നാണ് കരക്കമ്പി. ഇപ്പോഴത്തെ പിള്ളാരെ അറിയാമല്ലോ; ' കുറ്റകരമായ മൗനം എന്നും മൗനം ജോയ് മാത്യുവിന് ഭൂഷണം എന്നുമെല്ലാം എഴുതി നിസ്സാരമാക്കിക്കളയും. അതുമല്ലെങ്കിൽ ജോയ് വെറും തള്ളാണെന്നും സംഘികളെ പേടിച്ച് നെറ്റ് പോലും ഓണാക്കാതെ ഇരിക്കുകയാണെന്നും വ്യാഖ്യാനിച്ചു കളയും. അതല്ലെങ്കിൽ ഒരു കാര്യം ചെയ്യാം സംഘപരിവാറിന് പകരം ഈ പൊല്ലാപ്പെല്ലാം സിപിഐ (എം) സൃഷ്ടിയാണെന്നും പിണറായി വിജ്യൻ രാജിവെക്കണമെന്നും പാർട്ടി കോൺഗ്രസ് ഇത് പരിഹരിച്ചിട്ട് നടത്തിയാൽ മതി എന്നും ഒരു വീശുവീശണം. അതുമല്ലെങ്കിൽ കലക്കവെള്ളത്തിലെ ചില മത്സ്യ ബന്ധനക്കാരെപ്പോലെ ഇടതുപക്ഷം അപ്പിടി വലതുപക്ഷമായേ .. അയ്യോ ..എന്നിങ്ങനെ പേർത്തും പേർത്തും കരഞ്ഞ് സീൻ ഉൾട്ടയാക്കാം. എന്നാലും ന്റെ ജോയേട്ടാ .. ങ്ങള് ദ് എബ്ടെ സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ് അനുമതിയോടെ വീണ്ടും പ്രസിദ്ധീകരിക്കുന്നു

സമകാലിക മലയാളം 2 Apr 2025 4:50 pm

“ആ രേഖകൾ നഷ്ടമായിഎന്നാണോ ബാങ്കിന്റെ മറുപടി?, എന്താണ് പ്രതിവിധി

ഒരു വ്യക്തിയെ സംബന്ധിച്ച് ജീവിതസ്വപ്നങ്ങളിൽ ഏറ്റവും മുന്നിലുള്ള ഒന്നാണ് സ്വന്തമായൊരു ഭവനം എന്നുള്ളത്. വീടെന്ന ആ സ്വപ്നം സാക്ഷാത്ക്കരിക്കാൻ ഭൂരിഭാഗം ആളുകളും കൈയ്യിലുള്ള നീക്കിയിരിപ്പുകൾ മുഴുവനായും ഉപയോഗപ്പെടുത്തുകയും വായ്പക്കായി ബാങ്കുകളെ സമീപിക്കുകയും ചെയ്യാറുള്ളത് പതിവാണ്. ഇവിടെ, ബാങ്ക് വായ്പകൾ സ്വീകരിക്കുമ്പോൾ ഒരുപിടി നൂലാമാലകളിലേക്ക് കൂടി ആ വ്യക്തി പ്രവേശിക്കുകയായി. അതായത്, വായ്പ തുക കൃത്യമായി അടച്ചില്ലെങ്കിലും തിരിച്ചടവ് മുടങ്ങിയാലും ബാങ്കുകാർ വിളി തുടങ്ങും. തുടർന്ന് അത് ഭീഷണി, ജപ്തിയും സ്വത്ത്‌ കണ്ടുകെട്ടൽ ഉൾപ്പടെയുള്ള നടപടിക്രമങ്ങളിലേക്കും നീങ്ങും. അതേസമയം മറുവശത്ത്, വായ്പ തിരിച്ചടവ് കൃത്യമായി നടത്തിപ്പോരുന്ന വ്യക്തികളെ സംബന്ധിച്ചും ആശങ്കകൾ ഏറെയാണ്. വിലപ്പെട്ട രേഖകൾ ബാങ്കിന് മുൻപാകെ സമർപ്പിച്ചാവും പലരും വായ്പ തരപ്പെടുത്തി എടുക്കുന്നത്. ഓരോ മാസവും ചിലവുകൾ ചുരുക്കി കൊണ്ട് ഓരോ രൂപയും വായ്പയിനത്തിലേക്ക് നീക്കിവച്ചുകൊണ്ട്, വായ്പയുടെ ഭാരം കുറയ്ക്കുകയാണ് ഈ ഓരോരുത്തരും ചെയ്യാറുള്ളത്. അത്തരത്തിൽ തുക മുഴുവൻ അടച്ച് തീർത്തുകൊണ്ട് വായ്പക്കായി ഈടായി നൽകിയ രേഖകൾ തിരികെ വാങ്ങുന്നത്തിനായി ബാങ്കുകളെ സമീപിക്കുമ്പോഴാവും പലപ്പോഴും “ആ രേഖകൾ നഷ്ടമായി എന്ന മറുപടി കേട്ട് പലരും അന്തംവിട്ട് നിന്നുപോവുക. കാരണം, ഏതാനും കടലാസ്സുകൾ എന്നതിലുപരി അവർ ഒരു ആയുഷ്കാലം മുഴുവൻ സാമ്പാദിച്ചതിന്റെയും നേടിയെടുത്തതിന്റെയും രേഖകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇനി എന്ത് ചെയ്യാനാവും? മുന്നിലുള്ള വഴികൾ എന്തെല്ലാമാണ്? എവിടെ നിന്നാണ് നീതി ലഭ്യമാവുക? തുടങ്ങി നീണ്ടനിര ചോദ്യങ്ങളാവും അവർക്ക് മുന്നിൽ പിന്നീട് എത്തുക. എന്നാൽ ആ വ്യക്തിയെ സംബന്ധിച്ച് ആശ്വസിക്കാൻ വകയുണ്ട്. അതായത്, രേഖകൾ നഷ്ടമാക്കിയ ബാങ്കിനെതിരെ അദ്ദേഹത്തിന് ഉപഭോക്‌തൃ കോടതിയിലേക്ക് നീങ്ങുകയും തക്കതായ നഷ്ടപരിഹാരത്തിനായി നിയമയുദ്ധം നടത്തുകയും ചെയ്യാം. അടുത്തിടെ നടന്ന ഒരു സംഭവത്തിലേക്ക് കണ്ണോടിച്ചാൽ, സമാനമായ സാഹചര്യത്തിൽ മലയാറ്റൂർ സ്വദേശിയായ ജോളി മാത്യുവിന് ബാങ്കിൽ ഈടുനൽകിയ വായ്പ രേഖകൾ നഷ്ടമാകുന്നു. ഇതോടെ ബാങ്കിനെതിരെ കോടതിയെ സമീപിക്കാൻ അവർ തീരുമാനിച്ചു. ഇതോടെ ഹൗസിംഗ് ലോൺ അടച്ച ശേഷം ആധാരം തിരികെ നൽകാതിരുന്ന ഫെഡറൽ ബാങ്ക് അങ്കമാലി ബ്രാഞ്ചിന്റെ നടപടി ‘സേവനത്തിലെ പിഴവ്’ ആണെന്ന് പരാതിപ്പെട്ടാണ് ജോളി ഉപഭോക്‌തൃ കോടതിയിലെത്തിയത്. സംഭവം ഇങ്ങനെ : ബാങ്കിൽ നിന്നുള്ള ഹൗസിംഗ് ലോൺ, പലിശ ഒഴിവാക്കി ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം 2021 ഡിസംബറിൽ അവർ അടച്ച് തീർക്കുകയായിരുന്നു. എന്നാൽ, ലോണിന് ഈടായി നൽകിയ ഭൂമിയുടെ ഒറിജിനൽ ആധാരം തിരികെ നൽകാൻ ബാങ്കിന് കഴിഞ്ഞില്ല. ഇതിനിടെ പരാതിക്കാരിക്കെതിരെ പറവൂർ സബ് കോടതിയിൽ ബാങ്ക് സ്വകാര്യ അന്യായവും നൽകിയിരുന്നു. അതിനോടൊപ്പം പരാതിക്കാരന്റെ ആധാരവും കോടതിയിൽ ഹാജരാക്കി. നിർഭാഗ്യവശാൽ കാലഹരണപെട്ട കോടതി രേഖകൾ നശിപ്പിക്കപ്പെട്ടതിനൊപ്പം ഈ രേഖകളും നഷ്ട്ടപെട്ടു. ബാങ്കിന്റെ അനാസ്ഥ കാരണമാണ് തനിക്കു ഈ നഷ്ട​മുണ്ടായതെന്നായിരുന്നു അവരുടെ വാദം. തനിക്കുണ്ടായ നഷ്ടത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. ബാങ്കിന്റെ വാദം​: പരാതിക്കാരൻ ഫെഡറൽ ഹൗസിംഗ് ലോണും വിദ്യാഭ്യാസ ലോണും എടുത്തിരുന്നു. എന്നാൽ രണ്ട് വായ്പകളും തിരിച്ചടവ് മുടങ്ങിയതിനാൽ റിക്കവറി കേസുകൾ ഫയൽ ചെയ്യാൻ ബാങ്ക് നിർബന്ധിതരാവുകയായിരുന്നു. മാത്രമല്ല, രേഖകൾ നഷ്ടമായെങ്കിലും പരാതിക്കാരന് സാമ്പത്തിക നഷ്ടമോ, മാനസിക വ്യഥയോ ഉണ്ടായിട്ടില്ല. നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം അടിസ്ഥാനരഹിതമാണ്. കോടതിയുടെ സാക്ഷ്യപ്പെടുത്തലോടെ, ആധാരത്തിന്റെ സർട്ടിഫൈഡ് കോപ്പി പരാതിക്കാരന് ലഭ്യമാക്കിയിട്ടുണ്ട്. അത് വായ്പ അപേക്ഷ ഉൾപ്പടെയുള്ള എല്ലാത്തരം ഇടപാടിനും നിയമപരമായി ഉപയോഗിക്കാമെന്നും ബാങ്ക് വാദിച്ചു. മാട്രിമോണിയുടെ ചതി, അറിയാം ഉപഭോക്തൃ അവകാശങ്ങള്‍ കോടതിയുടെ കണ്ടെത്തൽ: രേഖകൾ നഷ്ടപ്പെട്ടത് മൂലം ഉപഭോക്താവ് നേരിട്ട സാമ്പത്തിക, മാനസിക ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരടങ്ങുന്ന എറണാകുളം ഉപഭോക്‌തൃ കോടതി ബെഞ്ച് വ്യക്തമാക്കി. അതായത്, ഉപഭോക്താവ് സമർപ്പിക്കുന്ന രേഖകളുടെ സംരക്ഷണ ഉത്തരവാദിത്വം ബാങ്കിനാണ്. കേസ് നടപടികൾക്ക് ശേഷം രേഖ തിരിച്ചു നൽകേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തമായിരുന്നു. സർട്ടിഫൈഡ് കോപ്പി മാത്രമല്ല, ഒറിജിനൽ ആധാരവും നഷ്ടപ്പെടുന്നത് വൻ സാമ്പത്തിക പ്രത്യാഘാതങ്ങൾക്കും സ്വത്ത് ഇടപാടുകൾ തടസ്സപ്പെടുന്നതിനും കാരണമാകുന്നതാണെന്നും കോടതി വിലയിരുത്തി. ആയത് പരിഗണിച്ച് 8 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവിനായി 10,000 രൂപയും 45 ദിവസത്തിനകം ബാങ്ക് ഉപഭോക്താവിന് നൽകണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ​അതായത്, ബാങ്കുമായുള്ള ഇടപാടും ഉപഭോക്താവിന്റെ നിർവചനത്തിൽ വരും. അതുകൊണ്ടുതന്നെ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകൾ ഉണ്ടായാൽ, ആർക്കും ബാങ്കിനെതിരെ കോടതിയെ സമീപിക്കാവുന്നതാണെന്ന് ഈ കോടതി വിധി അടിവരയിടുന്നു.

സമകാലിക മലയാളം 31 Mar 2025 12:16 pm

'പാർട്ടി അവരെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു; ആ തെറ്റിൽ നിന്ന് കൈ കഴുകാനാവില്ല'

കമ്യൂണിസ്റ്റുപാർട്ടി കേരളത്തിലെ ജനജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് പഠിക്കുക എനിക്കേറ്റവും കൗതുകവും താല്പര്യവുമുള്ള കാര്യമാണ്. സമ്പദ്ഘടനയിലും സാമൂഹികബന്ധങ്ങളിലും പാർട്ടി ചെലുത്തിയ സ്വാധീനം പഠിക്കാൻ പല തരത്തിലുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ സ്ത്രീപുരുഷബന്ധത്തെക്കുറിച്ചുള്ള പാർട്ടിയുടെ കാഴ്ചപ്പാട് കാര്യമായ അന്വേഷണങ്ങൾക്ക് വിധേയമായിട്ടുണ്ടെന്ന് തോന്നുന്നില്ല. അഡോളസെന്‍സ് കാണരുത്; നിങ്ങള്‍ നിങ്ങള്‍ക്കു തന്നെ മാര്‍ക്കിട്ടു പോവും, ആവറേജ് പോലും കിട്ടാതെ നിങ്ങള്‍ തോറ്റുപോവും കമ്യൂണിസ്റ്റുപാർട്ടിയുടെ പഴയകാലത്തെക്കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്നതിൻ്റെ ഭാഗമായി പഴയ രഹസ്യരേഖകൾ, പൊലീസ് റെക്കോഡുകൾ, പ്രവർത്തകരുടെയും നേതാക്കളുടെയും കത്തുകൾ, ഡയറികൾ, പഴയ പത്രങ്ങൾ, ആനുകാലികങ്ങൾ, ലഘുലേഖകൾ തുടങ്ങിയവ പരിശോധിക്കുമ്പോഴും പാർട്ടി പ്രവർത്തകർ, നേതാക്കൾ, അനുഭാവികൾ, പാർട്ടിയുടെ വിമർശകർ, ശത്രുക്കൾ തുടങ്ങിയവരുമായി സംസാരിക്കുമ്പോഴും, പാർട്ടിക്കുള്ളിൽ പ്രവർത്തകർ തമ്മിൽ മനുഷ്യവ്യക്തികൾ എന്ന നിലയിൽ നിലനിന്ന ബന്ധങ്ങളെക്കുറിച്ച്, സ്ത്രീപുരുഷ ബന്ധത്തെയും സദാചാരത്തെയും കുറിച്ചുള്ള വ്യവസ്ഥാപിത ധാരണകളെ പാർട്ടി എങ്ങനെ സമീപിച്ചു എന്നതിനെക്കുറിച്ചൊക്കെ അറിയാൻ ശ്രമിച്ചിട്ടുണ്ട്. സ്ത്രീപുരുഷബന്ധങ്ങളെ കുറിച്ചുള്ള പരമ്പരാഗത സങ്കല്പങ്ങൾ അഴിച്ചുപണിയാൻ പാർട്ടിക്ക് കഴിഞ്ഞില്ല. പ്രണയത്തെ പ്രോത്സാഹിപ്പിക്കുന്ന, അല്ലെങ്കിൽ നിരുത്സാഹപ്പെടുത്താത്ത സമീപനമായിരുന്നു പാർട്ടിയുടേതെങ്കിലും അത് വിവാഹവുമായി ബന്ധപ്പെടുത്തിയുള്ളതാകണമെന്ന വ്യവസ്ഥാപിത ധാരണ തന്നെയായിരുന്നു കമ്യൂണിസ്റ്റു പാർട്ടിക്കും ഉണ്ടായിരുന്നത്. അതിൻ്റെ ഇരകളായ ദുരന്തനായകരായിരുന്നു ടി.വി തോമസും ഗൗരിയമ്മയും. ടി.വി തോമസും ഗൗരിയമ്മയും തമ്മിലുള്ള ബന്ധത്തെ മുൻനിർത്തി, കമ്യൂണിസ്റ്റ് പാർട്ടിയും ലൈംഗിക സദാചാരവും എന്ന വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള സമഗ്രമായ ഒരു പഠനത്തിന് സാധ്യതയുണ്ട്. ടി വി തോമസ് കെ ആര്‍ ഗൗരിയമ്മ എന്നിവരുടെ വിവാഹ ക്ഷണപത്രിക വിവാഹം നടക്കുമ്പോൾ ടി.വിയ്ക്ക് 47 വയസ്സുണ്ട്. ഗൗരിയമ്മയ്ക്ക് 38. ഏതാണ്ട് 1949 മുതൽ ഗൗരിയമ്മയും ടിവിയും തമ്മിൽ ബന്ധമുണ്ട്. വിവാഹം എന്ന താല്പര്യമുണ്ടായിരുന്നെങ്കിൽ ഒളിവു ജീവിതത്തിൻ്റെ അനിശ്ചിതത്വങ്ങൾ ഒഴിഞ്ഞ 52 മുതൽ എന്നു വേണമെങ്കിലും അതാകാമായിരുന്നതേയുള്ളൂ. 57 ൽ രണ്ടു പേരും മന്ത്രിമാരായതിനു ശേഷം പാർട്ടിയിൽ നിന്നുള്ള സമ്മർദ്ദം മൂലമാണ് ടി.വിയും ഗൗരിയമ്മയും വിവാഹിതരായത്. ടിവിയും ഗൗരിയമ്മയും വിവാഹം കഴിക്കണമെന്ന കാര്യത്തിൽ പാർട്ടി നേതാക്കളിൽ പലർക്കും, പ്രത്യേകിച്ച് ആലപ്പുഴയിൽ നിന്നുള്ളവർക്ക് നിർബ്ബന്ധമുണ്ടായിരുന്നു. ടി.വി പങ്കെടുക്കാത്ത സംസ്ഥാന കൗൺസിൽ യോഗങ്ങളിൽ വിഎസ് അച്ചുതാനന്ദൻ ഇക്കാര്യം സ്ഥിരമായി ഉന്നയിക്കാറുണ്ടായിരുന്നു. പ്രധാനപ്പെട്ട രണ്ട് പാർട്ടിനേതാക്കൾ തമ്മിലുള്ള ബന്ധം വലിയ ഒരു സദാചാരപ്രശ്നമായാണ് ഒരു വിഭാഗം പാർട്ടി നേതാക്കളെങ്കിലും കണ്ടത്. ഗൗരിയമ്മയുടെ വീട്ടിൽപോയി വിവാഹത്തെക്കുറിച്ച് സംസാരിക്കാൻ പാർട്ടി സംസ്ഥാനകൗൺസിൽ അച്ചുതമേനോനെ നിയോഗിക്കുകയായിരുന്നു. വിവാഹം എന്ന ചങ്ങലയിൽ ബന്ധിക്കപ്പെട്ടില്ലായിരുന്നെങ്കിൽ ടിവിയും ഗൗരിയമ്മയും തമ്മിലുള്ള ബന്ധം ഊഷ്മളമായി തുടരുകയും രണ്ടുപേരുടെയും ജീവിതത്തിൽ അനാവശ്യമായ സംഘർഷങ്ങൾ ഒഴിവാകുകയും ചെയ്യുമായിരുന്നു എന്നാണ് എൻ്റെ വിശ്വാസം. യാഥാസ്ഥിതിക സമൂഹത്തിൻ്റെ സദാചാര ശാസനകളെ കമ്യൂണിസ്റ്റ് പാർട്ടി ശിരസാ വഹിച്ചതിൻ്റെ ദുരന്തഫലമാണ് ടി.വി തോമസിൻ്റെയും ഗൗരിയമ്മയുടെയും വ്യക്തിജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ. മറ്റുള്ളവർ എന്തു പറയും എന്ന് ഭയന്നു ജീവിച്ചവരല്ല ടിവിയും ഗൗരിയമ്മയും. കള്ളു കുടിക്കുന്നത് ഒളിച്ചുവയ്ക്കുകയും സദാചാരത്തിൻ്റെ വിശുദ്ധളോഹ അണിഞ്ഞു നടക്കുകയും ചെയ്ത കാപട്യക്കാരനായിരുന്നില്ല ടി വി സദാചാരഭീതിയും ഉത്കണ്യുഠയുമുള്ള ആളായിരുന്നില്ല ഗൗരിയമ്മയും. അത്തരത്തിൽ ധീരരായിരുന്ന രണ്ടു വിപ്ലവകാരികളെപ്പോലും യാഥാസ്ഥിതികത്വത്തിൻ്റെ കൂട്ടിലടച്ചു എന്ന തെറ്റിൽനിന്ന് കൈ കഴുകി രക്ഷപ്പെടാൻ കമ്യൂണിസ്റ്റുപാർട്ടിക്ക് കഴിയില്ല. ഇന്ന് ( മാർച്ച് 26) സ. ടി വിയുടെ ഓർമ്മദിനം. (സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പ് അനുമതിയോടെ പ്രസിദ്ധീകരിക്കുന്നു)

സമകാലിക മലയാളം 26 Mar 2025 9:41 pm

ആത്മാഭിമാനം നഷ്ടപ്പെട്ടപ്പോള്‍ പൊലീസുകാര്‍ ചെയ്തത്

കു റച്ചുനാളായി കണ്ണൂര്‍-തലശേരി മേഖലകളില്‍ നിന്ന് രാഷ്ട്രീയ അക്രമങ്ങളുടെ വാര്‍ത്തകള്‍ കുറവായിരുന്നു. തീരെ ഇല്ല എന്നു പറഞ്ഞുകൂടാ. എന്നാലും ഉത്സവച്ചൂടുകൂടുന്ന ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ എപ്പോഴും കുറച്ച് ഉരസലുകള്‍ പതിവാണ്. തെയ്യത്തിന്റെയോ കളിയാട്ടത്തിന്റെയോ കാവുകളില്‍ എത്തുന്ന സംഘങ്ങള്‍ പരസ്പരം കൊമ്പുകോര്‍ക്കുന്നതും കയ്യാങ്കളിയിലേക്കു നയിക്കുന്നതുമെല്ലാം പതിവാണ്. കുറച്ചുദിവസം മുമ്പ് കൂത്തുപറമ്പിനടുത്തെ കൊളവല്ലൂരില്‍ ഉത്സവസ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു. അവിടെ വടക്കേ പൊയിലൂരിലെ മുത്തപ്പന്‍ മടപ്പുരയിലെ ഉത്സവത്തിനിടെ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. അത് അടിപിടിയും വെട്ടുംകുത്തുമായി. ഒരു ബി.ജെ.പി. പ്രവര്‍ത്തകന്‍ വെട്ടേറ്റ് ഗുരുതരനിലയിലായി. നിരവധി പേര്‍ക്ക് മര്‍ദ്ദനത്തില്‍ പരിക്കേറ്റു. തലശ്ശേരി, കൂത്തുപറമ്പ്, പാനൂര്‍ മേഖലകളിലെ പൊലീസുകാര്‍ക്ക് ഇതൊരു പൊല്ലാപ്പാണ്. ഇത്തരം സംഘര്‍ഷങ്ങളില്‍ ഒരു വശത്ത് ഭരിക്കുന്ന പാര്‍ട്ടിയുടെ ആളുകളാണെങ്കില്‍ പറയുകയും വേണ്ട. ഇലയ്ക്കും മുള്ളിനും കേടില്ലാതെ, തീര്‍ക്കേണ്ടിവരും പ്രശ്‌നം. ഇതിനിടയില്‍ കാക്കി യൂണിഫോമിന്റെ വില, ചെയ്യുന്ന ജോലിയുടെ ആത്മാര്‍ഥത, തുടങ്ങിയ അസ്‌കിതകളൊക്കെയുള്ളവര്‍ക്ക് ചിലപ്പോള്‍ തട്ടുകിട്ടിയേക്കും. ഇതെല്ലാം ചുരുട്ടിക്കെട്ടി പെട്ടിയിലാക്കി, എന്തുനടന്നാലും കണ്ടില്ല, കേട്ടില്ല എന്നൊക്കെയുള്ള ഭാവത്തില്‍ പോയാല്‍ കച്ചറ പുരളാതെ പോകാം. അടിപിടികളില്‍ മാത്രമല്ല, പലപ്പോഴും കൊലപാതകക്കേസുകളില്‍ വരെ പൊലീസുകാര്‍ ഈ നയതന്ത്രമാണ് സ്വീകരിക്കാറ്. നമുക്ക് ഇതിലൊന്നും അഭിപ്രായം പറയാനില്ല, ആര്‍ക്കെങ്കിലും കുറ്റവാളികളെ പിടിക്കണമെന്നുണ്ടെങ്കില്‍ പിടിക്കട്ടെ. പാര്‍ട്ടിക്കാര്‍ക്ക് ദയതോന്നി കുറച്ച് ആളുകളെയൊക്കെ കൊണ്ടുതന്നാല്‍ അന്വേഷിച്ചുതരാം എന്ന മട്ട്. കഴിഞ്ഞമാസം, തലശ്ശേരി തിരുവങ്ങാട് മണോളിക്കാവില്‍ ഇതുപോലൊരു സംഭവമുണ്ടായി. മണോളിക്കാവില്‍ രാത്രി തമ്പുരാട്ടിയെയും ചോമപ്പനെയും കാവില്‍ കയറ്റുന്ന ചടങ്ങ് നടക്കുകയായിരുന്നു. ഇതിനിടെ സി.പി.എം. പ്രവര്‍ത്തകര്‍ ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ചതാണ് വേറൊരു വിഭാഗത്തെ ചൊടിപ്പിച്ചത്. ബി.ജെ.പി. പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്തത് വാക്കുതര്‍ക്കത്തിലേക്കും കയ്യാങ്കളിയിലേക്കും എത്തി. അവിടത്തെ ഉത്സവത്തിനിടയിലെ സംഘര്‍ഷം കുറച്ചു നീണ്ടുപോയി. സംഘര്‍ഷത്തിനിടയില്‍ പൊലീസ് സംയമനം പാലിച്ചുനിന്നുവെങ്കിലും കൈവിട്ടുപോകുമെന്ന അവസ്ഥ വന്നപ്പോള്‍ ഇടപെടാതിരിക്കാന്‍ പറ്റിയില്ല. എന്തുചെയ്യാം, കാക്കിയിട്ടുപോയില്ലെ? വലിയ ജനത്തിരക്കുള്ള ഉത്സവ സ്ഥലത്ത് സംഘര്‍ഷ സാധ്യത ഒഴിവാക്കാന്‍ തലശ്ശേരി എസ്.ഐ. ടി.കെ.അഖിലും സംഘവും ഇരുകൂട്ടരെയും പിടിച്ചുമാറ്റി. ഇതിനിടെ സി.പി.എം. പ്രവര്‍ത്തകര്‍ അക്രമം പൊലീസിന് നേരെയാക്കി. ഒരുസംഘം സി.പി.എം. പ്രവര്‍ത്തകര്‍ എസ്.ഐ. അഖിലിനെ കോളറില്‍ പിടിച്ചുവലിച്ച് കഴുത്തിന് കുത്തിപിടിച്ച് കൈപിടിച്ച് തിരിച്ച് മര്‍ദ്ദിച്ചു. കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ക്കും കിട്ടി കുറച്ച് തല്ല്. സംഘര്‍ഷരംഗത്തേക്കിറങ്ങിയ പൊലീസുകാരെ അവിടെയുള്ളവര്‍ തടഞ്ഞു. 'ഇവിടെ ഞങ്ങളാണ് ഭരിക്കുന്നത്, കളിച്ചാല്‍ ഒറ്റയെണ്ണം സ്റ്റേഷനില്‍ ഉണ്ടാവില്ല' എന്ന് അക്രമിസംഘം പൊലീസിനെ പരസ്യമായി വെല്ലുവിളിച്ചു. പിറ്റേന്ന് ഉച്ചയ്ക്ക് ഘണ്ടാകര്‍ണ്ണന്‍ തെയ്യം നടക്കുന്നതിനിടയില്‍ ഇതേ ആളുകള്‍ തന്നെ സ്ത്രീകളെ ശല്യം ചെയ്യുന്നത് കണ്ടതിനെതുടര്‍ന്ന് മാറി നില്‍ക്കാന്‍ പൊലീസ് ആവശ്യപ്പെട്ടതാണ് അടുത്ത സംഭവം. എന്നാല്‍ പൊലീസിനോട് ഇവര്‍, മാറ്റാന്‍ പറ്റുമെങ്കില്‍ മാറ്റിക്കോ എന്നാണ് പറഞ്ഞത് എന്ന് എഫ്.ഐ.ആറില്‍ പറയുന്നു. സംഭവസ്ഥലത്തുനിന്ന് തലേന്ന് രാത്രിയിലെ കേസിലെ പ്രതിതന്നെയാണ് ഇതിലും എന്ന് തിരിച്ചറിഞ്ഞതോടെ, ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. വി.വി ദീപ്തി ഇയാളെ കസ്റ്റഡിയിലെടുത്ത് ജീപ്പിലേക്ക് കയറ്റി. അപ്പോഴേക്കും സി.പി.എം പ്രവര്‍ത്തകര്‍ വീണ്ടും സംഘടിതരായി എത്തുകയും പ്രതിയെ ബലമായി ജീപ്പില്‍ നിന്ന് ഇറക്കുകയും ചെയ്തു. എസ്.ഐ. ദീപ്തിയെ അസഭ്യം പറയുകയും തള്ളിയിടുകയും ചെയ്തു. ക്ഷേത്രത്തിന്റെ ഗേറ്റ് പൂട്ടി 'ഒരുത്തനും (ഇതിനിടയില്‍ ഒരു അസഭ്യം) പുറത്ത് പോകേണ്ട' എന്ന് ആക്രോശിക്കുകയും ചെയ്തു. ഇതിനിടയില്‍ കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ക്കും പരിക്കേറ്റു. എസ്.ഐ.മാരായ അഖിലും ദീപ്തിയും നല്‍കിയ പരാതിയില്‍ 87 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. പക്ഷേ, പൊലീസിറങ്ങിയത് പാര്‍ട്ടിക്കാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. പാര്‍ട്ടിഭരിക്കുമ്പോള്‍ പാര്‍ട്ടിഗ്രാമത്തില്‍ പൊലീസ് ഇടപെടുകയോ? അപ്പോള്‍ ഇവിടെ ഞങ്ങളെന്തിനാണ് എന്ന നിലപാട്. പഞ്ചായത്തിനായി വന്യജീവിയെ കൊന്നാല്‍ ആരാണ് ഉത്തരവാദി? 'ഞങ്ങളാണ് കേരളം ഭരിക്കുന്നത്' എന്നത് കേരളത്തിലെ ക്രമസമാധാനപാലകര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന മുന്നറിയിപ്പാണ്. 'കേരളം ഭരിക്കുന്നത് ഞങ്ങളാണ്, കാവിലെ കാര്യങ്ങള്‍ നോക്കാന്‍ ഞങ്ങളുണ്ട്. കളിക്കാന്‍ നിന്നാല്‍ ഒരൊറ്റെയെണ്ണം തലശ്ശേരി സ്‌റ്റേഷനില്‍ ഉണ്ടാവില്ല' എന്നത് ഇപ്പോള്‍ തലശ്ശേരിയിലെ ഓരോ പൊലീസുകാരന്റെയും കാതില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നുണ്ടാകും. പൊതുസ്ഥലത്ത് സിനിമയിലെ പോലെ പൊലീസിനെ കയ്യേറ്റം ചെയ്യാന്‍ അക്രമികള്‍ക്ക് ധൈര്യം കൊടുത്തതും ഈ പ്രസ്താവനയ്ക്ക് പിറകിലെ ആത്മവിശ്വാസമാണ്. എന്നാല്‍ അതല്ല സംഭവത്തിലെ സസ്‌പെന്‍സ്. പൊലീസിന്റെ കൃത്യം തടസപ്പെടുത്തിയ പാര്‍ട്ടി അക്രമികളെ ഭരണകൂടമോ രാഷ്ട്രീയനേതൃത്വമോ ശാസിക്കുമെന്നാവും നീതിബോധമുള്ളവരും സമാധാനകാംക്ഷികളുമൊക്കെ പ്രതീക്ഷിച്ചിട്ടുണ്ടാവുക. എന്നാല്‍ അതല്ല പിന്നീട് കാണുന്ന സീന്‍. മാനം നഷ്ടപ്പെട്ട് അഭിമാനത്തില്‍ മുറിവേറ്റ് നില്‍ക്കുന്ന പൊലീസുകാര്‍ക്ക് വീണ്ടുമതാ മറ്റൊരു തട്ട്. സംഭവത്തിലുള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മറ്റു സ്‌റ്റേഷനുകളിലേക്ക് സ്ഥലംമാറ്റം. പാര്‍ട്ടിക്കാര്‍ക്ക് സന്തോഷമുണ്ടാകുന്ന കാര്യങ്ങള്‍ ചെയ്യുകയാണല്ലോ സര്‍ക്കാര്‍ ചെയ്യേണ്ടത്. അക്രമികളുടെ ഭീഷണിയെ ശരിവെക്കുന്ന രീതിയില്‍ പൊലീസുകാര്‍ക്ക് അര്‍ഹമായ ശിക്ഷ. രണ്ടാഴ്ചയ്ക്ക് ശേഷം എസ്.ഐ. അഖിലിനെയും എസ്.ഐ. ദീപ്തിയെയും തലശ്ശേരി സ്റ്റേഷനില്‍ നിന്ന് സ്ഥലം മാറ്റി ഉത്തരവ് വന്നു. കളിക്കാന്‍ നിന്നാല്‍ ഒറ്റയെണ്ണെം തലശേരി സ്റ്റേഷനില്‍ ഉണ്ടാവില്ല എന്ന, അക്രമം നടത്തിയ സി.പി.എം. പ്രവര്‍ത്തകന്റെ പരസ്യവെല്ലുവിളി ആഭ്യന്തരവകുപ്പ് നടപ്പാക്കി കൊടുക്കുന്നതാണ് കണ്ടത്. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഇത് ആത്മരോഷവും അഭിമാനക്ഷതവും ഉണ്ടാക്കിയെങ്കിലും പൊലീസ് സേനയായതിനാല്‍ പരസ്യമായി പറയാന്‍ കഴിയില്ലല്ലോ എന്ന നിസഹായതയും. പക്ഷേ, എല്ലാറ്റിനുമപ്പുറം ആത്മാഭിമാനമാണല്ലോ വലുത് എന്ന് വിശ്വസിക്കുന്ന പൊലീസിലെ സഹപ്രവര്‍ത്തകര്‍, എസ്.ഐമാര്‍ക്കുള്ള യാത്രയയപ്പ് ചടങ്ങില്‍ സമ്മാനിച്ച സ്‌നേഹോപഹാരത്തില്‍ ഇങ്ങനെ എഴുതി: 'ചെറുത്ത്‌നില്‍പ്പിന്റെ പോരാട്ടത്തില്‍ കരുത്ത് കാട്ടിയ പ്രിയ സബ്ഇന്‍സ്‌പെക്ടര്‍ക്ക് തലശ്ശേരി പൊലീസ് സ്‌റ്റേഷന്റെ സ്‌നേഹാദരം'.

സമകാലിക മലയാളം 22 Mar 2025 12:44 pm

'എന്റെ വിവരക്കേടും ഔദ്ധത്യവും; മാപ്പ് തരിക'

ആധുനിക കേരളത്തിന്‍റെ രൂപീകരണത്തില്‍ മുഖ്യപങ്കുവഹിച്ച ഇഎംഎസ് വിടപറഞ്ഞിട്ട് ഇന്ന് 27 വര്‍ഷം എ ന്റെ വാക്കുകള്‍ ഉറങ്ങുന്നു. എന്റെ കലാപം അവസാനിച്ചു. നാമൊക്കെ ചെന്നുചേരേണ്ട ആ സൗമ്യമണ്ഡലത്തില്‍ താങ്കള്‍ എന്റെ മുന്‍പേ പോകുന്നത് ഞാന്‍ അറിവുകളില്ലാതെ അറിയുന്നു. ഞാന്‍ ആവര്‍ത്തിക്കട്ടേ, അറിവുകള്‍ ഇല്ലാത്ത അറിവ്. മറിച്ചു പറഞ്ഞാല്‍ അറിവില്ലാത്ത അറിവുകള്‍. ഈ അറിവുകളുടെ മൗഢ്യത്തില്‍ തളയ്ക്കപ്പെട്ട നാം നമ്മുടെ ദുര്‍ഗതിയെന്താണെന്ന് അറിയാന്‍ കഴിയാഞ്ഞ് നമ്മുടെ പരിസരത്തോടും നമ്മോടു തന്നേയും കലഹിച്ചു. ക്രമേണ, കലഹം മടുത്ത്, നമ്മുടെ വിവേചനശക്തിയെ മായികമായ ഔന്നത്യത്തില്‍ മറഞ്ഞിരുന്ന ആ മഹാനേതാവില്‍- ജോസഫ് സ്റ്റാലിനില്‍- അര്‍പ്പിച്ചു. അത് ദാസ്യമായിരുന്നു എന്ന് നാം മനസ്സിലാക്കിയില്ല. ഈ ഒറ്റ മനുഷ്യന്‍ വിപ്ലവത്തിന്റെ മിഥോളജിയില്‍ ഒളിഞ്ഞുപാര്‍ത്ത് അതിന്റെ ഉപകഥാപാത്രങ്ങളെ സാഹസങ്ങളിലേക്കും മരണത്തിലേക്കും അയച്ചു. റോസന്‍ബെര്‍ഗ് ദമ്പതികള്‍ ആസന്നമായ വിമോചനത്തിന്റെ ഹര്‍ഷാരവം അനുഭവിച്ചുകൊണ്ട്, ഇലക്ട്രിക് ചെയറിലേക്ക് നടന്നു. ജ്യൂലിയസ് ഫ്യൂച്ചിക്ക് അതേ ധര്‍മ ദര്‍ശനത്തിന്റെ സുഖജ്വരത്തില്‍ തന്റെ ജീവന്‍ നടന്നുതീര്‍ത്തു. കേരളത്തിന്റെ മൂലകളില്‍ രക്തസാക്ഷിത്വം ആവശ്യമില്ലാതെ മുള പൊട്ടി. അങ്ങ് ഈ മുളപൊട്ടലിന്റെ താത്ത്വികാചാര്യനായിരുന്നു. ഈ വ്യര്‍ത്ഥതയുടെ ഭാരം താങ്കളില്‍ ചാരാന്‍ എന്റെ എഴുത്തില്‍ ഞാന്‍ ശ്രമിച്ചിരുന്നു. എന്റെ വിവരക്കേടും ഔദ്ധത്യവും; മാപ്പ് തരിക. താങ്കളുടെ ജീവിതത്തിന്റെ ഈ അതിരോളം ഒരു സഹയാത്രികനായി വീണ്ടും അതിനെ വിലയിരുത്തുമ്പോള്‍ മനസ്സിലാകുന്നു. താങ്കള്‍ ഒരു സന്ദേഹിയല്ലാതിരിക്കാന്‍ തരമില്ല. സന്ദേഹമാണല്ലോ പരമമായ സാഹസം. ആരാണതിനെ തടയുന്നത്? സ്റ്റാലിനിസം വരുത്തിവെച്ച കെടുതികളിലേക്ക് നമ്മുടെ ഓര്‍മ്മകള്‍ മടങ്ങുന്നു. ചരിത്രത്തിന്റെ തെളിവില്‍ ചോദ്യവും ഉത്തരവും നമ്മെ വലംവെച്ചു പറന്ന വര്‍ഷങ്ങളില്‍ താങ്കള്‍ ഒരാള്‍ ഒരു കടുംപിടിത്തത്തിനുവേണ്ടി പാഴ്‍ച്ചെലവിട്ടിരിക്കാന്‍ ഇടയില്ല. എന്നാല്‍, ഈ പ്രസ്ഥാനത്തിന്റെ പുതുമയില്‍ അടങ്ങിയ നിരവധി വൈരുദ്ധ്യങ്ങളെ കൈകാര്യം ചെയ്യാനുള്ള കെല്പ് താങ്കള്‍ക്ക് ഉണ്ടായിരുന്നു എന്നതാണ് സത്യം. പ്രസ്ഥാനത്തിന്റെ കാലാള്‍പ്പട ഈ കെല്‍പിനെ ഉപയോഗിക്കുകയും ചെയ്തു. അങ്ങ് ഗ്രന്ഥശേഖരങ്ങള്‍ക്കിടയിലേക്ക് പതുക്കെപ്പതുക്കേ നീക്കപ്പെട്ടു. താങ്കളുടെ സായന്തനവര്‍ഷങ്ങള്‍ക്ക് യോജിച്ചതായിരുന്നു ഈ നിര്‍ബന്ധവിശ്രമം എന്നു വേണമെങ്കില്‍ പറയാം. ക്ഷീണിതമായ ഉടലിനകത്ത് തീവ്രമായ കൗതുകങ്ങള്‍ കത്തിയെരിഞ്ഞു. ബുദ്ധിയുടെ ഈ മഹാസിദ്ധികളെ പാഴ്ച്ചെലവിട്ടതില്‍ നമുക്കും ഒരു പങ്കുണ്ട്. സഖാവിന്റെ പ്രതിഭയ്ക്ക് തുല്യമായ ഒരു വെല്ലുവിളി വന്നത്, (ഉചിതമായ എന്നുപറയട്ടേ) ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തകര്‍ച്ചയിലൂടെയായിരുന്നു. ഈ തകര്‍ച്ച ഏതെങ്കിലും കക്ഷിരാഷ്ട്രീയത്തിന്റെ പ്രകടനമായിരുന്നില്ല. കക്ഷിരാഷ്ട്രീയത്തിനും മുകളിലുള്ള ക്രാന്തദര്‍ശിത്വം. സിപിഐ: സമരങ്ങളുടേയും സഹനങ്ങളുടേയും നൂറ്റാണ്ട് ഒരു സംസ്‍ക്കാരവലയത്തിന്റെ അവസാനമാണ് നാമിന്നു കാണുന്നത്. സഖാവിന്റെ അന്വേഷണത്തിന് വിധേയമാകേണ്ടതായിരുന്നത്. അന്ത്യയാത്രയില്‍ താങ്കളെ ഒരു മഹാതരംഗം അനുഗമിച്ചു- സാധാരണ കേരളീയന്റെ സ്നേഹം. ആ തരംഗത്തെ അപഗ്രഥിക്കാനാവില്ല. ഒരായുഷ്‍ക്കാലത്തെ സാധനയുടെ ഉറവയാണ് ഈ സ്നേഹം. (1998 ഏപ്രില്‍ മൂന്ന് ലക്കത്തില്‍ മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്)

സമകാലിക മലയാളം 19 Mar 2025 2:09 pm

ഒരു കമ്യൂണിസ്റ്റിന്റെ രാമരാജ്യം

ഹി ന്ദു ഏകതയാണ് സംഘ് പരിവാര്‍ മുദ്രാവാക്യം. ഐക്യം എന്നതല്ല എന്ന് ശ്രദ്ധിക്കുക. കേരളത്തില്‍ ഒരു ഹിന്ദു ഐക്യവേദി പ്രവര്‍ത്തിക്കുന്നുണ്ട്. കേരളനവോത്ഥാനം ഹൈന്ദവരുടെ ഐക്യത്തിലൂടെ എന്നതാണ് അവരുടെ മുദ്രാവാക്യം. സത്യാനന്ദസരസ്വതിയുടേയും കുമ്മനം രാജശേഖരന്റേയും നേതൃത്വത്തില്‍ രൂപംകൊണ്ട നിരവധി ഹിന്ദു സംഘടനകളുടെ ഒരു വിശാലവേദിയാണ് അത്. ഐക്യമെന്ന വാക്കാണ് അവര്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് ഹിന്ദു ഏകത എന്ന ആശയത്തെയല്ല പിന്താങ്ങുന്നത് എന്ന് വിചാരിക്കരുത്. വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കുംവിധം ഉപയോഗിക്കുക എന്നത് ഫാഷിസ്റ്റുകളുടെ രീതിയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വലതുപക്ഷ ഫാഷിസ്റ്റ് പാര്‍ട്ടിയായ ജര്‍മന്‍ നാഷണല്‍ സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ പേരില്‍ സോഷ്യലിസവും തൊഴിലാളിയുമൊക്കെ ഉണ്ടായിരുന്നു. നവോത്ഥാനം Reformation എന്ന് അവര്‍ പറയുമ്പോഴൊക്കെ പുനരുത്ഥാനം Revivalism ആണ് ഉദ്ദേശിക്കുന്നത് എന്നത് മറ്റൊരു ഉദാഹരണം. ഏകത എന്ന പദത്തിനെന്താണ് കുഴപ്പം? ഏകത എന്നത് ഏകീകരണത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന ഒന്നാണ് എന്നതാണ് കുഴപ്പം. ഐക്യം വൈവിദ്ധ്യത്തെ അംഗീകരിക്കുമ്പോള്‍ ഏകത വ്യത്യസ്തതകളെ ഇല്ലാതാക്കുന്നു. നല്ലതല്ലേ എന്ന് ചോദിച്ചേക്കാം. എപ്പോഴും അല്ല എന്നാണ് ഉത്തരം. ഇന്ത്യയില്‍ നിലനിന്നുപോരുന്നതും എന്നാല്‍ ആധുനികതയുടെ മൂല്യങ്ങളുടെ വരവോടെ ചോദ്യംചെയ്യപ്പെട്ടതുമായ ഒരു ശ്രേണീബദ്ധവ്യവസ്ഥയുണ്ട് ഇന്ത്യന്‍ സമൂഹത്തില്‍. ബ്രാഹ്മണനാണ് അതിന്റെ നേതൃത്വം. അത് മാറിയ കാലത്തിന് അനുസരിച്ച് പുതിയതാക്കിത്തീര്‍ക്കുക എന്നതാണ് ഏകത കൊണ്ട് ഉദ്ദേശിക്കുന്നത്. മൂന്നുവട്ടം തുടര്‍ച്ചയായി അവര്‍ രാജ്യഭരണം പിടിച്ചെടുത്തു എന്നതുകൊണ്ടുമാത്രം ഹിന്ദു ഏകത സാദ്ധ്യമായി എന്ന നിഗമനത്തിലെത്താനാകില്ല. ഹിന്ദു ഏകതയ്ക്ക് തടസ്സമേതാണ് എന്നു ചോദിച്ചാല്‍ അതിനുത്തരം ഹിന്ദുയിസമെന്നു വിളിക്കുന്ന മതത്തിന്റെ അയഞ്ഞഘടനയും നിഷ്‌കര്‍ഷതകളില്ലായ്മയുമാണ്. ഈ അയഞ്ഞ ഘടനയേയും കാര്‍ക്കശ്യമില്ലായ്മയേയും മനസ്സിലാക്കുന്നതില്‍ അതിഹൈന്ദവികതയെ എതിര്‍ക്കുന്നവരും ഒരുപോലെ പരാജയപ്പെട്ടിരിക്കുന്നു എന്നതാണ് കൗതുകകരം. മാംസം കഴിക്കുന്ന കശ്മീരി ബ്രാഹ്മണനും മാംസം കഴിക്കാത്ത ദലിത് വിഭാഗങ്ങളും ഹിന്ദുക്കളിലുണ്ട്. മത്സ്യം ഭക്ഷിക്കുന്ന ബ്രാഹ്മണനും മത്സ്യം ഭക്ഷിക്കാത്ത ബ്രാഹ്മണനും അതിനുള്ളില്‍ തന്നെയുണ്ട്. രാമനെന്ന പോലെ രാവണനും ഹിന്ദുമതവിശ്വാസികള്‍ക്കിടയില്‍ സ്ഥാനമുണ്ട്. കൊല്ലം ജില്ലയിലെ മലനടയിലാണ് സുയോധനന് ക്ഷേത്രമുള്ളത്. ഹിന്ദുമത സങ്കല്പങ്ങളില്‍ നായകനും പ്രതിയോഗിയുമെല്ലാം ഏതോ അലംഘനീയ വിധിയുടെ ചരടുകളാല്‍ ബന്ധിക്കപ്പെട്ട് ഒരു പാവനാടകത്തിലെന്ന പോലെ ചലിക്കുന്നു. കര്‍മപാശം എന്നതാണ് ഈ ചരടിനു വിളിപ്പേര്. അബ്രഹാമിക മതങ്ങളില്‍ സമത്വം എന്ന സങ്കല്പമുണ്ട്. ദൈവത്തിന്റെ സൃഷ്ടികള്‍ക്കിടയില്‍ ഉച്ചനീചത്വങ്ങളുണ്ടാകരുതെന്നാണ്. മനുഷ്യനെ ദൈവം തന്റെ രൂപത്തിലാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് ബൈബിള്‍. ആയതിനാല്‍ ഓരോ മനുഷ്യനിലും ദൈവത്തിനെ കാണാനുള്ള ഒരു പഴുതുണ്ട്. ആ പഴുതിലൂടെ ഒരുപരിധിവരെ സമത്വം എന്ന രാഷ്ട്രീയ സങ്കല്പത്തെ വീക്ഷിക്കാനാകും. എന്നാല്‍ ഹിന്ദുമതത്തില്‍ സമത ഇല്ല. മറിച്ച് സെമിറ്റിക് മതങ്ങളിലൊക്കെയുള്ള സമത എന്ന ആശയത്തില്‍ നിന്നും ഒരുപടി കൂടി കടന്ന് ഭേദാഭേദചിന്തകളില്ലാത്ത അദൈ്വതദര്‍ശനമുണ്ട്. 'ഒന്നിനേയും കൊല്ലരുതെന്ന്' പറയുന്നത് വാച്യാര്‍ത്ഥത്തിലെടുത്ത് പ്രായോഗികമാക്കാന്‍ ശ്രമിക്കുന്നതുപോലെ ഒട്ടും എളുപ്പമല്ലാത്ത ഒന്നാണ് ഈ ദര്‍ശനമനുസരിച്ച് ജീവിക്കുന്നത്. പ്രയാസകരമായ ഈ സംഗതിയെ മറയാക്കിയാണ് സമൂഹത്തില്‍ ഉച്ചനീചത്വം വളര്‍ത്തിയെടുത്തത്. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് മിഥോളജിസ്റ്റും എഴുത്തുകാരനുമായ ദേവ്ദത്ത് പട്ടനായിക് വിശദീകരിക്കുന്നുണ്ട്. അബ്രഹാമിക മതങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഹിന്ദുമതം. പട്ടനായിക് ചൂണ്ടിക്കാണിക്കുന്നത് വൈവിധ്യത്തിലാണ് ഹിന്ദുമതം തെഴുത്തത് എന്നാണ്. വിവിധങ്ങളായ സമൂഹങ്ങളുടെ ഒരു സഞ്ചയമാണത്. ഓരോ സമൂഹത്തിനും അതിന്റേതായ ദൈവങ്ങളുണ്ട്. സ്വന്തം നിയോഗങ്ങള്‍, സവിശേഷവിശ്വാസങ്ങള്‍, ആചാരങ്ങള്‍ എന്നിവയൊക്കെ ഉണ്ട്. ഓരോന്നും അതുല്യമാണ്. വിഭവങ്ങള്‍ക്കായുള്ള മത്സരവും ഈ സമൂഹത്തിലുണ്ട്. അതുകൊണ്ടുള്ള പിരിമുറുക്കവുമുണ്ട്. തന്‍മൂലം അസ്ഥിരസ്വഭാവമുള്ള ശ്രേണീബദ്ധത (Hierarchy) നിലനില്‍ക്കുന്ന ഒരു വലിയ ജനസഞ്ചയമാകുന്നു ഹിന്ദുമതം. അതുകൊണ്ടുതന്നെ ഈ ജനസഞ്ചയത്തിലെ ചില സമൂഹങ്ങളും അവരുടെ ചില ദൈവങ്ങളും മറ്റുള്ളവയേക്കാള്‍ പ്രാധാന്യം നേടുന്നുണ്ട്. എന്നാല്‍ അത് എന്നെന്നേക്കുമായി അങ്ങനെയല്ല എന്നും പട്ടനായിക് പറയുന്നു. ഏതെങ്കിലും ഒരു സമൂഹമോ അവരുടെ ദൈവമോ എപ്പോഴും അതിന്റെ കേന്ദ്രത്തിലുണ്ടാകും. ഒരു തൊഴിലിടത്തില്‍ മേല്‍നോട്ടത്തിനു അധികാരമുള്ളയാള്‍ മാറിമാറിവരുംപോലെ അവര്‍ മാറിമാറി വരും. തൊഴിലിടത്തിലെ കഴിവുള്ള ഏതു തൊഴിലാളിക്കും മേല്‍നോട്ടത്തിനു അധികാരിയാകാമല്ലോ. ഒരു നിലയ്ക്കുള്ള ചലനാത്മകത ആ വ്യവസ്ഥക്കുണ്ട്. എന്നാല്‍ ഈ ചലനാത്മകത നഷ്ടമാകുമ്പോള്‍ ഒരാള്‍ എല്ലാകാലത്തും അധികാരിയായിരിക്കുന്നതാണ് ഫലം. അന്നേരം നടക്കുന്നത് അസമത്വത്തിന്റെ സ്ഥാപനവല്‍ക്കരണമാണ്. വൈവിധ്യമാര്‍ന്ന സമൂഹങ്ങളുടെ ഒരു സഞ്ചയമായ ഹിന്ദുമതത്തില്‍ ആയിരക്കണക്കിന് ജാതികള്‍ എല്ലാകാലത്തും ഈ മേലധികാരത്തിനായി മത്സരിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ഓരോ ജാതികളും താന്താങ്ങളെ സൈദ്ധാന്തികമായി ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലേക്ക് നിര്‍ബന്ധിതമായി സംയോജിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ചരിത്രത്തിന്റെ ചില ഘട്ടങ്ങളില്‍ ഈ മത്സരം നിലയ്ക്കുന്നു. അതോടെ ചലനാത്മകത നഷ്ടമാകുന്നു. അസമത്വം സ്ഥാപനവല്‍ക്കരിക്കപ്പെടുന്നു. അപ്പോഴാണ് ചണ്ഡാലനായി പിറക്കുന്നതും ഭൂസുരനായി പിറക്കുന്നതും കര്‍മഫലം കൊണ്ടെന്ന ന്യായീകരണം ഉണ്ടാകുന്നത്. ഒ.വി.വിജയന്റെ 'ഗുരുസാഗര'ത്തില്‍ കുഞ്ഞുണ്ണി തന്റെ അച്ഛനോട് എന്തുകൊണ്ടാണ് വലംകയ്യനായ കര്‍ഷകന്റെ പ്രഹരം മുഴുവന്‍ എന്നും വലതുവശത്ത് നില്‍ക്കുന്ന പോത്തിന് എന്നു ചോദിക്കുന്നുണ്ട്. 'അത് അതിന്റെ കര്‍മഫലമാണ്' എന്നാണ് മറുപടി. അനന്തകാലങ്ങളുടേയും നൈരന്തര്യങ്ങളുടേയും നാല്‍ക്കവലയില്‍ മനുഷ്യരെ പ്രതിഷ്ഠിച്ച് വിധിഹിതമേവനും തടുത്തുകൂടാ എന്ന് ഉറക്കെ കരയാനാണ് എന്നും ഔപചാരികമതം ഭാരതീയരെ പഠിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഈ ചലനാത്മകതയും ജാതിസമൂഹങ്ങളുടെ അതുല്യതയും മുന്‍നിര്‍ത്തി നിരവധി പോരാട്ടങ്ങള്‍ ഹിന്ദുമതത്തിനുള്ളില്‍ തന്നെ ഉണ്ടായിട്ടുണ്ട്. ഭക്തിപ്രസ്ഥാനം മുതല്‍ നവീനാദ്വൈതികള്‍ നയിച്ച സാമൂഹികപരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ വരെ അതിന്റെ ഭാഗമാണ്. പ്രവാചകനില്ലാത്ത ഹിന്ദുമതം വൈവിദ്ധ്യത്തിനു ഹിന്ദുമതം നല്‍കിയ ഊന്നല്‍ സാദ്ധ്യമാക്കിയതാണ് ഈ പ്രസ്ഥാനങ്ങളെ ഏറേയും. എല്ലാ പൗരന്മാരെയും തുല്യരായി കാണുകയും അവര്‍ക്ക് തുല്യ അവകാശങ്ങളും വിഭവങ്ങളില്‍ തുല്യ ഉടമസ്ഥതയും നല്‍കുന്ന 'പത്തുകല്‍പ്പനകളുടെ' ഒരു കൂട്ടമായിട്ടാണ് ഒരു നല്ല ഭരണഘടനയെ ശരിയ്ക്കും വിശേഷിപ്പിക്കേണ്ടത്. ലോകത്തെവിടേയും അബ്രഹാമിക മതങ്ങളുടെ കൂടി സംഭാവനയായ സമത്വസങ്കല്പങ്ങളാല്‍ പ്രചോദിതമായിട്ടു സൃഷ്ടിക്കപ്പെട്ട തുല്യ അവകാശങ്ങളെക്കുറിച്ചുള്ള ഭരണഘടനാസിദ്ധാന്തങ്ങളുടെ ഒരു പരിമിതി അതിനു വൈവിധ്യത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ല എന്നതാണ്. പട്ടനായിക് ചോദിക്കുന്നതുപോലെ സമത്വം ഉദ്‌ഘോഷിക്കുന്ന ഒരു ഭരണഘടനയ്ക്ക് എങ്ങനെയാണ് സ്ത്രീപുരുഷ സമത്വം എന്ന തത്ത്വമോ ഭിന്നലൈംഗികതയേയോ അംഗീകരിക്കാത്ത മതങ്ങളോട് സമത്വപൂര്‍ണമായ പെരുമാറ്റം സുസാദ്ധ്യമാകുക? മനുഷ്യാന്തസ്സിനെ കൂട്ടാക്കാത്ത ജാത്യാചാരങ്ങളെ വിശ്വാസത്തിന്റെ പേരില്‍ ന്യായീകരിക്കുന്ന മതത്തെ അംഗീകരിക്കാനാകുക? ഇന്ത്യയെന്ന ആശയം തന്നെ സമത്വസങ്കല്‍പത്തെ ആസ്പദമാക്കി പരിണമിച്ചുവന്ന ഒന്നാണ്. ഇന്ത്യപോലുള്ള ഒരു ജനാധിപത്യസമൂഹത്തില്‍ മത,വംശീയ,ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന സവിശേഷപരിഗണന കൂടിയാകുമ്പോള്‍ ഈ പ്രതിസന്ധി രൂക്ഷമാകുന്നു. സവിശേഷ പരിഗണന സമഭാവനയോടുള്ള സമീപനത്തിനു എതിരാണെന്ന ലളിതപാഠത്തില്‍ ഇന്ത്യക്കാര്‍ കുടുങ്ങിപ്പോകുന്നു. ന്യൂനപക്ഷ പ്രീണനം എന്ന മുദ്രാവാക്യം അങ്ങനെ വളരെ എളുപ്പത്തില്‍ ഭൂരിപക്ഷ മതസ്ഥര്‍ക്കിടയില്‍ വിലപ്പോകുന്നു. ഈ പ്രചാരണം അഴിച്ചുവിടുന്ന ഹിന്ദുത്വരാഷ്ട്രീയക്കാരെ നേരിടുന്നതില്‍ കമ്യൂണിസ്റ്റുകള്‍ ഉള്‍പ്പെടുന്ന മതനിരപേക്ഷ ചേരി പരാജയപ്പെടുന്നത് വൈവിദ്ധ്യത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാത്തതുകൊണ്ടു കൂടിയാണ്. ഹിന്ദുമതത്തിന്റെ വൈവിദ്ധ്യത, ചലനാത്മക നിലച്ചുപോകുമ്പോഴൊക്കെ അതിനുള്ളില്‍ വളരുന്ന ചെറുത്തുനില്‍പ്പുകള്‍ എന്നിവ മനസ്സിലാക്കുന്നതില്‍ സാര്‍വദേശീയമായ ഒരു മതനിരപേക്ഷ സങ്കല്പം കൊണ്ടുനടക്കുന്ന ഉദാരവാദികളെപ്പോലെ കമ്യൂണിസ്റ്റുകാരും പരാജയപ്പെട്ടിരിക്കുന്നു. ഒരു മര്‍ദ്ദനവ്യവസ്ഥയുടെ എല്ലാക്കാലത്തേക്കുമുള്ള സിദ്ധാന്തപരമായ ന്യായീകരണവും അതിന്റെ പ്രയോഗവുമല്ല ഹിന്ദുമതം എന്ന് അവര്‍ തിരിച്ചറിയുന്നില്ല. ഹിന്ദുമതവും നിരന്തരപരിണാമസാദ്ധ്യത ഉള്ള ഒന്നാണ്. സത്യയുഗത്തിലേക്കുള്ള വാമമാര്‍ഗ്ഗം ഇന്ത്യയുടെ ആത്മാവെന്ത് എന്നറിഞ്ഞയാളായിരുന്നു ഗാന്ധിജി, അദ്ദേഹം സംസാരിച്ചത് ശരാശരി ഇന്ത്യക്കാരന്റെ 'ഇഡിയം' ഉപയോഗിച്ചായിരുന്നു. ഗാന്ധിജി ആവര്‍ത്തിച്ചുപയോഗിച്ചിരുന്ന രാമരാജ്യം എന്ന പ്രയോഗത്തിന്റെ സൂക്ഷ്മാര്‍ത്ഥമൊന്നും ഇന്ത്യയുടെ പൊതുബോധത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടില്ല ഇന്നോളം. ഒരു ആദര്‍ശാത്മകസമൂഹം എന്ന നിലയിലാണ് ഇന്ത്യക്കാര്‍ അതു മനസ്സിലാക്കിയിട്ടുള്ളത്. കാലഹരണപ്പെട്ടൊരു നീതിസംഹിത പ്രയോഗത്തിലിരിക്കുന്ന സമൂഹമാണ് രാമരാജ്യത്തിലേത് എന്ന് കമ്യൂണിസ്റ്റുകാര്‍ പറയും. എന്നാല്‍ 'ഭൂമിയില്‍ ഒരു രാമരാജ്യം സൃഷ്ടിക്കുക എന്നതാണ് കമ്യൂണിസത്തിന്റെ ലക്ഷ്യം' എന്ന് പണ്ട് ഒരു കമ്യൂണിസ്റ്റുകാരന്‍ പറഞ്ഞിട്ടുണ്ട്. സത്യ ഭക്ത. നൂറുവര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇന്ത്യയില്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി പിറന്നുവീണ കാണ്‍പൂര്‍ യോഗത്തിന് മുന്‍കൈയെടുത്ത കമ്യൂണിസ്റ്റായിരുന്നു രാജസ്ഥാനിലെ ഭരത്പൂരില്‍ ജനിച്ച ചഖന്‍ ലാല്‍ എന്ന സത്യ ഭക്ത. മറ്റൊന്നു കൂടി അദ്ദേഹം പറഞ്ഞു. വൈകാതെ പ്രളയം വരും, സത്യയുഗം പിറക്കും. മുതലാളിത്തത്തിന്റേയും കൊളോണിയല്‍ വാഴ്ചയുടേയും അന്ത്യം കുറിക്കപ്പെടുമെന്നും കമ്യൂണിസം വരുമെന്നൊക്കെയായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്. കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത മാവേലിനാട് എന്ന് മലയാളി പറയുന്നതുപോലെ. ഇന്ത്യയില്‍, വിശേഷിച്ചും ഉത്തരേന്ത്യയില്‍ മദ്ധ്യകാലഘട്ടത്തില്‍ പ്രബലമായ ഭക്തിപ്രസ്ഥാനവും കബീര്‍ദാസും തുളസീദാസുമെല്ലാം വാല്‍മീകി രാമായണത്തില്‍ നിന്നും വ്യത്യസ്തനായ ഒരു രാമനെയാണ് ജനമനസ്സുകളില്‍ പ്രതിഷ്ഠിച്ചത്. അല്ലാഹു എന്നതിനു പകരം രാമന്‍ എന്നോ രാമന്‍ എന്നതിനു പകരം അല്ലാഹ് എന്നോ പറയാമായിരുന്നു. അയോദ്ധ്യ എന്നാല്‍ യുദ്ധമില്ലാത്ത ഭൂമി എന്നുതന്നെയായിരുന്നു. വ്യവസ്ഥയുടെ മര്യാദകള്‍ പാലിച്ച പുരുഷോത്തമനെന്നതിലുപരി ഭക്തിപ്രസ്ഥാനത്തിന്റെ രാമന്‍ സാധാരണമനുഷ്യര്‍ക്ക് സങ്കടമോചകനായിരുന്നു. ഇന്ത്യന്‍ ജനമനസ്സുകളില്‍ ആഴത്തില്‍ പതിഞ്ഞുകിടക്കുന്ന ഒരു വിമോചകനാണ് ഭക്തിപ്രസ്ഥാനത്തിന്റെ രാമനും കൃഷ്ണനുമെല്ലാം. കുടിയേറുന്നവരെല്ലാം ഭീകരവാദികളല്ല; ഉപരാഷ്ട്രപതി ട്രംപിനെ പ്രതിദ്ധ്വനിപ്പിക്കരുത് കമ്യൂണിസം നിരീശ്വരവാദപരമാണ്. അതുകൊണ്ട് രാമരാജ്യമെന്ന പ്രയോഗവും കമ്യൂണിസവും മോരും മുതിരയും പോലെ ചേരാത്തവയാണ്. എങ്കിലും ഹിന്ദുതീവ്രവാദികള്‍ ബ്രാഹ്മണ മതത്തെ നിശിതവിമര്‍ശനത്തിനിരയാക്കിയ എം.എന്‍. റോയിയേക്കാള്‍, ബി.ആര്‍.അംബേദ്കറേക്കാള്‍ ഭയന്നത് രാമമന്ത്രം സദാ ചുണ്ടില്‍ കൊണ്ടുനടന്ന സനാതനഹിന്ദുവായ ഗാന്ധിജിയെയാണ്. സ്വാതന്ത്ര്യത്തിന്റെ പ്രഭാതമുഹൂര്‍ത്തത്തില്‍ സ്വയം ബലിയായ അദ്ദേഹം മരിച്ചുവീഴുന്നത് രാമനാമം ഉച്ചരിച്ചുകൊണ്ടാണെന്ന വസ്തുത അവര്‍ക്ക് മറക്കാനാകില്ല. ഇന്ത്യന്‍ ജനതയ്ക്കും. ഹിന്ദുതീവ്രവാദത്തെ എതിര്‍ക്കുമ്പോള്‍ മതേതരത്വത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ടതുണ്ടോ എന്നത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. കമ്യൂണിസം തന്നെയും എല്ലായ്‌പോഴും നിരീശ്വരവാദനിയമങ്ങളാല്‍ നിബന്ധിതമാണെന്ന് ഉറപ്പിച്ചുപറയാന്‍ പറ്റുമോ? ലാറ്റിന്‍ അമേരിക്കയില്‍ വിമോചനദൈവശാസ്ത്രം സ്വേച്ഛാധിപതികളെ കടപുഴക്കിയെറിയുന്നതില്‍ വലിയൊരു പങ്ക് വഹിച്ചിട്ടില്ലേ? കാമിലോ തോറെയെ പോലുള്ള മതപുരോഹിതര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയോടൊപ്പം പോരാടി രക്തസാക്ഷിത്വം വഹിച്ചിട്ടില്ലേ? ഇറാനില്‍ ആദ്യം ഷാ പഹ്ലവിയ്‌ക്കെതിരേയും പിന്നീട് പുരോഹിത വാഴ്ചയ്‌ക്കെതിരേയും പോരാടിയ മുജാഹിദീന്‍ ഇ കല്‍ഖിനെ പോലുള്ള ഇസ്‌ലാമിസ്റ്റ് മാര്‍ക്‌സിസ്റ്റ് വിമോചനസംഘടനകളുണ്ടായിട്ടില്ലേ? ഒരു ഹിന്ദു വിമോചനദൈവശാസ്ത്രം എന്തുകൊണ്ട് ആലോചനയില്‍ വരുന്നില്ല. സത്യ ഭക്ത എന്ന മരണം വരെ വിശ്വാസിയല്ലാതെ തുടര്‍ന്ന കമ്യൂണിസ്റ്റുകാരന്റെ ജീവിതവും രാഷ്ട്രീയവും ഇക്കാര്യത്തില്‍ പരിഗണനയ്ക്കു വരേണ്ട സംഗതിയാണ്.

സമകാലിക മലയാളം 18 Mar 2025 2:32 pm

എന്തൊക്കെയാണ് കേരളത്തിലെ ഏറ്റവും നല്ല കാര്യങ്ങള്‍? ഈ പട്ടിക നോക്കൂ

പൊതുവെ കേരള സമൂഹത്തില്‍ വളരുന്ന അപചയങ്ങളെകുറിച്ചാണ് പലപ്പോഴും ചര്‍ച്ചകള്‍, മീഡിയ ചര്‍ച്ചകള്‍ കൂടുതല്‍. അതു കൊണ്ടു ചിലര്‍ കരുതും കേരളം ഏറ്റവും മോശം സ്ഥലമാണന്ന്. ലോകം മുഴുവന്‍ സഞ്ചരിച്ച, ഇപ്പോഴും സഞ്ചരിക്കുന്ന എനിക്ക് ഏറ്റവും മനോഹരമെന്നു പണ്ടും ഇന്നും തോന്നുന്ന ഇടം കേരളമാണ്. ഇവിടുത്തെ പച്ചപ്പ് എല്ലായിടത്തും കാണില്ല കേരളത്തിനു പുറത്ത്, ഇന്ത്യയില്‍ എല്ലായിടത്തും, ലോകത്തു മിക്കവാറും രാജ്യങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ എന്തൊക്കെയാണ് കേരളത്തിലെ നല്ല കാര്യങ്ങള്‍? കഴിഞ്ഞ മാസം ഞാന്‍ കുഭമേളയും യൂ പിയും സന്ദര്‍ശിച്ചു. അപ്പോഴാണ് കേരളത്തിന്റെ മഹത്വത്തെ കുറിച്ച് ചിന്തിച്ചത്. 1. കേരളത്തിലെ സോഷ്യല്‍ സോളിഡാരിറ്റി കേരളത്തില്‍ എന്തെങ്കിലും ഒരു വാഹന അപകടമോ അല്ലെങ്കില്‍ പ്രകൃതി ദുരന്തമോ ഉണ്ടായാല്‍ ജാതി മത ഭേദമന്യേ ആളുകള്‍ സഹായിക്കാന്‍ സന്നദ്ധരാണ്. അപകടത്തില്‍ പെട്ട മനുഷ്യരുടെ ജാതിയോ മതമോ നോക്കാതെ എല്ലാവരും സഹായിക്കും. കേരളത്തില്‍ പ്രളയകാലത്തും ഉരുള്‍ പൊട്ടല്‍ ദുരന്തത്തിലും സഹായിക്കാന്‍ ഏറ്റവും മുന്നിട്ട് നിന്നത് യുവാക്കളാണ്. 2. കേരളത്തില്‍ എന്തൊക്ക പറഞ്ഞാലും മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഫ്യൂഡല്‍ മനോഭാവങ്ങള്‍ കുറഞ്ഞു. പലര്‍ക്കും ജാതി മത വിചാരങ്ങള്‍ ഉണ്ടെങ്കിലും മറ്റു പലയിടത്തും പോലെ അതു വെളിയില്‍ റൂഡായി കാണിക്കില്ല. വടക്കെ ഇന്ത്യയില്‍ പലയിടത്തും ഒരു മടിയും ഇല്ലാതെ നിങ്ങളുടെ ജാതി ചോദിക്കും. മതം മനസ്സില്‍ വച്ചു പെരുമാറും. പലയിടത്തും തൊട്ട് കൂട്ടായ്മകള്‍ ഇപ്പോഴുമുണ്ട്. 3. കേരളത്തില്‍ ഗ്രാസ് റൂട്ട്‌സിലും അല്ലാതെയും രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ഭൂരിപക്ഷം സാമൂഹിക പ്രവര്‍ത്തനം നടത്തുന്നവരാണ്. പലര്‍ക്കും അസുഖം വന്നാല്‍ ആശുപത്രിയില്‍ കൊണ്ടു പോകുന്നതും പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കുവാനും വീടില്ലാത്തവര്‍ക്ക് വീട് വാക്കാനുമൊക്കെ രാഷ്ട്രീയപാര്‍ട്ടികളിലെ സാമൂഹിക പ്രവര്‍ത്തകരും പഞ്ചായത്ത് അംഗങ്ങളോ ക്കെ മുന്നില്‍ കാണും 4. എന്തൊക്കെ പറഞ്ഞാലും കേരളത്തില്‍ ഏത് കുഗ്രാമങ്ങളിലും റോഡ് ഉണ്ട്, വൈദ്യുതി ഉണ്ട്, മിക്കവാറും ഇടത്തു പൊതു ഗതാ ഗതമാര്‍ഗ്ഗങ്ങള്‍ ഉണ്ട്. മിക്കവാറും ഇടത്തു കുടിവെള്ളമുണ്ട്. കേരളത്തില്‍ വണ്ടി ചെല്ലാത്ത ഇടങ്ങള്‍ വളരെ കുറവാണ്. മറ്റു പലയിടത്തും വലിയ നല്ല ഒന്നാന്തരം ഹൈവേ കാണാം. പക്ഷെ ഹൈവെ വിട്ട് രണ്ടു കിലോമീറ്റര്‍ ഉള്ളിലേക്ക് പോയാല്‍ ഏറ്റവും മോശമായ റോഡുകള്‍. 5. കേരളത്തിലെ കണക്റ്റിവിറ്റി വളരെ നല്ല ഗുണ മേന്മയുള്ളത്. കേരളത്തില്‍ ഞാന്‍ ജീവിക്കുന്നത് ഗ്രാമത്തിലാണ്. പക്ഷെ ഇന്റര്‍നെറ്റ് ബ്രോഡ് ബാന്‍ഡ് വളരെ നല്ല ക്വാളിറ്റി. കേരളത്തിലെ ഒരു ഗ്രാമത്തില്‍ ഇരുന്നു ലോകത്തു തൊണ്ണൂറ് രാജ്യങ്ങളില്‍ അധികം പ്രവര്‍ത്തനം നടത്തുന്ന അന്താരാഷ്ട്ര സംഘടനക്ക് നേതൃത്വം നല്‍കാന്‍ സാധിക്കും. ഒരു ദിവസം ഞാന്‍ ശരാശരി 5-6 മണിക്കൂര്‍ ഓന്‍ലൈന്‍ മീറ്റിങ്ങില്‍ ആയിരിക്കും. രാവിലെ പത്തു മണിക്ക് ലോകത്തിന്റെ വിവിധ ടീമകളുമായി കേരളത്തിലെ ഒരു ഗ്രാമത്തില്‍ ഇരുന്നു മീറ്റിങ് കൂടാം. ഇന്ത്യയില്‍ പലയിടത്തും ഇത് സാധ്യമല്ല. ലോകത്തു മിക്കയിടത്തും ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി കുറവാണ്. 6. കേരളത്തിലെ ആരോഗ്യ പരിപാലനം. കേരളത്തില്‍ ഇന്ന് ടെര്‍ഷറി ഹൈ സ്‌പെഷ്യല്‍ ഹെല്‍ത് കെയര്‍ ഏതാണ്ട് 25 കിലോമീറ്ററില്‍ അവൈലബിളാണ്. അടൂരില്‍ ഇപ്പോള്‍ ഹൈ സ്‌പെഷ്യലിറ്റി ലൈഫ് ലൈന്‍ ഉണ്ടായത് കൊണ്ടു ഇവിടെ നിന്നും പതിനഞ്ച് ഇരുപത് മിനിറ്റില്‍ എത്താം. പത്തനംതിട്ട ജില്ലയില്‍ മാത്രം നാലു മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍സ്. തിരുവല്ലയില്‍ മാത്രം മൂന്നു ഹൈ സ്‌പെഷ്യല്‍ ഹോസ്പിറ്റല്‍. കേരളത്തില്‍ എന്തൊക്കെ പറഞ്ഞാലും മറ്റു സംസ്ഥാങ്ങളെക്കാള്‍ മെച്ചപ്പെട്ട പ്രാഥമിക ആരോഗ്യം രംഗമുണ്ട്. സര്‍ക്കാര്‍ ആശുപത്രി സംവിധാനങ്ങള്‍ ലോക നിലവാരത്തിലേക്ക് വളരണം. ഇപ്പോള്‍ സാമാന്യ സൗകര്യമുള്ളത് ചില മെഡിക്കല്‍ കോളേജുകള്‍ മാത്രം. ആ അവസ്ഥ മെച്ചപ്പെടണം. 7. കേരളത്തിലെ വിദ്യാഭ്യാസത്തെ കുറിച്ച് നമ്മള്‍ നിരന്തരം വിമര്‍ശിക്കും എങ്കിലും കേരളത്തില്‍ സര്‍വത്രിക വിദ്യാഭ്യാസം ഉണ്ട്. എല്ലായിടത്തും സ്‌കൂളകളും കോളജുകളും യൂണിവേഴ്‌സിറ്റികളും ഉണ്ടായത് കൊണ്ടു ഇന്ന് ആര്‍ക്കും കേരളത്തില്‍ വലിയ ചെലവ് ഇല്ലാതെ ഉന്നത വിദ്യാഭ്യാസം നടത്താം. 8. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ക്ക് ഉന്നത വിദ്യാഭ്യാസവും പ്രൊഫഷണല്‍ വിദ്യാഭ്യാസവും ഉള്ളത് കേരളത്തിലാണ്. ഇന്ന് സര്‍ക്കാരിലും പ്രൊഫഷണല്‍ മേഖലയിലും സ്ത്രീകള്‍ ഏറ്റവും തിളങ്ങുന്നത് കേരളത്തിലാണ്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ നഴ്‌സുമാര്‍ ഉള്ളത് കേരളത്തില്‍ നിന്നും ഫിലിപ്പിന്‍സില്‍ നിന്നുമാണ്. കേരളത്തിലെ സാമ്പത്തിക വളര്‍ച്ചയ്ക്കു ഒരു പ്രധാന കാരണം കേരളത്തിലെ നഴ്‌സുമാര്‍ അയക്കുന്ന പൈസയാണ്. മധ്യകേരളത്തില്‍ അമേരിക്ക, ജര്‍മ്മനി, യൂ കെ ഉള്‍പ്പെടെയുള്ള മലയാളി കുടിയേറ്റത്തിന്റ പുറകില്‍ ഒരു നഴ്‌സ് ആയിരിക്കും. 9. കേരളത്തെ മറക്കാത്ത മലയാളികള്‍. കേരളത്തിനും ഇന്ത്യക്കും പുറത്തു എല്ലാം കൂടി ഏതാണ്ട് 20% മലയാളികള്‍ ഉണ്ട്. അവരൊക്കെ കേരളത്തെകുറിച്ച് കരുതല്‍ ഉള്ളവരാണ്. കഴിഞ്ഞ വര്‍ഷം റെമിട്ടന്‍സ് വന്നത് രണ്ടു ലക്ഷം കോടിയില്‍ അധികം. വിദേശ റെമിട്ടന്‍സ് ഇല്ലായിരുന്നു എങ്കില്‍ കേരളത്തിന്റെ അവസ്ഥ ഇതായിരിക്കില്ല. ഇന്ന് പേര്‍ ക്യാപിറ്റ വരുമാനത്തില്‍ കേരളം ഇന്ത്യയില്‍ ആറാം സ്ഥാനത്തായത് റെമിട്ടന്‍സ് ഇക്കൊണമി കൊണ്ടാണ്. കേരളത്തിലെ സാമ്പത്തിക വളര്‍ച്ചയുടെ എഞ്ചിന്‍ 1987 മുതല്‍ റെമിറ്റന്‍സാണ്. കേരളത്തില്‍ വന്ന കൂടുതല്‍ വിദേശ ഇന്‍വെസ്റ്റ്‌മെന്റ് നടത്തിയത് മലയാളികളാണ്. കേരളത്തില്‍ പ്രളയ സമയത്തും ദുരന്തസമയത്തും ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് വിദേശ മലയാളികളാണ്. 10. കേരളത്തിലെ അര്‍ബനൈസെഷന്‍ ഇന്ന് തിരുവനന്തപുരത്തോ കൊച്ചിയിലോ കിട്ടുന്ന ഏത് സര്‍വീസും അടൂരില്‍ കിട്ടും. മിക്കവാറും എല്ലാ സാധാരണ കാറുകളും ബൈക്കും അടൂരില്‍ വാങ്ങാം. കെഎഫ്‌സി,/പിസ്സ ഹറ്റ് ഉള്‍പ്പെടെ ആഗോള ചെയിന്‍ വരെ അടൂരില്‍ ഉണ്ട്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെ ഉണ്ട് ഞാന്‍ താമസിക്കുന്ന അടൂരിന് അടുത്ത തുവയൂര്‍ ഗ്രാമത്തില്‍ മിക്കവാറും എല്ലാം കിട്ടും. പണ്ട് അഞ്ചു ഓല മേഞ്ഞ മാടക്കടയും ഒരു കാപ്പി കടയും ഒരു പലചരക്ക് കടയും ഉണ്ടായിരുന്നിടത്തു ഇന്ന് മൂന്നും നാലൂം നില കെട്ടിടങ്ങള്‍. നിരവധി റെസ്‌റ്റോറന്റ്, സൂപ്പര്‍ മാര്‍ക്കറ്റ്, ജ്യുവലറി ഷോപ്പ്. നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് ബോധിഗ്രാമില്‍ വരുന്നവര്‍ക്ക് ഇതൊരു ഗ്രാമമാണ് എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല. അവരുടെ ധാരണയില്‍ ഇത് ഒരു താലൂക് ആസ്ഥാന പട്ടണം പോലെയാണ്. അവര്‍ സ്ത്രീകളെ നോക്കി ശരീര ഭാഗങ്ങളെ ഉച്ചത്തില്‍ വര്‍ണിക്കുകയാണ്! അതുപോലെ കേരളത്തില്‍ അഴിമതിയുടെ ഡിഗ്രി കുറവാണ്. റോഡ് ഉണ്ടാകുമ്പോള്‍ കമ്മീഷന്‍ വാങ്ങുന്ന ഏര്‍പ്പാട് ഇവിടെ ഉണ്ട്. പക്ഷെ റോഡും പാലവും മുഴുവന്‍ വിഴുങ്ങില്ല. അതു മാത്രം അല്ല മീഡിയ ജാഗ്രത കൂടുതല്‍ ഉള്ളത് കൊണ്ടു ഉദ്യോഗസ്ഥക്ക് കൈക്കൂലി വാങ്ങാന്‍ ബുദ്ധിമുട്ടുണ്ട്. കേരളത്തില്‍ ഒരുപാടു നല്ല കാര്യങ്ങള്‍ ഉണ്ട് അതു കാണാതെ പോകരുത്. അതു കഴിഞ്ഞ നൂറു വര്‍ഷത്തില്‍ ഉണ്ടായ മാറ്റങ്ങള്‍. അല്ലാതെ ഏതെങ്കിലും അധികാര പാര്‍ട്ടികളുടെ കൃപ കൊണ്ടു മാത്രം അല്ല. കേരളത്തിന്റെ ആവാസ വ്യവസ്ഥ, കേരളത്തിലെ വിവിധ മതങ്ങളുടെ ചരിത്രം, വിദ്യാഭ്യാസ അവസരങ്ങള്‍, കേരളത്തിനു പുറത്തു ജോലി നേടി കാശ് അയച്ചു കൊടുക്കുന്നത് അങ്ങനെ ഒരുപാടു ഘടകങ്ങളാണ് കേരളത്തില്‍ മാറ്റങ്ങള്‍ വരുത്തിയത് ഇനിയും കേരള സമൂഹത്തെയും പരിസ്ഥിതിയേയും രാഷ്ട്രീയത്തെയും സാമ്പത്തിക അവസ്ഥയേയും സര്‍ക്കാരിനെയും കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്തം നമുക്ക് എല്ലാവര്‍ക്കുമുണ്ട്. കേരളത്തെകുറിച്ച് പോസിറ്റീവായി കണ്ട് പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നമ്മള്‍ എല്ലാവരുകൂടി ശ്രമിച്ചാല്‍ നടക്കും. (സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പ് അനുമതിയോടെ പ്രസിദ്ധീകരിക്കുന്നു)

സമകാലിക മലയാളം 17 Mar 2025 12:25 pm

'ശുഭാപ്തി വിശ്വാസം വേണം, മനുഷ്യനന്മയില്‍'; ദാനം നിസ്വാര്‍ത്ഥമെങ്കില്‍ അവയവക്കൈമാറ്റത്തിനു തടസ്സമരുത്

അ വയവ മാറ്റം ഇപ്പോള്‍ ഒട്ടുമിക്ക ആശുപത്രികളിലും ചെയ്യുന്നുണ്ട്. ഇപ്പോഴതൊരു വാര്‍ത്തയേയല്ല. എന്നാല്‍ അതിലൂടെ കടന്നുപോയവര്‍ക്കുമാത്രമേ അതത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ബോധ്യമാവൂ. അടുത്ത ബന്ധുക്കളില്‍ നിന്ന് അവയവം ലഭ്യമായില്ലെങ്കില്‍ പലവിധ കടമ്പകള്‍ കടക്കേണ്ടതുണ്ട്. ദാനം ചെയ്യാന്‍ ആരെങ്കിലും തയ്യാറായാല്‍ത്തന്നെ സംശയത്തിന്റെ പേരു പറഞ്ഞ്, 1994 ലെ മാനുഷ്യാവയവങ്ങളുടെ മാറ്റിവെയ്ക്കല്‍ നിയമപ്രകാരം, നിയമപരമായി രൂപീകരിക്കപ്പെട്ട അധികാരികള്‍ക്ക് സമ്മതം നല്‍കാതിരിക്കാം. കാത്തിരിപ്പേറുന്ന അവയവക്കൈമാറ്റത്തില്‍ കേരള ഹൈക്കോടിയുടെ നിര്‍ണായക ഇടപെടലുണ്ടായത് ഈ സാഹചര്യത്തിലാണ്; അതിലേക്ക് വഴിവെച്ചത് ഇരുപതു വയസ്സുകാരന്റെ നിയമപോരാട്ടവും. ജീവിക്കാനുള്ള അവകാശത്തിനും ആഗ്രഹത്തിനും വേണ്ടിയുള്ള ഒരു തുറന്ന പോരാട്ടം. ഈ ഇടപെടലിന്റെ ഗുണഭോക്താക്കള്‍ ഒട്ടനവധിയാണ്. കേസിന്റെ പശ്ചാത്തലം മലപ്പുറം സ്വദേശിയായ ഉവൈസ് മുഹമ്മദിന്റെ ജീവിതം ദുരന്തങ്ങളുടെ തുടര്‍ച്ചകൊണ്ട് തളര്‍ത്തുന്നതായിരുന്നു. വൃക്കരോഗം ബാധിച്ച്, ജീവിതത്തോട് മല്ലടിക്കുന്ന 20 വയസ്സുള്ള ഉവൈസ് മുഹമ്മദ്. ഉവൈസിന്റെ പിതാവും വൃക്ക രോഗിയായിരുന്നു. പിതാവ് ഇപ്പോള്‍ ജീവിതം മുന്നോട്ടു നീക്കുന്നത് ഭാര്യയുടെ വൃക്ക സ്വീകരിച്ചതിലൂടെയാണ്. അതുകൊണ്ടു തന്നെ ഉവൈസിനു വൃക്ക നല്കാന്‍ അടുത്ത ബന്ധുക്കള്‍ ആരുമില്ല. കുടുംബം മുഴുവന്‍ രോഗം പിടിമുറുക്കുന്ന സാഹചര്യത്തിലാണ് ഉവൈസ് വൃക്ക ദാതാവിനെ തേടി അലയുന്നത്. ഉവൈസിന്റെ ദുരിത ജീവിതം കേട്ടറിഞ്ഞ 30 കാരിയായ ഒരു യുവതി വൃക്കദാനത്തിനു തയാറായി. വൃക്ക തകരാറിലായതിനെ തുടര്‍ന്ന് ഇളയ സഹോദരനെ നഷ്ടപ്പെട്ട ആ യുവതി ഉവൈസിന് താങ്ങായി എത്താന്‍ തീരുമാനിച്ചു. അവിടെയാണ് നിയമത്തിലെ കടുത്ത വ്യവസ്ഥകള്‍ ഉവൈസിനുമുന്നില്‍ തടസ്സങ്ങളുണ്ടാക്കിയത്. തളരരുത് തകരരുത് എന്ന് ഉവൈസ് ജീവിതംകൊണ്ട് എഴുതിച്ചേര്‍ത്തു. ഉവൈസിന്റെ പോരാട്ടം ഇവിടെ തുടങ്ങുകയായി. മാനുഷ്യാവയവങ്ങളുടെ മാറ്റിവെയ്ക്കല്‍ നിയമം (The Transplantation of Human Organs and Tissues Act,1994) അനുസരിച്ചു രണ്ടുപേരും ചേര്‍ന്ന് ഓതറൈസേഷന്‍ കമ്മിറ്റിക്ക് (District Level Authorization Committee for Transplantation of Human Organs) അപേക്ഷ നല്‍കിയെങ്കിലും ജില്ലാ പൊലീസ് മേധാവിയുടെ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന പേരില്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന്, സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ അപേക്ഷ പരിഗണിക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടെങ്കിലും, ഫലമുണ്ടായില്ല. പിന്നീട് ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. വൃക്ക നല്‍കാന്‍ യുവതി സ്വമേധയാ സമ്മതിച്ചതാണെന്നും സംശയകരമായ ഒന്നുമില്ലെന്നുമായിരുന്നു റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷ പരിഗണിക്കാമെന്ന് കോടതി നിര്‍ദേശിച്ചെങ്കിലും അനുമതി ലഭിച്ചില്ല. തുടര്‍ന്നാണ് കേസ് വീണ്ടും കോടതിയിലെത്തിയത്. നിയമം പറയുന്നത് നിയമത്തിലെ വകുപ്പ് 2 പ്രകാരം 'അടുത്ത ബന്ധുക്കളെ' ഭാര്യ, മകന്‍, മകള്‍, പിതാവ്, 'അമ്മ, സഹോദരന്‍, സഹോദരി, മുത്തച്ഛന്‍, മുത്തശ്ശി, കൊച്ചുമകന്‍ അല്ലെങ്കില്‍ കൊച്ചുമകള്‍ എന്നിങ്ങനെ നിര്‍വചിക്കുന്നു. ബന്ധുക്കള്‍ അല്ലാത്തവര്‍ക്കിടയില്‍ അവയവദാനത്തിനു ഓതറൈസേഷന്‍ കമ്മിറ്റി അംഗീകരിക്കണം. അതിനുള്ള നിയമത്തിലെ വ്യവസ്ഥകള്‍ ഇവയൊക്കെയാണ്: ദാനം നിസ്വാര്‍ത്ഥമാണെന്നും സാമ്പത്തിക ഇടപാടുകളുടെ അടിസ്ഥാനത്തിലല്ലെന്നും കമ്മിറ്റി ഉറപ്പാക്കണം. സ്വീകര്‍ത്താവും ദാതാവും തമ്മില്‍ വാണിജ്യപരമായ ഇടപാടുകളുണ്ടോയെന്നും ദാതാവിന് പണം നല്‍കിയിട്ടുണ്ടോയെന്നും, ദാതാവിനോ മറ്റേതെങ്കിലും വ്യക്തിക്കോ പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടോയെന്നും വിലയിരുത്തണം; അവര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പ്രസ്തുത വാഗ്ദാനത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും വിശദീകരണം തയ്യാറാക്കണം; ദാതാവ് ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നതിന്റെ കാരണങ്ങള്‍ പരിശോധിക്കണം; ബന്ധത്തിന്റെ രേഖാമൂലമുള്ള തെളിവുകള്‍ പരിശോധിക്കണം. ഉദാഹരണം: അവര്‍ ഒരുമിച്ച് താമസിച്ചിട്ടുണ്ടെന്നതിന്റെ തെളിവ് മുതലായവ; ഇതില്‍ ഇടനിലക്കാരനോ ദല്ലാളോ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വിലയിരുത്തണം; കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലെ അവരുടെ തൊഴിലിന്റെയും വരുമാനത്തിന്റെയും ഉചിതമായ തെളിവുകള്‍ നല്കാന്‍ ആവശ്യപ്പെടുന്നതിലൂടെ സ്വീകര്‍ത്താവിന്റെ സാമ്പത്തിക നില വിലയിരുത്തുകയും വാണിജ്യ ഇടപാട് തടയുകയെന്ന ലക്ഷ്യത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടിന്റെയും അവസ്ഥ തമ്മിലുള്ള മൊത്തത്തിലുള്ള അസമത്വം വിലയിരുത്തുകയും വേണം; ദാതാവ് മയക്കുമരുന്നിന് അടിമയല്ലെന്ന് ഉറപ്പാക്കണം; ദാതാവിന്റെ അടുത്ത ബന്ധുവുമായോ അല്ലെങ്കില്‍ അടുത്ത ബന്ധു ലഭ്യമല്ലെങ്കില്‍ രക്തബന്ധത്തിലൂടെയോ വിവാഹത്തിലൂടെയോ ദാതാവുമായി ബന്ധപ്പെട്ട ഏതെങ്കിലും മുതിര്‍ന്ന വ്യക്തിയുമായോ, അവയവം ദാനം ചെയ്യാനുള്ള അവന്റെ അല്ലെങ്കില്‍ അവളുടെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള അവബോധത്തെക്കുറിച്ചും, ദാതാവും സ്വീകര്‍ത്താവും ബന്ധത്തിന്റെ ആധികാരികതയും, അവയവദാനത്തിനുള്ള കാരണങ്ങളും സംബന്ധിച്ച് അഭിമുഖം നടത്തുന്നുവെന്ന് ഉറപ്പാക്കണം. മാത്രമല്ല പ്രസ്തുത കുടുംബാംഗങ്ങളില്‍ നിന്നുള്ള എതിര്‍പ്പുകളോ ശക്തമായ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ അത് രേഖപ്പെടുത്തുകയും വേണം. കോടതിയുടെ നീരീക്ഷണം നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം അവയവ ദാനം മാനുഷിക പരിഗണനകളിലാണോ എന്ന് അധികാരികള്‍ പരിശോധിക്കേണ്ടതുണ്ട്. ഒരു അവയവദാനം മാനുഷിക പരിഗണനകളാലാണോ, അതോ, അതൊരു വാണിജ്യപരമായ ഇടപാടാണോ എന്ന് നിര്‍ണ്ണയിക്കാന്‍ കൃത്യമായ സൂത്രവാക്യങ്ങളൊന്നുമില്ല. എന്നിരുന്നാലും, നിലവിലുള്ളതുപോലുള്ള നാമമാത്രമായ കേസുകളില്‍, അവയവദാനത്തിനുള്ള അംഗീകാരം നല്‍കുന്നതും നിരസിക്കുന്നതും തമ്മിലുള്ള വ്യത്യാസം ഒരു ഇടുങ്ങിയ രേഖയാല്‍ വേര്‍തിരിക്കപ്പെടുന്നു. അവയവക്കൈമാറ്റത്തിലെ വാണിജ്യ ഇടപാടുകള്‍ നിരോധിക്കുക, ദുര്‍ബലരായ വ്യക്തികളെ ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കുക എന്നിവയാണ് പ്രസ്തുത നിയമത്തിന്റെ പ്രശംസനീയമായ ഉദ്ദേശ്യം. അനുകമ്പയുള്ള ചില വ്യക്തികള്‍ ഒരു കുടുംബാംഗത്തിനോ സുഹൃത്തിനോ ഒരു പുതിയ ജീവിതം നല്‍കുന്നതിനായി അവരുടെ അവയവങ്ങള്‍ നിസ്വാര്‍ത്ഥമായി ദാനം ചെയ്യാന്‍ തയ്യാറാണെന്നത് മറക്കരുത്. അതിനാല്‍, ബന്ധുക്കളല്ലാത്തവര്‍ തമ്മിലുള്ള ഓരോ അവയവമാറ്റവും സൂക്ഷ്മപരിശോധന നടത്തുകയോ അത്തരം സംക്ഷിപ്ത നടപടികളില്‍ അവയെ സംശയത്തോടെ കാണുകയോ ചെയ്യുന്നത് അപ്രായോഗികമായിരിക്കും. സ്വന്തം പിതാവും ഒരു വൃക്ക രോഗിയായിട്ടുള്ള 20 വയസ്സുള്ള ഒരു ആണ്‍കുട്ടിയാണ് ഉവൈസ് എന്ന കാര്യം ഓര്‍മ്മിക്കേണ്ടതാണ്. അവന്‍ സാമ്പത്തികമായി മെച്ചപ്പെട്ട പശ്ചാത്തലത്തില്‍ നിന്നുള്ളയാളാണെന്നും അവയവം വാങ്ങാന്‍ കഴിയുമെന്നും കാണിക്കുവാന്‍ ഒരു തെളിവും ഇല്ല. അതേ രോഗം ബാധിച്ച് മരിച്ച യുവതിയുടെ മരിച്ചുപോയ സഹോദരനെ ഓര്‍മ്മിക്കുന്നതിനാലാണ്, ഉവൈസിന്റെ ജീവന്‍ രക്ഷിക്കുവാന്‍ മാനുഷിക പരിഗണനകളാലാണ് വൃക്ക ദാനം ചെയ്യുന്നതെന്ന യുവതിയുടെ വാദം വിശ്വസനീയവുമാണ്. എന്നാല്‍ വ്യാപാരം നടന്നിട്ടുണ്ടോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജിക്കാരുടെ അപേക്ഷ നിരസിച്ചതെന്ന് വ്യക്തമാകും. മാത്രമല്ല നാം ഒരു പ്രധാന വസ്തുത കൂടി പരിഗണിക്കേണ്ടതുണ്ട്. ഹര്‍ജിക്കാര്‍ക്ക്, ഒരു സത്യവാങ്മൂലത്തിലൂടെ വാണിജ്യപരമായ ഘടകങ്ങളൊന്നും ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രസ്താവിക്കാന്‍ മാത്രമേ കഴിയൂ. ഹര്‍ജിക്കാരുടെ പ്രസ്താവനയുടെ സത്യസന്ധതയെക്കുറിച്ച് അംഗീകാര സമിതിക്ക് സംശയം ഉണ്ടായിരുന്നെങ്കില്‍, അവര്‍ ഹര്‍ജിക്കാരില്‍ നിന്ന് വ്യക്തത തേടുകയോ അവരുടെ സംവിധാനത്തിലൂടെ അന്വേഷണം ആരംഭിക്കുകയോ ചെയ്യണമായിരുന്നു. ഒരു വാണിജ്യ ഘടകം സ്ഥാപിക്കുന്നതിന് വ്യക്തമായ വിവരങ്ങള്‍ ഇല്ലെങ്കില്‍ വൃക്ക ദാനത്തിനുള്ള അനുമതി നിരസിക്കാന്‍ കഴിയില്ല. അവയവദാനം പൂര്‍ണ്ണമായും മാനുഷിക പരിഗണകളാലാണെന്ന് ദാതാവ് ഉറപ്പിച്ച് പറയുമ്പോള്‍, നേരെമറിച്ച് വിശ്വസിക്കാന്‍ മതിയായ തെളിവുകളില്ലെങ്കില്‍, ആ പ്രസ്താവനയെ അംഗീകരിക്കേണ്ടതാണ്. മാനുഷിക പരിഗണനകളാല്‍ അവയവങ്ങളോ കോശങ്ങളോ ദാനം ചെയ്യാന്‍ അടുത്ത ബന്ധുക്കളല്ലാത്ത മനുഷ്യരും തയാറാകുമെന്നുള്ള ശുഭാപ്തിവിശ്വാസം നമുക്കുണ്ടായിരിക്കണം. കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാര്‍ക്ക് ആശ്വാസം; മനുഷ്യത്വപരം ഈ ഹൈക്കോടതി വിധി വിഷയം വീണ്ടും പരിഗണിക്കുന്നതിനായി അതോറിറ്റിക്ക് കൈമാറുന്നത് വിവേകശൂന്യമായിരിക്കും. കാരണം സമയം പ്രധാനമാണ്. കൂടുതല്‍ കാലതാമസം ഉണ്ടായാല്‍ അത് യുവാവിന്റെ ജീവിതത്തെ അപകടത്തിലാക്കും. 'ഇത് ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ചോദ്യമാണ്. ഇത് ജീവിതത്തിന്റെ അര്‍ത്ഥത്തെ കുറിച്ചുള്ള ചോദ്യമാണ്,' ലിയോ ടോള്‍സ്‌റ്റോയിയുടെ വാക്കുകള്‍ ഉദ്ധരിച്ച കോടതി, അവയവമാറ്റ നടപടിക്രമത്തിന് അനുമതി നല്‍കാന്‍ അധികാരികളോട് നിര്‍ദ്ദേശിച്ചു. ഈ വിധി ഹര്‍ജിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക മാത്രമല്ല, സമാനമായ സാഹചര്യങ്ങളിലുള്ള എണ്ണമറ്റ മറ്റുള്ളവര്‍ക്ക് അവസരം സൃഷ്ടിക്കുകയും ചെയ്യുന്നു. അവയവമാറ്റത്തിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് രോഗികള്‍ക്ക്, ഈ തീരുമാനം പ്രതീക്ഷയുടെ കിരണമാണ്. പ്രതീക്ഷകളാണ്, പ്രത്യാശകളാണ് ഏതൊരു രോഗിയുടെയും ആദ്യത്തെ മരുന്ന്.

സമകാലിക മലയാളം 17 Mar 2025 12:00 pm

പഞ്ചായത്തിനായി വന്യജീവിയെ കൊന്നാല്‍ ആരാണ് ഉത്തരവാദി?

നിലവിലുള്ള നിയമങ്ങളെ അവഗണിച്ചുകൊണ്ട്, നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെയെല്ലാം വെടിവെച്ച് കൊല്ലും എന്ന തീരുമാനം ജനപ്രതിനിധിസഭകള്‍ എടുത്താല്‍ എന്തു ചെയ്യും? അത്തരം പ്രസ്താവനകള്‍ പലയിടങ്ങളില്‍ നിന്നായി അടുത്തിടെ ഉണ്ടായിരുന്നുവെങ്കിലും നിയമസംരക്ഷണ ബാധ്യതയുള്ള ജനപ്രതിനിധിസഭകള്‍ക്ക് അത് ചെയ്യുന്നതില്‍ പരിമിതിയുണ്ട്. എന്നാല്‍ അടുത്തിടെ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്ത് ഭരണസമിതി അങ്ങനെയൊരു തീരുമാനം എടുത്തു. സംഭവം നടപ്പാക്കാന്‍ വേണ്ടി ഇരുപതംഗ ഷൂട്ടര്‍മാരുടെ പാനലും ഒരാഴ്ചയ്ക്കുള്ളില്‍ പഞ്ചായത്ത് ഉണ്ടാക്കി. ഭരണസമിതിയുടെ തീരുമാനം വന്നതുമുതല്‍ ഇതിന്റെ നിയമപ്രശ്‌നങ്ങളും ഭരണഘടനാപരമായ പ്രശ്‌നങ്ങളും സാമൂഹ്യപ്രശ്‌നങ്ങളും ചര്‍ച്ചയായി. എങ്കിലും പഞ്ചായത്തും പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലും പിന്മാറാതെ തീരുമാനം നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോയി. വനംമന്ത്രിയും വനംവകുപ്പും ഇതിലെ നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയെങ്കിലും പഞ്ചായത്ത് ഇതൊരു വെല്ലുവിളിയായി തന്നെ ഏറ്റെടുത്ത് വരുന്നിടത്ത് വെച്ച് കാണാം എന്ന നിലപാടിലാണ്. പേരാമ്പ്ര ബ്ലോക്കിന് കീഴില്‍ വരുന്ന ചക്കിട്ടപ്പാറ വയനാടുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്താണ്. വനവുമായി ചേര്‍ന്നുകിടക്കുന്ന പ്രദേശം. വന്യജീവി ആക്രമണത്തിന്റെ പ്രശ്‌നം രൂക്ഷമാണ്. പതിനഞ്ച് വാര്‍ഡില്‍ പത്തും വനഭൂമിയോട് ചേര്‍ന്നാണുള്ളത്. ഇവിടെ സി.പി.എമ്മാണ് ഭരണകക്ഷി. മൃഗങ്ങളെ വെടിവെച്ച് കൊല്ലുക എന്ന തീരുമാനം ആദ്യമായല്ല പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. മുമ്പ് തെരുവുനായ ശല്യം രൂക്ഷമായ സമയത്തും നായ്ക്കളെ വെടിവെച്ച് കൊല്ലുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന്റെ പ്രഖ്യാപനം ഉണ്ടായിരുന്നു. ഇത്തവണ അതില്‍ ആനയും പുലിയും കടുവയും കാട്ടുപോത്തും തുടങ്ങി എല്ലാ ജീവികളെയും ഉള്‍പ്പെടുത്തി. നിലവില്‍ അക്രമകാരികളായ കാട്ടുപന്നികളെ വെടിവെക്കാന്‍ മാത്രമാണ് പഞ്ചായത്തിന് അനുമതിയുള്ളത്. വിവാദ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന് നല്‍കിയ ഓണററി വെല്‍ഡ് ലൈഫ് വാര്‍ഡന്‍ പദവി എടുത്തുമാറ്റാന്‍ വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കേണമംഗലം, രാമവില്യം കഴകങ്ങള്‍ ഓര്‍മിപ്പിക്കുന്നത് വെടിവെച്ച് കൊല്ലാനുള്ള തീരുമാനം വൈകാരികമല്ല എന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ വാദം. തീരുമാനത്തില്‍ നിയമവിരുദ്ധതയുണ്ടെങ്കിലും ജനങ്ങളുടെ താത്പര്യത്തിനാണ് മുന്‍ഗണനയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഓണററി പദവി എടുത്ത് മാറ്റാനുള്ള വനംവകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധവും മാര്‍ച്ചും നടത്താനാണ് പരിപാടി. ഒരു ഭരണഘടനാസ്ഥാപനത്തിന് എങ്ങനെയാണ് നിയമത്തെ വെല്ലുവിളിക്കാന്‍ കഴിയുന്ന ഒരു തീരുമാനം പാസാക്കാന്‍ കഴിയുന്നത് എന്നാണ് ഇതിലെ പ്രശ്‌നം. ഇങ്ങനെയൊരു തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വന്യമൃഗത്തെ വെടിവെച്ച് കൊന്നാല്‍ ആരായിരിക്കും ഉത്തരവാദി, ആരായിരിക്കും നിയമനടപടി നേരിടേണ്ടിവരിക? ഇറങ്ങിപ്പുറപ്പെടുന്ന ഷൂട്ടര്‍മാരെങ്കിലും ഇത് ചിന്തിക്കേണ്ടേ? 1972 ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന് കേരളസര്‍ക്കാരും ആവശ്യപ്പെടുന്നുണ്ട്. കൂടുതല്‍ അധികാരം സംസ്ഥാന സര്‍ക്കാറിനും പ്രാദേശിക ഭരണകൂടങ്ങള്‍ക്കും വേണം എന്നാണ് നിയമത്തിനെതിരെ വാദിക്കുന്നവരുടെ പക്ഷം. വെടിവെച്ച് കൊല്ലലാണ് ഏറ്റവും നല്ല പരിഹാര മാര്‍ഗം എന്ന് ചിന്തിക്കുന്നത് തെറ്റാണ്. മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ ആഴത്തിലുള്ള പഠനങ്ങളും ശാസ്ത്രീയമായ രീതികളും അതിനായി പ്രത്യേകമായ വകുപ്പുകളും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അതിനാണ് ഭരണകൂടങ്ങള്‍ ഊന്നല്‍ നല്‍കേണ്ടത്. വൈകാരികവും ജനങ്ങളെ കൈയ്യിലെടുക്കുന്നതുമായ പ്രഖ്യാപനങ്ങളും തീരുമാനങ്ങളും സംഘര്‍ഷങ്ങളെ ഒഴിവാക്കാന്‍ പര്യാപ്തമല്ല. ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയണം. കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാന്‍ അധികാരം നല്‍കിയതിന് ശേഷം അയ്യായിരത്തോളം കാട്ടുപന്നികളെ വെടിവെച്ചുകൊന്നു എന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നിട്ട് കാട്ടുപന്നിശല്യം കുറഞ്ഞതായി കേരളത്തില്‍ എവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ? കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാന്‍ അധികാരം നല്‍കിയതിന് ശേഷം അയ്യായിരത്തോളം കാട്ടുപന്നികളെ വെടിവെച്ചുകൊന്നു എന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നിട്ട് കാട്ടുപന്നിശല്യം കുറഞ്ഞതായി കേരളത്തില്‍ എവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ? ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ തീരുമാനം ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്താനും പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്താനുമുള്ള ആലോചനകള്‍ക്ക് കളമൊരുക്കട്ടെ.

സമകാലിക മലയാളം 14 Mar 2025 2:58 pm

കുടുംബവും സോഷ്യല്‍ മീഡിയയും മുതല്‍ ലഹരി വരെ; എന്തുകൊണ്ട് കൗമാരക്കാര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നു?

കൗ മാരക്കാര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള ഒരു പ്രധാന കാരണം കുടുംബഘടനയുടെ തകര്‍ച്ചയാണ്. ഇന്ന് നിരവധി കുട്ടികള്‍ അകന്നു കഴിയുന്ന മാതാപിതാക്കളോടാപ്പമോ മറ്റു സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന കുടുംബങ്ങളിലോ ആണ് വളരുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ രക്ഷിതാക്കളില്‍ നിന്നുള്ള അവഗണന, വൈകാരിക പിന്തുണയുടെ അഭാവം, ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ കുറവ് തുടങ്ങിയ ഘടകങ്ങള്‍ കുട്ടികളുടെ മാനസികാവസ്ഥയെ ദുര്‍ബലമാക്കുന്നു. ഇന്നത്തെക്കാലത്ത് കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ മാത്രം നിറവേറ്റിക്കൊടുത്താല്‍ തീരുന്നതല്ല മാതാപിതാക്കളുടെ ഉത്തരവാദിത്തം. കുഞ്ഞുങ്ങളുടെ വിചാരങ്ങളും വികാരങ്ങളും മനസ്സിലാക്കി, പരിഗണിക്കേണ്ടതും അത്യാവശ്യമാണ്. സോഷ്യല്‍ മീഡിയയുടെ അമിതോപയോഗം സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം കൗമാരക്കാര്‍ക്ക് മേല്‍ വലിയ സ്വാധീനം ചെലുത്തുന്ന പ്രധാന ഘടകമായി മാറിയിരിക്കുന്നു. അക്രമം പ്രവര്‍ത്തിക്കാനുള്ള പ്രവണതയും പരോക്ഷമായ സ്വാധീനങ്ങളും അതിലൂടെ വര്‍ദ്ധിച്ചുവരുന്നു. മുന്‍കാലങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ക്ക് വ്യക്തമായ നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും, ഇന്ന് ജനിച്ച് വീഴുന്ന കുട്ടികള്‍ക്ക് പോലും മാതാപിതാക്കള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉണ്ടാക്കുന്നത് ഒരു ട്രെന്‍ഡായി മാറിയിരിക്കുന്നു. പണ്ടത്തെ തലമുറയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ജെന്‍സി എന്നുവിളിക്കപ്പെടുന്ന ഇന്നത്തെ യുവതലമുറയ്ക്ക് സോഷ്യല്‍ മീഡിയ, ഗെയിമുകള്‍, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നിവ ഉപയോഗിക്കാനുള്ള അവസരങ്ങള്‍ സുലഭമാണ്. അക്രമസ്വഭാവമുള്ള പല വിഷയങ്ങളും ഇതില്‍ സാധാരണമായി തോന്നിപ്പിക്കുന്നത് അതിശയകരമാണ്. സിനിമകളും സോഷ്യല്‍ മീഡിയയും സൈബര്‍ ബുള്ളിയിങ്, പലവിധമായ അതിക്രമങ്ങള്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെ കൗതുകകരമായും ആവേശകരമായും ചിത്രീകരിക്കുകയും, കുറ്റകരമല്ലാത്ത രീതിയില്‍ കാണിക്കുകയും ചെയ്യുന്നു. ഈ സ്വാധീനം കുട്ടികളെ അപകടകരമായ പ്രവൃത്തികളിലേക്ക് നയിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ധാര്‍മ്മിക വിദ്യാഭ്യാസത്തിന്റെ കുറവ് ഇന്നത്തെ കുട്ടികള്‍ക്ക് ശക്തമായ ധാര്‍മ്മിക വിദ്യാഭ്യാസം ലഭിക്കുന്നില്ല എന്നത് ഗുരുതരമായ പ്രശ്‌നങ്ങളിലൊന്നായി മാറിയിരിക്കുന്നു. നിലവില്‍, പല സ്‌കൂളുകളും പ്രധാനമായും അവരുടെ വിജയനിരക്ക് വര്‍ദ്ധിപ്പിക്കുന്നതില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനപ്പുറം, ഒരു കുട്ടിയുടെ മെച്ചപ്പെട്ട സ്വഭാവരൂപീകരണത്തിലോ, സാമൂഹിക ഉത്തരവാദിത്തം രൂപപ്പെടുത്തുന്നതിലോ, അച്ചടക്കം പരിശീലിപ്പിക്കുന്നതിലോ വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല. മുന്‍കാല തലമുറയില്‍, അധ്യാപകരോടുള്ള ബഹുമാനം, അച്ചടക്കം, സമൂഹത്തില്‍ നല്ല പൗരന്മാരായി വളരാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ സ്‌കൂളുകള്‍ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നു കാണാം. വിജയനിരക്ക് മാത്രം നോക്കാതെ, കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്തിയെടുക്കുന്നതിനും ചെറിയ ശിക്ഷണങ്ങളിലൂടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും അധ്യാപകര്‍ മുന്‍കാലത്ത് ശ്രമിച്ചിരുന്നു. എന്നാല്‍, ഇന്നത്തെ വിദ്യാഭ്യാസസംവിധാനത്തില്‍ ഇത്തരം രീതികള്‍ കാണാനാകുന്നില്ല. കുട്ടികളുടെ വ്യക്തിത്വവികസനം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ കുറയുന്നതും അവഗണിക്കപ്പെടുന്നതുമായിരിക്കുകയാണ്. സമപ്രായക്കാരുടെ സമ്മര്‍ദവും തല്‍ക്ഷണ സംതൃപ്തി സംസ്‌ക്കാരവും സമപ്രായക്കാരുടെ സമ്മര്‍ദം (പിയര്‍ പ്രഷര്‍) ഒരു പ്രധാന ഘടകമായി കാണപ്പെടുന്നു. സമപ്രായക്കാര്‍ക്കിടയില്‍ ആരെങ്കിലും എന്തെങ്കിലും പ്രത്യേകമായി ചെയ്തിട്ടുണ്ടെങ്കില്‍ അതിന് അനുയോജ്യമായോ അല്ലാത്തതോ ആയ രീതിയില്‍ അവരെ പിന്തുടരാനുള്ള പ്രേരണ കൂടുതലായി കണ്ടുവരുന്നു. ഇന്നത്തെ കാലഘട്ടത്തില്‍ തല്‍ക്ഷണ സംതൃപ്തി (ഇന്‍സ്റ്റന്റ് ഗ്രാറ്റിഫിക്കേഷന്‍) സംസ്‌കാരം വര്‍ധിച്ചുവരികയാണ്. സമപ്രായക്കാരുടെയോ കൂട്ടുകാരുടെയോ സ്വാധീനത്തിന്റെ ഫലമായി, നീതിനിഷ്ഠമോ അധാര്‍മ്മികമോ ആയ പ്രവര്‍ത്തനങ്ങള്‍ക്കും യുവാക്കള്‍ ആകര്‍ഷിക്കപ്പെടുന്നു. ഇത് അവരുടെ തീരുമാനം എടുക്കുന്ന രീതിയെ പ്രതികൂലമായി ബാധിക്കുകയും അപകടങ്ങളില്‍ ഏര്‍പ്പെടാന്‍ കാരണമാകുകയും ചെയ്യുന്നു. ലഹരി ഉപയോഗം മറ്റൊരു പ്രധാന കാരണം ലഹരിവസ്തുക്കളുടെ ദുരുപയോഗമാണ്. മുന്‍കാലത്ത് കൗമാരക്കാര്‍ക്കിടയില്‍ ലഹരി ഉപയോഗം തീരെ കുറവായിരുന്നു. എന്നാല്‍ ഇന്നത്തെ തലമുറയ്ക്ക് ലഹരിവസ്തുക്കള്‍ അടുത്തറിയാനുള്ള അവസരങ്ങള്‍ കൂടുതലാണ്. മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ലഭ്യതയും പണ്ടത്തെ അപേക്ഷിച്ച് കൂടുതലാണ്. എന്തിനെയും 'കൂള്‍' ആയി കാണുന്ന പ്രവണത ഇപ്പോഴത്തെ കുട്ടികള്‍ക്കിടയില്‍ വിഷാദം, ഉത്ക്കണ്ഠ, ഒ.സി.ഡി എന്നീ മാനസികാരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ ചിലര്‍ അത് വളരെ സാധാരണയായി (കൂളായി) കാണുന്ന പ്രവണതയുണ്ട്. ഉദാഹരണത്തിന്, ഒബ്‌സസീവ്കംപള്‍സീവ് ഡിസോര്‍ഡര്‍ (ഒ.സി.ഡി) എന്നത് പരിപൂര്‍ണമായും ഒരു പെരുമാറ്റ വൈകല്യമാണ്, പക്ഷേ പലരും എല്ലാ സാധനങ്ങളും അടുക്കിപ്പെറുക്കിവയ്ക്കുന്ന അല്ലെങ്കില്‍ വൃത്തിയായി നടക്കുന്നതിനെയാണ് ഒ.സി.ഡി എന്ന തെറ്റായ ധാരണ വെച്ചുപുലര്‍ത്തുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് തെറാപ്പി ലഭിക്കുക എന്നത് പോസിറ്റീവ് കാര്യമാണ്, എന്നാല്‍ ചിലര്‍ അതിനെ ഒരു പ്രിവിലേജ് എന്നോ, ട്രെന്‍ഡിന്റെ ഭാഗമാകല്‍ എന്നോ ആയി കാണുന്നു. ഈ അവബോധക്കുറവ് അതിന്റെ ഗൗരവം നഷ്ടപ്പെടാന്‍ ഇടയാക്കുന്നു. സമപ്രായക്കാരാല്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം, അക്കാദമിക സമ്മര്‍ദ്ദം, സാമൂഹിക സമ്മര്‍ദ്ദങ്ങള്‍, സോഷ്യല്‍ മീഡിയയുടെ സ്വാധീനം എന്നിവയൊക്കെ മനസികാരോഗ്യ പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കുന്നു. കൂടാതെ, ഡിവോഴ്‌സ് നിരക്ക് കൂടുന്നത്, കുടുംബ തര്‍ക്കങ്ങള്‍, ഒറ്റപ്പെട്ട ജീവിതശൈലി എന്നിവയും കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഈ സാഹചര്യങ്ങളില്‍, ലഹരിവസ്തുക്കളും മദ്യം ഉപയോഗിക്കുന്നതും ഒരു സമരസപ്പെടല്‍ (കോപ്പിംഗ് മെക്കാനിസം) ആയി മാറുന്നു. നീതിന്യായ വ്യവസ്ഥയെ കൂസലില്ലാതെ കാണുന്നു കൂടാതെ കുട്ടികള്‍ നീതിന്യായ വ്യവസ്ഥയെ കൂസലില്ലാതെ കാണുന്നതിനെ ഒരു പ്രധാന പ്രശ്‌നമായി കാണേണ്ടതുണ്ട്. ഉദാഹരണത്തിന്, പതിനെട്ട് വയസ്സിന് താഴെയുള്ളവരായ കുട്ടികള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍, അവരെ ജുവനൈല്‍ നീതിന്യായ വ്യവസ്ഥയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നു. ഇതിന്റെ ഫലമായി, അവര്‍ക്ക് കര്‍ശനമായ ശിക്ഷയേല്‍ക്കേണ്ടതില്ലെന്നൊരു ധാരണയും, നിയമപരമായ പ്രത്യാഘാതങ്ങളേക്കുറിച്ചുള്ള ഭയക്കുറവും കുട്ടികളില്‍ ഉണ്ടാകുന്നു. അടുത്തകാലത്ത് നടന്ന ഇരട്ട കൊലപാതകങ്ങള്‍, അധ്യാപകരെ മര്‍ദിക്കല്‍, റാഗിങ്ങ്, സഹപാഠിയെ സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തല്‍ , തുടങ്ങി നിരവധി ആക്രോശം ഉണര്‍ത്തുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഈ പ്രവണത ഒരു 'ട്രെന്‍ഡായി' മാറുകയാണ്. അതായത്, 'എന്ത് സംഭവിച്ചാലും അപ്പോള്‍ നോക്കാം' എന്ന അവഗണനയോടെയുള്ള മനോഭാവം കുട്ടികളില്‍ വ്യാപകമായി കാണപ്പെടുന്നു. പെരുമാറ്റത്തില്‍ പ്രതിഫലിക്കുന്ന ഈ മാറ്റം, കുട്ടികളുടെ മാനസികാവസ്ഥയിലും, നിയമബോധത്തിലും വലിയ അപാകതകള്‍ ഉണ്ടാക്കുന്നു. പണ്ടുള്ള തലമുറയെ അപേക്ഷിച്ച്, ഇന്നത്തെ തലമുറക്ക് കുറ്റകൃത്യങ്ങള്‍ പണത്തിനോ പ്രതികാരത്തിനോ മാത്രമല്ല, അതില്‍നിന്നും ആനന്ദം കണ്ടെത്തുന്നതിനുവേണ്ടിയുമാണ് നടക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സീരിയല്‍ കില്ലര്‍ എന്നറിയപ്പെട്ടത് വെറും ഏഴ് വയസ്സുകാരനായ ഒരു ഇന്ത്യക്കാരന്‍ ആയിരുന്നു. ആ പ്രായത്തില്‍ തന്നെ മൂന്നു കൊലപാതകങ്ങള്‍ അവന്‍ നടത്തിയിരുന്നു. ഇത്തരത്തില്‍, കൊലപാതകങ്ങള്‍ ആവേശം കൊള്ളുന്ന സംഭവങ്ങളായി മാറുകയാണ്. കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ നല്‍കുന്ന പൈസയ്ക്കപ്പുറം കൂടുതല്‍ ആഗ്രഹങ്ങള്‍ ഉണ്ടാകുന്നു. അതിനായി, പതിയെ ലഹരിയിലേക്കും കുറ്റകൃത്യങ്ങളിലേക്കും വഴുതിവീഴുന്നു. അടിക്കടി സംഭവിക്കുന്ന കൊലപാതകങ്ങളും അക്രമങ്ങളും സമൂഹത്തില്‍ നിയമപാലനത്തിന്റെ ദൗര്‍ബല്യവും യുവതലമുറയുടെ വളര്‍ച്ചാ രീതിയിലുള്ള പ്രശ്‌നങ്ങളും തുറന്നുകാട്ടുന്നു. പ്രതിരോധ മാര്‍ഗങ്ങള്‍ ഇതിനെ, ശക്തമായ രക്ഷാകര്‍തൃ നിയന്ത്രണം (പാരന്റല്‍ സൂപ്പര്‍വിഷന്‍) അല്ലെങ്കില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടുകൂടിയ ഒരു നിയന്ത്രിത ഇടപെടല്‍ ഉണ്ടാകണം. രക്ഷിതാക്കള്‍ സജീവമായ ഇമോഷണല്‍ സപ്പോര്‍ട്ട് നല്‍കുമ്പോള്‍, പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയും. ഇപ്പോഴത്തെ തലമുറയിലെ കുട്ടികള്‍ അവര്‍ ചെയ്യുന്നതെന്തും 'കൂള്‍' ആണെന്ന സമീപനമാണ് വച്ച് പുലര്‍ത്തുന്നത്. ഇവരുടെ പല തീരുമാനങ്ങളും സ്വന്തം ജീവിതത്തിനോ അതിന്റെ ദീര്‍ഘകാലപരിണിതഫലങ്ങളോ ചിന്തിച്ചിട്ടല്ല, ചിലപ്പോള്‍ പാശ്ചാത്യ ജീവിതശൈലി അനുകരിക്കാനായി കാഴ്ചവയ്ക്കുന്നവയാണ്. (പാശ്ചാത്യ രീതികള്‍ എല്ലാം തന്നെ മോശമല്ല, എന്നാല്‍ ഓരോ സമൂഹത്തിനും അതിന്റെ തനതായ മൂല്യങ്ങള്‍, സാമൂഹിക ബാധ്യതകള്‍, വ്യക്തിത്വ രൂപീകരണ രീതികള്‍ എന്നിവയുണ്ട്.) മനശാസ്ത്രപരമായി നോക്കുമ്പോള്‍, കുടുംബം, വിദ്യാഭ്യാസം, സാമൂഹികപരിസരം എന്നിവ ഒരാളുടെ സ്വഭാവരൂപീകരണത്തില്‍ നിര്‍ണായകമാണ്. എന്നാല്‍ ഇന്ന് ഇവയെ ചിലര്‍ അത്ര പ്രാധാന്യമുള്ളതെന്ന് കരുതുന്നില്ല. ഇതിനെ മറികടക്കാന്‍, രക്ഷിതാക്കള്‍ ശക്തമായ ഇടപെടലുകള്‍ നടത്തുകയും കുട്ടികളുമായി കൂടുതല്‍ നേരം ചെലവഴിക്കുകയും അവരുടെ വികാരങ്ങള്‍ മനസിലാക്കുകയും ചെയ്യണം. മിക്ക കുട്ടികള്‍ക്കും തോല്‍വികള്‍ നേരിടേണ്ട സാഹചര്യമില്ല. എന്നാല്‍, തോല്‍വികളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കാനും തിരിച്ചറിയാനും കഴിവുണ്ടാകേണ്ടതുണ്ട്. അങ്ങനെയുള്ള ഒരു മാനസികവികാസവും വിദ്യാഭ്യാസരീതിയും കുട്ടികള്‍ക്കില്ലെങ്കില്‍, അവര്‍ ജീവിതസാഹചര്യങ്ങളെ അതീവ പ്രയാസത്തോടെ നേരിടേണ്ടിവരും. വിദ്യാഭ്യാസ നിലവാരത്തിലും മാറ്റം കൊണ്ടുവരേണ്ടതുണ്ട്. സ്‌കൂളുകളില്‍ കൗണ്‍സലിങ് ഉണ്ടെങ്കിലും, അതില്‍ വലിയ പ്രായോഗികതയില്ല. സാമൂഹിക സ്ഥാപനങ്ങളില്‍ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ഇമോഷണല്‍ സപ്പോര്‍ട്ട് സിസ്റ്റങ്ങള്‍ ഉണ്ടെങ്കിലും, അവ പ്രായോഗികമായി കുട്ടികള്‍ക്കു പ്രയോജനപ്പെടേണ്ടതാണ്. നൈതികപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രായോഗിക പരിശീലനം കുട്ടികള്‍ക്കു നല്‍കേണ്ടതുണ്ട്. മുന്‍പുള്ളതുപോലെ കുട്ടികള്‍ക്ക് വേണ്ടത്ര ശിക്ഷണം നല്‍കിയാല്‍ മാത്രമേ അവര്‍ക്കു മൂല്യബോധമുള്ള വിദ്യാഭാസം ലഭിക്കുകയുള്ളു. അത് അവരുടെ വ്യക്തിത്വവും സമീപനശൈലിയും രൂപപ്പെടുത്തും. രക്ഷിതാക്കള്‍ കുട്ടികളുടെ സോഷ്യല്‍ മീഡിയ അല്ലെങ്കില്‍ ഓണ്‍ലൈന്‍ ഉള്ളടക്കം നിരീക്ഷിക്കേണ്ടത് അനിവാര്യമാണ്. അനാവശ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കാനും സഹായിക്കാനുമാകും. സൈബര്‍ ബുള്ളിയിങ്, ഹാനികരമായ ഉള്ളടക്കം, അപായകരമായ വെബ്‌സൈറ്റുകള്‍ എന്നിവയെ നേരിടാന്‍ രക്ഷിതാക്കളുടെ നിരീക്ഷണം അനിവാര്യമാണെന്ന് വ്യക്തമാക്കാം. ഇതേപോലെയുള്ള ആശങ്കാജനകമായ പ്രവണതകളെ (അലാമിങ് ട്രെന്‍ഡ്‌സ്) മുന്‍കൂട്ടി തിരിച്ചറിയാനും അത്യാവശ്യമുള്ള ഇടപെടലുകള്‍ നടത്താനും ഇത് സഹായിക്കും. അതോടൊപ്പം, സമൂഹത്തില്‍ മികച്ച നിയമ നിര്‍വഹണവും (ലോ എന്‍ഫോഴ്‌സ്‌മെന്റ്) അതിലൂടെ ഒരാളുടെ വ്യക്തിത്വ വികസനവും ഉറപ്പാക്കാന്‍ കഴിയും. ഇത് പ്രതിരോധിക്കാന്‍ ഉത്തരവാദിത്വമുള്ള രക്ഷാകര്‍ത്തൃത്വം (റെസ്‌പോണ്‌സിബിള്‍ പാരന്റിംഗ്), നൈതിക പാഠങ്ങള്‍ (മോറല്‍ ഫൗണ്ടേഷന്‍), മാനസിക പിന്തുണ (ഇമോഷണല്‍ സപ്പോര്‍ട്ട്) എന്നിവ പ്രധാനമാണെന്ന് ഓര്‍മ്മിക്കേണ്ടതുണ്ട്. ഈ ഘടകങ്ങള്‍ വഴി കുട്ടികളെ ക്രിമിനല്‍ പ്രവണതകളില്‍ നിന്ന് അകറ്റിയും സുരക്ഷിതരാക്കിയും വളര്‍ത്താന്‍ കഴിയും. ജെന്‍സി തലമുറയ്ക്ക് അവരുടേതായ പ്രത്യേക ശക്തികളും ബലഹീനതകളും ഉണ്ട്. ഈ തലമുറയുടെ ഒരു പ്രധാന സവിശേഷത തുറന്ന മനസ്സും ഡിജിറ്റല്‍ ബോധവുമാണ്. ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്കൊപ്പം വളര്‍ന്ന ഇവര്‍ സാങ്കേതിക വിദ്യകളില്‍ പ്രാവീണ്യം നേടിയവരാണ്. കൂടാതെ, സാമൂഹികരാഷ്ട്രീയ വിഷയങ്ങളില്‍ തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്നുപറയാനും അവര്‍ സന്നദ്ധരാണ്. മുന്‍ തലമുറയെ അപേക്ഷിച്ച് കൂടുതല്‍ സ്വതന്ത്രമായ ചിന്താഗതി, സംരംഭക മനോഭാവം എന്നിവയും ജെന്‍സി യുടെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. പ്രത്യേകിച്ച്, മാനസികാരോഗ്യത്തെപ്പറ്റിയുള്ള അവബോധം ഈ തലമുറയില്‍ വളരെ ശക്തമാണ്. എന്നിരുന്നാലും, ഈ സവിശേഷതകള്‍ ചില വെല്ലുവിളികള്‍ക്കും കാരണമാകുന്നു. ക്ഷമയില്ലായ്മയും തല്‍ക്ഷണ സംതൃപ്തിയുടെയും മനോഭാവവുമാണ് ജെന്‍സിയുടെ പ്രധാന മാനസിക സ്വഭാവങ്ങള്‍. ബുദ്ധിമുട്ടുകള്‍ അതിജീവിക്കാനുള്ള കഴിവിലും വൈകാരിക പ്രതിരോധശേഷിയിലും ഇവര്‍ക്ക് കുറവുണ്ട്. ദീര്‍ഘകാല പരിശ്രമം ആവശ്യമായ ജോലികളിലും, തോല്‍വിയെ അംഗീകരിക്കേണ്ട സാഹചര്യങ്ങളിലും, നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടു മുന്നോട്ട് പോകുന്നതിലും ഇവര്‍ക്ക് ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഡിജിറ്റല്‍ ലോകത്തെ അംഗീകാരം, സമപ്രായക്കാരുടെ അംഗീകാരം, സാമൂഹിക സ്വീകാര്യത എന്നിവയുമായി ഈ തലമുറ വളരെ കൂടുതല്‍ ആശ്രയിച്ചിരിക്കുന്നു. ടെക്‌നോളജിജെന്‍സിയുടെ പ്രധാന ശക്തിയാണെങ്കിലും അതിന്റെ അതിരില്ലാത്ത ഉപയോഗം പുതിയ വെല്ലുവിളികള്‍ക്കും വഴിവെക്കുന്നു. അമിത സ്‌ക്രീന്‍ ടൈം, വെര്‍ച്വല്‍ ലോകത്തില്‍ കൂടുതല്‍ സമയമിടപെടല്‍, യഥാര്‍ത്ഥ ജീവിതത്തിലെ സാമൂഹികബന്ധങ്ങളുടെ കുറവ് എന്നിവ ജെന്‍സിയുടെ മാനസികാരോഗ്യത്തെ നേരത്തേതിനെക്കാള്‍ കൂടുതല്‍ ബാധിക്കുന്നു. ഉത്കണ്ഠ, വിഷാദം, സാമൂഹിക താരതമ്യം, പിയര്‍ പ്രഷര്‍, അക്കാദമിക സമ്മര്‍ദ്ദം എന്നിവയും കൂടുതലായി അനുഭവപ്പെടുന്നു. ഈ വെല്ലുവിളികളെ മറികടക്കാന്‍ വ്യക്തിപരമായും സമൂഹതലത്തിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഡിജിറ്റല്‍ ഉപഭോഗത്തിന് പരിധി വരുത്തല്‍, യഥാര്‍ത്ഥ ലോകത്തോടുള്ള ഇടപെടലുകള്‍ വര്‍ദ്ധിപ്പിക്കല്‍, കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്തല്‍, മനോവിജ്ഞാനപരമായ ഇടപെടലുകള്‍ ഉപയോഗപ്പെടുത്തല്‍ എന്നിവ ജെന്‍സിയെ കൂടുതല്‍ മനോപ്രാപ്തിയുള്ള തലമുറയാക്കാന്‍ സഹായിക്കും. (പ്രയത്‌ന കൊച്ചി സ്ഥാപകനാണ് ലേഖകന്‍)

സമകാലിക മലയാളം 13 Mar 2025 3:39 pm

പിസി ജോര്‍ജ്ജിന്റെ വര്‍ത്തമാനത്തിനു ഭാവിയെന്ത്?

നാ ളെയൊരു ദിവസം പി സി ജോര്‍ജ്ജ് ബിജെപി സംസ്ഥാന അധ്യക്ഷനായി മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്ന് വര്‍ത്തമാനം പറയുമ്പോള്‍ കിട്ടാന്‍ പോകുന്ന ആധികാരികതയുടെ പരീക്ഷണപ്പറക്കലാണോ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്? സംസ്ഥാന അധ്യക്ഷനായില്ലെങ്കിലും ദേശീയ സെക്രട്ടറിയോ രാജ്യസഭാംഗമോ ആകാന്‍ യോഗ്യത തെളിയിക്കുകയാണോ ജോര്‍ജ്ജ്. നവംബറില്‍ വരാനിരിക്കുന്ന രാജ്യസഭാ ഒഴിവുകളിലൊന്നില്‍ പി സി ജോര്‍ജ്ജിന്റെ പേരാകുമോ ബിജെപി പരിഗണിക്കുക? പി സി ജോര്‍ജ്ജ് മുന്‍ എംഎല്‍എയും യുഡിഎഫ് ഭരിക്കുമ്പോള്‍ ഗവണ്‍മെന്റ് ചീഫ് വിപ്പായിരുന്ന ആളുമാണ്. എംഎല്‍എ എന്ന നിലയില്‍ നിയമസഭയുടെ വിവിധ സമിതികളില്‍ അംഗവും പലതിലും പലവട്ടം അധ്യക്ഷനുമൊക്കെയായിരുന്നു. ഒരു ഘട്ടത്തില്‍, സാമൂഹികപ്രതിബദ്ധതയോടുള്ള ജോര്‍ജ്ജിന്റെ പ്രതിബദ്ധത വി എസ് അച്യുതാനന്ദന്‍ പോലും വിശ്വസിച്ചുപോയിട്ടുണ്ട്. പക്ഷേ, ജോര്‍ജ്ജ് ഇപ്പോള്‍ തികഞ്ഞ വര്‍ഗ്ഗീയവാദിയും മുസ്്‌ലിം സമുദായത്തിനെതിരേ നിരന്തരം വിഷം ചീറ്റുന്നയാളുമായി മാറിയിരിക്കുന്നു. അങ്ങനെയല്ലാതിരുന്നപ്പോഴും, അതല്ലെങ്കില്‍ ഈ ഉള്ളിലിരിപ്പ് പുറത്തു വരുന്നതിനു മുമ്പും സ്ത്രീകളെയും ഇരകളെയും ജാതിയില്‍ 'താഴ്ന്ന'വരെയും പദവിയില്‍ 'കുറഞ്ഞവരെയു'മൊക്കെ വളരെ മോശമായി വിശേഷിപ്പിക്കുന്ന സാമൂഹികവിരുദ്ധ മനസ്സ് പലവട്ടം പലവിധത്തില്‍ പ്രകടിപ്പിച്ചിട്ടുള്ളയാളാണ്. അതിന് തെളിവുകളുമുണ്ട്. അതിന്റെ പേരില്‍ പരാതിയും കേസും കോടതിയും പൊലീസ് സ്റ്റേഷനുമൊക്കെയായി ജോര്‍ജ്ജ് കയറിയിറങ്ങിയിട്ടുമുണ്ട്. ജനം ടിവിയിലെ ചര്‍ച്ചയില്‍ മുസ്്‌ലീങ്ങളെയാകെ അതിനീചമായി അധിക്ഷേപിച്ചതിനാണ് ജോര്‍ജ്ജിനെതിരേ ഒടുവില്‍ കേസെടുത്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി, രാഷ്ട്രീയ പ്രവര്‍ത്തനം തുടരാന്‍ പോലും ജോര്‍ജ്ജ് അര്‍ഹനല്ല എന്നും പറഞ്ഞു. അറസ്റ്റും റിമാന്‍ഡുമുണ്ടായെങ്കിലും ജയിലില്‍ കിടന്നില്ല. നെഞ്ചുവേദന കാരണം ആശുപത്രിയിലാക്കി. അവിടുന്നു തന്നെ ജാമ്യത്തിലുമിറങ്ങി. എന്നിട്ട് കഴിഞ്ഞ ദിവസം ജോര്‍ജ്ജ് പറഞ്ഞത് കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ മാത്രം ലൗ ജിഹാദിലൂടെ ക്രൈസ്തവ സമുദായത്തിനു നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെയാണ് എന്നാണ്. ക്രിസ്ത്യാനികള്‍ പെണ്‍കുട്ടികളെ നേരത്തെ കല്യാണം ചെയ്തയയ്ക്കണം എന്നും പറഞ്ഞു. പലവിധത്തില്‍ അന്വേഷിച്ചും പലരെയും ബുദ്ധിമുട്ടിക്കുകയും ചെയ്ത ശേഷമാണെങ്കിലും പൊലീസും കോടതിയും കണ്ടെത്തിയത് ലൗ ജിഹാദ് എന്ന ഒരു സംഗതിയേ ഇല്ല എന്നായിരുന്നല്ലോ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ അത് പാര്‍ലമെന്റില്‍ സമ്മതിക്കുകയും ചെയ്തു. അതേ കാര്യമാണ് ഒരു തെളിവിന്റെയും പിന്‍ബലമില്ലാതെ പി സി ജോര്‍ജ്ജ്് എന്ന മുന്‍ നിയമസഭാംഗം വിളിച്ചു പറയുന്നത്. അതിന് മകന്റെ പിന്തുണ കിട്ടുന്നതു സ്വാഭാവികം. പക്ഷേ, കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സിലും പിന്തുണച്ചിരിക്കുന്നു. കേരള സമൂഹത്തെ വര്‍ഗ്ഗീയമായി വേര്‍തിരിക്കുന്നതിന് വര്‍ഗ്ഗീയ മനോഭാവമുള്ള സാമൂഹിക വിരുദ്ധരും രാഷ്ട്രീയ ദുരുദ്ദേശ്യങ്ങളുള്ള വര്‍ഗ്ഗീയവാദികളും ചേര്‍ന്നുണ്ടാക്കിയ കള്ളക്കഥ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും റിലീസ് ചെയ്തിരിക്കുന്നു. പരമാവധി കാണികളെയും കേള്‍വിക്കാരെയും വായനക്കാരെയുമുണ്ടാക്കാന്‍ ജോര്‍ജ്ജിനെ പിന്തുണയ്ക്കുന്ന വര്‍ഗ്ഗീയശക്തികള്‍ ശ്രമിക്കുകയും ചെയ്യുന്നു. അവര്‍ക്ക് പി സി ജോര്‍ജ്ജ് ഇപ്പോള്‍ പ്രതീക്ഷയുടെ ഗോപുരമാണ്, നാളെയുടെ നേതാവാണ്. ജോര്‍ജ്ജിനെ പരമാവധി പിന്തുണയ്ക്കാനും കൊണ്ടു നടക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്. ക്രിസ്ത്യാനികളെ വര്‍ഗ്ഗീയവല്‍കരിക്കാന്‍ ശ്രമിക്കുന്ന ആ സമുദായത്തിലെ ചില കൂട്ടായ്മകള്‍ക്ക് ജോര്‍ജ്ജാണ് ഇപ്പോള്‍ വഴിയും വെളിച്ചവും. കേരളത്തിലെ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും സാധാരണ ബിജെപിക്കാരുള്‍പ്പെടെ ഏതു രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ടവരും അറപ്പോടെ അകറ്റി നിര്‍ത്താന്‍ ആഗ്രഹിക്കുന്ന വര്‍ഗ്ഗീയവിഷമാണ് ജോര്‍ജ്ജിന്റെ അടയാളം. അതുതന്നെയാണ് ജോര്‍ജ്ജിനെ വര്‍ഗ്ഗീയ ശക്തികള്‍ക്ക് സ്വീകാര്യനാക്കുന്നതും. മുമ്പ് ജോര്‍ജ്ജിനെ കൊണ്ടു നടന്ന് ജയിപ്പിച്ച മുസ്ലിം സമുദായത്തിലെ വര്‍ഗ്ഗീയ ശക്തികള്‍ക്ക്, എസ്ഡിപിഐയ്ക്കും കൂട്ടാളികള്‍ക്കും തങ്ങള്‍ ഈ നാടിനോടു ചെയ്ത ദ്രോഹത്തിന്റെ തോത് ഇപ്പോഴെങ്കിലും പിടികിട്ടിയിട്ടുണ്ടാകും. യുഡിഎഫും എല്‍ഡിഎഫും നിരാകരിച്ച ജോര്‍ജ്ജ് സ്വതന്ത്രനായി മല്‍സരിച്ച ഘട്ടത്തിലാണ് അവര്‍ ഏറ്റെടുത്തതും ജയിപ്പിക്കാന്‍ രാപ്പകലില്ലാതെ കഷ്ടപ്പെട്ടതും. ജോര്‍ജ്ജ് ഏതെങ്കിലും സമുദായത്തിനു മാത്രമല്ല കേരളത്തിനാകെ ഇന്ന്് ഭീഷണിയായി മാറിയതില്‍ ആ ജയത്തിനൊരു പങ്കുണ്ട്. അന്ന് തോറ്റിരുന്നെങ്കില്‍ പത്തി മടങ്ങുമായിരുന്നു. ഇപ്പോള്‍ ജോര്‍ജ്ജിന്റെ തനി നിറം തുറന്നു കാട്ടാന്‍ അവര്‍ തന്നെ മല്‍സരിക്കുകയാണ്. ആ ദേഷ്യം കൂടിയാണ് സമുദായത്തിനും മതേതര കേരളത്തിനാകെയുമെതിരേ വിഷം ചീറ്റാന്‍ ജോര്‍ജ്ജിനു പ്രകോപനം. ഇനിയും കേസെടുക്കുമോ അറസ്റ്റ് ഉണ്ടാകുമോ ആശുപത്രിയില്‍ പോകുമോ എന്നതൊന്നുമല്ല ഇപ്പോഴത്തെ വിഷയം. ജോര്‍ജ്ജിനെ സാമൂഹികമായി ബഹിഷ്‌കരിക്കാന്‍ കേരളം തയാറാകേണ്ടതല്ലേ എന്നതാണ്. ജോര്‍ജ്ജ് എന്നും എപ്പോഴും 2018 സെപ്റ്റംബറില്‍ നടന്ന ഒരു സമൂഹമാധ്യമ ക്യാംപെയ്‌നേക്കുറിച്ച് ഓര്‍ക്കുകയാണ്. പി സി ജോര്‍ജിനോട് വായടയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്നതായിരുന്നു ആ ക്യാംപെയ്ന്‍. അതിലേക്ക് എത്തിയ വിഷം നിറഞ്ഞ വര്‍ത്തമാനങ്ങളില്‍ ചിലത് താഴെ ചേര്‍ക്കുന്നു: ഇതാണ് അന്നുമിന്നും എന്നും ജോര്‍ജ്ജ്. സമകാലിക മലയാളം വാരിക 2018 സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച സമഗ്ര റിപ്പോര്‍ട്ടില്‍ നിന്നാണ് ഇപ്പോഴും പ്രസക്തമായ ഈ വിവരങ്ങള്‍. - 2018 സെപ്റ്റംബര്‍ 9: കന്യാസ്ത്രീ പ്രോസ്റ്റിറ്റിയൂട്ട് എന്ന് പി സി ജോര്‍ജ്ജ്. 'ആ കന്യാസ്ത്രീ ഏതായാലും ഒരു പ്രോസ്റ്റിറ്റിയൂട്ട് ആണെന്ന കാര്യത്തില്‍ സംശയമില്ല. അവര്‍ക്ക് വെര്‍ജിനിറ്റി ടെസ്റ്റ് നടത്തേണ്ടി വരും. പന്ത്രണ്ട് പ്രാവശ്യം ഒരുതരി സുഖം. പതിമൂന്നാം തവണ എങ്ങനെയാണത് ബലാല്‍സംഗമാകുന്നത്. അവരെവിടെയായിരുന്നു പന്ത്രണ്ട് തവണ നടന്നപ്പോള്‍. ആരോടാ ഇത് പറയുന്നത്? ഒന്നാമത്തെ പ്രാവശ്യം എന്തുകൊണ്ട് പരാതി കൊടുത്തില്ല. പറയാതിരിക്കാന്‍ പറ്റ്വോ. പലരുമായും ശാരീരികമായി ബന്ധം പുലര്‍ത്തുന്ന സ്ത്രീ പ്രോസ്റ്റിറ്റിയൂട്ടാണെന്ന് പറയേണ്ടി വരും. - 2018 ഫെബ്രുവരി: എംഎല്‍എ ഹോസ്റ്റലിലെ കന്റീന്‍ ജീവനക്കാരന്റ കരണത്ത്. എംഎല്‍എ ഹോസ്റ്റലിലെ കന്റീന്‍ ജീവനക്കാരന്‍ മനുവിനെ തല്ലിയെന്ന പരാതിയിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞെങ്കിലും കേസ് നിലനില്‍ക്കുന്നു. ഉച്ചഭക്ഷണം ലഭിക്കാന്‍ വൈകി എന്നതായിരുന്നു മര്‍ദനത്തിനു കാരണം. 'ഞാന്‍ എംഎല്‍എയുടെ മുറിയില്‍ എത്തിയപ്പോള്‍ അദ്ദേഹം ഒരു സ്ത്രീയോടു കയര്‍ത്തു സംസാരിക്കുകയായിരുന്നു. എന്നെ കണ്ടപ്പോള്‍ എന്നെയും ചീത്ത വിളിച്ചു. എന്നെ ചീത്ത വിളിക്കേണ്ട കാര്യമൊന്നുമില്ലല്ലോ എന്ന് ഞാന്‍ പറഞ്ഞതും എന്റെ മുഖത്തടിക്കുകയായിരുന്നു. മനു അന്ന് മാധ്യമങ്ങളോടു പറഞ്ഞതിങ്ങനെ. മനു പറഞ്ഞത് നുണയാണെന്നാണ് ജോര്‍ജ്ജ് പ്രതികരിച്ചത്. 'ഞാന്‍ ഊണു പറഞ്ഞത് ഒന്നരയ്ക്കാണ്. 2.05 ആയിട്ടും കാണാതെ വന്നപ്പോള്‍ കാന്റീന്‍ സൂപ്പര്‍വൈസറെ ഫോണില്‍ വിളിച്ചു ചോദിച്ചു. ഊണ് പയ്യന്റെ കൈയില്‍ കൊടുത്തുവിട്ടിട്ടുണ്ടല്ലോ എന്നാണ് അവര്‍ പറഞ്ഞത്. ഇങ്ങനെയുള്ളവമ്മാരെയൊന്നും ജോലിക്ക് വക്കരുതെന്ന് ഞാന്‍ പറഞ്ഞു. അതു കേട്ടുകൊണ്ടാണ് അവന്‍ വന്നത്. ഇറങ്ങിപ്പോകാന്‍ ഞാന്‍ പറഞ്ഞതേയുള്ളു, തല്ലിയൊന്നുമില്ല.' എന്ന് ജോര്‍ജ്ജ്. - 2018 ജൂലൈ 17: ടോള്‍ പ്ലാസയില്‍ പി സി ജോര്‍ജ്ജിന്റെ പരാക്രമം. കാത്തു കിടക്കേണ്ടി വന്നതില്‍ പ്രതിഷേധിച്ച് തൃശൂരിലെ ടോള്‍ പ്ലാസയുടെ ബാരിക്കേഡ് തകര്‍ത്തു. കാറില്‍ നിന്ന് ഇറങ്ങി ജോര്‍ജ്ജ് ഓട്ടോമാറ്റിക് ബാരിക്കേഡ് തകര്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളിലൂടെ ലോകം കണ്ടു. ജീവനക്കാരോട് കയര്‍ത്തുകൊണ്ടായിരുന്നു ഇത്. ഡ്രൈവറും സഹായിയും വേണ്ട സഹായവും ചെയ്തു. പിന്നീട് കാര്‍ ഓടിച്ചു പോയി. ''ട്രെയിന്‍ പോകുന്നതിനു മുമ്പ് എത്താന്‍ തിരക്കിട്ടു വരികയായിരുന്നു ഞാന്‍. എന്റെ കാറിലെ എംഎല്‍എ സ്റ്റിക്കര്‍ ടോള്‍ പ്ലാസ ജീവനക്കാരന്‍ കണ്ടതുമാണ്. എന്നിട്ടും നിര്‍ത്തിച്ചു. ഞങ്ങള്‍ കാത്തുകിടന്നിട്ടും അയാള്‍ വന്നില്ല. പിറകേയുള്ളവര്‍ ഹോണടിച്ചുകൊണ്ടിരിക്കുകാരുന്നു. കുറച്ചു നേരം ഞങ്ങള്‍ കാത്തു. പിന്നെ അങ്ങനെ ചെയ്യുകയല്ലാതെ വെറേ നിര്‍വാഹമില്ലായിരുന്നു. '' പി സി ജോര്‍ജ്ജിന്റെ പ്രതികരണം. - 2017 ജൂണ്‍ 29: നാക്കും തോക്കുമെടുത്തു ജോര്‍ജ്ജ് ' എനിക്ക് തോക്ക് ലൈസന്‍സുണ്ട്. നിരപരാധികളായ ആളുകളെ രക്ഷിക്കാനാണ് ഞാന്‍ അതുപയോഗിക്കുന്നത്.' പി സി ജോര്‍ജ്ജിന്റെ വാക്കുകള്‍. സമരം ചെയ്ത തൊഴിലാളികള്‍ക്കു നേരേ തോക്കു ചൂണ്ടിയത് ദൃശ്യങ്ങളുള്‍പ്പെടെ പുറത്തു വന്നപ്പോഴായിരുന്നു ഇത്. മുണ്ടക്കയത്തെ തോട്ടംതൊഴിലാളി സമരത്തിലേക്കാണ് ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്ക് ജോര്‍ജ്ജ് തോക്കേന്തി വന്നത്. ആദ്യം കണ്ടപ്പോള്‍ നാക്കു മാത്രമേ ഉണ്ടായിരുള്ളു. പിന്നെയാണ് മട്ടുമാറിയതും തോക്കെടുത്തതും. തൊഴിലാളികള്‍ മുദ്രാവാക്യം വിളികളോടെയാണ് നേരിട്ടത്. അവരെ ജോര്‍ജ്ജ് വിളിച്ചത് ഗൂണ്ടകളെന്നാണ്. 'രാത്രിയിലെത്തി മോശമായി ആരെങ്കിലും പെരുമാറുന്നുണ്ടെങ്കില്‍ ആസിഡ് മുഖത്തൊഴിച്ചേക്കണം എന്ന് ഞാന്‍ അവിടുത്തെ സ്ത്രീകളോടു പറഞ്ഞപ്പോള്‍ ഗൂണ്ടകള്‍ എന്നോട് മോശമായി സംസാരിച്ചു. അവരെന്നെ ചുണയുണ്ടെങ്കില്‍ തോക്കെടുക്കാന്‍ വെല്ലുവിളിച്ചു. എന്റെ കൈയിലുണ്ടായിരുന്ന ചെക് നിര്‍മിത പിസ്റ്റളെടുത്ത് കാണിച്ചുകൊടുത്തു. അത്രേയുണ്ടായുള്ളു. അതിനാ ഞാന്‍ തോക്കു ചൂണ്ടീന്നൊക്കെ ഇവമ്മാര് പറഞ്ഞുണ്ടാക്കുന്നത്' എന്ന് ജോര്‍ജ്ജ്. എന്നാല്‍ തങ്ങളുമായി വാക്കേറ്റത്തിനു വന്ന എംഎല്‍എ മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തി തോക്കെടുത്തു ചൂണ്ടുകയുമാണ് ചെയ്തതെന്ന് തൊഴിലാളികള്‍ പറയുന്നു. ദൃശ്യങ്ങള്‍ സാക്ഷി. - 2017 ജൂലൈ 31: നടി പിറ്റേന്ന് അഭിനയിക്കാന്‍ പോയതെങ്ങനെ -'പെണ്‍കുട്ടീടെ പേരുപറഞ്ഞുകൂടാ. എരാന്നു പറഞ്ഞു പറഞ്ഞാ രാജ്യത്തു മുഴുവന്‍ ഇതു നടക്കുന്നത്. നാണംകെട്ട പരിപാടി. ആ പെണ്‍കുട്ടി, ഡല്‍ഹീലെ പെങ്കൊച്ചൊണ്ടല്ലോ നിര്‍ഭയ, അതിനേക്കാള്‍ ക്രൂരമായ പീഡനമായിരുന്നെന്നാണ് ഈ പൊലീസ് കോടതിയില്‍ പറഞ്ഞത്. പൊലീസ് പറഞ്ഞത് വിശ്വസിച്ചേക്കാം. പക്ഷേ, പിറ്റേന്നിന്റെ പിറ്റേന്ന് എങ്ങനെയാണ് ഈ കൊച്ച് സിനിമ അഭിനയിക്കാന്‍ പോയെ? ഇത്ര ക്രൂരമായ പീഡനമേറ്റ കൊച്ചെങ്ങനെയാ സിനിമ അഭിനയിക്കാന്‍ പോയത്? ഏതാശുപത്രീലാ പോയത്? നിങ്ങള്‍ പത്രക്കാര് പറഞ്ഞാമതി, ഞാന്‍ സമ്മതിച്ചേക്കാം. ഇത്രേം വലിയ പീഡനത്തിന് ഇരയായ കുട്ടി നേരേ പോയി സിനിമാ അഭിനയിക്കുക; അതെന്നാ പീഡനമാ? - 2017 സെപ്റ്റംബര്‍ 2: നമ്പി നാരായണന്റെ നഷ്ടരപരിഹാരത്തില്‍ നുണ പൊളിഞ്ഞ് ജോര്‍ജ്ജ്. ' ലോകംകണ്ട പ്രശസ്തനായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ ഈ തെണ്ടികള്‍, നാണംകെട്ട കേരള പൊലീസ് നാലുവര്‍ഷം പിടിച്ച് അകത്തിട്ടു. നിങ്ങള്‍ക്കറിയാമോ. തെണ്ടികള്‍ സിഐഎ ചാരന്മാരുടെ കാശും വാങ്ങിച്ചോണ്ട് ചെയ്തതാ. സുപ്രീംകോടതി പറഞ്ഞു കാശ് കൊടെടാന്ന്. ഒരുകോടി രൂപ നഷ്ടപരിഹാരം. ആ മനുഷ്യന്റെ കണ്ണീന്നു കണ്ണീര് കണ്ടവന്‍ ഞാനാ. കേരള സര്‍ക്കാരിന്റെ പത്തു ലക്ഷം രൂപ വീട്ടില്‍ക്കൊണ്ടുക്കൊടുത്തത് ഞാനാണ്. അങ്ങേര് ഒരുകോടി വേണ്ടാന്നു പറഞ്ഞു. പത്തു ലക്ഷം മതി. കോടതി വിധിച്ചാല്‍ വാങ്ങിക്കണമല്ലോ ഞാന്‍. അതുകൊണ്ട് പി സീ പത്തു ലക്ഷം മതി എന്ന് പറഞ്ഞു. വാങ്ങിച്ചില്ലെങ്കില്‍ ചരിത്രത്തില്‍ ഞാന്‍ കള്ളനാണെന്ന് പറയില്ലേന്നു പറഞ്ഞു. ഞാന്‍ ഉമ്മന്‍ ചാണ്ടിയോടു പറഞ്ഞു, ചേട്ടാ ചേട്ടന്‍ കൊണ്ടുപോടി കാശ് കൊടുക്കണം. ഉമ്മന്‍ ചാണ്ടിയോടു ചോദിച്ചോ. പത്തു മിനിറ്റ് കഴിഞ്ഞ് ഉമ്മന്‍ ചാണ്ടി എന്നെ വിളിച്ചു പറഞ്ഞു, പി സീ പി സിതന്നെ കൊണ്ടുക്കൊടുക്കണം. പിറ്റേ ദിവസം ഈ പത്ത് ലക്ഷം രൂപാടെ ചെക്ക് എടുത്തോണ്ട് അങ്ങേരുടെ വീട്ടില്‍ കൊണ്ടുപോടി കൊടുത്തത് ഞാനാ. ചോയീര്, നമ്പി നാരായണന്‍ ജീവിച്ചിരിപ്പുണ്ടല്ലോ.' എന്ന് ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ജോര്‍ജ്ജ് പറഞ്ഞത്. നടിയെ ജോര്ജ്ജ് അധിക്ഷേപിച്ചു സംസാരിച്ചതിനേക്കുറിച്ചുള്ള ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ഏഷ്യാനെറ്റ് ന്യൂസ് പി സി ജോര്‍ജ്ജിന്റെ സാന്നിധ്യത്തില്‍ ഇത് പുനസംപ്രേഷണം ചെയ്തു. നമ്പി നാരായണനോട് ഫോണില്‍ പ്രതികരണം തേടി. നമ്പി നാരായണന്റെ വാക്കുകള്‍: ' ഈ പറയുന്നതില്‍ പലതും വാസ്തവമല്ല. ഞാന്‍ ജയിലില്‍ കിടന്നത് അമ്പത് ദിവസമാണ്. നവംബര്‍ 30 മുതല്‍ ജനുവരി 19 വരെ. സുപ്രീംകോടതി ഒരുകോടിയൊന്നും വിധിച്ചിട്ടില്ല. ഞാനുള്‍പ്പെടെ ആറുപേര്‍ക്കും കൂടി കോടതിച്ചെലവിന് ഒരു ലക്ഷം രൂപ തരാനാണ് വിധിച്ചത്. അത് നഷ്ടപരിഹാരമല്ല. ഒരുകോടി നഷ്ടപരിഹാരത്തിന് ഞാന്‍ തിരുവനന്തപുരം സബ്കോടതിയെ സമീപിച്ചിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എനിക്ക് പത്തുലക്ഷം രൂപ അടിയന്തര ഇടക്കാലാശ്വാസമായി നല്‍കാന്‍ വിധിച്ചു. 2001 മാര്‍ച്ചില്‍. അന്ന് അത് ഗവണ്‍മെന്റ് തരാതെ സ്റ്റേ വാങ്ങി. പിന്നെ എന്റെ അഭിഭാഷകന്‍ ഉണ്ണികൃഷ്ണന്റെ അധ്വാനം കൊണ്ട് പതിനൊന്ന് വര്‍ഷം കഴിഞ്ഞിട്ട് 2012ല്‍ ആ പത്ത് ലക്ഷം എനിക്കു കിട്ടി.' ചോദ്യം: പി സി ജോര്‍ജ്ജ് ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ച് പത്ത് ലക്ഷം രൂപ വാങ്ങിത്തന്നുവെന്നാണ് പറയുന്നത്. അങ്ങനെയുണ്ടായോ? മറുപടി: ഇല്ല, അങ്ങനെയൊന്നുമുണ്ടായിട്ടില്ല. ഹൈക്കോടതിയില്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഈ പത്ത് ലക്ഷം അനുവദിച്ചുതന്നത്. ആര്‍ക്കെങ്കിലും ഞാന്‍ നന്ദി പറയണമെങ്കില്‍ അത് എന്റെ അഭിഭാഷകന്‍ ഉണ്ണികൃഷ്ണനാണ്. അതു കഴിഞ്ഞിട്ട് ആ പണം ഡിജിപി വഴി, അന്ന് കെ എസ് ബാലസുബ്രഹ്മണ്യനാണ് ഡിജിപി, ഒരു പൊലീസ് കോണ്‍സ്റ്റബിളാണ് എന്റെ വീട്ടിലെത്തിച്ചത്. ഇതാണുണ്ടായത്.' - 2017 സെപ്റ്റംബര്‍ 14: കേസെടുത്താല്‍ തപാലില്‍ വിസര്‍ജ്ജ്യം 'നടിയെ അപകീര്‍ത്തിപ്പെടുത്തിയതിനു പി സി ജോര്‍ജ്ജിനെതിരേ കേസെടുത്തതിനു തുടര്‍ച്ചയായി തനിക്ക് വളരെ മോശം ഭാഷയിലുള്ള കത്തുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുവെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. രണ്ടുവട്ടം മനുഷ്യവിസര്‍ജ്ജ്യം തപാലില്‍ ലഭിച്ചു. ഓണത്തിനു തൊട്ടുമുമ്പായിരുന്നു രണ്ടാമത്തേത്. ചിലരുടെ മനോഭാവം പ്രകടമാക്കുന്ന നടപടിയാണ് ഇതെന്നും അവര്‍ പറഞ്ഞു. - 2016, ജൂണ്‍ 6: ജെസ്നയയുടെ തിരോധാനത്തില്‍ അച്ഛനെതിരേ 'ഞാന്‍ ആ പെങ്കൊച്ചിന്റെ വീട്ടില്‍ പോയി. അപ്പനും ആങ്ങളയുമൊക്കെ എന്തു സന്തോഷത്തോടെയാ എന്നെ വന്നു കണ്ടത്. എന്നെ സ്വീകരിക്കുകയാ, ഉമ്മന്‍ ചാണ്ടിയെ സ്വീകരിക്കാന്‍ ന്ില്‍ക്കുകയാ. കൊച്ച് പോയത് ഒരു വലിയ നേട്ടമായി, ഉമ്മന്‍ ചാണ്ടി വീട്ടീച്ചെല്ലുന്നത് ഒരു വലിയ നേട്ടമായി വച്ചിരിക്കുവാ. യാതൊരു ദുഃഖവും ആ അപ്പന്റെയോ സഹോദരന്റെയോ മുഖത്തു ഞാന്‍ കണ്ടില്ല. ഞാനിറങ്ങിവന്ന് അവിടെ നാട്ടുകാരോടു മുഴുവനും അന്വേഷിച്ചപ്പോ ആ അപ്പനെപ്പറ്റി നല്ല അഭിപ്രായമല്ല ഉള്ളത്. ഭാര്യയുടെ മരണത്തിനു രോഗമാണ് കാരണമെന്നതു പോലും സംശയാസ്പദമാണെന്നും രണ്ടാമത് ഒരു കീപ്പുണ്ടെന്നുമൊക്കെയാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഈ കുട്ടിയുടെ തിരോധാനം സംബന്ധിച്ച് ആ അപ്പനെ ചോദ്യം ചെയ്യണമെന്ന് അന്നുതന്നെ ഞാന്‍ ആവശ്യപ്പെട്ട ആളാ. പൊലീസ് എന്തുകൊണ്ടോ അന്വേഷിച്ചില്ല. അതിലെന്തോ മറിമായം നടക്കുന്നുണ്ട്. ജെസ്നയ്ക്കു വേണ്ടി പൊലീസ് വെറുതേ പ്ലെയിനേക്കേറി കാശും മുടക്കി നടക്കുകയാ. ആ അപ്പനെ ചോദ്യം ചെയ്താല്‍ കാര്യങ്ങള്‍ മണിമണിപോലെ പുറത്തുവരും.'' - മാന്യതയുള്ള പെണ്‍കുട്ടികള്‍ക്ക് രാത്രി പുറത്തിറങ്ങേണ്ടി വരില്ല. (സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടു മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തോടുള്ള മറുപടി) - 2015 ജനുവരി 19: ചാനലില്‍ തന്തയ്ക്കു വിളി മാതൃഭൂമി ന്യൂസ് ചാനലിലെ ചര്‍ച്ചയില്‍ ബിജു രമേശിനെതിരേ. അഛന്റെ മൂല്യമറിയാവുന്നവര്‍ മറ്റുള്ളവരുടെ അച്ഛനു വിളിക്കില്ലെന്നു ബിജു രമേശ് പറഞ്ഞതിനു നല്‍കിയ മറുപടി; ' ഇവനെപ്പോലുള്ളവരുടെ തന്തയില്ലായ്ക കേള്‍ക്കാന്‍ എനിക്ക് മനസ്സില്ല. നീ കള്ളുകച്ചവടക്കാരനല്ലേടാ തെണ്ടീ. നീ പോടാ തെണ്ടീ, പരമ തെണ്ടീ....' എന്ന്. - 2013 മാര്‍ച്ച് 3: ഗണേഷിന്റെ തല്ലുകേസില്‍ എതിരേ ജോര്‍ജ്ജ്; പിന്നെ കൂടെയും യുഡിഎഫ് സര്‍ക്കാരില്‍ വനം മന്ത്രിയായിരുന്ന കെബി ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് പി സി ജോര്‍ജ്ജ് അന്ന് വാര്‍ത്തയിലെത്തിയത്. ഗണേഷ് കുമാറിനെ 'കാമുകിയുടെ ഭര്‍ത്താവ്' വീട്ടില്‍ കയറി തല്ലി. ആ വിവരം പുറത്തുവിട്ടുകൊണ്ടായിരുന്നു ജോര്‍ജ്ജിന്റെ രംഗപ്രവേശം. ഇഷ്ടവിഷയങ്ങളായ സ്ത്രീ, സ്റ്റണ്ട്, സെക്സ് എല്ലാം ഒത്തുചേര്‍ന്ന കേസ്. 'ഫെബ്രുവരി 22നാണ് സംഭവം. ഒരു പത്രം ഇന്ന് അതിനേക്കുറിച്ചു വിശദമായി എഴുതി. പക്ഷേ, മന്ത്രിയുടെ പേര് പറഞ്ഞിട്ടില്ല. ആ മന്ത്രി ഗണേഷ് കുമാറാണ്. മറ്റു 19 മന്ത്രിമാരെയും പുകമറയില്‍ നിര്‍ത്താതിരിക്കാനാണ് ഞാന്‍ ഈ പേരു വെളിപ്പെടുത്തുന്നത്.' എന്ന് ജോര്‍ജ്ജ്. ഏതായാലും ഗണേഷ് കുമാറിന്റെ രാജിയിലും വിവാഹ മോചനത്തിലുമാണ് ആ വിവാദം അവസാനിച്ചത്. പക്ഷേ, ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഗണേഷ് കുമാര്‍ മറ്റൊരു തല്ലുകേസില്‍ പെട്ടപ്പോള്‍ പിന്തുണയുമായാണ് ജോര്‍ജ്ജ് എത്തിയത്. സ്വന്തം മണ്ഡലമായ പത്തനാപുരത്തു വച്ച് കാറിനു സൈഡ് കൊടുക്കാതിരുന്ന തര്‍ക്കത്തിനിടെ ഗണേഷ് മകനെ അടിക്കുകയും തന്നോട് മോശമായി സംസാരിക്കുകയും ചെയ്തുവെന്നായിരുന്നു സ്ത്രീയുടെ പരാതി. ആ വിഷയത്തില്‍ ജോര്‍ജ്ജ് സംസാരിച്ചത് ഗണേഷ് കുമാറിന്റെ പക്ഷത്തു നിന്നുകൊണ്ടാണ്. പിന്നീട് ഈ കേസ് ഒത്തുതീര്‍ത്ത് ഗണേഷ് ഖേദം പ്രകടിപ്പിച്ചു. ജോര്‍ജ്ജിന് മിണ്ടാട്ടം മുട്ടി. - ഈഴവത്തെണ്ടികള്‍ എന്ന് വിളിച്ച് എസ്എന്‍ഡിപി നേതാക്കളെ അധിക്ഷേപിച്ചതും പട്ടികജാതിക്കാര്‍ ഒരു നിലയിലായിക്കഴിഞ്ഞാല്‍ വെളുത്ത പെങ്കൊച്ചുങ്ങളെ കെട്ടാന്‍ നടക്കും എന്നു പറഞ്ഞതും വന്‍ പ്രതിഷേധത്തിന് ഇടയാക്കി. പി സി ജോര്‍ജ്ജിന്റെ പൂഞ്ഞാറിലെ വീട്ടിലേക്ക് എസ്എന്‍ഡിപി യോഗവും ദളിത് സംഘടനകളും മാര്‍ച്ച് നടത്തി. കന്യാസ്ത്രീക്കെതിരായ പരാമര്‍ശങ്ങളേത്തുടര്‍ന്ന് ഒറ്റ ദിവസംതന്നെ അഞ്ച് സംഘടനകളാണ് ജോര്‍ജ്ജിന്റെ വീട്ടിലേക്ക് പ്രകടനം നടത്തിയത്. ഒരു മിനി സമരം പൊതുസമരമായി മാറുന്നത് ഇങ്ങനെയൊക്കെയാണ് ഇതാണ് ജോര്‍ജ്ജ്, ഇതിനപ്പുറമാണ് ജോര്‍ജ്ജ് എന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയും സിപിഎം നേതാവുമായിരുന്ന എം സി ജോസഫൈന്‍ കൃത്യമായി പറഞ്ഞിരുന്നു. അതിന്റെ അടുത്ത ദിവസമാണ് തിരുവനന്തപുരത്തെ വനിതാ കമ്മീഷന്‍ ആസ്ഥാനത്തേക്ക് മനുഷ്യവിസര്‍ജ്യം തപാലില്‍ ചെന്നത്. അത് ജോര്‍ജ്ജാണോ അയച്ചത് എന്നതിനു തെളിവില്ല. പക്ഷേ, മുകളില്‍ പറഞ്ഞ ഓരോ വാക്കിനും വരിക്കും തെളിവുകളുണ്ട്; കേള്‍ക്കാനും കാണാനും കഴിയുന്ന തെളിവുകള്‍. ഇനിയും ജോര്‍ജ്ജിനെ കേരളം സഹിക്കാതിരിക്കാന്‍ കര്‍ക്കശമായ വ്യവസ്ഥകളോടെ കേസെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം നിറവേറ്റാതെ കേരള പൊലീസ് മറ്റെന്തു നന്മകള്‍ ചെയ്താലും പി സി ജോര്‍ജ്ജിന്റെ കാര്യത്തിലെ ചോദ്യം അവിടെത്തന്നെ നില്‍ക്കും; കൂടുതല്‍ മിഴിവോടെ.

സമകാലിക മലയാളം 13 Mar 2025 12:49 pm

കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാര്‍ക്ക് ആശ്വാസം; മനുഷ്യത്വപരം ഈ ഹൈക്കോടതി വിധി

''കുട്ടികളായില്ലേ?'' കല്യാണം കഴിഞ്ഞാലുടന്‍ കേള്‍ക്കുന്ന ചോദ്യം. ഇല്ലെന്നാണെങ്കില്‍, സഹതപിക്കലായി, സങ്കടപ്പെടലായി; ''അയ്യോ.... എനിക്കറിയില്ലാട്ടോ.... ആരുടെയാ കുഴപ്പം?'' കുട്ടികളില്ലാത്തവര്‍ കേട്ടു തഴമ്പിച്ച ചോദ്യവും സഹതാപവും. പ്രായമായവരാണ് കുട്ടികളില്ല എന്നു പറയുന്നതെങ്കില്‍ ഈ സഹതാപത്തിന്റെ ആഴം കൂടും. ''പ്രായമാകുന്തോറും ബുദ്ധിമുട്ടാ കെട്ടോ...'' ഇപ്പറഞ്ഞതില്‍ പാതിസത്യവുമുണ്ട്. അപ്പോഴാണ് കൃത്രിമ ഗര്‍ഭധാരണത്തിന് പ്രാധാന്യം ഏറി വരുന്നത്. ഹൈക്കോടതിയുടെ ഒരു ഉത്തരവിലൂടെ ഈ പ്രതിസന്ധിയെ മറികടക്കാനാവും എന്നതാണ് പുതിയ സാഹചര്യം വ്യക്തമാക്കുന്നത്. നിയമം പറയുന്നത്: അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി ആക്ട് (Assisted Reproductive Technology (Regulation) Act, 2021) പ്രകാരം കൃത്രിമ ഗര്‍ഭധാരണ ചികിത്സയ്ക്ക് നിയമാനുസൃത പ്രായപരിധി പുരുഷന് 55 വയസ്സും സ്ത്രീക്ക് 50 വയസ്സുമാണ്. അതായതു 21 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീക്കും 21 നും 55 നും ഇടയില്‍ പ്രായമുള്ള പുരുഷനും മാത്രമേ എആര്‍ടി സേവനങ്ങള്‍ നല്‍കാന്‍ പാടുള്ളൂ എന്ന് നിയമത്തിലെ സെക്ഷന്‍ 21(ജി)(ഐ) വ്യവസ്ഥ ചെയ്യുന്നു. ദമ്പതികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഭര്‍ത്താവിന് 55 വയസ്സ് തികഞ്ഞു എന്ന ഒറ്റ കാരണത്താല്‍ വിവാഹിതയായ സ്ത്രീക്ക് അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്‌നോളജി (ആര്‍ടി) നടപടിക്രമത്തിന് വിധേയയാകാന്‍ അനുമതി നിഷേധിക്കുന്ന സാഹചര്യം ഏറി വരുന്നുണ്ട്. ഇതിന്റെ പേരില്‍ പലരും കുട്ടികള്‍ വേണമെന്ന സ്വപ്നം ഉപേക്ഷിച്ചിട്ടുണ്ട്. കോടതിയിലെ കേസ് മലപ്പുറം സ്വദേശികളായ 46 വയസായ ഭാര്യയും 57 വയസായ ഭര്‍ത്താവും മുമ്പ് ഐവിഎഫ് ചികിത്സകള്‍ക്ക് വിധേയരായിരുന്നു. എന്നാല്‍ അത് വിജയകരമായിരുന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷം ഡോക്ടര്‍മാര്‍ വീണ്ടും ചികിത്സക്ക് വിധേയമാക്കാന്‍ നിര്‍ദ്ദേശിച്ചു. അവരില്‍ പ്രതീക്ഷയേറി. ആശുപത്രിയിലെത്തി, എന്നാല്‍ പ്രായപരിധി ഒരു തടസമായി. നിയമത്തിലെ പ്രായപരിധി ചൂണ്ടിക്കാട്ടി ആശുപത്രി അവരുടെ ആവശ്യം നിരസിച്ചു. ദമ്പതികള്‍ ഇത് ചോദ്യം ചെയ്തു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചികിത്സ നല്‍കാന്‍ ആശുപത്രി വിസമ്മതിക്കുന്നത് അവരുടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് എന്ന് ദമ്പതികള്‍ വാദിച്ചു. നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള പ്രായപരിധി പുരുഷനും സ്ത്രീയും അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്‌നോളജി (ART ) നടപടിക്രമത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ മാത്രമേ ബാധകമാകൂ എന്നതായിരുന്നു മറ്റൊരു വാദം. കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്: ജനിക്കാന്‍ പോകുന്ന കുട്ടിയുടെ ക്ഷേമവും ഭാവിയും പരിഗണിച്ച ശേഷമാണ് പ്രായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് ദമ്പതികളുടെ ആവശ്യത്തെ എതിര്‍ത്ത, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ അറിയിച്ചത്. ദമ്പതികളുടെ മാതാപിതാക്കളാകാനുള്ള ആഗ്രഹം നിറവേറ്റുന്നതിനൊപ്പം, ജനിക്കാത്ത കുട്ടിയുടെ അവകാശങ്ങളും ക്ഷേമവും പരമപ്രധാനമായി തുടരണമെന്ന് മന്ത്രാലയം വാദിച്ചു. നിയമത്തില്‍ ഉയര്‍ന്ന പ്രായപരിധി ഏര്‍പ്പെടുത്തുന്നത് ന്യായമായ ഒരു നിയന്ത്രണം മാത്രമാണ്, അത് വ്യക്തികളുടെ/ദമ്പതികളുടെ അവകാശങ്ങളുടെ ലംഘനമാണെന്ന് പറയാനാവില്ല. ചേർത്തുനിർത്താമെന്ന് രണ്ടാനച്ഛൻ, വിട്ടുകൊടുക്കാതെ അച്ഛൻ; പെരുവഴിയിലാകുന്ന 'ബാല്യം' കോടതിയുടെ മനുഷ്യത്വപരമായ തീരുമാനം കുട്ടികളില്ലായ്മയുടെ അനുഭവം ആ വഴിയിലൂടെ നടക്കുന്നവര്‍ക്ക് മാത്രം അറിയാവുന്ന ഒരു നിശബ്ദ വേദനയാണ്. അതിനാല്‍ ഭര്‍ത്താവിന്റെ അനുമതി വാങ്ങിയ ശേഷം ഭാര്യക്ക് ART ചികിത്സ നല്കാന്‍ കോടതി ആശുപത്രിയോട് നിര്‍ദേശിച്ചു. ഭര്‍ത്താവിന്റെ പ്രായത്തെ അടിസ്ഥാനമാക്കി ART സേവനങ്ങള്‍ നിഷേധിക്കുന്നത്, വിവാഹിതരും അവിവാഹിതരുമായ സ്ത്രീകള്‍ക്കിടയില്‍ അന്യായമായ വേര്‍തിരിവ് സൃഷ്ടിക്കുമെന്ന് കോടതി ഊന്നിപ്പറഞ്ഞു, കാരണം ഭര്‍ത്താവിന്റെ പ്രായവുമായി ബന്ധപ്പെട്ട യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ART നടപടിക്രമങ്ങള്‍ക്ക് വിധേയരാകാന്‍ അവര്‍ക്ക് അനുവാദമുണ്ട്. സിംഗിള്‍ വുമണ്‍ ART നടപടികള്‍ക്ക് വിധേയരാകുമ്പോള്‍ നിയമം നിശ്ചയിച്ച പ്രായപരിധിക്കകത്തു ആണെങ്കില്‍ മറ്റു തടസങ്ങള്‍ ഉണ്ടാകുന്നില്ല എന്നതും ശ്രദ്ധേയമാണ്. കുഞ്ഞിക്കാല്‍ കാണാനുള്ള മോഹത്തിന് പ്രായപരിധിയില്ലെന്നര്‍ത്ഥം. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അയക്കാം. ramdaspnr@gmail.com

സമകാലിക മലയാളം 10 Mar 2025 1:05 pm

രണ്ടു ജീവനുകള്‍ വച്ചു കൊണ്ടുള്ള ആ കളിയില്‍ ഒരുപാട് പേര്‍ തോറ്റിട്ടുണ്ട്

പെ ട്ടെന്നൊരു ദിവസം ഏതെങ്കിലും ദമ്പതികള്‍ ഒരു കുട്ടിയെ കൊണ്ട് വന്ന് കാണിച്ചിട്ട് ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞാല്‍ കൊടുക്കാന്‍ പറ്റുമോ? ആരോഗ്യകരമായ പ്രസവം, വാക്‌സിനേഷന്‍, ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം ഒക്കെ കുട്ടികള്‍ക്കുണ്ട്. അതൊക്കെ വേറെ വിഷയമാണ്. അത് മാറ്റി വച്ച് ചിന്തിച്ചാലും നിലവില്‍ കണ്ണുമടച്ച് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ സാധിക്കില്ലല്ലോ. അതിന് കുട്ടി അവരുടേതാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞാലല്ലേ പറ്റൂ. DNA പരിശോധനകള്‍ നടത്തി അത് തെളിയിക്കട്ടെ. വീട്ടിലെ സുഖപ്രസവം എന്നത് ലോട്ടറി അടിക്കുന്നത് പോലെയാണ്. രണ്ടു ജീവനുകള്‍ വച്ചു കൊണ്ടുള്ള ഒരു ഞാണിന്മേല്‍ കളി. ആ കളിയില്‍ പണ്ട് ഒരുപാട് പേര്‍ തോറ്റിട്ടുണ്ട്. ഇന്ന് മാതൃശിശു മരണ നിരക്കുകള്‍ ഇത്രയും കുറഞ്ഞതിന് കാരണം ഗര്‍ഭകാലം മുതല്‍ എല്ലാ പരിചരണങ്ങളും ആശുപത്രികളില്‍ നടക്കുന്നത് കൊണ്ടാണ്. ജനിക്കുന്ന കുഞ്ഞ് കരയാന്‍ 5 മിനിട്ട് വൈകിയാല്‍, അതിനിടയില്‍ കൃത്യമായ മെഡിക്കല്‍ സപ്പോര്‍ട്ട് നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ കുട്ടി ജീവിച്ചാല്‍ പോലും തലച്ചോര്‍ വളര്‍ച്ചയില്ലാതെ ജീവിതകാലം മുഴുവന്‍ കുടുംബത്തിന് തന്നെ ഒരു സങ്കടക്കാഴ്ചയായി ജീവിക്കും. തലച്ചോറിലേക്ക് കുറച്ചു നേരത്തേക്ക് ആവശ്യത്തിന് ഓക്‌സിജന്‍ കിട്ടാതെ വരുന്ന ഹൈപ്പോക്‌സിക് ഇസ്‌കീമിക് എന്‍സെഫലോപതി എന്ന അവസ്ഥ കാരണമാണത്. മിനിട്ടുകളും സെക്കന്റുകളും ഒരാളുടെ വിധി നിര്‍ണയിക്കുന്നത് ഇങ്ങനെയൊക്കെയാണ്. അല്ലാതെ മതപുസ്തകങ്ങളും ജാതകങ്ങളും നോക്കിയിട്ടല്ല. ഇതൊരു ഒറ്റ ഉദാഹരണം പറഞ്ഞു എന്നേയുള്ളു. ഇങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ വേറെ ഉണ്ടാവാം. കേണമംഗലം, രാമവില്യം കഴകങ്ങള്‍ ഓര്‍മിപ്പിക്കുന്നത് ഗര്‍ഭവും പ്രസവവും ഒക്കെ ഒന്നല്ല, രണ്ട് ജീവന്‍ കൈയില്‍ പിടിച്ചുള്ള വലിയ ഗെയിമാണ്. സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടത്. വീട്ടിലെ പ്രസവം ഒരിക്കലും മാതൃകയാക്കരുത്. എടുക്കുന്ന എല്ലാവര്‍ക്കും ലോട്ടറി അടിക്കില്ലാ എന്ന തത്വം ഓര്‍ക്കുന്നത് ഇവിടെ വളരെ അനുയോജ്യമാണ്.

സമകാലിക മലയാളം 8 Mar 2025 11:17 am

നമുക്കൊന്ന് മുംബൈ വരെ പോയാലോ എന്ന് ഏതോ അപരിചിതന്‍ ചോദിക്കും മുന്‍പ്...

ആശങ്കകള്‍ എല്ലാം ഒഴിഞ്ഞു, കുട്ടികളെ കണ്ടു കിട്ടി. വലിയ സന്തോഷത്തില്‍ ആണ് എല്ലാവരും. സന്തോഷത്തില്‍ പങ്കുചേരുന്നു. എങ്കിലും കുറെ ഏറെ ചോദ്യങ്ങള്‍ ബാക്കിയാണ്. കേട്ടറിവുമാത്രമുള്ള ഒരു മഹാ നഗരത്തിലേക്ക് ട്രെയിന്‍ കേറിപ്പോവാനുള്ള ധൈര്യം ഈ കുട്ടികള്‍ക്ക് എങ്ങനെ കിട്ടി? വീടിനെയും വീട്ടുകാരെയും ഉപേക്ഷിച്ചു കളഞ്ഞേക്കാം എന്ന ചിന്ത ഇവരില്‍ എങ്ങനെ ഉണ്ടായി? കൈനിറയെ പണം ഉണ്ടായിരുന്നു അവരുടെ പക്കല്‍ എന്നറിയുന്നു. അയ്യായിരം രൂപ വീതം കൊടുത്തു രണ്ടുപേരും ഹെയര്‍ ട്രീറ്റ്‌മെന്റ് എടുത്തിരുന്നു എന്നും കണ്ടു. അതൊക്കെ വേണ്ടത് തന്നെയാണ്, പക്ഷെ ആ സാഹചര്യമാണ് അത്ഭുതപ്പെടുത്തുന്നത്. കുട്ടികള്‍ തിരിച്ചു വീട്ടിലെത്തട്ടെ, വീട്ടുകാര്‍ക്കൊപ്പം സന്തോഷമായിരിക്കട്ടെ. പക്ഷെ അവരുടെ ഈ യാത്രക്ക് പിന്നില്‍ അജ്ഞാതരായ ആരുടെ എങ്കിലും ഇടപെടലുകള്‍ ഉണ്ടെങ്കില്‍ അതു ഗൗരവമായി അന്വേഷിച്ചു കണ്ടുപിടിച്ചു നടപടി സ്വീകരിക്കണം. മാതാപിതാക്കളും മാറേണ്ടതുണ്ട്. നല്ല ആഹാരവും വസ്ത്രവും വിദ്യാഭ്യാസവും സ്‌നേഹവും വാത്സല്യവും മാത്രം പോരാ ഇപ്പോഴത്തെ കുട്ടികള്‍ക്ക്, അവര്‍ക്കു മാതാപിതാക്കളുടെ സൗഹൃദവും വേണം. അതിന് അവര്‍ക്കൊപ്പം നമ്മളും അപ്‌ഡേറ്റഡ് ആയികൊണ്ടിരിക്കണം, അവരോട് സംസാരിക്കുമ്പോള്‍ അവര്‍ പറയുന്ന കാര്യങ്ങളെ പറ്റി നമുക്കും ഗ്രാഹ്യമുണ്ടായിരിക്കണം, നമ്മുടെ മക്കള്‍ നമ്മളോട് സംസാരിക്കാതെയാവുന്നത് അവരുടെ ചോദ്യങ്ങള്‍ക്ക് നമ്മുടെ കയ്യില്‍ ഉത്തരം ഇല്ലാതെ ആവുമ്പോഴും അവര്‍ പറയുന്നത് നമുക്കു മനസിലാവാതെ ആവുമ്പോഴുമാണ്. അദ്ധ്യാപകരുടെ കയ്യിലോട്ട് വടി വെച്ചു കൊടുത്തു ഭാഗ്യം പരീക്ഷിക്കാന്‍ ഒന്നും ഇനി സമയമില്ല. അവര്‍ സ്ത്രീകളെ നോക്കി ശരീര ഭാഗങ്ങളെ ഉച്ചത്തില്‍ വര്‍ണിക്കുകയാണ്! കുട്ടികള്‍ക്കൊപ്പം പഠിക്കുക, അപ്‌ഡേറ്റഡ് ആവുക. അവരുടെ ഗൈഡും ഗാഡിയനും ഫിലോസഫറും ബെസ്റ്റ് ഫ്രണ്ടും ആവുക. ഇടത്തരക്കാരായ മാതാപിതാക്കള്‍ക്ക് ഇതൊന്നും എളുപ്പത്തില്‍ കഴിഞ്ഞു എന്നുവരില്ല, പക്ഷെ കഴിഞ്ഞാല്‍ അതു ചരിത്രമാകും നമുക്കൊന്ന് മുംബൈ വരെ പോയാലോ എന്നു ഏതോ അപരിചിതന്‍ ചോദിക്കും മുന്‍പ് അവരുടെ മനസറിഞ്ഞു നമുക്കു ചോദിക്കാന്‍ പറ്റുന്ന ഘട്ടം എത്തിയാല്‍ ജയിച്ചു.

സമകാലിക മലയാളം 7 Mar 2025 3:01 pm

അവര്‍ സ്ത്രീകളെ നോക്കി ശരീര ഭാഗങ്ങളെ ഉച്ചത്തില്‍ വര്‍ണിക്കുകയാണ്!

വി ദേശത്തു പഠനത്തിനു കേരളത്തില്‍നിന്ന് പോകുന്നവര്‍ അഡ്മിഷന്‍ കിട്ടാന്‍ വേണ്ടി അവിടുത്തെ ഭാഷ പ്രാവീണ്യ പരീക്ഷക്കു മിനിമം സ്‌ക്കോര്‍ എങ്കിലും വേണം. ഐ ഇ ല്‍ ടി എസ്, ജര്‍മന്‍ഭാഷയൊക്കെ പഠിച്ചായിരിക്കും പോകുന്നത്. പക്ഷേ അവര്‍ക്കു ഒരു പരിശീലനമോ ഒറിയെന്റെഷനോ ഇല്ലാത്തത് വിവിധ രാജ്യങ്ങളില്‍ എങ്ങനെ പെരുമാറണം, എന്ത് സാമൂഹിക സാംസ്‌കാരിക അവബോധം വേണമെന്നതാണ്. കേരളത്തില്‍ നിന്നും നേരെ ലണ്ടനില്‍ അല്ലെങ്കില്‍ ബര്‍ളിനില്‍ ചെന്നാല്‍ എങ്ങനെ പെരുമാറണമെന്നാണ്. 'വിദേശത്തു പഠിക്കാന്‍ പോവാനും ചില മിനിമം പുരോഗതി വേണം; യുപിയൊക്കെ അതിലേക്ക് എന്ന് വളരും?' യൂറോപ്പില്‍ ചൂട് സമയത്ത് പലരുടെയും ഡ്രെസ് കോഡ് മാറും. പക്ഷേ ആരും പരസ്പരം തുറിച്ചു നോക്കില്ല. ട്രെയിനില്‍ ആരും ശബ്ദമുണ്ടാക്കാറില്ല ഇത് പറയാന്‍ കാരണം ഇപ്പോള്‍ ബര്‍ലിന്‍ അടക്കം ജര്‍മ്മനിയില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉണ്ട്. പലര്‍ക്കും സമൂഹത്തില്‍ എങ്ങനെ വര്‍ത്തിക്കണമെന്നു ഒരു പരീശീലമോ സെന്‍സിബിലിറ്റിയൊ ഇല്ല. കേരളത്തില്‍ നിന്ന് നേരെ ഏജന്‍സി വഴി എത്തുന്നവര്‍. നേരത്തെ കാനഡയിലേക്കുള്ള ഒഴുക്ക് കുറഞ്ഞു. യൂ കെയില്‍ പഠനം കഴിഞ്ഞു സ്‌റ്റേ ബാക്ക് ഒക്കെയുണ്ടെങ്കിലും പലരും ഓള്‍ഡ് ഏജ് ഹോമിലും റെസ്‌റ്റോറന്റുകളിലും മിനിമം വേജ് മാത്രം വാങ്ങി കഷ്ട്ടിച്ചു പിടിച്ചു നിന്നാലും നല്ല ശമ്പളം വാങ്ങുന്ന പ്രൊഫഷണല്‍ ജോലി അവസരം കുറഞ്ഞതിനാല്‍ യൂ കെ ഒഴുക്കും കുറഞ്ഞപ്പോള്‍ പുതിയ കയറ്റുമതി സ്ഥലം ജര്‍മ്മനിയാണ്. കഴിഞ്ഞദിവസം ബര്‍ലില്‍ ജോലി ചെയ്യുന്ന എന്റെ മകനോട് സംസാരിച്ചപ്പോള്‍ അവിടെ ഇപ്പോള്‍ ട്രയിനിലും പലയിടത്തും മലയാളം കേള്‍ക്കാമെന്നു പറഞ്ഞു. ട്രെയിനില്‍ ഉച്ചത്തില്‍ മലയാളം സംസാരിക്കുന്ന പതിനെട്ടു ഇരുപതും വയസ്സുള്ളവര്‍ ഉറച്ചു മലയാളത്തില്‍ സംസാരിക്കുന്നത് പല ജര്‍മന്‍കരെയും അസ്വസ്ഥതപെടുത്തുന്നത് കൊണ്ടാണ് ദൂരെ ഒരു സീറ്റില്‍ ഇരുന്ന അയാള്‍ ശ്രദ്ധിച്ചത്. അവര്‍ അടുത്ത സീറ്റില്‍ ഇരുന്ന സ്ത്രീകളെ നോക്കി മലയാളത്തില്‍ പരസ്പരം പറയുന്നത് കേട്ട് ഞെട്ടി. ഹോ, എന്ത് തുടയാടാ '!! എന്ന് തുടങ്ങി അടുത്ത് ഇരുന്ന സ്ത്രീകളെ വായിനോക്കി അവരുടെ ശരീര ഭാഗങ്ങളെ വര്‍ണിക്കുന്നു!!! സംസാരം ഉറക്കെ. ഭാഷ അവര്‍ക്ക് മനസ്സിലായില്ല എങ്കിലും ഇവര്‍ ഉറച്ചു വായി നോക്കി സംസാരിക്കുന്നത് കെട്ട് ഒരാള്‍ എഴുനേറ്റ് ചെന്ന് ജര്‍മന്‍ ഭാഷയില്‍ മറ്റുള്ളവരെ ശല്യപെടുത്തരുത് എന്ന് താക്കീത് നല്‍കി. ഇപ്പോള്‍ തന്നെ ജര്‍മ്മനിയില്‍ വരുത്തന്‍മാരോട് പലര്‍ക്കും നീരസമുണ്ട്. ഇന്ത്യയില്‍ പലയിടത്തും നിന്നും ഇപ്പോള്‍ വിവിധ ഏജന്‍സി വഴി വരുന്ന വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും അടിസ്ഥാന കള്‍ച്ചറല്‍ സെന്‍സിബിലിറ്റി ഇല്ലന്നത് മുന്‍വിധികള്‍ കൂട്ടും. ജര്‍മ്മനിയില്‍ ഇപ്പോള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കു വളരെ തുച്ഛമായ ഫീസ് ഉള്ളതിനാല്‍ ഇപ്പോള്‍ ജര്‍മ്മനി ഒരു ഡെസ്റ്റിനേഷനാണ്. എന്നാല്‍ അവിടെ തീവ്ര വലതു പക്ഷ നിയോ നാസി പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വംശീയ മനോഭാവം കൂടുതല്‍. അങ്ങനെയുള്ളയിടത്തു ഇത് പോലെ കള്‍ച്ചറല്‍ സെന്‍സിബിലിറ്റി ഇല്ലാതെ പെരുമാറിയാല്‍ പലപ്പോഴും അപകടം വിളിച്ചു വരുത്തുന്ന ഏര്‍പ്പാടാണ്. വലിയ ഐ ടി കമ്പനികള്‍ മള്‍ട്ടി നാഷണല്‍ കമ്പനികള്‍/ഓര്‍ഗനൈസെഷന്‍സ് എല്ലാം ഇന്‍ഡക്ഷന്റെ ഭാഗമായി മള്‍ട്ടികള്‍ച്ചര്‍ സെന്‍സിബിലിറ്റി, വാല്യു ഒറിയന്റെഷനോക്കെ കൊടുക്കും. അതു പോലെ social etiquette. ഇതൊന്നും ഇല്ലാതെ ഏജന്‍സികള്‍ അഡ്മിഷന്‍ ശരിയാക്കി അവരുടെ കമ്മീഷന്‍ വാങ്ങിയാല്‍ അവരുടെ റോള്‍ കഴിഞ്ഞു. കുടിയേറുന്നവരെല്ലാം ഭീകരവാദികളല്ല; ഉപരാഷ്ട്രപതി ട്രംപിനെ പ്രതിദ്ധ്വനിപ്പിക്കരുത് ഇവിടെ നിന്ന് നേരെ പോയി അവിടെ ചെന്ന് അവിടുത്തെ സംസ്‌കാര പരിസരം മനസ്സിലാക്കാതെ ഉച്ചത്തില്‍ സംസാരിച്ച ബഹളമുണ്ടാക്കിയാല്‍ അതിനു ചിലയിടത്തു പ്രതികരണമുണ്ടാകും ഒരിക്കല്‍ ബ്രാട്ടിസ്ലാവായില്‍ ഡിന്നര്‍ കഴിഞ്ഞു ഹോട്ടലിലേക്ക് വരുമ്പോള്‍ മലയാളത്തില്‍ പച്ച തെറികള്‍ ഉറക്കെ പറഞ്ഞു ബഹളമുണ്ടാക്കി ഒരു സെറ്റ് മുന്നില്‍ പോകുന്നു. ഞാന്‍ അടുത്ത് ചെന്ന് മലയാളത്തില്‍ തന്നെ പതിയെ പറഞ്ഞു ഒരു മയത്തില്‍ തെറി പറ. വെള്ളമടിച്ചു കോണ്‍ തെറ്റിയ പിള്ളേര്‍. അവര്‍ എവിടെയൊ മെഡിസിന്‍ പഠിക്കാന്‍ വന്നിട്ട് ഒന്ന് കറങ്ങാന്‍ വന്നതാണ്. എന്തായാലും ഞാന്‍ പറഞ്ഞപ്പോള്‍ ' സോറി, ചേട്ട' എന്ന് പറഞ്ഞു വേഗത്തില്‍ നടന്നു മറഞ്ഞു. (സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പ് അനുമതിയോടെ പ്രസിദ്ധീകരിക്കുന്നു)

സമകാലിക മലയാളം 6 Mar 2025 1:20 pm

ചേർത്തുനിർത്താമെന്ന് രണ്ടാനച്ഛൻ, വിട്ടുകൊടുക്കാതെ അച്ഛൻ; പെരുവഴിയിലാകുന്ന 'ബാല്യം'

പിതാവ് ജീവിച്ചിരിക്കെ തന്നെ അദ്ദേഹത്തിന്റെ പേരുവിവരങ്ങൾ ചോദിച്ചുകൊണ്ടുള്ള കോളം പൂരിപ്പിക്കാതെയും, അല്ലെങ്കിൽ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എന്ന ഉത്തരവും നൽകി പോവുന്ന കുട്ടികളുടെ മാനസികാവസ്ഥ എത്രമാത്രം ഭീകരമാണ്. ഒരുമിച്ചുള്ള സുന്ദരമായ ജീവിതം സ്വപ്നം കണ്ട് ആരംഭിക്കുന്ന പല വിവാഹബന്ധങ്ങളും പാതിവഴിയിൽ അവസാനിക്കുമ്പോൾ, അതിന്റെ വേദനകൾ പേറുന്നത് ഇത്തരം കുഞ്ഞുങ്ങൾ കൂടിയാണ്. എന്നാൽ, വിവാഹബന്ധം വേർപിരിയാൻ പരിരക്ഷ നൽകുന്നതും, മറ്റൊരു വിവാഹത്തിന് തടസ്സങ്ങളില്ല എന്നുള്ളതുമായ വിശാലമായ നിയമ വ്യവസ്ഥ നിലനിൽക്കുന്ന നാട്ടിലാണ് ‘ഒരു വിഭാഗം’ കുട്ടികൾ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നത് എന്നതാണ് മറ്റൊരു യാഥാർഥ്യം. ഈ വക കാര്യങ്ങൾ വിശദമായി മനസിലാക്കി കൊണ്ട് ഭാര്യയുടെ മുൻ വിവാഹബന്ധത്തിലെ കുട്ടിയെ പൂർണമായും ദത്തെടുക്കാൻ അമ്മയുടെ നിലവിലെ പങ്കാളി തയ്യാറാകുമ്പോൾ പോലും അദ്ദേഹത്തിന് മുന്നിൽ കടമ്പകൾ ഏറെയാണ്. കുട്ടിയുടെ മേലുള്ള അവകാശവാദത്തിലുറച്ച് പിതാവും, സാങ്കേതിക-നിയമ കുരുക്കുകൾ പരിഹരിച്ചുകൊണ്ട് കുട്ടിയെ തന്നിലേക്ക് ചേർത്തുനിർത്താൻ രണ്ടാനച്ഛനും തയ്യാറെടുക്കുന്നതോടെ വിഷയം നിയമയുദ്ധത്തിലേക്കും നീങ്ങുകയായി. കുട്ടിയെ ചൊല്ലിയുള്ള വൈകാരിക നീക്കങ്ങളും, അതേ കുട്ടിയെ കരുതിയുള്ള ഇടപെടലുകളും നേർക്കുനേരെ നീങ്ങുമ്പോൾ യഥാർത്ഥത്തിൽ കോടതി മുറികൾക്കുള്ളിൽ സംഭവിക്കുന്നത് എന്താണ്? ആദ്യ വിവാഹം ബന്ധം തകർന്നതിന്റെ മാനസിക സംഘർഷവും ദുഃഖവും മറികടന്നപ്പോഴാണ് എറണാകുളത്തെ നാല്പതുകാരായ ദമ്പതികൾ രണ്ടാം വിവാഹം ആലോചിച്ചതും, അവരൊന്നിച്ചതും. ആദ്യ വിവാഹത്തിൽ യുവതിക്ക് ഒരു ആൺകുട്ടിയുണ്ട്. ഈ കുട്ടിയുടെ ഭാവിയോർത്തു രണ്ടാനച്ഛൻ കുട്ടിയെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നു. എന്നിരുന്നാലും, കഴിഞ്ഞ ഒമ്പത് വർഷമായി കുട്ടിയെ ഉപേക്ഷിച്ചിട്ടും, ദത്തെടുക്കലിന് അനുമതി നൽകാൻ പിതാവ് (Biological father) വിസമ്മതിക്കുന്നു. അദ്ദേഹത്തിന്റെ അഭാവവും അവഗണനയും കുട്ടിക്ക് ഉണ്ടാക്കുന്ന നഷ്ടങ്ങൾ ചെറുതല്ല. അതേസമയം ആ കുട്ടിയെ യഥാർത്ഥത്തിൽ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരാളെ ദത്തെടുക്കാൻ ആ അച്ഛൻ അനുവദിക്കുന്നില്ല എന്ന പ്രശ്നമാണ് ഹൈക്കോടതിയുടെ മുന്നിലുള്ളത്. തടസങ്ങൾ എന്താണ് ? നിയമപരമായി, രണ്ടാനച്ഛന് കുട്ടിയുടെ പിതാവിന്റെ സമ്മതമില്ലാതെ ദത്തെടുക്കലുമായി മുന്നോട്ട് പോകാൻ കഴിയില്ല, ഈ സാഹചര്യത്തിൽ കുട്ടിയെ ദത്തെടുക്കാനുള്ള രണ്ടാനച്ഛന്റെ അപേക്ഷ നിരസിച്ച ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ദമ്പതികൾ കേരള ഹൈക്കോടതിയെ സമീപിച്ചു. ദമ്പതികൾ പറയുന്നതനുസരിച്ച്, അവർ ന്യൂഡൽഹിയിലെ സെൻട്രൽ അഡോപ്ഷൻ റിസോഴ്‌സ് ഏജൻസിയെ (CARA- Central Adoption Resource Authority) സമീപിച്ചു. എന്നാൽ CARA, എറണാകുളത്തെ ചൈൽഡ് വെൽഫെയർ സമിതിയോട് അന്വേഷിച്ചു ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കാൻ നിർദ്ദേശിച്ചു. പക്ഷേ ആ അപേക്ഷ അർഹമായ പരിഗണനയില്ലാതെ നിരസിക്കപ്പെട്ടു, കുട്ടിയുടെ ഭാവി അനിശ്ചിതത്വത്തിലായി എന്നാണ് വാദം. യുവതിയുടെ വാദം കോടതി അംഗീകരിച്ച ഒത്തുതീർപ്പിലൂടെ കുട്ടിയുടെ സ്ഥിരമായ സംരക്ഷണം തനിക്ക് അനുവദിച്ചുവെന്നും, പിതാവിന് പരിമിതമായ സന്ദർശനം മാത്രമേ അനുവദിച്ചിട്ടുള്ളൂവെന്നും ഭാര്യ വാദിച്ചു. എന്നിരുന്നാലും, അയാൾ കുട്ടിയെ നിരന്തരം അവഗണിച്ചു, ബന്ധം നിലനിർത്തുന്നതിൽ പരാജയപ്പെട്ടു, ഇത് സൂചിപ്പിക്കുന്നത് അയാൾ കുട്ടിയെ ഉപേക്ഷിച്ചുവെന്നും കുട്ടിയുടെ ക്ഷേമത്തിൽ യാതൊരു ആശങ്കയോ കരുതലോ കാണിക്കുന്നില്ല എന്നുമാണ്. സമസ്ത കേരള സാഹിത്യ പരിഷത്ത്; ഈ ഇരുട്ടും നീങ്ങും, വെളിച്ചം വരും നിയമവശം ദത്തെടുക്കൽ ചട്ടങ്ങളിലെ 55-ാം ചട്ടം (Regulation 55 of the Adoption Regulations 2022), രണ്ടാനച്ഛന് ദത്തെടുക്കുന്നതിന് കുട്ടിയുടെ രക്ഷിതാവിന്റെ സമ്മതം നിർബന്ധിക്കുന്നുണ്ട് . അതേസമയം ചട്ടം 63, സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് ഏജൻസിക്കു ഓരോ കേസിന്റെയും മെറിറ്റിന്റെ അടിസ്ഥാനത്തിൽ ഭേദഗതി വരുത്തി തീരുമാനം എടുക്കാനും അധികാരം നൽകുന്നുണ്ട് . ഹൈക്കോടതിയിൽ വാദം പൂർത്തിയായ കേസിൽ ഉടൻ ഉത്തരവുണ്ടാകും. കുട്ടിയുടെ അവകാശങ്ങൾ മുൻ നിർത്തി ഹർജിക്കാരിക്ക് അനുകൂല വിധി ഉണ്ടായാൽ അത് നിരവധി ദമ്പതികൾക്ക് സഹായകമാകും. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും -- ramdaspnr@gmail.com

സമകാലിക മലയാളം 3 Mar 2025 11:45 am

'വിദേശത്തു പഠിക്കാന്‍ പോവാനും ചില മിനിമം പുരോഗതി വേണം; യുപിയൊക്കെ അതിലേക്ക് എന്ന് വളരും?'

സം സ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്. വിദ്യാഭ്യാസം കോര്‍പ്പറേറ്റുകളുടെ കൈപ്പിടിയിലേക്കു പോവുമെന്ന്, പുതിയ നീക്കത്തെ എതിര്‍ക്കുന്നവര്‍ വാദിക്കുമ്പോള്‍ സംസ്ഥാനത്തു നിന്നു വിദേശ സര്‍വകലാശാലകളില്‍ പഠിക്കാന്‍ പോവുന്ന വിദ്യാര്‍ഥികളെയാണ് മറുപക്ഷം ചൂണ്ടിക്കാട്ടുന്നത്. വിദേശ സര്‍വകലാശലകള്‍ ഇവിടെയുണ്ടെങ്കില്‍ പിന്നെ ഈ കുട്ടികള്‍ക്ക് അങ്ങോട്ടു പോവേണ്ടി വരുമോയെന്ന് അവര്‍ ചോദിക്കുന്നു. ഇതിനിടയിലാണ് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ എസ് ശ്യാംസുന്ദര്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്തുകൊണ്ട് നടത്തിയ ചില അഭിപ്രായ പ്രകടനങ്ങള്‍ വീണ്ടും വൈറല്‍ ആയി മാറിയത്. ഇന്ത്യയിലെയും വിദേശത്തെയും സര്‍വകലാശാലകളെ താരതമ്യം ചെയ്തുകൊണ്ടാണ് ശ്യാം സുന്ദര്‍ സംസാരിച്ചത്. ഈ ചര്‍ച്ചകള്‍ക്കിടയില്‍ ഒരു വര്‍ഷം മുമ്പ് എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഒരിക്കല്‍ക്കൂടി പങ്കു വയ്ക്കുകയാണ്, മാധ്യമ പ്രവര്‍ത്തകനായ ഷിജു ആച്ചാണ്ടി. നാട്ടിലെ ദുരിതം കൊണ്ടാണ് കുട്ടികള്‍ നാടു വിടുന്നതെങ്കില്‍ പട്ടിണിയും പരിവട്ടവുമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരല്ലേ കുടുതലായും പോവേണ്ടതെന്ന് ചോദിക്കുന്നു, അദ്ദേഹം. വിദേശത്തു പഠിക്കാന്‍ പോവാനും ഒരു മിനിമം പുരോഗതി വേണമെന്നും അതു കേരളത്തിന് ഉള്ളതുകൊണ്ടാണ് കുട്ടികള്‍ ധാരാളമായി നാടു വിടുന്നതെന്നും ഷിജു ആച്ചാണ്ടി പറയുന്നു. ഇതു സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട് എന്നതിനാല്‍ ഷിജു ആച്ചാണ്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പുനപ്രസിദ്ധീകരിക്കുകയാണ്, ഇവിടെ. കുറിപ്പ് ഇങ്ങനെ: 200 രൂപ ദിവസക്കൂലിയും പട്ടിണിയും ഉള്ള ഉത്തരേന്ത്യന്‍ ഗ്രാമാന്തരങ്ങളില്‍ നിന്ന് എന്തുകൊണ്ടാണ് ഇതു പോലെ കാനഡയിലേക്കും യൂറോപ്പിലേക്കും കുട്ടികള്‍ ഒഴുകാത്തത്? നാട്ടിലെ ദുരിതം കൊണ്ടാണെങ്കില്‍ അവരല്ലേ ആദ്യം പോകേണ്ടത്? അതായത്, വിദേശത്തു പഠിക്കാന്‍ പോകാനും ഒരു മിനിമം പുരോഗതി വേണം. അതു കേരളത്തിലുണ്ടായിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ ഉടുത്ത തുണിയുമായി, ഓട്ട വീണ പഴഞ്ചന്‍ ബോട്ടുകളില്‍ ഇടിച്ചു കയറി, അലറുന്ന കടലുകള്‍ താണ്ടി, ജീവന്‍ പണയം വച്ച്, ചെന്നിറങ്ങുന്നിടത്തു ജയിലോ ജോലിയോ എന്നറിയാതെയല്ല പോകുന്നത്. വിസയും പാസ്‌പോര്‍ട്ടും ഭാഷാ യോഗ്യതകളുമായി, മാന്യമായി വിമാനം കയറി നിയമവിധേയമായി പോകുകയാണ്. (അതിന്റെ ഗുണദോഷങ്ങള്‍ മറ്റൊരു വിഷയമാണ്.) ആരാണ് കാടിന്റെ നിയമങ്ങള്‍ ലംഘിച്ചത്, മനുഷ്യനോ മൃഗങ്ങളോ?; രണ്ടു മാസത്തിനിടെ കാട്ടാനക്കലിയില്‍ പൊലിഞ്ഞത് 13 ജീവന്‍ ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സില്‍ (2017) ഇന്ത്യയില്‍ യു പി 24 –ാമതാണ്. ബീഹാര്‍ 25 ഉം മധ്യപ്രദേശ് 23 ഉം ഒഡിഷ 22 ഉം ആണ്. പഞ്ചാബ് മൂന്നാം സ്ഥാനത്തും ഗോവ രണ്ടാം സ്ഥാനത്തുമാണ്. ഒന്നാം സ്ഥാനത്ത് കേരളമാണ്. കേരളത്തിലും പഞ്ചാബിലും നിന്നാണ് വിദേശത്തേക്കുള്ള കുടിയേറ്റം കൂടുതല്‍. കാരണം വികസനമില്ലായ്മയേക്കാള്‍ വികസനമാണ് എന്നര്‍ത്ഥം. ആയിരങ്ങളെ വികസിത വിദേശരാജ്യങ്ങളിലേക്ക് പഠനത്തിനായി അയക്കാന്‍ കഴിയുന്ന ഒരവസ്ഥ കേരളത്തിനുണ്ടായിട്ടുണ്ട്. അതുണ്ടാക്കിയതില്‍ ഇയാളീ പറയുന്ന രാഷ്ട്രീയക്കാര്‍ക്കും പങ്കുണ്ട്. കേരളത്തെ പോലെ കുട്ടികളെ വിദേശത്തേക്ക് അയക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് യു പി യും ഉത്തരേന്ത്യയും എന്നു വളരും? അവര്‍ എല്ലാവരും ആ അവസ്ഥയിലേക്കു വളരുമ്പോള്‍ ലോകത്തിലെ 130 –ാം റാങ്കില്‍ നിന്ന് ഇന്ത്യയും വളരും. അപ്പോള്‍ ചിലപ്പോള്‍ കുടിയേറ്റപ്രവണത കുറയുകയും ചെയ്‌തേക്കാം. അതൊക്കെ സംഭവിക്കട്ടെ. അതല്ലാതെ, കേരളം മാത്രമായി നശിച്ചു പണ്ടാരടങ്ങിയിരിക്കുവാണ് എന്ന കരച്ചില്‍ അനാവശ്യമാണ്.

സമകാലിക മലയാളം 1 Mar 2025 2:46 pm

'ചരമവാര്‍ത്തയില്‍ ആ പേരും ആ ഗ്രാമത്തിന്റെ പേരും കണ്ടു, കൂടെയുള്ള ചിത്രത്തില്‍ ആ വലിയ കണ്ണുകളും '

അ ര നൂറ്റാണ്ടുമുമ്പ് വിദ്യാര്‍ഥികള്‍ക്കായി നടത്തപ്പെട്ട ഒരു സാഹിത്യശില്പശാലയില്‍ കണ്ടുമുട്ടിയ ഒരു പെണ്‍കുട്ടിയെ ഓര്‍ത്ത് ഇന്നു കരയേണ്ടിവരുമെന്ന് രാവിലെ ഉണര്‍ന്നപ്പോള്‍ വിചാരിച്ചതേയില്ല. ഒരു ക്രൈസ്തവ സ്ഥാപനത്തില്‍ വെച്ചായിരുന്നു ആ ശില്പശാല. നിറയെ വൃക്ഷങ്ങളുള്ള വിശാലമായ സ്ഥലം. ഇരുപതോളം ആണ്‍കുട്ടികളും പത്തോളം പെണ്‍കുട്ടികളും. ക്രൈസ്തവ പുരോഹിതന്മാരുടെയും കന്യാസ്ത്രീകളുടെയും മേല്‍നോട്ടം. അതിഥിമന്ദിരത്തില്‍ ധാരാളം മുറികള്‍. നല്ല താമസവും ഭക്ഷണവും. പകല്‍ വലിയ എഴുത്തുകാരുടെ ക്ലാസ്സുകള്‍. ചര്‍ച്ചകള്‍. കഥകവിതവായനകള്‍. ആശയസംഘട്ടനങ്ങള്‍. രാത്രി മുറികളില്‍ ഉറങ്ങാതെ കവിതചൊല്ലല്‍. സാഹിത്യചര്‍ച്ച. നാടും വീടുമായുള്ള ബന്ധങ്ങള്‍ അറ്റുപോയതിന്റെ അന്ധാളിപ്പുമായി, സുഹൃത്തുക്കളുടെ ഔദാര്യത്തില്‍ ജീവിച്ചിരുന്ന എനിക്ക് ആ ദിവസങ്ങള്‍ എല്ലാ വേദനകളും മറന്നുള്ള ആഘോഷമായിരുന്നു. പുതിയ ലോകങ്ങള്‍. പുതിയ ആശയങ്ങള്‍. പുതിയ ആവേശങ്ങള്‍. പുതിയ സൗഹൃദങ്ങള്‍. പുതിയ ആത്മബന്ധങ്ങള്‍. നാലാംദിവസം രാത്രി ശില്പശാല സമാപിക്കുന്നു. അടുത്ത ദിവസം രാവിലെ എല്ലാവരും പിരിയുകയാണ്. ഭക്ഷണശേഷം എല്ലാവരും ഹാളില്‍ ഒത്തുകൂടി. ഓരോരുത്തരും ആ ദിവസങ്ങളുടെ അനുഭവം പങ്കിടുകയാണ്. ഏതാണ്ടു പതിനെട്ടുവര്‍ഷം മാത്രം പഴക്കമുള്ള എന്റെ ഹൃദയം ഭാരിച്ചു. ഉല്‍സവം തീരുമ്പോഴെന്നപോലെ ഒരു വിഷാദം എന്നെ ഗ്രസിച്ചു. നാളെ വീണ്ടും അനിശ്ചിതമായ ജീവിതത്തിലേക്ക്. ഞാന്‍ പുറത്തിറങ്ങി. നിലാവുള്ള രാത്രി. വൃക്ഷങ്ങളുടെ ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ നിലാവു ചോര്‍ന്നൊലിക്കുന്നു. ഒരു മരത്തിനു കീഴിലെ സിമന്റുബെഞ്ചില്‍ ഞാന്‍ ഇരുന്നു. എന്തിനെന്നറിയാതെ സങ്കടം വരുന്നു. 'ഈ ദ്രോഹീടെ കവിത വായിച്ചാ എന്റെ അനിയന്‍ തൂങ്ങി മരിച്ചത്' 'താനെന്താടോ ഇവിടെ വന്ന് ഒറ്റയ്ക്കിരിക്കുന്നെ?' ഒരു പെണ്‍കുട്ടിയാണ്. കഥാകാരി. ക്രിസ്ത്യന്‍ പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നു. വടക്കുള്ള ഏതോ കുടിയേറ്റപ്രദേശത്തെ കലാലയത്തില്‍നിന്നാണ്. അവളുടെ പേരിനോടൊപ്പം ഗ്രാമത്തിന്റെ പേരുമുണ്ട്. അത്രയേ അറിയൂ. പരിചയപ്പെടുകയോ സംസാരിക്കയോ ചെയ്തിട്ടില്ല. എങ്കിലും മഷിയെഴുതാത്ത ആ വലിയ കണ്ണുകള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. 'ഒന്നുമില്ല' വരണ്ട ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു. 'താന്‍ കവിത ചൊല്ലീത് എനിക്കിഷ്ടമായി. അതു കേട്ടപ്പൊ എനിക്കെന്തോ ഒരു വിഷമം തോന്നി.' പേരറിയാത്ത ഏതോ ഒരു പൂവിന്റെ മണം അവളുടെ സാന്നിദ്ധ്യത്തിനുണ്ടെന്നു തോന്നി. ഞാന്‍ ഒന്നും മിണ്ടിയില്ല. അവള്‍ കഥവായിച്ചപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. കൂട്ടുകാരനോട് സംസാരിക്കുകയായിരുന്നു. 'നാളെ കാലത്തേ നമ്മളെല്ലാം പിരിയും.' അവളുടെ ശബ്ദത്തിലും സങ്കടമുണ്ട്. മൂകമായ നിമിഷങ്ങള്‍. കാറ്റില്‍ ഇലകളുലയുന്ന ശബ്ദം. 'അഡ്രസ്സു തരാവോ' അവള്‍ ചോദിച്ചു. 'അങ്ങനെ കൃത്യമായ അഡ്രസ്സില്ല. ഇപ്പോള്‍ ഒരു കൂട്ടുകാരന്റെ മുറിയിലാണ് താമസം.' ഞാന്‍ പറഞ്ഞു. പെട്ടെന്ന് ദൂരെ വെളിച്ചത്തിലേക്കുനോക്കി അവള്‍ പറഞ്ഞു: 'പോട്ടെ. അവരൊക്കെ പോകുന്നു.' അവള്‍ ഓടിപ്പോയി. പിന്നീടിന്നേവരെ അവളെ കണ്ടിട്ടില്ല. അവളെപ്പറ്റി ഒന്നും കേട്ടിട്ടില്ല. എങ്കിലും പ്രത്യേകതയുള്ള ആ ഗ്രാമത്തിന്റെ പേരിനൊപ്പം അവളുടെ പേരും മഷിയെഴുതാത്ത ആ വലിയ കണ്ണുകളും ഓര്‍മ്മയില്‍നിന്നു മാഞ്ഞുപോയില്ല. ഇന്ന് ഒരു പത്രക്കടലാസ്സില്‍, ചരമവാര്‍ത്തയില്‍, ആ പേരും ആ ഗ്രാമത്തിന്റെ പേരും കണ്ടു. കൂടെയുള്ള വൃദ്ധയുടെ ചിത്രത്തില്‍ മഷിയെഴുതാത്ത ആ വലിയ കണ്ണുകളും. ഇനി ആ ഓര്‍മ്മ അനാഥമായി.

സമകാലിക മലയാളം 31 Jan 2025 10:56 am

'ഇതു മാത്രമാണ് നീ എനിക്കു നൽകേണ്ട ഗുരുദക്ഷിണ'

ഒരിക്കൽ ഗയയിൽവെച്ച് ബുദ്ധഭിക്ഷുവിനോടു ഞാൻ ചോദിച്ചു: എന്തു ഗുരുദക്ഷിണയാണ് ഞാൻ നൽകേണ്ടത്? ബുദ്ധനെയും അദ്ദേഹത്തിന്റെ ദർശനത്തെയും പലരും അധിക്ഷേപിച്ചെന്നുവരും. അപ്പോൾ വിഡ്ഢിയായ നീ പ്രകോപിതനാകരുത്. തർക്കിക്കാനോ പ്രതിരോധിക്കാനോ പാടില്ല. പൂർണ്ണമായും മൗനം പാലിക്കണം. ഇതു മാത്രമാണ് നീ എനിക്കു നൽകേണ്ട ഗുരുദക്ഷിണ. നിന്റെ പ്രതിരോധം ഇല്ലാതെതന്നെ രണ്ടായിരത്തഞ്ഞൂറു വർഷം ബുദ്ധദർശനം ലോകത്തിൽ നിലനിന്നിട്ടുണ്ടെന്ന കാര്യം മറക്കരുത്. എന്താണ് ഞാൻ ദൈനംദിനം അനുഷ്ഠിക്കേണ്ടത്? 'ഈ ദ്രോഹീടെ കവിത വായിച്ചാ എന്റെ അനിയന്‍ തൂങ്ങി മരിച്ചത്' ഞാൻ വീണ്ടും ചോദിച്ചു. ഒന്നു ചിന്തിച്ച ശേഷം അദ്ദേഹം പറഞ്ഞു: രാവിലെ ഉണരുമ്പോഴും രാത്രി ഉറങ്ങുന്നതിനുമുമ്പും ഒരു കാര്യം വിഭാവനം ചെയ്യുക. നിന്റെ ജനനത്തിനു മുമ്പുള്ള പതിനായിരം വർഷങ്ങളും നിന്റെ മരണശേഷമുള്ള പതിനായിരം വർഷങ്ങളും സങ്കൽപിക്കാൻ ശ്രമിക്കുക. കുറച്ചുനാൾ അതു ചെയ്യുമ്പോൾ ജീവിതത്തെക്കുറിച്ചും ലോകത്തെക്കുറിച്ചുമുള്ള നിന്റെ തെറ്റിദ്ധാരണകൾ മാറും. നീതന്നെ നിന്റെ ഗുരുവായിമാറും. ''പരമനാറി'; ബോബി ചെമ്മണൂരിന് ഒരു സംസ്കാരമേയുള്ളൂ അത് ലൈംഗിക സംസ്കാരമാണ്' ( വീഡിയോ) രണ്ടായിരത്തിയഞ്ഞൂറു വർഷം മുമ്പ് ശ്രീബുദ്ധനെ നേരിട്ടുകണ്ടിട്ടുള്ള സൂര്യൻ അപ്പോൾ ഞങ്ങളുടെ തലയ്ക്കുമുകളിൽ കത്തിയെരിയുകയായിരുന്നു.

സമകാലിക മലയാളം 9 Jan 2025 4:46 pm

സൈലന്റ് വാലിയിലെ ആ നാനൂറ് രാത്രികള്‍

കോഴിക്കോട് നഗരത്തിലെ ജവഹര്‍നഗര്‍ ഹൗസിങ് കോളനിയില്‍ പ്രായത്തിന്റെ അവശതകളുമായി കഴിയുകയായിരുന്ന ഡോ. മണിലാലിനെ കാണുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്വേഷണ തല്‍പ്പരരായ മൂന്നു ശിഷ്യന്മാര്‍ക്കൊപ്പം സാഹസികമായി നടത്തിയ സൈലന്റ് വാലി യാത്രകളെ ആവേശത്തോടെയാണ് അദ്ദേഹം ഓര്‍ത്തെടുത്തത്. ഇന്നത്തെയത്ര സൗകര്യങ്ങളോ വിനിമയ ബന്ധങ്ങളോ ഇല്ലാതിരുന്ന അക്കാലത്ത് ഏതാണ്ട് നാനൂറ് രാത്രികളാണ് ഡോ. മണിലാലും സംഘവും സൈലന്റ് വാലിയില്‍ ചെലവിട്ടത്. കണ്ടത്തിയതാകട്ടെ ലോകത്തുതന്നെ ശാസ്ത്ര വിസ്മയമായി മാറിയ ആയിരത്തിലധികം സ്പീഷിസ് സസ്യങ്ങളെയും. എഴുപതുകളുടെ തുടക്കത്തിലാണ് സൈലന്റ് വാലിയില്‍ കുന്തിപ്പുഴയ്ക്കു കുറുകെ വലിയ ഡാം നിര്‍മ്മിച്ചു വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിക്കുന്നത്. അതിനായി കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിനു ചുമതല നല്‍കുകയും ചെയ്തു. പദ്ധതി പ്രഖ്യാപനവും തുടര്‍നടപടികളും വന്‍പ്രതിഷേധത്തിനിടയാക്കി. ആ പ്രതിഷേധങ്ങളില്‍ കേരളത്തിലെ ശാസ്ത്രസമൂഹവും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കൊപ്പം മുന്‍നിരയിലുണ്ടായിരുന്നു. ഇതിന് മറുമരുന്ന് എന്ന നിലയിലാണ് കെഎസ്ഇബി അന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സസ്യശാസ്ത്രവിഭാഗം തലവനായ ബി.കെ. നായരുടെ നേതൃത്വത്തില്‍ പഠനസംഘത്തെ നിയോഗിച്ചത്. ബി.കെ. നായര്‍ കമ്മിറ്റി ഗവണ്‍മെന്റ് തീരുമാനത്തെ പൂര്‍ണമായും സാധൂകരിക്കുന്ന റിപ്പോര്‍ട്ട് നല്‍കി. ഡോ. കെ.എസ്. മണിലാല്‍ അന്ന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഇതേ വിഭാഗത്തില്‍ ബി.കെ. നായരുടെ സഹഅദ്ധ്യാപകനായിരുന്നു. ഉഷ്ണമേഖല ആര്‍ദ്രമഴക്കാടായ സൈലന്റ് വാലിയില്‍ ഇരുനൂറ്റി നാല്പത് സ്പീഷിസ് സസ്യങ്ങള്‍ മാത്രമേയുള്ളൂ എന്ന ബി.കെ. നായര്‍ കമ്മറ്റിയുടെ കണ്ടെത്തല്‍ ശാസ്ത്ര സമൂഹത്തിനിടയില്‍ പൊതുവെ അമ്പരപ്പ് സൃഷ്ടിച്ചിരുന്നു. ഈ സന്ദര്‍ഭത്തിലാണ് സൈലന്റ് വാലിയില്‍ പോയി പഠനം നടത്താന്‍ ഒരു പ്രോജക്ട് ഡോ. മണിലാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിനു നല്‍കുന്നത്. പ്രോജക്ടിനൊപ്പം ഒരു സാധ്യതാപഠനം കൂടി നല്‍കിയിരുന്നു. സസ്യ ശാസ്ത്രജ്ഞൻ ഡോ. കെ എസ് മണിലാൽ അന്തരിച്ചു സൈലന്റ് വാലി വിവാദമായ സന്ദര്‍ഭത്തില്‍ ബൊട്ടാണിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നാല്പതോളം ഗവേഷകരെ വച്ചുകൊണ്ട് വന്‍ സന്നാഹങ്ങളോടെ ഒരു പഠനം ഇതിനിടയില്‍ നടത്തുന്നുണ്ടായിരുന്നു. ആ പഠനം എങ്ങുമെത്താതെ നില്‍ക്കുന്ന സമയം കൂടിയായിരുന്നു അത്. അപ്പോഴാണ് മണിലാലിന്റെ പഠനത്തിന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് അനുവാദം നല്‍കിയത്. സൈലന്റ് വാലിയുടെ പാരിസ്ഥിതിക നില എന്താണെന്നുള്ള അന്വേഷണം നടത്തുക എന്നതായിരുന്നു ഡോ. മണിലാലിനെ ഏല്പിച്ച ദൗത്യം. 1980-ല്‍ മണിലാല്‍ സൈലന്റ് വാലി പഠനം ആരംഭിച്ചു. മണിലാലിനെ സഹായിക്കാന്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളായിരുന്ന സി.ആര്‍. സുരേഷും സി. സതീഷ്‌കുമാര്‍, ടി.സാബു എന്നിവരുമായിരുന്നു ഉണ്ടായിരുന്നത്. ക്‌ളേശങ്ങള്‍ നിറഞ്ഞ വനജീവിതം മണിലാല്‍ പറഞ്ഞതിങ്ങനെ: ''അങ്ങോട്ടേക്കുള്ള യാത്ര വളരെ ബുദ്ധിമുട്ടാണ്. വനത്തിന്റെ അതിര്‍ത്തിയില്‍ എത്തണമെങ്കില്‍ ജീപ്പ് വേണം. പഠനത്തിന് ജീപ്പ് വേണമെന്നാവശ്യപ്പെട്ടാല്‍ ഒരുവര്‍ഷം വീണ്ടും വൈകും. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് അത് അപ്പോള്‍ത്തന്നെ തുടങ്ങാനായിരുന്നു ഞങ്ങള്‍ക്ക് തിടുക്കം. ആദ്യം സര്‍വ്വകലാശാലയുടെ ജീപ്പെടുത്ത് ഞങ്ങള്‍ പോയി. അട്ടപ്പാടി വഴിയായിരുന്നു വനത്തില്‍ക്കയറിയത്. വഴികാണിക്കാന്‍ അന്ന് സൈലന്റ് വാലിയിലെ വഴികാട്ടിയായ ഹംസയും ഉണ്ടായിരുന്നു. ആദ്യമൊക്കെ വഴികാട്ടികളെ കൂടെ കൂട്ടിയിരുന്നെങ്കിലും പിന്നെപ്പിന്നെ അവരെ ഒഴിവാക്കി. സമയമെടുത്തുള്ള അന്വേഷണങ്ങള്‍ക്ക് അവര്‍ ബാധ്യതയായി മാറിയിരുന്നു. ആനകളും കരടികളുമുള്‍പ്പെടെ വന്യജന്തുക്കള്‍ ധാരാളമായുള്ളതാണവിടെ. അട്ടശല്യം അസഹനീയമായിരുന്നു. ആദ്യമൊക്കെ നായ്ക്കുരണപോലെയുള്ള വിഷച്ചെടികള്‍ ഞങ്ങളുടെ ശരീരത്തില്‍ ഉരഞ്ഞ് കടുത്ത ചൊറിച്ചിലും പനിയുമുണ്ടാകും. അങ്ങനെ നിരവധി പ്രാവശ്യം ഞങ്ങളില്‍ പലരും ആശുപത്രിയിലായി. ഈ ചെടികളെ തിരിച്ചറിഞ്ഞു കഴിഞ്ഞപ്പോള്‍ പിന്നെ അതിന്റെ ഉപദ്രവം ഒഴിവായി.'' 'നാനൂറ് രാത്രികളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സൈലന്റ് വാലിയില്‍ ഗവേഷണത്തിനായി ചിലവഴിച്ചത്. ''സൈലന്റ് വാലിയില്‍ വര്‍ഷത്തില്‍ മുക്കാല്‍ പങ്കും ദിവസങ്ങളില്‍ മഴയായിരിക്കും. ഇന്നത്തെപ്പോലെ അന്ന് ഞങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സ്‌ളീപ്പിങ് ബാഗ് ഒന്നുമില്ലല്ലോ? ഏതെങ്കിലും മരത്തിനു കീഴില്‍ ചുറ്റുമായി മരത്തിനോട് ചേര്‍ന്നിരിക്കും. തലമൂടി പ്‌ളാസ്റ്റിക്ക് ഷീറ്റ് ഇടും. അങ്ങനെ ഇരുന്നു നേരം വെളുപ്പിക്കും. രാത്രി താമസിക്കുന്നതിനു ചുറ്റും രണ്ടടി താഴ്ചയില്‍ ട്രഞ്ച് കുഴിക്കണം. എന്നിട്ട് അതില്‍ മരക്കൊമ്പുകളും ഉണക്കയിലയുമൊക്കെ ഇട്ടു കത്തിക്കണം. ആദ്യമൊക്കെ അത് ചെയ്തു. പിന്നീടത് ബുദ്ധിമുട്ടായി. മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്ന കാട്ടില്‍ എവിടെ നിന്നാണ് കത്തുന്ന വിറകു കിട്ടുക? പച്ചയ്ക്കു കത്തുന്ന വിറകും കാട്ടിലുണ്ട്. അത് ദുര്‍ലഭം. പിന്നെപ്പിന്നെ ട്രഞ്ച് കുഴിക്കാതെയായി. രാത്രികളില്‍ വിഷപ്പാമ്പുകളും ആനയും കരടിയും ഭീതിപരത്തി അരികിലൂടെ കടന്നുപോയിട്ടുണ്ട്.' ഡോ. മണിലാല്‍ പറഞ്ഞു. ''സൈലന്റ് വാലിയില്‍ വര്‍ഷത്തില്‍ മുക്കാല്‍ പങ്കും ദിവസങ്ങളില്‍ മഴയായിരിക്കും. ഇന്നത്തെപ്പോലെ അന്ന് ഞങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സ്‌ളീപ്പിങ് ബാഗ് ഒന്നുമില്ലല്ലോ? ഏതെങ്കിലും മരത്തിനു കീഴില്‍ ചുറ്റുമായി മരത്തിനോട് ചേര്‍ന്നിരിക്കും. തലമൂടി പ്‌ളാസ്റ്റിക്ക് ഷീറ്റ് ഇടും. അങ്ങനെ ഇരുന്നു നേരം വെളുപ്പിക്കും. നാലുവര്‍ഷം നീണ്ട ദിനരാത്രങ്ങളില്‍ മണിലാലും ശിഷ്യന്മാരും കണ്ടെത്തിയത് ആയിരത്തിലധികം സ്പീഷിസ് പുഷ്പിത സസ്യങ്ങളെയാണ്. അതില്‍ പുതുതായി കണ്ടെത്തിയ ഏഴിനം സസ്യശാസ്ത്രത്തിന് മുതല്‍ക്കൂട്ടായി. ശ്രീലങ്കയിലും ഫിലിപ്പീന്‍സിലും മാത്രം കണ്ടിരുന്നു എന്ന് വിശ്വസിച്ചിരുന്ന പല സസ്യങ്ങളും സൈലന്റ് വാലിയില്‍ ഈ അന്വേഷണസംഘം കണ്ടെത്തി.1850-ല്‍ തോമസ് സി. ജേര്‍ഡണ്‍ നീലഗിരി താഴ്‌വാരങ്ങളില്‍ കണ്ടെത്തുകയും പിന്നീട് വിസ്മൃതിയിലായിപ്പോവുകയും ചെയ്ത മലബാര്‍ ഡാഫോഡില്‍ എന്ന സവിശേഷതരം ഓര്‍ക്കിഡ് ചെടി സൈലന്റ് വാലിയില്‍ കണ്ടെത്തിയതാണ് ഈ അന്വേഷണത്തിലെ പ്രധാനപ്പെട്ട മറ്റൊരു നേട്ടം. ഫിലിപ്പീന്‍സ് ദ്വീപുകളില്‍ മാത്രമേ വളരുകയുള്ളു എന്നു വിശ്വസിച്ചിരുന്ന മരുന്നുചെടികള്‍ പലതും സൈലന്റ് വാലിയില്‍നിന്ന് അന്ന് കണ്ടെടുക്കുകയുണ്ടായി. ഡോ. മണിലാലിന്റെയും സംഘത്തിന്റെയും കണ്ടെത്തലുകള്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. സാമൂഹിക-പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ടാക്‌സോണമിസ്റ്റിന്റെ സ്ഥാനം അടയാളപ്പെടുത്തിയതാണ് മറ്റൊരു നേട്ടം. 1984-ല്‍ ഇന്ദിരാഗാന്ധി സൈലന്റ് വാലിയെ ദേശീയ പര്‍ക്കായി പ്രഖ്യാപിക്കുന്നതില്‍ മണിലാലിന്റെ നിരീക്ഷണങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ബൊട്ടാണിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ അസിസ്റ്റന്റ് ഡയറക്ടറും സസ്യശാസ്ത്രജ്ഞരില്‍ പ്രമുഖനുമായിരുന്ന എന്‍.സി. നായര്‍ മണിലാലുമായി ഇതിനെപ്പറ്റി നിരന്തരം സംസാരിക്കുകയും തീരുമാനമെടുക്കേണ്ടിവന്ന നിര്‍ണായക നിമിഷത്തില്‍ ഇന്ദിരാഗാന്ധിയുമായി ഈ അറിവുകള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. സൈലന്റ് വാലി സംരക്ഷിക്കാന്‍ തീരുമാനമെടുത്തശേഷം മണിലാലിനും സംഘത്തിനും സൈലന്റ് വാലിയില്‍നിന്നും പുതുതായി കണ്ടെത്താന്‍ കഴിഞ്ഞ ഓര്‍ക്കിഡ് ചെടിക്ക് 'ഫെലേറിയ ഇന്ദരേ' എന്ന പേരുനല്‍കിയത് ഈ ഗവേഷണത്തിലെ കൗതുകം നിറഞ്ഞ ഒന്നായി. സൈലന്റ് വാലി അന്വേഷണ പഠനങ്ങള്‍ക്കുശേഷം നാല്പതു ഗവേഷണ പ്രബന്ധങ്ങളാണ് മണിലാലും സഹായികളും ചേര്‍ന്ന് തയ്യാറാക്കി പ്രസിദ്ധീകരിച്ചത്. ഇതില്‍ പലതും അന്തര്‍ദ്ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു. യൂറോപ്പില്‍നിന്നും ആഫ്രിക്കയില്‍ നിന്നും നിരവധി ഗവേഷകര്‍ ഈ പഠനങ്ങളുടെ ചുവടുപിടിച്ച് സൈലന്റ് വാലിയിലെത്തി. അങ്ങനെ സൈലന്റ് വാലി ആഗോളതലത്തില്‍ ശാസ്ത്ര ഗവേഷണത്തിന്റെ ലബോറട്ടറിയായി മാറി എന്നു പറയാം. സൈലന്റ് വാലി സംരക്ഷിക്കാന്‍ തീരുമാനമെടുത്തശേഷം മണിലാലിനും സംഘത്തിനും സൈലന്റ് വാലിയില്‍നിന്നും പുതുതായി കണ്ടെത്താന്‍ കഴിഞ്ഞ ഓര്‍ക്കിഡ് ചെടിക്ക് 'ഫെലേറിയ ഇന്ദരേ' എന്ന പേരുനല്‍കിയത് ഈ ഗവേഷണത്തിലെ കൗതുകം നിറഞ്ഞ ഒന്നായി 1938-ല്‍ എറണാകുളത്ത് ജനിച്ച ഡോ. കെ.എസ്. മണിലാല്‍ സാഗര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഡോക്ടറേറ്റ് എടുക്കുന്നത്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ 1964-ല്‍ ലക്ചററായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1986-99 കാലത്ത് സീനിയര്‍ പ്രൊഫസറായി. 200 ഗവേഷണ പ്രബന്ധങ്ങളുടെയും പതിനൊന്നു പുസ്തകങ്ങളുടെയും രചയിതാവായ മണിലാല്‍ വാന്‍ റീഡിന്റെ ഹോര്‍ത്തുസ് മലബാറിക്കൂസിന്റെ പന്ത്രണ്ടു വാല്യം മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു. മുപ്പത്തിയഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന ഫലമായിരുന്നു ആ വിവര്‍ത്തനം. ദേശീയതലത്തില്‍ ഡോ. ഇ.കെ. ജാനകിയമ്മാള്‍ പുരസ്‌കാരമുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. (സൈലന്റ് വാലി സമരത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ആഘോഷക്കാര്‍ മറന്ന ഒരാള്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനം മാറ്റങ്ങളോടെ)

സമകാലിക മലയാളം 1 Jan 2025 11:17 am

അംബേദ്‌കർ അവഹേളനം ; അമിത്‌ ഷാ രാജിവയ്‌ക്കണം , രാജ്യവ്യാപക പ്രതിഷേധം

ന്യൂഡൽഹി ഭരണഘടനാ ശിൽപി ബി ആർ അംബേദ്കറെ അവഹേളിച്ച ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ അഖിലേന്ത്യാവ്യാപകമായി പ്രതിഷേധദിനം ആചരിച്ചു. ഇന്ത്യൻ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരായ ഹിന്ദുത്വവാദികളുടെ കടന്നാക്രമണത്തിന്റെ ഭാഗമാണ് അമിത് ഷായുടെ പരാമർശങ്ങളെന്ന് പ്രതിഷേധപരിപാടികളിൽ ചൂണ്ടിക്കാട്ടി. അമിത് ഷായെ സംരക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിലും പ്രതിഷേധം അലയടിച്ചു. സിപിഐ എം, സിപിഐ, സിപിഐ എംഎൽ–-ലിബറേഷൻ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക് എന്നീ പാർടികളാണ് പ്രതിഷേധത്തിന് ആഹ്വാനം നൽകിയത്. ഡൽഹിയിൽ ജന്തർ മന്തറിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി അനുരാഗ് സക്സേന, സിദ്ധേശ്വർ ശുക്ല, അമർജീത് കൗർ, സുചേതാ ഡേ, ആർ എസ് ഡാഗർ, ധർമേന്ദ്ര കുമാർ എന്നിവർ സംസാരിച്ചു. ഒഡിഷയിൽ ഭുവനേശ്വർ, കട്ടക്ക്, ബെർഹാംപുർ, ജാജ്പുർ എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധപരിപാടികളിൽ നൂറുകണക്കിനുപേർ പങ്കെടുത്തു. ഹരിയാനയിലും രാജസ്ഥാനിലും ജില്ലാകേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ നടത്തി. ത്രിപുരയിൽ അഗർത്തല, ബലോണിയ, ഉദയ്പുർ, കമലാപുർ എന്നിവിടങ്ങളിൽ വൻപ്രതിഷേധ റാലികൾ നടന്നു. ബംഗാളിൽ റായ്ഗഞ്ചിൽ ഇടതുമുന്നണി പ്രവർത്തകർ റോഡ് ഉപരോധിച്ചു. ആന്ധ്രാപ്രദേശിൽ നിയമസഭാ മണ്ഡലം തലത്തിൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചു. വിജയവാഡയിൽ നടന്ന പ്രകടനത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി വി ശ്രീനിവാസ റാവു, സിപിഐ സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണ എന്നിവർ പങ്കെടുത്തു. തെലങ്കാനയിൽ ഹൈദരാബാദിലും ജില്ലാകേന്ദ്രങ്ങളിലും പ്രതിഷേധപരിപാടികൾ നടത്തി.

ദേശാഭിമാനി 31 Dec 2024 1:55 am

ഹരിയാനയിലുണ്ട്‌ കാർട്ടർപുരി ; ജിമ്മി കാർട്ടറിന്റെ പേരില്‍ ഒരു ​ഗ്രാമം

വാഷിങ്ടൺ ജിമ്മി കാർട്ടറിന്റെ പേരില് ഹരിയാനയില് ഒരു ​ഗ്രാമമുണ്ട്; കാര്ട്ടര് പുരി. ദൗലത്പുർ നസിറാബാദ് എന്ന ഹരിയാനയിലെ ഗ്രാമമാണ് ജിമ്മി കാർട്ടറുടെ സന്ദർശനശേഷം കാർട്ടർപുരി എന്ന് പേര് മാറ്റിയത്. ഒരിക്കല് മാത്രമാണ് ജിമ്മി കാർട്ടർ ഇന്ത്യയിലെത്തിയത്, 1978ൽ. രാജ്യം സന്ദർശിച്ച മൂന്നാമത്തെ അമേരിക്കൻ പ്രസിഡന്റ്. അടിയന്തരാവസ്ഥയ്ക്കുശേഷം രാജ്യത്തെത്തിയ ആദ്യ അമേരിക്കൻ നേതാവായിരുന്നു അദ്ദേഹം. 1978 ജനുവരി മൂന്നിനാണ് അദ്ദേഹം ഭാര്യ റോസലിനൊപ്പം ദൗലത്പുർ നസിറാബാദിൽ എത്തിയത്. അതിനുമുമ്പേതന്നെ സന്നദ്ധസേവനത്തിന് എത്തിയ അമ്മയിൽനിന്ന് അദ്ദേഹം ഗ്രാമത്തെക്കുറിച്ച് കേട്ടിരുന്നു. ധനസഹായവും ടി വി സെറ്റും വാഗ്ദാനം ചെയ്ത അദ്ദേഹത്തിന് ഗ്രാമീണരുമായി വലിയ ഹൃദയബന്ധം ഉണ്ടായിരുന്നതായി ജിമ്മി കാർട്ടറുടെ സന്നദ്ധ സംഘടന കാർട്ടർ സെന്റർ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ ഓർമയ്ക്കായി കാർട്ടർപുരിയിൽ ഇപ്പോഴും ജനുവരി മൂന്ന് പ്രാദേശിക അവധിയാണ്. അദ്ദേഹത്തിന്റെ നൊബേൽ പുരസ്കാരനേട്ടവും ഗ്രാമത്തിൽ വലിയതോതിൽ ആഘോഷിക്കപ്പെട്ടു.

ദേശാഭിമാനി 31 Dec 2024 1:38 am

പല പല ഉത്തരങ്ങളുടെ കേരളം

മത്സരപ്പരീക്ഷകളുടെയും കാലമാണല്ലോ ഇത്. ചില ചോദ്യങ്ങളിതാ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള സംസ്ഥാനമേതാണ്. ഉത്തരം കേരളം എന്നായിരിക്കും; പക്ഷേ, അത് കാശുകാരുടെയും അതിസമ്പന്നരുടെയും മാത്രം കാര്യമല്ലേ എന്റിഷ്ടാ. അതൊക്കെ വച്ച് കേരളത്തെ അളക്കാനാകുമോ... ശരി, എന്നാൽ അടുത്ത ചോദ്യമിതാ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർക്ക് (64 ലക്ഷം) ഉയർന്ന ക്ഷേമപെൻഷൻ നൽകുന്ന സംസ്ഥാനമേതാണ്. അതും കേരളമാണോ. ക്ഷേമപെൻഷനൊക്കെ പണ്ടേയുള്ളതല്ലെ, അതൊക്കെ നവകേരളത്തിന്റെമാത്രം പ്രത്യേകതയായി പറയാമോ. ശരി; എട്ടുവർഷം മുമ്പ് എത്രയായിരുന്നു ക്ഷേമ പെൻഷൻ. അറുന്നൂറ് ഓകെ; അന്നെത്രയായിരുന്നു കുടിശ്ശിക. 18 മാസം! അതായത്, 18 മാസത്തെ കുടിശ്ശിക പെൻഷൻ കൊടുത്തുതീർത്ത്, മാസം 1600 രൂപ വീതം സാർവത്രികമായി പെൻഷൻ കൊടുത്തുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം! ഇപ്പോഴാണ് ഉത്തരം കറക്ടായത്. അതായത്, 1600 രൂപ പെൻഷൻ വാങ്ങുന്ന ലക്ഷ്മിക്കുട്ടി വല്യമ്മയുടെ കണ്ണിൽ തുടങ്ങുന്നു നവകേരളമെന്ന ഉത്തരത്തിന്റെ പഞ്ചനക്ഷത്രത്തിളക്കം. അത്, നവകേരളത്തിൽമാത്രം സാധ്യമായ ഒന്നാണ്. ആ നക്ഷത്രത്തിളക്കം 25 ശതമാനം ചെലവ്, സംസ്ഥാനവുംകൂടി പങ്കിടുന്ന ദേശീയപാത വികസനത്തിലുണ്ട്, ആ തിളക്കം ഗെയിലിൽ കണക്ഷനിട്ട് വീട്ടിൽ കത്തിക്കുന്ന ഗ്യാസ് വെളിച്ചത്തിലുണ്ട്, ആ തിളക്കം ഇടമൺ കൊച്ചി പവർ ഹൈവേയിലുണ്ട്; ആ തിളക്കം എന്തായാലും അഞ്ചുലക്ഷത്തിനടുത്ത് ലൈഫ് വീടുകളിലുണ്ട്. അരലക്ഷം സ്മാർട്ട് ക്ലാസ് മുറികളിലും പുതിയ പുതിയ ആശുപത്രികളിലും 100 പുതിയ റെയിൽവേ മേൽപ്പാലത്തിലും 95 ശതമാനം നിർമാണം പൂർത്തിയായ മലയോര ഹൈവേയിലും 75 ശതമാനം നിർമാണം കഴിഞ്ഞ തീരദേശ പാതയിലും 65 ശതമാനംവരെ എത്തിനിൽക്കുന്ന ബേക്കൽ –-കോവളം ജലപാതയിലും തീർച്ചയായും ഉണ്ട്. നവകേരളത്തെക്കുറിച്ച് നമ്മുടെ മാധ്യമങ്ങൾ പൊതുവെ അങ്ങനെ പറഞ്ഞുകേട്ടിട്ടില്ലാത്ത ഇത്തരം മാറ്റം, വെറുതെ സംഭവിച്ച ഒന്നല്ല. ഒരുകാറ്റടിച്ചപ്പോൾ വെറുതെയങ്ങനെ മാറിയതല്ല; മാറ്റിയതാണ്. ബോധപൂർവം ഒരു സർക്കാർ ഇടപെട്ട് മാറ്റിച്ചതാണ്. ഏതായിരുന്നു കേരളം... 10 വർഷം മുമ്പുവരെ ചിന്തനീയമല്ലാത്ത പലതരം കെട്ട കാലങ്ങളിലൂടെ തിരയടിച്ച് മല്ലിട്ട് ഉയർന്നുവന്ന കേരളം. ചിലർ പരിഹാസ്യമായി പറയുന്ന ‘ഖേരളം’; ഓഖിയിൽ പറന്ന്, രണ്ടുപ്രളയത്തിൽ മുങ്ങി, കോവിഡിൽ വിറങ്ങലിച്ച്, പലതരം മണ്ണിടിച്ചിലിൽ നിരങ്ങി, ജീവനും ചുരുട്ടിപ്പിടിച്ച് കര കയറിയതാണ്. ഒരു ഭരണാധികാരിയുടെ വാക്കിനായി, നാട്ടുകാർ അത്രമേൽ ശ്വാസമടക്കി പിടിച്ചു നിന്ന കാലം കേരളത്തിൽ മുമ്പില്ല. (കൃത്യമായി ഓർക്കാം: പ്രളയം, കോവിഡ് കാലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങൾ). ‘ഈ കപ്പലിനൊരു കപ്പിത്താനുണ്ട്, അങ്ങനെയൊന്നും ആടിയുലയില്ല’ എന്ന വാക്കുകൾ കേരളത്തിന്റെ ഭാവികാലപ്രപഞ്ചത്തിലേക്കാണ് പരാവർത്തനം ചെയ്യുന്നത്; ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെതന്നെ ആദ്യത്തെ ഡിജിറ്റൽ സർവകലാശാല, ആദ്യ വാട്ടർ മെട്രോ, കെ ഫോൺ, ഏറ്റെടുത്ത എച്ച്എൻഎൽ, ചെല്ലാനത്തെ കടൽഭിത്തി, എറണാകുളം ജനറൽ ആശുപത്രി അർബുദ വാർഡ്, 7200 കുട്ടികളുടെ സൗജന്യ ഹൃദയ ശസ്ത്രക്രിയ, മനുഷ്യജീവനെ കാത്ത പാതയിലെ എഐ കാമറകൾ, വിഴിഞ്ഞം തുറമുഖം, കൊച്ചി ബംഗളൂരു വ്യവസായ ഇടനാഴി... ചോദിക്കുന്ന ചോദ്യങ്ങൾക്കായി 2025ലേക്ക് പലതരം ഉത്തരങ്ങൾ, കേരളം കടത്തിക്കൊണ്ടുപോകുന്നു. എത്രയെത്ര അംഗീകാരങ്ങളുടെ ഷീൽഡുമായാണ് കേരളം ഇക്കാലം താണ്ടുന്നത്. സംരംഭങ്ങൾ അധികൃതർ മുടക്കുന്ന കഥയാണ് വരവേൽപ്പ്, വെള്ളാനകളുടെ നാട് തുടങ്ങിയ സിനിമകൾ പറഞ്ഞത്. പുതിയ കാലത്ത് അങ്ങനെയൊരു സിനിമ സാധ്യമേയല്ല! ഈസ് ഓഫ് ഡൂയിങ്ങിൽ, ഗുജറാത്തിനെയും പിന്നിലാക്കിയാണ് വ്യവസായ നവകേരളം നിവർന്നുനിൽക്കുന്നത്. സദ്ഭരണ മികവിൽ (പബ്ലിക് അഫയേഴ്സ് ഇൻഡക്സ്), മികച്ച ചികിത്സയിൽ (കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ഥൻ 2023), ആതിഥ്യ മര്യാദയിൽ (ഇന്റർനാഷണൽ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസം), ക്ലാസ് മുറിയിൽ (കേന്ദ്രസർക്കാരിന്റെ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സ്), ക്രമസമാധാന ജീവിതത്തിൽ (ഇന്ത്യാടുഡെ), അഴിമതി കുറഞ്ഞതിൽ (സെന്റർ ഫോർ മീഡിയ സ്റ്റഡീസ്), അതിദരിദ്രർ ഏറ്റവും കുറഞ്ഞതിൽ (എംപിഐ–- നിതി ആയോഗ്), കേരളമെന്ന ഉത്തരം, ഉത്തരോത്തരം 2025ലേക്ക് നടന്നടുക്കുന്നു. വാക്കുകളിൽ, പെരുമാറ്റങ്ങളിൽ, ജീവിത രീതികളിൽ, ആസ്വാദനങ്ങളിൽ, മികച്ചൊരു ഭക്ഷണത്തിൽപ്പോലും ‘ഖേരളമൊഴിച്ചുള്ളവർക്ക്’ കേരളം തേജസ്സാർന്ന ഇടംതന്നെയാണ്. അങ്ങനെയെങ്കിൽ, നവകേരളം ശബ്ദതാരാവലിക്ക് നൽകിയ ഏറ്റവും മികച്ച വാക്കേതെന്ന ചോദ്യംകൂടി ചോദിച്ച് ഈ കുറിപ്പ് 2025ന്റെ കടവിലേക്ക് അടുപ്പിക്കാം. അതിന്റെ ഉത്തരം ഇതാണ്: ‘അതിഥിത്തൊഴിലാളി’. ഈ വാക്ക് ഉച്ചരിക്കുമ്പോൾ വൈലോപ്പിള്ളിയുടെ അസം പണിക്കാരെ ഓർക്കണം; ‘കുടവയറിന്നു കുളുർചോർ പാടുപെടുന്ന വായകൾക്കുഴക്കരിക്കഞ്ഞി’ എന്ന വരികളോർക്കണം. അതിൽനിന്ന് മാറ്റിമാറ്റിപ്പണിഞ്ഞാണ് നവകേരളത്തിലെ അതിഥിത്തൊഴിലാളിയിലേക്കെത്തിയത്. കേരളത്തിന്റെ എക്കാലത്തെയും വലിയ നഷ്ടത്തിലൊന്ന് ഈ ഡിസംബറിലുണ്ടായല്ലോ. എം ടിയെന്ന മഹാമനീഷി നവതിക്കാലത്ത് പറഞ്ഞതിൽത്തന്നെ നിർത്താം: ‘‘ഇന്ത്യൻ അവസ്ഥയെക്കുറിച്ച് ഭയമുണ്ട്. എന്നാൽ, കേരളം മനുഷ്യർ പാർക്കുന്ന ഇടമായി തുടരുമെന്ന പ്രതീക്ഷയുമുണ്ട്’’.

ദേശാഭിമാനി 31 Dec 2024 1:00 am

ഉലകിനെ ജയിച്ച്‌ ഉയർന്ന്‌ - എൻ എസ്‌ മാധവൻ എഴുതുന്നു

സംഭവബഹുലമായ ഒരുവർഷമാണ് യാത്രപറയുന്നത്. 2024ലേക്ക് തിരിഞ്ഞു നോക്കുമ്പോൾ കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മണ്ഡലങ്ങളിൽ ചൂടേറിയ ചർച്ചകൾക്കും വിവാദങ്ങൾക്കും തിരികൊളുത്തിയ ഒട്ടേറെ കാര്യങ്ങൾ ഉയർന്നുവന്നു. അതിൽ കേവല വിവാദങ്ങൾക്കപ്പുറം ഗൗരവമായ പുനരാലോചനകൾക്കും ഓർമപ്പെടുത്തലുകൾക്കും മുന്നറിയിപ്പുകൾക്കും പ്രേരിപ്പിച്ച കാര്യങ്ങളും നിരവധിയാണ്. 2024ൽ കേരളത്തെ പിടിച്ചു കുലുക്കിയ പ്രധാന സംഭവം ജൂലൈയിൽ വയനാട് ജില്ലയിലെ ചില ഗ്രാമങ്ങളിലുണ്ടായ ഉരുൾപൊട്ടൽതന്നെയാണ്. കേരളത്തിൽ അതിലോലമായ പരിസ്ഥിതിയാണ് നിലനിൽക്കുന്നത് എന്നതാണ് ആ സംഭവം നമ്മെ ഓർമിപ്പിക്കുന്നത്. പരിസ്ഥിതിയെ പരിരക്ഷിച്ചുകൊണ്ടു മാത്രമേ നമുക്ക് മുന്നോട്ട് പോകാനാകൂ എന്ന് പ്രകൃതി ഒരിക്കൽക്കൂടി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇരുനൂറിലേറെപ്പേർ മരിച്ച വയനാട് ദുരന്തത്തിനുശേഷം നടന്ന പുനരധിവാസ ശ്രമങ്ങളിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാടും ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസ പദ്ധതികൾക്ക് വേഗം കൈവരിക്കാത്തതിലുള്ള മറ്റു കാരണങ്ങളും ഇന്ത്യ എന്ന ഫെഡറൽ ആശയത്തെതന്നെ പിടിച്ചുലയ്ക്കുന്ന ഒന്നാണ്. ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയം മാറ്റിവച്ച് അവിടെ ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കാനും അതുമായി ബന്ധപ്പെട്ട മറ്റു ദൗത്യങ്ങൾ പരാതിക്കിട നൽകാതെ ഏറ്റെടുക്കാനുമുള്ള സമയമായി. വയനാട് വലിയൊരു മുന്നറിയിപ്പാണ് നമുക്ക് നൽകിയിട്ടുള്ളത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി പലതവണ പ്രകൃതി നമ്മളെ തൊട്ടുണർത്തി അത്ര സുഖകരമല്ലാത്ത കാര്യങ്ങൾ പറയുന്നു. രണ്ടാമതായി പറയാനുള്ളത്, കേരളത്തിന്റെ സാമൂഹ്യ വ്യവസ്ഥിതിയെത്തന്നെ പിടിച്ചുകുലുക്കുന്ന രീതിയിൽ ഏതാണ്ട് മുഴുവനായിത്തന്നെ പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിനെപ്പറ്റിയാണ്. നമ്മളെപ്പോലൊരു പരിഷ്കൃത സമൂഹത്തിലെ തൊഴിലിടങ്ങളിൽ ഇതുവരെ സ്ത്രീസുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഓർമിപ്പിക്കുന്നത്. റിപ്പോർട്ട് പുറത്തുവന്നശേഷമുള്ള തുടർ നടപടികൾ ആദ്യമൊക്കെ ശക്തമായി മുന്നോട്ടുപോയെങ്കിലും പിന്നീട് അതിനൊരു തളർച്ച അനുഭവപ്പെടുന്നുണ്ട്. തൊഴിലിടങ്ങളിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന റിപ്പോർട്ട് സിനിമാ മേഖലയിൽനിന്നുള്ളതായിരുന്നതിനാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് വലിയതോതിൽ ജനശ്രദ്ധ നേടി. എന്നാൽ, ഇതൊക്കെ സിനിമാ മേഖലയിൽ നടക്കുന്നു എന്നതിൽ വലിയ അതിശയമില്ല. കാരണം, പോയ രണ്ട് ദശാബ്ദത്തിലേറെയായി വിഷമയമായ ആണത്തത്തെ പ്രമേയമാക്കിയുള്ള വളരെയധികം മലയാള സിനിമകളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. സിനിമാ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതുപോലെതന്നെ ഹേമ കമ്മിറ്റി ശുപാർശ ചെയ്തതുപോലെ, ഈ തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാനാവശ്യമായ നിയമനിർമാണവും അനിവാര്യമാണ്. ഈ വർഷം അവസാനിക്കാറാകുമ്പോൾ വളരെയധികം ദാരുണമായ റോഡപകടങ്ങളുടെ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. അത്തരം അപകടങ്ങളിൽ ഒരുപാട് ചെറുപ്പക്കാരുടെ ജീവനുകൾ പൊലിഞ്ഞു. ഇത്തരം സംഭവങ്ങൾ, കേരളം വരുംകാലത്ത് ഏറ്റവും കൂടുതൽ ഊന്നൽ നൽകേണ്ടത് പൊതു ഗതാഗത സംവിധാനങ്ങളുടെ വികസനത്തിലാണെന്ന കാര്യം ഓർമപ്പെടുത്തുന്നു. ദേശീയപാത 66ന്റെ നിർമാണ ജോലികൾ വളരെ വേഗത്തിൽ പുരോഗമിക്കുന്നുണ്ട് എന്നാണ് അറിയുന്നത്. ഒരുപക്ഷേ, 2025 അവസാനത്തോടെ നിർമാണം പൂർത്തിയാകുന്ന ഈ പാതയിലൂടെ സുഗമമായി സഞ്ചരിക്കാനാകുമെന്ന് ആശിക്കുന്നു. വളരെ വേഗത്തിൽ സഞ്ചരിക്കാനാകുന്ന റോഡുകൾ നമുക്ക് ഇല്ലെന്നത് നാടിന്റെ വികസനത്തെ വളരെയധികം പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്. കേന്ദ്ര സർക്കാരിന്റെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ റാങ്കിങ് പ്രകാരം ഇന്ത്യയിൽ ഈസ് ഓഫ് ഡൂയിങ് ബിസിനസ്' സൂചികയിൽ കേരളത്തിന് ഒന്നാംസ്ഥാനം ലഭിക്കുന്നതിലൂടെ സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കുന്നതിൽ ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയ വർഷമാണ് കടന്നുപോകുന്നത് എന്നതാണ് മറ്റൊരു കാര്യം. വളരെയധികം സ്റ്റാർട്ടപ് സംരംഭങ്ങൾ ഇക്കാലത്തിനിടെ കേരളത്തിൽ പ്രവർത്തനമാരംഭിച്ചതായാണ് അറിയാൻ കഴിയുന്നത്. കേരളത്തെപ്പോലെ അതിലോലമായ പരിസ്ഥിതിയുള്ള നാടിന് ഇണങ്ങുന്ന വികസന മാതൃക ഇതുതന്നെയാണ്. വരുംകാലങ്ങളിൽ ഈ മേഖലയിൽ കേരളത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കാനാകുമെന്നു തന്നെയാണ് പ്രതീക്ഷ. കായികമേഖലയിൽ ആകർഷകമായി തോന്നിയ ഒരു കാര്യം, ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയുടെ നടത്തിപ്പാണ്. ഒളിമ്പിക്സ് മാതൃകയിലായിരുന്നു കൊച്ചിയിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കായികമേളയുടെ നടത്തിപ്പ്. ഒരുകാലത്ത് കായികരംഗത്ത് കേരളത്തിന് വളരെ മികച്ച സ്ഥാനമാണുണ്ടായിരുന്നത്. ഇന്നത് ഹരിയാനപോലുള്ള സംസ്ഥാനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. നമ്മുടെ പോയ കാലപ്രതാപം വീണ്ടെടുക്കാൻ, സ്കൂൾ തലത്തിൽത്തന്നെ സ്പോർട്സിനെ ശ്രദ്ധിക്കുന്നുണ്ട് എന്നത് ആഹ്ലാദം പകരുന്ന കാര്യമാണ്. സാഹിത്യരംഗത്ത് എന്നെ ആകർഷിച്ച കാര്യം സഹറു നുസൈബ കണ്ണനാരി എന്ന മലപ്പുറം അരീക്കോടുകാരൻ ഇംഗ്ലീഷിൽ എഴുതിയ ‘ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫി’ന് ക്രേസ് വേർഡ് അവാർഡ് ഉൾപ്പെടെ അംഗീകാരം ലഭിച്ചതാണ്. അദ്ദേഹം ഈ നോവൽ മാതൃഭാഷയായ മലയാളത്തിലല്ല, മറിച്ച് ഇംഗ്ലീഷിലാണ് എഴുതിയത് എന്നുള്ളത് ഭാവിയിലേക്കുള്ള ഒരു സൂചകമാണ്. വളരെയധികം വിദ്യാർഥികൾ ഇന്ത്യക്ക് പുറത്ത് പഠിക്കാൻ പോകുന്ന ഈ കാലത്ത് ഭാവിയിൽ സർഗാത്മത്വരയുള്ള മലയാളികൾ ഇംഗ്ലീഷിന് പുറമേ ജർമൻ, ഫ്രഞ്ച് തുടങ്ങിയ വിദേശഭാഷകളിലും രചന നടത്തുമായിരിക്കും.

ദേശാഭിമാനി 31 Dec 2024 1:00 am

രാഷ്‌ട്രീയ അബദ്ധങ്ങൾ ആവർത്തിക്കുന്ന 
കോൺഗ്രസ്‌

രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാനും ജനാധിപത്യവും ഭരണഘടനയും തകർക്കാനും ബിജെപി– -ആർഎസ്എസ് സർക്കാർ എല്ലാ ശ്രമവും നടത്തിയപ്പോഴാണ് അതിനെതിരായി ഇന്ത്യ കൂട്ടായ്മ രൂപംകൊണ്ടത്. പരസ്പരമുള്ള അഭിപ്രായവ്യത്യാസങ്ങൾക്കും ആശയഭിന്നതകൾക്കും അതീതമായി പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ അണിനിരക്കുകയും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിരോധകവചം തീർക്കുകയും ചെയ്തു. ബിജെപിക്ക് കേവലഭൂരിപക്ഷം നഷ്ടപ്പെട്ടതിലും ‘ഇന്ത്യ കൂട്ടായ്മ’ക്ക് പ്രധാന പങ്കുണ്ട്. എന്നാൽ, ഏറ്റവും വലിയ പ്രതിപക്ഷ രാഷ്ട്രീയ പാർടിയായ കോൺഗ്രസ് പലപ്പോഴും ഈ രാഷ്ട്രീയ യാഥാർഥ്യം ഉൾക്കൊള്ളാൻ തയ്യാറാകുന്നില്ല. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് നേതാക്കൾ നടത്തുന്ന നീക്കങ്ങൾ ഇന്ത്യ കൂട്ടായ്മയിൽ അസ്ഥിരത സൃഷ്ടിക്കുന്നതാണ്. ദീർഘകാലം രാജ്യം അടക്കിവാണ കോൺഗ്രസിന് ഇപ്പോൾ മൂന്ന് സംസ്ഥാനത്തു മാത്രമാണ് ഭരണം. അധികാരം നഷ്ടമാകുമ്പോൾ കോൺഗ്രസ് നേതാക്കൾ പ്രകടിപ്പിക്കുന്ന വിഭ്രാന്തി കുപ്രസിദ്ധമാണ്. പല സംസ്ഥാനങ്ങളിലും ഇനിയും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളായി കോൺഗ്രസിന്റെ ചെയ്തികളുടെ ഫലം തുടരുന്നു. ഡൽഹിയിൽ എഎപി സർക്കാരിനെതിരെ ചില കോൺഗ്രസ് നേതാക്കൾ നടത്തുന്ന നീക്കങ്ങൾ ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്. അധികാരം പിടിക്കാൻ ഏതു വൃത്തികെട്ട നീക്കം നടത്താനും മടിയില്ലാത്ത ബിജെപിക്ക്, എഎപിക്കെതിരായി പ്രയോഗിക്കാൻ ആയുധങ്ങൾ നൽകുകയാണ് കോൺഗ്രസ്. എഎപി സർക്കാരിന്റെ ക്ഷേമപദ്ധതികൾക്കെതിരെ കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ലഫ്. ഗവർണർ വി കെ സക്സേന. വെവ്വേറെ അന്വേഷണങ്ങൾ നടത്താൻ ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും ലഫ്. ഗവർണർ നിർദേശം നൽകി. ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങൾക്ക് എതിരാണ് ഈ നടപടിയെന്നതിൽ സംശയമില്ല. അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 2100 രൂപ വീതം നൽകാനുള്ള മഹിള സമ്മാൻ യോജനയുടെ പേരിൽ വ്യക്തിഗത വിവരങ്ങൾ സർക്കാർ ശേഖരിക്കുന്നു, പഞ്ചാബിൽനിന്ന് ഡൽഹിയിലേക്ക് പണം കൊണ്ടുവരുന്നു തുടങ്ങിയ ആക്ഷേപങ്ങളാണ് സന്ദീപ് ദീക്ഷിത് പരാതിയിൽ ഉന്നയിച്ചത്. കോൺഗ്രസ് സ്ഥാനാർഥികളുടെ വീടുകളുടെ പരിസരത്ത് പഞ്ചാബ് പൊലീസിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ കണ്ടെത്തിയെന്നും സന്ദീപ് ആരോപിക്കുന്നു. കോൺഗ്രസും ബിജെപിയും ചേർന്ന് സർക്കാരിന്റെ ക്ഷേമപദ്ധതികൾ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് മുൻമുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ തിരിച്ചടിച്ചു. എഎപിയുടെ തെരഞ്ഞെടുപ്പ് വിജയസാധ്യതകൾ അട്ടിമറിക്കാൻ ലഫ്. ഗവർണറുടെ ഓഫീസിനെ ദുരുപയോഗിക്കുകയാണെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി. അന്വേഷണ ഉത്തരവ് വന്നത് യഥാർഥത്തിൽ അമിത് ഷായുടെ ഓഫീസിൽനിന്നാണെന്നും അദ്ദേഹം ആരോപിച്ചു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ എതിരായി മത്സരിക്കേണ്ടി വന്നപ്പോഴും കോൺഗ്രസിനെതിരെ ഒരുവാക്കുപോലും പറഞ്ഞിട്ടില്ലെന്ന് എഎപിയുടെ രാജ്യസഭാംഗം സഞ്ജയ് സിങ് എംപി ഓർമിപ്പിച്ചു. ‘ഇന്ത്യ കൂട്ടായ്മ’യെ തളർത്തി കോൺഗ്രസ് ഹരിയാനയിലും മഹാരാഷ്ട്രയിലും ബിജെപിയുടെ വിജയത്തിന് വഴിയൊരുക്കിയെന്നും എഎപി നേതാക്കൾ ആരോപിക്കുന്നു. ഏതാനും ദിവസം മുമ്പ് കെജ്രിവാളിനെ കോൺഗ്രസ് നേതാവ് അജയ് മാക്കൻ ‘രാജ്യദ്രോഹി’ എന്ന് ആക്ഷേപിച്ചിരുന്നു. മാക്കനെതിരെ നടപടി എടുത്തില്ലെങ്കിൽ കോൺഗ്രസിനെ ‘ഇന്ത്യ കൂട്ടായ്മ’യിൽനിന്ന് പുറത്താക്കണമെന്നാണ് എഎപി പ്രതികരിച്ചത്. നേരത്തേ, ഡൽഹി സർക്കാരിന്റെ മദ്യനയത്തിനെതിരെ കോൺഗ്രസ് നൽകിയ പരാതിയാണ് കെജ്രിവാളിന്റെ അറസ്റ്റിലേക്ക് വിഷയം എത്തിച്ചത്. ഇതിനുശേഷമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും എഎപിയും തമ്മിൽ ഡൽഹിയിലടക്കം സീറ്റ് ധാരണയിൽ എത്തിയത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ടുതവണ ഒറ്റ സീറ്റിൽപ്പോലും ജയിക്കാൻ കഴിയാതിരുന്ന കോൺഗ്രസ് സ്വന്തം പരിമിതികൾ തിരിച്ചറിയുന്നില്ല. ‘‘വണ്ടേ നീ തുലയുന്നു, പണ്ടേ വീണയി വിളക്കും നീ കെടുക്കുന്നിതേ’’എന്ന് കവി പാടിയപോലെയാണ് കോൺഗ്രസിന്റെ നിലപാടുകൾ.

ദേശാഭിമാനി 31 Dec 2024 1:00 am

ചൂരൽമലയുടെ കിനാവുകൾക്കൊപ്പം 
കലോത്സവത്തിന് അരങ്ങുണരും

കൽപ്പറ്റ സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇത്തവണ തിരശ്ശീല ഉയരുക ചൂരൽമലയിലെ വിദ്യാർഥികൾ ഒരുക്കുന്ന നൃത്തശിൽപ്പത്തോടെ. ദുരന്തബാധിതരുടെ അതിജീവന കിനാവുകൾ കൗമാര കലോത്സവത്തിന്റെ വേദിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് വെള്ളാർമല ജിവിഎച്ച്എസ്എസിലെ കുട്ടികൾ. ഉരുൾപൊട്ടി പിളർന്ന മുണ്ടക്കൈ താഴ്വാരത്തെ സ്കൂളും നഷ്ടമായ ഉറ്റവരും അതിജീവനപാതയുമെല്ലാം വിഷയമാക്കിയാണ് നൃത്തശിൽപ്പം ഒരുങ്ങുന്നത്. ജനുവരി നാലിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങുകൾക്കൊപ്പം നൃത്തശിൽപ്പം അരങ്ങേറും. കലോത്സവ സ്വാഗതഗാനത്തിനും കലാമണ്ഡലം ചിട്ടപ്പെടുത്തിയ നൃത്താവിഷ്കാരത്തിനും പുറമെയാണ് അതിജീവന സന്ദേശം ഉയർത്തിയുള്ള വെള്ളാർമലയുടെ നൃത്തശിൽപ്പം വേദിയിലെത്തുക. ‘വെള്ളരിമലയുടെ താഴ്വാരത്തൊരു വിദ്യാലയമുണ്ടേ, പുന്നപ്പുഴയുടെ ഓരം ചേർന്നൊരു പള്ളിക്കൂടമുണ്ടേ’ എന്ന വരികളിൽ സ്കൂളിന്റെ ഇന്നലെകളെ പറഞ്ഞുതുടങ്ങിയാണ് നൃത്തശിൽപ്പത്തിനുള്ള ഗാനം ചിട്ടപ്പെടുത്തിയത്. ഉരുളൊഴുക്കും രക്ഷാപ്രവർത്തനവും പുതിയ പ്രതീക്ഷകളുമെല്ലാം പങ്കുവച്ച് വരികൾ പുരോഗമിക്കും. ഉരുളിൽ നഷ്ടമായ 33 സഹപാഠികളുടെയും ബന്ധുക്കളും നാട്ടുകാരുമായ മുന്നൂറോളം പേരുടെയും ഓർമകൾ നെഞ്ചേറ്റി ഹൈസ്കൂൾ വിദ്യാർഥികളായ ഏഴുപേരാണ് വേദിയിലെത്തുക. ജില്ലാ കലോത്സവത്തിൽ സ്കൂളിനായി സംഘനൃത്തം അവതരിപ്പിച്ച കുരുന്നുകൾ തന്നെയാണ് നൃത്തശിൽപ്പവുമായി എത്തുക. നൃത്തസംവിധായകനായ അനിൽ വെട്ടിക്കാട്ടിരിയാണ് പരിശീലനം നൽകിയത്. തകഴിയുടെ വെള്ളപ്പൊക്കത്തിന്റെ കഥ പറഞ്ഞെത്തുന്ന നാടകവും സ്കൂളിൽനിന്ന് കലോത്സവത്തിലെത്തും.

ദേശാഭിമാനി 30 Dec 2024 1:00 am

മനുഷ്യ ജീവനെടുക്കുന്ന അഴിമതി നേതൃത്വം

കോൺഗ്രസ് നേതാക്കളുടെ പണത്തോടുള്ള ആർത്തിയിൽ മനുഷ്യ ജീവനുകൾ നഷ്ടമാകുന്നത് തുടർക്കഥയാവുകയാണ്. കഴിഞ്ഞ ദിവസം വയനാട് ഡിസിസി ട്രഷററും മകനും ജീവനൊടുക്കിയതാണ് ഒടുവിലുണ്ടായ സംഭവം. കോൺഗ്രസ് നേതൃത്വത്തിന്റെ അഴിമതിക്ക് കൂട്ടുനിന്ന് ഒടുവിൽ എല്ലാം തങ്ങളുടെ തലയിലാകുമെന്ന് പേടിച്ചാണ് ഡിസിസി ട്രഷറർ എൻ എം വിജയനും മകൻ ജിജേഷും വിഷം കഴിച്ച് ജീവനൊടുക്കിയത്. ഇതിനുള്ള തെളിവുകളാണ് ഇതിനകം പുറത്തു വന്നിട്ടുള്ളത്. ബത്തേരി അർബൻ ബാങ്കിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി പലരിൽനിന്നും ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങിയിരുന്നുവെന്നാണ് പ്രചരിക്കുന്നത്. വിജയൻ ഇതിന്റെ ഇടനിലക്കാരനായിരുന്നുവെന്നാണ് വയനാട്ടിലെ കോൺഗ്രസുകാർതന്നെ പറയുന്നത്. മൂന്നുവർഷം മുമ്പേ ഉടലെടുത്ത പ്രശ്നമാണ്. ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉള്ളതായി ഇപ്പോൾ ഡിസിസി പ്രസിഡന്റും സമ്മതിക്കുന്നുണ്ട്. കോൺഗ്രസ് അന്വേഷണ കമീഷനെ നിയോഗിച്ചിരുന്നെങ്കിലും എന്തെങ്കിലും നടപടി എടുത്തതായി ആർക്കും അറിയില്ല. ജോലിക്ക് പണം കൊടുത്തവരുടെ പട്ടികയും പ്രചരിക്കുന്നുണ്ട്. ഏഴ് പേരിൽനിന്ന് 1.18 കോടി വാങ്ങിയതാണ് ഇതു പ്രകാരം മനസ്സിലാകുന്നത്. എന്നാൽ, രണ്ടര കോടിയോളം വാങ്ങിയതായി കോൺഗ്രസ് പ്രവർത്തകർതന്നെ ആരോപിക്കുന്നുണ്ട്. പണം നൽകിയവർ തിരികെ ചോദിക്കുന്നുണ്ടെന്നും ഐ സി ബാലകൃഷ്ണൻ എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കളെ ഏൽപ്പിച്ച ലക്ഷക്കണക്കിന് രൂപ തിരികെ വാങ്ങിത്തരാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിജയൻ 2021ൽ കെപിസിസി പ്രസിഡന്റിന് അയച്ച കത്തും പുറത്തു വന്നിട്ടുണ്ട്. എന്നാൽ, മൂന്നു വർഷമായിട്ടും ഡിസിസി ട്രഷററുടെ പരാതിയിൽ നടപടിയൊന്നും ഉണ്ടായില്ല. ജോലി കിട്ടില്ലെന്ന് ഉറപ്പായതോടെ പണം നൽകിയവർ അത് തിരിച്ചു ചോദിച്ചുതുടങ്ങി. ചിലരുമായി കരാർ ഉണ്ടാക്കിയെങ്കിലും പറഞ്ഞ സമയത്തിനുള്ളിൽ പണം മടക്കിക്കൊടുക്കാൻ കഴിയാത്തതിനാലാകണം അച്ഛനും മകനും മാനക്കേട് സഹിക്കാനാകാതെ ജീവനൊടുക്കിയത്. കോൺഗ്രസ് നേതൃത്വം ഇവരെ കൊലപ്പെടുത്തുകയായിരുന്നെന്ന് പറയുന്നതാണ് ശരി. പ്രശ്നപരിഹാരത്തിന് നേതാക്കളെ പലതവണ സമീപിച്ചിട്ടും അഴിമതിക്കാരെ സംരക്ഷിക്കുന്ന കോൺഗ്രസിന്റെ നിലപാടാണ് അവരെ മരണത്തിലേക്ക് നയിച്ചത്. സംഭവശേഷം വിജയന്റെ വീട്ടിലെത്തിയ കോൺഗ്രസ് നേതാക്കൾ ആത്മഹത്യാക്കുറിപ്പും മുക്കിയതായി സംശയിക്കുന്നു. കോൺഗ്രസിലെ അഴിമതി നിത്യസംഭവമാണ്. നേതാക്കൾ മുഖേന എന്തെങ്കിലും സാധിക്കണമെങ്കിൽ പണം നൽകണമെന്നത് പരക്കെയുള്ള സംസാരമാണ്. ഭരണമുള്ളപ്പോൾ മന്ത്രിമാർമുതൽ പ്രാദേശിക നേതാക്കന്മാർവരെ നടത്തിയ അഴിമതികളുടെ കഥകൾ നാട്ടിൽ പാട്ടാണ്. സംസ്ഥാനഭരണം പോയപ്പോൾ അധികാരമുള്ള തദ്ദേശ, സഹകരണ സ്ഥാപനങ്ങളെ ഉപയോഗിച്ചായി ഇവരുടെ അഴിമതി. വയനാട്ടിൽത്തന്നെ കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം മാസങ്ങളോളം ജയിലിൽ കിടന്നത് പുൽപ്പള്ളി സഹകരണ ബാങ്കിൽ നടത്തിയ അഴിമതിയെത്തുടർന്നാണ്. വ്യക്തികളറിയാതെ അവരുടെ പേരിൽ ബാങ്കിന്റെ പ്രസിഡന്റായിരുന്ന അബ്രഹാമും കൂട്ടരും ലക്ഷക്കണക്കിന് രൂപ വായ്പയായി എഴുതിയെടുത്തു. ഇതിൽ ഒരു കർഷകനായ രാമചന്ദ്രൻനായർ ജപ്തി നോട്ടീസ് വന്നപ്പോൾ താനെടുക്കാത്ത വായ്പയ്ക്ക് ലക്ഷക്കണക്കിന് രൂപ അടയ്ക്കേണ്ടി വരുമെന്ന മനോവിഷമത്തിൽ ആത്മഹത്യ ചെയ്തതോടെയാണ് നേതൃത്വത്തിന്റെ അഴിമതി പുറത്തുവന്നത്. നേതാക്കളെ കണ്ട് പലതവണ പരാതി പറഞ്ഞെങ്കിലും ഫലം ഇല്ലാതെ വന്നപ്പോഴാണ് പാവം കർഷകന് ജീവനൊടുക്കേണ്ടി വന്നത്. നേതാക്കളുടെ വഞ്ചനയിൽ മനംമടുത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി വി ജോൺ പുതുതായി നിർമിച്ച പാർടി ഓഫീസിൽ തൂങ്ങിമരിച്ചതും വയനാട്ടിലാണ്. അങ്കമാലിയിൽ ബാങ്ക് പ്രസിഡന്റായിരുന്ന കോൺഗ്രസ് നേതാവ് ആത്മഹത്യ ചെയ്ത സംഭവവും അടുത്തിടെയുണ്ടായി. എഐസിസി പ്രസിഡന്റിന്റെ മകനും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെയുടെയും അദ്ദേഹത്തിന്റെ കൂട്ടാളികളുടെയും പേരെഴുതിവച്ച് കരാറുകാരൻ ആത്മഹത്യ ചെയ്തതും കഴിഞ്ഞ ദിവസമാണ്. പണം ആവശ്യപ്പെട്ടുള്ള നിരന്തര സമ്മർദത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അധികാരം പണം ഉണ്ടാക്കാനുള്ള കുറുക്കുവഴിയാണെന്നത് കോൺഗ്രസിന്റെ സംസ്കാരമായി മാറിയിട്ട് വർഷങ്ങളായി. സ്വന്തം പാർടിക്കാരെ ബലിയാടാക്കി പണം സമ്പാദിക്കുന്ന നേതാക്കളും അവർക്ക് എല്ലാവിധ സംരക്ഷണം ഒരുക്കുന്ന ദേശീയ, സംസ്ഥാന നേതൃത്വവും നിരവധി കുടുംബങ്ങളെയാണ് അനാഥമാക്കുന്നത്. ഡിസിസി ട്രഷററുടെയും മകന്റെയും മരണത്തിന് ആര് ഉത്തരം പറയും. കെപിസിസി ഇതുവരെ പ്രതികരിച്ചിട്ടില്ല. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് ഇവിടത്തെ എംപി. അവരും ഇതുവരെ പ്രതികരിച്ച് കണ്ടില്ല. കോൺഗ്രസിനെ താങ്ങുന്ന മാധ്യമങ്ങൾ ഇതൊക്കെ മൂടിവയ്ക്കാൻ എത്ര ശ്രമിച്ചാലും സത്യം പുറത്തു വരുകതന്നെ ചെയ്യും. വിജയന്റെയും മകന്റെയും മരണത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി മുഴുവൻ കുറ്റക്കാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം.

ദേശാഭിമാനി 30 Dec 2024 1:00 am

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു

ഇടുക്കി >കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി(22)യാണ് മരിച്ചത്. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്ന ആൾ കാട്ടാന ആക്രമിക്കുവാൻ വന്നപ്പോൾ ഓടിയതുകൊണ്ട് രക്ഷപ്പെടുകയായിരുന്നു.

ദേശാഭിമാനി 29 Dec 2024 5:33 pm

11 ഖനികളുടെ ലേലം റദ്ദാക്കി കേന്ദ്രം

ഡൽഹി >കേന്ദ്ര സർക്കാർ 11 പ്രധാനപ്പെട്ട ധാതു ഖനികളുടെ ലേലം റദ്ദാക്കി. ലേലം കൊള്ളാൻ ആളില്ലാത്തതും ലേല തുക കുറവായതുമാണ് നാലാം റൗണ്ടിലെ റദ്ദാക്കലിനു കാരണം. നാല് റൗണ്ടിലുമായി 24 തന്ത്ര പ്രധാനമായ ബ്ലോക്കുകൾ വിറ്റു പോയി. ലേലത്തിനായി ആകെ 48 ബ്ലോക്കുകളാണ് ഉണ്ടായിരുന്നത്. മൂന്ന് നിർണായക മിനറൽ ബ്ലോക്കുകളുടെയും ലേലം കേന്ദ്രം ഒഴിവാക്കി. ജമ്മു കശ്മീരിലെ സലാൽ-ഹൈംന ലിഥിയം, ടൈറ്റാനിയം, ബോക്സൈറ്റ് (അലൂമിനസ് ലാറ്ററൈറ്റ്) ബ്ലോക്ക്, ജാർഖണ്ഡിലെ മുസ്കനിയ-ഗരേരിയാത്തോള-ബർവാരി പൊട്ടാഷ് ബ്ലോക്ക്, തമിഴ്നാട്ടിലെ കുരുഞ്ചകുളം ഗ്രാഫൈറ്റ് ബ്ലോക്ക് എന്നിവയാണ് മൂന്ന് ബ്ലോക്കുകൾ. ഖനികളുടെ മൂന്നാം ഘട്ട വിൽപനയ്ക്ക് കീഴിൽ ലേലം വിളിക്കുന്നവരുടെ എണ്ണത്തിൽ കുറവ് വന്നതിനാൽ ഒഴിവാക്കിയെന്നാണ് കേന്ദ്ര വാദം.

ദേശാഭിമാനി 29 Dec 2024 3:11 pm

മധ്യപ്രദേശിലെ കുഴൽക്കിണർ അപകടം: 10 വയസുകാരൻ മരിച്ചു

ഭോപ്പാൽ >മധ്യപ്രദേശിലെ ഗുണ ജില്ലയിൽ കുഴൽക്കിണറിൽ വീണ 10 വയസുകാരൻ മരിച്ചു. കുഴൽക്കിണറിൽ വീണ് 16 മണിക്കൂറിന് ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്. പുറത്തെടുത്ത കുട്ടിയെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച വൈകുന്നേരം 6 മണിയോടെ രാഘോഗറിലെ ജഞ്ജലി പ്രദേശത്താണ് സംഭവം. ഇന്ന് രാവിലെ 9.30 ഓടെയാണ് കുട്ടിയെ കുഴൽക്കിണറിൽ നിന്ന് പുറത്തെടുത്തത്. 39 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടന്നത്. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), ലോക്കൽ പൊലീസ് എന്നിവരുടെ പ്രവർത്തനത്തിന്റെ ഫലമായാണ് കുട്ടിയെ പുറത്തെടുത്തത്. ശനി പകൽ 3.30 ഓടെയാണ് സുമിത് കുഴൽക്കിണറിൽ വീണത്. വൈകുന്നേരം 6 മണിയോടെയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചു. കുട്ടിയെ രക്ഷപ്പെടുത്താൻ രക്ഷാപ്രവർത്തകർ 40 അടി വരെ സമാന്തരമായി കുഴിയെടുത്തതായി ഗുണ കളക്ടർ സത്യേന്ദ്ര സിംഗ് എഎൻഐയോട് പറഞ്ഞു. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാൻ ഓക്സിജൻ സപ്പോർട്ടും നൽകിയിരുന്നു. ഡോക്ടർമാരുടെ സംഘവും സ്ഥലത്തുണ്ടായിരുന്നു. രാജസ്ഥാനിലെ കോട്പുത്ലിയിൽ 700 അടി താഴ്ചയുള്ള കുഴൽക്കിണറിൽ 3 വയസുകാരി വീണു 150 അടി താഴ്ചയിൽ കുടുങ്ങിയതിന് ഏകദേശം ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ സംഭവം. ഈ കുട്ടി ഇപ്പോഴും കുഴൽക്കിണറിൽ കുടുങ്ങിക്കിടക്കുകയാണ്. രണ്ടാഴ്ച മുമ്പ് ദൗസ ജില്ലയിൽ അഞ്ച് വയs;ള്ള ആൺകുട്ടി കുഴൽക്കിണറിൽ വീണിരുന്നു. 55 മണിക്കൂറിലധികം നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിന് ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്.

ദേശാഭിമാനി 29 Dec 2024 12:54 pm

കൊല്ലാൻ അവൻ ശ്രമിക്കും , ചാവാതിരിക്കാൻ ഞാനും

ഗദ്യത്തിലെ കാവ്യമധുരിമയാണ് എം ടി. കവിതയെഴുതാൻ ശ്രമിച്ചു പരാജയപ്പെട്ടെന്ന് തുറന്നു പറഞ്ഞ എഴുത്തുകാരൻ. കൂർത്തു മൂർത്ത വാക്കുകളുടെയും സംഭാഷണങ്ങളുടെയും ഒരു ഇടശ്ശേരി കവിതാ പാരമ്പര്യം എപ്പോഴും എം ടി പിന്തുടർന്നിരുന്നു. കഥകളിലും നോവലുകളിലും അത്തരം പ്രയോഗങ്ങൾ അനുവാചകരെ ത്രസിപ്പിച്ചു. എം ടി തിരക്കഥാകൃത്തും സംവിധായകനുമായപ്പോൾ മലയാള സിനിമയിലെ വലിയ അഭിനേതാക്കൾ ആ പ്രയോഗങ്ങളെ ശബ്ദത്തിലും ഭാവത്തിലും പൊലിപ്പിച്ചു, ശതഗുണീഭവിപ്പിച്ചു. താഴ്വാരം എന്ന സിനിമയിൽ നാലു പ്രധാന കഥാപാത്രങ്ങളേയുള്ളൂ. മലയാളത്തിൽ വന്ന ലക്ഷണമൊത്ത പ്രതികാരകഥകളിൽ ഒന്നാണത്. അതിലെ സംഭാഷണമാണ് – “കൊല്ലാൻ ഇനിയും അവൻ നോക്കും, ചാകാതിരിക്കാൻ ഞാനും” എന്നത്. ആര് ആരെ കൊല്ലാൻ നോക്കുന്നു എന്ന കാര്യം അറിയാവുന്നത് കൊല്ലാൻ ശ്രമിക്കുന്ന രാജു എന്ന രാഘവനും മരണത്തിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്ന ബാലനും മാത്രമാണ്. സിനിമയിലെ മറ്റൊരു കഥാപാത്രത്തിനും അതറിയില്ല. ബാലൻ ഇക്കാര്യം പറയുന്ന കൊച്ചൂട്ടി എന്ന പെൺകുട്ടിക്കും. പക്ഷേ, സിനിമ കാണുന്നവരോട് എം ടി ആദ്യമേതന്നെ അക്കാര്യം പറയുന്നുണ്ട്. ഒരാൾ മറ്റൊരാളെ കൊല്ലും എന്നത് ഉറപ്പാണ്. കഥയിൽ അതു നേരത്തേ പറയുകയെന്ന ധൈര്യം ഒരു വെസ്റ്റേൺ മനസ്സുള്ളവർക്കേ പറ്റൂ. സിനിമകളിൽ പലപ്പോഴും എം ടി പിന്തുടർന്നത് ഈ പാശ്ചാത്യ മനോഭാവമായിരുന്നു. എം ടിയുടെ തിരക്കഥകളുടെ സൗന്ദര്യം ഇത്തരം സബ് ടെക്സ്റ്റുകളിൽ ആയിരുന്നു. എം ടിയുടെ തിരക്കഥകളിൽ ഏറിയ പങ്കും തിരശ്ശീലയിൽ എത്തിച്ചത് ഐ വി ശശി ആണ്. ഒന്നും എഴുതാനായിരുന്നില്ല, വെറുതെ ഒന്നു കാണാൻമാത്രം തിരുവനന്തപുരത്തെ ഒരു ഹോട്ടൽ മുറിയിൽ ശശിയേട്ടനെ സന്ദർശിച്ചു. കുറച്ചു വർഷങ്ങൾ മുമ്പാണ്.പത്മരാജൻ അടക്കമുള്ള പലരുടെയും തിരക്കഥകൾ സിനിമയാക്കിക്കഴിഞ്ഞതിനു ശേഷമാണ് എം ടിയുടെ ഒരു തിരക്കഥ വേണമെന്ന് ഐ വി ശശിക്ക് മോഹമുണ്ടായത്. ഇരുവരും കോഴിക്കോട്ടുകാർ. എം ടി താമസമാക്കിയ നഗരം. ശശിയുടെ സുഹൃത്ത് ഹരിഹരൻ അപ്പോഴേയ്ക്കും എം ടിയുടെ തിരക്കഥയിൽ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച അടക്കമുള്ള സിനിമകൾ ചെയ്തു കഴിഞ്ഞിരുന്നു. ഐ വി ശശി തന്റെ ആഗ്രഹം ഹരിഹരനോടു പറഞ്ഞു. ഹരിഹരൻ പറഞ്ഞു– “അങ്ങേര് വളരെ സീരിയസായ മനുഷ്യനാണ്. നിന്റെ കുട്ടിക്കളിയൊന്നും എടുത്തേക്കരുത്.” കൂടിക്കാഴ്ച നടന്നു. “ശശിയുടെ സിനിമകൾ കണ്ടിട്ടുണ്ട്. ഊട്ടി പശ്ചാത്തലമായ ഒരു സബ്ജക്ട് ഉണ്ട്. അവിടെയിരുന്ന് എഴുതാം” എന്ന് എം ടി പറഞ്ഞു. ഊട്ടിയിലെ തടാകത്തിനരികിലുള്ള ഒരു ഹോട്ടലിൽ മുറിയെടുത്തു. എന്താണ് എം ടി എഴുതിയതെന്നു ചോദിക്കാനുള്ള ധൈര്യമൊന്നും സംവിധായകനില്ല. ചോദിച്ചതുമില്ല. എന്നും വൈകുന്നേരങ്ങളിൽ തടാകത്തിനു ചുറ്റും ഇരുവരും നടക്കാനിറങ്ങും. സിനിമയൊഴികെ മറ്റെന്തിനെക്കുറിച്ചും സംസാരിക്കും. ഏഴാം ദിവസം എം ടി ഒന്നു നിന്നു. സ്വതസിദ്ധമായ ശൈലിയിൽ ബീഡി പുകച്ച് ചുണ്ടു കോട്ടി ഒന്നു ചിരിച്ച് പറഞ്ഞു, “ശശി നാളെ മദ്രാസിലേക്ക് പൊയ്ക്കോളൂ. ഞാൻ രാവിലെ കോഴിക്കോട്ടേയ്ക്കു പോകും. സ്ക്രിപ്റ്റ് അടുത്തയാഴ്ച മദ്രാസിലെത്തും” കൃത്യമായി വന്നു, തിരക്കഥ. തൃഷ്ണ എന്ന സിനിമയായിരുന്നു അത്. അതിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം ഒരു കോൾ ഗേളുമായി വന്ന് ബന്ധുക്കളോടൊപ്പം താമസിക്കുന്നുണ്ട്. ഊട്ടിയിലാണത്. അവധൂതസ്വഭാവമുള്ള ഒരാൾ. ഒരു ദിവസം അയാൾക്ക് ഒരു രജിസ്റ്റേഡ് കത്ത് കിട്ടുന്നു. അയാൾക്ക് ഭാര്യ അയച്ച ഡിവോഴ്സ് നോട്ടീസ് ആയിരുന്നു അത്. വായിച്ചു തീരുമ്പോൾ അയാളുടെ മുഖത്ത് ഒരു കോട്ടിച്ചിരി വരുന്നു. തിരുവനന്തപുരത്തെ ആ ഹോട്ടൽ മുറിയിൽ ഉലാത്തിക്കൊണ്ട് ഐ വി ശശി പറഞ്ഞു – “ആ ചിരിയാണ് എം ടി അന്ന് ലേക്കിന്റെ കരയിൽനിന്നു ചിരിച്ചത്.” ജീവിതമുഹൂർത്തങ്ങളുടെ അപൂർവതകളാണ് എം ടിയെ വ്യത്യസ്തനാക്കിയത്, എന്നും.കോഴിക്കോട്ട് ഇൻഡ്യൻ എക്സ്പ്രസിൽ ജോലി ചെയ്യുന്ന കാലം. 1998ലാണ്. എം ടി സംവിധാനം ചെയ്ത നിർമാല്യം എന്ന സിനിമയുടെ സിൽവർ ജൂബിലി. സഹപ്രവർത്തകനായിരുന്ന ശശികുമാർ ചോദിച്ചു, “ഒന്നു പോയി കണ്ടാലോ” വിളിച്ചു. രാവിലെതന്നെ മാതൃഭൂമി ഓഫീസിൽ വന്നോളാൻ പറഞ്ഞു. എസി മുറിയിൽ ബീഡി വലിച്ച് ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഒരു ചോദ്യം ആദ്യമേ ഞങ്ങളോടു ചോദിച്ചു. “വെളിച്ചപ്പാട് ഭഗവതിയുടെ മുഖത്തു തുപ്പുന്ന സീൻ ഇന്ന് കാണിച്ചാൽ എന്തായിരിക്കും സ്ഥിതി” കൂടുതൽ സംസാരിക്കുന്നതിനു മുമ്പ് ഞങ്ങൾക്ക് ഹെഡ് ലൈൻ കിട്ടി. കാലം അതായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വളരെ പ്രത്യക്ഷമായി രാഷ്ട്രീയം പറയാതെതന്നെ പൊളിറ്റിക്കലാകുക എന്നത് നല്ല എഴുത്തുകാർക്കുണ്ടാകുന്ന സവിശേഷതയാണ്. ദൈവത്തെ നിങ്ങൾക്ക് ആരാധിക്കാം. പക്ഷേ, തെറി പറയാൻ പറ്റും, വേണ്ടി വന്നാൽ മുഖത്തു തുപ്പാനും. അത്തരമൊരു രാഷ്ട്രീയ ബോധമായിരുന്നു അത്. കൊല്ലാൻ ശ്രമിക്കുന്ന വിധിയെ തോൽപ്പിക്കാൻ വേണ്ടി പൊരുതുന്ന കഥാപാത്രങ്ങളെ അനുവാചകർക്കും പ്രേക്ഷകർക്കും ബോധ്യമാകുംവിധം എം ടി അവതരിപ്പിച്ചുകൊണ്ടേയിരുന്നു. ഫ്യൂഡലിസത്തെ തിരശ്ശീലയിൽ ആദ്യമായി പൊളിച്ചടുക്കിയതും എം ടി ആയിരുന്നു. നിർമാല്യം എന്ന സിനിമയിൽ. ആ ത്രിസന്ധ്യയിൽ നാരായണിയുടെ അറയിൽനിന്ന് ഇറങ്ങിപ്പോകുന്ന മൈമുണ്ണിയെ കാണുമ്പോൾ വെളിച്ചപ്പാട് ചോദിക്കുന്നു. “എന്റെ നാലു മക്കളെ പ്രസവിച്ച നീയോ നാരായണീ...” “എന്റെ മക്കള് വെശന്നു തളർന്നു കിടന്നപ്പോ ഭഗവതി അരീം കാശും കൊണ്ടുത്തന്നില്ല.” അതിലപ്പുറം എന്തു വിഗ്രഹ ഭഞ്ജനം.

ദേശാഭിമാനി 29 Dec 2024 1:59 am

വരുമോ ഈ വഴി വീണ്ടും - ആലങ്കോട്‌ ലീലാകൃഷ്‌ണൻ എഴുതുന്നു

ഏഴര പതിറ്റാണ്ടുകാലത്തെ കേരളീയ സർഗ ജീവിതത്തോടൊപ്പം സ്പന്ദിച്ച രചനാലോകമാണ് എം ടി വാസുദേവൻ നായരുടേത്. ഏറ്റക്കുറച്ചിലുകളില്ലാത്ത ലവണസമുദ്രംപോലെ നാലു തലമുറകളുടെ ഹൃദയത്തിൽ ഒരേ വികാര തീവ്രതയോടെ ആ രചനാലോകം പ്രവർത്തിച്ചു. ഓരോ വായനക്കാരനും ഇത് എന്റെ കഥയാണെന്ന് തിരിച്ചറിഞ്ഞു. ഇത്രമേൽ സ്വാനുഭവത്തിൽ വായിച്ച ഒരു എഴുത്തുകാരൻ മലയാളിക്ക് വേറെയില്ല. എം ടിയുടെ രചനകൾ ഒട്ടുമിക്കതും കൂടല്ലൂരിന്റെ കഥകളാണ്. കൂടല്ലൂർ ഗ്രാമത്തോട് താൻ അത്രമേൽ കടപ്പെട്ടിട്ടുണ്ടെന്ന് എം ടിതന്നെ പറഞ്ഞിട്ടുണ്ട്. ഈ പുഴയിലെ ഉദയവും നരിമാളൻകുന്നിലെ അസ്തമയവുംപോലെ മനോഹരമായ ഒരു കാഴ്ചയും ലോകത്തിലില്ലെന്ന് വിശ്വസിക്കുന്ന തനി ഗ്രാമീണനാണ് താനെന്ന് എം ടി ആവർത്തിച്ചിട്ടുണ്ട്. കൂടല്ലൂരിന്റെ ഭൂമികയിൽ രചനകളിലൂടെ പുതിയൊരു ഭൂമിശാസ്ത്രം സൃഷ്ടിക്കുകയാണ് എം ടി ചെയ്തത്. തോമസ് ഹാർഡിയുടെ വെസെക്സുപോലെയും ഫോക്നറുടെ എക്നാഫിറ്റോഫപോലെയും മാർകേസിന്റെ മക്കെൻഡോപോലെയും എം ടി വാസുദേവൻ നായർ എഴുതിച്ചേർത്ത കഥയും ചരിത്രവും പുരാവൃത്തവും പ്രകൃതിയും ഭാവനയും ജീവിതവുംകൂടി ചേർന്നതാണ് കൂടല്ലൂർ ദേശം. എഴുത്തുകാരൻ തന്റെ രചനകളിലൂടെ സൃഷ്ടിച്ച അനുഭവ ദേശവും യഥാർഥ ഭൂമിശാസ്ത്രം നിർണയിച്ചുവച്ച പ്രകൃത ദേശവും ചേർന്നുണ്ടായ ഒരു മൂന്നാം ദേശമാണ് അത്. യഥാർഥ കൂടല്ലൂരിൽ ഉള്ളതു മുഴുവൻ കഥകളിലെ കൂടല്ലൂരിൽ ഇല്ല. കഥകളിലെ കൂടല്ലൂരിലുള്ളത് പലതും യഥാർഥ കൂടല്ല്ലൂരിലും ഇല്ല. എഴുത്തുകാരന്റെ ഇച്ഛാപൂർണമായ സങ്കൽപ്പംകൂടി അവിടെ അധ്യാരോപം ചെയ്യപ്പെട്ടിട്ടുണ്ട്. ആ ഗ്രാമത്തിലെ ഋതുശൂന്യമായിത്തീർന്ന അനുഭവങ്ങളുടെയും സ്വപ്നങ്ങളുടെയും ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും ഓർമകളുടെയും ബഹുവർണ സൗന്ദര്യമുള്ള ദുഃഖങ്ങളും നൈരാശ്യങ്ങളും സർഗാത്മകമായി എം ടി നമുക്ക് തന്നു. എം ടി എഴുതിയപ്പോൾ എല്ലാ നിമിഷങ്ങളും കൂടുതൽ അനുഭവസാന്ദ്രമായി. കൂടല്ലൂരിനോട് പലതും കൂട്ടിച്ചേർത്തതുപോലെ കൂടല്ലൂരിൽനിന്ന് ചിലത് എം ടി മാറ്റുകയും ചെയ്തു. സ്നേഹപൂർണവും നന്മയേറിയതുമായ ആ ഗ്രാമീണ സ്വർഗത്തിന്റെ കഥയാണ് ആവർത്തിച്ചാവർത്തിച്ച് പറഞ്ഞത്. തളരുമ്പോൾ സ്വന്തം മണ്ണിനെ കെട്ടിപ്പുണർന്നു കിടക്കുന്ന ട്രോജൻ പടയാളിയെപ്പോലെ, താൻ തളുരുമ്പോഴൊക്കെ ഈ ഗ്രാമത്തിലേക്ക് വരുന്നുവെന്ന് എം ടി എഴുതിയിട്ടുണ്ട്. എന്നാൽ, താരതമ്യേന പുതിയ കഥയായ ശിലാലിഖിതം നൽകുന്ന സൂചന, ഗ്രാമത്തിന്റെ നന്മയും നഷ്ടപ്പെട്ടു പോകുന്നു എന്നാണ്. നീണ്ട മണിക്കൂറുകളോളം ജീവൻ പോകാതെ കൺമുന്നിൽ പിടഞ്ഞ് കിടന്നിട്ടും ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഒരു സ്ത്രീയെ ഗ്രാമം തിരിഞ്ഞുനോക്കിയില്ലെന്ന അറിവിന്റെ ഞെട്ടലിൽ, നിരന്തരം മനുഷ്യവിരുദ്ധ ജ്ഞാനങ്ങളിലേക്ക് അപനിർമിക്കപ്പിക്കപ്പെടുന്ന ഒരു പുതിയ ദേശചിത്രം എം ടി അടയാളപ്പെടുത്തിയിരിക്കുന്നു. ഒടുവിൽ മനുഷ്യത്വത്തിന്റെ ആത്യന്തികമായ പ്രകാശനം, പ്രതികരണം നഗരത്തിൽനിന്നു വന്ന ഒരു കുട്ടിയിലേക്ക് മാറ്റിപ്രതിഷ്ഠിക്കുക വഴി നഗരമോ -ഗ്രാമമോ അല്ല, മനുഷ്യത്വമാണ് ജീവിതത്തിന്റെ ബലമെന്ന് എം ടി ഉപദർശിക്കുകയാണ്. കണ്ണീർപ്പാടങ്ങളിൽക്കൂടി, മഹായുദ്ധങ്ങളിൽക്കൂടി, ദുരന്തങ്ങളിൽക്കൂടി, ദാരിദ്ര്യത്തിൽക്കൂടി ആശ്വസിപ്പിച്ചും ശുദ്ധീകരിച്ചും കൊണ്ടുപോകുന്ന ഈ സവിശേഷ കലാവിദ്യ എം ടി സാഹിത്യത്തിലെ യഥാർഥമായ ജീവിത സൗന്ദര്യമാണ്. മനുഷ്യന്റെ ഏത് സങ്കീർണതയെയും ഏത് വൈരൂപ്യത്തെയും ഈ ജീവകല അനശ്വരമാക്കിത്തീർക്കുന്നു. കൂടല്ലൂരിന്റെ ജൈവ പരിസ്ഥിതിയുടെ ഓരോ രോമകൂപത്തെയും എം ടിയുടെ രചനകൾ സ്പർശിച്ചിട്ടുണ്ട്. ഇവിടത്തെ പുഴ, കുളങ്ങൾ, തോടുകൾ, കൃഷിനിലങ്ങൾ, വിത്തുകൾ, കൃഷിരീതികൾ, നാടൻ തേക്കുസമ്പ്രദായങ്ങൾ തുടങ്ങിയവയൊക്കെ ഒരു ഗ്രാമീണ കൃഷിക്കാരനോ കൃഷിശാസ്ത്രജ്ഞനോ പറയാൻ പറ്റുന്നതിനേക്കാൾ വിശദമായി അസുരവിത്തിലും നാലുകെട്ടിലുമൊക്കെ എം ടി വർണിച്ചിരിക്കുന്നത് കാണാം. പാലത്തറ ചന്തയും കൊളമുക്ക് താപ്പുംപോലുള്ള പഴയ ചന്തകളുടെ ചരിത്രവും ജീവിതവുമുണ്ട്. കാർഷികജീവിതം, വാണിജ്യ വികാസം, നാടോടി വിജ്ഞാനം, സാംസ്കാരിക നരവംശശാസ്ത്രം, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, ജന്മിത്വം, നമ്പൂതിരി ജീവിതം, ക്ലാസിക്കൽ കലകൾ, ക്ഷേത്രങ്ങൾ, നായർ തറവാടുകളിലെ മരുമക്കത്തായ–- കൂട്ടുകുടുംബ വ്യവസ്ഥകൾ, നാട്ടറിവ് നാനാർഥങ്ങൾ, കീഴാള ജീവിതത്തിന്റെ നാനാവിധങ്ങളായ തനിമകൾ, വേലകൾ, പൂരങ്ങൾ, കാവുകൾ, നാടോടിക്കലകൾ, മാപ്പിള ജീവിതത്തിലെ തനിമകൾ, നേർച്ചകൾ, ജാറങ്ങൾ, സമൂഹ വിജ്ഞാനം, ദേശചരിത്രം തുടങ്ങി ഈ രണ്ടു നൂറ്റാണ്ടുകളിൽ അന്തിചാഞ്ഞ വെളിച്ചങ്ങൾപോലെ അസ്തമിച്ചുകൊണ്ടിരുന്ന അനേക കേരളീയ സൗഭാഗ്യങ്ങളെ എം ടിയുടെ രചനാലോകം അനശ്വരമാക്കി. ആ അർഥത്തിൽ കേരളം കടലെടുത്തുപോയാലും മലയാളിക്ക് നവോത്ഥാനാനന്തര കേരളീയതയുടെയും അതിന്റെ പ്രകൃതിയുടെയും സമ്പൂർണമായ സൗന്ദര്യം വീണ്ടെടുക്കാൻ സഹായിക്കുന്ന ചരിത്രരേഖകൂടിയാണ് എം ടി സാഹിത്യം. ഈ ഗ്രാമത്തിന്റെ ഓർമകളിൽനിന്ന് എം ടി സൃഷ്ടിച്ച ലോകം സമാനതകളില്ലാത്തതാണ്. എം ടിക്ക് ഓർമ, ജീവിത ജാഗ്രതയുടെ അടയാളംകൂടിയാണ്. ഗൃഹാതുരമായ ഓർമകളുടെ സർഗാവിഷ്കാരങ്ങളിലൂടെ സ്നേഹിക്കാനുള്ള കഴിവ് കൈമോശം വരുമ്പോൾ നഷ്ടമായിത്തീരുന്ന ഉൽക്കൃഷ്ടമായ മനുഷ്യബന്ധങ്ങളെക്കുറിച്ച് എം ടി നമ്മെ പേർത്തും പേർത്തും ഓർമപ്പെടുത്തി.

ദേശാഭിമാനി 29 Dec 2024 1:42 am

ആദരമർപ്പിച്ച്‌ രാഷ്‌ട്രം ; അനുശോചിച്ച്‌ ലോകനേതാക്കൾ

അപൂർവ വ്യക്തിത്വം: രാഷ്ട്രപതി അപൂർവ രാഷ്ട്രീയ വ്യക്തിത്വമായിരുന്നു ഡോ.മൻമോഹന് സിങ്ങിന്റേതെന്ന് രാഷ്ട്രപതി ദ്രൗപദി മുര്മു. സമ്പദ്വ്യവസ്ഥയെ പരിഷ്കരിക്കുന്നതിൽ നിർണായക സംഭാവന നൽകി. രാഷ്ട്രത്തിന് നൽകിയ സേവനങ്ങളുടെയും കളങ്കരഹിതമായ രാഷ്ട്രീയ ജീവിതത്തിന്റെയും പുലർത്തിയ വിനയത്തിന്റെയും ഔന്നിത്യത്തിൽ അദ്ദേഹം എക്കാലവും ഓർമിക്കപ്പെടും. സത്യസന്ധനായ 
നേതാവ് : പ്രധാനമന്ത്രി മൻമോഹൻ സിങ് പ്രധാനമന്ത്രിയെന്ന നിലയിൽ രാജ്യത്തിന് നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സത്യസന്ധതയുടെയും ലാളിത്യത്തിന്റെയും പ്രതിഫലനമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ധനമന്ത്രിയായിരുന്നപ്പോൾ സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് പുതിയ ദിശ നൽകി. നഷ്ടപ്പെട്ടത് 
വഴികാട്ടിയെ: രാഹുൽ മൻമോഹൻ സിങ്ങിന്റെ വിയോഗത്തോടെ വഴികാട്ടിയെയാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അപാരമായ വിവേകത്തോടെയും സ്വഭാവഗുണത്തോടെയുമാണ് അദ്ദേഹം രാജ്യത്തെ നയിച്ചത്. രാഷ്ട്രതന്ത്രജ്ഞൻ: ഖാര്​ഗെ ഇന്ത്യക്ക് നഷ്ടമായത് ദീർഘവീക്ഷണമുള്ള രാഷ്ട്രതന്ത്രജ്ഞനെയും സമാനതകളില്ലാത്ത സാമ്പത്തിക വിദഗ്ധനെയുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വാക്കിനേക്കാൾ പ്രവൃത്തിക്ക് മുൻതൂക്കം നൽകിയ മൻമോഹൻ സിങ് രാഷ്ട്രനിർമാണത്തിൽ നൽകിയ സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടും. സിപിഐ 
അനുശോചിച്ചു ജനാധിപത്യമൂല്യങ്ങളോടും മതനിരപേക്ഷത, സംവാദം എന്നിവയോടും ബഹുമാനം പുലർത്തിയ നേതാവായിരുന്നു മൻമോഹൻസിങ് എന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ്. നയപരമായും ആശയപരമായുമുള്ള വിയോജിപ്പുകളോട് അദ്ദേഹം അന്തസ്സോടെയും പരിഷ്കൃത മനോഭാവത്തോടെയും പ്രതികരിച്ചുവെന്നും അനുശോചനസന്ദേശത്തിൽ പറഞ്ഞു. അനുശോചിച്ച് ലോകനേതാക്കൾ അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ആദരമർപ്പിച്ച് ലോകനേതാക്കൾ. ഇന്ത്യ–- ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഗുണപരമായ പങ്ക് വഹിച്ചയാളാണ് മൻമോഹൻ സിങ്ങെന്ന് ചൈന വിദേശ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു. പ്രിയപ്പെട്ട സുഹൃത്തിനെയാണ് നഷ്ടമായതെന്ന് ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ പറഞ്ഞു. ഇബ്സ, ബ്രിക്സ് കൂട്ടായ്മകൾ രൂപീകരിക്കുന്നതിലും ശക്തമാക്കുന്നതിലും മൻമോഹന്റെ പങ്കും അനുസ്മരിച്ചു. ഇന്ത്യ–- അമേരിക്ക നയതന്ത്ര പങ്കാളിത്തത്തിനുവേണ്ടി എന്നും വാദിച്ച നേതാവായിരുന്നു മൻമോഹനെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അനുസ്മരിച്ചു. 
രണ്ട് ദശാബ്ദത്തിൽ ഇരുരാജ്യവും ചേർന്നുണ്ടാക്കിയ നേട്ടങ്ങൾക്കെല്ലാം അടിസ്ഥാനം മൻമോഹന്റെ ശ്രമങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യക്ക് മഹാനായ വ്യക്തിയെയും ഫ്രാൻസിന് യഥാർഥ സുഹൃത്തിനെയുമാണ് നഷ്ടമായതെന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ദീർഘദർശിയായ നേതാവായിരുന്നു മൻമോഹനെന്ന് ശ്രീലങ്ക പ്രസിഡന്റ് അനുര കുമാര ദിസനായകെ പറഞ്ഞു. വിലപ്പെട്ട സുഹൃത്തിനെ നഷ്ടമായെന്ന് മലേഷ്യ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം സമൂഹമാധ്യമത്തിൽ കുറിച്ചു. കാനഡ മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപർ, നേപ്പാൾ മുൻ പ്രധാനമന്ത്രി പുഷ്പ കമൽ ദാഹൽ പ്രചണ്ഡ, മാലദ്വീപ് മുൻ പ്രസിഡന്റ് മൊഹമ്മദ് നഷീദ്, ശ്രീലങ്ക മുൻ പ്രസിഡന്റ് മഹിന്ദ രജപക്സെ, അഫ്ഗാനിസ്ഥാൻ മുൻ പ്രസിഡന്റ് ഹമീദ് കർസായി എന്നിവരും അനുശോചിച്ചു.

ദേശാഭിമാനി 28 Dec 2024 3:12 am

മടക്കം രാജ്‌ഭവനെ 
സംഘകാര്യാലയമാക്കി

തിരുവനന്തപുരം ആരിഫ് മൊഹമ്മദ് ഖാൻ കേരളം വിടുന്നത് രാജ്ഭവനെ ആർഎസ്എസ് കാര്യാലയമാക്കിയും ഭരണഘടനയെ അവഗണിച്ചുള്ള തീരുമാനങ്ങൾ അടിച്ചേൽപ്പിച്ചും. ഗവർണർമാരെ ഉപയോഗിച്ച് എൻഡിഎ ഇതര സർക്കാരുകളെ ദ്രോഹിക്കുകയെന്ന കേന്ദ്ര, ബിജെപി നയം തെരുവിലേക്കുകൊണ്ടുവന്ന്, സ്വയം പരിഹാസ്യനായ മറ്റൊരാളില്ല. സംസ്ഥാനവിരുദ്ധ തീരുമാനങ്ങളെടുക്കാൻ ഗവർണറെ പ്രതിപക്ഷവും മാധ്യമങ്ങളും ഇതുപോലെ പ്രോത്സാഹിപ്പിച്ച ചരിത്രവും അത്യപൂർവം. മന്ത്രി കെ എൻ ബാലഗോപാലിനെ നീക്കാൻ കത്തയച്ചതടക്കം ഗവർണർ പദവിക്ക് നാണക്കേടുണ്ടാക്കിയ പ്രഖ്യാപനങ്ങളാണ് അഞ്ചുവർഷത്തിനിടെ നടത്തിയത്. ഇല്ലാത്ത അധികാരം പ്രയോഗിച്ച്, ഏതാനും ആഴ്ചകൾമുമ്പ് ചീഫ് സെക്രട്ടറിയും ഡിജിപിയും ഉടൻ രാജ്ഭവനിലെത്തണമെന്ന് തീട്ടൂരമിറക്കി. നിയമസഭ പാസാക്കിയ ബില്ലുകൾ കാരണം കൂടാതെ തടഞ്ഞുവയ്ക്കുന്നതും ശീലമാക്കി. ഒടുവിൽ സുപ്രീംകോടതിയുടെ രൂക്ഷവിമർശം ഏറ്റുവാങ്ങി. നിയമസഭയുടെ അധികാരത്തിൽ കൈകടത്തുന്നതിനും ഭരണഘടനാ തത്വങ്ങൾ ലംഘിക്കുന്നതിനും ഗവർണറെ കോടതി ചോദ്യംചെയ്തു. പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രത്യേക നിയമസഭാസമ്മേളനം വിളിച്ച് പ്രമേയം പാസാക്കാനുള്ള തീരുമാനം തള്ളിയതുവഴി സംസ്ഥാനത്തിന്റെ അവകാശം നിഷേധിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനം ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിനെതിരെയും രംഗത്തുവന്നു. സർവകലാശാലകളിൽ ചട്ടവിരുദ്ധമായി നിരന്തരമായി ഇടപെട്ട ചാൻസലർ പലയിടത്തും ആർഎസ്എസുകാരെ നിയമിച്ചു. ഈ തീരുമാനങ്ങൾ കോടതികൾ തള്ളിയിട്ടും വഴിവിട്ട നടപടികൾ തുടർന്നു. കാവിവൽക്കരണ അജൻഡകളിൽ പ്രതിഷേധിച്ച വിദ്യാർഥികളെ നേരിടാൻ, തെരുവിൽ കസേരയിട്ട് നാടകം കളിച്ചതും കേരളം കണ്ടു. യജമാനന്മാരോടുള്ള കൂറ് തെളിയിക്കലാണ് ഇക്കാലമത്രയും ആരിഫ് മൊഹമ്മദ് ഖാൻ ചെയ്തത്. ആ കൂറിനുള്ള സമ്മാനമാണ് അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലേക്ക് പറിച്ചുനടൽ. ​ഗവര്ണര് ഇന്ന് 
ഡല്ഹിക്ക് ബിഹാർ ഗവർണറായി പോകുന്ന ഗവർണർ ആരിഫ് മൊഹമ്മദ് ഖാന് സംസ്ഥാന സർക്കാരിന്റെ ഉപഹാരം ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സമ്മാനിച്ചു. ശനിയാഴ്ച രാജ്ഭവനിലെത്തിയാണ് സർക്കാരിന്റെ ഉപഹാരമായി പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അനന്തശയന ശിൽപ്പം സമ്മാനിച്ചത്. അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ. ദേവേന്ദ്ര കുമാർ ഡോദാവദ്, കെ ആർ ജ്യോതിലാൽ, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ ഹരികുമാർ എന്നിവരും പങ്കെടുത്തു. ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന യാത്രയയപ്പ് ചടങ്ങ് ഔദ്യോ​ഗിക ദുഃഖാചരണത്തിന്റെ ഭാ​ഗമായി ഒഴിവാക്കിയിരുന്നു. അതേസമയം സർവകലാശാലകളിൽ ​​ഗവർണർ നേരിട്ട് നിയമിച്ച വൈസ് ചാൻസലർമാരായ ഡോ. സിസ തോമസ്, ഡോ. മോഹനൻ കുന്നുമ്മൽ, എം ജുനൈദ് ബുഷരി, പ്രൊഫ. സി ടി അരവിന്ദകുമാർ, ഡോ. കെ ശിവപ്രസാദ്, ഡോ. വി പി ​ജ​ഗതിരാജ് എന്നിവർ രാജ്ഭവനിൽ ഒന്നിച്ചെത്തിയിരുന്നു. സ്ഥാനമൊഴിഞ്ഞ ​ആരിഫ് മൊഹമ്മദ് ഖാൻ ഞായർ വൈകിട്ട് കൊച്ചിയിൽനിന്ന് ഡൽഹിയിലേക്ക് തിരിക്കും. പുതിയ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ ജനുവരി ഒന്നിന് കേരളത്തിലെത്തും. രണ്ടിന് ചുമതലയേൽക്കും.

ദേശാഭിമാനി 28 Dec 2024 1:00 am

അലങ്കാരം അമിതഭാരമാകുമ്പോൾ - എം സ്വരാജ് എഴുതുന്നു

ഒരു ആലങ്കാരിക പദവി ജനാധിപത്യത്തിന് അമിതഭാരമായി മാറുന്നത് എങ്ങനെയെന്ന് തെളിയിച്ച ശേഷമാണ് കേരള രാജ്ഭവനിൽനിന്ന് ആരിഫ് മൊഹമ്മദ് ഖാൻ പടിയിറങ്ങുന്നത്. ഒരു സവിശേഷ അധികാരങ്ങളുമില്ലാത്ത പദവിയാണ് ഗവർണറുടേതെന്ന് സ്ഥിരീകരിച്ചത് ഡോ. ബി ആർ അംബേദ്കറാണ്. ഗവർണർക്കുള്ളത് ചില ചുമതലകൾ മാത്രമാണെന്നും ഭരണഘടനാ നിർമാണസഭയിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അധികാരങ്ങളൊന്നുമില്ലാത്ത അലങ്കാരപദവി ആയതിനാൽ ഗവർണറെ തെരഞ്ഞെടുക്കേണ്ട ആവശ്യമില്ലെന്ന നിലപാടാണ് ഭരണഘടനാ നിർമാണസഭ കൈക്കൊണ്ടത്. ഭരണത്തിന്റെ തലപ്പത്തുള്ള പാർടിയുടെ ഒരു രണ്ടാംകിട നേതാവിനെ ഇത്തരം ഒരു സ്ഥാനത്തിരുത്തുന്നതിന് തെരഞ്ഞെടുപ്പിന്റെ ആവശ്യമില്ലെന്ന് കെ എം മുൻഷിയും പറഞ്ഞുവച്ചു. സവിശേഷ അധികാരങ്ങളോ കാര്യമായ ജോലിഭാരമോ ഇല്ലാത്തതിനാൽ ഒരാൾക്കുതന്നെ രണ്ടോ അതിലധികമോ സംസ്ഥാനങ്ങളുടെ ഗവർണറായി പ്രവർത്തിക്കുന്നതിന് തടസ്സവുമില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിസഭാംഗങ്ങളുടെയും ഉപദേശമനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. ഇത് ഭരണഘടനാപരമായ പൊതുതത്വമാണ്. നിയമനിർമാണ സഭയിലെ അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഗവർണറാകട്ടെ കേന്ദ്രം നിയമിക്കുന്നയാളും. ജനാധിപത്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട നിയമനിർമാണ സഭകൾക്കാണ് പ്രാമുഖ്യമെന്നത് പ്രത്യേകം പറയേണ്ടതില്ല. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനം തടസ്സപ്പെടുത്താൻ ഗവർണർമാരെ ഉപയോഗിക്കുകയെന്ന ഹീനതന്ത്രമാണ് ആർഎസ്എസ് പയറ്റുന്നത്. ഭരണഘടനയെയും ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വങ്ങളെയും മാനിക്കാത്തവരാണ് തങ്ങളെന്ന് ആർഎസ്എസ് മുമ്പേ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ആജ്ഞാനുവർത്തികളെ ഗവർണർപദവിയിൽ കുടിയിരുത്തി രാഷ്ട്രീയവിയോജിപ്പുള്ള സംസ്ഥാന സർക്കാരുകളെ പ്രതിസന്ധിയിലാക്കുന്ന അൽപ്പത്തമാണ് സംഘപരിവാർ തുടരുന്നത്. വിവിധ സംസ്ഥാനങ്ങളിൽ ഗവർണർരാജ് നടപ്പാക്കാനുള്ള ആർഎസ്എസ് നീക്കം നിയമനിർമാണ സഭകളുടെ ജനാധിപത്യപരമായ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കി. നിയമസഭ ചർച്ചചെയ്ത് അംഗീകരിച്ച ബില്ലുകളിൽ ഒപ്പിടുകയോ തിരിച്ചയക്കുകയോ ചെയ്യാതെ പൂഴ്ത്തി വയ്ക്കുന്ന നെറികേടിനെതിരെ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയെ സമീപിക്കേണ്ടിവന്നു. ആർഎസ്എസ് ചട്ടുകമായ ഗവർണർമാർക്ക് ഉന്നതനീതിപീഠത്തിൽനിന്ന് പ്രഹരമേറ്റു. ഇല്ലാത്ത അധികാരം പ്രയോഗിക്കാൻ ശ്രമിച്ച് ഇളിഭ്യനായ കേരള ഗവർണർ പക്ഷേ ആർഎസ്എസിന്റെ ദാസ്യവേല തുടർന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ തവണ കാലുമാറിയ രാഷ്ട്രീയക്കാരനെന്ന ദുഷ്പേരുള്ള ആരിഫ് മൊഹമ്മദ് ഖാൻ ഒടുവിൽ ചെന്നുചേർന്ന കൂടാരമാണ് ഇപ്പോഴത്തേത്. ഒടുവിലെത്തിയ കാലുമാറ്റക്കാരന് വിശ്വാസം നേടിയെടുക്കാൻ അമിതവിധേയത്വം പ്രകടിപ്പിക്കേണ്ടി വരുമെന്ന് അദ്ദേഹത്തിന് നന്നായറിയാം. അതിനാൽ സംഘപരിവാറിന്റെ ദത്തുപുത്രനായി സ്വയം മാറിയ ആരിഫ് മൊഹമ്മദ് ഖാൻ കേരള ഗവർണറായിരുന്ന കാലമത്രയും രാഷ്ട്രീയ യജമാനന്മാർക്കായി ദാസ്യവേല ചെയ്തു. വിനീതവിധേയനായ സംഘപരിവാർ ഭൃത്യനായി ഓച്ചാനിച്ചുനിന്നു. പൊതുമര്യാദകളുടെയും കീഴ്വഴക്കങ്ങളുടെയും നല്ലപാഠങ്ങൾ മാത്രമല്ല, ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾവരെ ലംഘിക്കപ്പെട്ടു. താനൊരു മഹാമേരുവാണെന്ന ഭാവത്തിൽ സദാ ആക്രോശിച്ചുകൊണ്ട് ഉറുമ്പിനേക്കാൾ ചെറുതായി. ഗവർണറുടെ പരിമിതാധികാരത്തെയും ചുമതലകളെയും കുറിച്ചുള്ള അജ്ഞത അദ്ദേഹത്തെ നിരന്തരം പരിഹാസ്യനാക്കി. ഒരിക്കൽ ധനമന്ത്രി കെ എൻ ബാലഗോപാലിൽ തനിക്ക് ‘പ്രീതി നഷ്ടപ്പെട്ടു' വെന്നും മന്ത്രിസഭയിൽനിന്ന് ഒഴിവാക്കണമെന്നും പരസ്യമായി ആവശ്യം ഉന്നയിച്ചു. വാശിപിടിച്ചു. ഒരു മന്ത്രിയെ തനിക്ക് ഇഷ്ടമില്ലെങ്കിൽ ഉടനടി പുറത്താക്കാമെന്ന അബദ്ധധാരണ ഒട്ടൊന്നുമല്ല അദ്ദേഹത്തെ അപഹാസ്യനാക്കിയത്. മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ഗവർണറാണ്. എന്നാൽ, ഗവർണറുടെ താൽപ്പര്യമനുസരിച്ചല്ല, മറിച്ച് മുഖ്യമന്ത്രി കൊടുക്കുന്ന പട്ടികപ്രകാരമുള്ള നിയമസഭാംഗങ്ങൾക്കാണ് സത്യവാചകം ചൊല്ലിക്കൊടുക്കേണ്ടത്. അതായത് മുഖ്യമന്ത്രി പറയുന്നത് അനുസരിച്ച് ആ ജോലി ചെയ്യാനാണ് ഗവർണറെ നിയോഗിച്ചിരിക്കുന്നത് എന്ന് ചുരുക്കം. ആരിഫ് മൊഹമ്മദ് ഖാന്റെ അന്ധമായ ആർഎസ്എസ് വിധേയത്വം ഭരണഘടനാ വിരുദ്ധമായ സമീപനങ്ങളുടെ തടവുകാരനായി അദ്ദേഹത്തെ മാറ്റി. സംഘപരിവാറിന്റെ വർഗീയ വിഭജനരാഷ്ട്രീയത്തെ അതിർത്തിക്കപ്പുറത്ത് നിർത്തിയ കേരളത്തോടും ഇടതുപക്ഷത്തോടുമുള്ള പക ഗവർണറുടെ ഓരോ വാക്കിലും തുളുമ്പി. സിപിഐ എമ്മിനെ എതിർത്ത് ഒരിക്കൽ അദ്ദേഹം ഉയർത്തിയ വിമർശം ‘വൈദേശിക ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നവർ' എന്നായിരുന്നു. കമ്യൂണിസവും സോഷ്യലിസവുമൊക്കെ വൈദേശികമാണെന്നും തനി ഭാരതീയമല്ലാത്തതിനാൽ കമ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യണമെന്നും ആദ്യം പറഞ്ഞത് ആർഎസ്എസ് ആണ്. ഗവർണർ ആർഎസ്എസിന്റെ നാവായപ്പോൾ മറന്നത് ഭരണഘടനയെത്തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടന ഇന്ത്യയുടേതാണ്. ലോകംകണ്ട ഭരണഘടനാ വിദഗ്ധനായ ഐവർ ജെന്നിങ്സ് ഇക്കാര്യം ചൂണ്ടിക്കാട്ടി വിമർശമുന്നയിച്ചിട്ടുണ്ട്. ഇന്ത്യൻ ഭരണഘടന വലുതായതിന്റെ ഒരുകാരണം മറ്റുരാജ്യങ്ങളുടെ ഭരണഘടനകളിൽനിന്ന് നമുക്ക് സ്വീകാര്യമായതെല്ലാം സ്വാംശീകരിച്ചതുകൊണ്ടുകൂടിയാണ്. യുഎസ്എസ്ആർ, അമേരിക്ക, ഫ്രാൻസ് തുടങ്ങി നിരവധി രാജ്യങ്ങളുടെ ഭരണഘടനകളും ബ്രിട്ടനിലെ കീഴ്വഴക്കങ്ങളും ഇന്ത്യൻ ഭരണഘടനയെ സ്വാധീനിച്ചിട്ടുണ്ട്. അതായത് ഇന്ത്യൻ ഭരണഘടന ആ അർഥത്തിൽ ഭാരതീയമല്ല എന്ന് സാരം! ആദാനപ്രദാനങ്ങളുടെ സാർവദേശീയ സംസ്കാരം ആർഎസ്എസിന് അന്യമായതിനാൽ ഭരണഘടനയെയും അവർക്ക് അംഗീകരിക്കാനായില്ല. ജനാധിപത്യം എന്ന ആശയംപോലും വൈദേശികമാണെന്ന് അബദ്ധങ്ങൾ തട്ടിവിടുമ്പോൾ ഗവർണർ ഓർത്തില്ല. എന്തിന് ഗവർണർ എന്ന പദവിയും ആ പദവും വൈദേശികമാണെന്നു ചിന്തിക്കാനുള്ള വിവേകവും അദ്ദേഹത്തിനുണ്ടായില്ല. ആർഎസ്എസ് മനുഷ്യത്വത്തെ മാത്രമല്ല വിവേകത്തെയും ഇല്ലാതാക്കും. ഉന്നതമായ കാഴ്ചപ്പാടിന്റെ ഭാഗമായി കേരള നിയമസഭ സൗമനസ്യത്തോടെ നൽകിയ സർവകലാശാലാ ചാൻസലർ പദവിയും നീചമായി ദുരുപയോഗിക്കാൻ ഗവർണർ മടിച്ചില്ല. നാളിതുവരെ സംസ്ഥാനത്തെ ഒരു സർവകലാശാലാ സെനറ്റിലും വിദ്യാർഥികൾ സംഘപരിവാറിനെ തെരഞ്ഞെടുത്തിട്ടില്ല. ആദ്യമായി സർവകലാശാലാ സെനറ്റിലെ വിദ്യാർഥിപ്രതിനിധികൾക്കിടയിൽ ആർഎസ്എസ് പട്ടികയിലുള്ളവരെ തിരുകിക്കയറ്റാനാണ് ഗവർണർ ശ്രമിച്ചത്. വിദ്യാഭ്യാസ, കലാ–-കായിക രംഗങ്ങളിലെ സവിശേഷപ്രതിഭകളെ നാമനിർദേശം ചെയ്യാനുള്ള ഗവർണറുടെ അവകാശമാണ് ആർഎസ്എസ് ശാഖയിൽ അടിയറവച്ചത്. കൊലക്കേസ് പ്രതികൾ ഉൾപ്പെടെയുള്ളവരെയാണ് ഇത്തരത്തിൽ പിൻവാതിലിലൂടെ തിരുകിക്കയറ്റാൻ ഗവർണർ നിർദേശിച്ചത്.

ദേശാഭിമാനി 28 Dec 2024 1:00 am

നവ ഉദാര നയത്തിന്റെ സൂത്രധാരൻ

പ്രതീക്ഷിക്കാത്തത് പ്രതീക്ഷിക്കുക എന്നൊരു ചൊല്ലുണ്ട്. ഡോ. മൻമോഹൻ സിങ്ങിനെക്കുറിച്ച് ഇത് നൂറുശതമാനവും ശരിയായിരുന്നു. മൻമോഹൻ സിങ് ഇന്ത്യയുടെ പ്രധാനമന്ത്രിയായതും ധനമന്ത്രിയായതും തീർത്തും അപ്രതീക്ഷിതമാണ്. അപ്രതീക്ഷിത പ്രധാനമന്ത്രിയെന്ന് മൻമോഹൻസിങ് തന്നെ ഇടയ്ക്കിടെ പറഞ്ഞിരുന്നതായി അദ്ദേഹം പ്രധാനമന്ത്രിയായിരിക്കെ പ്രസ് സെക്രട്ടറിയായിരുന്ന സഞ്ജയ ബാരു എഴുതിയ ആൻ ആക്സിഡന്റൽ പ്രൈംമിനിസ്റ്റർ' എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. നെഹ്റുവിനുശേഷം, കോൺഗ്രസിൽനിന്ന് ഒരാൾ, അഞ്ചുവർഷം കാലാവധി പൂർത്തിയാക്കി തുടർന്നും പ്രധാനമന്ത്രിയായത് മൻമോഹൻസിങ്ങാണെന്ന പ്രത്യേകതയുമുണ്ട്. രാഷ്ട്രീയമായിരുന്നില്ല മൻമോഹൻ സിങ്ങിന്റെ മേഖല. വിദ്യാർഥി സംഘടനയിലോ യുവജന സംഘടനയിലോ പ്രവർത്തിച്ചതായി അറിവില്ല. സാമ്പത്തിക ശാസ്ത്രമായിരുന്നു എന്നും ഇഷ്ടമേഖല. ആ വഴിയിലൂടെയായിരുന്നു സഞ്ചാരം. ആ നിലയിൽ വിവിധ ഔദ്യോഗിക പദവികളിലെത്തിയിട്ടുമുണ്ട്. 1991ൽ നരസിംഹ റാവു മന്ത്രിസഭയിൽ ധനമന്ത്രിയായ മൻമോഹൻ സിങ്ങാണ് ഇന്ത്യയിൽ നവ ഉദാര സാമ്പത്തികനയത്തിന് തുടക്കം കുറിച്ചത്. വിദേശനാണ്യ ഞെരുക്കത്തിന്റെ മറവിൽ, രാജ്യം കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണെന്ന് വ്യാഖ്യാനിച്ച് തുടങ്ങിയ ആ നയം ഒടുവിൽ ഇന്ത്യയെ എവിടെക്കൊണ്ടെത്തിച്ചെന്ന് അദ്ദേഹംതന്നെ മനസ്സിലാക്കിയിട്ടുണ്ടാകണം. 1991 ജൂലൈ 24ന് മൻമോഹൻ സിങ് അവതരിപ്പിച്ച കന്നി ബജറ്റ് നവലിബറൽ നയങ്ങളുടെ കേളികൊട്ടായിരുന്നു. ഒരു ആശയം രൂപംകൊണ്ടാൽ അത് പുഷ്പിക്കുന്നത് തടയാൻ ഭൂമിയിൽ ഒരു ശക്തിക്കും കഴിയില്ല' എന്ന വിക്ടർ ഹ്യൂഗോയുടെ വാക്കുകളെ കൂട്ടുപിടിച്ചാണ് നയംമാറ്റത്തിന് തുടക്കമിട്ടത്. ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും ഉപാധികൾക്ക് വഴങ്ങിത്തുടങ്ങിയ നവഉദാര സാമ്പത്തികനയം പട്ടിണി, ദാരിദ്ര്യം, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നളൊന്നും പരിഹരിച്ചില്ല. അതൊക്കെ രൂക്ഷമാക്കി. മാത്രമല്ല, കുറച്ചൊക്കെ സോഷ്യലിസ്റ്റ് ചായ്വുണ്ടായിരുന്ന ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ പൂർണമായും മുതലാളിത്ത കമ്പോളത്തിന് എറിഞ്ഞു കൊടുക്കുകയും ചെയ്തു. നാടിന്റെ ആസ്തിയായ പൊതു മേഖലാസ്ഥാപനങ്ങളുടെ വിറ്റഴിക്കലും സ്വകാര്യവൽക്കരണവും തുടർ പരിപാടിയായി. രാജ്യത്തിന്റെ വിഭവങ്ങൾ കോർപറേറ്റുകൾ കൊള്ളയടിച്ചു. ഇന്ത്യ അസമത്വത്തിന്റെ കൂടാരമായി. ധനമൂലധനത്തിന്റെ ലാഭം തേടിയുള്ള പരക്കംപാച്ചിലിൽ ഊന്നിയുള്ള നയം ഇന്ത്യയെ ബഹുമുഖ പ്രതിസന്ധിയിലെത്തിച്ചു. കയറ്റുമതി വർധിക്കുമെന്നും അതുവഴി നേട്ടമുണ്ടാകുമെന്നും മൻമോഹൻ വാദിച്ചിരുന്നു. പക്ഷേ, കയറ്റുമതി വർധിക്കുന്നതിനു പകരം ഇറക്കുമതി കൂടി. വ്യാപാര കമ്മി പെരുകി. ചിലപ്പോഴൊക്കെ ഉയർന്ന വളർച്ച നിരക്ക് ഉണ്ടായെങ്കിലും അത് തൊഴിൽരഹിത വളർച്ചയായിരുന്നെന്നതും സാധാരണ ജനങ്ങളുടെ വരുമാനം വർധിച്ചില്ലെന്നതും വസ്തുത. ഇപ്പോൾ, ബിജെപി ഭരണം ഇതേനയം തീവ്രമായി നടപ്പാക്കുമ്പോൾ കോൺഗ്രസിന്റെയും ബിജെപിയുടെയും സാമ്പത്തികനയം ഒന്നുതന്നെയെന്നും വ്യക്തമാകുന്നുണ്ട്. 2004ൽ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ഐക്യ പുരോഗമന സഖ്യം (യുപിഎ) സർക്കാർ രൂപീകരിച്ചപ്പോഴാണ് മൻമോഹൻ പ്രധാനമന്ത്രിയായത്. സോണിയ ഗാന്ധി ഇന്ത്യക്കാരിയല്ലെന്ന് വിമർശം ഉയർന്നതിനെ തുടർന്ന് അവർ പിൻമാറിയതോടെ മൻമോഹന് നറുക്ക് വീഴുകയായിരുന്നു. സോണിയയുടെ വിശ്വസ്തൻ എന്ന നിലയിലാണ്, സോണിയതന്നെ മൻമോഹനെ നിർദേശിച്ചത്. ആ വിശ്വസ്തവിധേയത്വം മൻമോഹൻ എക്കാലവും കാത്തു എന്നതും ചരിത്രം. പ്രധാനമന്ത്രിപദം മോഹിച്ച പലരെയും തള്ളിയാണ് സോണിയ മൻമോഹനെ പ്രധാനമന്ത്രിയാക്കിയത്. അതുകൊണ്ടുതന്നെ മന്ത്രിസഭയിലെ പലർക്കും അദ്ദേഹത്തോട് ഉള്ളിൽ ശത്രുതയുണ്ടായിരുന്നു എന്നതും പരസ്യമായ രഹസ്യം. ഇടതുപക്ഷത്തിന്റെ മുൻകൈയോടെ തയ്യാറാക്കിയ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരുന്നു 2004ലെ യുപിഎ സർക്കാർ ഭരണം നടത്തിയത് എന്നതിനാൽ ആ കാലയളവിൽ രാജ്യത്തിന് ചില നേട്ടങ്ങളുണ്ടായി. തൊഴിലുറപ്പ് പദ്ധതിയടക്കം ഒട്ടേറെ ക്ഷേമ, പുരോഗമന നടപടികൾ ആ സർക്കാർ നടപ്പാക്കി. വനാവകാശ നിയമം, വിവരാവകാശ നിയമം തുടങ്ങിയ സുപ്രധാന നിയമനിർമാണങ്ങളും ഈ ഭരണത്തിലാണ്. സാമ്പത്തിക നയത്തിനെതിരെ ഇടതുപക്ഷത്തിന്റെ ചെറുത്തുനിൽപ്പുമുണ്ടായി. ഹർകിഷൻ സിങ് സുർജിത്, സീതാറാം യെച്ചൂരി തുടങ്ങിയ ഇടതുപക്ഷ നേതാക്കളോട് മൻമോഹന് വലിയ അടുപ്പമുണ്ടായിരുന്നു. എന്നാൽ, ചേരിചേരാനയത്തിൽനിന്ന് പിൻവാങ്ങി വിദേശനയത്തിൽ കാര്യമായ മാറ്റം വരുത്തിയതും അമേരിക്കൻ വിധേയത്വം ശക്തമാക്കിയതും ഇടതുപക്ഷത്തെ ആ സർക്കാരിൽനിന്ന് അകറ്റി. 2008ൽ അമേരിക്കയുമായി ആണവ കരാർ ഒപ്പിടുകകൂടി ചെയ്തതോടെ പിന്തുണ പിൻവലിക്കാൻ ഇടതുപക്ഷം നിർബന്ധിതമായി. അമേരിക്കൻ വിധേയത്വവും സാമ്പത്തികനയവും അദ്ദേഹത്തിന്റെമാത്രം വ്യക്തിപരമായ ശാഠ്യമായിരുന്നെന്നു കരുതാൻ വയ്യ. അത് കോൺഗ്രസ് നയമായിരുന്നു. 2009ൽ രണ്ടാം യുപിഎ സർക്കാരിൽ മൻമോഹൻ വീണ്ടും പ്രധാനമന്ത്രിയായി. പുതിയ സാമ്പത്തികനയവും അമേരിക്കൻ വിധേയത്വവും കൂടുതൽ ശക്തമായി തുടർന്നു. 2ജി സ്പെക്ട്രം അഴിമതി, കൽക്കരി കുംഭകോണം തുടങ്ങി ആരോപണങ്ങളുടെ പരമ്പരതന്നെ ഈ ഭരണത്തിന് നേരിടേണ്ടി വന്നു. നയങ്ങളുടെ ദോഷം എന്തുതന്നെയായാലും ഇന്ത്യയിൽ നവ ഉദാര സാമ്പത്തികനയത്തിന്റെ ശിൽപ്പിയായി മൻമോഹൻ സിങ്ങിനെ ചരിത്രം രേഖപ്പെടുത്തിക്കഴിഞ്ഞു. ബഹുതലങ്ങളിൽ പ്രവർത്തിച്ച് പത്തുവർഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിനെ ഇന്ത്യ എക്കാലവും ഓർമിക്കുമെന്നത് തീർച്ച. അദ്ദേഹത്തിന്റെ വേർപാടിൽ ഞങ്ങൾ ദുഃഖം രേഖപ്പെടുത്തുന്നു. ആ ഓർമകൾക്കു മുന്നിൽ ആദരാഞ്ജലികൾ.

ദേശാഭിമാനി 28 Dec 2024 1:00 am

‘സിതാര’യിൽ 
ആ രചന ബാക്കി ; കൂടല്ലൂരിനെക്കുറിച്ച്‌ നോവൽ

കോഴിക്കോട് ജന്മദേശമായ കൂടല്ലൂരിനെ കേന്ദ്രപ്രമേയമാക്കി ഒരു നോവൽ–- മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായർ യാത്രയായപ്പോൾ ബാക്കിയായത് ആ സ്വപ്നം. എഴുത്തിന്റെ പണിപ്പുര മനസ്സിൽ ഒരുങ്ങവെയാണ് രോഗബാധിതനായത്. മരണം ആ സർഗജീവിതം കവർന്നപ്പോൾ മലയാളിക്ക് നഷ്ടമായത് ഗ്രാമസൗകുമാര്യവും പുതുകാലവും സംഘർഷ സൗന്ദര്യങ്ങളും ഇഴചേരുന്ന സൃഷ്ടി. കൂടല്ലൂർ കേന്ദ്രമായി നോവൽ മനസ്സിലുണ്ടെന്ന് കഴിഞ്ഞവർഷം തൊണ്ണൂറാം ജന്മദിനവേളയിൽ എം ടി ‘ദേശാഭിമാനിയോട്’ വെളിപ്പെടുത്തിയിരുന്നു. അത് പൂർത്തിയാക്കാൻ കാലവും സമയവും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സൂചിപ്പിച്ചു. തുടക്കം എം ടി എഴുതിത്തുടങ്ങിയിരുന്നതായി സഹോദരപുത്രനും സന്തതസഹചാരിയുമായിരുന്ന ടി സതീശൻ പറഞ്ഞു. അച്യുതൻ നായർ എന്ന കൃഷിക്കാരനാണ് പ്രധാന കഥാപാത്രം. അച്യുതൻ നായർ കാട് വളച്ചുകെട്ടി, അധ്വാനിച്ച് വീടുണ്ടാക്കി കിണറൊക്കെ കുഴിക്കുന്നതാണ് തുടക്കം. നോവലിന്റെ ചില പേജുകൾ എഴുതി. തൃപ്തിവരാതിരുന്നതിനാൽ കീറിക്കളഞ്ഞു–- സതീശൻ പറഞ്ഞു. കൊട്ടാരം റോഡിലെ ശോകമൂകമായ ‘സിതാര’ വീട്ടിലേക്ക് എഴുത്തിനെ സ്നേഹിച്ചവർ വെള്ളിയാഴ്ചയും വന്നുകൊണ്ടിരുന്നു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച്, എം ടി ഇരിക്കുമായിരുന്ന ചാരുകസേരയും എഴുത്തുമേശയും നോക്കി, വിങ്ങുന്ന മനസുമായി അവർ മടങ്ങി.


ദേശാഭിമാനി 27 Dec 2024 11:48 pm

നാടകത്തിലും കൈയൊപ്പ്‌ ; സമ്പന്നമായി കോഴിക്കോടൻ നാടകവേദിയും

കോഴിക്കോട് ‘ ഗോപുര നടയിൽ’ എന്ന ഒരൊറ്റ നാടകം എം ടി അരങ്ങിന് സമ്മാനിച്ചപ്പോൾ അത് ദേശാതിർത്തി കടക്കുകയായിരുന്നു. എഴുത്തുകാരനും ചലച്ചിത്രകാരനുമായാണ് എം ടി അറിയപ്പെടുന്നത്. എന്നാൽ നാടകപ്രവർത്തകനും നാടകാസ്വാദകനുമായ എം ടിയെ അറിയുന്നവർ ചുരുക്കം. നാടകരചന, സംവിധാനം, സംഘാടനം, അഭിനയം തുടങ്ങിയ മേഖലകളിലെല്ലാം എംടി കൈയൊപ്പ് ചാർത്തിയപ്പോൾ കോഴിക്കോടൻ നാടകവേദിയും സമ്പന്നമായി. ആ നാടകത്തിൽ ഭാഗവാക്കാവാൻ കഴിഞ്ഞ ചാരിതാർഥ്യത്തിലാണ് കോഴിക്കോടിന്റെ മുൻനിര നാടകപ്രവർത്തകനായ ബാബു പറശേരി. തന്റെ കന്നി അരങ്ങിന് നിമിത്തമായത് എം ടിയുടെ ആദ്യ നാടകസൃഷ്ടിയാണ്. തെരുവുപോക്കിരിയുടെ ചെറുവേഷത്തിൽ അരങ്ങിലെത്തിയ ബാബുവിന് വേദികൾ പിന്നിട്ടതോടെ ഇബ്രാഹിം വെങ്ങര അവതരിപ്പിച്ച മുതലാളി എന്ന കഥാപാത്രത്തിന് വേഷപ്പകർച്ച നൽകാനായി. ഇത് തന്മയത്വത്തോടെ അവതരിപ്പിക്കുമ്പോഴാണ് വിക്രമൻ നായർ സംഗമം വിട്ട് സ്റ്റേജ് ഇന്ത്യ രൂപീകരിക്കുന്നത്. തുടർന്ന് നരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായതായി -ബാബു പറശ്ശേരി പറഞ്ഞു. യാദൃച്ഛികമായാണ് എം ടി നാടകകൃത്താവുന്നത്. അതിന് നിമിത്തമായതാകട്ടെ, സംഗമം തിയറ്റേഴ്സും. 1971ൽ കെ ടി ചെയർമാനും വിത്സൺ സാമുവൽ, വിക്രമൻ നായർ, അനന്തകൃഷ്ണൻ, ആലിക്കോയ, പി പി ആലിക്കോയ, എ എം കോയ എന്നിവർ ഡയറക്ടർമാരുമായി തുടങ്ങിയ സംഗമം കെ ടിയുടെ ‘സകാര നാടകങ്ങളി' ലൂടെ അരങ്ങ് തകർക്കുകയായിരുന്നു. ഇതിനിടയിൽ കെ ടി സംഗമം വിട്ട് ‘കലിംഗ’ രൂപീകരിച്ചതോടെ സംഗമത്തിന്റെ സാരഥ്യം വിൽസൺ സാമുവലിലും വിക്രമൻ നായരിലുമായി. സംഗമത്തിന്റെ നാടക റിഹേഴ്സൽ ക്യാമ്പുകളിൽ സ്ഥിരം സാന്നിധ്യമായിരുന്ന എം ടിയെക്കൊണ്ട് നാടകമെഴുതിക്കാൻ ഇരുവരും ശ്രമം നടത്തി. ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും സ്നേഹനിർബന്ധത്തിന് വഴങ്ങി ‘ഗോപുരനടയിൽ’ എന്ന നാടകമെഴുതി. സംവിധാനം നിർവഹിച്ചതും എം ടി തന്നെ. 1978-ൽ അരങ്ങിലെത്തിയ നാടകത്തിന് സംസ്ഥാന നാടകമത്സരത്തിൽ രചനയ്ക്കുള്ള ഒന്നാംസ്ഥാനവും അവതരണത്തിനുള്ള രണ്ടാം സ്ഥാനവും കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. മലയാളത്തിൽ അപൂർവത അവകാശപ്പെടാവുന്ന നാടകങ്ങളിലൊന്നാണ് ‘വഴിയമ്പലം'. ആഹ്വാൻ സെബാസ്റ്റ്യന്റെ മ്യൂസിക്കൽ തിയറ്റേഴ്സിനുവേണ്ടിയാണ് എം ടിയോട് നാടകമെഴുതിത്തരാൻ ടി ദാമോദരൻ മുഖേന അഭ്യർഥിച്ചത്. അദ്ദേഹം ഒഴിഞ്ഞുമാറി. ഒടുവിൽ എം ടിയുടെ ‘മുസാവരി ബംഗ്ലാവ്' എന്ന കഥ ദാമോദരൻ നാടകരൂപത്തിലാക്കി. ഒരു വാച്ച്മാനെ കേന്ദ്രീകരിച്ചുള്ള കഥ ഒന്നുപൊലിപ്പിക്കണമെന്നായി. എം ടിക്കുപുറമെ തിക്കോടിയൻ, ടി ദാമോദരൻ, കെ ടി എന്നിവരുംകഥ നാടകരൂപത്തിലാക്കി. ഒടുവിൽ അവയെല്ലാം ചേർത്ത് ഒറ്റ നാടകമാക്കി. ഇതോടെ നാലുപേർ ചേർന്ന് രചിച്ച നാടകമെന്ന ഖ്യാതി ‘വഴിയമ്പല'ത്തിന് ലഭിച്ചു.

ദേശാഭിമാനി 27 Dec 2024 1:00 am

മലയാളത്തിന്റെ ദുഃഖം - ടി പത്മനാഭൻ എഴുതുന്നു

വളരെ ചെറുപ്പം മുതൽക്കേ എം ടി വാസുദേവൻ നായരെ എനിക്ക് പരിചയമുണ്ട്. പരിചയം തുടങ്ങുന്നത് അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ എംടിഎൻ നായരിലൂടെയാണ്. ഞാൻ മംഗലാപുരം ഗവ. കോളേജിൽ പഠിക്കുമ്പോൾ എന്റെ സീനിയറായിരുന്നു എം ടി എൻ. അങ്ങനെ ഒരു തവണ 1950ൽ പാലക്കാട്ട് വീട്ടിലേക്ക് ചെന്നപ്പോൾ എന്റെ ആതിഥേയൻ വാസുദേവൻ നായരായിരുന്നു. അന്ന് അദ്ദേഹം പാലക്കാട് വിക്ടോറിയ കോളേജ് വിദ്യാർഥിയായിരുന്നു. ഞങ്ങൾ സെക്കൻഡ് ഷോ സിനിമയ്ക്ക് പോയി. രാത്രി ഒരേ കട്ടിലിൽ കിടന്നുറങ്ങി. ആ സ്നേഹം പിന്നെയും തുടർന്നിരുന്നു. വേണമെങ്കിൽ പറയാം, ആദ്യം കഥയെഴുതാൻ തുടങ്ങിയത് ഞാനാണെന്ന്. പക്ഷേ വളരെ വേഗം വാസുദേവൻ നായരും ഈ രംഗത്തെത്തി. അദ്ദേഹത്തിന്റെ വളർച്ച അത്ഭുതാവഹമായിരുന്നു. അദ്ദേഹം കഥയിൽ മാത്രം ഒതുങ്ങി നിന്നില്ല. നോവലും ഓർമക്കുറിപ്പും യാത്രാവിവരണവും നാടകങ്ങളും സിനിമയ്ക്ക് തിരക്കഥയും എഴുതി. സിനിമ സംവിധാനം ചെയ്തു. പത്രപ്രവർത്തനരംഗത്തേക്ക് വന്നു. അങ്ങനെ.. അങ്ങനെ... ആരാരും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന തുഞ്ചൻ പറമ്പിന്റെ ഭരണാധികാരം ഏറ്റെടുത്ത് ചുരുങ്ങിയ കാലത്തിനുള്ളിൽ ആ സ്ഥലത്തെ ലോകപ്രശസ്ത സാംസ്കാരിക കേന്ദ്രമാക്കി. ഞാനാണെങ്കിൽ എന്റെ ചെറിയ കർമഭൂമിയിൽ ജീവിതം മുഴുവനും ഒതുങ്ങിനിന്നു. എനിക്ക് ഇപ്പോൾ 96 വയസാണ്. ഞാൻ എന്റെ ഈ ചെറിയ മണ്ഡലത്തിൽ ഒതുങ്ങിക്കൂടിയത് എന്റെ കഴിവുകേടുകൊണ്ടാണ്. എനിക്ക് അതിൽ ഖേദമൊന്നുമില്ല. മറ്റുള്ളവരുടെ കഴിവ് അംഗീകരിക്കാനും വിഷമമില്ല. ഒടുവിൽ ഞാൻ അദ്ദേഹത്തെ കണ്ടത് രണ്ട് വർഷം മുമ്പ് തിരുവനന്തപുരത്ത് നടന്ന മാതൃഭൂമി അക്ഷരോത്സവത്തിലാണ്. അന്ന് അദ്ദേഹം ഏറെ അവശനായിരുന്നതിനാൽ കാര്യമായൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം സമീപകാലത്ത് ഏറെ രോഗാതുരനായി കിടക്കുകയായിരുന്നെങ്കിലും അന്ത്യം ഇത്ര വേഗം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. മലയാളത്തിന്റെ ദു:ഖത്തോടൊപ്പം ഞാനും പങ്കുചേരുന്നു.

ദേശാഭിമാനി 27 Dec 2024 1:00 am

കാലമേ നന്ദി - രണ്ടാമൂഴത്തിന്റെ ആദ്യപതിപ്പിന് ഗ്രന്ഥകാരൻ കുറിച്ച മുഖവുരയിൽനിന്ന്‌

ഭാരതത്തിലെ കൃഷ്ണൻ അത്രയൊന്നും ശക്തനല്ലാത്ത ഒരു ചെറിയ രാജ്യത്തിലെ യുവരാജാവായിരുന്നു. പല യുദ്ധങ്ങളിലും യാദവർ തോറ്റു. ജരാസന്ധനെ ഭയന്ന് മഥുരവിട്ട് ദ്വാരകയിലേക്ക് മാറേണ്ടിവന്നു യാദവർക്ക്. മികച്ച തേരാളി, ചക്രയുദ്ധത്തിലെ അതുല്യൻ, മറുനാടുകളുമായുള്ള നയതന്ത്രബന്ധങ്ങളിൽ അതിവിദഗ്ധൻ (ചേരിചേരാനയം അവിടെനിന്ന് തുടങ്ങുന്നു), നിപുണനായ യുദ്ധമർമജ്ഞൻ–-ഇതൊക്കെയാണ് ഭാരതത്തിലെ കൃഷ്ണൻ. വിദേശങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ച് യാദവരുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ കൃഷ്ണൻ നിശ്ചയിച്ചതാണ്. അച്ഛൻപെങ്ങളുടെ ബന്ധം മാത്രമല്ല, ജരാസന്ധനുമായി ഏറ്റുമുട്ടാൻ പറ്റിയ ഒരു കരുത്തൻ കൂട്ടത്തിലുള്ളതും പാണ്ഡവരോട് കൂടുതലടുക്കാൻ കൃഷ്ണനെ പ്രേരിപ്പിച്ചിരിക്കണം. ബ്രാഹ്മണർക്കും ക്ഷത്രീയർക്കും ഒരുപോലെ പ്രിയപ്പെട്ട ആളായിരുന്നു കൃഷ്ണൻ. അദ്ദേഹത്തിന്റെ നയതന്ത്രബന്ധങ്ങളുടെ ഏറ്റവും നല്ല തെളിവാണല്ലോ അർജുനന്റെ സുഭദ്രാപരിണയം. ഭാരതത്തിലെ കൃഷ്ണൻ പലർക്കും വിവാദപുരുഷനാണ്. ‘കൊള്ളരുതാത്തവൻ, ധൂർത്തൻ, പാരമ്പര്യമില്ലാത്തവൻ’ എന്നൊക്കെ നിശിതമായി വിമർശിച്ചവരുണ്ട്. പ്രൊഫസർ യോഹാൻ ജെ മേയർ അതിൽപ്പെടുന്നു. ഇവിടെ ഭീമന്റെ കാഴ്ചപ്പാടിൽ, ഭീമനുമായി ബന്ധപ്പെടുന്ന കൃഷ്ണനെ മാത്രമേ ഞാൻ അവതരിപ്പിക്കുന്നുള്ളൂ. അധികം അടുപ്പം സ്ഥാപിക്കാൻ ഭീമൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. ഇഷ്ടമാണ്. എങ്കിലും അനുജന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായതുകൊണ്ടാകാം, അൽപ്പം അകന്നുനിൽക്കുകയാണ് ഭീമന്റെ പതിവ്. അർഹിക്കുന്ന ബഹുമാനം കൃഷ്ണൻ എപ്പോഴും ഭീമന് നൽകുന്നുമുണ്ട്. മഹാഭാരതത്തിലെ ചില മാനുഷികപ്രതിസന്ധികളാണ് എന്റെ പ്രമേയം. ആ വഴിക്ക് ചിന്തിക്കാൻ അർഥഗർഭമായ നിശബ്ദതകൾ കഥപറയുന്നതിനിടയ്ക്ക് കരുതിവച്ച കൃഷ്ണദ്വൈപായനന് പ്രണാമങ്ങൾ. ശിഥിലമായ കുടുംബബന്ധങ്ങളും അവയ്ക്കിടയിൽപ്പെട്ട മനുഷ്യരും എന്റെ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ മുമ്പ് എനിക്ക് വിഷയമായിട്ടുണ്ട്. കുറേക്കൂടി പഴയ ഒരു കാലഘട്ടത്തിലെ കുടുംബകഥയാണ് ഞാൻ ഇവിടെ പറയുന്നത് എന്ന വ്യത്യാസമേയുള്ളൂ. 1977 നവംബറിൽ മരണം വളരെ സമീപമെത്തി പിന്മാറിയ എന്റെ ജീവിതഘട്ടത്തിൽ അവശേഷിച്ച കാലംകൊണ്ട് ഇതെങ്കിലും തീർക്കണമെന്ന വെമ്പലോടെ മനസ്സിൽ എഴുതാനും വായിച്ച് വിഭവങ്ങൾ നേടാനും ഒരുക്കം തുടങ്ങി. പക്ഷേ, എഴുതിത്തീരാൻ 1983 ആകേണ്ടിവന്നു. സമയമനുവദിച്ചുതന്ന കാലത്തിന്റെ ദയയ്ക്ക് നന്ദി. ഇതിനുവേണ്ട തയ്യാറെടുപ്പിന്റെ ഭാഗമായി ചെയ്ത വായനയും പഠനവും വലിയൊരു നേട്ടമായി ഞാൻ കരുതുന്നു. അത് സാധ്യമാക്കിയ പുസ്തകങ്ങൾ തേടിപ്പിടിച്ചുതരാൻ എന്നെ സഹായിച്ച നാഗ്പുർ, കോഴിക്കോട്, ബോംബെ സർവകലാശാലകളിലെയും മറ്റു സ്ഥാപനങ്ങളിലെയും സുഹൃത്തുക്കളോട് ഞാൻ കടപ്പെട്ടിരിക്കുന്നു. തോഴരേ, നിങ്ങൾക്ക് നന്ദി. ഈ വായനയെക്കാളേറെ ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ ജനിച്ച്, പുരാണേതിഹാസങ്ങൾ കേട്ടുവളർന്ന്, ഇവിടെ ജീവിച്ചു എന്നതാണ് ഈ പുസ്തകമെഴുതാൻ എനിക്ക് പ്രേരണനൽകിയ ആന്തരശക്തി എന്ന് ഞാൻ വിശ്വസിക്കുന്നു. കൃഷ്ണദ്വൈപായനനെ നമുക്ക് വീണ്ടും വാഴ്ത്താം.
(1977ൽ സമീപത്തെത്തിയ മരണത്തെ തോൽപ്പിച്ച്, ദീർഘമായ പഠന ഗവേഷണങ്ങളിലൂടെ എം ടി എഴുതിയ മഹാസൃഷ്ടിയാണ് രണ്ടാമൂഴം. 1984ൽ അതിന്റെ ആദ്യപതിപ്പിന് ഗ്രന്ഥകാരൻ കുറിച്ച മുഖവുരയിൽനിന്ന്)

ദേശാഭിമാനി 27 Dec 2024 1:00 am

എം ടി പാഠപുസ്‌തകം - പിണറായി വിജയൻ എഴുതുന്നു

സാഹിത്യരചനയിലൂടെ സമൂഹത്തെ പുരോഗമനോന്മുഖമായി മുന്നോട്ടുനയിക്കുന്നതിൽ എന്നും ജാഗ്രത പുലർത്തിയ എഴുത്തുകാരനായിരുന്നു എം ടി. പള്ളിവാളും കാൽച്ചിലമ്പും എന്ന കൃതി മാത്രം മതി ഇത് തിരിച്ചറിയാൻ. പിന്നീടത് ചലച്ചിത്രമായപ്പോൾ ഉൽപതിഷ്ണുത്വം നിറഞ്ഞ കാഴ്ചപ്പാടുകൾ സധൈര്യം അദ്ദേഹം മുന്നോട്ടുവെച്ചു. ‘ഇന്നാണെങ്കിൽ നിർമാല്യം പോലൊരു ചിത്രം എടുക്കാൻ എനിക്ക് കഴിഞ്ഞേക്കില്ല' എന്ന പ്രസ്താവന മാറിവരുന്ന ഇന്ത്യൻ സാഹചര്യങ്ങൾക്കുനേരേ പിടിച്ച കണ്ണാടിയായിരുന്നു. സമൂഹത്തിന്റെ ഉത്കർഷത്തിന് മതവേർതിരിവില്ലാത്ത മനുഷ്യസ്നേഹവും ഐക്യവും പുരോഗമനചിന്തയും അനിവാര്യമാണെന്ന ആശയം എഴുത്തുകളിൽ സർഗാത്മകമായി ചേർത്തു. ഒപ്പം, ഓരോ കാലഘട്ടത്തിലെയും സാമൂഹിക-–-സാംസ്കാരിക മൂല്യച്യുതിക്കെതിരെ രംഗത്തുവന്നു. എഴുത്തച്ഛന് എം ടിയുടെ മുൻകൈയിൽ നൽകപ്പെട്ട ആദരമാണ് തുഞ്ചൻപറമ്പിന്റെ നവീകരണം. തുഞ്ചൻപറമ്പിനെ വർഗീയ പ്രചാരണത്തിനുള്ള വേദിയാക്കാനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ ചെറുത്തു. എം ടി എന്നും മതനിരപേക്ഷതയുടെ കരുത്തനായ വക്താവായിരുന്നു. ആ മൂല്യം മുറുകെപ്പിടിക്കുന്നതിലും അതിനായി നിലകൊള്ളുന്നതിലും ശ്രദ്ധ ചെലുത്തി. പലപ്പോഴുമത് പ്രതിലോമ ആശയങ്ങളുടെ പ്രചാരകർക്ക് അലോസരമുണ്ടാക്കി. അത് ഭീഷണിയിലെത്തിയപ്പോഴും കുലുങ്ങിയില്ല. ഉറച്ച മനസ്സോടെ നിന്നു. നാലുകെട്ടിലും അസുരവിത്തിലും ഒക്കെ മതാതീതമായ മനുഷ്യസ്നേഹത്തിന്റെ മഹത്തായ മുഹൂർത്തങ്ങൾ ഉൾച്ചേർത്ത എം ടി സ്വജീവിതത്തിൽ മതനിരപേക്ഷ നിലപാടു വിട്ടുവീഴ്ചയില്ലാതെ ഉയർത്തിപ്പിടിച്ചത് സ്വാഭാവികം. ഏതെങ്കിലുമൊരു വാക്കോ പ്രവൃത്തിയോ ഇടതുപക്ഷത്തിന് പോറലേൽപ്പിക്കുന്നതാവരുത് എന്ന കാര്യത്തിൽ പ്രത്യേക നിഷ്ക്കർഷ പുലർത്തി. പ്രഗത്ഭനായ ചലച്ചിത്രകാരൻ, മികച്ച പത്രാധിപർ എന്നീ നിലകളിലും അദ്ദേഹം തനതായ മുദ്ര പതിപ്പിച്ചു. ഇംഗ്ലീഷ് സാഹിത്യം ഇഷ്ടപ്പെടുന്നവർ ഷേക്സ്പിയറിനെയും ഫ്രഞ്ച് സാഹിത്യം ഇഷ്ടപ്പെടുന്നവർ വിക്ടർ യൂഗോയെയും വായിക്കും, സൂക്ഷിച്ചുവയ്ക്കും. മലയാളത്തിന്റെ കാര്യമെടുത്താൽ ആ സ്ഥാനം എം ടിക്കു കൂടി അവകാശപ്പെട്ടതാണ്. എം ടി ഒരു പാഠപുസ്തകമാണ്. എഴുതേണ്ടതെങ്ങനെ, അതിനുള്ള നിലമൊരുക്കേണ്ടതെങ്ങനെ, എഴുത്തിന്റെ സാമൂഹിക കടമയെന്ത് എന്നെല്ലാം ആ ജീവിതത്തിൽനിന്ന് പഠിച്ചെടുക്കാനാവും. സാഹിത്യരംഗത്തേക്കു കടന്നുവരുന്നവർ വായിച്ചിരിക്കേണ്ട പുസ്തകമാണ് 'കാഥികന്റെ പണിപ്പുര'. സാഹിത്യത്തെക്കുറിച്ച് ഇഴകീറി പരിശോധിക്കാൻ ഞാനാളല്ല. എന്നാൽ, എം ടിയുടെ ചില സവിശേഷതകൾ പൊതുപ്രവർത്തകനെന്ന നിലയിൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നാടിന്റെ ചരിത്രപരമായ എല്ലാ അംശങ്ങളെയും സ്വാംശീകരിക്കാൻ രചനകൾക്കായിട്ടുണ്ട്. മിത്തുകളുടെ പുനർവായന, ഫ്യൂഡലിസത്തിന്റെ തകർച്ച, പുരോഗമന ചിന്തകളുടെ വരവ്, ആഗോളവൽക്കരണം, പ്രവാസം എന്നിവയെല്ലാം രചനകൾക്ക് വിഷയമായി. ഈ നാടിന്റെ രാഷ്ഽ്രടീയവും ചരിത്രപരവുമായ പുരാവൃത്തം കൂടിയാണ് ആ സൃഷ്ടികൾ. മിത്തുകളെ അധികരിച്ച് രചനകളുണ്ടാവുമ്പോൾ അവ വ്യാഖ്യാനങ്ങളായി മാറുകയാണ് പതിവ്. അതിൽനിന്ന് വഴിമാറി സഞ്ചരിച്ച അപൂർവം കൃതികളേയുള്ളൂ. മിത്തുകളുടെ കഥാസന്ദർഭത്തോടൊപ്പം അവ വർത്തമാനകാല സമൂഹത്തെ പ്രതിഫലിപ്പിക്കുക കൂടി ചെയ്യുന്നതുകൊണ്ടാണ് അവ കാലാതിവർത്തിയാകുന്നത്. അതുതന്നെയാണ് രണ്ടാമൂഴത്തിന്റെ സവിശേഷത. മാറ്റിനിർത്തപ്പെടുന്നതിന്റെ, എന്നും രണ്ടാംമൂഴക്കാരനായി പോകേണ്ടി വരുന്നതിന്റെ വ്യഥ ഭീമന്റെ മനസ്സിൽനിന്ന് എം ടി പകർന്നു നൽകുന്നു. എന്നും പുരോഗമനപക്ഷം ചേർന്നു സഞ്ചരിച്ചു എം ടി. നാലുകെട്ട് എന്ന കൃതി അവസാനിക്കുന്നത് പുതിയ കാറ്റും വെളിച്ചവും കയറുന്ന വീടു പണിയണമെന്ന പരാമർശത്തോടു കൂടിയാണ്. ഫ്യൂഡലിസം തകർന്നു, പുതിയൊരു സമൂഹമായി പരിണമിക്കാൻ മലയാളി ഒരുങ്ങുന്നു എന്നുകൂടി അതിനർഥമുണ്ട്. കഥയുടെ കൈയടക്കത്തെക്കുറിച്ച് പഠിക്കുന്ന ഓരോരുത്തർക്കുമുള്ള പാഠപുസ്തകമാണ് അദ്ദേഹത്തിന്റെ രചനകൾ. സ്ത്രീസമൂഹത്തിന്റെ ദുഃഖങ്ങളും പരിദേവനങ്ങളും വിഷയമാക്കിയ ‘ഓപ്പോൾ,' ആഗോളവൽക്കരണ കാലത്തെ വിപണിസംസ്കാരത്തെ പ്രതിഫലിപ്പിച്ച ‘വിൽപ്പന', സാമ്രാജ്യത്വത്തിന്റെ കടന്നുവരവിനെ വരച്ചുകാട്ടിയ ‘ഷെർലക്,' തുടങ്ങി ‘കാഴ്ച' വരെയുള്ള ഓരോ കഥയിലും ഈ കൈയടക്കമുണ്ട്. കഥനത്തിന്റെ ഒരു പാളി മുകളിൽ സ്ഥാപിച്ചുകൊണ്ട് അതിനടിയിൽ അനേകം സാമൂഹികയാഥാർഥ്യങ്ങളെ പ്രതിഫലിപ്പിച്ചു. കലാസൃഷ്ടികളെ കേരളസമൂഹത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ഉപാധിയായി ഉപയോഗിക്കപ്പെടുന്ന കാലമാണിത്. പ്രൊപ്പഗാൻഡ സിനിമകൾ തത്വദീക്ഷയേതുമില്ലാതെ നുണ പ്രചരിപ്പിക്കുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ അവ പ്രചരിപ്പിക്കുന്നു. ഈ ഘട്ടത്തിലാണ് 'നിർമ്മാല്യ'വും 'ഓളവും തീരവും' പോലെയുള്ള സിനിമകളും അവയുടെ ആശയങ്ങളും പ്രാധാന്യമർഹിക്കുന്നത്. മികച്ച വായനക്കാരൻ കൂടിയായിരുന്നു അദ്ദേഹം. ലോകസാഹിത്യത്തിലെ വിഖ്യാതമായ കൃതികളെ വായനാനുഭവത്തിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തി. ഏഴ് പതിറ്റാണ്ടിലേറെക്കാലത്തെ രചനകളിലൂടെ ലോകസാഹിത്യ വിഹായസ്സിലേക്ക് മലയാള ഭാഷയെയും സാഹിത്യത്തെയും കൈപിടിച്ചാനയിച്ചു എം ടി. വിവിധ നിലകളിൽ ഭാഷയ്ക്കും സാഹിത്യത്തിനും എം ടി നൽകിയ സേവനങ്ങൾ എക്കാലത്തും ഓർമിക്കപ്പെടും.

ദേശാഭിമാനി 27 Dec 2024 1:00 am

വിശ്വസാഹിത്യകാരൻ

മലയാള സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും സുകൃതമായിരുന്നു എം ടി വാസുദേവൻ നായർ. കഥയിലൂടെ അനശ്വരവും അനിർവചനീയവുമായ സർഗാത്മകത സമ്മാനിച്ച മലയാളത്തിന്റെ എക്കാലത്തെയും പ്രതിഭാശാലിയായ എഴുത്തുകാരൻ. അക്ഷരങ്ങളിലൂടെ വാക്കുകളല്ല നക്ഷത്ര പുഷ്പങ്ങൾ വിരിയിച്ച മഹാ സാഹിത്യകാരനായിരുന്നു എം ടി. വിശ്വമാകെ ആദരിക്കുന്ന സാഹിത്യനായകരാണ് ഷേക്സ്പിയറും മാക്സിം ഗോർക്കിയും മാർക്വേസുമെല്ലാം. മലയാളികൾക്ക് ഇതെല്ലാമായിരുന്നു എം ടി എന്നുപറഞ്ഞാൽ അധികപ്പറ്റാകില്ല. ലോക സാഹിത്യഭൂപടത്തിൽ കേരളത്തിന്റെ വിലാസം രേഖപ്പെടുത്തിയ എഴുത്തുകാരനെന്ന് എം ടിയെ വിശേഷിപ്പിക്കാം. കാൽപ്പനികതയുടെ ഹിമകണ സ്പർശമുള്ള, ആവിഷ്കാരചാരുതയുടെ അനുഭൂതി ചൊരിയുന്ന കഥകളും നോവലുകളും സിനിമകളും സമ്മാനിച്ചു. കാലവും നാലുകെട്ടും മഞ്ഞും രണ്ടാമൂഴവുമായി ഭാഷയുടെയും രചനയുടെയും അഴകാൽ മോഹിപ്പിച്ച കൃതികളുടെ ഉടമ. അവഗണിക്കപ്പെട്ട രണ്ടാമൂഴക്കാരൻ ഭീമനെ നായകനാക്കി, അവഗണിക്കപ്പെട്ടതും അവഹേളിതവുമായത് വിളംബരപ്പെടുത്തി എം ടി. നിസ്സഹായമായ ജീവിതങ്ങൾക്കുമേൽ കണ്ണുതുറക്കാത്ത ദൈവബിംബങ്ങൾക്കുമേൽ കാറിത്തുപ്പുന്ന വെളിച്ചപ്പാടിനെ സൃഷ്ടിച്ച ധീരതയുമായാണ് എം ടി ചലച്ചിത്രജീവിതത്തിൽ ശ്രദ്ധേയനായത്. രാജ്യം ബഹുമതികൾ നൽകി അംഗീകരിച്ച നിർമാല്യംപോലൊരു സിനിമ സാധ്യമല്ലാത്ത വർത്തമാന സാമൂഹ്യസന്ദർഭത്തിലാണ് എം ടിയുടെ സർഗധീരതയും പ്രമേയത്തിന്റെ സാർവകാലികപ്രസക്തിയും തിരിച്ചറിയാനാകുക. തിരക്കഥയെ സാഹിത്യരൂപമാക്കി വികസിപ്പിച്ചു എം ടി. ആ തൂലികാസ്പർശത്തിൽ പിറന്ന സൃഷ്ടികൾ നമ്മുടെ ചലച്ചിത്രചരിത്രത്തിലെ സുവർണരേഖകളായാണ് അറിയപ്പെടുന്നത്. ചതിയനും വഞ്ചകനുമായി അധികാരിവർഗം ചിത്രീകരിക്കുന്ന ചന്തുമാരുടെ പ്രചരിത ജീവിതചിത്രത്തിനപ്പുറം മറച്ചുവയ്ക്കപ്പെട്ട വീരഗാഥകൾ ആവിഷ്കരിച്ച് മനുഷ്യജീവിതാവസ്ഥയിലേക്ക് എം ടി വിളക്ക് തെളിച്ചു. നിളയെ മണൽപ്പുഴയാക്കുന്ന പാരിസ്ഥിതിക ചൂഷണത്തിനോടും ആദിവാസിയെ വെടിയുണ്ടയ്ക്കിരയാക്കിയ ഭരണനേതൃത്വ ഭീകരതയോടും ആ കലാകാരൻ മറയില്ലാതെ ക്ഷോഭിച്ചു. നോട്ടുനിരോധനം തുഗ്ലക്ക് പരിഷ്കാരമെന്ന് തുറന്നുപറഞ്ഞതിന് സംഘപരിവാർ വേട്ടയാടിയിട്ടും നിലപാടുകളിൽ പതറിയില്ല. തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാനെന്ന നിലയിൽ ഭാഷയ്ക്കും ഭാഷാപിതാവിനും ആദരം ലഭിക്കാൻ ഇടപെട്ടു. തുഞ്ചൻ സ്മാരകം വർഗീയവാദികൾ കൈയടക്കാതിരിക്കാൻ കാട്ടിയ ജാഗ്രതയും കരുതലുമടക്കമുള്ള എം ടിയുടെ മതനിരപേക്ഷ സമീപനം സംസ്കാരത്തിന്റെ ശത്രുക്കളെ അകറ്റാനും തിരിച്ചറിയാനും എന്നും സാഹിത്യലോകത്തെ സഹായിച്ചിരുന്നു. ‘‘ഇന്ത്യൻ അവസ്ഥയെക്കുറിച്ച് ഭയമുണ്ട്. എന്നാൽ, കേരളം മനുഷ്യർ പാർക്കുന്ന ഇടമായി തുടരുമെന്ന’ പ്രതീക്ഷ നവതിവേളയിലും എം ടി ദേശാഭിമാനിയിലൂടെ പ്രകടിപ്പിക്കുകയുണ്ടായെന്നതും സ്മരിക്കേണ്ട വസ്തുതയാണ്. കുമരനെല്ലൂർ ഹൈസ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിയായിരിക്കേ പ്രാചീനഭാരതത്തിലെ രത്നവ്യവസായത്തെക്കുറിച്ച് ‘കേരളക്ഷേമ’ത്തിൽ ലേഖനം എഴുതിയാണ് സാഹിത്യജീവിതത്തിലേക്കുള്ള അരങ്ങേറ്റം. ആദ്യകഥ ‘വിഷുവാഘോഷം’ പ്രസിദ്ധീകരിക്കുന്നത്–-1948ൽ. രക്തംപുരണ്ട മണൽത്തരികളിൽ തുടങ്ങി ഹൃദയഹാരിയായ ഭാഷയാൽ അനുവാചകനെ ആകർഷിച്ച നൂറിലധികം രചനകൾ. കൂടല്ലൂർ എന്ന ഗ്രാമ്യഭംഗിക്ക് ഭാവനയുടെ വർണക്കൂടിലൂടെ കാന്തി ചൊരിഞ്ഞ മനോഹരഭാഷയിൽ ഒരുകാലവും കാലഘട്ടവും ലയിച്ചു. ബഷീറും പൊറ്റെക്കാട്ടും തകഴിയും നിറഞ്ഞാടിയ മലയാളത്തിൽ ഒച്ചയുണ്ടാക്കാതെ ഓജസ്സും തേജസ്സുമാർന്ന നിളപോലെ എം ടി ഒഴുകി. പത്രാധിപരായി ആധുനികതയടക്കമുള്ള സാഹിത്യത്തിലെ നവീനതകളെ പ്രോത്സാഹിപ്പിച്ചു. തന്റേതല്ലാത്ത ലാവണ്യബോധത്തിനും അഭിരുചികൾക്കും മഷി പകർന്ന പുതുതലമുറയെ പരിചയപ്പെടുത്തി സാഹിത്യ പത്രാധിപരെന്ന ഇരിപ്പിടത്തിലും ശോഭിച്ചു. ആ സർഗസ്പർശമേൽക്കാത്ത ഇടം ചുരുക്കം. ജ്ഞാനപീഠവും കേന്ദ്ര–- കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങളുമടക്കം ലഭിച്ച അംഗീകാരങ്ങളെല്ലാം ആ പ്രതിഭാമഹത്വത്തിനുള്ള ആദരമായിരുന്നു. കല–- സാംസ്കാരിക പ്രതിഭകൾക്കുള്ള പ്രഥമ കേരള ജ്യോതി പുരസ്കാരവും എഴുത്തച്ഛൻ പുരസ്കാരവുമെല്ലാം നൽകി സർക്കാരും എം ടിയുടെ പ്രതിഭയെ ആദരിക്കുകയുണ്ടായി. ദേശാഭിമാനിയുമായി അടുത്തബന്ധമാണ് എന്നും എംടി പുലർത്തിയിരുന്നത്. ദേശാഭിമാനി പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചുള്ള പ്രഥമസാഹിത്യപുരസ്കാരം എംടിക്കായിരുന്നു. അവാർഡ് ദാന ചടങ്ങിനോടുനുബന്ധിച്ച് ഒരാഴ്ച നീണ്ട ‘ദേശാഭിമാനി എംടി ഫെസ്റ്റിവലി’ൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ദേശാഭിമാനി വാരിക വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ആദ്യ സാഹിത്യക്യാമ്പ് ഉദ്ഘാടനം ചെയ്തതും എംടിയായിരുന്നു. ദേശാഭിമാനി എൺപതാം വാർഷികാഘോഷ ഉദ്ഘാടനത്തിൽ മുഖ്യാതിഥിയായ എംടി ‘ മനുഷ്യരുടെ ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന ജിഹ്വയായി ദേശാഭിമാനി വളരണ’മെന്ന് പറഞ്ഞു. ‘80 വർഷം ചെറിയ കാലയളവല്ല. എല്ലാ പ്രശ്നങ്ങളെയും മറികടന്ന് നിലനിൽക്കാൻ നമുക്ക് ബാധ്യതയുള്ള കാലഘട്ടമാണിത്. അങ്ങനെയാണ് നാം ചരിത്രത്തിന്റെ ഭാഗമാകേണ്ടതെ’ന്നും എംടി ഓർമിപ്പിച്ചു. തന്റെ പ്രിയപ്പെട്ട ഒമ്പത് രചനകൾ സിനിമയായത് വിളംബരം ചെയ്യുന്ന ചടങ്ങിലായിരുന്നു അവസാനമായി എം ടി പങ്കാളിയായത്. രചനയാൽ, സൃഷ്ടികളാൽ, കലയിലൂടെ ‘കാല’ത്തിനപ്പുറവും ദേശത്തിന്റെ ‘നാലുകെട്ടി’നപ്പുറവും മലയാളഭാഷയെ അടയാളപ്പെടുത്തിയ പ്രതിഭാശാലിയായിരുന്നു എം ടി. മലയാളത്തിന്റെ നാലുകെട്ട് കടന്ന് ജ്ഞാനപീഠമേറി എം ടി. കഥാകൃത്ത്, നോവലിസ്റ്റ്, പത്രാധിപർ, പ്രഭാഷകൻ, സംവിധായകൻ, തിരക്കഥാകൃത്ത് തുടങ്ങി സർഗവൃത്തിയുടെ സകലതുറകളിലും എം ടി ഉണ്ടായിരുന്നു. സിനിമയിലും സാഹിത്യത്തിലും വേറിട്ട മുദ്ര രേഖപ്പെടുത്തിയ എം ടിക്ക് പകരമായി നമ്മുടെ സാഹിത്യലോകത്തിൽ മറ്റൊരു രണ്ടാമൂഴക്കാരനില്ല. മൗനത്തിന് ഭാഷയും സംഗീതവുമുണ്ടെന്നും അതൊരു സാംസ്കാരിക വ്യവഹാരമാണെന്നും ബോധ്യപ്പെടുത്തിയ എഴുത്തുജീവിതമായിരുന്നു എം ടിയുടേത്. മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം ടി വിടപറയുമ്പോൾ കൈരളിയുടെ സാഹിത്യ–- സാംസ്കാരിക മണ്ഡലത്തിലെ പ്രകാശഭരിതമായ ഒരേടാണ് മറയുന്നത്. താൻ ഏറെ ആദരിച്ചിരുന്ന കമ്യൂണിസ്റ്റ് ആചാര്യൻ ഇ എം എസിന്റെ വേർപാടിനെ എം ടി വിശേഷിപ്പിച്ചത് ‘നമ്മുടെ രാഷ്ട്രീയത്തിലെ നികത്താനാകാത്ത ശൂന്യത’ എന്നായിരുന്നു. എം ടി യാത്രയായ ഈ സന്ദർഭത്തെ ഞങ്ങൾ കാണുന്നതും അങ്ങനെയാണ്. മലയാളിയുടെ വായനയെ, ചിന്തയെ, കാഴ്ചകളെയും കാഴ്ചപ്പാടിനെയും അത്രമേൽ സ്വാധീനിച്ച രണ്ടക്ഷരം മറയുമ്പോൾ നമ്മുടെ സാംസ്കാരിക സാഹിത്യജീവിതം എത്രമേൽ ദരിദ്രമാകുന്നുവെന്നത് ഞങ്ങൾ തിരിച്ചറിയുന്നു. ആ മഹാപ്രതിഭയ്ക്ക് ദേശാഭിമാനിയുടെ അക്ഷരാഭിവാദനം.

ദേശാഭിമാനി 27 Dec 2024 1:00 am

കഥകളുടെ പെരുന്തച്ചൻ ; എഴുത്തിന്റെ മാന്ത്രികൻ ഓർമകളിലേക്ക്‌ ചേക്കേറി

കോഴിക്കോട് വാക്കുകൾ ഇടറി...ഇടനെഞ്ചിലെ വിങ്ങൽ കണ്ണുകളിൽ പടർന്നു...സർഗലോകത്ത് എം ടി തീർത്ത ഹൃദയസ്പന്ദനം പോലും നിശ്ശബ്ദമായ നിമിഷങ്ങൾ... ദശാബ്ദങ്ങളോളം അക്ഷരവെട്ടം നിറച്ച എഴുത്തിന്റെ മാന്ത്രികൻ വാതകച്ചൂളയിൽ അഗ്നിനാളമായി ഓർമകളിലേക്ക് ചേക്കേറി. അണപൊട്ടിയ നൊമ്പരത്തോടെ കേരളം എം ടി എന്ന മഹാപ്രതിഭക്ക് വിടചൊല്ലി. വ്യാഴം വൈകിട്ട് 5.23ന് മാവൂർ റോഡിലെ ‘സ്മൃതിപഥം’ ശ്മശാനത്തിലായിരുന്നു സംസ്കാരം. ഒരു നോക്കുകാണാനായി ആയിരങ്ങളാണ് ശ്മശാനത്തിലും ഒഴുകിയെത്തിയത്. പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം. വൈകിട്ട് 4.35ന് കൊട്ടാരം റോഡിലെ ‘സിതാര’യിൽനിന്ന് മൃതദേഹവുമായി പുറപ്പെട്ട ആംബുലൻസ് 4.45ന് ‘സ്മൃതിപഥ’ത്തിലെത്തി. ശ്മശാന മുറ്റത്ത് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകിയശേഷം മൃതദേഹം അന്ത്യകർമങ്ങൾക്കായി ഉള്ളിലേക്ക് മാറ്റി. എം ടിയുടെ മൂത്ത സഹോദരൻ പരേതനായ ഗോവിന്ദൻകുട്ടി നായരുടെ മകൻ സതീശൻ എം ടിയുടെ ചിതയ്ക്ക് തീ പകർന്നു. മകൾ അശ്വതി, ബന്ധുക്കളായ എം ടി രാജീവ്, എം ടി രാമകൃഷ്ണൻ, മോഹനൻ നായർ, ദീപു മോഹൻ എന്നിവരും വലംവച്ചു. മന്ത്രിമാരായ എം ബി രാജേഷ്, പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ ബീന ഫിലിപ്പ്, എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ, എംപിമാരായ എം കെ രാഘവൻ, എ എ റഹീം, ഷാഫി പറമ്പിൽ, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, പി ടി എ റഹീം, ടി സിദ്ദിഖ്, അൻവർ സാദത്ത്, രാഹുൽ മാങ്കൂട്ടത്തിൽ, എ പി അനിൽകുമാർ, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, സംവിധായകരായ ലാൽ ജോസ്, ജയരാജ്, എഴുത്തുകാരായ ബെന്യാമിൻ, ഡോ. എം എം ബഷീർ, സുഭാഷ് ചന്ദ്രൻ തുടങ്ങി നിരവധിപേർ സ്മൃതിപഥത്തിലെത്തി ആദരമർപ്പിച്ചു.

ദേശാഭിമാനി 26 Dec 2024 11:51 pm

‘എന്റെ വാസുവേട്ടാ’ ; കണ്ണീരണിഞ്ഞ് കുട്ട്യപ്പ , എം ടിയുടെ പ്രിയ ആരാധകൻ

കോഴിക്കോട് എം ടിയുടെ പ്രിയ ആരാധകൻ കുട്ട്യപ്പ നമ്പ്യാർ ഹൃദയംപൊട്ടുന്ന വേദനയോടെ ‘എന്റെ വാസുവേട്ടാ’ എന്ന് വിളിച്ച് പ്രണാമമർപ്പിച്ചത് സിതാരയിൽ കൂടിയവരെ കണ്ണീരണിയിച്ചു. കണ്ണൂർ പുന്നാട് സ്വദേശി പി വി കുട്ട്യപ്പ നമ്പ്യാർ എംടിയുമായി ഏറെ ആത്മബന്ധമുള്ള വായനക്കാരനാണ്. എം ടിയുടെ പിറന്നാൾദിനമായ ജൂലൈ 15ന് വർഷങ്ങളായി നമ്പ്യാർ വീട്ടിലെത്തും. എം ടിയുടെ കൈയിൽനിന്ന് പുസ്തകവും കോടിമുണ്ടും ഏറ്റുവാങ്ങി മടങ്ങും. 78കാരനായ കുട്ട്യപ്പ നമ്പ്യാർക്ക് രണ്ടാമൂഴമടക്കം എല്ലാ കൃതികളും എം ടി കൈയൊപ്പ് ചാർത്തി സമ്മാനിച്ചിട്ടുണ്ട്. എം ടി ആശുപത്രിയിലാണെന്നറിഞ്ഞ് കോഴിക്കോട്ടെത്തി. ‘‘എം ടി വിടപറഞ്ഞതോടെ ജീവിതവും ലോകവും നഷ്ടമായി. ഞാൻ അനാഥനായി’’–- നമ്പ്യാർ പറഞ്ഞു.

ദേശാഭിമാനി 26 Dec 2024 11:36 pm

കണ്ണാന്തളിപ്പൂക്കളും പുന്നെല്ലരിയുടെ ചോറും

എം ടി വാസുദേവൻനായരുടെ രചനാഭംഗി തികഞ്ഞ ലേഖനങ്ങളിലൊന്ന് എന്ന നിലയിൽ ആവർത്തിച്ചുള്ള വായനയ്ക്ക് പ്രേരിപ്പിക്കാറുണ്ട് ‘കണ്ണാന്തളിപ്പൂക്കളുടെ കാലം'. എന്താണ് ആ ലേഖനത്തിന്റെ അഥവാ ഉപന്യാസത്തിന്റെ ഉള്ളടക്കം? മനോഹരമായ ആ ശീർഷകം സൂചിപ്പിക്കുംപോലെ കണ്ണാന്തളിപ്പൂക്കളെപ്പറ്റിയും അവയുടെ തിരോധാനത്തെപ്പറ്റിയും മാത്രമാണോ അത്? അല്ലേയല്ല. ബാല്യം, ബാല്യത്തിലെ ഓണം എന്നിങ്ങനെ ചില ഇളംനിറങ്ങളുടെ ഗൃഹാതുരശോഭ കലർത്തിയാണ് എം ടി കണ്ണാന്തളിപ്പൂക്കളുടെ ചിത്രം വരയുന്നത്. എന്നാൽ, അതൊന്നുമല്ല ആ ഗദ്യശിൽപ്പം നിവേദിക്കുന്ന പ്രധാനാശയവും അനുഭവവും. അത് വിശപ്പാണ്. വേണമെങ്കിൽ ഒന്നുകൂടി ഇതിനോട് കൂട്ടിച്ചേർക്കാം, അത് കുഞ്ഞമ്മാമ എന്ന സ്നേഹോദാരനായ മനുഷ്യന്റെ, ‘നാളികേരപാകം' എന്നു പറയാവുന്ന വ്യക്തിചിത്രമാണ്. കുഞ്ഞമ്മാമയുടെ കഥയിലും ‘വിശപ്പ്' ഒരു കഥാപാത്രമായതിനാൽ ആ അദൃശ്യനായകനെയോ പ്രതിനായകനെയോ ചുറ്റിപ്പറ്റിയാണ് ‘കണ്ണാന്തളിപ്പൂക്കൾ' വികസിക്കുന്നത് എന്നു പറയാം. ഒരു ചെറുകഥയുടെ കാര്യത്തിലാണെങ്കിൽ അതിന്റെ ക്രാഫ്റ്റിന്റെ ഭാഗമാണ് ഇതെല്ലാമെന്ന് വിചാരിക്കാം. ഒരു ലേഖനത്തിലോ ഉപന്യാസത്തിലോ ഇത്തരം ശിൽപ്പപ്പെടുത്തൽ അസാധാരണമായതുകൊണ്ടുകൂടിയാണ് ഈ എം ടി ലേഖനം അത്രമേൽ ശ്രദ്ധേയമാകുന്നത്.കണ്ണാന്തളിപ്പൂക്കളെക്കുറിച്ചും കുട്ടിക്കാലത്തെ ഓണത്തെക്കുറിച്ചുമുള്ള കാൽപ്പനികഗദ്യം വിശപ്പിന്റെ ദാരുണകഥനമായും ജീവിതകഥനമായും മാറുന്ന സന്ധിയിലാണ് എം ടി തന്റെ ഉപന്യാസത്തെ, അതിനിപുണനായ ഒരു കാഥികന്റെ ചാതുരിയോടെ, മറ്റൊരു വിതാനത്തിലേക്ക് ഉയർത്തുന്നത്. ആ ലേഖനഭാഗം ഇവിടെ എടുത്തെഴുതാം. ‘‘വടക്കേപ്പാടത്തെ നെല്ല് പാലുറയ്ക്കാൻ തുടങ്ങുമ്പോൾ താന്നിക്കുന്നുതൊട്ട് പറക്കുളം മേച്ചിൽപ്പുറംവരെ കണ്ണാന്തളിച്ചെടികൾ തഴച്ചുവളർന്നുകഴിയും. ഇളംറോസ് നിറത്തിലുള്ള പൂക്കൾ തലകാട്ടിത്തുടങ്ങും. ആ പൂക്കളുടെ നിറവും ഗന്ധവുംതന്നെയായിരുന്നു പുന്നെല്ലരിയുടെ ചോറിനും, പൂക്കളുടെയും ചോറിന്റെയും സമൃദ്ധിക്കുവേണ്ടിയുള്ള കാത്തിരിപ്പിന്റെ മാസമാണ് ഞങ്ങൾക്കു കർക്കടകം’. ഇങ്ങനെ, പൂവിനെയും ചോറിനെയും ചേർത്തുനിർത്തുന്ന മറ്റൊരു സന്ദർഭമുണ്ടാകില്ല മലയാളസാഹിത്യത്തിലെന്നാണ് എന്റെ തോന്നൽ. അസാധാരണമായ ഒരു ഭാവനാവ്യാപാരത്തിന്റെയോ മാനസികവ്യാപാരത്തിന്റെയോ ഫലമായി അവ സമീകരിക്കപ്പെടുന്നു. കണ്ണാന്തളിപ്പൂക്കളുടെ കാൽപ്പനികയാഥാർഥ്യം, പുന്നെല്ലരിയുടെ ചോറ് എന്ന ജീവിതയാഥാർഥ്യവുമായി അന്വയിക്കപ്പെടുന്നു. അങ്ങനെ കാൽപ്പനികതയെന്ന ത്രാസിന്റെ മറ്റേത്തട്ട് ചോറിന്റെയും വിശപ്പിന്റെയും കനത്താൽ പുതിയൊരു സന്തുലനം കൈവരിക്കുകയും ഒരു തട്ടിൽ പൂവും മറുതട്ടിൽ പുന്നെല്ലരിയുടെ ചോറും വച്ചുകൊണ്ടുള്ള ഒരപൂർവ തുലാഭാരമായി അത് മാറുകയും ചെയ്യുന്നു. ഇതിന് ‘കാൽപ്പനികറിയലിസം' എന്നു പേരിടാമോ എന്നെനിക്കറിയില്ല. അതെന്തായാലും, ‘അസ്സൽ ചൊറിത്തവളകളുള്ള ഭാവനോദ്യാനങ്ങളാ'യി (imaginary gardens with real toads in them) കവിതയെ നിർവചിച്ച മരിയൻ മൂറിനുകൂടി സമ്മതമാകാനിടയുള്ള ഒരു കലാനിർവചനമായും അതിന്റെ രൂപകമായും മാറുന്നുണ്ട്. ഏകാകികളുടെ ലോകമായും കാത്തിരിപ്പിന്റെ ലോലവിഷാദമായുംമറ്റും എം ടിയുടെ കലയെ വിവരിക്കുമ്പോൾ അതിലെ വിശപ്പിന്റെയും പട്ടിണിയുടെയും പണച്ചുരുക്കത്തിന്റെയും ദാരുണമുദ്രകളെ നമ്മൾ കാണാതെ പോവുകയോ കണ്ടില്ലെന്നു നടിക്കുകയോ ആണ് ചെയ്യുന്നത്. എം ടി തന്റെ ഓർമക്കുറിപ്പുകളുടെ (memoirs) ആധാരമായി സ്വീകരിച്ചത് നാല് അടിസ്ഥാന ജീവിതാവശ്യങ്ങളെയായിരുന്നു. കഞ്ഞി, കാശ്, കുപ്പായം, കാമം എന്നിങ്ങനെ (ഇതിൽ ‘കാമം' എം ടി എഴുതുകയുണ്ടായില്ല. മറ്റു മൂന്നും എഴുതുകയും ആ ഒന്നുമാത്രം കുസൃതി നിറഞ്ഞ കൗശലത്തോടെ തന്റെ വായനക്കാരിൽ നിന്നൊളിപ്പിക്കുകയും ചെയ്തു!) എം ടിയുടെ കഥനഭാവനയുടെയും ആധാരശിലകളാണ് ഇപ്പറഞ്ഞവ മൂന്നും. ‘കർക്കിടകം' എന്ന ഏറെ പ്രസിദ്ധമായ കഥ ഓർക്കാം; അതിലെ പ്രാരംഭവാക്യങ്ങളിലൊന്നിൽത്തന്നെ ‘വിശപ്പ്' കടന്നുവരുന്നുണ്ട് എന്നും. ‘വാനപ്രസ്ഥ'ത്തിലുമുണ്ട് പ്രാരബ്ധത്തിന്റെ ഒട്ടേറെ പരാമർശങ്ങൾ; ജീപ്പുകൂലിയും ശമ്പളക്കണക്കുംതൊട്ട് പൂജയുടെ ചെലവുവരെ. മൂകാംബികാദേവിയെപ്പറ്റിയുള്ള ഒരു പുസ്തകം, അവിടെ കണ്ടത്, വിലക്കൂടുതൽമൂലം താൻ വാങ്ങിയില്ല എന്നും കരുണൻ മാഷ്. പക്ഷേ, ഇതൊന്നുമല്ല ആദ്യവായനയ്ക്കുശേഷം വർഷങ്ങൾ പിന്നിട്ടിട്ടും എന്റെയുള്ളിൽ ശേഷിക്കുന്നത്. അത് ഈ വാക്യമാണ് ‘വിനോദിനി തുണിസഞ്ചിയും മാസ്റ്ററുടെ തോൽബാഗും എടുത്തുകൊണ്ട് ഇറങ്ങാൻ തുടങ്ങി. ചവിട്ടുപടിമേൽ കാലുറപ്പിക്കാൻ സാരിത്തുമ്പ് ഒതുക്കിപ്പിടിച്ചപ്പോൾ അടിപ്പാവാടയുടെ അറ്റത്തെ കീറിയ ലെയ്സിന്റെ ചിതറിയ അറ്റങ്ങൾ കണ്ടു’. ‘രണ്ടാമൂഴം' എന്ന നോവൽശീർഷകത്തിനുതന്നെ വമ്പിച്ച ധ്വനിമൂല്യമുണ്ട്. മഹാബലനും പാണ്ഡവരുടെ യുദ്ധവിജയത്തിനുപിന്നിലെ കരുത്തിന്റെ വറ്റാത്ത ഉറവിടവുമായിരുന്നിട്ടും എന്നും എവിടെയും രണ്ടാമനാക്കപ്പെടുന്ന ഭീമസേനന്റെ തിരസ്കൃതപൗരുഷത്തിന്റെ ഗാഥയാണ് ആ നോവൽ. താൻ വായുപുത്രനല്ല, മറിച്ച് ചങ്ങലയഴിച്ച ചണ്ഡമാരുതനെപ്പോലെ കരുത്തനായ ഒരു കാട്ടാളന്റെ മകനാണെന്ന അന്തിമമായ വെളിപ്പെടൽ ഇക്കാര്യത്തിൽ നിർണായകമാണ്. ജീവിതത്തിൽ ഭീമനേറ്റ തിരിച്ചടികളും തിരസ്കാരങ്ങളും ആ ബലശാലിയുടെ നിഷാദ പിതൃത്വത്തിനേറ്റ പ്രഹരങ്ങൾകൂടിയായിരുന്നു. ആ അർഥത്തിൽ കാടും കറുപ്പും കരുത്തും പൈതൃകമായവരുടെ രണ്ടാമൂഴത്തിന്റെ കഥകൂടിയാകുന്നു ‘രണ്ടാമൂഴം'. ‘പള്ളിവാളും കാൽച്ചിലമ്പും' എന്ന ചെറുകഥ, അതിന്റെ ചലച്ചിത്രരൂപമായ ‘നിർമാല്യ'വും ഒരേയൊരു കഥനസന്ധിയുടെ അക്രാമകമായ വിധ്വംസകവീര്യത്താലാണ് ഇന്നും ഓർമിക്കപ്പെടുന്നത്. ആജീവനാന്തം സ്വന്തം ചോരകൊണ്ട് തർപ്പണം ചെയ്തിരുന്ന ഭഗവതിയുടെ മുഖത്ത് ആഞ്ഞുതുപ്പുന്ന വെളിച്ചപ്പാടിന്റെ ദൈവധ്വംസകമായ മനുഷ്യക്രോധമാണത്. മനുഷ്യനെയും അവന്റെ യാതനയെയും ശിലാബിംബത്തിന്റെ മൂകനിസ്സംഗതയ്ക്കുമുകളിൽ പ്രതിഷ്ഠിക്കുന്ന നവോത്ഥാനവീറിന്റെ പെരുംചുവടായിരുന്നു അത്; നോവും പട്ടിണിയും തിന്ന് അസ്ഥിക്കരുത്താർജിച്ച മനുഷ്യന്റെ അന്തിമപ്രതികാരവും!

ദേശാഭിമാനി 26 Dec 2024 11:30 pm

ജ്ഞാന വൃക്ഷം

അത്ഭുതകരമായ ഒരു പിറവിയായിരുന്നു, എം ടി എന്ന സ്നേഹാക്ഷരങ്ങളിൽ ആബാലവൃദ്ധം മലയാളികൾ വിളിച്ച ആ ജ്ഞാനവൃക്ഷത്തിന്റേത്. കൂടല്ലൂർ മാടത്ത് തെക്കേപ്പാട്ട് കുടുംബത്തിൽ അമ്മാളുഅമ്മയുടെ നാലു മക്കളിൽ ഇളയവനെ ജനിക്കുംമുമ്പേ ഇല്ലാതാക്കാനാണ് വൈദ്യന്മാർ വിധിച്ചത്. അമ്മയുടെ അനാരോഗ്യമായിരുന്നു കാരണം. എന്നാൽ, വൈദ്യന്മാർ പറഞ്ഞതനുസരിച്ച് അമ്മ കഴിച്ച ഉന്മൂലന ഔഷധങ്ങളെ അതിജീവിച്ച് 1108ലെ പഞ്ഞക്കർക്കടകത്തിൽ ആ കുഞ്ഞ് പിറന്നു. കടുപ്പമേറിയ ഔഷധപ്രയോഗങ്ങളുടെ ഫലമായി കുട്ടിക്കാലത്ത് അനാരോഗ്യവാനായിരുന്നു. എങ്കിലും മലയാളസാഹിത്യത്തെ ഹിമവാനോളം ഉയർത്തി, നവതിയും പിന്നിട്ട്, ഭാഷയുടെയും രാജ്യത്തിന്റെയും അതിരുകൾക്കപ്പുറത്തും അക്ഷരങ്ങളെയും കലകളെയും സ്നേഹിക്കുന്നവരുടെയെല്ലാം ആദരം ഏറ്റുവാങ്ങിയാണ് ആ സർഗജീവിതം വിടവാങ്ങുന്നത്. ഇക്കാലത്തിനിടെ ഒരു ഇന്ത്യൻ സാഹിത്യകാരനും ചലച്ചിത്രകാരനും ലഭിക്കാവുന്ന മിക്കവാറും എല്ലാ ബഹുമതികളും പേനത്തഴമ്പുള്ള ആ കൈകൾ ഏറ്റുവാങ്ങി. എം ടി വാസുദേവൻനായർ ജനിക്കുമ്പോൾ പുന്നയൂർക്കുളം സ്വദേശിയായ അച്ഛൻ ടി നാരായണൻനായർക്ക് അന്ന് സിലോൺ എന്നറിയപ്പെട്ടിരുന്ന ശ്രീലങ്കയിലായിരുന്നു ജോലി. അക്കാലത്തെ മരുമക്കത്തായമനുസരിച്ച് അമ്മയുടെ തറവാടടങ്ങുന്ന കൂടല്ലൂരാണ് ബാല്യകൗമാരങ്ങളിൽ കഴിഞ്ഞത്. തറവാട്ടുഭാഗത്തിൽ വീടില്ലാതിരുന്നതിനാൽ ഒരു വല്യമ്മയുടെ വീട്ടുവളപ്പിലെ കൊട്ടിലിലായിരുന്നു ജീവിതം. പഠിക്കാൻ മിടുക്കനായിരുന്ന വാസുവിന് എസ്എസ്എൽസിക്ക് അക്കാലത്തെ അപൂർവനേട്ടമായ ഫസ്റ്റ്ക്ലാസ് ഉണ്ടായിരുന്നിട്ടും വീട്ടിലെ സാമ്പത്തികസ്ഥിതി മോശമായിരുന്നതിനാൽ ഒരുവർഷം കോളേജിൽ ചേരാൻ കഴിഞ്ഞിരുന്നില്ല. വീട്ടിൽ ഏകനായിരുന്ന ആ ഒരുവർഷം കൂട്ടുകൂടിയ പുസ്തകങ്ങളാണ് തന്നെ പുതിയ ലോകങ്ങൾ പരിചയപ്പെടുത്തിയതെന്ന് എം ടി പലവുരു പറഞ്ഞിട്ടുണ്ട്. ആ വായനയുടെ അടിത്തറ ജീവിതത്തിൽ എന്നും വെളിച്ചമായി. പ്രായമായിക്കഴിഞ്ഞും കണ്ണിന് ആരോഗ്യമുണ്ടായിരുന്ന കാലത്തോളം ദിവസം 300 പേജിലധികം ആ വായനക്കാരൻ വായിച്ചിരുന്നു. സ്കൂൾവിദ്യാർഥി ആയിരിക്കുമ്പോൾ എഴുതിത്തുടങ്ങിയ എം ടി രചനാലോകത്തേക്ക് കടക്കുന്ന ആരെയുംപോലെ കവിതയിലാണ് ആരംഭിച്ചത്. എന്നാൽ, വൈകാതെ കഥകളിലേക്ക് കടന്നു. 15 വയസ്സ് തികയുംമുമ്പേ, പത്താംക്ലാസിൽ പഠിക്കുമ്പോൾ ആദ്യകഥ പ്രസിദ്ധീകരിച്ചു. അതിന് മാസങ്ങൾക്കുമുമ്പ് ഗുരുവായൂരിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന കേരളക്ഷേമം ദ്വൈവാരികയിൽ വന്ന ലേഖനമാണ് വെളിച്ചംകണ്ട ആദ്യരചന. ‘പ്രാചീനഭാരതത്തിലെ വൈരവ്യവസായം’ എന്ന ആ ലേഖനം മതി അക്കാലത്തുതന്നെ എം ടി ആർജിച്ചിരുന്ന അറിവിന്റെ വലിപ്പമറിയാൻ. ഒമ്പതു നോവലുകളടക്കം (ഒന്ന് കൂട്ടുകാരൻ എൻ പി മുഹമ്മദുമൊത്ത് എഴുതിയത്) അമ്പതോളം പുസ്തകങ്ങളെഴുതിയ എം ടി 60 ചലച്ചിത്രങ്ങൾക്ക് തിരക്കഥയും എഴുതി. എം ടിയുടെ ബീഡിവലി പ്രസിദ്ധമാണ്. എഴുതുമ്പോൾപ്പോലും ചുണ്ടിൽ എരിയുന്ന ബീഡിയുണ്ടാകുമായിരുന്നു. അതുപോലെ പ്രസിദ്ധമാണ് എം ടിയുടെ മൗനവും. ഉറ്റവരോടും അടുപ്പക്കാരോടുംപോലും പലപ്പോഴും ഒരു മൂളലിലൊതുക്കും പറയാനുള്ളത്. എഴുത്തിലും ഒരു വാക്കുപോലും അധികാമാകാതെ ജാഗ്രത പുലർത്തി. നിറകുടം തുളുമ്പില്ല എന്ന ചൊല്ലുപോലെ അറിവ് ആ മഹാമനീഷിയെ വിനീതനാക്കി.

ദേശാഭിമാനി 26 Dec 2024 11:26 pm

സിപിഐ: സമരങ്ങളുടേയും സഹനങ്ങളുടേയും നൂറ്റാണ്ട്

2024 ഡിസംബര്‍ 26. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നൂറു വയസ്സ്. സോവ്യറ്റ് യൂണിയനിലെ താഷ്‌കെന്റില്‍ ആദ്യരൂപം കൈക്കൊള്ളുകയും ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സംഘടിത രൂപം പ്രാപിക്കുകയും ചെയ്ത പാര്‍ട്ടിയുടെ നൂറാം വാര്‍ഷികം കേരളമുള്‍പ്പെടെ പ്രസ്ഥാനത്തിന് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ വിപുലമായി ആചരിക്കപ്പെടുകയാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് കേരളത്തില്‍ ആഘോഷപരിപാടിയും തിരുവനന്തപുരത്തെ പുതിയ പാര്‍ട്ടി ആസ്ഥാനമായ, പുതുക്കിപ്പണിത എം.എന്‍ സ്മാരകത്തിന്റെ ഉദ്ഘാടനവും മാറ്റി വെച്ചിരിക്കുകയാണ്. ഇന്ത്യയിലെ തൊഴിലാളികളുടേയും ബഹുജനങ്ങളുടേയും യുവജന വിദ്യാര്‍ഥികളുടേയും ഹൃദയങ്ങളില്‍ വിപ്ലവത്തിന്റെ സ്വപ്‌നങ്ങള്‍ ജ്വലിപ്പിച്ചു നിര്‍ത്തിയ സി.പി.ഐയുടെ രാഷ്ടീയ സന്ദേശത്തിന്റെ പ്രസക്തി ഏറ്റവുമധികം വര്‍ധിച്ച ഒരു കാലഘട്ടത്തിലാണ് ത്യാഗത്തിന്റേയും പോരാട്ടങ്ങളുടേയും ഓര്‍മപ്പെടുത്തലുകളുമായി ശതവാര്‍ഷികത്തിന്റെ ആരവങ്ങള്‍ ഇന്ത്യയുടെ രാഷ്ട്രീയഭൂമികയെ മുഖരിതമാക്കുന്നത്. രാഷ്ട്രീയമായ ഒട്ടേറെ ത്യാഗങ്ങളും വെല്ലുവിളികളും നേരിട്ട പാര്‍ട്ടി കഴിഞ്ഞ ഒരു നൂറ്റാണ്ട്കാലത്തിന്റെ സംഭവബഹുലമായ ചരിത്രത്തില്‍ ആധുനിക ഇന്ത്യയ്ക്ക് നല്‍കിയ സംഭാവനകള്‍ അമൂല്യമാണ്. രാഷ്ടീയവും സംഘടനാപരവുമായ ശൈഥില്യങ്ങള്‍, തിരിച്ചടികള്‍, നയപരമായ പാളിച്ചകള്‍, പരാജയങ്ങള്‍.. ഇതൊക്കെ നേരിടുമ്പോഴും സി.പി.ഐ ഇന്ത്യക്ക് നല്‍കിയ പ്രൗഢമായ സംഭാവനകള്‍, തേജസ്സുറ്റ നേതാക്കള്‍, കരുത്തുറ്റ നേതൃത്വം.. ഇവയൊന്നും മറക്കാനാവില്ല. എ.ഐ.ടി.യു.സി എന്ന ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയുടെ പിന്നില്‍ പ്രവര്‍ത്തിച്ച സി.പി.ഐ നേതാക്കളാണ് പില്‍ക്കാലത്ത് റെയില്‍വെ പണിമുടക്ക് പോലെ തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനായി പൊരുതിയവരില്‍ ഐക്യത്തിന്റേയും ഒരുമിച്ചുനില്‍ക്കലിന്റേയും അഗാധമായ വര്‍ഗബോധം സൃഷിച്ചത്. ബാങ്കിംഗ്, ഇന്‍ഷൂറന്‍സ് മേഖലകളിലും മറ്റ് സര്‍വീസ് സംഘടനാ രംഗങ്ങളിലും സമരസന്ദേശത്തിന്റെ വിത്ത് പാകുന്നതില്‍ സി.പി.ഐ നേതാക്കള്‍ വഹിച്ച പങ്ക് സുപ്രധാനമാണ്.ഇന്ത്യയിലെ ആദ്യത്തെ വിദ്യാര്‍ഥി സംഘടന എ.ഐ.എസ്.എഫ് സി.പി.ഐയുടെ ബഹുജനസംഘടനയായി സമരപഥങ്ങളെ ചുവപ്പിച്ചതും ചരിത്രം. 1936 ലായിരുന്നു ഇത്. വിദ്യാര്‍ഥി സംഘടന ഉദ്ഘാടനം ചെയ്തത് ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു. അച്യുതമേനോന്റെ സഹയാത്രികനായി തൃശൂര്‍ മുതല്‍ ലക്കിടി വരെ ഇന്തോ സോവ്യറ്റ് ബന്ധത്തിന്റെ രാസത്വരകം കൂടിയായിരുന്നു റഷ്യന്‍ ബ്ലോക്കിനകത്തെ സി.പി.ഐ എന്ന സഹോദര കമ്യൂണിസ്റ്റ് പാര്‍ട്ടി. ഇസ്‌കസ് (ഇന്തോ സോവ്യറ്റ് കള്‍ച്ചറല്‍ സൊസൈറ്റി), യുദ്ധങ്ങള്‍ക്കെതിരായ ലോകസമാധാന പ്രസ്ഥാനം (ഇപ്‌സോ) എന്നിവയെല്ലാം അന്നത്തെ ഇന്ത്യന്‍ പുരോഗമന വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് ഊടുംപാവും നല്‍കി. നാടക കലാരംഗത്ത് ഇപ്റ്റ നല്‍കിയ സംഭാവനകള്‍, ഹിന്ദി സിനിമാരംഗത്തെ പുരോഗമന വീക്ഷണം പുലര്‍ത്തുന്നവരുടെ കൂട്ടായ്മ എന്നിവയൊക്കെ സി.പി.ഐയ്ക്ക് അവകാശപ്പെടാനുള്ളതാണ്. എസ്.വി ഘാട്ടെ എന്ന മംഗലാപുരത്തുകാരനായിരുന്നു സി.പി.ഐയുടെ പ്രഥമസെക്രട്ടറി. 1970 ല്‍ അന്തരിച്ച ഇദ്ദേഹം അവസാനകാലം വരെ സി.പി.ഐയുടെ മുന്നണിപ്പോരാളിയായിരുന്നു. ഘാട്ടെയോടൊപ്പം എം.എന്‍. റോയ്, ശിങ്കാരവേലു ചെട്ടിയാര്‍, ഇവാലിന്‍ ട്രെന്റ് റോയ്, അബനി മുഖര്‍ജി, റോസാ ഫിറ്റിംഗോവ്, മുഹമ്മദ് ഷെഫീഖ്, മുഹമ്മദലി. എം.പി.ടി ആചാര്യ, എസ്.എ ഡാങ്കെ, മുസഫര്‍ അഹമ്മദ്, ഷൗക്കത്ത് ഉസ്മാനി, നളിനി ഗുപ്ത എന്നിവരായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി കാണ്‍പൂരില്‍ പിറവിയെടുക്കുമ്പോള്‍ നേതൃനിരയില്‍. 1933 ലായിരുന്നു സി.പി.ഐയുടെ കൊല്‍ക്കത്താ സമ്മേളനം. പിറ്റേ വര്‍ഷം പാര്‍ട്ടിയെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. കേരളത്തില്‍ പാര്‍ട്ടി രൂപീകരണം 1937 ലായിരുന്നു. പി. കൃഷ്ണപിള്ള, എ.കെ.ജി, ഇ.എം.എസ്, എന്‍.സി ശേഖര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കണ്ണൂരിലെ പാറപ്പുറത്തായിരുന്നു പാര്‍ട്ടി രൂപീകരണയോഗം. രണ്ടാം ലോകമഹായുദ്ധത്തിനെതിരെ മുംബൈയില്‍ നടന്ന കൂറ്റന്‍ തൊഴിലാളി പണിമുടക്കില്‍ ഒരു ലക്ഷത്തിലധികമാളുകള്‍ പങ്കെടുത്തത് സി.പി.ഐയുടെ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമായി രേഖപ്പെടുത്തപ്പെട്ടു. ഇതിനിടെ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടും അഭിപ്രായ വ്യത്യാസവും നേതാക്കളുടെ അറസ്റ്റുമെല്ലാം പ്രസ്ഥാനത്തെ ശൈഥില്യത്തിലെത്തിച്ചു. 1957ല്‍ ഇ.എം.എസിന്റൈ നേതൃത്വത്തില്‍ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍. ആ മന്ത്രിസഭയ്‌ക്കെതിരെ വിമോചനസമരം. 1959 ജൂലൈ 31. വിമോചനസമരത്തിലൂടെ കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണം അട്ടിമറിക്കപ്പെട്ടു. ഇത് സംബന്ധിച്ച് രാഷ്ട്രപതിയുടെ വിളംബരം വന്നതോടെ പ്രതിവിപ്ലവശക്തികള്‍ സംസ്ഥാനമെങ്ങും അഴിഞ്ഞാടുകയായിരുന്നു. പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. പ്രവര്‍ത്തകര്‍ക്കും അവരുടെ വീടുകള്‍ക്കും സ്വത്തുക്കള്‍ക്കും നേരെ കൈയേറ്റങ്ങള്‍. വിരുദ്ധരുടെ തേര്‍വാഴ്ച ഏറ്റവും കൂടുതല്‍ നടന്നത് മധ്യകേരളത്തിലായിരുന്നു. തൃശൂര്‍ മാളയ്ക്കടുത്ത് ഒരു ചെത്ത് തൊഴിലാളിയെ വിമോചന സമരക്കാര്‍ കൊലപ്പെടുത്തി. പിരിച്ചുവിടപ്പെട്ട മന്ത്രിസഭയിലെ അംഗം പി.കെ. ചാത്തന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ തൃശൂരിലും പരിസരത്തും വന്‍പ്രതിഷേധ മാര്‍ച്ച് നടന്നു. ഇ.എം.എസ് മന്ത്രിസഭ പിരിച്ചുവിടപ്പെട്ടതിന്റെ മൂന്നാമത്തെ വര്‍ഷം ചൈനീസ് യുദ്ധം, പാര്‍ട്ടി നയത്തിലെ വൈരുധ്യം പ്രകടമായി. കോണ്‍ഗ്രസിനോടുള്ള സമീപനം, സോവ്യറ്റ് നിലപാട് തുടങ്ങിയ കാര്യങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തില്‍ ആഭ്യന്തര സംഘര്‍ഷം കനത്തു. പാര്‍ട്ടി രണ്ടായി സി.പി.ഐ, സി.പി.ഐ (എം). ആത്മബലിയുടെ ആറു പതിറ്റാണ്ട് ഇന്ത്യന്‍ അതിര്‍ത്തിയിലേക്കുള്ള ചൈനീസ് കടന്നാക്രമണത്തിനെതിരെ സി.പി.ഐ ചെയര്‍മാന്‍ എസ്.എ. ഡാംഗെയുടെ നേതൃത്വത്തിലുള്ള നേതൃത്വം അതിശക്തമായ നിലപാട് സ്വീകരിക്കുകയും പ്രധാനമന്ത്രി നെഹ്‌റുവിന് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തു. ഇന്ത്യാ-ചീന അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന്റെ ഉരുള്‍ പൊട്ടുന്നതിനു മുമ്പ് ചൈനീസ് പ്രധാനമന്ത്രി ചൗ എന്‍ ലായിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ, പാര്‍ട്ടി ജനറല്‍ സെക്രട്ടറി അജയ്‌ഘോഷ് അദ്ദേഹത്തെ സന്ദര്‍ശിച്ചു. ചൈനയുടെ ധിക്കാരപരമായ നിലപാടിനെതിരെയുള്ള ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്പൂര്‍ണ വികാരമാണ് അദ്ദേഹം ചൗഎന്‍ലായിയെ അറിയിച്ചത്. ഇന്ത്യന്‍ സൈനികരെ വധിച്ച സംഭവത്തില്‍ ഇന്ത്യയിലെ പാര്‍ട്ടിക്കകത്ത് ചൈനയോട് കടുത്ത അമര്‍ഷമുണ്ടെന്നും അതിര്‍ത്തി സംഘര്‍ഷം പാര്‍ട്ടിയെ ദേശീയ മുഖ്യധാരയില്‍ നിന്നു ഒറ്റപ്പെടുത്തുമെന്നും അജയ്‌ഘോഷ് ധരിപ്പിച്ചു. രാഷ്ട്രപതി ഭവനിലായിരുന്നു ഈ കൂടിക്കാഴ്ച. ചൈനയുടെ ഇന്ത്യന്‍ നയത്തില്‍ തിരുത്ത് അനിവാര്യമാണെന്നായിരുന്നു പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട്. ഇക്കാര്യമാണ് ചൈനയെ അറിയിച്ചത്. എന്നാല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് നേതൃത്വത്തിന് സാര്‍വദേശീയ വീക്ഷണത്തിന്റെ പോരായ്മയുണ്ടെന്നും സങ്കുചിത വികാരം വെടിഞ്ഞ് സി.പി.ഐ ചൈനയെ പിന്തുണക്കണമെന്നുമായിരുന്നു ചൈനീസ് പ്രധാനമന്ത്രി അജയ്‌ഘോഷിനോട് ആവശ്യപ്പെട്ടത്. ഡാംഗെ, അജയ്‌ഘോഷ്, പി.സി.ജോഷി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചൈനയ്‌ക്കെതിരെ സി.പി.ഐ ആഞ്ഞടിച്ചു. അതേസമയം തൊഴിലാളി വര്‍ഗ സര്‍വാധിപത്യം എന്ന പേര് നല്‍കി മാവോയുടെ വിപ്ലവ രാഷ്ട്രീയത്തിന്റെ അടവും തന്ത്രവുമായി ഔദ്യോഗിക നേതൃത്വത്തെ നിരാകരിച്ച് മറുവിഭാഗവും മുന്നോട്ടു പോയി. സുന്ദരയ്യ, എ.വി. കുഞ്ഞമ്പു, സി.എച്ച്.കണാരന്‍, ഇ.കെ. നായനാര്‍, വി.എസ്. അച്യുതാനന്ദന്‍, ഇ.കെ. ഇമ്പിച്ചിബാവ, ടി. നാഗിറെഡ്ഡി, എം. ഹനുമന്തറാവു, പ്രമോദ് ദാസ്ഗുപ്ത, മുസഫര്‍ അഹമ്മദ്, പി. രാമമൂര്‍ത്തി, ഭൂപേഷ് ഗുപ്ത തുടങ്ങി 32 പേരാണ് അവിഭക്ത സി.പി.ഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോയത്. ഇതോടെ പിളര്‍പ്പ് യാഥാര്‍ഥ്യമാവുകയായിരുന്നു. രണ്ടു ഗ്രൂപ്പിലും ഉള്‍പ്പെടാതെ മധ്യവര്‍ത്തി നിലപാട് സ്വീകരിച്ചിരുന്ന ഇ.എം.എസ് പിന്നീട് സി.പി.ഐഎമ്മിലേക്കു പോവുകയും ഭൂപേഷ് ഗുപ്ത ഔദ്യോഗിക ലൈന്‍ സ്വീകരിച്ച് സി.പി.ഐയിലേക്ക് തന്നെ മടങ്ങുകയും ചെയ്തു. 'കുടിലുകളില്‍, കൂരകളില്‍ കണ്‍മണി പോല്‍ സൂക്ഷിച്ച ജനനേതാക്കള്‍' വ്യക്തമായും രണ്ടു ചേരിയായി പോരടിക്കുകയും തെലങ്കാനയുടേയും പുന്നപ്രവയലാറിന്റേയും രക്തപങ്കിലമായ രണശിലയില്‍ പടുത്തുയര്‍ത്തിയ വിപ്ലവപ്രസ്ഥാനം രണ്ടു തുണ്ടമായി മുറിഞ്ഞുവീഴുകയും ചെയ്ത കറുത്ത മുഹൂര്‍ത്തങ്ങളായിരുന്നു അത്. ദേശീയ ജനാധിപത്യ വിപ്ലവമെന്ന മുദ്രാവാക്യമുയര്‍ത്തി കോണ്‍ഗ്രസുള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി ചേര്‍ന്ന് മുഖ്യശത്രുവായ അന്നത്തെ മഹാസഖ്യത്തെ പരാജയപ്പെടുത്തുകയെന്നതായിരുന്നു പാര്‍ട്ടി ലൈന്‍. സി. അച്യുതമേനോന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയും എം.എന്‍, ടി.വി തുടങ്ങിയ മന്ത്രിമാരുടെ ദീര്‍ഘദൃഷ്ടിയും കേരളത്തിന്റെ അധികാരഘടനയില്‍ മറ്റൊരു പാര്‍ട്ടിക്കും അവകാശപ്പെടാനാവില്ല. ഏറ്റവും കാലിബര്‍ ഉള്ള നേതാക്കളെയാണ് ആ പാര്‍ട്ടി ഇന്ത്യന്‍ രാഷ്ട്രീയത്തിന് നല്‍കിയത്. ജീര്‍ണിച്ചു തുടങ്ങിയ ഇന്ത്യന്‍ നേതൃനിരയെ കണ്ടു മടുക്കുന്നവര്‍ക്ക് ഏറെ നല്ല കാര്യങ്ങള്‍ പഠിക്കാനുണ്ട്, ഗതകാല സി.പി.ഐ നേതാക്കളില്‍ നിന്ന്. പാര്‍ട്ടിയുടെ ശത്രുക്കള്‍ പോലും അക്കാര്യം സമ്മതിക്കും. 1979 ആയപ്പോഴേക്ക് ഇടതുപക്ഷ ഐക്യത്തിന് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ യോജിച്ചു പ്രവര്‍ത്തിക്കുകയെന്ന സ്ട്രാറ്റജി അംഗീകരിക്കപ്പെട്ടു. ഭട്ടിന്‍ഡയില്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ അംഗീകാരത്തോടെയായിരുന്നു ഇത്. മുഖ്യമന്ത്രി പി.കെ.വിയുടെ രാജിയും തുടര്‍ന്നുള്ള സി.പി.ഐ സി.പി.എം ഐക്യവുമെല്ലാം ഇതിന്റെ തുടര്‍ച്ചയാണ്. 1996 ല്‍ കേന്ദ്രമന്ത്രിസഭയില്‍ സി.പി.ഐ നേതാക്കളായ ഇന്ദ്രജിത് ഗുപ്തയും ചതുരാനന്‍ മിശ്രയും മന്ത്രിമാരായതും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ നാഴികക്കല്ലായി. 1952 ലെ പ്രഥമ ഇന്ത്യന്‍ ലോക്‌സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷകക്ഷിയായിരുന്നു എ.കെ.ജി അനൗദ്യോഗിക നേതാവായ സി.പി.ഐ എന്നതും ചരിത്രം. യു.പി.എയുടെ സുവര്‍ണകാലത്തും അതിനു മുമ്പും പാര്‍ലമെന്റിന്റെ ഇരുസഭകളിലും ശോഭായമാനമായ സാന്നിധ്യമറിയിച്ച പാര്‍ട്ടി ഇന്ന് അതിന്റെ ഏറ്റവും ക്ഷീണിതമായ പാര്‍ലമെന്ററി അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ലോക്‌സഭയിലും രാജ്യസഭയിലും ഇടിമുഴക്കങ്ങള്‍ സൃഷ്ടിച്ച നിരവധി നേതാക്കളെ സംഭാവന ചെയ്ത ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് 2023 ആയതോടെ ദേശീയ പാര്‍ട്ടി പദവി നഷ്ടമായി എന്നതും ആ പാര്‍ട്ടി നേരിടുന്ന രാഷ്ട്രീയവും സംഘടനാപരവുമായ ഏറ്റവും വലിയ പ്രതിസന്ധിയായി. പ്രതിസന്ധിയുടെ കടല്‍ മുറിച്ചുനീന്താന്‍ എന്ത് പോംവഴിയെന്ന് കണ്ടെത്തേണ്ടത് വരാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റേ കൂടി ചുമതലയായിരിക്കും. നൂറ് വര്‍ഷത്തെ നേട്ടങ്ങളില്‍ അഭിമാനിക്കുമ്പോഴും വര്‍ത്തമാനകാല രാഷ്ട്രീയത്തിലെ ജീര്‍ണതയും സൈദ്ധാന്തിക ശൂന്യതയും സംഘടനാദൗര്‍ബല്യവും കനത്ത വെല്ലുവിളികളായി സി.പി.ഐയെ സദാ ചൂഴ്ന്നു നില്‍ക്കുന്നുവെന്ന സത്യം നേതൃത്വത്തിന് തിരിച്ചറിവുണ്ടാകാതെ ഭൂതകാലപ്രതാപം തിരിച്ചുപിടിക്കാനാവുകയില്ല.

സമകാലിക മലയാളം 26 Dec 2024 2:38 pm

വിടവാങ്ങും നേരം; മാധവിക്കുട്ടിയെക്കുറിച്ച് എംടി എഴുതിയത്

ബോം ബെയിലേയ്ക്ക് വീണ്ടും ഒരു യാത്ര നിശ്ചയിച്ചപ്പോള്‍ ആമിയ്ക്ക് ഒരു കത്തെഴുതി. ഞാന്‍ വരുന്നുണ്ട്, വന്നു കാണുന്നുണ്ട്. കഴിഞ്ഞ യാത്രയില്‍ അവിടെ എത്തിയപ്പോഴാണ് വിളിച്ചത്. വീട്ടില്‍ ആരുമില്ല. അവര്‍ മഹാബലേശ്വരത്തേയ്ക്ക് പോയിരിക്കുകയായിരുന്നു. കത്തിന് മറുപടിയൊന്നും വന്നില്ല. മലയാളി അസോസിയേഷന്റെ പരിപാടി കഴിഞ്ഞ രാത്രിയില്‍ ഞാന്‍ ഫോണ്‍ ചെയ്തു. ദാസേട്ടനാണ് ഫോണെടുത്തത്. പിന്നെ ആമിയുമായി സംസാരിച്ചു. പകല്‍ രവിയേട്ടനെ (പി.കെ. രവീന്ദ്രനാഥ്) കാണാമെന്ന് പറഞ്ഞിട്ടുണ്ട്. ഒരുമിച്ചാണ് ഊണ്. 'വൈകുന്നേരം വന്നാലോ?' 'വരൂ...''സമയം...?''എപ്പോള്‍ വേണെങ്കിലും വരൂ. ബാങ്ക് ഹൗസ്, കൊളാബ. ഏതു ടാക്‌സിക്കാര്‍ക്കും അറിയും. 'മീറ്റിഗിന്റെ നടത്തിപ്പുകാരിലൊരാള്‍ എന്നെ കൊണ്ടുപോകാമെന്നു പറഞ്ഞു. ഭേദപ്പെട്ട ഒരു വ്യാപാരം നടത്തുന്നയാള്‍. എന്നെ വരുത്തിയ സംഘടനയുടെ ഖജാന്‍ജിയും അദ്ദേഹമാണ്. ദാസേട്ടന്‍ റിസര്‍വ്വ് ബാങ്കിലെ വലിയ ഉദ്യോഗസ്ഥനാണെന്നറിയാം. ബാങ്ക് ഹൗസ് വലിയ ഉദ്യോഗസ്ഥന്മാര്‍ മാത്രം താമസിക്കുന്ന സ്ഥലമാണ്. വരാന്തയിലേയ്ക്ക് കയറിയപ്പോള്‍ കെ.മാധവദാസ് എന്ന നെയിംബോര്‍ഡ് കണ്ടു. മറ്റൊരിടത്ത് കമലാദാസ് എന്ന നെയിം ബോര്‍ഡും. അതിന്റെ താഴെ വിസിറ്റേഴ്‌സിന്റെ സമയം എഴുതിയ ബോര്‍ഡുമുണ്ട്. അഞ്ചു പി.എം. റ്റു ആറ് പി.എം. ഞങ്ങള്‍ എത്തുമ്പോള്‍ അഞ്ചു മണി കഴിഞ്ഞിരിക്കുന്നു. സംശയിച്ചു നില്‍ക്കുന്ന ഞങ്ങളെ ഹിന്ദി പറയുന്ന പരിചാരകന്‍ അകത്തേയ്ക്കു ക്ഷണിച്ചു. കൂടെ വന്നയാള്‍ സംശയിക്കുന്നു. ഞാന്‍ പറഞ്ഞു: 'വരൂ, പരിചയപ്പെടാമല്ലോ. 'അകത്തെ വലിയ സ്വീകരണമുറിയില്‍ അപ്പോള്‍ അഞ്ചുപേരുണ്ടായിരുന്നു. അവര്‍ ഒരുമിച്ച് വന്നവരല്ല. വിട്ടുവിട്ടാണ് ഇരിക്കുന്നത്. പരിചാരകന്‍ വെള്ളം കൊണ്ടുവന്നുതന്നു. പറയണോ? ഞാന്‍ ഫോണ്‍ ചെയ്തതാ... അപ്പോള്‍ വേറെയും രണ്ടുപേര്‍ വന്നു. പെണ്‍കുട്ടികള്‍. അകത്തുനിന്നും വന്ന ദാസേട്ടന്‍ വാതുക്കല്‍നിന്ന് പറഞ്ഞു: 'പ്‌ളീസ് വെയിറ്റ്. ഷീ വില്‍ ബി കമിങ് ഇന്‍ ഫൈവ് മിനുട്ട്‌സ്. 'ദാസേട്ടന്‍ എന്നെ കണ്ടില്ല. ശ്രദ്ധയാകര്‍ഷിക്കാന്‍ ഞാന്‍ ശ്രമിച്ചതുമില്ല.'വിസിറ്റേഴ്‌സിന്റെ സമയം... ഇതെന്താ രാജസദസ്സോ?' എന്റെ കൂടെ വന്നയാള്‍ രസിക്കാതെ പതുക്കെ പിറുപിറുത്തു. അതെ. രാജകുമാരിയുടെ സദസ്സ്്. അകത്തുനിന്ന് ആര്‍ഭാടങ്ങളൊന്നുമില്ലാത്ത വേഷത്തില്‍ ആമി കടന്നുവന്നു. 'ഗുഡ് ഈവനിങ്, ഗുഡ് ഈവനിങ്' ആരും എഴുന്നേറ്റ് ആദരം കാട്ടിയില്ല. പക്ഷേ, അവരുടെ മുഖങ്ങളില്‍ സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും പുഞ്ചിരികള്‍ വിടര്‍ന്നു. അവരുടെ മനസ്സുകളില്‍ ആ രാജകുമാരിക്കും അവര്‍ മുമ്പേ പീഠമൊരുക്കിയിട്ടുണ്ട് എന്നു വ്യക്തം. പിന്നെയും സന്ദര്‍ശകര്‍...അപ്പോഴാണ് ആമി എന്നെ കാണുന്നത്. 'വാസു അപ്പുറത്തേക്ക് വരായിരുന്നല്ലോ.' 'ഇതു കഴിയട്ടെ. 'എന്നെ സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തി. രണ്ടുപേര്‍ നാടകമെഴുതുന്നവരാണ്. മറാത്തിയിലും ഇംഗ്‌ളീഷിലും കവിതയെഴുതുന്ന ഒരാള്‍. ടൈംസില്‍ പത്രപ്രവര്‍ത്തന പരിശീലനം തുടങ്ങിയവരാണ് പെണ്‍കുട്ടികള്‍. ഒരു ഡോക്യുമെന്ററിഫിലിം മേക്കര്‍. ഈ ഒത്തുചേരല്‍ കുറേക്കൂടി വലുതാക്കാനുള്ള ആലോചനയാണ് പിന്നെ കുറച്ചുനേരം. ലഘുനാടകങ്ങള്‍ കളിക്കണം. വേഷവിധാനമൊന്നുമില്ലാതെ. എഴുതുന്ന കൃതികളിലെ ചില ഭാഗങ്ങള്‍ ചിലര്‍ വായിക്കണം. അദ്ധ്യക്ഷന്‍, സെക്രട്ടറി, സെന്‍സര്‍ഷിപ്പ് ഒന്നും വേണ്ട. പക്ഷേ, ഒരു പേരുവേണം. പല നിര്‍ദ്ദേശങ്ങളുംവന്നു. അവസാനം ആമി പറഞ്ഞ പേരുതന്നെ എല്ലാവര്‍ക്കും തൃപ്തിയായി. ബഹുരൂപി. ആളുകള്‍ പിരിയുന്ന കൂട്ടത്തില്‍ ഞാനും സുഹൃത്തും വരാന്തയിലിറങ്ങിനിന്നു. അക്ഷമയും അസ്വാരസ്യവുമായി ആരംഭിച്ച ആ സുഹൃത്ത് പിന്നീട് അവിടത്തെ സന്ദര്‍ശകരിലൊരാളായി. അദ്ദേഹം പില്‍ക്കാലത്ത് എന്നോടു പറഞ്ഞു: ആ ഒത്തുചേരലുകള്‍ കലയിലും സാഹിത്യത്തിലുമൊക്കെ താല്പര്യമുള്ള പല ഭാഷക്കാര്‍ക്കിടയിലും ചര്‍ച്ചാവിഷയമായി. വാര്‍ത്തകളോ പ്രസ് റിലീസുകളോ ഇല്ല. പക്ഷേ, അവിടെ ഒരു പുതിയ കവിത ചൊല്ലിയാല്‍ സംതൃപ്തി. 'എന്റെ കഥ'യുടെ ഇംഗ്‌ളീഷ് രൂപം പ്രസിദ്ധീകരിച്ച അബു സയ്യദിന്റെ 'കറന്റ്' കമലാദാസിന്റെ പേരില്‍ കേസു കൊടുത്തു. പുസ്തകമാക്കാന്‍ പത്രത്തിനാണ് അവകാശം, ഗ്രന്ഥകാരിക്കല്ല എന്നായിരുന്നു വാദം. കോടതി പുസ്തകം വില്‍ക്കുന്നത് തടഞ്ഞു. ഈ സായാഹ്ന സദസ്സുകളില്‍ പങ്കെടുക്കുന്നവര്‍ കറന്റിനു നേരെ പ്രക്ഷോഭം സംഘടിപ്പിച്ചു. കറന്റിന്റെ ബദ്ധവൈരിയായ 'ബ്‌ളിറ്റ്‌സ്' ഗ്രന്ഥകാരിയുടെ സഹായത്തിനായി ഒരു ഡിഫന്‍സ് കമ്മിറ്റിയുണ്ടാക്കി. അഖിലേന്ത്യാതലത്തില്‍ ഒച്ചപ്പാടുകളുണ്ടായി. ഡിഫന്‍സ് കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ മുല്‍ക്ക്‌രാജ്ആനന്ദായിരുന്നു. അവസാനം കറന്റ് കേസ് പിന്‍വലിച്ചു. ദാസേട്ടനുമായി ഒത്തുതീര്‍പ്പ് വ്യവസ്ഥകളുണ്ടാക്കി. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണിത്. മലയാളി സുഹൃത്തിനെ പരിചയപ്പെടുത്തി. ഊണു കഴിച്ച്‌പോയാല്‍ മതിയെന്ന് ആമിയും ദാസേട്ടനും നിശ്ചയിച്ചു. ചില തിരക്കുകളുടെ കാര്യം പറഞ്ഞെങ്കിലും സുഹൃത്തും സമ്മതിച്ചു. ഞങ്ങള്‍ വീടിന്റെ ശരിയായ സ്വീകരണമുറിയിലേയ്ക്ക് മാറി. അതിനിടയ്ക്ക് ആമി ഒന്നു വേഷം മാറി വന്നു. ഈ സന്ദര്‍ശകരുടെ കൂട്ടത്തില്‍ ചിലപ്പോള്‍ വലിയ പേരുള്ളവരും എത്താറുണ്ട്. നിസ്‌സിം എസികീല്‍, അദില്‍ ജസ്‌സാവാല-അവര്‍ ചില പേരുകള്‍ പറഞ്ഞു. അപ്പോള്‍ കുടുംബസുഹൃത്തായ ഒരു മലയാളി വന്നു. ഏതോഒരു വലിയ ബാങ്കിന്റെ കസ്‌റ്റോഡിയനാണ്. അദ്ദേഹം ദാസേട്ടനുമായി ഗൗരവമേറിയ കാര്യങ്ങള്‍ പതുക്കെ സംസാരിക്കാന്‍ തുടങ്ങി. കൂടെ വന്ന സുഹൃത്തിനും അതില്‍ താല്പര്യമുണ്ടായിരുന്നു. അടുത്തേയ്ക്ക് മാറിയിരുന്ന ആമി ചോദിച്ചു: 'വാസൂ, പുന്നയൂര്‍ക്കുളത്ത് പോകാറുണ്ടോ?' 'വല്ലപ്പോഴും.' 'വാസുവിന്റെ അച്ഛന്റെ വീടിന്റെ മുമ്പില് മാരാത്താട്കാരടെ ഒരു ചെറ്യേ വീടില്ലേ?. വാടകക്ക് കൊടുത്തിരുന്നത്?' 'ഉണ്ട്. ആരുടെയാണെന്നറിയില്ല.''അവടെ ഒരു ലേഡി ഡോക്ടറ് താമസിച്ചിരുന്നില്ലേ മുമ്പ്.' 'ഉവ്വ്. ഞാനോര്‍ക്കുന്നുണ്ട്.' 'അവിടെ ഒരു വയസ്സനുണ്ടായിരുന്നില്ലേ? ആ കുട്ടിയെ പഠിപ്പിച്ചിരുന്നതൊക്കെ അയാളാ. അയാളവരെ കല്യാണം കഴിച്ചതറിയ്വോ?' അധികവും പുറംനാടുകളില്‍ കഴിയുന്ന ആമി്ക്ക് എങ്ങനെയാണ് ഈ വാര്‍ത്തകള്‍ കിട്ടുന്നത്?' നാട്ടിലെ ഗോസിപ്പുകള്‍ കേള്‍ക്കാന്‍ നല്ല രസാണ്. ആമി്ക്കതൊക്കെ എത്തിച്ചുതരാന്‍ ചിലരുണ്ട്. ആലിന്റെ ചോട്ടിലെ പെങ്കുട്ട്യേപ്പറ്റി മുമ്പ് ഞാന്‍ വാസുനോട് പറഞ്ഞില്ലെ? അത് ശരിയല്ലട്ടോ. വെറുതെ ആളുകള് പറഞ്ഞുണ്ടാക്കിയതാണ്. ബംഗാളിലെ യാത്രയെപ്പറ്റിയും മറാത്തിയിലെ തമഷയെപ്പറ്റിയും കുറച്ചുമുമ്പ് ഈ ഫ്‌ളാറ്റിന്റെ മറ്റേ പകുതിയിലിരുന്ന് ഗൗരവമായി സംസാരിച്ചിരുന്ന ആളാണ് പുന്നയൂര്‍ക്കുളത്തുകാരുടെ ചിലസ്വകാര്യപ്രേമങ്ങളുടെ കഥകള്‍ രസത്തിലിരുന്ന് പറയുന്നത്. 'നമ്മളൊക്കെ എഴ്തണേല് നാട്ട്കാര്‍ക്ക് പ്രത്യേകിച്ച് സ്വന്തക്കാര്‍ക്ക് ദേഷ്യംണ്ടാവും ഇല്ലെ?' 'ആ ചിലപ്പോള്‍. ഞാനത്ര ശ്രദ്ധിക്കാറില്ല.' 'ഞാനും ഇപ്പൊ അങ്ങന്യാ വിചാരിക്കാറ്. ദേഷ്യം തോന്ന്‌ണോര്‍ക്ക് തോന്നിക്കോട്ടെ.' സംസാരത്തിനിടയ്ക്ക് പറഞ്ഞുവന്ന കാര്യം നിര്‍ത്തി പെട്ടെന്ന് മറ്റൊന്നിലേയ്ക്ക് കടക്കുന്നത് ആമിയുടെ പതിവാണ്, എല്ലാക്കാലത്തും. അതുകൊണ്ട് അടുത്ത ചോദ്യം കേട്ടപ്പോള്‍ അദ്ഭുതപ്പെട്ടില്ല. 'വാസു അമ്പലത്തില്‍ പോകാറുണ്ടോ?' 'ചിലപ്പോള്‍.' 'ഭക്തി- തീരെ ഇല്ലേ?' 'ഇല്ലാന്ന് പറഞ്ഞുകൂടാ.' 'അതേയ് ഞാനൊരു കാര്യം പറയാം. ദിവസേന ദേവീമാഹാത്മ്യം വായിക്ക്യാ. നല്ലതാ. ഞാനടുത്ത കാലത്താ തൊടങ്ങീത്. ശരിക്ക് ഫലംണ്ടാവും. ന്നാളൊരു ദിവസം മുണ്ടുപെട്ടിടെ അടീല് പഴേ സാരി മറച്ചിടുമ്പോള്‍ ഒരു നൂറുറുപ്പിക നോട്ട്! അദ്ഭുതല്ലേ?' ഞാന്‍ മനസ്സില്‍ അപ്പോള്‍ കുറിച്ചിട്ടത് മുണ്ടുപെട്ടി എന്ന വാക്കാണ്. ഷെല്‍ഫ്, അലമാര, വാര്‍ഡ് റോബ്, ട്രങ്ക്- ഒന്നുമല്ല. മുണ്ടുപെട്ടി! അടുത്ത ഫ്‌ളാറ്റുകൂടി കിട്ടാന്‍ ശ്രമിക്കുന്നുണ്ട്, ദാസേട്ടന്‍. എന്നാല്‍ സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യമാണ്. കവിതവായന, ഏകാങ്കാഭിനയം. അതിനൊക്കെ ഒരമ്പതറുപത് പേര്‍ക്കിരിക്കാന്‍ സൗകര്യം വേണം. ഇപ്പോള്‍ അതില്‍ റിസര്‍വ്വ് ബാങ്കുമായി ബന്ധപ്പെട്ട ഒരു ആഫ്രിക്കക്കാരനാണ്. അയാളെ വാസൂവിന് കാണിച്ചുതരാം. എനിക്ക് തോന്നുന്നത് അയാളൊരു കാനിബല്‍ ആണെന്നാ. അതുകേട്ട ദാസേട്ടന്‍ ശബ്ദമുയര്‍ത്താതെ താഴ്മയായി വിളിച്ചു. 'ആമി, പ്‌ളീസ്!' 'സത്യാണ്. അയാള്‍ വരുമ്പോള്‍ ഒരു സ്ത്രീയുണ്ടായിരുന്നു. തൊട്ട് മഷിയെഴുതാം. അത്ര കറുപ്പ്. എന്നാലും നല്ല ഭംഗി. ഭാര്യയാണോ ഗേള്‍ഫ്രണ്ടാണോന്നൊന്നും ആര്‍ക്കും അറിയില്ല. ഇപ്പോള്‍ അതിനെ കാണണില്ല. കൊന്ന് തിന്നിട്ടുണ്ടാവും. അങ്ങനത്തെ ചില ട്രൈബ്‌സ് ഇപ്പഴും ആഫ്രിക്കയില്ണ്ട്, ഇല്ലേ?' ഞാന്‍ തര്‍ക്കിച്ചില്ല. ശരിവച്ചതുമില്ല. ആമിയോട് ഒരിക്കലും തര്‍ക്കിക്കാന്‍ വയ്യ. സങ്കല്പത്തില്‍ അവര്‍ ചില സംഭവങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നു. കേള്‍ക്കുന്നവര്‍ക്ക് എന്തു തോന്നും എന്ന സംശയമോ പരിഭ്രമമോ ഇല്ലാതെ പറയുന്നു. സാധാരണ സംഭാഷണത്തിനിടയില്‍ ഇങ്ങനെ ചില കഥകള്‍വരും. ചിലപ്പോള്‍ കവിതയുടെ തിളക്കമുള്ള വരികളും. ലാറ്റിനമേരിക്കന്‍ നാടുകള്‍ സന്ദര്‍ശിച്ചുവന്നശേഷം സംസാരത്തിനിടയിലും പറഞ്ഞു. 'റിയോഡി ജാനിറോ. അവിടത്തെ സ്ത്രീകള്‍ക്ക് നല്ല ഭംഗിയാണ്. രാത്രിയായാലേ അവര്‍ ശരിക്ക് വിടരൂ.' ഭക്ഷണം പുറത്തെവിടെയെങ്കിലുമാക്കണമെന്ന് പറഞ്ഞ് ബാങ്ക് കസ്‌റ്റോഡിയന്‍ ക്ഷണിച്ചു. 'അടുക്കളയില്‍ കുറച്ചൊക്കെയുണ്ട്. വേണമെങ്കില്‍ വല്ലതുംഫോണ്‍ ചെയ്ത് വരുത്താം ദാസേട്ടാ. കൊറച്ചൊക്കെ മതി. അങ്ങനെ ഒരു ശാപ്പാട്ടുരാമനൊന്ന്വല്ല ഈ വാസു.' എന്തെങ്കിലും കുടിക്കണ്ടെ എന്നായി പിന്നെ. ഞാന്‍ പറഞ്ഞു. 'വേണ്ട. ഒന്നും വേണ്ട.' 'അങ്ങനെ നല്ല കുട്ടി ചമയ്വൊന്നും വേണ്ട. നിയ്ക്ക് വിവരൊക്കെ അറിയും. ദാസേട്ടാ ബീറാ വാസൂന് ഇഷ്ടം. അത് കൊറച്ചധികം വേണ്ടിവരും.' ചിരിച്ച് എന്റെ ചുമലില്‍ പതുക്കെ ഒന്നടിച്ചു. പരിചാരകന്‍ ബിയര്‍ കുപ്പികള്‍ നിരത്തി. ആമി്ക്ക് ഉപ്പിട്ട നാരങ്ങവെള്ളം. 'വാസൂന് അദ്ഭുതാവ്ണ്‌ണ്ടോ? നാട്ടില് പലരും വിചാരിക്കണത് ഞാന്‍ ശരിക്കും കുടിക്കുംന്നാണ്. തീരെ കുടിക്കില്ലാന്നൊന്നും പറയില്ല. പക്ഷേ, അത്ര വലിയ ഇഷ്‌ടൊന്നും തോന്നീട്ടില്ല.' ബിയര്‍ ഗ്‌ളാസുകള്‍ ഒഴിയുകയും നിറയുകയും ചെയ്തപ്പോള്‍ എല്ലാവരും കുറേക്കൂടി ഉല്ലാസത്തിലായി. 'വാസു നാട്ടില് ഫെയ്മസ്‌സാണ് അല്ലെ?' 'അത്രയ്‌ക്കൊന്നൂംല്യ. അത്യാവശ്യം ആളുകള് വായിയ്ക്ക്ണ്ണ്ട്.' 'കാണാനാള് കൂട്വോ?' അപ്പോള്‍ ഞാന്‍ ശരിക്കും ചിരിച്ചു. 'ഹേയ്... അതിനൊരു ഫിലിം സ്റ്റാറാവേണ്ടേ?' 'അപ്പോള്‍ കാര്യമില്ല. ഞാനാലോചിക്കായിരുന്നു. ഞാന്‍ കൊച്ചിയിലെത്ത്വാ. വാസു ഒരു വലിയ കാറില് എന്നെ കൂട്ടി ചില ഗസ്റ്റ് ഹൗസിലും ഹോട്ടലിലുമൊക്കെ കേറി ഭക്ഷണം കഴിച്ച് ചായകുടിച്ച് വഴിക്കൊക്കെ നിര്‍ത്തി പതുക്കെ നമ്മള് പുന്നയൂര്‍ക്കുളത്തെത്ത്വാ. എന്തൊരു കോലാഹലായിരിയ്ക്കുംഅല്ലെ?' 'രക്ഷല്യ. അത്രയ്ക്കുള്ള സാഹസം ഒന്നും എനിക്കില്ല. ആമിയെ കാണാന്‍ ആള് കൂടും. അധികം കാണാന്‍ ചാന്‍സ് കിട്ടിയിട്ടില്ലല്ലോ.' 'ആഫ്രിക്കക്കാരന്റെ ഫ്‌ളാറ്റ് കിട്ടിയാല്‍ അവിടെ രണ്ട് നല്ല ഗസ്റ്റ് റൂമുകളുണ്ട്. ബോംബേല് വരുമ്പോ വാസൂന് അവിടെ താമസിക്കാം. എംടി: സമതലങ്ങള്‍ക്കു മീതെ ഉദിച്ച നക്ഷത്രം കമലാദാസിന്റെ ജീവചരിത്രത്തിലെ നിര്‍ണ്ണായകമായ ദിവസം. തലേന്ന് രാത്രിയില്‍ ഞാന്‍ തൃശൂരില്‍ കാസിനോ ഹോട്ടലില്‍ എത്തിയതായിരുന്നു. രാവിലെ ഏഴുമണിക്ക് ഞാന്‍ ചായ കുടിച്ചിരിക്കുമ്പോള്‍ റൂം ബോയ് വന്നു പറഞ്ഞു. 'സര്‍, കമലാദാസ് ഡൈനിംഗ് ഹാളിലുണ്ട്. സാറുണ്ടെന്ന് അറിഞ്ഞപ്പോള്‍ ബ്രെയ്ക്ക് ഫാസ്റ്റിന് താഴേയ്ക്കു വരാന്‍ പറഞ്ഞു. 'എന്റെ ബ്രെയ്ക്ക് ഫാസ്റ്റിന്റെ സമയമായിട്ടില്ല. എന്നാലും ഞാന്‍ ധൃതിയില്‍ ഡൈനിംഗ് ഹാളിലെത്തി. സഹായിയായി ഒരു സ്ത്രീകൂടെയുണ്ടായിരുന്നു. ബാത്ത് റൂമില്‍നിന്ന് പുറത്തുവന്ന ആമി പറഞ്ഞു: 'ഇന്‍ജെക്ഷന്‍.'ഇന്‍സുലിന്‍ പെന്‍ തുണക്കാരിയെ ഏല്പിച്ചു. 'എന്നെ ഇപ്പോള്‍ കാണാന്‍ എങ്ങനെണ്ട്.' 'നന്നായിരിക്കുന്നു. സത്യം. 'രണ്ടോ മൂന്നോ ദിവസമായി കോട്ടയ്ക്കലിനടുത്ത് ഒരു വലിയതറവാട്ടു വീട്ടില്‍ താമസിക്കുകയായിരുന്നു. നല്ല സ്ഥലം. രാവിലെ കാണുന്ന സൂര്യോദയം മനോഹരമാണ്. നേരത്തെ എഴുന്നേറ്റ് സൂര്യോദയം വീണ്ടും കണ്ട് പുറപ്പെട്ടതാണ്. 'എല്ലാരും പറേണ്ണ്ട് എനിക്ക് സൗന്ദര്യം കൂടീട്ടുണ്ട്ന്ന്. ഇല്ലെ?' ആമി തുണക്കാരിയോട് ചോദിച്ചു. അവര്‍ ഒതുക്കത്തില്‍ ചിരിച്ചു. അവര്‍ പറഞ്ഞത് ശരിയായിരുന്നു. എറണാകുളത്തെ ഫ്‌ളാറ്റില്‍ ഉണ്ണാന്‍ ചെന്നപ്പോള്‍ കാഴ്ചയ്ക്ക് ക്ഷീണമുണ്ടായിരുന്നു. ഇപ്പോള്‍ നല്ല പ്രസാദം. മുഖത്തെ ചുളിവുകളൊന്നുമില്ല. എനിക്ക് കഴിക്കാറായിട്ടില്ല. എന്റെ കുളിയും ഇന്‍ജക്ഷനും കഴിഞ്ഞിട്ടില്ല. അവര്‍ ലഘുവായി പ്രാതല്‍ കഴിച്ചു. പോകുമ്പോള്‍ ഞാന്‍ കാറിനടുത്തേയ്ക്ക് കൂടെ നടന്നു. വഴിയ്ക്കു നിന്ന് ചോദിച്ചു: 'ഞാന്‍ കല്യാണം കഴിച്ചാലോ വാസൂ?' മുമ്പ് വിദേശത്തുനിന്നു വന്ന ചില കല്യാണാലോചനകളെപ്പറ്റി പറഞ്ഞിട്ടുണ്ട്. അത്ര കാര്യമായി കണക്കാക്കിയതല്ല. പക്ഷേ, ഒരാലോചനയെപ്പറ്റി കുറച്ച് ഗൗരവമായി പറഞ്ഞിരുന്നു. 'മുമ്പ് പറഞ്ഞ ആ കനേഡിയന്‍ പ്രൊഫസര്‍?' 'അല്ല. ഇതുവേറെ.' കോട്ടയത്ത് മേരി റോയിയുടെ വീട്ടില്‍ താമസിക്കുമ്പോള്‍ എന്നെ കാണണമെന്ന് പറഞ്ഞയച്ചു. എന്റെ സ്ഥിരം തുണക്കാര്‍ ആരുമില്ലാതെ തനിച്ചുവരണം. ഒറ്റയ്ക്ക് സംസാരിക്കാനുണ്ട്. അതായിരുന്നു ആദ്യത്തെ കല്യാണക്കാര്യം. അതും വിദേശിയായിരുന്നു. 'ഞാന്‍ മേരിറോയിയുടെ വീട്ടില്‍ വന്നപ്പോള്‍ നമ്മള്‍ കല്യാണക്കാര്യം കുറേ സംസാരിച്ചതാണ്. ഓര്‍മ്മണ്ടോ?''ഉവ്വ്. ഉവ്വ്. വാസു അന്നെനിക്ക് ഒരു നല്ല പേന തന്നു.'ഞാന്‍ ചിരിച്ചു.'ഒന്നല്ല രണ്ട്.' 'അതൊക്കെ എവടെപ്പോയി ആവോ? മുന്തിയ പേന. അതൊന്നും ഞാനാര്‍ക്കും കൊടുത്തിട്ടില്ല. അന്നു ഞാന്‍ പറഞ്ഞത് ഓര്‍മ്മയുണ്ട്. ഒരു തുണവേണം, കൂട്ടുവേണം എന്നു തോന്നിയാല്‍ വിവാഹം കഴിക്കണം. ആരും തെറ്റു പറയില്ല. 'എന്റെ കൈ പിടിച്ച് അവര്‍ കാറില്‍ കയറി. പകല്‍ എനിക്ക് തൃശൂരില്‍ ചില ജോലികളുണ്ടായിരുന്നു. വീട്ടിലെത്തുമ്പോള്‍ ഏഴുമണി കഴിഞ്ഞിരുന്നു. മകള്‍ അശ്വതി പറഞ്ഞു: 'അറിഞ്ഞില്ലേ അച്ഛാ, മാധവിക്കുട്ടി മതം മാറി മുസ്‌ളിമായി.' 'ആരു പറഞ്ഞു?''ദാ എല്ലാ ടി.വി ചാനലിലും ഉണ്ട്.' 'ഞാനിന്ന് രാവിലെ കണ്ടതാണ്... അപ്പോള്‍- 'പിന്നീട് കുറച്ചു ദിവസങ്ങള്‍ മതംമാറ്റവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പത്രങ്ങളിലും ചാനലുകളിലും നിരന്തരം വന്നുകൊണ്ടിരുന്നു. വളരെക്കാലത്തിനുശേഷം വീട്ടില്‍ മാംസഭക്ഷണമുണ്ടാക്കി അതിഥികളെ സല്‍ക്കരിച്ചത്, ഗുരുവായൂരപ്പനെ കൂടെ കൊണ്ടുപോന്നത്... അങ്ങനെ പലതും. ഒന്നര കൊല്ലത്തോളം പിന്നെ ഞാന്‍ ആമിയെ കണ്ടില്ല. പുന്നയൂര്‍ക്കുളത്തെ എന്റെ ജ്യേഷ്ഠത്തി കാര്‍ത്ത്യായനി ഓപ്പോള്‍ ആമിയുമായി ഇടയ്ക്കിടെ സംസാരിക്കാറുണ്ട്. അവര്‍ കുട്ടിക്കാലം മുതല്‍ക്ക് അടുപ്പമുള്ളവരാണ്. ഓപ്പ പറഞ്ഞു: 'ആമി വളരെ വെഷമായിട്ട് പറഞ്ഞു. വാസു വിളിക്കണ്‌ല്യ. കാണ്ണില്ല. ഒന്നു പോയി കാണൂ. 'ഒരാഴ്ചയ്ക്കകം ഞാന്‍ എറണാകുളത്തു പോയി. മുന്‍കൂട്ടി വിളിക്കാതെയും പറയാതെയുമാണ് പുതിയ ഫ്‌ളാറ്റ് കണ്ടുപിടിച്ച് എത്തിയത്. സെക്യുരിറ്റിക്കാരന്‍ സംശയിച്ചു. 'അങ്ങനെ ആരെയും മുകളിലേയ്ക്ക് വിടരുതെന്ന് പറഞ്ഞിട്ടുണ്ട്. 'എന്റെ കൂടെ സ്ഥലം കണ്ടുപിടിക്കാന്‍ വന്നവര്‍ സെക്യുരിറ്റിക്കാരനോട് സംസാരിച്ചു. അവരെ താഴെനിര്‍ത്തി ഞാന്‍ മുകളിലേയ്ക്കു പോയി. ജോലിക്കാരിക്ക് എന്നെ മനസ്സിലായി. 'ഇരിക്കൂ. അമ്മ റെഡിയാവുന്നേയുള്ളു. 'എത്ര അനാരോഗ്യമുണ്ടെങ്കിലും നല്ലപോലെ ഒരുങ്ങി മാത്രമേ ആമി സന്ദര്‍ശകരെ സ്വീകരിക്കുകയുള്ളു. ഏതു കാലത്തും അങ്ങനെയാണ്. ആമി കിടപ്പറയില്‍ തലയണകള്‍ അടുക്കിവച്ച് ചാഞ്ഞുകിടക്കുകയാണ്. അടുത്തുചെന്ന് കൈപിടിച്ചപ്പോള്‍ അവരുടെ കണ്ണുകള്‍ നനയുന്നുണ്ടായിരുന്നു. 'ഞങ്ങള്‍ ഒരമ്മ പെറ്റ മക്കളെപ്പോലെയാണെന്ന്' ആമി പലപ്പോഴും മറ്റുള്ളവരോട് പറയാറുണ്ടായിരുന്നു. ഒരിക്കല്‍ എഴുതുകയും ചെയ്തു. അതു വെറും വാക്കല്ല. വെറും വാക്കുകള്‍ വച്ച്കളിക്കാന്‍ ആമി ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നുമില്ല. കാഴ്ചയുടെ പ്രശ്‌നം വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. 'വാസു എന്നെ എന്തേ വിളിക്കാത്തത്? മതം മാറീന്നു് കേട്ടപ്പോള്‍ ഇനി ആമിയെ കാണണ്ടാന്ന് വെച്വോ?' 'അതല്ല.''നമുക്കൊക്കെ ഇനി എത്രകാലാ ഉള്ളത്? 'പുഴുക്കളോ തീയോ ഏറ്റെടുക്കുന്ന മനുഷ്യശരീരത്തിന്റെ ക്ഷണികതയെപ്പറ്റി എവിടെയോ ആമി മുമ്പും എഴുതിയിട്ടുണ്ട്. ഞങ്ങള്‍ ഒരിക്കലും മറച്ചുപിടിച്ചുകൊണ്ട് സംസാരിച്ചിട്ടില്ല. തൃശൂര്‍ ഹോട്ടലില്‍ രാവിലെ കണ്ട് പലതും പറഞ്ഞത് ഞാനോര്‍മ്മിപ്പിച്ചു. 'ഉവ്വ്.' 'വൈകുന്നേരമായിരുന്നു അനൗണ്‍സ്‌മെന്റ്. രാവിലെ കുറേനേരം നമ്മള്‍ സംസാരിച്ചു. അപ്പോള്‍ ഒന്നും പറഞ്ഞില്ലല്ലോ. സൂചിപ്പിച്ചില്ലല്ലോ എന്നാലോചിച്ചപ്പോള്‍ വിഷമം തോന്നി. അത് സത്യാണ്. ഞാനെതിര്‍ക്കില്ല, തര്‍ക്കിക്കില്ല. ആമിയുടെ ഇഷ്ടം. എന്നാലും എന്നോട് പറയായിരുന്നു. 'അവര്‍ പിന്നെയും ആലോചിച്ചുകൊണ്ടിരുന്നു. 'ഞാനത് പറഞ്ഞാല്‍ വാസു എന്താ പറയ്വാന്നറിയില്ലല്ലോ. പിന്നെ എനിക്കൊരു വെഷമായാലോ... അപ്പോള്‍... ഒന്നും പറയണ്ടാന്ന് വിചാരിച്ചു.' പിന്നെ ആ മാനസികാവസ്ഥയില്‍ എത്തിച്ചേരാനുണ്ടായസാഹചര്യത്തെപ്പറ്റി കുറച്ചൊക്കെ പറഞ്ഞു. കളികള്‍ക്കും കുസൃതികള്‍ക്കുമിടയില്‍ വീണുരുണ്ടതും ചെറിയ മുറിവേറ്റതും കണ്ടുപിടിക്കപ്പെടുമ്പോള്‍, അമ്മയുടെ മുമ്പില്‍ശിക്ഷ ഏറ്റുവാങ്ങാന്‍ നില്‍ക്കുന്ന ഒരു കുട്ടിയുടെ ഭാവമായിരുന്നു അപ്പോള്‍. ശകാരങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അപ്പോള്‍ മറുപടി പറയാന്‍ ആമി ഒരിക്കലും മെനക്കെടാറില്ല. സാധാരണ സംഭാഷണങ്ങളില്‍നിന്ന് അടര്‍ത്തിയെടുത്തചില വാചകങ്ങള്‍ ആളുകള്‍ മറുപടികള്‍പോലെ ഉയര്‍ത്തിക്കാട്ടിയിട്ടുണ്ടാവും. തന്റെ എഴുത്ത്, സമൂഹം, ദൈവം,സദാചാരം, വിവാഹം എന്ന പ്രസ്ഥാനം, സ്ത്രീപുരുഷ ബന്ധങ്ങള്‍- അങ്ങനെ എല്ലാറ്റിനെപ്പറ്റിയും അവര്‍ വ്യക്തമായ അഭിപ്രായങ്ങള്‍ നേരത്തെ പറഞ്ഞുവച്ചിട്ടുണ്ട്. കുറ്റം കാണാന്‍ കാത്തിരിക്കുന്ന സമൂഹത്തെപ്പറ്റി അവര്‍ ഒരിക്കല്‍ എഴുതി.'നിഷ്‌കളങ്കരായവര്‍ പുറത്തു തണുപ്പില്‍ കിടക്കുമ്പോള്‍ കുറ്റവാളികളെയും നുണയരെയും വഞ്ചകരെയും കൊലപാതകികളെയും എല്ലാം തന്റെ കമ്പിളിപ്പുതപ്പിനുള്ളില്‍ സംരക്ഷിക്കുന്ന അശ്രീകരം പിടിച്ച ഒരു മുത്തിത്തള്ളയായിട്ടാണ് ഞാന്‍ സമൂഹത്തെ കാണുന്നത്. ആ പുതപ്പിനുള്ളില്‍ സുഖകരമായ ഒരുസ്ഥലം എനിക്കും കിട്ടുമായിരുന്നു. ഞാനെന്തല്ല, അതാണെന്ന് നടിച്ച് കഴിഞ്ഞിരുന്നുവെങ്കില്‍. പക്ഷേ, അപ്പോള്‍ ഞാനൊരു എഴുത്തുകാരിയാവില്ല.' ശ്രോതാക്കള്‍ എപ്പോഴും വൈകി മാത്രം എത്തുന്ന ഒഴിഞ്ഞ ഓഡിറ്റോറിയത്തില്‍നിന്ന് സംസാരിക്കാന്‍ വിധിക്കപ്പെട്ടവരാണ് എഴുത്തുകാരന്‍/ എഴുത്തുകാരി എന്ന് ഒരിക്കല്‍ ആമി പറയുകയുണ്ടായി. മരിച്ചുവെന്ന് ഉറപ്പായാല്‍ ആഘോഷത്തില്‍ അവര്‍ തിക്കിത്തിരക്കി നേരത്തെ എത്തും എന്ന് ഇന്നാണെങ്കില്‍ അവര്‍ കൂട്ടിച്ചേര്‍ക്കുമായിരുന്നു. ആമീ, യാത്ര പറയുന്നില്ല. ചെന്നേടത്തെല്ലാം ജയിച്ചുവരൂ എന്ന പ്രാര്‍ത്ഥന എപ്പോഴും വാസുവിന്റെ മനസ്സിലുണ്ട്.

സമകാലിക മലയാളം 26 Dec 2024 6:16 am

എംടി: സമതലങ്ങള്‍ക്കു മീതെ ഉദിച്ച നക്ഷത്രം

ആ ധുനികപൂര്‍വ്വമായ ഒരു ഘട്ടം മുതല്‍ ഉത്തരാധുനികതയുടെ വര്‍ത്തമാനകാലം വരെയും നീണ്ടുനില്‍ക്കുന്ന വിസ്തൃതമായ ഒരു രചനാപരിധിയാണ് എം.ടി. വാസുദേവന്‍ നായരുടേത്. രചനയുടെ വസന്തങ്ങളും ഋതുമൗനങ്ങളുമൊക്കെ പിന്നിട്ട്, പ്രസ്ഥാനങ്ങളുടെ അരനൂറ്റാണ്ട് നീണ്ടുനിന്ന വൈവിദ്ധ്യങ്ങള്‍ക്കു മീതെ അദ്ദേഹം വേരുകള്‍ പടര്‍ത്തിയ ആരാധനയായി നിലകൊള്ളുന്നു. നിരന്തരമായ സ്വയംപരിഷ്‌കാരങ്ങളിലൂടെ അദ്ദേഹം നേടിയെടുത്ത ഒരു വിശേഷമാണോ ഇതെന്ന് പ്രതിരോധിക്കേണ്ടതുണ്ട്. സാങ്കേതികമായ നവീനതകളുടെ കൃതഹസ്തയിലൂടെ പ്രവണതകളെ മെരുക്കുന്ന, പ്രസ്ഥാനങ്ങളുടെ ചക്രവര്‍ത്തിമാര്‍ക്ക് പിടികൊടുക്കാത്ത ഒരു അനന്യത എം.ടിയുടെ രചനകളില്‍ നാമെപ്പോഴും അറിയുന്നുണ്ട്. ഈ മൗലികതയാകട്ടെ അചരമായ എന്തിനെയോ സംബന്ധിച്ച ഒരു താത്ത്വികബോധമല്ല നമ്മില്‍ ജനിപ്പിക്കുന്നത്. മറിച്ച് പുഴയുടെ, നിമിഷങ്ങളിലുള്ള പുനര്‍ജ്ജനി എന്നതുപോലെ കൂടുതല്‍ സൂക്ഷ്മതരമായ ചലനാത്മകതയും അതിനെ മറച്ചുവയ്ക്കുന്ന പ്രത്യക്ഷബോധത്തിന്റെ സൃഷ്ടിയുമാണ് അത് ലക്ഷ്യം വയ്ക്കുന്നത്. പ്രസ്ഥാനങ്ങളുടെ പാര്‍ശ്വസ്ഥലികളില്‍ എവിടെയും (എപ്പോഴും) തന്റെ സാന്നിദ്ധ്യം അറിയിച്ചുകൊണ്ട് സമതലങ്ങള്‍ക്കു മീതെ ഉദിച്ച നക്ഷത്രമെന്നതുപോലെ അദ്ദേഹം നിലകൊള്ളുന്നു. പുരോഗമനസാഹിത്യകാരിലും, ആധുനികരിലും ഇന്ന് ഉത്തരാധുനികരിലും എവിടെയും ഒരു എം.ടി. ഉണ്ടെന്ന മുകുന്ദന്റെ നിരീക്ഷണം എം.ടിയുടെ വ്യക്തിത്വത്തെ ഒരുതരത്തില്‍ സത്താപരമായ ഏകതാനതയിലേക്ക് ചുരുക്കുന്നതാണെങ്കിലും പരോക്ഷമായി ഈ സത്യത്തെയാണ് തെളിച്ചുകാട്ടുന്നത്. (എം. മുകുന്ദന്‍, നമ്മിലെ എം.ടി, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഫെബ്രുവരി 10, 1996, പുറം 40) പ്രവാഹസ്വഭാവമുള്ള ഈ മൗലികത തന്നെയാണ് എം.ടിയെ ഈ സഹസ്രാബ്ദത്തിന്റെ ആസന്നമരണ ചിന്തകളിലേക്ക് ആനയിക്കുന്നതും - വരുന്ന നൂറ്റാണ്ടിനെ സംബന്ധിച്ച പ്രതീക്ഷാനിര്‍ഭരമായ ചിന്തകളിലേക്കും കഥ എന്ന പ്രതിഭാസത്തിന്റെ നിത്യതയിലുള്ള ഏകാഗ്രമായ വിശ്വാസമാണ് എം.ടിയെ കാലത്തിലൂടെ ഉയിര്‍ക്കുവാന്‍ സഹായിക്കുന്നതെന്നു പറയാം. എങ്കില്‍ അത്തരം അനുഭവങ്ങള്‍ - സങ്കല്പങ്ങള്‍ - വിശ്വാസങ്ങള്‍ - ഇവയാണ് അന്വേഷിക്കുവാനുള്ളത്. എം.ടിയുടെ കഥാപാത്രങ്ങളേയും അനുഭവക്കുറിപ്പുകളെയും മുന്‍നിര്‍ത്തി കഥ എന്ന പ്രതിഭാസത്തെ മനസ്സിലാക്കുവാനുള്ള ഒരു ശ്രമമാണ് ഈ ലേഖനം. അങ്ങനെയുള്ള ഒരു ശ്രമം ആദ്യം തന്നെ നേരിടുന്ന പ്രശ്‌നം അത്തരം ആവിഷ്‌കാരങ്ങളൊക്കെയും അപൂര്‍ണ്ണങ്ങളും ആദര്‍ശാത്മകങ്ങളും ആയ പ്രകാശനങ്ങളുടെ ഗണത്തിലാണ് പെടുക എന്നതാണ്. അതുകൊണ്ട് രചനയുടെ വര്‍ത്തമാനത്തെ മുന്‍നിര്‍ത്തി ''എം.ടി. എഴുതുമ്പോള്‍...'' എന്ന പ്രശ്‌നം അന്വേഷണത്തിന്റെ ലക്ഷ്യമാകുന്നു. ആഖ്യാനം, അപരവീക്ഷണം ''വാസ്തവത്തില്‍ അനേകം വാതിലുകളും ജാലകങ്ങളുമുള്ള മഹാസൗധങ്ങളായിരിക്കണം നോവലുകള്‍. ഇരുണ്ട ഇടനാഴികളും വെളിച്ചം നിറഞ്ഞ തളങ്ങളും കൂറ്റന്‍തൂണുകളും പട്ടുവിരികളും വിഴിപ്പുഭാണ്ഡങ്ങളും അതിലവിടവിടെയായി കണ്ടെന്നുവരും... ആ സൗധത്തിന്റെ ജാലകപ്പഴുതുകളിലൂടെ അതിന് പശ്ചാത്തലമായി നില്‍ക്കുന്ന കാലത്തിന്റെയും ജീവിതത്തിന്റെയും വിശാലഭൂമികകള്‍ നമുക്ക് കാണാന്‍ കഴിയണം...'' (എം.ടി. കാഥികന്റെ പണിപ്പുര, കറന്റ് ബുക്സ് തൃശൂര്‍, പുറം 34) എം.ടിയുടെ കഥാലോകത്തേക്ക് പ്രവേശിക്കും മുന്‍പ് ഒരു മുന്നുരയെന്നോളം ഈ വാക്യങ്ങള്‍ പരിശോധിക്കുന്നത് നന്നായിരിക്കും. നോവല്‍ നിര്‍മ്മിതിയെ വാസ്തുവിദ്യാപരമായ ഒരു ഘടനയായി അദ്ദേഹം കാണുന്നു എന്നതാണ് ഇവിടെ ശ്രദ്ധേയമായ വസ്തുത. രണ്ടാമതായി അദ്ദേഹം, തന്നെ ആ ഘടനയ്ക്കുള്ളില്‍ സ്വയം പ്രതിഷ്ഠിക്കുന്നു എന്നതും അതിന്റെ ജാലകങ്ങളിലൂടെയുള്ള ഒരു ബാഹ്യവീക്ഷണം സങ്കല്പിക്കുന്നു എന്നുള്ളതും പ്രധാനമാകുന്നു. എം.ടി. എഴുത്തുകാരന്‍ എന്ന നിലയില്‍ തന്റെ സങ്കല്പത്തിലെ നോവലിനെക്കുറിച്ചാണ് ഇതു സംസാരിക്കുന്നത്. അങ്ങനെയെങ്കില്‍ ഇവിടെ ആഖ്യാനം എന്ന സങ്കല്പത്തിനു പകരം ഉപയോഗിച്ചിരിക്കുന്നത് വീക്ഷണം എന്ന പ്രക്രിയയാണ് എന്നതും ഓര്‍ക്കുക. (നിര്‍മ്മിതിയെ സംബന്ധിച്ച സങ്കല്പങ്ങള്‍... കണ്ടെന്നുവരും, കാണാന്‍ കഴിയണം എന്ന പ്രയോഗങ്ങള്‍; ഇക്കാര്യം കഥാപാഠത്തെ മുന്‍നിര്‍ത്തി ഇനിയും ചര്‍ച്ച ചെയ്യുന്നതാണ്). മലയാള വിമര്‍ശകര്‍ ഒട്ടേറെ ചര്‍ച്ച ചെയ്തുകഴിഞ്ഞ വ്യര്‍ത്ഥമായ ഒരു ചിരിയുടെ പ്രതിദ്ധ്വനിയിലവസാനിക്കുന്ന നാലുകെട്ടിനെ സംബന്ധിച്ച അപ്പുണ്ണിയുടെ ആ വാക്യങ്ങള്‍ ഇവിടെ ചേര്‍ത്തുവച്ചു വായിക്കാം. ''അമ്മ പേടിക്കേണ്ട, ഈ നാലുകെട്ട് പൊളിക്കാന്‍ ഏര്‍പ്പാടു ചെയ്യണം. ഇവിടെ കാറ്റും വെളിച്ചവും കടക്കുന്ന ഒരു ചെറിയ വീടുമതി.'' (എം.ടി. നാലുകെട്ട്, കറന്റ് ബുക്സ് തൃശൂര്‍, 1999, പുറം 191). അപ്പുണ്ണി നാലുകെട്ടിനുള്ളിലാണെന്ന ബോധം നമ്മെ ഓര്‍മ്മിപ്പിക്കുന്നതാണ് തുടര്‍ന്നുള്ള വിവരണം: ''അയാള്‍ ഉറക്കെ ചിരിച്ചു. ആ ചിരിയുടെ ശബ്ദം പൊട്ടിയ ഭിത്തികളില്‍ തുരുമ്പിച്ച തൂണുകളില്‍ ഇരുണ്ട മൂലകളില്‍ തട്ടിത്തിരിച്ചുവന്നു...'' (പുറം 191). ഒരു ഉപരിപ്ലവവീക്ഷണത്തില്‍ ഈ കൂട്ടിവായന കാല്പനികവിമര്‍ശനത്തിന്റെ അടിസ്ഥാനമായ എഴുത്തുകാരന്റെ ആത്മനിഷ്ഠത എന്ന ഘടകത്തെയാണ് ലക്ഷ്യംവയ്ക്കുന്നത് എന്നുതോന്നാം. പക്ഷേ, അപ്പുണ്ണിയുടെ പ്രസ്താവം അത്തരം സിദ്ധാന്തങ്ങളുടെ സാദ്ധ്യതയെപ്പോലും തുടച്ചുനീക്കുന്നു എന്നുള്ളതാണ് വാസ്തവം. അപ്പുണ്ണി താനിരിക്കുന്ന നാലുകെട്ട് കാറ്റും വെളിച്ചവും കടക്കുന്നതല്ലെന്നും അത് തുറന്ന ഘടനയല്ലെന്നും മറിച്ച് അടഞ്ഞ, വീര്‍പ്പുമുട്ടിക്കുന്ന ഒന്നാണെന്നുമാണ് അഭിപ്രായപ്പെടുന്നത്. അപ്പുണ്ണിയുടെ അനുഭവങ്ങള്‍ നമ്മെ അങ്ങനെ ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുക കൂടി ചെയ്യുന്നു. സൗധം വാസ്തുവിദ്യാപരമായ ഘടന നാലുകെട്ട് എന്നിവയെ കഥാത്മക സ്ഥലത്തെ സംബന്ധിച്ച രൂപകം എന്നു വികസിപ്പിച്ചാല്‍ അപ്പുണ്ണിയുടെ ലോകം എം.ടിയുടെ നോവല്‍ സങ്കല്പത്തിനെതിരാണ്. അഥവാ അപ്പുണ്ണി സ്വയം നോവലിനുള്ളില്‍ സ്ഥിതീകരിച്ചുകൊണ്ട് അനുഭവങ്ങളുടെ അടഞ്ഞ ഘടനയ്ക്കുള്ളില്‍നിന്നും എം.ടിയുടെ ആദര്‍ശാത്മക നോവല്‍ സങ്കല്പത്തെ നിരാകരിക്കുകയോ, നശിപ്പിക്കുകയോ ചെയ്യുകയായിരുന്നുവെന്നും പറയേണ്ടിവരും. അപ്പുണ്ണിയുടെ ചിരി ഈ അര്‍ത്ഥത്തില്‍ മുന്‍വര്‍ത്തിക്കുന്ന എഴുത്തുകാരനെതിരെയുള്ള മൂര്‍ത്തമായ പരിഹാസവുമാണ്. എന്നാല്‍, പൊളിയുന്ന നാലുകെട്ട് എന്ന ഒരു പ്രതീക്ഷ അയാളുടെ ഭാഷണം ഉല്പാദിപ്പിക്കുകയും ചെയ്യുന്നു. ഒരുപക്ഷേ, നോവലിന്റെ പൂര്‍ണ്ണതയില്‍നിന്നും വീണ്ടും കാറ്റും വെളിച്ചവും കടക്കുന്ന ഒരു ഘടന എന്ന രീതിയിലെ ഒരു സങ്കല്പം ആരംഭിക്കുന്നു എന്നു പറയേണ്ടിവരുന്നു. മാനസനിര്‍മ്മിതി എന്നു വിശേഷിപ്പിക്കാവുന്ന ഇത്തരത്തിലെ ഒരു രചനാസങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ് എം.ടി. കാല്പനികനാവുന്നത്; എഴുതിയ നോവല്‍ - എഴുതപ്പെടാത്ത ഒരു നോവലിനെ ഓര്‍മ്മിപ്പിക്കുമ്പോള്‍ 'നാലുകെട്ടി'ല്‍ മാത്രമല്ല, 'അസുരവിത്തി'ലും ഇങ്ങനെ പൂര്‍ണ്ണതയില്‍ നിന്നാരംഭിക്കുന്ന മറ്റൊന്നിനെക്കുറിച്ചുള്ള സങ്കല്പം കാണാം: '...നടുവില്‍, കടന്നുപോയവരുടെയെല്ലാം കാല്‍പ്പാടുകളില്‍ കരിഞ്ഞ പുല്ലുകള്‍ നിര്‍മ്മിച്ച ഒറ്റയടിപ്പാത നീണ്ടുകിടക്കുന്നു - പ്രിയപ്പെട്ടവരേ... തിരിച്ചുവരാന്‍ വേണ്ടി യാത്ര ആരംഭിക്കുകയാണ്...'' (എം.ടി. അസുരവിത്ത്, ഡി.സി. ബുക്സ്, 1999. പുറം 248) നോവല്‍ അവസാനിക്കുമ്പോള്‍ ഗോവിന്ദന്‍കുട്ടിയുടെ മുന്‍പില്‍ ''പുതിയ മേച്ചില്‍സ്ഥലങ്ങള്‍ ആരംഭിക്കുന്നു.'' മാത്രവുമല്ല കിഴക്കുംമുറിക്കാരെ ഗോവിന്ദന്‍കുട്ടി സംബോധന ചെയ്യുന്നത് പ്രിയപ്പെട്ടവരേ എന്നാണ്. തന്നെ വേട്ടയാടിയവരെ കൊലചെയ്യാന്‍ മങ്കൊമ്പിന്റെ പിടിയുള്ള പീശാംകത്തി കരുതിയ ഒരാള്‍ - പ്രിയപ്പെട്ടവരേ എന്നു സംബോധന ചെയ്യുക ഇത് അനുഭവങ്ങളുടെ അടഞ്ഞ ഘടനയില്‍നിന്നും പുറത്തേക്കുള്ള ഗോവിന്ദന്‍കുട്ടിയുടെ വീക്ഷണത്തെ സംബന്ധിച്ച സൂചനയാണ്. അഥവാ, എഴുതപ്പെടാത്ത ഒരു പുതിയ നോവലിലെ ചിത്രീകരിക്കപ്പെടാനിരിക്കുന്ന കിഴക്കുംമുറിയെ സംബന്ധിക്കുന്ന സൂചനയത്രെ. 'കാല'ത്തിന്റെ അവസാനം സേതുവിനൊപ്പമെത്താന്‍ വലിഞ്ഞിഴയുന്ന അയാളുടെ നിഴല്‍ നാം കാണുന്നു. അയാളാകട്ടെ താനെഴുതിയ കവിത പഴയ മുറിക്കുള്ളില്‍ കോറിയിട്ടത് മറന്നുപോയിരിക്കുന്നു. (എം.ടി: കാലം, കറന്റ് ബുക്സ്, തൃശൂര്‍, 1996, പുറം, 277) അനുഭവങ്ങളുടെ മറവിയില്‍നിന്നും ഒരു വാതില്‍പ്പുറവീക്ഷണത്തിന്റെ സൂചനയിലൂടെ ഇവിടെയും എഴുതപ്പെടാനുള്ള ഒന്ന് വ്യഞ്ജിപ്പിക്കപ്പെടുന്നു. (അനുഭവങ്ങളെ മറവിയിലാഴ്ത്തുന്ന അനുഭവങ്ങളുടെ അടഞ്ഞ ഘടനയില്‍ നിന്നുമുള്ള മുക്തിയെ സംബന്ധിച്ച ധ്യാനത്തിലെ അജ്ഞാതമായ അനുഭവം - അതുതന്നെയാണ് കാലം). എഴുതപ്പെട്ട കഥ/എഴുതപ്പെടാനുള്ള കഥ എന്ന യുഗ്മം കഥാപ്രപഞ്ചത്തെ മുന്‍നിര്‍ത്തി താത്വികമായ പാരായണം (കാഴ്ച) എന്ന ഘടകത്തിനെയാണ് പ്രസക്തവല്‍കരിക്കുന്നത്. ആഖ്യാനത്തെ വീക്ഷണം എന്ന സങ്കല്പം കൊണ്ട് സൂചിപ്പിക്കുമ്പോള്‍ വായന എന്നത് അപരവീക്ഷണം എന്നാകുന്നു. എന്താണ് ഈ അപരവീക്ഷണം? എം.ടിയുടെ വ്യക്തിത്വത്തിലെ ഈ അനേകതകളെ വ്യുത്പാദിപ്പിക്കുന്നതില്‍ ഇതിന് എന്തുപങ്കാണുള്ളത്? എന്നിങ്ങനെയുള്ള വസ്തുതകളാണ് ഇനിയും അന്വേഷിക്കുവാനുള്ളത്. എം.ടിയുടെ കഥാപ്രപഞ്ചത്തില്‍ ആവര്‍ത്തിച്ച് കാണപ്പെടുന്ന പാഠാന്തരത ഇവിടെ ശ്രദ്ധേയമാണ്. രണ്ടാമൂഴം പോലെയുള്ള രചനകളില്‍ പ്രഥിതമായ ഒരു പൂര്‍വ്വപാഠം കണ്ടെത്താനാവും. മറ്റു പല കഥകളും മുന്‍കാല കഥകളുടെ പാഠഭേദങ്ങള്‍ എന്ന രീതിയില്‍ നിലകൊള്ളുകയും ചെയ്യുന്നു. എം.ടി തന്റെ കൃതികളില്‍ പലപ്പോഴും സംരചനാത്മകമായ ഒരു പൂര്‍വ്വനിര്‍മ്മിതിയെ വീക്ഷണവിധേയമാക്കുന്നുണ്ട്. നോവലുകളെ മുന്‍നിര്‍ത്തിയുള്ള ഒരു പിന്‍അവലോകനത്തില്‍ കൂടുതല്‍ കൂടുതല്‍ മുന്‍കാലങ്ങളിലേക്ക് ഈ രചിതപാഠം നീട്ടിവയ്ക്കപ്പെടുന്നതു കാണാം. (നോവലിനെക്കുറിച്ചുള്ള ആദര്‍ശാത്മക വീക്ഷണത്തിലെ വാസ്തുവിദ്യാപരമായ നിര്‍മ്മിതിയും കാഴ്ച എന്ന സങ്കല്പവും ഇവിടെ ഓര്‍മ്മിക്കാം). എഴുതപ്പെട്ട പാഠം പാരായണത്തിന് വിധേയമാകുമ്പോഴാണ് എഴുതപ്പെടാനുള്ള കഥ എന്ന സങ്കല്പം സംജാതമാകുന്നത്. കഥാത്മകസ്ഥലത്തെ അനുഭവങ്ങളെ ആത്മനിഷ്ഠമായി സമീപിക്കുകയും കഥാപാത്രത്തിന്റെ അനുഭവവൃത്തത്തില്‍ സ്വയം പ്രതിഷ്ഠിക്കുകയും ചെയ്യുന്നതാണ് ഇത്തരം അപരവീക്ഷണത്തിന്റെ സ്വഭാവം എന്ന് പ്രാഥമികമായി പറയാം. പാത്രബോധത്തെ ആശ്രയിച്ചുകൊണ്ടുള്ള ഇത്തരം ഘടനാപരമായ പാരായണങ്ങള്‍ ബാഹ്യമായ ഒരു ഉപപാഠത്തിന്റെ ഗ്രഹണത്തിലൂടെ പാത്രാധിഷ്ഠിതമായ ബോധത്തില്‍ ജീവിക്കുന്നതിന് നിദാനമായിത്തീരുന്നത് കാണാനാവും. നടന്റെ കഥാപാത്രവത്കരണം എന്ന പ്രശ്‌നത്തെ സമീപിക്കുമ്പോള്‍ നാടകശാസ്ത്രകാരന്മാര്‍ ഇത്തരമൊരു പാരായണത്തെ സൂചിപ്പിക്കുന്നത് ഇക്കാര്യം മനസ്സിലാക്കുവാന്‍ കൂടുതല്‍ സഹായിക്കുന്നതാണ്. (സ്റ്റാനിസ്ലാവ്‌സ്‌കിയുടെ 'ക്രിയേറ്റിങ് എ റോള്‍' എന്ന ഗ്രന്ഥം കാണുക) മാനസികയാഥാര്‍ത്ഥ്യത്തിന്റെ (വൈകാരികവത്കരണത്തിന്റെ) ഒരു ഉപാധിയായി ഇത്തരം പാരായണം കഥാത്മകസ്ഥലത്തിനു പുറത്ത് ഒരു വീക്ഷണകേന്ദ്രത്തെ സങ്കല്പിക്കുന്നുണ്ട്. എന്തുതന്നെയായാലും അരചിതമായ ഒരു പാഠം എന്ന സങ്കല്പം അത്തരം പാരായണം ഉല്പാദിപ്പിക്കുന്നു എന്നതാണ് ഇവിടെ പ്രധാനമായ സംഗതി. സംഭവങ്ങളുടെ ഒരു വിധത്തിലെ വീക്ഷണത്തിനു നേരെയുള്ള ഒരു അപരവീക്ഷണമാണ് ഇത്തരത്തിലെ ധ്വന്യാത്മകത സൃഷ്ടിക്കുന്നത് എന്നു പറയുമ്പോള്‍ കഥ എന്ന സങ്കല്പത്തിലേക്ക് രചനാപരമായ ചില സൂചനകള്‍ ലഭിക്കുകയാണ് ചെയ്യുന്നത്. ഏതെങ്കിലും ഒരു രചിതപാഠത്തെ മുന്‍നിര്‍ത്തി ഇത് വിശദീകരിക്കേണ്ടതുണ്ട്. ഉദാഹരണമായി നാലുകെട്ടുതന്നെ വീണ്ടുമെടുക്കാം. നാലുകെട്ടിലെ സംഭവപരമ്പരകള്‍ വിവരിക്കപ്പെടുന്നത് സവിശേഷമായ ഒരു രീതിയിലാണ്. കഥാപാത്രങ്ങളുടെ ആന്തരികവും ബാഹ്യവുമായ ഇടപാടുകളെ ചിത്രീകരിക്കുന്നതിലൂടെയാണ് ഇത് സാധിതമാകുന്നത്. അതായത് കഥാപാത്രങ്ങളുടെ മാനസികവും ഭൗതികവുമായ പരിസരങ്ങളെ വ്യക്തമാക്കിക്കൊണ്ടുള്ള ഒരുതരം സുതാര്യവത്കരണം ഈ ആഖ്യാനത്തിന് (കാഴ്ചയ്ക്ക്) ഉണ്ട് എന്നു സാരം. അങ്ങനെ കഥാത്മകസ്ഥലം ചിന്തകളുടേയും ക്രിയകളുടേയും സമ്മിശ്രതകളിലൂടെയാണ് നിര്‍മ്മിതമാകുന്നത്. അപ്പുണ്ണി-പാറുക്കുട്ടി ശങ്കരന്‍ നായര്‍-മാളു അച്ചമ്മ-കുട്ടന്‍ നായര്‍ എന്നീ പാത്രങ്ങളെ കേന്ദ്രമാക്കിയാണ് ഈ ആഖ്യാനരീതി പുരോഗമിക്കുന്നത് നോവലില്‍ അവതീര്‍ണ്ണമാകുന്ന കഥയാകമാനം മുന്‍പ് സൂചിപ്പിച്ച കഥാപാത്രങ്ങളെ 'കേന്ദ്രീകരിച്ചുകൊണ്ട്' (focalize ഇതു ഫിലിം നരേറ്റോളജിയില്‍നിന്നും - എം.ടി മുന്നോട്ടുവയ്ക്കുന്ന കാഴ്ച എന്ന സങ്കല്പത്തിനനുപൂരകമായി - കടംകൊണ്ട സംജ്ഞയത്രെ) അവരുടെ കാഴ്ചകള്‍, മാനസികാനുഭവങ്ങള്‍, ക്രിയകള്‍, വിചാരങ്ങള്‍ എന്നിവയിലേക്കുള്ള കാഴ്ച എന്ന നിലയിലാണ് ചുരുള്‍ നിവരുന്നത്. വലിയമ്മാമ്മ-കുഞ്ചുക്കുട്ടി-ഭാസ്‌കരന്‍-തങ്കം-അമ്മിണി എന്നീ കഥാപാത്രങ്ങളെ ആഖ്യാനത്തില്‍ നാം നേരിട്ട് പരിചയപ്പെടുന്നില്ല. അവര്‍ മേല്‍പ്പറഞ്ഞ കഥാപാത്രങ്ങളുടെ കാഴ്ചകളിലൂടെയും വിചാരങ്ങളിലൂടെയും അവതരിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. ആഖ്യാനത്തില്‍ ആന്തരികകേന്ദ്രീകരണത്തില്‍ വിധേയമാകുന്ന കഥാപാത്രങ്ങള്‍ കഥാപ്രപഞ്ചത്തില്‍ ഒരു പ്രത്യേക അധികാരതലത്തിലാണ് അധിവസിക്കുന്നത് എന്നതും ശ്രദ്ധേയമാണിവിടെ. വലിയമ്മാമ്മയുടെ ഭരണത്തിന്‍കീഴിലെ നാലുകെട്ടില്‍ അവര്‍ വിധേയരാണ്. അതായത് നാലുകെട്ടിന്റെ ചിത്രം ഇവിടെ തിക്താനുഭവങ്ങളുടെ സ്ഥലരാശിയായ വിധേയഭൂപടമാണ് - പിന്നാമ്പുറത്തുനിന്നോ ഇരുളടഞ്ഞ ഇടനാഴിയില്‍ നിന്നോ പൂമുഖത്തേക്കുള്ള ഒരു പാളിനോട്ടം എന്നതുപോലെ. ഈ കഥാപാത്രങ്ങള്‍ക്കൊക്കെയും അനുഭവാത്മകവും പ്രതികരണപരവുമായ വ്യതിരിക്തതകള്‍ ഉണ്ടെന്നിരിക്കലും അവയെ ഏകീകരിക്കുന്ന ഒരു ഘടകമത്രെ ഈ വീക്ഷണത്തിലൂടെ അവതരിപ്പിക്കപ്പെടുന്നത്. ഇനിയും സൂക്ഷ്മമായാല്‍ അപ്പുണ്ണിയെ കേന്ദ്രമാക്കി പരസ്പരമുള്ള ബന്ധശ്രേണികളുടെ വിവരണം എന്ന നിലയിലേക്ക് ആഖ്യാനം പരിവര്‍ത്തിക്കപ്പെടുന്നതും കാണാനാവും. അപ്പുണ്ണിയുടെ വീക്ഷണത്തിലെ അഭിനിവേശങ്ങളും അയാളെ ചുറ്റിപ്പറ്റിയുള്ള കേന്ദ്രീകൃതപാത്രങ്ങളുടെ ബന്ധവിചിന്തനങ്ങളും തമ്മിലുള്ള പൂരകതയും വൈരുദ്ധ്യവും ഈവിധം വെളിവാകുകയും ചെയ്യുന്നു. തനിക്കിഷ്ടമില്ലാത്ത വലിയമ്മാമയുടെ മകളോട് അപ്പുണ്ണി പ്രകടിപ്പിക്കുന്ന അഭിനിവേശവും, മാളുവിനോടുള്ള താല്പര്യരാഹിത്യവും - ഒടുവില്‍ മാളുവിന്, അപ്പുണ്ണിയെന്നാല്‍ ജീവനാണ് എന്നു പറയുന്ന കുട്ടമ്മാമ്മയും - ഒക്കെ കേന്ദ്രീകരണത്തിന് മനശ്ശാസ്ത്രപരവും പ്രത്യയശാസ്ത്രപരവും വീക്ഷണാത്മകവുമായ തലങ്ങള്‍ ഉണ്ടെന്ന വസ്തുതയെയാണ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. അപ്പുണ്ണിയുടെ അനുഭവങ്ങളിലൂടെ രൂപപ്പെടുന്ന നാലുകെട്ട് എന്ന ഇടം അങ്ങനെ ഒരേസമയം മനശ്ശാസ്ത്രപരവും രാഷ്ട്രീയവിവക്ഷകളുള്ളതും ഒക്കെയായിത്തീരുന്നു. അത് അപ്പുണ്ണിയുടെ ബോധമണ്ഡലത്തില്‍ മാത്രം നിലനില്‍ക്കുന്ന വാസ്തുശില്പനിര്‍മ്മിതിയാണെന്നും മറന്നുകൂടാ. (കുട്ടന്‍നായര്‍ക്ക് അദ്ധ്വാനത്തിന്റെ അടിസ്ഥാനത്തില്‍ ഭാഗിച്ചെടുക്കേണ്ട ഒരു അവകാശസ്ഥലമായിരുന്നു അതെന്ന് ഓര്‍ക്കുക) മാത്രവുമല്ല അത് ഒരേസമയം അനുഭവാത്മകവും സ്വപ്നാത്മകവും (അഭിലാഷങ്ങളെ മുന്‍നിര്‍ത്തി: ആഖ്യായികയുടെ ആദ്യവാചകം തന്നെ അങ്ങനെയൊരു സൂചനയും സമ്മാനിക്കാന്‍ പര്യാപ്തമാണല്ലോ) ആയ സ്ഥലങ്ങളുമായിരിക്കും. അപ്പുണ്ണിയുടെ പൊള്ളയായ ചിരി തട്ടി പ്രതിദ്ധ്വനിക്കുന്നത് തന്നെ വലയം ചെയ്യുന്ന ഈ ബോധപരമായ വാസ്തുരൂപത്തിലാണ്. എന്നാല്‍, വായനക്കാരനെ സംബന്ധിച്ച് ഇത് അപ്പുണ്ണിയുടെ സ്വകാര്യലോകം മാത്രമല്ല എന്നതും ശ്രദ്ധേയമാണ്. അത് മനസ്സിലാക്കണമെങ്കില്‍ നാലുകെട്ടിന്റെ ആഖ്യാനരീതിയെ കുറച്ചുകൂടി അടുത്തുനിന്ന് വീക്ഷിക്കേണ്ടിയിരിക്കുന്നു. കഥാപാത്രങ്ങളെ സുതാര്യവത്കരിച്ചുകൊണ്ടുള്ള ആന്തരികകേന്ദ്രീകരണത്തിന്റെ ഒരു ചലനാത്മകമാതൃക സ്വയം തന്നെ മറ്റൊരു വീക്ഷകനെ സംബന്ധിച്ച സങ്കല്പവും ഉന്നയിക്കുന്നുണ്ട്. കഥാപാത്രങ്ങളെയും അവയെ കേന്ദ്രീകരിച്ച് രൂപമെടുക്കുന്ന ബാഹ്യവും ആന്തരികവുമായ ക്രിയകളെയും 'വീക്ഷിക്കുന്ന ഒരാള്‍' അഥവാ ഒരു 'അപരവീക്ഷകന്‍' വിവരണകലയില്‍ മനശ്ശാസ്ത്രപരവും വീക്ഷണപരവുമായ റിയലിസത്തിന്റെ ക്രാഫ്റ്റുകൊണ്ട് മറയ്ക്കപ്പെടുന്ന ഒരു വീക്ഷണകേന്ദ്രമാണിത്. നോവലിന്റെ മുഴുവന്‍ ആഖ്യാനഘടനയില്‍നിന്നും വ്യത്യസ്തത പുലര്‍ത്തുന്നതായി തോന്നുന്ന അവസാന അദ്ധ്യായത്തില്‍ അത്തരം ഒരു ആഖ്യാതാവ് പ്രത്യക്ഷമാവുന്നത് കാണാം. നിരന്തരമുള്ള മറയ്ക്കപ്പെട്ട സാന്നിദ്ധ്യത്തോടെ കുടിയിരിക്കുന്ന ഈ വീക്ഷണസ്ഥാനം കഥാപാത്രങ്ങളുടെ അനുഭവവൃത്തങ്ങളെ നിരീക്ഷിക്കുക മാത്രമല്ല ചെയ്യുന്നത്. (രാഷ്ട്രീയാഭിമുഖ്യമുള്ള ചില കഥകളില്‍ കാണുംപോലെ അവതീര്‍ണ്ണമായ അനുഭവവൃത്തത്തെ അപഗ്രഥിക്കുവാനോ വിലയിരുത്തുവാനോ ഉള്ള ഒരു സാദ്ധ്യത എന്ന നിലയില്‍ ഈ വീക്ഷണസ്ഥാനം പരിവര്‍ത്തിക്കപ്പെടുന്നുമില്ല). അത് കഥാപ്രപഞ്ചത്തെ കാല്പനികവത്കരിക്കുക കൂടി ചെയ്യുന്നു. അനുഭവങ്ങളുടെ ഘടനയില്‍നിന്നും പുറത്തുകടക്കുന്ന എഴുതപ്പെടാത്ത ഒരു പാഠത്തെ ഈ ആഖ്യാതാവ് ധ്വനിപ്പിക്കുകയാണ് അവസാന അദ്ധ്യായത്തില്‍. അതിനായി ഈ വീക്ഷണസ്ഥാനം അപ്പുണ്ണിയുമായി മുന്‍പ് സൂചിപ്പിച്ച രീതിയിലെ ബോധാത്മകമായ ആമഗ്‌നതയുടെ അടിസ്ഥാനത്തിലെ ഒരു ആത്മനിഷ്ഠമായ പാരായണത്തില്‍ ഏര്‍പ്പെടുന്നു. നാലുകെട്ടില്‍ എന്നല്ല ഈ അപരവീക്ഷണം അസുരവിത്തിലും കാലത്തിലുമെല്ലാം അനുഭവവൃത്തങ്ങളെ മറ്റൊന്നിനെ ധ്വനിപ്പിച്ചുകൊണ്ട് കാല്പനികവത്കരിക്കുന്നത് നാം കാണുന്നു. നാലുകെട്ടിനെ അപേക്ഷിച്ച് ഈ രണ്ടു നോവലിലും ഈ അപരസ്ഥാനം കുറെക്കൂടി സുവ്യക്തവുമാണ്. അസുരവിത്തില്‍ കഥാപാത്രങ്ങളില്‍ കേന്ദ്രീകരിക്കപ്പെടാത്ത ചില സംഭവങ്ങളുടെ വിവരണത്തിലൂടെ ഈ വീക്ഷകന്‍ ഇടയ്ക്കിടെ പ്രത്യക്ഷമാവുന്നുണ്ട്. കാലത്തിലാകട്ടെ ജീവിതത്തെ സംബന്ധിച്ച കാല്പനികമായ ഒരു സാദ്ധ്യതാബോധത്തിന്റെ അടിസ്ഥാനത്തില്‍ ഈ കാര്യം കുറെക്കൂടി മൂര്‍ത്തമായി അവതരിപ്പിക്കപ്പെടുന്നു. തിരിച്ചുവരവിനുശേഷം സേതു നാട്ടിലെ അമ്പലത്തിന്റെ നടയ്ക്കല്‍ നിന്നു പ്രാര്‍ത്ഥിക്കുന്നത് ഒരിക്കല്‍കൂടി ഒരു അവസരം തരൂ എന്നാണ്. ''...കിട്ടാത്ത അവസരങ്ങള്‍ ഉരുവിട്ട് അടഞ്ഞ കോവിലുകള്‍ക്ക് പുറത്തുനില്‍ക്കുന്നു. എന്നും നാം നില്‍ക്കുന്നു. ഒരിക്കല്‍ കൂടി! ഒരിക്കല്‍ കൂടി!...'' (പുറം 273) മനുഷ്യാവസ്ഥയെന്ന നിലയിലെ ഒരു സാമാന്യവത്കരണത്തിലൂടെ കാല്പനികമായ ആ സാദ്ധ്യത അപ്പുണ്ണിയെപ്പോലെ സേതുവും തിരിച്ചറിയുകയാണിവിടെ. മഞ്ഞിലാകട്ടെ ഈ കാല്പനികനയങ്ങളോട് വീക്ഷണം പങ്കുവയ്ക്കാന്‍ വിമലയ്ക്കുള്ള സാദ്ധ്യത അല്പംകൂടി വിപുലമാകുന്നു. ഓര്‍മ്മകളിലൂടെയുള്ള തിരിച്ചുപോക്കിനും ഭാവിയെ സംബന്ധിച്ച വിചിന്തനങ്ങള്‍ക്കും സാദ്ധ്യതയേറിയ ഒരു വര്‍ത്തമാനസന്ധിയിലാണല്ലോ വിമല നിലനില്‍ക്കുന്നത്. വരും വരുമെന്ന വിമലയുടെ പ്രതീക്ഷ ഒരു ആദര്‍ശാത്മകപാഠത്തെ ഇവിടെയും അനുസ്മരിപ്പിക്കുന്നു. എം.ടിയുടെ ആഖ്യായികാന്വേഷണങ്ങള്‍ പിന്നീടും ജീവിതസാദ്ധ്യതകളുടെ അതിസങ്കീര്‍ണ്ണമായ കൊടുമുടികളില്‍നിന്നും കാഴ്ചയില്‍ മാത്രം ജീവിക്കുന്ന താഴ്വരയിലെ വനങ്ങളിലേക്ക് സഞ്ചരിക്കുന്നത് കാണാനാകും. രണ്ടാമൂഴത്തില്‍ ഈ അപരവീക്ഷണം ശബ്ദരൂപത്തില്‍ അവതരിക്കുന്നു: ''മഹാപ്രസ്ഥാനത്തിനൊരുങ്ങിയ നാല്‍വരും ഉറങ്ങിക്കഴിഞ്ഞു. ദ്രൗപതിയും. ഭീമസേനന്റെ കഥ ഇവിടെ അവസാനിക്കുന്നില്ല. കഥകള്‍ ഒരിക്കലും അവസാനിക്കുന്നില്ലെന്ന്. സൂതരേ, നിങ്ങള്‍ പറയാറുള്ളതുപോലെ...'' (എം.ടി. രണ്ടാമൂഴം, ഡി.സി. ബുക്സ്, 1999, പുറം 285) ഇതിഹാസങ്ങളില്‍നിന്നും വൈയക്തികതയുടെ താഴ്വരകളിലേക്ക് ഇറങ്ങിവന്ന ഭീമന്റെ പാത്രസൃഷ്ടി സംഭവധാരകളുടെ വിവരണത്തിലൂടെ ജീവിതത്തിന്റെ ഒരു സാദ്ധ്യതയെ കണ്ടെത്തിയശേഷം അനുഭവാതീതമായ ഒരു ജീവിതത്തെ ധ്വനിപ്പിക്കുകയാണ് ഇവിടെയും. രണ്ടാമൂഴം ഈ വിധം ചിന്തിക്കുമ്പോള്‍ ജീവിതത്തിന്റെ സാദ്ധ്യതയ്ക്കുമേല്‍ രണ്ടാംതവണയുള്ള കാല്പനികവത്കരണമാണ്. എം.ടിയുടെ കഥാത്മകലോകം കഥ എന്ന സങ്കല്പത്തിന് സവിശേഷമായ ഒരര്‍ത്ഥമാണ് നല്‍കുന്നത് എന്നതാണ് ഈ അവലോകനങ്ങള്‍ വ്യക്തമാക്കുന്നത്. രചിതവും അരചിതവുമായ പാഠങ്ങള്‍ എന്ന ദ്വന്ദ്വത്തിന്റെ ബലരേഖകളിലൂടെയാണ് ഇവിടെ കഥാത്മകത എന്ന ഘടകം രൂപീകൃതമാകുന്നത്. മാത്രവുമല്ല, ആഖ്യാനമെന്നത് ഒരു ദൃശ്യാത്മകസംജ്ഞയായി വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്യുന്നു. കാഴ്ചയുടെ സംജ്ഞാവലികളിലൂടെ നിലനില്പു കണ്ടെത്തുന്ന ആഖ്യാതാവ് ഈ വിധം, വീക്ഷണപരമായ ഒരു രണ്ടാമൂഴം മാത്രമല്ല, മറിച്ച് രണ്ടാംതവണയില്‍നിന്നും അനന്തതയിലേക്കുള്ള ദൃശ്യസാദ്ധ്യതയെയാണ് പിന്നീടും സൃഷ്ടിക്കുന്നത്. വീക്ഷകന്റെ ദ്വന്ദ്വവ്യക്തിത്വം അവസാന അദ്ധ്യായത്തില്‍ സാന്നിദ്ധ്യം വെളിവാക്കുന്നു എന്ന് മുന്‍പ് സൂചിപ്പിച്ച അപരവീക്ഷകന്‍ പ്രത്യക്ഷത്തില്‍ കാണുംപോലെ ഏകതാനതയുള്ള ഒരു തൃതീയപുരുഷ വീക്ഷണകേന്ദ്രം മാത്രമല്ല, ദ്വന്ദ്വാത്മകത പ്രകടിപ്പിക്കുന്ന സവിശേഷമായ ഒരു വര്‍ത്തനതയാണ് അതിനുള്ളത്. അനുഭവങ്ങളുടെ ഘടനയ്ക്കുള്ളില്‍ സ്വയം പ്രതിഷ്ഠിച്ചുകൊണ്ടുള്ള - പാത്രബോധത്തിലേക്ക് ആവാഹിക്കപ്പെട്ടുകൊണ്ടുള്ള (കാല്പനികമായ) കാഴ്ച ആദര്‍ശാത്മകമായ, ഒരു ഉപപാഠത്തിന്റെ സൂചനകള്‍ നല്‍കുന്നു എന്നുപറയുമ്പോള്‍, ഈ അപരവീക്ഷകന്‍ യഥാര്‍ത്ഥത്തില്‍ ഒരു ഇരട്ടക്കെട്ടിലകപ്പെടുകയാണ്. ആദര്‍ശാത്മകമായ ഒരു അനന്തരപാഠത്തെ തള്ളിക്കളയുകയാണെങ്കില്‍ അയാള്‍ കഥാപാത്രത്തിന്റെ ആത്മവൃത്തത്തില്‍ സ്ഥിതീകൃതമാകും. അങ്ങനെയല്ലെങ്കില്‍ സങ്കല്പസ്ഥലിയില്‍ നിന്നുകൊണ്ട് ദുരന്തബോധത്തിന്റെ ആഴമുള്ള നയനങ്ങളില്‍ അയാള്‍ കഥാപാത്രത്തെ വീക്ഷിക്കുകയാവും ചെയ്യുക. (അപ്പുണ്ണി അങ്ങനെയായത് അതിനാലാണ് എന്നതുപോലെയുള്ള ഒരു വീക്ഷണം) കഥാത്മലോകത്തിലെ കാലം ആ നിമിഷങ്ങളില്‍ അളയിട്ട സര്‍പ്പത്തെപ്പോലെ അയാള്‍ക്കു മുന്‍പില്‍ ചലനം വെടിയും. വരണ്ടുപോയ പുഴപോലെ അയാള്‍ കാലത്തിന്റെ ശൂന്യതയെ സംബന്ധിച്ച ആശയം അപരിഹാര്യമായ ചോദ്യമായോ നിമിത്തമായോ മഹാമാരിയുടെ വിത്തുകള്‍ പോലെ കഥാപാത്രത്തിന്റെ ബോധത്തില്‍ വിതറും. കഥാപാത്രങ്ങളെ സംബന്ധിച്ച് ഇത് പ്രത്യഭിജ്ഞയുടെ മുഹൂര്‍ത്തമാണ്. പള്ളിവാളും അരമണിയും അണിഞ്ഞ അത്തരം വെളിപാടിന്റെ മുഹൂര്‍ത്തങ്ങളില്‍ അവര്‍ - സേതുവിനെപ്പോലെ ഇനിയുമൊരു ജന്മത്തിനായി പ്രാര്‍ത്ഥിക്കുന്നു - അപ്പുണ്ണിയെപ്പോലെ ചിരിക്കുന്നു - ഗോവിന്ദന്‍കുട്ടിയെപ്പോലെ പ്രവാസം ആരംഭിക്കുന്നു. താനൊരു മനുഷ്യനാണോ എന്ന ചോദ്യം മൊയ്തീനെപ്പോലെ സ്വയം ആത്മാവിലേറ്റുവാങ്ങുന്നു. (എം.ടി. പാതിരാവും പകല്‍വെളിച്ചവും, കറന്റ് ബുക്സ് 1984, പുറം 187) അല്ലെങ്കില്‍ വിമലയെപ്പോലെ നിഷ്‌ക്രിയത്വത്തിന്റെ തടാകത്തില്‍ ഉയര്‍ന്നുനില്‍ക്കുന്നു. ഈ വിവരണങ്ങള്‍ വീക്ഷകന്റെ ദ്വന്ദ്വവ്യക്തിത്വമാണ് കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി നമുക്ക് വെളിവാക്കിത്തരുന്നത്. എന്തെന്നാല്‍ അയാള്‍ ഒരേസമയം കഥാപാത്രത്തിന്റെ ആത്മസത്ത സൃഷ്ടിക്കുന്ന സൗകാര്യ ലോകത്തെയും അനുഭവങ്ങളുടെ അടഞ്ഞലോകത്തിന് അനന്തരമുള്ള ഒരു സാദ്ധ്യതയേയും പാഠത്തില്‍ പ്രതിഷ്ഠിക്കുന്നു എന്നത് നാം കണ്ടുകഴിഞ്ഞതാണ്. എഴുത്ത് എന്ന പ്രക്രിയ വീക്ഷകന്‍ എന്ന വ്യക്തിത്വത്തിലെ ഈ വിമുഖത യഥാര്‍ത്ഥത്തില്‍ സ്ഥലകാലങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടു വ്യക്തികളെത്തന്നെയാണ് നിര്‍മ്മിച്ചെടുക്കുന്നത്. ഒരേസമയത്ത് രണ്ടിടങ്ങളില്‍... രണ്ടു വീക്ഷണസ്ഥാനങ്ങളില്‍ ആയിരിക്കുക എന്നതാണ് ഇവിടെ അന്തര്‍ഭവിക്കുന്ന പ്രശ്‌നം. അതായത് കഥാപാത്രവുമായുള്ള സ്വത്വസംബന്ധത്തിന്റെ ഇടവും, അയാളുടെ ജീവിതത്തെ ദുരന്തപൂര്‍ണ്ണമായി വീക്ഷിക്കുന്ന ഒരു അതീതസ്ഥാനവും രൂപപ്പെടുത്തുന്ന വ്യത്യസ്തമായ രണ്ടു വീക്ഷണങ്ങള്‍. കഥാപാത്രാധിഷ്ഠിതമായ സ്വത്വസംബന്ധം എന്നത് സന്ദേഹങ്ങള്‍ ജനിപ്പിക്കാനിടയുണ്ട്. ആന്തരിക കേന്ദ്രീകരണത്തിന്റെ ഒരു വീക്ഷണസ്ഥാനം ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ നാം തെളിച്ചുകാട്ടുകയുണ്ടായി. അതില്‍നിന്നും വ്യത്യസ്തമാണ് ഈ വീക്ഷണകേന്ദ്രം. ആദിയില്‍ നാം കണ്ട വീക്ഷണകേന്ദ്രത്തിന്റെ മുഖ്യസ്വഭാവം അത് കാഴ്ചയില്‍ സൃഷ്ടിക്കുന്ന പരിമിതത്വമായിരുന്നു. അതായത് കഥാപാത്രങ്ങള്‍ക്ക് തങ്ങളുടെ അനുഭവലോകത്തിന് പുറത്തേക്ക് ഇവിടെ കാഴ്ച അസാദ്ധ്യമായിരുന്നു എന്നു സാരം. അത്തരം അജ്ഞതകള്‍ സൃഷ്ടിക്കുന്ന അന്ധബിന്ദുക്കളിലൂടെ അവരുടെ ജീവിതത്തിന്റെ ഗതി നിര്‍ണ്ണായകമായി നിയന്ത്രിക്കപ്പെടുകയായിരുന്നു. മൂല്യവിചാരങ്ങളുടെ, സദാചാരത്തിന്റെ, വിശ്വാസസംഹിതകളുടെ, അനുഭവാസ്പദമായ ഭവിഷ്യത്ജ്ഞാനത്തിന്റെ ഒക്കെ പ്രശ്‌നങ്ങള്‍ ഈ കാഴ്ചയെ നിയന്ത്രിച്ചിരിക്കാം. ചരിത്രപരമായ കാലത്തിന്റെ (അപ്പുണ്ണിയുടെ കാലത്തിന്റെ) പ്രതിനിധാനമായിരുന്നു ഈ വീക്ഷണകേന്ദ്രം. ഇതില്‍നിന്നും ഭിന്നമായ ഒന്നാണ് ഇവിടെ വിവരിച്ച ആത്മകേന്ദ്രിതമായ വീക്ഷണസ്ഥാനം. ഇത് പാത്രത്തിന്റെ പ്രത്യക്ഷനയനങ്ങളില്‍നിന്നും ഭിന്നമായി അന്തര്‍നേത്രങ്ങളില്‍ സ്ഥിതീകരിക്കുന്നു. കഥാപാത്രത്തിന് തന്റെ പരിമിതലോകത്തിന് പുറത്തേക്കുള്ള കാഴ്ചയാണ് ഇതിലൂടെ ലഭ്യമാകുക. തൃതീയ പുരുഷാഖ്യാനത്തിന്റെ മുന്‍പ് സൂചിപ്പിച്ച കഥാപ്രകൃതങ്ങളെ സൂക്ഷ്മമായി വീക്ഷിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. തന്റെ ജീവിതത്തിന്റെ സാദ്ധ്യതകളെ സംബന്ധിച്ച ആദര്‍ശാത്മകചിന്തകള്‍ അയാളുടെ ബോധത്തില്‍ മനുഷ്യജീവിതത്തെ സംബന്ധിച്ച ദുരന്തബോധത്തെ സൃഷ്ടിക്കുന്നു. ഇത് നോവലില്‍ അപ്പുണ്ണിയുടെ മാത്രം പ്രശ്‌നമാണ് എന്നതോര്‍ക്കുക. അഥവാ മറ്റു പാത്രങ്ങള്‍ അതേസംബന്ധിച്ച് അജ്ഞരായിരുന്നു. പാതിരാവും പകല്‍വെളിച്ചവും എന്ന നോവലില്‍ മൊയ്തീന്‍ മനുഷ്യാവസ്ഥയെ സംബന്ധിച്ച തിരിച്ചറിവിലേക്കുണരുന്ന രംഗം ഇവിടെ പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നു. താനൊരു മനുഷ്യനാണോ എന്ന ചോദ്യം അയാള്‍ തനിക്കു ചുറ്റുമുള്ള കട്ടപിടിച്ച ഇരുളില്‍ നിന്നാണ് ചോദിക്കുന്നത്. ''മൊയ്തീന്‍ ചിമ്മിനി കത്തിച്ച് പായയില്‍ എഴുന്നേറ്റിരുന്നു'' (പുറം 187) എന്ന പ്രസ്താവം മുന്‍പുള്ള അവസ്ഥയുമായി ചേര്‍ന്ന് ആന്ധ്യത്തെയും കാഴ്ചയേയും സംബന്ധിച്ച ഒരു അര്‍ത്ഥം ഉല്പാദിപ്പിക്കുന്നുണ്ട്. ഇരുളിലാണ്ട ലോകത്തില്‍ മൊയ്തീന്‍ മാത്രം നേടുന്ന സ്വകാര്യമായ ഒരു കാഴ്ചയാണിത്. (എം.ടി. വ്യക്തികളെ വീടിന്റെ പശ്ചാത്തലത്തില്‍ ഒറ്റപ്പെടുത്തുകയാണ് ചെയ്തത് എന്ന കെ.പി. അപ്പന്റെ അഭിപ്രായം ഇവിടെ ഓര്‍ക്കുക: 'മാറുന്ന മലയാള നോവല്‍') എഴുതപ്പെട്ടിട്ടില്ലാത്ത ഒരു പാഠത്തെ വ്യഞ്ജിപ്പിക്കുന്ന ഈ കാഴ്ചയില്‍നിന്നും വിഭിന്നമായി പരിമിതമായ കാഴ്ചവട്ടത്തിലേക്ക് ഒന്നുകൂടി പിന്‍തിരിഞ്ഞുനോക്കാം. കഥാപാത്രവാസ്തവികതയുടെ കാഴ്ചാപരമായ പരിമിതത്വം എന്ന ആശയം പാത്രനിഷ്ഠമായ ഒരു വീക്ഷണത്തില്‍നിന്നും വ്യക്തമാകുകയില്ല എന്നത് ഇവിടെ ഓര്‍മ്മിക്കേണ്ടിയിരിക്കുന്നു. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ പാത്രത്തിന്റെ നയനങ്ങളെ കവിഞ്ഞുനില്‍ക്കുന്ന ഒരു വീക്ഷണസ്ഥാനത്തിന്റെ അസ്തിത്വം - ഒരു അതിവീക്ഷണം - നാം അറിയുകയാണ്. ഈ വീക്ഷണസ്ഥാനം പാഠത്തില്‍ കുടികൊള്ളുന്നത് ചരിത്രപരമായ കാലത്തിന്റെ കഥാത്മകസ്ഥലത്തിന് പുറത്താണ്. എന്നാല്‍, സ്ഥലകാലങ്ങളുടെ അടിസ്ഥാനത്തില്‍ അതിനെ മൂര്‍ത്തമായി വിവരിക്കുക സുസാദ്ധ്യവുമല്ല. യഥാര്‍ത്ഥത്തില്‍ സ്വപ്നാത്മകമായ ഒരു അജ്ഞത അയാളെ തമസ്്കരിക്കുകയാണ്. പാരായണത്തിന്റെ മുഹൂര്‍ത്തത്തില്‍ വായനക്കാരന് സ്വയംസ്ഥിതീകരണത്തിനുള്ള സാദ്ധ്യതയെ വാഗ്ദ്ധാനം ചെയ്യുന്ന ഒരു ശൂന്യസ്ഥലമത്രെ ഇത്. വ്യത്യസ്തങ്ങളായ ഇടങ്ങളില്‍ നിലകൊള്ളുന്ന ഈ വീക്ഷണങ്ങളെ സംശ്ലേഷിപ്പിക്കുകയാണ് എഴുത്ത് എന്ന പ്രക്രിയ ചെയ്യുന്നത്. ഭാഷയുടെ പ്രവാഹത്തില്‍ ഈ അര്‍ത്ഥവൈവിദ്ധ്യങ്ങള്‍ ഉത്പ്ലവനം ചെയ്യുന്നു. അങ്ങനെയെങ്കില്‍ - ''എം.ടി. എഴുതുമ്പോള്‍...'' ചരിത്രപരമായ കാലം സ്ഥലരൂപം പൂണ്ട് നമുക്കു മുന്നില്‍ അവതരിക്കുന്നു. നാമാകട്ടെ സ്വപ്നാത്മകമായ ഒരു വീക്ഷണകേന്ദ്രത്തിലേക്ക് ദത്തെടുക്കപ്പെടുകയും ചരിത്രത്തിലെ സ്ഥലദൃശ്യങ്ങളെ നമ്മുടെ കാലത്തിന്റെ പ്രതലത്തില്‍ ആലേഖനം ചെയ്യപ്പെടുകയും ചെയ്യുന്നു. അഥവാ നാം നമ്മുടെ കാലത്തെ ചരിത്രത്തിന്റെ തിരിച്ചറിവുകളിലൂടെ കൂടുതല്‍ അടുത്തറിയുന്നു. (2000 ജനുവരി 7ലെ മലയാളം വാരിക പ്രത്യേക പതിപ്പില്‍ എംടി എഴുതുമ്പോള്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചത്)

സമകാലിക മലയാളം 26 Dec 2024 6:11 am

ഏകാന്തതയുടെ മഹാതീരത്തില്‍; ബഷീറിനെ അനുസ്മരിച്ച് എംടി നടത്തിയ പ്രസംഗം

ബഷീറിനെ അനുസ്മരിച്ച് എംടി നടത്തിയ പ്രസംഗം

സമകാലിക മലയാളം 26 Dec 2024 6:04 am

ജീവിതംപോലെ കവിതയും അവസാനിക്കുന്നില്ല

കവിതയുടെ സര്‍ഗാത്മകതലങ്ങളെക്കുറിച്ച് പഠനംനടത്തിയിട്ടുള്ള ഒരാളല്ല ഞാന്‍. എന്നാല്‍, കവിതയുടെ വികാസ പരിണാമങ്ങളെക്കുറിച്ച് എന്റെ വായനയിലൂടെ ഞാന്‍ മനസ്‌സിലാക്കിയിട്ടുണ്ട്. കവിത എനിക്ക് ഇഷ്ടമാണ്. കവിത വായിക്കാറുണ്ട്. ഏത് തരത്തിലുള്ള ഭാവനയുടെയും ആത്മാവിന്റെയുള്ളില്‍ നിലകൊള്ളുന്നത് കവിതയാണ്. എല്ലാ സാഹിത്യരൂപങ്ങളിലും മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. കവിതയിലും കാലോചിതമായ മാറ്റങ്ങള്‍സംഭവിച്ചുകൊണ്ടിരിക്കുന്നു. ആദ്യകാലത്ത് ഞാനടക്കമുള്ള ആളുകള്‍ എഴുതിത്തുടങ്ങിയത് കവിതകളാണ്. പിന്നീടാണ് ഓരോരുത്തരും അവരവരുടെ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോയത്. അന്നൊക്കെ ഉദയത്തെക്കുറിച്ച്, ചന്ദ്രോദയത്തെക്കുറിച്ച്, അസ്തമനത്തെക്കുറിച്ച്, ചിലപ്പോള്‍ ഒരു താമരക്കുളത്തെപ്പറ്റി, ഉദ്യാനങ്ങളെപ്പറ്റി, പൂക്കളെപ്പറ്റി കവിതകള്‍എഴുതപ്പെട്ടിട്ടുണ്ട്. ഉദ്യാനത്തെക്കുറിച്ച്മലയാളിക്ക് ഒരു സങ്കല്പമുണ്ടാകുന്നത്തന്നെ ബ്രിട്ടീഷ് ഭരണത്തിനുശേഷമാണ്. എന്നാല്‍, പ്രകൃതിയിലെ ചില ഭാവങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടുള്ളകവിതകള്‍ക്കുശേഷം, അതില്‍നിന്നുംമാറി ആഖ്യാന പ്രധാനമായ കവിതകള്‍നിലവില്‍വന്നു. ചുറ്റുമുള്ള സുന്ദരവസ്തുക്കളെക്കുറിച്ച് മാത്രമല്ല കവിതകളുണ്ടായത്. മനസ്‌സിനെ ആഹ്‌ളാദിപ്പിക്കുന്ന, മധുരമായ അസ്വാസ്ഥ്യമുണ്ടാക്കുന്ന പ്രകൃതിദൃശ്യങ്ങള്‍തന്നെ മാഞ്ഞുപോയപ്പോള്‍ ഇനിയെങ്ങനെ കവിതയെഴുതുമെന്നായിരുന്നു കവികള്‍ ചിന്തിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് യൂറോപ്പിലുണ്ടായിട്ടുള്ള കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചവര്‍ അനവധിയാണ്. ധാരാളം കവികളുമുണ്ടായിരുന്നു. ഇതാണ് സ്ഥിതിയെങ്കില്‍ ഇനിയെങ്ങനെ കവിതയെഴുതുമെന്ന് പലകവികളും ചോദിക്കുകയുണ്ടായി. ലക്ഷക്കണക്കിനു ആളുകളെ ഗ്യാസ്‌ചേമ്പറില്‍ അടച്ചുകൊന്ന സ്ഥലംഞാന്‍ കണ്ടിട്ടുണ്ട്. നമ്മളെങ്ങനെ നിലനില്‍ക്കുന്നുവെന്ന് നമ്മെ അദ്ഭുതപ്പെടുത്തുന്ന ദൃശ്യങ്ങളായിരുന്നു അവിടെ. കൃത്യമായ ഒരു സ്ഥലത്തുനിന്ന് ശവശരീരങ്ങള്‍ വരുന്നു. മറ്റൊരിടത്തുനിന്ന് അതിന് ജീവനുണ്ടോയെന്ന് തട്ടിനോക്കുന്നു. സ്വര്‍ണപ്പല്ലുകളുണ്ടോയെന്ന് പരിശോധിക്കുന്നു. അവിടെനിന്ന് ഒരു കണ്‍വേയര്‍ ബല്‍റ്റിലൂടെ സഞ്ചരിച്ച് അവസാനം വെറുംഭസ്മമായി മാറ്റപ്പെടുന്നു. കൊടും തണുപ്പുള്ള സമയത്ത് ഈകോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍എത്തിപ്പെട്ട ആളുകള്‍ക്ക് ശരിക്കുള്ള പാദരക്ഷകള്‍പോലും ഉണ്ടായിരുന്നില്ല. മരത്തില്‍ കുഴിച്ചുണ്ടാക്കിയ പാദരക്ഷകളായിരുന്നു അവര്‍ ഉപയോഗിച്ചത്. ഇത്തിരിപ്പോന്ന ഷൂസുകളുടെ മാതൃക. കുട്ടികള്‍ക്കായുള്ളത്. അതൊക്കെ അവിടെ കൂട്ടിയിട്ടത് കാണുമ്പോള്‍ നമുക്കുണ്ടാകുന്ന മാനസികാവസ്ഥയെക്കുറിച്ച് എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. ഭക്ഷണം കഴിക്കാനോ കൂടെയുള്ള ആളുകളോട് സംസാരിക്കുവാനോ എനിക്ക് കഴിഞ്ഞില്ല. ഇങ്ങനെയൊരു മാനസികാവസ്ഥയില്‍പ്പെട്ടുപോയത് കൊണ്ടായിരിക്കാം പില്‍ക്കാലത്ത് പല കവികളും ഇനിയെങ്ങനെ കവിതയെഴുതുമെന്ന് ചോദിച്ചുപോയത്. ചില കവികളെയൊക്കെ സച്ചിദാനന്ദന്‍ ഇവിടെ ഉദ്ധരിച്ചിട്ടുണ്ട്. എന്തുതന്നെയായാലും കവിത എഴുതിക്കൊണ്ടിരിക്കും. നമ്മുടെ അച്ചടിഭാഷയില്‍, അറിയപ്പെടുന്ന ഭാഷയില്‍ കവിതകള്‍ എഴുതപ്പെട്ടതുപോലെതന്നെപല ഭാഷകളിലും വാമൊഴിയായി മാത്രം നിലനില്‍ക്കുന്ന കവിതകളും ഉണ്ടായിട്ടുണ്ട്. കര്‍ണാടകത്തില്‍ വാമൊഴിയായി പല രാമായണങ്ങളുമുണ്ടായിരുന്നുവെന്ന് കവിയും വിമര്‍ശകനും വിവര്‍ത്തകനുമായ എ.കെ. രാമാനുജം പറഞ്ഞിട്ടുണ്ട്. അവരാരും തന്നെ വാത്മീകി രാമായണം വായിച്ചവരുമായിരുന്നില്ല. വാത്മീകിരാമായണത്തെ അവലംബമാക്കിയുള്ള പല രാമായണങ്ങളും കര്‍ണാടകത്തില്‍ നിലനിന്നിരുന്നു. അവയിലൊന്ന് പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. രാമന്‍ കാട്ടില്‍ പോകുമ്പോള്‍ സീതയോട് പറയുകയാണ്. 'കാട് വളരെമോശമാണ്. നീ മൃദുവായ ജീവിത സാഹചര്യങ്ങളില്‍ വളര്‍ന്നവളാണ്. ഒരിക്കലും വരരുത്. അച്ഛനെ പരിചരിച്ച് ഇവിടെയിരിക്കുക.' അവസാനം സീത പറയുകയാണ് ഞാന്‍ കേട്ട രാമായണത്തിലൊന്നും ഇങ്ങനെയല്ലല്ലോ. സീത കാട്ടില്‍ പോകുന്നുണ്ടല്ലോ. നിങ്ങളെന്താ എന്നോട് വരരുത് എന്നു പറയുന്നത്?' ഇങ്ങനെയുള്ള വാമൊഴി രൂപങ്ങള്‍ പലയിടത്തും ധാരാളമായുണ്ട്. മരുഭൂമിയിലൂടെ ഒറ്റയ്ക്ക് ഒട്ടകത്തെ നയിച്ചുകൊണ്ടുപോകുന്ന ഇടയന്മാര്‍ (കുട്ടികളടക്കം) അപ്പപ്പോള്‍ പാട്ടുകളുണ്ടാക്കിചൊല്ലിയിരുന്നു. ബര്‍ഗ്മാന്റെ കാമുകി ലിവ് ഉള്‍വാന്‍ അവരുടെ ആത്മകഥയില്‍ ഈ പാട്ടുകളെക്കുറിച്ചു പറയുന്നുണ്ട്. ആരാണ് ഈ പാട്ടെഴുതിയതെന്നു ചോദിച്ചപ്പോള്‍ ഇടയന്മാരാണെന്നും സ്വരം മാറ്റിപ്പാടുന്നവരികള്‍ ഒട്ടകങ്ങളുടേതാണെന്നും അവര്‍ പറയുന്നു. ഇനിയെങ്ങനെ കവിതയെഴുതും എന്ന ഒരു അവസ്ഥ ഉണ്ടാകുമ്പോള്‍പോലും കവിത നമ്മളില്‍നിന്ന് അകന്നുപോകുന്നില്ല. കവിത നമ്മുടെകൂടെത്തന്നെ നില്‍ക്കുന്നു. രൂപത്തിലും ഭാവത്തിലും ഏറെ മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്നുമാത്രം .ജീവിതത്തിലെ കാര്‍ക്കശ്യങ്ങള്‍, കാലുഷ്യങ്ങള്‍, തിക്താനുഭവങ്ങള്‍... കവിതയെഴുതിയാല്‍ ഇതിനൊക്കെ ഒരു പരിഹാരമാകുമോ എന്നു ചോദിച്ചാല്‍ നമുക്ക് ഉത്തരമില്ല. പക്ഷേ, ഈ കാര്‍ക്കശ്യങ്ങളും ക്രൂരതകളുമൊക്കെയുണ്ടാവുന്നത് മനുഷ്യമനസ്സിലാണ്. അതിനുള്ളപ്രതിരോധമുണ്ടാകേണ്ടതും ഈ മനസ്സില്‍ തന്നെയാണ്. ആ പ്രതിരോധം വാക്കുകളിലൂടെയാണ് രൂപംകൊള്ളുന്നത്. ആ വാക്കുകളാണ് നമ്മുടെ മുന്നിലേക്ക് കവിതയായി എത്തിക്കൊണ്ടിരിക്കുന്നത്. 'കണ്‍കെട്ടുകളിലൂടെയുള്ള യാത്ര സാഹിത്യത്തെ എവിടെയും എത്തിക്കില്ല' കവിതയെപ്പറ്റിയുള്ള ചര്‍ച്ചയ്‌ക്കൊന്നും ഞാനില്ലെന്നും കവിത സ്വയം സംസാരിക്കുമെന്നും ഈ സമാഹാരത്തിലെ ആദ്യ കവിതയില്‍തന്നെ ശിവദാസ് പറയുന്നുണ്ട്. ചില ആത്യന്തികമായ സത്യങ്ങള്‍- ഇവയൊക്കെ നമുക്ക് മറ്റൊരുതരത്തില്‍ തോന്നിയതാണെങ്കിലും-വളരെ ഒതുക്കിയ രൂപത്തില്‍ ശിവദാസ് നമുക്ക് മുന്നിലേക്ക് കൊണ്ടുവരുന്നു. 'ചരിത്രത്തില്‍ അഥവാ പുസ്തകമുറിയില്‍ സംഭവിക്കുന്നത്' എന്ന കവിതനോക്കുക. വായനശാലയില്‍, വായനാമുറിയില്‍ പുസ്തകങ്ങള്‍ തലതിരിഞ്ഞുവരുന്നു. ഇതില്‍ തിരഞ്ഞപ്പോള്‍ പണ്ടുവായിച്ച ചരിത്രത്തിലെ പലതും മാഞ്ഞുപോയിരിക്കുന്നു. എല്ലാം തലതിരിഞ്ഞിരിക്കുന്നു. ഇത് ഒരു ഫലിതമായി കരുതേണ്ടതല്ല. ഈ വരികള്‍ തീരുമ്പോള്‍ നമ്മുടെ ചരിത്രത്തില്‍, രാഷ്ട്രങ്ങളുടെ ചരിത്രത്തില്‍, ഭാഷയുടെ ചരിത്രത്തില്‍, തത്ത്വശാസ്ത്രങ്ങളുടെ ചരിത്രത്തില്‍ സംഭവിച്ചിട്ടുള്ള പല മാറ്റങ്ങളെയും പറ്റിഒന്നുകൂടി ആലോചിക്കാനുള്ള പ്രേരണനല്‍കുന്നു. ഇതുവരെ നാം കണ്ടിട്ടുള്ളതിനുമപ്പുറത്തേക്ക് കാണുന്നവയാണ് ശിവദാസിന്റെ മിക്ക കവിതകളും. കടല്‍ക്കരയില്‍ ഒരു ശവം കണ്ടു. അത് അവളല്ലാതിരിക്കട്ടെ. റയില്‍ പാളത്തിലും മോര്‍ച്ചറിയിലുമൊക്കെ അന്വേഷിക്കുമ്പോള്‍ അത് അവളല്ലാതിരിക്കട്ടെ എന്നുതന്നെയാണ് പ്രാര്‍ത്ഥന. പക്ഷേ, ഇതു പറയുമ്പോള്‍ എങ്ങനെയെങ്കിലും അത് അവള്‍തന്നെയാകട്ടെയെന്ന നിഗൂഢമായ ഒരു പ്രാര്‍ത്ഥന ഉള്ളിലൊളിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതാണ് ഈകാലഘട്ടത്തിന്റെ ക്രൗര്യം. ആ ക്രൗര്യമാണ് ശിവദാസ് പുറമേരി കവിതകളില്‍കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. നമ്മുടെ പഴയ സങ്കല്പങ്ങളെല്ലാംമാറി. മധുരങ്ങളായ പദാവലികളും മാറി. കാരണം, ജീവിതത്തിന്റെ എല്ലാ മാധുര്യങ്ങളും നമുക്ക് നഷ്ടമായിരിക്കുന്നു. നമ്മള്‍ കാണുന്നത് തിക്തതകളും കയ്പുകളും മാത്രമാണ്. ക്രൗര്യങ്ങള്‍ മനുഷ്യമനസ്‌സിലുണ്ടാവുന്നു. അതിനെതിരെയുള്ള പ്രതിരോധങ്ങള്‍ മനസ്‌സുകളിലുണ്ടാവണമെന്ന് നിശ്ശബ്ദമായി ഓര്‍മ്മപ്പെടുത്തുകയാണ് കവി എന്നും ചെയ്യുന്നത്. വെറും രസിപ്പിക്കലല്ല. ചിന്തകളെ തത്ത്വചിന്താപരമായി ഉണര്‍ത്തലുമല്ല. അതിനുമപ്പുറത്ത് പരുഷമായ ജീവിതസത്യങ്ങളെപ്പറ്റി നമ്മെ ഓര്‍മ്മിപ്പിക്കുവാനുള്ള ശ്രമമാണ് ശിവദാസിന്റെ കവിതകളില്‍ ഞാന്‍ കാണുന്നത്. അവ നമ്മെ നടുക്കുന്നു. ചിലപ്പോള്‍ ഞെട്ടിപ്പിക്കുന്നു. നമ്മുടെ നിസ്സഹായാവസ്ഥയെപ്പറ്റി ബോധ്യപ്പെടുത്തുന്നു. ഇതിനെല്ലാം ഉത്തരവാദിയായ മനുഷ്യന്‍. ആമനുഷ്യന്റെ ഉള്ളിലേക്കാണ് തന്റേതായപ്രതിരോധം എന്ന നിലയ്ക്ക് കവിതയിലെ ഓരോ വാക്കും കവി സന്നിവേശിപ്പിക്കുന്നത്. ഇത് വളരെ പ്രാധാന്യമുള്ള ഒരു കവിതാ സമാഹാരമാണ്. അനേകം കവിതകളും സമാഹാരങ്ങളുംപുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു. പക്ഷേ, അവയില്‍ ചിലത് നമ്മെ പിടിച്ചിരുത്തുന്നു. ഇതെങ്കിലും ചെയ്യണമേയെന്ന് തോന്നിപ്പിക്കുന്ന കവിതകള്‍. ഇതാണ് നമ്മുടെ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യം. (2000 ജനുവരി ലക്കത്തില്‍ മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്)

സമകാലിക മലയാളം 26 Dec 2024 5:58 am

മനോരഥങ്ങൾക്ക് വിട

1965 ൽ പുറത്തിറങ്ങിയ 'മുറപ്പെണ്ണ്’ എന്ന ചിത്രത്തിലൂടെയാണ് വള്ളുവനാടൻ ഭാഷയും സംസ്കാരവും മലയാളിക്ക് കാഴ്ചാനുഭവമായി മാറുന്നത്. എംടി യുടെ തന്നെ 'സ്നേഹത്തിൻ്റെ മുഖങ്ങൾ' എന്ന ചെറുകഥയുടെ ദൃശ്യാവിഷ്കാരമായിരുന്നു മുറപ്പെണ്ണ്. മുറപ്പെണ്ണിനുശേഷം അറുപതോളം സിനിമകൾക്ക് എംടി തിരക്കഥയെഴുതുകയും ആറുചിത്രങ്ങൾ സംവിധാനം ചെയ്യുകയുമുണ്ടായി. പഞ്ചാഗ്നി, ആൾക്കൂട്ടത്തിൽ തനിയെ, നഖക്ഷതങ്ങൾ, സുകൃതം, എന്ന് സ്വന്തം ജാനകിക്കുട്ടി, അടിയൊഴുക്കുകൾ, ഓളവും തീരവും, കടവ്, സദയം, പരിണയം, താഴ്വാരം, ആരണ്യകം, നിഴലാട്ടം, നീലത്താമര, പഴശ്ശിരാജ എന്നിങ്ങനെ എംടിയിൽ നിന്ന് പിറന്ന തിരക്കഥകൾ ഏറെയാണ്. എം ടി ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് നിർമ്മാല്യം. ‘പള്ളിവാളും കാൽചിലമ്പും’ എന്ന എംടിയുടെ തന്നെ കഥയുടെ ചലച്ചിത്രാവിഷ്കാരമായിരുന്നു നിർമ്മാല്യം. അതിനുശേഷം വാരിക്കുഴി (1982), മഞ്ഞ് (1983), ബന്ധനം (1978), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000) തുടങ്ങിയ സിനിമകൾ അദ്ദേഹത്തിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങി. ആദ്യകാല കഥകളെയും നോവലുകളെയും പോലെ തന്നെ എംടിയുടെ സിനിമകളും മരുമക്കത്തായ വ്യവസ്ഥിതിയുടെ തിക്താനുഭവങ്ങളും തകരുന്ന കുടുംബവ്യവസ്ഥിതിയും പ്രമേയമാക്കി. വള്ളുവനാടിൻ്റെ ഉത്സവങ്ങൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ എന്നിവയെ എംടി തൻ്റെ സിനിമകളിലൂടെ സാർവലൗകീകമാക്കി. എന്നാൽ എംടി യുടെ സിനിമകൾ ഈ പ്രദേശികതയിൽ മാത്രം നിൽക്കുന്നവയായിരുന്നില്ല. പുരാണങ്ങൾക്കും ഐതിഹ്യങ്ങൾക്കും നാടോടിക്കഥകൾക്കും അദ്ദേഹം സിനിമാഭാഷ്യം രചിച്ചു. കേട്ടുപതിഞ്ഞ കഥകളിലെ ഗന്ധർവനെ അദ്ദേഹം ഭൂമിയിലേക്കിറക്കി. ഒരു പെൺകുട്ടിയുടെ പകൽസ്വപ്നം പോലെ ഗന്ധർവൻ മേഘലോകത്ത് നിന്ന് ഭൂമിയിലേക്കിറങ്ങി വന്നപ്പോൾ 'ഞാൻ ഗന്ധർവൻ’ എന്ന ചിത്രമാണ് ചലച്ചിത്രലോകത്തിന് ലഭിച്ചത്. അവഗണനയും തെറ്റിദ്ധാരണയും നിറഞ്ഞ പ്രതിനായക സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ട കഥാപാത്രങ്ങൾ എംടിയിലൂടെ അഭ്രപാളിയിൽ എത്തിയപ്പോൾ വ്യത്യസ്ത മാനം കൈവരിച്ചു. വൈശാലിയും വടക്കൻ വീരഗാഥയും പെരുന്തച്ചനുമെല്ലാം അങ്ങനെയാണ് പിറവികൊള്ളുന്നത്. ഈ സിനിമകളിലൂടെ പുനഃസൃഷ്ടിക്കപ്പെട്ട പുതിയ പുരാവൃത്തങ്ങൾ എക്കാലവും പ്രേക്ഷകരിൽ നിറഞ്ഞുനിന്നു. വെറുതെ ഒരു കഥ പറഞ്ഞ് പോകാതെ പ്രേക്ഷകരെ അത് അനുഭവിക്കുകയായിരുന്നു എം ടിയുടെ തിരക്കഥകൾ. മനുഷ്യൻ നേരിടുന്ന വൈകാരികവും സാമൂഹികവുമായ വിഷയങ്ങളാണ് അദ്ദേഹത്തിൻ്റെ തിരക്കഥകൾക്ക് പ്രമേയമായത്.

ദേശാഭിമാനി 25 Dec 2024 11:51 pm

മഹാ 'കാല'ത്തിന്റെ മൗനം

പാടത്തിന്റെ കരയിലുള്ള തകർന്ന തറവാടിന്റെ മുകളിലെ അരണ്ടവെളിച്ചത്തിൽ എഴുതി, എഴുതിയവ വീണ്ടും അയവിറക്കി, എഴുതാനുദ്ദേശിക്കുന്നവയെ സ്വപ്നം കണ്ട് ജീവിച്ച ഒരു കുട്ടിക്കാലമായിരുന്നു എംടിയുടേത്. സാഹിത്യം തൊഴിലാക്കാമെന്നോ എഴുത്തിനു പ്രതിഫലമുണ്ടെന്നോ അറിവില്ലായിരുന്ന ബാല്യം. ആരും കാണാതെ, നോട്ടുപുസ്തകങ്ങളിൽ നിന്നു കീറിയെടുത്ത താളുകളിൽ എഴുതിക്കൂട്ടി. സാഹിത്യത്തിലും എഴുത്തിലുമൊന്നും പിന്തുടരാവുന്ന കുടുംബ പശ്ചാത്തലമില്ലായിരുന്നു. ഓരോ വായനയിലും സ്വന്തം ലോകത്തെ വിപുലമാക്കിക്കൊണ്ട് സർഗവേദനയറിഞ്ഞ ബാല്യം ആ കാഥികനെ പുതിയതായി രൂപപ്പെടുത്തി. വളർത്തുമൃഗങ്ങൾ എന്ന ചെറുകഥയിലൂടെ മലയാള സാഹിത്യത്തിലേക്ക് കടന്നുവന്നു. എന്തുകൊണ്ട് എഴുത്തുകാരനായി എന്ന ചോദ്യത്തിന് എംടിക്ക് പറയാനുള്ളത് ബൈബിളിലെ കൃഷിക്കാരൻ എറിയുന്ന വിത്തുകളെ ഓർക്കാം. പലേടത്തും വീണ വിത്തുകളുലെ വിധി പല തരത്തിലാണ്. ചിലർ പട്ടാളക്കാരും കച്ചവടക്കാരും ഒക്കെ ആവുന്നതുപോലെ മറ്റു ചിലർ എഴുത്തുകാരും ആവുന്നു, ആദ്യം മുതൽക്കേ ഞാൻ മറ്റൊന്നുമായിരുന്നില്ല'. 'ഇതൊരു പ്രകൃതി നിയമമായിരിക്കാം' എന്നാണ്. ഇത് എം ടിയുടെ കഥാ ലോകത്തെയും കഥാപാത്രങ്ങളുടെ സാമൂഹിക സ്വഭാവത്തെയും കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടിയും ആയിത്തീരുന്നുണ്ട്. എംടി യുടെ ആദ്യ കഥയായ വളർത്തുമൃഗങ്ങൾമുതലേ തിരസ്കൃതരും പീഡിതരുമായ കഥാപാത്രങ്ങളെ കാണാം. പല വിധത്തിൽ ചൂഷണം ചെയ്യപ്പെടുകയും വലിച്ചെറിയപ്പെടുകയും ചെയ്യുന്ന നിരവധി മനുഷ്യരുടെ പ്രതിനിധികളാണ് എംടിയുടെ ഓരോ കഥാപാത്രങ്ങളും. ഇരുട്ടിന്റെ ആത്മാവിലെ വേലായുധനും ഓപ്പോളിലെ ഓപ്പോളും നാലുകെട്ടിലെ അപ്പുണ്ണിയുമെല്ലാം ഇങ്ങനെ സാമൂഹ്യ വ്യവസ്ഥിതി ചൂഷണം ചെയ്തിട്ടുള്ള മനുഷ്യരുടെ പ്രതിരൂപങ്ങളാണ്. വിശപ്പിന്റെ പലരൂപങ്ങൾ മലയാള സാഹിത്യം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. കാരൂരിന്റെയും ബഷീറിന്റെയും കഥകളിൽ വിശപ്പിന്റെ കഠിനതയുണ്ട്. എംടി കഥകളിലേക്കെത്തുമ്പോൾ വിശപ്പ് ഒരു തീക്ഷ്ണമായ വികാരമായി മാറുകയാണ്. പാരമ്പര്യവും യാഥാർഥ്യവും തമ്മിലുള്ള സംഘർഷമായും വിശപ്പ് എഴുത്തിൽ പടരുന്നു. കുറുക്കന്റെ കല്യാണത്തിലെ കുട്ടിയും സ്വർഗം തുറക്കുന്ന സമയത്തിലെ കുട്ടി നാരായണനും കർക്കിടകത്തിലെ ഉണ്ണിയും പള്ളിവാളിലെ കോമരവുംഇത്തരത്തിൽ വിശപ്പിനെ അനുഭവിച്ചറിഞ്ഞവരാണ്. അപകർഷതയും അപമാനവും നിറഞ്ഞതാണ് എംടിയുടെ കഥാപാത്രങ്ങളിലെ വിശപ്പ്. ഇത് തന്റെ ജീവിതത്തിൽ നിന്നും പകർത്തിയെടുത്തതാണ്. എംടിയുടെ കഥകൾ വള്ളുവനാടിനെയും വള്ളുവനാട്ടിന്റെ സവർണ മധ്യവർഗ ജീവിതത്തെയുമാണ് പ്രതിനിധീകരിക്കുന്നത് എന്ന് വിമർശിക്കപ്പെട്ടു. തനിക്കറിയാവുന്ന പ്രദേശത്തെയും മനുഷ്യരെയും പറ്റി താൻ എഴുതിക്കൊണ്ടിരിക്കുന്നു എന്ന മറുപടിയിലൂടെയാണ് കണ്ണാന്തളിപ്പൂക്കളുടെ കഥാകാരൻ ആ വിമർശനങ്ങളെ നേരിട്ടത്. ഇതിഹാസങ്ങളിൽ നിന്നും പുരാണങ്ങളിൽ നിന്നും കഥാതന്തുക്കൾ കണ്ടെത്തുമ്പോഴും നാടൻ പാട്ടുകളിൽ നിന്നുവരെ കലയുടെ ഭാഷ്യങ്ങൾ ചമയ്ക്കുമ്പോഴും എം ടി അവയെ സ്വാനുഭവമാക്കുന്നു. അമേരിക്കയുടെയും വാരണാസിയുടെയും പശ്ചാത്തലത്തിൽ കഥകളെഴുതുമ്പോഴും എംടിയുടെ ആരൂഢം നിളാ തീരത്തെ കൂടല്ലൂർ എന്ന വള്ളുവനാടൻ ഗ്രാമമായി ചമഞ്ഞ് നിൽക്കുന്നു.

ദേശാഭിമാനി 25 Dec 2024 10:40 pm

വർക്കലയിൽ സിപിഐ എം പ്രവർത്തകനെ ലഹരി മാഫിയ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം >വർക്കല താഴെവെട്ടൂരിൽ വെട്ടിക്കൊലപ്പെടുത്തി. വെട്ടൂർ പെരുമം സിപിഐ എം ബ്രാഞ്ച് അംഗം ചരുവിളവീട്ടിൽ ഷാജഹാനെ(60)യാണ് ലഹരി മാഫിയ വെട്ടി കൊലപ്പെടുത്തിയത്. സംഭവത്തിൽ താഴെവെട്ടൂർ സ്വദേശി ഷാക്കിറിനെ പൊലീസ് പിടികൂടി. താഴെവെട്ടുർ പള്ളിക്ക് സമീപമാണ് സംഭവം ഉണ്ടായത്. ലഹരി ഉപയോഗിച്ചതിന് യുവാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകിയതിനാണ് ഷാജഹാനെ വെട്ടിക്കൊന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നംഗ സംഘം താഴെവെട്ടൂർ പള്ളിക്ക് സമീപത്ത് ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നത് ഷാജഹാൻ പൊലീസിനെ അറിയിച്ചിരുന്നു. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ ഷാജഹാനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മറ്റ് പ്രതികൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.

ദേശാഭിമാനി 25 Dec 2024 4:31 pm

വയനാട്ടില്‍ വൻ മയക്കുമരുന്ന്‌ വേട്ട; പിടികൂടിയത്‌ 50 ലക്ഷം വില വരുന്ന എംഡിഎംഎ

കൽപ്പറ്റ >വയനാട്ടില് വൻ എംഡിഎംഎ വേട്ട. 50 ലക്ഷം രൂപയോളം വില വരുന്ന എംഡിഎംഎയാണ് പിടികൂടിയത്. സംഭവത്തില് മലപ്പുറം സ്വദേശികളായ അഖില്, സലാഹുദ്ദീന് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ പക്കൽ നിന്ന് 380 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. തോല്പ്പെട്ടി ചെക്ക് പോസ്റ്റില് കാര് പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. ഇരുവരും ബംഗളൂരുവില് നിന്ന് മലപ്പുറത്തേക്ക് എംഡിഎംഎ കടത്തുകയായിരുന്നെന്ന് എക്സൈസ് ഉദ്യോഗസ്ഥര് പറഞ്ഞു.

ദേശാഭിമാനി 25 Dec 2024 2:57 pm

മണിപ്പൂരിൽ പാലത്തിനടിയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി

ഇംഫാൽ >മണിപ്പൂരിൽ നിന്ന് സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തു. അസം റൈഫിൾസും മണിപ്പൂർ പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തത്. ഇംഫാൽ -ചുരാചന്ദ്പൂർ റൂട്ടിലെ ലെയ്സാങ് ഗ്രാമത്തിലെ പാലത്തിനടിയിൽ നിന്നാണ് 3.6 കിലോ സ്ഫോടകവസ്തുക്കൾ സുരക്ഷാ സേന പിടിച്ചെടുത്തത്. ഡിറ്റണേറ്ററുകൾ, കോർഡ്ടെക്സ് മുതലയാവയാണ് പാലത്തിനടിയിൽ നിന്ന് കണ്ടെടുത്തത്. സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കാൻ ബോംബ് സ്ക്വാഡിനെ വിന്യസിച്ചതായി സുരക്ഷാ സേന പറഞ്ഞു. കഴിഞ്ഞ ദിവസം ചുരാചന്ദ്പൂർ ജില്ലയിലെ മൊൽജോൾ ഗ്രാമത്തിൽ നിന്ന് എം-16 ഉൾപ്പെടെ ഏഴ് തോക്കുകളും നാല് എസ്ബിബിഎൽ നാടൻ തോക്കുകളും ഒരു റിവോൾവർ, വെടിമരുന്ന് എന്നിവ സുരക്ഷാ സേന പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചിരുന്നു. Acting on specific intelligence on presence of IEDs in general area Leisang village, Churachandpur district, #Manipur , #AssamRifles formation under #SpearCorps and @manipur_police launched a joint search operation and recovered 3.6 Kgs of explosives, detonators, cordtex and other… pic.twitter.com/5ZKNs6XaCz — SpearCorps.IndianArmy (@Spearcorps) December 24, 2024

ദേശാഭിമാനി 25 Dec 2024 11:58 am

അഫ്ഗാനിസ്ഥാനിൽ പാക് വ്യോമാക്രമണം; 15 പേർ കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് താലിബാൻ

കാബൂൾ >അഫ്ഗാനിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ പാക്കിസ്ഥാന്റെ വ്യോമാക്രമണം. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 15 പേർ കൊല്ലപ്പെട്ടതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ താലിബാന്റെ പ്രതിരോധ മന്ത്രാലയം അപലപിച്ചു. ആക്രമണത്തിൽ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള പക്തിക പ്രവിശ്യയിലെ പർവതപ്രദേശത്താണ് ആക്രമണം ഉണ്ടായതെന്ന് അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്തു. താലിബാനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അഫ്ഗാനിസ്ഥാനിലെ ഏഴ് ഗ്രാമങ്ങളെയാണ് ആക്രമണത്തിൽ പാക്കിസ്ഥാൻ ലക്ഷ്യമിട്ടതെന്നും ആക്രമണത്തിൽ മുർഗ് ബസാർ ഗ്രാമം പൂർണമായും നശിപ്പിക്കപ്പെട്ടുവെന്നും അഫ്ഗാനിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ആക്രമണത്തിൽ താലിബാന്റെ ചില പരിശീലന കേന്ദ്രങ്ങൾ തകർത്തതായും ചില ഭീകരരും കൊല്ലപ്പെട്ടതായും ഉദ്യോഗസ്ഥർ അറിയിച്ചു. സാധാരണക്കാരെ ലക്ഷ്യം വച്ചുള്ളതായിരുന്നു പാക്കിസ്ഥാന്റെ ആക്രമണമെന്നും ഇരകളിൽ ഭൂരിഭാഗവും വസീറിസ്ഥാൻ മേഖലയിൽ നിന്നുള്ള അഭയാർഥികളാണെന്നും താലിബാൻ പറഞ്ഞു. വ്യോമാക്രമണത്തെ ഭീരുത്വംഎന്നാണ് പ്രതിരോധ മന്ത്രാലയം വിശേഷിപ്പിച്ചത്. അഫ്ഗാനിസ്ഥാനിലെ പാക്കിസ്ഥാൻ പ്രതിനിധി മുഹമ്മദ് സാദിഖ് കാബൂളിൽ താലിബാൻ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം ഉണ്ടായത്. മുഹമ്മദ് സാദിഖ് അഫ്ഗാനിസ്ഥാന്റെ ആക്ടിംഗ് ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

ദേശാഭിമാനി 25 Dec 2024 9:45 am

സ്വപ്‌നത്തിന്റെ പേരിലും അടിയോടടി

ഒരു കരണത്തടിച്ചാൽ മറുകരണംകൂടി കാണിച്ചുകൊടുക്കണമെന്ന് പഠിപ്പിച്ച യേശുക്രിസ്തുവിന്റെ ജന്മദിനം ആഘോഷിക്കുന്ന ക്രിസ്മസ് മാസത്തിൽ പ്രതിപക്ഷ നേതാവിന് അടിയോടടിയാണ്. ഓണത്തല്ലുപോലെ കണ്ട് രസിക്കാനും വിഷുപ്പടക്കംപോലെ കേട്ടാനന്ദിക്കാനും ക്രിസ്മസിനും വേണ്ടേ ഒരു രസമൊക്കെയെന്നാണ് കോൺഗ്രസുകാർക്കിടയിലെ ടോക്ക്. അച്ചാലും മുച്ചാലും അടിയാണെങ്കിലും തടുക്കാനാണായി പിറന്നവരൊന്നും പിസിസിയിലില്ലേ എന്നൊരു സന്ദേഹവും ഉടലെടുത്തിട്ടുണ്ട്. പുനഃസംഘടന എന്നൊരവഖ്യാതി നാട്ടിലാകെ പടർന്നതാണ് കൂട്ടയടിക്ക് കാരണമെന്നും സ്വന്തം തടിയിലാണ് എല്ലാവർക്കും നോട്ടമെന്ന് അറിയുന്നവർക്കൊന്നും സന്ദേഹത്തിനിടയില്ലെന്നും സംസാരമുണ്ട്. കൈയിലിരുപ്പുകൊണ്ട് കിട്ടുന്ന താഡനമല്ലേ കിട്ടട്ടങ്ങനെ കിട്ടട്ടെ എന്ന് പറയുന്നവരും ഉണ്ട്. ഹൈക്കമാൻഡ് നിയമിച്ചവരെ ഹൈക്കമാൻഡ് രക്ഷിക്കുമെന്ന ചിന്ത വേണ്ടെന്ന് ഹൈക്കമാൻഡ് കാര്യക്കാരൻ അസന്ദിഗ്ധമായി വ്യക്തമാക്കിക്കഴിഞ്ഞു. പ്രധാനസ്ഥാനം സ്വപ്നംകണ്ട് നാളെണ്ണി കഴിയുന്നതിനിടയിൽ തലങ്ങും വിലങ്ങും അടി വീഴുമെന്ന് വീഡി ഒട്ടും നിനച്ചില്ലെന്നും കൂടെനിന്നവർ അടക്കം പറയുന്നുണ്ട്. മുമ്പേ വന്നവന്റെ ചെരുപ്പിന്റെ വാറഴിക്കാൻപോലും യോഗ്യനല്ലെന്ന അശരീരി നായർ സൊസൈറ്റിയിൽനിന്ന് മുഴങ്ങിയതോടെ അടി തുടങ്ങിയതാണ്. തറവാടിന്റെ തിണ്ണ നിരങ്ങിയതിന്റെ ചൂടാറുംമുമ്പ് തള്ളിപ്പറഞ്ഞ നീചനാണെന്ന് അങ്ങ് പറവൂരിൽ പോയി മുമ്പേ പറഞ്ഞിട്ടുണ്ട്. തറവാടിന്റെ പടി കയറ്റില്ലെന്ന് ഉറപ്പിച്ചിട്ടുള്ളതിനാൽ മുഖ്യ ഭാഷണത്തിന് യോഗ്യൻ മുൻ നേതാവാണെന്നും തീരുമാനിച്ചുകഴിഞ്ഞു. കണിച്ചുക്കുളങ്ങരയിൽനിന്ന് കിട്ടിയ അടിയുടെ ആഘാതം എണ്ണത്തോണിയിൽ കിടന്നാലും മാറില്ലെന്നാണ് കൂട്ടിരുപ്പുകാരുടെ സാക്ഷ്യപ്പെടുത്തൽ. തറയാണോ അഹങ്കാരിയാണോ അല്ല ഇത് രണ്ടും ചേർന്നതാണോ എന്ന സന്ദേഹമാണ് അവിടെനിന്ന് ഉയർന്നത്. അനുഭവസ്ഥർക്കാണല്ലോ ആളുകളെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുക. ഭൈമി കാമുകരഞ്ചു പേരുണ്ടെന്നും അവരിൽ തീരെ യോഗ്യനല്ലാത്തവനാണെന്നുമുള്ള കണ്ടെത്തൽ നന്നായി ഉരച്ചുനോക്കിത്തന്നെയാണെന്നാണ് ജനസംസാരം. എന്തായാലും മോഹം ഉള്ളിലൊതുക്കി കഴിയുന്ന മറ്റുള്ളവരുടെ മനസ്സിൽ ലഡുപ്പൊട്ടിയെന്നാണ് കേൾക്കുന്നത്. അതുകൊണ്ടുതന്നെ അടിയെല്ലാം ഒറ്റയ്ക്ക് വാങ്ങിയാൽ മതിയെന്ന് അവരെല്ലാം തീരുമാനിച്ചെന്ന് മാത്രമല്ല, ആവുംപോലെ തള്ളാനും ശ്രമിക്കുന്നുണ്ടത്രേ. ഞാൻ ഞാനെന്ന ഭാവത്തിൽ കാര്യങ്ങൾ നീക്കുമ്പോഴാണ് സ്വന്തം പാളയത്തിലുള്ളവർ പുറത്തുള്ളവരുടെ സഹായത്തോടെ വളഞ്ഞിട്ടാക്രമിക്കുന്നത്. ഞാനല്ലാതെ മറ്റൊരു നേതാവും നിങ്ങൾക്കുണ്ടാകരുതെന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം ഉരിവിടുന്നതിനിടയിൽ പടം ഊരി പതുങ്ങി ഇരിക്കുന്നവർ സടകുടഞ്ഞെണീക്കുമെന്ന് പ്രതീക്ഷിച്ചില്ല. അളമുട്ടിയാൽ ചേരയും കടിക്കുമെന്ന ചൊല്ലിനെ അന്വർഥമാക്കുന്നതാണ് സ്ഥാനം പോയ നേതാവിന്റെ പുതിയ ചെയ്തികൾ. പാർടിയിലും പാർലമെന്ററി പാർടിയിലും മാറ്റം വരുത്താതെ വിശ്രമമില്ലെന്ന് അയ്യപ്പ സന്നിധിയിലെത്തി ഉഗ്രശപഥം എടുത്തതോടെ പ്രസിഡന്റും ചില ചാഞ്ചാട്ടങ്ങൾ കാണിച്ചുതുടങ്ങി. മറ്റവനേക്കാൾ എന്തുകൊണ്ടും യോഗ്യൻ ഇവനാണെന്നാണ് വാർത്താസമ്മേളനം വിളിച്ച് പറഞ്ഞത്. ഹൈക്കമാൻഡിലെ ഉപപ്രധാനിയും മുമ്പ് പറ്റിയ അബദ്ധം തിരുത്തുന്നതാണ് നല്ലതെന്ന് ചിന്തിച്ചുതുടങ്ങി. മോഹം ഉള്ളിലൊതുക്കി, കൊക്കെത്ര കുളം കണ്ടതാ എന്ന ഭാവത്തിൽ നടക്കാത്ത സ്വപ്നത്തിന് എന്തിന് അടിയെന്ന് പഴേ പ്രസിഡന്റും മൊഴിഞ്ഞിട്ടുണ്ട്. കൂട്ടത്തിൽ കൂട്ടാൻ കൊള്ളാത്തവനാണെന്ന് കുഞ്ഞായിട്ടാണെങ്കിലും കുടപ്പനക്കുന്നിൽനിന്ന് കുറുക്കുന്നുണ്ട്. എന്തിനധികം പറയുന്നു അടി കൊടുക്കാത്തവരായി ആരുമില്ല ഗുരുക്കന്മാരിൽ എന്ന് പറഞ്ഞ അവസ്ഥയായി. കൂട്ടത്തിൽ 20 പേരുണ്ടായിട്ടും ആരുടെയും പിന്തുണയില്ലാതെ ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ മോങ്ങാനാകാതെ മൂലയ്ക്കായെന്നാണ് നാട്ടിലെ ടോക്ക്. സ്വയംകൃതാനർഥം എന്നല്ലാതെ എന്ത് പറയേണ്ടൂ. സ്വർഗത്തിലേക്കുള്ള കുറുക്കുവഴി തനിക്കാക്കാൻ പോയി വെടക്കാക്കി വന്നതിന്റെ അഹങ്കാരമൊന്നും ഷായിക്കില്ലെങ്കിലും ഭാഗവത്തിനും കൂട്ടർക്കും അത്ര രസിച്ചിട്ടില്ലെന്നാണ് കേൾക്കുന്നത്. അംബേദ്കറെ സ്വയം സേവകനാക്കി മുന്നേറുന്ന സംഘപരിവാറിന്റെ ഉള്ളിലിരുപ്പ് ഇത്രവേഗം പൊളിച്ചതിന്റെ കെറുവ് ശാഖകളിൽ പ്രകടിപ്പിക്കുന്നുണ്ടത്രേ. പട്ടേലിനെയും വിവേകാനന്ദനെയും ഭഗത് സിങ്ങിനെയും അംബേദ്കറെയും സ്വയം സേവകരാക്കാനുള്ള തത്രപ്പാടിനിടയിലാണ് രാജ്യസഭയിൽ ഷായുടെ അമിട്ട് പൊട്ടിക്കൽ. ഭരണഘടനാ ചർച്ചയ്ക്കുള്ള മറുപടിക്കാണ് മോദി പ്രതിപുരുഷനെ സഭയിലേക്ക് അയച്ചത്. അവിടെ ചെല്ലുമ്പോൾ പ്രതിപക്ഷക്കാരെല്ലാം അംബേദ്കർ, അംബേദ്കർ എന്നു പറയുന്നത് കേട്ടപ്പോൾ ഷായുടെ ആർഷ സംസ്കാരം ഉണർന്നതിൽ തെറ്റ് പറയാൻ പറ്റില്ലെന്ന് വാദിക്കുന്നവരുമുണ്ട്. അല്ലെങ്കിൽത്തന്നെ ഈ ഭരണഘടനതന്നെ അനാവശ്യ വസ്തുവാണെന്ന് പണ്ടേ അറിയുന്നയാളാണ് ഷാ. പിന്നെ അതുണ്ടാക്കിയ ആളുടെ ആവശ്യമെന്തെന്നും ചിന്തിച്ചിരിക്കാം. ഭാരതത്തിന് മനുസ്മൃതി ഉള്ളപ്പോൾ എന്തിന് കൊളോണിയൽ ഭരണഘടന എന്ന് കുട്ടിക്കാലംമുതൽ ശാഖയിൽ കേൾക്കുന്നതാണ്. പൂർവികർ ഭരണഘടന കത്തിച്ച് പ്രതിഷേധിച്ചതിന്റെ ആവേശ ചരിത്രവും പഠിച്ചതാണ്. മനുഷ്യരായി നാലു കൂട്ടരെയുള്ളൂവെന്ന് മനു വ്യക്തമാക്കിയിട്ടുമുണ്ട്. ഭഗവാന്റെ തലയിൽനിന്നും കൈയിൽനിന്നും കാലിൽനിന്നും പാദത്തിൽനിന്നും ജനിച്ചവരാണവർ. ഇതിലൊന്നും പെടാത്ത, മനുഷ്യനായിപ്പോലും കാണാനാകാത്ത അംബേദ്കറെ 75 കൊല്ലമായി പുകഴ്ത്തുന്നത് ആർഷഭാരതം എങ്ങനെ സഹിക്കും. അതുകൊണ്ട് അംബേദ്കർ എന്ന് ഉരുവിടുന്ന സമയത്ത് മനുഭഗവാനെ സ്മരിച്ചാൽ എളുപ്പത്തിൽ സ്വർഗം പൂകാം എന്ന ഉപദേശമാണ് രാജ്യസഭയിൽ ആഭ്യന്തരൻ നൽകിയത്. ഇനിയും ഭരണഘടനയ്ക്ക് വാദിച്ചാൽ എളുപ്പത്തിൽ സ്വർഗത്തിലേക്ക് അയക്കുമെന്ന ഭീഷണിയും അതിലില്ലേ എന്ന് സംശയിച്ചാൽ തെറ്റ് പറയാനും പറ്റില്ല.

ദേശാഭിമാനി 25 Dec 2024 1:00 am

സമാധാനത്തിന്റെയും
 സമത്വത്തിന്റെയും 
ക്രിസ്‌മസ്

‘ഭൂമിയിൽ മനുഷ്യർക്ക് സമാധാനം' എന്ന ആശംസാവചനങ്ങളോടെയാണ് യേശുക്രിസ്തുവിന്റെ പിറവി ദൈവദൂതർ ലോകത്തെ അറിയിച്ചതെന്ന് ബൈബിൾ ആലങ്കാരിക ഭംഗിയിൽ വിവരിക്കുന്നു. ചെല്ലുന്നിടത്തെല്ലാം സമാധാനം നേരുവിൻ എന്ന ദൗത്യവുമായാണ് യേശു, ശിഷ്യരെ സുവിശേഷം അറിയിക്കാൻ അയക്കുന്നത്. യേശു അറിയിച്ച സുവിശേഷം ലോക സമാധാനം ആയിരുന്നു. അതിനായി ആക്രമണോത്സുകതയിൽനിന്ന് മാനവികതയിലേക്ക് മാനസാന്തരപ്പെടുക എന്നതായിരുന്നു യേശുവിന്റെ പ്രബോധനം. യേശുവിന്റെ ജന്മ നഗരമായി ബൈബിൾ വിവരിക്കുന്ന ബത്ലഹേം ഉൾപ്പെടെ ഇസ്രയേൽ ആക്രമണത്തിൽ ശവക്കൂനകൾ മാത്രം അവശേഷിക്കുന്ന വിജനഭൂമി ആയിക്കൊണ്ടിരിക്കെയാണ് വീണ്ടുമൊരു ക്രിസ്മസ് എത്തുന്നത്. മധ്യ വെസ്റ്റ് ബാങ്കിലെ ബത്ലഹേമിലെ നേറ്റിവിറ്റി (തിരുപ്പിറവി) പള്ളിയിൽ ഇക്കുറിയും ക്രിസ്മസ് ആഘോഷങ്ങളില്ല. 14 മാസം പിന്നിട്ട ഇസ്രയേൽ ആക്രമണം, ഒത്തുതീർപ്പു ചർച്ചകൾക്കിടയിലും ആശുപത്രികളിലും സ്കൂളുകളിലും മിസൈലുകൾ വർഷിച്ചുകൊണ്ട് തുടരുകയാണ്. ഗാസയിൽ ഇതുവരെ 45,000ൽ അധികം ആളുകൾ കൊല്ലപ്പെട്ടു. അതിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ആക്രമണോത്സുക മത രാഷ്ട്രീയം അതിന്റെ കാർക്കശ്യത്തിൽ പിന്തുടരുന്ന ഇസ്രയേലിന് ക്രിസ്മസിന്റെ സമാധാന സന്ദേശം ഉൾക്കൊള്ളാൻ ബാധ്യതയില്ല. എന്നാൽ, ക്രൈസ്തവികം എന്നു സ്വയം വിശേഷിപ്പിക്കുന്ന യുഎസ് ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ ഇസ്രയേലിനു നൽകുന്ന ഏകപക്ഷീയ പിന്തുണയെക്കുറിച്ച് പുനർവിചിന്തനം നടത്താനുള്ള ബാധ്യത യേശുവിന്റെ പിറവിത്തിരുന്നാൾ ഓർമിപ്പിക്കുന്നുണ്ട്. മതവും രാഷ്ട്രീയവും അഭേദ്യമാംവിധം കെട്ടുപിണഞ്ഞു കിടക്കുന്ന യഹൂദ ചരിത്രത്തിൽ യേശു ‘ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും’ എന്ന പ്രയോഗത്തിലൂടെ മത രാഷ്ട്രീയത്തെ തള്ളി യഹൂദചരിത്രത്തെ വഴിതിരിച്ചുവിടുകയായിരുന്നു. മതരാഷ്ട്രമല്ല സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും സമാധാനവും നീതിയും സത്യവും നിലനിൽക്കുന്ന ‘ദൈവരാജ്യ’മായിരുന്നു യേശുവിന്റെ പ്രബോധനങ്ങളുടെ കാതൽ. ദരിദ്രർ ഭാഗ്യവാന്മാർ എന്നു തുടങ്ങുന്ന പുതിയ നിയമഭാഗം, യേശു വിഭാവനം ചെയ്യുന്ന ഭൂമിയിലെ സ്വർഗരാജ്യത്തെക്കുറിച്ചുള്ള ദൃശ്യവൽക്കരണമാണ്. ഒരുവശത്ത് സമ്പത്ത് ചിലരിൽ കുന്നുകൂടുന്ന ലോകത്ത് മറുവശത്ത് ദാരിദ്ര്യവും അതിന്റെ ഉൽപ്പന്നങ്ങളായ അസമത്വവും അനീതിയും അടിമത്തവും അരങ്ങു വാഴുമ്പോൾ ക്രിസ്മസ് മനസ്സിലുണർത്തേണ്ടത് സമതയുടെ സന്ദേശമാണ്. തീവ്ര യഹൂദ മതരാഷ്ട്ര ആശയമായ സയണിസത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ഹിന്ദുത്വ രാഷ്ട്രീയം ഭരണം കെെയാളുന്ന ഇന്ത്യയിൽ ക്രൈസ്തവർ അടക്കമുള്ള ന്യൂനപക്ഷത്തിന്റെ അരക്ഷിത ബോധം അനുദിനം വർധിക്കുന്ന സാഹചര്യത്തിലാണ് ക്രിസ്മസ് കടന്നുവരുന്നത്. രാജ്യത്ത് പലയിടത്തും ക്രൈസ്തവർക്കെതിരെ സംഘപരിവാർ നടത്തുന്ന ആക്രമണങ്ങളും വർധിച്ചു വരികയാണ്. കാത്തലിക് ബിഷപ്പ്സ് കോൺഫറൻസിന്റെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത് യേശുവിന്റെ സമാധാന സാഹോദര്യ പ്രബോധനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വാചാലനായി. എന്നാൽ, മണിപ്പുരിൽ തുടരുന്ന ക്രൈസ്തവ വേട്ടയെക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ലെന്നത് അദ്ദേഹത്തിന്റെ പ്രവൃത്തിയും സംസാരവും ആത്മാർഥത ലേശമില്ലാത്ത, രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയ പ്രകടനപരത മാത്രമാണെന്ന് വ്യക്തമാക്കുന്നു. കേരളത്തിൽ ക്രൈസ്തവ ജനവിഭാഗത്തിൽ മുസ്ലിങ്ങളോടുള്ള അപരത്വ ഭീതി നട്ടുവളർത്തി കൂടെ കൂട്ടാൻ ഏറ്റവും ഒടുവിൽ മുനമ്പം പ്രശ്നംവരെ കരുവാക്കുന്ന സംഘപരിവാർ, ബിഷപ്പുമാരുടെ അരമനകളിലേക്കും ക്രൈസ്തവ ഭവനങ്ങളിലേക്കും ക്രിസ്മസ് കാലത്ത് സ്നേഹ സന്ദേശ യാത്ര നടത്തുന്ന സമയത്തുതന്നെയാണ് പാലക്കാട് നല്ലേപ്പള്ളിയിൽ സ്കൂളിൽ ക്രിസ്മസ് ആഘോഷിച്ച അധ്യാപകരെയും വിദ്യാർഥികളെയും വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ ഭീഷണിപ്പെടുത്തിയത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തണൽ പറ്റി സുരക്ഷ ഉറപ്പിക്കാമെന്ന വ്യാമോഹം ഏതെങ്കിലും ന്യൂനപക്ഷ വിഭാഗങ്ങൾക്കുണ്ടെങ്കിൽ അവർക്കുള്ള മുന്നറിയിപ്പായി ഈ സംഭവത്തെ കാണേണ്ടതുണ്ട്. യേശുവിനെ പരമേശ പവിത്ര പുത്രൻ എന്നു വിശേഷിപ്പിച്ച ശ്രീനാരായണഗുരു ആലുവയിൽ വിളിച്ചു ചേർത്ത സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് വത്തിക്കാനിൽ അടുത്തിടെ സംഘടിപ്പിച്ച ലോകസർവമത സമ്മേളനം ക്രിസ്മസിന്റെ അവസരത്തിൽ മലയാളികൾക്ക് അഭിമാനം പകരുന്നു. ഫ്രാൻസിസ് മാർപാപ്പയടക്കം മത നേതാക്കൾ പങ്കെടുത്ത സമ്മേളനം ലോക സമാധാനത്തിനായി നടത്തിയ ആഹ്വാനം തന്നെയാണ് ഈ ക്രിസ്മസിന്റെയും സന്ദേശം.

ദേശാഭിമാനി 25 Dec 2024 1:00 am

സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം - ഫാ. ബോബി ജോസ് 
കട്ടികാട് എഴുതുന്നു

വീണ്ടുമൊരു ക്രിസ്മസ് എത്തുമ്പോൾ അന്ന് തെരുവിൽ മുഴങ്ങിയ ശബ്ദം വീണ്ടും ഉയരേണ്ടതുണ്ട്; ‘സമത്വം സാഹോദര്യം സ്വാതന്ത്ര്യം’. വാസ്തവത്തിൽ പള്ളിയിൽനിന്ന് മുഴങ്ങേണ്ട പദങ്ങളായിരുന്നു അത്. ചരിത്രപരമായ ധർമം കാലഗതിയിൽ പള്ളി അവഗണിക്കുകയോ മറന്നുപോകുകയോ ചെയ്തതുകൊണ്ടാണ് തെരുവുകളിൽനിന്ന് ഉയർന്നു കേട്ട ആ വാക്കുകൾ പള്ളിയുടെ മേലുള്ള ആക്രോശമായും അപമാനമായും അനുഭവപ്പെട്ടതും വല്ലാതെ പരിഭ്രമിച്ചുപോയതും. ഇപ്പോൾ ഒരു ജയിലായി മാറിയിട്ടുള്ള പഴയകോട്ടയിൽ നിന്നാണ് അവർ ഇരമ്പിയാർത്ത് നഗരത്തിലേക്ക് എത്തിയിരിക്കുന്നത്. തകർത്ത കോട്ടയിൽനിന്ന് അടർന്നുവീണ ശിലാപാളികൾ അവർ ഇതിനകം ചന്തയിൽ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ടായിരുന്നു. അടർന്നുപോകുന്ന പഴയകാലത്തിന്റെ സ്മാരകശിലയെന്ന നിലയിൽ അതിനും ആവശ്യക്കാരുണ്ടായിരുന്നു. ഭരണകൂടം, അതിനോട് മമത പുലർത്തുന്ന പള്ളി ഇവയൊക്കെ തകർക്കപ്പെടേണ്ട കോട്ടകളാണെന്നൊരു സങ്കൽപ്പം അന്തരീക്ഷത്തിലുണ്ടായിരുന്നു. പഴയനിയമത്തിലെ ജെറീക്കോ കോട്ടപോലെയാണത്. നിരായുധരായ മനുഷ്യർ ആരവം മുഴക്കി അതിനെ വലം ചുറ്റിയപ്പോൾ അത് നിലംപൊത്തിയെന്ന രൂപകകഥപോലെ. പുറത്തിപ്പോൾ ബാസ്റ്റീൽ കോട്ടയിൽ നിന്നെത്തിയ ആ മനുഷ്യർ സായുധരാണെന്ന വ്യത്യാസമുണ്ട്. 1789 ജൂലൈ 14 ആയിരുന്നു അന്ന്. അവർ മുഴക്കിയ പദങ്ങൾ ഏറ്റവും പുരാതനവും അതുപോലെ സദാ നൂതനവുമായ വിചാരമായിരുന്നു.‘സമത്വം സാഹോദര്യം സ്വാതന്ത്ര്യം’. ആ പദങ്ങളുടെ കുഴലൂത്തുകാരാകുമെന്ന് ഒരിക്കൽ കരുതിയ മനുഷ്യരാണ് ഇപ്പോൾ അതിന്റെ ശത്രുക്കളായി ഗണിക്കപ്പെടുന്നത്. ചരിത്രത്തിലെ ഏറ്റവും കഠിനമായ, ക്രൂരമായ വിരോധാഭാസമായി ആ ദിനം ഓർമിക്കപ്പെടും. അതിലെ ശരിതെറ്റുകളല്ല നമ്മുടെ പ്രശ്നം. ശാസ്ത്രപുസ്തകം പോലെ വൈകാരികതയില്ലാതെ വായിക്കപ്പെടേണ്ട ഒന്നാണ് ചരിത്രപുസ്തകവും. ഓഷ്വിറ്റസിന്റെ ഭിത്തിയിൽ എഴുതിവച്ചിരിക്കുന്നതുപോലെ നമ്മൾ ചരിത്രം പഠിക്കേണ്ടത് കയ്പ്പുള്ളവരായി മാറാനല്ല, ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനാണെന്നാണ്. അതാണ് അതിന്റെ ശരി. തെരുവിൽനിന്ന് ഉയർന്നുകേട്ട ആ പദങ്ങളെ ഇത്ര ഋജുവായും പ്രായോഗികമായും അഭിമുഖീകരിച്ച മറ്റൊരു പുരാതന ധർമമില്ല. പിന്നീട് കമ്യൂൺ എന്ന പേരിൽ നാം പരിചയപ്പെടുന്ന സഹജീവിതത്തിന്റെയും സമതയുടെയും വേരുകൾ ആ തടിച്ച കറുത്ത തുകൽ ബൈൻഡിട്ട പുസ്തകത്തിന്റെ ഒടുവിലുണ്ട്: വിശ്വസിച്ചവർ എല്ലാവരും ഒരുമിച്ചിരുന്നു. സകലതും പൊതുവക എന്നെണ്ണുകയും ജന്മഭൂമിയിൽ വസ്തുക്കളും വിറ്റ് അവനവന് ആവശ്യമുള്ളതു പോലെ എല്ലാവർക്കുമിടയിൽ പങ്കിടുകയും ചെയ്തു. ഇടതുപക്ഷ ഭാവന ലോകത്തിന് സമ്മാനിച്ച സഖാവ്, ‘Comrade’ എന്ന പദം പോലെ ക്രിസ്റ്റ്യാനിറ്റി കണ്ടെത്തി, കൈമാറണം എന്ന് ആഗ്രഹിച്ച വാക്ക് അതായിരുന്നു ബ്രദർ/ സിസ്റ്റർ. അതിനുള്ളിൽ നേരത്തെ പറഞ്ഞ ആ മൂന്ന് പദങ്ങളും വിത്തിനുള്ളിലെന്ന പോലെ ഒരു ജൈവിക സാധ്യതയായി അടക്കം ചെയ്തിട്ടുണ്ട്. ഭൂമിയുടെ വിമോചന പ്രക്രിയകളോട് നിങ്ങൾ എത്ര അടുത്ത് നിൽക്കുന്നുവെന്നതാണ് എത്ര ആന്തരിക മനുഷ്യനാണ് നിങ്ങളെന്ന് അളന്നെടുക്കുവാൻ ഉപയോഗിക്കേണ്ട ഏക ഏകകം. വേദപുസ്തകത്തിലെ ഒടുവിലത്തെ താളുകൾ നാടുകടത്തപ്പെട്ട ദ്വീപിലിരുന്ന് പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും കുറിച്ചുള്ള ഒരാളുടെ കാഴ്ചയും ആത്മഗതങ്ങളുമാണ്. യേശുമൊഴികളിൽ പരക്കെ ഉപയോഗിക്കപ്പെടുകയും അത്രയുംതന്നെ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത വാക്യമാണ് ‘സീസറിനുള്ളത് സീസറിന്, ദൈവത്തിനുള്ളത് ദൈവത്തിന്.' അനുദിനജീവിതത്തിന്റെ ഉൽക്കണ്ഠകളിൽനിന്നും പാർക്കുന്ന ദേശത്തിന്റെ വ്യാകുലതകളിൽനിന്നും വഴുതിമാറാനുള്ള സമവായമായിട്ടാണ് ആ പദം ഇക്കണ്ട കാലമെല്ലാം ഉപയോഗിക്കപ്പെട്ടത്. അതിന്റെ പശ്ചാത്തലം അപഗ്രഥിക്കുമ്പോൾ അതങ്ങനെയല്ല എന്നു വെളിപ്പെട്ടുകിട്ടും. റോമ കീഴ്പ്പെടുത്തിയ ഒരു നാട്ടുരാജ്യത്തിലെ പൗരനായിരുന്നു യേശു. വൈദേശികനുകത്തിന്റെ അനവധിയായ സമ്മർദങ്ങൾക്ക് വിധേയപ്പെട്ടു ജീവിക്കണമോ വേണ്ടയോ എന്നതായിരുന്നു നികുതിയെക്കുറിച്ചുള്ള സംവാദങ്ങൾക്കു പിന്നിൽ. ഇതിനകം നിരവധി നികുതിപ്രക്ഷോഭങ്ങൾ ആ ദേശത്തു നടന്നിട്ടുണ്ട്. ‘Taxation was No Better Than Introduction to Slavery' എന്നാണ് ‘ജൂഡസ് ദ ഗലീലിയൻ' എന്നു കേൾവി കേട്ട വിപ്ലവകാരി ഉറക്കെ പറഞ്ഞുകൊണ്ടിരുന്നത്. അടിമത്തത്തിന്റെ ഉമ്മറമാണ് നികുതിയെന്ന്. യേശു ചോദിച്ചു, നിങ്ങൾ കപ്പം കൊടുക്കുന്ന നാണയം കാണിച്ചുതരിക. അതിൽ ആരുടെ മുദ്രയാണുള്ളത്’. സീസറുടേത്’ അവർ ഉത്തരം നൽകി. അങ്ങനെയെങ്കിൽ, സീസറിന് അവകാശപ്പെട്ടത് സീസറിനു നൽകുക. ഈശ്വരന് അർഹതപ്പെട്ടത് ഈശ്വരനും.’ എന്താണ് ഇതിന്റെ അർഥം. നാണയത്തിനു മീതെ അതു കമ്മട്ടത്തിൽ അടിച്ച സീസറിന്റെ മുദ്രയുണ്ട്. എന്നാൽ, നാണയം കൈവെള്ളയിലെടുത്തു നിൽക്കുന്ന നിങ്ങളിൽ ആരുടെ മുദ്രയാണുള്ളത്. യഹൂദർക്ക് ഏറ്റവും പരിചിതമായ വേദഭാഗത്തിന്റെ ഓർമപ്പെടുത്തലായിരുന്നു അത്; നരനെ ദൈവികഛായയിലും സാദൃശ്യത്തിലുമാണ് അവിടുന്ന് സൃഷ്ടിച്ചതെന്ന്. നാണയത്തിൽ അത് കമ്മട്ടത്തിൽ അടിച്ച സീസറിന്റേതെന്നതുപോലെ, നിങ്ങളുടെ നെഞ്ചിൽ പതിഞ്ഞുകിടക്കുന്ന ആ ഒരേയൊരാളുടെ മുദ്രയ്ക്കു നിരക്കുന്നവരായി, അയാൾക്കു മാത്രം വിധേയപ്പെട്ടവരായി ജീവിക്കുക. വലിയ സ്വാതന്ത്ര്യത്തിലേക്കുള്ള ആ ശംഖനാദമാണ് മത -രാഷ്ട്രീയങ്ങൾക്കിടയിലെ അവിശുദ്ധബാന്ധവങ്ങളെ നീതീകരിക്കാൻ പല ദേശങ്ങളിലും പല കാലങ്ങളായി ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ‘Take Your Bible and Take Your Newspaper, and Read Both. But Interpret Newspapers from Your Bible.’ എന്ന കാൾ ബാർത്തിന്റെ വിചാരം ഒരിക്കൽ വേദശാസ്ത്രക്ലാസുകളിൽ നന്നായി മുഴങ്ങിയിരുന്നു. വേദപുസ്തകത്തിന്റെ കണ്ണിലൂടെ വർത്തമാനകാലം കാണാനുള്ള ക്ഷണമാണത്. ഭൂമിയുടെ സ്വാതന്ത്ര്യദാഹത്തിലേക്ക് അവനെയും അവന്റെ പരിഗണനകളെയും തിരിച്ചു വിളിക്കുമ്പോഴാണ്, വാക്ക് ശരീരമായി നമുക്കിടയിൽ വസിച്ചു എന്ന തിരുവചനത്തിന് കാലികമായ മുഴക്കമുണ്ടാകുന്നത്. പുൽക്കൂട് ഒരു രാഷ്ട്രീയ രൂപകം കൂടിയാകുന്നത്.

ദേശാഭിമാനി 25 Dec 2024 1:00 am

ജോഷിതയ്‌ക്ക്‌ 
ക്രിസ്‌മസ്‌ സമ്മാനം ; അണ്ടർ 19 ലോകകപ്പിനുള്ള 
ഇന്ത്യൻ ടീമിലെ ഏക മലയാളി

കൽപ്പറ്റ ഏറ്റവും മനോഹരമായ ക്രിസ്മസ് സമ്മാനത്തിനുമുന്നിൽ ആ പതിനെട്ടുകാരി മനംനിറഞ്ഞ് ചിരിച്ചു–-വി ജെ ജോഷിത. പതിനൊന്നാംവയസ്സിൽ കൃഷ്ണഗിരി പിച്ചിൽ ക്രിക്കറ്റിലെ ആദ്യപാഠങ്ങൾ പഠിച്ച വയനാട്ടുകാരി. ഇന്ന്, ക്രിസ്മസ് ദിനത്തിൽ ജോഷിതയ്ക്ക് ലോകകപ്പിലേക്കുള്ള ഇന്ത്യൻ കുപ്പായമാണ് സമ്മാനമായി കിട്ടിയത്. കളിജീവിതത്തിലെ ഏറ്റവും അവിസ്മരണീയ നിമിഷമായി അതുമാറി. കഴിഞ്ഞ ഒരുമാസമായി ഈ പേസ് ബൗളർ സ്വപ്നലോകത്താണ്. അണ്ടർ 19 ചലഞ്ചർ ട്രോഫിയിലൂടെ ഇന്ത്യൻ കുപ്പായമണിഞ്ഞു. ഡിസംബർ ആദ്യം നടന്ന അണ്ടർ–-19 ത്രിരാഷ്ട്ര കപ്പിനുള്ള ഇന്ത്യൻ എ ടീമിൽ ഇടംപിടിച്ചു. പിന്നാലെ അണ്ടർ -19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ. വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് താരലേലത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ജോഷിതയെ കൂടാരത്തിലെത്തിച്ചു. ഏഷ്യാകപ്പ് ഫൈനലിൽ ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ ജേതാക്കളായപ്പോൾ ബംഗ്ലാദേശിന്റെ തകർച്ചയ്ക്ക് തുടക്കംകുറിച്ച് ആദ്യ വിക്കറ്റ്. ഒടുവിൽ ക്രിസ്മസ്, പുതുവർഷ സമ്മാനമായി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ. കഠിന പ്രയ്തനത്തിന്റെയും അർപ്പണ മനോഭാവത്തിന്റെയും മധുരമാണ് ജോഷിത ഇപ്പോൾ നുണയുന്നത്. സജന ചേച്ചിയും മിന്നു ചേച്ചിയുമെല്ലാം കളിച്ച് മുന്നേറുന്നത് കാണുമ്പോൾ അതുപോലെയാകാൻ കൊതിച്ചിരുന്നു. അവർ ഇന്ത്യക്കായി തിളങ്ങുന്നത് കണ്ടപ്പോൾ ആഹ്ലാദിച്ചു. ഇപ്പോൾ എനിക്കും അവസരം കിട്ടിയിരിക്കുന്നു പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം' –- ജോഷിത പറഞ്ഞു. സജനയും മിന്നുമണിയും വലിയ പ്രചോദനമായിരുന്നു. ഒപ്പം കേരളക്രിക്കറ്റ് അസോസിയേഷന്റെയും കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയുടെയും ദീപ്തി, ജസ്റ്റിൻ എന്നിവരുൾപ്പെടെയുള്ള പരിശീലകരുടെയും അകമഴിഞ്ഞ പിന്തുണയുമാണ് നേട്ടത്തിന് പിന്നിൽ. ഇനിയുള്ള ലക്ഷ്യം സീനിയർ ടീമിനായി ഇന്ത്യൻ കുപ്പായമണിയുക എന്നതാണ്–- ജോഷിത വ്യക്തമാക്കി. ആറാംക്ലാസ് പഠനത്തിനിടെയാണ് കേരള ക്രിക്കറ്റ് അക്കാദമിക്ക് കീഴിലുള്ള കൃഷ്ണഗിരി വയനാട് ക്രിക്കറ്റ് അക്കാദമിയിൽ എത്തുന്നത്. കെസിഎ അണ്ടർ 16 ടീമിലും അണ്ടർ 19 ടീമിലും കേരളത്തിനായി മികച്ച പ്രകടനം നടത്തി. അണ്ടർ 23 ടീമിലും കേരളത്തിന്റെ സീനിയർ ടീമിലും ഇടംകണ്ടെത്തിയ ജോഷിത ഓൾറൗണ്ട് മികവിലൂടെയാണ് ഇന്ത്യൻ കുപ്പായമണിഞ്ഞത് കൽപ്പറ്റ അമ്പിലേരിയിലെ ജോഷിയുടെയും ശ്രീജയുടെയും മകളാണ്. ബത്തേരി സെന്റ് മേരീസ് കോളേജ് രണ്ടാംവർഷ ബിരുദവിദ്യാർഥിയാണ്. നിക്കി പ്രസാദ് ക്യാപ്റ്റൻ അണ്ടർ 19 വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ നിക്കി പ്രസാദ് നയിക്കും. ഏഷ്യാ കപ്പിലും നിക്കിയായിരുന്നു ക്യാപ്റ്റൻ. ജനുവരി 18ന് മലേഷ്യയിലെ കോലാലംപുരിൽ ലോകകപ്പ് തുടങ്ങും. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യക്ക് മലേഷ്യ, വെസ്റ്റിൻഡീസ്, ശ്രീലങ്ക ടീമുകളാണ് ഗ്രൂപ്പ് ഘട്ടത്തിലെ എതിരാളികൾ. ജനുവരി 19ന് വിൻഡീസുമായാണ് ആദ്യകളി. ആകെ നാലു ഗ്രൂപ്പുകളാണ്. 31നാണ് ഫൈനൽ. ഇന്ത്യൻ ടീം: നിക്കി പ്രസാദ് (ക്യാപ്റ്റൻ), സനിക ചൽക്കെ, ജി തൃഷ, ജി കമാലിനി, ഭാവിക അഹിരെ, ഈശ്വരി അവസരെ, മിതില വിനോദ്, വി ജെ ജോഷിത, സോനം യാദവ്, പരുണിക സിസോദിയ, കേസരി ധൃതി, ആയുഷി ശുക്ല, ആനന്ദിത കിഷോർ, എം ഡി ശബ്നം, എസ് വൈഷ്ണവി.

ദേശാഭിമാനി 25 Dec 2024 1:00 am

അനങ്ങിയില്ല, ട്രാക്ക്‌ വിടാതെ പവിത്രന്റെ ജീവൻ

കണ്ണൂർ ‘‘ഫോണിൽ സംസാരിച്ച് പാളത്തിലൂടെ നടക്കുകയായിരുന്നു. പെട്ടെന്നാണ് വേഗത്തിൽ ട്രെയിൻ വരുന്നതുകണ്ടത്. ഒഴിഞ്ഞുമാറാൻ സമയമില്ല. വേഗം ട്രാക്കിൽ കിടന്നു’’–- ട്രെയിൻ കടന്നുപോയ ട്രാക്കിൽനിന്ന് രക്ഷപ്പെട്ട സംഭവം വിവരിക്കുമ്പോൾ പവിത്രന് മരണം മുന്നിൽ കണ്ടതിന്റെ ഭീതിയും വിറയലും. മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രിവാൻഡം എക്സ്പ്രസാണ് തിങ്കൾ വൈകിട്ട് കണ്ണൂർ പന്നേൻപാറയിലെ ട്രാക്കിൽവച്ച് കുന്നാവ് പാറവയലിനുസമീപത്തെ പവിത്രനു മുകളിലൂടെ കടന്നുപോയത്. പന്നേൻപാറയിലെ ശ്രീജിത്ത് പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പവിത്രനും താരമായി. വൈകുന്നേരങ്ങളിൽ പാളത്തിലൂടെ കണ്ണൂരിലേക്ക് നടന്നുപോകാറുള്ള പവിത്രൻ ശ്രീജിത്തിനും പ്രദേശവാസികൾക്കുമെല്ലാം ചിരപരിചിതനാണ്. കടമ്പൂർ ഹയർസെക്കൻഡറി സ്കൂൾ ബസിലെ ക്ലീനറായ ഇദ്ദേഹം ജോലികഴിഞ്ഞ് വീട്ടിലെത്തിയശേഷം പതിവുപോലെ കണ്ണൂരിലേക്ക് പോകുകയായിരുന്നു. ഇതിനിടെ സ്കൂൾ ബസിലുണ്ടായിരുന്ന കുട്ടിയുടെ രക്ഷിതാവ് ഫോണിൽ വിളിച്ചു. അദ്ദേഹത്തോട് സംസാരിക്കുന്നതിനിടയിൽ ട്രെയിൻ വരുന്നത് ശ്രദ്ധിച്ചിരുന്നില്ല. ട്രെയിൻ കടന്നുപോയതിനുശേഷം പാളത്തിൽനിന്നെഴുന്നേറ്റ പവിത്രൻ വീട്ടിലേക്കുപോയി. സമൂഹമാധ്യമങ്ങളിൽ ദൃശ്യം പ്രചരിച്ചതോടെ ആർപിഎഫും റെയിൽവേ പൊലീസും നടത്തിയ അന്വേഷണത്തിലാണ് പവിത്രനെ തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച ഇവർ മൊഴി രേഖപ്പെടുത്താൻ വിളിച്ചപ്പോഴും പവിത്രൻ പാളം വഴി നടന്നാണ് കണ്ണൂരിലെത്തിയത്. ട്രെയിൻ കടന്നുപോകുമ്പോൾ അനങ്ങാതെ കിടന്നതിനാലാണ് രക്ഷപ്പെട്ടതെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. പാളത്തിലൂടെ അപകടകരമാംവിധത്തിൽ നടന്നതിന് പവിത്രനെതിരെ കേസെടുത്തിട്ടുണ്ട്.

ദേശാഭിമാനി 25 Dec 2024 1:00 am

ചൂരൽമലയിൽ തിളങ്ങുന്നു, 
ഉറ്റവരുടെ ഓർമനക്ഷത്രങ്ങൾ

ചൂരൽമല നക്ഷത്രങ്ങളാലും ദീപാലങ്കാരങ്ങളാലും തിളങ്ങിയിരുന്ന ചൂരൽമല മുതൽ പുഞ്ചിരിമട്ടം വരെയുള്ള പാതയോരങ്ങൾ ശൂന്യമാണ്. മുണ്ടക്കൈയിലെ ആഘോഷരാവുകളിലെ കാരളുകൾ, ക്രിസ്മസ് രാവുകൾ, ഒരു കുടുംബമായി ഒത്തുകൂടിയ പാതിരകൾ... എല്ലാം ഓർമകളിൽ നിറഞ്ഞു. ഉരുൾകൊണ്ടുപോയ ദുരന്തഭൂമിയിൽ ആഘോഷങ്ങളുണ്ടായില്ലെങ്കിലും പലദിക്കുകളിലെ വാടകവീടുകളിലേക്ക് ചിന്നിച്ചിതറിയ നാട്ടുകാർ ക്രിസ്മസ് രാവിൽ ഒത്തുകൂടി. ചൂരൽമല സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ ചൊവ്വ രാത്രി ഏഴിന് നടന്ന പ്രാർഥനയിൽ ഉറ്റവരുടെ സ്മരണ നിറഞ്ഞു. തൃശൂരിൽനിന്നെത്തിയ സന്നദ്ധ പ്രവർത്തക അറക്കൽ ജോസഫൈൻ ചൂരൽമല അങ്ങാടിയിൽ പുൽക്കൂടും ഒരുക്കി. ദുരന്തത്തിൽ ജീവൻ വാരിപ്പിടിച്ചോടിയവർ അതിജീവിച്ച ജനതയായാണ് ആഘോഷദിനങ്ങളിൽ ഈ മണ്ണിലേക്ക് തിരിച്ചെത്തുന്നത്. ഉറ്റവരുടെ ഓർമകളിലവർ വിങ്ങി. ദുരന്തംപെയ്ത രാത്രി പിന്നിട്ട് അഞ്ചുമാസത്തിലേക്ക് എത്തുമ്പോൾ ഓണവും നബിദിനവും കടന്നുപോയി. ആഘോഷങ്ങളില്ലെങ്കിലും പരസ്പരം സ്നേഹം പങ്കുവച്ച് ക്രിസ്മസിനും അവർ ഒന്നിച്ചിരിക്കും. ജാതിയുടെയോ മതത്തിന്റെയോ കള്ളിയിൽ ഒതുങ്ങിയതായിരുന്നില്ല ചൂരൽമലയിലെ ആഘോഷങ്ങൾ. ഓണവും വിഷുവും ക്രിസ്മസും പെരുന്നാളുമെല്ലാം ഒന്നിച്ചുള്ള ഉത്സവമായിരുന്നു. സെന്റ് സെബാസ്റ്റ്യൻ പള്ളിയിലും ഓർത്തഡോക്സ് പള്ളിയിലും ആകെ 56 ക്രിസ്ത്യൻ കുടുംബങ്ങൾ മാത്രമാണ് ഉള്ളതെങ്കിലും ആഘോഷങ്ങൾക്ക് നാടാകെ ഒത്തുകൂടുകയായിരുന്നു പതിവ്. പ്രാർഥനാശേഷമുള്ള കലാസന്ധ്യ ചൂരൽമലയിലെ ഉത്സവങ്ങളിൽ ഒന്നായിരുന്നു. ദുരന്ത പശ്ചാത്തലത്തിൽ ആഘോഷങ്ങളെല്ലാം മാറ്റിവച്ചാണ് പള്ളികളിലെ പ്രാർഥന. പുത്തുമലയിലെ പൊതുശ്മശാനത്തിൽ കുഞ്ഞുങ്ങളുടെ കുഴിമാടങ്ങൾക്ക് മുമ്പിൽ കുടുംബാംഗങ്ങൾ ഒരുക്കിയ കുഞ്ഞുപുൽക്കൂടും അലങ്കാരങ്ങളുമാണ് ആഘോഷദിനത്തിലും നൊമ്പരം തീർക്കുന്നത്.

ദേശാഭിമാനി 25 Dec 2024 1:00 am

കുട്ടികളെ പരീക്ഷയിൽ തോൽപ്പിക്കുന്നത് സർക്കാരിന്റെ നയമല്ല;കേന്ദ്ര ഭേദഗതിക്കെതിരെ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം > 2009 ലെ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി വരുത്തി കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനം കുട്ടികളുടെ പക്ഷത്തുനിന്നു മാത്രമേ കേരളം പരിഗണിക്കുകയുള്ളൂവെന്ന് മന്ത്രി വി ശിവൻകുട്ടി. 2020 ലെ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടു വെക്കുന്ന അഞ്ചിലെയും എട്ടിലെയും പൊതു പരീക്ഷകളെ തുടർന്ന് കുട്ടികളെ പരാജയപ്പെടുത്തുക എന്നത് സർക്കാർ നയമല്ല. മറിച്ച് പാഠ്യ പദ്ധതി നിഷ്കർഷിക്കുന്ന തരത്തിൽ ഓരോ ക്ലാസിലും ഓരോ കുട്ടിയും നേടേണ്ട ശേഷികൾ നേടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. സർക്കാർ ഇതിനകം തന്നെ സമഗ്ര ഗുണമേന്മാ പദ്ധതിയുടെ ഭാഗമായി ഈ കാര്യങ്ങൾ ആസൂത്രണം ചെയ്യുകയും ഇക്കഴിഞ്ഞ അർദ്ധവാർഷിക പരീക്ഷ മുതൽ നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. 8, 9, 10 ക്ലാസുകളിലും നിശ്ചിത ശേഷികൾ നേടാത്തവർക്കായി പ്രത്യേക പഠന പിന്തുണാ പരിപാടി സ്കൂൾ തലത്തിൽ സംഘടിപ്പിക്കുകയും ഈ ശേഷികൾ നേടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യും. പൊതുവിദ്യാഭ്യാസത്തിൻ്റെ ഗുണമേന്മ ഉറപ്പുവരുത്തുന്ന കാര്യത്തിൽ സർക്കാർ യാതൊരു വിട്ടുവീഴ്ചകൾക്കും ഒരുക്കമല്ല. കുട്ടികള തോല്പിക്കുക എന്നത് സർക്കാർനയമല്ല.എല്ലാവിഭാഗം കുട്ടികളെയും ചേർത്ത് നിർത്തുന്ന നയമാണ് കേരള സർക്കാരിന്റേത്. ഒരു വിഭാഗം വിദ്യാർഥികളെ അരിച്ചു കളയുന്ന രീതിക്കെതിരെ എന്നും കേരളം മുന്നിൽ ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

ദേശാഭിമാനി 24 Dec 2024 3:37 pm

കലാപത്തീയിൽ മണിപ്പുർ ; ക്രിസ്‌മസിലും തോരാകണ്ണീര്‍...

ഇംഫാൽ/ന്യൂഡൽഹി കലാപവും ദുരിതങ്ങളും വിട്ടൊഴിയാതെ മണിപ്പുരിൽ വീണ്ടും ക്രിസ്മസ്. കഴിഞ്ഞ വർഷം മെയ് മൂന്നിന് തുടങ്ങിയ കലാപത്തെ തുടർന്ന് പതിനായിരങ്ങൾ ഇപ്പോഴും ഭവനരഹിതരാണ്. വീടുകളിൽ കഴിയുന്നവർക്കും ജോലിയും കൂലിയും പരിമിതം. സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടവർക്ക് കാർഷികവിളകൾ വിറ്റ് വരുമാനമുണ്ടാക്കാനും കഴിയുന്നില്ല. എല്ലാ നവംബറിലും നടന്നുവന്ന പ്രശസ്തമായ സാങ്ഹായി മേള മുടങ്ങി. പതിനായിരക്കണക്കിന് സുരക്ഷാഭടന്മാരെ വിന്യസിച്ചിട്ടുണ്ടെങ്കിലും അരക്ഷിതാവസ്ഥയ്ക്ക് പരിഹാരമില്ല. ബിജെപി നിയന്ത്രണത്തിലുള്ള സംസ്ഥാന സർക്കാർ നിഷ്ക്രിയം. കേന്ദ്രം ഇടപെടാനോ രാഷ്ട്രീയപരിഹാരം കാണാനോ തയ്യാറാകുന്നില്ല. കലാപം പൊട്ടിപുറപ്പെട്ടശേഷം പ്രധാനമന്ത്രി ഇതുവരെ മണിപ്പുർ സന്ദർശിച്ചിട്ടില്ല. 250ൽ ഏറെപേരാണ് കലാപത്തിൽ കൊല്ലപ്പെട്ടത്. ഇതിലേറെ പേർ ജീവച്ഛവമായി കഴിയുന്നു. മതിയായ ചികിത്സ ഉറപ്പാക്കാൻ കഴിയുന്നില്ല. ആയിരക്കണക്കിനുപേർ മറ്റ് സംസ്ഥാനങ്ങളിൽ കുടിയേറുകയോ താൽക്കാലിക അഭയം കണ്ടെത്തുകയോ ചെയ്തു. കുട്ടികളുടെ വിദ്യാഭ്യാസം തകരാറിലായി. ഏതാനും ദുരിതാശ്വാസ ക്യാമ്പുകളിൽ സൈനികരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ക്രിസ്മസ് ആഘോഷം നടത്തി. ഇതിനിടെ, ഡൽഹി ഗോൾഡ ഖാനയിലെ സിബിസിഐ ആസ്ഥാനത്ത് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. 2023 ഏപ്രിൽ ഒൻപതിന്, ഈസ്റ്റർ പ്രമാണിച്ച് ഗോൾഡ ഖാന സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ മോദി സന്ദർശനം നടത്തിയിരുന്നു. ജർമനി, ശ്രീലങ്ക ആക്രമണങ്ങൾ 
ദുഃഖകരം: മോദി ജർമനിയിലും ശ്രീലങ്കയിലും ക്രൈസ്തവർക്കുനേരെ ഉണ്ടായ ആക്രമണങ്ങളിൽ ആശങ്കയും ദുഃഖവും പ്രകടിപ്പിച്ച പ്രസംഗത്തിൽ മണിപ്പുർ കലാപം പരാമർശിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. സിബിസിഐയുടെ ക്രിസ്മസ് ആഘോഷത്തിൽ സംസാരിക്കവെയാണ് മോദിയുടെ ഇരട്ടത്താപ്പ്. ജർമനിയിൽ ക്രിസ്മസ് ചന്തയിൽ ഉണ്ടായ ആക്രമണവും ശ്രീലങ്കയിൽ 2019ൽ പള്ളികൾക്കുനേരെ നടന്ന ബോംബാക്രമണവും മോദി എടുത്തുപറഞ്ഞു. എന്നാൽ മണിപ്പുരിൽ 2023 മെയ് മാസത്തിൽ ഇരുന്നൂറിൽപരം പള്ളികൾ തകർക്കപ്പെട്ടതിൽ അദ്ദേഹം നിശബ്ദത പാലിച്ചു. ഗോൾഡഖാനയിലെ വേദിയിൽ കനത്ത സുരക്ഷാ സന്നാഹത്തോടെയാണ് പ്രധാനമന്ത്രി എത്തിയത്. വിവിധ ക്രൈസ്തവ സഭകളുടെ കർദിനാൾമാരും ബിഷപ്പുമാരും പങ്കെടുത്തു.

ദേശാഭിമാനി 24 Dec 2024 2:31 am

തലശേരി മൈസൂർ റെയിൽവേ ; കാത്തിരിപ്പിന്റെ 100 വർഷം

തലശേരി–- -വയനാട്–- -മൈസൂർ റെയിൽപ്പാതയുടെ വിശദമായ പദ്ധതിരേഖ സമർപ്പിച്ചിട്ട് 100 വർഷം തികയുകയാണ്. 1924ൽ എഫ് എസ് ബോണ്ട് എന്ന എൻജിനിയറുടെ നേതൃത്വത്തിൽ ഒരുവർഷം നീണ്ട സർവേയിലൂടെ രൂപപ്പെടുത്തിയ പ്രസ്തുത പദ്ധതിയുടെ വിന്യാസവും നിർമാണ ചെലവുകളും പിന്നീട് പലതവണ പുനർനിശ്ചയിച്ചുകൊണ്ട് പ്രാവർത്തികമാക്കാൻ ശ്രമം നടത്തിയെങ്കിലും പൂർത്തിയാകാതെ തന്നെ അവശേഷിച്ചു. 20–-ാം നൂറ്റാണ്ടിന്റെ ആരംഭദശയിൽ പദ്ധതിക്കുണ്ടായിരുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ ലക്ഷ്യങ്ങൾ ഇന്നു പൂർണമായും മാറി മറിഞ്ഞിട്ടുണ്ട്. ദുർഘടമായ പശ്ചിമഘട്ടത്തിലൂടെ ചുരം പാതയായി വിഭാവനം ചെയ്ത പദ്ധതി, നിർമാണത്തിൽ അടങ്ങിയിട്ടുള്ള വിഷമതകളും ഭീമമായ ചെലവും കാരണം ആരംഭം തൊട്ടുതന്നെ വലിയ പ്രതിസന്ധികളെ നേരിട്ടിരുന്നു. എങ്കിലും സമാന്തര പാതകളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ ചെലവിൽ പൂർത്തീകരിക്കാവുന്നത് എന്നതിനാലും വയനാടിനെയും കുടകിനെയും റെയിൽവേ ഭൂപടത്തിൽ ഇണക്കിച്ചേർക്കാൻ പര്യാപ്തമാണെന്ന നിലയിലും പുതിയ പാത തത്വത്തിൽ സ്വീകാര്യമായി ത്തീർന്നു. തലശേരി–- മൈസൂർ റെയിൽ എന്തുകൊണ്ട് ബ്രിട്ടീഷ് കോളോണിയൽ സർക്കാരിന്റെ സവിശേഷ പരിഗണനയ്ക്ക് വിഷയമായിത്തീർന്നുവെന്നത് ശ്രദ്ധേയമാണ്. മദ്രാസ് പ്രവിശ്യയിലെ ജില്ല മാത്രമായ മലബാറിന്റെ ഭരണ സിരാകേന്ദ്രം കോഴിക്കോട് ആയിരുന്നുവെങ്കിലും ബ്രിട്ടീഷുകാരുടെ ആദ്യകാല സങ്കേതമെന്ന നിലയിലും ജില്ലയുടെ രണ്ടാമത്തെ ആസ്ഥാനമെന്ന നിലയിലും തലശേരിക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. തലശേരിയെ കുടകുമായും വയനാടുമായും ബന്ധിപ്പിക്കാൻ സഹായിക്കുന്ന ചുരം പാതകൾ നേരത്തേതന്നെ നിർമിക്കപ്പെട്ടിരുന്നു. കോഴിക്കോടിനെക്കാളും കണ്ണൂരിനെക്കാളും മെച്ചപ്പെട്ട, ആഴമുള്ള കടലും മൺസൂൺ കാലത്തുപോലും പ്രവർത്തനക്ഷമമായ തുറമുഖവുമുള്ള, പശ്ചിമഘട്ട പ്രദേശങ്ങളിൽനിന്നുള്ള സുഗന്ധവ്യഞ്ജന വസ്തുക്കളും സുലഭമായ മര ഉരുപ്പടികളും എളുപ്പത്തിൽ കയറ്റുമതി ചെയ്യാൻ പറ്റുന്ന, കച്ചവടകേന്ദ്രമെന്ന നിലയ്ക്ക് തലശേരിക്ക് വലിയ സാധ്യതയുണ്ടായിരുന്നു. വയനാട്ടിൽനിന്നുള്ള തേയിലയും സുഗന്ധദ്രവ്യങ്ങളും താമരശേരി ചുരമിറങ്ങി റോഡ് മാർഗം കോഴിക്കോട്ടേക്കാണ് മുഖ്യമായും എത്തിച്ചിരുന്നത്. എങ്കിലും പുതിയൊരു റെയിൽപ്പാത നിലവിൽ വന്നാൽ താരതമ്യേന വേഗത്തിലും ചെലവ് കുറഞ്ഞും അവയുടെ കയറ്റുമതി സാധ്യമാകുമെന്ന് അധികൃതർ കണക്കുകൂട്ടി. തേക്കുമരങ്ങളുടെ വ്യാപാരം ലക്ഷ്യമിട്ട് ഏതാണ്ട് ഇതേ കാലത്ത് തുടങ്ങിവച്ച ഷൊർണൂർ-–- നിലമ്പൂർ റെയിൽപ്പാതയുടെ നിർമാണ പ്രവർത്തനം 1927ൽ പൂർത്തീകരിച്ചിരുന്നു. നിലമ്പൂരിൽനിന്ന് നാടുകാണിച്ചുരം വഴി മേപ്പാടി എത്തി വയനാട്ടിലേക്ക് നീണ്ടുപോകുന്ന ഒരു പാതയെക്കുറിച്ച് ആലോചന ഉണ്ടായിരുന്നെങ്കിലും ഷൊർണൂരിൽനിന്ന് കോഴിക്കോട്ടേക്കോ കൊച്ചിയിലേക്കോ ദീർഘദൂരം സഞ്ചരിച്ച് മാത്രമേ ചരക്കുകൾ എത്തിക്കാനും കയറ്റുമതി ചെയ്യാനും സാധിക്കൂ എന്നത് തലശേരി പാതയുടെ പ്രസക്തി വർധിപ്പിച്ചു. മദ്രാസ്–- ഷൊർണുർ–- -മംഗലാപുരം പാതയിൽ തലശേരി സ്റ്റേഷനിൽനിന്ന് ആരംഭിച്ച്, നിലവിലുള്ള നഗര സംവിധാനത്തെ ബാധിക്കാത്ത വിധം ഒരു കിലോമീറ്ററോളം വടക്കോട്ട് സഞ്ചരിച്ച്, എരഞ്ഞോളി പുഴയുടെ കരയിലൂടെ കിഴക്കോട്ടു മുന്നേറുന്ന രൂപത്തിലായിരുന്നു പാത വിഭാവനം ചെയ്തത്. കൂത്തുപറമ്പ്, കണ്ണവം, പേരാവൂർ, കേളകം, കൊട്ടിയൂർ വഴി, ബ്രിട്ടീഷുകാർ ‘Smugglers Pass’ എന്നുവിളിച്ച, ഇന്നത്തെ പാൽചുരം ചുറ്റി തലപ്പുഴ എത്തുന്നതായിരുന്നു പ്രസ്തുത തീവണ്ടിപ്പാത. ദൂരവും ഉയരവും അധികമാണെന്നതിനാൽ പേരിയ ചുരം ഒഴിവാക്കപ്പെട്ടു. മാനന്തവാടിയിൽനിന്ന് കുറച്ചു മുന്നോട്ടു മാറിയുള്ള വയനാട് സൗത്ത് ജങ്ഷനിൽനിന്ന് ഒരു പാത കിഴക്കോട്ടു നീങ്ങി ബാവലിവരെ ചെന്ന്, കുട്ട വഴി വീരാജ്പേട്ടയിൽ അവസാനിക്കുമ്പോൾ മറ്റൊരു പാത തെക്കോട്ടു നീണ്ട് മേപ്പാടിവരെ എത്തിനിൽക്കും. മേപ്പാടിയിൽനിന്ന് നാടുകാണി വഴി നിലമ്പൂർവരെയും വീരാജ്പേട്ടയിൽനിന്ന് മെർകാറ വഴി തലക്കാവേരിവരെയോ വടക്കോട്ട് അർശനക്കരെ അല്ലെങ്കിൽ ഹാസൻവരെയോ ഭാവിയിൽ ദീർഘിപ്പിക്കുകയെന്ന ആശയവും ബാവലിയിൽനിന്ന് നഞ്ചൻകോടുവരെ പാത നീട്ടിക്കൊണ്ട് തലശേരി–- മൈസൂർ പാതയായി ഭാവിയിൽ ഉയർത്താനുള്ള ആലോചനയും റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നുണ്ട്. മൂന്നു കോടിയോളം രൂപയുടെ അടങ്കൽ തുകയാണ് 1924ൽ പദ്ധതിക്ക് പ്രതീക്ഷിച്ചത്. മൂന്നു യൂണിറ്റാക്കി തിരിച്ച് അഞ്ചുവർഷംകൊണ്ട് പ്രവൃത്തി പൂർത്തീകരിക്കുകയായിരുന്നു ലക്ഷ്യം. ചുരം ഭാഗത്ത് തീവണ്ടിപ്പാതയ്ക്ക് സമാന്തരമായി റോഡും പുഴകൾക്കും തോടുകൾക്കും കുറുകെ വലുതും ചെറുതുമായി അനേകം പാലങ്ങളും ആവശ്യമായിരുന്നു. മീറ്റർഗേജ് ആയും നാരോഗേജ് ആയും വ്യത്യസ്ത എസ്റ്റിമേറ്റുകൾ സമർപ്പിക്കപ്പെട്ടിരുന്നു. തലശേരിക്കും മാനന്തവാടിക്കുമിടയിൽ പന്യന്നൂർ, പാട്യം, ചെറുവഞ്ചേരി, കൂത്തുപറമ്പ്, കണ്ണവം, കോളയാട്, പേരാവൂർ, മണത്തണ, കേളകം, ബംഗ്ലാമല, കൊട്ടിയൂർ, ചപ്പമല, പാൽചുരം, തിണ്ടുമ്മൽ, തലപ്പുഴ, മാനന്തവാടി എന്നിങ്ങനെ സ്റ്റേഷനുകൾ വിഭാവനം ചെയ്യപ്പെട്ടു. മുഖ്യമായും ചരക്കുകടത്ത് ലക്ഷ്യംവച്ചുകൊണ്ടാണ് പുതിയൊരു റെയിൽപ്പാത ബ്രിട്ടീഷ് സർക്കാർ സങ്കൽപ്പിച്ചത്. ഉത്സവകാലത്ത് കൊട്ടിയൂരിലേക്കും ദിനേന തലക്കാവേരിയിലേക്കും യാത്ര ചെയ്യുന്ന ആളുകൾക്കുവേണ്ടിയും കുടകിലെയും വയനാട്ടിലെയും തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ കടത്തിനുവേണ്ടിയും യാത്രാവണ്ടികൾ ഓടിക്കാനുള്ള സാധ്യത പ്രസ്തുത റിപ്പോർട്ട് ചർച്ച ചെയ്യുന്നുണ്ടെങ്കിലും കാര്യമായ പരിഗണന അതിന് നൽകികാണുന്നില്ല. കുടകിൽനിന്നുള്ള അരി, മലബാറിൽ വിപണനം ചെയ്യുകയെന്നതായിരുന്നു മുഖ്യലക്ഷ്യം. താരതമ്യേന ഉയർന്ന ജനസാന്ദ്രതയുള്ള പ്രദേശമെന്ന നിലയിലും ഭക്ഷ്യോൽപ്പാദനം കുറഞ്ഞ നാടെന്ന നിലയിലും വലിയ ക്ഷാമം അനുഭവിക്കുന്ന മലബാർ തീരത്തെ നഗരങ്ങൾക്ക് കുടകിലെ അരി എത്തിച്ചു നൽകുക വഴി ഭരണപരമായ ഉത്തരവാദിത്വം നിർവഹിക്കുന്നതോടൊപ്പം വിപുലമായ കച്ചവട മാർഗം തുറന്നു കിട്ടുമെന്നും കണക്കാക്കപ്പെട്ടു. മംഗലാപുരത്തേക്കോ കോഴിക്കോട്ടേക്കോ റോഡ് മാർഗം എത്തിച്ചു വിതരണം ചെയ്യുന്നതിനേക്കാൾ ലാഭകരമാകും എന്നുള്ളതായിരുന്നു തലശേരിക്കുള്ള റെയിൽപ്പാതയുടെ ആകർഷണം. വയനാട്ടിലെയും കുടകിലെയും സുഗന്ധദ്രവ്യങ്ങളും തേയിലയും വിദേശത്തേക്ക് കയറ്റുമതി ചെയ്യാനും ഇതേ പാത തന്നെയായിരുന്നു ഏറ്റവും ഉചിതം. മൈസൂരിൽനിന്ന് ഹാസൻ വഴി മംഗലാപുരത്തേക്ക് പുതിയ മീറ്റർഗേജ് പാതക്കുള്ള സർവേക്ക് മദ്രാസ് സർക്കാർ 1915ൽ അനുവാദം നൽകിയെങ്കിലും ചുരത്തിലൂടെ നിർമിക്കേണ്ടുന്ന പാതയുടെ സാമ്പത്തികമായ ബാധ്യതയും സാങ്കേതികമായ പരിജ്ഞാനക്കുറവും കാരണം അത് ഹാസൻവരെ എത്തിച്ചു അവസാനിപ്പിക്കുകയാണുണ്ടായത്. 1979ൽ ആണ് പിന്നീട് ഈ പാത മംഗലാപുരത്തേക്ക് നീട്ടിയത് എന്നത് അക്കാലത്തു ചുരം പാതകൾ നിർമിക്കുന്നതിനുണ്ടായിരുന്ന പരിമിതിയെ സൂചിപ്പിക്കുന്നു. ഹാസനിൽനിന്ന് കുടകിലേക്ക് ഒരു ശാഖ സാധ്യമായിരുന്നെങ്കിലും വയനാടിന്റെ വിഭവസമ്പത്ത് വേണ്ടും വിധം ഉപയോഗപ്പെടുത്താൻ സാധിക്കില്ലെന്നത് തലശേരി റെയിൽവേ പദ്ധതിക്ക് ഊർജം നൽകാൻ കാരണമായി. 1924ന് ശേഷം പല ഘട്ടങ്ങളിലായി ബ്രിട്ടീഷ് സർക്കാർ പദ്ധതിയുടെ സാധ്യതകൾ പുനരവലോകനം ചെയ്തെങ്കിലും വിജയം കണ്ടില്ല. തോൽപ്പെട്ടി, മുത്തങ്ങ, നാഗർഹോളെ തുടങ്ങിയ ദേശീയ വന്യജീവി സങ്കേതങ്ങളെ സ്പർശിച്ചുകൊണ്ട് കടന്നുപോകുന്ന പാത വലിയ തോതിലുള്ള വനനശീകരണത്തിന് കാരണമാകുകയും വന്യമൃഗങ്ങളുടെ സ്വൈര്യവിഹാരത്തിനു തടസ്സമാകുകയും ചെയ്യും എന്ന വാദം പൊതുസ്വീകാര്യത നേടി. എങ്കിലും 2014ന് ശേഷം പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം വിവിധ സർക്കാരുകളും രാഷ്ട്രീയ പാർടികളും സന്നദ്ധ സംഘടനകളും പദ്ധതിക്കുവേണ്ടി നിരന്തരം പരിശ്രമിച്ചു കൊണ്ടിരുന്നു. സർവേകളും സമരങ്ങളും അനേകം നടന്നു. മലയാളികൾ റെയിൽവേ മന്ത്രിമാരായി വന്നപ്പോഴൊക്കെ അതിനുള്ള സാധ്യത കൂടുതലായി തെളിഞ്ഞുവന്നു. എന്നാൽ, കുടകിലെ പരിസ്ഥിതി സംഘടനകൾ വലിയ തോതിൽ എതിർപ്പുമായി രംഗത്തുവന്നതോടെ പ്രതീക്ഷകൾ വീണ്ടും മങ്ങി. തോൽപ്പെട്ടി, മുത്തങ്ങ, നാഗർഹോളെ തുടങ്ങിയ ദേശീയ വന്യജീവി സങ്കേതങ്ങളെ സ്പർശിച്ചുകൊണ്ട് കടന്നുപോകുന്ന പാത വലിയ തോതിലുള്ള വനനശീകരണത്തിന് കാരണമാകുകയും വന്യമൃഗങ്ങളുടെ സ്വൈര്യവിഹാരത്തിനു തടസ്സമാകുകയും ചെയ്യും എന്ന വാദം പൊതുസ്വീകാര്യത നേടി. എങ്കിലും 2014ന് ശേഷം പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിട്ടുണ്ട്. കൊങ്കൻ റെയിൽവേ കോർപറേഷൻ 2017ൽ പുതിയ സർവേ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ പരിസ്ഥിതി പ്രശ്നം മറികടക്കാനുള്ള ഉപാധിയായി വനമേഖലയിൽ തുരങ്കപാത നിർദേശിച്ചു. പുതിയ അടങ്കൽ തുക 5000 കോടി രൂപയായി പുനർനിശ്ചയിക്കുകയും ചെയ്തു. തലശേരി–- നഞ്ചൻകോട് പാത എന്നത് കണ്ണൂരിൽനിന്നോ കൊയിലാണ്ടിയിൽനിന്നോ ആരംഭിക്കുന്ന രീതിയിൽ ബദൽ പാതകളും നിർദേശിക്കപ്പെട്ടു. ഇങ്ങനെയൊക്കെ ആണെങ്കിലും ചുരം പാതയെന്ന രീതിയിൽ പദ്ധതിയുടെ ഭീമമായ ചെലവും പരിസ്ഥിതി നാശവും ലാഭസാധ്യതകളെ കുറിച്ചുള്ള ആശങ്കളും ഇപ്പോഴും പദ്ധതിയുടെ മേൽ കരിനിഴൽ വീഴ്ത്തുകയും നിർമാണ സാധ്യതകളെ അട്ടിമറിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ബ്രിട്ടീഷുകാർ വിഭാവനം ചെയ്ത വ്യാപാരപരവും സാമ്പത്തികവുമായ ലക്ഷ്യങ്ങൾ ഇന്ന് മിക്കവാറും അപ്രസക്തമായി പോയിട്ടുണ്ടെങ്കിലും പദ്ധതിയുടെ പ്രസക്തിക്ക് കോട്ടമൊന്നും തട്ടിയിട്ടില്ല. ഉത്തര മലബാറിൽനിന്നും മൈസൂർ, ബംഗളുരു എന്നിവിടങ്ങളിലേക്കുള്ള ഏറ്റവും അടുത്ത യാത്രാമാർഗമാണത്. വലിയ തോതിൽ ചരക്കുനീക്കം നടക്കുന്ന പാതയായും ഇന്നും തുടരുന്നു. അതോടൊപ്പം ടൂറിസത്തിന്റെ പുതിയ ഹബ്ബായി വയനാട് മാറിക്കൊണ്ടിരിക്കുന്നുവെന്നതും വലിയ സാധ്യതയാണ്. നീലഗിരി ഹെറിറ്റേജ് റെയിൽവേ പോലെ ടൂറിസത്തിന്റെ വിപുലമായ സാധ്യതകളാണ് ഈ പാത തുറന്നുതരുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ വേണ്ടും വിധം പരിഹരിച്ചുകൊണ്ട് നടപ്പിലാക്കിയാൽ കേരളത്തിനുമാത്രമല്ല ഇന്ത്യൻ റെയിൽവേക്കും എക്കാലത്തും വിലപ്പെട്ട സമ്പത്തായിരിക്കും പ്രസ്തുത പദ്ധതിയെന്ന കാര്യത്തിൽ സംശയമില്ല. (അവലംബം: പ്രസ്തുത പദ്ധതി റിപ്പോർട്ടുകൾ, R/307, R/307A, Regional Archives, Kozhikode) (കലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗം അസോസിയറ്റ് പ്രൊഫസറാണ് ലേഖകൻ)

ദേശാഭിമാനി 24 Dec 2024 1:00 am

ഗാമയുടെ വരവും
 കോളനി വാഴ്‌ചയും

പശ്ചിമ യൂറോപ്പിൽനിന്ന് ആഫ്രിക്കയുടെ തെക്കൻ തീരത്തുള്ള ശുഭപ്രതീക്ഷ മുനമ്പുചുറ്റി ഇന്ത്യയിൽ എത്തിച്ചേർന്ന ആദ്യ നാവികനാണ് വാസ്കോ ഡ ഗാമ (1460–- 1524). ഏഷ്യൻ ഭൂഖണ്ഡത്തിൽ യൂറോപ്യൻ കോളനീകരണത്തിന് തുടക്കം കുറിച്ചത് ഗാമയാണ്. കോളനി വാഴ്ചയുടെ സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ അധീശയുക്തി ഇപ്പോഴും ഏഷ്യൻ ജനതയുടെ ജീവിതങ്ങളെ നിർണയിക്കുകയും നിശ്ചയിക്കുകയും ചെയ്യുന്ന പരിതോവസ്ഥയിലാണ് ഗാമയുടെ മരണത്തിന്റെ 500–-ാം വാർഷികം കടന്നുവരുന്നത്. ഇന്ത്യയിലെത്തിയ ആദ്യ കോളനിശക്തി പോർച്ചുഗീസുകാരാണ്. ഇന്ത്യയിൽനിന്ന് അവസാനം പോയതും അവർതന്നെ. 1498 മുതൽ 1961 വരെ ദീർഘമായ 463 വർഷം പോർച്ചുഗീസുകാർ ഇന്ത്യയിലുണ്ടായിരുന്നു. ഏഷ്യയുടെ കോളനീകരണത്തിന് തുടക്കംകുറിച്ച പോർച്ചുഗീസുകാർക്കെതിരെയാണ് ആദ്യത്തെ സംഘടിതവും ദീർഘവുമായ കോളനി വിരുദ്ധ സമരവും അരങ്ങേറുന്നത്. കുഞ്ഞാലി മരയ്ക്കാർമാരുടെ നേതൃത്വത്തിലുള്ള സാമൂതിരിയുടെ നാവികപ്പട ഒരു നൂറ്റാണ്ടുകാലം കടലിൽ പോർച്ചുഗീസ് അധിനിവേശത്തെ ചെറുത്തുനിന്നു. 1599ൽ കുഞ്ഞാലി നാലാമനെ ഗോവയിലേക്ക് കടത്തിക്കൊണ്ടുപോയി തലവെട്ടി കൊലപ്പെടുത്തുന്നതുവരെ നീണ്ട മലബാറിന്റെ സായുധ പ്രതിരോധം കോളനി വിരുദ്ധ സമരത്തിന്റെ പ്രോജ്വലമായ അധ്യായമാണ്. ഗാമയുടെ വരവ് സമുദ്രമാർഗം ഇന്ത്യയിലേക്കുള്ള പ്രയാണത്തിന് ഗാമ തുടക്കം കുറിക്കുന്നത് 1497 മെയ് എട്ടിന് പോർച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിൽ നിന്നാണ്. 1498 മെയ് 17ന് അദ്ദേഹം കാപ്പാട്ട് നങ്കൂരമിട്ടു. മെയ് 12 മുതൽ 20 വരെയുള്ള ദിവസങ്ങൾ ഗാമയുടെ വരവുമായി ബന്ധപ്പെട്ട് എഴുതി കാണിക്കുന്നുണ്ട്. ചരിത്രകാരന്മാർക്ക് ഇക്കാര്യത്തിൽ ഏകാഭിപ്രായമില്ല. ലിസ്ബണിൽനിന്ന് ആഫ്രിക്കയുടെ തെക്കേ തീരത്ത് എത്തി ശുഭപ്രതീക്ഷ മുനമ്പുചുറ്റി മൊസാംബിക്കിലും മൊംബാസയിലും മെലിന്ദയിലും നിർത്തി, കാപ്പാടും പിന്നീട് പന്തലായനി കൊല്ലത്തും നങ്കൂരമിട്ട് സാമൂതിരിയുടെ കൊട്ടാരത്തിലെത്തിയപ്പോൾ ഗാമയുടെ യാത്ര ഏഷ്യ–- യൂറോപ്പ് ബന്ധങ്ങളിൽ പുതുയുഗപ്പിറവിക്ക് നാന്ദി കുറിച്ചു. ഇന്ത്യയിലേക്കുള്ള കപ്പൽപ്പാത കണ്ടെത്താനുള്ള ദുഷ്കരമായ ദൗത്യം മാനുവൽ രാജാവ് ആദ്യം ഏൽപ്പിച്ചത് ഗാമയുടെ അച്ഛൻ എസ്തവാപോ ഡ ഗാമയെ ആയിരുന്നു. അച്ഛന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നതിനാൽ വാസ്കോ ഡ ഗാമ ദൗത്യം ഏറ്റെടുത്തു. 1498 മേയിൽ അറബിക്കടലലകളെ തഴുകി ഗാമയുടെ സാവോ ഗബ്രിയേൽ, സാവോ റഫായേൽ, ബെറിയോ എന്നീ കപ്പലുകൾ കോഴിക്കോടിന്റെ തീരമണഞ്ഞപ്പോൾ ചരിത്രം തിരുത്തിയ ഐതിഹാസിക സംഭവ പരമ്പരകൾക്ക് തുടക്കമായി. പോർച്ചുഗലിന്റെ നൂറ്റാണ്ടുകൾ നീണ്ടുനിന്ന സമുദ്രാധിപത്യത്തിലും ഇന്ത്യയുടെ കോളനീകരണത്തിനും ഗാമയുടെ വരവ് കാരണമായി. മറ്റ് യൂറോപ്യൻ ശക്തികളിൽനിന്ന് വ്യത്യസ്തമായി കുരിശുയുദ്ധത്തിന്റെ മനോഭാവം പേറുന്നവരായിരുന്നു പോർച്ചുഗീസുകാർ. ‘ക്രിസ്ത്യാനികളെയും സുഗന്ധദ്രവ്യങ്ങളെയും’ അന്വേഷിച്ചായിരുന്നു അവരുടെ വരവ്. 11–-ാം നൂറ്റാണ്ടിൽ യൂറോപ്പിൽനിന്ന് കുരിശു യുദ്ധത്തിനായി വിശുദ്ധ ഭൂമിയിലേക്ക് (പലസ്തീൻ) പുറപ്പെട്ട ഒരു സംഘം യോദ്ധാക്കൾ അവിടെനിന്ന് കിഴക്കോട്ട് സഞ്ചരിച്ച് പൂർവ ദേശത്ത് ഇന്ത്യയിൽ ഒരു ക്രിസ്ത്യൻ രാജ്യം സ്ഥാപിച്ചെന്നും അവരുടെ പിൻഗാമിയായ പ്രസ്ലർ ജോൺ എന്ന അതിശക്തനായ രാജാവാണ് ഇപ്പോൾ ആ രാജ്യം ഭരിക്കുന്നതെന്നുമുള്ള കഥകൾ ഗാമയുടെ കാലത്ത് യൂറോപ്പിലുടനീളം പ്രചരിച്ചിരുന്നു. പ്രസ്ലർ ജോണിനെ കണ്ടെത്തി അദ്ദേഹവുമായി സഖ്യം സ്ഥാപിച്ച് ഓട്ടോമൻ തുർക്കികളെ പരാജയപ്പെടുത്തുകയെന്ന ആശയം യൂറോപ്യൻ നാവികരെയും സഞ്ചാരികളെയും പ്രചോദിപ്പിച്ചിരുന്നു. ഒരുവേള സാമൂതിരി ഒരു ക്രിസ്ത്യൻ രാജാവാണെന്ന് ഗാമ തെറ്റിദ്ധരിക്കുക പോലുമുണ്ടായി. കഠിനമായ മുസ്ലിം വിദ്വേഷം ഗാമയുടെ നയമായിരുന്നു. കോഴിക്കോടുമായി നൂറ്റാണ്ടുകളായി കച്ചവട ബന്ധമുണ്ടായിരുന്ന മൂറുകളെ (അറബി വ്യാപാരികൾ) കോഴിക്കോട് തുറമുഖത്തുനിന്ന് പുറത്താക്കണമെന്ന് ധിക്കാരപൂർവം ഗാമ സാമൂതിരിയോട് ആവശ്യപ്പെട്ടു. നികുതിയടച്ച് വ്യാപാരം ചെയ്യാൻ സാമൂതിരി അനുമതി നൽകി. ഒപ്പം മൂറുകളെ പുറത്താക്കണമെന്ന ആവശ്യം നിരാകരിക്കുകയും ചെയ്തു. സാമൂതിരിയും പോർച്ചുഗീസുകാരുമായുള്ള സുദീർഘ സംഘർഷത്തിന്റെ തുടക്കം ഇവിടെ വച്ചായിരുന്നു. കോഴിക്കോട്ടുണ്ടായിരുന്ന ഈജിപ്തുകാരും (മൂറുകൾ) പേർഷ്യക്കാരുമായ വ്യാപാരികളെ ചൊല്ലിയുണ്ടായ തർക്കം മൂലം ഗാമ–- സാമൂതിരി കൂടിക്കാഴ്ച വേണ്ടത്ര വിജയമായില്ല. സാമൂതിരിയുടെ ശത്രുവായ കോലത്തിരിയെ കാണാൻ ഗാമ കണ്ണൂരിലേക്ക് പുറപ്പെട്ടു. കോലത്തിരി എല്ലാ വ്യാപാരസൗകര്യങ്ങളും അനുവദിച്ചു. 1498 ഒക്ടോബറിൽ സ്വദേശത്തേക്ക് മടങ്ങിയ ഗാമയ്ക്ക് സ്വന്തം നാട്ടിൽ വീരോചിതമായ സ്വീകരണം ലഭിച്ചു. യാത്രയ്ക്ക് ചെലവായതിന്റെ 60 ഇരട്ടിയോളം വിലവരുന്ന ചരക്കുകളുമായാണ് അദ്ദേഹം തിരിച്ചെത്തിയത്. 1502 ജനുവരി 10ന് രണ്ടാം ദൗത്യവുമായി ഗാമ ഇന്ത്യയിലേക്ക് തിരിച്ചു. പേർഷ്യൻ കടൽ, അറബിക്കടൽ, ഇന്ത്യാസമുദ്രം എന്നിവയുടെ അഡ്മിറലായി മാനുവൽ രാജാവ് ഗാമയെ നിയമിച്ചു. പുതിയ അധികാരവും 15 കപ്പലുകളും എണ്ണൂറിലധികം സൈനികരടങ്ങിയ ശക്തമായ നാവികവ്യൂഹവും ഗാമയെ ക്രൂരനും അധികാരപ്രമത്തനുമാക്കി. ആദ്യവരവിൽ ഗാമയെ എതിർത്ത അറബികളെയും മുസ്ലിം കച്ചവടക്കാരെയും അദ്ദേഹം നിഷ്കരുണം കൊന്നൊടുക്കി. കോഴിക്കോട്ടുനിന്ന് പുറപ്പെട്ട നിരവധി കപ്പലുകൾ കൊള്ളയടിച്ചശേഷം അഗ്നിക്കിരയാക്കി. മക്കയിലേക്ക് തീർഥാടനത്തിനു പോയവരെയും ഗാമ ക്രൂരമായി ആക്രമിച്ചു. കേരളതീരത്ത് ക്രൂരതയുടെയും അധികാര ഗർവിന്റെയും പ്രതീകമായി ഗാമ മാറി. മൂന്നാം വരവ് 1524 സെപ്തംബർ 15ന് ഗാമ മൂന്നാം തവണ ഇന്ത്യയിലെത്തി. ഇവിടത്തെ പോർച്ചുഗീസ് വൈസ്രോയിയായി ചുമതലയേറ്റ ഗാമയ്ക്ക് കണ്ണൂർ (എയ്ഞ്ചലോ കോട്ട) കോട്ടയിൽ ഗംഭീര സ്വീകരണം ലഭിച്ചു. 1524 ഡിസംബറിൽ അസുഖബാധിതനായി അദ്ദേഹം കിടപ്പിലായി. 1524 ഡിസംബർ 24ന് പുലർച്ചെ ഗാമ മരണപ്പെട്ടു. കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ അദ്ദേഹത്തെ അടക്കം ചെയ്തു. 1539ൽ ഗാമയുടെ ശരീരാവശിഷ്ടങ്ങൾ പോർച്ചുഗലിലേക്ക് കൊണ്ടുപോയി. ജന്മനാട്ടിലും യൂറോപ്പിലും ഗാമയ്ക്ക് വീര പരിവേഷം ചാർത്തിക്കിട്ടി. ‘മുസ്ലിങ്ങളുടെ സമുദ്രാധിപത്യം തകർത്ത ധീരൻ’ എന്ന നിലയിൽ യൂറോപ്പ് പൊതുവിലും കത്തോലിക്കർ വിശേഷിച്ചും ഗാമയുടെ നേട്ടങ്ങളെ പുകഴ്ത്തി. പോർച്ചുഗലിന്റെ ദേശീയ ഇതിഹാസമായ ലൂസിയദസ്, ഗാമയുടെ സമുദ്ര യാത്രകളുടെ ഉജ്വലമായ വിവരങ്ങളാൽ സമ്പന്നമാണ്. ഭാരതീയർക്ക് പക്ഷേ, ഗാമ ക്രൂരതയുടെയും കോളനിവാഴ്ചയുടെയും പര്യായമാണ്. അദ്ദേഹത്തിന്റെ പരമതവിദ്വേഷവും അസഹിഷ്ണുതയും തദ്ദേശീയരിൽ കഠിനമായ ഭീതിയും രോഷവും വളർത്തി. ഒരു നൂറ്റാണ്ടുകാലം നീണ്ടുനിന്ന കുഞ്ഞാലി മരയ്ക്കാർമാരുടെ നേതൃത്വത്തിലുള്ള പോർച്ചുഗീസ് വിരുദ്ധ സമരം ഇതിന്റെ ഫലമായിരുന്നു. സാംസ്കാരിക രംഗത്ത് പോർച്ചുഗീസ് വാഴ്ച വമ്പിച്ച മാറ്റങ്ങൾ കൊണ്ടുവന്നു. യൂറോപ്യൻ ആധുനികതയും ക്രിസ്തുമതവും (കത്തോലിക്ക മതം) കേരളത്തിൽ വ്യാപിക്കാൻ ഗാമയുടെ വരവ് കാരണമായി. മധ്യകേരളം, തെക്കൻ കേരളം എന്നീ തീര മേഖലകളിൽ ക്രിസ്തുമതം പ്രചരിച്ചു. പരമ്പരാഗത ക്രിസ്തു വിശ്വാസികളിൽ വലിയ ഒരു വിഭാഗത്തെ 1959ലെ ഉദയംപേരൂർ സുന്നഹദോസ് വഴി കത്തോലിക്ക വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്തു. അലമാര, ഇസ്തിരി, മേസ്തിരി, മേശ, ജനാല, ബെഞ്ച്, ഡെസ്ക്, കുരിശ്, കോപ്പ, വീഞ്ഞ്, കടലാസ്, വസ്ത്രം, കശുമാവ്, കശുവണ്ടി, ചാവി, കുമ്പസാരം തുടങ്ങി നൂറുകണക്കിന് പോർച്ചുഗീസ് പദങ്ങൾ മലയാളത്തിലുണ്ട്. പറങ്കിമാങ്ങ, പൈനാപ്പിളടക്കം നിരവധി വിളകൾ പോർച്ചുഗീസുകാർ കേരളത്തിൽ പ്രചരിപ്പിച്ചു. ഇന്ത്യക്കാരുമായി വിവാഹ ബന്ധത്തിൽ ഏർപ്പെട്ടു. ഇൻഡോ–- പോർച്ചുഗീസ് പരമ്പരകൾ ‘ലൂസാദോസ്’ എന്നാണ് അറിയപ്പെടുന്നത്. രാഷ്ട്രീയവും സാംസ്കാരികവും സാമൂഹികവുമായ ജീവിതത്തിൽ അതീവ പ്രാധാന്യമുള്ള നിരവധി പരിവർത്തനങ്ങൾക്ക് പോർച്ചുഗീസുകാർ കാരണമായി. ഗാമയുടെ മതവിദ്വേഷത്തെയും അധിനിവേശ യുക്തിയെയും നഖശിഖാന്തം എതിർക്കുമ്പോഴും പോർച്ചുഗീസുകാരുടെ സാമൂഹ്യ, സാംസ്കാരിക വിനിമയം സൃഷ്ടിച്ച സദ്ഫലങ്ങൾ വിമർശ ബുദ്ധ്യാ വിലയിരുത്താതെ വാസ്കോ ഡ ഗാമയുടെ മരണത്തിന്റെ 500–-ാം വാർഷികം കടന്നുപോകരുത്. (കോഴിക്കോട് മീഞ്ചന്ത ഗവ. കോളേജിൽ ചരിത്ര 
വിഭാഗം മേധാവിയാണ് ലേഖകൻ)

ദേശാഭിമാനി 24 Dec 2024 1:00 am

തെരഞ്ഞെടുപ്പ് ചട്ടഭേദഗതി
 ജനാധിപത്യത്തിന്റെ വേരറുക്കാൻ

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ മതാധിഷ്ഠിത ഏകാധിപത്യ രാജ്യമാക്കി മാറ്റാനുള്ള സംഘപരിവാർ നീക്കത്തിന് ആക്കംകൂട്ടുന്ന തീരുമാനങ്ങളാണ് കേന്ദ്ര ബിജെപി സർക്കാരിൽനിന്ന് നിരന്തരം വന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ വലിയ സവിശേഷത അഞ്ചുവർഷം കൂടുമ്പോൾ നടക്കുന്ന പൊതുതെരഞ്ഞെടുപ്പുകളാണ്. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷനാണ് തെരഞ്ഞെടുപ്പുകളുടെ ചുമതല. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സർക്കാരുകൾക്ക് നേരിട്ട് ഇടപെടാനുള്ള അവകാശമില്ല. സ്വതന്ത്രമായി തീരുമാനം എടുക്കാൻ അധികാരമുള്ള സ്ഥാപനമാണ് കമീഷൻ. കോടതികൾക്കുപോലും കമീഷൻ തീരുമാനങ്ങളിൽ ഇടപെടാൻ പരിമിതികളുണ്ട്. ഇങ്ങനെ തികച്ചും സ്വതന്ത്രമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമീഷനെപ്പോലും നോക്കുകുത്തിയാക്കി തങ്ങളുടെ വരുതിയിലാക്കിയതാണ് ബിജെപി സർക്കാരിന്റെ 10 വർഷത്തെ നേട്ടം. തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് രേഖകൾ പരസ്യപ്പെടുത്തേണ്ടതില്ലെന്ന ചട്ട ഭേദഗതി ജനാധിപത്യ സംവിധാനത്തിന്റെ സുതാര്യത ഇല്ലാതാക്കുന്നതാണ്. തെരഞ്ഞെടുപ്പ് കമീഷൻ മുഴുവൻ രാഷ്ട്രീയ പാർടികളുമായി ആലോചിച്ച് നടപ്പാക്കിയതാണ് വെബ് കാസ്റ്റിങ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് സംവിധാനം. പോളിങ് ബൂത്തിലെ വോട്ടർമാരുടെ നിര, സ്ഥാനാർഥികളുടെ പോക്ക്, വരവ്, ബൂത്തിലുണ്ടാകുന്ന മറ്റ് പ്രശ്നങ്ങളെല്ലാം റെക്കോഡ് ചെയ്യപ്പെടും. ഇത് സ്ഥാനാർഥികൾക്കും രാഷ്ട്രീയ പാർടികൾക്കും വോട്ടർമാർക്കും ലഭ്യമാകുന്ന രേഖകളാണ്. എന്നാൽ, ഇതൊന്നും ഇനി പരസ്യപ്പെടുത്തേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാർ ഏകപക്ഷീയമായി കൊണ്ടുവരുന്ന ഭേദഗതി. കമീഷനുമായി ആലോചിച്ചാണ് ചട്ട ഭേദഗതിയെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. വീഡിയോ ചിത്രീകരണം അടക്കമുള്ള ഡിജിറ്റൽ സംവിധാനങ്ങൾ നടപ്പാക്കിയത് മുഴുവൻ രാഷ്ട്രീയ പാർടികളുടെയും അഭിപ്രായം സ്വീകരിച്ചാണ്. ഇത് മാറ്റം വരുത്തുമ്പോഴും രാഷ്ട്രീയ പാർടികളുമായി ആലോചിക്കാനുള്ള സാമാന്യ മര്യാദ കമീഷൻ കാണിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ രാഷ്ട്രീയ പാർടികൾക്കുള്ള പങ്കാളിത്തം പൂർണമായും ഇല്ലാതാക്കുന്നതാണ് പുതിയ നിലപാട്. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർടികൾക്ക് സുപ്രധാന സ്ഥാനം ഉണ്ടെന്നിരിക്കെ അവരെ പൂർണമായും അവഗണിക്കുന്നത് ഏകാധിപത്യത്തിലേക്കുള്ള ചുവടുവയ്പ്പായേ കാണാൻ കഴിയൂ. കേന്ദ്രം ഭരിക്കുന്നവരാണ് തങ്ങളുടെ യജമാനൻമാരെന്ന ചിന്തയിലേക്ക് കമീഷൻ പോകുന്നത് ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതിന് തുല്യമാണ്. കമീഷനെ സർക്കാരിന്റെ വരുതിയിലാക്കാനുള്ള ശ്രമം ബിജെപി മുമ്പേ തുടങ്ങിയതാണ്. തെരഞ്ഞെടുപ്പ് കമീഷനിലെ അംഗങ്ങളെ തീരുമാനിക്കുന്ന സമിതിയിൽനിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് ഇതിന്റെ ഭാഗമായിരുന്നു. പ്രധാനമന്ത്രിയും മന്ത്രിമാരുമാണ് ഇപ്പോൾ സമിതിയിലുള്ളത്. പ്രതിപക്ഷ നേതാവുണ്ടെങ്കിലും ഭൂരിപക്ഷം ഭരണക്കാർക്കായതിനാൽ അവരുടെ തീരുമാനമേ നടപ്പാകൂ. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സാങ്കേതികവിദ്യ അവിഭാജ്യ ഘടകമായിരിക്കെ സർക്കാരിന്റെ നീക്കം പിന്തിരിപ്പനാണ്. ത്രിപുരയിൽ തെരഞ്ഞെടുപ്പ് അട്ടിമറി നടന്നപ്പോൾ ബൂത്തുകളിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാണ് സിപിഐ എം പരാതി നൽകിയതും നിരവധി ബൂത്തുകളിൽ റീ പോളിങ് നടത്തിയതും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊതുപരിശോധനയ്ക്ക് വിധേയമാണെന്ന 1961 ലെ തെരഞ്ഞെടുപ്പ് ചട്ടമാണ് കേന്ദ്ര സർക്കാർ ധൃതിപിടിച്ച് ഭേദഗതി ചെയ്തത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ എല്ലാ രേഖകളും സിസിടിവി ദൃശ്യങ്ങളും വിവരാവകാശ പ്രവർത്തകൻ മെഹ്മൂദ് പ്രാചയ്ക്ക് നൽകണമെന്ന് പഞ്ചാബ് - ഹരിയാന ഹൈക്കോടതി ഉത്തരവിട്ട് ദിവസങ്ങൾക്കുള്ളിലാണ് ചട്ട ഭേദഗതിയെന്നതും ശ്രദ്ധേയമാണ്. ഭേദഗതി പ്രകാരം പേപ്പർ രേഖകൾ മാത്രമേ പരസ്യപ്പെടുത്തൂ. ഇലക്ട്രോണിക് രേഖകൾ പൂർണമായും ഒഴിവാക്കപ്പെട്ടു. ബൂത്തുകളിൽ അട്ടിമറി നടന്നാൽ അത് കണ്ടെത്താനുള്ള പ്രധാന മാർഗമാണ് വെബ്കാസ്റ്റിങ്. ഇനി അതാർക്കും ലഭിക്കില്ല. തെരഞ്ഞെടുപ്പിന്റെ സുതാര്യത നഷ്ടപ്പെടുത്തുന്ന ചട്ട ഭേദഗതി ഉടൻ പിൻവലിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടത് ഇതുകൊണ്ടാണ്. ഭരണഘടനയ്ക്ക് നേരെയുള്ള മോദി സർക്കാരിന്റെ കടന്നാക്രമണത്തിന്റെ ഭാഗം തന്നെയാണ് തെരഞ്ഞെടുപ്പ് ചട്ട ഭേദഗതിയും. ഭരണഘടനാ ശിൽപ്പിയായ ബി ആർ അംബേദ്കറെ ഉൾപ്പെടെ ഇകഴ്ത്തികാണിക്കുന്ന ബിജെപി മനുസ്മൃതി അടിസ്ഥാനമാക്കിയുള്ള ഭരണഘടനയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം. രാജ്യമാകെ ഒറ്റ തെരഞ്ഞെടുപ്പും ഏക സിവിൽ കോഡും ഒരു രാജ്യം ഒരു ഭാഷയുമെല്ലാം ആർഎസ്എസിന്റെ മതരാഷ്ട്ര സ്ഥാപനത്തിനു വേണ്ടിയാണ്. ഇതിനെതിരെ ജനങ്ങളാകെ ഉണർന്നെണീറ്റില്ലെങ്കിൽ വൻ വിപത്താണ് രാജ്യം നേരിടാൻ പോകുന്നത്.

ദേശാഭിമാനി 24 Dec 2024 1:00 am

അടൂർ ചിത്രങ്ങളുടെ 
ആരാധകൻ

അങ്കുർ എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ ശ്യാം ബെനഗൽ ഹിന്ദി സിനിമയിലെ ഏകാന്ത പഥികനായിരുന്നു. അങ്കുറിന് ശേഷം വന്ന നിശാന്ത്, മന്ഥൻ, ഭൂമിക തുടങ്ങിയവയും അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിക്കുകയും അംഗീകാരം നേടുകയും ചെയ്തു. സത്യജിത് റേയെപോലെ ബെനഗലും പരസ്യരംഗത്തുനിന്നാണ് സിനിമയിലെത്തിയത്. പുതിയ അഭിനേതാക്കളെ പരിചയപ്പെടുത്തുന്നതിൽ എന്നും ദത്തശ്രദ്ധൻ. ഷബാനാ ആസ്മി, സ്മിതാ പാട്ടീൽ തുടങ്ങിയവർ ഉദാഹരണം. പുണെ ഇൻസ്റ്റിറ്റ്യൂട്ടിലെ അഭിനയ പഠനം കഴിഞ്ഞെത്തിയ ഷബാനയും മറാത്തി ടെലിവിഷൻ ന്യൂസ് റീഡറായ സ്മിതയും പ്രഗൽഭ അഭിനേത്രികളായി മാറുകയും ചെയ്തു. ഗ്രാമീണ ഇന്ത്യയിലെ അസമത്വത്തിന്റെയും അടിമത്തത്തിന്റെയും നേർക്കാഴ്ചയായി അങ്കുർ. നിശാന്തി'ൽ ജമീന്ദാർമാരുടെ ചൂഷണത്തിനെതിരെ ഗ്രാമീണർ ആയുധമേന്തുന്നു. രാത്രിയുടെ അന്ത്യം എന്ന ശീർഷകം അന്വർഥമാക്കുംവിധം ജമീന്ദാർമാരുടെ പീഡനത്തിന് സാധാരണക്കാർ അന്ത്യംകുറിച്ചു. ഗ്രാമീണർ ജമീന്ദാർമാരെയും പിണിയാളുകളെയും തുരത്തുന്ന നീണ്ട സീക്വൻസ് നിശാന്തിന്റെ പ്രത്യേകതയാണ്. ബെനഗലിന്റെ രചനകളിൽ വേറിട്ടു നിൽക്കുന്നതാണ് തൃകാൽ. ഗോവ പശ്ചാത്തലമായ തൃകാലിലെ കഥാകഥനവും രൂപഘടനയും സർ റിയലിസ്റ്റിക് മാതൃകയിലാണ്. നായകൻ നസിറുദ്ദീൻ ഷാ. നിശാന്തിൽ തുടങ്ങിയ ഷാ‐ ബെനഗൽ ബന്ധം ഏറെക്കാലം തുടർന്നു. അടൂർ ചിത്രങ്ങൾ ബെനഗലിന് ഏറെ ഇഷ്ടമായിരുന്നു. സത്യജിത് റേയെകുറിച്ചുള്ള അദ്ദേഹത്തിന്റെ ഡോക്യുമെന്ററി വ്യത്യസ്തമാണ്. ബെനഗലിന്റെ ആദ്യകാല ചിത്രങ്ങളുടെയെല്ലാം ഛായാഗ്രാഹകൻ ഗോവിന്ദ് നിഹലാനിയായിരുന്നു. അദ്ദേഹത്തിന്റെ മൾട്ടി സ്റ്റാർ പടമാണ് മണ്ഡി. അതിൽ നസ്റുദ്ദീൻ ഷായും ഓംപുരിയും സ്മിതപാട്ടീലും ഷബാന ആസ്മിയുമടക്കമുണ്ട്. ബ്രിട്ടീഷ് കാലത്തെയും സ്വാതന്ത്ര്യ സമരത്തെയും പശ്ചാലമാക്കിയതാണ് ജുനൂൺ. ശശികപൂർ നിർമിച്ച് അഭിനയിച്ച പടം. സിനിമക്കുള്ളിലെ സിനിമയാണ് ഭൂമിക'ക്ക് ആധാരം. സിനിമാ നടിയായി സ്മിതപാട്ടീൽ. സർദാറി ബീഗം, സൂരജ് കാ സാത്വവാ ഗോഡ, മാമോ, ദ മെയ്ക്കിങ്ങ് ഓഫ് മഹാത്മാ, കലിയുഗ്, സുസ്മൻ തുടങ്ങിയവയാണ് മറ്റ് പ്രധാന രചനകൾ.

ദേശാഭിമാനി 23 Dec 2024 11:39 pm

വാണിജ്യ കലാ സിനിമകൾക്കിടയിലെ തന്റേടം

നേർരേഖാ കഥാകഥനത്തിന്റെയും പരമ്പരാഗത പരിചരണത്തിന്റെയും ഔചിത്യങ്ങൾ കുടഞ്ഞെറിഞ്ഞു ശ്യാംബെനഗൽ . വാണിജ്യ ‐ കലാ ചിത്രങ്ങൾക്കിടയിലെ തന്റേടം . ജനപ്രിയ ഫോർമുലാ ചലച്ചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായ വഴിതേടിയ സംവിധായകർക്കിടയിലാണ് ബെനഗൽ സ്വയം സ്ഥാനപ്പെടുത്തിയത് . സിനിമയെടുക്കുമ്പോൾ മാത്രമാണ് താൻ ജീവിച്ചിരിക്കുന്നതായി തോന്നുന്നതെന്നും പറഞ്ഞു . ഇന്ത്യൻ സിനിമയുടെ ഉൽപ്രേരകം , 1970 കളിലെ സമാന്തര ധാരയുടെ ആദ്യ പഥികരിലൊരാൾ എന്നെല്ലാം വിശേഷിപ്പിക്കപ്പെട്ട അദ്ദേഹം പ്രേക്ഷകരെയും കമ്പോളത്തെയും വേർതിരിച്ചു കണ്ടു . അഭിരുചികൾ മനസ്സിലാക്കാതെ ഒരു ഇടപെടലും ഫലപ്രദമാകില്ലെന്നും പ്രഖ്യാപിച്ചു . അത്തരമൊരു തിരിച്ചറിവിലൂടെ മാത്രമേ യഥാർഥ പ്രേക്ഷകരിലേക്ക് എത്താനാകൂവെന്നും പറഞ്ഞു . ആദ്യചിത്രം അങ്കുറി ' ന് വിതരണക്കാരെ കിട്ടാതെ 13 വർഷം അലയേണ്ടിവന്നു . പിന്നീട് ഒരു കമ്പനി ഏറ്റെടുത്തതിനെ , ഫലിതം പുരട്ടി ചരിത്രപരമായ അത്യാഹിതം ' എന്നാണ് പറഞ്ഞത് . ചരിത്രവും സമകാലികാനുഭവങ്ങളും ആ അന്വേഷണങ്ങളുടെ ഹൃദയമായി . പ്രശസ്തമായ നിരവധി ഡോക്യുമെന്ററികൾ അതിന്റെ സാഫല്യവും . സ്വാതന്ത്ര്യത്തിന്റെ നിരർഥകതയും ഗ്രാമീണ ദാരിദ്ര്യത്തിന്റെ ദൈന്യതയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തിമർത്താടലും ലൈംഗിക ചൂഷണത്തിന്റെ മീശവെപ്പുമെല്ലാം ഫീച്ചർ സംരംഭങ്ങൾക്ക് പ്രചോദനമായി . അമിതനഗരവൽക്കരണത്തിൽ ഞെരിഞ്ഞമരുന്നവർ എപ്പോഴും അവയുടെ കേന്ദ്രത്തിലുണ്ടായി . 60 ശതമാനം ജനങ്ങളും ദാരിദ്ര്യക്കയത്തിൽ വെന്തുരുകുകയാണെന്ന് പറഞ്ഞ ബെനഗൽ ഇന്ത്യയുടെ ഹൃദയമെന്ന് ഗാന്ധിവിശേഷിപ്പിച്ച ഗ്രാമങ്ങളുടെ ദുർഗതി ഓർമിപ്പിച്ചു . ജീവിതം താറുമാറായ സാധാരണക്കാരുടെ സൂക്ഷ്മ പ്രതിഫലനങ്ങളായി ആ ക്യാമറക്കാഴ്ചകൾ . സത്യജിത് റേ ഇക്കാര്യത്തിൽ പ്രേരണയും ഉത്സാഹവുമായി . വിദ്യാർഥിയായിരിക്കെ റേയുടെ സിനിമകൾ കണ്ടതും ഓർമക്കുറിപ്പിൽ എഴുതി . 1973 നും 76 നുമിടയിൽ അങ്കുർ , നിശാന്ത് , മന്ഥൻ എന്നിവയുമായി ബെനഗൽ ശക്തമായ സാന്നിധ്യമറിയിച്ചു . ഗ്രാമീണ ഇന്ത്യയും സ്ത്രീകൾക്കെതിരായ അക്രമങ്ങളും മൂന്നിലും പ്രമേയം . അങ്കുറിലും നിശാന്തിലും അത് പ്രാധാന്യത്തോടെ വന്നു . സമ്പന്നഭൂവുടമയുടെ മകൻ സ്ത്രീയെ ഇരയാക്കുന്നതാണ് ആദ്യത്തേതിന്റെ കേന്ദ്രമെങ്കിൽ രണ്ടാമത്തേതിൽ ഭർതൃമതി കൂട്ടബലാത്സംഗത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നു . ഭരണകൂട സംവിധാനങ്ങളും അക്രമികൾക്കൊപ്പം . ഭർത്താവിന്റെ പരാതി ബധിര കർണങ്ങളിലാണ് പതിച്ചത് . നിശാന്തിന് എ ' സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതു സംബന്ധിച്ച് വിവാദമുയർന്നു . പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സിനിമ കണ്ട് വിലയിരുത്താൻ എത്തിയത് വാർത്തയുമായി . 1976 ൽ പൂർത്തിയായ മന്ഥന് തുല്യമായ ജനകീയ സംരംഭം ലോക സിനിമാ ചരിത്രത്തിൽ അപൂർവം . ക്ഷീര കർഷകരുടെ കണ്ണീരിൽ വേവിച്ച ചിത്രത്തിന് അഞ്ച് ലക്ഷംപേർ രണ്ടു രൂപ വീതം സംഭാവന നൽകി . ആളുകൾ കൂട്ടമായി ലോറികളിലാണത്രെ തിയറ്ററിൽ ചിത്രം കാണാനെത്തിയത് . സ്വന്തം സിനിമയായി സാധാരണക്കാർ അതിനെ നെഞ്ചേറ്റി . 1987 ൽ നിർമിച്ച സുസ്മനും സമാന പശ്ചാത്തലം . നെയ്ത്തുകാരുടെ സഹകരണ സംഘമാണ് സാമ്പത്തിക സഹായം നൽകിയത് . മഹാദേവ് കാ സജ്ജൻപുർ ', നിന്ദാസ്തുതിയും ഫലിതവും കോർത്തിണക്കിയ കഥ . വിദ്യാസമ്പന്നൻ ഗ്രാമീണ പോസ്റ്റോഫീസിൽ കത്തെഴുത്തുകാരനായി ജോലി കണ്ടെത്തുന്നതാണ് കഥാതന്തു . നിരക്ഷരതയുടെ ഇരുട്ടിലേക്ക് ക്യാമറ തിരിച്ച അതിൽ അമൃതറാവുവും ശ്രേയസ് തൽപഡേയും പ്രധാന വേഷങ്ങളിലെത്തി . ഫീച്ചറുകളിലേക്ക് തിരിയുംമുമ്പ് ബെനഗൽ ഡോക്യുമെന്ററികളിലൂടെയാണ് പ്രതിഭ തെളിയിച്ചത് . ആദ്യ പരീക്ഷണം ഗുജറാത്തിയിൽ ‐ ഖേർ ബേത്താ ഗംഗാ . തുടർന്ന് ചൈൽഡ് ഓഫ് ദി സ്ട്രീറ്റ്സ് , നേച്വർ സിംഫണി തുടങ്ങിയവക്കൊപ്പം ഗാന്ധി , നെഹറു , സുഭാഷ് ചന്ദ്രബോസ് , സത്യജിത് റേ തുടങ്ങിയവരെക്കുറിച്ചും ഡോക്യുമെന്ററികളും സീരിയലുകളും ഒരുക്കി . ഗാന്ധിജിയുടെ ആദ്യകാല ദക്ഷിണാഫ്രിക്കൻ ജീവിതം മുൻനിർത്തി മെയ്ക്കിങ് ഓഫ് ദി മഹാത്മ , നെഹറുവിന്റെ ഇന്ത്യയെ കണ്ടെത്തൽ അടിസ്ഥാനമാക്കിയ ഭാരത് ഏക് ഘോജ് , നേതാജിയെക്കുറിച്ചുള്ള ദി ഫൊർഗോട്ടൺ ഹീറോ എല്ലാം വലിയ അംഗീകരം നേടി . ഭരണഘടനയുടെ ഉദയവും വളർച്ചയും രൂപപരിണാമങ്ങളും കോർത്തിണക്കിയ സംവിധാൻ ' മറ്റൊരു സംഭാവന . 1947 ഡിസംബർ മുതൽ 49 വരെയുള്ള ചുരുങ്ങിയ കാലമാണ് പ്രതിപാദ്യമെങ്കിലും വിഭജനവും തുടർന്നുള്ള സംഘർഷങ്ങളുമെല്ലാം കടന്നുവന്നു . അഭിനേതാക്കളുടെ കൃത്യമായ തെരഞ്ഞെടുപ്പും ശ്രദ്ധേയം . ഗാന്ധിജിയായി നീരജ് കബിയും നെഹറുവായി ദലീപ് താഹിലും അംബേദ്കറായി സച്ചിൻ ഖെദേകറും എത്തി . പഴയ കാലത്തെക്കുറിച്ചുള്ള സിനിമാ രൂപങ്ങൾക്ക് ഏറെ ഗൃഹപാഠവും ഗവേഷണവും വായനയും ബെനഗലിന് നിർബന്ധമായിരുന്നു . സംവിധാനുവേണ്ടി 22 ചരിത്രകാരന്മാർ അടങ്ങുന്ന പണ്ഡിത സംഘവുമായി ചർച്ച നടത്തി . വസ്ത്രാലങ്കാര വിഭാഗത്തെ ആർക്കിയോളജിക്കൽ സർവേയിലേക്ക്അയച്ച് കാര്യങ്ങൾ ഗ്രഹിപ്പിച്ചു . ഭൂമിക ' ഡോക്യുഫിക്ഷന്റെ സ്വഭാവമുള്ളത് . 1930 കളിലും 40 കളിലും വെള്ളിത്തിരയിൽ സാന്നിധ്യമറിയിച്ച നടി ഹൻസാ വാദ്കറിന്റെ ജീവിതത്തിന്റെ വിദൂരാനുകരണമാണത് . മികച്ച സിനിമയ്ക്കുള്ള ഫിലിംഫെയർ പുരസ്കാരം നേടിയ അതിലെ അഭിനയത്തിന് സ്മിതാ പാട്ടീലിന് നടിക്കുള്ള ദേശീയ അവാർഡും ലഭിച്ചു . വിഭജനത്തിൽ വേരറുക്കപ്പെട്ടവരുടെ ധർമസങ്കടങ്ങൾ അന്വേഷിച്ച മാമ്മോ , അവസാന ചിത്രമായ മുജീബ് : ദ മെയ് ക്കിങ് ഓഫ് എ നേഷൻ എന്നിവയും എടുത്തുപറയേണ്ടത് .

ദേശാഭിമാനി 23 Dec 2024 11:35 pm

ബെനഗൽ; ഇന്ത്യൻ സിനിമയിലെ നവതരംഗ വിപ്ലവകാരി

ഇന്ത്യ കണ്ട ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. മെയിൻ സ്ട്രീം ബോളിവുഡ് സിനിമകളുടെ തനത് ശൈലിയിൽ നിന്ന് മാറി നടന്ന് മനുഷ്യന്റെ ജീവിതത്തെ അഭ്രപാളിയിലെത്തിച്ച ശ്യാം ബെനഗൽ. അങ്കുറും നിശാന്തും മന്തനും ഭൂമികയും മമ്മോയുമൊക്കെ നവതരംഗ സിനിമകളുടെ മുഖമായപ്പോൾ അതിനെല്ലാം ചുക്കാൻ പിടിച്ചത് ശ്യാം ബെനഗലെന്ന സംവിധായകനായിരുന്നു. 1970ൽ തുടക്കമായ ഇന്ത്യൻ സിനിമയിലെ നവതരംഗ വിപ്ലവത്തിന്റെ പ്രധാന കണ്ണി ബെനഗലായിരുന്നു. ഇന്ത്യൻ ഗ്രാമീണ ജീവിതവും ചരിത്രവും ജാതി വിവേചനവുമെല്ലാം പശ്ചാത്തലമാക്കി മനുഷ്യാവസ്ഥകളുടെ ഭിന്ന ഭാവങ്ങൾ ആവിഷ്കരിച്ച ചലച്ചിത്രകാരനായിരുന്നു അദ്ദേഹം. റിയലിസവും സാമൂഹ്യ വിമർശനവും സംസാരിച്ച് ആഗോള തലത്തിൽ തന്നെ സിനിമാ മേഖലയിൽ ചലനങ്ങളുണ്ടാക്കിയ ഫ്രഞ്ച് നവതരംഗ സിനിമകളും ഇറ്റാലിയൻ നിയോ റിയലിസ്റ്റിക് സിനിമകളുമായിരുന്നു ശ്യാം ബെനഗലെന്ന സംവിധായകനെ രൂപപ്പെടുത്തിയത്. അങ്കുർ (1974), നിശാന്ത് (1975), മന്ഥൻ (1976), ഭൂമിക (1977) എന്നീ ചിത്രങ്ങളാണ് ബെനഗലിന്റെ ചിത്രങ്ങളിൽ മുൻപന്തിയിൽ നിൽക്കുക. ഫ്യൂഡലിസവും വർഗ രാഷ്ട്രീയവും സംസാരിച്ച അങ്കുർ ആയിരുന്നു ഇന്ത്യൻ സിനിമയുടെ മുഖങ്ങളിലൊന്നായി ശ്യാം ബെനഗലിനെ അടയാളപ്പെടുത്തിയത്. ശബാന ആസ്മി എന്ന അഭിനേത്രിയെ ബെനഗൽ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചതും അങ്കുറിലൂടെ തന്നെയായിരുന്നു. ശബാന ആസ്മിയെ മാത്രമല്ല നസറുദ്ധീൻ ഷാ, സ്മിത പാട്ടീൽ, ഓം പുരി, കുൽഭൂഷൻ കർബന്ദ, അമരീഷ് പുരി തുടങ്ങി പിൽക്കാലത്ത് മുഖ്യധാര സിനിമയിലും തിളങ്ങിയ അഭിനേതാക്കളെ സമാന്തര സിനിമയിലൂടെ പരിചയപ്പെടുത്തിയ സംവിധായകരുടെ നിരയിലായിരുന്നു ബെനഗലിന്റെ സ്ഥാനം. ഗുജറാത്തിലെ ഒരു ഗ്രാമീണ ക്ഷീര സഹകരണ സംഘത്തിന്റെ കഥയായ മന്തനിൽ, ബെനഗൽ ശാക്തീകരണത്തിന്റെയും സമൂഹത്തിന്റെയും കഥ പറഞ്ഞു. ക്ഷീര സഹകരണ സംഘം തന്നെ സിനിമ നിർമിച്ചപ്പോൾ ചിത്രം കൂടുതൽ കയ്യടി നേടുകയും ചെയ്തു. സിനിമയ്ക്കുള്ളിലെ സിനിമയെ അടയാളപ്പെടുത്തിയ ബെനഗലിന്റെ ഭൂമികയും പ്രേക്ഷകർക്ക് പുതിയൊരു അനുഭവമായിരുന്നു. വ്യക്തിപരമായ ആഗ്രഹങ്ങൾക്കും സാമൂഹിക പ്രതീക്ഷകൾക്കും ഇടയിൽ അകപ്പെട്ട ഒരു സ്ത്രീയുടെ ആന്തരിക അസ്വസ്ഥതയും ശക്തിയും ഉജ്ജ്വലമായി സ്മിത പാട്ടീൽ എന്ന അഭിനേത്രിയിലൂടെ ഭൂമികയിൽ ബെനഗൽ ചിത്രീകരിച്ചു. ഭൂമികയിൽ സ്മിത പാട്ടീൽ യാഥാർഥ്യത്തിൽ നിന്ന് മാറി നടക്കുകയും ഒരേ രീതിയിൽ മാത്രം കഥ പറയുന്നതുമായ അക്കാലത്തെ വാണിജ്യ സിനിമകളിൽ നിന്ന് ബെനഗലിന്റെ ചിത്രങ്ങൾ വേറിട്ട് നിന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിലെ വ്യക്തികളുടെ യഥാർത്ഥ ജീവിത പോരാട്ടങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം തന്റെ ആഖ്യാനങ്ങൾക്ക് ആഴവും സങ്കീർണ്ണതയും കൊണ്ടുവരികയായിരുന്നു. സിനിമയിലെ കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങൾ അവതരിപ്പിക്കുന്നതിനോടൊപ്പം സ്ത്രീ സ്വാതന്ത്രം, അഴിമതി, യാഥാസ്ഥികത്വവും ആധുനികതയും തമ്മിലുള്ള അനിശ്ചിതത്വങ്ങൾ എന്നീ പ്രശ്നങ്ങളും ശ്യാം ബെനഗൽ തന്റെ സൃഷ്ടികളിലൂടെ അന്വേഷിച്ചു. സിനിമകൾക്കുമപ്പുറം, നിരവധി ചലച്ചിത്രകാരൻമാരെ സ്വാധീനിച്ചു എന്നതാണ് ശ്യാം ബെനഗലിനെ വേറിട്ടുനിർത്തുന്നത്. സമൂഹത്തോടുള്ള പ്രതിബദ്ധതയും ചിന്തോദ്ദീപകമായ സിനിമകളും ഇന്ത്യൻ ചലച്ചിത്ര നിർമാണത്തിന്റെ ഭൂപ്രകൃതിയെ പുനർനിർമിച്ചപ്പോൾ നമ്മുടെ സിനിമാറ്റിക് ഐഡന്റിറ്റിയുടെ സുപ്രധാന ഭാഗമായി സമാന്തര സിനിമാ പ്രസ്ഥാനത്തെ മാറ്റാൻ ബെനഗലിനായി. ഇന്ത്യയുടെ ചലച്ചിത്രരംഗത്തെ രൂപപ്പെടുത്തുകയും നവീകരിക്കുകയും ചെയ്ത ഒരു സംവിധായകനായി ആയിരിക്കും ശ്യാം ബെനഗലിനെ വരുന്ന തലമുറ ഓർക്കുക. അദ്ദേഹത്തിന്റെ സംഭാവനകൾ ചലച്ചിത്ര നിർമാണത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന വരും തലമുറയെ തീർച്ചയായും പ്രചോദിപ്പിക്കും.

ദേശാഭിമാനി 23 Dec 2024 10:42 pm