SENSEX
NIFTY
GOLD
USD/INR

Weather

29    C
... ...View News by News Source

അരുണിന്റെ സർളി ഇന്ന്‌ പാരിസിൽനിന്ന്‌ 
കൊച്ചിയിലേക്ക്‌ ഉരുളും

കൊച്ചി നാൽപ്പതോളം രാജ്യങ്ങളിലൂടെ രണ്ടുവർഷം നീളുന്ന സൈക്കിൾയാത്ര നടത്താനുള്ള ദൗത്യവുമായി അമ്പലമേട് സ്വദേശി അരുൺ തഥാഗത് ഒളിമ്പിക്സ് വേദിയായ പാരിസിലെത്തി. വ്യാഴം വൈകിട്ട് പാരിസിൽ വിമാനമിറങ്ങിയ അരുൺ, തയ്യാറെടുപ്പുകൾക്കുശേഷം ശനിയാഴ്ച ഒളിമ്പിക്സ് വേദിക്കരികിൽനിന്ന് കൊച്ചിയിലേക്കുള്ള സൈക്കിൾ പര്യടനം തുടങ്ങും. രണ്ട് പെട്ടികളിലായി പാക്ക് ചെയ്ത തന്റെ സർളി ഡിസ്ക് ട്രാക്കർ സൈക്കിൾ വിദഗ്ധ മെക്കാനിക്കിനെ കണ്ടെത്തി സംയോജിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് പാരിസിൽനിന്ന് സമൂഹമാധ്യമത്തിലൂടെ അരുൺ അറിയിച്ചു. ആദ്യമായാണ് വിമാനമാർഗം സൈക്കിൾ കൊണ്ടുപോകുന്നത്. വിമാനത്താവളത്തിൽനിന്ന് ശ്രമകരമായാണ് സൈക്കിൾ പാരിസിൽ താൻ തങ്ങുന്ന ഹോസ്റ്റലിൽ എത്തിച്ചത്. മോഷ്ടാക്കളുടെ കേന്ദ്രമാണെന്ന മുന്നറിയിപ്പ് ലഭിച്ചതിനാൽ സൈക്കിൾ ഹോസ്റ്റലിലെ അടുക്കളയിൽ പൂട്ടിവച്ചിരിക്കുകയാണ്. സ്വയം അസംബ്ലി ചെയ്യാൻ അറിയാമെങ്കിലും ഗിയർ സിസ്റ്റം ഉൾപ്പെടുന്നതിനാൽ വിദഗ്ധ മെക്കാനിക്കിനെക്കൊണ്ട് ചെയ്യിക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രതീക്ഷിച്ചതുപോലെ സ്പോൺസർഷിപ് ലഭിക്കാത്തതിനാൽ പണച്ചെലവുകൂടി കണക്കിലെടുത്താണ് കാര്യങ്ങൾ ചെയ്യുന്നത്. സൈക്കിൾ സുരക്ഷിതമാക്കിയശേഷം വെള്ളി പകൽ മുഴുവൻ പാരിസ് നഗരം ചുറ്റിക്കണ്ടു. ഒളിമ്പിക്സ് ലഹരിയിലായ പാരിസ്കാഴ്ചകൾ വിവരണാതീതമാണെന്നും അരുൺ പറഞ്ഞു. എറണാകുളം കലക്ടറേറ്റിൽ സീനിയർ ക്ലർക്ക് ജോലിയിൽനിന്ന് അവധിയെടുത്താണ് അരുൺ സൈക്കിൾ പര്യടനത്തിന് ഇറങ്ങിയിട്ടുള്ളത്. ഓരോ മൂന്നുമാസവും ഇടവേളയെടുക്കണമെന്ന വ്യവസ്ഥയിൽ രണ്ടുവർഷത്തെ വിസയാണ് യൂറോപ്യൻ യൂണിയൻ നൽകിയത്. യൂറോപ്യൻ രാജ്യങ്ങൾക്കൊപ്പം ഗൾഫ്, വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളും രണ്ടുവർഷത്തെ പര്യടനത്തിൽ പിന്നിടും.

ദേശാഭിമാനി 27 Jul 2024 2:48 am

രാത്രിയാകട്ടെ പുഴയിൽ തള്ളാം ! മാലിന്യപ്പാളങ്ങൾ ഭാഗം 3

റെയിൽവേ പുറംതള്ളുന്ന മാലിന്യങ്ങളിൽ ഇന്ത്യയുടെ പൊതുചിത്രംകാണാം. ഭക്ഷണാവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ യാത്ര അവസാനിപ്പിക്കുന്ന സ്റ്റേഷനിലാണ് തള്ളുന്നത്. ഓൺ ബോഡ് ഹൗസ് കീപ്പിങ് സംവിധാനമാണ് ദീർഘദൂര ട്രെയിനുകളിലുള്ളത്. ജമ്മു, ഗുവാഹത്തി തുടങ്ങി കേരളത്തിലേക്ക് വരുന്ന ട്രെയിനുകളിൽ മൂന്നും നാലും ദിവസം താമസിച്ചാണ് യാത്രക്കാർ എത്തുന്നത്. ഇവരുടെ ഡിസ്പോസിബിൾ പാത്രങ്ങൾ, കുടിവെള്ള കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ എന്നിവ ശേഖരിച്ച് സംസ്കരിക്കുന്ന ഉത്തരവാദിത്തം അതത് ട്രെയിനുകളിൽ കരാർ എടുത്ത ഏജൻസികൾക്കാണ്. ഒരു ട്രെയിൻ ഒന്നിച്ച് ഒരു മാസം, അല്ലെങ്കിൽ മൂന്നുമാസം, അല്ലെങ്കിൽ ഒരുവർഷം എന്നിങ്ങനെയാണ് കരാർ . ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയായിരിക്കും ലേലം കൊള്ളുക. അതിനാൽ മാലിന്യ സംസ്കരണത്തിന്റെ ചുമതലയും ഏറ്റവും ചുരുങ്ങിയ ചെലവിലാകും നിർവഹിക്കുക. ഇവർ മാലിന്യങ്ങൾ ചാക്കുകളിലാക്കി ഏതെങ്കിലും സ്റ്റേഷനുകളിൽ തള്ളും. സ്റ്റേഷനിലെ വേസ്റ്റ് ബിൻ തുറന്ന് അതിൽ തള്ളി സ്ഥലം വിടുകയാണ് പതിവ്. സ്റ്റേഷനിൽനിന്ന് ഇത് സമീപമുള്ള ജലാശയങ്ങളിലേക്ക് തള്ളും. ഷൊർണൂരിൽ മാലിന്യം സംസ്കരിക്കാൻ സംവിധാനമില്ലാതെ ഭാരതപ്പുഴയിൽ തള്ളി. നഗരസഭ റെയിൽവേയ്ക്ക് നോട്ടീസ് നൽകിയതോടെ സമവായത്തിന് വന്നു. കോട്ടയം റെയിൽവേ സ്റ്റേഷനിലെയും ക്വാർട്ടേഴ്സുകളിലെയും അനുബന്ധ ഓഫീസുകളിൽനിന്നും പുറന്തള്ളുന്ന മാലിന്യങ്ങൾ മീനച്ചിലാറിലേക്കാണ് ഒഴുകിയെത്തുന്നത്. മീനച്ചിലാറിൽ നടത്തിയ പരിശോധനയിൽ വെള്ളത്തിൽ കോളിഫോമിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കക്കൂസ്മാലിന്യം സംസ്കരിക്കാൻ ഒറ്റ സീവേജ് പ്ലാന്റ്പോലും കേരളത്തിലെവിടെയും ഇല്ല. എറണാകുളം സൗത്ത് സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കുന്ന ദീർഘദൂര ട്രെയിനുകളിലെ ബയോ കക്കൂസ് മാലിന്യം കാലങ്ങളായി തള്ളികൊണ്ടിരിക്കുന്നത് കൊച്ചി കോർപറേഷന്റെ ഓടയിലേക്കാണ്. പിറ്റ് ലൈനിൽ അണ്ടർഗിയർ ക്ലീനിങ്ങിനായി എറണാകുളം മാർഷലിങ് യാഡിലേക്ക് വണ്ടി കയറ്റിയശേഷം കക്കൂസ് മാലിന്യം പ്രത്യേക നോൺ ടോക്സിക് ടേയ്ലറ്റ് ക്ലിനർ ( ബാക്ടീരിയ മിശ്രിതം) ചേർത്ത് ദ്രാവകരൂപത്തിലാക്കി പൈപ്പ് ഇട്ട് കാനയിലേക്ക് തള്ളുകയാണ്. ഇത് പ്രദേശത്ത് അസഹനീയ ദുർഗന്ധത്തിന് ഇടയാക്കുന്നു. കക്കൂസ്മാലിന്യം ചോർച്ചകൂടാതെ പ്രത്യേക പൈപ്പിങ് സംവിധാനത്തിലൂടെയോ ടാങ്കറിൽ നിറച്ചോ സിവേജ് പ്ലാന്റിൽ എത്തിക്കുകയാണ് വേണ്ടത്. (തുടരും)

ദേശാഭിമാനി 27 Jul 2024 2:13 am

എറണാകുളം - ബംഗളൂരു 
വന്ദേഭാരത്‌ 
സ്‌പെഷൽ 
31 മുതൽ

തിരുവനന്തപുരം എറണാകുളം – ബംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്പെഷ്യൽ ട്രെയിൻ ജൂലൈ 31 മുതൽ ഓടിത്തുടങ്ങും. ആഴ്ചയിൽ മൂന്ന് ദിവസമാണ് സര്വീസ്. ആഗസ്ത് 25 വരെ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്കും ആഗസ്ത് ഒന്നുമുതൽ 26 വരെ വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്കുമായിരിക്കും സർവീസ്. തൃശൂർ, പാലക്കാട്,പോത്തനൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ. പകൽ 12.50 ന് എറണാകുളം സൗത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10 ന് ബംഗളൂരുവിലും രാവിലെ 5.30ന് ബംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ 2.20 ന് എറണാകുളം സൗത്തിലും എത്തും. ട്രെയിനുകൾക്ക് അധിക കോച്ച് തിരക്ക് പരിഗണിച്ച് ഏതാനും ട്രെയിനുകൾക്ക് അധിക കോച്ച് അനുവദിച്ചു. മംഗളൂരു സെൻട്രൽ–-- തിരുവനന്തപുരം മലബാർ എക്സ്പ്രസിന് (16630) ശനിയാഴ്ചയും തിരികെയുള്ള ട്രെയിൻ (16629) ശനി, ഞായർ ദിവസങ്ങളിലും ഒരു സെക്കൻഡ് ക്ലാസ് ജനറൽ കോച്ച് അധികമുണ്ടാകും. തിരുവനന്തപുരം സെൻട്രലിൽനിന്ന് -മംഗളൂരുവിലേക്കുള്ള ഏറനാട് എക്സ്പ്രസിന് (16606) ശനിയാഴ്ചയും തിരികെയുള്ള ട്രെയിൻ (16650) ശനി, ഞായർ ദിവസങ്ങളിലും ഒരു അധിക സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുണ്ടാകും. മംഗളൂരു സെൻട്രൽ–-കന്യാകുമാരി പരശുറാം എക്സ്പ്രസിന് (16649) ശനിയാഴ്ച ഒരു അധിക സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുണ്ടായിരിക്കും.

ദേശാഭിമാനി 27 Jul 2024 2:09 am

പുഴയൊരുത്സവപ്പറമ്പ്‌ ; പാരിസ്‌ ലോകത്തെ വിസ്‌മയിപ്പിച്ചു

പാരിസ് സെൻനദിയും തീരവും ഉത്സവപ്പറമ്പായി. ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങുകൾ സ്റ്റേഡിയത്തിന് പുറത്തെത്തിയപ്പോൾ അവിസ്മരണീയ കാഴ്ചകളുമായി പാരിസ് ലോകത്തെ വിസ്മയിപ്പിച്ചു. നഗരമാകെ ഉദ്ഘാടനത്തിന്റെ അരങ്ങായി മാറി. ബോട്ടിൽ ഒഴുകിയെത്തിയ അത്ലീറ്റുകളെ നദിക്കരയിൽ നിറഞ്ഞ കാണികൾ കരഘോഷത്തോടെ വരവേറ്റു. മഴയെ അവഗണിച്ച് സമീപത്തെ കെട്ടിടങ്ങളിലും കാണികൾ നിറഞ്ഞു. പാട്ടും നൃത്തവുമായി നദിക്കര സജീവമായിരുന്നു. സെൻനദിക്കുകുറുകെയുള്ള പാലത്തിൽ ഫ്രഞ്ച് ദേശീയപതാകയുടെ നിറത്തിൽ വർണ്ണക്കാഴ്ചയൊരുക്കിയതോടെ ഗ്രീസ് ടീമിനെയും വഹിച്ചുകൊണ്ടുള്ള ആദ്യബോട്ട് എത്തി. ഇരുവശത്തുനിന്നും ‘വാട്ടർ സല്യൂട്ട്’ നൽകിയായിരുന്നു സ്വീകരണം. തൊട്ടുപിന്നാലെ അഭയാർഥി ടീം. മസോമ അലി സാദയാണ് ടീമിനെ നയിച്ചത്. പിന്നീട് അക്ഷരമാലാക്രമത്തിൽ ടീമുകൾ അണിനിരന്നു. ഉദ്ഘാടനച്ചടങ്ങിനിടെ മഴയെത്തിയെങ്കിലും ആവേശത്തിന് ഒട്ടുംകുറവുണ്ടായില്ല. വിവിധ രാജ്യങ്ങളെയും വഹിച്ചുകൊണ്ടുള്ള ബോട്ടുകൾ നദിയിലൂടെ നീങ്ങുന്നതിനിടെ ആവേശംകൊള്ളിച്ച് അമേരിക്കൻ പോപ് ഗായിക ലേഡി ഗാഗയുടെ സംഗീതവിരുന്ന് അരങ്ങേറി. തൊട്ടുപിന്നാലെ നൂറോളം കലാകാരൻമാർ ഫ്രാൻസിലെ പരമ്പരാഗതമായ ‘ദി കാൻ കാൻ കാബരെറ്റ്’ സംഗീതം അവതരിപ്പിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, രാജ്യാന്തര ഒളിമ്പിക് കമ്മിറ്റ് പ്രസിഡന്റ് തോമസ് ബാഷ് തുടങ്ങി നൂറിലേറെ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ലോകത്തിനുമുന്നിൽ വാഴ്ത്തിപ്പാടിയ ഫ്രാൻസ്, ഉദ്ഘാടനച്ചടങ്ങിലും പാരമ്പര്യം കാത്തു. ഫ്രഞ്ച്വിപ്ലവവും സാഹിത്യവും ചിന്തയും കലയുമെല്ലാം അരങ്ങിലെത്തി. ഒളിമ്പിക് ഗ്രാമമടക്കം ഒരുക്കിയ തൊഴിലാളികൾക്ക് നൃത്തശിൽപ്പത്തിലൂടെ ആദരമർപ്പിക്കാനും സംഘാടകർ മറന്നില്ല. നദിയും പരിസരപ്രദേശങ്ങളും പൂർണമായും ഉൾക്കൊണ്ടാണ് ചടങ്ങുകൾ പുരോഗമിച്ചത്. ഫ്രാൻസിൽ വിവിധ മേഖലകളിൽ പ്രശസ്തരായവരെ ചടങ്ങിനിടെ ലോകത്തിന് പരിചയപ്പെടുത്താനും സംഘാടകർ മറന്നില്ല. സെൻ 
നദിയൊരു അൽഭുതം സെൻ നദിയിലൂടെ അത്ലീറ്റുകൾ ആറ് കിലോമീറ്ററാണ് സഞ്ചരിച്ചത്. മലിനമായിരുന്ന നദി ഒളിമ്പിക്സിനുവേണ്ടിയാണ് ശുദ്ധമാക്കിയത്. ഉദ്ഘാനച്ചടങ്ങ് കൂടാതെ മാരത്തൺ നീന്തലും ഇവിടെയാണ്. മലിനീകരണത്തെ തുടർന്ന് ഒരുനൂറ്റാണ്ടായി നദിയിൽ നീന്തലിന് വിലക്കുണ്ട്. വെള്ളത്തിൽ ഇ കോളി ബാക്റ്റീരിയയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. ശുദ്ധീകരണത്തിനായി ഏകദേശം 15,000 കോടി രൂപ ചെലവിട്ടെന്നാണ് കണക്ക്.നദി ശുദ്ധമാണെന്ന് തെളിയിക്കാൻ മേയറായ ആൻ ഹിഡാൽഗോയും ഒളിമ്പിക്സ് സംഘാടകസമിതി തലവൻ ടോണി എസ്റ്റാൻഗുട്ടും നീന്തിയിരുന്നു. നദി പൂർണശുദ്ധമാണെന്നും യാതൊരു ആശങ്കയും വേണ്ടെന്നുമുള്ള മേയറുടെ പ്രതികരണം വലിയ വാർത്തയായിരുന്നു. മഴയിൽ 
നനഞ്ഞ് 
അത്ലീറ്റുകൾ ലോകത്തെ വിസ്മയിപ്പിച്ച ഉദ്ഘാടനച്ചടങ്ങിനിടെ മഴയെത്തിയെങ്കിലും ആവേശം ഒട്ടുംചോരാതെ അത്ലീറ്റുകൾ മാർച്ച്പാസ്റ്റിൽ അണിനിരന്നു. കുട ചൂടിയും മഴക്കോട്ട് അണിഞ്ഞുമാണ് കാണികൾ ആവേശക്കാഴ്ചകൾ ആസ്വദിച്ചത്. മഴയെത്തുടർന്ന് മീഡിയ റൂമിൽ അൽപ്പസമയം വൈദ്യുതി മുടങ്ങിയെങ്കിലും ഉടൻ പരിഹരിച്ചു. ഉദ്ഘാടനത്തിനിടെ മഴയെത്തുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ടായിരുന്നു. ഇന്ത്യയെ നയിച്ച് 
സിന്ധുവും 
ശരത് കമലും സെൻനദിയിലെ മാർച്ച്പാസ്റ്റിൽ ഇന്ത്യയെ ബാഡ്മിന്റൺ കളിക്കാരി പി വി സിന്ധുവും ടേബിൾ ടെന്നീസ് താരം ശരത് കമലും നയിച്ചു. ദേശീയപതാകയുമായി അത്ലീറ്റുകൾ ബോട്ടിൽ നിറഞ്ഞു. ഇന്ത്യക്കൊപ്പം ഇന്തോനേഷ്യയും ഇറാനും കൂറ്റൻ ബോട്ടിലുണ്ടായിരുന്നു. ഇന്ത്യയുടെ 117 അംഗ ടീമിൽ ഇന്ന് മത്സരമുള്ള കളിക്കാർ മാർച്ച്പാസ്റ്റിനുണ്ടായിരുന്നില്ല. പുരുഷ ഹോക്കി ടീമും ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി. 78 ഇന്ത്യൻ താരങ്ങളാണ് ബോട്ടിലുണ്ടായിരുന്നത്. ഇന്ത്യയെ നയിക്കാനായത് അഭിമാനകരമാണെന്ന് സിന്ധുവും ശരതും പറഞ്ഞു. വെള്ള സാരിയുടുത്ത് വനിതാ താരങ്ങൾ അണിനിരന്നപ്പോൾ തൂവെള്ള കുർത്തയിലാണ് പുരുഷ താരങ്ങൾ മാർച്ച് പാസ്റ്റിനെത്തിയത്. പാരിസിൽ മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് ഇന്ത്യ എത്തുന്നത്. ടോക്യോയിൽ ഒരു സ്വർണം ഉൾപ്പെടെ ഏഴ് മെഡലായിരുന്നു നേടിയത്. ജാവലിൻ ത്രോയിൽ നീരജ് ചോപ്ര അഭിമാനമായി.

ദേശാഭിമാനി 27 Jul 2024 1:42 am

ഗവർണറുടെ നടപടികൾ ; നിയമപോരാട്ടത്തിൽ പ്രതീക്ഷ - ഡോ. ഷിജൂഖാൻ എഴുതുന്നു

കേരള നിയമസഭ അംഗീകരിച്ച പതിനൊന്ന് ബിൽ തടഞ്ഞുവച്ച ഗവർണർ ആരിഫ് മൊഹമ്മദ് ഖാനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഗവർണറുടെ നടപടി ചോദ്യം ചെയ്ത് കേരളം നൽകിയ റിട്ട് ഹർജിയുടെ അടിസ്ഥാനത്തിൽ ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും നോട്ടീസ് അയക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ടി പി രാമകൃഷ്ണൻ എംഎൽഎയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പശ്ചിമ ബംഗാൾ സർക്കാർ അവിടത്തെ ഗവർണർക്കെതിരെ പരമോന്നത കോടതിയിലെത്തി. നേരത്തേ പഞ്ചാബ് നൽകിയ ഹർജിയിലും സുപ്രീംകോടതി ശക്തമായ നിലപാട് സ്വീകരിച്ചു. നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർ അംഗീകരിക്കുന്നതു സംബന്ധിച്ച് ഭരണഘടനയിലെ 200–--ാം വകുപ്പ് വ്യക്തമാക്കുന്നുണ്ട്. ഒരു ബിൽ നിയമസഭ പാസാക്കിയാൽ ഗവർണർക്ക് സമർപ്പിക്കണമെന്നും ഗവർണർ അനുമതി നൽകുകയോ നൽകാതിരിക്കുകയോ അതുമല്ലെങ്കിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയോ ചെയ്യേണ്ടതാണെന്നും വ്യവസ്ഥ ചെയ്യുന്നു. എന്തെങ്കിലും ഭേദഗതിനിർദേശത്തോടെയോ വീണ്ടും നിയമസഭ പരിഗണിക്കണമെന്ന് ശുപാർശ ചെയ്തോ തിരിച്ച് അയക്കുകയാണെങ്കിൽ വീണ്ടും പരിഗണിച്ച് ഭേദഗതിയോടെയോ അല്ലാതെയോ അയച്ചാൽ ഗവർണർ അതിന് അനുമതി നൽകേണ്ടതാണെന്നും വ്യവസ്ഥ ചെയ്യുന്നു. അതിനർഥം ഒരു ബിൽ നിയമമാകാൻ ഗവർണറുടെ അനുമതി എന്നത് ഒരു നടപടിക്രമമാണെങ്കിലും ആത്യന്തികമായ അവകാശം നിയമസഭയുടേതുതന്നെയാണ് എന്നാണ് . ഇക്കാര്യത്തിൽ ഗവർണർ കഴിയുന്നതും വേഗം തീരുമാനമെടുക്കണമെന്നും ഭരണഘടന വ്യക്തമാക്കുന്നു. കേരളത്തിലെ പ്രധാന സർവകലാശാലകളിൽ വിസി നിയമനത്തിനായി ചാൻസലറായ ഗവർണർ കൈക്കൊണ്ട നടപടികൾ ഹൈക്കോടതി തടഞ്ഞതും ഇതിനൊപ്പം ചേർത്തുവായിക്കേണ്ടതാണ്. ഏകപക്ഷീയമായി വിസി നിയമന സെർച്ച് കമ്മിറ്റി രൂപീകരിച്ച ചാൻസലറുടെ തീരുമാനത്തെ കേരള, എംജി സർവകലാശാലകളിലെ സെനറ്റ് അംഗങ്ങൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. ഫിഷറീസ്, മലയാളം എന്നീ സർവകലാശാലകളുടെ കാര്യത്തിൽ സംസ്ഥാന സർക്കാരും ഹൈക്കോടതിയെ സമീപിച്ചു.വെള്ളിയാഴ്ച ഓപ്പൺ സർവകലാശാല, കാർഷിക സർവകലാശാല സെർച്ച് കമ്മിറ്റികളും ഹൈക്കോടതി സ്റ്റേ ചെയ്തു. യുജിസി പ്രതിനിധി, ചാൻസലറുടെ പ്രതിനിധി എന്നിവരടങ്ങിയ രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് നിയമപരമല്ല. വിസിയുടെ നിയമനാധികാരി ചാൻസലർ ആണെങ്കിലും സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരംകൂടി ഏകപക്ഷീയമായി കൈയടക്കാനുള്ള നീക്കത്തിന് ശക്തമായ പ്രഹരമാണ് ലഭിച്ചത്. സർവകലാശാലകളുടെയും സംസ്ഥാന സർക്കാരിന്റെയും അവകാശങ്ങളെ കടന്നാക്രമിക്കാനാണ് ഗവർണർ ശ്രമിച്ചത്. പശ്ചിമ ബംഗാളിലെ വൈസ് ചാൻസലർ നിയമന വിഷയത്തിൽ അവിടത്തെ ഗവർണർക്ക് ലഭിച്ച താക്കീതായിരുന്നു ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചിന്റെ വിധിന്യായം. മുൻ ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായി വിസി സെർച്ച് കമ്മിറ്റി രൂപീകരിക്കാനാണ് സുപ്രീംകോടതി വിധി. കമ്മിറ്റി തയ്യാറാക്കുന്ന പാനൽ ചാൻസലർക്ക് കൈമാറണമെന്നും അത് അംഗീകരിച്ചാൽ മുഖ്യമന്ത്രിക്ക് സമർപ്പിക്കണമെന്നും അതിൽ മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടെങ്കിൽ അറിയിക്കാമെന്നും കോടതി വിധിച്ചു. സർവകലാശാലകളും 
നിയമപോരാട്ടവും വിജ്ഞാനശാഖകളുടെയെല്ലാം ഇരിപ്പിടവും കേന്ദ്രവുമാണ് സർവകലാശാലകൾ. വൈസ് ചാൻസലറായി വരേണ്ടത് ഉന്നത യോഗ്യതകളുള്ള അക്കാദമീഷ്യനാകണം. കാര്യക്ഷമത, ഉദ്ഗ്രഥനശേഷി, നൈതിക ബോധം, സ്ഥാപനത്തോടുള്ള പ്രതിബദ്ധത എന്നിവ ഒരു വൈസ്ചാൻസലറുടെ സവിശേഷതയാകണം. പത്തുവർഷത്തിൽ കുറയാത്ത പ്രൊഫസർഷിപ്പ്, അക്കാദമിക രംഗത്തെ പ്രാവീണ്യം, പ്രവർത്തനമികവ് ഇവയെല്ലാം പരിഗണിച്ചാണ് നിയമനം നടത്തേണ്ടത്. വിസി നിയമനത്തിന് അഖിലേന്ത്യാടിസ്ഥാനത്തിൽ മാനദണ്ഡങ്ങളും യോഗ്യതകളും നിശ്ചയിച്ചത് 2010 മുതലുള്ള യുജിസി റെഗുലേഷനുകളിലാണ്. എന്നാൽ, അതിനുമുമ്പേ കേരളത്തിലെ സർവകലാശാലകൾ മാതൃകാപരമായ നിലപാട് സ്വീകരിച്ചു. ഓരോ സംസ്ഥാനത്തും വിസി നിയമന സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം, പാനൽ നൽകുന്ന രീതി എന്നിവ വ്യത്യസ്തമാണ്. ഗവർണറാണ് ഭൂരിപക്ഷ സംസ്ഥാനങ്ങളിലെയും സർവകലാശാലകളിൽ ചാൻസലർ പദവി വഹിച്ചത്. എന്നാൽ, കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ വിസി നിയമനവുമായി ബന്ധപ്പെട്ട ഗൗരവതരമായ ചില പ്രശ്നങ്ങൾ ഉയർന്നു. കേന്ദ്ര-–- സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഒരു കാരണമായി ചാൻസലറുടെ ഇടപെടൽ മാറി. യുജിസി റെഗുലേഷനിൽ മുമ്പുതന്നെ വിസിമാരുടെ നിയമനത്തെപ്പറ്റി പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ അതത് സംസ്ഥാന നിയമം ബാധകമാക്കാമെന്ന് സുപ്രീംകോടതി (2015) വിധിയുണ്ട്. സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതിന് സംസ്ഥാന സർക്കാരുകളുടെ അവകാശം സംബന്ധിച്ച് 2013ലെ യുജിസി റെഗുലേഷൻ പറയുന്നുണ്ട്. പക്ഷേ, 2022ൽ ഗുജറാത്തിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ സർവകലാശാല, വിസി നിയമനത്തിന്റെ സെർച്ച് കമ്മിറ്റിയുടെ കാര്യത്തിൽ സുപ്രീംകോടതി വിധി മറ്റൊരു ദിശയിലായിരുന്നു. സംസ്ഥാന നിയമപ്രകാരം സെർച്ച് കമ്മിറ്റിയിൽ യുജിസി പ്രതിനിധി ഉണ്ടായിരുന്നില്ല. തങ്ങൾ യുജിസി റെഗുലേഷൻ സ്വീകരിക്കാത്തതിനാൽ വിസി നിയമനത്തിന് യുജിസി പ്രതിനിധി ഉണ്ടാകണമെന്ന വ്യവസ്ഥ പാലിക്കേണ്ടതില്ലെന്ന് സർവകലാശാല നിലപാട് സ്വീകരിച്ചു. എന്നാൽ, ഇക്കാര്യത്തിൽ പാലിക്കണമെന്ന് സുപ്രീംകോടതി വിധിച്ചു. എ പി ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ സർവകലാശാല വൈസ് ചാൻസലർ ഡോ. രാജശ്രീയുടെ നിയമനവും സുപ്രീംകോടതി റദ്ദാക്കി. അവർ നിയമിക്കപ്പെട്ടപ്പോൾ സെർച്ച് കമ്മിറ്റിയിൽ യുജിസി പ്രതിനിധി ഉണ്ടായിരുന്നില്ല എന്നതാണ് കോടതിയുടെ കണ്ടെത്തൽ. ഈ പശ്ചാത്തലത്തിലാണ് സർവകലാശാല നിയമഭേദഗതി കൊണ്ടുവരാൻ പിണറായി സർക്കാർ തീരുമാനിച്ചത്. 2018ലെ യുജിസി റെഗുലേഷൻ വകുപ്പ് 7.3 പ്രകാരം ചാൻസലർ നിയമനത്തിനായി മൂന്നു മുതൽ അഞ്ചുവരെ പേരുകളടങ്ങിയ പാനൽ തയ്യാറാക്കണമെന്നും സെർച്ച് കമ്മിറ്റിയിൽ യുജിസി പ്രതിനിധി ഉണ്ടാകണമെന്നും റെഗുലേഷൻ വ്യവസ്ഥ ചെയ്യുന്നു. എന്നാൽ, കമ്മിറ്റി രൂപീകരിക്കേണ്ടത് ആരാണ്, യുജിസി പ്രതിനിധിക്ക് പുറമെ മറ്റാരൊക്കെയാകണം അംഗങ്ങൾ, സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം എത്ര, കൺവീനർ ആരാകണം എന്നിങ്ങനെയുള്ള കാര്യങ്ങൾ റെഗുലേഷനിൽ ഇല്ല. ഇത് ഉൾപ്പെടെ പരിഹരിക്കാനാണ് സംസ്ഥാന സർക്കാർ നിയമഭേദഗതി കൊണ്ടുവന്നത്. ചാൻസലറുടെ സ്ഥാനത്ത് ഗവർണർ നിയമിതനാകുന്നത് ഒഴിവാക്കണമെന്ന ശരിയായ നിലപാടിന്റെ അടിസ്ഥാനത്തിലുള്ള ഭേദഗതിയും നിയമസഭ അംഗീകരിച്ചു. കേന്ദ്രം 2007ൽ നിയമിച്ച ജസ്റ്റിസ് (റിട്ട.) മദൻ മോഹൻ പൂഞ്ചി കമീഷൻ ശുപാർശയാണ് ഇക്കാര്യത്തിൽ സർക്കാർ പരിഗണിച്ചത്. ഈ നിയമഭേദഗതികൾ ഗവർണറുടെ അംഗീകാരത്തിനായി അയച്ചു. എന്നാൽ, രണ്ടു വർഷമായി ഗവർണർ ഇവ തടഞ്ഞുവച്ചിരിക്കുന്നു. ഏറെ പ്രാധാന്യമുള്ള പതിനൊന്ന് ബില്ലുകൾക്ക് അനുമതി നൽകാത്തതിനെതിരെയുള്ള കേസിൽ, ഗവർണർക്ക് നോട്ടീസ് അയക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത് ഏറെ ഗൗരവമുള്ള വിഷയമാണ്. അക്കാദമിക സമൂഹവും 
പ്രതിരോധവും കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസി പദവി ഒഴിഞ്ഞുകിടക്കുമ്പോൾ, ഇതിന്റെ പൂർണ ഉത്തരവാദിത്വം ചാൻസലർക്കാണ്. കാരണം യുജിസി റെഗുലേഷൻ പാലിച്ച് കേരളം തയ്യാറാക്കിയ സർവകലാശാലാ നിയമഭേദഗതികൾ തടഞ്ഞുവച്ചിരിക്കുന്നത് ചാൻസലറാണ്. മോദി സർക്കാർ വിദ്യാഭ്യാസരംഗത്ത് നടപ്പാക്കുന്ന നയങ്ങൾ ഫെഡറലിസത്തെ തകർക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ വർഗീയവൽക്കരിച്ചും സിലബസുകളിൽ ചരിത്രവിരുദ്ധതയും ശാസ്ത്രവിരുദ്ധതയും കുത്തിനിറച്ചും സർവകലാശാലകളുടെ സ്വയംഭരണാധികാരം തകർത്തും അവർ മുന്നോട്ടുപോകുന്നു. വിസി നിയമനംപോലെ സുപ്രധാന കാര്യങ്ങളിൽ സംസ്ഥാന സർക്കാരുകളെ നിർവീര്യമാക്കാനാണ് ശ്രമം. ചാൻസലർ സെർച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ വന്ന കേരള ഹൈക്കോടതി ഉത്തരവുകൾ ചാൻസലറുടെ അഹന്തയ്ക്കേറ്റ തിരിച്ചടിയാണ്. ഗവർണർ ജനാധിപത്യത്തിന് ഭാരമാകുമ്പോൾ അത് സഹിക്കേണ്ട ഉത്തരവാദിത്വം ജനങ്ങൾക്കില്ല. ഗവർണർമാർ സ്വീകരിക്കുന്ന ഏകാധിപത്യ പ്രവണതയ്ക്കെതിരെയും രാജ്യത്തിന്റെ ഫെഡറലിസം സംരക്ഷിക്കാനും നിയമസഭകളുടെ അവകാശം പരിരക്ഷിക്കാനും പൗരസമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. (കേരള സർവകലാശാല സിൻഡിക്കറ്റ് അംഗമാണ് ലേഖകൻ )

ദേശാഭിമാനി 27 Jul 2024 1:00 am

വിനോദസഞ്ചാരത്തിന്‌ 
പുത്തനുണർവാകും 
സൂ സഫാരി പാർക്ക്‌

തിരുവനന്തപുരം ആസ്ഥാനമായ മ്യൂസിയം-– -മൃഗശാല വകുപ്പിന്റെ കീഴിൽ കേരളത്തിലെ ആദ്യ സൂ സഫാരി പാർക്ക് തളിപ്പറമ്പ്– --ആലക്കോട് സംസ്ഥാന പാതയോരത്തെ പ്രകൃതിമനോഹരമായ നാടുകാണിയിൽ സ്ഥാപിക്കുകയാണ്. അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കാൻ ലോകപ്രശസ്ത വാസ്തുവിദ്യ–- മൃഗശാല വിദഗ്ധരുടെ സഹായങ്ങൾ തേടും. സ്ഥലം എംഎൽഎ എം വി ഗോവിന്ദൻ ഏതാനും വർഷങ്ങളായി മുന്നോട്ടുവയ്ക്കുന്ന പദ്ധതിയാണത്. പലനിലയിൽ അതിനായി കടലാസുകൾ നീക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ മുൻകൈയിലും സാന്നിധ്യത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി വിളിച്ചുചേർത്ത വകുപ്പുമന്ത്രിമാരുടെ കൂടിയാലോചനയിലാണ് ഏതാണ്ടെല്ലാ കുരുക്കുകളും അഴിഞ്ഞത്. മന്ത്രിമാരായ കെ രാജൻ, പി പ്രസാദ്, എ കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവർ പങ്കെടുത്തു. മൃഗശാലകൾ ഇല്ലാത്ത കണ്ണൂർ ജില്ലയിലാണ് സംസ്ഥാനത്ത് പ്രഥമ സൂ സഫാരി പാർക്ക് പണിയുന്നതെന്ന പ്രത്യേകതയുണ്ട്. ആവശ്യമായ ഭൂമി മ്യൂസിയം-– -മൃഗശാലാ വകുപ്പിന് രേഖാപരമായി കൈമാറിയാൽ സർവേ ഏറ്റെടുക്കുകയും ഏജൻസികളെ ചുമതലയേൽപ്പിച്ച് വിശദ പദ്ധതിരേഖ തയ്യാറാക്കുകയുമാണ് ആദ്യ പടി. ഡൽഹിയിൽനിന്ന് കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി ലഭിക്കുകയും വേണം. സൂ സഫാരി പാർക്കിന് മൃഗങ്ങളെയും വിചിത്ര ജീവികളെയും സംസ്ഥാനത്തെ തിരുവനന്തപുരം–- തൃശൂർ മൃഗശാലകളിൽനിന്ന് കൊണ്ടുവരാം. കൂടാതെ, കൈമാറ്റ സംവിധാന (ബാർട്ടർ വ്യവസ്ഥ) ത്തിലൂടെ രാജ്യത്തെ പ്രശസ്തങ്ങളായ ഇതര മൃഗശാലകളിൽനിന്ന് എത്തിക്കാനുമാകും. അത്യുത്തര കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ നാഴികക്കല്ലായി മാറുന്ന സൂ സഫാരി പാർക്കിന് പ്ലാന്റേഷൻ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഇരുനൂറ്റിയമ്പതിലധികം ഏക്കർ ഭൂമി വിട്ടുനൽകും. കൃഷി വകുപ്പ് റവന്യു വകുപ്പിന് അനുവദിക്കുന്ന ഭൂമി ഉടൻ മ്യൂസിയം-– -മൃഗശാല വകുപ്പിനു കൈമാറി റവന്യു വിഭാഗം ഉത്തരവിറക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ നിർദേശിച്ചു. വിനോദസഞ്ചാര മേഖലയിൽ വൻമുതൽക്കൂട്ടാകുന്നതിനാൽ അതിവേഗം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നാടുകാണി എസ്റ്റേറ്റിലെ പ്രകൃതിസമ്പത്ത് അനുകൂല ഘടകമാണ്. അത് പരമാവധി പ്രയോജനപ്പെടുത്തും. തലസ്ഥാനത്തും തൃശൂരിലും മൃഗശാലകളുണ്ടെങ്കിലും കേരളത്തിൽ സഫാരി പാർക്കുകൾ ഇല്ല. സ്വാഭാവികമായ പ്രകൃതിദത്ത പശ്ചാത്തലത്തിലും അന്തരീക്ഷത്തിലും പക്ഷിമൃഗാദികൾക്കും ഇഴജന്തുക്കൾക്കും സ്വൈരവിഹാരം നടത്താനാകുംവിധമായിരിക്കും പുതിയതിന്റെ പൂർത്തീകരണം. വിനോദസഞ്ചാരികൾക്ക് സുരക്ഷിതമായ കവചിത വാഹനങ്ങളിൽ പാർക്കിലൂടെ സഞ്ചരിക്കാൻ സൗകര്യമുണ്ടാകും. അനുബന്ധമായി വൈവിധ്യമാർന്ന സസ്യജാലങ്ങളുടെ കലവറയായ ബോട്ടാണിക്കൽ ഗാർഡൻ, ജലം പാഴാക്കാതെ സംഭരിക്കാൻ കൂറ്റൻ മഴവെള്ള സംഭരണി, പ്രകൃതിദത്ത ചരിത്ര മ്യൂസിയം, സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ചിത്രമെഴുത്ത് തുടങ്ങിയവയുമുണ്ടാകും. മൃഗങ്ങളെപ്പറ്റി അടുത്ത് മനസ്സിലാക്കാൻ സൗകര്യമൊരുക്കും. തുടർന്നാകും സഫാരി. സ്വാഭാവിക വനാന്തരീക്ഷത്തിൽ തുറന്ന കൂടുകളിലാകും മൃഗങ്ങൾ. ഭൂമി കൈമാറ്റം നടന്നതോടെ നാടുകാണിയിലെ സൂ സഫാരി പാർക്ക് പദ്ധതിയുടെ നടപടിക്രമങ്ങൾക്ക് വേഗമേറി. സർവേ ഉടൻ പൂർത്തിയാക്കി വിശദ ഡിപിആർ തയ്യാറാക്കും. പ്ലാന്റേഷൻ കോർപറേഷന്റെ 256 ഏക്കർ ഭൂമി റവന്യു വകുപ്പിന് കൈമാറിയത് 10 ദിവസത്തിനകം മൃഗസംരക്ഷണ വകുപ്പിന് വിട്ടുനൽകും. അതോടെ സർവേ നടപടി ആരംഭിക്കും. പ്ലാന്റേഷൻ കോർപറേഷന്റെ ഉടമസ്ഥതയിൽ നാടുകാണിയിൽ ചപ്പാരപ്പടവ്, കുറുമാത്തൂർ പഞ്ചായത്തുകളിലായി 300 ഏക്കർ സ്ഥലമാണുള്ളത്. ജൈവവൈവിധ്യങ്ങളാൽ സമ്പന്നം. പ്രകൃതി സംരക്ഷിച്ചും പക്ഷിമൃഗാദികൾക്ക് ആവാസവ്യവസ്ഥ ഒരുക്കിയുമാണ് കേരളത്തിലെ ഏറ്റവും വലിയ മൃഗശാലയുടെയും പാർക്കിന്റെയും രൂപകൽപ്പന. മലബാറിലെ ടൂറിസംരംഗത്ത് വലിയ മുതൽക്കൂട്ടാകുന്ന സഫാരി പാർക്ക് വേഗം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന എം വി ഗോവിന്ദൻ എംഎൽഎയുടെ വാക്കുകൾ പ്രതീക്ഷാനിർഭരമാണ്.

ദേശാഭിമാനി 27 Jul 2024 1:00 am

കണ്ണടച്ചിട്ട്‌ കാര്യമില്ല; മുക്കുപൊത്തിയേ പറ്റൂ...

ലോകത്തിലെതന്നെ ഏറ്റവും വലിയ ഗതാഗത സംവിധാനങ്ങളിലൊന്നാണ് ഇന്ത്യൻ റെയിൽവേ. അൽപ്പാൽപ്പമായി ചില മേഖലകൾ സ്വകാര്യമേഖലയ്ക്ക് കൈമാറിയെങ്കിലും ഇന്നും രാജ്യത്തിന്റെ പൊതുസ്വത്ത്. 1,32,310 കിലോമീറ്ററാണ് പാതയുടെ ആകെ നീളം. ഏഴായിരത്തിലേറെ സ്റ്റേഷൻ, പതിമൂവായിരത്തിലേറെ ട്രെയിൻ, ദിവസവും കോടിക്കണക്കിനാളുകളുടെ യാത്രയുടെ ആശ്രയം. രാജ്യത്തെ ഏറ്റവും വലിയ മാലിന്യ ഉറവിടവും റെയിൽവേയിലാണ്. ഒരുദിവസം 670 ടൺ മാലിന്യം. മാലിന്യം കുന്നുകൂടിയതോടെ ദേശീയ ഹരിത ട്രിബ്യൂണൽ നിർദേശപ്രകാരം 2015 മുതൽ 20 വരെയുള്ള കാലയളവിലെ മാലിന്യസംസ്കരണത്തിന്റെ വിശദാംശങ്ങൾ എടുത്ത സിഎജി പോലും ഞെട്ടി. പ്ലാസ്റ്റിക് മാലിന്യം, ഭക്ഷണാവശിഷ്ടങ്ങൾ, പേപ്പർ മാലിന്യം, ഇ വേസ്റ്റ് അടക്കം റെയിൽവേയിൽ കുമിഞ്ഞുകൂടിയ മാലിന്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരുമില്ല!. 53 ഡിവിഷനിൽ 43ൽ മാത്രമാണ് ശുചീകരണ സംവിധാനങ്ങളുള്ളത്. 13 ഡിവിഷനുകളിൽ അത് പരാജയവും. 11 ഇടത്ത് ഒരുസംവിധാനവുമില്ല. 720 പ്രധാന സ്റ്റേഷനുകളിൽ അഞ്ചുശതമാനം വരുന്ന 36 എണ്ണത്തിൽ മാത്രമാണ് മാലിന്യസംസ്കരണമുള്ളത്. 109 സ്റ്റേഷനുകളിലെ പ്രത്യേക പരിശോധനയിൽ 71 എണ്ണത്തിൽ മാലിന്യത്തിന്റെ കണക്കില്ല. 13 സ്റ്റേഷനുകളിൽ പേരിനുമാത്രം. മാലിന്യസംസ്കരണത്തിനായി 2015 മുതൽ 2020വരെ അനുവദിച്ച 602.82 കോടിയിൽ 279.7 കോടി മാത്രമാണ് ചെലവഴിച്ചത്. തിരുവനന്തപുരം സെൻട്രൽ, പാലക്കാട് ഉൾപ്പെടെയുള്ള ജങ്ഷനുകളും ഇതിൽപ്പെടും. ഇ വേസ്റ്റ് മാനേജ്മെന്റ് ഒരുഡിവിഷനിലും ഇല്ല. 1995– 2000ത്തിനുമിടയിൽ ശുചീകരണ സംവിധാനം മുഴുവൻ കരാർവൽക്കരിച്ചതോടെയാണ് റെയിൽവേയിലെ മാലിന്യ നിർമാർജനം പാളിയത്. മാലിന്യം സംസ്കരിക്കണത്തിനായി മുറവിളി ഉയരുമ്പോഴും ശുചീകരണത്തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയാണ് അധികൃതർ. വിവിധ സെക്ഷനുകൾ, ഡിവിഷനുകൾ കേന്ദ്രീകരിച്ച് ശുചീകരണ കരാർ നൽകിയപ്പോൾ കൂടുതൽ ആളുകളെ ജോലിക്ക് ഏർപ്പെടുത്തുന്നതിൽ നിയന്ത്രണമേർപ്പെടുത്തി. നാലുകോടി രൂപയ്ക്ക് ഡിവിഷൻ കരാറെടുത്തവർ കോവിഡിനുശേഷം അത് രണ്ടുകോടി രൂപ രേഖപ്പെടുത്തിയവർക്ക് നൽകി. ഇതോടെ ജോലിക്കാരുടെ എണ്ണത്തിൽ കുറവ് വരുത്തി. ഈ കുറവ് പരിഹരിക്കുന്നത് ഷിഫ്റ്റ് സമ്പ്രദായത്തിൽ മണിക്കൂറുകൾ കൂട്ടിയാണ്. നേരത്തെ ആറു മണിക്കൂർ നാലു ഷിഫ്റ്റാണെങ്കിൽ ഇപ്പോൾ അത് എട്ടുമണിക്കൂറിൽ മൂന്നു ഷിഫ്റ്റാക്കി. ഓരോ സ്റ്റേഷനിലും കരാറെടുത്ത ഏജൻസികളാണ് ജോലിക്കാരെ നിയമിക്കുന്നത്. റെയിൽവേയുടെ വിവിധ മേഖലകളിൽനിന്ന് വിരമിക്കുന്നവരെ അടിസ്ഥാനശമ്പളം മാത്രം നൽകി നിയമിക്കുന്ന സമ്പ്രദായവും തുടങ്ങി. ഗവൺമെന്റ് ഇ -മാർക്കറ്റിങ് സംവിധാനമാണ് ഇതിനുപയോഗിക്കുന്നത്. ആശുപത്രി ക്ലീനിങ്, മാലിന്യസംഭരണം എന്നിവയിലും ഇത്തരം കരാർ തൊഴിലാളികളാണ് കൂടുതൽ. മാലിന്യം നീക്കാൻ ടെൻഡറെടുക്കുന്ന ഏജൻസികൾ എല്ലാദിവസവും മാലിന്യം നീക്കണമെന്നാണ് വ്യവസ്ഥ. ഇത് പാലിച്ചില്ലെങ്കിൽ ഓരോ ദിവസവും കരാർ തുകയുടെ ഒരുശതമാനം പിഴ ഈടാക്കാം. തുടർച്ചയായി അഞ്ചുദിവസം മാലിന്യം നീക്കിയില്ലെങ്കിൽ കരാർ റദ്ദാക്കാം. ഇതിനൊന്നും റെയിൽവേ തയ്യാറല്ല. കാരണം പലയിടങ്ങളിലും അധികൃതരും ഏജൻസികളും ‘ഭായീഭായി’ ആണ്. (തുടരും)

ദേശാഭിമാനി 26 Jul 2024 1:14 am

നമ്മുടെ പെൺകുട്ടികൾ എവിടെപ്പോയി - ഷൈനി വിൽസൺ എഴുതുന്നു

ഒളിമ്പിക്സ് ടോക്യോയിൽനിന്ന് പാരീസിലെത്തിയിട്ടും എന്റെ സങ്കടത്തിന് മാറ്റമില്ല. എവിടെപ്പോയി കേരളത്തിലെ മിടുക്കികൾ. തുടർച്ചയായി രണ്ടാം ഒളിമ്പിക്സിലും ഇന്ത്യൻ ടീമിൽ മലയാളി വനിതകൾ ഇല്ലാത്തത് ദുഃഖകരംതന്നെ. ഇക്കാര്യം പരിശോധിക്കപ്പെടേണ്ടതും പരിഹാരം കാണേണ്ടതുമാണ്. എന്റെ ഒളിമ്പിക്സ് ഓർമകൾക്ക് നാല് പതിറ്റാണ്ടായിട്ടും ഒരു മങ്ങലുമില്ല. 1984ൽ ലൊസ് ആഞ്ചൽസായിരുന്നു ആദ്യ വേദി. അന്ന് പ്രായം 18. കാണുന്നതും കേൾക്കുന്നതുമെല്ലാം അത്ഭുതമായകാലം. എന്നാൽ, ട്രാക്കിൽ ഇറങ്ങിയപ്പോൾ എല്ലാം മാറി. വനിതകളുടെ 800 മീറ്ററിൽ സെമിയിൽ കടന്ന ആദ്യ ഇന്ത്യൻ വനിതയായി. അതുപോലെ 4x400 മീറ്റർ റിലേ ടീമിന് ഫൈനലിൽ കടക്കാനായി. സോളിലായിരുന്നു 1988ലെ ഒളിമ്പിക്സ്. 800 മീറ്ററിലും റിലേയിലും പങ്കെടുത്തു. 1992 ബാഴ്സലോണ ഒളിമ്പിക്സ് ഒരിക്കലും മറക്കാനാകില്ല. ഇന്ത്യൻ ക്യാപ്റ്റനാകുന്ന ആദ്യ വനിതയെന്ന ബഹുമതി സ്വന്തമാക്കി. മാർച്ച്പാസ്റ്റിൽ ദേശീയപതാകയേന്തിയ രംഗം ഇന്നും മനസ്സിലുണ്ട്. മലയാളിയെന്നതിൽ അഭിമാനംകൊണ്ട നിമിഷം. 800 മീറ്ററിൽ ദേശീയ റെക്കോഡ് സ്ഥാപിച്ചാണ് മടങ്ങിയത്. 1996ൽ അറ്റ്ലാന്റയിലും ഇന്ത്യൻ കുപ്പായമണിഞ്ഞു. റിലേയിൽ പങ്കെടുത്താണ് മടക്കം. നാല് ഒളിമ്പിക്സിൽ തുടർച്ചയായി ട്രാക്കിൽ ഇറങ്ങാൻ സാധിച്ചത് അപൂർവ നേട്ടമാണ്. ഇപ്പോഴത്തെ ഇന്ത്യൻ ടീം കാണുമ്പോൾ സങ്കടമാണ്. എൺപതുകളിൽ ഇന്ത്യൻ ക്യാമ്പ് നിറയെ മലയാളി പെൺകുട്ടികളായിരുന്നു. അടുത്തകാലത്ത് ഗുജറാത്തിൽ നടന്ന ദേശീയ ഗെയിംസ് റിലേ കാണാനിടയായി. അതിൽ കേരളത്തിലെ പെൺകുട്ടികളുടെ പ്രകടനം കണ്ട് നിരാശയായി. ഞങ്ങളുടെയൊക്കെ കാലത്ത് റിലേ സ്വർണം കേരളത്തിന്റെ കുത്തകയാണ്. എതിരാളികളെ മറികടക്കുന്നത് എൺപതും നൂറും മീറ്റർ വ്യത്യാസത്തിലാണ്. അക്കാലമൊക്കെ മാറി. പണ്ടത്തേക്കാൾ അക്കാദമികളും പരിശീലനസൗകര്യങ്ങളും വർധിച്ചിട്ടും നമ്മുടെ കുട്ടികൾ പിന്തള്ളപ്പെട്ടുപോകുന്നു. അതിനുള്ള കാരണം അന്വേഷിച്ച്, ഉത്തരവാദപ്പെട്ടവർ പരിഹാരം കാണുമെന്നാണ് പ്രതീക്ഷ. (നാല് ഒളിമ്പിക്സിൽ പങ്കെടുത്ത ഷൈനി ഇപ്പോൾ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ, ചെന്നൈ) ജനറൽ മാനേജരാണ്)

ദേശാഭിമാനി 26 Jul 2024 1:00 am

ഒളിമ്പിക്‌സിലെ ഇന്ത്യ

ലോകമെമ്പാടുമുള്ള കായികതാരങ്ങളുടെ സ്വപ്നസാക്ഷാൽക്കാരവേദിയായി ഒരു ഒളിമ്പിക്സുകൂടി വിരുന്നെത്തുന്നു. ഒളിമ്പിക്സ് എന്നത് കേവലം കായികമത്സരങ്ങളുടെ മേള മാത്രമല്ല, മറിച്ച് മാനവരാശിയുടെ സാംസ്കാരിക വൈവിധ്യത്തിന്റെ ശ്രേഷ്ഠാനുഭൂതികൂടിയാണ്. ലോകം മുഴുവൻ ഒരു ഗ്രാമത്തിലേക്കൊതുങ്ങുന്ന അപൂർവാനുഭവം.മനുഷ്യരാശിയുടെ ഒത്തൊരുമയുടെ നേർക്കാഴ്ചയെന്ന് പറയാം. അത്തരമൊരു സാംസ്കാരികാനുഭവമായി നിലനിൽക്കുമ്പോൾത്തന്നെ ഒളിമ്പിക്സിന്റെ ആത്മാവ് കുടികൊള്ളുന്നത് കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ കരുത്തോടെ - ഒത്തൊരുമിച്ച് എന്ന ആദർശവാക്യത്തിലാണ്. ഏതൊരു ദേശത്തിനും ഒളിമ്പിക് വിജയങ്ങൾ അവരുടെ യശസ്സിന്റെ ഭാഗമാണ്. 1900ൽ പാരിസ് വേദിയായ ഒളിമ്പിക്സിലാണ് നോർമൻ പ്രിച്ചാർഡെന്ന കായികതാരത്തിലൂടെ ഇന്ത്യയുടെ ചരിത്രം തുടങ്ങുന്നത്. പ്രിച്ചാർഡ് നേടിയത് രണ്ട് വെള്ളി മെഡൽ. മെഡൽ നേടുന്ന ആദ്യ ഏഷ്യൻ രാജ്യമെന്ന ഖ്യാതിയും അതോടൊപ്പം കിട്ടി. ബ്രിട്ടീഷ് വംശജരായ അച്ഛനമ്മമാർക്ക് കൊൽക്കത്തയിൽ ജനിച്ച പ്രിച്ചാർഡ്, സെന്റ് സേവേഴ്സ് കോളേജിൽ വിദ്യാർഥിയായിരുന്നു. 1920ൽ ആണ് ഒരു സംഘമെന്നനിലയിൽ ഇന്ത്യ ആദ്യമായി മേളയ്ക്കെത്തുന്നത്. അന്നുതൊട്ട് ഇന്നുവരെയുള്ള എല്ലാ ഒളിമ്പിക്സുകളിലും ഭാഗഭാക്കായിട്ടുണ്ട്. ഇന്ത്യയുടെ പെരുമ ഏറെക്കാലം ഹോക്കിയിൽമാത്രമൊതുങ്ങിനിന്നു. 1928 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ എട്ടുതവണ സ്വർണം നേടി. ഹോക്കിയിലെ മികവ് മറ്റു കായികയിനങ്ങളിൽ നിലനിർത്താൻ കഴിഞ്ഞില്ല. ഹോക്കിയൊഴിച്ചാൽ കെ ഡി യാദവെന്ന ഗുസ്തിക്കാരൻ 1952ൽ ഹെൽസിങ്കിയിൽ നേടിയ വെങ്കലംമാത്രമായിരുന്നു ഏറെക്കാലത്തെ സമ്പാദ്യം. എടുത്തുപറയേണ്ട ഒരു കാര്യം 1956 മെൽബൺ ഗെയിംസിലെ ഫുട്ബോൾ ടീമിന്റെ പ്രകടനമാണ്. സെമിഫൈനൽ പ്രവേശനവും ആതിഥേയരായ ഓസ്ട്രേലിയക്കെതിരെ നെവിൽ ഡിസൂസയുടെ ഹാട്രിക്കോടെ നേടിയ ജയവും പോയകാല ഫുട്ബോൾ പ്രതാപത്തിന്റെ തിരുശേഷിപ്പുകളാണ്. 1976ൽ മോൺട്രിയോളിൽ ഒറ്റ മെഡലുമില്ല. 1980ലെ മോസ്കോ ഗെയിംസിലാണ് ഹോക്കിയിലെ അവസാന സ്വർണം. പിന്നീട് മൂന്നുതവണയും വെറുംകൈയോടെ മടക്കം. ആ കാലഘട്ടത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് 1984ലെ ലൊസ് ആഞ്ചൽസ് ഗെയിംസിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ പി ടി ഉഷ നേടിയ നാലാംസ്ഥാനമായിരുന്നു. 16 വർഷത്തെ തരിശുകാലത്തിനുശേഷം 1996ൽ അറ്റ്ലാന്റ മേളയിൽ ലിയാണ്ടർ പയസാണ് ടെന്നീസിൽ വെങ്കലം നേടിയത്. 1952ലെ കെ ഡി യാദവിന്റെ വെങ്കലത്തിനുശേഷം ലഭിക്കുന്ന ആദ്യ വ്യക്തിഗത മെഡൽ. 2000ൽ സിഡ്നിയിൽ ഭാരോദ്വഹനത്തിൽ വെങ്കലം നേടി ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യവനിതയായി കർണം മല്ലേശ്വരി. 2004ൽ രാജ്യവർധൻസിങ് റാത്തോഡ് നേടിയ വെള്ളി മെഡലോടെയാണ് ഇന്ത്യൻ ഷൂട്ടർമാർ വരവറിയിക്കുന്നത്. 2008ലെ ബീജിങ് ഗെയിംസിൽ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ്ങിൽ അഭിനവ് ബിന്ദ്ര നേടിയ സ്വർണമാണ് ഒരിന്ത്യക്കാരന്റെ ആദ്യ വ്യക്തിഗത ഒളിമ്പിക് സ്വർണം. ആധുനിക ഒളിമ്പിക്സ് മത്സരങ്ങൾ തുടങ്ങി ഒരു ശതകത്തിനുംശേഷമാണ് ഈ നേട്ടം സാധ്യമായതെന്നത് ഒട്ടും അഭിമാനിക്കാൻ വകനൽകുന്ന വസ്തുതയല്ല. മാത്രമല്ല, കെ ഡി യാദവിനുശേഷം ഗുസ്തിയിൽ മെഡൽ ലഭ്യമായതും ബീജിങ് ഗെയിംസിലാണ്. വെങ്കലം നേടിയ സുശീൽ കുമാർ 2012ൽ ലണ്ടനിൽ വെള്ളികൂടി നേടി ഒന്നിലധികം വ്യക്തിഗതമെഡൽ നേടുന്ന ആദ്യ ഇന്ത്യൻതാരമായി. ലണ്ടനിൽ ആറുമെഡലെന്ന ചരിത്രനേട്ടം കൈവരിക്കാനും സാധിച്ചു. ഷൂട്ടിങ്ങിൽ വിജയകുമാർ വെള്ളി സ്വന്തമാക്കി. സൈന നെഹ്വാൾ ബാഡ്മിന്റണിലും മേരികോം ബോക്സിങ്ങിലും ഗഗൻ നരംഗ് ഷൂട്ടിങ്ങിലും യോഗേശ്വർ ദത്ത് ഗുസ്തിയിലും വെങ്കല മെഡലുകൾ നേടി. 2016ലെ റിയോ ഗെയിംസിൽ മാനം കാത്തത് രണ്ട് വനിതകളാണ്. ഗുസ്തിയിൽ വെങ്കലവുമായി സാക്ഷിമാലിക്കും ബാഡ്മിന്റണിൽ വെള്ളി സ്വന്തമാക്കി പി വി സിന്ധുവും. 2020 ടോക്യോ ഗെയിംസിലെ സവിശേഷ പ്രകടനം അത്ലറ്റിക്സിൽ നീരജ് ചോപ്ര നേടിയ ജാവലിൻ സ്വർണമായിരുന്നു. അത്ലറ്റിക്സിലെ വ്യക്തിഗത സ്വർണമെന്ന ചിരകാലസ്വപ്നമാണ് സാക്ഷാൽക്കരിക്കപ്പെട്ടത്. മീരാബായ് ചാനു ഭാരോദ്വഹനത്തിലും രവികുമാർ ദഹിയ ഗുസ്തിയിലും വെള്ളി കരസ്ഥമാക്കിയപ്പോൾ പുരുഷ ഹോക്കി ടീമും ബാഡ്മിന്റണിൽ പി വി സിന്ധുവും ഗുസ്തിയിൽ ബജ്രങ് പുണിയയും ബോക്സിങ്ങിൽ ലവ്ലിനാ ബൊർഗോഹെയ്നും വെങ്കല മെഡലുകൾ നേടി. ടോക്യോയിലെ ഏഴു മെഡൽ ഒളിമ്പിക് ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമാണ്. പാരിസ് എന്തായിരിക്കും കാത്തുവച്ചിരിക്കുന്നതെന്നറിയാൻ ഇനി താമസമില്ല. നീരജ് തന്നെയാണ് ഏറ്റവും വലിയ മെഡൽപ്രതീക്ഷ. ഷൂട്ടിങ്ങിലും അമ്പെയ്ത്തിലും ഗുസ്തിയിലും ബാഡ്മിന്റണിലും ബോക്സിങ്ങിലും മെഡൽ പ്രതീക്ഷയുണ്ട്. ഉറ്റുനോക്കുന്ന മറ്റൊരിനം പുരുഷഹോക്കിയാണ്. നിർണായകഘട്ടങ്ങളിലെ വെല്ലുവിളികളെ എത്രത്തോളം മനഃസാന്നിധ്യത്തോടെ നേരിടും എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ പാരിസിലെ പ്രകടനം. (ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ അധ്യാപകനാണ് ലേഖകൻ)

ദേശാഭിമാനി 26 Jul 2024 1:00 am

ഇവിടെ നമ്മളൊന്ന് , മനുഷ്യകുലം - എ എൻ രവീന്ദ്രദാസ്‌ എഴുതുന്നു

ഇനി എല്ലാ കണ്ണുകളും ഇങ്ങോട്ട് തരിക, എല്ലാ ശ്രദ്ധയും എനിക്ക് തരിക. 
ഈ സ്വപ്നത്തിന്റെ അനർഘനിമിഷങ്ങൾ എനിക്കുള്ളതാണ്. 
പാരിസിന്റെ ആഹ്വാനം ലോകം കേട്ടുകഴിഞ്ഞു നൂറ്റാണ്ടുകളായി മനുഷ്യർ നടത്തുന്ന കർമനിരതവും സാഹസികവും രചനാത്മകവുമായ അന്വേഷണങ്ങളുടെ തുടർച്ചയും വളർച്ചയുമാണ് ഒരുമയുടെ വസന്തോത്സവമായ, മഹത്തായ ഒളിമ്പിക്സ് പ്രസ്ഥാനത്തിന്റെ കരുത്ത്. മറ്റൊരർഥത്തിൽ പറഞ്ഞാൽ അസാധ്യമെന്ന പദത്തിനോടുള്ള മാനവന്റെ വെല്ലുവിളിയാകുന്നു ഒളിമ്പിക്സ്. 1896 ഏപ്രിൽ ആറിന് ഏതൻസിലെ പനാതനൈ കോസ് സ്റ്റേഡിയത്തിൽ തുടക്കം കുറിച്ച ആധുനിക ഒളിമ്പിക്സിലെ മത്സരംമുതൽ ലോകമെമ്പാടും കായികതാരങ്ങൾ ആ വാക്കിനെ അപ്രസക്തമാക്കി മുന്നേറാനുള്ള പ്രയാണത്തിലാണ് നാം പുതിയ വേഗങ്ങളും ഉയരങ്ങളും കണ്ടെത്തിക്കൊണ്ടിരിക്കുന്നത്. 2008 ബീജിങ് മുതൽ 2016 റിയോ ഡി ജനീറോ വരെ മൂന്ന് ഒളിമ്പിക്സുകളിൽ സ്പ്രിന്റ് ഡബിളും ലോക റെക്കോഡുകളും നേടി വേഗഗണിതങ്ങൾ തിരുത്തിക്കുറിച്ച ജമൈക്കക്കാരൻ യുസൈൻ സെന്റ് ലിയോ ബോൾട്ടിനെ നോക്കി ശാസ്ത്രലോകവും അത്ലറ്റിക് വിദഗ്ധരും അത്ഭുതപരതന്ത്രരായി ചോദിച്ചില്ലേ–- ഹോമോസാപിയൻസ് എന്ന ആധുനിക മനുഷ്യന് ചിറകില്ലാതെയും പറക്കാനാകുമോ എന്ന്. ലക്ഷ്യത്തിലേക്ക് എത്തണമെങ്കിൽ നിങ്ങളുടെ വിലപിടിച്ച സമയവും നിരന്തരമായ ശ്രമങ്ങളും ത്യാഗപൂർണമായ അർപ്പണവും വേണം. വിയർപ്പൊലിക്കുമ്പോഴേ വിയർപ്പിന്റെ വില മനസ്സിലാകൂ എന്ന ബോൾട്ടിന്റെ ആ വാക്കുകളാണ് ഒളിമ്പിക്സിന്റെ ആത്മസത്ത. സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സംഘശക്തിയുടെയും വിളംബരം എന്നതുപോലെ വെല്ലുവിളികളെ അതിജീവിച്ചും പ്രത്യാശയുടെ തിരിതെളിച്ചുമാണ് ഓരോ വിശ്വ കായികമേളയും കടന്നുപോകുന്നത്. ഒളിമ്പിക് നായകന്മാരുടെ ജീവിതയാത്രയിൽ തെളിയുന്നത് വിജയകഥകൾ മാത്രമല്ല, അവരുടെ ഇച്ഛാശക്തിയുടെയും സമർപ്പണത്തിന്റെയും അതിജീവനത്തിന്റെയും സാക്ഷ്യങ്ങളുമാണ്. നിറവും മതവും രാജ്യാതിർത്തികളുമെല്ലാം ഇവിടെ മാഞ്ഞുപോകുന്നു. ജന്മപരിമിതികൾക്കപ്പുറത്തേക്ക് മനുഷ്യ സമുദായത്തിന്റെ ഇച്ഛകളുടെയും സ്വപ്നങ്ങളുടെയും വിശാലലോകത്തേക്ക് നാമൊന്നായി ചുരുങ്ങുന്നു. ലോകത്തെ ഒന്നിപ്പിക്കാൻ ഒളിമ്പിക്സിനേ കഴിയൂ. രാഷ്ട്രീയവും ഒളിമ്പിക്സും തമ്മിലുള്ള ബന്ധം വളരെ ലോലമാണെന്ന് അറിയുമ്പോഴും മനുഷ്യരാശിയെ ഒരുമിപ്പിക്കാൻ മറ്റൊരു വേദിയില്ലെന്ന് ഇന്ന് അംഗീകരിക്കപ്പെടുന്നു. ഒളിമ്പിക്സിന്റെ ഓരോ നിമിഷവും സംസ്കാരത്തിന്റെ ഓരോ പടവുകളാണ്. അവിടെ വിരിയുന്ന ഓരോ വിജയവും മനുഷ്യജീവിയുടെ മഹനീയ ഇതിഹാസങ്ങളുമാണ്. പ്രകാശത്തിന്റെ നഗരമായ പാരിസിൽ ഇതാ ദീപം തെളിയുന്നു. വിശ്വസാഹോദര്യം പുലരാൻ താണ്ടേണ്ട ദൂരം ഏറെയാണെന്ന് നമ്മെ തീവ്രമായി ഓർമിപ്പിക്കുന്ന, പ്രത്യാശ പകരുന്ന 2024 ജൂലൈ 26 മുതൽ ആഗസ്ത് 11 വരെയുള്ള 17 ദിനങ്ങളാണ് ആധുനികയുഗത്തിലെ മുപ്പത്തിമൂന്നാം ഒളിമ്പിക് ഗെയിംസിന്റെ രൂപത്തിൽ, കലകളുടെയും കാഴ്ചപ്പാടുകളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും കൊട്ടാരങ്ങളുടെയുമെല്ലാം ഭൂമികയായ ഫ്രഞ്ച് തലസ്ഥാനം ലോകത്തിന് വാഗ്ദാനം നൽകുന്നത്. ഇനി എല്ലാ കണ്ണുകളും ഇങ്ങോട്ട് തരിക, എല്ലാ ശ്രദ്ധയും എനിക്ക് തരിക. ഈ സ്വപ്നത്തിന്റെ അനർഘനിമിഷങ്ങൾ എനിക്കുള്ളതാണ്. പാരിസിന്റെ ആഹ്വാനം ലോകം കേട്ടുകഴിഞ്ഞു. ജെസ്സി ഓവൻസിന്റെയും പാവോ നൂർമിയുടെയും ധ്യാൻചന്ദിന്റെയും നാദിയ കൊമനേച്ചിയുടെയും കാൾ ലൂയിസിന്റെയും മൈക്കൽ ഫെൽപ്സിന്റെയുമെല്ലാം പിൻഗാമികൾക്കായി ആവേശത്തോടെ നമുക്ക് കാത്തിരിക്കാം. ഒളിമ്പിക്സ് എന്ന വാക്കിനുപോലും പരിശുദ്ധിയുണ്ട്. പ്രാചീന ഗ്രീസിന്റെ വിശുദ്ധ അൾത്താരയായിരുന്ന ഒളിമ്പിയയിൽനിന്ന് വിശ്വകായികമേളയ്ക്ക് അത് പകർന്നു കിട്ടി. വർഗ–- വർണ– -ദേശ പരിഗണനകൾക്ക് അതീതമായി മാനവസാഹോദര്യം വളർത്താനുള്ള സാധ്യത ഒളിമ്പിക്സിനാണെന്ന തിരിച്ചറിവാണ് ഫ്രഞ്ചുകാരനായ പിയറി ഡി ക്യൂബർട്ട് പ്രഭുവിനെ ആവേശം കൊള്ളിച്ചത്. ‘‘ഒളിമ്പിക്സിൽ വിജയിക്കലല്ല പങ്കെടുക്കലാണ് പ്രധാനം. കീഴടക്കലല്ല മികച്ച രീതിയിലുള്ള പോരാട്ടമാണ് ജീവിതത്തിൽ വേണ്ടത്’’. ആധുനിക ഒളിമ്പിക്സിന്റെ പിതാവായ ക്യൂബർട്ടിന്റെ വാക്കുകളാണിത്. ‘‘ഒളിമ്പിയയും ഒളിമ്പിക്സും സമസ്ത സംസ്കാരങ്ങളെയും പ്രതിനിധാനംചെയ്യുന്നു. പൗരാണിക മതങ്ങളോ രാജ്യങ്ങളോ പട്ടണങ്ങളോ യോദ്ധാക്കളോ ഒന്നും ഇവയ്ക്ക് മേലെയല്ല’’. 1972ൽ മ്യൂണിക്കിൽ ഇസ്രയേലിന്റെ താരങ്ങളെ വെടിവച്ച് വീഴ്ത്തിയ ഭീകരർക്കും 1996ൽ അറ്റ്ലാന്റയിലെ ശതാബ്ദി പാർക്കിൽ ചോരക്കറ വീഴ്ത്തിയ പൈപ്പ് സ്ഫോടനത്തിന്റെ മുന്നിലും ഒളിമ്പിക് ദീപം കെടാതെ സൂക്ഷിക്കാൻ കഴിഞ്ഞത് ഈ വിശ്വാസ പ്രമാണത്തിന്റെ ശക്തികൊണ്ടുതന്നെയാകണം. കൊള്ളയും കൊലയും നാട്ടുനടപ്പായിരുന്ന ലോകരാഷ്ട്രങ്ങളിൽ സമാധാനവും സഹവർത്തിത്വവും മുഖമുദ്രയാക്കിയിരുന്ന ഒളിമ്പിക്സിന് ഏറെ മാറ്റങ്ങൾ കൊയ്തുകൂട്ടാനാകുമെന്ന തിരിച്ചറിവാണ് എഡി 394ൽ തിയോഡോഷ്യസ് ചക്രവർത്തി ഞെക്കിക്കൊന്ന വിശ്വമേളയ്ക്ക് പുനർജനിയേകാൻ ക്യൂബർട്ടിനെ പ്രേരിപ്പിച്ചതും. നൂറു വർഷത്തിനു ശേഷമാണ് പാരിസ് ലോക കായികമേളയ്ക്ക് വേദിയാകുന്നത്. 1924ലും അതിനുമുമ്പ് 1900ലെ രണ്ടാം ഒളിമ്പിക്സിനും ആതിഥ്യമരുളിയത് ഫ്രാൻസ് ആണ്. നാലു വർഷത്തിലൊരിക്കലെന്ന കാലക്രമത്തിലേക്ക് ഒളിമ്പിക്സ് തിരിച്ചെത്തുക കൂടിയാണ് ഇത്തവണ. 2020ൽ നടക്കേണ്ടിയിരുന്ന മുപ്പത്തിരണ്ടാമത് ഗെയിംസ് കോവിഡ് മഹാമാരിമൂലം ഒരു വർഷം വൈകി 2021ൽ ടോക്യോയിലാണ് നടന്നത്. അത് കാണികൾക്കു പ്രവേശനം ഇല്ലാതിരുന്ന ചരിത്രത്തിലെ ആദ്യ ഒളിമ്പിക്സുമായിരുന്നു. 2016ൽ റിയോയിൽ തുടക്കം കുറിച്ച അഭയാർഥി കായികതാരങ്ങളെ പാരിസ് ഒന്നുകൂടെ ചേർത്തുപിടിക്കുകയാണ്. 15 രാജ്യങ്ങളിൽ അഭയം തേടിയ 11 രാജ്യങ്ങളിൽനിന്നുള്ള 23 പുരുഷന്മാരും 13 വനിതകൾ ഉൾപ്പെടെ 36 അഭയാർഥി കായികപ്രതിഭകളാണ് പാരിസിലെ കളങ്ങളിൽ മാറ്റുരയ്ക്കുന്നത്. സ്വന്തമായി രാജ്യമോ കൊടിയോ ഇല്ലാത്തവരും മെച്ചപ്പെട്ട പരിശീലനമോ മറ്റ് സംവിധാനങ്ങളോ കിട്ടാത്തവരുമായ അഭയാർഥികളുടെ ടീമിനെ ഒളിമ്പിക്സിൽ പങ്കെടുപ്പിക്കുന്നതിലൂടെ അവരുടെ വ്യക്തിത്വവും അഭിമാനവും ഉയർത്തിപ്പിടിക്കുകയെന്ന സന്ദേശമാണ് അന്താരാഷ്ട്ര ഒളിമ്പിക് സമിതി നൽകുന്നത്. മത്സരങ്ങൾ രാഷ്ട്രങ്ങൾ തമ്മിലാകുമ്പോൾ ഒളിമ്പിക്സിൽനിന്ന് രാഷ്ട്രീയത്തെ മാറ്റിനിർത്താനാകില്ല. ചരിത്രത്തെയും. അതുകൊണ്ടുതന്നെ ഓരോ ഒളിമ്പിക്സും അതത് കാലത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനങ്ങളും ആഗോള രാഷ്ട്രീയത്തിന്റെ ഉഷ്ണമാപിനിയും ആകാറുണ്ട്. എങ്കിലും ദേശ–- കാല–- വർണ– -വർഗങ്ങൾക്ക് അതീതമായ കായികരാഷ്ട്രീയം എന്നതാണ് ഒളിമ്പിക്സിന്റെ സത്ത. മത്സരവേദികളിൽ സ്ത്രീ–- പുരുഷ അനുപാതം 50– -50 ആകുമെന്നത് പാരിസ് ഒളിമ്പിക്സിന്റെ സുവർണ രേഖയാണ്. കായികരംഗത്തെ പുതിയ പ്രതിഭകളുടെ അധിനിവേശം ആളുകൊണ്ടും അർഥംകൊണ്ടും സമ്പുഷ്ടമാകുമ്പോൾ പാരിസിലെ കളിക്കളങ്ങളിൽനിന്ന് എന്തെന്ത് വിസ്മയങ്ങളായിരിക്കും നമ്മെ കാത്തിരിക്കുക. അനുപമമായ പോരാട്ടഭാവങ്ങളുടെ വർണക്കാഴ്ചകളിലേക്കാണ് പാരിസ് ക്ഷണിക്കുന്നത്. അവിടെ വിരിയുന്ന ഇന്ത്യൻ പ്രതീക്ഷകളിൽ നീരജ് ചോപ്രയുടെയും പി വി സിന്ധുവിന്റെയുമെല്ലാം മുഖമുണ്ട്. ഇനി ആവേശത്തിന്റെ, വാശിയുടെ, ആഘോഷത്തിന്റെ, സമർപ്പണത്തിന്റെ ദിനങ്ങളാണ്. ലോകം ഇതാ പാരിസിൽ. ഇവിടെ നമ്മൾ ഒന്നേയുള്ളൂ മനുഷ്യകുലം... ( മുതിർന്ന കായിക മാധ്യമപ്രവർത്തകനാണ് ലേഖകൻ)

ദേശാഭിമാനി 26 Jul 2024 1:00 am

ഒളിമ്പിക്‌സ്‌ ദീപം ജ്വലിക്കട്ടെ

ലോകം ഒറ്റക്കുടക്കീഴിൽ ഒരുമിക്കുന്ന ഒളിമ്പിക്സായി. ഫ്രഞ്ച് തലസ്ഥാനമായ പാരിസാണ് 
33–ാ-മത്തെ പതിപ്പിന്റെ ആതിഥേയർ. മൂന്നാംതവണയാണ് പാരിസ് വിശ്വകായികോത്സവത്തിന് വേദിയൊരുക്കുന്നത്. ഒരു നൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം ആദ്യവും. ഇതിനുമുമ്പ് 1900ലും 1924ലുമാണ് അവസരം കിട്ടിയത്. ആധുനിക ഒളിമ്പിക്സിന്റെ പിതാവായ പിയറി ഡി ക്യൂബർട്ടിന്റെ നാട്ടിലേക്ക് വീണ്ടും ഗെയിംസ് എത്തുന്നുവെന്നതും ശ്രദ്ധേയം. കഴിഞ്ഞതവണ കോവിഡ് മഹാമാരിക്കാലത്തായിരുന്നു ഒളിമ്പിക്സ്. ജാപ്പനീസ് തലസ്ഥാനമായ ടോക്യോയിൽ കാണികൾക്ക് പ്രവേശനമില്ലായിരുന്നു. പുതിയ സമയവും ദൂരവും ഉയരവും തേടിയുള്ള പോരാട്ടങ്ങൾക്ക് ഒഴിഞ്ഞ സ്റ്റേഡിയങ്ങൾ സാക്ഷി. പങ്കെടുക്കുന്ന കായികതാരങ്ങൾക്കും ഒഫീഷ്യലുകൾക്കും കടുത്ത നിയന്ത്രണമുണ്ടായിരുന്നു. അക്കാലം മാറിയശേഷമുള്ള ആദ്യ ഒളിമ്പിക്സാണ് ഇത്. പരമ്പരാഗത ചിട്ടവട്ടങ്ങളും കാലങ്ങളായി തുടരുന്ന രീതികളും പുതുക്കിപ്പണിയാനുള്ള ശ്രമം പാരിസ് 2024ന്റെ സവിശേഷതയാണ്. ഉദ്ഘാടന ചടങ്ങുകൾ ആദ്യമായി സ്റ്റേഡിയത്തിനു പുറത്ത് നടത്തുന്നുവെന്നതാണ് അതിൽ പ്രധാനം. സെൻ നദിയിലൂടെ അത്ലറ്റുകളെ ബോട്ടിൽ ആനയിക്കുന്നു. അത്ലറ്റുകൾക്ക് പ്രാമുഖ്യം നൽകിയുള്ള ഈ ബോട്ട് മാർച്ച്പാസ്റ്റ് ചരിത്രത്തിന്റെ ഭാഗമാകും. ഇന്നുമുതൽ 17 ദിവസമാണ് മഹാമേള. 1896ൽ ആധുനിക ഒളിമ്പിക്സിന് ഏതൻസ് വേദിയാകുമ്പോൾ 14 രാജ്യവും 241 കായികതാരങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. നാലു വർഷത്തിലൊരിക്കൽ എത്തുന്ന ഒളിമ്പിക്സിൽ ഇക്കുറി 206 രാജ്യത്തെ പതിനൊന്നായിരത്തോളം കായികതാരങ്ങൾ സംഗമിക്കും. പിറന്നനാടിന്റെ കൊടിക്കീഴിലല്ലാതെ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന 36 അത്ലറ്റുകളുണ്ട്. ലോകമെമ്പാടും വിവിധ കാരണത്താൽ പലായനം ചെയ്യപ്പെടുന്ന മനുഷ്യരുടെ പ്രതിനിധികളായി ഈ സംഘം പാരിസിൽ തിളങ്ങും. 35 വേദിയിൽ 32 കായിക ഇനത്തിലായി 329 മെഡൽ നിശ്ചയിക്കപ്പെടും. കൂട്ടായ്മയുടെയും മാനവികതയുടെയും മഹത്തായ സന്ദേശമാണ് ഒളിമ്പിക്സ് വിളംബരം ചെയ്യുന്നത്. വർണവും ദേശവും അപ്രസക്തമാകുന്ന സംഗമം. വേർതിരിവിന്റെ എല്ലാ അതിർത്തിയും മാഞ്ഞുപോകുന്ന നിമിഷം. സ്നേഹവും സൗഹൃദവും സന്തോഷവും നിറയുന്ന വേദി. ആധുനിക ഒളിമ്പിക്സ് ഒന്നേകാൽ നൂറ്റാണ്ട് പിന്നിട്ടപ്പോൾ രൂപവും ഭാവവും രീതികളും മാറിയിരിക്കുന്നു. കളികൾക്കും കളിക്കാർക്കും മാറ്റമുണ്ട്. വിജയത്തിനായി കുറുക്കുവഴികൾ തേടുന്നവരുണ്ട്. ഉത്തേജക മരുന്നിന്റെ മണമടിച്ചുതുടങ്ങി. പരസ്യവും സ്പോൺസർഷിപ്പും വിപണിയും പിടിമുറുക്കി. ഓരോ ഒളിമ്പിക്സ് സംഘാടനവും ആതിഥേയരുടെ അഭിമാനപ്രശ്നമായി. കളിക്കൊപ്പം സാമ്പത്തികവും രാഷ്ട്രീയവുമെല്ലാം ഇഴചേർന്നതാണ് പുതിയകാലത്തെ ഒളിമ്പിക്സ്. കായികരംഗത്തെ ആധിപത്യത്തിനായി അമേരിക്കയും ചൈനയും ബലാബലം നിൽക്കുന്നതാണ് നിലവിലെ സാഹചര്യം. കഴിഞ്ഞ മൂന്നുതവണയും അമേരിക്ക ചൈനയെ പിന്തള്ളി. 2008ൽ സ്വന്തം തട്ടകത്തിലെ വിജയത്തിനുശേഷം ചൈനയ്ക്ക് മുന്നേറാനായിട്ടില്ല. ഈ കളിത്തട്ടിൽ ഇന്ത്യയുമുണ്ട്. 117 അംഗ സംഘത്തെയാണ് അവതരിപ്പിക്കുന്നത്. ഇതുവരെ ആകെ നേടാനായത് 35 മെഡലാണ്. 10 സ്വർണവും ഒമ്പത് വെള്ളിയും16 വെങ്കലവും. എട്ട് ഒളിമ്പിക്സ് സ്വർണം നേടിയ ചരിത്രം പുരുഷന്മാരുടെ ഹോക്കി ടീമിനുണ്ട്. 2008 ബീജിങ്ങിൽ അഭിനവ് ബിന്ദ്ര ഷൂട്ടിങ്ങിൽ നേടിയതാണ് ആദ്യ വ്യക്തിഗത സ്വർണം. കഴിഞ്ഞതവണ നീരജ് ചോപ്ര അത്ലറ്റിക്സിലെ ആദ്യ സ്വർണം കൊണ്ടുവന്നു. ജാവലിൻ ത്രോയിലാണ് അപ്രതീക്ഷിത നേട്ടം. ഇക്കുറി കേരളത്തിന്റെ അഭിമാനമായി ഏഴ് താരങ്ങളുണ്ട്. തുടർച്ചയായി രണ്ടാംതവണയും മലയാളി വനിതകളുടെ സാന്നിധ്യമില്ല. പുതുതാരങ്ങളുടെ സ്വപ്നഭൂമിയാണ് ഒളിമ്പിക്സ്. ജയിച്ചവരുടെയും മുന്നേറിയവരുടെയും മാത്രമല്ല ചരിത്രം. ഇവിടെ തോറ്റവരും വീണവരുമുണ്ട്. ഓരോ ഒളിമ്പിക്സിനെയും ത്രസിപ്പിച്ചവരും രസിപ്പിച്ചവരും എത്രയെത്ര പേരാണ്. ജെസ്സി ഓവൻസും പാവോ നൂർമിയും കാൾലൂയിസും നാദിയ കൊമനേച്ചിയും മനംകവർന്നവരാണ്. ഫ്ളോറൻസ് ഗ്രിഫ്ത്ത് ജോയ്നറും സെർജി ബുബ്കയും മൈക്കൽ ഫെൽപ്സും യുസൈൻ ബോൾട്ടും കളംനിറഞ്ഞ വേദി. 1988 സോൾ ഒളിമ്പിക്സിൽ 100 മീറ്റർ പൊന്നണിഞ്ഞശേഷം മരുന്നടിക്ക് പിടിയിലായ ക്യാനഡക്കാരൻ ബെൻ ജോൺസൻ ലോകത്തെ ഞെട്ടിച്ചതും ഇതേ അരങ്ങിലാണ്. അവിടേക്കാണ് പുതിയനിര ഇരച്ചെത്തുന്നത്. അവരുടെ കാഹളത്തിനായി കാത്തിരിക്കാം.

ദേശാഭിമാനി 26 Jul 2024 1:00 am

ജലമുറിവ്

തിമിർത്തുപെയ്യുന്ന മഴയിൽ പുഴകളെല്ലാം കരകവിയുന്നുണ്ട്... കനത്ത കാറ്റുവീശുന്നുണ്ട്... അകമ്പടിയായി ഇടയ്ക്കിടെ ഇടിമിന്നലുണ്ട്... മരങ്ങൾ കടപുഴകുന്നു.. മണ്ണിടിയുന്നു, ഉരുൾപൊട്ടുന്നു... പ്രകൃതിദുരന്തങ്ങൾ അരങ്ങേറുന്ന ഋതുവായി മഴക്കാലം മാറിയിട്ടുണ്ട്... എത്രയെത്ര ജീവനുകൾ ഈ മഴക്കാലത്ത് ഇതുവരെ നമ്മുടെ മുന്നിൽ പൊലിഞ്ഞുപോയി... മുംബൈയിലെ ലോണാവാല വെള്ളച്ചാട്ടത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ അതിദാരുണമായി മരിച്ചത് അറിഞ്ഞതാണല്ലോ.. പുഴയിലിറങ്ങിയ അവർ കുതിച്ചെത്തിയ മലവെള്ളപ്പാച്ചിലിന്റെ ഒഴുക്കിൽ രക്ഷപ്പെടാനാകാതെ താഴേക്ക് പതിക്കുന്ന കാഴ്ച ഏറെ വേദനിപ്പിച്ചതാണ്. നമ്മുടെ പുഴകളിൽ പൊടുന്നനെ വെള്ളം കൂടുന്നതെങ്ങനെയാവും.. ‘പെട്ടെന്നുള്ള വെള്ളപ്പൊക്കം’ (ഫ്ലാഷ് ഫ്ലഡ്) എന്ന് വിളിക്കുന്ന ഈ പ്രതിഭാസം നിസ്സാരമായി തോന്നുമെങ്കിലും അപകട തീവ്രത വളരെ കൂടുതലാണ്. പ്രകൃതിദത്തമോ, മനുഷ്യ നിർമിതമോ ആയ കാരണങ്ങളാൽ പെട്ടന്ന് രൂപപ്പെടുന്ന വെള്ളപ്പൊക്കം ആണ് ഫ്ലാഷ് ഫ്ലഡ്സ്. മേഘവിസ്ഫോടനം, അതിതീവ്രമഴ, അണക്കെട്ടുകളുടെ ഷട്ടർ തുറന്നു വിടുകയോ പൊട്ടുകയോ ചെയ്യുക, ഒരു പ്രദേശത്ത് ദീർഘനേരം തുടർച്ചയായ ഇടിമിന്നലുണ്ടാവുക, മഞ്ഞുരുകലും മഴയുമൊരുമിച്ചുണ്ടാവുക, ഉരുൾപ്പൊട്ടൽ, അഗ്നിപർവത സ്ഫോടനത്താലുള്ള മഞ്ഞുരുകൽ തുടങ്ങിയ കാരണങ്ങളൊക്കെ ഫ്ലാഷ് ഫ്ലഡിന് വഴിയൊരുക്കും. മുംബൈയിൽ മാത്രമല്ല, ഉത്തരാഖണ്ഡ്, കേരളം, അസം, ബിഹാർ എന്നിവിടങ്ങളിലും സമാന അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിൽ പലപ്പോഴും ഇതിന്റെ അപകടതീവ്രത പുഴയിലാണ് കാണാറുള്ളത്. ഫ്ലാഷ് ഫ്ലഡ് മഴയുടെ അളവ് കൂടുമ്പോൾ സ്വാഭാവികമായും പുഴയിലും വെള്ളമുയരും. ചുറ്റുമുള്ള അരുവികളും നീർച്ചാലുകളും എത്തിച്ചേരുന്ന പുഴകളിലേക്കാണല്ലോ മലകളിൽപെയ്യുന്ന മഴവെള്ളവും (മലവെള്ളം)എത്തുന്നത്. എന്നാൽ മലമുകളിൽനിന്ന് ഈ ജലപ്രവാഹം താഴ്വരയിലൂടെയോ സമതലങ്ങളിലൂടെയോ ഒഴുകുന്ന പുഴയിലേക്കെത്താൻ മണിക്കൂറുകൾ വേണ്ടിവന്നേക്കാം. അതിനാൽ മഴയുടെ പ്രാദേശിക വ്യതിയാനത്താൽ താഴ്വരയിലും, സമതലങ്ങളിലും ശാന്തമായൊഴുകുന്ന പുഴ വളരെപെട്ടന്നാവും മലവെള്ളത്താൽ കരുത്ത് കൂട്ടുക. മണിക്കൂറുകൾക്ക് മുൻപ് പെയ്ത മഴയുടെ കാഠിന്യത്താൽപോലും മലവെള്ളം അപകടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ലോണാവാല അപകടം ഇതിനുദാഹരണമാണ്. അതോടൊപ്പം ഈ പ്രതിഭാസം ചെങ്കുത്തായ സ്ഥലത്താണെങ്കിൽ തീവ്രത വളരെ വലുതായിരിക്കും. പ്രദേശത്തിന്റെ ഭൂപ്രകൃതി, മണ്ണ്, സസ്യജാലങ്ങൾ, കെട്ടിടങ്ങൾ, ജലാശയങ്ങളുടെ വാഹകശേഷി, ഭൂവിനിയോഗങ്ങൾ എന്നിവയെല്ലാം ഫ്ലാഷ് ഫ്ലഡിന്റെ തീവ്രതയെ സ്വാധീനിക്കും. അപകട വഴി എവിടെയും സമതലങ്ങളിലൂടെ ഒഴുകുന്ന തെളിഞ്ഞ പുഴകളിലും ഫ്ലാഷ് ഫ്ലഡ് ഏത് നിമിഷവും വന്നുചേരാം. കല്ലാർ, പെരിയാർ, തമിഴ്നാട്ടിലെ കുറ്റാലം പുഴകളിലുണ്ടായ മഴവെള്ളപ്പാച്ചിലുകൾ ഇതിന് ഉദാഹരണങ്ങൾ ആണ്. മേഘ വിസ്ഫോടനം മുമ്പ് ഹിമാലയ മലനിരകളിൽ മാത്രം കണ്ട് വന്ന പ്രതിഭാസമായിരുന്നു മേഘ വിസ്ഫോടനം (ഒരു ചെറുപ്രദേശത്ത് മണിക്കൂറിൽ 10സെന്റി മീറ്ററിന് മുകളിൽ മഴയുണ്ടാവുക‐ cloud burst). കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഇതെവിടെയും ഉണ്ടാകാമെന്ന നിലയിൽ ആയിട്ടുണ്ട്. മേഘവിസ്ഫോടനത്തിലൂടെ കട്ടിയുള്ള മേഘങ്ങൾ പെയ്യുന്നത് നഗരത്തിലാണെങ്കിൽ നഗരമാകെ സ്തംഭിപ്പിക്കുന്ന വെള്ളക്കെട്ടുകളുമുണ്ടാവാറുണ്ട്. ഇതുതന്നെ തീരപ്രദേശത്താണ് സംഭവിക്കുന്നതെങ്കിൽ ശക്തമായ മഴയ്ക്കൊപ്പം കാറ്റിന്റെ വേഗവും കൂടിയാൽ കടൽ പ്രക്ഷുബ്ധമാകാനും തീരത്തേക്ക് കയറി നാശനഷ്ടങ്ങൾക്കുമിടയാക്കും. പശ്ചിമഘട്ട താഴ്വരയിലാണ് കേരളത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളുമെന്നതിനാൽ അതിതീവ്രമഴയും മണ്ണിടിച്ചിലും എത്ര വിനാശകരമാണെന്ന് 2018, 2019 ലെ വെള്ളപ്പൊക്കത്തിലൂടെ നാം തിരിച്ചറിഞ്ഞതാണല്ലോ.

ദേശാഭിമാനി 25 Jul 2024 11:12 pm

ദാരിദ്ര്യം ഇല്ലാതാക്കാൻ ആഗ്രഹിച്ച ബാലൻ

കോളേജിൽ തന്റെ പ്രധാന പഠനവിഷയമായി സാമ്പത്തികശാസ്ത്രം തെരഞ്ഞെടുത്തതിനെക്കുറിച്ച് 12 വർഷംമുമ്പ് വേൾഡ് ഇക്കണോമിക്സ് അസോസിയേഷന്റെ വാർത്താപത്രികയുടെ എഡിറ്റർ സ്റ്റുവേർട്ട് ബിർക്സിന് നൽകിയ അഭിമുഖത്തിൽ പ്രൊഫ. സി ടി കുര്യൻ പറയുന്നുണ്ട്. 1947–-48ൽ പത്താംക്ലാസിൽ പഠിക്കുമ്പോൾത്തന്നെ ഇക്കാര്യത്തിൽ ബോധപൂർവം തീരുമാനമെടുത്തു എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയ വർഷമായിരുന്നു അത്. രാജ്യം രാഷ്ട്രീയസ്വാതന്ത്ര്യം നേടിയ സാഹചര്യത്തിൽ സാമ്പത്തികസ്വാതന്ത്ര്യത്തിലേക്ക്, വിശേഷിച്ച് ദാരിദ്ര്യത്തിന്റെ പിടിയിലമർന്ന ജനങ്ങളെ അതിൽനിന്ന് മോചിപ്പിക്കുന്നതിലേക്ക് ശ്രദ്ധ തിരിയണമെന്ന ചർച്ച പൊതുമണ്ഡലത്തിൽ ഉയർന്നുതുടങ്ങിയിരുന്നു. സാമ്പത്തികശാസ്ത്രം പഠിച്ചാൽ ദാരിദ്ര്യത്തിന്റെ കാരണങ്ങൾ മനസ്സിലാക്കാനും അത് ഇല്ലാതാക്കുന്നതിന് തന്റെ പങ്ക് വഹിക്കാനും കഴിയുമെന്നായിരുന്നു ആ ബാലന്റെ പ്രത്യാശ. എന്നാൽ, നിർണായകമായ ഈ യഥാർഥ ജീവിതപ്രശ്നം നേരിടുന്നതിന് ‘മുഖ്യധാരാ’ സാമ്പത്തികശാസ്ത്രം അപര്യാപ്തമാണെന്ന് മനസ്സിലാക്കിയതോടെ അതിനോട് താൽപ്പര്യമില്ലാതായി. ദാരിദ്ര്യത്തിന്റെ സ്വഭാവം മനസ്സിലാക്കുന്നതിനുള്ള ശ്രമങ്ങളെ ‘മുഖ്യധാരാ’ സാമ്പത്തികശാസ്ത്രം വഴിതെറ്റിക്കുകയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സി ടി കുര്യൻ ജനപക്ഷ ബദൽ സാമ്പത്തികശാസ്ത്രത്തിന്റെ പാതയിലെ അന്വേഷണങ്ങളിലേക്ക് തിരിഞ്ഞത്. 2012ൽ ‘വെൽത്ത് ആൻഡ് ഇൽഫെയർ’ എന്ന പുസ്തകം പുറത്തിറങ്ങിയ വേളയിലായിരുന്നു ആ അഭിമുഖം. ഈ പുസ്തകത്തെ 2014ൽ വേൾഡ് ഇക്കണോമിക് അസോസിയേഷൻ ലോകത്തിലെ ഏഴു പ്രധാന പുസ്തകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രായം 90 കടന്നതിനുശേഷമുള്ള അവസാന കൃതിയുടെ (ഇക്കണോമിക്സ് ഓഫ് റിയൽ ലൈഫ്) മുഖവുരയിലും തന്നെ സാമ്പത്തികശാസ്ത്ര പഠനത്തിലേക്ക് നയിച്ച ഉൽക്കണ്ഠകൾ അദ്ദേഹം വിവരിച്ചിട്ടുണ്ട്. മദ്രാസ് ക്രിസ്ത്യൻ കോളേജിലെ (എംസിസി) മാസ്റ്റേഴ്സ് പഠനം കഴിഞ്ഞ് യുഎസിലെ സ്റ്റാൻഫഡ് സർവകലാശാലയിൽ ഡോക്ടറൽ പഠനത്തിനെത്തിയപ്പോഴാണ് കുര്യനുമുന്നിൽ അന്വേഷണത്തിന്റെ പുതിയ വഴികൾ തുറന്നത്. പിന്നീട് നൊബേൽ സമ്മാനം നേടിയ കെന്നത് ആരോ അടക്കമുള്ളവർ അവിടെ അധ്യാപകരായിരുന്നു. ‘മിച്ച തൊഴിൽ’ വിഷയത്തിൽ ഹോളിസ് ഷെനേറിയുടെ കീഴിലാണ് ഗവേഷണം ആരംഭിച്ചത്. എന്നാൽ, ഷെനേറി വൈകാതെ യുഎസ് പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ ഉപദേശകസമിതിയിൽ അംഗമായതിനെ തുടർന്ന് മോസസ് അബ്രമോവിറ്റ്സിനൊപ്പമാണ് ഗവേഷണം തുടർന്നത്. ഗവേഷണത്തിന്റെ അവസാനഘട്ടത്തിലും ഡോക്ടറേറ്റ് നേടി നാട്ടിലെത്തിയശേഷവും കെന്നത്ത് ആരോയുമായി തന്റെ ആശയങ്ങൾ കുര്യൻ ചർച്ച ചെയ്യുമായിരുന്നു. എംസിസിയിലെ പഠനകാലംമുതൽ അരനൂറ്റാണ്ടോളം ചെന്നൈയിലായിരുന്നു വാസം. 2003ൽ 72–-ാംവയസ്സിൽ അക്കാദമിക് ജീവിതത്തിൽനിന്ന് വിരമിക്കാൻ തീരുമാനിച്ചശേഷം ബംഗളൂരുവിലേക്ക് താമസം മാറ്റി. പിന്നീട് ഒരുദശകത്തോളം കഴിഞ്ഞ് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ‘വെൽത്ത് ആൻഡ് ഇൽഫെയർ’ എഴുതിയത്. 1991ലെ സാമ്പത്തിക പരിഷ്കരണാനന്തര ഇന്ത്യൻ ജീവിതത്തെപ്പറ്റി സാധാരണക്കാർക്കുവേണ്ടിയായിരുന്നു അത്. പിന്നെയും ഒരുപതിറ്റാണ്ട് കഴിഞ്ഞ് എഴുതിയ അവസാന കൃതിയിലാകട്ടെ ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ നിത്യജീവിത യാഥാർഥ്യങ്ങളാണ് പ്രതിപാദ്യം. ബംഗളൂരുവിലേക്ക് താമസം മാറ്റിയപ്പോൾ തന്റെ അക്കാദമിക് പുസ്തകശേഖരം എംസിസിക്കും മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിനും സംഭാവന ചെയ്തിരുന്നതിനാൽ ഓർമയെയും ഇന്റർനെറ്റിനെയുമാണ് കൂടുതൽ ആശ്രയിച്ചതെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. ഇത്തരത്തിൽ കൗമാരംമുതൽ നവതിവരെ നാടിനും സാധാരണ മനുഷ്യർക്കുംവേണ്ടി ചിന്തിച്ച മനീഷിയാണ് ഓർമയായത്.

ദേശാഭിമാനി 25 Jul 2024 11:03 pm

നാടകം മലയാളിയെ മനുഷ്യനാക്കി: എം എ ബേബി

സംസ്കാരസമ്പന്നമെന്നും പ്രബുദ്ധമെന്നും അവകാശപ്പെടുന്ന കേരളത്തിന് ആ പ്രബുദ്ധതയിൽ ചോർച്ചകൾ സംഭവിക്കുന്നുണ്ട്. നാം അടിയന്തരമായി സാംസ്കാരികമായി ഇടപെട്ടില്ലെങ്കിൽ അഭിമാനകരമായി നാം ഉയർത്തിക്കാണിക്കുന്ന കേരളത്തിന്റെ സാംസ്കാരികനേട്ടങ്ങൾ പലതും നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഇതിനെ നേരിടുന്നതിൽ, സാംസ്കാരികമായി ഇടപെടുന്നതിന്റെ പ്രാധാന്യം തോപ്പിൽ ഭാസിയുടെ ജന്മശതാബ്ദി വേളയിലെങ്കിലും നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. സാംസ്കാരിക വകുപ്പും, കേരള സാഹിത്യ അക്കാദമിയും, വെഞ്ഞാറമൂട് സാംസ്കാരിക സഹകരണസംഘവും ചേർന്നു നടത്തിയ തോപ്പിൽ ഭാസി ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഐ (എം) പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം. തിരുവനന്തപുരം ജില്ലയിൽവച്ച് തോപ്പിൽ ഭാസിയെ അനുസ്മരിക്കുന്നത് സമുചിതമാണ്. തോപ്പിൽ ഭാസിയുടെ യൗവനകാലം പരിശോധിച്ചാൽ തിരുവനന്തപുരവുമായി അദ്ദേഹത്തിനുള്ള ബന്ധം മനസ്സിലാക്കാൻ സാധിക്കും. തിരുവനന്തപുരത്തെ തോപ്പിൽ ഭാസിയുടെ ജീവിതകാലം അദ്ദേഹത്തിന്റെ നാടകസങ്കൽപങ്ങൾ വളർത്തിയെടുക്കുന്നതിൽ നിർണായകപങ്കുവഹിച്ചു. ഏകലവ്യന്യായേന പ്രൊഫ എൻ. കൃഷ്ണപിള്ളയുടെ രചനാശൈലിയിൽ നിന്ന് തോപ്പിൽ ഭാസി പലതും പഠിക്കാൻ മുതിർന്നു. 'ബലാബലം' എന്ന നാടകത്തിന്റെ കൈയ്യെഴുത്തുപ്രതി അദ്ദേഹമില്ലാത്ത സമയം റൂമിൽ ചെന്ന് രഹസ്യമായി വായിക്കുമായിരുന്നു തോപ്പിൽഭാസി. ഇത് നാടകത്തിന്റെ ശില്പഘടനയെക്കുറിച്ച് വ്യക്തമായ രൂപം ഉൾക്കൊള്ളാൻ അദ്ദേഹത്തിന് സഹായകമായി. പ്രൊഫ. എൻ കൃഷ്ണപിള്ള അതുമാത്രമല്ല, തോപ്പിൽ ഭാസിയുടെ ജനകീയസംഘടനാപ്രവർത്തനത്തിന്റെ സ്ഫുടപാകം ചെയ്യൽ നടന്നതും തിരുവനന്തപുരത്തു വച്ചാണ്. തിരുവനന്തപുരം ആയുർവേദ കോളേജിൽ പഠിക്കുമ്പോൾ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസപരമായ അവകാശങ്ങൾക്കുവേണ്ടി സംഘടന രൂപീകരിക്കുകയും, സജീവമായി ഇടപെടുകയും, അവകാശസമരങ്ങൾ തന്നെ നയിക്കുകയും ചെയ്തു. ഒറ്റയ്ക്കൊറ്റയ്ക്കു നിൽക്കാതെ, മറ്റുള്ളവരുമായി കൈകോർത്തുപിടിച്ചുകൊണ്ട്, നിഷേധിക്കപ്പെടുന്ന അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടിയുള്ള സമർപ്പിത പോരാട്ടത്തിന്റെ പരിശീലനവും തുടക്കവുമായിരുന്നു അത്. അതായത് നാടകം എന്ന സാഹിത്യരൂപത്തെയും അതിന്റെ രംഗാവതരണപാഠത്തെയും സംബന്ധിച്ച പഠനത്തിന്റെ ഒരു ഘട്ടം അദ്ദേഹം തിരുവനന്തപുരത്തു വച്ചാണ് നടത്തിയത്. രാഷ്ട്രീയ - സാമൂഹ്യ പ്രതിബദ്ധതയുടെ സുപ്രധാനപാഠങ്ങൾ തിരുവനന്തപുരം ആയുർവേദ കോളേജിൽ പഠിക്കുമ്പോഴാണ് അദ്ദേഹത്തിനു ലഭിച്ചത്. അങ്ങനെ തിരുവനന്തപുരത്തിന് തോപ്പിൽ ഭാസിയെന്ന അതുല്യ കലാകാരന്റെ രൂപീകരണത്തിൽ അസാധാരണമായ ബന്ധമുണ്ടെന്ന് അദ്ദേഹത്തിന്റെ യൗവനകാലജീവിതം പരിശോധിച്ചാൽ നമുക്ക് വ്യക്തമാകും. അങ്ങനെ അദ്ദേഹം കമ്യൂണിസ്റ്റുകാരനായി. ഇന്ന് തോപ്പിൽ ഭാസി ഓർമിക്കപ്പെടുന്നത് നാടകകൃത്ത്, നടൻ, സംവിധായകൻ തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, എംഎൽഎ എന്നീ നിലകളിലാണ്. സാംസ്കാരികജീവിതത്തിന്റെ രണ്ടാംഭാഗം എന്ന് നിർവചിക്കാവുന്ന കാലഘട്ടത്തിൽ മലയാളത്തിൽ ഒരുപക്ഷെ ഏറ്റവും കൂടുതൽ ചലച്ചിത്ര തിരക്കഥകളെഴുതിയ രണ്ടുപേരിൽ ഒരാളാണ് അദ്ദേഹം. രണ്ടുപേരും നാടകവുമായി ബന്ധപ്പെട്ടവരാണ്. ഒന്ന് തോപ്പിൽ ഭാസി. മറ്റൊന്ന് എസ് എൽ പുരം സദാനന്ദൻ. തകഴിയുടെ ചെമ്മീൻ സിനിമയായപ്പോൾ തിരക്കഥ രചിച്ചത് എസ് എൽ പുരം സദാനന്ദനാണ്. ചെമ്മീനിലൂടെ രാഷ്ട്രപതിയുടെ സ്വർണമെഡൽ ആദ്യമായി മലയാളത്തിന് ലഭിച്ചു. എസ് എൽ പുരവും തോപ്പിൽ ഭാസിയും സമീപപ്രദേശത്ത് ജീവിച്ചവരാണെന്ന പ്രത്യേകത കൂടിയുണ്ട്. എസ് എൽ പുരം സദാനന്ദൻ പാതി തമാശയായും പാതി കാര്യമായും പറഞ്ഞാൽ, ഞാനും തോപ്പിൽ ഭാസിയും ഒരേ ജില്ലക്കാരാണ്. തോപ്പിൽ ഭാസി ആലപ്പുഴക്കാരനല്ലേ എന്ന് സ്വാഭാവികമായും നിങ്ങൾ ചിന്തിക്കാൻ സാധ്യതയുണ്ട്. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എഴുതുമ്പോൾ തോപ്പിൽ ഭാസി കൊല്ലം ജില്ലക്കാരനാണ്. അന്ന് ആലപ്പുഴ ജില്ല രൂപീകരിച്ചിട്ടില്ല. ആലപ്പുഴ അന്ന് കൊല്ലം ജില്ലയുടെ ഭാഗമാണ്. 1957 ലെ ഗവൺമെന്റ് വന്നതിന് ശേഷമാണ് ജില്ലകളുടെ പുനർവിഭജനത്തിന്റെ ഭാഗമായി കൊല്ലത്തെ വിവിധ പ്രദേശങ്ങൾ കൂടികൂട്ടിച്ചേർത്ത് ആലപ്പുഴ ജില്ലയുണ്ടാക്കിയത്. അതുമാത്രമല്ല, തോപ്പിൽ ഭാസിയെ സാംസ്കാരികലോകം എന്നുമെന്നും ഓർമിക്കുന്നതിനിടയാക്കുന്ന അദ്ദേഹത്തിന്റെ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന നാടകം കൊല്ലത്ത് ചവറയിലെ ഒരു കൊട്ടകയിലാണ് ആദ്യമായി അവതരിപ്പിക്കുന്നത്. അത് ഉദ്ഘാടനം ചെയ്തത് യുവകഥാകൃത്ത് ഡി എം പൊറ്റക്കാടാണ്. അന്ന് ഡി എം പൊറ്റക്കാടിന് ഇരുപത്തിയൊന്നോ ഇരുപത്തിരണ്ടോ വയസ്സ് പ്രായം! ഇവിടെ യുവതയുടെ സാന്നിധ്യം നമുക്ക് കാണാം. തോപ്പിൽ ഭാസിയും ഡി എം പൊറ്റക്കാടും യൗവനത്തിന്റെ ചോരത്തിളപ്പിൽ വിഹരിക്കുന്ന കാലമാണ് അത്. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'യിലെ രംഗം കൊയ്ത്തു പാടത്ത് വിളഞ്ഞ നാടകം ആദ്യകാലത്തെ നമ്മുടെ നാടാകാസ്വാദനത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയത് തമിഴ് നാടകങ്ങളായിരുന്നു. അവ കൊയ്ത്തുകാലത്താണ് അവതരിപ്പിച്ചിരുന്നത്. പറഞ്ഞുകേട്ട അറിവുകൾ വച്ച് വിസ്തൃതമായ സ്ഥലം മുഴുവൻ വളച്ചുകെട്ടി ടിക്കറ്റ് വച്ച് നാടകങ്ങൾ നടത്തും. അതിപ്രശസ്തരായ ഗായകരും ഗായികമാരുമാണ് പ്രധാനസ്ഥാനങ്ങൾ അവതരിപ്പിക്കുന്നത്. ഉദാഹരണത്തിന് എസ് ജി കിട്ടപ്പ, സുന്ദരാംബാൾ തുടങ്ങിയവർ ഈ രംഗത്ത് വളരെ സജീവമായിരുന്നു. എസ് ജി കിട്ടപ്പയും സുന്ദരാംബാളും മഹാനായ ചെമ്പൈ വൈദ്യനാഥ ഭാഗവതർ കിട്ടപ്പയുടെ ആലാപനത്തിൽ തനിക്ക് അസൂയയുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. കിട്ടപ്പയും സുന്ദരാംബാളും വേദിയിൽ വന്നു പാടുകയും ഒരുമിച്ച് അഭിനയിക്കുകയും ചെയ്യുന്നുണ്ട്. ഇതിൽ ഒരു കൗതുകമുണ്ട്. ചവിട്ടുഹാർമോണിയവുമായി ഒരു സംഘം ഗായകർ വേദിയുടെ തന്നെ ഒരു ഭാഗത്ത് സദസ്സിനെ അഭിമുഖീകരിച്ചിരിക്കുന്നു. അവരും നാടകത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. നാടകത്തിന്റെ മുഖ്യ ഉളളടക്കത്തിലേക്ക് കടക്കുന്നതിനു മുൻപ് നായകനും നായികയും (കിട്ടപ്പയും സുന്ദരാംബാളും അല്ലെങ്കിൽ മറ്റു പ്രശസ്തർ) തമ്മിലുള്ള പാട്ടുമത്സരഗുസ്തി നടക്കുന്നു. യഥാർത്ഥത്തിൽ മലയാളനാടകാവതരണങ്ങൾ പോലും ഈ തമിഴ് നാടക സമ്പ്രദായത്തിന്റെ അതേ ചിട്ടവട്ടങ്ങളാണ് അന്ന് പിന്തുടർന്നു പോന്നിട്ടുള്ളത്. പോർച്ചുഗീസ് സ്വാധീനത്തിൽ 'ചവിട്ടുനാടകങ്ങളും' കടന്നുവന്നു. ഇ എം എസ് നമ്പൂതിരിപ്പാട് ഇതിൽ നിന്ന് മാറിനടക്കാൻ സാമൂഹ്യനവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായ ഒരു കലാപ്രവർത്തനമെന്ന നിലയിൽ ചില നാടകങ്ങൾ രൂപപ്പെടാൻ തുടങ്ങി. 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം നമ്പൂതിരിയെ മനുഷ്യനാക്കാൻ വേണ്ടി നടന്ന ഇടപെടലിൽ യോഗക്ഷേമ സഭയുടെ ഇരുപത്തിരണ്ടാമത് സംസ്ഥാനസമ്മേളനം നടക്കുമ്പോളാണ് അവതരിപ്പിക്കപ്പെടുന്നത്. ഇ എം എസി നെ പോലെയുള്ളവർ ആ നാടകത്തിനു പിന്നിലുണ്ട്. നാടകസംഭാഷണം കർട്ടനുമറവിൽ നിന്ന് നടീനടന്മാർക്ക് തത്സമയം പറഞ്ഞുകൊടുക്കുന്ന ജോലിയാണ് ഇ എം എസിന് ചെയ്യേണ്ടിയിരുന്നത്. ഒരു സ്ഥലത്ത് നാടകത്തിന്റെ കർട്ടൺ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന ജോലി നിർവ്വഹിച്ചത് ഇ എം എസ് ആണ്. പിന്നീട് കേരളത്തിന്റെ സാംസ്കാരിക പുരോഗതിയുടെ കർട്ടൺ ഉയർത്തിയ മുഖ്യമന്ത്രി പദം ഏറ്റെടുത്തു, അദ്ദേഹം. കാലം കാത്തുവെച്ച പാട്ടബാക്കി കേരള നവോത്ഥാനചരിത്രത്തിൽ സുപ്രധാനപങ്കുവഹിച്ച മറ്റൊരു നാടകമാണ് 'പാട്ടബാക്കി'. പൊന്നാനി താലൂക്ക് കർഷക സമ്മേളനത്തിനോടനുബന്ധിച്ച് അവതരിപ്പിച്ച നാടകമാണിത്. ഈ നാടകത്തിന്റെ രചനയെക്കുറിച്ച് രസകരമായ ഒരു സംഭവകഥയുണ്ട്. കർഷകസമ്മേളന നടത്തിപ്പിനെക്കുറിച്ചാലോചിക്കാൻ യോഗം ചേരുന്ന സമയം. സമ്മേളനത്തിന് ഒരാഴ്ച മാത്രമാണ് അവശേഷിക്കുന്നത്. അപ്പോൾ കെ ദാമോദരനാണ് കർഷകസമ്മേളനത്തിന് നാടകം അവതരിപ്പിക്കുന്നത് പ്രയോജനപ്രദമാവുമെന്ന ആശയം ഉന്നയിക്കുന്നത്. 'അത് നല്ല അഭിപ്രായമാണ്' എന്നു പറഞ്ഞ ഇ എം എസ് 'താൻ തന്നെ എഴുതിക്കോളൂ' എന്ന് ദാമോദരനോട് ആവശ്യപ്പെടുകയായിരുന്നു. കെ ദാമോദരനെ സംബന്ധിച്ച് , മിണ്ടിയവനെക്കൊണ്ട് ഇലയെടുപ്പിച്ചു എന്ന് പറയുന്ന അവസ്ഥയായി. ഈ ചർച്ച കേട്ടുകൊണ്ട് അകത്തുനിന്ന ഒരാൾ അവിടെയിരുന്ന കണക്കുപുസ്തകം എടുത്ത് 'നാടകം ഇപ്പോൾത്തന്നെ എഴുതി തുടങ്ങിക്കോളൂ' എന്ന് അഭിപ്രായപ്പെട്ടു. അതിലെ ഓരോ പേജും കീറിയെടുത്താണ് കഥാപാത്രങ്ങൾ തങ്ങളുടെ കഥാപാത്രസംഭാഷണങ്ങൾ പഠിച്ചതെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. കെ ദാമോദരൻ ഇങ്ങനെ നാടകരംഗത്തുവന്ന പരിവർത്തനങ്ങളുടെ ഒരു ഘട്ടത്തിലാണ് കെപിഎസിയുടെ നാടകങ്ങൾ വരുന്നത്. തോപ്പിൽ ഭാസിയുടെ നാടകങ്ങൾ രംഗപ്രവേശം ചെയ്യുന്നത് ഇവിടെയാണ്. തോപ്പിൽ ഭാസിയും, ജി ജനാർദ്ദനക്കുറുപ്പും, പുനലൂർ രാജഗോപാലൻ നായരും, കേശവൻ പോറ്റിയും, കാമ്പിശ്ശേരി കരുണാകരനും, ജി ദേവരാജൻ മാസ്റ്ററും ഉൾപ്പെടെയുള്ളവർ ചേർന്ന് ഗായകരെയും പശ്ചാത്തല സംഗീതജ്ഞരെയും സ്റ്റേജിനുള്ളിലേക്ക് മാറ്റി ഇരുത്തി. കെപിഎസി വരുത്തിയ ഈ മാറ്റം വളരെ നിർണായകമാണ്. അതിനു മുൻപ് ആരെങ്കിലും ഇത്തരം പരീക്ഷണം നടത്തിയിട്ടുണ്ടോ എന്നെനിക്കറിയില്ല. ഞാൻ മനസ്സിലാക്കിയിട്ടുള്ളത് കെപിഎസിയാണ് (കേരള പീപ്പിൾസ് ആർട്സ് ക്ലബ്) ജനകീയമായ ഇത്തരം മാറ്റങ്ങൾക്കു തുടക്കം കുറിച്ചത് എന്നാണ്. ജനങ്ങളുടെ കലാസമിതി എന്ന പേരിൽ നിന്നു തന്നെ ഇത് വ്യക്തമാണ്. സമൂഹം രൂപപ്പെടുത്തിയ അരങ്ങ് 'മുന്നേറ്റ'ത്തിലൂടെയാണ് തോപ്പിൽ ഭാസി എന്ന നാടകകൃത്തുണ്ടാവുന്നത്. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന നാടകത്തിന്റെ ആദ്യരൂപമായി 'മുന്നേറ്റ'ത്തെ കരുതുന്നവരുണ്ട്. അതിനുശേഷം 'എന്റെ മകനാണ് ശരി' എന്ന പേരിൽ മുന്നേറ്റത്തിന്റെ തന്നെ മറ്റൊരു പരിണാമം ഉണ്ടായി. ഒടുവിൽ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' പുറത്തുവരുമ്പോൾ രംഗാവതരണങ്ങളിൽ കൂടി നിരന്തരപരിണാമം വരുത്തിയ പതിപ്പാണ് നമുക്കു മുന്നിലുള്ളത്. ഓരോ അവതരണത്തിനു ശേഷവും അഭിപ്രായങ്ങൾ സ്വരൂപിച്ച് മാറ്റങ്ങൾ വരുത്തി. ജനകീയമായ സാംസ്കാരിക ഇടപെടലിലൂടെ അറ്റിക്കുറുക്കിയെടുത്തു. ഒരാൾ എഴുതിയെങ്കിലും പലരും ചേർന്ന് രൂപാന്തരപ്പെടുത്തി. പക്ഷെ, നാടകത്തിന്റെ അന്തസ്സത്ത തോപ്പിൽ ഭാസിയുടെ സംഭാവനയാണ്. ഒരുപാട് രൂപപരിണാമങ്ങളിലൂടെ കടന്നുപോയ നാടകമാണ് 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'. ഈ നാടകത്തിന്റെ ഒരു ജീവചരിത്രം തന്നെ വേണമെങ്കിൽ എഴുതാവന്നതാണ്. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിലെ ഒരു രംഗം എന്നാൽ, രംഗാവതരണങ്ങളിലൂടെ പരിണമിക്കപ്പെട്ട നാടകത്തിന്റെ ആദ്യ ഉദാഹരണം 'തൊഴിൽകേന്ദ്രത്തിലേക്ക്' ആണ്. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' ഉണ്ടാവുന്നതിന് നാലു വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 1948 ൽ, ഷൊർണൂർ കേന്ദ്രീകരിച്ച് സ്ത്രീകളുടെ ഒരു തൊഴിൽകേന്ദ്രം യഥാർത്ഥത്തിലുണ്ടായിരുന്നു. നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന പ്രസ്ഥാനത്തിന്റെ ഭാഗമായി നമ്പൂതിരിമാർ സ്വയം തൊഴിലെടുത്തു ജീവിക്കണമെന്ന ആശയത്തിലൂന്നിയ ഒന്നായിരുന്നു ഇത്. മറ്റു സമുദായങ്ങളിൽപ്പെട്ട മനുഷ്യരെപ്പോലെ നമ്പൂതിരിമാരും ജോലി ചെയ്ത് അദ്ധ്വാനിച്ച് അതിന്റെ ഫലം കൊണ്ടു ജീവിക്കണം എന്നായിരുന്നു ഇ എം എസിന്റെ പ്രസിദ്ധമായ ഓങ്ങല്ലൂർ പ്രസംഗത്തിന്റെ ആശയം. നമ്പൂതിരി സമുദായത്തിലെ സ്ത്രീകൾ തൊഴിൽ പരിശീലനകേന്ദ്രത്തിൽ പോയി തുന്നൽ ഉൾപ്പെടെയുള്ള ജോലികൾ ചെയ്യാനുള്ള പരിശീലനം നേടി. അങ്ങനെ, 'ഞങ്ങൾ തൊഴിലെടുത്തു ജീവിക്കും' എന്ന് പ്രഖ്യാപിച്ചതിന്റെ ഭാഗമായി പ്രവർത്തനക്ഷമമായതാണ് ആ തൊഴിൽകേന്ദ്രം. ആ തൊഴിൽകേന്ദ്രത്തിലേക്ക് പോയ സ്ത്രീകളുടെ ജീവിതാനുഭവങ്ങൾ ചേർന്ന് രൂപപ്പെട്ട നാടകമാണ് 'തൊഴിൽകേന്ദ്രത്തിലേക്ക്'. അത് രചിച്ചത് ഒരാളല്ല. തൊഴിൽകേന്ദ്രത്തിൽ ജീവിച്ച സ്ത്രീകൾ ഒരുമിച്ച് ചേർന്നു രചിച്ചതാണ്. ഈ നാടകത്തിൽ സ്ത്രീകൾ തന്നെയാണ് പുരുഷവേഷങ്ങളും അവതരിപ്പിച്ചത്. അക്കാലത്ത് സ്ത്രീകൾ വേദികളിൽ വരുന്നത് അനുവദിക്കാറില്ലായിരുന്നു. അന്ന് നാടകങ്ങളിൽ സ്ത്രീ കഥാപാത്രങ്ങളായി പുരുഷന്മാരാണ് വേഷംകെട്ടുന്നത് എന്നോർക്കണം. നല്ല മനുഷ്യരെ പ്രതിഷ്ഠിച്ച കാലം ഇ കെ അയ്മുവിന്റെ 'ജ്ജ് നല്ലൊരു മന്സനാകാൻ നോക്ക്' എന്ന നാടകം ഇത്തരം പ്രവർത്തനങ്ങളുടെ തുടർച്ചയിലാണ് വരുന്നത്. ഈ നാടകത്തിന്റെ പ്രത്യേകത നിലമ്പൂർ ആയിഷ എന്ന പതിമൂന്ന് വയസ്സുള്ള ബാലിക അതിൽ അഭിനയിച്ചതാണ്. വളരെ സാഹസികമായ, വിപ്ലവകരമായ പ്രവൃത്തിയായിരുന്നു അത്. നാടകമവതരിപ്പിക്കുന്നതിനിടയിൽ സദസ്സിൽ നിന്ന് ആയിഷയ്ക്ക് യാഥാസ്ഥിതികരുടെ കല്ലേറ് ഏററു പരിക്കുണ്ടായി. ആ ചോര തുടച്ചുകളഞ്ഞ് നാടകം തുടരുന്നതുപോലെയുള്ള ആവേശകരമായ അനുഭവം കേരളീയ നാടകപ്രസ്ഥാനത്തിന്റെ വളർച്ചയുടെ ചരിത്രത്തിലുണ്ട്. നിലമ്പൂർ ആയിഷ ഇവിടെ നാം തിരിച്ചറിയേണ്ടത് ജാതീയമായ ചേരിതിരിവുകൾക്കും മതപരമായ വിശ്വാസങ്ങൾക്കുമപ്പുറം നമ്മളെല്ലാം മനുഷ്യരാണ് എന്ന അടിസ്ഥാനബോധത്തിലേക്ക് മലയാളിയെ നയിച്ച ഏറ്റവും പ്രധാനപ്പെട്ട ഘടകത്തിലൊന്ന് നാടകസാഹിത്യമാണ്, കലയാണ് എന്ന വസ്തുതയാണ്. 'ജ്ജ് നല്ലൊരു മന്സനാകാൻ നോക്ക് ' എന്ന നാടകശീർഷകം അക്കാലത്തെ നമ്മുടെ എല്ലാ നാടകങ്ങളുടെയും ശീർഷകമായി സ്വീകരിക്കാവുന്നതാണ്. എല്ലാ നാടകങ്ങളുടെയും ആശയം വ്യത്യസ്തതകൾ ഉണ്ടെങ്കിലും അതുതന്നെയാണ്. 1888ൽ അരുവിപ്പുറത്ത് ഒരരുവിയിൽ നിന്ന് ആകൃതിരഹിതമായ ഒരു കല്ലെടുത്ത് പ്രതിഷ്ഠിച്ചപ്പോൾ ശ്രീ നാരായണ ഗുരു പഠിപ്പിച്ചതും നല്ല മനുഷ്യനാകാനാണ്. നല്ല മനുഷ്യനാവുക എന്ന ആശയം കേരളീയസമൂഹത്തിന്റെ സാർവത്രിക അംഗീകാരമുള്ള ഒരാശയമായിരുന്നെങ്കിൽ ഇപ്പോൾ അങ്ങനെയാണോ? നല്ല മനുഷ്യനായിരിക്കുമ്പോൾ അപരനെക്കുറിച്ചുള്ള പരിഗണന വേണം. തന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്നവർ നല്ല മനുഷ്യരല്ല. ആപത്ഘട്ടങ്ങളിൽ മലയാളികൾ ഒന്നിച്ചിറങ്ങുന്നുണ്ട്. എന്നാൽ സാധാരണഗതിയിൽ മലയാളിക്ക് അഭിമാനപൂർവ്വം ഉയർത്തിപ്പിടിക്കാൻ കഴിയുന്ന ജാതിമതബോധങ്ങൾക്കതീതമായ മനുഷ്യസത്തയിലൂന്നാനുള്ള സന്നദ്ധത കേരളീയ സമൂഹത്തിന് അപായകരമാം വിധം കൈമോശം വന്നുകൊണ്ടിരിക്കുന്നതിന്റെ സൂചനകൾ അവിടിവിടങ്ങളിലായി ഉയർന്നുവരുന്നുണ്ട്. വി സാംബശിവൻ കഥാപ്രസംഗം അവതരിപ്പിക്കുന്നു നാടകത്തോടൊപ്പം, ഗ്രന്ഥശാലാ പ്രസ്ഥാനം, ജനകീയ ശാസ്ത്ര പ്രസ്ഥാനം എന്നിവയോടുചേർത്തു പറയാൻ പറ്റുന്ന മറ്റൊരു കലാരൂപം കഥാപ്രസംഗമാണ്. വി സാംബശിവനും ഓച്ചിറ രാമചന്ദ്രനും കൊല്ലം ബാബുവും കെടാമംഗലം സദാനന്ദനും കെ കെ വാദ്ധ്യാരും വി ഹർഷകുമാറും ഉയർത്തിപ്പിടിച്ചത് മനുഷ്യത്വമാണ്. ജാതിക്കും മതത്തിനുമതീതമായ മനുഷ്യസത്ത മലയാളിയുടെ ഹൃദയത്തിന്റെ ആഴങ്ങളിൽ കൊണ്ടുപോയി പതിപ്പിക്കുന്നതിൽ നമ്മുടെ സാഹിത്യം വലിയ പങ്കുവഹിച്ചു. ബഷീറിന്റെയും കേശവദേവിന്റെയും തകഴിയുടെയും പൊൻകുന്നം വർക്കിയുടെയും എസ് കെ പൊറ്റക്കാടിന്റെയും ലളിതാംബിക അന്തർജനത്തിന്റെയും മാധവിക്കുട്ടിയുടെയും സരസ്വതിയമ്മയുടെയുമെല്ലാം രചനകൾ മാനവികത മലയാളിത്തത്തിന്റെ ശക്തിയാക്കി മാറ്റി. 'ഇത് ഭൂമിയാണ്' പോലെയുള്ള കെ ടി മുഹമ്മദിന്റെ നാടകങ്ങൾ, എൻ എൻ പിള്ളയുടെ നാടകങ്ങൾ, എസ് എൽ പുരം സദാനന്ദന്റെ നാടകങ്ങൾ ഇവയെല്ലാം തോപ്പിൽ ഭാസിയുടെ നാടകജീവിതത്തിൽ നിന്ന് വളർന്നു പന്തലിച്ചുനിൽക്കുന്ന സമാന്തരമായ, സമാനമായ സംഭാവനകളാണ്. ഇവരെല്ലാം ചേർന്നു രൂപപ്പെടുത്തിയ മതാതീതമായ മനുഷ്യത്വത്തിന്റെ സത്ത അതേപടി കേരളീയസമൂഹത്തിൽ ഇപ്പോളും നിലനിൽക്കുന്നുണ്ടോ? തോപ്പിൽ ഭാസിയും അദ്ദേഹത്തിന്റെ സമകാലികരും സാഹിത്യത്തിലൂടെയും കലാരൂപങ്ങളിലൂടെയും നാടകാവതരണങ്ങളിലൂടെയും ഒരു പുതിയ മനുഷ്യസത്ത രൂപപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾക്ക് പോറലേൽക്കുന്നുണ്ട്. 'മുന്നേറ്റം' എന്നായിരുന്നു തോപ്പിൽ ഭാസിയുടെ ആദ്യ നാടകത്തിന്റെ പേര്. ഇന്ന് നമ്മുടെ ജീവിതം ചില പിന്നേറ്റങ്ങളിലൂടെ പോകുന്നുണ്ടോയെന്ന് നാം പരിശോധിക്കണം. 'സൂക്ഷിക്കുക, ഇടതുവശം പോവുക' എന്ന തോപ്പിൽ ഭാസിയുടെ നാടകത്തിന്റെ ആമുഖമായി അദ്ദേഹം കുറിക്കുന്നു. ഇന്നിന്റെയും ആമുഖമായ എഴുത്ത് എന്റെ നാടകങ്ങൾ സമൂഹത്തിൽ ശക്തമായ പ്രേരണ ചെലുത്തിയിട്ടുണ്ടെന്ന് ചിലർ എഴുതിയത് വായിക്കുകയും പറഞ്ഞത് കേൾക്കുകയും ചെയ്തിട്ടുള്ളപ്പോൽ എനിക്ക് എന്തെന്നില്ലാത്ത ആനന്ദമുണ്ടായി. ഞാനും അങ്ങനെ വിശ്വസിക്കുന്നു. അതിന്റെ നല്ല ഉദാഹരണമാണ് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയും അശ്വമേധവും. .........................................................മതത്തിന്റെയും ജാതിയുടെയും ചങ്ങലകളിൽ കുടുങ്ങിക്കിടക്കുന്ന ഒരാളുടെയെങ്കിലും വിലങ്ങു പൊട്ടിക്കാൻ അല്പമായെങ്കിലും ഈ നാടകം പ്രേരണ ചെലുത്തുമെങ്കിൽ ഞാൻ ധന്യനാണ്. ഒരു കാൽ പട്ടടയ്ക്കു കൊടുത്ത് ഞാൻ ജീവിച്ചതിന് അർത്ഥമുണ്ട്. (ഒരു കാൽ മുറിച്ചുമാറ്റിയതിനു ശേഷമാണ് അദ്ദേഹം ഇതെഴുതുന്നത്) ഈ നാടകത്തിലെ ഒരു രംഗം ഒരു ഡാമിന്റെ കനാൽ നിർമാണം നടക്കുന്ന സ്ഥലത്തിന്റെ നിർദേശങ്ങൾ നൽകുന്നതാണ്. ബ്രാഹ്മണകുടുംബത്തിൽ നിന്ന് ജീവിക്കാൻ വഴിയില്ലാതെ ചുമട്ടുജോലി ചെയ്യാൻ വരുന്ന ശ്രീദേവി ഇതിലെ ഒരു കഥാപാത്രമാണ്. അവിടെ പണിയെടുക്കാൻ വരുന്ന ജോസാണ് മറ്റൊരു കഥാപാത്രം. നാടകത്തിൽ ഇരുവരും പ്രണയബദ്ധരാകുന്നു. നമുക്ക് ഒരുമിച്ച് ജീവിക്കണമെന്ന് ശ്രീദേവി പറയുന്നു. എന്നാൽ വ്യത്യസ്ത മതങ്ങളിൽപെട്ടവരായതിനാൽ സമൂഹത്തിന്റെ എതിർപ്പിനെ ഭയന്ന് ജോസ് എതിരുനിൽക്കുന്നു. അപ്പോൾ നാടകത്തിലെ മറ്റൊരു കഥാപാത്രമായ എൻജിനീയർ പറയുന്നത് ജോസേ, രാഷ്ട്രത്തിന്റെ പുനർനിർമാണം നടക്കുന്നത് കുറേ ഡാം കെട്ടുന്നതിലും ആശുപത്രി പണിയുന്നതിലും മാത്രമല്ല, നമ്മുടെ ജനങ്ങളുടെ ഹൃദയത്തിലാണ് പ്രധാനമായും പുനർനിർമാണം നടക്കേണ്ടത്. അതിനുള്ള തന്റേടമാണ് ഒരു വിപ്ലവകാരിക്കുണ്ടാവേണ്ടത്. ആ ബ്രാഹ്മണ പെൺകുട്ടിയുടെ തന്റേടമെങ്കിലും ജോസിനുണ്ടാവണം. മതാന്ധന്മാരുടെ ഇടയിലേക്ക് ഒരു ബോംബ് വലിച്ചെറിയാനുള്ള സന്ദർഭം പാഴാക്കരുത്എന്നാണ്. സാംസ്കാരികമായ ഇടർച്ചകളെ കണ്ടെത്തിയ കണ്ണ് മതപരമായ വേർതിരിവിനെ വെല്ലുവിളിച്ചുകൊണ്ട് ഒരു വിവാഹം നടക്കുന്നത് മതാന്ധതയുടെ മേലെറിയുന്ന ഒരു ബോംബാണെന്നാണ് ഇവിടെ പറയുന്നത്. ഇതുപോലെ ഒരു വിഷയം തന്റെ നാടകത്തിന്റെ ഇതിവൃത്തമായി സ്വീകരിക്കാൻ തോപ്പിൽഭാസിയെ പ്രേരിപ്പിച്ചിട്ടുണ്ടാവുക മഹാകവി ഇടശ്ശേരിയായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. ഇടശ്ശേരിയുടെ 'കൂട്ടുകൃഷി ' പരിശോധിച്ചു നോക്കൂ. ഒരുമിച്ചുചേർന്ന് കൃഷി നടത്തി നല്ല വിളവു കിട്ടുന്നതാണ് കൂട്ടുകൃഷിയുടെ പ്രമേയത്തിന്റെ സാരാംശം. വ്യത്യസ്തമതത്തിൽപ്പെട്ടവർ പരസ്പരം വിവാഹബന്ധത്തിൽ ഏർപ്പെട്ടുകൊണ്ട് സമൂഹത്തിൽ ഒരു പുതിയ കൂട്ടുകൃഷി നടത്തണമെന്ന ആശയം ഇടശ്ശേരി തന്റെ രചനയിലൂടെ അവതരിപ്പിക്കുന്നു. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'ക്ക് മുന്നേയാണ് കൂട്ടുകൃഷി രചിക്കപ്പെട്ടത്. ഇടശ്ശേരി ഗോവിന്ദൻ നായർ സംസ്കാരസമ്പന്നമെന്നും പ്രബുദ്ധമെന്നും അവകാശപ്പെടുന്ന കേരളത്തിന് ആ പ്രബുദ്ധതയിൽ ചോർച്ചകൾ സംഭവിക്കുന്നുണ്ട്. നാം അടിയന്തരമായി സാംസ്കാരികമായി ഇടപെട്ടില്ലെങ്കിൽ അഭിമാനകരമായി നാം ഉയർത്തിക്കാണിക്കുന്ന കേരളത്തിന്റെ സാംസ്കാരികനേട്ടങ്ങൾ പലതും നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഇതിനെ നേരിടുന്നതിൽ, സാംസ്കാരികമായി ഇടപെടുന്നതിന്റെ പ്രാധാന്യം തോപ്പിൽ ഭാസിയുടെ ജന്മശതാബ്ദി വേളയിലെങ്കിലും നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. പുരോഗമന ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കർമ്മപഥത്തിൽ സാംസ്കാരികമായ പ്രവർത്തനങ്ങളുടെ പ്രാധാന്യം അർഹിക്കുന്ന ഗൗരവത്തോടെ തിരിച്ചറിയാൻ വേണ്ടപോലെ കഴിയാതിരിക്കുന്നാണോ നമ്മുടെ സമൂഹത്തിൽ പല തലങ്ങളിൽ സംഭവിക്കുന്ന പിന്നേറ്റങ്ങൾക്ക് കാരണം എന്ന് നാം ചോദിക്കേണ്ടതുണ്ട്. കെപിഎസിയുടെ നാടകങ്ങൾ തമിഴ് നാടകസ്വഭാവത്തിൽ നിന്നുമാറി, രംഗാവതരത്തിൽ ധീരമായ പുതിയ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട് എന്ന് നാം കണ്ടു. അത് ചരിത്രപാഠമാണ്. സമാനമായ പുതിയ രംഗാവിഷ്കാരങ്ങൾക്കു വേണ്ടിയുള്ള ധീരമായ അന്വേഷണപരീക്ഷണങ്ങൾ നിരന്തരം നടക്കേണ്ടതുണ്ടെന്ന് നാം തിരിച്ചറിയണം. കെപിഎസിയുടെ നാടകങ്ങൾ വലിയ വിപ്ലവമായിരുന്നു. പക്ഷെ അത് എന്നും വിപ്ലവമായി സ്വീകരിക്കപ്പെടില്ല. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'യുടെ അതേ മാതൃകകൾ വീണ്ടും അവതരിപ്പിച്ചാൽ പുതിയ സമൂഹത്തിന് സ്വീകാര്യമാവുകയില്ല. നാടകത്തിൽ ഇന്ന് ഒരുപാട് പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. അത്തരം പരീക്ഷണങ്ങളുടെ പ്രാധാന്യം അർഹിക്കുന്ന ഗൗരവത്തോടെ നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. തോപ്പിൽ ഭാസി നാടകരംഗത്ത് നടത്തിയ ഇടപെടലുകളും പരീക്ഷണങ്ങളും പുതിയ തലമുറയ്ക്ക് പ്രചോദനമാവും എന്ന കാര്യത്തിൽ സംശയമില്ല.

ദേശാഭിമാനി 25 Jul 2024 3:05 pm

കൊല്ലുന്നെങ്കില്‍ കൊല്ല്, ചിലയ്ക്കാതെ!

ഒരു പീഡയെറുമ്പിനും വരു- ത്തരുതെന്നുള്ളനുകമ്പയും സദാ കരുണാകര! നല്കുകുള്ളില്‍ നിന്‍ തിരുമെയ് വിട്ടകലാതെ ചിന്തയും. അനുകമ്പാ ദശകത്തിലെ ആദ്യ വരികളാണ്. ദൈവദശകം ചൊല്ലിപ്പഠിക്കുന്നവര്‍ അനുകമ്പാ ദശകം കൂടി ചൊല്ലിയിരുന്നെങ്കില്‍ ലോകം കുറേക്കൂടി നല്ലതായേനെ എന്നു തോന്നുന്നുണ്ടോ? അതല്ല, ഉറുമ്പിനെപ്പോലും നോവിക്കാത്തയാളാണല്ലോ ഞാന്‍ എന്നൊരു സ്വയം വിശ്വാസം തോന്നുന്നുണ്ടോ? കൊലപാതകം ചെയ്യാനോ, ഹേയ്, ഞാനോ എന്നൊരു സംശയമെങ്കിലും തോന്നുന്നുണ്ടോ? വരട്ടെ, ഒരു കഥ പറയാം. സിനിമാക്കഥയാണ്. ഒരിടത്തൊരിടത്ത് ഒരു അപ്പൂപ്പനും അമ്മൂമ്മയും ജീവിച്ചിരുന്നു. ഒട്ടുമിക്ക കഥകളിലുമുള്ള അപ്പൂപ്പനേയും അമ്മൂമ്മയേയും പോലെ പരമസാധുക്കള്‍, നല്ലവര്‍. അധ്യാപക ജോലിയില്‍ നിന്നും വിരമിച്ച് കുട്ടികള്‍ക്ക് ട്യൂഷനൊക്കെ എടുത്ത് കഴിയുകയാണ് അപ്പൂപ്പന്‍. അമ്മൂമ്മയാകട്ടെ, മുഴുവന്‍ സമയ ഭക്തയും പിന്നെ ബാക്കിയുള്ള നേരം അടുക്കളയില്‍ റൊട്ടിയുണ്ടാക്കലും. റൊട്ടി, അമ്മൂമ്മ എന്നൊക്കെ കേട്ട് പഴയ റഷ്യന്‍ നാടോടിക്കഥയൊന്നും ഓര്‍ത്തു നോക്കേണ്ട. ഇക്കഥയുടെ പശ്ചാത്തലം ഗ്വാളിയോറാണ്. അപ്പൂപ്പനായി സഞ്ജീവ് മിശ്രയും അമ്മൂമ്മയായി നീനാ ഗുപ്തയും അഭിനയിച്ച, ജസ്പാല്‍ സിങ് സന്ധു എഴുതി, സംവിധാനം ചെയ്ത വധ് എന്ന സിനിമയുടെ കഥയാണ്. വലിച്ചു നീട്ടാതെ പറയാം. നാട്ടിലെ പ്രധാന കൊള്ളരുതാത്തവനായ പാണ്ഡേയുടെ കൈയില്‍ നിന്ന് മിശ്ര കുറേ പണം കടം വാങ്ങിയിട്ടുണ്ട്. അത് കുറേശ്ശെ കുറേശ്ശെയായി തിരിച്ചു കൊടുത്തു കൊണ്ടിരിക്കുന്നുണ്ടെങ്കിലും ഇടയ്‌ക്കെല്ലാം മുടങ്ങും. അതിന്റെ പേരില്‍ അയാള്‍ ഇവരെ വല്ലാതെ ദ്രോഹിക്കും. വീട്ടില്‍ വന്നിരുന്ന് മദ്യവും മാംസവും കഴിക്കുക (അവര്‍ ശുദ്ധ സസ്യാഹാരികളാണ്), തെരുവു പെണ്ണുങ്ങളെ കൂട്ടി വന്ന് ഇവരുടെ കിടക്കമുറിയില്‍ വച്ച് സെക്‌സ് ചെയ്യുക, ഉപയോഗിച്ച കോണ്ടം അവിടെത്തന്നെ ഇട്ടിട്ടു പോവുക... ഇങ്ങനെയൊക്കെയാണ് ഉപദ്രവങ്ങള്‍. ഇതൊക്കെ മറുത്തൊന്നും പറയാതെ സഹിച്ച മിശ്ര, വീട്ടില്‍ ട്യൂഷന് വരുന്ന, കൊച്ചുമകളെപ്പോലെ കരുതുന്ന പന്ത്രണ്ടുകാരിയിലേക്ക് പാണ്ഡേയുടെ കണ്ണുകള്‍ നീണ്ടപ്പോള്‍ പ്രതികരിച്ചു. സ്‌കൂ ഡ്രൈവര്‍ അയാളുടെ കഴുത്തില്‍ കുത്തിയിറക്കി കൊന്നു, ശരീരം കോടാലികൊണ്ട് വെട്ടിമുറിച്ച് ചാക്കില്‍ കെട്ടി കൊണ്ടുപോയി കത്തിച്ചു, അസ്ഥികള്‍ പെറുക്കിയെടുത്ത് ഗോതമ്പ് മില്ലില്‍ കൊണ്ടുപോയി പൊടിച്ചു കളഞ്ഞു. പാണ്ഡേ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായി, സിംപിള്‍. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ മനുഷ്യന്‍ നിവൃത്തിയില്ലാതെ കൊലപാതകം ചെയ്യുന്ന, അതു മറച്ചുവയ്ക്കുന്ന എത്രയെത്രസിനിമകളാണ് നമ്മള്‍ കണ്ടിട്ടുള്ളത്? പിന്നെ ഇതില്‍ എന്താണിത്ര? അതിനും ഉത്തരം സിംപിളാണ്; ആറ്റിറ്റിയൂഡ്. മിശ്ര സംശയമൊന്നുമില്ലാതെ പറയുന്നുണ്ട്, 'ഇനിയും ചെയ്യേണ്ടി വന്നാല്‍ ഞാന്‍ ഇതു തന്നെ ചെയ്യും.' കൊലപാതകം ചെയ്യുന്ന മനുഷ്യരില്‍ ഉണ്ടാവുമെന്ന് നമ്മളെല്ലാം കരുതി വച്ചിരിക്കുന്ന അരുതായ്മാ ബോധം ലവലേശം പ്രകടിപ്പിക്കാതെയാണ് അയാളുടെ പെരുമാറ്റം. അതിന് അയാള്‍ക്കൊരു തിയറിയുണ്ട്: 'ഞാന്‍ ചെയ്തത് ഹത്യയല്ല, വധമാണ്'. ഈ രണ്ടു വാക്കുകള്‍ തമ്മില്‍ സൂക്ഷ്മാര്‍ഥത്തില്‍ അങ്ങനെയൊരു വ്യത്യാസമുണ്ടാകണം. ഹത്യ നിഗ്രഹം, വധം ദുഷ്ട നിഗ്രഹം. കുറ്റകൃത്യത്തെക്കുറിച്ച്, അതും കൊലപാതകത്തെക്കുറിച്ച്, നമ്മളെയെല്ലാം അമ്പരപ്പിച്ച ഒരു ചിന്തയുണ്ടായത് ഒന്നര നൂറ്റാണ്ട് മുമ്പാണ്. ദസ്തയേവ്‌സ്‌കിയുടെ റസ്‌കോള്‍നിക്കോവ് അതൊരു തിയറിയായി പ്രസിദ്ധീകരിക്കുകയായിരുന്നു. കുറ്റമൊന്നും ചെയ്യുന്നില്ലെങ്കില്‍ അഥവാ നിയമം ലംഘിക്കുന്നില്ലെങ്കില്‍ നിങ്ങളെ ഒന്നിനും കൊള്ളില്ല എന്നതാണ് ആ തിയറിയുടെ കാതല്‍. മനുഷ്യര്‍ രണ്ടു തരമുണ്ട്; സാധാരണക്കാരും അല്ലാത്തവരും. സാധാരണക്കാര്‍ എല്ലാറ്റിനും കീഴ്‌പ്പെട്ട് ജീവിക്കുന്നവര്‍. അവര്‍ക്ക് നിയമം ലംഘിക്കാന്‍ അവകാശമില്ല. മറു വിഭാഗം അങ്ങനെയല്ല, അവര്‍ക്ക് ഏതു തടസ്സങ്ങളെയും ഇല്ലാതാക്കാം; മനുഷ്യരെപ്പോലും. സ്വന്തം ലക്ഷ്യങ്ങള്‍ക്കു വേണ്ടി കുറ്റകൃത്യം ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ വെറും സാധാരണക്കാരന്‍ മാത്രമാണ്! റസ്‌കോള്‍നിക്കോവ് ചെയ്ത കൊലപാതകത്തിന്റെ ചുരുള്‍ നിവര്‍ത്താനിറങ്ങിയ കുറ്റാന്വേഷകന്‍ അയാളിലേക്കെത്തുന്നതില്‍ ഒരു ഘടകം, കുറ്റകൃത്യം ചെയ്യുന്നതിന് രണ്ടുമാസം മുമ്പ് പ്രസിദ്ധീകരിച്ച ഈ തിയറിയാണ്. ദസ്തയേവ്‌സ്‌കിയും ഷേക്‌സ്പിയറും ഇയ്യോബിന്റെ പുസ്തകത്തിന്റെ രചയിതാവുമാണ് അത്യുന്നതങ്ങള്‍ മഹത്വപ്പെടുത്തിയ എഴുത്തുകാര്‍ എന്നു പറഞ്ഞത് ആര്‍ച്ചിബാള്‍ഡ് മാക്ലീഷ് ആണ്. കെപി അപ്പന്‍ 'ബൈബിള്‍: വെളിച്ചത്തിന്റെ കവചം' എന്ന പുസ്തകത്തില്‍ അത് ഉദ്ധരിക്കുന്നുണ്ട്.ശരിയാവണം, കാരണമില്ലാത്ത ദുഃഖത്തെക്കുറിച്ച് ഇയ്യോബ് ഉയര്‍ത്തിയ മുഴുവന്‍ ചോദ്യങ്ങളും അങ്ങനെ തന്നെ നിര്‍ത്തിയാണ്, പഴയ നിയമത്തിലെ ആ ഭാഗം അവസാനിക്കുന്നത്. ദൈവനീതിയെക്കുറിച്ച് വീണ്ടും വീണ്ടും പറഞ്ഞ സുഹൃത്തുക്കളോട് അയാള്‍ ചോദിച്ചു; 'നിങ്ങളും ദൈവത്തെപ്പോലെ എന്നെ വേട്ടയാടുന്നതെന്തിന്?' ഇയ്യോബിന്റെ പുസ്തകത്തെ അയഞ്ഞ മട്ടില്‍ പുനരാവിഷ്‌കരിച്ചുകൊണ്ട് നാടകമെഴുതിയിട്ടുണ്ട്, ആര്‍ച്ചിബാള്‍ഡ് മാക്ലിഷ്. അതിലെ ഒരു കഥാപാത്രം പറയുന്നു, 'നമുക്ക് കുറ്റം ചെയ്തവരാവുകയല്ലാതെ വഴിയില്ല; നാം നിഷ്‌കളങ്കരെങ്കില്‍, ദൈവത്തിന് പിന്നെ എന്ത് പ്രസക്തി? 'ഒരു മരതകപ്പച്ചിലക്കാട്ടിലെന്‍ മരണശയ്യ വിരിക്കൂ സഖാക്കളേ! റസ്‌കാള്‍നിക്കോവിന്റെ തിയറിയില്‍ പറഞ്ഞതു പോലെ വെറും സാധാരണക്കാര്‍ ആവാതിരിക്കാനാണോ മനുഷ്യര്‍ മനുഷ്യരെ കൊന്നുതള്ളിയത്? അതോ മാക്ലീഷിന്റെ കഥാപാത്രം പറഞ്ഞതുപോലെ കുറ്റം ചെയ്തവരാവുകയല്ലാതെ മറ്റു വഴിയില്ലാഞ്ഞിട്ടോ? ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലകളിലൊന്നില്‍ നല്ലൊരുപങ്കും നടപ്പാക്കിയത്, ഒരു വിരോധവുമില്ലാത്ത മനുഷ്യരെ, അവരെ പരിചയം പോലുമില്ലാത്ത സാധാരണ മനുഷ്യര്‍ നേര്‍ക്കുനേര്‍ നിന്ന് വെടിവച്ചു വീഴ്ത്തിക്കൊണ്ടാണെന്ന് അറിയുമ്പോള്‍ വല്ലാത്തൊരു ഭീതി തോന്നുന്നില്ലേ? അതെ, സാധാരണ മനുഷ്യര്‍ തന്നെ!ഓര്‍ഡിനറി മെന്‍ - ദി ഫൊര്‍ഗോട്ടന്‍ ഹോളോകോസ്റ്റ് എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയില്‍ അതുണ്ട്. ഇരുപതു ലക്ഷം പേര്‍! പ്രായമായവരും കുഞ്ഞുങ്ങളും സ്ത്രീകളും അടങ്ങിയ, നിരായുധരും നിസ്സഹായരുമായ 20 ലക്ഷം മനുഷ്യരെയാണ്, ഓര്‍ഡര്‍ പൊലീസ്എന്ന പേരില്‍ നാസികള്‍ നിയോഗിച്ച സാധാരണ മനുഷ്യരുടെ സംഘങ്ങള്‍ വെടിവച്ചു കൊന്നത്. കൂലിപ്പണിക്കാരായിരുന്നു അവരിലേറെയും; പ്ലംബര്‍മാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍, മരപ്പണിക്കാര്‍, അങ്ങനെയങ്ങനെ. (കൊന്നു കൊന്ന് അവര്‍ക്ക് മടുത്തപ്പോഴാണത്രേ, ഹിറ്റ്‌ലര്‍ ഓഷ്വിറ്റ്സ് പോലുള്ള മാസ് എക്‌സ്‌ടെര്‍മിനേഷന്‍ ക്യാംപുകളുണ്ടാക്കിയത്) എന്തിനാണ് അവരീ ചോര മരവിച്ചു പോവുന്ന കൂട്ടക്കൊലകള്‍ നടത്തിയത്? അമേരിക്കന്‍ ചരിത്ര ഗവേഷകനായ ക്രിസ്റ്റഫര്‍ ബ്രൗണിങ് അതന്വേഷിച്ചു പോയതിന്റെ ഉത്തരമാണ്, ഓര്‍ഡിനറി മെന്‍. (1992 ല്‍ ഇറങ്ങിയ ബ്രൗണിങ്ങിന്റെ പുസ്തകമാണ് ഡോക്യുമെന്ററിക്കാധാരം. പോളണ്ടിലെ ലുബ്‌ളിനില്‍ കൂട്ടക്കൊലയ്ക്ക് നിയോഗിക്കപ്പെട്ട, 101 റിസര്‍വ് പൊലീസ് ബറ്റാലിയന്‍ എന്ന ഒരൊറ്റ സംഘം ഓര്‍ഡര്‍ പൊലീസിനെയാണ് ബ്രൗണിങ് പഠന വിധേയമാക്കുന്നത്) യുദ്ധം കൊടുമ്പിരിക്കൊണ്ട കാലത്താണ്, ഹിറ്റ്‌ലറുടെ ഭരണകൂടം ഓര്‍ഡര്‍ പൊലീസിനെ റിക്രൂട്ട് ചെയ്യാന്‍ തുടങ്ങിയത്. പോളണ്ട് ഏതാണ്ട് കീഴടക്കിക്കഴിഞ്ഞു. ഇനിയും എത്രയോ ഭൂപ്രദേശങ്ങള്‍ കീഴടക്കാനിരിക്കുന്നു. അവിടെയെല്ലാം പൊലീസ് വേണം. ആദ്യമാദ്യം നാസി ചിന്തയുള്ളവരേയും അനുഭാവികളെയും മാത്രമാണ് നിയമിച്ചത്. പിന്നെപ്പിന്നെ ആരായാലും മതി എന്നായി. ഹംബര്‍ഗില്‍ 101 ബറ്റാലിയന്‍ റിക്രൂട്ട്‌മെന്റ് നടക്കുമ്പോള്‍ അതായിരുന്നു സ്ഥിതി. അതുകൊണ്ടുതന്നെ ആ നഗരത്തിലെ അതിസാധാരണക്കാരായിരുന്നു, റിസര്‍വ് പൊലീസ് സേനയുടെ ഭാഗമായത്. 1942 ജൂണ്‍ 25ന് ലുബ്ലിനില്‍ ഇറങ്ങുമ്പോള്‍, സത്യത്തില്‍ അവര്‍ക്കറിയില്ലായിരുന്നു എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന്. ബറ്റാലിയന്‍ കമാന്‍ഡര്‍ക്കും അതില്‍ വ്യക്തതയൊന്നുമില്ലായിരുന്നു. മൂന്നാഴ്ച തികയുംമുമ്പുതന്നെ പക്ഷേ, അവര്‍ക്കുള്ള ആദ്യ അസൈന്‍മെന്റ് എത്തി. ജൂലൈ 13ന് രാവിലെ ബറ്റാലിയന്‍ അസംബ്ലിയില്‍ മേജര്‍ വില്‍ഹെം ട്രാപ്പ് ആ സന്ദേശം അറിയിച്ചു. അയാളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. 'കഠിനമായൊരു ദൗത്യമാണ് ഇന്ന് നമുക്കു ചെയ്യാനുള്ളത്.1500 മനുഷ്യരെ, പ്രായമായവരും കുഞ്ഞുങ്ങളും സ്ത്രീകളും അടങ്ങുന്ന 1500 ജൂതരെ വെടിവച്ചു കൊല്ലണം' ക്യാംപില്‍ വല്ലാത്തൊരു നിശബ്ദത പരന്നു. ആരും ഒരക്ഷരം മിണ്ടിയില്ല. ഘോരമായ ആ മൗനത്തിനു മുകളില്‍ വീണ്ടും മേജര്‍ ട്രാപ്പിന്റെ ശബ്ദം കേട്ടു. 'ഇതു ചെയ്യാന്‍ പ്രയാസമുള്ളവര്‍ക്ക് മുന്നോട്ടു വരാം' വീണ്ടും നിശബ്ദത. ഏതാനും നിമിഷങ്ങള്‍ അത് നീണ്ടുനിന്നു കാണും. ഒരാള്‍ പതുക്കെ കൈ ഉയര്‍ത്തി, മുന്നോട്ടു വന്നു. കുറച്ചു നേരം കഴിഞ്ഞ് ഒന്നിനു പിറകെ ഒന്നായി ഏതാനും പേര്‍ കൂടി. അഞ്ഞൂറു പേരുള്ള സംഘത്തില്‍, നിരാലംബരായ മനുഷ്യരെ മുഖത്തോടു മുഖം നിന്ന് വെടിവച്ചു കൊല്ലാനാവില്ലെന്ന്ഉറപ്പോടെ പറഞ്ഞത് പന്ത്രണ്ടു പേര്‍! ശേഷിച്ചവര്‍ ഒരു മുറുമുറുപ്പു പോലുമില്ലാതെ, കൊന്നു തള്ളേണ്ട നൂറുകണക്കിന് മനുഷ്യരേയും തെളിച്ചു കൊണ്ട് സമീപത്തെ കാടിനുള്ളിലേക്ക് നടന്നു. അവിടെയായിരുന്നു അവര്‍ക്കുള്ള കൂട്ടക്കുഴിമാടങ്ങള്‍ ഒരുക്കിയിരുന്നത്. മിന്നാമിനുങ്ങ്; അനുഭവം, ബാലചന്ദ്രന്‍ ചുള്ളിക്കാട് മുന്‍പേ പരിചയമുണ്ടായിരുന്നയാളെയാണ് തങ്ങള്‍ക്കു വെടിവച്ചു കൊല്ലേണ്ടിവന്നതെന്ന് ഓര്‍ത്തെടുത്തിട്ടുണ്ട്, ചില ഓര്‍ഡര്‍ പൊലീസുകാര്‍. നാട്ടില്‍ പതിവായി സിനിമ കാണാന്‍ പോയിരുന്ന തിയ്യറ്ററിന്റെ ഉടമസ്ഥന്‍. കുറേ മുമ്പാണ് അയാളുടെ കുടുംബം പോളണ്ടിലേക്ക് കുടിയേറിയത്. അയാളെയാണ് കൊല്ലാന്‍ കൊണ്ടുപോവുന്നത്. കാട്ടിലേക്കുള്ള യാത്രാമധ്യേ, പഴയ സിനിമാക്കാലത്തെക്കുറിച്ചെല്ലാം അയാളോട് സംസാരിച്ചു കൊണ്ടു നടന്നുവെന്ന് ഒരാള്‍. കൊല്ലുന്നവനും കൊല്ലപ്പെടുന്നവനും തമ്മിലുള്ള അന്ത്യ സംഭാഷണം. വെന്‍ യു ഹാവ് ടു ഷൂട്ട്, ഷൂട്ട്; ഡോണ്ട് ടോക്ക്. (കൊല്ലുന്നെങ്കില്‍ കൊല്ല്, ചിലയ്ക്കാതെ) ക്ലിന്റ് ഈസ്റ്റ്വുഡ് സിനിമയിലെ ആ വിഖ്യാത ഡയലോഗ് ഓര്‍മ വരുന്നുണ്ടോ? സാരമില്ല, പോയിന്റ് ബ്ലാങ്കില്‍ നമ്മളല്ലല്ലോ. നമ്മുടേതല്ലാത്ത പോയിന്റ് ബ്ലാങ്കില്‍ നിന്നുകൊണ്ട് നമുക്ക് കവിത വരെ എഴുതാം. കൊല്ലുക അല്ലെങ്കില്‍ മരിക്കുക എന്നീ രണ്ടു സാധ്യതകള്‍ മാത്രമുള്ളപ്പോള്‍ മനുഷ്യര്‍ ആദ്യത്തേത് തെരഞ്ഞെടുക്കുന്നതില്‍ അതിശയമേയില്ല. ഒന്നുകില്‍ വര്‍ഗീസിനെ വെടിവച്ചു കൊല്ലുക, അല്ലെങ്കില്‍ പൊലീസിന്‍റെ വെടിയേറ്റു മരിക്കുക എന്നൊരു ഘട്ടത്തില്‍ രാമചന്ദ്രന്‍ നായര്‍ വര്‍ഗീസിനെ കൊലപ്പെടുത്തുന്നത് പോലെയാണത്. ഹോളോകോസ്റ്റില്‍ പക്ഷേ, എവിടെയും അങ്ങനെയൊരു സാഹചര്യം ഉണ്ടായിട്ടേയില്ലത്രേ. വെടിവയ്ക്കാന്‍ ബുദ്ധിമുട്ട് അറിയിച്ചവരെ മറ്റു ജോലികള്‍ക്ക് നിയോഗിക്കുകയായിരുന്നു, ജനറല്‍ ട്രാപ്പ് ചെയ്തത്. പരമാവധി അവര്‍ക്കു നേരിടേണ്ടി വന്നിട്ടുണ്ടാവുക, ഭീരുക്കള്‍ എന്ന സഹപ്രവര്‍ത്തകരുടെ പരിഹാസം മാത്രമായിരിക്കണം. കൊല്ലാന്‍ വിസമ്മതിച്ചിന്റെ പേരില്‍ ഒരു പൊലീസുകാരന്റേയും ജീവന് ഭീഷണിയുണ്ടായില്ല. എന്നിട്ടും അവര്‍ കൂട്ടക്കൊലകള്‍ക്കിറങ്ങിത്തിരിച്ചത് എന്തുകൊണ്ടായിരിക്കും? സാധാരണക്കാരാ, സത്യത്തില്‍ നീ ആരാണ്? ചിത്രത്തില്‍ ഓഷ്‌വിറ്റ്‌സ് കോണ്‍സെന്‍ട്രേഷന്‍ ക്യാംപ്/എഎഫ്പി ഫയല്‍

സമകാലിക മലയാളം 25 Jul 2024 12:53 pm

അർജുനായി കുഞ്ഞ്‌ ഇഷാന്റെ സങ്കടക്കുറിപ്പ്‌

തിരുവനന്തപുരം ഇന്ന് എനിക്ക് സങ്കടമുള്ള ദിവസമാണ്... രണ്ടാം ക്ലാസ് വിദ്യാർഥി ഇഷാൻ ഡയറിയിൽ കുറിച്ച വാക്കുകൾ മലയാളികളുടെ മുഴുവൻ സങ്കടമാണ്. ‘കേരളത്തിൽനിന്നും കർണാടകയിലേക്ക് വണ്ടിയുമായി പോയ അർജുൻ മണ്ണിടിച്ചിലിൽ കാണാതായി. എന്റെ അച്ഛനും ഡ്രൈവർ ആണ്. ദൈവം കാത്ത് രക്ഷിക്കട്ടെ’ കോഴിക്കോട് വടകര മേപ്പയിൽ ഈസ്റ്റ് എസ്ബി സ്കൂളിലെ ഇഷാൻ കഴിഞ്ഞ ദിവസം ഡയറിയിൽ കുറിച്ച വാക്കുകളാണ്. ഒപ്പം ലോറിയുടെ ചിത്രവും വരച്ചിട്ടുണ്ട്. മന്ത്രി വി ശിവൻകുട്ടി ഈ കുറിപ്പ് ഫെയ്സ്ബുക്കിൽ പങ്കു
വച്ചു. ക്ലാസ് ടീച്ചറായ എം പി സിബിൻ അതതു ദിവസമുണ്ടായ ഒരു സംഭവം ഡയറിയിൽ എഴുതണമെന്നാണ് വിദ്യാർഥികളോട് പറഞ്ഞത്. ഇത് എല്ലാ ദിവസവും നോക്കി തെറ്റുകൾ തിരുത്തി നൽകും. അർജുൻ അപകടത്തിൽപ്പെട്ടതിന്റെ സങ്കടം പങ്കുവച്ച് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇഷാൻ ഡയറി എഴുതിയത്. ഇത് സ്കൂളിന്റെ ഫെയ്സ്ബുക്ക് പേജിലും പങ്കുവച്ചിരുന്നു. ബാങ്ക്റോഡ് കോമത്ത്കണ്ടിയിൽ നിജിന്റെയും കൃഷ്ണപ്രിയയുടെയും മകനാണ്. നിജിൻ ഗൾഫിൽ ഡ്രൈവറാണ്.

ദേശാഭിമാനി 25 Jul 2024 1:54 am

പ്രൊഫ. സി ടി കുര്യൻ ; ജനപക്ഷ സാമ്പത്തികശാസ്‌ത്രത്തിന്റെ വക്താവ്‌

പ്രൊഫ. സി ടി കുര്യനെപ്പറ്റി ഏറെ കേൾക്കുകയും അദ്ദേഹത്തിന്റെ രചനകൾ വായിക്കുകയും ചെയ്തിരുന്നെങ്കിലും 2012ൽ ഡോ. ആർ വി ജി മേനോൻ മുഖേനയാണ് ഞാൻ അദ്ദേഹത്തെ അടുത്തുപരിചയപ്പെടുന്നത്. അതാകട്ടെ അദ്ദേഹത്തിന്റെ ‘വെൽത്ത് ആൻഡ് ഇൽഫെയർ’ എന്ന ഗ്രന്ഥം മലയാളത്തിലേക്ക് തർജമ ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു. അതിന്റെ തർജമ പൂർത്തിയാക്കുന്നത് അദ്ദേഹത്തിന്റെ ബംഗളൂരുവിലെ വീട്ടിൽവച്ചായിരുന്നു. അന്ന് തുടങ്ങിയ ബന്ധം ഒരു ദശാബ്ദത്തിലേറെ നീണ്ടുനിന്നു. അദ്ദേഹത്തിന്റെ അവസാന ഗ്രന്ഥമായ ‘ഇക്കണോമിക്സ് ഓഫ് റിയൽ ലൈഫ്’ തർജമ ചെയ്യാനും ഭാഗ്യമുണ്ടായി. ‘സമ്പത്തും ദാരിദ്ര്യവും’, ‘ജീവിതയാഥാർഥ്യങ്ങളുടെ അർഥശാസ്ത്രം’ എന്ന പേരുകളിൽ രണ്ടു ഗ്രന്ഥങ്ങളും കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് പ്രസിദ്ധീകരിച്ചത്. രണ്ടാമത്തെ പുസ്തകത്തിന്റെ ആദ്യകോപ്പിയുമായി എറണാകുളത്ത് പുത്തൻകുരിശിലെ താമസസ്ഥലത്ത് പോയപ്പോഴാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. അന്ന് അദ്ദേഹത്തിനും ഭാര്യ സൂസി ടീച്ചർക്കുമൊപ്പം ഉച്ചഭക്ഷണം കഴിഞ്ഞാണ് പിരിഞ്ഞത്. തർജമയുമായി ബന്ധപ്പെട്ടും മറ്റ് വിഷയങ്ങളെപ്പറ്റിയും പത്തുവർഷം അദ്ദേഹവുമായി നേരിട്ടും ഫോണിലും സംസാരിച്ചതിലൂടെ ഞാൻ അറിയാതെതന്നെ കുര്യൻ സാറിന്റെ ഒരു അനൗപചാരികവിദ്യാർഥിയായി മാറുകയായിരുന്നു. അതുവഴി നാലുപതിറ്റാണ്ടിലേറെ ഞാൻ മനസ്സിലാക്കിയ സാമ്പത്തികശാസ്ത്രത്തിന്റെ മറ്റൊരു ഭാഗം, ഒരു മനുഷ്യമുഖം കൂടുതൽ തെളിമയോടെ എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും തലമുതിർന്ന സാമ്പത്തികശാസ്ത്രജ്ഞനായ സി ടി കുര്യൻ, 15 ഗ്രന്ഥങ്ങളുടെയും ഒട്ടേറെ ഗവേഷണപ്രബന്ധങ്ങളുടെയും കർത്താവാണ്. ഫ്രണ്ട്ലൈൻ ദ്വൈവാരികയിൽ കാലികപ്രസക്തമായ ഗ്രന്ഥങ്ങളെ പരിചയപ്പെടുത്തുന്ന പംക്തിയും അദ്ദേഹത്തിന്റേതായി ഉണ്ടായിരുന്നു. ശ്രദ്ധേയനായ വിദ്യാഭ്യാസപ്രവർത്തകൻകൂടിയായിരുന്നു ഡോ. കുര്യൻ. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച അശോക്മിത്ര വിദ്യാഭ്യാസ കമീഷനിൽ അംഗമായിരുന്നു. അക്കാലത്ത് ആലുവയിൽ നടന്ന പരിഷത്തിന്റെ സംസ്ഥാന പ്രവർത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്തത് അദ്ദേഹമായിരുന്നു. ദരിദ്രരുടെ പക്ഷത്ത് എഴുത്തിലെ ലാളിത്യവും ഉള്ളടക്കത്തിലെ ദരിദ്ര പക്ഷപാതിത്വവുമാണ് സി ടി കുര്യനെ വേറിട്ട സാമ്പത്തിക ശാസ്ത്രജ്ഞനാക്കുന്നത്. ചിരപരിചിതമായ നവ ക്ലാസിക്കൽ സിദ്ധാന്തങ്ങളുടെ ചട്ടക്കൂടിൽനിന്ന് സാമ്പത്തികശാസ്ത്രത്തെ മോചിപ്പിക്കാൻ നടത്തിയ ശ്രമം മാത്രമല്ല, സാമ്പത്തികശാസ്ത്ര പഠനശാഖയിൽ പുതിയൊരു ജനപക്ഷസമീപനം ഉയർത്തിക്കൊണ്ടുവരുന്നതിലും അദ്ദേഹത്തിന്റെ സംഭാവനകൾ ശ്രദ്ധേയമാണ്. ഈ പൊതുനിലപാടിൽ ഇന്ത്യൻ സമ്പദ്ഘടനയിലുണ്ടായ മാറ്റങ്ങളെ വിലയിരുത്തുന്ന ഈടുറ്റ ഗ്രന്ഥങ്ങളാണ് അദ്ദേഹത്തിന്റെ പ്രധാന സംഭാവന. ഇത്തരം നിലപാടുകളും അതിനനുസൃതമായ പരിപാടികളും ഔന്നത്യത്തിലെത്തുന്നത് അവസാന ഗ്രന്ഥങ്ങളായ വെൽത്ത് ആൻഡ് ഇൽഫെയർ, ഇക്കണോമിക്സ് ഓഫ് റിയൽ ലൈഫ് എന്നിവയിലാണ്. ഔപചാരികവും ലാഭാധിഷ്ഠിതവുമായ കമ്പോളയുക്തിയിൽനിന്ന് വ്യത്യസ്തമായി, അനൗപചാരികവും ജനകീയവുമായ പ്രാദേശികയുക്തിയുടെ നിലപാടുതറയിൽ ഉറച്ചുനിന്ന് ജീവിതപ്രശ്നങ്ങളെ അപഗ്രഥിക്കാനാണ് ഡോ. കുര്യൻ ഇവയിൽ ശ്രമിച്ചിട്ടുള്ളത്. ഉൽപ്പാദകരും ഉപഭോക്താക്കളും എന്ന നിലയിൽ കമ്പോളത്തെ രണ്ടുതട്ടാക്കി പകുത്തുകൊണ്ടുള്ളതും ചോദന–-പ്രദാന സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമായ നവ ക്ലാസിക്കൽ അപഗ്രഥനത്തിന്റെ പരിമിതികളെ അദ്ദേഹം ഓരോന്നായി ചൂണ്ടിക്കാട്ടുകയായിരുന്നു. ഇതിനേക്കാളുപരി, മൂന്നുപതിറ്റാണ്ടായി നടപ്പാക്കിവരുന്ന നവഉദാര നയങ്ങൾ ഇന്ത്യൻ സമ്പദ്ഘടനയിലും ജനജീവിതത്തിലും വരുത്തിയ മാറ്റങ്ങളുടെ വസ്തുനിഷ്ഠമായ വിലയിരുത്തലുകൾകൂടിയാണ് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ. ഗ്ലോബൽ ക്യാപിറ്റലിസം ആൻഡ് ദി ഇന്ത്യൻ ഇക്കോണമി (1994) എന്ന ചെറിയ ഗ്രന്ഥം ഇതുസംബന്ധിച്ച വലിയ കാര്യങ്ങൾ പ്രതിപാദിക്കുന്നതാണ്. ദാരിദ്ര്യത്താൽ വലയം ചെയ്യപ്പെട്ട സമ്പത്തിന്റെ തുരുത്തുകൾ നിറഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യയിൽ ജീവിതയാഥാർഥ്യങ്ങളുടെ അർഥശാസ്ത്രം എന്തെന്ന് ഡോ. കുര്യൻ അദ്ദേഹത്തിന്റെ പുസ്തകങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും നമുക്ക് കാണിച്ചുതരികയായിരുന്നു. (കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റാണ് ലേഖകൻ)

ദേശാഭിമാനി 25 Jul 2024 1:47 am

ഓണത്തിന്‌ സ്വന്തം ബ്രാൻഡില്‍ 
കുടുംബശ്രീ ഉപ്പേരിയും ശർക്കരവരട്ടിയും

തിരുവനന്തപുരം ഓണത്തിന് കുടുംബശ്രീ ഉപ്പേരിയും ശർക്കരവരട്ടിയും സ്വന്തം ബ്രാൻഡ് പേരിൽ വിപണിയിലെത്തിക്കും. എല്ലാ വർഷവും വിപണിയില് യൂണിറ്റുകളുടെ ഓണം ഉൽപ്പന്നങ്ങളാണെങ്കിലും, ആദ്യമായാണ് ഒരു പേരിൽ ബ്രാൻഡ് ചെയ്ത് സംസ്ഥാനവ്യാപകമായി വില്പ്പനയ്ക്ക് എത്തിക്കുന്നത്. മുൻവർഷങ്ങളിൽ 50 കിലോയിലധികം ഉൽപ്പാദനം നടത്തിയ ഏകദേശം മുന്നൂറോളം യൂണിറ്റുകളെയാണ് തെരഞ്ഞെടുത്തത്. ഉൽപ്പന്നങ്ങൾ കുടുംബശ്രീയുടെതന്നെ സ്റ്റോറുകൾ വഴിയും വിതരണക്കാർ വഴി കടകളിലും ലഭ്യമാക്കും. കോട്ടയം, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, തൃശൂർ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ യൂണിറ്റുകൾക്കുള്ള പരിശീലനം കായംകുളത്ത് പൂർത്തിയായി. ബാക്കിയുള്ള ഏഴു ജില്ലയ്ക്ക് 29നാണ് പരിശീലനം. പരിശീലനം പൂർത്തിയാകുന്നതോടെ ബ്രാൻഡിന്റെ പേരും തീരുമാനിക്കും. കവറിൽ പേരിനൊപ്പം ഉൽപ്പാദന യൂണിറ്റിന്റെ പേരും മേൽവിലാസവും ഉണ്ടാകും. ഓരോ ജില്ലയിലും വ്യത്യസ്തമായ നിരക്കിലാണ് വിൽപ്പന. വില നിശ്ചയിക്കുന്നത് ഏത്തക്കായയുടെ വിഭാഗവും വിലയും പരിഗണിച്ചാണ്. മുൻവർഷങ്ങളിൽ ഓണക്കിറ്റിലേക്കുള്ള ഉപ്പേരിയും ശർക്കരവരട്ടിയും സംസ്ഥാനത്ത് വിവിധ യൂണിറ്റുകളാണ് ഉൽപ്പാദിപ്പിച്ചിരുന്നത്. ഇതിലൂടെ കോടികളുടെ വരുമാനം കുടുംബശ്രീക്ക് നേടാനായി. മസാലകൾ, കറിപ്പൊടികൾ എന്നിവയും കുടുംബശ്രീ ബ്രാൻഡിൽ വിപണിയിലുണ്ട്.

ദേശാഭിമാനി 25 Jul 2024 1:36 am

അസമത്വം കുറയ്ക്കാൻ
 പദ്ധതിയെവിടെ

ഇന്ത്യയെ 2047ൽ വികസിത രാജ്യമാക്കുന്നതിനുള്ള പദ്ധതികളടങ്ങിയ ബജറ്റാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ചതെന്നാണ് ബിജെപിയും പ്രധാനമന്ത്രി മോദിയും അവകാശപ്പെട്ടത്. രാജ്യം അഭിമുഖീകരിക്കുന്ന ദാരിദ്ര്യം, വിലക്കയറ്റം, വർധിച്ചുവരുന്ന അസമത്വം, കർഷക ആത്മഹത്യ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയാത്മകമായ പദ്ധതികളോ നിർദേശങ്ങളോ ബജറ്റിലില്ല. ആഭ്യന്തര മൊത്ത ഉൽപ്പാദന വളർച്ച (ജിഡിപി) ഏഴ് ശതമാനത്തിനു മുകളിൽ എത്തുമെന്നും ഇത് വലിയ നേട്ടമാണെന്നുമുള്ള വാദം വെറും അസംബന്ധമാണെന്നും ഇന്ത്യൻ സമ്പദ്വ്യവസ്ഥ അടിസ്ഥാനപരമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയാണെന്നുമാണ് ഒരാഴ്ച മുമ്പ് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) പുറത്തുവിട്ട പ്രതിശീർഷവരുമാനം അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നത്. ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക വ്യവസ്ഥ ഇന്ത്യയുടേതാണെന്ന് മോദി അവകാശപ്പെട്ടുകൊണ്ടിരിക്കെയാണ് ഐഎംഎഫിന്റെ റിപ്പോർട്ട് പുറത്തുവന്നത്. റിപ്പോർട്ട് പ്രകാരം പ്രതിശീർഷ വരുമാനം അടിസ്ഥാനമാക്കി ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഏറെ പിന്നിലാണ്. ലക്സംബർഗ് ഒന്നാം സ്ഥാനത്തെത്തിയ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 138. മൊത്ത ആഭ്യന്തര ഉൽപ്പാദനപ്രകാരം വലിയ സമ്പദ്വ്യവസ്ഥകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണെങ്കിലും ഇന്ത്യയിലെ വർധിച്ച വരുമാന അസമത്വമാണ് റിപ്പോർട്ട് പ്രതിഫലിപ്പിക്കുന്നത്. പ്രതിശീർഷ ജിഡിപിയാണ് ഒരാൾക്ക് ലഭിക്കുന്ന ശരാശരി വരുമാനത്തെ സൂചിപ്പിക്കുന്നത്. ലക്സംബർഗിൽ 1,31,380 ഡോളറാണ് (1.10 കോടി രൂപ) ഒരു വ്യക്തിയുടെ പ്രതിശീർഷ വരുമാനമെങ്കിൽ ഇന്ത്യയിൽ 2730 ഡോളറാണ് (ഏകദേശം 2,27,000 രൂപ) പ്രതിശീർഷ വരുമാനം. ജനസംഖ്യയുടെ 70 ശതമാനവും ഈ വരുമാനത്തിന് പുറത്താണെന്നതാണ് യഥാർഥ വസ്തുത. മൊത്തം ആഭ്യന്തര ഉൽപ്പാദനം കണക്കിലെടുത്താൽ 28.78 ലക്ഷം കോടി ഡോളറിന്റെ സമ്പദ്വ്യവസ്ഥയുള്ള അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 18.53 ലക്ഷം കോടി ഡോളർ സമ്പദ്ഘടനയുള്ള ചൈന രണ്ടാം സ്ഥാനത്തുണ്ട്. ജർമനി (4.59), ജപ്പാൻ (4.11 ) എന്നീ രാജ്യങ്ങൾ ഇന്ത്യക്ക് മുന്നിലാണ്. 3.94 ലക്ഷം കോടി ഡോളറാണ് ഇന്ത്യൻ സമ്പദ്ഘടനയുടെ മൂല്യം. ഊതിപ്പെരുപ്പിച്ച പ്രഖ്യാപനങ്ങളും കള്ളക്കണക്കുകളും നിരത്തുന്ന ഭരണനേട്ടത്തിന്റെയും ബജറ്റ് പ്രഖ്യാപനങ്ങളുടെയും പൊയ്മുഖമാണ് ഐഎംഎഫ് റിപ്പോർട്ടിലൂടെ അഴിഞ്ഞുവീഴുന്നത്. അമൃതകാലത്തിന് ശക്തമായ അടിത്തറയിട്ടു, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം, വികസനത്തിന്റെ നേട്ടം എല്ലാ വിഭാഗങ്ങൾക്കും എത്തിച്ചെന്നും അവകാശപ്പെടുന്ന പ്രധാനമന്ത്രി പാവപ്പെട്ടവരെ പാടെ മറന്നു. സാമ്പത്തിക വളർച്ചയുടെ അടിസ്ഥാനയുക്തി പാവപ്പെട്ടവരുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുക എന്നതാണ്. രാജ്യത്തെ മൊത്തം സമ്പത്തിന്റെ മൂന്നു ശതമാനത്തോളംമാത്രം കൈകാര്യം ചെയ്യുന്ന 50 ശതമാനത്തിലേറെ വരുന്ന പാവപ്പെട്ടവരുടെ ജീവിതസാഹചര്യങ്ങളിൽ ജിഡിപി വളർച്ച ഒരു മാറ്റവും ഉണ്ടാക്കുന്നില്ല. ദരിദ്രർ കൂടുതൽ ദരിദ്രരാകുകയാണ്. വിലക്കയറ്റം രൂക്ഷമായിരിക്കെ ജനങ്ങളുടെ ക്രയശേഷി കുറയുകയാണ്. ആഭ്യന്തരനിക്ഷേപവും ആഭ്യന്തര ഉപഭോഗവും കുറയുകയാണ്. രാജ്യത്ത് ഗാർഹിക കടത്തിൽ ഗണ്യമായ വർധനയുണ്ടായി. 101.8 ലക്ഷം കോടി രൂപയാണ് ഗാർഹികതലത്തിലുള്ള കടം. ജിഡിപി വളർച്ചയും കോർപറേറ്റുകളുടെ വൻലാഭവും വികസനത്തിന്റെ ഒരു വശമാണെങ്കിൽ വർധിച്ചുവരുന്ന അസമത്വവും സാമ്പത്തിക ദാരിദ്ര്യവും തൊഴിലില്ലായ്മയും കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവും സ്ത്രീകളിലെ വിളർച്ചയും വളർച്ചയുടെ മറുവശമാണ്. സമ്പദ്വ്യവസ്ഥയിൽ വൻ വളർച്ചയെന്ന അമിതമായ പ്രചാരത്തിനിടയിലും ദാരിദ്ര്യം കുറയ്ക്കാൻ സമൂഹത്തിലെ എല്ലാവർക്കും അടിസ്ഥാന മിനിമം വരുമാനം ഉറപ്പാക്കുന്ന തരത്തിൽ കേന്ദ്രസർക്കാർ ബജറ്റിൽനിന്ന് പണം കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു വേണ്ടത്. തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, വാർധക്യ സുരക്ഷ, ഭക്ഷണം എന്നിവ സാർവത്രിക വ്യവസ്ഥയാക്കി മാറ്റാനും ശ്രമിക്കുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാവപ്പെട്ടവർ ബിജെപിക്ക് നൽകിയ മുന്നറിയിപ്പും ഇതായിരുന്നു. ഇത് ഉൾക്കൊണ്ട് ഇത്തവണത്തെ ബജറ്റിൽ പാവപ്പെട്ടവർക്ക് അനുകൂലമായ പദ്ധതികളുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ക്ഷേമ പെൻഷൻ വിഹിതം വർധിപ്പിക്കണമെന്ന ആവശ്യംപോലും പരിഗണിച്ചില്ല. 60– -79നും ഇടയിൽ പ്രായമുള്ളവർക്ക് 200 രൂപയും 80നു മുകളിലുള്ളവർക്ക് 500 രൂപയുമാണ് ക്ഷേമ പെൻഷനുള്ള പ്രതിമാസ കേന്ദ്രവിഹിതം. അർഹതപ്പെട്ട പത്തു ശതമാനത്തിനു പോലും ഇതുലഭിക്കുന്നില്ല. ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്താകേണ്ട മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിക്കുള്ള വിഹിതവും വർധിപ്പിച്ചില്ല. പാവപ്പെട്ടവരുടെ കൈകളിൽ പണം എത്തിച്ച് ക്രയശേഷി മെച്ചപ്പെടുത്തി ഉൽപ്പാദനവും തൊഴിലും വർധിപ്പിക്കാതെ സ്ഥിരതയാർന്ന സാമ്പത്തികവളർച്ച കൈവരിക്കാനാകില്ല. കോർപറേറ്റുകളുടെയും സമ്പന്നരുടെയുംമേൽ പുതിയ നികുതി ചുമത്താനോ നിലവിലുള്ളത് കൂട്ടാനോ മുതിർന്നില്ല. 2028ൽ അഞ്ചു ലക്ഷം കോടി ഡോളർ സമ്പദ്വ്യവസ്ഥയോടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും 2047ൽ വികസിത രാജ്യമെന്ന ലക്ഷ്യം കൈവരിക്കാനുമുള്ള സാമ്പത്തിക നയങ്ങളാണ് നടപ്പാക്കുന്നതെന്നും പറയുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ അഞ്ചു പതിറ്റാണ്ട് കഴിഞ്ഞാലും ഉയർന്ന വരുമാനമുള്ള രാജ്യങ്ങളുടെ പട്ടികയിലെത്താൻ കഴിയില്ലെന്നതാണ് യാഥാർഥ്യം. പ്രതിശീർഷ വരുമാനത്തിൽ 138–-ാം സ്ഥാനത്തുള്ള ഇന്ത്യ ബ്രിക്സ് കൂട്ടായ്മയിലെ ഏറ്റവും ദരിദ്ര രാജ്യമാണ്. ജി20ലും സ്ഥിതി ഇതുതന്നെ. ലോകത്തിലെ ഏറ്റവും കൂടുതൽ ദരിദ്രരുള്ള ഇന്ത്യ ആഗോള പട്ടിണി സൂചികയിൽ 125 രാജ്യങ്ങളിൽ 111–-ാം സ്ഥാനത്താണ്. ഒരു വികസിത രാജ്യത്തിന്റെ പ്രധാന സവിശേഷത ഉയർന്ന പ്രതിശീർഷ വരുമാനമാണ്–-- ഐഎംഎഫിന്റെ കണക്കനുസരിച്ച് 21,664 ഡോളർ (18 ലക്ഷം രൂപ). സൃഷ്ടിച്ചെടുക്കുന്ന ജിഡിപി വളർച്ചയുടെ കണക്കുകൊണ്ടുമാത്രം ഉയർന്ന വരുമാനമുള്ള രാജ്യമായി മാറില്ല. വളർച്ചയുടെ നേട്ടം എല്ലാവരിലേക്കും എത്തിച്ച് അസമത്വം കുറച്ചുകൊണ്ടുവന്നാൽ മാത്രമേ വികസിത രാജ്യമാകാനുള്ള വഴിയിലേക്ക് നീങ്ങാനാകൂ. നമ്മുടെ ജനസംഖ്യയുടെ ഒരു ശതമാനം പേർ 40 ശതമാനത്തിലേറെ സമ്പത്ത് കൈയടക്കിവയ്ക്കുമ്പോൾ 50 ശതമാനം പേർക്ക് ലഭിക്കുന്നത് മൂന്നു ശതമാനം മാത്രമാണ്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഇന്ത്യയിലെ പല വൻകിട കോർപറേറ്റുകളുടെയും വരുമാനം 20 ഇരട്ടിവരെ വർധിച്ചു. 2023–--24ൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ അറ്റാദായം 10.1 ശതമാനമാണ്. 2007-–- 08നു ശേഷമുള്ള ഏറ്റവും ഉയർന്ന ലാഭവിഹിതവും ഏറ്റവും ഉയർന്ന മാർജിനുമാണിത്. ഇന്ത്യൻ കോർപറേറ്റ് മേഖല പണപ്പെരുപ്പത്തിൽനിന്ന് നേട്ടമുണ്ടാക്കുകയായിരുന്നു. അസംസ്കൃത വസ്തുക്കൾക്കുള്ള ചെലവ് വർധിക്കുന്നതിന്റെ ഭാരം ഉപയോക്താക്കളിൽ അടിച്ചേൽപ്പിച്ച് ലാഭവിഹിതം ഉയർത്തിക്കൊണ്ട് അവർ നേട്ടമുണ്ടാക്കി. സമ്പന്നർ കൂടുതൽ സമ്പന്നരായപ്പോൾ ഏറ്റവും താഴെത്തട്ടിലുള്ള 50 ശതമാനം പ്രതിമാസം ലഭിക്കുന്ന അഞ്ച് കിലോ ഭക്ഷ്യധാന്യത്തെ ആശ്രയിച്ചുകഴിയുകയാണ്. രാജ്യത്തെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിലെ പ്രധാന സംഭാവനയായ കാർഷികമേഖലയ്ക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതിയോ കടാശ്വാസമോ മറ്റ് ഇളവുകളോ ബജറ്റിൽ ഇല്ല. കർഷകർക്ക് പിഎം കിസാൻ സമ്മാൻ നിധിയിൽനിന്നുള്ള സഹായം വർധിപ്പിച്ചില്ല, മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ വളർച്ച പ്രധാനമാണെങ്കിലും വളർച്ചയുടെ ഗുണം എല്ലാ വിഭാഗങ്ങളിലും എത്തുന്നില്ല. 50 ശതമാനം ഇന്ത്യക്കാരും ഭക്ഷ്യ അരക്ഷിതാവസ്ഥയും വരുമാന അരക്ഷിതാവസ്ഥയും അഭിമുഖീകരിക്കുകയാണ്. ജിഡിപി ഏഴ് ശതമാനത്തിനു മുകളിലാണെന്ന് പറയുമ്പോഴും തൊഴിലില്ലായ്മ രൂക്ഷമാകുന്നെന്ന വൈരുധ്യവും നിലനിൽക്കുന്നു. രാജ്യം യഥാർഥത്തിൽ സാമ്പത്തിക വളർച്ച കൈവരിക്കുകയാണെങ്കിൽ ദാരിദ്ര്യം, തൊഴിലില്ലായ്മ, ആഭ്യന്തര ഉപഭോഗം, സമ്പാദ്യം, നിക്ഷേപം എന്നിവയിലെല്ലാം പ്രതിഫലിക്കേണ്ടതാണ്. ഈ മേഖലകളിലെല്ലാം പിന്നോട്ടടിയാണ് നേരിടുന്നത്. രാജ്യത്തെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിലെ പ്രധാന സംഭാവനയായ കാർഷികമേഖലയ്ക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതിയോ കടാശ്വാസമോ മറ്റ് ഇളവുകളോ ബജറ്റിൽ ഇല്ല. കർഷകർക്ക് പിഎം കിസാൻ സമ്മാൻ നിധിയിൽനിന്നുള്ള സഹായം വർധിപ്പിച്ചില്ല, രാസവള, ഭക്ഷ്യ സബ്സിഡികൾക്കുള്ള വിഹിതം കുറച്ചു. കാർഷികോൽപ്പന്നങ്ങൾക്ക് ഉൽപ്പാദനച്ചെലവും അതിന്റെ 50 ശതമാനവും ചേർത്ത് കുറഞ്ഞ താങ്ങുവില നിശ്ചയിക്കണമെന്ന ആവശ്യം ഇത്തവണയും നടപ്പാക്കിയില്ല. തൊഴിലവസരം സൃഷ്ടിക്കുന്നതിൽനിന്ന് സർക്കാർ പിന്മാറിക്കൊണ്ട്, ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് സ്വയംതൊഴിൽ കണ്ടെത്താൻ ഉപദേശിക്കുകയാണ്. തൊഴിലവസരം സൃഷ്ടിക്കാനെന്ന പേരിൽ ബജറ്റിൽ പ്രഖ്യാപിച്ച പല പദ്ധതികളാകട്ടെ കോർപറേറ്റുകളെ സഹായിക്കാൻമാത്രം രൂപപ്പെടുത്തിയതാണ്.

ദേശാഭിമാനി 25 Jul 2024 1:00 am

അനീതിയുടെ ബജറ്റ്‌ - എം വി ഗോവിന്ദൻ എഴുതുന്നു

രാജ്യം അഭിമുഖീകരിക്കുന്ന അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിർദേശങ്ങൾ ഒന്നുമില്ലാത്ത ബജറ്റാണ് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. തൊഴിലില്ലായ്മ, വിലക്കയറ്റം, ക്രയശേഷിക്കുറവ്, സാമ്പത്തിക അസമത്വം എന്നിവയാണ് ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന സാമ്പത്തിക വിഷയങ്ങൾ. ഇവയ്ക്ക് അടിസ്ഥാനപരമായ പരിഹാരം കാണാൻ നിർമല സീതാരാമൻ തന്റെ തുടർച്ചയായ ഏഴാം ബജറ്റിൽ വൻ പദ്ധതികൾ പ്രഖ്യാപിക്കുമെന്നായിരുന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഫലം നിരാശാജനകമായിരുന്നു. രാജ്യം മൂന്ന് പതിറ്റാണ്ടായി തുടരുന്ന നിയോലിബറൽ നയത്തിൽനിന്ന് വ്യതിചലിക്കാൻ തയ്യാറല്ലെന്ന പ്രഖ്യാപനമാണ് ചൊവ്വാഴ്ചത്തെ ബജറ്റിലും നിഴലിച്ചത്. അതുകൊണ്ടുതന്നെ മേൽസൂചിപ്പിച്ച വിഷയങ്ങൾക്ക് പരിഹാരം നിർദേശിക്കുന്നതിൽ ബജറ്റ് പൂർണമായും പരാജയപ്പെടുകയും ചെയ്തു. സർക്കാരിന്റെ സാമ്പത്തിക പ്രവർത്തനങ്ങൾ അതിവിപുലമാക്കുകയും ചെലവ് വർധിപ്പിക്കുകയും അതുവഴി കൂടുതൽ പണം ജനങ്ങളുടെ കൈവശം എത്തുകയും ചെയ്താൽ മാത്രമേ മേൽപ്പറഞ്ഞ വിഷയങ്ങൾ പരിഹരിക്കാൻ കഴിയൂ. റവന്യു വരുമാനം 14.5 ശതമാനം വർധിച്ച സാഹചര്യത്തിൽ അത്രയും തുകയോ അതിൽ കൂടുതലോ ചെലവാക്കി ക്രിയാത്മക പദ്ധതികൾ ആവിഷ്കരിച്ചാൽ, തൊഴിലില്ലായ്മയും വരുമാനക്കുറവും അടക്കമുള്ള പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയുമായിരുന്നു. എന്നാൽ, അതിനല്ല സർക്കാരിന് താൽപ്പര്യം. ചെലവ് 5.94 ശതമാനം വർധിപ്പിക്കാനേ സർക്കാർ തയ്യാറുള്ളൂ. ബാക്കിയുള്ള എട്ട് ശതമാനത്തിലധികം തുക ധനകമ്മി പരിഹരിക്കാനാണ് ചെലവാക്കുന്നത്. ഇതിന്റെ ഗുണം വിദേശ ധനമൂലധന ശക്തികൾക്കായിരിക്കും ലഭിക്കുക. സാധാരണക്കാരന്റെ സാമ്പത്തിക സുരക്ഷയേക്കാൾ വൻകിട ഫിനാൻസ് മൂലധനശക്തികളുടെ സുരക്ഷയാണ് മോദി സർക്കാരിന് പ്രധാനം എന്നതിനാലാണിത്. അതോടൊപ്പം തൊഴിലില്ലായ്മ പരിഹരിക്കാൻ എന്നു പറഞ്ഞ് ബജറ്റിൽ ചില പദ്ധതികളൊക്കെ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, കേന്ദ്രസർവീസിൽ പത്തു ലക്ഷത്തിൽ അധികമുള്ള ഒഴിവുകൾ നികത്തുന്നതിനെക്കുറിച്ച് മൗനം പാലിക്കുകയാണ്. 9.2 ശതമാനമായി ഉയർന്ന തൊഴിലില്ലായ്മയ്ക്ക് അൽപ്പം ആശ്വാസം നൽകുന്ന നടപടിയായിരിക്കും ഈ ഒഴിവുകൾ നികത്തലെന്ന കാര്യത്തിൽ സംശയമില്ല. അതോടൊപ്പം തൊഴിലില്ലായ്മ പരിഹരിക്കാൻ സർക്കാർതലത്തിൽ പദ്ധതികൾ ആവിഷ്കരിക്കുന്നതിന് പകരം സ്വകാര്യ കോർപറേറ്റ് മൂലധനശക്തികളോട് ആവശ്യപ്പെടുകയാണ് മോദിസർക്കാർ ചെയ്യുന്നത്. അതിന്റെ പേരിലും കോർപറേറ്റുകൾക്ക് സബ്സിഡി നൽകാനാണ് തയ്യാറാകുന്നത്. ഇതിൽനിന്ന് രണ്ടു കാര്യം വ്യക്തമാണ്. ഒന്ന് വൻ സാമ്പത്തികവളർച്ച നേടിയെന്ന് പറയുമ്പോഴും അത് തൊഴിൽ സൃഷ്ടിക്കുന്നില്ല എന്ന യാഥാർഥ്യം സർക്കാരിന് അംഗീകരിക്കേണ്ടി വന്നു. രണ്ടാമതായി തൊഴിലില്ലായ്മ പരിഹരിക്കാൻ കേന്ദ്ര സർക്കാരിന് സവിശേഷമായ ഒരു പദ്ധതിയും മുന്നോട്ടുവയ്ക്കാനില്ലെന്ന കാര്യവും പകൽപോലെ വ്യക്തമായിരിക്കുന്നു. രാജ്യത്തെ 60 ശതമാനത്തോളം പേർ ഇന്നും ഉപജീവനം കഴിക്കുന്നത് കാർഷികമേഖലയെ ആശ്രയിച്ചാണ്. കർഷകർ വർഷങ്ങളായി മുന്നോട്ടുവയ്ക്കുന്ന ആവശ്യം ഉൽപ്പന്നങ്ങൾക്ക് താങ്ങുവില ലഭിക്കുമെന്നതിന് നിയമപരമായ ഉറപ്പ് ലഭിക്കണമെന്നാണ്. എന്നാൽ, ഇക്കുറിയും ഈ ആവശ്യം പരിഗണിക്കപ്പെട്ടില്ല. ഉൽപ്പാദനക്കുറവല്ല, മറിച്ച് ന്യായവില ലഭിക്കാത്തതാണ് വിഷയം. അതിനു പരിഹാരം കാണാതെ കാർഷികമേഖലയുടെ കോർപറേറ്റുവൽക്കരണത്തിലൂടെ ഉൽപ്പാദന വർധന നേടാനുള്ള പദ്ധതികളാണ് ബജറ്റിലുള്ളത്. എന്നാൽ, രാസവള സബ്സിഡി കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 24,894 കോടിയാണ് കുറച്ചിട്ടുള്ളത്. 34.7 ശതമാനത്തിന്റെ ഈ വെട്ടിക്കുറവ് വരുത്തുമ്പോൾ കാർഷിക ഉൽപ്പാദനം കൂടുകയല്ല കുറയുകയാണ് ചെയ്യുകയെന്ന് ആർക്കാണ് അറിയാത്തത്. രാസവള സബ്സിഡി മാത്രമല്ല, ഭക്ഷ്യ സബ്സിഡിയിലും വെട്ടിക്കുറവ് വരുത്തി. പട്ടിണിയിലേക്ക് വഴുതിവീഴുന്ന ജനങ്ങൾക്ക് ഏറ്റവും ആശ്വാസകരമായ പദ്ധതിയാണ് തൊഴിലുറപ്പ് പദ്ധതി. അതിനാകട്ടെ 86,000 കോടി മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. അതിൽ പകുതിയും ഈ സാമ്പത്തിക വർഷത്തെ ആദ്യ നാലുമാസത്തിൽ ചെലവാക്കിയതിനാൽ അടുത്ത എട്ടു മാസത്തേക്ക് ചെലവാക്കാൻ തുച്ഛമായ തുകയേ ബാക്കിയുണ്ടാകൂ. പദ്ധതി അവതാളത്തിലാകുമെന്ന് ഉറപ്പായി. ആശുപത്രി ചെലവ് കാരണം അഞ്ചരക്കോടി പേർ വർഷംതോറും ദാരിദ്ര്യരേഖയ്ക്ക് കീഴിലാകുന്ന രാജ്യത്ത് ആരോഗ്യമേഖലയ്ക്ക് നീക്കിവച്ചിട്ടുള്ളത് മൊത്തം ബജറ്റിന്റെ 1.8 ശതമാനം മാത്രമാണ്. പാവങ്ങളുടെ പക്ഷത്തല്ല തങ്ങളെന്ന് മോദിസർക്കാർ ബജറ്റിലൂടെ ആവർത്തിച്ച് വ്യക്തമാക്കി. എന്നാൽ, കോർപറേറ്റുകൾക്ക് പതിവുപോലെ നികുതി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നതിൽ ഒരു ലോഭവും കാട്ടിയിട്ടില്ല. വിദേശ കോർപറേറ്റ് നികുതി അഞ്ചു ശതമാനമാണ് കുറച്ചിട്ടുള്ളത്. എന്നാൽ, അത്തരമൊരു നികുതി ഇളവ് സാധാരണക്കാരന് നൽകിയിട്ടുമില്ല. ഒന്നും രണ്ടും മോദിസർക്കാരിൽനിന്ന് വ്യത്യസ്തമായി കൂട്ടുകക്ഷി സർക്കാരിന് നേതൃത്വം നൽകേണ്ട ഗതികേടിലാണിന്ന് ബിജെപി. കൂട്ടുകക്ഷി സർക്കാരിന്റെ പരാധീനത ബജറ്റിൽ നിഴലിച്ചു കാണാം. മോദി സർക്കാരിനെ താങ്ങിനിർത്തുന്നത് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും ജെഡിയു നേതാവ് നിതീഷ് കുമാറുമാണ്. അതുകൊണ്ടുതന്നെ ഇരുവരും മുഖ്യമന്ത്രിമാരായ സംസ്ഥാനങ്ങൾക്ക് വാരിക്കോരി നൽകിയിരിക്കുകയാണ് നിർമല സീതാരാമൻ. ആന്ധ്രപ്രദേശിന് പുതിയ തലസ്ഥാനനഗരി നിർമിക്കാൻ 15,000 കോടി രൂപയുടെയും ബിഹാറിന് വിവിധ പദ്ധതികൾക്കായി 58,900 കോടിയുടെയും സഹായവാഗ്ദാനങ്ങളാണ് ബജറ്റിലുള്ളത്. സർക്കാരിനെ താങ്ങിനിർത്തുന്ന സർക്കാരിനുള്ള താങ്ങുവിലയാണ് ഇതെന്ന ആരോപണം സ്വാഭാവികമായും ഉയർന്നു. കുർസി ബച്ചാവോ ബജറ്റ് (അധികാരക്കസേര സംരക്ഷിക്കാനുള്ള ബജറ്റ്), പ്രധാനമന്ത്രി ബച്ചാവോ ബജറ്റ് (പ്രധാനമന്ത്രിയെ രക്ഷിക്കാനുള്ള ബജറ്റ്) തുടങ്ങിയ ആക്ഷേപങ്ങളും ഉയർന്നു. തനിച്ച് ഭൂരിപക്ഷമുള്ള സർക്കാരിൽനിന്ന് കൂട്ടുകക്ഷി സർക്കാരിലേക്ക് വീഴേണ്ടി വന്ന മോദി സർക്കാരിന് അധികാരത്തിൽ തുടരാൻ വേണ്ടിയുള്ള രാഷ്ട്രീയകസർത്ത് മാത്രമായി ബജറ്റവതരണം മാറി. മോദി എന്ന ശക്തനായ നേതാവ്’ അധികാരം നിലനിർത്താൻ ഏതറ്റം വരെയും പോകുമെന്നും ഈ ബജറ്റ് വ്യക്തമാക്കി. ഫെഡറൽ സങ്കൽപ്പങ്ങൾക്ക് കടകവിരുദ്ധമായ സമീപനമാണ് ബജറ്റിലുടനീളം ഉള്ളത് എന്നതിന് ഏറ്റവും നല്ല ഉദാഹരണം കേരളത്തോട് കാട്ടിയ കടുത്ത അവഗണന തന്നെയാണ്. കേരളമെന്ന പേരുപോലും പരാമർശിക്കാത്ത ബജറ്റെന്ന ഖ്യാതിയും മൂന്നാം മോദി സർക്കാരിന്റെ സാമ്പത്തിക രേഖയ്ക്കുണ്ടായി. ബിജെപിക്ക് കേരളത്തിൽനിന്ന് ആദ്യമായി ലോക്സ്ഭാംഗത്തെ ലഭിച്ച സമയമാണിത്. അതോടൊപ്പം കേരളത്തിൽനിന്ന് രണ്ട് കേന്ദ്ര സഹമന്ത്രിമാരും ഉണ്ട്. എന്നിട്ടും കേരളത്തെ അപമാനിക്കുന്നതിന് തുല്യമായ ഒരു ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. മനുഷ്യവിഭവസൂചികയിലും മറ്റു പല സൂചികകളിലും കേന്ദ്രസർക്കാരിന്റെ ഏജൻസികളിൽതന്നെ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം മുന്നോട്ടുവച്ച ഒരു ആവശ്യംപോലും പരിഗണിക്കപ്പെട്ടില്ല. ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും പരിഗണിക്കുമെന്ന പ്രതീക്ഷയൊന്നും എൽഡിഎഫ് സർക്കാരിനുണ്ടായിരുന്നില്ല. എന്നാൽ, മുന്നോട്ടുവച്ച ഡസൻ കണക്കിന് ആവശ്യങ്ങളിൽ ഒന്നുപോലും പരിഗണിച്ചില്ല. രാജ്യത്തെതന്നെ ആദ്യ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായ വിഴിഞ്ഞത്തിന്റെ വികസനത്തിന് 5000 കോടിയാണ് ചോദിച്ചത്. ഒരു ചില്ലിക്കാശുപോലും അനുവദിച്ചില്ല. കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് 24,000 കോടിയുടെ പ്രത്യേക പാക്കേജിനും അംഗീകാരമില്ല. ആരോഗ്യരംഗത്ത് മികവാർന്ന പ്രവർത്തനം കാഴ്ചവച്ച കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് പ്രതീക്ഷിച്ചു. അതും ഉണ്ടായില്ല. ഈ പദ്ധതിക്കായി കോഴിക്കോട്ട് സ്ഥലം ഏറ്റെടുത്ത് നൽകിയിട്ടും കേരളത്തോടുമാത്രം അവഗണന കാണിക്കുകയാണ് കേന്ദ്രം. എന്തിനധികം പറയണം വിശ്വാസികളുടെ പക്ഷത്താണെന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടം പറയുന്ന ബിജെപിക്കാരുടെ സർക്കാരായിട്ടുപോലും ശബരിമല വികസനത്തിന് ഒരു നയാ പൈസ അനുവദിച്ചില്ല. ബിജെപിക്കാരുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം മനസ്സിലാക്കാൻ ഏറെ സഹായിക്കുന്നതാണ് ഈ ബജറ്റ്. പലരും പറഞ്ഞതുപോലെ ബിജെപി അക്കൗണ്ട് തുറന്നപ്പോൾ ബജറ്റിൽ കേരളത്തിന്റെ അക്കൗണ്ട് പൂട്ടി. കേരളത്തിന് ലഭിച്ചത് വട്ടപ്പൂജ്യം. ബിജെപിയെ ജയിപ്പിച്ചാൽ ഇവിടെ തേനും പാലും ഒഴുക്കുമെന്ന് പറഞ്ഞവരുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം. മതനിരപേക്ഷ കേരളത്തോട് ഹിന്ദുത്വവർഗീയശക്തികൾക്കുള്ള കലിപ്പിന്റെ ആഴം എത്രമാത്രമാണെന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കുന്നതാണ് ഈ അവഗണന. ബജറ്റിൽ പൊതുവെ പാവങ്ങളെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും അവഗണിച്ച് കോർപറേറ്റ് സേവ നിർബാധം തുടരുകയാണ്. അതോടൊപ്പം കേരളത്തോട് കടുത്ത അവഗണനയും. ഇതിനെതിരെ സംസ്ഥാനത്തെങ്ങും ശക്തമായ പ്രതിഷേധം ഉയരണം. സിപിഐ എം പ്രവർത്തകർ അതിനായി മുന്നിട്ടിറങ്ങണം.

ദേശാഭിമാനി 25 Jul 2024 1:00 am

അർജുൻ ; അനാസ്ഥയുടെ ആഴങ്ങളിൽ

കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനായുള്ള കേരളത്തിന്റെ കാത്തിരിപ്പ് 10–-ാം നാളിലേക്ക്. അർജുൻ തിരിച്ചുവരുമെന്നുതന്നെയായിരുന്നു ഒരാഴ്ചവരെ നമ്മളെല്ലാം കരുതിയത്. ഉത്തര കന്നഡ ജില്ലയിൽ കാർവാർ അങ്കോളയ്ക്ക് 10 കിലോമീറ്റർ അപ്പുറം ഷിരൂരിലെ ഗംഗാവലിപ്പുഴയിലാണ് ഇപ്പോൾ അർജുന്റെ ട്രക്കുള്ളത്. 16നു രാവിലെ എട്ടരയോടെയാണ് ഷിരൂരിലെ ചായക്കടയും അവിടെ പാർക്ക് ചെയ്ത വാഹനങ്ങളും മണ്ണിടിച്ചിലിൽ ഒന്നാകെ ഗംഗാവലിപ്പുഴയിൽ പതിച്ചത്. ഏഴുപേരുടെ മൃതദേഹം രണ്ടുനാളത്തെ തിരച്ചിലിൽ 30 കിലോമീറ്റർ അകലെ നിന്നുവരെ ലഭിച്ചു. മൊത്തം 11 പേരെ കാണാതായതിൽ എട്ടുപേരുടെ മൃതദേഹം മാത്രമാണ്, കരയ്ക്കടിഞ്ഞതിനാൽമാത്രം കിട്ടിയത്. എൻജിൻ ഭാഗം നഷ്ടപ്പെട്ട ഒരു ടാങ്കർ ലോറിയും കരയ്ക്കടിഞ്ഞു. മണ്ണിടിഞ്ഞുണ്ടായ തിരത്തള്ളലിൽ, 500 മീറ്ററോളം അകലമുള്ള പുഴയുടെ അക്കരെ ഭാഗത്തെ ഹനസൂർ എന്ന ഗ്രാമത്തിലെ ഏഴു വീടും തകർന്നു. രണ്ടുപേർ ഒലിച്ചുംപോയി. ഈ ഭീകര കാഴ്ചകളും ദുരന്തത്തിന്റെ വ്യാപ്തിയും പുറത്തെത്തിച്ചത്, അപകടം നടന്ന് നാലാംനാൾ ഷിരൂരിൽ എത്തിയ മലയാള മാധ്യമങ്ങളാണ്. അതുവരെ ഒഴുകിയവൻ, ഒഴുകി; പതുക്കെ തിരയാമെന്ന കടുത്ത ഉദാസീന നിലപാടിലായിരുന്നു കർണാടക സർക്കാർ. 18നു വിവരമറിഞ്ഞയുടൻ തന്നെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കർണാടക സർക്കാരിനെ നിരന്തരം ബന്ധപ്പെട്ടു. അതോടെ, 19നു രാവിലെ തിരച്ചിൽ എന്നപേരിൽ നാല് ജെസിബിയും കുറച്ച് ലോറികളും സ്ഥലത്ത് എത്തിച്ചു. അതിനിടയ്ക്ക് ലോറിയുടെ ജിപിഎസ് സിഗ്നൽ കിട്ടി. അർജുന്റെ മൊബൈൽ ഫോൺ പ്രതികരിച്ചു തുടങ്ങിയ വാർത്തകളും മാധ്യമങ്ങളിൽ വന്നുകൊണ്ടിരുന്നു. അതോടെ കേരള മനഃസാക്ഷിയൊന്നാകെ, അർജുനായി പ്രതികരിച്ചുതുടങ്ങി. ദുരന്തമുഖത്ത്, ഗോൾഡൻ അവർ എന്നൊരു സംഗതിയുണ്ട്. അപകടം നടന്ന് ആദ്യത്തെ സുവർണ നിമിഷങ്ങൾ. പരമാവധി ജീവൻ രക്ഷാപ്രവർത്തനം നടത്താൻ, ലഭ്യമായ എല്ലാ വിദഗ്ധസഹായവും എത്തിക്കുക എന്നതാണ് അത്. കേരളത്തിന് അത്തരത്തിലുള്ള നിരവധി അനുഭവങ്ങൾ തൊട്ടുപറയാനുണ്ടല്ലോ. ഓഖിമുതൽ പ്രളയംവരെ, കവളപ്പാറമുതൽ പുത്തുമലവരെ എത്രയെത്ര പ്രകൃതി ദുരന്തങ്ങൾ താണ്ടിയവരാണ് നാം. ദുരന്തവാർത്തകൾ പുറത്തറിയുന്ന നിമിഷംമുതൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രശസ്തമായ ആഹ്വാനംപോലെ ‘അപ്പോൾ നമ്മൾ ഒന്നിച്ചിറങ്ങുക’യാണ്. നമ്മുടെ പ്രിയപ്പെട്ട അർജുന്റെ കാര്യത്തിലും അതുണ്ടാകണമായിരുന്നു; പക്ഷേ, ആ ഹതഭാഗ്യൻ വീണത്, കേരളത്തിന് 300 കിലോമീറ്റർ അകലെയായിപ്പോയി. കൊടും അനാസ്ഥയുടെ മറ്റേതോ ലോകത്തായിപ്പോയി. അതിന്റെ ആഴങ്ങളിൽ, അർജുനുണ്ട്. അവന്റെ ട്രക്കുമുണ്ട്. കുടുംബവും സംസ്ഥാന സർക്കാരും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിട്ടും സൈന്യം ഇറങ്ങിയത് നാലാംനാൾ കഴിഞ്ഞുമാത്രമാണ്. അപ്പോഴേക്കും കേരളത്തിൽനിന്നും നൂറ്റമ്പതോളം രക്ഷാപ്രവർത്തകരും സ്ഥലത്ത് എത്തി. അവർക്ക് അവിടെ കടക്കാൻ പറ്റാത്തവിധം ബാരിക്കേഡ് തീർത്താണ് കർണാടക ചട്ടം പാലിച്ചത്. തർക്കമുണ്ടായപ്പോൾ, അർജുന്റെ ട്രക്ക് ഉടമ മനാഫിനെയും രക്ഷാപ്രവർത്തകൻ തിരുവനന്തപുരം സ്വദേശി രഞ്ജിത് ഇസ്രായേലിനെയും കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവംപോലുമുണ്ടായി. കോഴിക്കോട്ടുനിന്ന് എത്തിയ അർജുന്റെ ബന്ധുക്കൾ, ട്രക്കുടമ എന്നിവർ അങ്കോള പൊലീസ് സ്റ്റേഷനിൽ 17 മുതൽ കയറിയിറങ്ങുന്നുണ്ട്. അങ്ങനെയൊരു ലോറിയേയില്ല എന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. സംഭവത്തിലൊരു എഫ്ഐആർ പോലും ഇട്ടത് 19ന് ആണ്. അതും കേരളത്തിന്റെ സമ്മർദം ശക്തമായപ്പോൾമാത്രം. പിന്നീട് 19 മുതൽ തിരച്ചിൽ ആരംഭിച്ചപ്പോഴോ, അതും ചട്ടപ്പടി. രാവിലെ ആറരയ്ക്ക് തുടങ്ങുമെന്നാണ് അറിയിപ്പുകൾ വരുന്നത്. മണ്ണുമാന്തിയന്ത്രവും മറ്റും എത്തി സജീവമാകുമ്പോൾ രാവിലെ ഒമ്പതുകഴിയും. രാത്രിയും തിരച്ചിൽ നടത്തുമെന്നാണ് സ്ഥലത്ത് എത്തിയ എം കെ രാഘവൻ എംപി മാധ്യമങ്ങളെ അറിയിച്ചത്. ആ പറഞ്ഞ അന്നുപോലും ഏഴരയോടെ കെട്ടിപ്പൂട്ടി അധികൃതർ മടങ്ങി. ലോകത്തെവിടെയും നിർണായകഘട്ടത്തിൽ, സമയം നോക്കി, ചട്ടപ്പടി രക്ഷാപ്രവർത്തനം നടത്തിയതായി കേട്ടുകേൾവിയില്ല. സൂറത്തുകൽ എൻഐടി വിദ്യാർഥികൾ പഠിക്കാൻ ഉപയോഗിക്കുന്ന രണ്ടര മീറ്റർമാത്രം സിഗ്നൽ കിട്ടുന്ന ജിപിആറാണ് ആദ്യം എത്തിച്ചത്. സൈന്യം എത്തിയ 18നു മുതൽ മാത്രമാണ് അൽപ്പമെങ്കിലും ആധുനികമായ സംവിധാനങ്ങൾ എത്തിയത്. ‘കാണാതായത് കേരള സർക്കാരിൽ ശക്തമായ സ്വാധീനമുള്ള ആളാണോ’ എന്നാണ് അവിടത്തെ പൊലീസും നാട്ടുകാരും ചോദിച്ചത്. അവർക്ക് അറിയില്ലല്ലോ; അർജുൻ എന്ന ട്രക്ക് ഡ്രൈവറും കേരളത്തിൽ വിവിഐപിയാണെന്ന്. കേരളത്തിന്റെ സിസ്റ്റം അങ്ങനെയാണെന്ന്.

ദേശാഭിമാനി 25 Jul 2024 1:00 am

പാളം തെറ്റിയ ബജറ്റ്‌ ; റെയിൽവേയോട്‌ അവഗണന

ന്യൂഡൽഹി രാജ്യത്തെ സാമൂഹ്യ–-സാമ്പത്തിക ജീവിതത്തിന്റെ ചാലകശക്തിയായ റെയിൽവേയെ പാളംതെറ്റിക്കുന്നതാണ് കേന്ദ്രബജറ്റ്. 2.52 ലക്ഷം കോടി രൂപയാണ് ഇത്തവണ റെയിൽവേയ്ക്ക് ബജറ്റ് വിഹിതം. പോയ വർഷത്തെ അപേക്ഷിച്ച് വർധന അഞ്ച് ശതമാനം മാത്രം. പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ വിഹിതത്തിൽ വർധന തീരെയില്ല. ട്രാക്കുകൾക്ക് താങ്ങാൻ കഴിയാത്തത്ര സർവീസുകൾ നടത്തുന്നതും മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്തതും ട്രെയിൻ അപകടങ്ങൾ തുടർക്കഥയാക്കുമ്പോഴാണ് ഈ ആവ​ഗണന. പാതയിരട്ടിപ്പിക്കലിന് കഴിഞ്ഞ വർഷം 35,046 കോടി രൂപ നീക്കിവച്ചെങ്കിൽ ഇത്തവണ 29,312 കോടി മാത്രം. പുതിയ പാതകൾക്ക് 34,410 കോടിയും ബോഗികൾക്ക് 50,325 കോടിയും. പ്രധാന പാതകളിൽ ട്രാക്കിന്റെ ശേഷിയുടെ 130–-140 ശതമാനം ട്രെയിനുകളാണ് ഓടുന്നത്. ഇതുകാരണം അഖിലേന്ത്യാടിസ്ഥാനത്തിൽ യാത്രാ ട്രെയിനുകളുടെ ശരാശരി വേഗം മണിക്കൂറിൽ 50 കിലോമീറ്ററാണ്; ചരക്ക് ട്രെയിനുകളുടേത് 25 കിലോമീറ്ററും.മോദിസർക്കാർ റെയിൽബജറ്റ് ഇല്ലാതാക്കിയത് ഈ മേഖലയെ അടിമുടി ബാധിച്ചു. പിന്നാലെ ദേശീയ അടിസ്ഥാനസൗകര്യ സംവിധാനത്തി(എൻഐപി)ന്റെ ഭാഗമായി റെയിൽവേയെ പരിഗണിച്ചു. എൻഐപിയിൽ 2015–-16ൽ 45 ശതമാനം റെയിൽവേയ്ക്ക് നീക്കിവെച്ചുവെങ്കിൽ നാലാം വർഷമായപ്പോൾ 15 ശതമാനമായി ഇടിഞ്ഞു. ഇതിനുശേഷം ദേശീയ റെയിൽ പ്ലാൻ കൊണ്ടുവന്നു. സുസ്ഥിരമല്ലാത്ത നിലപാടുകളും വന്ദേ ഭാരത് ട്രെയിനുകൾക്ക് മുൻഗണന നൽകിയതും ബഹുഭൂരിപക്ഷം യാത്രക്കാരെയും ദുരിതത്തിലാക്കി. സുരക്ഷ ഉറപ്പാക്കാൻ ‘കവച്’ സംവിധാനം സാർവത്രികമാക്കാൻ ഈ ബജറ്റിലും നിർദേശമില്ല. സുരക്ഷാ പ്രവർത്തനങ്ങൾക്കായി 11,000 കോടി മാത്രമാണ് ബജറ്റ് വിഹിതം. അഞ്ച് വർഷം മുമ്പ് 25,000 കോടിയോളം ചെലവിട്ടിരുന്നു.

ദേശാഭിമാനി 24 Jul 2024 11:51 pm

മുരടിക്കുന്ന കൂലി, 
ഇടിയുന്ന കൂലി വിഹിതം - ഡോ. ടി എം തോമസ്‌ ഐസക്‌ എഴുതുന്നു

നിയോലിബറലിസത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്ന് ഉത്പാദിപ്പിക്കപ്പെടുന്ന മൂല്യത്തിൽ ലാഭത്തിന്റെ വിഹിതം വർദ്ധിപ്പിക്കുകയാണ്. എങ്കിലേ സാമ്പത്തിക വളർച്ചയുടെ വേഗത വർദ്ധിപ്പിക്കാനാകൂ എന്നാണ് അവരുടെ വാദം. സ്വാഭാവികമായും അധ്വാനിക്കുന്നവരുടെ വിഹിതം കുറയും. സാധാരണഗതിയിൽ കൂലി നിരക്കിലും വരുമാനത്തിലും എന്തുതന്നെ വർദ്ധനയുണ്ടായാലും അത് ഉല്പാദനമൂല്യത്തിന്റെ വർദ്ധനയ്ക്ക് ആനുപാതികമായി ഉയരില്ല. അല്ലാത്തപക്ഷം തൊഴിലാളികൾക്കു വലിയ ദൗർലഭ്യം നേരിടുകയോ അവർ വളരെ ശക്തമായി വിലപേശി കൂലി ഉയർത്തിക്കുകയോ ചെയ്യണം. ഇത് ഒഴിവാക്കുന്നതിനാണ് അയവേറിയ (flexible) തൊഴിൽ കമ്പോളം എന്ന മുദ്രാവാക്യം നിയോലിബറലിസം ഉയർത്തുന്നത്. സ്വതന്ത്ര ഇന്ത്യയിൽ കൂലി നിരക്കിന്റെയും തൊഴിലെടുക്കുന്നവരുടെ വരുമാനത്തിന്റെയും ഗതിവിഗതികൾ പൊതുവിൽ പരിശോധിക്കാനാണ് ഈ ലേഖനത്തിൽ ശ്രമിക്കുന്നത്. കർഷകത്തൊഴിലാളികളുടെ കൂലി കൂലിവേലക്കാരിൽ സിംഹപങ്കും കർഷകത്തൊഴിലാളികളാണ്. അതുകൊണ്ട് അവരുടെ കൂലി നിരക്കിലെ വർദ്ധനയാണ് മുഖ്യമായി പ്രതിപാദിക്കുന്നത്. മറ്റു ഗ്രാമീണ കൈത്തൊഴിലുകാരായ കെട്ടിട നിർമ്മാണക്കാർ, മരപ്പണിക്കാർ, മറ്റു കരകൗശല തൊഴിലാളികൾ തുടങ്ങിയവരുടെ കൂലി കർഷകത്തൊഴിലാളികളേക്കാൾ ഉയർന്നതാണ്. എന്നാൽ പൊതുവിൽ ഈ കൂലി നിരക്കുകളെല്ലാം പരസ്പര അനുപാതങ്ങളിൽ വലിയ മാറ്റമില്ലാതെ ഉയരുകയും താഴുകയും ചെയ്യുന്നുവെന്നതാണ് അനുഭവം. അതുകൊണ്ട് കർഷക ത്തൊഴിലാളികളുടെ കൂലിയെക്കുറിച്ചുള്ള നിഗമനങ്ങളെ പൊതുവിൽ ഗ്രാമീണ മേഖലയിലെ കൂലി നിരക്കുകളിൽ വന്ന മാറ്റങ്ങളായി പരിഗണിക്കാം. കൊളോണിയൽ കാലഘട്ടത്തിൽ വളരെ പതുക്കെ ഇഴഞ്ഞു മാത്രമേ കർഷക തൊഴിലാളികളുടെ കൂലിയിൽ വർദ്ധന ഉണ്ടായിട്ടുള്ളൂ. ദീപക് ലാൽ എന്നൊരു പണ്ഡിതൻ ലോകബാങ്കിനുവേണ്ടി 1880നും 1980നും ഇടയിൽ കർഷകത്തൊഴിലാളികളുടെ കൂലി നിരക്കിൽവന്ന മാറ്റങ്ങളെ ക്രോഡീകരിച്ചിട്ടുണ്ട്. അതുപ്രകാരം പത്തൊൻപതാം നൂറ്റാണ്ടിൽ കൂലിയിൽ വർദ്ധനയേ ഉണ്ടായിട്ടില്ല. എന്നാൽ ഒന്നാം ലോകയുദ്ധത്തിനു ശേഷം കൂലി നിരക്ക് ഉയർന്നു. പക്ഷേ, 1930കളിലെ ആഗോള മാന്ദ്യത്തെത്തുടർന്ന് ഈ വർദ്ധനയിൽ നല്ലപങ്കും ചോർന്നു പോയി. 1919നും 1947നും ഇടയിൽ കർഷകത്തൊഴിലാളിയുടെ കൂലി പ്രതിവർഷം 0.4 ശതമാനം വീതം മാത്രമാണ് വർദ്ധിച്ചത്. ഇതേ സ്ഥിതിവിശേഷം സ്വാതന്ത്ര്യം ലഭിച്ച ശേഷവും അറുപതുകളുടെ മദ്ധ്യംവരെ തുടർന്നു. അതിനുശേഷമാണ് കൂലി വർദ്ധിക്കാൻ തുടങ്ങിയത്. ഇതിനു പ്രധാനപ്പെട്ട കാരണം ഹരിത വിപ്ലവത്തെ തുടർന്ന് കാർഷിക ഉല്പാദനക്ഷമതയും ഉല്പാദനവും വർദ്ധിച്ചതാണ്. കർഷകത്തൊഴിലാളി പ്രസ്ഥാനങ്ങൾ ശക്തിപ്പെട്ട കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ കൂലി വർദ്ധന കൂടുതൽ പ്രകടമാണ്. മിനിമംകൂലി നിയമങ്ങളും കൂലി വർദ്ധനയിൽ പങ്കു വഹിച്ചിട്ടുണ്ട്. എന്നാൽ 1980കളിൽ കർഷകത്തൊഴിലാളികളുടെ കൂലി നിരക്കിലുള്ള വർദ്ധന മന്ദീഭവിച്ചു. ചിത്രം 1ൽ കാണാവുന്നതുപോലെ 1991ൽ നിയോലിബറൽ പരിഷ്കാരങ്ങൾ ആരംഭിച്ചതോടെ കർഷകത്തൊഴിലാളികളുടെ കൂലി പൂർണ്ണ മാന്ദ്യത്തിലായി. 2006–07നു ശേഷമാണ് കൂലി വീണ്ടും ഉയരാൻ തുടങ്ങിയത്.2006–07നും 2014–15നും ഇടയിൽ എല്ലാ വിഭാഗം കർഷകത്തൊഴിലാളികളുടെയും കൂലി നിരക്കുകൾ ആറ് ശതമാനം വീതം പ്രതിവർഷം വളർന്നു. കർഷകത്തൊഴിലാളി കൂലി നിരക്കിൽ ഏറ്റവും വലിയ വർദ്ധനയുണ്ടായ കാലമാണിത്. ഈ കാലത്തിന്റെ മറ്റൊരു പ്രത്യേകത കാർഷികേതര മേഖലയിലെ കൂലി നിരക്കുകളും സമാനമായി ഉയർന്നുവെന്നുള്ളതാണ്. ചിത്രം 1ൽ കെട്ടിട നിർമ്മാണത്തൊഴിലാളികളുടെ കൂലി നിരക്കേ നൽകിയിട്ടുള്ളൂ. അതിനു പുറമേ മരപ്പണിക്കാർ, അവിദഗ്ധതൊഴിലാളികൾ തുടങ്ങിയവരുടെ കൂലി നിരക്കുകൾ എടുത്താലും ഇതിനു സമാനമായ ഗതിമാറ്റങ്ങളാണു കാണാൻ കഴിയുന്നത്. 2006–07 മുതലുള്ള കാലത്തിന്റെ മറ്റൊരു പ്രത്യേകത സ്ത്രീ തൊഴിലാളികളുടെ കൂലി പുരുഷ തൊഴിലാളികളേക്കാൾ വേഗതയിൽ വളരാൻ തുടങ്ങി എന്നുള്ളതാണ്. സ്ത്രീ തൊഴിലാളികളുടെ കൂലി പുരുഷ തൊഴിലാളികളുടെ കൂലിയേക്കാൾ വളരെ താഴെയാണ് ഇന്നും ഉള്ളതെങ്കിലും രണ്ടു നിരക്കുകളും തമ്മിലുള്ള അകലം കുറഞ്ഞു തുടങ്ങി. തൊഴിലുറപ്പും ഗ്രാമീണ കൂലിയും എന്താണ് 2006–07 വർഷത്തിന്റെ പ്രത്യേകത? നിയോലിബറൽ നയങ്ങളിൽ മാറ്റങ്ങളൊന്നും വന്നില്ലെങ്കിലും ആ വർഷം തൊഴിലുറപ്പ് നിയമം പാസ്സായി. നൂറ് ദിവസത്തെ അധിക തൊഴിൽ ദിനങ്ങൾ ആവശ്യമുള്ള തൊഴിലാളി കുടുംബങ്ങൾക്കെല്ലാം ഈ നിയമം ഗ്യാരണ്ടി ചെയ്തു. കർഷകത്തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ കുറഞ്ഞുകൊണ്ടിരിക്കുന്ന വേളയിൽ തൊഴിലുറപ്പ് വലിയ സഹായമായിരുന്നുവെന്ന് മാത്രമല്ല, തൊഴിലാളികളുടെ വിലപേശൽ കഴിവ് ഉയർത്തുകയും കൂലി നിരക്കിൽ വർദ്ധന വരുത്തുകയും ചെയ്തു. മിനിമം കൂലി നിരക്കിനേക്കാൾ താഴ്ന്നതാണെങ്കിലും ഓരോ സംസ്ഥാനത്തും നിലവിലുണ്ടായിരുന്ന കർഷകത്തൊഴിലാളി മിനിമം കൂലിയോടു ബന്ധിപ്പിച്ചുകൊണ്ടാണ് തൊഴിലുറപ്പ് കൂലി നിർണ്ണയിക്കപ്പെട്ടത്. ഭൂവുടമകൾ പല സംസ്ഥാനങ്ങളിലും തൊഴിലുറപ്പ് പദ്ധതി കർഷകത്തൊഴിലാളികളുടെ ദൗർലഭ്യം സൃഷ്ടിക്കുന്നുവെന്നു ഭൂവുടമകൾ പരാതിപ്പെട്ടതും ഈ സന്ദർഭത്തിൽ ഓർക്കാവുന്നതാണ്. കൂലിയിലുണ്ടായ വർദ്ധനയുടെ ഏകകാരണം തൊഴിലുറപ്പ് പദ്ധതി ആണെന്നല്ല വാദിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ കർഷകത്തൊഴിലാളി കൂലി നിരക്കിലുണ്ടായ വർദ്ധനയുടെ വ്യത്യാസത്തെക്കുറിച്ച് പഠിച്ച പണ്ഡിതരിൽ പലരും ഉല്പാദനക്ഷമതയിലെ വർദ്ധന ഒരു പ്രധാന ഘടകമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മറ്റൊരു ഘടകം കാർഷിക മേഖലയിലുള്ള തൊഴിലവസര വർദ്ധനയാണ്. കെട്ടിട നിർമ്മാണ മേഖലയിൽ അഭൂതപൂർവ്വമായ പുരോഗതി ഈ കാലയളവിൽ ഉണ്ടായി. കർഷകത്തൊഴിലാളികൾ കാർഷികേതര മേഖലയിലെ തൊഴിലുകളിൽ ഏർപ്പെടുന്നത് കൂടുതൽ പ്രകടമാകുന്നത് ഈ കാലയളവിലാണ്. കാർഷികോല്പന്നങ്ങളുടെ തറവിലയിൽ വരുത്തിയ വർദ്ധനയും മറ്റൊരു ഘടകമാണ്. മോദിയുടെ കാലം കൂലി മരവിപ്പിന്റെ കാലം യുപിഎ സർക്കാരിന്റെ കാലത്ത് അനുവർത്തിച്ച കാർഷിക നയങ്ങളും തൊഴിലുറപ്പും ഗ്രാമീണ കൂലി നിരക്കുകൾ ഉയർത്തുന്നതിന് സഹായിച്ചുവെങ്കിൽ 2014 മുതലുള്ള മോദിയുടെ നയങ്ങൾ ഗ്രാമീണ കൂലി നിരക്കുകളുടെ മരവിപ്പിലേക്ക് നയിച്ചു. ഇത് ചിത്രം 1ൽ വ്യക്തമായി കാണാം. 2006–07 മുതൽ 2013–14 വരെ ദ്രുതഗതിയിൽ വളർന്ന കൂലി നിരക്കുകൾ 2014 മുതൽ നാമമാത്രമായിട്ടേ വർധിച്ചുള്ളൂ. നോട്ടുനിരോധനം, ജി.എസ്.ടി, കോവിഡ് കാലത്തെ അനാസ്ഥ, തൊഴിലുറപ്പിനോടുള്ള അവഗണന തുടങ്ങിയവയെല്ലാം കാർഷിക മേഖലയേയും കൂലിയേയും പ്രതികൂലമായി ബാധിച്ചു. പട്ടിക 1ൽ ഇത് വ്യക്തമായി കാണാം. 2014–15 മുതൽ 2022–23 വരെയുള്ള ഒൻപത് വർഷക്കാലത്തിനിടയിൽ ഉഴവുകൂലിയിൽ 3.70 രൂപയാണ് വർദ്ധിച്ചത്. ഇതേ ജോലിക്ക് 2007–08നും 2014–15നും ഇടയിൽ യഥാർത്ഥകൂലി 60 രൂപ വർദ്ധിക്കുകയുണ്ടായി. സ്ത്രീകളുടെ നടീൽ/കളപറിക്കൽ തൊഴിലിന് കൂലി 11.80 രൂപയും കൊയ്ത്ത്/മെതി/പാറ്റൽ ഇവയുടെ കൂലി 2.50 രൂപയും വർദ്ധിച്ചു. സ്ത്രീകളുടെ കൂലി നിരക്കുകളിൽ താരതമ്യേന കൂടുതൽ ദുർബലമായ വളർച്ചയേ ഉണ്ടായുള്ളൂ. അതുകൊണ്ട് സ്ത്രീ–പുരുഷ കൂലി അന്തരം വർദ്ധിച്ചു. ഇതുപോലെ 23 ഇനം ഗ്രാമീണ തൊഴിലുകൾ പരിശോധിച്ചപ്പോൾ 2014–15നും 2022–23നും ഇടയിൽ മഹാഭൂരിപക്ഷം തൊഴിലുകൾക്കും 1 ശതമാനത്തിൽ താഴെ മാത്രമാണ് പ്രതിവർഷം വർദ്ധനയുണ്ടായത്. ഫാക്ടറി മേഖലയിലും മരവിപ്പ് കൂലിപ്പണിയുടെ അതേ ചിത്രമാണ് ഫാക്ടറി മേഖലയിലെ തൊഴിലാളികളുടെ പ്രതിദിന വരുമാനം പരിശോധിച്ചാലും കാണാൻ കഴിയുക. കേന്ദ്ര സർക്കാർ എല്ലാ വർഷവും ഓരോ തൊഴിൽ മേഖലയേയും തരംതിരിച്ച് ഫാക്ടറികളുടെ ഉല്പാദനം, ചെലവ്, ലാഭം തുടങ്ങിയവയുടെ കണക്കുകൾ പ്രസിദ്ധീകരിക്കുന്നുണ്ട്. അതിൽ കൂലിവേലക്കാർക്കും ശമ്പളക്കാർക്കുമുള്ള മൊത്തം കൂലി ചെലവിന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും കണക്കുണ്ട്. ഈ തുകയെ മൊത്തം ജീവനക്കാരുടെ എണ്ണവും ശരാശരി തൊഴിൽ ദിനങ്ങളും കൊണ്ട് ഹരിച്ചാൽ ഒരു ദിവസത്തെ കൂലി വരുമാനത്തിന്റെ കണക്ക് കിട്ടും. ഇതുപോലെ സൂപ്പർവൈസർമാരുടെയും മറ്റും ശമ്പളത്തിന്റെയും ആനുകൂല്യങ്ങളുടെയും പ്രതിദിന വരുമാനം കണക്കു കൂട്ടിയെടുക്കാം. 2002–03നും 2021–22നും ഇടയിൽ സാധാരണ തൊഴിലാളികളുടെയും സൂപ്പർവൈസർമാരുടെയും പ്രതിദിന വരുമാനത്തിൽ വന്ന മാറ്റങ്ങളാണ് ചിത്രം 2ൽ നൽകിയിട്ടുള്ളത്. ചിത്രം 2ൽ നീല രേഖ തൊഴിലാളികളുടെ പ്രതിശീർഷ പ്രതിദിന വരുമാനത്തെയും, ചുവന്ന രേഖ സൂപ്പർവൈസർമാരുടെ പ്രതിദിന വരുമാനത്തെയും സൂചിപ്പിക്കുന്നു. രണ്ടും തമ്മിലുള്ള പ്രകടമായ വ്യത്യാസം വളരെ പെട്ടെന്നു മനസിലാക്കാനാകും. സൂപ്പർവൈസർമാരുടെ വരുമാനം തൊഴിലാളികളുടെ വരുമാനത്തിന്റെ 23 മടങ്ങ് കൂടുതൽ വരും. സൂപ്പർവൈസർമാരുടെ വരുമാനം വലിയ ചാഞ്ചാട്ടത്തിനു വിധേയമാണ്. അവർക്ക് കിട്ടുന്ന ആനുകൂല്യങ്ങളിൽ വരുന്ന മാറ്റമാണ് കാരണം. പക്ഷേ, അതേസമയം അവരുടെ വരുമാനത്തിന്റെ രേഖ മൊത്തത്തിൽ എടുത്താൽ മുകളിലേക്കാണ്. നേരെമറിച്ച്, തൊഴിലാളികളുടെ വരുമാനത്തിന്റെ രേഖയിൽ വലിയ ചാഞ്ചാട്ടമില്ല. ശ്രദ്ധേയമായ വർദ്ധനയൊന്നും കാണാനും കഴിയില്ല. തൊഴിലാളികളുടെ കൂലി ആദ്യത്തെ പത്ത് വർഷക്കാലത്തിനിടയിൽ (2002–03/2011–12) 265 രൂപയ്ക്കും 280 രൂപയ്ക്കും ഇടയ്ക്കായിരുന്നു. 2003–04ലാണ് ഏറ്റവും ഉയർന്ന വരുമാനം (279 രൂപ) ലഭിച്ചത്. എന്നാൽ 2012–13നു ശേഷം പ്രതിദിന വരുമാനം 230 രൂപയ്ക്കും 307 രൂപയ്ക്കും ഇടയ്ക്ക് തത്തിക്കളിക്കുകയായിരുന്നു. കോവിഡിനു മുമ്പു തന്നെ പ്രതിദിന വരുമാനം ഇടിയാൻ തുടങ്ങിയിരുന്നു. 2017–18ൽ വരുമാനം 298 രൂപ ആയിരുന്നത് 2018–19ൽ 21 ശതമാനം കുറഞ്ഞ് 235 രൂപയായി. 2019–20ൽ വീണ്ടും 230 രൂപയായി. പിന്നീട് ഉയർന്ന് 2021–22ൽ 307 രൂപയായി. മൊത്തം കാലയളവ് (2002–03/2021–22) എടുത്താൽ ഫാക്ടറിത്തൊഴിലാളികളുടെ യഥാർത്ഥ വരുമാനം 0.6 ശതമാനം വീതം മാത്രമാണ് വളർന്നത്. അതേസമയം, സൂപ്പർവൈസർമാരുടെ യഥാർത്ഥ വരുമാനം പ്രതിവർഷം 3.1 ശതമാനംവച്ച് വളർന്നു. അവരുടെ ശരാശരി പ്രതിദിന വരുമാനം 2002–03ൽ 980 രൂപ ആയിരുന്നത് 2021–22ൽ 1,758 രൂപയായി വർദ്ധിച്ചു. ഇരുവിഭാഗവും തമ്മിലുള്ള അന്തരം വർദ്ധിച്ചു. ഗ്രാമീണ തൊഴിലുകാരുടെ വരുമാനം ഗ്രാമീണ മേഖലയിലെ കൂലി നിരക്കുകളെക്കുറിച്ചു മാത്രമാണ് വിശകലനം ചെയ്തത്. ഫാക്ടറി മേഖലയിലേതു പോലെ അവർക്ക് പ്രതിമാസം അല്ലെങ്കിൽ പ്രതിവർഷം എന്തു വരുമാനം ലഭിക്കുമെന്നത് പരിശോധിക്കേണ്ടതുണ്ട്. ഇത് കണക്കാക്കുന്നതിന് കൂലി നിരക്കുപോലെ തന്നെ പ്രധാനമാണ് എത്ര ദിവസത്തെ തൊഴിൽ ലഭിക്കുമെന്നുള്ളത്. ഇന്ത്യയിലെ കർഷകത്തൊഴിലാളികളുടെ ശരാശരി പ്രവൃത്തിദിനങ്ങൾ കുറഞ്ഞുവരുന്നതായിട്ടാണ് ലഭ്യമായ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത്. 2017–18ൽ ആരംഭിച്ച പീരിയോഡിക് ലേബർ ഫോഴ്സ് സർവ്വേ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തൊഴിലെടുക്കുന്നവരുടെ പ്രതിമാസ വരുമാന താരതമ്യപ്പെടുത്താനാകും. പട്ടിക 2ൽ കാണാവുന്നതുപോലെ സ്വയംതൊഴിൽ എടുക്കുന്നവരുടെ വരുമാനത്തിൽ 2017–18/2021–22 കാലയളവിൽ യഥാർത്ഥ വരുമാനം 12,318 രൂപയിൽ നിന്ന് 12,089 രൂപയായി കുറഞ്ഞു. 2020–21ലെ തകർച്ച കോവിഡുമൂലമാണ്. എന്നാൽ 2021–22ൽ പോലും സ്വയംതൊഴിൽ വരുമാനം പൂർവ്വസ്ഥിതിയിൽ എത്തിയില്ല. സ്ഥിരം തൊഴിലാളികളുടെ വരുമാനത്തിലും വർദ്ധനയുണ്ടായില്ല. 2017–18ലും 2022–23ലും അവർക്ക് ഏതാണ്ട് 19,450 രൂപ മാത്രമാണ് വരുമാനം. അതേസമയം, കാഷ്വൽ തൊഴിലാളികളുടെ വരുമാനം 6,959 രൂപയിൽ നിന്ന് 7,856 രൂപയായി അനുക്രമമായി വർദ്ധിച്ചു. ഇത് വളരെ അസ്വാഭാവികമാണ്. കോവിഡും ലോക്ഡൗണും സ്ഥിരം തൊഴിലാളികളെക്കാൾ ബാധിക്കുക കാഷ്വൽ തൊഴിലാളികളെയാണല്ലോ. ഏതായാലും ഒരു കാര്യം വ്യക്തം. മോദിയുടെ ഭരണകാലത്ത് കൂലി നിരക്കുകൾ മാത്രമല്ല തൊഴിലെടുക്കുന്നവരുടെ മൊത്തം വരുമാനവും വർദ്ധിക്കുകയുണ്ടായില്ല. മൊത്തം ദേശീയ വരുമാനത്തിൽ 
തൊഴിലെടുക്കുന്നവരുടെ വിഹിതം ദേശീയ വരുമാനം മുതലാളിമാരുടെ ലാഭവും പലിശയും ജന്മിമാരുടെ പാട്ടവും സ്വയംതൊഴിൽ എടുക്കുന്നവരുടെയും തൊഴിലാളികളുടെയും വരുമാനവും കൂടിച്ചേരുന്നതാണ്. ദേശീയ വരുമാന വളർച്ചയുടെ ഗതിവേഗം ഗണ്യമായ തോതിൽ വളർന്നുകൊണ്ടിരിക്കുന്ന കാലയളവിൽ തൊഴിലാളികളുടെ കൂലിയും സ്വയംതൊഴിൽ എടുക്കുന്നവരുടെ വരുമാനവും വേണ്ടത്ര വേഗതയിൽ വർദ്ധിക്കുന്നില്ലെന്നു മാത്രമല്ല, പല ഘട്ടങ്ങളിലും കുറയുകയാണെന്നും കണ്ടു. ഈയൊരു സാഹചര്യത്തിൽ ദേശീയ വരുമാനത്തിൽ തൊഴിലെടുക്കുന്നവരുടെ വിഹിതം ഗണ്യമായി കുറയുകയും മുതലാളിമാരുടെയും ജന്മിമാരുടെയും വിഹിതം വർദ്ധിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ദേശീയ വരുമാന കണക്കിൽ വിവിധ ഉല്പാദന ഘടകങ്ങളുടെ വിഹിതം (factor incomes) ലഭ്യമാണ്. അവ സൂചിപ്പിക്കുന്നത് നിയോലിബറൽ കാലത്തിനു മുമ്പുതന്നെ ദേശീയ വരുമാനത്തിൽ തൊഴിലുടമകളുടെ വിഹിതം വർദ്ധിക്കുന്നതിനും തൊഴിലെടുക്കുന്നവരുടെ വിഹിതം കുറയുന്നതിനുമുള്ള പ്രവണത ശക്തമായിരുന്നുവെന്നാണ്. ദേശീയ വരുമാനത്തിന്റെ ഗണ്യമായൊരു ഭാഗം സ്വയംതൊഴിൽ എടുക്കുന്നവരുടെ വരുമാനമാണ്. അതിനെ പലിശ, പാട്ടം, ലാഭം, കൂലി എന്നിങ്ങനെ വേർതിരിക്കാൻ പ്രയാസമാണ്. അതുകൊണ്ട് മിക്സഡ് ഇൻകം എന്ന പേരിലാണ് സ്വയംതൊഴിലുകാരുടെ വരുമാനം നൽകുന്നത്. അതുകൊണ്ടാണ് മുതലാളിമാരും തൊഴിലാളികളും മാത്രം അടങ്ങുന്ന സംഘടിത മേഖലയുടെ കണക്കുകൾ പ്രത്യേകമെടുത്ത് പരിശോധിക്കുന്നത്. 1970–71ൽ സംഘടിത മേഖലയുടെ ദേശീയ വരുമാനത്തിൽ 10.6 ശതമാനം പലിശയും 1.5 ശതമാനം പാട്ടവും 15.8 ശതമാനം ലാഭവുമായിരുന്നു. അത് 1979–80 ആയപ്പോഴേക്കും യഥാക്രമം 13.2ഉം 1.6ഉം 17.2ഉം ശതമാനമായി ഉയർന്നു. പലിശ, പാട്ടം, ലാഭം അഥവാ മിച്ചം (surplus) 15.8 ശതമാനത്തിൽ നിന്ന് 32.0 ശതമാനമായി ഉയർന്നു. അതിനുശേഷമുള്ള കാലയളവിലെ കണക്കുകൾ ചിത്രം 3ൽ കൊടുത്തിരിക്കുന്നു. സി പി ചന്ദ്രശേഖറും ജയതി ഘോഷും എഴുതിയ ലേഖനത്തിൽ നിന്നാണ് ഇത് എടുത്തിട്ടുള്ളത്. മൂന്നു ദശാബ്ദത്തെ താരതമ്യപ്പെടുത്തുകയാണ്. പുതിയ സാമ്പത്തിക നയങ്ങൾ നടപ്പാക്കിത്തുടങ്ങിയെങ്കിലും 1980കളിലെ സാമ്പത്തിക വളർച്ചയേക്കാൾ ഉയർന്നതല്ലായിരുന്നു 1990കളിലെ സാമ്പത്തിക വളർച്ച. എന്നാൽ 2000ങ്ങളിൽ സാമ്പത്തിക വളർച്ച 5.6 ശതമാനത്തിൽ നിന്ന് ഏഴു ശതമാനമായി ഉയർന്നു. ഈ മൂന്ന് ദശകങ്ങളിൽ മൊത്തം ദേശീയ വരുമാനത്തിൽ തൊഴിലാളികളുടെ വിഹിതത്തിന് എന്തു സംഭവിച്ചുവെന്നതാണ് ചിത്രം 3ൽ കൊടുത്തിട്ടുള്ളത്. തൊഴിലാളികളുടെ വിഹിതം 1980കളിൽ 39.7 ശതമാനം ആയിരുന്നത് 1990കളിൽ 37.9 ശതമാനമായും 2000ങ്ങളിൽ 33.9 ശതമാനമായും താഴ്ന്നു. അതേസമയം, മേധാവി വർഗ്ഗങ്ങളുടെ പലിശ, പാട്ടം, ലാഭം എന്നീ ഇനങ്ങളിലായുള്ള മിച്ചത്തിന്റെ വിഹിതത്തിന് എന്തു സംഭവിച്ചു? നേരത്തെ സൂചിപ്പിച്ച സ്വയംതൊഴിലുകാരുടെ വിഹിതം സൃഷ്ടിക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കുന്നതിന് സംഘടിത മേഖലയെ മാത്രമേ പരിഗണിക്കുന്നുള്ളൂ. ദേശീയ വരുമാനത്തിൽ സംഘടിത മേഖലയുടെ വിഹിതം 1980കളിൽ 34.6 ശതമാനം ആയിരുന്നത് 1990കളിൽ 38.0 ശതമാനമായും 2000ങ്ങളിൽ 42.1 ശതമാനമായും ഉയർന്നു. സംഘടിത മേഖലയിൽ തൊഴിലുടമകളുടെ വിഹിതം 1980കളിൽ 29.0 ശതമാനം ആയിരുന്നത് 1990കളിൽ 39.4 ശതമാനമായും 2000ങ്ങളിൽ 48.8 ശതമാനമായും കുതിച്ചുയർന്നു. തൊഴിലാളികളുടെ വിഹിതം ഇതിന്റെ നേർവിപരീതമാണ്. 1980കളിൽ 71 ശതമാനം ആയിരുന്നത് 1990കളിൽ 60.6 ശതമാനമായും 2000ങ്ങളിൽ 57.9 ശതമാനമായും താഴ്ന്നു. ചുരുക്കത്തിൽ ഏറ്റവും അസന്തുലിതമായ രീതിയിലാണ് ഇന്ത്യയിൽ ഉല്പാദിപ്പിക്കപ്പെടുന്ന വരുമാനം വിതരണം ചെയ്യപ്പെടുന്നത്. ഇതാണ് ഭീതിജനകമായി വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വത്തിന്റെ അടിത്തറ. ചിന്ത വാരികയിൽ നിന്ന്

ദേശാഭിമാനി 24 Jul 2024 3:10 pm

അയോധ്യയും ബദരീനാഥും കൈവിട്ടു; ഇനി കേദാർനാഥ് - വി ബി പരമേശ്വരൻ എഴുതുന്നു

ഇപ്പോഴിതാ ബദരീനാഥിലും ബിജെപി ദയനീയമായി തോറ്റിരിക്കുന്നു. രാജ്യത്തെ ഏറ്റവും പ്രധാന വിഷ്ണു ക്ഷേത്രമാണ് ചാർധാമിലുൾപ്പെട്ട ബദരീനാഥ്. 97.68 ശതമാനം വോട്ടർമാരും ഹിന്ദുക്കളായ ബദരീനാഥിലാണ് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കൊടി ഉയർത്തിയ ബിജെപി പരാജയപ്പെട്ടത്. ഹിന്ദുമതത്തെ വോട്ട് ബാങ്കിനായി ഉപയോഗിക്കുന്ന ബിജെപി രാഷ്ട്രീയം മാത്രമല്ല ഇവിടെ പരാജയപ്പെട്ടത്. മറിച്ച് കാലുമാറ്റരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന ബിജെപി നയത്തിനും ബദരീനാഥ് ചുട്ട മറുപടി നൽകി. വി ബി പരമേശ്വരൻ പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവി ബിജെപിയെ വിടാതെ പിന്തുടരുകയാണോ? ജൂലായ് 10ന് ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങളാണ് ഈ സംശയം ഉണർത്തുന്നത്. സഖ്യകക്ഷികളുടെ ഊന്നുവടിയുടെ സഹായത്തോടെ മൂന്നാമതും അധികാരമേറിയ ബിജെപിക്കും പ്രധാനമന്ത്രി മോദിക്കും കനത്ത പരാജയമാണ് ഉപതെരഞ്ഞെടുപ്പിലും ഉണ്ടായത്. 13ൽ രണ്ട് സീറ്റുമാത്രമാണ് ബിജെപിക്ക് നേടാനായത്. 10 സീറ്റിൽ ജയിച്ചത് ഇന്ത്യാ സഖ്യത്തിൽപ്പെട്ട കക്ഷികളാണ്. ഒരിടത്ത് സ്വതന്ത്രനും ജയിച്ചു. കേന്ദ്ര ഭരണകക്ഷിയെ സംബന്ധിച്ച് നിരാശാജനകമായ പ്രകടനമാണ് ഉപതെരഞ്ഞെടുപ്പിലുണ്ടായത്. കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുകയാണെന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽത്തന്നെ വ്യക്തമായിരുന്നു. അതിപ്പോഴും ശക്തമായി തുടരുകയാണെന്ന സന്ദേശമാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ ഏറ്റവും ക്ഷീണിപ്പിച്ച തോൽവി അയോധ്യയിലേതായിരുന്നു. ബിജെപിയെ അധികാരത്തിലെത്തിച്ചത് രാമജന്മഭൂമി പ്രസ്ഥാനമായിരുന്നു. 2019 ൽ ബാലകോട്ട് പോലെ 2024 ൽ അയോധ്യയിലെ രാമക്ഷേത്രനിർമാണം ബിജെപിയെ മൂന്നാമതും അധികാരത്തിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ശങ്കരാചാര്യ സ്വാമികളുടെ എതിർപ്പിനെപ്പോലും അവഗണിച്ച് പ്രധാനമന്ത്രി മോദി തന്നെ ഡസൻ കണക്കിന് കാമറകളുടെ സാന്നിധ്യത്തിൽ അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തിയത്. എന്നാൽ ശ്രീരാമനെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിച്ച ബിജെപിക്ക് കനത്ത തിരിച്ചടിയാണ് അയോധ്യ നിവാസികളിൽനിന്ന് ലഭിച്ചത്. അയോധ്യ ഉൾപ്പെട്ട ഫൈസാബാദ് മണ്ഡലത്തിൽ എസ്പിയുടെ സ്ഥാനാർഥിയാണ് ജയിച്ചത്. ജനറൽ സീറ്റിൽ ദളിതനായ ആവ്ധേഷ് പ്രസാദിനെ നിർത്തിയാണ് എസ്പി ബിജെപിയെ തോൽപ്പിച്ചത്. ഫൈസാബാദിൽ മാത്രമല്ല അയോധ്യ ഡിവിഷനിലെ അംബേദ്കർ നഗർ, സുൽത്താൻപൂർ, ബാരാബങ്കി, അമേത്തി എന്നീ സീറ്റുകളിലും ബിജെപി തോറ്റു. അയോധ്യ ഉൾപ്പെട്ട ഫൈസാബാദ് മണ്ഡലത്തിൽ എസ്പിയുടെ സ്ഥാനാർഥിയാണ് ജയിച്ചത്. ജനറൽ സീറ്റിൽ ദളിതനായ ആവ്ധേഷ് പ്രസാദിനെ നിർത്തിയാണ് എസ്പി ബിജെപിയെ തോൽപ്പിച്ചത്. ഫൈസാബാദിൽ മാത്രമല്ല ആവ്ദേഷ് പ്രസാദ് അയോധ്യ ഡിവിഷനിലെ അംബേദ്കർ നഗർ, സുൽത്താൻപൂർ, ബാരാബങ്കി, അമേത്തി എന്നീ സീറ്റുകളിലും ബിജെപി തോറ്റു. ഇപ്പോഴിതാ ബദരീനാഥിലും ബിജെപി ദയനീയമായി തോറ്റിരിക്കുന്നു. രാജ്യത്തെ ഏറ്റവും പ്രധാന വിഷ്ണുക്ഷേത്രമാണ് ചാർധാമിലുൾപ്പെട്ട ബദരീനാഥ്. 97.68 ശതമാനം വോട്ടർമാരും ഹിന്ദുക്കളായ ബദരീനാഥിലാണ് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കൊടി ഉയർത്തിയ ബിജെപി പരാജയപ്പെട്ടത്. ഹിന്ദുമതത്തെ വോട്ട് ബാങ്കിനായി ഉപയോഗിക്കുന്ന ബിജെപി രാഷ്ട്രീയം മാത്രമല്ല ഇവിടെ പരാജയപ്പെട്ടത്. മറിച്ച് കാലുമാറ്റ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന ബിജെപി നയത്തിനും ബദരീനാഥ് ചുട്ട മറുപടി നൽകി. ലഖ്പത് സിങ് ബൂട്ടാല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച രാജേന്ദ്രസിങ് ഭണ്ഡാരിയെയാണ് കാലുമാറി ബിജെപി ടിക്കറ്റിൽ മത്സരിപ്പിച്ചത്. കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് മന്ത്രിസഭയിൽ അംഗമായ രാജേന്ദ്രസിങ് ഭണ്ഡാരിയെ ലഖ്പത് സിങ് ബുട്ടോലയാണ് 5224 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോൽപ്പിച്ചത്. ഈ തോൽവിയുടെ ഉത്തരവാദിത്വം മുഴുവൻ കേന്ദ്ര നേതൃത്വത്തിനാണെന്നാണ് സംസ്ഥാന അധ്യക്ഷനും രാജ്യസഭാംഗവുമായ മഹേന്ദ്രഭട്ട് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്. ഭണ്ഡാരിയെ മുകളിൽനിന്ന് ഇറക്കിയതാണെന്നായിരുന്നു ഭട്ടിന്റെ പ്രതികരണം. അതായത് കാലുമാറ്റത്തിലൂടെ സ്ഥാനാർഥിപ്പട്ടം നൽകിയത് കേന്ദ്രനേതൃത്വമാണ് എന്നാണ് ഒരു വേള ഭണ്ഡാരിയിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയത്തിന്റെ രുചിയറിഞ്ഞ ഭട്ടിന്റെ ധ്വനി. ഉത്തരാഖണ്ഡിലെ തന്നെ മറ്റൊരു മണ്ഡലമായ മംഗളൂരുവിലും ബിജെപി തോറ്റു. മുസ്ലിങ്ങൾ ഏറെയുള്ള മണ്ഡലത്തിൽ കോൺഗ്രസ് ജയിക്കാതിരിക്കാൻ ബിജെപി എല്ലാ അടവുകളും പയറ്റിയിരുന്നു. ബിഎസ്പിയെക്കൊണ്ട് മുസ്ലിം സ്ഥാനാർഥിയെ രംഗത്തിറക്കി. വോട്ടെടുപ്പ് ദിവസം ബൂത്തിലെത്തിയ മുസ്ലിങ്ങളെ പൊലീസ് വ്യാപകമായി വിരട്ടിയോടിച്ചു. എന്നിട്ടും കോൺഗ്രസിലെ കാസി മുഹമ്മദ് നിസാമുദ്ദീൻ വിജയിച്ചു. കഴിഞ്ഞ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ഉത്തരാഖണ്ഡിൽ വൻ വിജയം നേടിയ ബിജെപിക്ക് ഉപതെരഞ്ഞെടുപ്പിൽ 'ദേവഭൂമിയിലെ’ രണ്ട് സീറ്റും നഷ്ടമായത് ജനങ്ങളുടെ മുന്നറിയിപ്പാണ് എന്ന കാര്യത്തിൽ സംശയമില്ല. അടുത്ത പരാജയം ബിജെപിയെ തുറിച്ചുനോക്കുന്നത് ചാർധാമിലെ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്ന കേദാർനാഥിലാണ്. കേദാർനാഥിൽനിന്ന് ഉത്തരാഖണ്ഡ് നിയമസഭയിലെത്തിയ ബിജെപി എംഎൽഎ ഷൈല റാണി ജൂലൈ 9നാണ് മരിച്ചത്. അതുകൊണ്ടുതന്നെ ഇവിടെ ഉടൻ ഉപതെരഞ്ഞെടുപ്പ് നടക്കും. അതിൽ ബിജെപിക്ക് ജയിക്കുക വിഷമകരമായിരിക്കുമെന്ന് അവിടെനിന്ന് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നു. ക്ഷേത്രത്തിൽനിന്ന് 228 കിലോ സ്വർണം കാണാതായതാണ് ബിജെപിയെ അലട്ടുന്ന പ്രധാന വിഷയം. ഡബിൾ എൻജിൻ സർക്കാർ നിലവിലുള്ളപ്പോഴാണ് ഇത്രയും വലിയ അളവിൽ സ്വർണം കാണാതായത്. എന്നിട്ട് ഒരന്വേഷണം നടത്താൻപോലും ബിജെപി സർക്കാർ തയ്യാറായില്ലെന്ന് രോഷത്തോടെ പ്രതികരിച്ചത് ജ്യോതിർമഠിലെ ശങ്കരാചാര്യർസ്വാമി ആവിമുക്തരേശ്വരാനന്ദയാണ്. ഇക്കാര്യത്തിൽ മാധ്യമങ്ങൾ പുലർത്തുന്ന നിസ്സംഗതയെയും ശങ്കരാചാര്യ സ്വാമികൾ വിമർശിച്ചു. രണ്ടാമത്തെ വിഷയം കേദാർനാഥ ക്ഷേത്രത്തിന്റെ അതേ മാതൃകയിൽ ഡൽഹിയിൽ ക്ഷേത്രം നിർമിക്കുന്നതിനെതിരെ ചാർധാമിലെ സന്യാസി പുരോഹിത സമൂഹം പ്രതിഷേധവുമായി രംഗത്തുവന്നതാണ്. ഉത്തരാഖണ്ഡിലെ ബിജെപി മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയാണ് ഡൽഹിയിലെ ക്ഷേത്രത്തിന്റെ തറക്കല്ലിട്ടത്. ഡൽഹിയിൽ ശിവക്ഷേത്രം നിർമിക്കുന്നതിന് എതിരെയല്ല, മറിച്ച് കേദാർനാഥ് ക്ഷേത്രത്തിന്റെ അതേ മാതൃകയിൽ ക്ഷേത്രം നിർമിക്കുന്നതിലാണ് ചാർധാമിലെ പുരോഹിത സമൂഹത്തിന് എതിർപ്പ്. ഈ പദ്ധതി ഉപേക്ഷിക്കാത്തപക്ഷം സമരം സൽഹിയിലേക്ക് വ്യാപിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് ചാർധാം തീർഥ പുരോഹിത് മഹാ പഞ്ചായത്ത് വക്താവ് ബ്രിജേഷ് സതി ഹിന്ദു ദിനപത്രത്തോട് പറഞ്ഞു. അതായത് കേദാർനാഥിലും ബിജെപി തലകുത്തി വീഴാൻ പോകുകയാണ്. എന്നാൽ ബിജെപിയുടെ കാലുമാറ്റ രാഷ്ട്രീയത്തിൽ കനത്ത തിരിച്ചടി ലഭിച്ചത് ഹിമാചൽ പ്രദേശിലാണ്. മൂന്ന് സീറ്റിൽ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ ഒരു സീറ്റിൽ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. ഈ മൂന്ന് സീറ്റിലും സ്വതന്ത്രരായി വിജയിച്ചവർ ബിജെപിയിൽ ചേർന്നാണ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്. ഫെബ്രുവരിയിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ് സർക്കാരിനെ പിന്തുണച്ച ഈ മൂന്നുപേർ ഉൾപ്പെടെ ആറുപേരാണ് കോൺഗ്രസ് സ്ഥാനാർഥി മനു അഭിഷേക് സിങ് വിക്കെതിരെ ബിജെപി സ്ഥാനാർഥിക്ക് വോട്ട് ചെയ്തത്. ഇതേ തുടർന്ന് ഇവരുടെ അംഗത്വം റദ്ദാക്കപ്പെട്ടിരുന്നു. ഇതോടെ 68 അംഗ നിയമസഭയിൽ സുഖ്വീന്ദർ സിങ് സുഖു മന്ത്രിസഭക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു. 34 സീറ്റായി കോൺഗ്രസിന്റെ ഭൂരിപക്ഷം കുറഞ്ഞു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ആറ് സീറ്റിൽ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ നാല് സീറ്റിൽ വിജയിച്ചതോടെ കോൺഗ്രസ് ഭൂരിപക്ഷം ഉറപ്പിച്ചു. ഇപ്പോൾ രണ്ട് സീറ്റുകൂടി ലഭിച്ചതോടെ സുഖ്വീന്ദർ സിങ് സുഖു സർക്കാരിന്റെ നില മെച്ചപ്പെട്ടു. ദെഹ്റ, നാലാഗഡ് എന്നീ മണ്ഡലങ്ങളിലാണ് കോൺഗ്രസ് ജയിച്ചത്. ദെഹ്റയിൽ മുഖ്യമന്ത്രി സുഖുവിന്റെ ഭാര്യ കമലേഷ് ഠാക്കൂറാണ് വിജയിച്ചത്. മുൻ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ തട്ടകമായ ഹാമിർപൂരിൽ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. അതും കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു. 1571 വോട്ടിനാണ് ഇവിടെ ബിജെപി ടിക്കറ്റിൽ മത്സരിച്ച മുൻ സ്വന്തന്ത്ര എംഎൽഎ ആശിഷ് ശർമ വിജയിച്ചത്. വൻ വോട്ട് ചോർച്ചയാണ് ഇവിടെ ബിജെപിക്കുണ്ടായത്. ഈ ഉപതെരഞ്ഞെടുപ്പോടെ ഹിമാചലിലെ സർക്കാരിനെ അട്ടിമറിക്കാനുള്ള 'ഓപ്പറേഷൻ ലോട്ടസ്’ താൽക്കാലികമായി പരാജപ്പെട്ടുവെന്നുവേണം കരുതാൻ. എന്നാൽ കോൺഗ്രസായതിനാൽ ഒന്നും ഉറപ്പിച്ചുപറയാനും കഴിയില്ല. കോൺഗ്രസ് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം പാർടിപോലും മാറാതെ ബിജെപി മന്ത്രിസഭയിൽ കോൺഗ്രസ് നേതാക്കൾ അംഗമാകുന്ന കാലമാണിത്. ഹിമാചലിലെ ഹാമിർപൂരിനു പുറമെ ബിജെപി ജയിച്ചത് മധ്യപ്രദേശിലെ അമർവാഡയിൽ മാത്രമാണ്. മുൻ കോൺഗ്രസ് മുഖ്യമന്ത്രി കമൽനാഥിന്റെ തട്ടകമായ ചിന്ദ്വാഡ മണ്ഡലത്തിലുൾപ്പെട്ട അമർവാഡയിലാണ് ബിജെപി ജയിച്ചത്. കമൽനാഥിന്റെ അടുത്ത അനുയായി കൂടിയായ കമലേഷ് പ്രതാപ് ഷായാണ് ബിജെപിയിലേക്ക് കാലുമാറി അമർവാഡയിൽനിന്ന് താമര ചിഹ്നത്തിൽ ജനവിധി തേടിയത്. കഴിഞ്ഞ മൂന്ന് തവണയും ഇവിടെനിന്ന് കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച ഷാ ഇക്കുറി 3027 വോട്ടിനാണ് നിയമസഭയിൽ കടന്നു കൂടിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായിരുന്ന ഏക സീറ്റായ ചിന്ദ് വാഡയും അവർക്ക് നഷ്ടമായിരുന്നു. 29 ൽ 29 ഉം ബിജെപിയാണ് നേടിയത്. ഇപ്പോൾ അമർവാഡ നിയമസഭാ സീറ്റും നഷ്ടമായിരിക്കുന്നു. മധ്യപ്രദേശിൽ കോൺഗ്രസ് തകർച്ചയുടെ ആഴം വ്യക്തമാക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ. ബിജെപിയിലേക്ക് ചാഞ്ഞിരിക്കുന്ന കമൽനാഥിനോ പഴയ പടക്കുതിരയായ ദിഗ്വിജയ് സിങ്ങിനോ പരിഹരിക്കാവുന്ന പ്രശ്നമല്ല മധ്യപ്രദേശിലേതെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നു. ബിജെപിയിലേക്ക് ചാഞ്ഞിരിക്കുന്ന കമൽനാഥിനോ പഴയ പടക്കുതിരയായ ദിഗ്വിജയ് സിങ്ങിനോ പരിഹരിക്കാവുന്ന പ്രശ്നമല്ല മധ്യപ്രദേശിലേതെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നു. പശ്ചിമബംഗാളിൽ നാല് സീറ്റിൽ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ നാലിലും തൃണമൂൽ കോൺഗ്രസ് വിജയിച്ചു. മൂന്നിടത്ത് ബിജെപിയിൽനിന്ന് സീറ്റ് പിടിച്ചെടുത്തപ്പോൾ ഒരിടത്ത് തൃണമൂൽ സീറ്റ് നിലനിർത്തുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടി തുടരുകയാണെന്ന് ബിജെപിയെ ബോധ്യപ്പെടുത്തുന്നതായിരുന്നു നാല് മണ്ഡലങ്ങളിലെ വിധിയെഴുത്ത്. റായ്ഗഞ്ച്, റാണാഘട്ട് ദക്ഷിൺ, ബാഗ്ദ എന്നീ മണ്ഡലങ്ങളാണ് ബിജെപിയിൽനിന്ന് പിടിച്ചെടുത്തത്. മണിക്ക് തല നിലനിർത്തുകയും ചെയ്തു. പശ്ചിമ ബംഗാളിൽ വിജയം കാംക്ഷിച്ചാണ് പൗരത്വഭേദഗതി നിയമം ബിജെപി തിടുക്കത്തിൽ നടപ്പാക്കിയിരുന്നത്. പ്രധാനമായും മതുവ സമുദായത്തിന്റെ വോട്ടിൽ കണ്ണുനട്ടായിരുന്നു ഈ നടപടി. എന്നാൽ മതുവ വിഭാഗം ഏറെയുള്ള നദിയ ജില്ലയിലെ റാണാഘട്ടിലും നോർത്ത് 24 പർഗാന ജില്ലയിലെ ബഗ്ദയിലും തൃണമൂൽ സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. മതുവ വിഭാഗവും ബിജെപിയെ കൈവിടുകയാണെന്ന സൂചനയാണ് ഇത് നൽകുന്നത്. ബിജെപിയുടെ പദ്ധതികളെല്ലാം ബംഗാളിൽ പരാജയപ്പെടുകയാണിപ്പോൾ. തമിഴ്നാട്ടിൽ ഡിഎംകെ സ്ഥാനാർഥി വൻ ഭൂരിപക്ഷത്തിന് വിജയിച്ചത് സംസ്ഥാനത്തെ ഇന്ത്യ കൂട്ടായ്മക്ക് ഒരു പോറലും ഏറ്റിട്ടില്ലെന്നതിന്റെ സൂചനയായി. എന്നാൽ ബിഹാറിലെ രുപൗലിയിൽ സ്വതന്ത്രസ്ഥാനാർഥി വിജയിച്ചത് ഐക്യജനതാദളിനും ആർജെഡിക്കും ഒരുപോലെ മുന്നറിയിപ്പായി. ജെഡിയുവിലെ കലാധർ പ്രസാദ് മണ്ഡലിനെയാണ് രുപൗലിയിൽ സ്വതന്ത്രസ്ഥാനാർഥിയായ ശങ്കർസിങ് പരാജയപ്പെടുത്തിയത്. പൂർണിയ ലോക്സഭാ മണ്ഡലത്തിലെ നിയമസഭാമണ്ഡലമാണ് രുപൗലി. സീമാഞ്ചലിലെ പൂർണിയയിൽനിന്ന് ലോക്സഭയിലെത്തിയ സ്വതന്ത്രസ്ഥാനാർഥി പപ്പു യാദവിന്റെ അനുയായിയാണ് ശങ്കർസിങ്. ഇവിടെ ആർജെഡി സ്ഥാനാർഥിയായ ഭീമഭാരതി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. അഞ്ച് തവണ വിജയിച്ച ഭീമാഭാരതിയുടെ പരാജയം ആർജെ ഡിക്കും ക്ഷീണമായി. ജലന്ധർ വെസ്റ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ജയിച്ച ആം ആദ്മി പാർടിയുടെ ആഹ്ലാദം - കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ പഞ്ചാബിലെ ജലന്ധർ പടിഞ്ഞാറ് മണ്ഡലം ആം ആദ്മി പാർടി വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത് (ലോക്സഭാ തെരഞ്ഞെടുപ്പിൽ ജലന്ധർ സീറ്റ് ആം ആദ്മിക്ക് ലഭിച്ചിരുന്നില്ല). കാലുമാറ്റത്തിനെതിരായ ജനവിധിയായി ഇതിനെ കാണാം. കാരണം ഇവിടെനിന്ന് ആം ആദ്മി പാർടിയുടെ സിറ്റിങ് എംഎൽഎ ശീതൾ ബിജെപിയിൽ ചേർന്നതിനെത്തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബിജെപി സ്ഥാനാർഥിയായി മത്സരിച്ച ശീതളിനെ 37,325 വോട്ടിനാണ് എഎപി സ്ഥാനാർഥി മൊഹീന്ദർ ഭഗത് തോൽപ്പിച്ചത്. മൊഹീന്ദർ ഭഗത് ഈ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ ചില വ്യക്തമായ രാഷ്ട്രീയ സൂചനകൾ നൽകുന്നുണ്ട്. അതിലൊന്ന് വോട്ട് നേടാനുള്ള മോദിയുടെ കഴിവ് ഇടിഞ്ഞുവെന്നതാണ്. മോദിയുടെ പേരും പടവും കാട്ടി ഇനി വോട്ട് നേടാനാവില്ലെന്ന യാഥാർഥ്യം ബിജെപിക്ക് അംഗീകരിക്കേണ്ടിവരും. അതുപോലെ തന്നെ ഹിന്ദുത്വ അജൻഡ കൊണ്ടുമാത്രം ഇനി ബിജെപിക്ക് ജയിക്കാൻ കഴിയില്ലെന്നും ബദരീനാഥിലേതുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കി. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി തോറ്റ ഘട്ടത്തിൽത്തന്നെ ആർഎസ്എസ് മുഖവാരികയായ ഓർഗനൈസർ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. മോദിയും ഹിന്ദുത്വവും കൊണ്ടുമാത്രം ബിജെപിക്ക് മൂന്നാം വിജയം നേടാനാവില്ലെന്നായിരുന്നു ഓർഗനൈസറിന്റെ മുന്നറിയിപ്പ്. അതോടൊപ്പം തെരഞ്ഞെടുപ്പിലൂടെ അധികാരം നേടാൻ കഴിയാത്തിടത്ത് എംഎൽഎമാരെ പണവും പദവിയും നൽകിയും അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും ഓപ്പറേഷൻ താമരയിലൂടെ അധികാരം നേടുന്ന രീതിയോട് ജനങ്ങൾക്ക് താൽപ്പര്യമില്ലെന്ന് വ്യക്തമാക്കുന്നതുകൂടിയാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ. ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂറുമാറി ബിജെപിയിൽ സ്ഥാനാർഥിത്വം നേടിയ 60 ശതമാനം പേരും തോറ്റപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ 66 ശതമാനമാണ് പരാജയപ്പെട്ടത്. ഇത് വ്യക്തമാക്കുന്നത് കൂറുമാറ്റത്തോട് ജനങ്ങൾ പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നാണ്. ഈ സ്ഥിതി തുടരുന്ന പക്ഷം മൂന്ന് മാസത്തിനകം നടക്കാനിരിക്കുന്ന മൂന്ന് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾ (മഹാരാഷ്ട്ര, ഹരിയാണ, ജാർഖണ്ഡ് ) നിർണായകമായിരിക്കും. ഇതിൽ മഹാരാഷ്ട്രയിലും ഹരിയാണയിലും ബിജെപി-എൻഡിഎ ഭരണമാണ് നിലവിലുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ രണ്ടു സംസ്ഥാനങ്ങളിലും ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. സ്വാഭാവികമായും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിക്ക് കനത്ത പരാജയം ഉണ്ടാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ജാർഖണ്ഡിൽ ഷിബു സൊറന്റെ ജാർഖണ്ഡ് മുക്തി മോർച്ചയുടെ നേതൃത്വത്തിലുള്ള സർക്കാർ തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇങ്ങനെ സംഭവിച്ചാൽ അതോടെ മോദി പ്രഭാവത്തിന് തിരിച്ചുകയറാൻ കഴിയാത്ത വിധം മങ്ങലേൽക്കും. ബിജെപിയിൽ മോദി-അമിത് ഷാ യുഗത്തിന് അന്ത്യമാകുകയും ചെയ്യും. ഇപ്പോൾത്തന്നെ ബിജെപിയിൽ ചില തുറന്നുപറച്ചിലുകളും വിമതശബ്ദങ്ങളും ഉയരാൻ തുടങ്ങിയിട്ടുണ്ട്. അതിൽ പ്രധാനമാണ് നിതിൻ ഗഡ്കരിയുടേത്. കഴിഞ്ഞ ദിവസം ഗോവയിൽ ബിജെ പി പ്രവർത്തകരെ അഭിസംബോധന ചെയ്യവേ ഗഡ്കരി ഗഡ്കരി പറഞ്ഞ കാര്യങ്ങൾ പ്രധാനമായും ഉന്നമിടുന്നത് മോദി-ഷാ നേതൃത്വത്തെയാണെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ബിജെപിയുടെ കോൺഗ്രസ് വത്കരണമാണ് ഇപ്പോൾ നടക്കുന്നതെന്ന മുന്നറിയിപ്പാണ് കേന്ദ്ര ഗതാഗത ഹൈവേ മന്ത്രി കൂടിയായ ബിജെപിയുടെ മുൻ അധ്യക്ഷൻ നൽകിയത്. 'മറ്റു പാർടികളിൽനിന്ന് വ്യത്യസ്തമായ പാർടിയാണ് ബിജെപി' എന്ന എൽ കെ അദ്വാനിയുടെ വാക്യം ഓർമിപ്പിച്ചുകൊണ്ട് ഗഡ്കരി ചോദിച്ചത് 'മറ്റ് പാർടികളിൽനിന്ന് എന്തു വ്യത്യാസമാണ് ബിജെപിക്ക് അവകാശപ്പെടാനാകുക?’ എന്നാണ്. ‘കോൺഗ്രസ് ചെയ്യുന്നതൊക്കെ നമ്മളും ചെയ്താൽ അവർ മാറി നമ്മൾ വരുന്നതുകൊണ്ട് എന്ത് മാറ്റമാണ് ഉണ്ടാക്കുക?’ എന്നും ഗഡ്കരി ചോദിച്ചു. രാഷ്ട്രീയം എന്നുപറയുന്നത് സാമൂഹ്യ സാമ്പത്തിക മാറ്റങ്ങൾക്കുള്ള ഉപകരണമാണെന്നും ആർഎസ്എസിന്റെ ആസ്ഥാനമായ നാഗ്പൂരിൽനിന്നുള്ള എംപി കൂടിയായ ഗഡ്കരി പറഞ്ഞു. കാഴ്ചപ്പാടുള്ള, സത്യസന്ധരും ആത്മാർഥതയുമുള്ള നേതാക്കളുടെ അഭാവം ബിജെപിയെ വേട്ടയാടുകയാണെന്നു ഗഡ്കരി പറഞ്ഞുവച്ചു. ഗഡ്കരി മാത്രമല്ല കർണാടകയിലെ ബിജെപി എംപി രമേഷ് ജിഗാജിനാഗിയും നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നു. ദളിതരെ ബിജെപി നേതൃത്വം തഴയുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. ഏഴു തവണ ലോക്സഭാംഗമായ ജിഗാജിനാഗിയെ ദളിതനായതുകൊണ്ടാണ് ബിജെപി പ്രോ ടേം സ്പീക്കറായിപ്പോലും പരിഗണിക്കാതിരുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേഷ് ആരോപിച്ചിരുന്നു. സീനിയറായ ദളിത് നേതാവായിട്ടും മോദി മന്ത്രിസഭയിൽ പോലും ജിഗാജിനാഗിക്ക് ഇടം ലഭിച്ചിരുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ പരാജയം നേരിട്ട ഉത്തർപ്രദേശിലെ നേതാക്കളും നേതൃത്വത്തെ വിമർശിച്ച് രംഗത്തെത്തി. യോഗി ആദിത്യനാഥിന്റെ ആദ്യ മന്ത്രിസഭയിൽ ഗ്രാമവികസന മന്ത്രിയായ രാജേന്ദ്ര പ്രതാപ് സിങ് എന്ന മോത്തി സിങ്ങാണ് യുപിയിൽ വൻ അഴിമതി നടക്കുകയാണെന്ന് തുറന്നടിച്ചത്. പ്രതാപ്ഗഡിൽ ഒരു ബിജെ പി ചടങ്ങിൽ സംസാരിക്കവെയാണ് പൊലീസ് മുതൽ തെഹ്സിൽ വരെ അഴിമതി നടക്കുകയാണെന്ന് മോത്തി സിങ് ആരോപിച്ചത്. 42 വർഷം നീണ്ട രാഷ്ട്രീയ ജീവിതത്തിനിടയിൽ ഇത്രയും രൂക്ഷമായ അഴിമതി ഒരിക്കലും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യുപിയിൽ ബിജെപിയുടെ സ്ഥിതി വളരെ മോശമാണെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പാർടിക്ക് അധികാരത്തിൽ വരാൻ കഴിയില്ലെന്നും ജോൺപൂർ ജില്ലയിലെ ബദ്ലാപൂർ നിയോജകമണ്ഡലം എംഎൽഎ രമേഷ് ചന്ദ്ര മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.കേന്ദ്രനേതൃത്വം നിർണായക തീരുമാനങ്ങൾ എടുത്താലേ പരാജയം തടയാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്ത് നിയസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയാണ് ഇരുനേതാക്കളുടെയും പ്രതികരണം. ഉപതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കാത്ത പക്ഷം ബിജെപിയുടെ സ്ഥിതി കൂടുതൽ വഷളാകും. ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം മുഖ്യമന്ത്രിയിൽ അടിച്ചേൽപ്പിച്ച് അദ്ദേഹത്തെ പുറത്താക്കാനാണ് മോദിയും ഷായും ചരടുവലിക്കുന്നത്. അതിന്റെ മുന്നോടിയായി ബിജെപിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയും ആർഎസ്എസ് നോമിനിയുമായ ബി എൽ സന്തോഷ് ലഖ്നൗവിലെത്തി നേതാക്കളുമായുള്ള ചർച്ചയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിലും ആദിത്യനാഥിനെ വിമർശിക്കുന്നതായി മാധ്യമ വാർത്തകൾ ഉണ്ടായിരുന്നു. യോഗി ആദിത്യ നാഥ് എന്നാൽ ഏകപക്ഷീയമായി സ്ഥാനാർഥികളെയും പ്രചാരണതന്ത്രങ്ങളും നിശ്ചയിച്ചത് കേന്ദ്രനേതൃത്വമാണെന്നും അതിനാൽ അവരാണ് പരാജയത്തിന് ഉത്തരവാദികൾ എന്നുമാണ് യോഗി ആദിത്യ നാഥിന്റെ വാദം. എന്നാൽ യോഗിക്ക് പകരം ആരെ മുഖ്യമന്ത്രിയാക്കുമെന്ന ചോദ്യമാണ് ബിജെപി നേതൃത്വത്തെ അലട്ടുന്നത്. മോദി കഴിഞ്ഞാൽ ബിജെപിയുടെ താരപ്രചാരകനാണ് യോഗി. മോദിയെപ്പോലെ ഹിന്ദു ഹൃദയ സാമ്രാട്ടാണ് ഗോരഖ്പൂർ പീഠം മേധാവിയായ യോഗിയും. മാത്രമല്ല സംഘപരിവാറിലൂടെയല്ല യോഗി ബിജെപിയിലെത്തിയത്. ഹിന്ദു യുവ വാഹിനി എന്ന സ്വന്തം സംഘടനയുടെ ബലത്തിലാണ് യോഗി ആദിത്യനാഥ് രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെട്ടത്. അതിനാൽ യോഗിയെ മാറ്റിയാൽ പാർട്ടിയുടെ യുപി ഘടകം പിളരുമോ എന്ന ഭയവും ബിജെപിയെ അലട്ടുന്നുണ്ട്. ദിനം തോറും ബിജെപിയുടെ സങ്കടങ്ങൾ വർധിക്കുകയാണ് . ദേശാഭിമാനി വാരികയിൽ നിന്ന്

ദേശാഭിമാനി 24 Jul 2024 11:25 am

മനീഷ തലാഷ് ; പ്രകാശം 
പരത്തുന്ന 
പെൺകുട്ടി

പാരിസ് വെളിച്ചമായിരുന്നു അവൾ കൊതിച്ചത്. ഇരുട്ടിലേക്ക് പിടിച്ചിടാൻ അവർ ശ്രമിച്ചെങ്കിലും ആ പെൺകുട്ടി കുതറിയോടി. താലിബാന്റെ തിട്ടൂരങ്ങൾക്കും മതഭ്രാന്തിനും വഴങ്ങിയില്ല. ഉള്ളതെല്ലാം കൈയിൽ ചേർത്തുപിടിച്ച് നാടുവിടുമ്പോൾ മനീഷ തലാഷിന് ഭയമുണ്ടായിരുന്നില്ല. തോക്കിനുമുന്നിൽ ഇരയാകുന്നതിലും വലുതായി മറ്റൊന്നും വരാനില്ലെന്ന ബോധ്യം പതിനെട്ടുകാരിക്കുണ്ടായിരുന്നു. അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ ബ്രേക്ഡാൻസറാണ് മനീഷ. കുട്ടിക്കാലംമുതൽ കൂട്ടുകാരായ ആൺകുട്ടികൾക്കൊപ്പം കാബൂളിലെ ഡാൻസിങ് ക്ലബ്ബിലെ പതിവുകാരി. യാഥാസ്ഥിതികവാദികൾ കൊലവിളിയുമായി പലവട്ടം അടുത്തെത്തിയെങ്കിലും ആട്ടം തുടർന്നു. 2021ൽ താലിബാൻ അഫ്ഗാനിൽ ഭരണം ഏറ്റെടുത്തതോടെ നിലനിൽപ്പ് അപകടത്തിലായി. മനീഷ ഉൾപ്പെടെ ആറുപേർ പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ടു. അനധികൃത കടന്നുകയറ്റമായിരുന്നു. ഒരുവർഷത്തോളം ഒളിവിൽ കഴിഞ്ഞു. വീടുവിട്ട് പുറത്തിറങ്ങാൻ പേടിയായിരുന്നു. പാസ്പോർട്ടോ മറ്റു രേഖകളോ കൈയിലില്ല. ഭയം മാത്രമായിരുന്നു ഓരോ നിമിഷവും. നല്ലവരായ സുഹൃത്തുക്കൾ സ്പെയ്നിലേക്കുള്ള വഴിയൊരുക്കി. 2022ൽ യൂറോപ്യൻ രാജ്യത്തെത്തി. അഭയാർഥി പരിരക്ഷകൂടി കിട്ടിയതോടെ ഇരുട്ട് മാഞ്ഞു. കൂടുതൽ ഉന്മേഷത്തോടെ ഡാൻസ് തുടർന്നു. കുടുംബത്തെയും സ്പെയ്നിലെത്തിച്ചു. ഒളിമ്പിക്സിൽ ആദ്യമായി ബ്രേക്ഡാൻസ് ഇനമാണെന്നറിഞ്ഞ സുഹൃത്തുക്കളാണ് മനീഷയെ പാരിസിൽ എത്തിച്ചത്. രാജ്യാന്തര ഒളിമ്പിക് സമിതിയുടെ (ഐഒസി) കീഴിലുള്ള 36 അംഗ അഭയാർഥി ടീമിലെ ഏക ബ്രേക്ഡാൻസറാണ് ഇന്നവൾ. മനീഷയുടെ കഥയറിഞ്ഞ ഐഒസി യോഗ്യതാ റൗണ്ടിലേക്ക് വിളിച്ചു. പിന്നെ നടന്നത് ചരിത്രം. ‘മെഡലിനെക്കുറിച്ച് ചിന്തിക്കുന്നേയില്ല, ഈ ഒളിമ്പിക്സിൽ പങ്കെടുക്കാൻ പാരിസിൽ എത്തിയതോടെ ഞാൻ ജയിച്ചുകഴിഞ്ഞു’–-മനീഷ പറയുന്നു. സ്വന്തം രാജ്യത്തിനായി മത്സരിക്കാനുള്ള ആഗ്രഹവും മറച്ചുവയ്ക്കുന്നില്ല. ‘താലിബാൻ രാവിലെ സ്ഥാനമൊഴിഞ്ഞാൽ ഉച്ചയ്ക്ക് ഞാൻ അഫ്ഗാനിലുണ്ടാകും’–-അവൾ പ്രതികരിച്ചു. ആഗസ്ത് ഒമ്പതിനാണ് മനീഷ മത്സരിക്കുന്ന ബ്രേക്ഡാൻസ്. ഈഫൽ ഗോപുരത്തേക്കാൾ പ്രകാശം പരത്തി ആ പെൺകുട്ടി പാരിസിൽ ആനന്ദ ചുവടുവയ്ക്കുകയാണ്. അഭയാർഥി ഒളിമ്പിക് ടീമിലെ 23 പുരുഷന്മാരും 13 വനിതകളുമാണ്. 11 രാജ്യങ്ങളിൽനിന്നുള്ളവർ വിവിധ കാരണങ്ങളാൽ 15 രാജ്യങ്ങളിൽ അഭയം തേടിയവരാണ്. 12 ഇനങ്ങളിൽ മത്സരിക്കുന്നു. 2016 റിയോ മുതലാണ് അഭയാർഥി അത്ലീറ്റുകൾക്ക് അവസരം.

ദേശാഭിമാനി 24 Jul 2024 3:14 am

കേന്ദ്ര ബജറ്റ് ; ആന്ധ്ര + ബിഹാർ , മുക്കാൽ ലക്ഷം കോടി രൂപയുടെ പദ്ധതികൾ

ന്യൂഡൽഹി ബജറ്റിൽ കേരളത്തെ പൂർണമായും തഴഞ്ഞ ധനമന്ത്രി ബിഹാറിനും ആന്ധ്രയ്ക്കും പദ്ധതികൾ വാരികോരി നൽകി. ഇരുസംസ്ഥാനങ്ങൾക്കുമായി ഏതാണ്ട് മുക്കാൽ ലക്ഷം കോടി രൂപയുടെ പദ്ധതികൾ ബജറ്റിൽ ഉറപ്പാക്കി. ഇതിന് പുറമെ വിഹിതം കൃത്യമായി പ്രഖ്യാപിക്കാത്ത ഒട്ടനവധി പദ്ധതികളുമുണ്ട്. ഈ രണ്ട് സംസ്ഥാനങ്ങൾക്ക് മാത്രമായി ഏതാണ്ട് രണ്ടു ലക്ഷം കോടിയോളം രൂപ നടപ്പുവർഷം വിവിധ പദ്ധതികളിലൂടെ ലഭിക്കും. ഇതിന് പുറമെ മൂലധന നിക്ഷേപങ്ങൾക്കായി അധിക ധനസഹായവുമുണ്ടാകും. മുന്തിയ പരിഗണന 
എന്തിന്? ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലാത്ത സർക്കാരിനെ നിലനിർത്തുന്നിൽ ടിഡിപിയുടെയും ജെഡിയുവിന്റെ പിന്തുണ നിർണായകമാണ്. ഇതാണ് ബിഹാറിനും ആന്ധ്രയ്ക്കും പക്ഷപാതപരമായ പരിഗണന ലഭിക്കാന് കാരണം. പൂർവോദയ എന്ന പേരിൽ ബിഹാർ, ബംഗാൾ, ഒഡീഷ, ജാർഖണ്ഡ്, ആന്ധ്ര എന്നീ കിഴക്കൻ സംസ്ഥാനങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്നുവെന്നാണ് ബജറ്റിലെ വ്യാഖ്യാനം. ഇതിനായി തെക്കൻ സംസ്ഥാനമായ ആന്ധ്രയെ കിഴക്കൻ സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് വലിച്ചിഴച്ചു. ബംഗാൾ, ജാർഖണ്ഡ് സംസ്ഥാനങ്ങളുടെ പേര് പൂർവോദയയിൽ ഉൾപ്പെടുത്തിയെങ്കിലും ബിഹാറിനെയും ആന്ധ്രയെയും പേരിന് ഒഡീഷയെയും മാത്രമാണ് ബജറ്റിൽ പരിഗണിച്ചത്. ബിഹാറിനുള്ള 
പദ്ധതികൾ ● അമൃത്സർ–- കൊൽക്കത്ത വ്യവസായ ഇടനാഴിയുടെ ഭാഗമായി ഗയയിൽ പുതിയൊരു വ്യവസായ കേന്ദ്രം ● പറ്റ്ന–- പൂർണിയ എക്സ്പ്രസ്വേ ● ബക്സർ–- ഭഗൽപ്പുർ എക്സ്പ്രസ്വേ നിർമ്മാണം ● ബോധ്ഗയ, രാജ്ഗിർ, വൈശാലി, ദർബംഗ നഗരവികസന പദ്ധതികൾക്ക് (സ്പർ) പിന്തുണ● ബക്സറിൽ 26000 കോടി മുതൽമുടക്കിൽ ഗംഗയ്ക്ക് കുറുകെ പുതിയ രണ്ടുവരി പാലം ● പിർപെയ്ന്റിയിൽ 2400 മെഗാവാട്ട് വൈദ്യുതി നിലയമടക്കം 21400 കോടി രൂപയുടെ ഊർജ പദ്ധതി ● പുതിയ വിമാനത്താവളങ്ങളും മെഡിക്കൽ കോളേജുകളും കായിക പശ്ചാത്തലസൗകര്യ പദ്ധതികളും ● ബിഹാറിന്റെ വിദേശ വായ്പ അപേക്ഷകൾ വേഗത്തിൽ പരിഗണിക്കും ● മൂലധന നിക്ഷേപങ്ങൾക്കായി അധികസഹായം ● കോസി–- മേച്ചി ലിങ്ക് പദ്ധതി ഉൾപ്പെടെ നിലവിൽ പണി പുരോഗമിക്കുന്ന 20 ജലസേചന പദ്ധതികൾക്കും മറ്റ് പുതിയ പദ്ധതികൾക്കുമായി 11500 കോടി രൂപ. ● തടയണകൾ, നദികളിലെ മാലിന്യം കുറയ്ക്കൽ, മറ്റ് ജലസേചന പദ്ധതികൾ എന്നിവയ്ക്ക് സഹായം. ● പ്രളയ നഷ്ടപരിഹാരയിനത്തിലും പണം ● കോസി നദി സൃഷ്ടിക്കുന്ന പ്രളയക്കെടുതികൾ തടയാനും പുതിയൊരു ജലസേചന പദ്ധതിക്കുമായി സർവ്വേയും പരിശോധനകളും ● കാശി വിശ്വനാഥ ക്ഷേത്രം ഇടനാഴി വികസന മാതൃകയിൽ ഗയയിലെ വിഷ്ണുപദ് ക്ഷേത്രം ബോധ്ഗയയിലെ മഹാബോധി ക്ഷേത്രം ഇടനാഴികൾ വികസിപ്പിക്കും ● രാജ്ഗീറിനായി സമഗ്ര വികസനപദ്ധതി ●നളന്ദയെ വിനോദസഞ്ചാര കേന്ദ്രമാക്കും. ആന്ധ്രപ്രദേശിനുള്ള 
പദ്ധതികൾ ● അമരാവതിയിൽ പുതിയ തലസ്ഥാന നിർമാണത്തിനായി നടപ്പുവർഷം മാത്രം 15000 കോടി രൂപ ● തലസ്ഥാന നിർമാണത്തിന് തുടർന്നുള്ള വർഷങ്ങളിലും ധനസഹായം. ● അമ്പതിനായിരം കോടിയോളം മുതൽമുടക്ക് വരുന്ന പോളാവരം ജലസേചന പദ്ധതി ● കൊപ്പാർത്തി വ്യവസായ കേന്ദ്രത്തിനും ഒർവക്കൽ വ്യവസായ കേന്ദ്രത്തിനും ഫണ്ട് ● റെയിൽ, റോഡ്, വെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾക്ക് പ്രത്യേക ധനസഹായം. ● മൂലധന നിക്ഷേപങ്ങൾക്കായി അധിക ധനസഹായം. ● റായലസീമ, പ്രകാശം, വടക്കൻ തീരദേശ ആന്ധ്ര എന്നീ പിന്നോക്ക മേഖലകളുടെ വികസനത്തിന് പ്രത്യേക ധനസഹായം

ദേശാഭിമാനി 24 Jul 2024 1:00 am

കേരളത്തിന് കൂരമ്പ്

തിരുവനന്തപുരം കേരളവിരുദ്ധ സമീപനത്തിൽനിന്ന് ഒരിഞ്ചുപോലും പിന്നോട്ട് പോയിട്ടില്ല മുന്നണി ഭരണത്തിലും ബിജെപിയെന്ന് തെളിയിച്ച് കേന്ദ്ര ബജറ്റ്. മൂന്നരക്കോടി ജനങ്ങളോട് കുറച്ചെങ്കിലും വിട്ടുവീഴ്ച കാണിക്കുമെന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റി. അവശ്യം വേണ്ട പദ്ധതിപോലും കണക്കിലെടുത്തില്ല. ബിജെപിക്ക് ലോക്സഭാംഗവും രണ്ടു സഹമന്ത്രിമാരുമുള്ളത് ഗുണമാകുമെന്ന പലരുടെയും ധാരണയുമാണ് ഇവിടെ തകർന്നുവീണത്. 24000 കോടിയുടെ പ്രത്യേക പാക്കേജ്, കടമെടുപ്പ് പരിധിയിലെ കൈകടത്തൽ അവസാനിപ്പിക്കുക, വിഴിഞ്ഞത്തിന് 5000 കോടിയുടെ പാക്കേജ്, എയിംസ് തുടങ്ങി സർക്കാർ നേരിട്ട് ആവശ്യപ്പെട്ടതും ലോക്സഭയിലും രാജ്യസഭയിലും കേരളത്തിൽനിന്നുള്ള എംപിമാർ പറഞ്ഞതുമായ ഒരു കാര്യവും അംഗീകരിച്ചില്ല. ഭക്ഷ്യസുരക്ഷ, ആരോഗ്യം, തൊഴിൽ, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലേക്ക് പണം അനുവദിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന സാമ്പത്തിക സർവേയിലെ സൂചന ബജറ്റിലും കാണാം. ഗതാഗത, വിനോദസഞ്ചാര മേഖലയിൽ ഏറെ സാധ്യതയുള്ള പദ്ധതികളോടും മുഖംതിരിച്ചു. മറ്റൊരു സംസ്ഥാനത്തിനുമില്ലാത്ത നിബന്ധനയായ പകുതി ചെലവ് വഹിക്കുകയെന്ന ഭാരം ഏൽക്കാമെന്ന് സമ്മതിച്ചിട്ടും ശബരിപാത പൂർത്തിയാക്കാനാവശ്യമായ നടപടികളില്ല.എയിംസ് കൊണ്ടുവന്നിരിക്കുമെന്ന് തട്ടിവിട്ട സുരേഷ് ഗോപി ഇപ്പോൾ സ്ഥലം പോരെന്ന വിചിത്രവാദം ഉന്നയിക്കുന്നു. 150 ഏക്കർ ഭൂമി സർക്കാർ കൈമാറിയതും 90 ഏക്കറോളം സ്വകാര്യഭൂമി ഏറ്റെടുക്കാൻ കഴിയുന്നതുമാണ്. കേന്ദ്ര സർക്കാർ മാനദണ്ഡം തന്നെ 200 ഏക്കറാണ്. ഇദ്ദേഹത്തിന്റെ ഇരിങ്ങാലക്കുട–-തിരുനാവായ ലൈനോ വേളാങ്കണ്ണി–- കൊടുങ്ങല്ലൂർ തീർഥാടന സർക്യൂട്ടോ വന്നില്ല. മൂന്നാംപാത അവശ്യമാണെന്ന കാര്യത്തിൽ കേരളത്തിലെ എല്ലാ പാർടികൾക്കും മുന്നണികൾക്കും ഒരേ അഭിപ്രായമാണ്. എന്നാൽ അതും വകവയ്ക്കാൻ കേന്ദ്രം തയ്യാറായില്ല.

ദേശാഭിമാനി 24 Jul 2024 1:00 am

മുഖംതിരിച്ച്‌ ഓഹരിവിപണി ; വൻതോതിൽ വിറ്റഴിച്ച് നിക്ഷേപകർ

കൊച്ചി കേന്ദ്ര ബജറ്റ് പ്രഖ്യാപനദിനത്തിൽ വൻതോതിൽ ഓഹരി വിറ്റഴിച്ച് നിക്ഷേപകർ. ബിഎസ്ഇ സെൻസെക്സ്, എൻഎസ്ഇ നിഫ്റ്റി സൂചികകൾ തകർച്ച രേഖപ്പെടുത്തി. കോർപറേറ്റ് കമ്പനികളെ പ്രീതിപ്പെടുത്താൻ വിദേശസ്ഥാപനങ്ങൾക്കുള്ള കോർപറേറ്റ് നികുതി 35 ശതമാനമായി കുറച്ചതും വളർച്ച കൈവരിക്കുമെന്ന സർക്കാരിന്റെ അവകാശവാദവും വിപണി മുഖവിലയ്ക്കെടുത്തില്ലെന്ന് വ്യക്തമാക്കുന്നതാണ് സൂചികകളുടെ തകർച്ച. നേട്ടത്തോടെയാണ് ചൊവ്വാഴ്ച തുടക്കമെങ്കിലും ബജറ്റ് അവതരണം തുടങ്ങിയതോടെ ക്രമേണ എല്ലാം കൈവിട്ടുപോയി. ദീർഘകാല മൂലധന നേട്ടത്തിനുള്ള (എൽടിസിജി) നികുതി 10 ശതമാനത്തിൽനിന്ന് 12.5 ശതമാനമായി ഉയർത്തുമെന്ന പ്രഖ്യാപനത്തോടെ വിപണി കൂപ്പുകുത്തി. ബിഎസ്ഇ സെൻസെക്സ് 1277 പോയിന്റിലധികം നഷ്ടപ്പെട്ട് 79,224.32ലേക്കും എൻഎസ്ഇ നിഫ്റ്റി 24,074.20ലേക്കും താഴ്ന്നു. പിന്നീട് നില മെച്ചപ്പെടുത്തിയ സെൻസെക്സ് ഒടുവിൽ 73.04 പോയിന്റ് (0.09 ശതമാനം) നഷ്ടത്തിൽ 80,429.04 ലും നിഫ്റ്റി 30.20 പോയിന്റ് (0.12 ശതമാനം) താഴ്ന്ന് 24,479.05 ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക്, ക്യാപിറ്റൽ ​ഗുഡ്സ്, മെറ്റൽ, ഓയിൽ ആൻഡ് ​ഗ്യാസ്, റിയാൽറ്റി മേഖലകളാണ് വിപണിക്ക് ആഘാതമേൽപ്പിച്ചത്. ബാങ്ക് സൂചിക 1.08 ശതമാനം നഷ്ടത്തിലായി. കൊച്ചിൻ ഷിപ്-യാർഡ് ഓഹരി 2.83 ശതമാനം നഷ്ടം നേരിട്ടു. 2020 ഫെബ്രുവരി ഒന്നിനും കഴിഞ്ഞ ഇടക്കാല ബജറ്റ് ദിനത്തിലും ഒഴികെ എല്ലാ ബജറ്റ് ദിനത്തിലും ഓഹരിവിപണി നേട്ടമുണ്ടാക്കിയിട്ടുണ്ട്. ബജറ്റ് പ്രഖയാപന ദിനത്തിൽ കഴിഞ്ഞ വർഷം സെൻസെക്സ് 158.18പോയിന്റ് നേട്ടത്തോടെ 59,708.08ലേക്ക് ഉയർന്നിരുന്നു. ആദായനികുതിയില് 
അൽപ്പാശ്വാസം ആദായ നികുതിദായകരെ നിരാശപ്പെടുത്തി മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് . ശമ്പള വരുമാനക്കാർ ഏറെ പ്രതീക്ഷവച്ച സ്റ്റാൻഡേർഡ് ഡിഡക്ഷനിൽ വർഷത്തിൽ 25,000 രൂപ മാത്രമാണ് അധിക ഇളവ് അനുവദിച്ചത്. 2020ലെ ബജറ്റിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50000 രൂപയായിരുന്നു. നിലവിൽ 75000 ആയി. ജീവിത ചെലവ് വൻതോതിൽ ഉയർന്ന സാഹചര്യത്തിൽ കുറഞ്ഞത് ഒരു ലക്ഷമാക്കി ഉയർത്തുമെന്നായിരുന്നു പ്രതീക്ഷ. കുടുംബ പെൻഷനിൽ നികുതി ഇളവ് 15,000 രൂപയിൽനിന്ന് 25,000 രൂപയാക്കിയിട്ടുണ്ട്. ● നികുതി ഇളവിന് അർഹമായ വരുമാനപരിധി ഏഴു ലക്ഷം. അടിസ്ഥാന ആദായനികുതിയിളവ് പരിധി മൂന്നു ലക്ഷം. ● 3 മുതൽ 7 ലക്ഷം രൂപവരെ –- അഞ്ച് ശതമാനം ●7മുതൽ 10 ലക്ഷം വരെ 
– -10 ശതമാനം ●10 മുതൽ 12 ലക്ഷംവരെ 
–- 15 ശതമാനം ●12 മുതൽ 15 ലക്ഷംവരെ 
–- 20 ശതമാനം ● 15 ലക്ഷത്തിന് മുകളിൾ 
–- 30 ശതമാനം ● ഉദാഹരണം: ശമ്പളം 
ഒരു വർഷം 9,60,000 രൂപ
(മാസം–-80000) പുതിയ സ്കീം: സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75,000 രൂപ നികുതി ബാധകമായ ശമ്പളം 8,85,000 രൂപ ● മറ്റു വരുമാനം (വാർഷികം) സേവിങ്സ് ബാങ്ക് പലിശ 5360 രൂപ സ്ഥിര നിക്ഷേപ പലിശ 28,000 രൂപ ആകെ 33,360 രൂപ 80 സിസിഡി (2) പ്രകാരം പെൻഷൻ സ്കീമിലേക്ക് തൊഴിൽ ഉടമ അടയ്ക്കുന്ന വിഹിതം (ഇളവ് ലഭിക്കും) 50,000 രൂപ ആകെ വരുമാനം 918,360 –- 50,000 - -= 868,360 രൂപ ● ആദായനികുതി മൂന്ന് ലക്ഷംവരെ നികുതി ഇല്ല. മൂന്ന് മുതൽ ഏഴ് ലക്ഷംവരെ (5%) 20,000 രൂപ ഏഴ് മുതൽ 868,360 രൂപവരെ (10%) 16,836 രൂപ ആരോ​ഗ്യ, വിദ്യാഭ്യാസ സെസ് (4%) 1473 രൂപ ആകെ നികുതി 38,309 രൂപ (കഴിഞ്ഞ ബജറ്റിലെ പുതിയസ്കീം അനുസരിച്ച് ( സ്റ്റാൻഡേർഡ് ഡിഡക്ഷൻ –-50000) നികുതി 46,109 രൂപ നൽകണമായിരുന്നു ) (ഇളവുകൾ ബാധകമായ പഴയ സ്കീം പ്രകാരമാണെങ്കിൽ 15,184 രൂപ ആദയാനികുതി നൽകിയാൽ മതിയായിരുന്നു) . ബജറ്റ് പ്രസംഗത്തിൽ പഴയസ്കീമിനെകുറിച്ച് മിണ്ടിയതേയില്ല. പവന് 
2000 രൂപ 
കുറഞ്ഞു സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ 15 ശതമാനത്തിൽനിന്ന് ആറ് ശതമാനമായി കുറച്ചതോടെ സ്വർണവില കുത്തനെ താഴ്ന്നു. ചൊവ്വ രാവിലെ പവന് 53,960 രൂപയായിരുന്നത് ഉച്ചയോടെ 2000 രൂപ കുറഞ്ഞ് 51,960 രൂപയും ​​ഗ്രാമിന് 6,495 രൂപയുമായി. പുതിയ വിലപ്രകാരം ഒരുപവൻ ആഭരണം വാങ്ങാൻ നികുതിയും പണിക്കൂലിയും ഹാൾ മാർക്കിങ് നിരക്കും ഉൾപ്പെടെ 56,239 രൂപ വേണം. വെള്ളിയുടെ ഇറക്കുമതിത്തീരുവയും ആറ് ശതമാനമാക്കി കുറച്ചു.

ദേശാഭിമാനി 24 Jul 2024 1:00 am

ഇന്ത്യയെ കാണാത്ത ബജറ്റ്

മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സമ്പദ്വ്യവസ്ഥയെന്ന കപ്പലിന്റെ യാത്രാപഥം ഒരേ ദിശയിലാണ്. നവ ഉദാരനയത്തിന്റെ പാത. ഇക്കാലയളവിലെ എല്ലാ ബജറ്റും ഈ നയത്തിന്റെ വഴിയേതന്നെയായിരുന്നു. ധനമന്ത്രി നിർമല സീതാരാമൻ ചൊവ്വാഴ്ച അവതരിപ്പിച്ച മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിലും ഒരു നയംമാറ്റവുമില്ല. മാത്രമല്ല, ഇത്തവണ ദേശീയമായ കാഴ്ചപ്പാടുപോലുമില്ല. കേരളമടക്കം ദക്ഷിണേന്ത്യയെ പൂർണമായും അവഗണിച്ചു. അതേസമയം, എൻഡിഎ ഭരണത്തെ താങ്ങിനിർത്തുന്ന സഖ്യകക്ഷികളായ ജെഡിയു ഭരിക്കുന്ന ബിഹാറിനും ടിഡിപി ഭരിക്കുന്ന ആന്ധ്രപ്രദേശിനും കോടികൾ വാരിക്കോരി നൽകിയിട്ടുമുണ്ട്. കേന്ദ്രത്തിൽ ബിജെപിയുടെ ഭരണം നിലനിർത്തണമല്ലോ. ആ അർഥത്തിൽ ഒരു രാഷ്ട്രീയക്കളിയുമാണ് നിർമല സീതാരാമന്റെ ബജറ്റ്. പത്തുവർഷമായി മോദി സർക്കാർ തീവ്രമായി നടപ്പാക്കിയ നവ ഉദാരനയം രാജ്യത്തിന്റെ ഉൽപ്പാദനമേഖലകളെ മാന്ദ്യത്തിലേക്ക് തള്ളി. തൊഴിലും വരുമാനവുമില്ലാതെ ജനങ്ങളുടെ ക്രയശേഷി (വാങ്ങൽ കഴിവ്) നഷ്ടമായി. അരനൂറ്റാണ്ടിനിടയിലെ ഏറ്റവുംവലിയ തൊഴിലില്ലായ്മ, രൂക്ഷമായ വിലക്കയറ്റം, അതിഭീകരമായ അസമത്വം, ദാരിദ്ര്യം, പട്ടിണി, സമ്പാദ്യനിരക്കിലെ ഇടിവ്, മുതൽമുടക്കില്ലായ്മ എന്നിവയാണ് ഇന്ത്യ നേരിടുന്ന മുഖ്യപ്രശ്നങ്ങൾ. ഇവ പരിഹരിക്കാൻ സർക്കാർ നേരിട്ട് ഇടപെടുന്ന കൃത്യമായ പദ്ധതികളൊന്നും ബജറ്റിലില്ല. നവ ഉദാരനയത്തിന്റെ പ്രഖ്യാപിതലക്ഷ്യമായ ധനക്കമ്മി കുറയ്ക്കൽ ആവർത്തിച്ചു പ്രഖ്യാപിച്ച ധനമന്ത്രി വിദേശ മുതൽമുടക്ക് ആകർഷിക്കാനെന്നപേരിൽ വിദേശ കമ്പനികളുടെ കോർപറേറ്റ് നികുതി അഞ്ചുശതമാനം കുറയ്ക്കുകയുംചെയ്തു. ഈ വിദേശമുതലാളിമാർ പലരും ഇന്ത്യൻ മുതലാളിമാർ തന്നെയായിരിക്കുമെന്നും അവർ മോദി ഭരണത്തിന്റെ ചങ്ങാതിമാരായിരിക്കുമെന്നും അറിയാൻ കൂടുതൽ അന്വേഷണമൊന്നും വേണ്ടിവരില്ല. അടുത്ത തലമുറ സാമ്പത്തിക പരിഷ്കാരങ്ങൾ ഉടൻ നടപ്പാക്കുമെന്ന പ്രഖ്യാപനവും നയംമാറ്റമില്ലെന്ന സൂചന തന്നെ. സമ്പദ്വ്യവസ്ഥ ശക്തമായി നിലകൊള്ളുന്നുവെന്ന അവകാശവാദത്തോടെ തുടങ്ങുന്ന ബജറ്റിൽ പാവപ്പെട്ടവർ, സ്ത്രീകൾ, യുവജനങ്ങൾ, കൃഷിക്കാർ എന്നിവരെയൊക്കെ പ്രത്യേകം പരിഗണിക്കുന്നതായി തോന്നിപ്പിക്കുന്ന ചില പ്രഖ്യാപനങ്ങളുണ്ട്. അഞ്ചുവർഷംകൊണ്ട് 4.1 കോടി യുവജനങ്ങൾക്ക് തൊഴിൽ നൽകാൻ രണ്ടുലക്ഷം കോടി രൂപ നീക്കിവയ്ക്കുമെന്ന പ്രഖ്യാപനം ഇത്തരത്തിലൊന്നാണ്. എവിടെ, എങ്ങനെ തൊഴിൽ നൽകുമെന്നൊന്നും വ്യക്തമല്ല. അഞ്ചുവർഷംകൊണ്ട് 20 ലക്ഷം യുവജനങ്ങൾക്ക് വ്യവസായപരിശീലനം നൽകുമെന്നും പറഞ്ഞിട്ടുണ്ട്. പ്രതിമാസം 5000 രൂപ സ്റ്റൈപെൻഡിൽ. തൊഴിൽ നൈപുണ്യം നേടുന്നതിന് പ്രതിവർഷം 25,000 വിദ്യാർഥികൾക്ക് 7.5 ലക്ഷം രൂപവരെ ലഭ്യമാക്കുമെന്നും പറയുന്നു. ഉന്നതവിദ്യാഭ്യാസത്തിന് പത്തുലക്ഷം രൂപയുടെ വായ്പയും നൽകും. രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാൻ ഈ വായ്പാ പദ്ധതികളൊന്നും മതിയാവില്ല. സാധാരണ ജനങ്ങളുടെ തൊഴിലില്ലായ്മയ്ക്ക് തെല്ല് പരിഹാരം കാണാനാകുന്ന ഗ്രാമീണ തൊഴിലുറപ്പുപദ്ധതിക്ക് വിഹിതം കൂട്ടിയില്ല. കാർഷികമേഖലയെ ശക്തിപ്പെടുത്തൽ, തൊഴിൽ, നൈപുണ്യം, മനുഷ്യശേഷിവികസനം, സാമൂഹ്യനീതി, മാനുഫാക്ചറിങ്, നഗരവികസനം, ഊർജസുരക്ഷ, പശ്ചാത്തലസൗകര്യം, ഗവേഷണം, - വികസനം, അടുത്ത തലമുറ സാമ്പത്തിക പരിഷ്കാരങ്ങൾ തുടങ്ങിയ മേഖലകളെ മുൻനിർത്തിയാണ് പ്രഖ്യാപനങ്ങളത്രയും. കൃഷിക്ക് 1.52 ലക്ഷം കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ കാർഷികമേഖലയെ സംരക്ഷിക്കാൻ അതൊന്നുമാകില്ല. സ്വാമിനാഥൻ കമീഷൻ ശുപാർശ ചെയ്ത മിനിമം താങ്ങുവിലയെക്കുറിച്ച് ബജറ്റ് മൗനംപാലിക്കുന്നു. കൃഷിക്കാരുടെ പ്രധാന ആവശ്യം അതായിരുന്നു. പിഎം കിസാൻ യോജന പ്രകാരം പ്രതിവർഷം നൽകുന്ന തുക 6000 രൂപയിൽനിന്ന് വർധിപ്പിക്കാനും തയ്യാറായിട്ടില്ല. ചെറുകിട വ്യവസായമേഖലയെ മുൻനിർത്തി മുദ്ര വായ്പ പത്തുലക്ഷത്തിൽനിന്ന് 20 ലക്ഷമായി വർധിപ്പിക്കുമെന്നാണ് പ്രധാനമായും പറഞ്ഞിരിക്കുന്നത്. കേരളത്തിന്റെ ആവശ്യങ്ങൾ പാടേ അവഗണിച്ച ബജറ്റിൽ ഒരിടത്തും കേരളമെന്ന പേരുപോലുമില്ല. സംസ്ഥാനം ആവശ്യപ്പെട്ട 24,000 കോടിയുടെ പ്രത്യേക പാക്കേജ് തള്ളി. കേരളത്തിൽനിന്ന് രണ്ടുപേർ കേന്ദ്ര മന്ത്രിസഭയിലുണ്ടായിട്ടും ഒരു പ്രയോജനവും ലഭിച്ചില്ല. ഇക്കുറി എയിംസ് പ്രഖ്യാപിക്കുമെന്ന് കരുതിയെങ്കിലും അതില്ല. വിഴിഞ്ഞം തുറമുഖത്തിന് അഞ്ചുപൈസപോലും തന്നില്ല. കേരളത്തെ അപ്പാടെ തള്ളിയ ബജറ്റ് പക്ഷേ, ബിഹാറിനും ആന്ധ്രപ്രദേശിനും പ്രത്യേക പാക്കേജ് അനുവദിച്ചു. ബിഹാറിന് 26,000 കോടിയും ആന്ധ്രപ്രദേശിന് 15,000 കോടിയും അനുവദിച്ചതിനുപുറമെ ടൂറിസം, പശ്ചാത്തലസൗകര്യം എന്നീ മേഖലകളിൽ വിവിധ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറിൽ പുതിയ റോഡുകൾ, വിമാനത്താവളം, മെഡിക്കൽ കോളേജ് എന്നിവയൊക്കെയുണ്ട്. അർബുദ ചികിത്സയ്ക്കുള്ള മൂന്നു മരുന്നിന്റെ വില കുറയും. ഇവയുടെ നികുതി കുറച്ചിട്ടുണ്ട്. മൊബൈൽ ഫോൺ, ചാർജറുകൾ എന്നിവയുടെ വിലയും കുറയും. സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതിത്തീരുവ 15 ശതമാനത്തിൽനിന്ന് ആറു ശതമാനം ആക്കി. വ്യക്തിഗതമായ ആദായനികുതിയിൽ കാര്യമായ മാറ്റമൊന്നുമില്ല. പുതിയ നികുതിസമ്പ്രദായം സ്വീകരിച്ചിട്ടുള്ളവർക്ക് 75,000 രൂപ സ്റ്റാൻഡേർഡ് ഡിഡക്ഷൻ (കിഴിവ്) ലഭിക്കും. നിലവിൽ 50,000 രൂപയാണ് ഇത്. ഇതേസമയം, വിദേശ കമ്പനികളുടെ കോർപറേറ്റ് നികുതി 40 ശതമാനത്തിൽനിന്ന് 35 ശതമാനമായി കുറച്ചു. കോർപറേറ്റ് മേഖലയിലെ കയറ്റുമതി, ഇറക്കുമതി സ്ഥാപനങ്ങൾക്കും മറ്റു പല ഇളവുകളുമുണ്ട്. ഈയൊരു നടപടിയിലൂടെമാത്രം ബജറ്റിന്റെ സമീപനം വ്യക്തമാകുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, രാജ്യത്തെ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്ത, ദേശീയ കാഴ്ചപ്പാടില്ലാത്ത, കോർപറേറ്റ് സേവ തുടരുന്ന നവ ഉദാര സാമ്പത്തികനയത്തിന്റെ പാതയിൽത്തന്നെയാണ് ഈ ബജറ്റും.

ദേശാഭിമാനി 24 Jul 2024 1:00 am

പെട്രോൾ പമ്പ് ജീവനക്കാരനായ യുവാവ് കാറിടിച്ചു മരിച്ചു

ഹരിപ്പാട് >പെട്രോൾ പമ്പ് ജീവനക്കാരനായ യുവാവ് കാറിടിച്ചു മരിച്ചു. പള്ളിപ്പാട് ഒല്ലാലിൽ പടീറ്റതിൽ റെജിയുടെ മകൻ റോഷൻ (25) ആണ് മരിച്ചത്. വീട്ടിലേക്കുള്ള വഴിയിൽ വച്ചാണ് റോഷനെ കാറിടിച്ചത്. തിങ്കൾ രാത്രി പന്ത്രണ്ട് മണിയോടെ വീടിനടുത്തുള്ള നീണ്ടൂർ ശിവമൂർത്തി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. കാറ് നിർത്താതെ പോയി. പരിക്കുകളോടെ കണ്ടെത്തിയ റോഷനെ ആദ്യം ഹരിപ്പാട് താലുക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശു പത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുഖത്തും നെഞ്ചത്തും ഗുരുതരമായി പരുക്കേറ്റിരുന്നു. മൃതദേഹം മോർച്ചറിയിൽ പൊയ്യക്കര പെട്രോൾ പമ്പ് ജീവനക്കാരനായിരുന്ന അച്ഛൻ പക്ഷാഘാതം വന്നു ചികിൽസയിലായതിനാൽ പകരമായി റോഷൻ ജോലി ചെയ്തു വരികയായിരുന്നു. മാതാവ് ഷേർളി പള്ളിപ്പാട് പഞ്ചായത്ത്ഹരിതകർമ്മ സേന അംഗമാണ്. സഹോദരൻ :റോഷ്

ദേശാഭിമാനി 23 Jul 2024 12:52 pm

കേന്ദ്ര ബജറ്റ്‌ ; പ്രതീക്ഷയോടെ 
കേരളം

തിരുവനന്തപുരം ധനമന്ത്രി നിർമലാ സീതാരാമൻ തന്റെ ഏഴാമത്തെ ബജറ്റ് ചൊവ്വാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ, ചോദിച്ചതിൽ എന്തൊക്കെ അനുവദിക്കും എന്നറിയാൻ കാത്തിരിക്കുകയാണ് കേരളം. 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് സംസ്ഥാനം ഉന്നയിച്ചത്. ബജറ്റിൽ പ്രതീക്ഷയുണ്ടെന്ന് മന്ത്രി കെ എൻ ബാലഗോപാൽ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്രധാന ആവശ്യങ്ങൾ ● ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കാൻ ചെലവിട്ട 6,000 കോടിക്ക് തുല്യതുക ഉപാധിരഹിത കടമായി അനുവദിക്കുക ● നികുതി വിഹിതം 40:60 എന്ന് പുനർനിർണയിക്കുക ● കടമെടുപ്പ് പരിധി ജിഎസ്ഡിപിയുടെ മൂന്നര ശതമാനമാക്കി ഉയർത്തുക ● കിഫ്ബി, പെൻഷൻ കമ്പനി എന്നിവ മുൻവർഷങ്ങളിലെടുത്ത വായ്പ ഈ വർഷത്തെയും അടുത്ത വർഷത്തെയും കടപരിധിയിൽ കുറയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുക ● വിഴിഞ്ഞം തുറമുഖത്തിന് 5,000 കോടിയുടെ പാക്കേജ് ● വയനാട് തുരങ്കപാതയുടെ നിർമാണത്തിന് 5,000 കോടിയുടെ സഹായം ● മൂലധന നിക്ഷേപ വായ്പാ പദ്ധതിയിൽനിന്നുള്ള സഹായം ● സിൽവർ ലൈനിന് അനുമതി ● കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കേന്ദ്രവിഹിതം 60 ശതമാനത്തിൽനിന്ന് 75 ആക്കുക ● ഭക്ഷ്യസുരക്ഷാ പദ്ധതിയിലെ ഭക്ഷ്യധാന്യങ്ങളുടെ സംസ്ഥാനാന്തര ചരക്കുകൂലിയും കൈകാര്യച്ചെലവും റേഷൻവ്യാപാരികളുടെ കമീഷനും വർധിപ്പിക്കുക ● ആശ, അങ്കണവാടി വർക്കർമാരുടെ ഓണറേറിയം ഉയർത്തുക ● സ്കൂൾ ഉച്ചഭക്ഷണപദ്ധതിയുടെ വിഹിതം ഉയർത്തുക ● എയിംസ്, കണ്ണൂരിൽ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ● റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കുക

ദേശാഭിമാനി 23 Jul 2024 2:10 am

ആവേശമായി 
ക്യാപ്‌റ്റൻ ലക്ഷ്‌മി

സ്വാതന്ത്ര്യസമരസേനാനിയും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സ്ഥാപക നേതാക്കളിൽ ഒരാളുമായ ഡോ. ക്യാപ്റ്റൻ ലക്ഷ്മി സൈഗാളിന്റെ അനുസ്മരണദിനമാണ് ഇന്ന്. 2012 ജൂലെെ ഇരുപത്തിമൂന്നിനാണ് അവർ നമ്മെ വിട്ടുപിരിഞ്ഞത്. രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും ഐക്യവും ഉയർത്തിപ്പിടിക്കാനുള്ള പോരാട്ടത്തിൽ മുൻനിര പോരാളിയായിരുന്ന ക്യാപ്റ്റൻ ലക്ഷ്മിയെക്കുറിച്ച് ആവേശോജ്വലമായ നിരവധി ഓർമകൾ പങ്കുവയ്ക്കാനുണ്ട്. പ്രശസ്ത അഭിഭാഷകൻ ഡോ. സ്വാമിനാഥൻ, പൊതുപ്രവർത്തകയായ പാലക്കാട് ജില്ലയിലെ ആനക്കര വടക്കത്തുവീട്ടിൽ എ വി അമ്മുക്കുട്ടി (അമ്മു സ്വാമിനാഥൻ) എന്നിവരുടെ മകളായാണ് ലക്ഷ്മി ജനിച്ചത്. മദിരാശിയിലായിരുന്നു ബാല്യകാലം. 1938-ൽ മദ്രാസ് മെഡിക്കൽ കോളേജിൽനിന്ന് എംബിബിഎസും പിന്നീട് ഗൈനക്കോളജിയിലും പ്രസവചികിത്സയിലും ഡിപ്ലോമയും നേടി.1941ൽ സിംഗപ്പുരിലേക്കു പോയ അവർ ദരിദ്രർക്കായി ക്ലിനിക് തുടങ്ങി. ഒപ്പംതന്നെ ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പൊരുതുന്ന ഇന്ത്യ ഇൻഡിപെൻഡൻസ് ലീഗിൽ പ്രവർത്തിക്കുകയുംചെയ്തു. 1943ൽ സുഭാഷ് ചന്ദ്രബോസ് സിംഗപ്പുർ സന്ദർശിച്ചതോടെയാണ് ഐഎൻഎയുമായി അവർ അടുക്കുന്നത്. ഇന്ത്യൻ നാഷണൽ ആർമിയിലെ ഝാൻസി റാണിയുടെ പേരിലുള്ള ഝാൻസി റാണി റെജിമെന്റിന്റെ കേണലായി ക്യാപ്റ്റൻ ലക്ഷ്മി സേവനമനുഷ്ഠിച്ചു. സുഭാഷ് ചന്ദ്രബോസിന്റെ ആസാദ് ഹിന്ദ് ഗവൺമെന്റിൽ വനിതാക്ഷേമ മന്ത്രിയായി. 1947ൽ കേണൽ പ്രേംകുമാർ സൈഗാളിനെ വിവാഹം കഴിച്ച് കാൺപുരിൽ സ്ഥിരതാമസമായി. 1972ൽ സിപിഐ എം അംഗമായി. 1981ൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ രൂപീകരണത്തിനായി മുൻകൈയെടുത്തവരിൽ പ്രധാനിയായിരുന്നു. വൈസ് പ്രസിഡന്റായി ലക്ഷ്മി ചുമതലയേറ്റു. സ്ത്രീസമൂഹത്തിനുവേണ്ടി ഏറ്റവുമധികം ശബ്ദമുയർത്തിയ വ്യക്തികളിൽ ഒരാളായിരുന്നു. സ്വാതന്ത്ര്യസമര പോരാളിയായ ക്യാപ്റ്റൻ ലക്ഷ്മിയുടെ അനുസ്മരണദിനത്തിൽ ഇന്ത്യയുടെ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാനും ഐക്യം സൂക്ഷിക്കാനും ആവേശകരമായ പ്രവർത്തനം ഏവരും ഏറ്റെടുക്കണം.

ദേശാഭിമാനി 23 Jul 2024 1:00 am

സംവരണം പുകയുന്ന ബംഗ്ലാദേശ്‌

ഒരാഴ്ചയിലധികമായി വിദ്യാർഥി പ്രക്ഷോഭത്താൽ തിളയ്ക്കുകയായിരുന്ന ബംഗ്ലാദേശിൽ താൽക്കാലിക സമാധാനത്തിന് വഴിതുറന്ന് പരമോന്നത കോടതി രംഗത്തെത്തിയത് ഷേയ്ഖ് ഹസീന സർക്കാരിന് ആശ്വാസമായി. സ്ഥിതിഗതി കൈവിട്ടുപോകുന്ന ഘട്ടത്തിലാണ് സംവരണം വെട്ടിക്കുറച്ചുള്ള സുപ്രീംകോടതി വിധിന്യായം പുറത്തുവന്നത്. ഭരണകക്ഷിയാൽ നിയന്ത്രിക്കപ്പെടുന്ന ജുഡീഷ്യറിയുടെ ഉത്തരവ് സർക്കാരിന്റെ അറിവോടെ ആയിരിക്കുമെന്നതിനാൽ അതു പാലിക്കപ്പെടുമെന്ന് വിശ്വസിക്കാം. വിമോചനയുദ്ധത്തിൽ (ബംഗ്ലാദേശ് സ്വാതന്ത്ര്യസമരം) പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്കുള്ള സംവരണം 30 ശതമാനത്തിൽനിന്ന് അഞ്ചുശതമാനമാക്കിയാണ് സുപ്രീംകോടതി വെട്ടിക്കുറച്ചത്. ഗോത്ര വിഭാഗക്കാർക്ക് അഞ്ചുശതമാനമായിരുന്ന സംവരണം ഒരുശതമാനമാക്കി കുറച്ചപ്പോൾ ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുള്ള ഒരുശതമാനം നിലനിർത്തുകയുംചെയ്തു. ബാക്കി 93 ശതമാനം തസ്തികയിലും മെറിറ്റ് അടിസ്ഥാനത്തിലാകും ഇനി നിയമനം. 56 ശതമാനം സംവരണം ഏഴുശതമാനമായാണ് കുറച്ചിട്ടുള്ളത്. സുപ്രീംകോടതിയുടെ തീരുമാനം സർക്കാർ ഉത്തരവായി ഇറങ്ങുന്നതോടെ വിദ്യാർഥി പ്രക്ഷോഭത്തിന് ശമനമാകുമെങ്കിലും 10 ശതമാനംവീതം സംവരണമുണ്ടായിരുന്ന സ്ത്രീകളും പിന്നാക്ക ജില്ലക്കാരും പുതിയ പ്രക്ഷോഭത്തിന് വഴിതുറക്കുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. സംവരണവിരുദ്ധ പ്രക്ഷോഭത്തെ അടിച്ചമർത്താൻ പട്ടാളത്തെ വിളിക്കേണ്ട ഗതികേടിലെത്തിയിരുന്നു ഷേയ്ഖ് ഹസീന സർക്കാർ. പ്രക്ഷോഭകരെ കണ്ടാലുടൻ വെടിവയ്ക്കാൻ ഉത്തരവും ഇറക്കിയിരിക്കുന്നു. രാജ്യത്തെമ്പാടും കർഫ്യൂവും പ്രഖ്യാപിച്ചു. സമരം തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും പരിഹാരം തേടുന്നതിൽ പരാജയപ്പെട്ടതോടെയാണ് ഈ നടപടികൾ. ജനുവരി ഏഴിനു നടന്ന പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ബഹിഷ്കരണത്താൽ നാലാം ഊഴം ഉറപ്പിച്ച അവാമി ലീഗ് നേതാവ് ഷേയ്ഖ് ഹസീനയുടെ സർക്കാർ അപ്രതീക്ഷിതമായാണ് കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലായത്. ഹസീനയ്ക്ക് നാലാം ഊഴം നൽകുന്നതിന് സാഹചര്യമൊരുക്കിയഇന്ത്യയെ ബഹിഷ്കരിക്കുക’എന്ന പ്രചാരണത്തിന് പ്രതിപക്ഷം തുടക്കമിട്ടെങ്കിലും അത് ജനപിന്തുണ നേടുന്നതിൽ പരാജയപ്പെട്ടു. തെരഞ്ഞെടുപ്പിൽ കൃത്രിമം ഒഴിവാക്കാൻ ഇടക്കാല സർക്കാരിനു കീഴിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന അമേരിക്കൻ നീക്കത്തിന് തടയിട്ടത് ഇന്ത്യയാണെന്നതിനാലാണ് ഇന്ത്യയെ ബഹിഷ്കരിക്കാൻ’ മുൻ പ്രധാനമന്ത്രി ഖലീദ സിയായുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണൽ പാർടി (ബിഎൻപി )യും മറ്റു പ്രതിപക്ഷകക്ഷികളും ആഹ്വാനം ചെയ്തത്. ആ പ്രചാരണത്തിന്റെ മുനയൊടിഞ്ഞു എന്നുകരുതി ആശ്വസിക്കുമ്പോഴാണ് സംവരണവിരുദ്ധ പ്രക്ഷോഭം കാട്ടുതീപോലെ പടർന്നത്. ജൂലൈ ഏഴിന് സംവരണം പുനഃസ്ഥാപിച്ച് ഹൈക്കോടതി നടത്തിയ വിധിന്യായമാണ് ബംഗ്ലാദേശിലെ വിദ്യാർഥികളെയും യുവാക്കളെയും തെരുവിലിറക്കിയത്. 1972 മുതൽ തുടരുന്ന സംവരണം മരവിപ്പിച്ച് 2018ൽ ഹസീന സർക്കാർതന്നെ കൈക്കൊണ്ട തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. സ്വാതന്ത്ര്യസമരസേനാനി കുടുംബാംഗങ്ങൾക്കുളള സംവരണം 2010ൽ അവരുടെ ചെറുമക്കൾക്കുകൂടി നൽകാൻ തീരുമാനിച്ചതോടെ ഉയർന്ന വിദ്യാർഥി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് 2018ൽ ഷേയ്ഖ് ഹസീന സർക്കാർ ഈ തീരുമാനം റദ്ദാക്കിയത്. 1972ലെ സംവരണപദ്ധതിയുടെ ഭാഗമായി സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരുടെ കുടുംബാഗങ്ങൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം സംവരണം ലഭിക്കും. സ്ത്രീകൾക്ക് 10 ശതമാനവും പിന്നാക്ക ജില്ലയിലെ ഉദ്യോഗാർഥികൾക്ക് 10 ശതമാനവും ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് ഒരുശതമാനവും ഗോത്രവിഭാഗങ്ങൾക്ക് അഞ്ചുശതമാനവുമാണ് ലഭിക്കുക. ഇതിൽ സ്വാതന്ത്ര്യസമരസേനാനികളുടെ കുടുംബാംഗങ്ങൾക്ക് ഉയർന്ന 30 ശതമാനം സംവരണം നൽകുന്നതാണ് പ്രധാന തർക്കവിഷയം. വിമോചന പോരാട്ടത്തിനുശേഷം സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബാംഗങ്ങൾക്ക് സംവരണം നൽകുന്നതിനോട് വിശാലമായ സമവായം ഉണ്ടായിരുന്നു. രാജ്യത്തിന്റെ മോചനത്തിനുവേണ്ടി പൊരുതിയവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിൽ ആരും തെറ്റ് കണ്ടതുമില്ല. എന്നാൽ, അവരുടെ ചെറുമക്കൾക്കും അതിനുശേഷമുള്ളവർക്കും സംവരണം നൽകേണ്ടതുണ്ടോ എന്ന ചോദ്യമാണ് സമരപഥത്തിലേക്ക് കടന്നുവന്ന വിദ്യാർഥികളും യുവജനതയും ചേദിക്കുന്നത്. അതിനാൽ സംവരണം പാടേ വേണ്ട എന്നല്ല മറിച്ച് അവ പരിഷ്കരിക്കണമെന്ന ആവശ്യമാണ് സമരക്കാർ ഉയർത്തുന്നത്. സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്കും വംശീയ ന്യൂനപക്ഷത്തിനും മാത്രമായി സംവരണം നിജപ്പെടുത്തി സർക്കാർ പുതിയ നിയമനിർമാണം നടത്തണമെന്നാണ് സമരക്കാരുടെ വാദം. ഷേയ്ഖ് ഹസീന സർക്കാരിനെ പിന്തുണയ്ക്കുന്ന ബംഗ്ലാദേശ് വർക്കേഴ്സ് പാർടിയടക്കം സംവരണത്തിൽ പരിഷ്കാരം വേണമെന്ന പക്ഷത്താണ് നിലയുറപ്പിച്ചിട്ടുള്ളത്. അധഃ-സ്ഥിതരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങൾക്ക് സംവരണം ഉറപ്പാക്കുകയെന്ന പുരോഗമന ഉള്ളടക്കം കൈവിടാതെ സംവരണത്തിൽ മാറ്റങ്ങളാകാമെന്നാണ് വർക്കേഴ്സ് പാർടിയുടെ അഭിപ്രായം. വിദ്യാർഥികളുടെ ആവശ്യത്തോട് ഭരണകക്ഷി ഒഴിച്ചുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംഘടനകളും അനുഭാവപൂർണമായാണ് പ്രതികരിച്ചിട്ടുള്ളത്. സമരം ചെയ്യുന്ന വിദ്യാർഥികൾക്കുനേരെ ഭരണാനുകൂല സംഘടനകളും സുരക്ഷാസേനയും നടത്തുന്ന ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച കമ്യൂണിസ്റ്റ് പാർടി ഓഫ് ബംഗ്ലാദേശ് (സിപിബി) വിഷയം ചർച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്നും അഭിപ്രായപ്പെട്ടു. സമരം ചെയ്യുന്ന വിദ്യാർഥികളെ ഭീകരവാദികളോടു താരതമ്യപ്പെടുത്തിയ ഷേയ്ഖ് ഹസീനയുടെ നടപടിയെ സിപിബി നിശിതമായി വിമർശിക്കുകയുംചെയ്തു. എന്നാൽ, വിദ്യാർഥികളുടെ ആവശ്യത്തിനുപിന്നിൽ പ്രതിപക്ഷ കക്ഷികളാണ് ഉള്ളതെന്ന നിഗമനമാണ് ഭരണകക്ഷിക്കുള്ളത്. സ്വാതന്ത്ര്യസമരം നയിച്ച കക്ഷി ഷേയ്ഖ് മുജീബ് റഹ്മാന്റെ നേതൃത്വത്തിലുള്ള അവാമി ലീഗായിരുന്നു. വിമോചന പോരാട്ടത്തെ പിന്നിൽനിന്നു കുത്തുക മാത്രമല്ല, പാകിസ്ഥാൻ സേനയെ സഹായിക്കുകയാണ് പ്രതിപക്ഷ കക്ഷികളായ ജമാഅത്തെ ഇസ്ലാമിയും ബംഗ്ലാദേശ് നാഷണൽ പാർടിയും ചെയ്തത് എന്നാണ് അവാമി ലീഗിന്റെ ആരോപണം. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യസമരസേനാനി കുടുംബങ്ങൾക്കുള്ള സംവരണം അന്തിമമായി അവാമി ലീഗ് നേതാക്കളുടെ കുടുംബങ്ങളെ സർക്കാർ സർവീസിൽ കുത്തിനിറയ്ക്കാനാണെന്ന പ്രതിപക്ഷ ആഖ്യാനവും ഇപ്പോഴത്തെ വിദ്യാർഥി സമരത്തിന് ഇന്ധനം പകർന്നിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, സമരം രൂക്ഷമാക്കിയത് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായ തെറ്റായ നടപടികളുംകൂടി കൊണ്ടാണ്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത കുടുംബക്കാർക്കല്ലാതെ, റസാഖർമാരുടെ കുടുംബാംഗങ്ങൾക്കാണോ സംവരണം നൽകേണ്ടതെന്ന ഷേയ്ഖ് ഹസീനയുടെ പ്രസ്താവനയാണ് എരിതീയിൽ എണ്ണയൊഴിച്ചത്. വിമോചനസമരക്കാർക്കെതിരെ വെടിയുതിർത്ത പാക് അനുകൂല കൂലിപ്പട്ടാളമാണ് റസാഖർമാർ. രാജ്യദ്രോഹികളായാണ് റസാഖർമാരെ പൊതുസമൂഹം വീക്ഷിക്കുന്നത്. അവരുമായി വിദ്യാർഥി സമരത്തെ തുലനംചെയ്തത് ശരിയല്ലെന്ന അഭിപ്രായമാണ് പൊതുവെ ഉയർന്നത്. സ്വാഭാവികമായും വിദ്യാർഥികൾ രൂക്ഷമായിത്തന്നെ പ്രതികരിച്ചു. ധാക്ക സർവകലാശാലയിലും ബിആർ എസി സർവകലാശാലയിലും കനേഡിയൻ സർവകലാശാലയിലും വിദ്യാർഥികൾക്കുനേരെ വെടിവയ്പ് നടന്നു. സംഘർഷം ചിറ്റഗോങ് സർവകലാശാലയിലേക്കും രംഗപുർ സർവകലാശാലയിലേക്കും പടർന്നു. തെരുവുകളിൽ വിദ്യാർഥികളും സുരക്ഷാസേനയും ഏറ്റുമുട്ടി. ബംഗ്ലാദേശ് ടെലിവിഷൻ ഓഫീസിനും മധ്യ ബംഗ്ലാദേശിലെ ഒരു ജയിലിനും തീയിട്ടു. 50ൽ അധികം പൊലീസ് ബൂത്തും കത്തിച്ചു. ഇതിനകം നൂറ്റമ്പതോളംപേർ കൊല്ലപ്പെട്ടു. ഏതായാലും പ്രശ്നത്തിന് കാരണമായ ഹൈക്കോടതി വിധി നിയമവിരുദ്ധമെന്നു പ്രഖ്യാപിച്ച് സുപ്രീംകോടതി തിരുത്തിയതോടെ അയൽരാജ്യമായ ബംഗ്ലാദേശ് സമാധാനത്തിലേക്ക് നീങ്ങുമെന്നു കരുതാം.

ദേശാഭിമാനി 23 Jul 2024 1:00 am

സാമ്പത്തിക സ്വാശ്രയത്വം പുനഃസ്ഥാപിക്കണം - പ്രൊഫ. സി രവീന്ദ്രനാഥ് എഴുതുന്നു

സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാശ്രയത്വം പുനഃസ്ഥാപിക്കണമെന്നത് കേന്ദ്ര സർക്കാർ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കേണ്ട ഏറ്റവും ഗൗരവമായ വിഷയമാണ്. അല്ലെങ്കിൽ സംസ്ഥാനങ്ങൾ മാത്രമല്ല, രാജ്യവും അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടും. മറ്റു സംസ്ഥാന സർക്കാരുകൾ കേരളത്തെപ്പോലെ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാര വികേന്ദ്രീകരണം നടത്തുകയും വേണം. സാമ്പത്തിക ഫെഡറലിസത്തിന്റെ അടിസ്ഥാന ദർശനമാണ് ഇത്. പക്ഷേ, രാജ്യത്ത് പിരിക്കുന്ന മൊത്തം തുകയുടെ 62 ശതമാനത്തിലധികം തുക ഇപ്പോൾ കേന്ദ്രംതന്നെ ഉപയോഗിക്കുകയാണ്. ഇതാണ് ധന ഫാസിസം. ഇതിന് ഉത്തരവാദി നവലിബറൽ നയങ്ങളും ഇപ്പോഴത്തെ കേന്ദ്ര സർക്കാരുമാണ്. രണ്ടും കേന്ദ്രീകരണ സ്വഭാവമുള്ളതാണ്. ഈ കേന്ദ്രീകരണ മനോഭാവം ജീവിതത്തിന്റെ സമസ്ത മണ്ഡലത്തിലേക്കും ദ്രുതഗതിയിൽ പടർന്നുകൊണ്ടിരിക്കുകയാണ്. ഇതാണ് ഫാസിസത്തിന്റെ ദാർശനിക ലക്ഷണം. ഫെഡറലിസത്തിന്റെ സംരക്ഷണവും ധന വികേന്ദ്രീകരണവും കേരളം നാളുകളായി ഉന്നയിക്കുന്ന വിഷയമാണ്. കേന്ദ്ര ബജറ്റിനു മുന്നോടിയായി സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കണ്ട് കേരളത്തിന് പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിൽ കേരളത്തിന്റെ നിലപാടുകൾ വ്യക്തമാക്കിയിട്ടുമുണ്ട്. കേന്ദ്ര ബജറ്റ് ചൊവ്വാഴ്ച അവതരിപ്പിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാശ്രയത്വം വീണ്ടും ജനശ്രദ്ധയിൽ കൊണ്ടുവരുന്നത് ഉചിതമാകുമെന്നു കരുതിയാണ് ഈ കുറിപ്പ്. വികേന്ദ്രീകൃതമായ ധന മാനേജ്മെന്റ് നടപ്പാക്കണമെന്നതാണ് ഇടതുപക്ഷ നിലപാട്. സംസ്ഥാനങ്ങൾക്ക് ആവശ്യമായ നികുതി പിരിക്കാൻ അവസരമുണ്ടാകണം. ഇപ്പോൾ നിലവിലുള്ളത് 16-–ാം ധന കമീഷനാണ്. 14–--ാം ധന കമീഷനിൽനിന്ന് 15-ൽ എത്തിയപ്പോൾത്തന്നെ സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം 42ൽ നിന്ന് 41 ആയി കുറയുകയാണ് ചെയ്തത്. ഈ മാറ്റം ഒരു സംസ്ഥാന സർക്കാരിന്റെമാത്രം പ്രശ്നമല്ല. മൊത്തം രാജ്യത്തിന്റേതാണ്. 15–--ാം ധന കമീഷന്റെ കാലഘട്ടത്തിൽ ഇന്ത്യയിലെ സാമ്പത്തികസ്ഥിതി പരിശോധിച്ചാൽ അത് ബോധ്യമാകും. ഇക്കാലത്താണ് അസമത്വത്തിൽ ഇന്ത്യ ലോകത്ത് ഒന്നാംസ്ഥാനം നേടുന്നതും ദാരിദ്ര്യത്തിൽ 111–--ാം സ്ഥാനത്തേക്ക് പതിക്കുന്നതും. ധന വികേന്ദ്രീകരണം വെട്ടിക്കുറച്ച 15–-ാം ധന കമീഷന്റെ കാലയളവിലെ സംസ്ഥാനങ്ങളിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വിശദമായ പഠനം നടത്തണം. എല്ലാ സംസ്ഥാനത്തും സാമ്പത്തിക പ്രതിസന്ധിയുണ്ട്, കേരളത്തിൽ പ്രത്യേകിച്ചും. സംസ്ഥാനങ്ങളുടെ വളർച്ച നിരക്ക് കുറയുകയും തൊഴിലില്ലായ്മയും ദാരിദ്ര്യവും നിരക്ഷരതയും വർധിക്കുകയും ചെയ്താൽ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകരും. സംസ്ഥാനങ്ങളുടെ ഉൽപ്പാദനക്ഷമത കുറയുമ്പോഴുണ്ടാകുന്ന മൊത്തം ഉൽപ്പാദനത്തിലെ ഇടിവ് രാജ്യത്തിന്റെ ഉൽപ്പാദന പ്രശ്നവും ഭക്ഷ്യക്ഷാമവുമായി നാളെ മാറും. സംസ്ഥാനങ്ങളുടെ സാമ്പത്തിക പ്രതിസന്ധികൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളുടെ തുടർച്ചയായിട്ടാണ് രാജ്യത്തിന്റെ മൊത്തം പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന് കേന്ദ്രം തിരിച്ചറിയണം. ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ വരുമാനക്കുറവാണ് മുതലാളിത്തം തകരാൻ കാരണമെന്ന് കെയ്ൻസ് കണ്ടുപിടിച്ചത് ഓർക്കണം. ധന ഫാസിസത്തിന്റെ തിക്തഫലം മുതലാളിത്തം തിരിച്ചറിഞ്ഞത് 1929-ൽ ആണ്. ധന കേന്ദ്രീകരണമല്ല അതിന്റെ വികേന്ദ്രീകരണമാണ് മൊത്തം വാങ്ങൽശേഷി വർധിപ്പിക്കാൻ നല്ലതെന്ന് ആഗോള മുതലാളിത്തംപോലും പഠിച്ചു. അത് ശരിയായ രീതിയിൽ തിരുത്താൻ ശ്രമിച്ചില്ല എന്നതുകൊണ്ടാണ് 70കളിലും 2008ലും വീണ്ടും മുതലാളിത്തം തകർന്നത്. ധന കേന്ദ്രീകരണത്തിലൂടെ മൈക്രോ തലങ്ങളിലെ സാമ്പത്തിക ചലനങ്ങൾ ഉണ്ടാക്കാൻ കഴിയില്ലെന്ന ലോകാനുഭവങ്ങൾ പഠിക്കുന്നത് നല്ലതാണ്. രാഷ്ട്രീയമായി തിരിച്ചടിക്കാൻവേണ്ടി സാമ്പത്തികരംഗത്തെ അശാസ്ത്രീയമായി ഉപയോഗിച്ചാൽ തിരുത്താൻ പറ്റാത്ത സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകും. കേന്ദ്ര സർക്കാരിനുതന്നെ നേരിട്ട് എല്ലാ മൈക്രോ ഉൽപ്പാദനരംഗത്തും ശ്രദ്ധിക്കാൻ കഴിയില്ലെന്ന് ബോധ്യം വരണം. പ്രാദേശിക വികസനത്തിന്റെ സമഷ്ടിയിലൂടെ മാത്രമേ രാജ്യത്തിന്റെ മൊത്തം സമ്പദ്വ്യവസ്ഥയെ ചലിപ്പിക്കാൻ പറ്റൂ എന്ന് തിരിച്ചറിഞ്ഞുകൊണ്ടുവേണം 16–--ാം ധന കമീഷൻ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ. മൊത്തം വരുമാനത്തിന്റെ 62 ശതമാനത്തിലധികം കേന്ദ്രംതന്നെ കൈയാളുമ്പോൾ ചെലവിന്റെ ഗണ്യമായ പങ്കുവഹിക്കുന്നത് സംസ്ഥാനങ്ങളാണ് എന്നോർക്കണം. ഇവിടെയാണ് യഥാർഥ പ്രശ്നം ഉയരുന്നത്. അതേസമയം, സംസ്ഥാനങ്ങളുടെ ധനസമാഹരണ സാധ്യത കുറഞ്ഞുകുറഞ്ഞുവരികയുമാണ്. അതുകൊണ്ടാണ് അസമത്വം അനുദിനം വർധിക്കുന്നതും സ്വാശ്രയത്തിൽ നിന്നകലുന്നതും. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാശ്രയത്വം തകർത്ത് രാജ്യത്തിന്റെ സാമ്പത്തിക സ്വാശ്രയത്വം നിലനിർത്താമെന്നു കരുതുന്നത് തെറ്റാണ്, വിഡ്ഢിത്തമാണ്, അശാസ്ത്രീയമാണ്. അതുകൊണ്ട് കേരളത്തിന്റെ മാത്രം പ്രശ്നമല്ല, ഇത് രാജ്യത്തിന്റെ പ്രശ്നമാണ്. സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെക്കിക്കൊണ്ട് രാഷ്ട്രീയാധികാരം നിലനിർത്താൻ ശ്രമിക്കുന്നത് സമഗ്ര സമീപനമല്ല. അസമത്വം നാനാമേഖലയിലും വർധിക്കുന്നുവെന്ന് ജോസഫ് സ്റ്റിഗ്ളിറ്റസും പോൾ ക്രുഗ്മാനും തോമസ് പിക്കറ്റിയും പ്രഭാത് പട്നായിക്കും നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നതെങ്കിലും ശ്രദ്ധിക്കണം. സാമ്പത്തികമായി ഞെരുക്കിക്കൊണ്ട് രാഷ്ട്രീയാധികാരം നിലനിർത്താൻ ശ്രമിച്ചാൽ എല്ലാം കൈവിട്ടുപോകുമെന്ന് തിരിച്ചറിയുന്നത് നന്ന്. തെരഞ്ഞെടുപ്പിൽ ഇതും ജനങ്ങൾ ബിജെപിയെ ഓർമിപ്പിച്ചിട്ടുണ്ട്. ധന ഫാസിസം ധനതത്വ ശാസ്ത്ര അജൻഡയല്ല എന്നത് ലളിത ചരിത്രമാണ്. ഡിവിസിബിൾ പൂളിൽനിന്നുള്ള സംസ്ഥാന വിഹിതം കുറയ്ക്കുക മാത്രമല്ല ചെയ്യുന്നത്. ഡിവിസിബിൾ (കേന്ദ്രം സംസ്ഥാനങ്ങൾക്കുവേണ്ടി വിതരണം ചെയ്യുന്ന പണം ഇട്ടിരിക്കുന്ന സഞ്ചിതനിധി) പൂളിലേക്കുള്ള ധനത്തിന്റെ അളവും തന്ത്രപരമായി ചുരുക്കുകയാണ്. കേന്ദ്ര സർക്കാരിനു ലഭിക്കുന്ന കടം ഒഴികെയുള്ള എല്ലാത്തരം വരുമാനങ്ങളുടെയും നിശ്ചിത ശതമാനം തുക ഡിവിസിബിൾ പൂളിൽ വരണം. എങ്കിലേ സംസ്ഥാനങ്ങൾക്ക് വിഹിതം കൂടുകയുള്ളൂ. ഇപ്പോൾ അങ്ങനെയല്ല ഈ പൂൾ നിശ്ചയിക്കുന്നത്. കേന്ദ്രത്തിനു ലഭിക്കുന്ന നികുതി വരുമാനംമാത്രമാണ് പൂളിൽ ഇടുന്നത്. സംസ്ഥാനങ്ങൾക്ക് നൽകുന്ന 41 ശതമാനത്തിൽ നിന്ന് 45 ശതമാനമായി വിഹിതം കൂട്ടിയാൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ ശരിയായ ദിശയിൽ ചലിക്കുമെന്നുറപ്പാണ്. കഴിഞ്ഞ കുറെ വർഷമായി ഇന്ത്യൻ രൂപയുടെ മൂല്യം നിരന്തരം കുറഞ്ഞുകൊണ്ടിരിക്കുന്നതും കയറ്റുമതി കുറഞ്ഞുകൊണ്ടിരിക്കുന്നതും എന്തുകൊണ്ടെന്ന് വിലയിരുത്തപ്പെടണം. സംസ്ഥാന സർക്കാരുകൾ ഇതേരീതിയിൽ തദ്ദേശസ്ഥാപനങ്ങൾക്ക് വിഹിതം നൽകണം. അപ്പോൾ സമ്പദ്വ്യവസ്ഥ ഇതിനേക്കാൾ മെച്ചപ്പെടും. ഒപ്പം കാലഹരണപ്പെട്ട നവലിബറൽ നയങ്ങളുംകൂടി പിൻവലിക്കണം. ഈ സാമ്പത്തിക അജൻഡയാണ് പുതിയ കേന്ദ്ര സർക്കാരിനും പുതിയ ധന കമീഷനും മുമ്പാകെ വയ്ക്കാനുള്ളത്. വികേന്ദ്രീകൃത ഉൽപ്പാദനത്തിന് മുൻതൂക്കം നൽകാൻ വികേന്ദ്രീകൃത ധനമാനേജ്മെന്റ് തന്നെ വേണം. ധന ഫാസിസത്തിലൂടെ മൊത്തം സമ്പത്തുൽപ്പാദനം വർധിപ്പിക്കാമെന്നത് അർഥശൂന്യമായ ആശയമാണ്. ചരിത്രം വലിച്ചെറിഞ്ഞ സാമ്പത്തിക ആശയമാണ് ഇത്. സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്ന അശാസ്ത്രീയ സമീപനം നാളെ രാജ്യത്തിന്റെ സാമ്പത്തികത്തകർച്ചയ്ക്ക് കാരണമാകുമെന്ന് ഒരിക്കൽക്കൂടി ഓർമിപ്പിക്കട്ടെ.

ദേശാഭിമാനി 23 Jul 2024 1:00 am

ഒന്നിച്ചുനേരിടാം ജാഗ്രതയോടെ

മാരകശേഷിയുള്ള നിപാ വൈറസിനെ പിടിച്ചുകെട്ടാനുള്ള ഒരുക്കത്തിലാണ് കേരളം. അഞ്ചാംതവണയാണ് ഈ വൈറസിനെ പ്രതിരോധിക്കാനുള്ള പോരാട്ടം മലയാളികൾ ഏറ്റെടുക്കുന്നത്. രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട്ടെ പതിനാലുകാരന്റെ മരണം അത്യധികം വേദനാജനകമാണ്. മികച്ചൊരു ഫുട്ബോൾ കളിക്കാരൻ കൂടിയായിരുന്ന ആ പൊന്നോമനയുടെ വിയോഗത്തിൽ കുടുംബത്തിനുണ്ടായ ദുഃഖത്തിൽ ഓരോ മലയാളിയും പങ്കുചേരുകയാണ്. ലോകത്ത് നിപാ ബാധിച്ച 70 ശതമാനം ആളുകളും മരണത്തിനു കീഴടങ്ങിയെന്നാണ് കണക്ക്. എന്നാൽ, കേരളത്തിൽ അത് 33 ശതമാനംമാത്രമാണ്. 1998ൽ മലേഷ്യയിലും സിംഗപ്പുരിലുമാണ് ആദ്യമായി ഈ വൈറസ് ബാധയുണ്ടായത്. തുടർന്ന് 2001ൽ ബംഗ്ലാദേശിലും ഇന്ത്യയിലും വന്നു. ഇന്ത്യയിൽ ആദ്യമായി പശ്ചിമ ബംഗാളിലെ സിലിഗുരിയിലാണ് നിപാ കണ്ടെത്തിയത്. ബംഗ്ലാദേശിൽ അമ്പതോളം തവണ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞവർഷം 14 പേർക്ക് രോഗം വന്നതിൽ 10 പേർ മരിച്ചു. ഈവർഷവും അവിടെ രോഗമുണ്ടായി. കോവിഡ് പോലെ അതിവ്യാപനമുള്ള വൈറസല്ല ഇത്. രോഗലക്ഷണങ്ങൾ പെട്ടെന്നുതന്നെ പ്രകടമാകുന്നതിനാൽ രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ കഴിയും. അതുകൊണ്ടുതന്നെ സമ്പർക്കവും ചുരുങ്ങിയതായിരിക്കും. ഏതാനും രാജ്യത്ത് മാത്രമോ പ്രാദേശികമായോ വ്യാപനസാധ്യതയുള്ള എപ്പിഡമിക്, എൻഡമിക് വിഭാഗത്തിലാണ് നിപായെ പെടുത്തിയിട്ടുള്ളത്. മഹാമാരി കോവിഡ് പ്രതിരോധത്തിൽ നമ്മുടെ സംസ്ഥാനം ലോകത്തിനാകെ മാതൃകയായതുപോലെ നിപാ നിയന്ത്രണത്തിലും മികച്ച പ്രവർത്തനമാണ് സംഘടിപ്പിച്ചിട്ടുള്ളത്. 2018ലാണ് ആദ്യം നിപാ കേരളത്തിൽ കണ്ടെത്തുന്നത്. അന്ന് 19 പേരെയാണ് രോഗം പിടികൂടിയത്. അതിൽ 17 പേരുടെ ജീവൻ നഷ്ടമായി. ആദ്യ അനുഭവമായിരുന്നിട്ടും വൈറസിന്റെ വ്യാപനം തടയുന്നതിൽ വലിയ വിജയം കണ്ടു. സർക്കാരിന്റെ ഇടപെടലും ജനങ്ങളുടെ സഹകരണവും ജാഗ്രതയുമാണ് പ്രതിരോധത്തിനു കരുത്തായത്. 2019ൽ ഒരാളിൽ കണ്ടെത്തിയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞു. 2021ൽ വീണ്ടും ഒരാളുടെ ജീവൻ ഈ വൈറസ് കവർന്നു. കഴിഞ്ഞവർഷവും ആറുപേരിൽ രോഗബാധ കണ്ടെത്തി. ഇതിൽ നാലുപേരെയും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനും വ്യാപനം തടയാനും സാധിച്ചു. ഈവർഷം പണ്ടിക്കാട്ടെ കുട്ടിയിൽ മാത്രമാണ് വൈറസ് സ്ഥിരീകരിച്ചതെങ്കിലും രോഗം പടരാതിരിക്കാനുള്ള അതീവ ജാഗ്രതയോടെയാണ് നാം മുന്നോട്ടുപോകുന്നത്. സമ്പർക്കപ്പട്ടികയിലുള്ള 406 പേരെ കണ്ടെത്തി. ഇതിൽ 194 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. നിപാ രോഗപ്രതിരോധ പ്രവർത്തനത്തിൽ നമുക്ക് ഒരുമിച്ചുപ്രവർത്തിക്കാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം ജനങ്ങൾ ഒറ്റക്കെട്ടായി ഏറ്റെടുക്കുകയാണ്. മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രികളിൽ അതിതീവ്ര പരിചരണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് എല്ലാവിധ സഹായവും ലഭ്യമാക്കുന്നുണ്ട്. ആരോഗ്യ മന്ത്രി വീണാ ജോർജ് അവിടെ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്നു. നിപാ വൈറസിനെതിരായ വാക്സിനൊന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ, രോഗത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളിൽ കേരളം ഏറെ മുന്നിലാണ്. നിപാ ഫലം പ്രഖ്യാപിക്കാൻ അവകാശമുള്ള ഇ പത്തോജൻ ബിഎസ്എൽ ഫോർ ലാബ് സൗകര്യം ഇവിടെ സജ്ജീകരിച്ചു. കോഴിക്കോട്ട് നിപാ റിസർച്ച് സെന്റർ പ്രത്യേകമായി പ്രവർത്തിക്കുന്നുണ്ട്. മോണോകോണൽ ആന്റിബോഡി തദ്ദേശീയമായി വികസിപ്പിക്കാനുള്ള ശ്രമവും കേരളം നടത്തുന്നുണ്ട്. ചിലയിനം വവ്വാലുകളാണ് വൈറസ് വാഹകരെന്നാണ് പഠനങ്ങൾ കണ്ടെത്തിയിട്ടുള്ളത്. വസ്തുതകൾ ഇതായിരിക്കെ വ്യാജവാർത്തകൾ നൽകി സർക്കാരിന്റെയും ജനങ്ങളുടെയും പ്രതിരോധ പ്രവർത്തനങ്ങളെ ഇകഴ്ത്തിക്കാണിക്കാൻ മുൻനിര പത്രം മുന്നിട്ടിറങ്ങിയത് അങ്ങേയറ്റം ലജ്ജാകരമാണ്. കണക്കുകൾ പോലും വ്യാജമായി ഉണ്ടാക്കി ഇവിടെ നടക്കുന്ന പ്രവർത്തനങ്ങളൊന്നും കണ്ടില്ലെന്നു നടിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതുപോലെയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ലോകത്താകെ നിരവധി പകർച്ചവ്യാധികൾ പടരുന്നുണ്ട്. അതിനെയെല്ലാം സംസ്ഥാന സർക്കാർ വിചാരിച്ചാൽ തടയാൻ പറ്റില്ല. രോഗം വന്നാൽ അതിനെ നേരിടാനുള്ള സംവിധാനം ഒരുക്കുന്നതിലാണ് സർക്കാരിന്റെ മികവ്. ആ രീതിയിൽ ലോകത്തിലെ ഏതു സർക്കാരിനെയും വെല്ലുന്ന പ്രവർത്തനമാണ് കേരളം കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞവർഷത്തെ നിപാ ബാധയെ പ്രതിരോധിക്കുന്നതിൽ കേരളം കാണിച്ച മികവിനെ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ അഭിനന്ദിച്ചത് രോഗ പ്രതിരോധത്തിലും കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നവർ ഓർക്കുന്നത് നന്ന്.

ദേശാഭിമാനി 23 Jul 2024 1:00 am

അതിജീവനച്ചിറകിലേറി അസ്‌നാൻ ചിരിച്ചു

കോഴിക്കോട് തിരിച്ചുകിട്ടിയ ജീവിതത്തെ നോക്കി നിറഞ്ഞുചിരിക്കുകയാണ് മേലടി പള്ളിക്കര റൈഹാനത്തിന്റെയും സിദ്ദിഖിന്റെയും മകൻ അസ്നാൻ ജാസിം. ഗുരുതരാവസ്ഥയിൽ 21 ദിവസംമുമ്പ് ആശുപത്രിയിലെത്തുമ്പോൾ റൈഹാനത്തും സിദ്ദിഖും കരുതിയില്ല, നിറചിരിയോടെ മകനെ തിരിച്ചുകിട്ടുമെന്ന്. അമീബിക് മസ്തിഷ്ക ജ്വരത്തിൽനിന്ന് പതിനാലുകാരൻ ജീവിതത്തിലേക്ക് തിരിച്ചെത്തിയത് കേരളത്തിന്റെ ആരോഗ്യ സംവിധാന മികവിലാണ്. അപൂർവമായാണ് ഒരു കുട്ടി ഈ രോഗത്തെ അതിജീവിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ലോകത്തുതന്നെ രോഗമുക്തർ 11 പേർ. അതിവേഗം രോഗനിർണയം നടത്തിയതും ആരോഗ്യവകുപ്പ് എല്ലാ ചികിത്സയും ഉറപ്പാക്കിയതുമാണ് 97 ശതമാനം മരണനിരക്കുള്ള രോഗത്തെ അതിജീവിക്കാൻ സഹായിച്ചത്. വീടിനുസമീപത്തെ കുളത്തിൽ കുളിച്ച അസ്നാന് ജൂൺ 30ന് വൈകിട്ടാണ് തലവേദനയും അപസ്മാരവും വന്നത്. ഉടൻ ചികിത്സതേടി. മേലടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ മസ്തിഷ്ക ജ്വരമാകാമെന്ന സംശയത്തിൽ അപകടസാധ്യത അറിയിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ ഐസിയുവിലേക്ക് മാറ്റി. ജർമനിയിൽനിന്ന് മിൽട്ടി ഫോസിൻ എന്ന മരുന്ന് ആരോഗ്യവകുപ്പ് എത്തിച്ചിരുന്നു. മരുന്നുകളോട് അസ്നാൻ പ്രതികരിച്ചു. ഒമ്പതുദിവസത്തിന് ശേഷമാണ് ഐസിയുവിൽനിന്ന് മാറ്റിയത്. തിങ്കളാഴ്ച അസ്നാന് ബേബി മെമ്മോറിയൽ ആശുപത്രിയിൽ യാത്രയയപ്പ് നൽകി. ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നൽകിയവരെ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

ദേശാഭിമാനി 22 Jul 2024 11:53 pm

പശുവിനെ വിറ്റ് അച്ഛൻ നൽകിയ കിറ്റുമായി ഇന്ത്യൻ ഹോക്കിയുടെ നെറുകയിലേക്ക്‌

‘അന്താരാഷ്ട്ര ഹോക്കിയിലെ എന്റെ അവസാന അധ്യായത്തിന്റെ പടിയിൽ നിൽക്കുമ്പോൾ, എന്റെ ഹൃദയം നന്ദി കൊണ്ട് വീർപ്പുമുട്ടുന്നു. എന്നിൽ വിശ്വസിച്ചതിന് നന്ദി. ഈ അധ്യായം അവസാനിപ്പിക്കുന്നു. പുതിയത് ആരംഭിക്കുകയായി' - പാരിസ് ഒളിമ്പിക്സിന് മുന്നോടിയായി ഹോക്കിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു കൊണ്ട് പി ആർ ശ്രീജേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു. രണ്ടു പതിറ്റാണ്ടിനടുത്തായി ഇന്ത്യൻ ഹോക്കിയുടെ കാവൽക്കാരനാണ് ശ്രീജേഷ്. 2006 ലാണ് ഈ എറണാകുളംകാരൻ ദേശീയ ടീമിന്റെ ഭാഗമാകുന്നത്. എറണാകുളം കിഴക്കമ്പലത്തു നിന്ന് രാജ്യാന്തര ഹോക്കിയുടെ നെറുകയിലെത്തിയ ശ്രീജേഷിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നില്ല. കുടുംബമായിരുന്നു ശ്രീജേഷിന് എന്നും കരുത്ത്. കൃഷിക്കാരനായ അച്ഛൻ പി വി രവീന്ദ്രൻ വീട്ടിലെ പശുവിനെ വിറ്റായിരുന്നു മകന് ആദ്യമായി ഗോൾകീപ്പിങ് കിറ്റ് വാങ്ങി നൽകിയത്. ഹോക്കിയായിരുന്നില്ല കുട്ടിക്കാലത്ത് ശ്രീജേഷിന്റെ ഇഷ്ടവിനോദം. അത്ലറ്റിക്സിലും വോളിബോളിലും ബാസ്കറ്റ് ബോളിലുമായിരുന്നു കമ്പം. സ്പോർട്സിലെ അഭിരുചി തിരിച്ചറിഞ്ഞ അധ്യാപകർ തിരുവനന്തപുരം ജി വി രാജ സ്പോർട്സ് സ്കൂളിലേക്ക് അയച്ചത് വഴിത്തിരിവായി. അവിടെവച്ചാണ് ഹോക്കി സ്റ്റിക് ആദ്യമായി തൊടുന്നത്. എട്ടാം ക്ലാസുകാരന്റെ ഊർജം കണ്ട് പരിശീലകൻ ജയകുമാർ വല കാക്കാൻ ഏൽപ്പിക്കുകയായിരുന്നു. 2003ൽ ദേശീയ ജൂനിയർ ക്യാമ്പിൽ എത്തിയതോടെ ശ്രദ്ധിക്കപ്പെട്ടു. സമർപ്പണവും നിശ്ചയദാർഢ്യവും മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യൻ കുപ്പായത്തിലെത്തിച്ചു. പിന്നീട് 18 വർഷം ഇന്ത്യൻ ഹോക്കിയുടെ സുവർണകാലം വീണ്ടെടുക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി. പലകളികളിലും ഒറ്റയ്ക്ക് ടീമിനെ വിജയത്തിലെത്തിച്ചു. ലണ്ടൻ, റിയോ ഒളിമ്പിക്സ് സംഘത്തിലെ ഒന്നാം നമ്പർ ഗോളിയായി. റിയോയിൽ ക്വാർട്ടർ വരെ എത്തിയ ടീമിന്റെ ക്യാപ്റ്റനായി. ടോക്യോയിലും ആ കൈകൾ ചോർന്നില്ല. വെങ്കലം നേടിയ ശേഷം ഇനി എനിക്ക് ചിരിക്കാമെന്നാണ് ശ്രീജേഷ് ട്വിറ്ററിൽ കുറിച്ചത്. 328 മത്സരങ്ങളിൽ രാജ്യത്തിന്റെ വല കാത്തു. രണ്ടുതവണ ഏഷ്യൻ ഗെയിൽസിൽ സ്വർണം നേടി. രണ്ടുതവണ ഏഷ്യാ കപ്പ് വിജയത്തിലും നാലുതവണ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി വിജയത്തിലും പങ്കാളിയായി. രാജ്യത്തെ മികച്ച കായികതാരത്തിനുള്ള ഖേൽ രത്ന പുരസ്കാരവും തേടിയെത്തി. 2015ൽ അർജുന അവാർഡും 2017ൽ പത്മശ്രീ പുരസ്കാരവും ലഭിച്ചു. പാരിസിൽ തന്റെ നാലാമത്തെ ഒളിമ്പിക്സിനിറങ്ങുമ്പോൾ 2020ൽ നേടിയ വെങ്കലത്തേക്കാൾ മെച്ചപ്പെട്ട പ്രകടനമാണ് ഇത്തവണത്തെ ശ്രീജേഷിന്റെ പ്രതീക്ഷ.

ദേശാഭിമാനി 22 Jul 2024 5:05 pm

പി വി ഷാജികുമാറിന്റെ 'മരണവംശം' പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട് >പി വി ഷാജികുമാറിന്റെ മരണവംശം' എന്ന നോവല് പ്രശസ്ത എഴുത്തുകാരന് ബെന്യാമിന് പ്രകാശനം ചെയ്തു. നടന് രാജേഷ് മാധവന് പുസ്തകം ഏറ്റുവാങ്ങി. പ്രാദേശികതലത്തില് എഴുതുകയും അത് സാര്വദേശീയതലത്തില് ഉയര്ത്തുകയും ചെയ്യുകയെന്ന വെല്ലുവിളിയെ അതിജീവിക്കുന്ന നോവലാണ് മരണവംശം' എന്ന് ബെന്യാമിന് പറഞ്ഞു. വായിച്ചുകഴിഞ്ഞ് മടക്കിവെയ്ക്കുമ്പോള് ശൂന്യമായ അവസ്ഥയല്ല, മറിച്ച് അതിലൊരു കഥയുണ്ടെന്ന് ബോധ്യമാക്കുന്ന നോവലാണിതെന്നും കൊടുങ്കാറ്റില് അകപ്പെടുന്ന കരിയിലയെപ്പോലെ വായനക്കാരെ കൊണ്ടുപോകുകയും കഥയ്ക്കുള്ളില് പിടിച്ചു നിര്ത്തുകയും ചെയ്യാനുള്ള കഴിവ് അതിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മരണവംശംസിനിമയാക്കുമെന്ന് പുസ്തകം ഏറ്റുവാങ്ങിയ രാജേഷ് മാധവന് പറഞ്ഞു. ഡോ. അംബികാസുതന് മാങ്ങാട് അധ്യക്ഷനായി. എഴുത്തുകാരായ ഇ.പി. രാജഗോപാലന്, ലിജീഷ്കുമാര്, കാസര്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്, മാതൃഭൂമി കണ്ണൂര് റീജണല് മാനേജര് ജഗദീഷ് ജി., സ്റ്റാഫ് റിപ്പോര്ട്ടര് ഇ.വി. ജയകൃഷ്ണന്, പി.വി. ഷാജികുമാര് എന്നിവര് സംസാരിച്ചു. മാതൃഭൂമി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ദേശാഭിമാനി 22 Jul 2024 3:26 pm

അവധൂതനെപ്പോലൊരു മലയാളി ചരിത്രകാരന്‍

കൊല്ക്കത്തയുടെ ചരിത്രം അവഗണിക്കപ്പെട്ടും വിസ്മരിക്കപ്പെട്ടും കിടക്കുകയാണെന്ന തിരിച്ചറിവില് നിന്നാണ് തങ്കപ്പന് നായര് മഹാനഗരത്തിന്റെ ചരിത്രം തേടിയുള്ള തന്റെ യാത്രയാരംഭിക്കുന്നത്. അതോടെ മറഞ്ഞുകിടക്കുകയായിരുന്ന കൊല്ക്കത്തയുടെ അമൂല്യ ചരിത്രധാരകളെ ഒരു നിയോഗം പോലെ നായര്ദാ ഒന്നൊന്നായി കണ്ടെടുക്കാന് തുടങ്ങി. അതിനായി തോള്സഞ്ചിയും തൂക്കി നഗരത്തിന്റെ തെരുവുകളിലൂടെ ഒരു അവധൂതനെപ്പോലെ സഞ്ചരിക്കുകയും ചരിത്രരേഖകള് തേടി കൊല്ക്കത്തയുടെ സ്വന്തം പുസ്തകത്തെരുവായ കോളേജ് സ്ട്രീറ്റില് വര്ഷങ്ങളോളം അലയുകയും ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രന്ഥശാലയായ നാഷണല് ലൈബ്രറിയിലെ ആയിരക്കണക്കിന് പുസ്തകങ്ങള്ക്കിടയില് ക്ഷമയോടെ തല പൂഴ്ത്തുകയും ചെയ്തു. പ്രളയജലം പോലെ പ്രതിഭകള് നിറഞ്ഞ കൊല്ക്കത്തയുടെ സാംസ്കാരിക തുറസ്സുകളില് സ്വന്തം കാല്പ്പെരുമാറ്റം കേള്പ്പിക്കുക അത്ര എളുപ്പമല്ല. എന്നാൽ പരമേശ്വരന് തങ്കപ്പന് നായർ എന്ന മലയാളി അത് സാധിച്ചെടുത്തു. എളുപ്പവഴികളിലൂടെ ആയിരുന്നില്ല അത് സാധ്യമായതും. പ്രഗത്ഭമതികളും വിഖ്യാതരുമായ നിരവധി ചരിത്രകാരന്മാരുടെ ഹോം ഗ്രൗണ്ടില് അവരുടെ മാതൃനഗരത്തിന്റെ ചരിത്രകാരനായി അടയാളപ്പെടുകയെന്നത് എല്ലാ അർഥത്തിലും ദുഷ്കരമായിരുന്നു. പരമേശ്വരൻ തങ്കപ്പൻനായർ ഒട്ടനവധി ചരിത്രകാരന്മാര്ക്ക് ജന്മം നല്കിയ നഗരത്തിന്റെ ചരിത്രം പറയാന് ഒരു മലയാളി വേണ്ടിവന്നു എന്നത് ഒരു പക്ഷെ വിചിത്രമായ ഒരു ചരിത്രനിയോഗമാവാം. അതിന്റെ സ്നേഹാദരവെന്നോണം എന്നെന്നേയ്ക്കുമായി വിസ്മരിക്കപ്പെട്ടു പോകുമായിരുന്ന കൊല്ക്കത്തയുടെ ചരിത്രം കണ്ടെത്തി രേഖപ്പെടുത്തിയ മനുഷ്യനെ അവര് ഔപചാരികതയുടെ പേരില് പരമേശ്വരന് തങ്കപ്പന് നായര് എന്നും ചുരുക്കത്തില് പി ടി നായര് എന്നും അനൗപചാരികമായി, ഏറെയിഷ്ടത്തോടെ നായര്ദാ എന്നും വിളിച്ചു. അവസരം കിട്ടിയപ്പോഴൊക്കെയും വേദികളായ വേദികളിലെല്ലാം ‘കൊല്ക്കത്തയുടെ നഗ്നപാദനായ ചരിത്രകാരന്’ എന്ന് ഉറക്കെ വിശേഷിപ്പിച്ചുകൊണ്ട് അഭിവാദ്യം ചെയ്യുകയും തങ്ങളുടെ കടപ്പാട് രേഖപ്പെടുത്തുകയും ചെയ്തു. കേവലമൊരു അഗതിയെപ്പോലെ തൊഴില് തേടി കൊല്ക്കത്തയില് എത്തിയ നായര്ദാ കാലത്തിന്റെ ഗതിവിഗതികളില് നഗരത്തിന്റെ ചരിത്രകാരനായി മാറിയതിനു പിന്നില് ദീര്ഘകാലത്തെ കഠിന പ്രയത്നവും സാധനയുമുണ്ട്. മഹാനഗരത്തിലെ പ്രയാണത്തിനിടയില് സംഭവിച്ച പത്രപ്രവര്ത്തന ജീവിതത്തിന്റെ ഏതോ നാല്ക്കവലയില് വച്ചാവണം അദ്ദേഹം കൊല്ക്കത്തയുടെ കൊളോണിയല് ചരിത്രത്തെ അരുമയായി കാണാന് തുടങ്ങിയത്. കേവലമൊരു അഗതിയെപ്പോലെ തൊഴില് തേടി കൊല്ക്കത്തയില് എത്തിയ നായര്ദാ കാലത്തിന്റെ ഗതിവിഗതികളില് നഗരത്തിന്റെ ചരിത്രകാരനായി മാറിയതിനു പിന്നില് ദീര്ഘകാലത്തെ കഠിന പ്രയത്നവും സാധനയുമുണ്ട്. മഹാനഗരത്തിലെ പ്രയാണത്തിനിടയില് സംഭവിച്ച പത്രപ്രവര്ത്തന ജീവിതത്തിന്റെ ഏതോ നാല്ക്കവലയില് വച്ചാവണം അദ്ദേഹം കൊല്ക്കത്തയുടെ കൊളോണിയല് ചരിത്രത്തെ അരുമയായി കാണാന് തുടങ്ങിയത്. പതുക്കെപ്പതുക്കെ കൊല്ക്കത്തയുടെ ചരിത്രമറിയാന് ഭരണകര്ത്താക്കളും, ഗവേഷകരും, പത്രപ്രവര്ത്തകരും, ചരിത്രവിദ്യാർഥികളും, സാമൂഹ്യപ്രവര്ത്തകരും നായര്ദായുടെ മധ്യകൊല്ക്കത്തയിലെ ഭവാനിപ്പൂരിലുള്ള രണ്ടുമുറി വാടകവീട്ടില് എത്തിച്ചേരാന് തുടങ്ങി. വേറിട്ട ജീവിതയാത്രകള് തച്ചിലേത്ത് കേശവന് നായരുടെയും ലക്ഷ്മി പാർവതിയമ്മയുടെയും മകനായി 1933ല് ജനിച്ച തങ്കപ്പന് നായര് (പേരിലെ പരമേശ്വരന് എന്നത് അമ്മാവന്റെ പേരായിരുന്നു) 1955ല് തന്റെ ഇരുപത്തിരണ്ടാം വയസ്സിലാണ് തൊഴില് തേടി പരമേശ്വരൻ തങ്കപ്പൻനായർ - ഫോട്ടോ: ടി അജയകുമാർ കൊൽക്കത്ത കൊല്ക്കത്തയില് എത്തുന്നത്. ഒരു വര്ഷക്കാലം കൊല്ക്കത്തയിലെ വിവിധ സ്വകാര്യസ്ഥാപനങ്ങളില് സ്റ്റെനോഗ്രാഫറായി ജോലി ചെയ്ത തങ്കപ്പന് നായര് തൊഴില് നഷ്ടപ്പെട്ടതോടെ അസമിലേക്ക് തിരിച്ചു. അസമില് ജീവിച്ച കാലത്താണ് ഗുവാഹത്തി സർവ്വകലാശാലയില് നിന്ന് അദ്ദേഹം ചരിത്രത്തില് റാങ്കോടെ ബിരുദമെടുക്കുന്നത്. അവിടെ വച്ചുതന്നെ അന്ത്രോപോളജിക്കല് സർവ്വേ ഓഫ് ഇന്ത്യയില് ജോലിയില് പ്രവേശിക്കുകയും ചെയ്തു. കുറച്ചുകാലം അവിടെ ജോലി ചെയ്തശേഷം വീണ്ടും കൊല്ക്കത്തയില് തന്നെ തിരിച്ചെത്തുകയാണ് ചെയ്തത്. കൊല്ക്കത്തയില് തിരിച്ചെത്തിയ നായര്ദാ പത്രപ്രവര്ത്തനത്തില് ആകൃഷ്ടനായതോടെ സര്ക്കാര് ജോലി രാജിവച്ച് 1965 മുതല്1981 വരെ ഒരുമലയാളിയുടെ ഉടമസ്ഥതയില് കൊല്ക്കത്തയില് നിന്നു പ്രസിദ്ധീകരിച്ചിരുന്ന‘എഞ്ചിനീയറിങ് ടൈംസ്’,‘ഷിപ്പിങ് &പോര്ട്ട് റിവ്യൂ’എന്നീ പ്രസിദ്ധീകരണങ്ങളില് പത്രപ്രവര്ത്തകനായി. അതിനെത്തുടര്ന്നാണ് സാമ്പത്തികാടിത്തറ ഒട്ടും ഭദ്രമല്ലാതിരുന്നിട്ടും തന്റെ നാല്പ്പത്തിയെട്ടാം വയസ്സില് ആ സ്ഥിരജോലി വേണ്ടെന്നു വച്ച് മുഴുവന് സമയവും ചരിത്രാന്വേഷണത്തിനും ചരിത്രരചനക്കുമായി തങ്കപ്പന് നായർ നീക്കിവച്ചത്. കൊല്ക്കത്തയുടെ ചരിത്രം അവഗണിക്കപ്പെട്ടും വിസ്മരിക്കപ്പെട്ടും കിടക്കുകയാണെന്ന തിരിച്ചറിവില് നിന്നാണ് തങ്കപ്പന് നായര് മഹാനഗരത്തിന്റെ ചരിത്രം തേടിയുള്ള തന്റെ യാത്രയാരംഭിക്കുന്നത്. അതോടെ മറഞ്ഞുകിടക്കുകയായിരുന്ന കൊല്ക്കത്തയുടെ അമൂല്യ ചരിത്രധാരകളെ ഒരു നിയോഗം പോലെ നായര്ദാ ഒന്നൊന്നായി കണ്ടെടുക്കാന് തുടങ്ങി. അതിനായി തോള്സഞ്ചിയും തൂക്കി നഗരത്തിന്റെ തെരുവുകളിലൂടെ ഒരു പരമേശ്വരൻ തങ്കപ്പൻനായർ - ഫോട്ടോ: ടി അജയകുമാർ കൊൽക്കത്ത അവധൂതനെപ്പോലെ സഞ്ചരിക്കുകയും ചരിത്രരേഖകള് തേടി കൊല്ക്കത്തയുടെ സ്വന്തം പുസ്തകത്തെരുവായ കോളേജ് സ്ട്രീറ്റില് വര്ഷങ്ങളോളം അലയുകയും ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രന്ഥശാലയായ നാഷണല് ലൈബ്രറിയിലെ ആയിരക്കണക്കിന് പുസ്തകങ്ങള്ക്കിടയില് ക്ഷമയോടെ തല പൂഴ്ത്തുകയും ചെയ്തു. അതിന്റെ ഫലശ്രുതിയെന്നോണമാണ് കൊല്ക്കത്തയെ കുറിച്ചു മാത്രം 37 പുസ്തകങ്ങള് രചിക്കപ്പെട്ടത്. സുദീര്ഘമായ തന്റെ സപര്യയില് നാഷണല് ലൈബ്രറിയും പുസ്തകത്തെരുവായ കോളേജ് സ്ട്രീറ്റിലെ പഴയ പുസ്തകങ്ങളുടെ വില്പ്പനക്കാരുമാണ് അദ്ദേഹത്തിന് തുണയായത്. നടപ്പിലും എടുപ്പിലും തീര്ത്തും സാധാരണക്കാരനെപ്പോലെ കാണപ്പെട്ട തങ്കപ്പന് നായര് തുടക്കത്തില് അധികാരവൃന്ദങ്ങള്ക്കും കാഴ്ചയില് കുലീനരായ പണ്ഡിതര്ക്കും അനഭിമതനായിരുന്നു. ജോബ് ചാര്ണക്ക് അപ്പോഴൊക്കെയും അവിടെ അക്കാലത്ത് ജോലി ചെയ്തിരുന്ന മലയാളി ഉദ്യോഗസ്ഥരായ കെ എം ഗോവിയും ഡോ. കെ കെ കൊച്ചുകോശിയും നായര്ദായ്ക്ക് താങ്ങും തണലുമായി നിലകൊണ്ടു. പഴയ പത്രമാസികകളും കല്ക്കത്ത റിവ്യൂ, ജേണല് ഓഫ് ഇന്ത്യന് ഹിസ്റ്ററി തുടങ്ങിയ പ്രസിദ്ധീകരണങ്ങളും പരതി കുറിപ്പുകള് എടുക്കുകയും ചെയ്തതോടെ പതുക്കെപ്പതുക്കെ കൊല്ക്കത്തയുടെ സ്വന്തം ചരിത്രകാരന് ഉയിരെടുക്കുകയായിരുന്നു. വര്ഷങ്ങളോളം നീണ്ടുനിന്ന ഗൃഹപാഠങ്ങള്ക്കൊടുവിലാണ് കൊല്ക്കത്തയുടെ സ്ഥാപകനായ ജോബ് ചാര്ണക്കിനെക്കുറിച്ചുള്ള തങ്കപ്പന് നായരുടെ നഗരചരിത്ര സംബന്ധിയായ ആദ്യപുസ്തകം വരുന്നത്. ജീവിതാന്ത്യത്തില് മറവിരോഗം പിടിപെടുന്നതുവരെ അറിവിനോടുള്ള അടങ്ങാത്ത അഭിനിവേശം നിലനിര്ത്തിയിരുന്ന നായര്ദായുടെ എണ്പത്തിയാറാം വയസ്സിലാണ് അവസാന പുസ്തകമായ ‘ഗാന്ധിജി ഇന് കൊല്ക്കത്ത’ 2019 ൽ പുറത്തിറങ്ങിയത്. എല്ലാ അർഥത്തിലും വേറിട്ടൊരു ജീവിതയാത്രയായിരുന്നു തങ്കപ്പന് നായരുടേത്. ഏതെങ്കിലും രീതിയില് ഒരു വാര്ത്താതാരമായാല്പ്പിന്നെ ആ ഇമേജ് നിലനിര്ത്താന് ട്രപ്പീസുകളിക്കാരെ തോല്പ്പിക്കും വിധം മെയ്യഭ്യാസികളായി മാറി ഏത് വിധേനയും പേജ് ത്രീയില് കയറിപ്പറ്റാന് അത്യാധ്വാനം ചെയ്യുകയും അതിനായി ചുറ്റിത്തിരിയുകയും ചെയ്യുന്നവർക്കിടയില് നിന്ന് നായര്ദാ എല്ലായ്പ്പോഴും വഴിമാറി നടന്നു. നാഷണൽ ലൈബ്രറി കൊൽക്കത്ത അധികാരത്തിന്റെ ഒരു ഇടനാഴിയിലേക്കും ഒരിക്കല് പോലും കയറിച്ചെന്നില്ല. ജീവിതത്തിലുടനീളം സ്വന്തം ബോധ്യങ്ങളില് ഉറച്ചുനിന്നുകൊണ്ടാണ് അദ്ദേഹം സഞ്ചരിച്ചത്. അതുകൊണ്ടുതന്നെ കൊല്ക്കത്തയിലെ നാഗരിക നാട്യങ്ങള് നിറഞ്ഞ ബുദ്ധിജീവികളുടെ സദിരുകളിലോ, അക്കാദമിക് വേദികളിലോ, നേരമ്പോക്കിനുവേണ്ടിയുള്ള അലസമായ ഒത്തുചേരല് കൂട്ടായ്മകളിലോ തന്റെ സാന്നിധ്യമറിയിക്കാന് ഒരിക്കല്പോലും നായര്ദാ വെമ്പല് കൊണ്ടില്ല. പകരം നാഷണല് ലൈബ്രറിയിലെ അമൂല്യമായ പുസ്തക ശേഖരങ്ങള്ക്കു മുന്നില് ഒരു ധ്യാനത്തിലെന്നവണ്ണം അടയിരിക്കുകയും വിവര ശേഖരണം നടത്തുകയും ചെയ്തു. മുറതെറ്റാതെ കോളേജ് സ്ട്രീറ്റിലെ പുസ്തകത്തെരുവിലൂടെ അലഞ്ഞ് വിലമതിക്കാനാവാത്ത ചരിത്രഗ്രന്ഥങ്ങളും രേഖകളും കണ്ടെത്തി സ്വന്തമാക്കി. നഗരമധ്യത്തിലെ ഭവാനിപ്പൂരിലുള്ള കന്സാരി പാറ റോഡിലെ വാടകവീട്ടില് അര നൂറ്റാണ്ടിലെറെക്കാലം കഴിയുകയും തീര്ത്തും അനാര്ഭാടമായി ജീവിക്കുകയും പുരാലിഖിതങ്ങളുടെ അടിവേരുകള് തേടിയുള്ള യാത്രകൾ ഒരു തപസ്യ പോലെ തുടരുകയും ചെയ്തു. തിരസ്കാരത്തില് തുടക്കം, പ്രശസ്തിയില് മടക്കം പ്രശസ്തിയും പുരസ്കാരങ്ങളും തേടിയെത്തും മുന്പ് തിരസ്കാരങ്ങളുടെയും അവഗണനയുടെയും തിക്തമായ ദുരിതപർവ്വം തങ്കപ്പന് നായര്ക്ക് അനുഭവിക്കേണ്ടി വന്നിരുന്നു. ചരിത്രാന്വേഷിയായി ഇറങ്ങിത്തിരിച്ച കാലത്ത് പല പ്രശസ്ത സ്ഥാപനങ്ങളില് നിന്നും അവിടെയുള്ള ഉദ്യോഗസ്ഥരില്നിന്നും കയ്പേറിയ അനുഭവങ്ങള് നായര്ദായ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പലയിടങ്ങളില് നിന്നും പലകുറി അപഹാസ്യനായി ഇറങ്ങിപ്പോരേണ്ടി വന്നിട്ടുണ്ട്. എന്നാല് ചരിത്രം തേടിയുള്ള തന്റെ ഏകാന്ത സഞ്ചാരത്തിന് അതൊന്നും ഒരു വിഘ്നമായി തങ്കപ്പന് നായര് കണ്ടില്ല. അടഞ്ഞ വാതിലുകള്ക്കു മുന്നില് യാചനാസ്വരത്തില് അഭ്യർഥന നടത്താതെ അചഞ്ചലചിത്തനായി ഇറങ്ങി നടക്കുകയും, ഒട്ടും കൂസാതെ അടുത്ത മാര്ഗം തേടുകയും ചെയ്തു. തുടര്ന്ന് ഒരുതരം വാശിനിറഞ്ഞ അഭിനിവേശത്തോടെ ചരിത്രരേഖകളിലൂടെ നിരന്തരം മുങ്ങിനിവരാന് തുടങ്ങിയതോടെയാണ് കൊല്ക്കത്തയുടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ചരിത്രം ഒന്നൊന്നായി ലിഖിതരൂപം കൈവരിക്കാന് തുടങ്ങിയത്. ജീവിതത്തിലുടനീളം തന്നെക്കുറിച്ചോ തന്റെ പ്രവര്ത്തനങ്ങളെക്കുറിച്ചോ ആരെങ്കിലും കരുതലോടെ കാണണമെന്നോ പൊന്നാട ചുറ്റി അംഗീകരിക്കണമെന്നോ തങ്കപ്പന് നായര് വിരളമായിപ്പോലും ചിന്തിച്ചില്ല. എഴുതിത്തീര്ക്കേണ്ട വിഷയങ്ങളെക്കുറിച്ചും അവയിലേക്ക് എത്തിച്ചേരേണ്ട വഴികളെക്കുറിച്ചുമാണ് അദ്ദേഹം സദാസമയവും ചിന്തിച്ചത്. ഏകാന്തവും ധൈഷണികവുമായ ഒരു സ്വകാര്യലോകം സൃഷ്ടിച്ച് കൊല്ക്കത്ത നഗരത്തിന്റെ ഭൂതകാലത്തെ വര്ത്തമാനകാലത്തിലേക്ക് ആനയിക്കുകയാണ് നായര്ദാ ചെയ്തത്. ഏതൊരാളുടെയും ജീവിതാനിവാര്യതകളില് ഒന്നായ സാമ്പത്തികഭദ്രത പോലും അവഗണിച്ചുകൊണ്ടാണ് നായര്ദാ തന്റെ സപര്യ തുടര്ന്നത്. അരനൂറ്റാണ്ടിലേറെക്കാലം കൊല്ക്കത്തയില് താമസിച്ച് നഗരത്തിന്റെ ചരിത്രത്തെ സ്വന്തം കൈവെള്ളയിലെന്നപോലെ ഹൃദിസ്ഥമാക്കുകയും അതിനെ പശ്ചാത്തലമാക്കി നിരവധി ഈടുറ്റ രചനകള് നഗരത്തിന് സമ്മാനിക്കുകയും ചെയ്തിട്ടാണ് നായര്ദാ കേരളത്തിലേക്ക് മടങ്ങിയത്. അപ്പോഴും കോടികള് വിലമതിക്കുന്ന തന്റെ ആറായിരത്തോളം വരുന്ന അപൂർവ്വ ഗ്രന്ഥശേഖരം തുച്ഛമായ തുക പാരിതോഷികമായി സ്വീകരിച്ച് കൊല്ക്കത്ത ടൗണ് ഹാള് ലൈബ്രറിക്ക് നല്കി അദ്ദേഹം മാതൃകയായി. നായര്ദായുടെ തീരുമാനത്തെ അതിശയത്തോടെ കണ്ടവരോട് അദ്ദേഹം നിര്മ്മമതയോടെ പറഞ്ഞു, “ഈ ഗ്രന്ഥശേഖരം കൊല്ക്കത്തയിലാണ് നിലനില്ക്കേണ്ടത്. വിദേശ ലൈബ്രറികള്ക്കോ സർവ്വകലാശാലകള്ക്കോ സ്ഥാപനങ്ങള്ക്കോ നല്കിയാല് ഈ നഗരത്തിലുള്ളവര്ക്ക് അത് എന്നെന്നേയ്ക്കുമായി അപ്രാപ്യമാവും”. അംഗീകാരങ്ങള് വൈകിയാണെങ്കിലും തങ്കപ്പന് നായരെത്തേടി അംഗീകാരങ്ങള് എത്തുക തന്നെ ചെയ്തു. 1990 ല് ബര്ദ്വാന് സർവ്വകലാശാല ഡിലിറ്റ് നല്കി ആദരിച്ചു. ചില ഇടവേളകളോടെ ആണെങ്കിലും 1989 മുതല് 2004 വരെ പ്രശസ്തമായ ഏഷ്യാറ്റിക് സൊസൈറ്റിയുടെ റിസര്ച്ച് പ്രൊഫസറായി പ്രവര്ത്തിക്കാനും തങ്കപ്പന് നായര്ക്ക് അവസരം ലഭിച്ചു. കൊല്ക്കത്തയുടെ മുന്നൂറാം ജന്മദിനം കണ്ടെത്താനും ആഘോഷിക്കാനും നിമിത്തമായത് തങ്കപ്പന് നായർ കൊല്ക്കത്ത നഗരത്തിന്റെ സ്ഥാപകനെക്കുറിച്ച് എഴുതിയ ‘ജോബ് ചാര്ണക്ക് ദി ഫൗണ്ടര് ഓഫ് കല്ക്കത്ത’ എന്ന ഗ്രന്ഥമായിരുന്നു. 2018 ല് ചരിത്രകാരനായിരുന്ന നിഷിത് രഞ്ജന് റായിയുടെ പേരിലുള്ള പുരസ്കാരവും നായര്ദായ്ക്ക് ലഭിച്ചിരുന്നു. പക്ഷെ കേരളത്തിന്റെ മുന്ഗണനാപ്പട്ടികയില് ഒരിക്കല് പോലും കൊല്ക്കത്തയുടെ മലയാളിയായ ചരിത്രകാരന് ഇടം പിടിച്ചില്ല. നമ്മുടെ സർവ്വകലാശാലകളിലെ ചരിത്രവിഭാഗ സെമിനാറുകളില്പ്പോലും ഒരു സാധാരണ ക്ഷണിതാവായി അദ്ദേഹം പരിഗണിക്കപ്പെട്ടില്ല. അവസാന നാളുകള് 2018ലാണ് അരനൂറ്റാണ്ടിലേറെക്കാലം തനിക്ക് അഭയമേകിയ കൊല്ക്കത്തയില് നിന്ന് പറവൂര് ചേന്ദമംഗലം മഠത്തില്പ്പറമ്പില് വീട്ടില് സ്ഥിരതാമസത്തിനായി തങ്കപ്പന് നായര് എത്തിച്ചേര്ന്നത്. എന്നിട്ടും അവസാനകാലം വരെ അദ്ദേഹം ആഗ്രഹിച്ചത് തന്റെ പ്രിയ നഗരത്തിലേക്ക് മടങ്ങിപ്പോകാനാണ്. അവസാന നാളുകളില് മനസ്സുകൊണ്ട് നായര്ദാ കഴിഞ്ഞിരുന്നതും കൊല്ക്കത്തയില്ത്തന്നെ. സ്മൃതിഭ്രംശവും, വാര്ധക്യസഹജമായ രോഗപീഡകളും ബാധിച്ച്, ചേന്ദമംഗലത്ത് കഴിഞ്ഞിരുന്ന ജീവിതത്തിന്റെ അവസാന വര്ഷങ്ങളില് വിരളമായി മാത്രം തന്നെ കാണാനെത്തിയ കൊല്ക്കത്തയിലെ സുഹൃത്തുക്കളോടും സന്ദര്ശകരോടും അദ്ദേഹം വ്യക്തിസവിശേഷമായ കൃത്യതയോടെ പറഞ്ഞു: “എനിക്ക് ഇവിടെനിന്ന് ലൈബ്രറിയിലേക്ക് നടന്നു പോകാവുന്ന ദൂരമല്ലേയുള്ളൂ. നടക്കുന്നതാ എനിക്കിഷ്ടവും...! നോക്ക്... ദേ ആ കാണുന്ന വീട്ടിലാണ് ഗാന്ധിജി കല്ക്കത്തയില് വന്നപ്പോള് താമസിച്ചത്..!” 2023 ഫെബ്രുവരിയിലാണ് നായര്ദായെ അവസാനമായി ചേന്ദമംഗലത്തെ വീട്ടില്ച്ചെന്ന് കണ്ടത്.മുതിര്ന്ന പത്രപ്രവര്ത്തകന് ജി ഷഹീദും ഒപ്പമുണ്ടായിരുന്നു. അപ്പോഴേയ്ക്കും അദ്ദേഹം പൂർവ്വാധികം ക്ഷീണിതനായിക്കഴിഞ്ഞിരുന്നു. തിമിരബാധയേറ്റ് കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു.സംസാരിക്കുമ്പോൾ വാക്കുകൾ പലപ്പോഴും പാതിയില് മുറിഞ്ഞു. എന്നെ മാത്രമല്ല, കൊല്ക്കത്തയിലെ വാസകാലത്ത് ആത്മബന്ധമുണ്ടായിരുന്ന പലരുടെയും പേരുകള് പറഞ്ഞിട്ടും ആരെയും ഓര്ത്തെടുക്കാനാവാതെ തുറന്നുകിടന്ന പൂമുഖ വാതിലിലൂടെ പുറത്തേയ്ക്ക് ശൂന്യത നിറഞ്ഞ നോട്ടമയച്ച് നായര്ദാ നിസ്സംഗനായിരുന്നു. ആ ഇരിപ്പില് ഓർമകളുടെ തൂവലുകള് കൊഴിഞ്ഞുകൊണ്ടിരിക്കുന്ന ഒരു മനുഷ്യനെയാണ് ഞങ്ങള്ക്ക് കാണാന് കഴിഞ്ഞത്. കാലവും പ്രായവും നായര്ദായുടെ ചിന്തകള്ക്കും വാക്കുകള്ക്കും നിധിസമാനമായ ഓർമകള്ക്കും മീതെ മറവിയുടെ കട്ടിപ്പുതപ്പ് വിരിച്ചു തുടങ്ങിക്കഴിഞ്ഞിരുന്നു. ഒരുകാലത്ത് ഒരു ഹാര്ഡ് ഡിസ്കില് എന്നപോലെ കൊല്ക്കത്തയുടെ ചരിത്രവും അതിന്റെ കാലഗണനയും സൂക്ഷ്മതയോടെയും ജാഗ്രതയോടെയും സൂക്ഷിച്ചിരുന്ന മനസ്സ് മറവിയുടെ കയങ്ങളില് മറഞ്ഞു തുടങ്ങിയെന്ന തിരിച്ചറിവ് നല്കിയ വേദനയോടെയാണ് അന്ന് ഞങ്ങള് യാത്ര പറഞ്ഞിറങ്ങിയത്. ഭാര്യ സീതാദേവിയോടൊപ്പം ഹൈസ്കൂൾ അധ്യാപികയായി വിരമിച്ച കവി കൂടിയായ (എ മൈനര് റൈറ്റര് എന്ന് തങ്കപ്പന് നായര്) സതീദേവിയോടും അധ്യാപകനായ മകന് മനോജിനോടും കുടുംബത്തോടൊപ്പവുമായിരുന്നു നായര്ദാ അവസാന നാളുകള് ചിലവഴിച്ചത്. അവസാനകാലത്തെ ഏതാനും വര്ഷങ്ങള് ഒഴിച്ചുനിര്ത്തിയാല് ജീവിതകാലത്തുടനീളം കര്മ്മനിരതനായിരുന്നു നായര്ദാ. 2024 ജൂണ് 19ന് വാര്ധക്യസഹജമായ രോഗപീഡകള്ക്കും അവശതകള്ക്കും വിരാമമിട്ടുകൊണ്ട് തന്റെ തൊണ്ണൂറ്റിയൊന്നാം വയസ്സില് തങ്കപ്പന് നായര് വിടവാങ്ങിയതോടെ അടഞ്ഞത് ഒരവധൂതനെപ്പോലെ ചരിത്രം തേടി സഞ്ചരിച്ച, കൊല്ക്കത്ത നഗരത്തിന് അവിസ്മരണീയവും അസാധാരണവുമായ ചരിത്രസംഭാവനകള് നല്കിയ സമാനതകളില്ലാത്ത ഒരു ചരിത്രജീവിതമാണ്. 2024 ജൂണ് 19ന് വാര്ധക്യസഹജമായ രോഗപീഡകള്ക്കും അവശതകള്ക്കും വിരാമമിട്ടുകൊണ്ട് തന്റെ തൊണ്ണൂറ്റിയൊന്നാം വയസ്സില് തങ്കപ്പന് നായര് വിടവാങ്ങിയതോടെ അടഞ്ഞത് ഒരവധൂതനെപ്പോലെ ചരിത്രം തേടി സഞ്ചരിച്ച, കൊല്ക്കത്ത നഗരത്തിന് അവിസ്മരണീയവും അസാധാരണവുമായ ചരിത്രസംഭാവനകള് നല്കിയ സമാനതകളില്ലാത്ത ഒരു ചരിത്രജീവിതമാണ്. അതുകൊണ്ടുതന്നെ കൊല്ക്കത്തയുടെ ചരിത്രത്താളുകളില് നിന്ന് തങ്കപ്പന് നായര് എന്ന സാധാരണക്കാരനായ ചരിത്രകാരൻ പുറത്താവില്ല. ഗൗരവവായന ആവശ്യപ്പെടുന്ന അനിഷേധ്യമായ ആധികാരികതയും അഗാധമായ പാണ്ഡിത്യവും കൊണ്ട് സവിശേഷമായ അറുപതില്പ്പരം കൃതികള് വരുംകാലങ്ങളില് നായര്ദായെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കും. ഒരായുസ്സ് മുഴുവന് മഹാനഗരത്തില് കഴിഞ്ഞിട്ടും പെരുമാറ്റത്തിലും ജീവിതരീതികളിലും നാഗരികതയുടെ ആലഭാരങ്ങളൊന്നും തങ്കപ്പന് നായരുടെ ജീവിതത്തെ തീണ്ടിയില്ല. അരക്കൈയ്യന് ഷര്ട്ടും പാന്റുമായിരുന്നു സ്ഥിരവേഷം. ചെരിപ്പും തോള്സഞ്ചിയുമായിരുന്നു പതിവു സഹചാരികള്. കഴിയാവുന്നത്ര കാല്നടയായും അല്ലാത്തപ്പോള് ട്രാമിലും ബസിലുമായിരുന്നു സഞ്ചാരം. പതിനായിരക്കണക്കിന് പേജുകള് എഴുതിക്കൂട്ടിയത് തന്റെ ചെറിയ റെമിഗ്ടണ് റാന്ഡ് ടൈപ്പ്റൈറ്ററിലും. അക്കാദമിക് സ്ഥാപനങ്ങളുടെ പിന്ബലത്തിലോ, ഫെല്ലോഷിപ്പിലോ, സ്പോണ്സര്ഷിപ്പിലോ ആയിരുന്നില്ല ഈ ചരിത്രകൃതികളത്രയും തങ്കപ്പന് നായര് രചിച്ചത്. തെരുവുകളില് നിന്നു കണ്ടെത്തിയ ചരിത്രമെന്നും അവയെ പൊതുവായി വിശേഷിപ്പിക്കാം. അതുകൊണ്ടാവണം തങ്കപ്പന് നായരുടെ ഉദ്യമങ്ങളെ ആദ്യമായി ജനശ്രദ്ധയില് കൊണ്ടുവന്ന‘ദി ടെലഗ്രാഫ്’ ദിനപ്പത്രത്തിന്റെ ലേഖകനായിരുന്ന ഉമേഷ് ആനന്ദ് നായര്ദായെക്കുറിച്ചെഴുതിയ കവര് സ്റ്റോറിക്ക് Calcutta’s Barefoot Historian എന്ന തലക്കെട്ട് നല്കിയത്. ജീവിതാവസാനം വരെ തങ്കപ്പന് നായരുടെ ജീവിതകഥയെ അന്വർഥമാക്കുന്ന അടിക്കുറിപ്പായി ആ തലവാചകം മാറുകയും ചെയ്തു . ദേശാഭിമാനി വാരികയിൽ നിന്ന്

ദേശാഭിമാനി 22 Jul 2024 1:31 pm

പലസ്തീൻ ഒരു മതവിഷയമല്ല

പ്രകാശ് കാരാട്ട് ഗാസയിൽ പലസ്തീനെതിരെ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതി ആരംഭിച്ചിട്ട് ഒമ്പതുമാസം കഴിഞ്ഞു. വ്യോമാക്രമണത്തിലും ബോംബിങ്ങിലുമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 39,000 പേർ കൊല്ലപ്പെട്ടു. ആശുപത്രികൾ, സ്കൂളുകൾ, പാർപ്പിടങ്ങൾ ഒന്നുംതന്നെ ഇസ്രയേൽ ഒഴിവാക്കിയില്ല. ഈ കടന്നാക്രമണത്തിനെതിരെ ലോകമെമ്പാടും ഉയരുന്ന പ്രതിഷേധത്തിൽ കോടിക്കണക്കിന് ആളുകളാണ് അണിചേരുന്നത്. ഇതിൽ വലിയവിഭാഗം ജൂതരുമുണ്ട്. അവർ പറയുന്നത്, ഇസ്രയേൽ യുദ്ധത്തിന് വിരാമമിടണമെന്നും ജൂതജനതയുടെ പേരിൽ കൊടുംക്രൂരത ചെയ്യരുതെന്നുമാണ്. ഇന്ത്യയിൽ പലസ്തീനിയൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും യുദ്ധത്തിന് എതിരെയും പ്രതിഷേധം സംഘടിപ്പിക്കുന്നത് പ്രധാനമായും ഇടതുപക്ഷമാണ്. അതു സ്വാഭാവികമാണ്. കാരണം കോളനി മേധാവിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരെയുള്ള ദേശീയ വിമോചന പ്രസ്ഥാനത്തിനാണ് പലസ്തീൻ ജനത നേതൃത്വം നൽകുന്നത്. സ്വന്തം രാഷ്ട്രത്തിനുവേണ്ടി 20–--ാം നൂറ്റാണ്ടിൽ ആരംഭിച്ച്, ഇന്നും തുടരുന്ന ദേശീയ വിമോചനപ്രസ്ഥാനമാണ് പലസ്തീൻ ജനതയുടേത്. ആ പോരാട്ടം ജൂതരും മുസ്ലിങ്ങളും തമ്മിലുള്ള മതപ്രശ്നമേയല്ല. അധിനിവേശത്തിനെതിരെ പലസ്തീൻ ജനത നടത്തുന്ന ചെറുത്തുനിൽപ്പിനെ മതപ്രശ്നമാക്കി ചിത്രീകരിക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നത്. ഇസ്രയേൽ കൊളോണിയൽ സെറ്റ്ലർ രാഷ്ട്രമാണ്. 1967ലെ യുദ്ധത്തിലൂടെ പശ്ചിമതീരവും (വെസ്റ്റ് ബാങ്ക്) ഗാസയും കിഴക്കൻ ജറുസലേമും കീഴ്പ്പെടുത്തി അവർ അതിർത്തി വിപുലമാക്കുകയും ചെയ്തു. ദൗർഭാഗ്യകരമെന്നു പറയട്ടെ, ഇന്ത്യയിൽ പലസ്തീൻ ജനതയുടെ പോരാട്ടത്തെ ജൂതരാഷ്ട്രത്തിനെതിരെയുള്ള മുസ്ലിങ്ങളുടെ പോരായാണ് ചിത്രീകരിക്കപ്പെടുന്നത്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനവും ഇസ്രയേലിന് പൂർണപിന്തുണ നൽകുന്ന മോദി സർക്കാരിന്റെ സമീപനവുമാണ് ഇതിനു കാരണം. പലസ്തീൻ പിന്തുണ മുസ്ലിംപ്രീണനമല്ല ലോക്സഭാ തെരഞ്ഞെടുപ്പിന് എത്രയോ മുമ്പ് 2023 ഒക്ടോബറിലാണ് ഇസ്രയേൽ ഗാസ ആക്രമണം തുടങ്ങിയത്. ഈ ഘട്ടത്തിൽത്തന്നെ യുദ്ധത്തെ എതിർത്തും പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും സിപിഐ എമ്മും എൽഡിഎഫും പ്രചാരണം ആരംഭിച്ചിരുന്നു. അഖിലേന്ത്യ പ്രചാരണത്തിന് ഇടതുപക്ഷം നൽകിയ ആഹ്വാനം പൂർണമായ ഗൗരവത്തിൽത്തന്നെ കേരളത്തിൽ നടക്കുകയുണ്ടായി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ എൽഡിഎഫ് പൊതുപ്രചാരണത്തിന്റെ ഭാഗമായി ഇതുമാറി. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുള്ള പ്രചാരണത്തിനെതിരെ തെരഞ്ഞെടുപ്പുഫലത്തിനു ശേഷം പല കോണിൽനിന്നും വിമർശമുയർന്നു. പലസ്തീൻ വിഷയം ഒരു മുസ്ലിം വിഷയ’മാണെന്നും മുസ്ലിം വോട്ട് കിട്ടാനാണ് സിപിഐ എം ഈ വിഷയം ഉയർത്തിയതെന്നുമാണ് ഈ വിമർശത്തിന്റെ സാരാംശം. സിപിഐ എമ്മിന്റെയും എൽഡിഎഫിന്റെയും പ്രചാരണത്തെ മുസ്ലിം പ്രീണനമായാണ് ബിജെപി കണ്ടത്. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ പ്രസിഡന്റ് സയ്യിദ് ശിഹാബ് തങ്ങൾ പോലും ഒരു മുഖാമുഖത്തിൽ പറഞ്ഞത് പലസ്തീൻ പോലുള്ള മുസ്ലിം വിഷയം’ ഉയർത്തി സിപിഐ എം മുസ്ലിം ജനസാമാന്യത്തെ കബളിപ്പിക്കുകയാണെന്നാണ്. മുസ്ലീം തീവ്രവാദികളാണ് ജൂതരാഷ്ട്രത്തെ ഭീഷണിപ്പെടുത്തുന്നതെന്ന വീക്ഷണം ഒരുവിഭാഗം ക്രൈസ്തവസഭകളെയും കാര്യമായി സ്വാധീനിക്കുന്ന സ്ഥിതിയുണ്ടായി. ഇതിൽനിന്നും നമുക്ക് ചില നിഗമനങ്ങളിൽ എത്താൻ കഴിയും. ഒന്നാമതായി കേരളത്തിലെ എല്ലാ മതസമുദായത്തിലും -ഹിന്ദുക്കളിലും മുസ്ലിങ്ങളിലും ക്രൈസ്തവരിലും വർഗീയവികാരം എങ്ങനെയാണ് വളരുന്നതെന്ന് ഇത് കാണിച്ചുതരുന്നുണ്ട്. അതുകൊണ്ടുതന്നെ ഇസ്രയേൽ–- പലസ്തീൻ വിഷയം മതപരമായ ഒന്നല്ലെന്ന് ആവർത്തിച്ചു വിശദീകരിക്കേണ്ടതുണ്ട്. അടിച്ചമർത്തപ്പെട്ട പലസ്തീൻ ജനത മുക്കാൽനൂറ്റാണ്ടായി തുടരുന്ന അധിനിവേശത്തിനെതിരായ പോരാട്ടമാണ് ഇതെന്ന് വ്യക്തമാക്കണം. ക്രൈസ്തവർക്കും 
ഇസ്രയേൽ പേടിസ്വപ്നം അധിനിവേശ പ്രദേശങ്ങളിൽ പലസ്തീനിയൻ ക്രൈസ്തവർക്ക് എന്താണ് സംഭവിച്ചതെന്ന് കേരളത്തിലെ ക്രിസ്ത്യൻ സമൂഹവും അറിയണം. ഇസ്രയേൽ എന്ന രാഷ്ട്രം രൂപംകൊണ്ട 1948ൽ മൊത്തം അറബ് –-പലസ്തീനിയൻ ജനസംഖ്യയുടെ 12 ശതമാനം ക്രൈസ്തവരായിരുന്നു. എന്നാൽ, ഇപ്പോൾ കിഴക്കൻ ജറുസലേമും ഗാസയും പശ്ചിമതീരവും ഉൾപ്പെട്ട പലസ്തീനിൽ മൊത്തം ജനസംഖ്യയുടെ രണ്ടുശതമാനം മാത്രമാണ് ക്രൈസ്തവർ. പുതുതായി രൂപംകൊണ്ട ഇസ്രയേലിൽനിന്നും പലസ്തീൻ ജനതയെ പുറത്താക്കാൻ തുടങ്ങിയപ്പോൾ നിരവധി പലസ്തീൻ ക്രൈസ്തവർക്കും ഭൂമിയും പാർപ്പിടവും നഷ്ടമായി. പശ്ചിമതീരവും ഗാസയും ഇസ്രയേൽ അധിനിവേശത്തിലായപ്പോഴും ഇത് തുടർന്നു. ഇതിന്റെയെല്ലാം ഫലമായി പലസ്തീൻ അഭയാർഥികളിൽ 10 ശതമാനത്തോളം ക്രൈസ്തവരായി. പലസ്തീനിയൻ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് 2017ൽ നടത്തിയ സെൻസസ് അനുസരിച്ച് 47,000 പലസ്തീൻ ക്രൈസ്തവർ മാത്രമാണ് പലസ്തീനിൽ ജീവിക്കുന്നത്. ഇതിൽ 98 ശതമാനവും ഇസ്രയേൽ അധിനിവേശ പ്രദേശങ്ങളായ പശ്ചിമ തീരത്തും ഗാസാ മുനമ്പിലുമാണ്. ഇസ്രയേലും അവരുടെ സുരക്ഷാ ഏജൻസികളും ചേർന്ന് ഭൂമി ബലമായി പിടിച്ചെടുത്തും വർണവിവേചനമതിൽ ഉയർത്തിയും അക്ഷരാർഥത്തിലുള്ള അടിച്ചമർത്തൽ ഭരണമാണ് നടത്തുന്നത്. യേശുക്രിസ്തു ജനിച്ച ബെത്ലഹേം നഗരം അധിനിവേശ പശ്ചിമതീരത്താണ്. 70 വർഷംമുമ്പ് ഇവിടെ ജനസംഖ്യയിൽ 80 ശതമാനവും ക്രൈസ്തവരായിരുന്നു. എന്നാൽ, 2001ൽ ഇസ്രയേൽ വർണവിവേചന മതിൽ നിർമിക്കാനാരംഭിച്ചതോടെ ബെത്ലഹേമിനെ ജറുസലേമിൽനിന്നും വേർപെടുത്തി. മാത്രമല്ല, ഈ ചുമരിനാൽ ബെത്ലഹേം വലയംചെയ്യപ്പെടുകയും പലസ്തീനിയൻ മുസ്ലിങ്ങളുടെയും ക്രൈസ്തവരുടെയും ഭൂമിയിൽ ജൂത ആവാസകേന്ദ്രങ്ങൾ നിർമിക്കുകയുംചെയ്തു. ഇതിന്റെ ഫലമായി ബെത്ലഹേമിൽനിന്നും ക്രൈസ്തവരെ കൂട്ടമായി പുറത്താക്കി. നിലവിൽ നഗരജനസംഖ്യയുടെ 12 ശതമാനം അതായത് 11,000 പേർ മാത്രമാണ് ക്രൈസ്തവർ. ബെത്ലഹേമിൽ ജീവിക്കുന്ന ക്രൈസ്തവർക്ക് ഏതാനും കിലോമീറ്റർ അകലെയുള്ള ജറുസലേം സന്ദർശിക്കാനാകില്ല. ഈസ്റ്റർ വേളയിൽപ്പോലും ജറുസലേമിലെ യേശുക്രിസ്തുവിന്റെ കല്ലറ കാണാൻ പെർമിറ്റിന് അപേക്ഷ നൽകണം. അതാണെങ്കിൽ ലഭിക്കുകയുമില്ല. ഇസ്രയേൽ രാഷ്ട്രവും സയണിസ്റ്റ് തീവ്രവാദസേനയും പലസ്തീൻ മുസ്ലിങ്ങളെയും ക്രൈസ്തവരെയും വേർതിരിച്ചു കാണാറില്ലെന്നതാണ് വസ്തുത. ഇരുവിഭാഗവും ഒരുപോലെ ഇസ്രയേൽ അധിനിവേശത്തിന് ഇരകളാണ്. ആദ്യ ക്രിസ്ത്യൻ വിഭാഗങ്ങളുമായി പുരാതനകാലംമുതൽ ബന്ധമുള്ളവയാണ് പലസ്തീനിലെ സഭകളും ക്രിസ്ത്യൻ സമുദായവും. ക്രൈസ്തവരിൽ വലിയവിഭാഗം ഈസ്റ്റേൺ ഓർത്തഡോക്സ് സഭകളുമായി ബന്ധമുള്ളവരാണ്. തുടർന്ന് റോമൻ കത്തോലിക്കാസഭയും ഏറ്റവും അവസാനമായി പ്രൊട്ടസ്റ്റന്റ് ചർച്ചും കടന്നുവന്നു. പലസ്തീനിലെ ക്രൈസ്തവരും സഭാമേധാവികളും സംയുക്തമായി ശ്രദ്ധേയമായ ഒരു പ്രഖ്യാപനം പുറത്തിറക്കുകയുണ്ടായി. 2009 ഡിസംബർ 11നാണ് കയ്റോസ് പലസ്തീനിയൻ രേഖ എന്നപേരിലുള്ള ഈ പ്രഖ്യാപനം പുറത്തിറക്കിയത്. ആയിരക്കണക്കിന് പലസ്തീൻ ക്രൈസ്തവരും ജറുസലേമിലെ 13 സഭകളിലെ പാത്രിയർക്കീസുമാരും ആർച്ച് ബിഷപ്പുമാരും ഒപ്പിട്ടതാണ് ഈ പ്രഖ്യാപനം. ഇസ്രയേൽ അധിനിവേശം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാൻ ശക്തമായി ആവശ്യപ്പെടുന്നതാണ് ഈ പ്രഖ്യാപനം. രേഖയിൽ ഇങ്ങനെ പറയുന്നു പലസ്തീൻ ഭൂമിയിൽ ഇസ്രയേൽ നടത്തിയ അധിനിവേശം ദൈവത്തിനും മനുഷ്യത്വത്തിനുമെതിരെയുള്ള പാപമാണെന്ന് ഞങ്ങൾ പ്രഖ്യാപിക്കുന്നു. ദൈവം പലസ്തീനികൾക്ക് കൽപ്പിച്ചുനൽകിയ മാനുഷിക അവകാശങ്ങളാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്’. പലസ്തീനിൽനിന്നും ക്രൈസ്തവരെ മറ്റിടങ്ങളിലേക്ക് കുടിയേറ്റേണ്ടത് ഇസ്രയേൽ താൽപ്പര്യമാണ്. ജൂതരും മുസ്ലിങ്ങളും തമ്മിലുള്ള മതപ്രശ്നം മാത്രമാണെന്ന് ലോകത്തിനു മുമ്പിൽ അവതരിപ്പിക്കാൻ ഇത് ഇസ്രയേലിനെ സഹായിക്കും. പാശ്ചാത്യലോകത്ത് നിലവിലുള്ള ഇസ്ലാം പേടിക്ക് ഇത് ഇന്ധനമാകുകയും ചെയ്യും. ഇസ്രയേൽ ജൂതരാഷ്ട്രമായത് മറ്റെല്ലാ മതവിഭാഗങ്ങളെയും അടിച്ചമർത്തിയാണെന്ന യാഥാർഥ്യം നിരവധി പണ്ഡിതന്മാരും എഴുത്തുകാരും രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് പ്രശസ്ത എഴുത്തുകാരനായ വില്യം ഡാൽറിംപിളിന്റെ (William Dalrymple) ഫ്രം ഹോളി മൗണ്ടെയ്ൻ’ എന്ന യാത്രാവിവരണ കൃതിയിൽ ക്രിസ്ത്യൻ മതവുമായി ബന്ധപ്പെട്ട പ്രാചീന വിശുദ്ധകേന്ദ്രങ്ങളെക്കുറിച്ച് പരാമർശിക്കവെ ജറുസലേമിലെ ക്രൈസ്തവ സന്യാസിമഠങ്ങളും സ്മാരകങ്ങളും എങ്ങനെയാണ് സയണിസ്റ്റുകൾ ഇല്ലാതാക്കിയതെന്ന് വിവരിക്കുന്നുണ്ട്. ചരിത്രം മാറ്റിയെഴുതാനുള്ള അവരുടെ ത്വരയുടെ ഭാഗമാണ് ഇത്. ജറുസലേമിന്റെ ഹൃദയം ജൂതമതം മാത്രമാണെന്ന് വരുത്തിത്തീർക്കുകയാണ് ലക്ഷ്യം. ജൂതമതകേന്ദ്രങ്ങൾ കണ്ടെത്താനായി ഇസ്രയേൽ അധികൃതർ വ്യാപകമായ ഖനനവും നടത്തിയിരുന്നു. എന്നാൽ, ഖനനം നടത്തി കണ്ടെത്തിയ ക്രൈസ്തവ സന്യാസി മഠങ്ങളാകട്ടെ നശിപ്പിക്കുകയും ചെയ്തു. ഗാസയ്ക്കെതിരെ ഭയാനകമായ യുദ്ധത്തിനിടയിലും അവിടത്തെ ചെറുന്യൂനപക്ഷമായ ക്രൈസ്തവരെ ഇസ്രയേൽ വെറുതെവിട്ടില്ല. ഇതെല്ലാം കേരളത്തിലെ ക്രൈസ്തവരിൽനിന്നും മറച്ചുവച്ച് ദിനമെന്നോണം അവരോടു പറയുന്നത് ഇസ്ലാമിക മതമൗലികവാദികളാണ് ഇസ്രയേൽ രാഷ്ട്രത്തിനെതിരെ യുദ്ധം ചെയ്യുന്നതെന്നാണ്. ഇത്തരം പ്രചാരണങ്ങളുടെ ഉൽഭവകേന്ദ്രം പ്രധാനമായും അമേരിക്കയിലെ ചില വലതുപക്ഷ ഇവാഞ്ചലിസ്റ്റ് സഭകളാണ്. സയണിസത്തെ ശക്തമായി പിന്തുണയ്ക്കുന്നവരാണ് ഇവ. ഹമാസിനെ വളർത്തിയതും 
ഇസ്രയേൽ വളരെ കുറച്ചുപേർക്കുമാത്രം അറിയാവുന്ന മറ്റൊരു കാര്യം ഹമാസ് പ്രധാന ശക്തിയായി മാറുന്നതിനു പിന്നിൽ ആദ്യഘട്ടത്തിൽ പ്രവർത്തിച്ചത് ഇസ്രയേൽ അധികൃതർതന്നെ ആയിരുന്നെന്ന കാര്യമാണ്. മതനിരപേക്ഷ പ്രസ്ഥാനമായ പലസ്തീൻ വിമോചനസംഘടന (പിഎൽഒ) യെ തളർത്താനാണ് അവർ ഈ സംഘടനയെ ഉപയോഗിച്ചത്. അതിനുശേഷം നാം കാണുന്നത് ഇസ്ലാമിക തീവ്രവാദത്തിന്റെയും അതിനെതിരായ ജൂതവലതുപക്ഷ തീവ്രവാദത്തിന്റെയും ഉയർച്ചയാണ്. ജൂതതീവ്രവാദത്തെ നിയന്ത്രിക്കുന്നതാകട്ടെ നെതന്യാഹു സർക്കാരും. അതുകൊണ്ടുതന്നെ ഇസ്രയേൽ–- പലസ്തീൻ സംഘർഷത്തെ വർഗീയ കണ്ണിലൂടെ കാണുന്നതിനെ എതിർക്കേണ്ടത് അത്യാവശ്യമാണ്. ഇസ്രയേൽ അധിനിവേശത്തിൽ പലസ്തീൻ ജനത, അവർ ക്രിസ്ത്യാനികളായാലും മുസ്ലിങ്ങളായാലും ഒരുപോലെ ദുരിതമനുഭവിക്കുകയാണ്. ഇതിനു കാരണം മേഖലയിൽ അറബ് മതനിരപേക്ഷ ദേശീയ ശക്തികൾക്കെതിരെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കാവൽക്കാരനാണ് ഇസ്രയേൽ എന്നതുകൊണ്ടാണ്. ലോക സാഹചര്യങ്ങളിൽ വന്ന മാറ്റവും ഇതിന് ആക്കംകൂട്ടി. പ്രത്യേകിച്ചും സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ മതപരമായ സ്വത്വവാദശക്തികൾ മുഖ്യധാരയിലേക്ക് കടന്നു. അമേരിക്കയുടെ സഖ്യശക്തികളായ അറബ് രാജ്യങ്ങളിലെ രാജാക്കന്മാരും ഷെയ്ഖുമാരും പലസ്തീൻ ജനതയുടെ താൽപ്പര്യങ്ങളെ വഞ്ചിക്കുകയും ചെയ്തു. ഈ പ്രതികൂല ഘടകങ്ങളെല്ലാം ഉണ്ടായിട്ടും ഇസ്രയേൽ അധിനിവേശത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന പലസ്തീൻ ജനതയുടെ ധൈര്യത്തെയും മനക്കരുത്തിനെയും വിലമതിക്കാതിരിക്കാനാകില്ല. കേരളത്തിലെ ജനങ്ങൾ അവർ ഏതു മതവിഭാഗത്തിൽപ്പെട്ടവരായാലും പലസ്തീൻ ജനതയുടെ സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിനൊപ്പമാണ് അണിചേരേണ്ടത്.

ദേശാഭിമാനി 22 Jul 2024 1:00 am

നിയന്ത്രണസംവിധാനം സുസജ്ജം

കേരളത്തിൽ വീണ്ടും നിപാ മരണം. മലപ്പുറത്ത് പാണ്ടിക്കാട്ട് പതിനാലുകാരൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുട്ടിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പട്ടിക തയ്യാറാക്കി ആരോഗ്യവകുപ്പ് സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കിവരുന്നു. കുട്ടിയുമായി അടുത്തുബന്ധപ്പെട്ടവരെ കൂടുതൽ രോഗസാധ്യതയുള്ളവരെന്ന് കണക്കാക്കി അവരുടെ സ്രവങ്ങൾ കൂടുതൽ പരിശോധിക്കാനുള്ള നടപടികൾ സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട്. കോവിഡ് മഹാമാരിയുമായി തട്ടിച്ചുനോക്കുമ്പോൾ മരണനിരക്ക് കൂടുതലാണെങ്കിലും വ്യാപനസാധ്യത കുറഞ്ഞ പകർച്ചവ്യാധിയാണ് നിപാ. നിപായുടെ കാര്യത്തിൽ രോഗി കടുത്ത രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതുകൊണ്ട് രോഗം തുടക്കത്തിൽത്തന്നെ ശ്രദ്ധയിൽപ്പെടുമെന്നതിനാൽ രോഗിയെ ആശുപത്രിയിലേക്ക് നീക്കംചെയ്യാൻ കഴിയും. അതുകൊണ്ടുതന്നെ രോഗിയുമായി ബന്ധപ്പെടുന്നവർ, മിക്കവാറും അടുത്ത ബന്ധുക്കളും ആശുപത്രിയിലെത്തുന്നവരും മാത്രമാകാനാണ് സാധ്യത. ഇവരെ സമ്പർക്ക വിലക്കിന് (ക്വാറന്റൈൻ) വിധേയമാക്കാൻ എളുപ്പവുമായിരിക്കും. എന്നാൽ, കോവിഡിന്റെ കാര്യത്തിൽ പലപ്പോഴും രോഗലക്ഷണംപോലും പ്രകടിപ്പിക്കാത്തവർ (Asymptomatic) ധാരാളമുള്ളതുകൊണ്ടും രോഗലക്ഷണങ്ങൾ അത്ര തീവ്രമല്ലാത്തതുകൊണ്ടും രോഗം അതിവേഗം വ്യാപിക്കും. അതുകൊണ്ട് കോവിഡിനെ ലോകമെമ്പാടും പെടുന്നനെ വ്യാപന സാധ്യതയുള്ള മഹാമാരിയായി (പാൻഡമിക്) കരുതുമ്പോൾ നിപായെ ഏതാനും രാജ്യത്തു മാത്രമോ പ്രാദേശികമായോ മാത്രം വ്യാപന സാധ്യതയുള്ള എപ്പിഡമിക്, എൻഡമിക് വിഭാഗത്തിലാണ് പെടുത്തിയിട്ടുള്ളത്. 2002ൽ ചൈനയിൽനിന്ന് ആരംഭിച്ച സാർഴ്സ്, 2012 സൗദി അറേബ്യയിൽ പൊട്ടിപ്പുറപ്പെട്ട, മെർഴ്സ്, 1976 ആഫ്രിക്കയിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട എബോള രോഗങ്ങൾ നിപായുടെ സ്വഭാവം പ്രകടിപ്പിക്കുന്നവയായിരുന്നു. അതുകൊണ്ടുതന്നെ തീവ്രത കൂടുതലായതിനാൽ ഈ രോഗങ്ങൾ വലിയ ഭീതി പടർത്തിയെങ്കിലും അതിവേഗം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞു. ഇത്തരം രോഗങ്ങൾ ഇടയ്ക്കിടെ പല രാജ്യത്തും കാണപ്പെടുന്നുമുണ്ട്. 1998ൽ മലേഷ്യയിലും തുടർന്ന് സിംഗപ്പുരിലുമാണ് നിപാ വൈറസ് രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് ബംഗ്ലാദേശിലേക്കും ഇന്ത്യയിലേക്കും വ്യാപിച്ചു. ഇന്ത്യയിൽ 2001ൽ പശ്ചിമബംഗാളിലെ സിലിഗുരിയിലാണ് ആദ്യം നിപാ പ്രത്യക്ഷപ്പെട്ടത്. 1998നു ശേഷം ഇതുവരെ വിവിധ രാജ്യത്തായി എഴുന്നൂറോളംപേരെ ബാധിച്ചിട്ടുണ്ട്. നാനൂറോളംപേർ മരിച്ചു. ബംഗ്ലാദേശിൽനിന്നും ഇടയ്ക്കിടെ ഇപ്പോഴും നിപാ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞവർഷം അവിടെ 14 പേരെ രോഗം ബാധിച്ചിരുന്നു. 10 പേർ മരിച്ചു. ഈ വർഷവും രോഗബാധയുണ്ടായി. കേരളത്തിൽ ഇത് അഞ്ചാം തവണയാണ് നിപാ പ്രത്യക്ഷപ്പെടുന്നത്. 2018 മേയ് മാസത്തിൽ ആദ്യമായി കേരളത്തിൽ കോഴിക്കോട്ട് വൈറസ് ബാധയുണ്ടായി. 28 പേരിൽ ലക്ഷണം കണ്ടെങ്കിലും 18 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. 17 പേർ മരിച്ചു. 2019 ജൂണിൽ കൊച്ചിയിൽ 23 കാരനായ വിദ്യാർഥിയെ വൈറസ് ബാധിച്ചെങ്കിലും ചികിത്സയെത്തുടർന്ന് രോഗം ഭേദമായി. 2021ൽ കോഴിക്കോട്ട് പന്ത്രണ്ടുകാരൻ നിപാ മൂലം മരണമടഞ്ഞു. 2023ൽ ആറുപേരെ രോഗം ബാധിച്ചു. രണ്ടുപേർ മരിച്ചു. പഴവർഗങ്ങൾ ഭക്ഷിച്ചു ജീവിക്കുന്ന റ്റെറോപസ് (Pteropus) ജനുസ്സിൽപ്പെട്ട വവ്വാലുകളാണ് നിപാ വൈറസിന്റെ പ്രകൃതിദത്തവാഹകർ. വവ്വാലിന്റെ കാഷ്ഠം, മൂത്രം, ഉമിനീര്, ശുക്ലം എന്നീ സ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തേക്ക് വ്യാപിക്കുന്നത്. വവ്വാലുകൾ ഭക്ഷിച്ച് ഉപേക്ഷിക്കുന്ന ഫലങ്ങളിലൂടെയും വൈറസ് എത്തിപ്പെടുന്ന ഇടനില ജീവികളിലൂടെയും മനുഷ്യരിലെത്താം. ബംഗ്ലാദേശിൽ പനയിൽനിന്ന് ശേഖരിക്കുന്ന പാനീയത്തിലൂടെയാണ് രോഗം മനുഷ്യരിലെത്തിയത്. കേരളത്തിൽ ആദ്യം രോഗം വ്യാപിച്ച ഘട്ടംമുതൽ നടത്തിയ പഠനങ്ങളിൽ മറ്റൊരു ജീവിയിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അടുത്തിടെ രോഗം ബാധിച്ചവരിൽ കൂടുതലും കുട്ടികളായതുകൊണ്ട് വവ്വാൽ കടിച്ച് ഉപേക്ഷിച്ച പഴവർഗങ്ങളിലൂടെ ആയിരിക്കാം വൈറസ് മനുഷ്യരിൽ എത്തിയതെന്ന പ്രാഥമിക നിഗമനത്തെ ശക്തിപ്പെടുത്തുന്നുണ്ട്. എങ്കിലും ഇക്കാര്യത്തിലുള്ള നിരീക്ഷണവും പഠനവും ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും നടത്തിവരികയാണ്. കേരളത്തിൽ നിപാ സാന്നിധ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു കേന്ദ്രം (Kerala One Health Centre for Nipah Research) ആരംഭിച്ചിട്ടുണ്ട്. കൃഷി, മൃഗസംരക്ഷണം, തദ്ദേശഭരണം തുടങ്ങി ബന്ധപ്പെട്ട നിരവധി ഡിപ്പാർട്ട്മെന്റുകളുടെ സഹായത്തോടെയാണ് കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. ലോകാരോഗ്യ സംഘടന അടക്കം അന്താരാഷ്ട ഏജൻസികളുമായും ആരോഗ്യവകുപ്പ് ബന്ധപ്പെട്ടുവരുന്നു. തിരുവനന്തപുരത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജിയും നിപായുമായി ബന്ധപ്പെട്ട മേഖലകളിൽ മൗലിക ഗവേഷണം നടത്തുന്നുണ്ട്. ലോകമെമ്പാടും പകർച്ചവ്യാധികൾ കാലാവസ്ഥാ വ്യതിയാനത്തിന്റെയും മറ്റും ഫലമായിക്കൂടി പകർച്ചവ്യാധി വ്യാപിച്ചുവരുന്നുണ്ട്. നിപാ അടക്കം പല രോഗങ്ങൾക്കുമുള്ള പ്രത്യേക ആന്റി വൈറലുകളും വാക്സിനും ഇതുവരെ കണ്ടെത്തിയിട്ടുമില്ല. ഈ സഹചര്യത്തിൽ കേരളത്തിലെ ഗവേഷണസ്ഥാപനങ്ങൾ സാർവ ദേശീയതലത്തിൽത്തന്നെ വലിയ പ്രതീക്ഷയാണ് ഉയർത്തിയിട്ടുള്ളത്. രോഗനിയന്ത്രണത്തിനുള്ള കൃത്യമായ പെരുമാറ്റച്ചട്ടങ്ങളും കർമപരിപാടികളും ആവിഷ്കരിച്ച് ആരോഗ്യവകുപ്പ് കാര്യക്ഷമതയോടെ പ്രവർത്തനങ്ങൾ നടപ്പാക്കിവരുന്നു. തദ്ദേശഭരണവകുപ്പും മൃഗസംരക്ഷണ, കൃഷിവകുപ്പുകളും ബന്ധപ്പെട്ട മറ്റു വകുപ്പുകളും സജീവമായി ഇടപെട്ടുവരുന്നു. ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുള്ളവ നടപ്പാക്കുകയും അനാവശ്യ ഭീതി ഒഴിവാക്കുകയുമാണ് ഈ ഘട്ടത്തിൽ വേണ്ടത്.

ദേശാഭിമാനി 22 Jul 2024 1:00 am

ഈ ‘ഷട്ട്‌ഡൗൺ’ ഒരു മുന്നറിയിപ്പ്‌

സ്വതന്ത്രമായി ഉപയോഗിക്കാനും ഉപയോഗക്രമത്തെക്കുറിച്ച് പഠിക്കാനും അതിൽ മാറ്റംവരുത്താനും ഒരു തടസ്സവുമില്ലാതെ എത്ര പകർപ്പ് വേണമെങ്കിലും എടുത്തുപയോഗിക്കാനും സാധിക്കുന്ന സോഫ്റ്റ്വെയറുകളാണ് സ്വതന്ത്ര സോഫ്റ്റ്വെയർ –- വിക്കിപീഡിയ. നേരെ വിപരീതാർഥമാണ് പ്രൊപ്രൈറ്ററി സോഫ്റ്റ്വെയർ അല്ലെങ്കിൽ പ്രൊഫഷണൽ സോഫ്റ്റ്വെയറിനുള്ളത്. പറയുന്ന വിലയ്ക്ക് വാങ്ങണം, ഒരു ഇടപെടലും നടക്കില്ല, നമ്മുടെ സൗകര്യത്തെ മാനിക്കുന്നുമില്ല. അവർ നമ്മുടെ കംപ്യൂട്ടർ വഴി എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നതെന്ന വിവരംപോലും തരാതെ അടച്ചുവച്ചിരിക്കുന്നു. ലോകം വൈജ്ഞാനികതയുടെ ചിറകിൽ സഞ്ചരിക്കുമ്പോൾ അതിന്റെ കുത്തകാവകാശം കോർപറേറ്റ് കമ്പനികൾ കൈവശം വയ്ക്കണോ, അതോ ഈ രംഗത്ത് അതിവിദഗ്ധർക്കടക്കം ആർക്കും ഇടപെടാവുന്ന വിധത്തിൽ, മനസ്സിലാക്കാനും മാറ്റിമറിക്കാനും പറ്റുന്നവിധം തുറസ്സായി വയ്ക്കണോ എന്നതാണ് ചോദ്യം. ഈ ചോദ്യത്തിന് ഒരുപരിധിവരെ സുന്ദരമായ ഉത്തരം കൊണ്ടുവന്നിരിക്കുകയാണ് മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിനു വന്ന തകരാറിനെ തുടർന്ന് ലോകമാകെ പടർന്ന പ്രതിസന്ധി. അവർ ഉപയോഗിക്കുന്ന സുരക്ഷാസംവിധാനമായ ‘ക്രൗഡ് സ്ട്രൈക്കി’ലെ അപ്ഡേഷനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ ഒന്നേകാൽ മണിക്കൂറിനുള്ളിൽ സംഭവിച്ച ‘ഷട്ട് ഡൗൺ’ ഒരു മുന്നറിയിപ്പാണ്. സെർവറുകളടക്കം 80 ലക്ഷത്തിലധികം കംപ്യൂട്ടറുകളാണ് തകരാറിലായതെന്ന് മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചു. ബുക്കിങ്, റിസർവേഷൻ, ചെക്കിൻ തുടങ്ങിയവ തടസ്സപ്പെട്ട് ആയിരക്കണക്കിന് വിമാന സർവീസാണ് റദ്ദാക്കിയത്. ഓസ്ട്രേലിയയിലും യുകെയിലും ഡിജിറ്റൽ പണമിടപാട് നിലച്ചു. ആശുപത്രികളിൽ പരിശോധനയും പ്രവേശനവും നിലച്ചു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിനെയും ജപ്പാനിൽ മക്ഡൊണാൾഡ്സ് അടക്കം വ്യാപാര സ്ഥാപനങ്ങളെയും ബാധിച്ചു. ‘ പ്രസിഡന്റ് ബൈഡനെ കാര്യങ്ങൾ ധരിപ്പിച്ചു’ എന്ന് വൈറ്റ്ഹൗസ് വാർത്താക്കുറിപ്പിറക്കി. ഇന്ത്യയിലെ കംപ്യൂട്ടർ സുരക്ഷാ വിദഗ്ധസംഘം (സെർട്ട് –- ഇൻ) വിശേഷിപ്പിച്ചു: ‘നിർണായകം’. ജനറേറ്റീവ് എഐ അടക്കം സാങ്കേതികവിദ്യയിൽ അതിവേഗം സഞ്ചരിക്കുമ്പോൾ വിജ്ഞാനമേഖലയുടെ സൂക്ഷിപ്പും നിയന്ത്രണവും ലാഭക്കൊതിയരായ കോർപറേറ്റുകളുടെ കൈയിലിരിക്കുന്നതിനാലുള്ള അത്യാപത്തിന്റെ ചെറിയ ഉദാഹരണമാണ് ഇപ്പോൾ കണ്ടത്. എന്നാൽ, ചൈനയിൽ കളിപ്പാട്ടത്തിന്റെ സോഫ്റ്റ്വെയർ തകരാറിലായാൽ ആഘോഷിക്കുന്ന കോർപറേറ്റ് മാധ്യമങ്ങളും വാർത്താ ഏജൻസികളും ഈ പ്രശ്നത്തെ എത്രമാത്രം തുറന്നുകാണിച്ചെന്നതും ചർച്ച ചെയ്യേണ്ടതാണ്. ഇവിടെയാണ് ഫിൻലൻഡ്കാരനായ വിദ്യാർഥി ലിനസ് ബെനഡിക്ട് തുടങ്ങിവയ്ക്കുകയും റിച്ചാർഡ് സ്റ്റാൾമാൻ ലോകത്തിനാകെ പുതിയ പ്രകാശമായി വളർത്തിയെടുക്കുകയും ചെയ്ത ‘സ്വതന്ത്ര സോഫ്റ്റ്വെയർ ’ പ്രസ്ഥാനത്തിന്റെ പ്രസക്തി. ചില അന്താരാഷ്ട്ര മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തു: ‘ ഇന്ത്യയിലെ ഒരു കൊച്ചുസംസ്ഥാനത്ത് പ്രതിസന്ധി സർക്കാർ–- പൊതുമേഖലയിൽ ബാധിച്ചില്ല.’ 2006ൽ വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് കേരളം സ്വതന്ത്ര സോഫ്റ്റ്വെയർ സംവിധാനത്തിലേക്ക് മാറിയത്. ആർച്ച് ലിനക്സ്, ഉബുണ്ടു, ഡെബിയൻ, ഫെഡൊറ തുടങ്ങിയ പേരുകളെല്ലാം ഇവിടെ സുപരിചിതമാണ്. സ്കൂളുകളിൽനിന്ന് ഉന്നതവിദ്യാഭ്യാസ, ഗവേഷണ മേഖലയിലേക്കും ക്ലൗഡ് സംവിധാനത്തിലേക്കും സ്വതന്ത്ര സോഫ്റ്റ്വെയർ കടന്നുകഴിഞ്ഞു. കോർപറേറ്റുകൾ പ്രചരിപ്പിക്കുന്ന തരത്തിലുള്ള സുരക്ഷാപ്രശ്നമൊന്നും ഉണ്ടായിട്ടില്ല. കാരണം, സർവസന്നദ്ധരായ ഒരു ലോകംതന്നെ സ്വതന്ത്ര സോഫ്റ്റ്വെയറിനു പിന്നിൽ കണ്ണുതുറന്നിരിപ്പുണ്ട്. അതിനെ വിശ്വാസത്തിലെടുക്കുകയെന്നത് കാഴ്ചപ്പാടിന്റെകൂടി പ്രശ്നമാണ്. രണ്ടാം പിണറായി സർക്കാർ നയപ്രഖ്യാപനത്തിൽ കൃത്യമായി പറഞ്ഞു: ‘ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഫ്റ്റ്വെയറും ഓപ്പൺ ഹാർഡ്വെയർ ലാബ് ഫോർ സസ്റ്റെയിനബിൾ ഡെവലപ്മെന്റ് സൊല്യൂഷൻസും സർക്കാർ സ്ഥാപനങ്ങൾക്കായി ഐഒടി അധിഷ്ഠിത സൊല്യൂഷനുകളും രൂപകൽപ്പന ചെയ്യും. ’ വിജ്ഞാനത്തെ പൊതുവൽക്കരിക്കലാണ് സാമൂഹ്യ ഉത്തരവാദിത്വമെന്ന തിരിച്ചറിവാണതിനു പിന്നിൽ. ‘‘ മൈക്രോസോഫ്റ്റിനുതന്നെ അവരെ സംരക്ഷിക്കാൻ കഴിയുന്നില്ല, പിന്നെ നിങ്ങളെ ആരു സംരക്ഷിക്കും? ’’ എന്ന പരസ്യവാചകംവച്ച് ശ്രദ്ധ നേടിയ കമ്പനിയാണ് ഇപ്പോൾ പ്രതിസന്ധിയുണ്ടാക്കിയ ‘ക്രൗഡ് സ്ട്രൈക്ക്. ’ കച്ചവടംമാത്രം ലക്ഷ്യമുള്ള കോർപറേറ്റുകൾ എങ്ങനെയാണ് നമ്മളെ കബളിപ്പിക്കുന്നതെന്ന് മനസ്സിലാക്കാൻ ഇതിൽ കൂടുതൽ എന്തുവേണം.

ദേശാഭിമാനി 22 Jul 2024 1:00 am

കാലത്തിനുമുന്നേ കേരളം

ഭൂമിയിലും ആകാശത്തുമൊക്കെ മനുഷ്യന്റെ നിത്യജീവിതവുമായി ബന്ധപ്പെട്ട കംപ്യൂട്ടർ ആപ്ലിക്കേഷനുകൾ ഇന്നലെ നിശ്ചലമായി. കംപ്യൂട്ടർ ടെക്നോളജി രംഗത്തെ വൻ കുത്തകയായ മൈക്രോസോഫ്റ്റ് കമ്പനിയുടെ വിൻഡോസ് പ്ലാറ്റ്ഫോമിൽ സുരക്ഷ നൽകുന്ന ക്രൌഡ് സ്ട്രൈക്ക് സോഫ്റ്റ്വെയറിലെ ഒരു അപ്ഡേഷനാണ് പ്രതിസന്ധി ഉണ്ടാക്കിയത്. അപ്ഡേറ്റ് ആയ കംപ്യൂട്ടറുകൾ ബിഎസ്ഒഡി അഥവാ ‘ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്’ കാണിച്ചു. ആയിരക്കണക്കിന് വിമാനങ്ങൾക്ക് യാത്ര റദ്ദാക്കേണ്ടി വന്നു. വിവിധ ക്രെഡിറ്റ് ഡെബിറ്റ് കാർഡുകളുടെ സേവനം മുടങ്ങി. അനവധി കോർപ്പറേറ്റ് കമ്പനികളുടെ പ്രവർത്തനം മുടങ്ങി. ഒരു സോഫ്റ്റ്വെയർ അപ്ഡേറ്റിൽ ഉണ്ടാകുന്ന ചെറിയൊരു പിഴവ് ലോകക്രമത്തെത്തന്നെ പിടിച്ചു നിർത്തുന്ന നിലയിലേയ്ക്ക് പോകുന്നത് എന്തുകൊണ്ടാണ്. ലോകം അത്രത്തോളം ഒരു കുത്തകയുടെ പിടിയിലായതിനാലാണ്. സ്വതന്ത്ര സോഫ്റ്റ്വെയർ സാങ്കേതികവിദ്യ ഉപയോഗിക്കുക എന്നതാണ് ഇതിനുള്ള ഒരു പരിഹാരം. അതിൽ ഉപഭോക്താവ് സ്വയം ക്രമീകരിച്ചാലെ അപ്ഡേഷനുകൾ നടക്കു. ഒരു കൂട്ടക്കുഴപ്പം ഒഴിവാക്കാം. ഇവിടെയാണ് കേരളത്തിന്റെ സ്വതന്ത്ര സോഫ്റ്റ്വെയർ നയത്തിന്റെ പ്രസക്തി ഏറുന്നത്. 2006ലെ ഇടതുപക്ഷ സർക്കാർ കൊണ്ടുവന്ന വിവര സാങ്കേതികവിദ്യാനയത്തിന്റെ ഭാഗമായി എല്ലാ ഐ ടി പ്രവർത്തനങ്ങളിലും സ്വതന്ത്ര സോഫ്റ്റ്വെയറിന് മുൻഗണന നൽകി. ഇന്ത്യയിൽ ആദ്യമായി സ്കൂൾ വിദ്യാഭ്യാസ സംവിധാനത്തിൽ നിന്ന് കുത്തകകളെ മാറ്റിനിർത്തിയത് കേരളമാണ്. ലൈസൻസ് ഇനത്തിൽ ഏതാണ്ട് 3000 കോടി രൂപ ഇങ്ങനെ ലാഭിക്കാനുമായി. കൈറ്റ്സിന്റെ നേതൃത്വത്തിലുള്ള പദ്ധതിയെ യുനിസെഫ് ഒരു മാതൃകയായി തന്നെ പ്രശംസിച്ചിട്ടുമുണ്ട്. ഈ മേഖലയിലെ കൂട്ടായ്മകൾക്കും ഗവേഷണത്തിനുമായി ഐസിഎഫ്ഒഎസ്എസ് എന്നൊരു ഗവേഷണകേന്ദ്രവും സർക്കാരിനുണ്ട്. കേരള സർക്കാറിന്റെ മിക്കവാറും എല്ലാ സ്ഥാപനങ്ങളിലും സ്വതന്ത്ര സോഫ്റ്റ്വെയർ ആണ് ഉപയോഗികുന്നത്. കേരളത്തിന്റെ ഡാറ്റാ സെന്റർ പ്രവർത്തിക്കുന്നത് 95 ശതമാനവും സ്വതന്ത്ര സോഫ്റ്റ്വെയറിലാണ്. കേരള പിഎസ്-സി, എൻട്രൻസ് കമ്മീഷനറേറ്റ് എന്നിവയുടെ ഓൺലൈൻ പരീക്ഷാ സോഫ്റ്റ് വെയർ ഒക്കെ ഫ്രീ ആന്റ് ഓപ്പൺ സോഴ്സ് അധിഷ്ഠിതമാണ്. കസ്റ്റമൈസ് ചെയ്ത ഒരു ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ടാക്കുകയും അത് നിരന്തരമായി നവീകരിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു രീതി കൂടി സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്നത് നന്നാവും. സ്വതന്ത്ര സോഫ്റ്റ്വെയർ കൂട്ടായ്മകളെ വളർത്തിയെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ നൽകുന്നതും നന്നാവും. മാറുന്ന കാലത്തിനൊപ്പം മുൻപേ നടക്കുന്ന കേരളം ഈ പ്രതിസന്ധിഘട്ടത്തിൽ ഒരു മാതൃകയാണ്. (ഡിഎകെഎഫ് ജനറൽ സെക്രട്ടറിയാണ് ലേഖകൻ)

ദേശാഭിമാനി 21 Jul 2024 6:54 am

ബാളാല്‍ ടു ഹൂസ്റ്റണ്‍

‘‘എന്റെ ജീവിതയാത്രയ്ക്ക് ഏറെ പ്രത്യേകതയുണ്ടെന്ന് പറയാൻ പറ്റില്ല. ഒരുപാട് മലയാളികൾ ഇത്രയോ അതല്ലെങ്കിൽ ഇതിനേക്കാളും കഷ്ടപ്പെട്ടോ ത്യാഗം സഹിച്ചോ ജീവിതയാത്രകൾ പിന്നിട്ടിട്ടുണ്ട്. അങ്ങനെയുള്ളവരിൽ ഒരാൾ എന്നുമാത്രമേ എനിക്ക് എന്നെക്കുറിച്ച് പറയാനുള്ളൂ’’, കാസർകോട് ബളാലിലെ കെ സുരേന്ദ്രൻ എന്ന സുരേന്ദ്രൻ കെ പട്ടേലിന്റെ വാക്കുകൾ. ഒരു ‘മഹാസംഭവന്റെ’ എളിമയിൽ കുതിർന്ന ഈ വാക്കുകൾക്ക് നമ്മൾ കാതോർത്തേ പറ്റൂ. ഇത് അമേരിക്കയിൽ ഹൂസ്റ്റണിൽ ജില്ലാ ജഡ്ജിയായ ആദ്യ മലയാളിയുടെ തികച്ചും നൈസർഗികമായ സത്യപ്രസ്താവന. നമുക്കറിയാത്ത ജീവിതങ്ങൾ, നമ്മെ മോഹിപ്പിക്കുന്ന ജീവിതങ്ങൾ, അതിനൊക്കെ തെല്ല് അത്ഭുതം കൂടുതലല്ലേ. അങ്ങനെ വരുമ്പോൾ, സുരേന്ദ്രന്റെ ജീവിതത്തിലും ‘ഓഹോ...’ എന്നൊരു അത്ഭുതം നമുക്കും ചേർത്തേ പറ്റൂ. നമ്മളിലൊരാൾ, എവിടെയുമെത്താം എന്നുതന്നെയാണ് ആ അത്ഭുതത്തിന്റെ കാതൽ. അതല്ലെങ്കിൽ, ബീഡിപ്പണിയെടുത്ത് എസ്എസ്എൽസി വരെ പഠിച്ച, ഹോട്ടൽ പണിയെടുത്ത് എൽഎൽബി പഠിച്ച, 2017 വരെ തനി ഇന്ത്യനായ സുരേന്ദ്രൻ, ഓണറബിൾ സുരേന്ദ്രൻ കെ പട്ടേൽ 240–-ാം ജുഡീഷ്യൽ ഡിസ്ട്രിക്ട് കോർട്ട് ആകില്ലല്ലോ. സ്കൂൾ ടൈം ബീഡി ടൈം കാഞ്ഞങ്ങാട് നഗരത്തിൽനിന്ന് അമ്പത് കിലോമീറ്ററോളം ദൂരെ കുഗ്രാമമായ ബളാലിലാണ് സുരേന്ദ്രന്റെ വീട്. അവിടെ പട്ടേൽ വീട്ടിലെ കർഷകൻ കോരന്റെയും ജാനകിയുടെയും മകൻ. ബളാൽ ഗവ. സ്കൂളിലാണ് പഠനം തുടങ്ങുന്നത്. അദ്ദേഹത്തിന്റെതന്നെ ഭാഷയിൽ പറഞ്ഞാൽ, ‘എല്ലാവിധ സ്വാതന്ത്ര്യങ്ങളുടെയും കാലം. ആരും ആരോടും പഠിക്കാനും നന്നാകാനും പറയാത്ത കാലം. നമുക്ക് തോന്നിയാൽമാത്രം പഠിക്കാം. ദാരിദ്ര്യം കൂട്ടിനുള്ള അച്ഛനുമമ്മയും മറ്റ് അഞ്ച് സഹോദരങ്ങളും. മൂത്ത രണ്ടു ചേച്ചിമാർ സ്കൂളിലൊന്നും പോകാതെ ബീഡിപ്പണിയെടുക്കുന്നു. ഞാനും ജ്യേഷ്ഠനും സ്കൂളിൽ ഒരേ ക്ലാസിൽ പഠിപ്പ്. എട്ടാം ക്ലാസിലൊക്കെ പഠിക്കുമ്പോൾ ഞാനും ചേച്ചിമാരെ സഹായിച്ച് ബീഡിപ്പണി തുടങ്ങി. പത്തിൽ പഠനത്തിൽ മോശം വിദ്യാർഥികളിലൊരാളായി. പക്ഷേ, അന്ന് തോറ്റുപോകാൻ അധ്യാപകർ സമ്മതിച്ചില്ല. അവരുടെ നിരന്തര പ്രേരണയാലാകണം, ഞാൻ പത്താം ക്ലാസ് കഷ്ടിച്ച് പാസായി. പാസായതൊന്നും തുടർ പഠനത്തിന് പ്രേരിപ്പിച്ചില്ല. പതുക്കെ മുഴുവൻസമയ ബീഡിത്തൊഴിലാളിയായി. പഠനം കൈവിട്ടുപോയ ആ ജോലിക്കിടെയാണ് പഠിക്കണമെന്ന മോഹം അദമ്യമായത്. ഇതിനിടെ മൂത്ത ചേച്ചി, ഒന്നര വയസ്സുള്ള മകളെ തനിച്ചാക്കി ജീവിതമുപേക്ഷിച്ചു. ചേച്ചിയുടെ ജീവിതത്തിൽ വലിയ അനീതി നടന്നെന്ന സങ്കടം എല്ലാക്കാലത്തും ഞങ്ങളുടെ വീട്ടുകാർക്കുണ്ട്. അത്തരം ചിന്തയിൽ നിന്നാകണം, ഞാൻ പിൽക്കാലത്ത് അഭിഭാഷകവൃത്തി തെരഞ്ഞെടുത്തത്.’ ബളാലിന് അടുത്തുള്ള എളേരിത്തട്ട് ഗവ. കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നു. കുഗ്രാമത്തിലെ പ്രീഡിഗ്രി കോഴ്സ് മാത്രമുള്ള കോളേജിൽ ചേർന്നത് സുരേന്ദ്രന്റെ ജീവിതയാത്രയിൽ എന്നെന്നേക്കുമുള്ള വഴിത്തിരിവായി.പ്രീഡിഗ്രിക്ക് ഫസ്റ്റ് ക്ലാസ് മാർക്കോടെ, കോളേജിൽ രണ്ടാം റാങ്കുകാരനായി പുറത്തേക്ക്. പയ്യന്നൂർ കോളേജിൽ ബിഎ പൊളിറ്റിക്സിന് ചേർന്നു. രണ്ടു ബസ് മാറിക്കയറിയുള്ള സഞ്ചാരം, പഠനച്ചെലവ്. നിവൃത്തിയില്ലാതെ കൂലിപ്പണിക്കുമിറങ്ങി. ക്യാമ്പസിൽ പൊതുപ്രവർത്തനവും കൂട്ടായി. വേണ്ടത്ര ഹാജരില്ലാത്തതിനാൽ പരീക്ഷ എഴുതിക്കില്ലെന്ന് പറഞ്ഞെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ അധ്യാപകർ പിന്തുണച്ചു. അതും വെറുതെയായില്ല. മികച്ച മാർക്കോടെ പയ്യന്നൂർ കോളേജ് വിട്ടു. ലോ കോളേജ് റൂംബോയ് നേരെ കോഴിക്കോട് ഗവ. ലോ കോളേജിലേക്ക്. എന്നും വീട്ടിൽനിന്ന് പോയി വരാനുള്ള ദൂരമല്ല കോഴിക്കോട്. അവിടെ താമസിക്കാൻ ചെലവുണ്ട്. ഒന്നാം വർഷ പഠനത്തിനുള്ള സഹായം നാട്ടിലെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും നൽകി. സുരേന്ദ്രൻ കെ പട്ടേൽ പറയുന്നു, \അവരും നമ്മളെപ്പോലെ പ്രാരബ്ധക്കാരാണല്ലോ. പഠനത്തിനൊപ്പം വല്ല ജോലിയും ചെയ്തേ പറ്റൂ. നഗരത്തിലെ ഏക ത്രീ സ്റ്റാർ ഹോട്ടലുടമ ഉതുപ്പേട്ടനെ നേരിൽക്കണ്ട് ജോലി തേടി. നിങ്ങൾ നോ പറഞ്ഞാൽ, ഞാൻ പഴയ കൂലിപ്പണിക്കാരനായി നാട്ടിലേക്ക് മടങ്ങും. ജോലി തന്ന് സഹായിച്ചാൽ, ഞാനൊരു അഭിഭാഷകനാകും. തീരുമാനിക്കേണ്ടത് താങ്കളാണ് എന്ന എന്റെ അഭ്യർഥന അദ്ദേഹത്തിന് മനസ്സിലായി. വൈകാതെ ഞാൻ ഹോട്ടൽ മലബാർ പാലസിൽ റൂം ബോയ് ആയി. പകൽ ഒന്നുവരെ കോളേജിൽ. രണ്ടിന് ഹോട്ടലിൽ ജോലി; അത് രാത്രിയും തുടരും. കോഴ്സ് കഴിയുന്നതുവരെ അവിടെ ജോലി ചെയ്തു. എൽഎൽബി കഴിഞ്ഞ് സന്നദ് എടുക്കും വരെ കാലിക്കറ്റ് ടവറിൽ റിസപ്ഷനിസ്റ്റായും പണിയെടുത്തു.’’ നിയമ ബിരുദധാരിയായ സുരേന്ദ്രൻ കാഞ്ഞങ്ങാട് നഗരത്തിൽ. സപിഐ എം നേതാവായ പി അപ്പുക്കുട്ടന്റെ ലോ ഫേമിൽ, ഹോസ്ദുർഗ് ബാറിൽ ജൂനിയറായി ചേർന്നു. ‘‘എന്നെ വലിയ പരിചയമില്ലാതെയാണ് അദ്ദേഹം ഒപ്പം കൂട്ടിയത്. എന്നാൽ, ആറുമാസത്തിനകംതന്നെ എന്റെ കഴിവിൽ അദ്ദേഹത്തിന് വിശ്വാസം വന്നു. വലിയ കേസുകളുടെ പൂർണ ചുമതല തന്നെ ഏൽപ്പിച്ചു. ഹൈസ്കൂൾ കാലം കഴിഞ്ഞാൽ, എന്റെ ജീവിതത്തില ഏറ്റവും മനോഹരമായിരുന്നു ഹോസ്ദുർഗ് ബാറിലെ 1996 മുതൽ 2005 വരെയുള്ള ആ കാലം. എന്റെ പ്രയാണങ്ങൾക്ക് ഇന്ധനം നിറയെ പകർന്ന കോടതിക്കാലം. ഹൂസ്റ്റണിലെ ജില്ലാ കോടതിയിൽവരെ അക്കാലത്തെ അനുഭവങ്ങൾ അനുധാവനം ചെയ്യുന്നുണ്ട്.’’, സുരേന്ദ്രൻ കെ പട്ടേൽ പറയുന്നു. സുപ്രീംകോർട്ട് യുഎസ് 2004ൽ ആണ് ഡൽഹി എസ്കോർട്ട് ആശുപത്രിയിൽ നഴ്സായ ചിറ്റാരിക്കാൽ പാലാവയൽ സ്വദേശി ശുഭയെ കല്യാണം കഴിക്കുന്നത്. സുരേന്ദ്രന് കാഞ്ഞങ്ങാട് നല്ല പ്രാക്ടീസുണ്ട്. രണ്ടുമാസം കൂടുമ്പോൾ ഡൽഹിയിൽ ഭാര്യയുടെ അടുത്തേക്ക്. മൂത്ത മകൾ അനഘ ജനിച്ചതോടെ ഈ യാത്ര അങ്ങനെ തുടരാനാകാത്ത അവസ്ഥ. ഡൽഹിയിൽ തങ്ങേണ്ടി വന്നു. ഹോസ്ദുർഗ് ബാറിനെ 10 വർഷത്തിനുശേഷം ഉപേക്ഷിക്കേണ്ടി വന്നു. ഡൽഹിയിൽ ഡോ. രാജീവ് ധവാന്റെ ഓഫീസിൽ സഹായിയായി കൂടി. ഇക്കാലത്ത് കേരള, അലഹബാദ്, പഞ്ചാബ്, ഹരിയാന ഹൈക്കോടതി കേസുകൾ സുപ്രീംകോടതിയിൽ കൈകാര്യം ചെയ്തു. ഇത്തരത്തിൽ മുപ്പത്തഞ്ചോളം കേസുകൾ. 2007ൽ അറ്റോർണി ജനറലിനെതിരെപോലും ഹാജരായി കേസ് ജയിച്ച അനുഭവമുണ്ടായി. ഇതിനിടെ ഭാര്യ ശുഭയ്ക്ക് യുഎസിലേക്ക് എമിഗ്രന്റ്സ് നഴ്സ് വിസ ലഭിച്ചു. 2007 ആഗസ്തിൽ ശുഭയും ഒക്ടോബറിൽ സുരേന്ദ്രനും മകളെയും കൂട്ടി അമേരിക്കയിൽ പറന്നിറങ്ങി. ഇടയ്ക്ക് ഡൽഹിയിലെത്തി സുപ്രീംകോടതിയിൽ പ്രാക്ടീസ് തുടരാമെന്നായിരുന്നു പ്രതീക്ഷ. അത് വിചാരിച്ചപോലെ എളുപ്പമല്ലെന്ന് മനസ്സിലായി. വീണ്ടും തൊഴിൽരഹിതനായി. ഭാര്യ ജോലിക്ക് പോകുമ്പോൾ മകളെ പരിചരിച്ചിരുന്നു. അഭിഭാഷക ജീവിതം തുടരാൻ കഴിയുമെന്ന് ഒരുറപ്പുമില്ലാത്ത മറ്റൊരു ലോകത്തെ ജീവിതം. ഭാര്യ രണ്ടാമത്തെ മകൾ സാന്ദ്രയെ ഗർഭം ധരിച്ച കാലം. സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കാൻ ക്രോഗർ എന്ന പലചരക്കുകടയിൽ വിൽപ്പനക്കാരനായി ചേർന്നു. അപ്പോഴും നിയമവഴിയിലെ സാധ്യതകളിലേക്ക് അന്വേഷണം തുടർന്നു. ‘‘യുഎസിൽ ഓരോ സംസ്ഥാനത്തും ഓരോ നിയമവഴക്കമാണ്. ടെക്സാസിൽ ബ്രിട്ടീഷ് കോമൺ ലോയാണ് അനുവർത്തിക്കുന്നത്. ഇന്ത്യയടക്കമുള്ള കോമൺവെൽത്ത് രാജ്യങ്ങളിൽ നിയമം പഠിച്ച് ഏഴുവർഷം പ്രാക്ടീസ് ചെയ്ത ഒരാൾക്ക് ടെക്സാസിൽ ലാറ്ററൽ എൻട്രി വഴി നിയമലോകത്ത് എത്താം. അവിടെയെത്തി രണ്ടുവർഷത്തിനകം ആ പരീക്ഷയെഴുതണം. ഞാൻ ഇക്കാര്യം മനസ്സിലാക്കുമ്പോൾത്തന്നെ വർഷമൊന്ന് കഴിഞ്ഞു. അപേക്ഷിച്ചാൽ കർശന പരിശോധനയാണ്. നാട്ടിലെ സകല റഫറൻസിലേക്കും സർവകലാശാലയിലേക്കും കോളേജിലേക്കും അന്വേഷണം പോകും. ഇതെല്ലാം കഴിഞ്ഞ് പരീക്ഷയ്ക്ക് അനുമതി കിട്ടുമ്പോൾ ആറുമാസം പിന്നെയും കഴിഞ്ഞു. അത്തവണ പരീക്ഷ എഴുതി പാസായില്ലെങ്കിൽ, യുഎസിലെ നാലുവർഷ നിയമ കോഴ്സിന് ചേരേണ്ടിയും വരും’’, സുരേന്ദ്രൻ ഓർക്കുന്നു. പ്രതിസന്ധികളാണല്ലോ, പ്രതിഭകളെ വാർക്കുന്നത്. ആ ഒറ്റത്തവണ പരീക്ഷയിൽ സുരേന്ദ്രൻ കെ പട്ടേൽ അമേരിക്കയിൽ പ്രാക്ടീസ് ചെയ്യാവുന്ന അഭിഭാഷകനായി മാറി. ഇനിയാണ് രസം. നൂറോളം അഭിഭാഷക ഫേമിൽ ജോലിക്ക് അപേക്ഷിച്ചെങ്കിലും ഒറ്റസ്ഥലത്തുനിന്നുപോലും ഇന്ത്യക്കാരന് മറുപടിക്കത്ത് കിട്ടിയില്ല. അതോടെ തനിച്ച് പ്രാക്ടീസ് ചെയ്യാമെന്ന തീരുമാനത്തിലെത്തി. യുഎസ് വിദ്യാഭ്യാസം മെച്ചം ചെയ്യുമെന്ന ചിന്തയിൽ ഹൂസ്റ്റൻ നിയമ സർവകലാശാലയിൽ അന്താരാഷ്ട്ര നിയമത്തിൽ എൽഎൽഎം ചെയ്തു. ഇക്കാലത്ത് ക്രിമിനൽ നിയമത്തെക്കുറിച്ച് തയ്യാറാക്കിയ നിയമപ്രബന്ധം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2017ൽ സുരേന്ദ്രനും കുടുംബവും അമേരിക്കൻ പൗരന്മാരായി. ലോയർ ജഡ്ജ് ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെയാണ് അമേരിക്കയിൽ ജില്ലാ ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നത്. ഡെമോക്രാറ്റിക് സ്ഥാനാർഥിയായി ജയിച്ച് 2022ലാണ് സുരേന്ദ്രൻ ഫോർട്ട് ബെൻഡ് കൗണ്ടിയിലെ 240–--ാം ജില്ലാ കോടതി ജഡ്ജാകുന്നത്. അതും പൗരത്വം നേടി അഞ്ചുവർഷത്തിനകം. 2024വരെയാണ് കാലാവധി. ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയുംകൂടിയാണ്. 2020ൽ മറ്റൊരു കൗണ്ടിയിൽ ജഡ്ജ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും അവസാന റൗണ്ടിൽ പിന്തള്ളപ്പെട്ടു. ഇന്ത്യയിലെ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിക്ക് തുല്യമായ, വധശിക്ഷ വരെ വിധിക്കാൻ അധികാരമുള്ള കോടതിയാണിത്. രണ്ടുഘട്ട തെരഞ്ഞെടുപ്പാണ് അമേരിക്കയിൽ. ഒരേ പാർടി നേതാക്കൾ സ്ഥാനാർഥിത്വത്തിനായി പരസ്പരം മത്സരിക്കുന്ന പ്രൈമറിയും ഇരുപാർടിക്കാർ തമ്മിലുള്ള ജനറൽ തെരഞ്ഞെടുപ്പും. ഡെമോക്രാറ്റിക് പാർടിയിലെതന്നെ സിറ്റിങ് ജഡ്ജിക്കെതിരെയാണ് പ്രൈമറിയിൽ സുരേന്ദ്രൻ മത്സരിച്ചത്. നിറം, സംസാര ഭാഷ, ഇന്ത്യൻ അമേരിക്കൻ തുടങ്ങിയ എല്ലാ പോരായ്മയ്ക്കിടയിലും ഡെമോക്രാറ്റിക് പ്രൈമറിയിൽ 53.7 ശതമാനം വോട്ടോടെ സ്ഥാനാർഥിയായി. 37 ശതമാനം വെള്ളക്കാരുള്ള ഡെമോക്രാറ്റിക് പാർടിയിൽ 10 ശതമാനം മാത്രമാണ് ഇന്ത്യൻ അമേരിക്കക്കാരുള്ളത്. അവസാനഘട്ട മത്സരത്തിൽ റിപ്പബ്ലിക്കനായ അമേരിക്കനാണ് എതിർ സ്ഥാനാർഥിയായത്. വംശീയ പ്രചാരണം കൊഴുത്തു. സംസാരശൈലി, നിറം, പൗരത്വം എല്ലാം ചർച്ചയായി. പ്രാദേശിക മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ സുരേന്ദ്രൻ ഇവയ്ക്കെല്ലാം മറുപടി നൽകി. യുഎസിൽത്തന്നെ ഏറ്റവും ബഹുസ്വര സമൂഹങ്ങൾ പാർക്കുന്ന ഇടമാണ് 23 ലക്ഷത്തിലധികം ജനസംഖ്യയുള്ള ഹൂസ്റ്റൺ. അവിടെ വംശീയതയും ഭാഷാ വിവേചനവും കാട്ടുന്നത് ശരിയോ എന്ന് അദ്ദേഹം ചോദിച്ചു. തീർച്ചയായും അഞ്ചുലക്ഷം വോട്ടർമാരുള്ള ഫോർട്ട് ബെൻഡ് കൗണ്ടിക്കാർ അത് മനസ്സിലാക്കിയെന്നുവേണം കരുതാൻ. 2023 ജനുവരിയിലാണ് ജഡ്ജിയായി ചുമതലയേറ്റത്. ഡിസംബർ ആകുമ്പോഴേക്കും ഏറ്റവും കൂടുതൽ കേസുകൾ തീർത്ത ജില്ലാ കോടതിയാകുകയാണ് ഫോർട്ട് ബെൻഡ് കൗണ്ടിയിലെ 240–--ാം ജില്ലാ കോടതി. ഏറ്റവും കൂടുതൽ വിചാരണ നടന്നതും ഇവിടെത്തന്നെ. 1976ലാണ് ഫോർട്ട് ബെൻഡ് കൗണ്ടി കോടതി പ്രവർത്തനം തുടങ്ങുന്നത്. അതിനുശേഷം കഴിഞ്ഞ വർഷമാണ് ഏറ്റവും കൂടുതൽ കേസുകൾ തീർപ്പാകുന്നത്. ടെക്സാസ് സംസ്ഥാനത്തുതന്നെ ഇത് റെക്കോഡാണെന്ന് സുരേന്ദ്രൻ കെ പട്ടേൽ പറയുന്നു. തീർച്ചയായും ബളാലിലെ നമ്മുടെ സുരേന്ദ്രന്റെ ജീവിതവും ഒരു റെക്കോഡ് തന്നെയല്ലേ.

ദേശാഭിമാനി 21 Jul 2024 1:00 am

കേരളത്തിൽ വീണ്ടും നിപ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

2018 മുതല് ഇതുവരെയുള്ള കാലയളവില് നാല് തവണയാണ് കേരളത്തില് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യതവണ നിപ രോഗബാധയേത്തുടര്ന്ന് 17 പേര്ക്ക് ജീവഹാനി സംഭവിച്ചിരുന്നു. 2021 ല് പന്ത്രണ്ടുകാരനും 2023 ല് ആഗസ്തിലും സെപ്റ്റംബറിലുമായി രണ്ട് പേര് മരിക്കുകയും ചെയ്തിരുന്നു. സ്വീകരിക്കേണ്ട മുന്കരുതലുകള് അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവരിലും അതിസങ്കീര്ണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം. വൈറസ് ബാധയുള്ള വവ്വാലുകളില് നിന്നും രോഗം പകരാതിരിക്കാന് സ്വീകരിക്കേണ്ട മുന് കരുതലുകള് സ്വീകരിക്കണം വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളില് കഴിവതും പോകരുത്. വവ്വാല് കടിച്ച പഴങ്ങളോ മറ്റോ സ്പര്ശിക്കാനോ കഴിക്കാനോ പാടില്ല. രോഗബാധ സംശയിച്ചാല് കൃത്യമായി മാസ്ക് ഉപയോഗിക്കുക സാമൂഹിക അകലം പാലിക്കുക ഇടയ്ക്കിടയ്ക്ക് കൈകള് സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്ഡ് സമയം നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കില് ആല്ക്കഹോള് അടങ്ങിയ സാനിറ്റൈസര് ഉപയോഗിച്ച് കൈ വൃത്തിയാക്കണം. രോഗിയുമായി ഒരു മീറ്റര് എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്ക്കുള്ള സാമഗ്രികള് പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക. വില്ലന് വൈറസ് ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്.എന്.എ. വൈറസ് ആണ്. മൃഗങ്ങളില് നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില് നിന്നോ പന്നികളില് നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന് സാധ്യതയുണ്ട്. മനുഷ്യരില് നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. അതുപോലെ തന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. രോഗലക്ഷണങ്ങള് വൈറസ് ശരീരത്തിനുള്ളില് പ്രവേശിച്ച് രോഗലക്ഷണങ്ങള് പ്രകടമാകുന്ന കാലയളവ് (ഇന്ക്യുബേഷന് പിരീഡ്) 4 മുതല് 14 ദിവസം വരെയാണ്. ഇത് ചിലപ്പോള് 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള് വ്യക്തമാകാന് ഇത്രയും ദിവസങ്ങള് വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്. ചുമ, വയറുവേദന, മനംപിരട്ടല്, ചര്ദി, ക്ഷീണം, കാഴ്ചമങ്ങല് തുടങ്ങിയ ലക്ഷണങ്ങളും അപൂര്വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള് ആരംഭിച്ച് ഒന്നു രണ്ടു ദിവസങ്ങള്ക്കകം തന്നെ കോമ അവസ്ഥയിലെത്താനും സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. വൈറസ് ശ്വാ സകോശത്തേയും ബാധിക്കാന് സാധ്യതയുണ്ട്. രോഗസ്ഥിരീകരണം തൊണ്ടയില് നിന്നും മൂക്കില് നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്പൈനല് ഫ്ളൂയിഡ് എന്നിവയില് നിന്നുമെടുക്കുന്ന സാമ്പിളുകളുടെ ആര്.ടി.പി.സി.ആര്. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്. ആശുപത്രികള് ശ്രദ്ധിക്കേണ്ട കാര്യങ്ങള് രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസൊലേഷന് വാര്ഡില് പ്രവേശിപ്പിക്കുക രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും, മറ്റു ഇടപഴകലുകള് നടത്തുമ്പോഴും കയ്യുറകളും മാസ്കും ധരിക്കുക സാംക്രമിക രോഗങ്ങളില് എടുക്കുന്ന എല്ലാ മുന്കരുതലുകളും ഇത്തരം രോഗികളിലും എടുക്കുക, രോഗമുണ്ടെന്നു സംശയിക്കുന്ന രോഗിയെ ആശുപത്രിയില് പ്രവേശിപ്പിച്ചാല് അധികൃതരെ വിവരം അറിയിക്കുക. ആല്ക്കഹോള് അടങ്ങിയ ഹാന്ഡ് റബ്ബുകള് ഉപയോഗിച്ച് കൈ കഴുകുക രോഗി, രോഗചികിത്സക്ക് ഉപയോഗിച്ച ഉപകരണങ്ങള് രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക നിപ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകല് തീര്ത്തും ഒഴിവാക്കി വേര്തിരിച്ച് പ്രത്യേക വാര്ഡുകളിലേക്ക് മാറ്റുക. ഇത്തരം വാര്ഡുകളില് ആരോഗ്യരക്ഷാ പ്രവര്ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക. രണ്ട് രോഗികളുടെ കട്ടിലിനിടയില് ഒരു മീറ്റര് അകലമെങ്കിലും ഉറപ്പാക്കുക രോഗികളെ അല്ലെങ്കില് രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോള് പകരാതിരിക്കാനുള്ള മുന് കരുതലുകള് സ്വീകരിക്കേണ്ടത് പരമ പ്രധാനമാണ്. . മാസ്ക്, കൈയുറ (ഗ്ലൗസ്), ഗൗണ് എന്നിവയൊക്കെ ഉള്പ്പെടുന്ന പിപിഇ കിറ്റ് രോഗിയുമായി ഇടപഴകുമ്പോള് ഉപയോഗിക്കേണ്ടതാണ്. തീര്ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില് 95 ശതമാനവും ശ്വസിക്കുന്നത് തടയാന് കഴിയുന്ന എന്-95 മാസ്കുകള് രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടല് വേളയിലും നിഷ്കര്ഷിക്കേണ്ടതാണ്. കൈകള് സോപ്പുപയോഗിച്ച് 20 സെക്കന്ഡെങ്കിലും കഴുകുക. അണുനശീകാരികളായ ക്ലോറോഹെക്സിഡൈന് അല്ലെങ്കില് ആല്ക്കഹോള് അടങ്ങിയ ഹസ്ത ശുചീകരണ ദ്രാവകങ്ങള് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകാവുന്നതാണ് ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റ് വസ്തുക്കളും പരമാവധി ഡിസ്പോസബിള് ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില് ശരിയായ രീതിയില് അണുനശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം.

ദേശാഭിമാനി 20 Jul 2024 6:57 pm

കുഛ് നഹി ബദലാ; ഹം നഹി ബദലേംഗേ

കേവല ഭൂരിപക്ഷത്തിന് 272 സീറ്റ് വേണമെന്നിരിക്കേ 240 സീറ്റ് മാത്രമാണ് ബിജെപിക്ക് ലോക്സഭയിൽ ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ 63 സീറ്റിന്റെ കുറവ്. അതിനാൽ മൂന്നാം മോദി സർക്കാർ നടപ്പിലാക്കാൻ ലക്ഷ്യമിട്ട അജൻഡകളിൽ ചിലത് ഉപേക്ഷിക്കാനും മറ്റു ചിലത് നടപ്പിലാക്കുന്നതിന്റെ വേഗം കുറയ്ക്കാനും നിർബന്ധിക്കപ്പെടുമെങ്കിലും പൂർണമായും ഉപേക്ഷിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് ഇതിനകം നൽകിയിട്ടുള്ളത്. എന്നാൽ, ജനാധിപത്യത്തെ ദുർബലമാക്കി, മതനിരപേക്ഷ തത്വങ്ങളെ അട്ടിമറിച്ച് സ്വേച്ഛാധിപത്യവാഴ്ച അടിച്ചേൽപ്പിക്കും വിധമുള്ള ഭരണഘടനാ മാറ്റങ്ങൾ കൊണ്ടുവരാൻ മോദി സർക്കാരിന് കഴിയണമെന്നില്ല. ഒന്നും മാറിയിട്ടില്ല; ഞങ്ങൾ മാറുകയുമില്ല എന്ന സന്ദേശമാണോ മൂന്നാം മോദി സർക്കാർ നൽകുന്നത്. അധികാരമേറി ഒരു മാസത്തെ ചെയ്തികൾ പരിശോധിച്ചാൽ ഒരു മാറ്റത്തിനും സർക്കാർ തയ്യാറല്ലെന്ന ആശയമാണ് മോദിയും ബിജെപിയും മുന്നോട്ടു വെയ്ക്കുന്നത്. ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടാതിരിക്കുകയും ടിഡിപി, ജെഡി (യു) എന്നീ കക്ഷികളുടെ നിർണായക പിന്തുണ അനിവാര്യമായ കൂട്ടുകക്ഷി സർക്കാരിന് നേതൃത്വം നൽകേണ്ടി വരികയും ചെയ്ത സാഹചര്യത്തിൽ ബിജെപി /ആർഎസ്എസിന്റെ സ്വേഛാധിപത്യ വർഗീയ കോർപറേറ്റ് നിലപാടുകളുമായി മോദിക്ക് മുന്നോട്ടു പോകുക വിഷമമായിരിക്കുമെന്ന ആഖ്യാനമാണ് പൊതുവെ സൃഷ്ടിക്കപ്പെട്ടിരുന്നത്. അത് പൂർണമായും ശരിയല്ലെന്നും അതിശയോക്തിപരമാണെന്നും കഴിഞ്ഞ ഒരു മാസത്തെ മോദി സർക്കാരിന്റെ പ്രവർത്തനം വ്യക്തമാക്കുന്നു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അധീനം പുരോഹിതൻ ചെങ്കോൽ കൈമാറുന്നു കേവല ഭൂരിപക്ഷത്തിന് 272 സീറ്റ് വേണമെന്നിരിക്കേ 240 സീറ്റ് മാത്രമാണ് ബിജെപിക്ക് ലോക്സഭയിൽ ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ 63 സീറ്റിന്റെ കുറവ്. അതിനാൽ മൂന്നാം മോദി സർക്കാർ നടപ്പിലാക്കാൻ ലക്ഷ്യമിട്ട അജൻഡകളിൽ ചിലത് ഉപേക്ഷിക്കാനും മറ്റു ചിലവ നടപ്പിലാക്കുന്നതിന്റെ വേഗം കുറയ്ക്കാനും നിർബന്ധിക്കപ്പെടുമെങ്കിലും പൂർണമായും ഉപേക്ഷിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് ഇതിനകം നൽകിയിട്ടുള്ളത്. എന്നാൽ ജനാധിപത്യത്തെ ദുർബലമാക്കി, മതനിരപേക്ഷ തത്വങ്ങളെ അട്ടിമറിച്ച് സ്വേഛാധിപത്യവാഴ്ച അടിച്ചേൽപ്പിക്കും വിധമുള്ള ഭരണഘടനാ മാറ്റങ്ങൾ കൊണ്ടുവരാൻ മോദി സർക്കാരിന് കഴിയണമെന്നില്ല. എന്നാൽ, മോദി സർക്കാർ പിന്തുടരുന്ന നിയോലിബറൽ സാമ്പത്തിക നയങ്ങളോ ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുന്ന സമീപനമോ സ്വേഛാധിപത്യ രീതികളോ മാറ്റമില്ലാതെ തുടരുക തന്നെ ചെയ്യുമെന്ന സൂചനകളാണ് ലഭിക്കുന്നത്. പ്രതിപക്ഷത്തോടുള്ള ഏറ്റുമുട്ടൽ നയം പൂർവാധികം ശക്തിയോടെ തുടരുമെന്നാണ് പ്രഥമ പാർലമെന്റ് സമ്മേളനം തന്നെ നൽകുന്ന സൂചന. ലോക്സഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്ന പ്രോ ടേം സ്പീക്കറുടെ തെരഞ്ഞെടുപ്പ് മുതൽ ഈ ഏറ്റുമുട്ടൽ നയം വ്യക്തമാണ്. സഭയിലെ ഏറ്റവും മുതിർന്ന അംഗത്തെ കക്ഷിയേതെന്നു നോക്കാതെ പ്രോ ടേം സ്പീക്കറായി തെരഞ്ഞെടുക്കുകയെന്നതാണ് പൊതുവെയുള്ള കീഴ് വഴക്കം. കൊടിക്കുന്നിൽ സുരേഷ് ഈ രീതി പാലിക്കുന്ന പക്ഷം കേരളത്തിൽ നിന്നുള്ള കോൺഗ്രസ് അംഗം കൊടിക്കുന്നിൽ സുരേഷിനെയാണ് പ്രോം ടേം സ്പീക്കറാക്കേണ്ടിയിരുന്നത്. എട്ട് തവണ ലോക്സഭാംഗമായ ദളിത് സമുദായാംഗം കൂടിയായ വ്യക്തിയാണ് കൊടിക്കുന്നിൽ സുരേഷ്. എന്നാൽ അദ്ദേഹത്തെ പ്രോം ടേം സ്പീക്കർ ആക്കാതെ ഏഴ് തവണ ലോക്സഭാംഗമായ ബിജെപിയിലെ ഭർതൃഹരി മെഹ്താബിനെയാണ് പ്രോം ടേം സ്പീക്കറാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പുവരെ ബിജെഡി എംപിയായിരുന്ന മെഹ്താബ് 18ാം ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് നവീൻ പട്നായ്ക്കിന്റെ പാർടിയെ ഉപേക്ഷിച്ച് ബിജെപിയിലെത്തിയത്. സ്പീക്കർ തെരഞ്ഞെടുപ്പിലും ഇതേ ഏറ്റുമുട്ടൽ നയം ബിജെപി പുറത്തെടുത്തു. സാധാരണ നിലയിൽ ഒറ്റ കക്ഷിക്ക് ഭൂരിപക്ഷമുള്ള സർക്കാരുകൾ അധികാരമേറുമ്പോൾ അവരുടെ പാർടിയിൽപ്പെട്ടയാളെ തന്നെയാണ് സ്പീക്കർ സോമനാഥ് ചാറ്റർജി ആക്കാറുള്ളത്.കൂട്ടുകക്ഷി സർക്കാരാണെങ്കിൽ ഘടകകക്ഷി നേതാക്കളെയും സ്പീക്കർ ആക്കാറുണ്ട്. ഇക്കുറി ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ നിർണായക പിന്തുണ നൽകുന്ന ടിഡിപിയിലെയോ ഐക്യ ജനതാദളിലെയോ നേതാക്കളെ സ്പീക്കാറാക്കുമെന്ന വാർത്ത ഉടലെടുത്തത് ഈ പശ്ചാത്തലത്തിലാണ്. പിന്തുണ നൽകുന്ന കക്ഷികളെപ്പോലും പിളർത്തി മോദി സർക്കാർ സ്വന്തം നിലയിൽ ഭൂരിപക്ഷം ഉണ്ടാക്കാൻ ശ്രമിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അത്തരം സന്ദർഭങ്ങളിൽ സ്വന്തം പാർടിയെ പിളർപ്പിൽ നിന്നു രക്ഷിക്കാൻ സ്പീക്കർ പദവി അനിവാര്യമാണ്. അതിനാൽ സ്പീക്കർ പദവി ബിജെപിക്ക് നൽകരുതെന്ന് എൻഡിഎ സഖ്യകക്ഷികളോട് ഉദ്ധവ് താക്കറെ വിഭാഗം ശിവസേനാ നേതാവ് സജ്ഞയ് റാവത്ത് അപേക്ഷിക്കുന്ന സ്ഥിതി പോലുമുണ്ടായി. എന്നാൽ ഈ ലക്ഷ്യമുള്ളതുകൊണ്ടു തന്നെ സ്പീക്കർ പദവി സഖ്യകക്ഷികൾക്ക് കൈമാറാൻ കഴിയില്ലെന്ന് രാജ് നാഥ് സിങ്ങ് വഴി ബിജെപി ഘടകകക്ഷികളെ അറിയിക്കുകയും ചെയ്തു. സ്വന്തം സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജിൽ ഊന്നുന്ന ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും സ്പീക്കർ പദവി വേണമെന്ന് ശഠിച്ചതുമില്ല. ജി എം സി ബാലയോഗി ലോക്സഭയുടെ അധ്യക്ഷ പദവിയിലേക്ക് പൊതുവെ തെരഞ്ഞെടുപ്പ് നടക്കാറില്ല. ഭരണപക്ഷവും പ്രതിപക്ഷവും സമവായത്തിലൂടെ സഭാനാഥനെ തെരഞ്ഞെടുക്കാറാണ് പതിവ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ രണ്ട് തവണ മാത്രമാണ് സ്പീക്കർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത് - 1952 ൽ ആദ്യ ലോക്സഭയിലും 1976 ൽ അടിയന്തരാവസ്ഥക്കാലത്തും. ഈ രണ്ട് ഘട്ടത്തിലും പ്രതിപക്ഷ സ്ഥാനാർഥികൾ പരാജയപ്പെടുകയായിരുന്നു. 48 വർഷങ്ങൾക്ക്ശേഷം വീണ്ടും സ്പീക്കർ സ്ഥാനത്തേക്ക് ഇക്കുറി മത്സരം വേണ്ടിവന്നത് വിട്ടുവീഴ്ചക്ക് തയ്യാറാകാൻ മോദി സർക്കാർ തയ്യാറാകാത്തതു കൊണ്ടാണ്. സ്പീക്കർ സ്ഥാനത്തേക്ക് ഭരണകക്ഷിയുടെ നോമിനി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമ്പോൾ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് നൽകുകയാണ് പതിവ്. എന്നാൽ ആ പതിവു തുടരാൻ ഇക്കുറി ബിജെപി തയ്യാറായില്ല. സ്പീക്കർ സ്ഥാനം സമവായത്തിലൂടെ തെരഞ്ഞെടുക്കാൻ പ്രതിപക്ഷത്തിന്റെ പിന്തുണ പ്രതിരോധമന്ത്രി രാജ് നാഥ് സിങ് അഭ്യർഥിച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി ഒന്നിലധികം തവണ രാജ് നാഥ് സിങ്ങ് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സമവായത്തിന് തയ്യാറാണെന്നും എന്നാൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം തങ്ങൾക്ക് നൽകണമെന്നും ഈ ഘട്ടത്തിൽ ഖാർഗെ ആവശ്യമുന്നയിച്ചു. രാജ് നാഥ് സിങ് ബന്ധപ്പെട്ടവരുമായി ആലോചിച്ച് മറുപടി പറയാം എന്ന് രാജ് നാഥ് പറഞ്ഞെങ്കിലും മറുപടി ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് കൊടിക്കുന്നിൽ സുരേഷിനെ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ ഇന്ത്യാ കൂട്ടായ്മ തീരുമാനിച്ചത്. മത്സരിച്ചെങ്കിലും വോട്ട് ഡിവിഷന് കോൺഗ്രസ് ആവശ്യപ്പെടാത്തതിനാൽ ശബ്ദവോട്ടോടെയാണ് ഓം ബിർള രണ്ടാമതും സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്. ഇനി ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും ഭരണപക്ഷത്തിന് തന്നെ ലഭിക്കും. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് സഖ്യകക്ഷിയായ എഐഎഡിഎംകെയിലെ തമ്പിദുരൈയാണ് ഡെപ്യൂട്ടി സ്പീക്കർ. രണ്ടാം മോദി സർക്കാരിന്റെ കാലത്ത് ഡെപ്യൂട്ടി സ്പീക്കറായി ആരെയും തെരഞ്ഞെടുക്കുകയുണ്ടായില്ല. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ലോക്സഭയുടെ കാലാവധിയുടനീളം ഡെപ്യൂട്ടി സ്പീക്കർ പദവി ഒഴിഞ്ഞു കിടന്നത്. ഭരണഘടനാ സ്ഥാപനങ്ങളോടുള്ള ബിജെപി സർക്കാരിന്റെ സമീപനം വ്യക്തമാക്കുന്നതാണ് ഈ നടപടി. ഈ സഭയിലും ഡെപ്യൂട്ടി സ്പീക്കർ ഉണ്ടാകുമോ? കാത്തിരുന്ന് കാണാം. ഒന്നും രണ്ടും മോദി സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവും ഉണ്ടായിരുന്നില്ല. 1950കളിൽ സ്പീക്കർ പുറപ്പെടുവിച്ച 121ാം ഡയറക്ഷൻ അനുസരിച്ച് സഭയിൽ ഒരു പാർടി എന്ന നിലയിൽ അംഗീകാരം ലഭിക്കുന്നതിന് (പാർലമെന്റ് ഹൗസിൽ ഓഫീസ് ഉൾപ്പെടെ സൗകര്യങ്ങൾ നൽകുന്നതിന്) മൊത്തം അംഗസംഖ്യയുടെ 10 ശതമാനം വേണമെന്ന നിബന്ധന ഏർപ്പെടുത്തിയിരുന്നു. ഒന്നും രണ്ടും മോദി സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവും ഉണ്ടായിരുന്നില്ല. 1950കളിൽ സ്പീക്കർ പുറപ്പെടുവിച്ച 121ാം ഡയറക്ഷൻ അനുസരിച്ച് സഭയിൽ ഒരു പാർടി എന്ന നിലയിൽ അംഗീകാരം ലഭിക്കുന്നതിന് (പാർലമെന്റ് ഹൗസിൽ ഓഫീസ് ഉൾപ്പെടെ സൗകര്യങ്ങൾ നൽകുന്നതിന്) മൊത്തം അംഗസംഖ്യയുടെ 10 ശതമാനം വേണമെന്ന നിബന്ധന ഏർപ്പെടുത്തിയിരുന്നു. ഇത് ആയുധമാക്കിയാണ് 2014ലും 2019ലും കോൺഗ്രസ് പാർടിക്ക് പ്രതിപക്ഷ നേതൃസ്ഥാനം മോദി നിഷേധിച്ചത്. പ്രതിപക്ഷനേതാവിന്റെ ശമ്പളവും അലവൻസും നിശ്ചയിച്ചുകൊണ്ടുള്ള 1977ലെ പാർലമെന്റ് ആക്ടിൽ ഏറ്റവും കൂടുതൽ അംഗസംഖ്യയുള്ള, ചെയർമാനോ (രാജ്യസഭാ ) സ്പീക്കറോ (ലോക്സഭാ) അംഗീകരിക്കുന്ന കക്ഷിനേതാവാണ് പ്രതിപക്ഷ നേതാവ് എന്ന് നിർവചിക്കുന്നുണ്ട്. രാഹുൽ ഗാന്ധി പാർലമെന്റിൽ പ്രസംഗിക്കുന്നു ഇതിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് നിശ്ചയിക്കുന്ന ലോക്സഭാംഗത്തിന് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കേണ്ടതായിരുന്നു. എന്നാൽ ആ സ്ഥാനം നൽകാതെ പ്രതിപക്ഷമുക്ത ഭാരതം എന്ന ജനാധിപത്യ വിരുദ്ധ ലക്ഷ്യം എത്തിപ്പിടിക്കുകയായിരുന്നു ബിജെപിയും മോദിയും. എന്നാൽ ശക്തമായ പ്രതിപക്ഷത്തിന് അനുകൂലമായി ജനങ്ങൾ വോട്ട് ചെയ്തപ്പോൾ ബിജെപിയുടെ ലക്ഷ്യം പാളി. ലോക്സഭയുടെ ചരിത്രത്തിൽത്തന്നെ ഏറ്റവും ശക്തമായ പ്രതിപക്ഷമാണ് ഇക്കുറിയുള്ളത്. അതുകൊണ്ടു തന്നെ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കാൻ മോദി സർക്കാർ നിർബന്ധിതമായി. 'ഹം നഹി ബദലേംഗേ’എന്ന മുദ്രാവാക്യം അന്വർഥമാക്കുന്ന രീതിയിലാണ് സർക്കാരിന്റെ രൂപീകരണവും സ്പീക്കറുടെ തെരഞ്ഞെടുപ്പും നടന്നിട്ടുള്ളത്. മോദി മന്ത്രിസഭ തന്നെ ഇതിനുള്ള വലിയ ഉദാഹരണമാണ്. മന്ത്രിസഭയിലെ രണ്ടാമനായ രാജ് നാഥ് സിങ് തന്നെ പ്രതിരോധമന്ത്രി. മൂന്നാമൻ അമിത് ഷായ്ക്ക് ആഭ്യന്തരവും സഹകരണവും. നാലാമനായ നിതിൻ ഗഡ്കരിക്ക് റോഡ് ട്രാൻസ്പോർട്, നിർമല സീതാരാമൻ തന്നെ ധനമന്ത്രി. വിദേശം എസ് ജയ് ശങ്കറിന്. ധർമേന്ദ്രപ്രധാന് വിദ്യാഭ്യാസം. അശ്വനി വൈഷ്ണവ്, ജ്യോതിരാദിത്യ സിന്ധ്യ, ഹർദീപ് സിങ് പുരി എന്നിവർ പുതിയ മന്ത്രിസഭയിലും ഇടംപിടിച്ചു. ബിജെപി അധ്യക്ഷസ്ഥാനം ഒഴിയുന്ന ജെപി നദ്ദ, മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ട മനോഹർലാൽ ഖട്ടർ, ശിവരാജ് സിങ് ചൗഹാൻ എന്നിവർക്കും മന്ത്രിപ്പണി ലഭിച്ചിട്ടുണ്ട്. സഖ്യകക്ഷി നേതാക്കളെയെല്ലാം അപ്രധാന വകുപ്പുകൾ നൽകി ഒതുക്കിയിട്ടുണ്ട്. ഭൂരിപക്ഷമില്ല എന്നു വിചാരിച്ച് മന്ത്രിസഭയിൽ ഒരു മാറ്റത്തിനും സമവായത്തിനും മോദി തയ്യാറായില്ല. ഈ സമീപനത്തിന്റെ തുടർച്ചയാണ് കോട്ടയിൽ നിന്ന് മൂന്നാമതും എംപിയായ ഓം ബിർളയെ സ്പീക്കറാക്കിയ നടപടി. ലോക്സഭയുടെ ചരിത്രത്തിൽ പ്രതിപക്ഷത്തെ ഇത്രമാത്രം അവഗണിച്ച, അവസരങ്ങൾ നിഷേധിച്ച മറ്റൊരു സ്പീക്കർ ഉണ്ടായിട്ടില്ല. രണ്ടാം മോദി മന്ത്രിസഭയുടെ കാലത്താണ് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ലോക്സഭയിലെ പിൻസീറ്റുകാരനായ ഓം ബിർളയെ മോദി‐ഷാ ടീം സ്പീക്കറായി നിയമിക്കുന്നത്. ഓം ബിർള ഒന്നാം മോദി സർക്കാരിന്റെ കാലത്ത് എട്ടു തവണ എംപിയായ സുമിത്രാ മഹാജനായിരുന്നു സ്പീക്കർ. അവരെ തഴഞ്ഞാണ് ഓം ബിർളയെ നിയമിച്ചത്. സംഭവബഹുലമായിരുന്നു ഓം ബിർളയുടെ ഒന്നാം ടേം. 113 പ്രതിപക്ഷ എംപിമാരെ ഒറ്റ ദിവസം പുറത്താക്കി സർക്കാരിന്റെ വിവാദ ബില്ലുകൾ പാസ്സാക്കിക്കൊടുത്ത സ്പീക്കറാണ് ഓം ബിർള. 146ഓളം എംപിമാരെയാണ് ഓം ബിർളയുടെ കാലത്ത് പുറത്താക്കിയത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും തൃണമൂൽ കോൺഗ്രസ് അംഗം മഹുവ മൊയ് ത്രയുടെയും അംഗത്വം റദ്ദാക്കുകയും ചെയ്തു. അവരെ ഔദ്യോഗിക വസതികളിൽ നിന്നുപോലും ഇറക്കിവിട്ടു. ഇരുവരും ജയിച്ച് ഈ സഭയിലും എത്തിയിട്ടുണ്ട്. ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കിയതും പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയതും ഇന്ത്യൻ ശിക്ഷാനിയമം, ഇന്ത്യൻ ക്രിമിനൽ നിയമം, ഇന്ത്യൻ തെളിവ് നിയമം എന്നിവ മാറ്റി പുതിയ നിയമങ്ങൾ കൊണ്ടുവന്നതും (ജൂലൈ ഒന്നു മുതൽ നടപ്പിലായി) വനിതകൾക്ക് 33 ശതമാനം സംവരണം നൽകുന്ന ബിൽ പാസ്സാക്കിയതും ഓം ബിർള സ്പീക്കറായ വേളയിലാണ്. പാർലമെന്റിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തതും മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിന് യോജിക്കാത്ത മഹുവ മൊയ് ത്ര വിധം രാജഭരണത്തിന്റെ ചിഹ്നമായ ചെങ്കോൽ സ്ഥാപിക്കപ്പെട്ടതും ഓം ബിർളയുടെ കാലത്തായിരുന്നു. പാർലമെന്റിന് നേരേ രണ്ടാമത്തെ ആക്രമണം നടന്നതും അതിന്മേൽ സഭയിൽ ചർച്ച പോലും അനുവദിക്കാതിരുന്നതും ഇതേ സ്പീക്കറുടെ കാലയളവിൽ തന്നെ. ബിജെപിയിലെ ആർഎസ്എസ് ലോബിയുമായി അടുത്ത ബന്ധമുള്ള ബിർളയെത്തന്നെ വീണ്ടും സ്പീക്കറാക്കിയതിനു പിന്നിൽ വലിയ ലക്ഷ്യങ്ങൾ തന്നെ മോദിക്കും ബിജെപിക്കും ഉണ്ടെന്നാണ് കരുതപ്പെടുന്നത്. മറ്റു പാർടികളെ പിളർത്തി ബിജെപിക്ക് കേവല ഭൂരിപക്ഷം നേടുക എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ മോദിക്ക് ഓം ബിർളയെപ്പോലെ പ്രതിപക്ഷത്തെ അവഗണിച്ചു തള്ളുന്ന ഒരു സ്പീക്കറെ തന്നെ വേണമായിരുന്നു. എന്നാൽ 17ാം ലോക്സഭയല്ല 18ാം ലോക്സഭ. ശക്തമായ പ്രതിപക്ഷ സാന്നിധ്യം തന്നെ സഭയിലുണ്ട്. അതുകൊണ്ടുതന്നെ സ്പീക്കറും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകാനാണിട. അതിന്റെ ആദ്യ ലക്ഷണങ്ങൾ ആദ്യ ദിവസം തന്നെ ദൃശ്യമായി. സ്പീക്കറായി ചുമതലയേറ്റ ഉടൻ ഓം ബിർള ജൂൺ 26ന് അടിയന്തരാവസ്ഥയ്ക്കെതിരെ പ്രമേയം അവതരിപ്പിച്ചത് മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിനെ ചൊടിപ്പിച്ചു. നിഷ്പക്ഷത പാലിക്കേണ്ട സ്പീക്കർ ഒരു പക്ഷം ചേർന്നതിനെ 'ദ ഹിന്ദുവിൽ’ എഴുതിയ ലേഖനത്തിൽ സോണിയാഗാന്ധി വിമർശിക്കുകയുണ്ടായി. രാഹുൽ ഗാന്ധി സ്പീക്കറെ നേരിട്ടു കണ്ട് പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഭരണഘടന മാറ്റിയെഴുതാനും ജനാധിപത്യത്തെ തകിടം മറിക്കാനും വേണ്ടിയാണ് മോദി 'ചാർസൗ പാർ’ എന്ന മുദ്രാവാക്യം ഉയർത്തിയതെന്ന പ്രതിപക്ഷ പ്രചാരണമാണ് ബിജെപി ക്ക് സീറ്റ് കുറച്ചത്. അതിലുള്ള പ്രതിഷേധമാണ് അടിയന്തരാവസ്ഥാ വിഷയം ഉയർത്തി മോദി തീർത്തത്. പക്ഷേ അതിന് കരുവാക്കിയത് സ്പീക്കറെയും രാഷ്ട്രപതിയെയുമാണെന്ന് മാത്രം. അംഗങ്ങളുടെ സത്യപ്രതിജ്ഞാ വേളയിൽ തിരുവനന്തപുരത്തു നിന്നുള്ള കോൺഗ്രസ് അംഗം ശശി തരൂർ ജയ് സംവിധാൻ (ഭരണഘടന ജയിക്കട്ടെ) എന്ന് പറഞ്ഞതിനോട് സ്പീക്കർ നീരസം പ്രകടിപ്പിച്ചതും ഇതിന്റെ ഭാഗമായി വിലയിരുത്താം. സ്പീക്കറുടെ നടപടിയെ കോൺഗ്രസിലെ ദിപേന്ദ്രർ സിങ് ഹൂഡ ചോദ്യം ചെയ്തപ്പോൾ ഒട്ടും മര്യാദയില്ലാതെ അവിടെ ഇരിക്കാൻ സ്പീക്കർ പറഞ്ഞത് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. മാത്രമല്ല നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന ഹരിയാനയിൽ ദീപേന്ദ്രർ ഭരണഘടനാ സംരക്ഷണം പ്രധാന വിഷയമായി മാറ്റിയിരിക്കുകയുമാണ്. കൂട്ടുകക്ഷി സർക്കാരിനാണ് മോദി നേതൃത്വം നൽകുന്നതെങ്കിലും സ്വേഛാധിപത്യ പ്രവണതക്ക് ഒരു കുറവും വന്നിട്ടില്ലെന്ന് ഒരു മാസത്തെ സംഭവവികാസങ്ങൾ തെളിയിച്ചു. അരവിന്ദ് കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തപ്പോൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ നടപടി ഇതാണ് സൂചിപ്പിക്കുന്നത്. ഡൽഹിയിലെ കീഴ്ക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ഹൈക്കോടതിയിൽ പോയി ജാമ്യം റദ്ദാക്കിച്ചു. എക്സൈസ് കേസിൽ തന്നെ സിബിഐ കെജ്രിവാളിനെ അറസ്റ്റ് ചെയ്തു. അദ്ദേഹത്തെ ജയിൽ മോചിതനാക്കാതിരിക്കാനാണ് സിബിഐയുടെ അറസ്റ്റ്. പതിനാല് വർഷം പഴക്കമുള്ള ഒരു കേസിൽ എഴുത്തുകാരി അരുന്ധതി റോയിയെ യുഎപിഎ നിയമമനുസരിച്ച് പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി ലഫ് റ്റനന്റ് ഗവർണർ അനുമതി നൽകിയിരിക്കുകയാണ്. രാജ്യത്ത് പൊലീസ് രാജിന് വഴിവെക്കുന്നതും പൗരന്റെ ജനാധിപത്യ അവകാശങ്ങൾ ചവിട്ടിമെതിക്കുന്നതുമായ മൂന്ന് ക്രമിനൽ നിയമങ്ങൾ ജൂലൈ ഒന്ന് മുതൽ നിലവിൽ വന്നിരിക്കുകയാണ്. രാജ്യദ്രോഹം പോലുള്ള കുറ്റങ്ങൾ ചെയ്യുന്നവരെ ശിക്ഷിക്കാൻ കൂടുതൽ ഡ്രാക്കോണിയൻ അധികാരങ്ങളാണ് അധികാരികൾക്ക് ഈ നിയമം വഴി നൽകപ്പെട്ടിട്ടുള്ളത്. ജൂൺ 26ന് ഭാഗികമായി നിലവിൽ വന്ന ടെലികോം ആക്ട് 2023 അനുസരിച്ച് പൊതുസുരക്ഷ കണക്കിലെടുത്ത് അടിയന്തരഘട്ടങ്ങളിൽ ഇന്റർനെറ്റ് വഴിയുള്ള സന്ദേശം കൈമാറുന്നത് തടയാൻ സർക്കാരിന് അധികാരം ലഭിക്കുകയാണ്. ടെലികോം വാർത്താവിനിമയം പരിശോധിക്കാൻ 10 കേന്ദ്ര ഏജൻസികൾക്കാണ് അധികാരം ലഭിക്കാൻ പോകുന്നത്. അമിത് ഷായെ വീണ്ടും ആഭ്യന്തര മന്ത്രിയായി നിയമിച്ചതിനാൽ കേന്ദ്ര ഏജൻസികളായ ഇഡി, സിബിഐ തുടങ്ങിയ ഏജൻസികളുടെ ദുരുപയോഗം ഇനിയും തുടരുമെന്ന് വ്യക്തമാണ്. വൻകിട കോർപറേറ്റുകൾ പുതിയ സർക്കാരിനു പിന്നിൽ നേരത്തേ പോലെ തന്നെ അടിയുറച്ച് നിൽക്കുകയുമാണ്. നിയോലിബറൽ നയവും സ്വകാര്യവൽക്കരണവും ശക്തമായി തുടരുമെന്ന സൂചന സർക്കാർ നൽകിക്കഴിഞ്ഞു. പുതുതലമുറ പരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്ന് വീണ്ടും ധനമന്ത്രിയായി ചുമതലയേറ്റ നിർമല സീതാരാമൻ അഭിപ്രായപ്പെടുകയുണ്ടായി. അക്രമാത്മക ഹിന്ദുത്വ രാഷ്ട്രീയവും തടസ്സമില്ലാതെ തുടരുകയാണ്. മൂന്നാം മോദി സർക്കാർ അധികാരമേറ്റശേഷം ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ ആവർത്തിക്കുകയാണ്. ഇതിനകം അഞ്ച് മുസ്ലിങ്ങളാണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിയാണ് ഹിന്ദുത്വവാദികളെ പ്രകോപിതരാക്കുന്നത്. ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരില് കാളകളെ കൊണ്ടുപോകുകയായിരുന്ന മൂന്ന് മുസ്ലിങ്ങളെ പശുക്കടത്തുകാരെന്ന് മുദ്രകുത്തി ‘ഗോ സംരക്ഷകര്’ കൊലപ്പെടുത്തി. അലിഗഢില് മോഷണക്കുറ്റം ആരോപിച്ച് മുസ്ലിം യുവാവിനെ അടിച്ചുകൊന്നു. ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ മുഹമ്മദ് ഫരീദിനെതിരെ പിന്നീട് പൊലീസ് കേസെടുക്കുകയും ചെയ്തു. ഫരീദിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയുടെ അമ്മ നൽകിയ പരാതിയിലാണ് വിചിത്രമായ ഈ നടപടി. ഗുജറാത്തിൽ പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ മുസ്ലിം യുവാവ് സൽമാൻ വോറയെ സംഘപരിവാറുകാർ സംഘം ചേർന്ന് കൊലപ്പെടുത്തി. ആനന്ദ് ജില്ലയിലെ ചിക്കോദ്രയിലാണ് സംഭവം. മധ്യപ്രദേശിലെ മണ്ഡലയില് ഫ്രിഡ്ജുകളില് നിന്ന് ബീഫ് കണ്ടെടുത്തുവെന്ന് ആരോപണം ഉയര്ന്നതിനെ തുടര്ന്ന് 11 മുസ്ലിം കുടുംബങ്ങളുടെ വീടുകള് തകര്ത്തു. അവരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ലഖ്നൗവിലെ അക് ബര്നഗറില് നദീമുഖത്തിന്റെ നിര്മ്മാണത്തിനായി ആയിരത്തിലധികം മുസ്ലിം കുടുംബങ്ങളുടെ വീടുകള് ബുള്ഡോസര് ഉപയോഗിച്ച് തകര്ത്തു. ഗുജറാത്തിലെ വഡോദരയില് മുഖ്യമന്ത്രിയുടെ പാര്പ്പിട പദ്ധതിക്ക് കീഴില് കുറഞ്ഞ വരുമാനമുള്ളവര്ക്കായുള്ള ഭവന സമുച്ചയത്തില് മുസ്ലിം സ്ത്രീക്ക് ഫ്ളാറ്റ് അനുവദിച്ചതിനെതിരെ ഹിന്ദു സമുദായത്തില്പ്പെട്ട ആളുകള് തുറന്ന പ്രതിഷേധവുമായി രംഗത്തെത്തി. മുസ്ലീം സ്ത്രീയെ അവിടെ താമസിക്കുന്നതിൽ നിന്നു വിലക്കി. ഹിമാചല് പ്രദേശിലെ നഹാനില് ഈദ്അല്അദ്ഹയ്ക്കിടെ പശുവിനെ ബലിയര്പ്പിച്ചുവെന്നാരോപിച്ച് ഒരു മുസ്ലിം കച്ചവടക്കാരന്റെ കട കൊള്ളയടിക്കുകയും തകര്ക്കുകയും ചെയ്തു. ഗോവധം ആരോപിച്ച് ഇയാള്ക്കെതിരെ കേസും രജിസ്റ്റര് ചെയ്തിട്ടുണ്ട്. സംഭവത്തെത്തുടര്ന്ന് പട്ടണത്തിലെ മറ്റ് 16 മുസ്ലിം കടയുടമകളും പലായനം ചെയ്യാന് നിര്ബന്ധിതരായി. സുഹാസ് പാൽഷിക്കർ ഡല്ഹിയിലെ സംഗംവിഹാറിലെ ഒരു ആരാധനാലയത്തിന് സമീപം പശുവിന്റെ ജഡം കണ്ടെടുത്തതിനെ തുടര്ന്ന് ഹിന്ദുത്വ സംഘടനകള് നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങള്ക്ക് പിന്നാലെ പ്രദേശവാസികള് പലായനം ചെയ്തതായി റിപ്പോര്ട്ടുകളുണ്ട്. രാജസ്ഥാനിലെ ജോധ്പൂരിലുണ്ടായ വർഗീയ ലഹളയിൽ 57 പേരാണ് ഇതിനകം അറസ്റ്റിലായത്. ഒഡിഷയിലെ ബാലസോറിലും ഇരുവിഭാഗ പാർലമെന്റ് സമ്മേളനം തുടങ്ങുന്ന ദിവസം പ്രധാനമന്ത്രി പ്രതിപക്ഷത്തെ ഉപദേശിച്ചത് ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കണമെന്നാണ്. തടസ്സപ്പെടുത്തലും ബഹളവുമാണ് പ്രതിപക്ഷത്തിന്റെ മുഖമുദ്രയെന്നും നിരാശാജനകമായ പെരുമാറ്റമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടുളളതെന്നും മോദി പറഞ്ഞു. സമവായത്തിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി കഴിഞ്ഞ ഒരു മാസവും അതിനു മുൻകൈയെടുത്തില്ലെന്നു മാത്രമല്ല, ഏറ്റുമുട്ടൽ നയമാണ് ഉടനീളം സ്വീകരിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായതു മുതൽ മൂന്നാമതും പ്രധാനമന്ത്രിയാകുന്നതുവരെയും സമവായത്തിന്റെ ഭാഷയല്ല, അഹങ്കാരത്തിന്റെയും അധികാരത്തിന്റെയും പാതയിലാണ് പ്രധാനമന്ത്രി സഞ്ചരിച്ചിരുന്നത്. ആ പാത അദ്ദേഹത്തിന് പൊടുന്നനെ ഉപേക്ഷിക്കാൻ കഴിയില്ല. സ്വന്തം നിലയിൽ ഭൂരിപക്ഷമില്ലാത്തതും സഖ്യകക്ഷികളുടെ സമ്മർദ്ദവും ശക്തമായ പ്രതിപക്ഷ സാന്നിധ്യവുമാണ് മോദിയെ അസ്വസ്ഥനാക്കുന്നത്. പ്രശസ്ത പൊളിറ്റിക്കൽ സയന്റിസ്റ്റും 'സ്റ്റഡീസ് ഇൻ ഇന്ത്യൻ പൊളിറ്റിക്സി’ന്റെ ചീഫ് എഡിറ്ററുമായ സുഹാസ് പാൽഷിക്കർ ജൂൺ 24ന് ഇന്ത്യൻ എക്സ് പ്രസിൽ എഴുതിയ ലേഖനത്തിൽ മൂന്നാം മോദി സർക്കാരിൽ നിന്ന് അഞ്ച് കാര്യങ്ങളിൽ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ട എന്ന് നിരീക്ഷിക്കുന്നുണ്ട്. പ്രതിപക്ഷത്തോടുള്ള അസഹിഷ്ണുത, കേന്ദ്രാധികാരത്തെയും അന്വേഷണ ഏജൻസികളെയും ഉപയോഗിച്ചുള്ള വേട്ടയാടൽ, ഭരണഘടനാ സ്ഥാപനങ്ങളെ ഇകഴ്ത്തൽ, കോർപറേറ്റ് പ്രീണനം, ഹിന്ദുത്വരാഷ്ട്രീയം എന്നിവ ഇനിയും നിർബാധം തുടരുമെന്നാണ് പാൽഷിക്കർ വിലയിരുത്തിയത്. അത് അക്ഷരംപ്രതി ശരിയാണെന്ന് കഴിഞ്ഞ ഒരു മാസത്തെ മൂന്നാം മോദി സർക്കാരിന്റെ പ്രവർത്തനം സാക്ഷ്യപ്പെടുത്തുന്നു. ദേശാഭിമാനി വാരികയിൽ നിന്ന്

ദേശാഭിമാനി 20 Jul 2024 12:19 pm

അസംഘടിത മേഖലയുടെ 
ഊരാക്കുടുക്ക് - ഡോ. ടി എം തോമസ് ഐസക് എഴുതുന്നു

ഇന്ത്യയിലെ 90 ശതമാനം ജനങ്ങളും തൊഴിലെടുക്കുന്നത് ചെറുകിടസൂക്ഷ്മ തൊഴിൽ സ്ഥാപനങ്ങളിലാണ്. കാർഷിക മേഖലയെ മാറ്റിനിർത്തിയാൽപ്പോലും ഈ ചെറുകിട സ്ഥാപനങ്ങളുടെ എണ്ണം 6.3 കോടി വരും. 11.1 കോടി ആളുകൾ ഇവിടെ തൊഴിലെടുക്കുന്നു. ഇവയിൽ ഏതാണ്ട് പകുതിയോളം സ്ഥാപനങ്ങളിലും ഒരാളെപ്പോലും കൂലിവേലയ്ക്ക് നിർത്തുന്നില്ല. അവയിലെ മഹാഭൂരിപക്ഷംപേരും സ്വയംതൊഴിൽ എടുക്കുന്നവരാണ്. ഒരു കുടുംബത്തിന്റെ മാസവരുമാനം ശരാശരി 8000 രൂപയാണ്. കഴിഞ്ഞ 75 വർഷക്കാലത്തിനിടയിൽ തൊഴിൽ നൽകുന്നതിന് ഇത്തരത്തിലുള്ള ചെറുകിടസൂക്ഷ്മ തൊഴിൽ സംരംഭങ്ങളുടെമേലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിന് നമുക്ക് കഴിഞ്ഞിട്ടില്ല. ഈ മേഖലയിൽ തൊഴിലെടുക്കുന്നവരിൽ നല്ലൊരു ഭാഗവും യഥാർത്ഥത്തിൽ തൊഴിലില്ലാത്തവരാണ്. മറ്റു പോംവഴികളൊന്നും ഇല്ലാത്തതിനാൽ മാത്രം ഈ പരമ്പരാഗത മേഖലകളിൽ അവർ ചടഞ്ഞുകൂടുകയാണ്. ഇങ്ങനെ മറച്ചുവയ്ക്കപ്പെട്ട തൊഴിലില്ലായ്മമൂലമാണ് ഇന്ത്യയിലെ തുറന്ന തൊഴിലില്ലായ്മയുടെ കണക്കെടുക്കുമ്പോൾ നിയോലിബറൽ കാലം വരെ തൊഴിലില്ലായ്മ കേവലം 23 ശതമാനത്തിൽ ഒതുങ്ങി നിന്നിരുന്നത്. ആദ്യം നമുക്ക് അസംഘടിത മേഖലയും സംഘടിത മേഖലയും തമ്മിലുള്ള വ്യത്യാസം നോക്കാം. ചിലപ്പോൾ ഔപചാരിക മേഖലയെന്നും (formal sector) അനൗപചാരിക മേഖലയെന്നും (informal sector) അവയെ വിശേഷിപ്പിക്കാറുണ്ട്. രണ്ടു തരത്തിലുള്ള തരംതിരിക്കലുകൾ തമ്മിലും ചില വ്യത്യാസങ്ങളുണ്ട്. അവയിലേക്ക് നമ്മൾ ഇപ്പോൾ കടക്കാൻ ഉദ്ദേശിക്കുന്നില്ല. സംഘടിത മേഖലയും അസംഘടിത മേഖലയും സംഘടിത മേഖലയും അസംഘടിത മേഖലയും തമ്മിലുള്ള പ്രധാന വ്യത്യാസം താഴെ പട്ടിക 1ൽ കൊടുത്തിരിക്കുന്നു. (1) ഇന്ത്യയിൽ സംഘടിത മേഖലയിലെ സ്ഥാപനങ്ങളെ നിർവ്വചിക്കുന്നത് വലുപ്പത്തിന്റെ അടിസ്ഥാനത്തിലാണ്. 20 തൊഴിലാളികളിൽ താഴെ പണിയെടുക്കുന്ന സ്ഥാപനങ്ങളെയാണ് അസംഘടിത മേഖലയിൽ ഉൾപ്പെടുത്തുന്നത്. സ്ഥാപനത്തിൽ യന്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ 10 തൊഴിലാളികൾ മതിയാകും. മാനുഫാക്ചറിംഗ് മേഖലയിൽ ഇത്തരം സ്ഥാപനങ്ങളെ ഫാക്ടറികൾ എന്നു വിളിക്കുന്നു. സംഘടിത മേഖലയിൽ കേന്ദ്രീകൃത ഉല്പാദനമാണ്. അസംഘടിത മേഖലയിൽ ഉല്പാദനം വികേന്ദ്രീകൃതമായി ചെറുകിട സ്ഥാപനങ്ങളിൽ ചിന്നിച്ചിതറി കിടക്കുന്നു. (2) ഫാക്ടറികൾ സാധാരണഗതിയിൽ യന്ത്രവൽകൃതമാണ്. സാങ്കേതികവിദ്യ നിരന്തരമായി നവീകരിക്കപ്പെടുന്നു. കയർ, ബീഡി, കൈത്തറി തുടങ്ങിയ പരമ്പരാഗത വ്യവസായ ഫാക്ടറികളിൽ കൈവേല ഉപയോഗിക്കുന്ന സ്ഥിതിയുണ്ട്. പക്ഷേ, ആത്യന്തികമായി അവ ഒന്നുകിൽ യന്ത്രവൽക്കരിക്കപ്പെടുകയോ അല്ലെങ്കിൽ വികേന്ദ്രീകരിക്കപ്പെട്ട് ഫാക്ടറികൾ അല്ലാതാവുകയോ ചെയ്യും. (3) കൈവേലയെ അടിസ്ഥാനമാക്കിയുള്ള പരമ്പരാഗത സാങ്കേതികവിദ്യകളുടെ ഉല്പാദനക്ഷമത വളരെ താഴ്ന്നതായിരിക്കും. അതേസമയം, യന്ത്രവൽക്കരണം ഉല്പാദനക്ഷമത ഉയർത്തുന്നു. സംഘടിത മേഖലയെ അപേക്ഷിച്ച് അസംഘടിത മേഖലയുടെ ഉല്പാദനക്ഷമത വളരെ താഴ്ന്നതായിരിക്കും. (4) തൊഴിലാളി ഉല്പാദിപ്പിക്കുന്ന വരുമാനം കൂലിയേയും ശമ്പളത്തേയും സ്വാധീനിക്കുന്നു. ഉല്പാദനവേളയിൽ കൂട്ടിച്ചേർക്കപ്പെടുന്ന മൂല്യത്തേക്കാൾ കൂടുതൽ കൂലി കൊടുക്കാനാവില്ലല്ലോ. അതുകൊണ്ട് അസംഘടിത മേഖലയിലെ കൂലിനിരക്കുകൾ സാധാരണഗതിയിൽ കഷ്ടിച്ച് ഉപജീവനത്തിനേ തികയൂ. അതേസമയം, അസംഘടിത മേഖലയിൽ താരതമ്യേന ഉയർന്ന ശമ്പള വരുമാനം തൊഴിലെടുക്കുന്നവർക്കു ലഭിക്കുന്നു. അസംഘടിത മേഖലയും സംഘടിത മേഖലയും തമ്മിൽ വരുമാനത്തിലുള്ള ഈ അന്തരം വർദ്ധിക്കുന്ന പ്രവണത. (5) കൂലിയിലുള്ള ഈ അന്തരത്തെ കുറയ്ക്കുന്ന ഒരു ഘടകം കൂട്ടായ വിലപേശലാണ്. അസംഘടിത മേഖലയിൽ തൊഴിലാളികൾ പ്രായേണ അസംഘടിതരാണ്. അതേസമയം, സംഘടിത മേഖലയിൽ ശക്തമായ യൂണിയനുകൾ പ്രവർത്തിക്കുന്നു. (6) സംഘടിത പ്രസ്ഥാനങ്ങളുടെ വിലപേശലിന്റെ ഫലമായി സംഘടിത മേഖലയിൽ ഉയർന്ന ശമ്പളം മാത്രമല്ല സാമൂഹ്യസുരക്ഷയും ഉറപ്പാകുന്നുണ്ട്. അതേസമയം അസംഘടിത മേഖലയിൽ സാധാരണഗതിയിൽ തൊഴിലാളികൾക്ക് യാതൊരുവിധ സാമൂഹ്യസുരക്ഷയും ലഭ്യമല്ല. (7) ഇന്ത്യയിൽ സംഘടിത മേഖലയിലെ സ്ഥാപനങ്ങളെ കമ്പനി നിയമത്തിന്റെ കീഴിലോ മറ്റേതെങ്കിലും നിയമത്തിന്റെ കീഴിലോ സർക്കാരിൽ രജിസ്റ്റർ ചെയ്യുന്നുണ്ട്. അവയെ ഇൻകോർപ്പറേറ്റഡ് സ്ഥാപനങ്ങൾ എന്നു വിളിക്കുന്നു. അതേസമയം, അസംഘടിത മേഖലയിലെ സ്ഥാപനങ്ങളെ അൺഇൻകോർപ്പറേറ്റഡ് സ്ഥാപനങ്ങൾ എന്നാണു വിളിക്കുക. കാർഷികേതര മേഖലകളിലെ അസംഘടിത സ്ഥാപനങ്ങളെക്കുറിച്ച് എൻഎസ്എസ്ഒ നടത്തുന്ന സർവ്വേകളെ unincorporated establishment survey എന്നാണ് വിളിക്കുക. സംഘടിത സ്വഭാവം മേഖല തിരിച്ച് കാർഷിക മേഖലയിൽ സംഘടിത സ്ഥാപനങ്ങളുടെ പ്രാധാന്യം തുലോം കുറവാണ്. അതേസമയം പൊതുഭരണവും പ്രതിരോധവും പൂർണ്ണമായും സംഘടിത മേഖലയിലാണ്. പട്ടിക 2ൽ മൂന്നുതരം വിവരങ്ങൾ നൽകിയിരിക്കുന്നു. ഒന്ന്, വിവിധ തൊഴിൽ മേഖലകൾക്ക് (കോളം 2) തൊഴിൽസേനയിലും (കോളം 3) ദേശീയ വരുമാനത്തിലും (കോളം 4) ഉള്ള പ്രാധാന്യം അഥവാ അവയുടെ ശതമാന വിഹിതം നൽകിയിരിക്കുന്നു. രണ്ട്, ഓരോ മേഖലയിലും ദേശീയ വരുമാനത്തിൽ സംഘടിത മേഖല (കോളം 5), അസംഘടിത മേഖല (കോളം 6) എന്നിവയുടെ ശതമാന വിഹിതം നൽകിയിരിക്കുന്നു. മൂന്ന്, അസംഘടിത മേഖലയിൽ എത്ര ശതമാനം സ്വയം തൊഴിലെടുക്കുന്ന യൂണിറ്റുകളാണ് (കോളം 8) എന്നു വ്യക്തമാക്കിയിരിക്കുന്നു. കാർഷികേതര മേഖലകളിൽ ഏറ്റവും പ്രധാനപ്പെട്ടത് വ്യവസായ മേഖല അഥവാ മാനുഫാക്ചറിംഗാണ്. ദേശീയ വരുമാനത്തിൽ 16 ശതമാനവും തൊഴിൽസേനയിൽ 12 ശതമാനവും വ്യവസായ മേഖലയിൽ നിന്നാണ്. ദേശീയ വരുമാനമെടുത്താൽ സംഘടിത മേഖലയാണ് വ്യവസായത്തിൽ മുന്നിട്ടു നിൽക്കുന്നത്. ഫാക്ടറി മേഖലയുടെ വിഹിതം 77 ശതമാനമാണ്. അതേസമയം ഫാക്ടറിയേതര അസംഘടിത മേഖലയുടെ വിഹിതം 23 ശതമാനം മാത്രമാണ്. എന്നാൽ മറ്റൊരു പ്രധാന മേഖലയായ നിർമ്മാണ മേഖലയിൽ സ്ഥിതി നേരെ തിരിച്ചാണ്. തൊഴിൽസേനയുടെ 12 ശതമാനം ഇവിടെയാണ് ജോലി ചെയ്യുന്നത്. എന്നാൽ വരുമാന വിഹിതം 8 ശതമാനമേ വരൂ. നിർമ്മാണ മേഖലയുടെ വരുമാനത്തിൽ 74 ശതമാനവും അസംഘടിത മേഖലയിൽ നിന്നാണ്. സേവന മേഖലകളിൽ ഏറ്റവും തൊഴിൽ പ്രധാനമായിട്ടുള്ളത് വാണിജ്യമാണ്. വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും ഇതിൽപ്പെടും. തൊഴിൽസേനയുടെ 14 ശതമാനവും ദേശീയ വരുമാനത്തിന്റെ 12 ശതമാനവും ഇവിടെയാണ്. എന്നാൽ വാണിജ്യ മേഖലയിൽ മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ തുടങ്ങിയവ വളർന്നുവന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. അതുകൊണ്ട് വാണിജ്യ മേഖലയുടെ 87 ശതമാനവും ഇന്നും അസംഘടിത മേഖലയിലാണ്. വാണിജ്യ മേഖലയെ മാറ്റിനിർത്തി മറ്റു സേവന മേഖലകളെടുത്താൽ തൊഴിൽസേനയുടെ 18 ശതമാനമാണ് അവിടങ്ങളിൽ ജോലി ചെയ്യുന്നത്.എന്നാൽ മൊത്തം ദേശീയ വരുമാനത്തിന്റെ 42 ശതമാനം ഈ തുറകളിൽ നിന്നാണ്. സേവന മേഖലയിൽ പൊതുഭരണം പൂർണ്ണമായും ഫിനാൻഷ്യൽ സർവ്വീസസിൽ മുഖ്യമായും സംഘടിത മേഖലയിലാണ്. മറ്റു സേവന മേഖലകളിൽ സംഘടിത മേഖലയും അസംഘടിത മേഖലയും ഏതാണ്ട് തുല്യ പ്രാധാന്യമുള്ളവയാണ്. മൊത്തം സമ്പദ്ഘടന എടുത്താൽ ദേശീയ വരുമാനത്തിന്റെ 52 ശതമാനം സംഘടിത മേഖലയിൽനിന്നുള്ളതാണ്. എന്നാൽ തൊഴിൽസേനയുടെ 10 ശതമാനം മാത്രമേ സംഘടിത മേഖലയിൽ തൊഴിലെടുക്കുന്നുള്ളൂ. ആഗോളമായി താരതമ്യപ്പെടുത്തുമ്പോൾ ദേശീയ വരുമാനത്തിന്റെ 48 ശതമാനം സംഘടിത മേഖലയിലാണ്. 1960–61ൽ ഇത് 26 ശതമാനം ആയിരുന്നു. 1970–71ൽ ഇത് 27 ശതമാനമായി. 1981–82ൽ 34 ശതമാനവും. 1980നുശേഷം സാമ്പത്തിക വളർച്ചയുടെ വേഗത വർദ്ധിച്ചപ്പോൾ സംഘടിത മേഖല കൂടുതൽ വേഗതയിൽ വളരാൻ തുടങ്ങി. അസംഘടിത മേഖലയുടെ വിഹിതമാകട്ടെ ഈ കാലയളവിൽ 74 ശതമാനത്തിൽ നിന്ന് 52 ശതമാനമായി കുറയുകയും ചെയ്തു. പക്ഷേ, മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സംഘടിത മേഖലയിലേക്കുള്ള ഇന്ത്യൻ സമ്പദ്ഘടനയുടെ പരിവർത്തനം താരതമ്യേന വളരെ പതുക്കെയാണെന്നു കാണാം. ചിത്രം 1 ൽ രാജ്യങ്ങളെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ മൂന്നായി തരംതിരിച്ചിരിക്കുന്നു: താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾ, ഇടത്തരം വരുമാന രാജ്യങ്ങൾ, ഉയർന്ന വരുമാനമുള്ള രാജ്യങ്ങൾ എന്നിങ്ങനെ ഇന്ത്യ രണ്ടാമത്തെ വിഭാഗത്തിൽപ്പെടും. താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യമാണ് ഇന്ത്യ. 1990കളെ അപേക്ഷിച്ച് 2010കളിൽ മൂന്ന് വിഭാഗം രാജ്യങ്ങളിലും ദേശീയ വരുമാനത്തിൽ അസംഘടിത മേഖലയുടെ വിഹിതം കുറഞ്ഞുവരുന്നതായി കാണാം. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ 43 ശതമാനത്തിൽ നിന്നും 36 ശതമാനമായും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ 35 ശതമാനത്തിൽ നിന്നും 28 ശതമാനമായും ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ 18 ശതമാനത്തിൽ നിന്ന് 14 ശതമാനമായും അസംഘടിത മേഖലയുടെ വിഹിതം കുറഞ്ഞു. എന്നാൽ ഇന്നും ഇന്ത്യയിൽ അസംഘടിത മേഖലയുടെ പ്രാധാന്യം താരതമ്യേന ഉയർന്നതാണ്. ദേശീയ വരുമാനത്തിന്റെ 52 ശതമാനവും 2017–18ൽ അസംഘടിത മേഖലയിലാണ് ഉല്പാദിപ്പിക്കപ്പെട്ടത്. ചിത്രം 2ൽ ആഗോള ഭൂപടത്തിൽ ഓരോ രാജ്യത്തും അസംഘടിത മേഖലയ്ക്ക് ഇന്നുള്ള പ്രാധാന്യം വരച്ചുകാട്ടിയിരിക്കുന്നു. പച്ചനിറത്തിൽ രേഖപ്പെടുത്തിയിട്ടുള്ള അമേരിക്ക, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ അസംഘടിത മേഖലയിലെ തൊഴിലെടുക്കുന്നവർ മൊത്തം തൊഴിൽസേനയുടെ 20 ശതമാനത്തിൽ താഴെയേ വരൂ. അതേസമയം മദ്ധ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ അസംഘടിത മേഖല, തൊഴിൽസേനയുടെ 90 ശതമാനത്തിലേറെ വരും. ഐഎൽഒയുടെ കണക്ക് പ്രകാരം ഇന്ത്യ ഇവർക്ക് തൊട്ടു താഴെയാണ്. ഇന്ത്യയിൽ 75–89 ശതമാനം പേരും അസംഘടിത മേഖലയിലാണ് പണിയെടുക്കുന്നത്. അതേസമയം ചൈന, വടക്കേ ആഫ്രിക്ക, മദ്ധ്യേഷ്യ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ 50 മുതൽ 74 ശതമാനം പേർ മാത്രമേ അസംഘടിത മേഖലയിലുള്ളൂ. ലാറ്റിനമേരിക്കയിലും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും ഈ തോത് 20 ശതമാനത്തിനും 49 ശതമാനത്തിനും ഇടയ്ക്കാണ്. സംഘടിത മേഖല: 
വരുമാന വളർച്ചയും തൊഴിൽ മുരടിപ്പും മേൽപ്പറഞ്ഞ പ്രതിഭാസത്തിനു മുഖ്യകാരണം സംഘടിത മേഖലയിൽ വരുമാന കുതിപ്പ് ഉണ്ടെങ്കിലും തൊഴിലവസര വർദ്ധനവ് മുരടിച്ചു നിൽക്കുന്നുവെന്നുള്ളതാണ്. അഥവാ സംഘടിത മേഖലയുടെ തൊഴിൽ ഇലാസ്തികത വളരെ താഴ്ന്നതാണ്. അതായത് ഒരു ശതമാനം ജിഡിപി വളർച്ച, ഒരു ശതമാനത്തിൽ വളരെ താഴെ മാത്രമേ തൊഴിലവസര വർദ്ധന സൃഷ്ടിക്കുകയുള്ളൂ. മാത്രമല്ല ഈ തോത് ഇടിഞ്ഞുകൊണ്ടിരിക്കുകയുമാണ്. റിസർവ്വ് ബാങ്ക് ഒരു ദശാബ്ദം മുമ്പുവരെ സംഘടിത മേഖലയിൽ തൊഴിലെടുക്കുന്നവരുടെ എണ്ണം പ്രസിദ്ധീകരിക്കുമായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കണക്കുകൂട്ടുമ്പോൾ 1980നും 1990നും ഇടയിൽ ഒരു ശതമാനം ദേശീയ വളർച്ച രണ്ടുലക്ഷം പുതിയ ജോലികൾ സേവന മേഖലയിൽ സൃഷ്ടിച്ചിരുന്നു. 1980കളിൽ ഇന്ത്യയുടെ ദേശീയ വരുമാനം പ്രതിവർഷം 14 ശതമാനം വീതം (current price) വളർന്നിരുന്നു. എന്നുവച്ചാൽ പ്രതിവർഷം 28 ലക്ഷം തൊഴിലുകൾ സംഘടിത മേഖലയിൽ സൃഷ്ടിക്കപ്പെട്ടു എന്നർഥം. എന്നാൽ 1990–2000 കാലത്ത് ഒരു ശതമാനം ജിഡിപി വളർച്ച ഒരുലക്ഷം പുതിയ തൊഴിലവസരങ്ങൾ മാത്രമേ സംഘടിത മേഖലയിൽ സൃഷ്ടിച്ചുള്ളൂ. അതായത് പ്രതിവർഷം ഏതാണ്ട് 14 ലക്ഷം തൊഴിലുകൾ മാത്രമേ സൃഷ്ടിക്കപ്പെട്ടുള്ളൂ. 2000–2010 കാലയളവിൽ ഒരു ശതമാനം വളർച്ച 52,000 പുതിയ തൊഴിലുകൾ മാത്രമാണ് സൃഷ്ടിച്ചത്. പ്രതിവർഷം ഏതാണ്ട് 7 ലക്ഷം തൊഴിലുകൾ. റിസർവ്വ് ബാങ്ക് 2011–12 മുതൽ ഈ കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ചു. എന്നാൽ ചില അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ 2010–2020 കാലയളവിൽ ജിഡിപി വളർച്ച സംഘടിത മേഖലയിൽ സൃഷ്ടിച്ച പുതിയ തൊഴിലവസരങ്ങൾ നാമമാത്രമാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഈയൊരു സാഹചര്യത്തിൽ സംഘടിത മേഖലയിലേക്ക് കുടികയറുന്നതിന് അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് കഴിയാതെ വരുന്നു. അസംഘടിത മേഖലയിൽ എന്തെങ്കിലും ജോലി ചെയ്ത് ചടഞ്ഞുകൂടുന്നതിന് അവർ നിർബന്ധിതരാകുന്നു. അസംഘടിത മേഖലയിലെ അനൗപചാരിക തൊഴിൽബന്ധങ്ങൾ ഇത്തരത്തിൽ തൊഴിലില്ലാത്തവരെ ഉൾക്കൊള്ളിക്കുന്നതിന് സഹായകരമാണ്. മറച്ചുവയ്ക്കപ്പെട്ട തൊഴിലില്ലായ്മ നമുക്കു പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്ന ഉദാഹരണം കേരളത്തിലെ കയർ വ്യവസായമാണ്. കയറിന്റെ പ്രതാപകാലത്ത് അഞ്ച് ലക്ഷത്തോളം പേർ ഈ വ്യവസായത്തിൽ പണിയെടുത്തുകൊണ്ടിരുന്നുവെന്നാണ് കണക്ക്. എന്നാൽ ആ കാലത്ത് ലഭ്യമായിരുന്ന കൈവേല സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പൂർണ്ണസമയം തൊഴിൽ നൽകിയിരുന്നുവെങ്കിൽ അഞ്ചുലക്ഷം പേരുടെ ഉല്പാദനലക്ഷ്യം കൈവരിക്കുന്നതിന് ഒന്നരലക്ഷം പേർ മതിയായിരുന്നു. ഒന്നരലക്ഷം പേരുടെ തൊഴിൽ അഞ്ചുലക്ഷം പേർക്കിടയിൽ വീതം വച്ചത് ഓരോ പ്രദേശത്തെയും അടിസ്ഥാനമാക്കിയുള്ള തൊഴിൽ വിഭജനത്തിലൂടെയായിരുന്നു. ഓരോ പ്രദേശത്തും ഉല്പാദിപ്പിച്ചിരുന്ന കയർ ഉല്പന്നങ്ങൾ വ്യത്യസ്തമായിരുന്നു. അവിടെയുള്ളവർ ആ ഇനം കയർ അല്ലാതെ മറ്റൊന്ന് ഉല്പാദിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലുമില്ല. അതായിരുന്നു നാട്ടുനടപ്പ്. കയർ വ്യവസായം ഫാക്ടറികളിൽ ആയിരുന്നെങ്കിൽ ഇങ്ങനെ ചെയ്യാനാവില്ല. എന്നാൽ സ്വയംതൊഴിലിനെ അടിസ്ഥാനമാക്കിയുള്ള കുടിൽ വ്യവസായത്തിലൂന്നിയുള്ള ഉല്പാദനം ആയിരുന്നതിനാൽ മിച്ച ജനസംഖ്യയെ ഈ രീതിയിൽ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞില്ല. പ്രത്യക്ഷത്തിൽ തൊഴിൽ ഉണ്ടെങ്കിലും യഥാർത്ഥത്തിൽ പൂർണ്ണ തൊഴിൽ ഇല്ല. ഇതിനെയാണ് disguised unemployment അഥവാ മൂടിവയ്ക്കപ്പെട്ട തൊഴിലില്ലായ്മ എന്നു പറയുന്നത്. കാർഷിക മേഖല ഇത്തരത്തിൽ മിച്ചജനസംഖ്യയെ ഉൾക്കൊള്ളുന്നതിന് ഒട്ടേറെ നാട്ടുനടപ്പുകൾ നിലവിലുള്ള ഒരു മേഖലയാണ്. ഇതുപോലെ തന്നെയാണ് ചെറുകിട വാണിജ്യവും. ഒരു പെട്ടിക്കട നടത്തുന്നതിന് ഒരാൾ മതിയാകും. പക്ഷേ, പലപ്പോഴും വീട്ടിലെ മൂന്ന് ആളുകൾ ഒരേപോലെ ബിസിനസിൽ ഉപജീവനം നടത്തുന്നവർ ആയിരിക്കും. വർദ്ധിക്കുന്ന അസമത്വവും ദാരിദ്ര്യവും ഒരുവശത്ത് പതുക്കെയാണെങ്കിലും ദേശീയ വരുമാനത്തിൽ അസംഘടിത മേഖലയുടെ വിഹിതം കുറഞ്ഞുവരുന്നു. 2017–18ൽ അത് 52 ശതമാനം മാത്രമായിരുന്നു. അതേസമയം, ഈ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നില്ല. തൊഴിലെടുക്കുന്നവരിൽ 90 ശതമാനവും അസംഘടിത മേഖലയിൽ തന്നെ തുടരുന്നു. ഇതിന്റെ ഫലം എന്തായിരിക്കും? സംഘടിത മേഖലയെ അപേക്ഷിച്ച് അസംഘടിത മേഖലയിലെ പ്രതിശീർഷ വരുമാനം കുത്തനെ കുറഞ്ഞുകൊണ്ടിരിക്കും. താഴെ ചിത്രം 3 ൽ ഇതാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രൊഫ. നാഗരാജ് റായപ്പള്ളിയുടെ ഒരു പ്രബന്ധത്തിൽ നിന്ന് എടുത്തിട്ടുള്ള മേൽപ്പറഞ്ഞ കണക്ക് 1993–94ൽ അവസാനിക്കുന്നുവെങ്കിലും നമ്മുടെ വാദത്തെ സാധൂകരിക്കുന്നതിന് അത് മതിയാകും. 1983ൽ അസംഘടിത മേഖലയിലെ പ്രതിശീർഷ വരുമാനം സംഘടിത മേഖലയിലെ പ്രതിശീർഷ വരുമാനത്തിന്റെ 19 ശതമാനമായിരുന്നു. എന്നാൽ 1993–94 ആയപ്പോഴേക്കും അത് 15 ശതമാനമായി ചുരുങ്ങി. ഇപ്പോഴത് ഏതാണ്ട് 10 ശതമാനം ആയിരിക്കും. 10 ശതമാനം പേർ തൊഴിലെടുക്കുന്ന സംഘടിത മേഖലയിൽ രാജ്യത്തെ സാമ്പത്തിക കുതിപ്പ് മുഖ്യമായും ഒതുങ്ങി നിൽക്കുന്നു. അവരെ അപേക്ഷിച്ച് അസംഘടിത മേഖലയിലെ തൊഴിലെടുക്കുന്നവരുടെ വരുമാനം ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത് ഭീതിജനകമായ അസമത്വ വർദ്ധനയിലേക്ക് നയിക്കുന്നു. രാജ്യത്തെ തൊഴിലെടുക്കുന്നവരിൽ സിംഹഭാഗവും അസംഘടിത മേഖലയിലെ ഊരാക്കുടുക്കിലാണ്. ചിന്ത വാരികയിൽ നിന്ന്

ദേശാഭിമാനി 20 Jul 2024 11:43 am

ടെക്‌ഭീമൻമാരുടെ പിഴവുകളിൽ ലോകം മരവിച്ച സന്ദർഭങ്ങൾ

ബ്രിട്ടീഷ് എയർവേസ് 2017 മേയിൽ ബ്രിട്ടന്റെ ഔദ്യോഗിക വിമാന സർവീസായ ബ്രിട്ടീഷ് എയർവേസിന്റെ കംപ്യൂട്ടർ ശൃംഖലയിലുണ്ടായ തകരാറുമൂലം 75,000 യാത്രക്കാരാണ് ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള എയർപോട്ടുകളിൽ കുടുങ്ങിയത്. കമ്പനിയുടെ നിയന്ത്രണകേന്ദ്രത്തിൽ താൽക്കാലികമായി വൈദ്യുതി വിശ്ചേദിക്കപ്പെട്ടതാണ് കമ്പനിയെ വന് പ്രതിസന്ധിയിലാക്കിയത്. ആൽഫബെറ്റ് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഡിജിറ്റൽ കമ്പനിയാണ് ഗൂഗിളും യൂട്യൂബും നിയന്ത്രിക്കുന്ന ആൽഫബെറ്റ്. 2020 ഡിസംബർ 14ന് കമ്പനിയുടെ യൂട്യൂബ്, ജിമെയിൽ, ഗൂഗിൾ ഡ്രൈവ് എന്നീ സേവനങ്ങൾ ഒരു മണിക്കൂർ നേരത്തേക്ക് നിലച്ചു. ഫാസ്റ്റ്ലി യുഎസിൽ പ്രവർത്തിക്കുന്ന ഇന്റർനെറ്റ് ക്ലൗഡ് കമ്പനിയായ ഫാസ്റ്റ്ലിയിലുണ്ടായ തകരാറ് ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വാർത്താ–-സാമൂഹ്യ മാധ്യമ വെബ്സൈറ്റുകളെ ബാധിച്ചു. റെഡ്ഡിറ്റ്, ആമസോൺ, സിഎൻഎൻ, പേയ്പാൽ, സ്പോട്ടിഫൈ, അൽ ജസീറ വെബ്സൈറ്റുകൾ നിശ്ചലമായി. അകാമായി കണ്ടന്റ് ഡെലിവറി സേവനെ നൽകുന്ന അകാമായി കമ്പനിയുടെ സെർവർ തകരാറു മൂലം 2021 ജൂൺ 17ന് ഓസ്ട്രേലിയയിലെയും അമേരിക്കയിലെയും ധനകാര്യ സ്ഥാപനങ്ങളും വിമാനസർവീസുകളും അവതാളത്തിലായി. മെറ്റ 2021 ഒക്ടോബർ നാലിന് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കും വാട്സാപ്പും ഇൻസ്റ്റാഗ്രാമും ഇരുട്ടിലായി. എക്സ് 2022 ഡിസംബർ 28ന് അന്നത്തെ ട്വിറ്റര് എന്ന ഇപ്പോഴത്തെ എക്സ് പണിമുടക്കിയത് പതിനായിരങ്ങളെ ബാധിച്ചു.

ദേശാഭിമാനി 20 Jul 2024 3:35 am

ഇരുളുന്ന ഭാവി നോവും മനസ്സുകൾ ; ഇന്ത്യയിൽ തൊഴിൽ ഒരു സ്വപ്‌നം

ഇന്ത്യയുടെ ഐഐടികളിൽനിന്നും ഐഐഎമ്മുകളിൽനിന്നും പഠിച്ചിറങ്ങുന്നവർപോലും തൊഴിൽ തേടി അലയുന്ന സാഹചര്യം. 2019-–- 23ൽ ഡൽഹി ഐഐടിയിൽനിന്ന് പുറത്തിറങ്ങിയ വിദ്യാർഥികളിൽ 22 ശതമാനം പേർക്കും ഒരു തൊഴിലും തരായില്ല. ലഖ്നൗ ഐഐഎമ്മും മറ്റു സ്ഥാപനങ്ങളും തങ്ങളുടെ വിദ്യാർഥികൾക്ക് എവിടെയെങ്കിലും തൊഴിലവസരങ്ങൾ സംഘടിപ്പിക്കാൻ അലുമ്നി അസോസിയേഷനുകളോട് അഭ്യർഥിച്ചിരിക്കുന്നു. ഇന്ത്യയിലെ തൊഴിൽ സാഹചര്യങ്ങളെ മുൻനിർത്തി അന്താരാഷ്ട്ര തൊഴിൽ സംഘടനയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡെവലപ്മെന്റും ഇക്കൊല്ലം പ്രസിദ്ധീകരിച്ച റിപ്പോർട്ടു പ്രകാരം രാജ്യത്തെ തൊഴിൽരഹിതരിൽ 82.9 ശതമാനവും യുവജനങ്ങളാണ് (ബിസിനസ് ലൈൻ ജൂലൈ 5, 2024). അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ 2000-ൽ 54.2 ശതമാനമായിരുന്നത് 2022ൽ 65.7 ശതമാനമായി കൂടി. അത് പിന്നെയും കൂടിക്കൊണ്ടിരിക്കുന്നു. അടുത്തിടെ, റെയിൽവേയിൽ ലെവൽ വൺ തസ്തികയിലെ (ട്രാക്ക് അറ്റകുറ്റപ്പണി, ഹെൽപ്പർമാർ, അറ്റൻഡർമാർ) 63,202 ഒഴിവിലേക്ക് അപേക്ഷിച്ചത് രണ്ടുകോടിപ്പേർ. ഇരുളുന്ന ഭാവിയും നോവുന്ന മനസ്സുമായി അലയുകയാണ് ഇന്ത്യൻ യുവത. ഇത്തരം റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് രാജ്യത്തെ തൊഴിലില്ലായ്മ ഈ ജൂണിൽ എട്ടുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണെന്ന കണക്കും പുറത്തുവന്നത്. 9.2 ശതമാനം. മേയിൽ ഏഴു ശതമാനമായിരുന്നു. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ (സിഐഎംഇ) റിപ്പോർട്ടു പ്രകാരം 2023 ജൂണിൽ 8.5 ശതമാനമായിരുന്നു തൊഴിലില്ലായ്മ. അതിപ്പോൾ 9.2 ശതമാനമായി. ഇന്ത്യ വലിയ സാമ്പത്തിക വളർച്ചക്കണക്കുകൾ പറയുന്നുണ്ടെങ്കിലും തൊഴിലിന്റെ സ്ഥിതി പരമ ദയനീയമാണെന്ന് ആഗോള ധനസ്ഥാപനമായ സിറ്റി ഗ്രൂപ്പിന്റെ പഠനവും അടുത്തിടെ ചൂണ്ടിക്കാട്ടി. അതെ, ഇന്നത്തെ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് തൊഴിലില്ലായ്മതന്നെ. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ. തൊഴിലില്ലായ്മ കേവലം ശതമാനക്കണക്കിന്റെ കാര്യമല്ല. കോടിക്കണക്കിനു മനുഷ്യർക്ക് ജീവിക്കാൻ ഒരു വഴിയുമില്ലെന്ന യാഥാർഥ്യമാണ്. സമൂഹത്തിന്റെ വിവിധ മേഖലകളിലേക്ക് ഇറങ്ങിച്ചെന്നാൽ ഈ യാഥാർഥ്യം തൊട്ടറിയാം. ഒരു ജനതയുടെ നിലനിൽപ്പ് നിർണയിക്കുന്ന നിരവധി പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനകാര്യം ജീവിക്കാനാവശ്യമായ സാഹചര്യമാണ്. അതിൽ പരമപ്രധാനം തൊഴിലും വരുമാനവുമാണ്. സാധാരണ ജനങ്ങൾക്ക് തൊഴിലും വരുമാനവുമുണ്ടെങ്കിലേ സമ്പദ്വ്യവസ്ഥ ചലിക്കുകയുള്ളൂ എന്നതും ഇതോടൊപ്പം ചേർത്തുവയ്ക്കണം. വരുമാനമായി കിട്ടുന്ന പണം കമ്പോളത്തിലെത്തിയാൽ സാധനങ്ങൾക്ക് ഡിമാൻഡുണ്ടാകും. അതുവഴി ഉൽപ്പാദനം വർധിക്കും. പുതിയ മുതൽമുടക്കുകളുണ്ടാകും. അപ്പോൾ വീണ്ടും തൊഴിൽസാധ്യതയുണ്ടാകും. മനുഷ്യരുടെ ദുരിതങ്ങളോട് കരുണാർദ്രമായ ഒരു സമീപനവുമില്ലാത്ത നവ ഉദാര സാമ്പത്തികനയം നടപ്പാക്കുന്ന രാജ്യങ്ങളിലെല്ലാം തൊഴിലില്ലായ്മ രൂക്ഷമാണ്. ഇന്ത്യയിൽ ആ നയം തീവ്രമായി നടപ്പാക്കുന്നു. ജനതയ്ക്ക് ജീവിക്കാനുള്ള ആശയും അവകാശവും നേടിക്കൊടുക്കേണ്ട ഭരണാധികാരികൾ ജനതയെ അനാഥത്വത്തിലേക്കും നിസ്സഹായതയിലേക്കും തള്ളിവിടുന്നതാണ് നവ ഉദാരനയം. എല്ലാ മേഖലയിൽനിന്നും സർക്കാർ പിൻവാങ്ങി സർവത്ര സ്വകാര്യവൽക്കരിക്കുന്നു. സർക്കാരിന്റെ ചെലവു ചുരുക്കൽ ഈ നയത്തിന്റെ പ്രധാന ഭാഗമാണ്. അതിനാൽ കേന്ദ്ര സർക്കാർ സർവീസുകളിലും ഇതേനയം നടപ്പാക്കുന്ന സംസ്ഥാന സർക്കാർ സർവീസുകളിലും ഒഴിവുകൾ നികത്തുന്നില്ല. പുതിയ തസ്തികകൾ സൃഷ്ടിക്കുന്നില്ല. നിലവിലുള്ള തസ്തികകൾ വെട്ടിച്ചുരുക്കുന്നു. കേന്ദ്ര സർവീസിൽമാത്രം പത്തുലക്ഷത്തിലേറെ തസ്തിക ഒഴിഞ്ഞു കിടപ്പുണ്ടെന്നാണ് ഏതാനും ദിവസങ്ങൾക്കു മുന്നേ വന്ന ഒരു റിപ്പോർട്ട്. റെയിൽവേയിൽ ആവശ്യത്തിന് ജീവനക്കാരില്ലാതെ അപകടങ്ങൾ വർധിച്ചിട്ടും ഒഴിവുകൾ നികത്താൻ മതിയായ നടപടിയില്ല. പൊതുതെരഞ്ഞെടുപ്പിൽ, ജനങ്ങൾ ആകുന്നത്ര ശക്തിയിൽ ബിജെപിക്ക് പ്രഹരം നൽകിയെങ്കിലും തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമാക്കുന്ന നയം തിരുത്തുമെന്ന ഒരു സൂചനയുമില്ല. ബ്രിട്ടനിലും ഫ്രാൻസിലുമെല്ലാം അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ നവഉദാര നയത്തിനെതിരായ ജനരോഷം പ്രകടമായിരുന്നു. അതെല്ലാം മോദി ഭരണത്തിന് പാഠമാകേണ്ടതാണ്. ലോകത്ത് അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥ, ഇപ്പോൾ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥ, മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയിലേക്ക് പ്രയാണം എന്നൊക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി നിർമല സീതാരാമനും തുടർച്ചയായി ഘോഷിക്കുന്നതിനിടെയാണ് തൊഴിലില്ലായ്മ ഓരോ ദിവസവും പെരുകുന്നത്. 2023–--24 ധന വർഷത്തിൽ മൊത്തം ആഭ്യന്തരോൽപ്പാദനം (ജിഡിപി) 8.2 ശതമാനം വളർച്ച നേടിയെന്നാണ് ഔദ്യോഗിക അവകാശവാദം. ഇത് യഥാർഥ വളർച്ചയെങ്കിൽ തൊഴിലും വരുമാനവും വർധിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഉത്തരമില്ല. ഇപ്പറയുന്ന വളർച്ച ഒരു തൊഴിലും സൃഷ്ടിക്കുന്നില്ല. രാജ്യത്തിന്റെ മൊത്തം ആസ്തിയിൽ 41 ശതമാനവും ജനസംഖ്യയുടെ ഒരു ശതമാനംമാത്രം വരുന്ന അതിസമ്പന്നരുടെ കൈയിലാണെന്ന് അറിയുമ്പോൾ സാമ്പത്തികവളർച്ചയുടെ ദിശയേതെന്ന് അറിയാൻ വിഷമമില്ല. തൊഴിലില്ലായ്മയുടെ ശരിയായ കണക്ക് പ്രസിദ്ധീകരിക്കാൻപ്പോലും സർക്കാർ തയ്യാറല്ല. നഗരപ്രദേശങ്ങളിലെ ലേബർ ഫോഴ്സ് സർവേ നേരത്തേ എല്ലാ മാസവും സ്ഥിതിവിവര മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോഴതില്ല. ഓരോ വർഷവും ഒരുകോടിയാളുകൾ വീതമാണ് തൊഴിൽരഹിതരുടെ സേനയിലേക്ക് എത്തുന്നതെന്ന് ഒരു പഠനം പറയുന്നു. പ്രതിവർഷം രണ്ടുകോടി പേർക്കെങ്കിലും തൊഴിൽ നൽകിയാൽ മാത്രമേ പത്തുകൊല്ലം കൊണ്ടെങ്കിലും തൊഴിലില്ലായ്മ ഒരു പരിധിവരെ പരിഹരിക്കാനാകൂ.യുവജനങ്ങളുടെ തൊഴിലില്ലായ്മപോലെതന്നെ രൂക്ഷമാണ് സ്ത്രീകളുടെ തൊഴിലില്ലായ്മയും. ഈ ജൂണിൽ അത് 18.5 ശതമാനം. കഴിഞ്ഞ വർഷം ജൂണിൽ 15.1 ശതമാനമായിരുന്നു. വലിയൊരു ആഗോള ഗൂഢാലോചനയുടെ എഞ്ചുവടി' യാണ് നവഉദാര നയം. അത് അക്ഷരംപ്രതി നടപ്പാക്കുകയായിരുന്നു ഇവിടെ. ആ നയം ഇന്ത്യയുടെ ഉൽപ്പാദനഘടനതന്നെ തകർത്തു. ഇവിടത്തെ മനുഷ്യർക്കും നമ്മുടെ വിഭവസഞ്ചയത്തിനും അനുയോജ്യമായ ഉൽപ്പാദന സമ്പ്രദായമാണ് നമ്മൾ രൂപപ്പെടുത്തേണ്ടത്. അങ്ങനെ നോക്കുമ്പോൾ, ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ കാർഷിക മേഖലയ്ക്ക് വലിയ പരിഗണന വേണം. പക്ഷേ, കാർഷിക മേഖലയെ മോദിഭരണം തകർത്തു തരിപ്പണമാക്കി. ചെറുകിട നാമമാത്ര കൃഷിക്കാർ കർഷകത്തൊഴിലാളികളായി മാറി. കർഷകത്തൊഴിലാളികൾ തൊഴിലുറപ്പ് തൊഴിൽ തേടി അലയുന്നു. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ബിരുദധാരികളും അതിനപ്പുറവും വിദ്യാഭ്യാസ യോഗ്യതയുള്ളവർ തൊഴിലുറപ്പ് തൊഴിലെങ്കിലും കിട്ടുമോയെന്ന് അറിയാൻ വരിനിൽക്കുന്നത് മറ്റൊരു ദയനീയ ചിത്രം. സമ്പദ്വ്യവസ്ഥയുടെ അനൗപചാരിക മേഖലകൾ, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ എന്നിവിടങ്ങളിലൊക്കെയാണ് വലിയ തോതിൽ ആളുകൾ തൊഴിലെടുത്ത് ജീവിച്ചത്. നോട്ട് നിരോധവും ചരക്ക് സേവന നികുതിയുടെ നൂലാമാലകളും ഈ മേഖലകളെയും തകർത്തു. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതുമൂലം അവിടെയും തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നു. ഔദ്യോഗിക കണക്കുകൾപ്രകാരംതന്നെ തൊഴിലുള്ളവർ തൊഴിൽരഹിതരായി മാറുന്ന സാഹചര്യവും വെളിപ്പെടുന്നുണ്ട്. ദേശീയ സാമ്പിൾ സർവേ ഓഫീസ് പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് അസംഘടിത മേഖലയിൽ ഏഴുവർഷത്തിനിടെ 30 ലക്ഷം തൊഴിലാളികൾ തൊഴിൽരഹിതരായി. എന്നാൽ, രാജ്യം ഭരിക്കുന്നവർക്ക് ഇതിലൊന്നും ഒരു ഉൽക്കണ്ഠയുമില്ല. കേന്ദ്ര സർക്കാർ കൂടുതൽ മുതൽ മുടക്കി തൊഴിൽസാധ്യതകൾ വർധിപ്പിക്കുകയും പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ഒഴിവുകൾ നികത്തുകയും ചെയ്യുകയാണ് തൊഴിലില്ലായ്മ പരിഹരിക്കാനുള്ള വഴി. അതൊക്കെ സാധ്യമാകണമെങ്കിൽ, നവഉദാര നയമെന്ന പേരിൽ 1991 മുതൽ മുന്നോട്ടുവച്ച പിഴച്ച ചുവടുകൾ പിന്നോട്ടെടുക്കണം.

ദേശാഭിമാനി 20 Jul 2024 1:00 am

ചെറുകിട വ്യാപാരമേഖല ; നികുതി കുടിശ്ശിക തീർക്കാൻ
 സമഗ്രപദ്ധതി

ചെറുകിട വ്യാപാരമേഖലയുടെ ഏറ്റവും വലിയ പരാതിയാണ് നികുതി കുടിശ്ശികയും അതിന്റെ നിയമ നടപടികളുടെ നൂലാമാലകളും. ഇതിൽ ഒട്ടേറെ വാസ്തവവുമുണ്ട്. നികുതി ഉദ്യോഗസ്ഥരുടെ തെറ്റായ അസെസ്മെന്റും സാങ്കേതിക പ്രശ്നങ്ങളും കാരണം ദുരിതം അനുഭവിക്കേണ്ടിവരുന്നു എന്നതാണ് വ്യാപാരികളുടെ പ്രധാന പരാതി. കുടിശ്ശിക കേസുകളുടെ നടത്തിപ്പിന് നികുതിവകുപ്പിന്റെ ശേഷിയുടെ ഗണ്യമായ ഭാഗം ഉപയോഗിക്കേണ്ടി വരുന്നുവെന്നത് മറ്റൊരു പ്രശ്നമാണ്. ചെറിയ കുടിശ്ശികയിൽ പലിശയും പിഴയും ചേർത്ത് വലിയ തുക കിട്ടാനുള്ളതായാണ് സർക്കാർ കണക്കുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതെല്ലാം പരിഗണിച്ചാണ് നികുതി കുടിശ്ശികകളിൽ ആംനസ്റ്റി പദ്ധതികൾ പ്രഖ്യാപിക്കാൻ തുടങ്ങിയത്. എന്നാൽ, ഇവയും ഫലപ്രദമായില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് ചെറുകിട വ്യാപാരമേഖലയെ നികുതി കുടിശ്ശിക മുക്തരാക്കുകയെന്ന ലക്ഷ്യത്തോടെ, ഫലപ്രദമായ പുതിയൊരു ആംനസ്റ്റി പദ്ധതിയുടെ അനിവാര്യതയെക്കുറിച്ച് ചിന്തിച്ചത്. അതിൽനിന്ന് ഉരുത്തിരിഞ്ഞതാണ് ഈ വർഷത്തെ ബജറ്റിൽ അവതരിപ്പിച്ചതും, ഇപ്പോൾ നിയമസഭ അംഗീകരിച്ചതുമായ ‘ആംനസ്റ്റി 2024’ നികുതി കുടിശ്ശിക തീർപ്പാക്കൽ പദ്ധതി. വ്യാപാരമേഖലയ്ക്ക് വലിയ പ്രയോജനം ചെയ്യുന്ന സമഗ്ര പദ്ധതിയാണിത്. ആംനസ്റ്റിയെ വരുമാനസ്രോതസ്സായി കാണുന്ന രീതിയിൽനിന്നുമാറി, എന്നും തലവേദനയായി അവശേഷിച്ച പഴയകാല നികുതി അവശിഷ്ടങ്ങളെ ഒഴിവാക്കുകയാണ് ലക്ഷ്യം. ജിഎസ്ടി വരുന്നതിനുമുമ്പ് നിലനിന്നിരുന്ന മൂല്യവർധിത നികുതി, പൊതുവിൽപ്പന നികുതി, നികുതിയിന്മേലുള്ള സർചാർജ്, കാർഷിക ആദായ നികുതി, ആഡംബര നികുതി, കേന്ദ്ര വിൽപ്പന നികുതി എന്നീ നിയമങ്ങൾക്കു കീഴിൽ ഉണ്ടായിരുന്ന കുടിശ്ശികകളെയാണ് ഈ പദ്ധതി പരിഗണിക്കുന്നത്. പൊതു വിൽപ്പന നികുതി നിയമത്തിലെ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട നികുതി, വിറ്റുവരവ് നികുതി, കോംപൗണ്ടിങ് നികുതി എന്നിവയ്ക്ക് ആംനസ്റ്റി 2024 പദ്ധതിയുടെ ആനുകൂല്യമുണ്ടാകില്ല. വ്യാപാരമേഖലയ്ക്ക് 
ആശ്വാസം പദ്ധതിയിലൂടെ കൂടുതൽ നേട്ടം ഉണ്ടാക്കാൻ സാധിക്കുന്നത് ചെറുകിട വ്യാപാരികൾക്കാണ്. തീരെ ചെറിയ കുടിശ്ശികകളെ പാടെ ഒഴിവാക്കും. അമ്പതിനായിരം രൂപയിൽ താഴെയുള്ള കുടിശ്ശികകളെ അവയുടെ നികുതി തുകയുടെമാത്രം അടിസ്ഥാനത്തിൽ പൂർണമായി ഒഴിവാക്കും. അതായത് പിഴ, പലിശ എന്നിവ നോക്കാതെ നികുതി തുകമാത്രം നോക്കി, അത് അമ്പതിനായിരത്തിൽ താഴെ ആണെങ്കിൽ, ഒരു രൂപപോലും പുതുതായി ഈടാക്കാതെ, ഒരു അപേക്ഷപോലും ആവശ്യപ്പെടാതെ ഒഴിവാക്കും. അമ്പതിനായിരം രൂപയിൽ താഴെ കുടിശ്ശികകളുള്ള ഇരുപത്തിരണ്ടായിരത്തിൽപ്പരം വ്യാപാരികളുണ്ട്. ആകെയുള്ള കുടിശ്ശികകളുടെ 44 ശതമാനം ഈ വിഭാഗത്തിലാണെങ്കിലും, ഇതിന്റെ ആകെ മൂല്യം 116 കോടിരൂപയാണ്. ഇതിൽത്തന്നെ പിഴയും പലിശയും ഒഴിവാക്കിയാൽ പിരിഞ്ഞുകിട്ടാനുള്ള നികുതി 33 കോടിയും. ചെറുകിട വ്യാപാരമേഖലയിൽ വളരെ ചെറിയ തുകകളായി ചിതറിക്കിടക്കുന്ന ഈ കുടിശ്ശികകളുടെ ആകെ മൂല്യം സർക്കാരിനു പിരിഞ്ഞുകിട്ടാനുള്ള ആകെ തുകയുടെ ഒരു ശതമാനത്തിൽ താഴെമാത്രമാണ്. പദ്ധതിയിലെ 
സ്ലാബ് സംവിധാനം ആംനസ്റ്റി 2024 കുടിശ്ശികകളെ തുകയുടെ അടിസ്ഥാനത്തിൽ വിവിധ സ്ലാബുകളായി തരംതിരിച്ചിട്ടുണ്ട്. ഒന്നാമത്തെ സ്ലാബിലെ അമ്പതിനായിരം രൂപയിൽ താഴെയുള്ള കുടിശ്ശികകൾ പൂർണമായും ഒഴിവാക്കിക്കൊടുക്കാനാണ് തീരുമാനം. രണ്ടാമത്തെ സ്ലാബ് അമ്പതിനായിരം രൂപമുതൽ പത്തുലക്ഷം രൂപവരെയുള്ള കുടിശ്ശികകൾക്കുള്ളതാണ്. ഈ സ്ലാബിൽ നികുതിത്തുകയുടെ 30 ശതമാനം അടച്ചാൽ കുടിശ്ശിക തീർക്കാം. മൂന്നാമത്തെ സ്ലാബ് പത്തുലക്ഷം രൂപ മുതൽ ഒരുകോടി വരെയുള്ളതാണ്. ഈ സ്ലാബിലെ കുടിശ്ശികകളെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. കോടതി വ്യവഹാരത്തിലുള്ളവ നികുതി തുകയുടെ 40 ശതമാനം അടച്ചുതീർക്കാം. വ്യവഹാരം ഇല്ലാത്തവയുടെ 50 ശതമാനവും. നാലാമത്തെ സ്ലാബിലെ ഒരു കോടി രൂപയിൽ കൂടുതലുള്ള കുടിശ്ശികകളെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. വ്യവഹാരത്തിലുള്ളവ ആണെങ്കിൽ നികുതി തുകയുടെ 70 ശതമാനവും അല്ലാത്തവയിൽ 80 ശതമാനവും മതി. പിഴയും പലിശയും ഇല്ല നാല് പ്രധാന സവിശേഷതയാണ് ആംനസ്റ്റി 2024 പദ്ധതിയെ വ്യത്യസ്തമാക്കുന്നത്. എല്ലാ സ്ലാബിലും പിഴയും പലിശയും പൂർണമായി ഒഴിവാക്കപ്പെടുന്നതാണ് ഒന്നാമത്തെ സവിശേഷത. നികുതി തുകയെ ആസ്പദമാക്കി മാത്രമാണ് സ്ലാബുകൾ നിശ്ചയിക്കുന്നതും അടയ്ക്കേണ്ട തുക തീരുമാനിക്കുന്നതും. നേരത്തേ അടച്ച തുകകൾ പദ്ധതിയുടെ ഭാഗമായി അടച്ചതായി കണക്കാക്കി ആനുകൂല്യം നൽകും എന്നതാണ് രണ്ടാമത്തെ സവിശേഷത. ഭാഗികമായി തീർപ്പാക്കാനായി അടച്ച തുകകൾ, റിക്കവറി നടപടികളിലൂടെ സർക്കാർ ഈടാക്കിയ തുകകൾ എന്നിവയുടെ കിഴിവ് ലഭിക്കും. ഉദാഹരണത്തിന് അഞ്ചു ലക്ഷം രൂപയുടെ ഒരു കുടിശ്ശിക തീർപ്പാക്കാൻ ആംനസ്റ്റി 2024 പദ്ധതി പ്രകാരം ഒന്നര ലക്ഷം രൂപ അടയ്ക്കേണ്ട വ്യാപാരി നേരത്തേ ഒരു ലക്ഷം രൂപ അടച്ചിട്ടുണ്ടെങ്കിൽ, അത് കുറച്ചിട്ടുള്ള ബാക്കി അമ്പതിനായിരം രൂപ അടച്ചാൽ മതി. ഇനി പദ്ധതി പ്രകാരം അടയ്ക്കേണ്ടത് ഒന്നര ലക്ഷവും, എന്നാൽ നേരത്തേതന്നെ അതിൽ കൂടുതൽ തുക അടച്ചിട്ടുണ്ടെങ്കിൽ പുതുതായി ഒന്നും അടയ്ക്കാതെ വ്യാപാരിക്ക് ഈ കുടിശ്ശിക തീർന്നു കിട്ടും. എന്നാൽ, പലപ്പോഴും വ്യാപാരികൾ നേരിടുന്ന ഒരു പ്രശ്നം പഴയ നികുതി നിയമങ്ങൾക്ക് കീഴിൽ കുടിശ്ശിക തീർക്കാനായി പണം ഒടുക്കിയിട്ടുണ്ടെങ്കിലോ റിക്കവറി നടപടികളിലൂടെ ഭാഗികമായി തുക ഈടാക്കിയിട്ടുണ്ടെങ്കിലോ ആദ്യം ആ തുക പിഴയിലേക്കും പലിശ ഇനത്തിലേക്കുമായിരിക്കും വരവ് വച്ചിട്ടുണ്ടാകുക എന്നതാണ്. അടച്ച പണം ഏതാണ്ട് മുഴുവനും പിഴയായും പലിശയായും വകയിരുത്തപ്പെടുന്നതുകൊണ്ട് അടച്ച കണക്കിൽ വളരെ കുറഞ്ഞ തുകയേ ഉണ്ടാകൂ. എന്നാൽ, ആംനസ്റ്റി 2024 പദ്ധതി അനുസരിച്ച് നേരത്തേ അടച്ച തുക പിഴ ഇനത്തിലോ പലിശ ഇനത്തിലോ ഉള്ളതാണെങ്കിൽപ്പോലും നികുതി അടച്ചതായി കണക്കാക്കി ആനുകൂല്യം നൽകും. ഓരോ കുടിശ്ശികയെയും പ്രത്യേകം പ്രത്യേകമായി തീർപ്പാക്കാനുള്ള സൗകര്യമാണ് മൂന്നാമത്തെ സവിശേഷത. ഓരോ വ്യാപാരിക്കും ഒന്നിലധികം കുടിശ്ശിക ഉണ്ടായേക്കാം. ആംനസ്റ്റി 2024 പദ്ധതിയിൽ ഓരോ ഓർഡറിനെയും ഓരോ കുടിശ്ശികയായാണ് കണക്കാക്കുന്നത്. അതിനാൽ വ്യാപാരിക്ക് താൽപ്പര്യമുള്ളവ വേഗത്തിൽ ഒഴിവാക്കാം. കോടതികളിലും ട്രിബ്യൂണലുകളിലും മറ്റുമായി കുടിശ്ശികകളുമായി ബന്ധപ്പെട്ട എണ്ണായിരത്തിൽപ്പരം വ്യവഹാരങ്ങൾ നടക്കുന്നുണ്ട്. വ്യവഹാരത്തിലുള്ളവയെ ഈ പദ്ധതിയിലൂടെ നിർമാർജനം ചെയ്യാൻ ശ്രമിക്കുന്ന വ്യാപാരികൾക്ക് അധിക ആനുകൂല്യം നൽകുന്ന വിധത്തിലാണ് ചില സ്ലാബുകളിലെ നിരക്കുകൾ. പദ്ധതിയിൽ ചേരുന്ന വ്യാപാരികൾക്ക്, വ്യവഹാരത്തിന്റെ ഭാഗമായി കെട്ടിവച്ച തുക പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നതാണ് നാലാമത്തെ സവിശേഷത. വേഗം ചേർന്നാൽ കൂടുതൽ ആനുകൂല്യം പദ്ധതിയിൽ ആദ്യ സമയത്തു ചേരുന്നവർക്കാണ് മേൽപ്പറഞ്ഞ സ്ലാബുകളിൽ പറഞ്ഞിരിക്കുന്ന നിരക്കുകൾ ബാധകമാകുക. ചേരാൻ വൈകുംതോറും ആനുകൂല്യം കുറയും. അതായത് ഈ മാസം ചേർന്നാൽ അടയ്ക്കേണ്ടി വരുന്നതിനേക്കാൾ കൂടുതൽ തുക ഒടുക്കിയാലേ പിന്നീട് തീർപ്പാക്കാൻ സാധിക്കൂ. ജിഎസ്ടി വകുപ്പിന്റെ പുനഃസംഘടനയുടെ ഭാഗമായി 2023ൽ ഓരോ ജില്ലയിലും കുടിശ്ശിക ഈടാക്കൽ വേഗത്തിലാക്കാൻ പ്രത്യേക ഉദ്യോഗസ്ഥ സംവിധാനം സൃഷ്ടിച്ചിരുന്നു. ഈ സംവിധാനമായിരിക്കും പദ്ധതിയിലെ തീർപ്പ് കൽപ്പിക്കുന്ന പ്രാഥമിക അതോറിറ്റി. തുക ഒടുക്കിയതിന്റെ ചെലാൻ സഹിതം ഓൺലൈൻ അപേക്ഷ നൽകി പദ്ധതിയിൽ ചേരാം. അപേക്ഷ ജില്ലാതല അതോറിറ്റി പരിശോധിച്ച് ആംനസ്റ്റി സർട്ടിഫിക്കറ്റ് നൽകും. അടച്ച തുക കുറഞ്ഞുപോയാൽ അധികമായി അടയ്ക്കേണ്ട തുക എത്രയാണെന്നുള്ളതും ജില്ലാ അതോറിറ്റി അറിയിക്കും.

ദേശാഭിമാനി 20 Jul 2024 1:00 am

ഭീകരാക്രമണങ്ങളിൽ വിറങ്ങലിച്ച്‌ ജമ്മു കശ്‌മീർ

ഭരണഘടനയുടെ 370–-ാം അനുച്ഛേദം അനുവദിച്ചിരുന്ന പ്രത്യേക പദവി ഏകപക്ഷീയമായി എടുത്തുകളഞ്ഞിട്ടും ജമ്മു -കശ്മീരിൽ വെടിയൊച്ചകൾ നിലയ്ക്കുന്നില്ല. ജമ്മു -കശ്മീർ നിയമസഭ പിരിച്ചുവിട്ടും സംസ്ഥാന പദവി എടുത്തുകളഞ്ഞുമാണ് 2019 ആഗസ്തിൽ രണ്ടാം മോദി സർക്കാർ പ്രത്യേക പദവി റദ്ദാക്കിയത്. സംഘപരിവാറിന്റെ പ്രധാന വർഗീയ അജൻഡകളിലൊന്ന് ലോക്സഭയിലെ വലിയ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി ബിജെപി സർക്കാർ ജമ്മു -കശ്മീരിനുമേൽ അടിച്ചേൽപ്പിച്ചു. ഇതോടെ ജമ്മു -കശ്മീർ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് തുല്യമായെന്നും തീവ്രവാദം ഇനി തലപൊക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അവകാശപ്പെട്ടു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമിയടക്കം കശ്മീർ താഴ്വരയിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കിയാണ് പ്രത്യേക പദവിയും സംസ്ഥാന പദവിയും മോദി സർക്കാർ എടുത്തുകളഞ്ഞത്. പ്രതിഷേധിച്ചവരെയെല്ലാം കൂട്ടത്തോടെ ജയിലിൽ അടച്ചു. പ്രശ്നക്കാരെന്ന് സർക്കാർ മുദ്രകുത്തിയ ആയിരക്കണക്കിന് കശ്മീരികൾ ഇപ്പോഴും ഡൽഹിയിലും യുപിയിലുമൊക്കെയായി ജയിലുകളിൽ തുടരുകയാണ്. പ്രത്യേക പദവി എടുത്തുകളഞ്ഞതിനുശേഷം മാസങ്ങളോളം കശ്മീർ താഴ്വര ഒരു തുറന്ന ജയിലിനു സമാനമായിരുന്നു. കശ്മീരികളുടെ കടകൾ അടച്ചുള്ള പ്രതിഷേധവും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലും പെല്ലറ്റ് തോക്കുകളുടെ പ്രയോഗവും ഏറെനാൾ നീണ്ടു. ദേശീയ രാഷ്ട്രീയ നേതാക്കൾക്കുപോലും കശ്മീരിലേക്ക് പ്രവേശനം നിഷേധിച്ചു. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രത്യേക പദവി റദ്ദാക്കപ്പെട്ടതിനുശേഷം താഴ്വരയിൽ കാലുകുത്തിയ ആദ്യ ദേശീയ നേതാവ്. സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധി നേടി ശ്രീനഗറിൽ എത്തിയ യെച്ചൂരി വീട്ടുതടങ്കലിലായിരുന്ന തരിഗാമിയെ സന്ദർശിച്ച് താഴ്വരയിലെ സ്ഥിതിവിവരങ്ങൾ മനസ്സിലാക്കി. യെച്ചൂരി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തരിഗാമിക്ക് ഡൽഹി എയിംസിൽ ചികിത്സയ്ക്കുള്ള സൗകര്യവും ലഭിച്ചു. ഇന്റർനെറ്റ് വിലക്കിനും മാധ്യമസ്വാതന്ത്ര്യത്തിനുമേലുള്ള നിയന്ത്രണങ്ങൾക്കുമെല്ലാം യെച്ചൂരിയുടെ ഇടപെടലിലൂടെ അയവുവന്നു. താഴ്വര സാവധാനം സമാധാനത്തിലേക്ക് മടങ്ങി. ഇന്ത്യൻ യൂണിയനിൽ ചേരുന്ന ഘട്ടത്തിൽ ലഭിച്ച പ്രത്യേക പദവിയെന്ന അംഗീകാരം നഷ്ടമായതിന്റെ വേദനമാത്രം കശ്മീരികളുടെ മനസ്സിൽ തുടർന്നു. പ്രത്യേക പദവി ഇല്ലാതായതോടെ ഭീകരത അവസാനിച്ചെന്ന് മോദിയും ഷായും തുടർന്നും അവകാശപ്പെട്ടു. ലോക്സഭയിൽ കേവല ഭൂരിപക്ഷമില്ലാതെ ദുർബലനായ പ്രധാനമന്ത്രിയായി മൂന്നാം ഊഴത്തിന് എത്തുമ്പോഴും കശ്മീരിന്റെ കാര്യത്തിലുള്ള അവകാശവാദങ്ങൾ കുറയ്ക്കാൻ മോദി തയ്യാറല്ല. മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അതേ ദിവസംതന്നെ ജമ്മുവിലെ റിയാസിയിൽ തീർഥാടകർ സഞ്ചരിച്ച ബസ് ആക്രമിച്ച് ഒമ്പതുപേരെ ഭീകരർ കൊലപ്പെടുത്തി. കത്വയിലും ദോഡയിലും രണ്ട് മിന്നലാക്രമണത്തിലായി ഒമ്പത് സൈനികരെ കൊലപ്പെടുത്തി. പ്രത്യേക പദവി എടുത്തുകളഞ്ഞ ഘട്ടത്തിൽ കശ്മീർ താഴ്വരയിൽ മാത്രമായി ഒതുങ്ങിയിരുന്ന ഭീകരത ഇപ്പോൾ ജമ്മുവിലേക്കുകൂടി വ്യാപിച്ചു എന്നതാണ് യാഥാർഥ്യം. 2021നു ശേഷം ഭീകരാക്രമണങ്ങളിൽ125 സുരക്ഷാഭടൻമാരാണ് ജമ്മു -കശ്മീരിൽ കൊല്ലപ്പെട്ടത്. ഇതിൽ 52 മരണം ജമ്മു മേഖലയിലാണ്. പാകിസ്ഥാനിൽനിന്ന് നുഴഞ്ഞുകയറിയ അമ്പതോളം ഭീകരർ നിലവിൽ ജമ്മുവിലെ വനമേഖലകളിൽ ചെറുസംഘങ്ങളായി പിരിഞ്ഞ് താവളമുറപ്പിച്ചിട്ടുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുകൾ. ഇവർക്കായി വ്യാപക തെരച്ചിൽ തുടരുകയാണ്. ചൈനയുമായുള്ള സംഘർഷത്തെ തുടർന്ന് ജമ്മുവിൽ വിന്യസിച്ചിരുന്ന സൈനികരെ കൂട്ടമായി ലഡാക്ക് അതിർത്തിയിലേക്ക് മാറ്റിയത് ഭീകരർക്ക് അനുകൂല സാഹചര്യമൊരുക്കി. നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ സുപ്രീംകോടതി നിർദേശിച്ച സമയപരിധി സെപ്തംബർ 30ന് അവസാനിക്കാനിരിക്കെയാണ് ജമ്മു കശ്മീർ വീണ്ടും ഭീകരതയുടെ പിടിയിൽ അമരുന്നത്. കശ്മീരിൽ ഒന്നും രണ്ടും മോദി സർക്കാർ തുടർന്ന അടിച്ചമർത്തൽ നയം പൂർണമായും തെറ്റായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സമീപകാല സംഭവവികാസങ്ങൾ.

ദേശാഭിമാനി 20 Jul 2024 1:00 am

അർജുൻ
 നീ എവിടെ ? ആള്‌ എവിടെയോ ഉണ്ട്‌ , തിരിച്ചുവരും

കോഴിക്കോട് ‘ഇന്ന് രാവിലെ എട്ടിന് വിളിച്ചപ്പോഴും ഫോൺ റിങ് ചെയ്തിരുന്നു. പിന്നെ സ്വിച്ച് ഓഫായി. ആള് എവിടെയോ ഉണ്ട്. റെയ്ഞ്ച് വരുമ്പോൾ ഞങ്ങളെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടാകും. തിരിച്ചുവരും. പെട്ടെന്നുതന്നെ മണ്ണു മാറ്റണം...’– കൃഷ്ണപ്രിയയ്ക്ക് ഉറപ്പുണ്ട്, തന്റെ ഭർത്താവ് അർജുൻ തിരിച്ചുവരുമെന്ന്. കോഴിക്കോട് കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ വീട്ടിൽ അച്ഛൻ വരുന്നതും കാത്ത് രണ്ടര വയസ്സുകാരൻ അയാനുമുണ്ട്. കഴിഞ്ഞ എട്ടിനാണ് അർജുൻ അക്വേഷ്യ തടിയെടുക്കാനായി കർണാടകത്തിലേക്ക് പോയത്. ലോറിയിൽ ഒറ്റയ്ക്കായിരുന്നു യാത്ര. ‘15ന് രാത്രി ഒമ്പതിന് ഭാര്യയെ വിളിച്ചിരുന്നു. രാവിലെ ഏഴരയ്ക്ക് വിളിച്ചപ്പോൾ റിങ് ചെയ്തിരുന്നു. എന്നാൽ ഒമ്പതോടെ അമ്മ വിളിച്ചപ്പോൾ ഫോൺ ഓഫായിരുന്നു. 16ന് അർധരാത്രിയോടെ എത്തേണ്ടതാണ്. വ്യാഴവും വെള്ളി രാവിലെയും ഫോൺ റിങ് ചെയ്തിട്ടുണ്ട്.’ അർജുന്റെ ചേച്ചി അഞ്ജു പറഞ്ഞു. ഷീലയുടെയും പ്രേമന്റെയും നാലു മക്കളിൽ രണ്ടാമനാണ് അർജുൻ. സഹോദരൻ അഭിജിത്ത്, സഹോദരി ഭർത്താവ് ജിതിൻ, ലോറി ഉടമ പന്തീരാങ്കാവ് സ്വദേശി മുനീഫ് എന്നിവർ 17 മുതൽ ദുരന്തസ്ഥലത്തുണ്ട്. ലോറിയുടെ അവസാന ജിപിഎസ് ലൊക്കേഷൻ ഉൾപ്പെടെ കർണാടകം അധികൃതർക്ക് കൈമാറിയെങ്കിലും കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് കുടുംബം പറയുന്നു. മന്ത്രിമാരായ കെ ബി ഗണേഷ് കുമാർ, പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ എന്നിവർ കുടുംബവുമായി സംസാരിച്ചു. സർക്കാർ നിർദേശപ്രകാരം കലക്ടർ സ്നേഹിൽ കുമാർ സിങ് കുടുംബത്തെ സന്ദർശിച്ചു.

ദേശാഭിമാനി 19 Jul 2024 11:59 pm

ഡോ. എം എസ്‌ വല്യത്താൻ ; ഹൃദയത്തിന്റെ ‘ബ്രാൻഡ്‌ അംബാസഡർ'

തിരുവനന്തപുരം വിദേശത്ത് മാത്രം ലഭ്യമായിരുന്ന, ലക്ഷങ്ങൾ വിലയുള്ള മെഡിക്കൽ ഉപകരണങ്ങൾ കേരളത്തിന്റെ ഇങ്ങേ അറ്റത്തിരുന്ന് നിർമിച്ചെടുത്ത നേതൃപാടവത്തിന്റെ പേരാണ് ഡോ. എം എസ് വല്യത്താൻ. ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന കൃത്രിമ ഹൃദയ വാൽവിന്റെ ഉപജ്ഞാതാവ്. 1974മുതൽ 1994 വരെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ സ്ഥാപക ഡയറക്ടറായി ദേശീയ, അന്തർദേശീയതലത്തിൽ വളർത്തിയ ഡോ. എം എസ് വല്യത്താന്റെ വികസനആശയങ്ങൾ വൈദ്യശാസ്ത്രമേഖലയ്ക്ക് സമ്മാനിച്ച പുത്തൻമാറ്റങ്ങൾ വാക്കുകൾക്കതീതം. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ശ്രീ ചിത്രയിലെ ബയോമെഡിക്കൽ വിഭാ​ഗത്തിൽ ആദ്യമായി കൃത്രിമ ഹൃദയവാൽവ് നിർമിച്ചത്. ബ്ലഡ് ബാഗ്, കാർഡിയോടോമി റിസർവോയർ തുടങ്ങിയ ഡിസ്പോസിബിൾ ഉപകരണങ്ങളും വികസിപ്പിച്ചു. ഇന്ന് സ്വന്തമായി നൂറുകണക്കിന് പേറ്റന്റുള്ള ശ്രീ ചിത്രയുടെ ചരിത്രത്തിന് പിന്നിൽ വല്യത്താൻ എന്ന പേര് വലിയ' അക്ഷരങ്ങളാൽ കൊത്തിയിടപ്പെട്ടിട്ടുണ്ട്. അന്ന് മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന്റെ പ്രത്യേകക്ഷണം സ്വീകരിച്ചാണ് ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടെന്ന മഹത്തായ സ്ഥാപനം കെട്ടിപ്പടുക്കാനുള്ള ദൗത്യം ഏറ്റെടുത്തത്. തിരുവിതാംകൂർ രാജകുടുംബം നൽകിയ ഒഴിഞ്ഞുകിടന്ന കെട്ടിടം, ഉപകരണങ്ങളോ ജീവനക്കാരോ ഇല്ല. എന്നാൽ ലീഡറാ'യിനിന്ന് ആ കെട്ടിടത്തെ ‘ശ്രീ ചിത്ര’ എന്ന ബ്രാൻഡാക്കിയത് ഡോ. വല്യത്താന്റെ ജീവിതത്തിലെ കർമനിരതമായ 20 വർഷമാണ്. മാവേലിക്കരക്കാരനായ വല്യത്താൻ ജീവിതത്തിന്റെ സിംഹഭാഗവും തിരുവനന്തപുരത്തായിരുന്നു. 1951ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആദ്യ ബാച്ചിലെ 63 വിദ്യാർഥികളിലൊരാൾ. എംബിബിഎസിനുശേഷം ഉപരിപഠനത്തിനും ഫെല്ലൊഷിപ്പിനുമൊക്കെയായി ബ്രിട്ടനിലും അമേരിക്കയിലും കാനഡയിലും വർഷങ്ങൾ ചെലവഴിച്ച അദ്ദേഹം 1974ൽ വീണ്ടും തലസ്ഥാന ജില്ല പ്രവർത്തന മണ്ഡലമാക്കി.

ദേശാഭിമാനി 19 Jul 2024 2:29 am

ചമയങ്ങളില്ലാത്ത കമ്യൂണിസ്റ്റ്‌ ; സ്‌മരണകളിൽ ജ്വലിച്ച്‌ ശങ്കരാടി

കൊച്ചി ജന്മശതാബ്ദി വർഷത്തിൽ കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യകാലപ്രവർത്തകൻ എന്നനിലയിലും സ്മരണകളിൽ ജ്വലിച്ച് ശങ്കരാടി. നാടക–-സിനിമ രംഗത്ത് തിരക്കുള്ള നടനായി മാറുംമുമ്പ് കമ്യൂണിസ്റ്റ് പാർടിയുടെയും ഇടത് കലാസംഘടനകളുടെയും സജീവപ്രവർത്തകനുമായിരുന്നു അദ്ദേഹം. പാർടി നേതൃത്വത്തിന്റെ നിർദേശം ശിരസാവഹിച്ചാണ് പിന്നീട് അദ്ദേഹം നാടക–-സിനിമ രംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിച്ചത്. ശങ്കരാടിയുടെ ജന്മശതാബ്ദി സമ്മേളനം അദ്ദേഹത്തിന്റെ ജന്മനാടായ ചെറായിയിൽ സാംസ്കാരികവകുപ്പിന്റെ നേതൃത്വത്തിൽ 20ന് സംഘടിപ്പിച്ചിട്ടുണ്ട്. ചെറായി മേമന പരമേശ്വരപിള്ളയുടെയും ചങ്കരാടിയിൽ ജാനകിയമ്മയുടെയും മകനായി 1924- ജൂലൈ 14നാണ് ചന്ദ്രശേഖരമേനോൻ എന്ന ശങ്കരാടിയുടെ ജനനം. മഹാരാജാസ് കോളേജിലായിരുന്നു ഇന്റർമീഡിയറ്റ് പഠനം. തുടർന്ന് മറൈൻ എൻജിനിയറിങ് പഠിക്കാൻ ബറോഡയ്ക്ക് വണ്ടികയറി. അവിടെ എൻജിനിയറിങ്ങിനേക്കാൾ ആകർഷിച്ചത് കമ്യൂണിസ്റ്റ് ആശയങ്ങളായിരുന്നു. പാർടിയും ട്രേഡ് യൂണിയനുകളുമായുള്ള ബന്ധം പഠനം തടസ്സപ്പെടുത്തി. കള്ളക്കേസിൽ അകപ്പെടുമെന്നായപ്പോൾ ബോംബെക്ക് കടന്നു. ലിറ്റററി റിവ്യൂ എന്ന മാസികയിൽ പത്രപ്രവർത്തകനായി. ഒപ്പം ബോംബെ മലയാളികൾക്കിടയിൽ രാഷ്ട്രീയപ്രവർത്തനവും. ’52ലെ ആദ്യ പൊതുതെരഞ്ഞെടുപ്പുകാലത്ത് പാർടി നിർദേശപ്രകാരം കേരളത്തിലേക്ക് മടങ്ങി. എറണാകുളമായിരുന്നു പ്രവർത്തനകേന്ദ്രം. ആദ്യകാലനേതാവ് പി ഗംഗാധരൻ പാർടി സെക്രട്ടറി. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തെ പാർടി ഓഫീസിന്റെ ചുമതല ശങ്കരാടിക്കായിരുന്നു. രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായി സാംസ്കാരികസംഘടനകളുമായി ബന്ധം സ്ഥാപിച്ചു. പി ജെ ആന്റണിയുടെ പ്രതിഭാ തിയറ്റേഴ്സുമായുള്ള സഹകരണത്തിന്റെ തുടർച്ചയിൽ അതിന്റെ സെക്രട്ടറിയായി. ഇക്കാലത്താണ് ചങ്കരാടിയിൽ എന്ന വീട്ടുപേര് പരിഷ്കരിച്ച് ശങ്കരാടി എന്ന പേര് സ്വീകരിച്ചത്. 1953ൽ പി ജെ ആന്റണി എഴുതി സംവിധാനം ചെയ്ത ‘ഇങ്ക്വിലാബിന്റെ മക്കൾ’ എന്ന നാടകത്തിലെ വേഷം ശ്രദ്ധേയനാക്കി. തോപ്പിൽ ഭാസിയുടെ വിശക്കുന്ന കരിങ്കാലി, മൂലധനം തുടങ്ങിയ നാടകങ്ങളിൽ വേഷമിട്ടു. 1963ൽ കുഞ്ചാക്കോ സംവിധാനം ചെയ്ത ‘കടലമ്മ’യാണ് ആദ്യസിനിമ. എറണാകുളത്തെ പാർടിപ്രവർത്തനകാലത്ത് സോവിയറ്റ് യൂണിയനിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന സോവിയറ്റ് നാടിന്റെ പ്രചാരകനായിരുന്നു. മുൻമന്ത്രി ടി കെ രാമകൃഷ്ണൻ, എരൂർ വാസുദേവ് എന്നിവർക്കൊപ്പവും നാടകങ്ങൾ അവതരിപ്പിച്ചു. കൊച്ചി രാജ്യത്ത് നിരോധിച്ച ‘ഇങ്ക്വിലാബിന്റെ മക്കൾ’ നാടകം പുഴയിൽ വള്ളം ചേർത്തുകെട്ടിയുണ്ടാക്കിയ അരങ്ങിൽ ശങ്കരാടി ഉൾപ്പെടെ നടന്മാർ അവതരിപ്പിച്ചത് ടി കെ രാമകൃഷ്ണൻ പല പ്രസംഗവേദികളിലും പറഞ്ഞിരുന്നു. സിനിമയിൽ കൊടുമുടികൾ കീഴടക്കിയപ്പോഴും താൻ കമ്യൂണിസ്റ്റാണെന്നതിൽ അദ്ദേഹം അഭിമാനിച്ചിരുന്നു. അന്ത്യംവരെ അങ്ങനെതന്നെയായിരുന്നു. 77–-ാംവയസ്സിൽ 2001 ഒക്ടോബർ ഒമ്പതിനാണ് ശങ്കരാടി അന്തരിച്ചത്.

ദേശാഭിമാനി 19 Jul 2024 2:24 am

തിരിച്ചടി നേരിടാൻ ഗവർണർക്ക്‌ കാലം ഇനിയും ബാക്കി

2022 ഡിസംബർ 22 കേരള സർവകലാശാല വിസിയെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ ഒരുമാസത്തിനകം നാമനിർദേശം ചെയ്യണമെന്ന സിം​ഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു. സിം​ഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സെനറ്റ് അം​ഗങ്ങൾ നൽകിയ അപ്പീലിലായിരുന്നു വിധി. നവംബർ ഏഴ് കേരളത്തിലെ 11 സർവകലാശാല വെെസ്ചാൻസലർമാരെ പുറത്താക്കാനുള്ള ഗവർണറുടെ നീക്കം തടഞ്ഞ് ​ഹൈക്കോടതി ഇടക്കാല ഉത്തരവ്. സാങ്കേതിക സർവകലാശാലയ്ക്ക് മാത്രം ബാധകമായ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ മറ്റ് വിസിമാരും രാജിവയ്ക്കണമെന്നായിരുന്നു ഗവർണറുടെ നിലപാട്. വിസിമാർക്കെതിരെ ഉടനടി നടപടി വേണ്ടെന്നും ഹെെക്കോടതി പറയുംവരെ അന്തിമതീരുമാനം എടുക്കരുതെന്നും നിർദേശിച്ചു. 2023 മാർച്ച് 24 കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ചാൻസലർകൂടിയായ ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. വൈസ് ചാൻസലർ നിയമനത്തിനുള്ള സേർച്ച് കമ്മിറ്റിയുടെ രൂപീകരണവും കമ്മിറ്റി കൺവീനറുടെ നിയമനവും കോടതി റദ്ദാക്കിയിട്ടുണ്ട്. മാർച്ച് 17 കേരള സാങ്കേതിക സർവ്വകലാശാല സിൻഡിക്കറ്റിന്റെയും ബോർഡ് ഓഫ് ഗവർണേഴ്സിന്റെയും തീരുമാനം സസ്പെൻഡ് ചെയ്ത ചാൻസലറുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. സർവകലാശാല ഭരണനിർവഹണത്തിൽ വിസിയെ സഹായിക്കാൻ സിൻഡിക്കറ്റ് ഉപസമിതിയെ നിയമിക്കുക, ​ഗവർണർക്ക് വിസി അയക്കുന്ന കത്തുകൾ സിൻഡിക്കറ്റിന് റിപ്പോർട്ട് ചെയ്യണമെന്ന സ്റ്റാറ്റ്യൂട്ട് വ്യവസ്ഥ പാലിക്കുക, നിയമവിരുദ്ധമായി ജീവനക്കാരെ മാറ്റിയ നടപടി തടയുക എന്നീ തീരുമാനങ്ങളായിരുന്നു ​ചാൻസലർ റദ്ദാക്കിയത്. മാർച്ച് 16 സാങ്കേതിക സർവകലാശാല ഇടക്കാല വിസിയായി ഡോ. സിസ തോമസിനെ നിയമിച്ചത് ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ചാൻസലർക്ക് സർക്കാരിനെ മറികടന്ന് താൽക്കാലിക വിസിയെ നിയമിക്കാനാകില്ല. ഡോ. സിസയെ മാറ്റി, പകരം യുജിസി യോ​ഗ്യതയുള്ളവരെ സർക്കാരിന് ശുപാർശ ചെയ്യാമെന്ന് ഹൈക്കോടതി നിർദേശിച്ചു. 2024 മെയ് 21 കേരള സർവകലാശാല സെനറ്റിലേക്ക് വിദ്യാർഥി പ്രതിനിധികളായി നാലു എബിവിപി പ്രവർത്തകരെ നോമിനേറ്റ് ചെയ്ത ഗവർണറുടെ നടപടിക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. ആറാഴ്ചയ്ക്കുള്ളിൽ പുതിയ പട്ടിക സമർപ്പിക്കാൻ നിർദേശിച്ചു. ഇതുപ്രകാരം നാമനിർദേശം ചെയ്ത നാലു വിദ്യാർഥി പ്രതിനിധികളുടെ യോഗ്യത സംബന്ധിച്ചുള്ള ഹർജി കോടതിയുടെ പരിഗണനയിലാണ്. എന്താണിവരുടെ യോഗ്യതയെന്ന് അറിയിക്കാൻ കോടതി ഗവർണറോട് നിർദേശിച്ചിട്ടുണ്ട്.

ദേശാഭിമാനി 19 Jul 2024 2:14 am

ഏകപക്ഷീയ സെർച്ച്‌ കമ്മറ്റി ; തിരിച്ചടികളിൽ റെക്കോഡിട്ട് ഗവർണർ

തിരുവനന്തപുരം എംജി ഉൾപ്പെടെ നാല് സർവ്വകലാശാലകളിലെ ഏകപക്ഷീയ സെർച്ച് കമ്മറ്റി രൂപീകരണംകൂടി കോടതി തടഞ്ഞതോടെ ചട്ടവിരുദ്ധ തീരുമാനങ്ങളിൽ റെക്കോഡിട്ട് ഗവർണ ആരിഫ് മൊഹമ്മദ് ഖാൻ. ചാൻസലർ എന്ന നിലയിൽ സർവ്വകലാശാലകളുമായി ബന്ധപ്പെട്ടെടുത്ത പതിനൊന്ന് തിരുമാനങ്ങളാണ് കോടതികൾ ഇതിനകം തടഞ്ഞത്. കുഫോസിലെ സെർച്ച് കമ്മിറ്റി കഴിഞ്ഞ ദിവസവും കേരള, എംജി, മലയാളം സർവകലാശാലകളിലെ സെർച്ച് കമ്മിറ്റി നടപടികൾ വെള്ളിയാഴ്ചയുമാണ് ഹൈക്കോടതി തടഞ്ഞത്. സർവ്വകലാശാലകളുടെ പ്രതിനിധികൾ ഇല്ലാതെ ഗവർണർ സ്വന്തം നിലയ്ക്ക് രൂപീകരിച്ച സെർച്ച് കമ്മറ്റികളായിരുന്നു ഇവ. സർവ്വകലാശാലകളുടെ കോടതി ചെലവുകൾ വിസിമാർ തിരിച്ചടയ്ക്കണമെന്ന ചട്ടവിരുദ്ധ ഉത്തരവ് ഇറക്കിയ ഗവർണർ തന്നെയാണ് അവരെ നിയമയുദ്ധത്തിലേക്ക് നിരന്തരം വലിച്ചിഴക്കുന്നതെന്ന് ഒടുവിലത്തെ സ്റ്റേയും തെളിയിക്കുന്നു. കേരളത്തിൽ മികവിന്റെ കേന്ദ്രങ്ങളായി മാറുന്ന സർവ്വകലാശാലകളെ തർക്കുകയെന്ന ബിജെപി അജണ്ട അതിശക്തമായി നടപ്പാക്കുന്നതിനാണ് ചട്ടങ്ങളും നിയമങ്ങളും കാറ്റിൽ പറത്തിയുള്ള ഇടപെടൽ. കേരളയിലടക്കം സംസ്ഥാന താൽപര്യം മാനിക്കാതെ സംഘപരിവാർ അനുകൂലിക്ക് ചുമതല നൽകിയതുപോലുള്ള തീരുമാനങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയെ ആർഎസ്എസ് വൽക്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. മറ്റ് പ്രധാനതിരിച്ചടികൾ ● 2022 നവംബറിൽ 11 സർവകലാശാല 
 വെെസ്ചാൻസലർമാരെ പുറത്താക്കാനുള്ള തീരുമാനം 
 ● ഡിസംബറിൽ കേരള വിസിയെ തെരഞ്ഞെടുക്കാനുള്ള 
സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ ഒരുമാസത്തിനകം നാമനിർദേശം ചെയ്യണമെന്ന ഉത്തരവ് 
 ● 2023 മാർച്ചിൽ കേരള സെനറ്റ് അംഗങ്ങളെ പുറത്താക്കിയത് ● സെർച്ച് കമ്മിറ്റിയും അതിന്റെ കൺവീനറുടെയും നിയമനം 
 ● മാർച്ചിൽ സാങ്കേതിക സർവ്വകലാശാല സിൻഡിക്കറ്റിന്റെയും ബോർഡ് ഓഫ് 
 ഗവർണേഴ്സിന്റെയും തീരുമാനം സസ്പെൻഡ് ചെയ്തത് 
 ● സാങ്കേതിക സർവകലാശാലയിൽ 
സിസ തോമസിനെ വിസിയാക്കിയത് 
 ● ഈവർഷം മെയിൽ കേരള സെനറ്റിലേക്ക് എബിവിപിക്കാരെ നിയമിച്ചത്.

ദേശാഭിമാനി 19 Jul 2024 1:00 am

പൊതുമേഖലാ ബാങ്കുകൾ
 ഇല്ലാതാക്കാൻ നീക്കം - എസ് എസ് അനിൽ എഴുതുന്നു

അമേരിക്കയിൽ ന്യൂജഴ്സിയിലെ ഗവർണർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിച്ച ഫിൽ മർഫി, താൻ അധികാരത്തിലേറിയാൽ പൊതുമേഖലയിൽ ബാങ്ക് തുടങ്ങുന്നതിന് നിയമനിർമാണം നടത്തുമെന്ന് പ്രഖ്യാപിച്ചു. മാത്രമല്ല, അധികാരമേറിയ ഉടൻ പബ്ലിക് ബാങ്ക് ഇംപ്ലിമെന്റേഷൻ ബോർഡ് രൂപീകരിക്കുകയും ചെയ്തു. അമേരിക്കയിൽ സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഏക ബാങ്കാണ് ബാങ്ക് ഓഫ് നോർത്ത് ഡെക്കോറ്റ. നൂറു വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഇതിനെ മാതൃകയാക്കി ബാങ്കുകൾ തുടങ്ങാൻ പല അമേരിക്കൻ സംസ്ഥാനങ്ങളിലും ചർച്ച നടക്കുന്നു. അമേരിക്കയിൽപ്പോലും പൊതുമേഖലാ ബാങ്കുകളുടെ പ്രസക്തി ചർച്ച ചെയ്യുന്ന വേളയിൽ ഇന്ത്യൻ ഭരണാധികാരികൾ പൊതുമേഖലാ ബാങ്കുകളെ കുത്തകവൽക്കരിക്കുന്നതിന് നിയമഭേദഗതിക്കുള്ള തയ്യാറെടുപ്പിലാണ്. പാർലമെന്റ് തെരഞ്ഞെടുപ്പ് വേളയിൽ ബാങ്കിങ്, സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട് രണ്ട് സംഭവമുണ്ടായി. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണമായിരിക്കും മൂന്നാം മോദി സർക്കാരിന്റെ പ്രധാന അജൻഡകളിലൊന്ന് എന്ന അരവിന്ദ് പനഗാരിയയുടെ പ്രഖ്യാപനമാണ് ആദ്യത്തേത്. നാനൂറ് സീറ്റിലേറെ നേടി മോദി വീണ്ടും അധികാരത്തിൽ എത്തുമെന്ന വലിയ ചർച്ച നടക്കുന്ന വേളയിലായിരുന്നു പനഗാരിയയുടെ പ്രഖ്യാപനം. ധന കമീഷൻ ചെയർമാനും നിതി ആയോഗിന്റെ ആദ്യ വൈസ് ചെയർമാനുമായിരുന്നു അരവിന്ദ് പനഗാരിയ. തുടർന്ന്, ധനമന്ത്രി നിർമല സീതാരാമനും പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം നടപ്പാക്കുമെന്ന് സൂചിപ്പിച്ചു. കരുതലില്ലാത്ത സർക്കാർനയം സർക്കാരിന്റെ ‘പ്രഖ്യാപിത' നിർദേശങ്ങളൊന്നുമില്ലാതെ 2,10,847 കോടി രൂപ, റിസർവ് ബാങ്ക് ഫണ്ടിൽനിന്ന് കൈമാറിയതാണ് മറ്റൊരു സംഭവം. കരുതൽ ധനത്തിൽനിന്ന് ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ധനക്കൈമാറ്റമാണ് റിസർവ് ബാങ്ക് നടത്തിയത്. ഇത് ജനശ്രദ്ധയിലേക്ക് എത്തിയതേയില്ല. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് വേളയിൽപ്പോലും ഇത് എവിടെയും ചർച്ച ചെയ്യപ്പെട്ടുമില്ല. റിസർവ് ബാങ്കിന്റെ ലാഭമാണ് കരുതൽ ധനമായി കണക്കാക്കപ്പെടുന്നത്. കരുതൽ ധനമെന്നാൽ രാജ്യത്തെ സമ്പദ്മേഖലയെ സംരക്ഷിക്കുന്നതിനുള്ള കരുതൽ ധനം എന്നതാണ് അർഥം. അതുകൊണ്ടുതന്നെ ഏറെ സൂക്ഷ്മതയോടെ മാത്രമേ റിസർവ് ബാങ്ക് കരുതൽ ധനം കൈകാര്യം ചെയ്യൂ. റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടുകളിലെ ബാലൻസ് ഷീറ്റിൽ ലാഭവിഹിതത്തിൽനിന്ന് ഒരു നിശ്ചിത സംഖ്യ കണ്ടിൻജൻസി ഫണ്ട്, അസറ്റ് ഡെവലപ്മെന്റ് ഫണ്ട് എന്നിവയിലേക്ക് ഉൾപ്പെടുത്തുമായിരുന്നു. സാമ്പത്തിക മേഖലയിലെ ചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് ഭാവിയിൽ ഉണ്ടായേക്കാവുന്ന ആകസ്മിക പ്രതിസന്ധികൾ തരണം ചെയ്യുന്നതിനുള്ള പണമാണ് കണ്ടിൻജൻസി ഫണ്ടായി മാറ്റിവയ്ക്കപ്പെട്ടിരുന്നത്. രാജ്യത്തിന്റെ സമ്പദ്മേഖലയെ സംരക്ഷിക്കുന്നതിനുള്ള യഥാർഥ കരുതൽ ധനമായിരുന്നു അത്. കണ്ടിൻജൻസി ഫണ്ട് മാറ്റിവച്ച ശേഷമുള്ള തുകയിൽ നിന്ന് നാല് കോടി രൂപ റിസർവ് ഫണ്ടായി നിലനിർത്തി ബാക്കി തുകയായിരുന്നു കേന്ദ്രത്തിന് കൈമാറിയിരുന്നത്. ഏറെക്കാലമായി ഇതായിരുന്നു നയം. എന്നാൽ, 2014 ജൂൺ 30 മുതൽ കണ്ടിൻജൻസി, അസറ്റ് ഡെവലപ്മെന്റ് ഫണ്ടുകൾ ബാലൻസ് ഷീറ്റിൽനിന്ന് ഒഴിവാക്കുകയും അതുകൂടി കരുതൽ ധനമായി കണക്കാക്കുകയും ചെയ്തു. അതോടെ കരുതൽ ധനത്തിൽനിന്ന് കേന്ദ്ര സർക്കാരിന് കൈമാറേണ്ട തുകയിൽ വലിയ വർധനയുണ്ടായി. ചുരുക്കത്തിൽ രാജ്യത്തെ സമ്പദ്മേഖലയെ സംരക്ഷിക്കുന്നതിനുള്ള യഥാർഥ കരുതൽ ധനമാണ് ഇപ്പോൾ കേന്ദ്രത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി കൈമാറുന്നത്. ഇതിനെതിരെ വലിയ വിമർശങ്ങൾ ഉയർന്നുവന്ന പശ്ചാത്തലത്തിൽ, ബാലൻസ് ഷീറ്റിൽ പ്രത്യേകമായി കാണിക്കാതെ ചെറിയൊരു തുക നീക്കിവയ്ക്കുന്ന പ്രക്രിയ ഇപ്പോൾ ആർബിഐ പുനരാരംഭിച്ചിട്ടുണ്ട്. ഒന്നാം മോദി സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടു മുമ്പ്, 2019ൽ കേന്ദ്ര സർക്കാർ റിസർവ് ബാങ്കിനോട് രണ്ട് ലക്ഷം കോടി രൂപ കരുതൽ ധനത്തിൽനിന്ന് കൈമാറാൻ ആവശ്യപ്പെട്ടതും അത് നിരസിച്ചതും വാർത്തയായിരുന്നു. വീണ്ടും മോദി അധികാരമേറിയതോടെ അന്നത്തെ ആർബിഐ ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ രാജിവച്ചു. 1,75,988 കോടി രൂപ കരുതൽ ധനത്തിൽനിന്ന് സർക്കാരിന് കൈമാറി. കഴിഞ്ഞ പത്തു വർഷത്തെ കരുതൽ ധനത്തിന്റെ കുത്തിച്ചോർത്തലിനെ സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം അനിവാര്യമാണ്. ഇതുപോലെതന്നെയാണ് പൊതുമേഖലാ ബാങ്കിങ് സംവിധാനത്തോടുള്ള കേന്ദ്ര സർക്കാർ നയവും. രാജ്യത്താകെ 137 വാണിജ്യ ബാങ്കാണ് പ്രവർത്തിക്കുന്നത്. ഇതിൽ 12 എണ്ണം പൊതുമേഖലാ ബാങ്കുകൾ. 1969ൽ 14 ബാങ്കും 1980ൽ ആറ് ബാങ്കും ദേശസാൽക്കരിക്കുമ്പോൾ 28 ബാങ്കായിരുന്നു പൊതു മേഖലയിലുണ്ടായിരുന്നത്. ഇത് ലയനങ്ങളിലൂടെയും കൂട്ടിച്ചേർക്കലിലൂടെയും 12 ആയി ചുരുങ്ങി. അയ്യായിരത്തിലേറെ ശാഖകളും നിർത്തലാക്കി. ആർബിഐ കണക്കുപ്രകാരം 1,59,130 വാണിജ്യ ബാങ്ക് ശാഖകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ ഗ്രാമീണ ശാഖകളുടെ എണ്ണം 55,049. അർധനഗര ശാഖകൾ 44,900. അർധനഗര ശാഖകൾ പൂർണമായും പഞ്ചായത്തുകളിലല്ല. ചില ഗ്രാമങ്ങളിൽ ഒന്നിലധികം പ്രവർത്തിക്കുന്നു. സർക്കാർ ധനസഹായങ്ങൾ ബാങ്ക് അക്കൗണ്ടുകളിലൂടെയെന്ന പ്രഖ്യാപനം യാഥാർഥ്യമാകണമെങ്കിൽ ഗ്രാമീണ ശാഖകൾ ഇനിയും എത്രയോ തുടങ്ങേണ്ടിയിരിക്കുന്നു. ദേശസാൽക്കരണത്തിനുശേഷം 1991 വരെ ബാങ്കിങ് മേഖലയിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഈ കാലയളവിൽ ആകെ ബാങ്ക് ബിസിനസിന്റെ 90 ശതമാനവും പൊതു മേഖലയിലായിരുന്നെങ്കിൽ ഇപ്പോഴത് 58 ശതമാനമായി കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നയത്തിന്റെ യഥാർഥ ചിത്രം മനസ്സിലാക്കണമെങ്കിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബാങ്കുകളുടെ ബിസിനസ് വളർച്ച പരിശോധിച്ചാൽ മതിയാകും. പൊതുമേഖലാ ബാങ്കുകൾ 9.4 ശതമാനം നിക്ഷേപ വളർച്ചയും 13 ശതമാനം വായ്പാ വളർച്ചയും കൈവരിച്ചപ്പോൾ സ്വകാര്യ ബാങ്കുകളിൽ ഇത് യഥാക്രമം 20.1ഉം 27.9ഉം ശതമാനവുമായിരുന്നു. ഇക്കാലയളവിൽ സ്മോൾ ഫിനാൻസ് ബാങ്കുകളിലെ നിക്ഷേപം 31.3 ശതമാനവും വായ്പ 25.8 ശതമാനവും വർധിച്ചു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ ബാങ്കുകളാകട്ടെ 18 ശതമാനം നിക്ഷേപ വളർച്ചയും 12 ശതമാനം വായ്പാ വളർച്ചയും കൈവരിച്ചു. പൊതുമേഖലാ ബാങ്കുകളിൽ 7,72,571 സ്ഥിരം ജീവനക്കാർ പണിയെടുക്കുമ്പോൾ സ്വകാര്യ ബാങ്കുകളിലും വിദേശ ബാങ്കുകളിലുമായി 7,69,890 പേരാണ് നിലവിലുള്ളത്. ദിവസക്കൂലി, കരാർ അടിസ്ഥാനത്തിൽ മൂന്നു ലക്ഷം പേരും 22,18,000 പേർ ബിസിനസ് കറസ്പോണ്ടന്റുമാരായും ബാങ്കിങ് മേഖലയിൽ പണിയെടുക്കുന്നു. ഇവരിൽ എട്ടര ലക്ഷം മാത്രമാണ് സംഘടിത തൊഴിലാളികൾ. ഇന്നും പൊതുമേഖലാ ബാങ്കിങ് നിലനിന്നു പോകുന്നത് ഈ സംഘടിത തൊഴിലാളികളുടെ യോജിച്ചുള്ള ചെറുത്തുനിൽപ്പിലൂടെയാണ്. ദേശസാൽക്കരണത്തിനുശേഷം 1991 വരെ ബാങ്കിങ് മേഖലയിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഈ കാലയളവിൽ ആകെ ബാങ്ക് ബിസിനസിന്റെ 90 ശതമാനവും പൊതു മേഖലയിലായിരുന്നെങ്കിൽ ഇപ്പോഴത് 58 ശതമാനമായി. അന്ന് പൊതുമേഖലാ ബാങ്കുകളുടെ അതേനയങ്ങൾതന്നെയായിരുന്നു സ്വകാര്യ മേഖലാ ബാങ്കും തുടർന്നിരുന്നത്. കാർഷിക വായ്പകളുൾപ്പെടെ സ്വകാര്യ ബാങ്കുകളും നൽകി വന്നിരുന്നു. എന്നാൽ, 1991ൽ സാമ്രാജ്യത്വ ആഗോളവൽക്കരണ നയങ്ങൾക്ക് തുടക്കം കുറിച്ചതുമുതൽ ബാങ്കിങ് മേഖലയിലും വലിയ മാറ്റങ്ങൾ വന്നു. പൊതുമേഖലാ ബാങ്കുകളുടെ ജനകീയ ബാങ്കിങ് പ്രവർത്തന രീതിക്കും മാറ്റം വരുത്തുന്ന നയങ്ങൾ അതിവേഗം നടപ്പാക്കുകയാണ് ഇപ്പോൾ. നവ സ്വകാര്യ ബാങ്കുകളുടെ കഴുത്തറുപ്പൻ പലിശയും സേവന നിരക്കുകളും പൊതുമേഖലാ ബാങ്കുകളിലും അടിച്ചേൽപ്പിച്ചു. പൊതുമേഖലാ ബാങ്കുകളുടെ എണ്ണവും വണ്ണവും കുറച്ച് വിൽക്കുകയെന്ന നയമാണ് ഭരണാധികാരികൾ നടപ്പാക്കാൻ ശ്രമിക്കുന്നത്. ജൂലൈ 19ന് രാജ്യം 55–-ാം ദേശസാൽക്കരണ ദിനം ആചരിക്കുന്ന വേളയിൽ ജനവിരുദ്ധ ബാങ്കിങ് നയങ്ങൾക്കെതിരെ വലിയ ജനകീയ ചെറുത്തുനിൽപ്പ് ഉയർന്നുവരേണ്ടിയിരിക്കുന്നു. 
 (ബിഇഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റാണ് 
ലേഖകൻ)

ദേശാഭിമാനി 19 Jul 2024 1:00 am

റെയിൽവേയിലെ 
മാലിന്യക്കൂമ്പാരം

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ട്രാക്കിന് അടിയിൽക്കൂടി കടന്നുപോകുന്ന ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ സംഭവിച്ച തൊഴിലാളി ക്രിസ്റ്റഫർ ജോയിയുടെ ദാരുണാന്ത്യം റെയിൽവേ സ്റ്റേഷനുകളിലെ മാലിന്യസംസ്കരണത്തിന്റെ പോരായ്മകളിലേക്ക് വിരൽചൂണ്ടുന്നു. ജോയിയുടെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ സാധ്യമാക്കാൻ 40 ട്രക്ക് ഖരമാലിന്യം നീക്കംചെയ്യേണ്ടിവന്നു. ഈ ഖരമാലിന്യത്തിൽ ഏറെയും കുപ്പിവെള്ളത്തിന്റ പ്ലാസ്റ്റിക് കുപ്പികളായിരുന്നു. തിരുവനന്തപുരം സെൻട്രലിൽ മാത്രമല്ല, കൊച്ചുവേളിയിലും മാലിന്യക്കൂമ്പാരങ്ങൾ നീക്കംചെയ്യുന്നില്ല എന്നാണ് അറിയുന്നത്. ഇനിയൊരു ദുരന്തം ആവർത്തിക്കാതിരിക്കാൻ എന്തുചെയ്യണമെന്നതാണ് ഉത്തരം കണ്ടെത്തേണ്ട പ്രസക്തമായ ചോദ്യം. പരിധിയിലുള്ള പ്രദേശങ്ങളിലെ മാലിന്യം നീക്കേണ്ടത് റെയിൽവേയുടെ ഉത്തരവാദിത്വമാണെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യാവകാശ കമീഷൻ പ്രശ്നത്തിൽ ഇടപെടുകയും ചെയ്തിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ മാലിന്യസംസ്കരണമെന്ന സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ റെയിൽവേ പരാജയപ്പെടുന്നത് എന്തുകൊണ്ടാണെന്നു പരിശോധിക്കേണ്ടതുണ്ട്. റെയിൽവേ ഓഫീസുകൾ, പ്ലാറ്റ്ഫോമുകൾ, പരിസരങ്ങൾ എന്നിവ വൃത്തിയാക്കിയിരുന്നത് റെയിൽവേ തൊഴിലാളികളായിരുന്നു. സ്റ്റേഷനുകളിലും ഓഫീസുകളിലും ശുചിത്വം നിലനിർത്തിയിരുന്നത് സഫായിവാല' എന്ന തസ്തികയിലുണ്ടായിരുന്ന സ്വീപ്പർമാരുമായിരുന്നു. ഇതിനുപുറമെ ആരോഗ്യവിഭാഗത്തിൽ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ മേൽനോട്ടത്തിൽ റെയിൽവേയിലെ പൊതു ഇടങ്ങൾ വൃത്തിയാക്കുന്നതിന് ശുചീകരണത്തൊഴിലാളികൾ സ്തുത്യർഹമായവിധത്തിൽ സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു. എന്നാൽ, ജീവനക്കാരുടെ എണ്ണവും തസ്തികകളും വെട്ടിക്കുറച്ചതിന്റെ ഫലമായി റെയിൽവേയിൽ ശുചീകരണത്തൊഴിലാളികൾ നാമമാത്രമായി. പ്ലാറ്റ്ഫോമുകളും ട്രാക്കും പരിസരപ്രദേശങ്ങളും മാലിന്യക്കൂമ്പാരങ്ങളാൽ നിറഞ്ഞു. ഈ ഘട്ടത്തിൽ സ്ഥിരം യാത്രക്കാർ പ്രതിഷേധിക്കാൻ തുടങ്ങുകയും ജനപ്രതിനിധികളും മാധ്യമങ്ങളും മാലിന്യപ്രശ്നങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്തപ്പോൾ ശുചീകരണത്തിനു പുറമെയുള്ള ആളുകളെ ഉപയോഗപ്പെടുത്താൻ സൂപ്പർവൈസർമാരെ അധികാരപ്പെടുത്തി. ഇതിനായി നൽകിയ തുക നാമമാത്രമായിരുന്നു. ക്രമേണ ശുചീകരണജോലി പൂർണമായും കരാർവൽക്കരിക്കപ്പെട്ടു. കരാർ ജീവനക്കാർക്ക് അവരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിലും ശേഖരിക്കുന്ന മാലിന്യം സംസ്കരിക്കുന്നതിലും കോൺട്രാക്ടർമാർ ശുഷ്കാന്തി കാണിച്ചില്ല. ശുചീകരണത്തൊഴിലാളികൾക്ക് മിനിമംവേതനംപോലും നൽകിയിരുന്നില്ല. റെയിൽവേ കോൺട്രാക്ട് ലേബർ യൂണിയൻ (ആർസിഎൽയു) നടത്തിയ സമരങ്ങളുടെയും നിയമപോരാട്ടങ്ങളുടെയും ഫലമായാണ് തൊഴിലാളികൾക്ക് മിനിമം വേതനം ലഭ്യമായത്. ഈ വേതനമാകട്ടെ പ്രദേശത്തെ കൂലിയെ അപേക്ഷിച്ച് വളരെ കുറവാണ്. എന്നാലും കുടുംബം പോറ്റാൻ കുറെ തൊഴിലാളികൾ, പ്രത്യേകിച്ച് സ്ത്രീകൾ ഈ മേഖലയിലേക്ക് കടന്നുവന്നു. ജൈവ -അജൈവ മാലിന്യങ്ങളെ വേർതിരിച്ച് ഇൻസിനറേറ്റർ ഉപയോഗിച്ച് അവയെ നിർമാർജനം ചെയ്തിരുന്നു. ഇപ്പോൾ എവിടെയും ഇൻസിനറേറ്ററുകൾ പ്രവർത്തിക്കുന്നില്ല. പരിസരമലിനീകരണത്തെക്കുറിച്ച് ജനങ്ങൾ ബോധ്യമുള്ളവരായതോടെ ജൈവ–- അജൈവ മാലിന്യങ്ങൾ, അതിനായി വച്ചിട്ടുള്ള ബക്കറ്റുകളിൽ നിക്ഷേപിക്കാൻ ഭൂരിപക്ഷം ആളുകളും ശ്രമിക്കുന്നുണ്ട്. എന്നാൽ, ട്രെയിനുകളിൽ ശേഖരിക്കുന്ന മാലിന്യം സ്റ്റേഷൻ യാർഡിൽ വലിച്ചെറിയുന്നത് പതിവായി. കൂടുതൽ സമയം വണ്ടികൾ നിൽക്കുന്ന സ്റ്റേഷൻ പ്ലാറ്റുഫോമുകളിലെ ട്രാക്ക് (ആപ്റണുകൾ) കോൺക്രീറ്റ് ചെയ്താൽ ശുചീകരണം എളുപ്പമാകും. വിവിധ കാരണം പറഞ്ഞ് റെയിൽവേ ഇതിനു തയ്യാറാകുന്നില്ല. ഹരിതകേരളം മിഷൻ നടപ്പായതോടെ ചെറിയ സ്റ്റേഷനുകളിൽ ഹരിതസേന മാലിന്യം ശേഖരിക്കുന്നുണ്ട്. വലിയ സ്റ്റേഷനുകളിൽ മിക്കയിടത്തും ശേഖരിച്ചു വേർതിരിച്ച മാലിന്യം സംസ്കരിക്കാനോ നീക്കംചെയ്യാനോ സംവിധാനങ്ങളില്ല. ഈ പ്രവൃത്തിയുൾപ്പെടെ ഏറ്റെടുത്ത കരാറുകാർ മാലിന്യം നീക്കംചെയ്യുന്നില്ല. അതുകൊണ്ടാണ് തിരുവനന്തപുരം സെൻട്രലിലും കൊച്ചുവേളിയിലുമെല്ലാം അപകടകരമായവിധത്തിൽ മാലിന്യക്കൂമ്പാരങ്ങൾ ഉയർന്നത്. കോവിഡ് കാലത്ത് വണ്ടികൾ കുറവായിരുന്ന കുറച്ചു നാളുകളുടെ മറവിൽ ശുചീകരണത്തൊഴിലാളികളുടെ എണ്ണം മൂന്നിലൊന്നായി കുറച്ചു. ആളുകളുടെ എണ്ണം ജോലിക്ക് അനുസൃതമല്ലാതെ മുടക്കുന്ന തുകയ്ക്ക് അനുസൃതമാക്കി മാറ്റി. ദീർഘകാലം സേവനമനുഷ്ഠിച്ച നിരവധി പേർക്ക് ജോലി നഷ്ടപ്പെട്ടു. ജോലി ചെയ്യേണ്ട സ്ഥലവിസ്തൃതി കൂടിയത് ജോലിഭാരം കൂട്ടി. ശുചീകരണത്തെ ബാധിക്കുകയും ചെയ്തു. പാലക്കാട്ട് 85 പേരുണ്ടായിരുന്നത് 30 ആയി. കോഴിക്കോട്ട് 55ൽനിന്ന് 22ലേക്കും ശുചീകരണത്തൊഴിലാളികളുടെ എണ്ണം കുറഞ്ഞു. തൃശൂർ റെയിൽവേ സ്റ്റേഷനിൽ ശേഖരിക്കുന്ന മാലിന്യം കോർപറേഷന്റെ പ്ലാന്റിലാണ് സംസ്കരിക്കുന്നത്. ചില പ്രധാന സ്റ്റേഷനുകളിൽ ഖരമാലിന്യം നീക്കംചെയ്ത് മലിനജലം ശുദ്ധീകരിച്ചതിനുശേഷമാണ് ഒഴുക്കുന്നത്. ഈ മാതൃക തിരുവനന്തപുരത്തും പ്രധാന സ്റ്റേഷനുകളിലും നടപ്പാക്കണം. ശുചീകരണം കാര്യക്ഷമമാക്കാൻ ശുചീകരണത്തൊഴിലാളികളുടെ എണ്ണം കോവിഡിനു മുമ്പുണ്ടായിരുന്നതിലേക്ക് വർധിപ്പിക്കണം. അവർക്ക് ജോലി ചെയ്യുന്നതിനാവശ്യമായ യന്ത്രങ്ങൾ നൽകണം. അവർക്ക് സുരക്ഷയും മാന്യമായ വേതനവും ഉറപ്പുവരുത്തണം. റെയിൽവേ കേരള സർക്കാരുമായി സഹകരിച്ച് തദ്ദേശഭരണ സ്ഥാപനങ്ങൾ, ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി എന്നിവയുടെ സഹായത്തോടെ മാലിന്യമുക്ത നവകേരളം സാധ്യമാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇനിയെങ്കിലും അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മാലിന്യസംസ്കരണത്തിന് റെയിൽവേ ശാസ്ത്രീമായ സംവിധാനമൊരുക്കണം. തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷാ ഏർപ്പാടുകളും വേണം. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കംചെയ്യാനുള്ള നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഓൺലൈനായി വിളിച്ച മന്ത്രിമാർ, ജനപ്രതിനിധികൾ, റെയിൽവേ ഡിവിഷണൽ മാനേജർ, മേയർ, ചീഫ് സെക്രട്ടറി തുടങ്ങിയവരുടെ അടിയന്തരയോഗം കൈക്കൊണ്ട തീരുമാനങ്ങൾ ഇനിയുമൊരു ദുരന്തം എവിടെയും ആവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കാൻ റെയിൽവേക്ക് പ്രേരണയാകട്ടെ. 
 (ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ (സിഐടിയു) കേന്ദ്ര വൈസ് പ്രസിഡന്റാണ് ലേഖകൻ)

ദേശാഭിമാനി 19 Jul 2024 1:00 am

ഹൃദയത്തിന്‌ തുടിപ്പേകിയ കേരളപുത്രൻ

ആധുനിക വൈദ്യശാസ്ത്രത്തിന് കേരളം നൽകിയ മഹത്തായ സംഭാവനയാണ് ഡോ. എം എസ് വല്യത്താൻ. ഭിഷഗ്വരൻ എന്ന നിലയിൽ മാത്രമല്ല, വ്യത്യസ്ത മേഖലകളിലും കഴിവുതെളിയിച്ച അദ്ദേഹം ശാസ്ത്രജ്ഞൻകൂടിയായിരുന്നു. ഹൃദയശസ്ത്രക്രിയാവിദഗ്ധനായിരുന്ന ഡോ. വല്യത്താൻ, കേരളത്തിന്റെ മെഡിക്കൽ സാ​ങ്കേതികവിദ്യക്ക് ഏറ്റവും ശ്രദ്ധേയമായ സംഭാവന നൽകിയവരിൽ ഒരാൾ എന്ന നിലയ്ക്കും എന്നും ഓർമിക്കപ്പെടും. ​ആധുനിക വൈദ്യശാസ്ത്രവുമായി ​കാര്യമായ വിനിമയങ്ങളില്ലാതിരുന്ന ആയുർവേദത്തെക്കുറിച്ച് വല്യത്താൻ നടത്തിയ ഗവേഷണ- പഠന പ്രവർത്തനങ്ങൾ, അദ്ദേഹത്തിന്റെ വൈജ്ഞാനിക ഇടപെടലുകളുടെ ശ്രദ്ധേയമായ സംഭാവനയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് 1956ൽ എംബിബിഎസ് പൂർത്തിയാക്കിയ ശേഷം ഇംഗ്ലണ്ടിലെ ലിവർപൂൾ യൂണിവേഴ്സിറ്റി, എഡിൻബറോ റോയൽ കോളേജ് ഓഫ് സർജൻസ്, അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി, ജോർജ് ടൗൺ യൂണിവേഴ്സിറ്റി, ക്യാനഡ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് എന്നിവിടങ്ങളിൽ സർജറിയിൽ ഉപരിപഠനവും പരിശീലനവും നേടി. ആദ്യമായി കൃത്രിമ ഹൃദയവാൽവ് വികസിപ്പിച്ച ഡോ. ചാൾസ് എ ഹഫ്നഗലിന്റെയും ഹൃദയശസ്ത്രക്രിയയിൽ പല സാങ്കേതിക മുന്നേറ്റങ്ങൾക്കും നേതൃത്വം നൽകിയ ഡോ. വിൻസന്റ് ഗോട്ടിന്റെയും കീഴിലെ പരിശീലനം വൈദ്യശാസ്ത്ര ഗവേഷണരംഗത്ത് വല്യത്താന് വലിയ പ്രചോദനമായി. ഹൃദ്രോഗ ചികിത്സയുടെ ചെലവ് ഗണ്യമായി കുറച്ചതിൽ വല്യത്താന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണങ്ങൾക്ക് പ്രധാന പങ്കുണ്ട്. പതിനെട്ട് വർഷത്തിനിടയിൽ പതിനായിരത്തിലേറെ ഹൃദയശസ്ത്രക്രിയകളാണ് നടത്തിയത്. ഉന്നതപഠനം കഴിഞ്ഞ്​ അമേരിക്കയിൽനിന്ന് തിരിച്ചെത്തി മദ്രാസിൽ ജോലി ചെയ്യുന്നതിനിടെ വല്യത്താനെ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോനാണ് കേരളത്തിലേക്ക് ക്ഷണിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദ്രോഗ–- ന്യൂറോ വിഭാഗത്തിന് പ്രത്യേക ആശുപത്രി തുടങ്ങുകയെന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നിൽ. ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനെ പ്രധാനപ്പെട്ട സ്ഥാപനമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് വല്യത്താനിലൂടെ തുടക്കമാകുകയായിരുന്നു. 20 വർഷത്തെ പ്രവർത്തന കാലയളവിൽ ശ്രീചിത്രയെ പാർലമെന്റിന്റെ അംഗീകാരമുള്ള, ദേശീയ പ്രാധാന്യമുള്ള ഗവേഷണ കേന്ദ്രമായി വളർത്തിയെടുക്കുന്നതിൽ വല്യത്താന്റെ അക്ഷീണ പ്രയത്നമുണ്ട്. സ്​പെഷ്യലിസ്റ്റ് ആശുപത്രിയിൽനിന്ന് ഗവേഷണത്തിലേക്കും മെഡിക്കൽ സാ​ങ്കേതികവിദ്യയുടെ പുത്തൻ പ്രയോഗങ്ങളി​ലേക്കും ശ്രീചിത്ര ഉയർന്നു. ഹൃദയസംബന്ധമായ ചികിത്സയ്ക്കുള്ള ഉപകരണങ്ങൾ വികസിപ്പിച്ചെടുക്കുന്നതിലുള്ള പരീക്ഷണം വല്യത്താന്റെ നേതൃത്വത്തിലാണ് ആരംഭിച്ചത്. അങ്ങനെയാണ് ​മെക്കാനിക്കൽ വാൽവ് വികസിപ്പിക്കുന്നതിന് തുടക്കമായത്. പതിനഞ്ചു വർഷം നീണ്ട ഗവേഷണത്തിനുശേഷം വികസിപ്പിച്ചെടുത്ത ചിത്ര വാൽവ് 1990ൽ ആണ് ആദ്യമായി രോഗിയിൽ വിജയകരമായി ഘടിപ്പിച്ചത്. ഇപ്പോൾ ഒന്നേമുക്കാൽ ലക്ഷത്തോളം മനുഷ്യഹൃദയങ്ങളിൽ ശ്രീചിത്രയുടെ ഹൃദയവാൽവുകൾ തുടിക്കുന്നുണ്ട്. കൂടാതെ വാസ്കുലർ ഗ്രാഫ്റ്റ്, ബ്ലഡ് ബാഗ്, ഓക്സിജൻ, കാർഡിയോടോമി റിസർവോയർ തുടങ്ങിയ ഡിസ്പോസിബിൾ ഉപകരണങ്ങളും വികസിപ്പിച്ചെടുത്തു. ഈ ഉപകരണങ്ങൾക്കെല്ലാം ആഗോളതലത്തിൽ പ്രമുഖ മെഡിക്കൽ ഗവേഷണ സ്ഥാപനങ്ങളുടെ അംഗീകാരവും ലഭിച്ചു. 1994ൽ ശ്രീചിത്രയിൽനിന്ന് വിരമിച്ചശേഷം മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ സ്ഥാപക വൈസ് ചാൻസലറായി ചുമതലയേറ്റു. രണ്ടായിരത്തിൽ വൈസ്ചാൻസലർ പദവി ഒഴിഞ്ഞശേഷം പ്രാചീന ഭാരതത്തിലെ പഠന സമ്പ്രദായവും ആയുർവേദത്തിന്റെ ചരിത്രവും പഠിക്കാനും ആയുർവേദത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങളുടെ ഗവേഷണത്തിലും കേന്ദ്രീകരിച്ചു. ചരകൻ, സുശ്രുതൻ, വാഗ്ഭടൻ എന്നിവരുടെ കൃതികൾക്ക് നവീന വ്യാഖ്യാനങ്ങളെഴുതി പുതിയ തലമുറയ്ക്ക് സമർപ്പിച്ചു. ആയുർവേദത്തിലെ സഹസ്രാബ്ദങ്ങൾ പഴക്കമുള്ള നിരീക്ഷണവും കണ്ടെത്തലുകളും ആധുനിക വൈദ്യശാസ്ത്ര ചരിത്രത്തിനുമുന്നിൽ വൈദഗ്ധ്യത്തോടെ ഈ കൃതികളിലൂടെ അവതരിപ്പിച്ചു. ആയുർവേദത്തിന്റെ സാധ്യതകൾ സാധാരണക്കാർക്ക് മനസ്സിലാകണമെന്ന ഉദ്ദേശ്യത്തോടെ എഴുതപ്പെട്ടതാണ് ലഗസി ഓഫ് ചരക, ലഗസി ഓഫ് സുശ്രുത, ലഗസി ഓഫ് വാഗ്ഭട എന്നീ കൃതികൾ. അതേസമയം, ഭാരതത്തിലെ ഭൂരിപക്ഷ ജനവിഭാഗങ്ങളെ നൂറ്റാണ്ടുകളായി ജാതിയുടെ പേരിൽ അറിവിൽനിന്ന് അകറ്റിനിർത്തിയത് മാപ്പർഹിക്കാത്ത തെറ്റാണെന്നും അറിയാനും അന്വേഷിക്കാനുമുള്ള കുത്തകാവകാശം ചിലർ സ്വന്തമാക്കി വച്ചത് കൊടും ക്രൂരതയാണെന്നും വല്യത്താൻ ചൂണ്ടിക്കാട്ടിയിരുന്നു. വൈദ്യശാസ്ത്രത്തിന്റെ പാശ്ചാത്യ–- പൗരസ്ത്യ പാരമ്പര്യങ്ങളെ പിന്തുടർന്നപ്പോഴും ചികിത്സയുടെയും സേവനത്തിന്റെയും നൈതികതയും മനുഷ്യസ്നേഹവും എന്നും കാത്തുസൂക്ഷിച്ച വലിയ മനുഷ്യനെയാണ് വല്യത്താന്റെ വേർപാടിലൂടെ കേരളത്തിന് നഷ്ടമായത്.

ദേശാഭിമാനി 19 Jul 2024 1:00 am

മോദിയും യോഗിയും ഭോലെ ബാബമാരും - വി ബി പരമേശ്വരൻ എഴുതുന്നു

ആൾദൈവം ചവിട്ടി നടന്ന പൊടിമണ്ണ് സ്വന്തമാക്കാൻ തിരക്കുകൂട്ടിയ പാവപ്പെട്ട ജനങ്ങൾ ഒരു മരണക്കൂമ്പാരമായി മാറി. 123 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ 110 പേരും സ്ത്രീകളാണ്. മരിച്ചവരിൽ അഞ്ചു കുട്ടികളും ഉൾപ്പെടും. മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഉയരുമെങ്കിലും ജനങ്ങളുടെ സാമൂഹിക സാമ്പത്തിക ജീവിതത്തിൽ അത് ഒട്ടും പ്രതിഫലിക്കുന്നില്ലെന്ന് ഹാഥ്രസ് ദുരന്തം തെളിയിക്കുന്നു. ഇത് വെറും ദുരന്തമല്ല. പണത്തിന് ആർത്തിപൂണ്ടു നടക്കുന്ന ആൾദൈവങ്ങളും അവരെ പിന്തുണയ്ക്കുന്ന മതാത്മക രാഷ്ട്രീയവും അന്ധവിശ്വാസ കച്ചവടക്കാരും സൃഷ്ടിച്ച ദുരന്തമാണ്. 'നിരാശ ബാധിച്ച, പ്രതീക്ഷ നഷ്ടപ്പെട്ട യുവസമൂഹമായിരുന്നു 2014ന് മുമ്പ് ഇന്ത്യയിലുണ്ടായിരുന്നത്. ഇവിടെ ഒന്നും നടക്കില്ലെന്നായിരുന്നു അവരുടെ തോന്നൽ. അതുമാറി. ഇപ്പോഴവർക്കു രാജ്യത്തെ ഭരണത്തിൽ വിശ്വാസമുണ്ട്. അവരുടെ വി ബി പരമേശ്വരൻ സത്യസന്ധതയും പരസ്പര സ്നേഹവും സൗഹൃദവുമൊക്കെ അടിസ്ഥാനമാക്കി അവരുടെ കഴിവ് ഉപയോഗിച്ച് വികസിത ഭാരതമെന്ന സ്വപ്നം യാഥാർഥ്യമാക്കും... ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ ഇന്ത്യ ഇന്നു മുന്നിലാണ്. സാമ്പത്തിക ശേഷിയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. വൈകാതെ മൂന്നാമതെത്തും.’ മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം, രാഷ്ട്രപതി പാർലമെന്റിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന് ലോക്സഭയിൽ നടന്ന ചർച്ചയ്ക്ക് മറുപടി പറയവെ, നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ നിന്നുള്ള ഹാഥ്രസ് ദുരന്തമുഖത്തുനിന്നുള്ള കാഴ്ച ഉദ്ധരണിയാണ് മുകളിൽ കൊടുത്തിട്ടുള്ളത്. ലോകത്തിലെ പ്രധാന ശക്തിയായി, വികസിതദേശമായി ഇന്ത്യ മാറുന്ന ചിത്രമാണ് ലോക്സഭയിലെ തന്റെ പ്രസംഗത്തിന്റെ ആദ്യഭാഗത്ത് പ്രധാനമന്ത്രി വരച്ചു കാട്ടുന്നത്. പ്രധാനമന്ത്രിയുടെ വികസിത ഭാരതത്തിന്റെ യഥാർഥ ചിത്രം എന്താണെന്ന് അദ്ദേഹം പ്രസംഗം നടത്തുന്ന അതേസമയം ഡൽഹിയിൽ നിന്ന് 200 കിലോമീറ്റർ അകലെ ഉത്തർപ്രദേശിലെ ഹാഥ്രസ് ജില്ലയിലെ ഫുൽറായ് ഗ്രാമത്തിൽ തെളിഞ്ഞു. ആൾദൈവം ചവുട്ടി നടന്ന പൊടിമണ്ണ് സ്വന്തമാക്കാൻ തിരക്കുകൂട്ടിയ പാവപ്പെട്ട ജനങ്ങൾ ഒരു മരണക്കൂമ്പാരമായി മാറി. 123 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ 110 പേരും സ്ത്രീകളാണ്. മരിച്ചവരിൽ അഞ്ചു കുട്ടികളും ഉൾപ്പെടും. മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഉയരുമെങ്കിലും ജനങ്ങളുടെ സാമൂഹിക സാമ്പത്തിക ജീവിതത്തിൽ അത് ഒട്ടും പ്രതിഫലിക്കുന്നില്ലെന്ന് ഹാഥ്രസ് ദുരന്തം തെളിയിക്കുന്നു. ഇത് വെറും ദുരന്തമല്ല. പണത്തിന് ആർത്തിപൂണ്ടു നടക്കുന്ന ആൾദൈവങ്ങളും അവരെ പിന്തുണയ്ക്കുന്ന മതാത്മക രാഷ്ട്രീയവും അന്ധവിശ്വാസ കച്ചവടക്കാരും സൃഷ്ടിച്ച ദുരന്തമാണ്. ഹാഥ്രസിൽ നടന്നത് പശ്ചിമ‐മധ്യ ഉത്തർപ്രദേശിലെ ബ്രജ് മേഖലയിലെ ഹാഥ്രസ് സമീപകാലത്ത് വാർത്തയിൽ സ്ഥാനം പിടിച്ചത് പത്തൊമ്പതുകാരിയായ ഒരു ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയപ്പോഴാണ്. ഒരു മാസത്തിനു ശേഷം ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ മരിച്ച പെൺകുട്ടിയെ രക്ഷിതാക്കളെപ്പോലും കാണിക്കാതെ, പുലർച്ചെ രണ്ടരയ്ക്ക് തിരക്കുപിടിച്ച് ദഹിപ്പിക്കുകയായിരുന്നു. സവർണ താക്കൂറുകളുടെ കാമവെറിയ്ക്ക് ഇരയായാണ് ആ പെൺകുട്ടി ഈ ലോകത്തോട് വിടപറഞ്ഞത്. അതേ ഹാഥ്രസ് ജില്ലയാണ് ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുന്നത്. ജില്ലയിലെ ഹൈവേ ബൈലാസിനടുത്തുള്ള ഫുൽറായ് ഗ്രാമത്തിൽ സൂരജ് പാൽ എന്ന നാരായൺ സാക്കർ ഹരി എന്ന ഭോലെ ബാബ നടത്തിയ പ്രാർഥനായോഗമാണ് വലിയ മാനുഷിക ദുരന്തത്തിൽ കലാശിച്ചത്. ഫുൽറായ് ഗ്രാമത്തിലെ വലിയ വയലിൽ കെട്ടിയുണ്ടാക്കിയ താൽക്കാലിക പന്തലിലായിരുന്നു പരിപാടി നടന്നത്. ആ താൽക്കാലിക പന്തലിന് ആവശ്യമായ വാതിലുകളോ ദുരന്തനിവാരണ നിയമങ്ങൾ അനുശാസിക്കും വിധമുള്ള സുരക്ഷാ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. മഴ പെയ്തതിനാൽ ചെളിയും വഴുക്കലുമായി ആ പന്തലിന് അപകടസാധ്യത ഏറിയതായിരുന്നു. ഉത്തർപ്രദേശിൽ നിന്നു മാത്രമല്ല, ഹരിയാനയിൽ നിന്നും രാജസ്ഥാനിൽ നിന്നും മധ്യപ്രദേശിൽ നിന്നും വരെ വാഹനങ്ങളിലും തീവണ്ടികളിലുമായി ആളുകൾ എത്തിയിരുന്നു. സ്ത്രീകളാണ് കൂടുതലും ഉണ്ടായിരുന്നത്. നിത്യജീവിതത്തിൽ ദുരിതമനുഭവിക്കുന്ന ദളിതരും പിന്നോക്കക്കാരുമാണ് ഭോലെ ബാബയെ കാണാനും അദ്ദേഹത്തെ കേൾക്കാനും വന്നത്. ഉച്ചക്ക് 12.30 ഓടുകൂടിയാണ് ഭാര്യ പ്രേമവതിയുമൊത്ത് ഭോലെ ബാബ വേദിയിലെത്തിയത്. ഒരു മണിക്കൂറോളം നീണ്ട പ്രബോധനത്തിന് ശേഷം 1.40 ഓടെയാണ് ബാബ പുറത്തേക്കിറങ്ങിയത്. ഈ ഘട്ടത്തിൽ അദ്ദേഹം ചവിട്ടിയ മണ്ണ് കൈവശപ്പെടുത്താൻ അനുയായികൾ കിടമത്സരം നടത്തിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പറയപ്പെടുന്നത്. താഴെ വീണവരെ വകവെക്കാതെ അവരുടെ മുകളിലേക്ക് നൂറുകണക്കിനാളുകൾ തിക്കിത്തിരക്കി മുന്നോട്ടുപോയതാണ് കൂടുതൽ പേരുടെ മരണത്തിന് ഇടയാക്കിയത്. ഒരു ദൈവത്തിനും ആൾദൈവമായ ഭോലെ ബാബയ്ക്കും ഈ ദുരന്തം തടയാനായില്ല. പ്രകൃതി ദുരന്തങ്ങളും അപകടങ്ങളും പോലെ അന്ധവിശ്വാസങ്ങളും ജനങ്ങളുടെ ജീവൻ കൂട്ടത്തോടെ അപഹരിക്കുകയാണ്. ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ സർക്കാർ സംവിധാനങ്ങളോ സംഘാടകരോ ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. രണ്ട് ലക്ഷത്തിലധികം ആളുകൾ എത്തുന്ന ചടങ്ങായിട്ടും നൂറിൽ കുറഞ്ഞ പൊലീസുകാർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. 80,000 പേരുടെ പരിപാടിക്കാണ് സംഘാടകർ പൊലീസിൽ നിന്ന് അനുമതി വാങ്ങിയതത്രെ. അവരെ നിയന്ത്രിക്കാനും സുരക്ഷ ഏർപ്പെടുത്താനും ആവശ്യമായ സംവിധാനങ്ങൾ പോലും സർക്കാർ ഒരുക്കിയിരുന്നില്ല. രണ്ട് ലക്ഷത്തിലധികം പേർ വന്നപ്പോൾ പറയാനില്ലല്ലോ. ദുരന്തമുണ്ടായപ്പോൾ ഭോലെ ബാബയും സംഘാടകരും സ്വകാര്യ സുരക്ഷാ ഗാർഡുകളും (20 ഓളം പേർ) അപ്രത്യക്ഷരായി. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കാനോ ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാനോ ഭോലെ ബാബ തയ്യാറായില്ല. ദുരന്തമുണ്ടായപ്പോൾ ഭോലെ ബാബയും സംഘാടകരും സ്വകാര്യ സുരക്ഷാ ഗാർഡുകളും (20 ഓളം പേർ) അപ്രത്യക്ഷരായി. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കാനോ ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാനോ ഭോലെ ബാബ തയ്യാറായില്ല. എല്ലാം മുൻകൂട്ടി കാണാൻ കഴിവുണ്ടെന്ന് അവകാശപ്പെടുന്ന ഭോലെ ബാബയ്ക്ക് ദുരന്തം മുൻകൂട്ടി കാണാനായില്ല. (എന്നാൽ ഈ കൂട്ടക്കുരുതി ബാബയുടെ ഇച്ഛയായിരുന്നുവെന്ന് പറഞ്ഞ് മുൻകൂട്ടി കാണാനുള്ള ശേഷിയുണ്ടെന്ന് സ്ഥാപിക്കാൻ ഒരു വീഡിയോ സന്ദേശം പ്രചരിക്കുന്നതായാണ് ഏറ്റവും അവസാനത്തെ വാർത്ത) പ്രാർഥനായോഗത്തിന് എത്തിയവരും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്. ബസ്സിലും ഓട്ടോയിലും ലോറിയിലും ബൈക്കിലും വരെ അപകടത്തിൽപ്പെട്ടവരെ ഹാഥ്രസ് ജില്ലാ ആശുപതിയിൽ എത്തിച്ചു. ആംബുലൻസ് ഇല്ലാത്തതാണ് ഇതിനു കാരണം. ആശുപത്രിയിൽ എത്തിയപ്പോൾ സ്ഥിതി അതിദയനീയമായിരുന്നു. ആവശ്യത്തിന് ഓക്സിജൻ സിലിണ്ടറുകളില്ല. നൂറുകണക്കിന് ദുരന്തബാധിതരെ പരിശോധിക്കാൻ ഡോക്ടർമാരോ നഴ്സുമാരോ ഉണ്ടായിരുന്നില്ല. ഹാഥ്രസിൽ മരിച്ചവരുടെ വസ്ത്രങ്ങളും മറ്റും സ്ട്രെച്ചർ, വീൽചെയർ ഒന്നും തന്നെയില്ല. സിക്കന്ദർ റാവു ട്രോമാ സെന്ററിൽ ഓക്സിജൻ ലഭിക്കാതെ ചിലർ മരിച്ചുവെന്ന് അവിടുത്തെ ചില നഴ്സുമാർ തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയുണ്ടായി. ഹാഥ്രസിലെ ജില്ലാ ആശുപത്രിയിൽ ശരിയാംവിധത്തിലുള്ള ഒരു മോർച്ചറി പോലും ഉണ്ടായിരുന്നില്ല. മൃതദേഹം പുറത്തു കിടത്തി അതിന്മേൽ ഐസ് പാളികൾ വിതച്ചപ്പോൾ ബന്ധുക്കളും നാട്ടുകാരും വൻ പ്രതിഷേധം ഉയർത്തി. മൃതദേഹത്തോടുപോലും സർക്കാർ അനാദരവ് കാട്ടുകയാണെന്ന വിമർശനം ഉയർന്നു. ഈ ഘട്ടത്തിലാണ് പല മൃതദേഹങ്ങളും അലിഗഢിലേക്കും ആഗ്രയിലേക്കും മാറ്റിയത്. ഈ സംസ്ഥാനത്തിലെ മുഖ്യമന്ത്രിയാണ് യുപിയിലെ ആരോഗ്യ സംവിധാനം കണ്ട് പഠിക്കാൻ കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് പറഞ്ഞത്. മൃതദേഹങ്ങളോട് അനാദരവ് കാട്ടിയെന്ന ബന്ധുക്കളുടെ വിമർശനം അവർക്കു തന്നെ വിനയാവുന്നതാണ് പിന്നീട് കണ്ടത്. ജൂലൈ ആറിന് 'ദ ഹിന്ദു’വിലെ ഗ്രൗണ്ട് സീറോ റിപ്പോർട്ടിൽ പറയുന്നതുപോലെ വിനോദ്കുമാർ എന്ന യുവാവിന് അദ്ദേഹത്തിന്റെ 10 വയസ്സുകാരി മകൾ ഭൂമിയുടെ മൃതദേഹം അലിഗഢ് ആശുപത്രിയിൽ നിന്നാണ് ലഭിച്ചതെങ്കിൽ ഭാര്യ രാജ്കുമാരിയുടെ മൃതദേഹം ലഭിച്ചത് ഹാഥ്രസ് ജില്ലാ ആശുപത്രിയിൽ നിന്നാണ്. അമ്മ ജയ്മന്തിയുടെ മൃതദേഹം ലഭിച്ചതാകട്ടെ ആഗ്രയിലെ ആശുപത്രിയിൽ നിന്നും. പലർക്കും അപകടത്തിൽപ്പെട്ട ഉറ്റവരെ കണ്ടെത്താനാകാത്തതിന്റെ കാരണവും ഇതാണ്. 'ദ ഹിന്ദു’വിന്റെ റിപ്പോർട്ടനുസരിച്ച് നിരവധി പേരെക്കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല. നാട്ടുകാരുടെ വിവരണം വിശ്വസിക്കാമെങ്കിൽ സർക്കാർ പറയുന്ന മരണസംഖ്യക്ക് യാഥാർഥ്യവുമായി ഒരു ബന്ധവുമില്ല. 300 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് ഗ്രാമീണരെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പതിനാറുകാരിയായ മകളെ തേടുന്ന ഊർമിളദേവിയെപ്പോലുള്ളവർ ഗ്രാമീണരുടെ നിഗമനം ശരിയാണെന്ന് തെളിയിക്കുകയാണോ? ആരാണ് ഭോലെ ബാബ? കാസ്ഗഞ്ച് ജില്ലയിലെ ബഹാദൂർ നഗർ ഗ്രാമക്കാരനാണ് സൂരജ് പാൽ സിങ്. ദളിത് ജാട്ടവ് സമുദായക്കാരൻ. പൊലീസിലാണ് ജോലി ചെയ്തിരുന്നത് - ലോക്കൽ ഇന്റലിജൻസിൽ. ഇക്കാലത്തു തന്നെ ആത്മീയ വിശ്വാസത്തിന്റെ പേരിൽ പല പ്രശ്നങ്ങളും ഇയാൾ സൃഷ്ടിച്ചിരുന്നു. ഭോലെ ബാബ ആഗ്രയിൽ മരിച്ച ഒരു പെൺകുട്ടിയെ പുനർജനിപ്പിയ്ക്കും എന്നുപറഞ്ഞ് ഇയാൾ നടത്തിയ തട്ടിപ്പ് പൊലീസിൽ ഇരിക്കവെ തന്നെ അദ്ദേഹത്തിനെതിരെ പരാതിയായി ഉയർന്നിരുന്നു. 56 ലൈംഗിക പീഡനക്കേസുകൾ ഇയാൾക്കെതിരെ ഉണ്ടായതിനെത്തുടർന്ന് സർവീസിൽ നിന്ന് നീക്കം ചെയ്തുവെന്നും മുൻ ഡിജിപി പ്രകാശ് സിംഹ് എൻഡിടിവിയോട് വെളിപ്പെടുത്തുകയുണ്ടായി. ഇതോടെ ഗ്രാമത്തിലേക്ക് തിരിച്ചുപോയ സൂരജ് പാൽ ദൈവത്തെ നേരിട്ടു കണ്ടതായി പ്രചരിപ്പിച്ചു. ചില ഏജന്റുമാർക്ക് പണം കൊടുത്ത് തന്റെ ദൈവദർശനത്തിന് വേണ്ടത്ര പ്രചാരം അദ്ദേഹം തന്നെ നൽകിയതാണെന്നും ഒരനുയായി എൻഡിടിവിയോട് വെളിപ്പെടുത്തുകയുണ്ടായി. സൂരജ് പാലിന്റെ തലയ്ക്ക് ചുറ്റും പ്രഭാവലയം കണ്ടതായും കൈയിൽ സുദർശന ചക്രം ഉള്ളതായും പ്രചരിപ്പിക്കപ്പെട്ടു. സൂരജ് പാൽ എന്ന പേരും മാറ്റി. നാരായൺ (വിഷ്ണു) സാകർ ഹരി (ശ്രീകൃഷ്ണൻ) എന്ന പേരും സ്വീകരിച്ചു. മറ്റ് ആൾദൈവങ്ങളിൽ നിന്നു വ്യത്യസ്തമായ വസ്ത്രധാരണമാണ് ഭോലെ ബാബയുടേത്. വെള്ള കുർത്തയും ഷർട്ടുമാണ് വേഷം. കൂളിങ് ഗ്ലാസും ധരിക്കാറുണ്ട്. ഏതായാലും ഒരത്ഭുതം സംഭവിച്ചു. ഭോലെ ബാബ വൻ പണക്കാരനായി. യുപിയിലെ മെയിൻപുരിയിലും കാസ്ഗഞ്ചിലും ആഗ്രയിലും മധ്യപ്രദേശിലെ ഗ്വാളിയോറിലും ആശ്രമങ്ങൾ എന്ന പേരിൽ വൻ കെട്ടിടങ്ങൾ ഉയർന്നു. ഏക്കർ കണക്കിന് സ്ഥലം വാങ്ങിക്കൂട്ടി. ഭോലെ ബാബയുടെ അനുയായികൾ കൂടുതലും ദളിതരും പിന്നോക്കക്കാരുമാണ്. എല്ലാ വിധത്തിലുള്ള വിവേചനവും നിത്യജീവിതത്തിൽ അനുഭവിക്കുന്ന ജനവിഭാഗങ്ങൾ. മദ്യപന്മാരായ ഭർത്താക്കന്മാരിൽ നിന്ന് മർദനം ഉൾപ്പെടെ ഏറ്റുവാങ്ങുന്ന സ്ത്രീകളാണ് ബാബയെ കാണാനെത്തുന്നവരിൽ അധികവുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്നേഹത്തെക്കുറിച്ചും അയിത്തവും തൊട്ടുകൂടായ്മയും ഇല്ലാത്ത ലോകത്തെക്കുറിച്ചും മറ്റുമാണ് ബാബ സംസാരിച്ചത്. പുരുഷന്മാർ മദ്യത്തിൽ അഭയം കണ്ടെത്തുമ്പോൾ സ്ത്രീകൾ ഭോലെ ബാബയുടെ പ്രാർഥനാ യോഗത്തിൽ അഭയം കണ്ടെത്തുകയാണെന്നും റിപ്പോർട്ടുകൾ വന്നു. യോഗിയും ബാബയും കുറ്റക്കാർ ദുരന്തത്തിന് ഭോലെ ബാബയും സംഘാടകരും എത്രമാത്രം ഉത്തരവാദികളാണോ അത്രമാത്രം ഉത്തരവാദികളാണ് സർക്കാരും. ഇത്രയും വലിയ ആൾക്കൂട്ടം വന്നെത്തിയിട്ടും ആവശ്യമായ പൊലീസിനെ വിന്യസിക്കാനോ സുരക്ഷാ സൗകര്യങ്ങൾ ഒരുക്കാനോ സർക്കാർ തയ്യാറായില്ല. ഡബിൾ എഞ്ചിൻ സർക്കാരാണ് യുപിയിലേത്. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത് ബിജെപി നേതൃത്വത്തിലുള്ള സർക്കാരാണ്. ചെറിയ കുറ്റങ്ങൾക്കു പോലും മുസ്ലിങ്ങളെ തുറങ്കലിലിടുന്ന, അവരുടെ വീടുകളും കടകളും ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്ന ആദിത്യനാഥ് സർക്കാർ ഭോലെ ബാബയെ സംരക്ഷിക്കാനാണ് തയ്യാറാകുന്നത്. ഒരു ബുൾഡോസറും ബാബയുടെ ആശ്രമം തേടി പോയില്ല. ചെറിയ കുറ്റങ്ങൾക്ക് പോലും മുസ്ലിങ്ങളെ തുറങ്കലിലിടുന്ന, അവരുടെ വീടുകളും കടകളും ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്ന ആദിത്യനാഥ് സർക്കാർ ഭോലെ ബാബയെ സംരക്ഷിക്കാനാണ് തയ്യാറാകുന്നത്. ഒരു ബുൾഡോസറും ബാബയുടെ ആശ്രമം തേടി പോയില്ല. മുഖ്യസംഘാടകനായ ദേവ് പ്രകാശ് മധുകറെ ഉൾപ്പെടെ ഒമ്പത് പേരെ (ഇതെഴുതുന്നതുവരെ) അറസ്റ്റ് ചെയ്തെങ്കിലും ഭോലെ ബാബയ്ക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ല. യോഗി ആദിത്യനാഥ് ഹാഥ്രസ് സന്ദർശിച്ചപ്പോൾ സംഭവത്തെക്കുറിച്ച് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഭോലെ ബാബയുടെ പേരുപോലും ഇല്ല. സംഭവസ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി ആദിത്യനാഥ് ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് നൽകിയ മറുപടി അന്വേഷണം പുരോഗതി പ്രാപിക്കുന്നതിനൊപ്പം എഫ്ഐആറിൽ കൂടുതൽ പേരെ ആവശ്യമെങ്കിൽ ഉൾപ്പെടുത്തുമെന്നാണ്. പതിവ് പൊലീസ് അന്വേഷണത്തിന് പുറമെ അലഹബാദ് ഹൈക്കോടതി മുൻ ജഡ്ജി ബ്രജേഷ് കുമാർ ശ്രീ വാസ്തവയുടെ നേതൃത്വത്തിൽ മൂന്നംഗ അന്വേഷക കമ്മീഷനെയും പ്രഖ്യാപിച്ചിട്ടുണ്ട്. അവർ ഇതിനകം അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ സംഭവസ്ഥലം സന്ദർശിച്ച സന്യാസി കൂടിയായ മുഖ്യമന്ത്രി, ഭോലെ ബാബയെ രക്ഷിക്കാനും ദുരന്തത്തിന് രാഷ്ട്രീയ നിറം നൽകാനുമാണ് ശ്രമിച്ചത്. ഭോലെ ബാബ ഏതൊക്കെ രാഷ്ട്രീയക്കാരുടെ കൂടെ നിൽക്കുന്ന പടങ്ങളാണ് പുറത്തുവന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി സൂചിപ്പിക്കുകയുണ്ടായി. ഇതോടെ സംഘപരിവാർ സംഘടനകളും വ്യക്തികളും സമൂഹ മാധ്യമങ്ങളിൽ സമാജ് വാദി പ്രസിഡന്റും എംപിയുമായ അഖിലേഷ് യാദവിനൊപ്പം ഭോലെ ബാബ നിൽക്കുന്ന പടങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചു. അഖിലേഷ് യാദവ് മായാവതിയുടെ ജാതിക്കാരനായ ഭോലെ ബാബയെ ഉപയോഗിച്ച് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഎസ്പി വോട്ടുകൾ നേടാൻ ബിജെപി ശ്രമിച്ചുവെന്ന് ചില സമാജ് വാദി പാർടി നേതാക്കൾ ആരോപിച്ചതിന് പിന്നാലെയാണ് ആദിത്യനാഥിന്റെ ഈ പരാമർശം. ബാബയുടെ കൂടെയുള്ള പടം കാട്ടി അഖിലേഷ് യാദവാണ് കുറ്റക്കാരൻ എന്ന് സമർഥിക്കുന്നവരോട് ഒരു ചോദ്യം. ബലാത്സംഗ, കൊലപാതക കുറ്റങ്ങൾക്ക് ജയിലിൽ കഴിയുന്ന ആസാറാം ബാപ്പുവിന്റെ കൂടെ പ്രധാനമന്ത്രി മോദിയുടെ പടം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നല്ലോ. അപ്പോൾ പ്രധാനമന്ത്രിയും കുറ്റക്കാരനല്ലേ? തടവിൽ കഴിയുന്ന ബലാത്കാരിയും കൊലപാതകിയുമായ രാം റഹീമിന് ഈ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിലടക്കം ഒരു ഡസനോളം തവണ പരോൾ നൽകിയത് ബിജെപി സർക്കാരായിരുന്നില്ലേ? അതോടൊപ്പം സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന സംശയവും മുഖ്യമന്ത്രി പ്രകടിപ്പിച്ചു. പരിപാടിയിലേക്ക് ഗുണ്ടകളുടെ നുഴഞ്ഞുകയറ്റവും ആസൂത്രിത നീക്കവും ഉണ്ടെന്ന ഭോലെ ബാബയുടെ പ്രതികരണത്തെ പിന്തുണയ്ക്കുന്ന ആസാറാം ബാപ്പു പ്രസ്താവനയാണ് മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടായത്. ഭോലെ ബാബയെ സംരക്ഷിക്കാൻ കാവിവസ്ത്രധാരിയായ യോഗി രംഗത്തെത്തിയതോടെ ഉദ്യോഗസ്ഥരും ആ വഴിക്ക് നീങ്ങാൻ തുടങ്ങി. ദുരന്തത്തിന് ഭോലെ ബാബ ഉത്തരവാദിയാണെന്ന് പറയാൻ കഴിയില്ലെന്ന് അലിഗഢ് റേഞ്ച് ഐ ജി ശലഭ് മാഥൂർ പ്രതികരിച്ചു. ഭോലെ ബാബയെ കേസിൽ പ്രതിയാക്കുകയോ ചോദ്യം ചെയ്തിട്ടോ ഇല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. മുഖ്യ സംഘാടകൻ ദേവ് പ്രകാശ് മാഥൂർ അറസ്റ്റിലായപ്പോൾ അദ്ദേഹത്തെ രക്ഷിക്കാൻ ചില സമുന്നത രാഷ്ട്രീയ നേതാക്കൾ ഇടപെട്ടതായും പൊലീസ് പറഞ്ഞു. എന്നാൽ ഇതാരാണെന്ന് അവർ വെളിപ്പെടുത്തിയതുമില്ല, എസ്പി നേതാക്കളാണെന്ന് സംഘപരിവാറിന് പ്രചാരണം നടത്താൻ അവസരമൊരുക്കുകയായിരുന്നു പൊലീസ്. മുഖ്യമന്ത്രിയുടെ ഗൂഢാലോചനാ സിദ്ധാന്തത്തിന് ബലം നൽകി, ഒരു സംഘം ആളുകൾ ആൾക്കൂട്ടത്തിലേക്ക് വിഷവസ്തു വിതറിയതാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് ഭോലെ ബാബയുടെ അഭിഭാഷകനും വെളിപ്പെടുത്തി. വിവാദങ്ങൾ ഇങ്ങനെ കൊഴുക്കുമ്പോഴും മെയിൻപുരിയിലെ കൊട്ടാരസമാനമായ ആശ്രമത്തിൽ പൊലീസ് കാവലോടെ സുരക്ഷിതനായി കഴിയുകയാണ് ഭോലെ ബാബയെന്നാണ് റിപ്പോർട്ട്. സാമൂഹ്യനീതിയും ശാസ്ത്രബോധവും എന്തുകൊണ്ടാണ് 'വിശ്വഗുരു’വിന്റെ നാട് ആൾദൈവങ്ങളുടെയും കപടമാന്ത്രികരുടെയും അന്ധവിശ്വാസ കച്ചവടക്കാരുടെയും നാടായി മാറുന്നത്. സാമൂഹ്യനീതിയുടെയും ശക്തമായ പബ്ലിക് സർവീസിന്റെയും അഭാവമാണ് അതിന് പ്രധാന കാരണം. നാളെ എന്തു സംഭവിക്കും എന്ന ആകുലത. കുട്ടികളെ എങ്ങനെ പഠിപ്പിക്കും, അവർക്ക് ജോലി കിട്ടുമോ, രോഗം വന്നാൽ എങ്ങനെ ചികിത്സിക്കും തുടങ്ങി നിരന്തരമായ ആശങ്കയിലാണ് ഒരു ശരാശരി ഇന്ത്യക്കാരന്റെ ജീവിതം (നിയോലിബറൽ സാമ്പത്തിക നയങ്ങളാണ് ഈ ആശങ്ക വർധിപ്പിക്കുന്നത്). അതിന് കൃത്യമായ ഉത്തരം നൽകാൻ ഭരണാധികാരികൾക്ക് കഴിയുന്നില്ല. സ്വാതന്ത്ര്യം ലഭിച്ച് മുക്കാൽ നൂറ്റാണ്ട് പൂർത്തിയായിട്ടും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിർവഹിച്ചു നൽകാൻ സർക്കാരിന് കഴിയുന്നില്ല. അവിടെയാണ് അത്ഭുത സിദ്ധിയുള്ള ഏലസും വാച്ചും യന്ത്രവും രോഗശാന്തിച്ചരടും ആൾദൈവങ്ങളും കപടമാന്ത്രികരും സ്ഥാനം പിടിക്കുന്നത്. മെച്ചപ്പെട്ട സാമൂഹ്യനീതിയും സാമ്പത്തിക നീതിയും ഉറപ്പുവരുത്താൻ കഴിയുന്നിടത്ത് അമ്പലങ്ങളും പള്ളികളും വിശ്വാസവും പുറകേ പോകുന്നുണ്ടെന്നാണ് റിപ്പോർട്ട്. മറ്റൊരു പ്രധാന കാരണം മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ അഭാവമാണ്. കമ്യൂണിസ്റ്റ്, ഇടതുപക്ഷ രാഷ്ട്രീയക്കാരൊഴിച്ച് എല്ലാ രാഷ്ട്രീയക്കാരും ഏറിയോ കുറഞ്ഞോ മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്തുകയാണ്. മതനിരപക്ഷ ജനാധിപത്യ റിപ്പബ്ലിക്കിന്റെ പാർലമെന്റിൽ പൂജാകർമങ്ങൾക്ക് നേതൃത്വം നൽകിയത് പ്രധാനമന്ത്രിയാണ്. വോട്ടിൽ കണ്ണുനട്ട് അയോധ്യയിലെ രാമക്ഷേത്രത്തിൽ മുഖ്യയജമാനനായി പ്രതിഷ്ഠാകർമം നടത്തിയതും പ്രധാനമന്ത്രി തന്നെ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാകട്ടെ, പ്രതിപക്ഷ നേതാവെന്ന നിലയിൽ കന്നിപ്രസംഗം നടത്തിയത് മതചിഹ്നങ്ങളും ചിത്രങ്ങളും ഉയർത്തിപ്പിടിച്ചാണ്. ആൾദൈവങ്ങൾക്കും കപടമാന്ത്രികർക്കും മുമ്പിൽ വഴങ്ങിനിന്ന് അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കാനും ഇവർ മത്സരിക്കുകയാണ്. മതരാഷ്ട്രത്തിലേക്ക് രാജ്യത്തെ നയിക്കാൻ വെമ്പുന്ന ബിജെപിയാകട്ടെ അന്ധവിശ്വാസങ്ങളെയും ആൾദൈവങ്ങളെയും പരസ്യമായി പ്രോത്സാഹിപ്പിക്കുന്നവരാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ പ്രധാനമന്ത്രി മോദി തന്നെ പറഞ്ഞത് എന്റെ ജന്മം ബയോളജിക്കൽ അല്ലെന്നും ദൈവത്തിന്റെ പ്രതിനിധിയായി താൻ ഭൂമിയിൽ അവതരിച്ചതാണെന്നുമാണ്. ഐതിഹ്യങ്ങൾ മുതൽ ഇതിഹാസങ്ങൾ വരെ ശാസ്ത്ര, ചരിത്ര സത്യങ്ങളെന്ന നിലയിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ അവതരിപ്പിക്കുകയാണിന്ന്. പണ്ട് ഇന്ത്യയിൽ പ്ലാസ്റ്റിക് സർജറി നടന്നതിനു തെളിവായിട്ടാണ് ഗണപതിയെ മോദി ഉയർത്തിക്കാട്ടിയത്. കർണന്റെ ജനനം ജനിറ്റിക്ക് സയൻസിന്റെ ആദ്യ രൂപമാണെന്നും മോദി പറഞ്ഞു. ഗോമൂത്രത്തിന് ക്യാൻസർ സുഖപ്പെടുത്താനാവുമെന്ന് ഭോപ്പാലിലെ മുൻ ബിജെപി എംപി പ്രജ്ഞാ സിംഗ് ഠാക്കൂറാണ് പറഞ്ഞത്. വിഷ്ണുവിന്റെ സുദർശന ചക്രം ഗൈഡഡ് മിസൈലാണെന്ന് പറഞ്ഞ ബിജെപി ആഭിമുഖ്യമുള്ള ഒരു വൈസ് ചാൻസലർ തന്നെ ഭോലെ ബാബയുടെ സുദർശന ചക്രത്തെപ്പറ്റി പറയുമ്പോൾ പാവം ജനം എങ്ങനെ എതിർത്തു നിൽക്കും. ജ്യോതിഷത്തിനു മുമ്പിൽ ശാസ്ത്രം ഒന്നുമല്ലെന്നും ജ്യോതിഷമാണ് ഏറ്റവും വലിയ ശാസ്ത്രമെന്നും മുൻ മാനവ വിഭവശേഷി വികസന മന്ത്രി രമേഷ് പൊഖ്രിയാൽ തന്നെ അവകാശപ്പെട്ട രാജ്യമാണിത്. മോദി അധികാരമേറിയ ശേഷം ഇന്ത്യൻ ശാസ്ത്ര കോൺഗ്രസുകൾ ഒരു പരിഹാസ സഭയായി മാറിക്കഴിഞ്ഞു. ശാസ്ത്രം കരിക്കുലത്തിന്റെ ഭാഗമാണെങ്കിലും ഒരു ജീവിതവീക്ഷണമായി ശാസ്ത്രീയ സമീപനത്തെ മാറ്റുന്ന കാര്യത്തിൽ നമ്മുടെ വിദ്യാഭ്യാസം വിജയിക്കുന്നില്ല എന്നത് ദുഃഖകരമായ സത്യമായി അവശേഷിക്കുന്നു. ശാസ്ത്രം പഠിച്ചതുകൊണ്ടോ, ശാസ്ത്രീയമായ വിവരങ്ങൾ മനഃപാഠമാക്കിയതു കൊണ്ടോ ശാസ്ത്രബോധം ഉണ്ടാകണമെന്നില്ല. അത് ഒരു ജീവിത രീതിയാകണം. ബ്രതോൾഡ് ബ്രെഹ്ത്തിന്റെ ‘ഗലീലിയോ’ എന്ന നാടകത്തിൽ ഗലീലിയോ തന്റെ ശിഷ്യനോട് ഇങ്ങനെ പറയുന്നുണ്ട്. 'ആളുകൾ തീൻമേശക്ക് മുന്നിലിരുന്നുകൊണ്ട് വീട്ടുകാര്യങ്ങൾ എന്ന പോലെ ശാസ്ത്രവിഷയങ്ങൾ ചർച്ച ചെയ്യുന്ന കാലം വരും: തെരുവിൽ പാൽക്കാരികൾ ആകാശത്തിലെ നക്ഷത്രങ്ങളെക്കുറിച്ച് സംസാരിക്കുന്ന കാലം തീർച്ചയായും വരും.' അത്തരമൊരു കാലത്തിലേ അന്ധവിശ്വാസങ്ങൾക്കും കപടമാന്ത്രികർക്കും ഭോലെ ബാബമാർക്കും സ്ഥാനമില്ലാതാകൂ. ദേശാഭിമാനി വാരികയിൽ നിന്ന്

ദേശാഭിമാനി 18 Jul 2024 3:31 pm

എന്തടിസ്ഥാനത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഭീമമായ തുക ചെലവിടാം?

''ഹെന്‍ട്രി ഫോര്‍ഡിന് ഒരു കാറുണ്ടാക്കാന്‍ വേണ്ടിയിരുന്ന മനുഷ്യാദ്ധ്വാനത്തിന്റെ പത്തുശതമാനം പോലും ആവശ്യമില്ല അദ്ദേഹം സ്ഥാപിച്ച ഫോര്‍ഡ് മോട്ടോര്‍ കമ്പനിക്ക് ഇന്നൊരു കാറുണ്ടാക്കാന്‍. എല്ലാ വ്യാവസായികോല്പന്നങ്ങളുടെ കാര്യത്തിലും ഇതാണ് സത്യം. ഇതിന്റെ സാങ്കേതിക നാമമാണ് 'ഡി ഇന്റസ്ട്രിയലൈസേഷന്‍.''' ഇരുപത്തിയേഴു വര്‍ഷം മുമ്പ് എംപി നാരായണപിള്ള എഴുതിയ ലേഖനമാണിത്. 1997 ജൂണ്‍ 6ന് മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചാണ് നാണപ്പന്‍ ശൈലിയുടെ മൂര്‍ച്ചയും നര്‍മവുമുള്ള ഈ ലേഖനം ഇ പ്പോള്‍ പള്ളിക്കൂടങ്ങളൊക്കെ തുറന്നുകഴിഞ്ഞല്ലോ നാലഞ്ചു ലക്ഷം കുടുംബങ്ങളെങ്കിലും പുന്നാരമക്കള്‍ പഠിക്കാന്‍ പോകുന്നതു കണ്ട് കോള്‍മയിര്‍കൊള്ളുന്ന ദിനങ്ങള്‍ അല്ലേ? പണ്ടൊക്കെ ആയിരുന്നെങ്കില്‍ ഇവരില്‍ കുറെയെങ്കിലും പഠിക്കും; ഏതെങ്കിലുമൊക്കെ പരീക്ഷ പാസ്സാവും; ഭാഗ്യമുണ്ടെങ്കില്‍ വല്ല ജോലിയും കിട്ടും. അച്ഛനമ്മമാര്‍ക്ക് ഉപകാരമില്ലെങ്കിലും ശല്യമില്ലാത്ത ഒരു നിലയില്‍ എത്തിച്ചേരുമെന്ന ശുഭപ്രതീക്ഷയുണ്ടായിരുന്നു. ഇന്ന് ഇത്തരം ശുഭപ്രതീക്ഷ ബുദ്ധിയില്ലാത്തവര്‍ക്കിടയില്‍ മാത്രമാണ്. ബുദ്ധിയുണ്ടെന്ന് അവകാശപ്പെടുന്ന സര്‍ക്കാരുദ്യോഗസ്ഥന്മാരും പഞ്ചവത്സരപദ്ധതിക്കാരും സാമ്പത്തിക വിദഗ്ദ്ധന്മാരുമൊക്കെ ബുദ്ധിയില്ലാത്ത ജനങ്ങളുടെ അകാരണമായ ശുഭപ്രതീക്ഷ നിരന്തരം പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു. വ്യവസായവല്‍കരണവും ദേശീയോല്പാദനത്തില്‍ നിരന്തരം ഒരന്‍പതു ശതമാനം വളര്‍ച്ചയും വന്നാല്‍ എ.ഡി. 2020-ല്‍ എല്ലാവര്‍ക്കും ജോലിയാകുമെന്നുള്ള അസംബന്ധം പരസ്യമായി പറയാന്‍ കേന്ദ്ര ധനകാര്യമന്ത്രിക്കുപോലും ഉളുപ്പില്ല. ''ഇതൊന്നും നടക്കാന്‍ പോണ കാര്യമല്ല.'' ഒരു കുട്ടിയെ പള്ളിക്കൂടത്തില്‍ ചേര്‍ക്കാന്‍ കൊണ്ടുപോകുമ്പോഴത്തെ ചുറ്റുപാടു വച്ചല്ല; ഇരുപതുവര്‍ഷത്തിനുശേഷം നിലവില്‍ വരാനിടയുള്ള പരിതസ്ഥിതികള്‍ വച്ചുവേണം ജാതകമെഴുതാന്‍. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ പള്ളിക്കൂടത്തില്‍ വിട്ട് പഠിപ്പിച്ചിട്ട് കുട്ടിക്ക് ഒരു ഗുണവും കിട്ടില്ലെന്ന് പൂര്‍ണ്ണ ബോദ്ധ്യമുണ്ടെങ്കില്‍ ഏതെങ്കിലും രക്ഷിതാക്കള്‍ കുട്ടിയെ സ്‌കൂളിലയയ്ക്കുമോ? ഇനി എഴുതുന്നത് കുട്ടികളെ പള്ളിക്കൂടത്തില്‍ വിടുന്ന ഓരോ രക്ഷകര്‍ത്താക്കളും ശ്രദ്ധിച്ചു വായിക്കണം. ഈ നൂറ്റാണ്ടിന്റെ ആദ്യത്തെ പകുതിയില്‍ കര്‍ഷക തൊഴിലാളികളുടെ സംഖ്യ ലോകമെങ്ങും കുറഞ്ഞു. ചില സമ്പന്ന രാഷ്ട്രങ്ങളില്‍ മൊത്തം തൊഴിലാളികളില്‍ അഞ്ചോ പത്തോ ശതമാനം മാത്രമായി കൃഷിപ്പണിയിലേര്‍പ്പെട്ടിരിക്കുന്നവര്‍. കൃഷിയില്‍ സംഭവിച്ച യന്ത്രവല്‍കരണം ഉല്പാദനത്തിനാവശ്യമുള്ള ഇരുകാലി മൃഗങ്ങളുടേയും നാല്‍കാലി മൃഗങ്ങളുടേയും സംഖ്യ കുത്തനെ താഴോട്ടു കൊണ്ടുവന്നു. തൊഴില്‍ ചെയ്യുന്നവരുടെ സംഖ്യ കുറഞ്ഞെങ്കിലും ഉല്പാദനം വര്‍ദ്ധിച്ചു. ലോക വിപണിയിലെ ഭക്ഷ്യധാന്യങ്ങളുടെ വില നിയന്ത്രിച്ചു. ക്ഷാമം പമ്പകടന്നു. ഇപ്പോള്‍ ക്ഷാമം ബാക്കിയുള്ള ഉത്തര കൊറിയ, കാപ്പിരികളുടെ നാടുകള്‍ തുടങ്ങിയ അപൂര്‍വ്വം സ്ഥലങ്ങളില്‍ ഇതിന് കാരണമായി വന്നിരിക്കുന്നത് ആ രാജ്യങ്ങളുടെ ജനങ്ങളുടെ തലയിലെഴുത്തുകൊണ്ട് വന്നിരിക്കുന്ന ക്രൂരമായ രാഷ്ട്രീയമാണ്. നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഇതേ മാറ്റങ്ങള്‍ വ്യവസായ രംഗത്ത് സംഭവിച്ചു. ഉല്പാദനത്തിനാവശ്യമായ ഇരുകാലി മൃഗങ്ങളുടെ ആവശ്യം കുറയാന്‍ തുടങ്ങി. കഴിഞ്ഞ പത്തു പതിനഞ്ചു വര്‍ഷക്കാലത്ത് അത് കുത്തനെ ഇടിഞ്ഞു. ഏറെക്കുറെ കൃഷിയുടെ നിലവാരത്തിലേക്കു തന്നെ പുരോഗമിക്കുകയാണ്. ഹെന്‍ട്രി ഫോര്‍ഡിന് ഒരു കാറുണ്ടാക്കാന്‍ വേണ്ടിയിരുന്ന മനുഷ്യാദ്ധ്വാനത്തിന്റെ പത്തുശതമാനം പോലും ആവശ്യമില്ല അദ്ദേഹം സ്ഥാപിച്ച ഫോര്‍ഡ് മോട്ടോര്‍ കമ്പനിക്ക് ഇന്നൊരു കാറുണ്ടാക്കാന്‍. എല്ലാ വ്യാവസായികോല്പന്നങ്ങളുടെ കാര്യത്തിലും ഇതാണ് സത്യം. ഇതിന്റെ സാങ്കേതിക നാമമാണ് 'ഡി ഇന്റസ്ട്രിയലൈസേഷന്‍.' 'കണ്‍കെട്ടുകളിലൂടെയുള്ള യാത്ര സാഹിത്യത്തെ എവിടെയും എത്തിക്കില്ല' പിന്നെ 'മനുഷ്യര്‍ക്കെന്തു ജോലികിട്ടും' എന്ന ചോദ്യത്തിന് അമേരിക്കയിലും യൂറോപ്പിലുമുള്ള സമ്പന്ന രാഷ്ട്രങ്ങള്‍ക്ക് വേദമോതുന്ന വിദഗ്ദ്ധന്മാര്‍ പറയുന്നത് 'സര്‍വ്വീസ് സെക്ടറി'ല്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുമെന്നാണ്. അതായത് സേവനരംഗം സേവനമെന്നു പറഞ്ഞാല്‍ ബീഡി വാങ്ങിക്കൊണ്ടു കൊടുക്കുന്നതു മുതല്‍ കാലുതിരുമ്മുന്നതുവരെയുള്ള കൂലി കുറഞ്ഞ സേവനങ്ങളും ഡോക്ടര്‍മാര്‍, വക്കീലന്മാര്‍, കമ്പനി മാനേജരന്മാര്‍, എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ നല്‍കുന്ന പ്രതിഫലം കൂടുതല്‍ വാങ്ങുന്ന സേവനവും പെടുന്നു. ഇതിലെ കൂടുതല്‍ കൂലിയുള്ള സേവനത്തിന്റെ തസ്തികകള്‍ക്കു വേണ്ടിയാണല്ലോ നമ്മള്‍ കുട്ടികളെ പള്ളിക്കൂടത്തില്‍ ചേര്‍ക്കുന്നതും പഠിപ്പിക്കുന്നതും. ഇത്തരം സേവനങ്ങളുടെ ഡിമാന്റും ഇപ്പോള്‍ ആപത്തിലായിരിക്കുന്നു. ഈയിടെ ചെസ്സിലെ ഗ്രാന്റ് മാസ്റ്ററായ ഗ്യാരി കാസ്പറോവിനെ 'ഡീപ് ബ്ല്യൂ' എന്ന കംപ്യൂട്ടര്‍ തോല്പിച്ച കഥ വായിച്ചില്ലേ? മിന്നാമിനുങ്ങ്; അനുഭവം, ബാലചന്ദ്രന്‍ ചുള്ളിക്കാട് ഒരു ഡോക്ടറോ, വക്കീലോ, എന്‍ജിനീയറോ ചെയ്യുന്ന പണിയുടെ തൊണ്ണൂറു ശതമാനം ഒരു കംപ്യൂട്ടറിന് നിഷ്പ്രയാസം ചെയ്യാമെന്ന നില വന്നിരിക്കുന്നു. അതായത് ഒരു ഡോക്ടര്‍ക്ക് ഇന്നു കാണുന്നതിന്റെ പത്തിരട്ടി രോഗികളെ ചികിത്സിക്കാന്‍ പറ്റുന്ന നിലയിലാണ് വരിക. വക്കീലന്മാര്‍ക്ക് കൂടുതല്‍ കേസ്സുകള്‍ കൈകാര്യം ചെയ്യാന്‍ പറ്റുന്നു. ഇവരുടെ കാര്യക്ഷമത വരുമാനം വര്‍ദ്ധിപ്പിക്കുന്നു എന്നതു ശരിതന്നെ. അതോടൊപ്പം പുതിയ വക്കീലന്മാരുടെയും പുതിയ ഡോക്ടര്‍മാരുടെയും ഡിമാന്റ് ഏറെക്കുറെ പൂര്‍ണ്ണമായിട്ട് ഇല്ലാതാകും. പുതുതായി തൊഴിലിലിറങ്ങുന്നവന് ഗതിയില്ലാത്ത നില. ഇലക്ട്രോണിക് എന്‍ജിനീയറിങ്ങും കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങുമൊക്കെ പഠിച്ചാല്‍ നാളെ ധാരാളം അവസരം കിട്ടും എന്നൊരു തെറ്റിദ്ധാരണ നിങ്ങളുടെ മനസ്സിലുണ്ടല്ലോ? ഇന്ന് തൊഴിലവസരം അവയിലുണ്ടെന്നു വച്ച് നാളെ ഉണ്ടാകണമെന്നില്ല. അക്കൗണ്ടെഴുതാന്‍ ഒരു പ്രോഗ്രാം ഉണ്ടാക്കിക്കഴിഞ്ഞാല്‍ പിന്നെ അതിനകത്തുള്ള പണി പരിമിതമാണ്. ആ തുറയിലെ തൊഴിലില്ലായ്മയും ഇന്ന് സ്‌കൂളില്‍ ചേരുന്ന കുട്ടികള്‍ പാസ്സായി വരുമ്പോഴേയ്ക്കും രൂക്ഷമായി കഴിഞ്ഞിരിക്കും. സര്‍വ്വീസ് സെക്ടറിലെ തൊഴിലവസരങ്ങള്‍ എപ്പോഴും ജനസംഖ്യയ്ക്കാനുപാതികമായിട്ടാണ് വര്‍ദ്ധിക്കുന്നത് - കൊടുക്കാനുള്ള ജനങ്ങളുടെ കഴിവിനും. മനുഷ്യവര്‍ഗ്ഗത്തിന്റെ ഉപയോഗം കുറയുന്നതിന് ആനുപാതികമായി ജനസംഖ്യയും കുറയും. സേവനങ്ങളുടെ ഡിമാന്റും സര്‍വ്വീസ് സെക്ടറിലെ തൊഴിലവസരങ്ങളും കുറയാന്‍ തുടങ്ങും - കൃഷി പോലെ വ്യവസായം പോലെ കേരളത്തിലെ പ്രൈമറി വിദ്യാഭ്യാസം പോലെ. വരുന്ന പത്തിരുപത്തഞ്ചു വര്‍ഷക്കാലത്ത് സംഭവിക്കാനിടയുള്ള ഇത്തരം മാറ്റങ്ങളൊക്കെ മുന്നില്‍ കണ്ടാല്‍ എന്തു വിശ്വസിച്ച് നമുക്ക് നമ്മുടെ കുട്ടിയെ സ്‌കൂളില്‍ വിടാം? എന്തടിസ്ഥാനത്തില്‍ കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ പുറത്ത് ഭീമമായ തുക ചെലവിടാം? പണ്ടായിരുന്നെങ്കില്‍ മുടക്കിയ കാശിന്റെ ഫലം രക്ഷാകര്‍ത്താക്കള്‍ക്കു കിട്ടിയില്ലെങ്കിലും കുട്ടിക്കെങ്കിലും പ്രയോജനപ്പെടുമെന്ന് കരുതാമായിരുന്നു. ഇന്നതുമില്ല. അപ്പോള്‍ ബുദ്ധിപൂര്‍വ്വം ചെയ്യാവുന്നത് കുട്ടികള്‍ക്ക് ഏറ്റവും ചെലവു കുറഞ്ഞ വിദ്യാഭ്യാസം കൊടുക്കുക. തൊട്ടടുത്തുള്ള സര്‍ക്കാരിന്റെ പള്ളിക്കൂടത്തില്‍ പോയി പഠിക്കുകയോ പഠിക്കാതിരിക്കുകയോ ചെയ്യട്ടെയെന്ന അന്‍പതു വര്‍ഷം പഴയ ലൈന്‍ നമ്മള്‍ സ്വീകരിക്കുക. ചുരുങ്ങിയത് നിന്നു പറ്റാനുള്ള തടിമിടുക്കെങ്കിലും കുട്ടിക്കു കിട്ടുമല്ലോ. കുട്ടിയുടെ വിദ്യാഭ്യാസത്തിനു വേണ്ടി ദുരുപയോഗം ചെയ്യുന്ന പണം അവന്റെ ഭാവി സംരക്ഷിക്കാന്‍ പറ്റിയ വല്ല നിക്ഷേപവുമായി പോസ്റ്റാഫീസിലോ മറ്റോ ഇടുക.

സമകാലിക മലയാളം 18 Jul 2024 3:11 pm

ഫോൺ നമ്പർ 
പ്രവർത്തനരഹിതമാകും ,
 വേഗം പിഴയടച്ചോ'

കൊച്ചി ‘‘ഹലോ കേന്ദ്ര ടെലികോം മന്ത്രാലയത്തിൽനിന്നാണ്. നിങ്ങൾ ഉപയോഗിക്കുന്ന ഫോൺ നമ്പർ ഉടൻ പ്രവർത്തനരഹിതമാകും. ഇത് ഒഴിവാക്കാൻ ഒമ്പതിൽ അമർത്തുക’’. ഇത്തരം പ്രീ റെക്കോഡഡ് ഫോൺ സന്ദേശം വരുമ്പോൾ അവർ പറയുന്ന നമ്പറിൽ വിരലമർത്തിയാൽ നടക്കുക നാടകീയ സംഭവങ്ങൾ. കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ പേരിൽ നടത്തുന്ന തട്ടിപ്പുകൾ വർധിക്കുന്നതായി പൊലീസും സൈബർ സുരക്ഷാ വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു. നിങ്ങളുടെ ആധാർ നമ്പർ ഇതുതന്നെയല്ലേ എന്നാണ് ആദ്യ ചോദ്യം. ആധാർ നമ്പർ കൃത്യമായാൽ വാട്സാപ് വീഡിയോ കോളിൽ വരാൻ പറയും. ഇതിൽ കാണുക മുംബൈയിലെയോ ഡൽഹിയിലെയോ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തുന്ന ആളെ. നിങ്ങളുടെ ആധാർ ഉപയോഗിച്ച് മറ്റൊരാൾ എടുത്ത ഫോൺ നമ്പർ ഉപയോഗിച്ച് കുട്ടികളുടെ അശ്ലീല വീഡിയോ പ്രചാരണം അല്ലെങ്കിൽ മനുഷ്യക്കടത്ത് നടത്തിയെന്നും ഇയാൾ അറസ്റ്റിലായെന്നും പറയും. നിങ്ങളും കേസിൽ പ്രതിയാകുമെന്ന് ഭീഷണിപ്പെടുത്തും. അറസ്റ്റ് വാറന്റ് അയച്ചിട്ടുണ്ടെന്നും കേസിൽനിന്ന് ഒഴിവാക്കാൻ പിഴ അടയ്ക്കാനും പറയും. പിഴ പതിനായിരങ്ങൾമുതൽ ലക്ഷങ്ങൾവരെയായിരിക്കും. പിഴ അടച്ചാൽപ്പിന്നെ പൊലീസുകാരനെയോ വ്യാജ ടെലികോം മന്ത്രാലയത്തെയോ കണ്ടെത്താനാകില്ല. അവർ നിങ്ങളെ വിളിച്ച നമ്പറുകൾ സ്വിച്ച് ഓഫുമായിരിക്കും. ടാഫ്കോപ്പിന്റെ സഹായം തേടാം നമ്പർ ബ്ലോക്ക് ചെയ്യുന്നതിന് ഒരിക്കലും ടെലികോം മന്ത്രാലയം ആരെയും നേരിട്ട് വിളിക്കില്ല. ഒരാളുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് മറ്റാരെങ്കിലും ഫോൺ നമ്പർ എടുത്തിട്ടുണ്ടെങ്കിൽ കേന്ദ്രസർക്കാർ വെബ്സൈറ്റായ tafcop.sancharsaathi.gov.in ഉപയോഗിച്ച് മനസ്സിലാക്കാം. സൈറ്റിൽ കയറി ആ നമ്പർ ബ്ലോക്ക് ചെയ്യാമെന്ന് സൈബർ വിദഗ്ധൻ ജിയാസ് ജമാൽ പറഞ്ഞു. ഇത്തരം ഫോൺ കോളുകൾ വന്നാൽ അടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. തട്ടിപ്പിനിരയായാൽ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ നമ്പർ 1930ൽ വിളിച്ച് പരാതിയും രജിസ്റ്റർ ചെയ്യണം.

ദേശാഭിമാനി 18 Jul 2024 1:57 am

വെടിയൊച്ച നിലയ്ക്കാതെ 
ജമ്മു കശ്‌മീർ

ബിജെപിക്ക് ഭൂരിപക്ഷമില്ലാത്ത പുതിയ എൻഡിഎ സർക്കാർ ജൂൺ ഒമ്പതിന് സത്യപ്രതിജ്ഞ ചെയ്ത ദിവസംതന്നെയാണ് ജമ്മുവിലെ റിയാസിയിൽ തീർഥാടകർ സഞ്ചരിച്ച ബസ് ഒരുസംഘം ഭീകരർ പതിയിരുന്നാക്രമിച്ച് ഒമ്പതുപേരെ കൊലപ്പെടുത്തിയത്. തുടർന്നിങ്ങോട്ട് ആക്രമണങ്ങളുടെ പരമ്പരയായിരുന്നു. എൻഡിഎ സർക്കാർ അധികാരത്തിലേറി 38 ദിവസം പിന്നിടുമ്പോൾ ഭീകരാക്രമണങ്ങളിലും ഏറ്റുമുട്ടലുകളിലുമായി ജമ്മു -കശ്മീരിൽ കൊല്ലപ്പെട്ടത് 33 പേരാണ്. ഇതിൽ 13 പേർ സുരക്ഷാഭടൻമാരാണ്. 11 ഭീകരരും ഒമ്പത് തദ്ദേശീയരും കൊല്ലപ്പെട്ടു. അമ്പതിലേറെപ്പേർക്ക് പരിക്കേറ്റു. ജൂലൈ മൂന്നിന് രാജ്യസഭയിൽ രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചർച്ചയുടെ മറുപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടത് ജമ്മു -കശ്മീരിൽ ഭീകരതയ്ക്കെതിരായ പോരാട്ടം അതിന്റെ അന്തിമഘട്ടത്തിൽ എത്തിയെന്നാണ്. കഴിഞ്ഞ 10 വർഷമായി ജമ്മു -കശ്മീരിൽ ഭീകരാക്രമണങ്ങൾ കുറഞ്ഞുവരികയാണെന്നും മോദി പറഞ്ഞു. ജമ്മു -കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ ഭീകരതയും അവസാനിച്ചെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ അവകാശവാദം. കശ്മീരിൽ ഭീകരത അവസാനിച്ചെന്ന് പാർലമെന്റിൽ പലവട്ടം അമിത് ഷാ പ്രസ്താവിച്ചു. എന്നാൽ, സമീപകാലത്ത് ജമ്മു -കശ്മീരിൽനിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും അവകാശവാദങ്ങളെ പൊളിക്കുന്നതാണ്. ജമ്മു ഭീകരരുടെ 
പുതിയ തട്ടകം ഏതാനും മാസങ്ങളായി ജമ്മുവിൽ ജനങ്ങളാകെ ആശങ്കയിലാണ്. ഏതുനിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന ഭീതിയിലാണ് അവർ. കശ്മീർ താഴ്വരയിൽ കേന്ദ്രീകരിച്ചിരുന്ന തീവ്രവാദി സംഘടനകൾ നിലവിൽ ജമ്മുവിലേക്കുകൂടി വ്യാപിപ്പിച്ചിരിക്കുന്നു. ജമ്മുവിലെ നിബിഡ വനങ്ങളും ദുർഘടമായ മലനിരകളും ഭീകരർക്ക് അനുകൂലമായ ഘടകങ്ങളാണ്. 2021 മുതലാണ് ജമ്മുവിൽ ഭീകരാക്രമണങ്ങൾ വർധിച്ചുതുടങ്ങിയത്. പുതിയ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുശേഷം ആക്രമണം കൂടുതൽ തീവ്രമായി. ജമ്മുവിലെയും പഞ്ചാബിലെയും അന്താരാഷ്ട്ര അതിർത്തിയിലൂടെ പാകിസ്ഥാനിൽനിന്ന് നുഴഞ്ഞുകയറിയ ഭീകരരാണ് ഇപ്പോഴത്തെ ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുകൾ. മൂന്നോ നാലോ ഭീകരർ അടങ്ങുന്ന ചെറുസംഘങ്ങളായാണ് ഇവരുടെ സഞ്ചാരവും ആക്രമണവും. ഇത്തരത്തിൽ പത്തോളം ഭീകരസംഘങ്ങൾ ജമ്മുവിൽ സജീവമായിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. റിയാസിയിൽ തീർഥാടകരുടെ ബസ് ആക്രമിച്ചതും കത്വയിലും ദോഡയിലും കഴിഞ്ഞ ദിവസങ്ങളിലെ മിന്നലാക്രമണത്തിനു പിന്നിലും ഇത്തരം സംഘങ്ങളാണ്. കഴിഞ്ഞയാഴ്ച കത്വയിൽ സൈന്യത്തിന്റെ വാഹനവ്യൂഹം ആക്രമിച്ച് അഞ്ചു സൈനികരെ ഭീകരർ കൊലപ്പെടുത്തിയശേഷം ഇവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിരുന്നു. ഡ്രോണുകളും ഹെലികോപ്റ്ററുകളും മറ്റും ഉപയോഗിച്ചുള്ള തിരച്ചിലിനിടെയാണ് കഴിഞ്ഞദിവസം ദോഡയിൽ വീണ്ടും ആക്രമണമുണ്ടായത്. ഗറില്ലാ രീതിയിലുള്ള മിന്നലാക്രമണങ്ങൾക്ക് പരിശീലനം ലഭിച്ച ഭീകരരാണ് നിലവിൽ ജമ്മുവിൽ സജീവമായിട്ടുള്ളത്. ഉൾവനങ്ങളിലാണ് ഇവർ താവളമടിച്ചിട്ടുള്ളത്. ദുർഘട പ്രദേശമായതിനാൽ ഇവർക്കായുള്ള തെരച്ചിലും പ്രയാസകരം. ദോഡ, കത്വ, ഉധംപുർ, ജമ്മു ജില്ലകൾ കേന്ദ്രീകരിച്ചാണ് പൊലീസും സൈനികരും ഉൾപ്പെടുന്ന സംയുക്തസംഘം തെരച്ചിൽ തുടരുന്നത്. ജമ്മുവിലെ 
ഭീകരവിരുദ്ധ പ്രവർത്തനം ലഡാക്ക് അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷത്തെത്തുടർന്ന് ജമ്മു മേഖലയിൽനിന്ന് സൈന്യത്തെ വലിയതോതിൽ അവിടേക്ക് മാറ്റി വിന്യസിച്ചിരുന്നു. ജമ്മുവിൽ സൈനികരുടെ എണ്ണം കുറഞ്ഞതും ഭീകരർക്ക് അനുകൂല ഘടകമായി മാറി. ജമ്മുവിലെ ഭൂമിശാസ്ത്ര പ്രത്യേകതകളും മറ്റും കണക്കിലെടുക്കുമ്പോൾ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് ശരിയായ ആസൂത്രണം ആവശ്യമാണെന്ന് സുരക്ഷാവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തിരക്കുപിടിച്ചുള്ള നടപടികൾ ഫലം കാണില്ലെന്നു മാത്രമല്ല, സൈന്യത്തിന് വലിയതോതിൽ നഷ്ടവും സംഭവിക്കും. സമീപ ദിവസങ്ങളിൽ കത്വയിലും ദോഡയിലും അത് പ്രകടമാകുകയും ചെയ്തു. കേന്ദ്രത്തിൽ പുതിയ സർക്കാർ വന്നതിനുശേഷം ജമ്മുവിലെ സുരക്ഷാപ്രശ്നങ്ങൾ ചർച്ച ചെയ്യാൻ രണ്ട് ഉന്നതതല യോഗങ്ങൾ ചേർന്നിരുന്നു. ജൂൺ 13നു പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലായിരുന്നു ആദ്യ യോഗം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. ജൂൺ 17ന് ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലും ഉന്നതതലയോഗം ചേർന്നു. ദോവലിനു പുറമെ കരസേനാ മേധാവി, ബിഎസ്എഫ്–- സിആർപിഎഫ് തലവൻമാർ, ഐബി തലവൻ, ജമ്മു -കശ്മീർ ലെഫ്. ഗവർണർ, ഡിജിപി തുടങ്ങിയവർ യോഗത്തിൽ പങ്കാളികളായി. എന്നാൽ, ഇത്തരത്തിലുള്ള ഉന്നതതല യോഗങ്ങൾക്കുശേഷവും ജമ്മുവിലെ ഭീകരാക്രമണങ്ങൾ തുടരുകയും വർധിക്കുകയുമാണ്. ഫലപ്രദമായ ഭീകരവിരുദ്ധ തന്ത്രം ജമ്മുവിൽ ആവിഷ്കരിക്കുന്നതിൽ കേന്ദ്രം പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പിലേക്ക് 
നീങ്ങുന്ന ഘട്ടം സുപ്രീംകോടതി ഉത്തരവുപ്രകാരം ജമ്മു -കശ്മീരിൽ സെപ്തംബർ 30നു മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണം. അതിനായുള്ള ഒരുക്കങ്ങൾക്കിടെയാണ് തുടർച്ചയായുള്ള ഭീകരാക്രമണങ്ങൾ. ജമ്മു -കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാൻ കേന്ദ്രം ഇനിയും തയ്യാറായിട്ടില്ല. മാത്രമല്ല, അധികാരങ്ങൾ കൂടുതലായി കേന്ദ്രം കവർന്നെടുക്കുകയും ചെയ്തു. ഉന്നത സിവിൽ–- പൊലീസ് ഉദ്യോഗസ്ഥരുടെ നിയമന–-സ്ഥലംമാറ്റ കാര്യങ്ങളിൽ ലെഫ്. ഗവർണർക്ക് അധികാരം നൽകിയുള്ള പുതിയ ചട്ടഭേദഗതി അധികാരങ്ങൾ കവരുന്നതിലെ ഒടുവിലെ ഉദാഹരണമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് കേന്ദ്രത്തിന് അൽപ്പംപോലും താൽപ്പര്യമുള്ള കാര്യമല്ല. എന്നാൽ, കോടതി ഉത്തരവുള്ളതിനാൽ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാതെ നിർവാഹവുമില്ല. അതുകൊണ്ട് തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിനുമുമ്പായി പരമാവധി അധികാരങ്ങൾ കവരുകയാണ് ലക്ഷ്യം. കശ്മീരിലെ ഭൂനിയമങ്ങളിലും തൊഴിൽ നിയമങ്ങളിലുമൊക്കെ നേരത്തേതന്നെ സർക്കാർ മാറ്റംവരുത്തിയിരുന്നു. വൻകിട കോർപറേറ്റുകളടക്കം കശ്മീരിൽ നിക്ഷേപത്തിനെന്നപേരിൽ ഭൂമിക്കായി അപേക്ഷിച്ചിട്ടുണ്ട്. കശ്മീരിൽ കേന്ദ്രം തുടരുന്ന അടിച്ചമർത്തൽ നയവും ഭീകരപ്രവർത്തനങ്ങൾ വർധിക്കുന്നതിന് കാരണമായി മാറുന്നുണ്ട്. പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ ഭീകരത തുടച്ചുനീക്കപ്പെട്ട ‘പുതിയ കശ്മീർ’ യാഥാർഥ്യമായെന്നാണ് കേന്ദ്രവും ബിജെപിയും അവകാശപ്പെട്ടിരുന്നത്. ഭീകരത അവസാനിച്ചില്ലെന്നു മാത്രമല്ല, അത് കൂടുതൽ തീവ്രമാകുന്ന സാഹചര്യമാണ് നിലവിൽ താഴ്വരയിലും ജമ്മുവിലും.

ദേശാഭിമാനി 18 Jul 2024 1:00 am

കേരളം 
കൂടുതൽ തിളങ്ങും - എം വി ഗോവിന്ദൻ എഴുതുന്നു

രാജ്യത്തിന്റെ ഭരണഘടനയും മതനിരപേക്ഷതയും നിലനിർത്താനുള്ള ജനവിധിയാണ് പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായത്. അതിനുതകുന്ന ഐക്യധാര രൂപപ്പെടുത്താനും ജനകീയ പ്രശ്നങ്ങൾ ഉന്നയിക്കുന്നതിനും ഇടതുപക്ഷത്തിനായി. കേന്ദ്ര സർക്കാരിന്റെ കടുത്ത പ്രതികാര നടപടികളെ നേരിട്ടാണ് കേരളം ജനകീയ ബദൽ ഉയർത്തിയത്. കേന്ദ്രനയങ്ങൾ വഴി സംസ്ഥാന സർക്കാരിനെതിരായി ജനവികാരമുണ്ടാക്കാൻ തീവ്രശ്രമമുണ്ടായി. ആ സാഹചര്യങ്ങൾക്കിടെ ശക്തമായ ജനപിന്തുണയാർജിക്കാൻ സിപിഐ എമ്മിനും ഇടതുപക്ഷ പാർടികൾക്കും കഴിഞ്ഞില്ല. അതിന്റെ കാരണങ്ങൾ കണ്ടെത്തി തിരുത്തുന്നതിന് പാർടിതലത്തിലും സർക്കാർതലത്തിലും ഇടപെടൽ നടന്നുവരികയാണ്. കേന്ദ്രം പ്രതിബന്ധങ്ങൾ തീർക്കുമ്പോൾ, സംസ്ഥാന സർക്കാർ മുൻഗണനാക്രമം നിശ്ചയിക്കുക എന്നത് പ്രധാനമാണ്. അടിസ്ഥാനവിഭാഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നത് ഏറ്റവും പ്രധാനമായി പാർടിയും സർക്കാരും കാണുന്നു. അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾ സർക്കാർ തലത്തിൽ ആരംഭിച്ചുകഴിഞ്ഞെന്ന് വ്യക്തമാക്കുന്നതാണ് 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസ്താവനയും ചൊവ്വാഴ്ച പ്രഖ്യാപിച്ച 100 ദിന പരിപാടിയും. സാധാരണക്കാരുടെ ക്ഷേമവും സാമൂഹ്യപുരോഗതിയും സമഗ്രവും സുസ്ഥിരവുമായ വികസനവും ഉറപ്പുവരുത്തുക എന്നതാണ് എൽഡിഎഫ് സർക്കാരിന്റെ നയം. താഴെത്തട്ടിലുള്ള ജനങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കും മുൻഗണന നൽകണമെന്നും അവർക്കുള്ള എല്ലാ ആനുകൂല്യവും സമയബന്ധിതമായി നൽകണമെന്നുമാണ് തീരുമാനിച്ചത്. സാമൂഹ്യക്ഷേമ പെൻഷൻ വർധിപ്പിക്കുമെന്നും ഇതുവരെ കുടിശ്ശികയായിട്ടുള്ള അഞ്ചു ഗഡു രണ്ടുവർഷത്തിനകം കൊടുത്തുതീർക്കുമെന്നും നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞു. 62 ലക്ഷം പേർക്കാണ് 1600 രൂപ വീതം ക്ഷേമ പെൻഷൻ നൽകിവരുന്നത്. ഇക്കൊല്ലംമുതൽ വർഷംതോറും രണ്ടു ഗന്ധു ക്ഷാമബത്തയും ക്ഷാമാശ്വാസവും ജീവനക്കാർക്കും പെൻഷൻകാർക്കും നൽകുമെന്നും സർക്കാർ നിയമസഭയിൽ പ്രഖ്യാപിച്ചു. കെട്ടിട നിർമാണത്തൊഴിലാളി പെൻഷൻ വിതരണം കാര്യക്ഷമമാക്കുമെന്നും അങ്കണവാടി പ്രവർത്തകർക്കുള്ള കുടിശ്ശിക കൊടുത്തുതീർക്കുമെന്നും താലൂക്ക് കേന്ദ്രങ്ങളിൽ മെഗാ ത്രിവേണി മാർക്കറ്റുകൾ തുറക്കുമെന്നും വിദ്യാർഥി സ്കോളർഷിപ് കുടിശ്ശിക ഉടൻ നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചു. ക്ഷേമാനുകൂല്യങ്ങളിലും മറ്റും കുടിശ്ശിക വന്നത് കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രനയത്തിന്റെ ഭാഗമായിരുന്നു. എല്ലാവിഭാഗം ജനങ്ങൾക്കുമുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകണമെന്നുതന്നെയാണ് എൽഡിഎഫ് സർക്കാരിന്റെ തീരുമാനം. ഇതോടൊപ്പം സംസ്ഥാനത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനം ഉറപ്പുവരുത്തുകയെന്നതും സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമാണ്. ഇക്കാര്യത്തിലും ഒരു ഒഴിവുകഴിവിനും വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറല്ല. ഇതു തെളിയിക്കുന്നതാണ് നാലാമത്തെ 100 ദിന കർമപരിപാടിയുടെ പ്രഖ്യാപനവും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയൽ റണ്ണും കൊച്ചിയിൽ നടന്ന രാജ്യത്തെ തന്നെ ആദ്യ ജനറേറ്റീവ് ഐഎ കോൺക്ലേവും. സംസ്ഥാനത്തിന്റെ സർവതോമുഖമായ വികസനത്തിന് എല്ലാ സാധ്യതയും പ്രയോജനപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരമേറ്റെടുത്തതിനുശേഷമുള്ള നാലാമത്തെ 100 ദിന കർമപരിപാടികളാണ് ചൊവ്വാഴ്ച മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പുപ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിനോടൊപ്പം പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകളെ ഉൾപ്പെടുത്തിയാണ് കർമപരിപാടി തയ്യാറാക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി സൂചിപ്പിക്കുകയുണ്ടായി. ഒക്ടോബർ 22 വരെ സർക്കാരിന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് നടപ്പാക്കുന്ന ഈ 100 ദിനകർമ പരിപാടിയിൽ 47 വകുപ്പുകളുടെ 13,013.40 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. ആകെ 1070 പദ്ധതി. 2,59,384 തൊഴിലവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം. 706 പദ്ധതി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാനും 364 പദ്ധതിയുടെ നിർമാണ ഉദ്ഘാടനം–- പ്രഖ്യാപനവും ഈ പരിപാടിയുടെ ഭാഗമായി നടക്കും. 761.93 കോടി ചെലവിൽ നിർമിച്ച 63 റോഡ്, 28.28 കോടിയുടെ 11 കെട്ടിടം, 90.91 കോടി രൂപ ചെലവഴിച്ച് നിർമിച്ച ഒമ്പത് പാലം എന്നിവയാണ് അടുത്ത 100 ദിവസത്തിനുള്ളിൽ ഉദ്ഘാടനംചെയ്യാൻ പോകുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലയിലുമായി 30,000 പട്ടയംകൂടി 100 ദിവസത്തിനുള്ളിൽ വിതരണംചെയ്യും. 37 സ്മാർട്ട് വില്ലേജ് ഓഫീസിന്റെ പൂർത്തീകരണവും 29 സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണ ഉദ്ഘാടനവും ഈ ഘട്ടത്തിൽ നടക്കും. പുതുതായി 456 റേഷൻകട കൂടി കെ–--സ്റ്റോറുകളായി നവീകരിച്ചുകൊണ്ട് സംസ്ഥാനത്ത് 1000 കെ–-സ്റ്റോറുകൾ എന്ന നാഴികക്കല്ല് പൂർത്തിയാക്കും. അർബുദ ചികിത്സയ്ക്കുള്ള മരുന്നുകൾ, അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കുശേഷം ഉപയോഗിക്കേണ്ട മരുന്നുകൾ എന്നിവ ലാഭം ഒട്ടുമില്ലാതെ കാരുണ്യ കമ്യുണിറ്റി ഫാർമസി വഴി രോഗികൾക്ക് നൽകും. കേരളത്തിന്റെ വികസന ചരിത്രത്തിലെ ഉജ്വല അധ്യായമാണ് വിഴിഞ്ഞം പദ്ധതി. 2016ൽ എൽഡിഎഫ് സർക്കാർ അധികാരമേറിയശേഷമാണ് ഈ പദ്ധതി നടപ്പാക്കുന്നതിന് വേഗം വർധിച്ചത്. സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത വികസന കാഴ്ചപ്പാടിന്റെ മറ്റൊരു ഉദാഹരണംകൂടിയാണ് ഇത്. രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്മെന്റ് തുറമുഖമാണ് വിഴിഞ്ഞം. കഴിഞ്ഞ ദിവസമാണ് ആ തുറമുഖത്ത് ആദ്യ ചരക്ക് കപ്പൽ - മദർഷിപ് എത്തിയത്. ഇതോടെ ഇന്ത്യയുടെ തന്നെ അന്താരാഷ്ട്ര വ്യാപാരത്തിന്റെ കവാടമായി വിഴിഞ്ഞം തുറമുഖം മാറുകയാണ്. രാജ്യത്തിന്റെ അന്താരാഷ്ട്ര ചരക്ക് നീക്കത്തിന്റെ പകുതിയും വിഴിഞ്ഞത്തേക്ക് മാറുമെന്നാണ് കണക്കാക്കുന്നത്. ഇത് തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റും. വലിയ സാധ്യതകളാണ് ഈ തുറമുഖം സംസ്ഥാനത്തിനു മുമ്പിൽ തുറന്നിടുന്നത്. കേരളത്തിന്റെ സമ്പദ്ഘടനയിലും വികസനത്തിലും നിർണായക പങ്കാണ് ഈ തുറമുഖം വഹിക്കാൻ പോകുന്നത്. അന്താരാഷ്ട്ര ചരക്ക് നീക്കത്തിൽ മാത്രമല്ല വാണിജ്യം, വ്യവസായം, വിനോദസഞ്ചാരം എന്നീ മേഖലകളിലും പുതിയ അവസരങ്ങൾ കേരളത്തിനു മുമ്പിൽ തുറക്കും. ദേശീയപാതാ വികസനം, ഗെയിൽ പൈപ്പ് ലൈൻ, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, ഇടമൺ കൊച്ചി പവർ ഹൈവേ, കൊച്ചി വാട്ടർ മെട്രോ തുടങ്ങി എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തുടക്കമിട്ട വൻകിട വികസനപദ്ധതികളുടെ തുടർച്ചയായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെയും കാണാവുന്നതാണ്. പദ്ധതി യാഥാർഥ്യമായപ്പോൾ അതിന്റെ പിതൃത്വം ഏറ്റെടുക്കാൻ പലരും മത്സരിക്കുന്നുണ്ടെങ്കിലും 80 ശതമാനം പ്രവർത്തനവും പൂർത്തിയാക്കിയത് എട്ടു വർഷമായി സംസ്ഥാനം ഭരിക്കുന്ന പിണായി വിജയൻ സർക്കാരാണെന്ന വസ്തുത നിഷേധിക്കാൻ ആർക്കും കഴിയില്ല. പുതിയ സാങ്കേതികവിദ്യകളെ സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കും ഉപയോഗപ്പെടുത്തുന്നതിലും എൽഡിഎഫ് സർക്കാർ മടികാണിച്ചിട്ടില്ല. വിജ്ഞാനസമ്പദ് വ്യവസ്ഥ ലക്ഷ്യമാക്കിയുള്ള നവകേരളം സൃഷ്ടിക്കാനാണ് എൽഡിഎഫ് സർക്കാരിന്റെ ശ്രമം. ആ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പാണ് ഭാവിയുടെ സാങ്കേതികവിദ്യയായി പലരും വിശേഷിപ്പിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (നിർമിതബുദ്ധി) സാധ്യതകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് എറണാകുളത്ത് നടന്ന ജനറേറ്റീവ് ഐഎ കോൺക്ലേവ്. സ്റ്റാർട്ടപ് ആവാസവ്യവസ്ഥയിലും അഫോഡബിൾ ടാലന്റ് സൂചികയിലും കേരളം ഏറെ മുന്നേറിയെന്ന് ആഗോള പഠന റിപ്പോർട്ടുകൾ തന്നെ സാക്ഷ്യപ്പെടുത്തിയ വേളയിലാണ് ഒരു ചുവടുകൂടി മുന്നോട്ടുവച്ചുകൊണ്ട് ഇത്തരമൊരു കോൺക്ലേവ് നടത്തിയത്. ഇതിന് അനുബന്ധമായി ആഗസ്തിൽ റോബോട്ടിക്ക് റൗണ്ട് ടേബിളും സംഘടിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിർമിതബുദ്ധി അധിഷ്ഠിത സംരംഭങ്ങൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകുന്ന എഐ നയം ഈ സാമ്പത്തികവർഷംതന്നെ പ്രഖ്യാപിക്കുമെന്നും സർക്കാർ അറിയിച്ചു. ഭൂരിപക്ഷം മേഖലയിലും കേരളം നടത്തുന്ന മുന്നേറ്റം അംഗീകരിക്കാൻ പ്രതിപക്ഷത്തിന് മടിയാണെങ്കിലും നിതി ആയോഗിന്റെ സുസ്ഥിരവികസനസൂചികയിൽ കേരളം വീണ്ടും ഒന്നാമതെത്തിയത് എൽഡിഎഫ് സർക്കാരിനുള്ള അംഗീകാരമാണ്. 2023–--24ലെ സൂചികയിലാണ് 79 പോയിന്റ് നേടി കേരളം ഒന്നാമതെത്തിയത്. 2020-–-21ൽ പുറത്തിറക്കിയ സൂചികയിൽ 75 പോയിന്റോടെയായിരുന്നു കേരളം ഒന്നാമതെത്തിയത്. നാല് പോയിന്റുകൂടി ഉയർത്തിയാണ് ഇക്കുറി കേരളം ഒന്നാമതെത്തിയത്. നിതി ആയോഗിന്റെ പട്ടികയിൽ ഏക പട്ടിണിരഹിത സംസ്ഥാനവും കേരളമാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം, ആയുർദൈർഘ്യം തുടങ്ങി 16 സൂചികകളിലും കേരളം മികച്ച നിലയിലാണ്. ജനക്ഷേമവും സാമൂഹ്യപുരോഗതിയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് നിതി ആയോഗിന്റെ റിപ്പോർട്ട്. ഇതെങ്കിലും അംഗീകരിക്കാൻ കേരളത്തിലെ പ്രതിപക്ഷം തയ്യാറാകുമോ.

ദേശാഭിമാനി 18 Jul 2024 1:00 am

ക്രിയാത്മകം 100 ദിന കർമപദ്ധതി

നിശ്ചയദാർഢ്യം മുഖമുദ്രയായ എൽഡിഎഫ് സർക്കാർ നാലാം 100 ദിന കർമപരിപാടിക്ക് തുടക്കംകുറിച്ചിരിക്കുന്നു. സാമ്പത്തികമായി ഞെരുക്കി സംസ്ഥാനത്തെ ശ്വാസംമുട്ടിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമം തുടരുന്നതിനിടെയാണ് ജനക്ഷേമത്തിനാണ് സംസ്ഥാന സർക്കാരിന്റെ ആദ്യ പരിഗണനയെന്ന് ആവർത്തിച്ചുറപ്പാക്കുന്ന പരിപാടികളുടെ പ്രഖ്യാപനം. നിലവിട്ട വിമർശങ്ങളിലൂടെ സർക്കാരിന്റെ വഴിമുടക്കാൻ ശ്രമിക്കുന്ന യുഡിഎഫ്, -ബിജെപി, മാധ്യമ കൂട്ടായ്മയെ വകഞ്ഞുമാറ്റിയുമാണ് സമഗ്രവികസനത്തിന്റെയും ക്ഷേമത്തിന്റെയും ദൃഢമായ പാതയിലൂടെ പ്രയാണം തുടരുന്നതിനുള്ള സമയബന്ധിതപദ്ധതികൾ പ്രഖ്യാപിച്ചത്. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ് അധികം വൈകുംമുമ്പ് പ്രഖ്യാപിച്ച ആദ്യ 100 ദിന കർമപരിപാടിയിൽ 2021 ജൂൺ 11 മുതൽ സെപ്തംബർ 19 വരെ നടപ്പാക്കിയത് 100 പദ്ധതിയായിരുന്നു. സർക്കാരിന്റെ ആദ്യ വാർഷികത്തോട് അനുബന്ധിച്ച് 2022 ഫെബ്രുവരി 10 മുതൽ മെയ് 20 വരെ 1557 പദ്ധതി നടപ്പാക്കി രണ്ടാം 100 ദിന കർമപദ്ധതിയും വിജയകരമായി പൂർത്തിയാക്കി. മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച മൂന്നാം100 ദിന പരിപാടിയിൽ 15,896.03 കോടി രൂപയുടെ 1284 എണ്ണം നടപ്പാക്കി. ഇപ്പോൾ പ്രഖ്യാപിച്ച നാലാം 100 ദിന പരിപാടി ലക്ഷ്യംവയ്ക്കുന്നത് 13,013 കോടി രൂപയുടെ 1070 പദ്ധതി. 4,33,644 തൊഴിലവസരം സൃഷ്ടിച്ച മൂന്നാം 100 ദിന പരിപാടിയെപ്പോലെതന്നെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് ഇപ്പോഴത്തെ പദ്ധതിയും ഊന്നൽനൽകുന്നത്. 2,59,384 തൊഴിലവസരം സൃഷ്ടിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു. എൽഡിഎഫ് പ്രകടനപത്രികയിലെ 900 വാഗ്ദാനങ്ങളുടെയും പൂർത്തീകരണത്തിലേക്ക് ഒരുപടികൂടി കടക്കുന്നവിധത്തിലാണ് ഇവ വിഭാവനം ചെയ്തിട്ടുള്ളത്. ജനങ്ങൾക്ക് ഉപജീവനമാർഗം നൽകുന്നതിനും പശ്ചാത്തല വികസനത്തിനുമുള്ള പദ്ധതികളാണ് മുൻഗണനാമേഖലയിൽ.706 പദ്ധതി ഇക്കാലയളവിൽ പൂർത്തിയാക്കും. 364 എണ്ണം ആരംഭിക്കും. 30,000 പട്ടയംകൂടി കൈമാറുന്നതോടെ ഒരുപരിധിവരെ കുടിയേറ്റ ഭൂരഹിത ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരമാകും. ലൈഫ് പദ്ധതിയിൽ 10,000 വീടുകൂടി കൈമാറും. വ്യാവസായിക വികസനപദ്ധതികൾ ഭാവനാത്മകവും കാലത്തിന്റെ ആവശ്യങ്ങളും സാധ്യതകളും മുന്നിൽ കണ്ടുള്ളതുമാണ്. ക്യാമ്പസ് വ്യവസായ പാർക്ക്, ഒരു തദ്ദേശഭരണ സ്ഥാപനം ഒരു ഉൽപന്നം പദ്ധതി എന്നിവ പ്രത്യേകം പരാമർശം അർഹിക്കുന്നു. സംസ്ഥാനത്ത് വ്യവസായ നിക്ഷേപത്തിനായുള്ള നിരന്തര ശ്രമങ്ങളുടെ തുടർച്ചയാണ് സംസ്ഥാനതല നിക്ഷേപകസംഗമം. കർമപരിപാടി കാലയളവിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സംരംഭകസഭ സാധ്യതകളുടെ വാതായനം തുറക്കുമെന്ന് പ്രതീക്ഷിക്കാം. പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണത്തിനും നടത്തിപ്പിനും പൊലീസ് സേനയുടെ നവീകരണത്തിനും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. പ്രതിസന്ധികൾക്ക് നടുവിലാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നത്. ഫെഡറലിസത്തിന്റെ അടിസ്ഥാന നയംപോലും കാറ്റിൽപ്പറത്തി സംസ്ഥാനത്തിന്റെ അവകാശങ്ങൾ നിഷേധിക്കുകയാണ് കേന്ദ്ര സർക്കാർ. മതനിരപേക്ഷതയുടെ പ്രകാശഗോപുരമായി വർത്തിക്കുന്നതിനാൽ മതതീവ്രവാദത്തിന് വേരൂന്നാൻ കഴിയാത്തതിന്റെ അസഹ്യതയത്രയും കേരളത്തിനുമേൽ ചൊരിയുകയായിരുന്നു മോദിഭരണം. മൂന്നാം മോദി ഭരണത്തിലും അതിനു മാറ്റമില്ല. അടിസ്ഥാന, മധ്യവർഗ ജനതയുടെ ക്ഷേമത്തിന് ഊന്നൽനൽകുന്ന സർക്കാർനയം പുതു മുതലാളിത്തത്തിന്റെ വക്താക്കളെ വിറളിപിടിപ്പിക്കുന്നു. മാധ്യമങ്ങളിലും മറ്റും ഈ അസഹിഷ്ണുത അസത്യപ്രചാരണങ്ങളായി പ്രതിഫലിക്കുന്നു. കേരളത്തിൽനിന്ന് യുവാക്കൾ നാടുവിടുന്നു എന്ന മട്ടിലുള്ള പ്രചാരണങ്ങൾ അതിന്റെ ഭാഗമാണ്. വിജ്ഞാനസമ്പദ് വ്യവസ്ഥയിലൂന്നിയ ജ്ഞാനാധിഷ്ഠിത ക്ഷേമസമൂഹത്തിലേക്ക് കേരളത്തെ പരിവർത്തിപ്പിക്കുന്നതിന് ഇടതുപക്ഷ സർക്കാർ ആവിഷ്കരിച്ച നവീനപദ്ധതികൾ മാധ്യമങ്ങൾ തമസ്കരിക്കുകയാണ്. സർക്കാരിന്റെയും മുന്നണിയുടെയും നേതൃത്വത്തെ വ്യക്തിഹത്യ ചെയ്യുന്നതും അപഹസിക്കുന്നതും അവരുടെ കർമവീര്യം തകർക്കാൻ തന്നെ. ജനങ്ങളെ ഏതുവിധത്തിലും സർക്കാരിന് എതിരാക്കുകയെന്ന ലക്ഷ്യത്തോടെ ആസൂത്രിതമായ പ്രചാരവേലയാണ് നടത്തുന്നത്. എന്നാൽ, ഒളിഞ്ഞും തെളിഞ്ഞുമുള്ള എല്ലാ ആക്രമണങ്ങളെയും അതിജീവിച്ച് ജനക്ഷേമം ലാക്കാക്കി ചുവടുറപ്പിച്ചു മുന്നേറുകയാണ് എൽഡിഎഫ് സർക്കാർ. അതിന്റെ ഭാഗമാണ് നാലാം 100 ദിന കർമപരിപാടികൾ. ഈ പരിപാടികളെല്ലാം വിജയത്തിലേക്ക് കുതിക്കുമെന്ന് ഉറപ്പിക്കാം.

ദേശാഭിമാനി 18 Jul 2024 1:00 am

പ്രൊഫ. 
കെ കെ ഹിരണ്യൻ ; മറവിയുടെ തരിശിൽ 
മറിഞ്ഞുവീണ ഓർമ മരം

എഴുപതുകളിലെ ക്ഷുഭിതയൗവനങ്ങളുടെ ഭാവുകത്വത്തെ, മാറുന്ന അഭിരുചിഭേദങ്ങളെ ഞങ്ങളുടെ തലമുറയിലേക്ക് ജാഗ്രതയോടെ കൂട്ടിക്കെട്ടിയ പ്രബല കണ്ണിയായിരുന്നു ഹിരണ്യൻ. വിപ്ലവസ്വപ്നങ്ങൾക്കൊപ്പം തിളച്ചുമറിഞ്ഞ ക്യാമ്പസ് പ്രബുദ്ധതയിൽ മാർക്സിസ്റ്റ് പാഠാവലികൾക്കൊപ്പം സാർത്രും കമുവും കാഫ്കെയും ദാർശനിക വിചാരങ്ങളും ഇടകലരുന്നത് ഹിരണ്യനെപ്പോലുള്ളവരുടെ സൂക്ഷ്മവും എന്നാൽ നിശ്ശബ്ദവുമായ സാഹിത്യ സാംസ്കാരിക പ്രവർത്തനംകൊണ്ടായിരുന്നു. സാഹിത്യത്തിന് മറ്റെന്തിനെക്കാളും പ്രാധാന്യം കണ്ട ഒരാൾ. അകം നിറയെ കവിതയുടെ മഷിപ്പാത്രം നിറഞ്ഞു തുളുമ്പിയിരുന്നെങ്കിലും പുറത്തേക്ക് ഇറ്റിവീഴാതെ പരമമായ പ്രാണൻപോലെ സൂക്ഷിച്ചും പിശുക്കിയും ഉപയോഗിച്ചിരുന്ന ഒരാൾ. തന്നെക്കാളേറെ എന്നും മറ്റുള്ളവരെ ശ്രദ്ധിച്ചു. തന്റെ കവിതയേക്കാൾ മറ്റുള്ളവരുടെ കവിതയെ നിരീക്ഷിച്ചു. ചങ്ങാത്തമോ അപരിചിതത്വമോ അതിന് മാനദണ്ഡമായില്ല. ഭാഷയുടെ അടിസ്ഥാനങ്ങളിൽ ഉറച്ചുനിന്ന് വൃത്തബദ്ധമായി കവിതയെഴുതാനുള്ള മികവ് സ്കൂൾ വിദ്യാർഥിയായിരിക്കെ അദ്ദേഹം തെളിയിച്ചിരുന്നു. പുരാണേതിഹാസങ്ങളുടെ ചട്ടക്കൂടിൽ സമകാലിക വിഷയങ്ങളെ വ്യാവർത്തിപ്പിച്ചും ജീവിതാനുഭവത്തോടും കാലബോധത്തോടും ചേർത്തുനിർത്തിയും ആദ്യകാല രചനകളിൽത്തന്നെ ഹിരണ്യൻ തിളങ്ങി. കവിതയുടെ ഈ തുടർച്ച വേണ്ടത്ര പിന്നീടുണ്ടായില്ല. മടിച്ചും ശങ്കിച്ചും തന്റേതായ എഴുത്തിനോട് വിമുഖത കാട്ടി. പുസ്തകരൂപത്തിൽ ഒന്നും സമാഹരിക്കപ്പെട്ടില്ല. ജീവിക്കുന്ന സാഹിത്യ വിജ്ഞാനകോശമെന്ന് ഹിരണ്യനെ വിളിക്കാറുണ്ട്. മാതൃഭൂമി സാഹിത്യ മത്സര വിജയികളാണ് ഹിരണ്യനും ഭാര്യ ഗീത ഹിരണ്യനും. ഹിരണ്യന് കവിതയിലായിരുന്നു സമ്മാനം. ഗീതയ്ക്ക് കഥയ്ക്കും. പിന്നെ അവർ ജീവിതത്തിൽ ഒന്നിച്ചു. കവിതയിൽ തുടർന്നിരുന്നെങ്കിൽ മലയാളത്തിലെ തലപ്പൊക്കമുള്ള കവിയാകുമായിരുന്നു ഹിരണ്യൻ. എന്തെഴുതിയാലും പ്രസിദ്ധീകരിക്കാൻ ആവശ്യക്കാരുണ്ടായിരുന്നു. എന്നിട്ടും എഴുത്തിന്റെ നൈരന്തര്യം അറ്റു. ‘ഒറ്റ സ്നാപ്പിൽ ഒതുക്കാനാവില്ല ഒരു ജന്മസത്യം’ എന്നത് ഗീതാ ഹിരണ്യന്റെ കഥയാണ്. ജീവിതത്തിന്റെ എല്ലാ സ്നാപ്പും ഒറ്റ ക്ലിക്കിൽ തീർത്ത വാശിയിൽ അവരെന്നോ പോയി. ഗൗളി വാൽ മുറിച്ചിട്ടപോലെ ഹിരണ്യൻ ബാക്കിയായി. ഇപ്പോഴിതാ ഹിരണ്യൻമാഷും....

ദേശാഭിമാനി 18 Jul 2024 12:57 am

നായർബ്രിഗേഡ്‌ ദിവാനെഴുതി ; വേതനം പിടിച്ചോളൂ

തൃശൂർ 1924 അഥവാ കൊല്ലവർഷം 1099 കർക്കടകത്തിൽ മഹാപ്രളയം. നാടാകെ വെള്ളപ്പൊക്കത്തിൽ. കൊടുംദുരിതം. സ്വന്തം ജീവൻ നൽകി രാജ്യം രക്ഷിക്കാൻ പോരടിക്കുന്ന പട്ടാളക്കാർ അന്നെഴുതിയ കത്ത് എന്നും അഭിമാനം. ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് ആശ്വാസം പകരാൻ സ്വന്തം വേതനത്തിന്റെ ഒരുഭാഗം നൽകാൻ സന്നദ്ധത അറിയിച്ച് നായർബ്രിഗേഡാണ് ദിവാന് കത്തെഴുതിയത്. വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയിലേക്ക് വേതനം നൽകാമെന്നറിയിച്ച് 1924ൽ ആഗസ്ത് ഒന്നിന് നായർബ്രിഗേഡ് കമാൻഡന്റ് തിരുവിതാംകൂർ ദിവാനാണ് കത്തെഴുതിയത്. രാജാവിന്റെ അംഗരക്ഷകരുടെയും നായർബ്രിഗേഡിന്റെയും സിവിൽ സ്റ്റാഫിന്റെയും വേതനം കണക്കാക്കി ആദ്യഘട്ടമായി 750 രൂപയുടെ ചെക്കാണ് സെൻട്രൽ തിരുവിതാംകൂർ പ്രളയ ദുരിതാശ്വാസ കമ്മിറ്റിക്ക് കൈമാറിയത്. ബാക്കി സംഖ്യ ശേഖരിച്ച് അടുത്തദിവസം നൽകും. ഈ സംഖ്യ കൊല്ലവർഷം 1099 (1924) കർക്കടകമാസത്തിലെ വേതനത്തിൽനിന്ന് പിടിക്കാവുന്നതാണെന്നും കത്തിലുണ്ട്. 2018ൽ കേരളം മഹാപ്രളയം നേരിട്ടപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന നിർദേശം തകർക്കാൻ പലരും ശ്രമിച്ചു. എന്നാൽ നായർബ്രിഗേഡിന്റെ പിൻഗാമികളായ 28 വായുരക്ഷാ റെജിമെന്റ് ഒരു ട്രക്ക് ഭക്ഷ്യ സാമഗ്രികളും ലക്ഷം രൂപയും നൽകി നാടിനൊപ്പംനിന്നു. ദിവാനെഴുതിയ കത്തിന്റെ പകർപ്പ് താനിപ്പോഴും അമൂല്യമായി സൂക്ഷിക്കുന്നതായി 28 വായുരക്ഷാ റെജിമെന്റിലെ വിമുക്ത ഭടൻ തൃശൂർ കൈപ്പറമ്പ് കളത്തിക്കാട്ടിൽ സുബേദാർ രാജൻ പറഞ്ഞു. ദിവാന്റെ സീലോടുകൂടിയ ഈ കത്ത് രാജ്യസേവനത്തിന്റെ അഭിമാന സ്തംഭമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് 1835ലാണ് തിരുവിതാംകൂർ നായർബ്രിഗേഡ് രൂപീകരിക്കുന്നത്. 1956 മെയ് 14ന് ഒരു വിഭാഗം 16 മദ്രാസ് റെജിമെന്റായി മാറി. പത്മനാഭക്ഷേത്ര സംരക്ഷണത്തിനും ഒരു വിഭാഗത്തെ നിയോഗിച്ചു. 1965 ജനുവരി പത്തിനാണ് 28 വായുരക്ഷാ റെജിമെന്റായി മാറിയത്.

ദേശാഭിമാനി 17 Jul 2024 2:35 am

ചിതലരിക്കുന്ന ‘നാലാം തൂണ്‌ ’ - ഐ ബി സതീഷ്‌ എംഎൽഎ എഴുതുന്നു

‘‘സത്യം, ന്യായം, നീതി മുതലായ ധർമതത്വങ്ങളെ വിവേകത്തോടെ അനുവർത്തിക്കുന്ന പത്രക്കാരന് തന്റെ ഉദ്ദേശ്യങ്ങൾക്ക് തക്കതായ പ്രതിഫലം പണമായി കിട്ടിയില്ലെങ്കിൽ കൂടെ താൻ തന്റെ ധർമത്തെ ആചരിച്ചെന്നും അതുവഴിയായി ലോക ക്ഷേമത്തിന്റെ അഭിവൃദ്ധിക്ക് താൻകൂടെ യഥാശക്തി പണിയെടുത്തുവെന്നുമുള്ള ചാരിതാർഥ്യം പണത്തേക്കാൾ വിലയേറിയ പ്രതിഫലമായിരിക്കും’’–- സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ വാക്കുകളാണ് ഇത്. രാജവാഴ്ചയ്ക്കും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനും എതിരായി പുതിയ മാധ്യമപന്ഥാവ് തെളിക്കുകയായിരുന്ന സ്വദേശാഭിമാനിയെ 1910 സെപ്തംബർ 26ന് രാജാവിന്റെ വിളംബരപ്രകാരം തിരുവിതാംകൂറിൽനിന്നും നാടുകടത്തി. ഒരു പത്രമുടമ പത്രാധിപർക്കു നൽകേണ്ട സ്വാതന്ത്ര്യം എന്താണെന്നതിന് മാതൃകയായിരുന്നു വക്കം അബ്ദുൾ ഖാദർ മൗലവി. ആ നിർഭയത്വമായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എന്ന മാധ്യമപ്രവർത്തകന്റെ മൂലധനം. എന്നാൽ, പതിറ്റാണ്ടുകൾക്കിപ്പുറം മാധ്യമരംഗം ഏറെ മാറി. ചില കേന്ദ്രങ്ങളോട് വിധേയപ്പെട്ട് അവർക്കുവേണ്ടി വാർത്തകൾ സൃഷ്ടിക്കുന്നവരായി മാറി മുഖ്യധാരാ മാധ്യമങ്ങൾ. അതിന് സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവുമായ നിരവധി മാനങ്ങളുണ്ട്. മാധ്യമങ്ങളുടെ ഇടതുപക്ഷ വിരുദ്ധത എല്ലാ സീമകളും ലംഘിക്കുന്ന സാഹചര്യത്തിൽ മാധ്യമങ്ങളുടെ കോർപറേറ്റുവൽക്കരണത്തെക്കുറിച്ച് വിശദമായ ചർച്ച തന്നെ ഉയർന്നുവരണം. അച്ചുകൂടത്തിൽനിന്ന് ആരംഭിച്ച മാധ്യമങ്ങളുടെ യാത്ര ഡിജിറ്റൽ സാങ്കേതികവിദ്യയുടെ അങ്ങേയറ്റമായ നിർമിതബുദ്ധിയുടെ നൂതന മേച്ചിൽപ്പുറങ്ങളിലെത്തി. മാധ്യമം സമൂഹത്തോട് കൂടുതൽ ഒട്ടിച്ചേർന്ന് സമൂഹമാധ്യമമായ കാലമാണ് ഇത്. സത്യവും അസത്യവും തമ്മിലുള്ള വിടവ് വേർതിരിക്കാനാകാത്തവിധം നേർത്തിരിക്കുന്നു. ആവർത്തിക്കുന്ന നുണക്കാഴ്ചകൾക്ക് മാധ്യമപരിവേഷമിട്ടുള്ള ആടിത്തിമിർക്കലുകൾ. ഇടതുപക്ഷ വിരുദ്ധത സമാനതകളില്ലാത്തവിധം സമകാല അജൻഡയാക്കപ്പെട്ടിരിക്കുന്നു. ഏതു വാർത്തയും റിപ്പോർട്ടും ഇടതുപക്ഷത്തിനെതിരാക്കാനും അതിന് പൊതുസ്വീകാര്യത ഉണ്ടാക്കിയെടുക്കാനും നിർമിത കഥകളുടെ അകമ്പടിയുണ്ടാകും. സമർഥനങ്ങളും ആഖ്യാനങ്ങളും മുൻകാല പ്രാബല്യത്തോടെ വരും. അന്തിച്ചർച്ചകളും അതിന് മേമ്പൊടി കൂട്ടാൻ റീൽസും സ്റ്റോറികളും ചമയ്ക്കപ്പെടും. തലക്കെട്ടുകളിലും ചിത്രങ്ങളിലുംപോലും ഇടതുപക്ഷ വിരുദ്ധത നിറയും. ‘അഭിനന്ദിച്ച് മന്ത്രി’ എന്ന ഓൺലൈൻ തലക്കെട്ട് ഏതാനും നിമിഷത്തിനുള്ളിൽ ‘ക്ഷുഭിതനായി മന്ത്രി’ എന്ന് തിരുത്തപ്പെടും. തിരുത്തലുകൾ ആവശ്യമുള്ള ഇടങ്ങളിൽ അത് മനഃപൂർവം മറക്കും. മറച്ചുവയ്ക്കപ്പെട്ട സത്യം ഒരു വാർത്തപോലുമാകാതെ അവശേഷിക്കും. സത്യാനന്തരകാലത്ത് നുണകൾ വായുവിൽ നിറയും, തെളിവുകൾ ഇഷ്ടാനുസരണം നിർമിക്കപ്പെടും. നേരോടെ നിർഭയം എന്ന് നിരന്തരം പറയുന്ന മാധ്യമമാണ് പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയെന്ന് വ്യാജവാർത്ത നൽകി സിപിഐ എം പ്രവർത്തകനായ ഓമനക്കുട്ടനെ വേട്ടയാടിയത്. ക്യാമ്പിലുള്ളവർ തന്നെ സത്യം പറഞ്ഞിട്ടും മാധ്യമങ്ങൾ തിരുത്തിയില്ല. കടുത്ത പ്രമേഹരോഗിയായിരുന്ന കോടിയേരിയെ ആക്രമിച്ചത് ശരീരത്തിൽ ഘടിപ്പിച്ച ഗ്ലൂക്കോ മീറ്ററിനെ ഏലസാക്കി മാറ്റിയായിരുന്നു. അവസാനം വാർത്താസമ്മേളനത്തിൽ കുപ്പായത്തിന്റെ കൈ നീക്കി ഗ്ലൂക്കോ മീറ്ററാണെന്ന് കാണിക്കേണ്ടിവന്നു അദ്ദേഹത്തിന്. ഫാക്ട് ചെക്ക് എന്ന അടിസ്ഥാന മാധ്യമ ധർമംപോലും പാലിക്കാതെ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എഴുതാത്ത പരീക്ഷ വിജയിച്ചെന്നും ന്യൂയോർക്കിലെ ലോകകേരള സഭാ സമ്മേളന നടത്തിപ്പിന് സ്പോൺസർഷിപ്പിന്റെ വഴി സംഘാടകർ തേടിയപ്പോൾ, മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാൻ പണം പിരിക്കുന്നുവെന്നും കള്ളപ്രചാരണം നടത്തി അന്തിച്ചർച്ച നടത്തുകയും ഫീച്ചറുകളെഴുതുകയും ചെയ്തു. ഇങ്ങനെ ആക്രമിക്കപ്പെടുന്നതിനു പിന്നിൽ പതിറ്റാണ്ടുകളുടെ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. അതിന് നിരവധി ഉദാഹരണം ചൂണ്ടിക്കാട്ടാനുണ്ട്. ഏറ്റവുമൊടുവിൽ, ഇലക്ടറൽ ബോണ്ടിന്റെ കാര്യത്തിൽത്തന്ന നോക്കിയാൽ കോർപറേറ്റുകളുടെ താൽപ്പര്യത്തിനെതിരെ സുപ്രീംകോടതി വരെ പോയത് സിപിഐ എമ്മാണ്. ആ നിലയ്ക്ക് കോർപറേറ്റുകൾ നിയന്ത്രിക്കുന്ന മാധ്യമവ്യവസായികളുടെ ഭാഗത്തുനിന്നും ഇടതുപക്ഷം സമാന്യനീതിയോ മാധ്യമ നൈതികതയോ പ്രതീക്ഷിക്കേണ്ടതില്ല. വീണാ ജോർജിനെതിരെയും കെ കെ ശെെലജയ്ക്കെതിരെയും മുഖ്യമന്ത്രിയുടെ മകൾക്കെതിരെയും വലതുപക്ഷം നടത്തിയ കള്ളപ്രചാരണങ്ങൾക്കൊപ്പം ഒരു വീണ്ടുവിചാരവും കൂടാതെ മാധ്യമങ്ങളും നിന്നു. തെരഞ്ഞെടുപ്പുകാലത്ത് വലതുപക്ഷവും ബിജെപിയും ഉയർത്തിയ എത്രയോ കള്ളപ്രചാരണങ്ങൾ മുഖ്യധാരാ മാധ്യമങ്ങൾ ഏറ്റുപിടിച്ചു. എസ്എഫ്ഐയെ പ്രതിക്കൂട്ടിലാക്കാൻ, മുൻ എസ്എഫ്ഐ പ്രവർത്തകയായിരുന്ന കെ വിദ്യക്കുനേരെ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ നടത്തിയ നീചമായ മാധ്യമവിചാരണ മുമ്പെങ്ങും കാണാത്തവിധമായിരുന്നു. ആൾക്കൂട്ടത്തിന് ആക്രമിക്കാൻ ഒരു ഇരയെ ഇട്ടുകൊടുക്കുന്ന ആവേശമായിരുന്നു മാധ്യമങ്ങൾക്ക്. എസ്എഫ്ഐക്കെതിരെയുള്ള മാധ്യമ വേട്ടയാടൽ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 24 വർഷംമുമ്പ് എസ്എഫ്ഐക്കുനേരെ ഉയർന്ന ചാപ്പകുത്തൽ ആരോപണത്തിനും ഇന്നത്തെ ഇടിമുറി ആരോപണങ്ങൾക്കും പിൻബലം ഒരുകൂട്ടം നുണകളായിരുന്നു. എ കെ ജി സെന്റർ ആക്രമണത്തിൽ മാധ്യമങ്ങൾ പറഞ്ഞതെന്ത് പിന്നീട് നടന്നെതെന്ത്. സർക്കാരിനെതിരെ ജനവികാരം സൃഷ്ടിക്കാൻ മനഃപൂർവമായുള്ള ശ്രമമാണ്, വർഷങ്ങളായി കൂട്ടാത്ത കെട്ടിടനികുതിയിൽ വരുത്തിയ വർധനയെ മുൻനിർത്തി മാധ്യമങ്ങൾ നടത്തിയത്. വ്യവസായം ടൂറിസം മേഖലയിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് കേരളം മുൻനിരയിലാണ്. അത് മറച്ചുവയ്ക്കുന്ന കൗശലം കൗതുകകരമാണ്. എന്നാൽ, കേരളത്തിൽ ഉണ്ടാകുന്ന ഒറ്റപ്പെട്ട അനിഷ്ടസംഭവങ്ങളിൽ പക്ഷംചേർന്ന് പർവതീകരിച്ച് പൊതുവൽക്കരിക്കാൻ നടത്തുന്ന രചനകൾ നാടിന്റെ പുരോഗതിക്ക് എത്രമാത്രം പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിതി ആയോഗിന്റെ സുസ്ഥിരവികസന പട്ടികയിൽ കേരളം വീണ്ടും ഒന്നാംസ്ഥാനത്ത് എത്തിയത് പ്രധാന മാധ്യമങ്ങൾ അവഗണിച്ചു. അത് വാർത്തയായി പരിഗണിക്കപ്പെടേണ്ട കണക്കിലേ വരുന്നില്ല. സമൂഹത്തിന്റെ പുരോഗതിയുടെ അംബാസഡർമാരാക്കുക എന്നത് മാധ്യമധർമത്തിന്റെ നിർവചനത്തിൽ വരുന്നില്ലായിരിക്കാം. പക്ഷേ, നാടിന്റെ യശസ്സ് തകർക്കുന്ന അവാസ്തവ കഥനങ്ങളിൽനിന്നും പിന്തിരിയുകയെന്നത് കാലം ആവശ്യപ്പെടുന്നതാണ്. ആ ചുവരെഴുത്ത് വായിക്കാൻ കഴിയാത്ത മാധ്യമപ്രവർത്തകന് നാളെയുടെ വക്താവാകാൻ കഴിയില്ല. ദൃശ്യങ്ങളിലെ എഡിറ്റിങ് വഴി തോന്നലുകളെ സൃഷ്ടിക്കാനും നുണകളെ മനസ്സുകളിലേക്ക് വാർത്തകളായി കടത്തിവിടാനും ശ്രമം നടക്കുന്നു. ഇതിന്റെ ഭാഗമാണ് അന്യസ്ഥലങ്ങളിൽ നടക്കുന്ന അപകടങ്ങളെയും മറ്റും പേരോ സ്ഥലമോ കൂടാതെ ഇവിടെ നടന്നതാണെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്. ഔചിത്യമില്ലാതെ എവിടെയും കയറിച്ചെല്ലാനും ആരുടെ മുമ്പിലും മെെക്ക് നീട്ടാനും ഒരു മണിക്കൂറിനുള്ളിൽ വിചാരണയും വിധിപ്രസ്താവവും നടത്താനും ‘നാലാം തൂണ്’ എന്ന മേലങ്കിയണിഞ്ഞവർക്ക് ആരാണ് അധികാരം നൽകിയത്. വർത്തമാനത്തിൽമാത്രം ജീവിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവരായി മാധ്യമപ്രവർത്തകർ മാറിയതിന്റെ മനഃശാസ്ത്രം ഗവേഷണ വിഷയമാകേണ്ടതാണ്. പൊതുബോധം സൃഷ്ടിക്കുന്നതിന്റെ അടിസ്ഥാനമൊരുക്കി കഴിഞ്ഞാൽ പെരുംനുണകളുടെ ഏതു വലിയ സൗധങ്ങളും സാധ്യമാകുമെന്ന അവസ്ഥ വന്നിരിക്കുന്നു. ഉച്ചരിക്കുന്ന വാക്കുകളേക്കാൾ അച്ചടിക്കുന്ന വാക്കുകൾക്ക് ആധികാരികതയും വ്യാപനശേഷിയുമുണ്ടെന്ന വസ്തുതയുടെ പിൻബലത്തിലാണ് അച്ചടിമാധ്യമങ്ങൾ സ്വാധീനമുറപ്പിച്ചത്. എന്നാൽ, അച്ചടിക്കുന്നതിനേക്കാൾ വിശ്വാസ്യത ദൃശ്യങ്ങൾക്കല്ലേ, നമ്മൾ കാണുകയല്ലേ എന്നത് പലതും വിശ്വസിക്കാനുള്ള മനഃസാക്ഷി പ്രേരണയാകുന്നു. അതിനാൽത്തന്നെ ദൃശ്യങ്ങളിലെ എഡിറ്റിങ് വഴി തോന്നലുകളെ സൃഷ്ടിക്കാനും നുണകളെ മനസ്സുകളിലേക്ക് വാർത്തകളായി കടത്തിവിടാനും ശ്രമം നടക്കുന്നു. ഇതിന്റെ ഭാഗമാണ് അന്യസ്ഥലങ്ങളിൽ നടക്കുന്ന അപകടങ്ങളെയും മറ്റും പേരോ സ്ഥലമോ കൂടാതെ ഇവിടെ നടന്നതാണെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്. വലതുപക്ഷത്തിന്റെ ചെലവിൽ അവരുടെ അടിമകളായാണ് മാധ്യമങ്ങൾ ഇത്തരം പ്രചാരണങ്ങളുടെ ഭാഗമാകുന്നത്. ഇടതുപക്ഷ വിരുദ്ധതയും പ്രതിലോമപരതയും കണ്ണിചേർക്കപ്പെട്ട ഒരു രസതന്ത്രം മലയാള മാധ്യമരംഗത്തെ എക്കാലത്തും നിർണായകമായി നിയന്ത്രിക്കുന്നുണ്ട്. മുഖ്യധാരാ മാധ്യമ മുതലാളിമാരും അവരുടെ താൽപ്പര്യസംരക്ഷണാർഥംമാത്രം വാർത്തകൾ സൃഷ്ടിക്കുന്ന മാധ്യമപ്രവർത്തകരും സമകാലീന കേരളത്തിലും പിന്തുടരുന്നത് മേൽപ്പറഞ്ഞ രാഷ്ട്രീയംതന്നെയാണ്. കേരളത്തിലെ ഇന്നത്തെ കമ്യൂണിസ്റ്റ് പാർടി നേതൃത്വം നിരന്തരം ആക്രമിക്കപ്പെടുന്നതിന്റെ മാധ്യമ രീതിശാസ്ത്രവും മറ്റൊന്നല്ല. കമ്യൂണിസ്റ്റ്പാർടി നേതൃത്വത്തെ സംഘംചേർന്ന് ആക്രമിച്ചുകീഴ്പ്പെടുത്താൻ ആകുമോയെന്ന് ശ്രമിച്ച മാധ്യമപ്രവർത്തനത്തെയും മാധ്യമപ്രവർത്തകരെയും നാം പലവുരു കണ്ടതാണ്.ഇപ്പോൾ സാങ്കൽപ്പിക വാർത്തകളുടെ വേലിയേറ്റം കഴിഞ്ഞ് തിരകളൊടുങ്ങിയിരിക്കുന്നു. മലയാള മാധ്യമലോകത്ത് തകർന്നുവീണ വിശ്വാസ്യതയല്ലാതെ മറ്റെന്താണ് അവശേഷിക്കുന്നത്. ഉച്ചരിക്കുന്ന വാക്കുകളേക്കാൾ അച്ചടിക്കുന്ന വാക്കുകൾക്ക് മാസ്മരികതയുണ്ടെന്നുള്ളതുകൊണ്ട് അച്ചടിമഷി പുരണ്ട വാക്കുകളിലൂടെ അവാസ്തവങ്ങളുടെ പ്രളയം സൃഷ്ടിച്ചവർ തങ്ങൾ നിലകൊള്ളുന്നത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഉയർത്തിപ്പിടിച്ച മാധ്യമസംസ്കാരത്തിന്റെ എതിർധ്രുവത്തിലാണെന്ന് ബോധ്യപ്പെടുത്തിക്കഴിഞ്ഞു.

ദേശാഭിമാനി 17 Jul 2024 1:00 am

മാലിന്യസംസ്‌കരണം സാമൂഹ്യ ഉത്തരവാദിത്വം - ഡോ. ടി എൻ സീമ എഴുതുന്നു

തിരുവനന്തപുരം കോർപറേഷനിൽ തമ്പാനൂർ റെയിൽവേ ട്രാക്കിനടിയിൽക്കൂടി കടന്നുപോകുന്ന ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങൾ നീക്കംചെയ്യാനുള്ള ശ്രമത്തിനിടയിൽ വിലപ്പെട്ട ഒരു മനുഷ്യജീവൻ നഷ്ടപ്പെട്ട അത്യന്തം വേദനാജനകമായ സാഹചര്യത്തിലാണ് ഈ കുറിപ്പ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് രൂപീകരിച്ച നാല് വികസന മിഷനുകളിൽ പരിസ്ഥിതി സംരക്ഷണത്തിനും നഷ്ടപ്പെട്ട പരിസ്ഥിതിയുടെ പുനഃസ്ഥാപനത്തിനും മുഖ്യപ്രാധാന്യം നൽകി രൂപംനൽകിയ ഹരിത കേരളം മിഷനെപ്പറ്റി പറയാതെ ഈ വിഷയത്തെ സമീപിക്കാനാകില്ല. ഹരിത കേരളം മിഷൻ രൂപീകൃതമാകുന്നതുവരെ 99 ശതമാനം തദ്ദേശഭരണ സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ പാഴ് വസ്തുക്കൾ ശേഖരിക്കുന്നതിനോ സംസ്കരിക്കുന്നതിനോ ഒരു സംവിധാനവും ഉണ്ടായിരുന്നില്ല. 2016 മുതൽ ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലത്ത് ഇതിനായുള്ള സംവിധാനങ്ങൾ സമ്പൂർണമായിത്തന്നെ ഏർപ്പടുത്താൻ കഴിഞ്ഞിട്ടുണ്ട്. തദ്ദേശഭരണ വകുപ്പ്, ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ മിഷൻ, ക്ലീൻ കേരള കമ്പനി, തദ്ദേശഭരണ സ്ഥാപനങ്ങൾ തുടങ്ങി ഒട്ടേറെ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഏജൻസികളുടെയും ഒറ്റമനസ്സോടെയുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് ഈ ലക്ഷ്യം പൂർത്തിയാക്കാൻ കഴിഞ്ഞത്. വാതിൽപ്പടി ശേഖരണത്തിന് 36,395 ഹരിതകർമസേനാംഗങ്ങൾ സജീവമായി പ്രവർത്തനരംഗത്തുണ്ട്. ‘ഹരിതമിത്രം'എന്നപേരിലുള്ള മൊബൈൽ ആപ്ലിക്കേഷൻ വഴി സംസ്ഥാനതലംവരെ നിരീക്ഷിക്കാനും പൊതുജനങ്ങൾക്ക് പരാതി രേഖപ്പെടുത്താനും സൗകര്യമൊരുക്കി. ഇന്ന് കേരളത്തിലെ ഏതു പ്രദേശത്ത് പോയാലും റോഡരികിൽ മിനി എംസിഎഫുകൾ (മെറ്റീരിയല് കളക്ഷന് ഫെസിലിറ്റി) കാണാൻ കഴിയും. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഹരിതകർമസേനകൾ ശേഖരിക്കുന്ന അജൈവ പാഴ് വസ്തുക്കൾ താൽക്കാലികമായി സൂക്ഷിക്കാനുള്ള സംവിധാനങ്ങളാണ് ഇവ. ആർആർഎഫു (റിസോഴ്സ് റിക്കവറി ഫെസിലിറ്റി) കളിൽനിന്ന് പാഴ് വസ്തുക്കൾ സുരക്ഷിത സംസ്കരണത്തിന് കൈമാറാനായി ക്ലീൻ കേരള കമ്പനിയും വിവിധ സ്വകാര്യ ഏജൻസികളും പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ മുഴുവൻ പ്രദേശത്തും ഇത്തരത്തിലുള്ള സംവിധാനങ്ങൾ നിലവിലുള്ളത് കേരളത്തിൽമാത്രമാണ്. അജൈവ പാഴ് വസ്തുക്കളുടെ വാതിൽപ്പടി ശേഖരണത്തിനും ചരക്കുനീക്കത്തിനും സുരക്ഷിത സംസ്കരണത്തിനുമെല്ലാം ഇത്തരം സംവിധാനങ്ങൾ ഏർപ്പെടുത്തിയതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള ക്ലീൻ കേരള കമ്പനിവഴി തന്നെ ഇപ്പോൾ പ്രതിവർഷം ഏകദേശം 62,000 ടൺ അജൈവ പാഴ് വസ്തുക്കൾ ശേഖരിക്കുന്നുണ്ട്. 49 സ്വകാര്യ ഏജൻസികൾ വഴി കൈമാറുന്ന മാലിന്യത്തിന്റെ കണക്കുകൂടി പരിഗണിച്ചാൽ അത് ഇതിലുമെത്രയോ മടങ്ങുവരും. ഇതിലൂടെ കേരളത്തിലെ മാലിന്യപ്രശ്നം പരിഹരിക്കപ്പെട്ടോ എന്നതാണ് സുപ്രധാനമായ ചോദ്യം. പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല എന്നുതന്നെ ഉത്തരം പറയേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. മാലിന്യത്തെക്കുറിച്ചും അവ കൈയൊഴിയുന്നതിനെക്കുറിച്ചും സുരക്ഷിതസംസ്കരണ രീതികളെക്കുറിച്ചും അലക്ഷ്യമായി അവ കൈകാര്യം ചെയ്യുന്നതിലൂടെ സൃഷ്ടിക്കുന്ന അതിഭീകരമായ പാരിസ്ഥിതിക, -ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും ജനങ്ങൾ പൂർണതോതിൽ ബോധവൽക്കരിക്കപ്പെട്ടിട്ടില്ല. ഹരിതകർമസേനയ്ക്ക് മാലിന്യം കൈമാറാനും യൂസർ ഫീസ് നൽകാനും വിമുഖത കാണിക്കുകയും വലിച്ചെറിയലും കത്തിക്കലുമുൾപ്പെടെയുള്ള മാർഗങ്ങളിലൂടെ മാലിന്യം ഒഴിവാക്കുകയും ചെയ്യുന്ന കുറെയധികം പേരുണ്ട്. അത് മനസ്സിലാക്കിയാണ് മാലിന്യവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് കനത്ത ശിക്ഷ ഉറപ്പാക്കുംവിധത്തിൽ കേരള പഞ്ചായത്തീ രാജ് -മുനിസിപ്പാലിറ്റി നിയമങ്ങൾ ഭേദഗതി ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറായത്. എന്നാൽ, മറ്റു പല കാര്യത്തിലുമെന്നപോലെ മാലിന്യത്തിന്റെ കാര്യത്തിലും ആരുടെയും കണ്ണിൽപ്പെടാതെ നിയമലംഘനങ്ങൾ നടത്തുന്നവർ അനേകം പേരുണ്ട്. ഇത്തരക്കാർ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുൾപ്പെടെയുള്ള മാലിന്യങ്ങളാണ് ഓടകളെയും തോടുകളെയും പുഴകളെയും മലിനമാക്കുകയും സുഗമമായ നീരൊഴുക്ക് തടഞ്ഞ് വെള്ളപ്പൊക്കമുണ്ടാക്കുകയും ചെയ്യുന്നത്. ഈ മാലിന്യങ്ങളാണ് മൈക്രോ-നാനോ പ്ലാസ്റ്റിക്കുകളായി കുടിവെള്ളശൃംഖലയിൽ കടന്നുകയറി നമ്മുടെ ഉള്ളിലെത്തുന്നത്. ഇതേ മാലിന്യം തന്നെയാണ് കടൽത്തീരങ്ങളെയും കടൽ ആവാസവ്യവസ്ഥകളെയും നശിപ്പിക്കുന്നതും മത്സ്യങ്ങളിലൂടെയും ഉപ്പിലൂടെയുമെല്ലാം ശരീരത്തിനുള്ളിലെത്തി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും. തങ്ങളുടെ ഏറ്റവും അടുത്തുള്ള പരിസ്ഥിതിയിൽനിന്ന് ഒഴിവാക്കപ്പെട്ടാൽ മാലിന്യംകൊണ്ടുള്ള ശല്യം തീർന്നുവെന്ന തെറ്റായ ധാരണ പുലർത്തുന്ന മനുഷ്യരുടെ മനോഭാവംകൂടി മാറണം. അതിനാൽത്തന്നെ തദ്ദേശഭരണ വകുപ്പ്, ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കിവരുന്ന ‘മാലിന്യമുക്തം നവകേരളം' എന്ന കാമ്പയിന്റെ ഏറ്റവും പ്രധാന ഘടകമായി ഏറ്റെടുത്തിട്ടുള്ളത് മനോഭാവമാറ്റത്തിനുള്ള പ്രവർത്തനങ്ങളാണ്. സാമൂഹ്യ ഉത്തരവാദിത്വമായി ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് തമ്പാനൂരിലെ ദുരന്തം വിരൽചൂണ്ടുന്നത്. ഒരു ജീവൻ നമ്മുടെ കൺമുമ്പിൽ നഷ്ടപ്പെട്ടതുകൊണ്ട് അത് പൊതു ചർച്ചയായി. എന്നാൽ, ആയിരക്കണക്കിന് മനുഷ്യരുടെയും മറ്റ് ജീവജാലങ്ങളുടെയും ജീവൻ അൽപ്പാൽപ്പമായി കവർന്നെടുത്തുകൊണ്ടിരിക്കുന്ന മാലിന്യങ്ങൾ നമ്മുടെ ശ്രദ്ധയിൽ ഇപ്പോഴും വേണ്ടത്ര എത്തിയിട്ടില്ല എന്നത് ഗൗരവമേറിയ വിഷയമാണ്. ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽത്തന്നെ അനുബന്ധമായി ഒട്ടേറെ ഉപ കാമ്പയിനുകൾ നടപ്പാക്കിവരികയാണ്. കുടുംബശ്രീ അയൽക്കൂട്ടങ്ങളെ കേന്ദ്രീകരിച്ചുള്ള ‘ഹരിത അയൽക്കൂട്ടം', സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ‘ഹരിത വിദ്യാലയം', ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള ‘ഹരിത കലാലയം', ഓഫീസുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ‘ഹരിത ഓഫീസ്', തിരഞ്ഞെടുക്കപ്പെട്ട 107 ടൂറിസം കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചു നടപ്പാക്കുന്ന ‘ഹരിത ടൂറിസം', തിരഞ്ഞെടുക്കപ്പെട്ട 207 തദ്ദേശഭരണ സ്ഥാപനങ്ങളെ മാലിന്യസംസ്കരണത്തിന്റെ മാതൃകകളാക്കി മാറ്റുന്ന ‘മാതൃകാ തദ്ദേശസ്ഥാപനം' എന്നിങ്ങനെ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശ ഭരണസ്ഥാപനങ്ങളെയും വിവിധ ഏജൻസികളെയും ഏകോപിപ്പിച്ചു നടപ്പാക്കുന്ന കാമ്പയിനുകളെല്ലാം മാലിന്യസംസ്കരണം സംബന്ധിച്ച ഒരു പുതിയ സംസ്കാരം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ഇവയ്ക്കു പുറമേ ‘മാലിന്യമുക്തം നവകേരളം' ക്യാമ്പയിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി തദ്ദേശഭരണ വകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. മേൽസൂചിപ്പിച്ച പ്രവർത്തനങ്ങളെല്ലാം വിജയിപ്പിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യ ഉത്തരവാദിത്വമായി ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് തമ്പാനൂരിലെ ദുരന്തം വിരൽചൂണ്ടുന്നത്. ഒരു ജീവൻ നമ്മുടെ കൺമുമ്പിൽ നഷ്ടപ്പെട്ടതുകൊണ്ട് അത് പൊതു ചർച്ചയായി. എന്നാൽ, ആയിരക്കണക്കിന് മനുഷ്യരുടെയും മറ്റ് ജീവജാലങ്ങളുടെയും ജീവൻ അൽപ്പാൽപ്പമായി കവർന്നെടുത്തുകൊണ്ടിരിക്കുന്ന മാലിന്യങ്ങൾ നമ്മുടെ ശ്രദ്ധയിൽ ഇപ്പോഴും വേണ്ടത്ര എത്തിയിട്ടില്ല എന്നത് ഗൗരവമേറിയ വിഷയമാണ്. കേരളത്തെ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമാക്കി മാറ്റുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുകയും അതിനനുസരിച്ചുള്ള പ്രവർത്തനപരിപാടികൾ ആസൂത്രണംചെയ്ത് നടപ്പാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സർക്കാരാണ് സംസ്ഥാനത്തുള്ളത്. സർക്കാരിന്റെ ഈ ലക്ഷ്യപ്രാപ്തിയെ തടയുന്ന ഒരു മാലിന്യ മഞ്ഞുമല കുറെയേറെ മനുഷ്യരുടെ മനസ്സിന്റെ അടിയിൽ ഇപ്പോഴും മറഞ്ഞുകിടക്കുന്നുണ്ട്. തമ്പാനൂരിൽ കണ്ടത് ആ മഞ്ഞുമലയുടെ ഒരഗ്രം മാത്രമാണെന്ന് നമ്മൾ ഇനിയെങ്കിലും തിരിച്ചറിയണം. മലിനീകരണത്തെ ഏറ്റവും വലിയ സാമൂഹ്യദ്രോഹമായി കാണുന്ന സമൂഹമായി നമുക്ക് മാറേണ്ടതുണ്ട്. നീർച്ചാലുകളിലും തോടുകളിലും നദികളിലുമെല്ലാം തെളിനീരൊഴുകുന്ന അവസ്ഥയിലേക്ക് മാറണം. വന്യമൃഗങ്ങൾ പ്ലാസ്റ്റിക് മാലിന്യമുൾപ്പെടെ കഴിക്കുന്ന ദുരവസ്ഥയുണ്ടാക്കുന്ന വനപ്രദേശങ്ങളുടെ മലിനീകരണം പൂർണമായി തടയേണ്ടതുണ്ട്. കടലും കടൽത്തീരവും പ്ലാസ്റ്റിക്കുകളാൽ നിറയുന്ന ദുഃസ്ഥിതിക്ക് അറുതി വേണം. അതിനായി ഒറ്റമനസ്സോടെ കൈകോർക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ഈ ദുരന്തം നമ്മുടെ കണ്ണ് തുറപ്പിക്കണം. (നവകേരളം കർമപദ്ധതി സംസ്ഥാന കോ–-ഓർഡിനേറ്ററും ഹരിത കേരളം മിഷന് വൈസ് ചെയര്പേഴ്സണുമാണ് ലേഖിക)

ദേശാഭിമാനി 17 Jul 2024 1:00 am

തോക്കുകൾ വാഴുന്ന 
അമേരിക്ക

അമേരിക്കയുടെ മുൻ പ്രസിഡന്റും വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർടി സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിന് ശനിയാഴ്ച പ്രസംഗത്തിനിടെ വെടിയേറ്റത് ആ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയിലേക്ക് ജനശ്രദ്ധ ആകർഷിക്കുന്ന സംഭവമാണ്. അമേരിക്കയിൽ ഓരോ വർഷവും പതിനായിരക്കണക്കിന് ആളുകളുടെ ജീവനെടുക്കുന്ന തോക്ക് സംസ്കാരമാണ് ആ ഭീഷണി. തോക്ക് ഉപയോഗിക്കുന്നതിന് പൗരർക്കുള്ള അവകാശത്തെ ഏറ്റവും വീറോടെ ന്യായീകരിച്ചിട്ടുള്ള അമേരിക്കൻ പ്രസിഡന്റാണ് ട്രംപ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ (2020) തോറ്റപ്പോൾ അത് അംഗീകരിക്കാതെ യുഎസ് കോൺഗ്രസിന്റെ വേദിയായ കാപിറ്റോൾ മന്ദിരത്തിൽ കലാപത്തിന് അനുയായികളെ കുത്തിയിളക്കിവിട്ട ആളാണ് ട്രംപ്. അന്ന് അവിടെ വെടിവയ്പ് നടത്തി ചിലരുടെ മരണത്തിനിടയാക്കിയ അക്രമികൾ ദേശസ്നേഹികൾ ആണെന്ന് ട്രംപ് എന്നും ന്യായീകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിനുനേരെ തന്നെ കാഞ്ചി വലിക്കപ്പെട്ടു എന്നത് ജനാധിപത്യത്തിൽ ഹിംസയെ പ്രോത്സാഹിപ്പിക്കുന്നവർക്കെല്ലാം പാഠമാകേണ്ടതാണ്. ആധുനിക പരിഷ്കൃത ‘ജനാധിപത്യ’ രാജ്യങ്ങളിൽ തോക്ക് ഉപയോഗിച്ച് ഏറ്റവുമധികം കൊലപാതകങ്ങളും കൂട്ടക്കൊലകളും നടത്തപ്പെടുന്ന രാജ്യമാണ് അമേരിക്ക. ലോക ജനസംഖ്യയിൽ 4.23 ശതമാനംമാത്രമാണ് അമേരിക്കയിൽ ഉള്ളതെങ്കിലും ലോകത്താകെ സാധാരണ ജനങ്ങൾ കൈവശം വച്ചിരിക്കുന്ന തോക്കുകളിൽ 50 ശതമാനവും അവിടെയാണ്. അമേരിക്കയിൽ 100 പേർക്ക് 120 തോക്ക് എന്ന അനുപാതത്തിൽ വ്യക്തികളുടെ ഉടമസ്ഥതയിൽ തോക്കുകൾ സുലഭമാണ്. രണ്ടാം സ്ഥാനത്തുള്ള യമൻ ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലുള്ള രാജ്യമാണ്. അവിടെപ്പോലും നൂറിന് 52.8 എന്നതാണ് അനുപാതം. അതായത് പ്രതിശീർഷ തോക്ക് ലഭ്യത അമേരിക്കയിലുള്ളതിന്റെ പകുതി പോലുമില്ല. 39 കോടി തോക്ക് അമേരിക്കക്കാരുടെ കൈവശം ഉണ്ടെന്നായിരുന്നു 2018ലെ കണക്ക്. അന്നവിടെ ജനസംഖ്യ 32.68 കോടി. അമേരിക്കയിൽ തോക്ക് മൂലമുണ്ടായ മരണങ്ങളുടെ ഏറ്റവുമൊടുവിലെ അംഗീകൃത കണക്ക് 2021ലേതാണ്. 48,830 പേരാണ് ആ വർഷം തോക്കിന് ഇരയായത്. അതായത് ദിവസവും ശരാശരി 133 പേരിലധികം. ഇതിൽ 54 ശതമാനവും ആത്മഹത്യയാണ്. 43 ശതമാനം കൊലപാതകം. ഒരു തോക്കെങ്കിലും വെടിയുണ്ട നിറച്ചുവച്ചിട്ടുള്ള വീട്ടിലാണ് 60 ലക്ഷം അമേരിക്കൻ കുഞ്ഞുങ്ങൾ ജീവിക്കുന്നത്. രക്ഷിതാക്കൾ അലസമായി എവിടെയെങ്കിലും വച്ച തോക്കെടുത്ത് കുട്ടികൾ കളിച്ചുണ്ടാകുന്ന അപകടങ്ങളും മരണങ്ങളും അമേരിക്കയിൽ അസാധാരണമല്ല. തോക്കുപയോഗംമൂലം പ്രതിവർഷം 28,000 കോടി ഡോളറിന്റെ (23,00,000 കോടി രൂപ) നാശനഷ്ടം പ്രതിവർഷം യുഎസ് സമ്പദ്വ്യവസ്ഥയ്ക്ക് ഉണ്ടാകുന്നുണ്ടെന്നാണ് ഒരു കണക്ക്. എന്നിട്ടും അമേരിക്കയിൽ തോക്ക് നിയന്ത്രണം എന്തുകൊണ്ട് സാധ്യമാകുന്നില്ല എന്നിടത്താണ് അവിടത്തെ നാഷണൽ റൈഫിൾ അസോസിയേഷന്റെ ശക്തി വ്യക്തമാകുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും തോക്കനുകൂലിയായ പ്രസിഡന്റാണ് താൻ എന്നതിൽ അഭിമാനിക്കുന്നു എന്നാണ് കഴിഞ്ഞവർഷം അസോസിയേഷന്റെ വാർഷികയോഗത്തിൽ ട്രംപ് പ്രഖ്യാപിച്ചത്. മുഖ്യമായും റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും എന്ന് ചേരിതിരിഞ്ഞുള്ള അമേരിക്കൻ രാഷ്ട്രീയ മണ്ഡലത്തിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർടിക്കാരാണ് പരമ്പരാഗതമായി തോക്കവകാശത്തിനുവേണ്ടി വാദിക്കുന്നത്. റിപ്പബ്ലിക്കന്മാരിൽ 74 ശതമാനംപേർ തോക്കവകാശം വളരെ പ്രധാനമാണെന്നു കരുതുമ്പോൾ ഡെമോക്രാറ്റുകളിൽ 80 ശതമാനത്തിലധികം തോക്കവകാശം നിയന്ത്രിക്കണമെന്ന് വാദിക്കുന്നു. ബ്രിട്ടീഷ് ആധിപത്യത്തിൽനിന്ന് മോചിതമായതിനെ തുടർന്നുള്ള സംഘർഷാവസ്ഥയിൽ 1791ലാണ് ഭരണഘടനയിലെ രണ്ടാം ഭേദഗതിയായി തോക്കവകാശം ഉൾപ്പെടുത്തിയത്. 233 വർഷം പിന്നിട്ടിട്ടും ഇത് മൗലികാവകാശമായി നിലനിർത്തുന്നത് അമേരിക്കൻ ജനത ഇപ്പോഴും എത്ര പ്രാകൃതാവസ്ഥയിലാണെന്നു കൂടിയാണ് കാണിക്കുന്നത്. ട്രംപിന് വെടിയേറ്റതോടെ ഈ വിഷയം വീണ്ടും സജീവ ചർച്ചാവിഷയമാകും. എന്നാൽ, എല്ലാവർക്കും തോക്കവകാശത്തിനു വാദിക്കുന്ന ട്രംപിന് വീരപരിവേഷം നൽകിയ സംഭവം അദ്ദേഹം വീണ്ടും യുഎസ് പ്രസിഡന്റാകാൻ ഇടയാക്കും എന്നതാണ് വിരോധാഭാസം. സ്ഥാനാർഥികളുടെ ഒന്നാം സംവാദത്തിൽ പരാജയപ്പെട്ട പ്രസിഡന്റ് ജോ ബൈഡനെ മാറ്റണമെന്ന ചർച്ചകൾ ഡെമോക്രാറ്റിക് പാർടിക്കുള്ളിൽ കൊഴുക്കുന്നതിനിടെയായിരുന്നു ട്രംപിനെതിരെ വെടിവയ്പുണ്ടായത്. ഇതോടെ ബൈഡനെ മാറ്റിയാലും ഡെമോക്രാറ്റുകൾക്ക് ജയിക്കാനാകുമോ എന്നത് സംശയത്തിലായിരിക്കുകയാണ്. അക്രമിയുടെ ലക്ഷ്യങ്ങൾ മനസ്സിലാക്കാൻപോലും ശ്രമിക്കാതെ അയാളെ സുരക്ഷാഭടന്മാർ കൊലപ്പെടുത്തിയത് സംശയങ്ങളുയർത്തുമ്പോൾ സാഹചര്യങ്ങൾ ട്രംപിന് അനുകൂലമാകുകയാണ്.

ദേശാഭിമാനി 17 Jul 2024 1:00 am

മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം >സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്റെ ഫലമായി വരും ദിവസങ്ങളിൽ അതിശക്തമായ മഴയുണ്ടാകുമെന്നാണ കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് കണ്ണൂർ, കാസർകോട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 18ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴ അപകടങ്ങളുണ്ടാക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. മലയോര മേഖലയിലുള്ളവരും ജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു.

ദേശാഭിമാനി 16 Jul 2024 11:29 am

കരയിലും വെള്ളത്തിലും വാഹനങ്ങൾക്ക് വേണം മികച്ച പരിരക്ഷ

കേരളത്തിൽ അസാധാരണ മഴ പതിവാണിപ്പോൾ. കടുത്ത വേനലിൽ കുളിരായെത്തിയ വേനൽമഴ അതിതീവ്രമഴയായി ഭീതിപരത്തി. കാലവർഷം കലിതുള്ളുന്നതാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി നമ്മൾ കാണുന്നത്. മഴ കനക്കുമ്പോൾ രൂപപ്പെടുന്ന വെള്ളക്കെട്ടിലും വെള്ളപ്പൊക്കത്തിലും ഓരോ വർഷവും നൂറുകണക്കിന് വാഹനങ്ങൾക്കാണ് നാശനഷ്ടങ്ങൾ ഉണ്ടാകുന്നത്. ഇങ്ങനെയുണ്ടാകുന്ന സാമ്പത്തികനഷ്ടം ഒരുപരിധിവരെ നേരിടാൻ വാഹന ഇൻഷുറൻസ് പോളിസികൾകൊണ്ട് സാധിക്കും. എന്നാൽ, ഏതുതരം പോളിസികൊണ്ട്, എന്തെല്ലാം പരിരക്ഷയാണ് വാഹനങ്ങൾക്ക് ലഭിക്കുകയെന്ന് വാഹന ഉടമ ശരിയായി മനസ്സിലാക്കിയില്ലെങ്കിൽ അവശ്യസമയത്ത് ഇത് ഉപകരിക്കാതെ പോകും. വേണം, എൻജിൻ പ്രൊട്ടക്ട് കവർ അടുത്തകാലത്ത് കൊച്ചി കളമശേരിയിൽ സംഭവിച്ചതുപോലെ കുറഞ്ഞസമയത്ത് കൂടുതൽ മഴ ഒരു പ്രദേശത്തുണ്ടായാൽ വെള്ളക്കെട്ട് ഉറപ്പാണ്. വാഹനങ്ങളുടെ എൻജിനുമുകളിൽ വെള്ളമെത്തിയാൽ ഉള്ളിലും കയറി എൻജിന് തകരാറ് വരുത്തിയേക്കാം. അതുപോലെ വെള്ളക്കെട്ടിലൂടെ ഓടിക്കുന്ന വാഹനങ്ങൾ നിന്നുപോയാൽ, ഉടൻ വീണ്ടും സ്റ്റാർട്ട് ചെയ്യുന്നതിലൂടെയും എൻജിനിൽ വെള്ളം കയറാനുള്ള സാധ്യതയുണ്ട്. വെള്ളം കയറി എൻജിന് തകരാറുണ്ടായാൽ അതിനുള്ള ഇൻഷുറൻസ് പരിരക്ഷ സാധാരണ ഇൻഷുറൻസ് പോളിസികളിൽ ഉണ്ടാകില്ല. അതിന് പ്രത്യേക എൻജിൻ പ്രൊട്ടക്ട് കവർ'കൂടി എടുക്കണം. അത് ആഡ് ഓൺ കവറായതുകൊണ്ട് പ്രീമിയത്തിന് ചെറിയൊരു അധിക തുകകൂടി നൽകേണ്ടിവരുമെങ്കിലും അതിലൂടെയുണ്ടാകുന്ന നേട്ടം അതിനേക്കാൾ വളരെ വലുതാണെന്ന് തിരിച്ചറിയണം. മികച്ചത് പാക്കേജ് പോളിസി കേരളത്തിലെ കാലാവസ്ഥ പരി​ഗണിക്കുമ്പോൾ വാഹനങ്ങൾക്ക് കഴിയുമെങ്കിൽ ഫുൾ കവർ അല്ലെങ്കിൽ പാക്കേജ് പോളിസി എടുക്കുന്നതാണ് നല്ലത്. ഇതിൽ വെള്ളപ്പൊക്കംമൂലം വാഹനങ്ങൾക്കുണ്ടാകുന്ന നഷ്ടങ്ങൾക്ക് പരിരക്ഷ ലഭിക്കും. ഫുൾ കവർ ഇൻഷുറൻസിൽ തേയ്മാനച്ചെലവുകൂടി ലഭിക്കുന്ന നിൽ ഡിപ്രീസിയേഷൻ' അഥവാ ബംബർ ടു ബംബർ' ആഡ് ഓൺ കവറും ഇന്ന് ലഭ്യമാണ്. അഞ്ചുവർഷം അല്ലെങ്കിൽ തുടർച്ചയായി ഏഴുവർഷംവരെ പ്രത്യേകം പ്രീമിയം അടച്ച് ഈ പരിരക്ഷ എടുക്കാം. തീപിടിത്തം, മിന്നൽ, മണ്ണിടിച്ചിൽ, ഭൂമികുലുക്കം, വെള്ളപ്പൊക്കം, ലഹള, മോഷണം, ഭീകരപ്രവർത്തനം, തുടങ്ങിയ അപ്രതീക്ഷിത ദുരന്തങ്ങൾമൂലമുള്ള എല്ലാ നഷ്ടത്തിനും വാഹന ഇൻഷുറൻസിൽ പരിരക്ഷയുണ്ട്. കിട്ടും നോ ക്ലെയിം ഡിസ്കൗണ്ട് ഫുൾ കവർ ഇൻഷുറൻസിൽ ക്ലെയിം ഇല്ലാത്ത ഓരോ വർഷത്തിനും അടുത്തവർഷം പോളിസി പുതുക്കുമ്പോൾ വാഹനത്തിനുള്ള പ്രീമിയത്തിൽ ഇളവുണ്ട്. തുടർച്ചയായ വർഷങ്ങളിൽ ക്ലെയിം ഇല്ലെങ്കിൽ ഇത് പരമാവധി പ്രീമിയത്തിന്റെ 50 ശതമാനംവരെ ലഭിക്കും. 15 ലക്ഷത്തിന്റെ അപകട ഇൻഷുറൻസ് അപകടത്തിൽ പരിക്ക് പറ്റിയാലും ജീവൻ നഷ്ടപ്പെട്ടാലും വാഹന ഉടമയ്ക്ക് ഇൻഷുറൻസ് പരിരക്ഷയില്ലാത്ത സാഹചര്യമാണ് മുമ്പുണ്ടായിരുന്നത്. വാഹനമുള്ളവരെല്ലാം സമ്പന്നരായിരിക്കില്ലല്ലോ. ഇത് പരിഗണിച്ച് മദ്രാസ് ഹൈക്കോടതി എല്ലാ വാഹന ഉടമകൾക്കും 15 ലക്ഷം രൂപയുടെ വ്യക്തിഗത അപകട ഇൻഷുറൻസ് നിർബന്ധമാക്കിയിട്ടുണ്ട്. അപ്രതീക്ഷിത ദുരന്തങ്ങളിൽ ഇത് വലിയ ആശ്വാസമാണ്. പോളിസി എടുത്തിരിക്കുന്ന ഇൻഷുറൻസ് കമ്പനിയിൽ ബന്ധപ്പെട്ട് ക്ലെയിം ഫോറവും ആവശ്യമുള്ള അനുബന്ധ രേഖകളും സമർപ്പിച്ചാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ക്ലെയിം തീർപ്പാക്കി നഷ്ടപരിഹാരം ലഭ്യമാകും. ഈ നിർബന്ധിത ഇൻഷുറൻസ് പരിരക്ഷയനുസരിച്ചുള്ള ക്ലെയിം ലഭിക്കാൻ കോടതിവഴി പോകേണ്ടതില്ല.ചരക്കുവാഹനത്തിൽ ജോലി ചെയ്യുന്നവർക്ക് പ്രത്യേകം പ്രീമിയം വാങ്ങി ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്. വർക്മെൻസ് കോമ്പൻസേഷൻ നിയമം അനുസരിച്ചാണ് നഷ്ടപരിഹാരം. അതിനായി എംപ്ലോയീ കോമ്പൻസേഷൻ കമീഷണർക്കാണ് പരാതി നൽകേണ്ടത്. വാഹനത്തിൽ കൊണ്ടുപോകുന്ന ചരക്കിന്റെ ഉടമസ്ഥന് അല്ലെങ്കിൽ പ്രതിനിധിക്ക് ചരക്കുമായി പോകുമ്പോൾ പരിരക്ഷയുണ്ട്. തേർഡ് പാർടി ഇൻഷുറൻസ് ഇൻഷുറൻസ് എന്നത് കമ്പനിയും വാഹന ഉടമയും തമ്മിലുള്ള ഒരു കരാറാണ്. കരാറിൽ കമ്പനി ഒന്നാംപാർടിയും വാഹനമുടമ രണ്ടാംപാർടിയുമാണ്. ഇവർ രണ്ടുമല്ലാത്ത മൂന്നാമതൊരാൾക്ക് ഉണ്ടാകുന്ന നഷ്ടത്തിന് പരിരക്ഷ നൽകുന്ന ഇൻഷുറൻസാണ് തേർഡ് പാർടി ഇൻഷുറൻസ്. ഇവിടെ വാഹനംമൂലം നഷ്ടമുണ്ടാകുന്ന ആരുമാകാം തേർഡ് പാർടി. പക്ഷേ, സ്വന്തം വാഹനം ഇടിച്ച് ഉടമയുടെ വസ്തുവകകൾക്ക് നഷ്ടമുണ്ടായാൽ ഇതിൽ പരിരക്ഷയില്ല.തേർഡ് പാർടി ഇൻഷുറൻസെങ്കിലും ഇല്ലാത്ത വാഹനങ്ങൾ നിരത്തിലിറക്കാൻ പാടില്ലെന്നാണ് മോട്ടോർ വാഹനനിയമം അനുശാസിക്കുന്നത്. വാഹനം പൊതുസ്ഥലത്ത് ഉപയോഗിക്കുമ്പോൾ ആ വാഹനം തട്ടി വഴിയാത്രക്കാർക്കോ വാഹനത്തിലുള്ളവർക്കോ പരിക്കുപറ്റുകയോ മരണം സംഭവിക്കുകയോ അല്ലെങ്കിൽ വസ്തുവകകൾക്ക് നഷ്ടം സംഭവിക്കുകയോ ചെയ്താൽ അതിനു നഷ്ടപരിഹാരം ലഭിക്കും. വസ്തുവകകൾക്കുള്ള നഷ്ടപരിഹാരത്തിന് ഏഴരലക്ഷം രൂപ എന്ന പരിധിയുണ്ട്. എന്നാൽ, മരണം സംഭവിക്കുകയോ മാരകമായ പരിക്കുപറ്റുകയോ ചെയ്താൽ ലഭിക്കേണ്ട നഷ്ടപരിഹാരത്തിന് പരിധിയില്ല. ലൈസൻസും ലഹരിയും ലൈസൻസ് ഇല്ലാത്തവർ വാഹനം ഓടിച്ച് അപകടത്തിൽപ്പെട്ടാൽ ഇൻഷുറൻസ് പരിരക്ഷയില്ല. ലൈസൻസ് എടുക്കാൻ പ്രായമാകാത്തവർ ഓടിച്ച് അപകടത്തിൽപ്പെടുന്ന നിരവധി കേസുകളുണ്ട്. അത്തരം കേസുകളിൽ വാഹനമുടമ നഷ്ടപരിഹാരം നാൽകേണ്ടിവരും. അതോടൊപ്പം പുതിയ മോട്ടോർ വാഹനനിയമം അനുസരിച്ച് വാഹനമുടമ ജയിൽവാസം ഉൾപ്പെടെ കടുത്തശിക്ഷയും ഏറ്റുവാങ്ങണം. മദ്യപിച്ച് വാഹനം ഓടിച്ച് അപകടത്തിൽപ്പെട്ടാലും ഇൻഷുറൻസ് പരിരക്ഷ കിട്ടില്ല. ഓട്ടോറിക്ഷകളും വാഹനകൈമാറ്റവും മുച്ചക്ര ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് ജില്ലാടിസ്ഥാനത്തിലാണ് നൽകുന്നത്. പെർമിറ്റുള്ള ജില്ലയുടെ പരിധിവിട്ട് പത്തു കിലോമീറ്റർവരെമാത്രമേ യാത്ര ചെയ്യാൻ അനുമതിയുള്ളൂ. അതിനപ്പുറം പോയി ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. അതുപോലെ ഏത് വാഹനമായാലും കൈമാറ്റം ചെയ്താൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിനോടൊപ്പം 15 ദിവസത്തിനുള്ളിൽ പോളിസിയും പുതിയ ഉടമയുടെ പേരിലേക്ക് മാറ്റിയില്ലെങ്കിൽ വാഹനത്തിന് അപകടമുണ്ടായാൽ നഷ്ടപരിഹാരം കിട്ടാൻ പ്രയാസമാണ്. മോട്ടോർ ഇൻഷുറൻസിൽ 50,000 രൂപയിലധികമുള്ള ക്ലെയിമിൽ സർവേയർമാർ പരിശോധിച്ച് നഷ്ടം കണക്കാക്കണമെന്നാണ് വ്യവസ്ഥ. ക്ലെയിം റിപ്പോർട്ട് ചെയ്താൽ ഇൻഷുറൻസ് കമ്പനി 24 മണിക്കൂറിനുള്ളിൽ നഷ്ടം കണക്കാക്കാൻ സർവേയറെ ഏർപ്പെടുത്തേണ്ടതാണ്. 15 ദിവസത്തിനുള്ളിൽ സർവേയർ റിപ്പോർട്ട് നൽകണം. റിപ്പോർട്ട് കിട്ടി ഒരാഴ്ചയ്ക്കുള്ളിൽ ക്ലെയിം തീർപ്പാക്കേണ്ടതാണ്. ഇൻഷുറൻസ് കമ്പനിയിൽനിന്ന് പരിഹാരമുണ്ടാ

യില്ലെങ്കിൽ പോളിസി ഉടമയ്ക്ക് ഇൻഷുറൻസ് ഓംബുഡ്സ്മാനെ സമീപിക്കാം. ഓംബുഡ്സ്മാന്റെ തീരുമാനം 30 ദിവസത്തിനുള്ളിൽ കമ്പനി നടപ്പാക്കണമെന്നാണ് നിയമം. ഇൻഷുറൻസ് തുക വാഹന ഇൻഷുറൻസിൽ ആദ്യവർഷം ഇൻഷുർ ചെയ്യാനുള്ള തുക നിശ്ചയിക്കുന്നത് വാഹനം വാങ്ങിയ വിലയുടെ അടിസ്ഥാനത്തിലാണ്. എന്നാൽ, പിന്നീടുള്ള വർഷങ്ങളിൽ തേയ്മാനവും വണ്ടി വിറ്റാൽ കിട്ടിയേക്കാവുന്ന വിലയും (ഇൻഷ്വേഡ് ഡിക്ലെർഡ് വാല്യു–- ഐഡിവി) പരി​ഗണിച്ചാണ് തുക നിശ്ചയിക്കുന്നത്. വാഹനം മോഷണംപോയാൽ ഇൻഷുറൻസ് കമ്പനിയുടെ പരമാവധി ബാധ്യത ഇൻഷുറൻസ് എടുത്തിരിക്കുന്ന തുകയാണ്. (ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് 
ഇന്ത്യ ഫെലോയാണ് ലേഖകൻ)

ദേശാഭിമാനി 16 Jul 2024 10:41 am

മുഹറം ; 
വഴിത്തിരിവുകളുടെ മാസം

ഇസ്ലാമിക കലണ്ടറിലെ (ഹിജ്റ) ആദ്യ മാസമാണ് മുഹറം. വിശുദ്ധം, നിരോധിക്കപ്പെട്ടത് എന്നൊക്കെയാണ് പദത്തിന് അർഥം. ഇസ്ലാമിക യുദ്ധം നിരോധിക്കപ്പെട്ട മാസങ്ങളിലൊന്നാണ് മുഹറം. ചന്ദ്രോദയത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാകയാൽ ഹിജ്റ വർഷത്തിന് സൂര്യ വർഷത്തേക്കാൾ ഏകദേശം പതിനൊന്ന് ദിവസം കുറവുണ്ടാകും. നിരവധി ചരിത്രമുഹൂർത്തങ്ങൾക്ക് ഈ മാസം സാക്ഷ്യം വഹിച്ചു. ആഷൂറാ എന്നറിയപ്പെടുന്ന മുഹറം മാസത്തിലെ പത്താം ദിവസമാണ് ഈ ചരിത്രമുഹൂർത്തങ്ങളത്രയും സംഭവിച്ചത് എന്നതാണ് കൗതുകകരം. ഈജിപ്തിലെ ഏകാധിപതിയായിരുന്ന ഫറവോയ്ക്കെതിരെ പ്രവാചകൻ മൂസ നടത്തിയ യുദ്ധം വിജയിച്ചത് ഈ മാസത്തിലാണ്. ഫറവോയും കൂട്ടരും ചെങ്കടൽ മുറിച്ചു കടക്കവെ മുങ്ങിമരിച്ച ദിവസം. അതോടെ ഫറവോയുടെ സ്വേച്ഛാധിപത്യം അവസാനിക്കുകയും ഇസ്രായീല്യരും പ്രവാചകൻ മൂസയും രക്ഷപ്പെടുകയും ചെയ്തു. നോഹ (നൂഹ് നബി) യുടെ കാലത്തെ വെള്ളപ്പൊക്കത്തെക്കുറിച്ച് മിക്ക വേദഗ്രന്ഥങ്ങളിലും പരാമർശമുണ്ട്. അധർമകാരികളായ നോഹയുടെ ജനം വെള്ളപ്പൊക്കത്തിൽ മുങ്ങി മരിച്ചു. നോഹയും അനുയായികളും ജീവജാലങ്ങളും പ്രത്യേക പെട്ടകത്തിൽ കയറി രക്ഷപ്പെട്ടു. ഈ സംഭവവും മുഹറം പത്താം ദിവസമാണ് നടന്നത്. പ്രവാചകൻ ജോസഫിനെ (യൂസുഫ്) ഫറവോയുടെ സേനാധിപനായ പോതിഫർ (അസീസ്) തെറ്റിദ്ധാരണയിൽ ജയിലിലിട്ടു. തന്റെ ഭാര്യ സുലൈഖയ്ക്ക് സുമുഖനായ യൂസുഫിൽ പ്രണയം ജനിച്ചു. അദ്ദേഹത്തെ പ്രാപിക്കാൻ കഴിയാത്തതിന്റെ രോഷത്താൽ സുലൈഖ മാനഭംഗം ആരോപിച്ച് ജയിലിലാക്കിയതാണ്. അസീസിന് പിന്നീട് തെറ്റ് ബോധ്യപ്പെട്ടു. മുഹറം പത്തിനാണ് യൂസുഫിനെ ജയിൽ മുക്തനാക്കിയത്. ഇങ്ങനെ ചരിത്രത്തിലെ പല വഴിത്തിരിവുകൾക്കും സാക്ഷ്യം വഹിച്ചതിനാൽ മുഹറം മാസവും അതിലെ പത്താം തീയതിയും മുസ്ലിങ്ങൾ പുണ്യദിവസമായി ആചരിക്കുന്നു. മുഹമ്മദ് നബിയുടെ ആഗമനത്തിന് മുമ്പും മറ്റ് സെമിറ്റിക് സമുദായങ്ങൾക്ക് മുഹറം പുണ്യമാസം തന്നെയായിരുന്നു. പത്താം ദിവസം ജനങ്ങൾ നോമ്പനുഷ്ഠിച്ച് ദൈവത്തോട് നന്ദി പറയണമെന്നാണ് ചട്ടം. അതേദിവസം വേദപാരായണം വർധിപ്പിക്കുകയും ദാനധർമങ്ങൾ അധികരിപ്പിക്കുകയും ചെയ്യുന്നത് പുണ്യമായി കരുതുന്നു. ഈ മാസത്തിന്റെ മറ്റൊരു പ്രത്യേകത ഹിജ്റ വർഷത്തിന്റെ ആരംഭം കുറിക്കുന്നു എന്നുള്ളതാണ്. പ്രവാചകൻ മക്കയിൽനിന്ന് മദീനയിലേക്ക് നടത്തിയ പ്രസിദ്ധമായ പ്രയാണ (ഹിജ്റ)ത്തെ അനുസ്മരിച്ചാണ് ഹിജ്റ വർഷം ആരംഭിക്കുന്നത്. മക്കയിൽ വധഭീഷണിവരെ നേരിട്ട മുഹമ്മദ് നബിയും അനുയായികളും ഉപദ്രവം സഹിക്ക വയ്യാതായപ്പോൾ മക്ക വിടാൻ തീരുമാനിക്കുന്നു. ആയിടയ്ക്ക് മദീനയില ജനം നബിയെ സ്വീകരിക്കാൻ തയ്യാറാകുന്നു. പ്രവാചകനും സഖാക്കളും മദീനയിലേക്ക് യാത്രയായി. അവിടെ പരസ്പരം കലഹിച്ചിരുന്ന ജനങ്ങളെ ഒരുമിപ്പിച്ച് ഖിലാഫത് എന്ന ഭരണകൂടത്തിന് ബീജാവാപം നൽകി. മദീനയിൽനിന്നാണ് ഇസ്ലാം ലോകത്തിന്റെ നാനാ ഭാഗത്തേക്കും പ്രചരിച്ചത്. കർബല മുഹറം മാസം പത്തിന് നടന്ന പ്രധാന സംഭവമാണ് കർബലയിലെ കൂട്ടക്കൊല. മധ്യ ഇറാഖിലുള്ള കർബല എന്ന സ്ഥലത്ത് വച്ച് ഏകാധിപതിയും മുസ്ലിം ഖലീഫയുമായ മുആവിയയുടെ മകൻ യസീദിനെതിരെ ക്രി.വർഷം 680ൽ നടന്ന യുദ്ധത്തിൽ പ്രവാചകന്റെ പൗത്രൻ ഹസ്രത് ഹുസൈനും കൂട്ടരും വീരമൃത്യു വരിച്ചു. ഇസ്ലാമിലെ ജനാധിപത്യ വ്യവസ്ഥയായ ഖിലാഫതിനെ അട്ടിമറിച്ച് ദമാസ്കസിൽ രാജാധിപത്യം കൊണ്ടുവന്ന് ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിച്ച യസീദിനെതിരെ നടന്ന യുദ്ധമാണിത്. യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസത്തിലാണ് യസീദ് ഈ ക്രൂരകൃത്യം നടത്തിയതെന്നുകൂടി പ്രസ്താവ്യമാണ്. യസീദ് സുഖലോലുപനും വംശചിന്ത ഉയർത്തിപ്പിടിക്കുന്നയാളുമാണ്. പ്രവാചകന്റെ കുടുംബമായ ഹാഷിം വംശത്തെ യസീദ് തെല്ലും അംഗീകരിച്ചില്ല. ഹാശിമികളെ പല ദ്രോഹങ്ങളും ഏൽപ്പിച്ച് നാടുകടത്തി. നബിയുടെ പിതൃവ്യ പുത്രൻ ഹസ്രത് അലിയോടും കുടുംബത്തോടും കുടുംബപരമായിത്തന്നെ ശത്രുതയിലാണ് യസീദ്. അതോടൊപ്പം ഇസ്ലാമിന്റെ ജീവിതശൈലി അദ്ദേഹം പരസ്യമായി നിരാകരിക്കുകയും ചെയ്തു. യസീദിനെക്കുറിച്ച് ഇസ്ലാമിക പണ്ഡിതൻ ഇബ്നു കീർ പറയുന്നത് ജീർണിച്ച ജീവിതശൈലി നയിച്ചയാളാണ് എന്നാണ്. പല കൊലപാതകങ്ങളിലും ഇദ്ദേഹം ഉൾപ്പെട്ടിരുന്നു. അൽ–- സുയൂത്തിയുടെ അഭിപ്രായത്തിൽ പ്രവാചകന്റെ നിരവധി അനുചരന്മാരും അവരുടെ കുട്ടികളും കൊല്ലപ്പെട്ടതിനു പിന്നിൽ യസീദിന്റെ കരങ്ങളുണ്ടായിരുന്നു. ഇങ്ങനെയുള്ള ഒരാൾ, അയാൾ ആരുടെ മകനായാലും ഖലീഫയായി അംഗീകരിക്കാൻ കഴിയില്ലെന്ന നിശ്ചയ ദാർഢ്യമാണ് ഹസ്രത് ഹുസൈനും അനുയായികളും കൈക്കൊണ്ടത്. സ്വേച്ഛാധിപതിയായ ഭരണാധികാരിയുടെ മുമ്പിൽ സത്യം തുറന്നു പറയാനും ആയുധമെടുക്കാനും ഹസ്രത് ഹുസൈൻ തയ്യാറായി. യുദ്ധത്തിൽ യസീദിന്റെ പട്ടാളം ഹസ്രത് ഹുസൈനെയും കുടുംബത്തെയും ക്രൂരമായി വധിച്ചു. ഹുസൈന്റെയും അനുയായികളുടെയും തല വെട്ടി കുന്തത്തിൽ ഉയർത്തിപ്പിടിച്ച് ജാഥയായി യസീദിന്റെ പക്കലെത്തിച്ചു. ഹുസൈന്റെ രക്തസാക്ഷിത്വത്തെ അനുസ്മരിക്കുന്ന ദിവസംകൂടിയാണ് മുഹറം പത്താം നാൾ. ‘രക്തസാക്ഷി മരിച്ചവനല്ല. അവൻ ദൈവത്തിന്റെ പക്കൽ ജീവിക്കുന്നവനാണ്. ദൈവമാണ് അവനെ സംരക്ഷിക്കുന്നത്’ എന്നാണ് ഖുർആൻ സാക്ഷ്യപ്പെടുത്തുന്നത്. മരണത്തെ ഭയപ്പെടുകയല്ല; നേരിടുകയാണ് വേണ്ടതെന്നും മരണം സ്ത്രീകൾക്ക് മാല എന്ന പോലെ ജീവിതത്തിന്റെ അലങ്കാരമാണെന്നും ഹസ്രത് ഹുസൈൻ പറഞ്ഞു. അപമാനത്തേക്കാളും നല്ലത് അഭിമാനത്തോടെയുള്ള മരണമാണ്. രക്തസാക്ഷിത്വത്തിന് തയ്യാറുള്ളവരാരോ അവർ കൂടെ വരിക. അല്ലാത്തവർക്ക് പിന്തിരിയാം–- എന്നാണ് ഹുസൈൻ തന്റെ യുദ്ധത്തിനു പോകും മുമ്പ് കൂടെ നിന്നവരോട് പറഞ്ഞത്. യുദ്ധത്തിന് പുറപ്പെടും മുമ്പ് അദ്ദേഹം യോദ്ധാക്കളോട് ചോദിച്ചു: “സത്യം അവഗണിക്കപ്പെടുകയും അസത്യം വിജയിക്കുകയും ചെയ്യുന്നത് നിങ്ങൾ കാണുന്നില്ലേ. അതിനാൽ തങ്ങൾക്കേറ്റവും പ്രിയപ്പെട്ടതും വിലപ്പെട്ടതുമായ ജീവിതത്തെ സമർപ്പിക്കാൻ തയ്യാറായി നിങ്ങൾ മുന്നോട്ടു വരിക”. നാലായിരത്തിലധികം വരുന്ന യസീദിന്റെ സൈന്യത്തെ നേരിടാൻ ചെറിയൊരു സൈന്യമേ ഹസ്രത് ഹുസൈന്റെ പക്കലുള്ളൂ. എന്നിട്ടും നിശ്ചയദാർഢ്യത്തോടെ അവർ പൊരുതി മരിച്ചു. സ്ത്രീകളും കുട്ടികളും ഈ യുദ്ധത്തിൽ പങ്കെടുത്തിരുന്നു. പ്രത്യേകിച്ചും ഹുസൈന്റെ സഹോദരി സൈനബ. അവർ യുദ്ധത്തിന്റെ മുമ്പിൽത്തന്നെ നിലയുറപ്പിച്ചു. രക്തസാക്ഷികളെ യഥാവിധി സംസ്കരിക്കാൻപ്പോലും യസീദിന്റെ പട്ടാളം സമ്മതിച്ചില്ല. തല കുന്തത്തിൽ നാട്ടി തലസ്ഥാനത്തേക്ക് കൊണ്ടുപോയി. ശരീരങ്ങൾ ആ മരുഭൂമിയിൽ പക്ഷിമൃഗാദികൾക്ക് ഭക്ഷണമായി. യുദ്ധത്തിൽ ഹുസൈനോടൊപ്പം അനുഗമിച്ച സ്ത്രീകളും കുട്ടികളും പട്ടാളത്തിന്റെ ക്രൂരതയിൽ നിന്നൊഴിവായി. എന്നിട്ടും സ്വേച്ഛാധിപത്യത്തോട് രാജിയാകാൻ ഇവരാരും തയ്യാറായില്ല. കൂട്ടക്കൊലയാണ് കർബലയിൽ അരങ്ങേറിയത്. തോമസ് കാർലൈൽ എഴുതിയതുപോലെ വിശ്വാസവും നിശ്ചയദാർഢ്യവുമാണ് ഹുസൈനെയും കൂട്ടരെയും തങ്ങൾ എണ്ണത്തിൽ കുറവാണെന്നറിഞ്ഞിട്ടും പൊരുതാൻ പ്രേരിപ്പിച്ചത്. മരണത്തെ അവരാരും ഭീകരമായി കണ്ടില്ല. ഷിയ മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം, ഇസ്ലാമികപ്രവാചകനായ മുഹമ്മദ് നബിയുടെ ചെറുമകനും മൂന്നാമത്തെ ഷിയാ ഇമാമുമായ ഹസ്രത് ഹുസൈന്റെ രക്തസാക്ഷിത്വത്തെ അനുസ്മരിക്കുന്ന അഷൂറ ഒരു വിലാപദിനമാണ്. ഹുസൈനോടുള്ള വിലാപം അടിച്ചമർത്തലിനെതിരായ പ്രതിഷേധ പ്രകടനമായും ദൈവത്തിനായുള്ള പോരാട്ടമായും ഗണിക്കുന്നു. വിലാപസമ്മേളനങ്ങൾ, ഘോഷയാത്രകൾ, നാടകീയമായ പുനരാഖ്യാനങ്ങൾ എന്നിവയിലൂടെ വർഷംതോറും ഷിയ വിഭാഗം ആഷൂറ ആചരിക്കുന്നു. അന്ന് ആത്മപീഡനത്തിന്റെ ദിവസമാണ്. ചങ്ങലകൾ കൊണ്ടടിച്ചും ആയുധങ്ങൾകൊണ്ടും അവർ ശരീരത്തിൽ മുറിവുകളേൽപ്പിക്കുന്നു. ശവമഞ്ചത്തിന്റെ രൂപങ്ങൾ ചുമന്ന് പ്രകടനങ്ങൾ നടത്തുന്നു. സുന്നി മുസ്ലിങ്ങൾ നോമ്പെടുത്തും ദാനധർമങ്ങൾ ചെയ്തും ഖുർആൻ പാരായണം ചെയ്തും ഈ ദിവസം ആചരിക്കുന്നു.

ദേശാഭിമാനി 16 Jul 2024 1:00 am

രാമനെ അറിയുക രാമായണത്തെയും - പ്രൊഫ. 
കെ ജി നാരായണൻ എഴുതുന്നു

‘ആത്മാനം മാനുഷം മന്യേ’ (എന്നെ മനുഷ്യനായി ഞാൻ കാണുന്നു) എന്നത് വാല്മീകി രാമായണത്തിലെ രാമന്റെ അതിശ്രദ്ധേയമായ ആത്മഗതവാക്യമത്രെ. രാമനെ മനസ്സിലാക്കാൻ ഇതിലേറെ മർമസ്പർശിയായ വാക്യമുണ്ടോയെന്നു സംശയം. ‘ഗിരികളും നദികളും ഭൂമിയിൽ നിലനിൽക്കുന്ന കാലംവരെ രാമായണം ലോകത്തിൽ പ്രചരിക്കും’ എന്ന് ബ്രഹ്മാവ് ആദികവിയിൽ ചൊരിഞ്ഞ ആശീർവാദ കൽപ്പന അന്വർഥമാകുന്നത് ഈ വാക്യത്തിന്റെ പിൻബലത്തിൽത്തന്നെയാകും. ഈ ലോകത്ത് ഗുണവാനും വീര്യവാനുമായ ഉത്തമ മനുഷ്യനാര്. (കോന്വസ്മിൻ ലോകേ ഗുണവാൻ കശ്ചവീര്യവാൻ) എന്ന ചോദ്യത്തിന് ലഭിച്ച നാരദോപദേശത്തിന്റെ പരിപൂരണമായിരുന്നല്ലോ രാമകഥാഖ്യാനം. ഉത്തമനായ ഒരു ജനനായകൻ മനുഷ്യസഹജമായ മമതാബന്ധങ്ങൾക്കുപരി രാജ്യതന്ത്രത്തിന്റെയും പൗരോഹിത്യാനുശാസനത്തിന്റെയും സമ്മർദങ്ങളിൽപ്പെട്ട് ധർമപത്നിയെപ്പോലും ത്യജിച്ച് നീറിനീറി ലോകവിമുക്തി നേടുന്നതാണ് രാമകഥാസാരം. കഥാഗതിയുടെ നിർണായക സന്ധികളിലെല്ലാം മനസ്സാക്ഷി വിരുദ്ധമായി ചിന്തിക്കാനും പ്രവർത്തിക്കാനും നിർബന്ധിതനായപ്പോൾ രാമന് നഷ്ടപ്പെട്ടത് അയോധ്യയുടെ രാജാധികാരം മാത്രമായിരുന്നില്ല. യുദ്ധാനന്തരം ലങ്കയിൽനിന്ന് വീണ്ടെടുക്കപ്പെട്ട പ്രാണപ്രേയസി സീതയെയുമായിരുന്നു. പൂർണഗർഭിണിയായ ആ പതിദേവതയെ ചാരിത്രശങ്കാകുലമായ ജനാപവാദം ഭയന്ന് ചതിവാക്കിൽ കുരുക്കി കാട്ടിലുപേക്ഷിച്ചതും അഗ്നിപരീക്ഷിതയാക്കിയതും അശ്വമേധയാഗ പൂർത്തീകരണത്തിനായി പത്നീസ്ഥാനത്ത് കാഞ്ചനസീതയെ പകരംവച്ചതുമെല്ലാം ഗുണദോഷസമ്മിതനായ ഒരു മനുഷ്യകഥാപാത്രത്തിന്റെ നിസ്സഹായ ദുർവിധിയായിട്ടാണ് ആദികവി വിഭാവനം ചെയ്തത്. രാമന്റേതിനേക്കാൾ തീക്ഷ്ണമായ സീതാദുഃഖപരമ്പര ചൊരിഞ്ഞുതീർത്ത കണ്ണീർ പ്രവാഹം സപ്ത സാഗരങ്ങളെയും അതിശയിക്കുന്നെന്ന നിരീക്ഷണത്തിന്റെ പരിധിയിൽ വരുന്ന മറ്റൊരു കഥാപാത്രം വിശ്വസാഹിത്യത്തിലുണ്ടാകാൻ ഇടയില്ല. ഇങ്ങനെ മനുഷ്യമഹാദുഃഖങ്ങളുടെ തീക്കടൽ കടഞ്ഞെടുത്ത പൂർവസൂരിയായ വാല്മീകിയെ മഹാകവി കാളിദാസൻ ‘രുദിതാനുസാരീ കവി’ എന്ന് പ്രശംസിക്കുന്നത് ആലോചനാമൃതംതന്നെ. സാഹിത്യ വിമർശക കേസരി കുട്ടികൃഷ്ണമാരാരുടെ നിശിതമായ യുക്തിചിന്തയുടെയും ക്രാന്തദർശനത്തിന്റെയും മകുടോദാഹരണമായി പറയാറുള്ള ‘വാല്മീകിയുടെ രാമൻ ’ എന്ന പ്രൗഢപഠനത്തിൽ വാല്മീകി ഭാവനയിൽ കണ്ട രാമന്റെ തികഞ്ഞ മനുഷ്യസ്വരൂപത്തെത്തന്നെയാണ് സൂക്ഷ്മമായി അനുസന്ധാനം ചെയ്തുറപ്പിക്കുന്നത്. എണ്ണമറ്റ പാഠഭേദങ്ങളോടെയെങ്കിലും രാമകഥയ്ക്കുണ്ടായ അഭൂതപൂർവവും അത്ഭുതകരവുമായ പ്രചാരം തിബറ്റ്, തുർക്കിസ്ഥാൻ, ഇൻഡോനേഷ്യ, ഇൻഡോ ചൈന, മ്യാൻമർ, ജാവ എന്നിങ്ങനെ രാജ്യാന്തര സീമകൾ ഉല്ലംഘിക്കപ്പെട്ടു എന്നതും എടുത്തുപറയേണ്ടതുണ്ട്. ഒുപ്പംതന്നെ കൗതുകകരമായത് രചയിതാവുതന്നെ ഉത്തരകാണ്ഡത്തിൽ കഥാഗതിയിലെ നിർണായക നിർവാഹകനും സാക്ഷിയുമായി പ്രത്യക്ഷപ്പെടുന്നതത്രെ. പൗരസ്ത്യരും പാശ്ചാത്യരുമായ ഒട്ടേറെ സംസ്കൃത പണ്ഡിതന്മാർ രാമായണകാവ്യത്തെ വാനോളം വാഴ്ത്തിയിട്ടുണ്ട്. പാശ്ചാത്യരായ ഓറിയന്റലിസ്റ്റുകളിൽ പ്രമുഖരായ മാക്സ്മുള്ളർ, മോണിയർ വില്യംസ്, എം വിന്റർനീൽസ്, എ ബി കീത്ത്, ആർതർ എ മാക്ഡോണൽ, ഫാദർ കാമിൽബുൽക്കെ എന്നീ പേരുകൾ പ്രത്യേകം സ്മരണീയം. ‘എ ഹിസ്റ്ററി ഓഫ് സാൻസ്ക്രിറ്റ് ലിറ്ററേച്ചർ' എന്ന വിഖ്യാത കൃതിയിൽ മാക്ഡോണൽ രേഖപ്പെടുത്തിയ പ്രശംസാവാക്യത്തിനുപരി രാമായണത്തിന്റെ സാർവാതിശായിത്വത്തിന് വേറെ ദൃഷ്ടാന്തമില്ല. അതിന്റെ തർജമ ഇങ്ങനെ: ‘ഉൽപ്പത്തിയിൽ മതപരമല്ലാത്ത ഒരു ഗ്രന്ഥം ഒരു ജനതയുടെ ജീവിതത്തെയും ചിന്തയെയും ഇത്ര അഗാധമായി പ്രചോദിപ്പിച്ചതിന് വിശ്വസാഹിത്യത്തിൽ വേറെ ഉദാഹരണം ഉണ്ടായിരിക്കില്ല'. ഈ പ്രശംസാവാക്യത്തിലെ ‘ഉൽപ്പത്തിയിൽ മതപരമല്ലാത്ത’ എന്ന ആദ്യഭാഗം അടിവരയിടേണ്ടതുണ്ട്. ‘രാമകഥ’ എന്ന പേരിൽ ഏറ്റവും ആധികാരിക പഠനഗ്രന്ഥം രചിച്ച ഫാദർ കാമിൽ ബുൽക്കെ, ആദിരാമായണ രചനാകാലമായി വിവക്ഷിക്കുന്നത് ക്രിസ്തുവർഷം രണ്ടാം ശതകമത്രെ. അക്കാലങ്ങളിലൊന്നും ഹിന്ദു എന്ന പദംപോലും കേട്ടുകേൾവിയില്ലാത്തതെന്ന് ഓർക്കുക. സുസംഘടിത ചട്ടക്കൂടോ ആധികാരിക വക്താക്കളോ അവകാശപ്പെടാനില്ലാത്ത ഹിന്ദുത്വത്തിന്റെ മതഗ്രന്ഥമായി വാല്മീകി രാമായണത്തെ വിശേഷിപ്പിക്കുന്നത് ആദികവിയുടെ വിശ്വവ്യാപ്തിയാർന്ന കവിത്വക്രാന്ത ദർശിത്വങ്ങളെ താഴ്ത്തിക്കെട്ടാനേ ഇടയാക്കൂ. മതഗ്രന്ഥപാരായണം ഭഗവത്പ്രീതിക്കായുള്ള കേവലഭക്തിഭാവത്തിൽ പരിമിതപ്പെടുന്നു എന്നതും കാണാതിരുന്നുകൂടാ. രാമകഥയ്ക്ക് നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ടുവന്ന അസംഖ്യം പുനരാവിഷ്കാരങ്ങളിൽ രാമൻ അവതാര പുരുഷന്റെ ദിവ്യപരിവേഷം പൂണ്ടവനാണ്. ഭക്തി പ്രസ്ഥാനം ഇന്ത്യയിൽ എമ്പാടും ശക്തിപ്രാപിച്ചപ്പോൾ കേരളീയ പ്രാതിനിധ്യത്തിന്റെ നടുനായകസ്ഥാനം സ്വാഭാവികമായും തുഞ്ചത്തെഴുത്തച്ഛനിൽ നിക്ഷിപ്തമായി. എഴുത്തച്ഛൻ പ്രയോഗത്തിൽ വരുത്തിയ മികവാർന്ന മലയാളഭാഷയും അതിന് സഹായകരമായിട്ടുണ്ട്. എന്നാൽ, തുഞ്ചത്താചാര്യന്റെ ഭക്തിഭാവസാന്ദ്രമായ അധ്യാത്മരാമായണ കാവ്യപാരായണത്തിന് മാസദൈർഘ്യമുള്ള കേവലാചാരരൂപം കൈവന്നത് സമീപകാലത്തുമാത്രമാണെന്ന് ഇന്ന് എത്രപേർ മനസ്സിലാക്കിയിട്ടുണ്ട്. വാല്മീകി രാമായണത്തിലെ അയോധ്യാകാണ്ഡം അശനിപാതംപോലുള്ള അശുഭ സംഭവ പരമ്പരയ്ക്കാണ് തിരികൊളുത്തിയത്. അയോധ്യാ രാജകൊട്ടാരത്തിലെ അന്തഃപുരത്തിൽ കുരുത്ത കുടില നയോപദേശം ഫലംകണ്ടത് രാമന്റെ അഭിഷേക വിഘ്നത്തിലും വനവാസ വിധിയനുസരിച്ചുള്ള നിഷ്കാസനത്തിലുമായിരുന്നല്ലോ. പുതുകാലത്ത് കൊട്ടിഘോഷിക്കപ്പെട്ട 'അയോധ്യാകാണ്ഡ'ത്തിലും അരങ്ങേറിയത് ഒരു മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രത്തിന് തീർത്തും ആശാസ്യമല്ലാത്ത കപടരാഷ്ട്രീയകരുനീക്കമായി ചരിത്രം രേഖപ്പെടുത്താതിരിക്കില്ല. അമിതാധികാര രാഷ്ട്രീയത്തിന്റെ കുടില ചാണക്യതന്ത്രത്താൽ വെട്ടിപ്പിടിച്ചെടുത്ത ആ സംഘർഷ ഭൂമിയിലെ പ്രാണപ്രതിഷ്ഠാഭാസത്തിൽ ആവാഹിക്കപ്പെട്ടത് പരമതദ്വേഷത്തിന്റെ ഉന്മാദ ലഹരിയല്ലാതെ മറ്റെന്താണ്. സംഘർഷഭൂമിയിലെ ബലിത്തറയിൽ കെട്ടിപ്പൊക്കിയ ആരൂഢത്തിനു കീഴെയുള്ള ഏത് പ്രതിഷ്ഠയിലാണ് രാമചൈതന്യം കുടികൊള്ളുന്നത്. പ്രതിഷ്ഠയുടെ നവനിർമിത മേൽവിതാനത്തിൽ രൂപപ്പെട്ട വിള്ളലും ചോർച്ചയും കാലം കരുതിവച്ച കാവ്യനീതിയാകുമോ. (തേവര എസ്എച്ച് കോളേജിലെ മലയാളം 
വിഭാഗം മുൻ മേധാവിയാണ് ലേഖകൻ)

ദേശാഭിമാനി 16 Jul 2024 1:00 am

ദുരന്തത്തിലും ദുഷ്‌ടലാക്ക്‌

തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട് ശുചീകരിക്കാനിറങ്ങിയ തൊഴിലാളി ജോയി ഒഴുക്കിൽപ്പെട്ട് മരിച്ചത് അങ്ങേയറ്റം ദുഃഖകരമാണ്. പാവപ്പെട്ട കുടുംബത്തിന്റെ ഏക ആശ്രയമാണ് അഴുക്കുചാലിൽ പൊലിഞ്ഞത്. രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായ തോട്ടിൽ മൂന്നാം ദിവസമാണ് നഗരസഭാ തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്. ഈ ദുരന്തം മലയാളികളുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. തോടുകളും ഓടകളും പുഴകളും മാലിന്യം തള്ളാനുള്ളതല്ലെന്ന് സദാ ഓർമിക്കണം. മാലിന്യങ്ങൾ വലിച്ചെറിയാനുള്ളതല്ലെന്ന സംസ്കാരം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കേണ്ട സമയം അതിക്രമിച്ചുവെന്നാണ് ആമയിഴഞ്ചാൻ സംഭവം ഒരിക്കൽക്കൂടി ഓർമിപ്പിക്കുന്നത്. തൊഴിലാളിയെ കണ്ടെത്താൻ നടത്തിയ രക്ഷാപ്രവർത്തനം എടുത്ത് പറയേണ്ടതാണ്. റെയിൽവേ ട്രാക്കിനടിയിലൂടെയുള്ള മാലിന്യം തിങ്ങിനിറഞ്ഞ നൂറ്റമ്പതോളം മീറ്റർ ടണലിലാണ് പരിശോധന നടത്തേണ്ടിയിരുന്നത്. ഈ ഭാഗത്ത് ഇറങ്ങുകതന്നെ പ്രയാസം. എന്നാൽ, അതിനെയെല്ലാം തൃണവൽഗണിച്ച് അഗ്നിരക്ഷാസേനയും സ്കൂബ ഡൈവിങ് സംഘവും അതിസാഹസികമായി ടണലിനുള്ളിലേക്ക് ഇറങ്ങി. നാലുമീറ്റർ ആഴവും ഏഴ് മീറ്റർ വീതിയും ഉണ്ടെന്ന് അവകാശപ്പെടുന്ന ടണലിന് ഉള്ളിലേക്ക് ആർക്കും കടക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് സ്കൂബ ഡൈവേഴ്സ് പറയുന്നു. ഓക്സിജൻ സിലിണ്ടറുമായി ഉള്ളിലോട്ട് പോകാനോ കുറച്ചു ദൂരം പോയാൽ തിരിച്ച് വരാനോ പറ്റാത്ത അവസ്ഥയാണ്. വർഷങ്ങളായി മാലിന്യം അടിഞ്ഞുകൂടി ടണലിന്റെ ഉൾഭാഗം കല്ലുപോലെയായെന്നാണ് ഇറങ്ങിയവർ പറയുന്നത്. അതുകൊണ്ടുതന്നെ ടണലിനുള്ളിൽ ചെന്നുള്ള പരിശോധന സാധ്യമായില്ല. കാമറ ഘടിപ്പിച്ച റോബോട്ടുകളുടെ സഹായത്തോടെയും വെള്ളം ശക്തമായി പമ്പുചെയ്തും മാലിന്യം പുറത്തേക്ക് ഒഴുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആമയിഴഞ്ചാൻ ദുരന്തത്തിന് ആരാണ് ഉത്തരവാദിയെന്ന ചർച്ചയും ഇപ്പോൾ പൊതുസമൂഹത്തിൽ നടക്കുന്നുണ്ട്. തിരുവനന്തപുരം കോർപറേഷനെയും സംസ്ഥാന സർക്കാരിനെയും പ്രതിക്കൂട്ടിലാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം ഒരു വിഭാഗം മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയക്കാരും തുടങ്ങി. സംസ്ഥാനത്ത് നടപ്പാക്കുന്ന മാലിന്യ നിർമാർജന പദ്ധതിയെ അടച്ചാക്ഷേപിക്കാനും ഹരിതകർമ സേനയെ ഇകഴ്ത്തിക്കാണിക്കാനും ചിലർ അത്യുത്സാഹം കാണിക്കുന്നുണ്ട്. ദുരന്തം ഉണ്ടായതിനെ അവസരമാക്കി സർക്കാരിനെയും കോർപറേഷനെയും ആക്രമിച്ച് ഇല്ലാതാക്കിക്കളയാമെന്നാണ് ചിലരുടെ ചിന്ത. യഥാർഥത്തിൽ എവിടെയാണ് അപകടം ഉണ്ടായത്. ആരാണ് തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചത്. ഈ രണ്ട് ചോദ്യത്തിന്റെയും ഉത്തരത്തിലുണ്ട് ദുരന്തത്തിന് ഉത്തരവാദി ആരെന്ന്. വെള്ളയമ്പലം ഒബ്സർവേറ്ററി ഹില്ലിൽനിന്ന് തുടങ്ങി തമ്പാനൂർ വഴി ആക്കുളം കായലിൽ ചേരുന്ന 12 കിലോമീറ്ററാണ് ഈ തോട്. 1931 ൽ തിരുവനന്തപുരം റെയിൽവേസ്റ്റേഷൻ ഉണ്ടാക്കുമ്പോഴും ഈ തോട് ഉണ്ട്. തോടിന്റെ സ്വാഭാവിക ഒഴുക്കിന് തടസ്സമുണ്ടാക്കേണ്ടായെന്ന ധാരണയിൽ തോടിനുമുകളിലൂടെയാണ് പാളങ്ങൾ നിർമിച്ചത്. നൂറ്റമ്പതോളം മീറ്റർ തോട് 93 വർഷമായി റെയിൽവേയുടെ അധീനതയിലാണെന്ന് ചുരുക്കം. ഈ ഭാഗത്ത് സംസ്ഥാന സർക്കാരിനോ കോർപറേഷനോ മറ്റേതെങ്കിലും ഏജൻസിക്കോ പ്രവേശനമില്ല. മറ്റാരെങ്കിലും കയറിയാൽ അതിക്രമിച്ചു കയറിയെന്നു പറഞ്ഞ് കേസ് കൊടുക്കും. 2018 ൽ തോട് വൃത്തിയാക്കാൻ കോർപറേഷൻ ശ്രമിച്ചപ്പോൾ ചെയർമാൻ വി കെ പ്രശാന്തിനെതിരെ കേസ് കൊടുത്ത അനുഭവവും നമുക്ക് മുന്നിലുണ്ട്. തിരുവനന്തപുരത്ത് എന്നല്ല ഒരു സ്ഥലത്തും റെയിൽവേയുടെ സ്ഥലത്ത് പണികളെടുക്കാൻ ആരെയും അനുവദിക്കില്ല. ഇവിടെ ശുചീകരിക്കണമെന്ന് മെയ് മാസത്തിൽ തന്നെ കോർപറേഷൻ റെയിൽവേ ഡിവിഷണൽ മാനേജരോട് ആവശ്യപ്പെട്ടതാണ്. നടപടി ഉണ്ടായില്ല. ജൂണിൽ വീണ്ടും ആവശ്യപ്പെട്ടു. എന്നിട്ടും അനങ്ങിയില്ല. മൂന്നാം വട്ടം ആവശ്യപ്പെട്ടപ്പോൾ ശനിയാഴ്ച നാല് തൊഴിലാളികളെ റെയിൽവേ പൊതുമരാമത്ത് വിഭാഗം നിയോഗിക്കുകയായിരുന്നു. സ്വകാര്യ ഏജൻസിക്ക് കരാർ കൊടുത്തതാണെന്ന് പറയുന്നു. എന്നാൽ ആർക്കാണ് കരാർ കൊടുത്തതെന്ന് വ്യക്തമല്ല. എന്തായാലും സുരക്ഷാ സംവിധാനമൊന്നും ഇല്ലാതെ മാലിന്യം നിറഞ്ഞ തോട്ടിലേക്ക് തൊഴിലാളികളെ ഇറക്കിയ റെയിൽവേയാണ് കുറ്റക്കാർ. ജോയിക്ക് വേണ്ടിയുള്ള തിരച്ചിലിനിടയിൽ 80 മീറ്റർ ദൂരത്തുനിന്ന് 40 ലോഡ് മാലിന്യം നീക്കിയെന്നാണ് പറയുന്നത്. വർഷങ്ങളായി അടിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്തിട്ടില്ലെന്നാണ് ഇതിൽനിന്ന് മനസ്സിലാക്കുന്നത്. റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിലെ മാലിന്യം ഉൾപ്പെടെ ഒഴുക്കുന്നത് ഈ തോട്ടിലേക്കാണ്. തോടിന്റെ മറ്റ് ഭാഗങ്ങൾ ഈ വർഷവും ശുചീകരിച്ചിട്ടുണ്ട്. റെയിൽവേയുടെ പൂർണ അധികാരത്തിലുള്ള സ്ഥലത്ത് അവർ നിയോഗിച്ച തൊഴിലാളിക്കുണ്ടായ അപകടത്തിന് പൂർണ ഉത്തരവാദിത്വം അവർക്കാണ്. എന്നാൽ അപകടം ഉണ്ടായപ്പോൾ രക്ഷാപ്രവർത്തനത്തിന് കോർപറേഷനോ സർക്കാരോ ഒട്ടും വിമുഖത കാണിച്ചിട്ടില്ല. സംഭവം ഉണ്ടായി മിനിറ്റുകൾക്കകം എല്ലാവിധ സജ്ജീകരണവും ഒരുക്കി സർക്കാരും കോർപറേഷനും മുന്നിൽത്തന്നെ ഉണ്ടായി. റെയിൽവേയാകട്ടെ രക്ഷാ പ്രവർത്തനത്തിലും പുറം തിരിഞ്ഞുനിന്നു. മാൻഹോളിലിറങ്ങി തിരച്ചിൽ നടത്തുമ്പോൾ അതിനു മുകളിലൂടെ ട്രെയിൻ കടത്തിവിടാൻ തയ്യാറായ റെയിൽവേയുടെ നടപടി തികച്ചും മനുഷ്യത്വരഹിതമായി. ഈ വസ്തുതയൊന്നും പറയാതെ കാടടച്ച് വെടിവയ്ക്കുന്നവർ ദുരന്തത്തിലും രാഷ്ട്രീയ മുതലെടുപ്പിനിറങ്ങിയവരാണ്. അവരെ സഹായിക്കാൻ വലതുപക്ഷ മാധ്യമങ്ങളും മത്സരിക്കുകയാണ്.

ദേശാഭിമാനി 16 Jul 2024 1:00 am

ജെൻഡർ ന്യൂട്രൽ ശുചിമുറികളെക്കുറിച്ചുതന്നെ

അറയ്ക്കുന്ന അസഭ്യഭാഷയിലാണ് ജെൻഡർ ന്യൂട്രൽ ടോയ്ലറ്റുകളെക്കുറിച്ചുള്ള സോഷ്യൽ മീഡിയ ചർച്ചകൾ. ലിംഗഭേദമില്ലാത്ത പൊതു ടോയ്ലറ്റുകളാണ് ജെൻഡർ ന്യൂട്രൽ ടോയ്ലറ്റുകൾ. വിദേശ രാജ്യങ്ങളിൽ ജെൻഡർ ന്യൂട്രൽ യൂണിസെക്സ് ടോയ്ലറ്റുകൾ സാധാരണയാണ്. എല്ലാ മനുഷ്യരും സമൂഹത്തിന്റെ ഭാഗമാണെന്ന യാഥാർഥ്യത്തെ സാമാന്യവൽക്കരിക്കുകയാണ് ഇത്തരം ടോയ്ലറ്റുകളുടെ ലക്ഷ്യം. ലിംഗനീതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സമീപകാല ശ്രമങ്ങളുടെ ഭാഗമായി സുപ്രീംകോടതി, ഡൽഹിയിലെ പ്രധാന കെട്ടിടത്തിലും അധിക കെട്ടിട സമുച്ചയത്തിലും വിവിധ സ്ഥലങ്ങളിൽ ഒമ്പത് ലിംഗ-നിഷ്പക്ഷ വിശ്രമമുറികൾ സ്ഥാപിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ചകളും ട്രോളുകളും എറണാകുളം മഹാരാജാസ് കോളേജിലെ ജെൻഡർ ന്യൂട്രൽ ശുചിമുറികളെപ്പറ്റിയാണ്. അഞ്ചുവർഷത്തോളമായി മഹാരാജാസ് കോളേജിൽ ലിംഗ സൗഹൃദ ശുചിമുറികളുണ്ട്. 2019ലാണ് ഇത്തരത്തിൽ ആദ്യ ടോയ്ലറ്റ് അവിടെ സ്ഥാപിക്കുന്നത്. ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്കുകൂടി സൗകര്യപ്രദമാക്കിയാണ് അത്തരം സംവിധാനം കോളേജിൽ ഒരുക്കിയത്. രണ്ടു വർഷംമുമ്പ് കോളേജ് നവീകരണത്തിന്റെ ഭാഗമായി പുതിയ ബ്ലോക്കുകൾ നിർമിച്ചപ്പോൾ ജെൻഡർ ന്യൂട്രൽ ശുചിമുറികൾ കുറച്ചുകൂടി വിപുലമാക്കി പിന്നെയും സ്ഥാപിച്ചു. ലിംഗഭേദമില്ലാത്ത സൗഹൃദാന്തരീക്ഷം എല്ലാ വിദ്യാർഥികളിലും വളർത്തിയെടുക്കുകയെന്ന ആശയംകൂടി അതിന് പുറകിലുണ്ട്. ശുചിമുറികളിൽ ആണ് പെണ്ണ് വേർതിരിവ് ഒഴിവാക്കി മുഴുവനായും യൂണിസെക്സ് ടോയ്ലറ്റുകൾ മാത്രമുള്ള രാജ്യങ്ങളോ ഇടങ്ങളോ ഇല്ല. പകരം പുരോഗമന രീതികൾ സ്വീകരിക്കുന്ന പല രാജ്യങ്ങളിലും യൂണിസെക്സ് ടോയ്ലറ്റുകൾ നമുക്ക് കാണാൻ സാധിക്കും. നിലവിലെ സാമൂഹ്യ സാഹചര്യത്തിൽ പുരുഷന്മാർ നിൽക്കുന്ന ശുചിമുറിയിലേക്ക് കയറിച്ചെല്ലാൻ സ്ത്രീക്കും സ്ത്രീകൾ തിങ്ങിനിറഞ്ഞ ടോയ്ലറ്റിലേക്ക് കയറാൻ പുരുഷനും അസ്വാസ്ഥ്യം അനുഭവപ്പെടാം. ശീലങ്ങൾ അതിനോട് പൊരുത്തപ്പെടാൻ അനുവദിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ജെൻഡർ വ്യത്യാസങ്ങളുള്ള ടോയ്ലറ്റുകൾക്ക് പുറമെ ജെൻഡർ ന്യൂട്രൽ ടോയ്ലറ്റുകൾകൂടി പൊതു ഇടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസുകളിലുമൊക്കെ സ്ഥാപിക്കുമ്പോൾ അത് ഉപയോഗിക്കുന്നതിൽ അസൗകര്യം തോന്നാത്തവർ അത്തരം ടോയ്ലറ്റുകൾ ഉപയോഗിക്കും. കാലക്രമേണ അത്തരം ടോയ്ലറ്റുകൾ സൗകര്യപ്രദമായി തോന്നുന്നവരുടെ എണ്ണം വർധിക്കും. ആൺ, പെൺ വേർതിരിച്ചിരിക്കുന്ന ടോയ്ലറ്റുകൾ ഉപയോഗിക്കാൻ വിസമ്മതിച്ചാൽ പല ട്രാൻസ് ആളുകൾക്കും ടോയ്ലറ്റിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടേക്കാം, കൂടാതെ അപമാനംമുതൽ അക്രമംവരെ നേരിടേണ്ടി വരും. മിക്സഡ് ഡോർമെട്രികൾ സൗകര്യപ്രദമായി ഉപയോഗിക്കുന്ന ആളുകൾ കേരളത്തിലുണ്ട്. അമിതമായ കൊട്ടിഘോഷിക്കലുകൾ ഇല്ലാത്തതും പരസ്യം ചെയ്യപ്പെടാത്തതുമായ മിക്സഡ് ഡോർമെട്രികൾ കോഴിക്കോടും കൊച്ചിയും അടക്കം കേരളത്തിൽ പലയിടങ്ങളിലും ഉണ്ട്. ഇന്ത്യയിൽ യാത്രാ പ്രാധാന്യമുള്ള സ്ഥലങ്ങളിലൊക്കെയും ഇത്തരത്തിലുള്ള മിക്സഡ് ഡോർമിറ്ററികൾ ഉണ്ട്. ലിംഗപരമായ വേർതിരിവുകൾ ഇല്ലാതെ ആർക്കും ഉപയോഗിക്കാവുന്ന ഒരേയൊരു ടോയ്ലറ്റ് മാത്രമുള്ള സ്ഥാപനങ്ങളും കെട്ടിടങ്ങളും നമ്മുടെ നാട്ടിൽ പണ്ടുമുതലേ ഉണ്ട്. അവയൊക്കെയും ഒരു തലക്കെട്ടും ഇല്ലാതെ വെറും ശുചിമുറികളായി നിലനിന്നവയാണ്. റെയിൽവേ സ്റ്റേഷൻപോലുള്ള പൊതു ഇടങ്ങളിലൊക്കെ ലിംഗ വേർതിരിവുള്ള ടോയ്ലറ്റുകൾ ഒരിടത്തും യൂണിസെക്സ് ടോയ്ലറ്റുകൾ മറ്റൊരിടത്തും സ്ഥാപിക്കാവുന്നതാണ്. ലിംഗ നിഷ്പക്ഷത എന്ന ആശയം മതനിഷേധമാണെന്ന് വാദിക്കുന്ന ചിലർ നമുക്കിടയിലുണ്ട്. അവരുടെ ആശങ്കകൾ ബോധവൽക്കരണത്തിലൂടെയും എല്ലാത്തരം ടോയ്ലറ്റുകളും പാലിക്കേണ്ട നിയമപരമായ ആവശ്യകതകളുടെ വിശകലനത്തിലൂടെയും ഏറ്റവും സുരക്ഷിതമായ രീതിയിൽ ടോയ്ലറ്റുകൾ ഡിസൈൻ ചെയ്യുന്നതിലൂടെയും ഇല്ലാതാക്കാൻ സാധിക്കും. കഴിഞ്ഞവർഷം ഇംഗ്ലണ്ടിൽ ലിംഗ നിഷ്പക്ഷ ടോയ്ലറ്റുകളുടെ വർധന കാരണം സ്ത്രീകളുടെയും പ്രായമായവരുടെയും സ്വകാര്യത നഷ്ടമാകുന്നെന്ന പരാതികളുടെ ഭാഗമായി പുതുതായി നിർമിക്കുന്ന കെട്ടിടങ്ങളിൽ അത്തരം ടോയ്ലറ്റുകൾ ഒഴിവാക്കണമെന്നുള്ള നിർദേശം സർക്കാർ മുന്നോട്ടു വച്ചു. കെട്ടിടങ്ങളിൽ ആവശ്യത്തിന് സ്ഥലസൗകര്യങ്ങൾ ഉണ്ടെങ്കിൽ യൂണിസെക്സ് ടോയ്ലറ്റുകൾ ആകാമെന്നും സ്ഥലപരിമിതി നിലനിൽക്കുമ്പോൾ സ്ത്രീകളുടെ ശുചിമുറികളോടു ചേർത്ത് അത്തരം ടോയ്ലറ്റുകൾ സ്ഥാപിക്കരുതെന്നും ഗവൺമെന്റ് നിർദേശിച്ചു. യൂണിസെക്സ് ടോയ്ലറ്റുകളുടെ എണ്ണം വർധിക്കുമ്പോൾ പ്രത്യേകം പ്രത്യേകം ടോയ്ലറ്റുകൾ ഉള്ളതിനേക്കാൾ തിരക്ക് അനുഭവപ്പെടുന്നെന്നും നിഗമനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഫെമിനിസ്റ്റ് ആർക്കിടെക്ച്ചർ, എൽജിബിടി+ എന്നിവയുൾപ്പെടെയുള്ള ഓർഗനൈസേഷനുകൾ, ‘ലിംഗഭേദമില്ലാതെ അന്തസ്സോടെ ടോയ്ലറ്റ് സൗകര്യങ്ങൾ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ലിംഗസൗഹൃദ ശുചിമുറികൾ അനുവദിക്കുന്നു' എന്ന് വാദിച്ചു. പൊതുസൗകര്യങ്ങൾ ഉപയോഗിക്കുമ്പോൾ എല്ലാവർക്കും സ്വകാര്യതയും അന്തസ്സും ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്നും ലിംഗ നിഷ്പക്ഷ ശുചിമുറികളുടെ ആധിക്യം സ്ത്രീകളുടെയും പെൺകുട്ടികളുടെയും അത്തരം മൗലിക അവകാശങ്ങളാണ് നിഷേധിക്കുന്നതെന്നും ഇംഗ്ലണ്ടിലെ ഒരു മന്ത്രി അഭിപ്രായപ്പെട്ടു.

ദേശാഭിമാനി 15 Jul 2024 1:57 pm

ജീവിക്കാനായി മലയാളം പഠിച്ചു; അബ്ബാസിന്റെ അക്ഷരങ്ങൾ 
ഇനി സിലബസിൽ

തിരുവനന്തപുരം>മലയാളത്തിലെഴുതിയ ബോർഡ് വായിക്കാനറിയാതെ ബസ് മാറിക്കയറിയ ഒരുപാട് അനുഭവമുണ്ട് അബ്ബാസിന്. എട്ടാം ക്ലാസുവരെ തമിഴ്നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി കുടുംബത്തോടൊപ്പം നാടുവിട്ട് മലപ്പുറത്തെത്തിയ അന്നത്തെ പതിമൂന്നുകാരന് വായനയും എഴുത്തും സ്വപ്നത്തിനപ്പുറമുള്ള ലോകമായിരുന്നു. എട്ടിൽ പഠനം നിർത്തിയ, കേരളത്തിൽ ഒരു സ്കൂളിലും പോകാത്ത ആളുടെ എഴുത്ത് ഇന്ന് പാഠപുസ്തകത്തിന്റെ ഭാഗമാണ്. കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബിഎ മലയാളം സിലബസിലാണ് മുഹമ്മദ് അബ്ബാസിന്റെ ‘വിശപ്പ് പ്രണയം ഉന്മാദം’ എന്ന പുസ്തകത്തിലെ ഒരു ഭാഗം ഇടംപിടിച്ചത്. ഇവാൻ ഇല്ലിച്ചിന്റെ ആത്മഹത്യ’ എന്ന കുറിപ്പാണ് സിലബസിൽ ഉൾപ്പെടുത്തിയത്. ‘വിറച്ച് വിറച്ച് അന്നെഴുതിയ കടലും ആകാശവും തിരമാലയുമൊക്കെ അബ്ബാസെന്ന കുട്ടി ഒരിക്കൽ കൂടി എഴുതുന്നു. ഒത്തിരി സന്തോഷം. എല്ലാവരോടും എല്ലാത്തിനോടും നിറഞ്ഞ സ്നേഹം’- പുസ്തകം സിലബസിൽ ഉൾപ്പെടുത്തിയതിന്റെ സന്തോഷം അബ്ബാസ് ഇങ്ങനെയാണ് ഫെയ്സ്ബുക്കിൽ കുറിച്ചത്. മലപ്പുറം കോട്ടക്കൽ വലിയപറമ്പിൽ മുഹമ്മദ് അബ്ബാസിന്റെ ജീവിതം കഥകളേക്കാൾ അതിശയോക്തി നിറഞ്ഞതാണ്. പെയിന്റുപണിയാണ് ഉപജീവനം. കന്യാകുമാരി ജില്ലയിലെ പെരും ചിലമ്പ് എന്ന സ്ഥലത്തുനിന്നാണ് കേരളത്തിലേക്ക് പറിച്ചുനട്ടത്. വീട്ടിലെ സാഹചര്യം പഠിപ്പ് തുടരുന്നതിന് തടസ്സമായി. ഒടുവിൽ ജീവിക്കണമെങ്കിൽ മലയാളം അറിയണമെന്നായപ്പോൾ തനിയെ എഴുതാനും വായിക്കാനും പഠിച്ചു. ആക്രിക്കടയിൽനിന്നുള്ള ബാലപുസ്തകങ്ങളായിരുന്നു പഠനസഹായി. വാക്കുകൾ വഴങ്ങിയപ്പോൾ വായന മലയാള സാഹിത്യത്തിലേക്ക് പരന്നു. പിന്നീട് പുസ്തകങ്ങളായിരുന്നു ജീവിതത്തിലെ കൂട്ട്. സമയം കിട്ടുമ്പോളെല്ലാം അബ്ബാസ് പുസ്തകങ്ങളിലേക്ക് ചുരുങ്ങി. ഇതിനിടെ കടുത്ത വിഷാദരോഗം പിടിപെട്ടു. മൂന്നുതവണ ആത്മഹത്യാശ്രമം നടത്തി. ഒരു തവണ മരണത്തിന്റെ വക്കിൽനിന്നാണ് രക്ഷപ്പെട്ടത്. അനുഭവങ്ങൾ പുസ്തകങ്ങളായി പരിണമിച്ചപ്പോൾ വായനാലോകം അത് ഏറ്റെടുത്തു. ഇതിനോടകം അഞ്ചു പുസ്തകങ്ങളും ഒരു നോവലും എഴുതി. വിശപ്പ് പ്രണയം ഉന്മാദം എന്നതിന് പുറമേ ‘ഒരു പെയിന്റ് പണിക്കാരന്റെ ലോക സഞ്ചാരങ്ങൾ’, ‘മനുഷ്യൻ എന്നത് അത്ര സുഖമുള്ള ഒരേർപ്പാടല്ല’, ‘ആത്മഹത്യക്കും ഭ്രാന്തിനുമിടയിൽ’, ‘വെറും മനുഷ്യർ’ എന്നിവയാണ് മറ്റു പുസ്തകങ്ങൾ. ‘അബുവിന്റെ ജാലകങ്ങൾ’ നോവൽ ആണ്. ഭാര്യ നസീമയും മൂന്നുമക്കളും അടങ്ങുന്നതാണ് കുടുംബം.

ദേശാഭിമാനി 15 Jul 2024 1:50 pm

ഇടവേളയുടെ 'ഇടവേളകളില്ലാതെ' പ്രകാശനം ചെയ്തു

കൊച്ചി : അഭിനയചാതുരി കൊണ്ട് മലയാളമനസ്സില് ഇടംപിടിച്ച ഇടവേളബാബുവിന്റെ ആത്മകഥാംശമുള്ള ഇടവേളകളില്ലാതെ - ചലച്ചിത്രതാരസംഘടന 'അമ്മ'യുടെ മുപ്പതാം വാര്ഷിക ജനറല്ബോഡി യോഗത്തില് കേന്ദ്ര 1പെട്രോളിയം മന്ത്രിയും ചലച്ചിത്ര നടനുമായ സുരേഷ് ഗോപി, പത്മഭൂഷണ് മോഹന്ലാലിന് നല്കി പ്രകാശനം ചെയ്തു. കെ. സുരേഷ് തയ്യാറാക്കി ലിപി പബ്ലിക്കേഷന്സ് പ്രസിദ്ധീകരിച്ച പുസ്തകം ഇടവേള ബാബുവിന്റെ ജീവിതം മാത്രമല്ല, കുറിച്ചിട്ടിരിക്കുന്നതിലേറെയും അമ്മയെന്ന സംഘടനെയെകുറിച്ചാണ്. അതിന്റെ പിറവി, സംഘടന നേരിട്ട പ്രതിസന്ധികള്, അതിനെ അതിജീവിച്ച വഴികള് എല്ലാം വിശദമായി പ്രതിപാദിക്കുന്ന കൃതിക്ക് അവതാരിക എഴുതിയത് പത്മഭൂഷണ് മോഹന്ലാലാണ്. എറണാകുളം ഗോകുലം കണ്വെന്ഷന് സെന്ററില് നടന്ന വര്ണ്ണാഭമായ ചടങ്ങില് ചലച്ചിത്രതാരങ്ങളായ ശ്വേതാ മേനോന്, മണിയന്പിള്ള രാജു, സിദ്ദിഖ്, ജയസൂര്യ, കെ. സുരേഷ്, ലിപി പബ്ലിക്കേഷന്സ് സാരഥി ലിപി അക്ബര് എന്നിവര് സംബന്ധിച്ചു.

ദേശാഭിമാനി 15 Jul 2024 1:40 pm

ബഷീർ: അനുഭവങ്ങളുടെ വൻകര

ചില മനുഷ്യർ എത്ര കാലം കഴിഞ്ഞാലും ജീവിതത്തിൽനിന്ന് ഇറങ്ങിപ്പോവില്ല, അതായിരുന്നു ബഷീർ. അതുകൊണ്ടാണല്ലോ ഓർമയിലേക്ക് മറഞ്ഞിട്ട് 30 വർഷം പിന്നിടുമ്പോഴും ആ അക്ഷരമാന്ത്രികൻ ഈ ലോകത്തില്ലെന്ന് നമുക്ക് തോന്നാത്തത്. ബഷീറിനെക്കുറിച്ച് വിവിധ ക്ലാസുകളിൽ പഠിക്കാനുണ്ടല്ലോ.. കോ ട്ടയത്ത് വൈക്കം തലയോലപ്പറമ്പിൽ ജനിച്ച്, കോഴിക്കോട് താമസിച്ച്, 'ബേപ്പൂർ സുൽത്താ’നായ സാഹിത്യകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. അനുഭവങ്ങൾകൊണ്ട് അത്രമേൽ സമ്പന്നമായ ജീവിതത്തെ കഥകളായും നോവലുകളായും എഴുതിക്കൂട്ടിയ ബഷീറിനെ അനുഭവങ്ങളുടെ വൻകരയെന്നാണ് നിരൂപകർ വിശേഷിപ്പിച്ചത്. 1908 ജനുവരിയിലാണ് ജനനം. കായി അബ്ദുറഹിമാന്റെയും കുഞ്ഞാച്ചുമ്മയുടെയും മൂത്ത മകൻ. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരത്തിൽ നാട് തിളച്ചുമറിയുമ്പോൾ കുഞ്ഞു ബഷീറിന് ചുമ്മാ അടങ്ങിയൊതുങ്ങിയിരിക്കാൻ കഴിഞ്ഞില്ല. വൈക്കം സത്യഗ്രഹ സമരത്തിന് ഗാന്ധിജി വരുന്നുണ്ടെന്നറിഞ്ഞ് സ്കൂളിൽ നിന്നിറങ്ങി ഒറ്റപ്പോക്കങ്ങ് പോയി. അത് സ്വാതന്ത്ര്യപ്പോരാട്ടത്തിലേക്കുള്ള ഇറങ്ങിപ്പോക്കായി ! സ്കൂളിൽനിന്ന് പുറത്തായെങ്കിലും ഗാന്ധിയെക്കണ്ടു; തൊട്ടു! ‘‘ഉമ്മാ..... ഞാൻ ഗാന്ധിയെ തൊട്ടു!’’ - പിന്നീടതിൽ അഭിമാനംകൊണ്ടു. 1930ൽ കോഴിക്കോട്ട് ഉപ്പുസത്യഗ്രഹത്തിനെത്തി അറസ്റ്റിലായതോടെ സബ് ജയിലിൽ റിമാൻഡ് തടവ്. പിന്നീട് കണ്ണൂർ സെൻട്രൽ ജയിലിൽ മൂന്നുമാസം കഠിന തടവ്. ജയിൽ മോചിതനായപ്പോൾ തീവ്രവാദസംഘമുണ്ടാക്കി അതിന്റെ മുഖപത്രമായി ‘ഉജ്ജീവനം' വാരിക തുടങ്ങി, ‘പ്രഭ'യെന്ന തൂലികാനാമത്തിൽ അതിരൂക്ഷ ഭാഷയിൽ ലേഖനങ്ങളെഴുതി. വൈകാതെ വാരിക സർക്കാർ നിരോധിച്ചു. നാട്ടിൽ തുടരാൻ പറ്റാത്ത സാഹചര്യത്തിൽ ബഷീർ നാടുവിട്ടു. കുറേവർഷം ബഷീർ ഇന്ത്യയൊട്ടാകെ അലഞ്ഞുനടന്നു. അക്കാലത്ത് കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിയായും സൂഫി സന്ന്യാസിയായും മാറി മാറി ജീവിച്ചു. പണിയെടുക്കാതെ തിന്നുന്ന പണിയാണ് സന്ന്യാസമെന്ന് തോന്നിയപ്പോൾ അതുപേക്ഷിച്ചു. ജാലവിദ്യക്കാരൻ, പാചകക്കാരൻ, ഗൂർഖ, പത്രവിൽപ്പനക്കാരൻ, ഗുമസ്തൻ, രാഷ്ട്രീയ നേതാവ്, പത്രാധിപർ തുടങ്ങിയ ജോലികൾ. ആഫ്രിക്കയിലും അറബി നാടുകളിലും സഞ്ചരിച്ചു. ഏതാണ്ട് ഒമ്പതുവർഷത്തെ യാത്രയിൽ, പല ഭാഷകളും പഠിച്ചു. ദേശാന്തരങ്ങളിൽ മനുഷ്യർ അനുഭവിക്കുന്ന തീവ്രദാരിദ്ര്യവും ദുരിതങ്ങളും ക്രൂരതയും വഞ്ചനയും നേരിട്ടറിഞ്ഞു. വീടുവിട്ടുപോയതുതൊട്ട് എല്ലാ രാത്രിയിലും മകൻ വരുമെന്ന പ്രതീക്ഷയിൽ ചോറുവിളമ്പി കാത്തിരുന്ന ഉമ്മയ്ക്ക് ആശ്വാസമായി ബഷീർ ഒടുവിൽ നാട്ടിലേക്ക് തിരിച്ചു വന്നു. അനുഭവങ്ങളുടെ വൻകര’യല്ലാതെ, മറ്റൊന്നും സമ്പാദിക്കാനാകാതെയായിരുന്നു ആ മടങ്ങിവരവ്. സ്വന്തംകാര്യം ചിന്തിക്കാത്ത ആ മനുഷ്യൻ എറണാകുളത്ത് സാമൂഹ്യ- രാഷ്ട്രീയ പ്രവർത്തനങ്ങളിൽ മുഴുകി. പൗരനാദം,ദീപം, രാജ്യാഭിമാനി,ജയകേസരി തുടങ്ങിയ പ്രസിദ്ധീകരണങ്ങളുമായി സഹകരിച്ച് ജീവിതം മുന്നോട്ടു നീക്കി. നേരനുഭവങ്ങളുടെ ആ വമ്പൻ ശേഖരത്തിൽനിന്ന് ഓർത്തെടുത്ത് ഓരോന്നോരോന്നായി ബഷീർ എഴുതിത്തുടങ്ങി. വരുമാനമാർഗമെന്ന നിലയിലായിരുന്നു എഴുത്ത്. ജയകേസരിയിലെ ‘എന്റെ തങ്ക’മായിരുന്നു ആദ്യ കഥ. പൊള്ളുന്ന അനുഭവങ്ങൾ നർമം കലർത്തി കഥകളായും നോവലുകളായും കാവ്യാത്മകമായ ഓർമക്കുറിപ്പുകളായും തുടർച്ചയായി വെളിച്ചം കണ്ടു. അനുഭവങ്ങളുടെ ചൂടും ചോരപ്പാടുമുള്ള രചനകൾ മലയാളികൾ ഹൃദയത്തിലേറ്റുവാങ്ങി. ജീവിതം വായിക്കാം ബഷീറിനെ വായിക്കുകയെന്നാൽ നാനാതരം ജീവിതത്തെ വായിക്കുക എന്നുകൂടി അർഥമുണ്ട്. മനുഷ്യാവസ്ഥകളുടെ വൈവിധ്യം ബഷീർ കൃതികളിൽ കാണാം. മനുഷ്യരും എലിയും വവ്വാലും പാമ്പും ആടും കാക്കയും കുറുക്കനും കീരിയും ഉറുമ്പും അടങ്ങിയ വലിയൊരു ജീവിലോകം ആ കഥാപ്രപഞ്ചത്തിലുണ്ട്. ഈ ഭൂമിയുടെ അവകാശികൾ അവരുകൂടിയാണെന്ന്, അവർ നമ്മുടെ സഹജീവികളാണെന്ന്, അവരുടെ ജീവിതത്തിന് ഹാനികരമായ പ്രവർത്തനങ്ങൾ പാടില്ലെന്ന് ഓർമപ്പെടുത്തുന്നുണ്ട് ബഷീർ. നമ്മുടെയുള്ളിലെ കുഞ്ഞുലോകത്തെ കുറേക്കൂടി വിശാലമായി കാണാൻ പ്രേരിപ്പിക്കുന്ന അത്രമേൽ ജീവിതഗന്ധിയായ പ്രമേയങ്ങളാണ് അതിലളിത ഭാഷയിൽ ബഷീറെഴുതിയത്. പ്രേമലേഖനം മതാതീത പ്രണയത്തിന്റെയും ഒപ്പം വിരഹത്തിന്റെയും കഥയാണ് 1943ൽ പ്രസിദ്ധീകരിച്ച ‘പ്രേമലേഖനം’. വിവാഹപ്രായം കഴിഞ്ഞ സാറാമ്മയും അവളുടെ വീട്ടിൽ വാടകക്കാരനായ കേശവൻ നായരുമാണ് പ്രധാന കഥാപാത്രങ്ങൾ. അവർ പ്രണയത്തിലാവുന്നു. ശമ്പളമുള്ള ജോലിയില്ലാത്ത സാറാമ്മയ്ക്ക്, പ്രേമിക്കുന്നതിന് ശമ്പളം തരാം എന്ന കാമുകവാഗ്ദാനവും കുഞ്ഞിന് എന്ത് പേരിടും എന്ന ആലോചനയും മറ്റും വായിക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും വലിയൊരു സാമൂഹ്യ പ്രശ്നമാണെന്ന് ചിന്തിച്ചാൽ മനസ്സിലാവും. ജാതി- മത വ്യവസ്ഥയ്ക്കെതിരായ രചനയായതുകൊണ്ട് അക്കാലത്ത് പ്രേമലേഖനം സർക്കാർ നിരോധിച്ചിരുന്നു. ബഷീറിന്റെ രചനകൾ അധികാരികളെ പൊള്ളിച്ചു. അത് കേവല നർമരചനകളല്ലെന്നും ദുഷിച്ച സാമൂഹ്യ, രാഷ്ട്രീയ, നിയമ വ്യവസ്ഥയോടുള്ള പ്രതിഷേധമാണെന്നും ആഴത്തിലുള്ള വായനയിൽ ബോധ്യമാവും. പാത്തുമ്മയുടെ ആട് സ്വന്തം ഉമ്മയും സഹോദരങ്ങളും അവരുടെ മക്കളും പിന്നെ ബഷീറും ആടുമാണ് ‘പാത്തുമ്മയുടെ ആടി’ലെ കഥാപാത്രങ്ങൾ. ഉന്മാദ ചികിത്സയ്ക്കിടയിലെഴുതിയ അതിസുന്ദര നോവൽ. സാഹിത്യ രചനാ ഭാഷ എങ്ങനെയാവണമെന്ന് എഴുതി വിസ്മയിപ്പിക്കുക മാത്രമല്ല, അനുജൻ അബ്ദുൾ ഖാദറിനോട് പച്ചയ്ക്ക് അത് പറയുന്നുമുണ്ട് ബഷീർ. എഴുത്തിൽ ആഖ്യയും ആഖ്യാതവും അന്വേഷിക്കുന്നവരോട്, പളുങ്കുസൻ വ്യാകരണത്തിലല്ല കാര്യമെന്നും വർത്തമാനം പറയുന്ന ഭാഷയിലാണ് തന്റെ എഴുത്തെന്നും അതിലാണ് ജീവിതം മിടിയ്ക്കുന്നതെന്നും ബഷീർ തുറന്നടിക്കുന്നു. ഡുങ്കുടു, ചപ്ലാച്ചി, കുൾട്ടാപ്പൻ, ഗഡാഗഡിയൻ, പളുങ്കൂസ്, ബഡ്ക്കൂസ് തുടങ്ങിയ പ്രിയപ്പെട്ട പ്രയോഗങ്ങളുൾപ്പെടെ ഒട്ടേറെ പദങ്ങളും പ്രയോഗങ്ങളും ബഷീർ ഇതിലൂടെ ഭാഷയ്ക്ക് നൽകി. ബഷീർ കൃതികളുടെ ഏറ്റവും വലിയ പ്രത്യേകതയും ഇതാണ്. വലുപ്പച്ചെറുപ്പമില്ലാതെ ആർക്കും ആസ്വദിക്കാവുന്ന എഴുത്തുകളാണവ. ബഷീറിനെ അറിയാത്ത മലയാളികളില്ലാത്തതും അതുകൊണ്ടാണ്. ഒരു സാധാരണ മനുഷ്യന്റെ പച്ച ജീവിതം മണക്കുന്ന നോവലുകൾ. അതിലേറെ കഥകൾ. കഥാബീജം നാടകം. ഓർമയുടെ അറകൾ, അനർഘനിമിഷം പോലുള്ള കവിതകൾ ...... അങ്ങനെ എത്രയെത്ര എഴുത്തുകൾ.! ‘കാടായിത്തീർന്ന ഒറ്റമരത്തിന്റെ ആത്മകഥയാണ് ബഷീർ സാഹിത്യം' എന്ന് എം എൻ വിജയൻ എഴുതിയത് വെറുതെയല്ല. ആ മരത്തണലിലിരുന്നാണ് മലയാളികൾ ഇപ്പോഴും ജീവിതം വായിക്കുന്നത്. അതുകൊണ്ടാണല്ലോ ഓർമയിലേക്ക് മറഞ്ഞിട്ട് 30 വർഷം പിന്നിടുമ്പോഴും ആ അക്ഷരമാന്ത്രികൻ ഈ ലോകത്തില്ലെന്ന് നമുക്ക് തോന്നാത്തത്. ചില മനുഷ്യർ എത്ര കാലം കഴിഞ്ഞാലും ജീവിതത്തിൽനിന്ന് ഇറങ്ങിപ്പോവില്ല, അതായിരുന്നല്ലോ ബഷീർ. എൺപതിലും കുട്ടിക്കളി മാറാതെ സുഹ്റയും മജീദും അയൽക്കാരും കടുത്ത ശത്രുക്കളുമായ ഏഴുവയസ്സുകാരി സുഹ്റയും ഒമ്പതുവയസ്സുകാരൻ മജീദും ഒടുവിൽ ഒത്തുതീർപ്പിലെത്തുന്നത് പ്രണയത്തിന്റെ താഴ്വരയിലാണ്. മലയാളി നെഞ്ചേറ്റിയ ഈ അനശ്വര പ്രണയത്തിന് എട്ടുപതിറ്റാണ്ടിന്റെ ചെറുപ്പം.. ഇന്ത്യ സ്വതന്ത്രയാവുന്നതിനും മുന്നേ, കൽക്കത്തയിൽ ഹോട്ടൽപ്പണിക്കാരനായിക്കഴിയുമ്പോഴാണ്, 1936 ൽ ബഷീർ ‘ബാല്യകാലസഖി’ എഴുതിയത്. ഇംഗ്ലീഷിലായിരുന്നു തുടക്കം, 1944ൽ മലയാളത്തിലാക്കി. കഴിഞ്ഞ എട്ടുപതിറ്റാണ്ടുകൾക്കിടയിൽ എത്രയോ പ്രണയകഥകൾ വന്നു. എന്നിട്ടും ഒരു മങ്ങലുമേൽക്കാതെ മജീദും സുഹ്റയും മലയാളികളുടെ ഹൃദയത്തിലുണ്ട്. ഒന്നും ഒന്നും കൂട്ടിയാലെത്ര എന്ന ചോദ്യവും ഉമ്മ്ണി ബല്യ ഒന്ന് എന്ന ഏറ്റവും ശരിയായ ഉത്തരവും അതിന്റെ ഗുട്ടൻസും ഈ കൃതിയിലൂടെയാണ് മലയാളികൾക്ക് പിടികിട്ടിയത്. ഒന്നും ഒന്നും എന്നത് കണ്ടു ശീലിച്ച രണ്ട് പുഴകളാണെന്നും അത് കൂടിച്ചേർന്നാൽ ഉമ്മ്ണി വല്യ പുഴയാണുണ്ടാവുക എന്നുമുള്ള ശരിയായ ഉത്തരം മജീദ് പഠിച്ചത് പ്രകൃതിയിൽനിന്നാണ്. തലമുറകൾ മാറി മാറി വായിച്ചിട്ടും അതിന്റെ പുതുമ നഷ്ടപ്പെടാതെ ഇന്നും കൗതുകത്തോടെ വായിക്കപ്പെടുന്നതു നിസ്സാരമല്ല. ബാല്യകാലസഖി ജീവിതത്തിൽനിന്നു വലിച്ചു ചീന്തിയ ഒരേടാണ്. വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു’വെന്ന് നിരൂപകനായ എം പി പോൾ വിശേഷിപ്പിച്ചത് അത്രമേൽ ജീവിതഗന്ധിയായതുകൊണ്ടാണ്. അതാണല്ലോ രണ്ടുതവണയായി സുഹ്റയും മജീദും (1967,2014) വെള്ളിത്തിരയിലുമെത്തിയത്.

ദേശാഭിമാനി 15 Jul 2024 1:33 pm

മരിച്ചുപോയവർ തിരിച്ചുവന്ന ദിവസം...!

ടോഗ്ലിയാറ്റിയുടെ അന്ത്യയാത്രയാണ് റെനാറ്റോ ഗുട്ടൂസോയുടെ 'ദ ഫ്യൂണറൽ ഓഫ് ടോഗ്ലിയാറ്റി’ എന്ന ചിത്രത്തിനാധാരം. പുഷ്പാലംകൃതമായ ടോഗ്ലിയാറ്റിയുടെ മൃതദേഹം കിടത്തിയിരിക്കുന്നതിനു ചുറ്റും നിറഞ്ഞുനിൽക്കുന്ന ജനാവലി. അവർക്കിടയിൽ ഉയർന്നുനിൽക്കുന്ന അനേകം ചെങ്കൊടികൾ. ചെങ്കൊടിയുടെ തണലിലാണ് അവരെല്ലാം നിൽക്കുന്നത്. മുഷ്ടി ചുരുട്ടി ടോഗ്ലിയാറ്റിയെ വണങ്ങുന്ന ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർടി നേതാവും സൈദ്ധാന്തികനുമായിരുന്ന അന്റോണിയോ ഗ്രാംഷിയെ ശവമഞ്ചത്തിനടുത്തു കാണാം. ലോക കമ്യൂണിസ്റ്റ് നേതാവായിരുന്ന ലെനിൻ അവിടെയുണ്ട്. ടോഗ്ലിയാറ്റി മരിക്കുന്നതിന് നാല്പതു വർഷം മുൻപാണ് ലെനിൻ മരിച്ചത്. ഗ്രാംഷിയാകട്ടെ 27 വർഷം മുമ്പ് രക്തസാക്ഷിയായി. 45 വർഷം മുമ്പ് ജർമനിയിൽ കൊലചെയ്യപ്പെട്ട കമ്യൂണിസ്റ്റ് നേതാവ് റോസാ ലക്സംബർഗ് അവിടെ സന്നിഹിതയാണ്. മരിച്ചുപോയവർ ഒരു ദിനം തിരിച്ചുവന്നു. പൾമിറോ മൈക്കിൾ നിക്കോളോ ടോഗ്ലിയാറ്റിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ് മരിച്ചവർ തിരിച്ചെത്തിയത്. പ്രശസ്ത ഇറ്റാലിയൻ ചിത്രകാരനും ഫാസിസ്റ്റ് വിരുദ്ധ ‘ദ ഫ്യൂണറൽ ഓഫ് ടോഗ്ലിയാറ്റി’ റെനാറ്റോ ഗുട്ടൂസോയുടെ വിഖ്യാത പെയിന്റിങ് പോരാളിയുമായ റെനാറ്റോ ഗുട്ടൂസോയുടെ 'ദ ഫ്യൂണറൽ ഓഫ് ടോഗ്ലിയാറ്റി’ എന്ന ശീർഷകത്തിലുള്ള മാജിക് റിയലിസത്തിന്റെ മാസ്മരികത തുളുമ്പുന്ന കലാസൃഷ്ടിയിലാണ് മരിച്ചുപോയ നിരവധി പേർ തിരിച്ചെത്തിയത്. ലോകപ്രശസ്തമായ ഈ ചിത്രം റെനാറ്റോ ഗുട്ടൂസോയുടെ മാസ്റ്റർപീസുകളിലൊന്നാണ്. കമ്യൂണിസ്റ്റ് പാർടി ചരിത്രത്തിൽ നടത്തിയിട്ടുള്ള പോരാട്ടങ്ങളുടെ ഓർമച്ചെപ്പാണ് ഈ ചിത്രകാവ്യം. ഇപ്പോൾ ഈ ചിത്രം ബൊലോനയിലെ മാംബോയിൽ സൂക്ഷിച്ചിരിക്കുന്നു. റെനാറ്റോ ഗുട്ടൂസോ തന്റെ കാഴ്ചപ്പാടുകളെ രാഷ്ട്രീയ പ്രതിബദ്ധതയാർന്ന ചിത്രങ്ങളാക്കി വിവർത്തനം ചെയ്യുകയാണ് കലയിലൂടെ. ഈ കൃതിയിൽ ഒരു കമ്യൂണിസ്റ്റ് നേതാവിന്റെ അന്ത്യയാത്രയെ സാങ്കൽപ്പികമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ആവിഷ്കരിക്കുകയാണ് ചിത്രകാരൻ. വാസ്തവത്തിൽ ടോഗ്ലിയാറ്റിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാത്ത വ്യക്തികളിലേറെയും ചിത്രം രചിച്ച 1972ൽ ജീവിച്ചിരുന്നവരല്ല. പൾമിറോ മൈക്കിൾ നിക്കോളോ ടോഗ്ലിയാറ്റി നാല്പതു വർഷക്കാലം ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർടിയെ നയിച്ച ആദരണീയനായ നേതാവായിരുന്നു. ഒന്നാം ലോക യുദ്ധത്തിൽ മുറിവേറ്റ പൾമിറോ ടോഗ്ലിയാറ്റി സൈനികനായിരുന്നു അദ്ദേഹം. മുസോളിനി കൊന്നുതള്ളേണ്ടവരുടെ ലിസ്റ്റിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നു. ഇറ്റാലിയൻ ജനത അദ്ദേഹത്തെ ഇറ്റലിയുടെ രാഷ്ട്രപിതാക്കളിൽ ഒരാളായാണ് കരുതിയത്. ടോഗ്ലിയാറ്റിയോടുള്ള സ്നേഹ ബഹുമാനങ്ങളാൽ ഇറ്റാലിയൻ ജനത അദ്ദേഹത്തിന് ഒരു ഇരട്ടപ്പേര് നൽകിയിരുന്നു. ഏറ്റവും നന്മയുള്ളവൻ എന്നർഥം വരുന്ന 'ഇൽ മിഗ്ലിയോർ’ എന്നായിരുന്നു അത്. ലോക നേതാക്കളുമായി ഊഷ്മളമായ സൗഹൃദം പങ്കിട്ടിരുന്ന നേതാവായിരുന്ന ടോഗ്ലിയാറ്റിയെ ലോകം അളവറ്റാദരിച്ചിരുന്നു. അദ്ദേഹത്തോടുള്ള ബഹുമാനാർഥം സോവിയറ്റ് യൂണിയൻ അവിടെയുള്ള ഒരു നഗരത്തിന് ടോഗ്ലിയാറ്റി എന്നു പേരു നൽകിയിരുന്നു. ടോഗ്ലിയാറ്റിയുടെ നേതൃത്വത്തിൽ ശക്തമായ കമ്യൂണിസ്റ്റ് പ്രസ്ഥാനമായിരുന്നു ഇറ്റലിയിൽ പ്രവർത്തിച്ചിരുന്നത്. മുസോളിനിയുടെ ഫാസിസ്റ്റ് ഭരണത്തിന് അറുതി വരുത്തുന്നതിനുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തതിൽ പ്രധാനിയാണ് പൾമിറോ മൈക്കിൾ നിക്കോളോ ടോഗ്ലിയാറ്റിയെന്ന കമ്യൂണിസ്റ്റ് നേതാവ്. അന്റോണിയോ ഗ്രാംഷി ലെനിൻ 1964ലാണ് ടോഗ്ലിയാറ്റി മരിക്കുന്നത്. അദ്ദേഹത്തിന്റെ അന്ത്യയാത്രയാണ് റെനാറ്റോ ഗുട്ടൂസോയുടെ 'ദ ഫ്യൂണറൽ ഓഫ് ടോഗ്ലിയാറ്റി’ എന്ന ചിത്രത്തിനാധാരം.പുഷ്പാലംകൃതമായ ടോഗ്ലിയാറ്റിയുടെ മൃതദേഹം കിടത്തിയിരിക്കുന്നതിനു ചുറ്റും നിറഞ്ഞുനിൽക്കുന്ന ജനാവലി. അവർക്കിടയിൽ ഉയർന്നുനിൽക്കുന്ന അനേകം ചെങ്കൊടികൾ. ചെങ്കൊടിയുടെ തണലിലാണ് അവരെല്ലാം നിൽക്കുന്നത്. മുഷ്ടി ചുരുട്ടി ടോഗ്ലിയാറ്റിയെ വണങ്ങുന്ന ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർടി നേതാവും സൈദ്ധാന്തികനുമായിരുന്ന അന്റോണിയോ ഗ്രാംഷിയെ ശവമഞ്ചത്തിനടുത്തു കാണാം. ലോക കമ്യൂണിസ്റ്റ് നേതാവായിരുന്ന ലെനിൻ അവിടെയുണ്ട്. ടോഗ്ലിയാറ്റി മരിക്കുന്നതിന് നാല്പതുവർഷം മുൻപാണ് ലെനിൻ മരിച്ചത്. ഗ്രാംഷിയാകട്ടെ ഇരുപത്തി ഏഴ് വർഷം മുന്പ് രക്തസാക്ഷിയായി. 45 വർഷം മുമ്പ് ജർമനിയിൽ കൊല ചെയ്യപ്പെട്ട കമ്യൂണിസ്റ്റ് നേതാവ് റോസാ ലക്സംബർഗ് അവിടെ സന്നിഹിതയാണ്. ചിത്രകാരൻ ഗുട്ടൂസോയുടെ സാന്നിധ്യവും കാണാം. മരിച്ചുപോയവരും ജീവിച്ചിരുന്നവരുമായമഹാപ്രതിഭകളുടെ സംഗമവേദിയാണ് ഗുട്ടൂസോയുടെ ഈ ചിത്രം. റോസാ ലക്സംബർഗ് നെരൂദ അന്തരിച്ച ടോഗ്ലിയാറ്റിയും ഈ ചടങ്ങിൽ പങ്കെടുക്കുന്നത് കാണികളെ ഒരേസമയം ചരിത്രത്തിന്റെ സ്ഫോടനാത്മകമായ ഭൂതകാലത്തിലേക്കും പോരാട്ടം നിലയ്ക്കാത്ത വർത്തമാനത്തിലേക്കും നയിക്കുന്നു.ഹോച്ചിമിൻ, സ്റ്റാലിൻ, ദിമിത്രോവ്, ബ്രഷ്നേവ്, അന്ന കുൾസ്സിയോഫ്, റിക്കാർഡോ ലോമ്പാർഡി, സാർത്ര്, പാസ്സോളിനി, ലോർക്ക, നെരൂദ, എലിയോ വിറ്റോറിനി തുടങ്ങിയ രാഷ്ട്രീയ നേതാക്കളും എഴുത്തുകാരും കവികളും ചലച്ചിത്രകാരൻമാരുൾപ്പെടെ അനേകം പ്രതിഭകൾ അവിടെയുണ്ട്. ചരിത്രത്തെ മാത്രമല്ല സ്ഥലകാലങ്ങളെ അട്ടിമറിക്കുന്ന ഭ്രമകല്പനകൾ നിറഞ്ഞ ഈ ചിത്രം മനുഷ്യരാശിക്കു വേണ്ടി പോരാടിയവരുടെ സംഗമസ്ഥലിയാണ്. ടോഗ്ലിയാറ്റിയുടെ അന്ത്യയാത്രയിൽ പങ്കെടുത്തവരിൽ മരിച്ചവരും അന്നു ജീവിച്ചിരിക്കുന്നവരുമുണ്ടായിരുന്നു. ടോഗ്ലിയാറ്റിയും ചിത്രകാരൻ ഗുട്ടൂസോയും ഒരുമിച്ചു നിന്ന് മുസോളിനിയെയും ഫാസിസത്തെയും പ്രതിരോധിച്ച കമ്യൂണിസ്റ്റുകാരാണ്. 'ഹിറ്റ്ലറുടെ വിജയം നമ്മുടേതു കൂടിയാണ്’‐ 1933ൽ ഹിറ്റ്ലർ ജർമനിയിൽ അധികാരമേറ്റതിനെ തുടർന്ന് ഫാസിസത്തിന്റെ ഉപജ്ഞാതാവും ഇറ്റലിയിലെ മനുഷ്യവേട്ടക്കാരനും ഏകാധിപതിയുമായ ബെനിറ്റോ അമിൽക്കരെ അന്ത്രിയ മുസ്സോളിനിയുടെ ഒരു പ്രസംഗത്തിലെ ഉന്മാദം നിറഞ്ഞ വാക്കുകളാണിത്. 1922 മുതൽ 1943 വരെയുള്ള ഇരുപത്തിയൊന്നു വർഷങ്ങളിൽ മുസോളിനി ഇറ്റലിയിൽ നടത്തിയ ഫാസിസ്റ്റ് ഭരണത്തിൽ പതിനായിരക്കണക്കിന് മനുഷ്യജന്മങ്ങൾ പിടഞ്ഞൊടുങ്ങി. ആൽബിന ഗിപ്സൺ ഫാസിസത്തിന്റെ കരിനിഴലിൽ മുസോളിനി നടത്തിയ തേർവാഴ്ചയും നരവേട്ടയും ജർമനിയിൽ അഡോൾഫ് ഹിറ്റ്ലറെയും നാസികളെയും ആഹ്ളാദഭരിതരാക്കിയിരുന്നു. ഫാസിസ്റ്റ് വാഴ്ചയുടെ തുടക്കത്തിൽത്തന്നെ മുസോളിനിക്കു നേരെ വധശ്രമങ്ങൾ നടന്നു. 1926ൽ ഫാസിസ്റ്റ് വിരുദ്ധയായ വയലറ്റ് ആൽബിന ഗിപ്സൺ എന്ന ഐറിഷ് യുവതി റോമിൽ നടന്ന ഒരു പൊതുയോഗത്തിൽ വച്ച് മുസോളിനിക്കു നേരെ വെടിയുതിർത്തു. രക്ഷപ്പെട്ടെങ്കിലും മുസോളിനിയുടെ മൂക്കിന് സാരമായി മുറിവേറ്റു. വയലറ്റ് ആൽബിന ഗിപ്സണെ മാനസിക രോഗിയായി മുദ്രകുത്തുകയും മരണം വരെ ഭ്രാന്താശുപത്രിയിലടയ്ക്കുകയും ചെയ്തു. 1933നു ശേഷം ഹിറ്റ്ലറുടെ നിർദേശങ്ങൾ നിരന്തരം സ്വീകരിച്ചുകൊണ്ടായിരുന്നു മുസോളിനിയുടെ ഭരണം മുന്നേറിയത്. ക്രമേണ ഇറ്റലിയും ജർമനിയും കൊലക്കളങ്ങളായി മാറി. വംശീയ നിയമങ്ങൾ സൃഷ്ടിച്ചും പീഡനങ്ങളിൽ ഉന്മത്തനായും ഭരണം കയ്യാളിയിരുന്ന മുസോളിനി ഇറ്റലിയിലെ കലാസമൂഹത്തെയും തന്റെ ആജ്ഞാനുവർത്തികളാക്കി വരുതിയിൽ നിർത്തുന്നതിൽ വിജയിച്ചിരുന്നു. കലയിലൂടെ മനുഷ്യവിരുദ്ധ ഫാസിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി കലാകാര സംഘടനയായ നോവെസെന്റോ ഗ്രൂപ്പിനെയാണ് മുസോളിനി ആദ്യം കീഴ്പ്പെടുത്തിയത്. മുസോളിനിയുടെ പ്രീതി പിടിച്ചു പറ്റാൻ ഫാസിസ്റ്റ് ഭരണത്തിന്റെ അപദാനങ്ങൾ വാഴ്ത്തിക്കൊണ്ട് കലാസൃഷ്ടികളൊരുക്കാൻ കലാ മുസോളിനിയും ഹിറ്റ്ലറും കാരർ പരസ്പരം മത്സരിച്ചിരുന്ന ഇരുട്ടു നിറഞ്ഞ കാലത്തിലേക്ക് ഇറ്റാലിയൻ കലാസമൂഹം വഴുതി വീണിരുന്നു. പ്രശസ്തരും അപ്രശസ്തരുമായ ചിത്രകാരന്മാരുടെയും ശില്പികളുടെയും നിരവധി പ്രദർശനങ്ങൾ മുസോളിനിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഇറ്റലിയിൽ സംഘടിപ്പിച്ചു. 1930 കളിൽ മിലാൻ, റോം തുടങ്ങിയ നഗരങ്ങളിൽ അന്റോനെല്ലോ നെഗ്രിയെ പോലുള്ള ക്യുറേറ്റർമാരെയാണ് പ്രദർശനം സംഘടിപ്പിക്കുന്നതിന് മുസോളിനി ചുമതലപ്പെടുത്തിയിരുന്നത്. അഡോൾഫോ വൈൽഡ് എന്ന ശില്പി മുസോളിനിയുടെ പല ഭാവങ്ങളിലുള്ള നിരവധി ശില്പങ്ങൾ നിരന്തരം നിർമിച്ചുകൊണ്ടായിരുന്നു ഫാസിസ്റ്റ് ശക്തികളോടുള്ള തന്റെ കൂറ് തെളിയിച്ചത്. മരിയോ സിറോണി, മരിയോ റാഡിസ്, ഓസ്വാൾഡോ ലിസിനി, ജോർജിയോ മൊറാൻഡി തുടങ്ങിയവരും ഫാസിസ്റ്റ് ആശയാവലികൾ കലയിലൂടെ ആവിഷ്കരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടവരിൽ ചിലരായിരുന്നു. മനുഷ്യവിരുദ്ധമായ ആശയങ്ങളെ കല നിരാകരിക്കുമെന്നുള്ള യാഥാർഥ്യം വെളിവാക്കുന്നതായിരുന്നു മേൽ സൂചിപ്പിച്ചവരുടെ സൃഷ്ടികൾ. ജർമനിയിൽ നാസികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ആശയ വൈകൃതങ്ങളുടെ പ്രാകൃതമായ മാതൃകകളുടെ അനുബന്ധങ്ങളായിരുന്നു ഇറ്റലിയിൽ നടന്ന കലാപ്രദർശനങ്ങൾ. പ്രദർശനങ്ങൾ കാണാൻ ഇറ്റാലിയൻ ജനതയ്ക്കു മേൽ ഭരണകൂടം നിരന്തരം സമ്മർദ്ദം ചെലുത്തി. ഫാസിസ്റ്റ് ആശയങ്ങളുടെ പ്രചാരവേലകൾ നിറഞ്ഞ ഒരു പ്രദർശനം 1932 മുതൽ 1934 വരെ റോമിലെ പലാസോ ഡെല്ലെ എസ്പോസിയോണിയിൽ നടന്നു. 1932 ഒക്ടോബർ 28ന് ബെനിറ്റോ മുസോളിനി ഉദ്ഘാടനം ചെയ്ത ഈ പ്രദർശനം രണ്ടുവർഷത്തോളം നീണ്ടുനിന്നു. മുസോളിനിയുടെയും കാമുകി ക്ലാരിയുടെയും മൃതദേഹങ്ങൾ നരവേട്ടയും നാടുകടത്തലും കൊടിയ പീഡനങ്ങളും അരങ്ങേറിയ നാളുകളിൽ സംഘടിപ്പിക്കപ്പെട്ട പ്രദർശനം ഭയം മൂലം നാല് ദശലക്ഷം പേർ കാണുകയുണ്ടായി. ഫാസിസ്റ്റ് ഭരണകൂടം സംഘടിപ്പിച്ചതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ പ്രദർശനമായിരുന്നു ഇത്. ഇത് പാഠമാക്കിയ ലോകമെമ്പാടുമുള്ള ഏകാധിപതികൾ കലയെ പ്രതിലോമപരമായി ഉപയോഗിക്കാൻ പരിശീലിച്ചു. മുസോളിനിയെ അധികാരത്തിലേറ്റിയ ഫാസിസ്റ്റുകൾക്കുള്ള സമർപ്പണമായിരുന്നു ഈ പ്രദർശനം. 'പൂർവികരുടെ വീരസ്മരണകളിലൂടെ പുതിയ തലമുറയെ ആവേശഭരിതരാക്കുന്ന പ്രക്രിയ’ എന്നാണ് മുസോളിനി ഈ പ്രദർശനത്തെ വിശേഷിപ്പിച്ചത്. 1940 ലാണ് ഇറ്റലി രണ്ടാം ലോകയുദ്ധത്തിൽ പങ്കാളിയാകുന്നത്. തുടർന്ന് ഹിറ്റ്ലർ ഹിരോഹിതോ സഖ്യത്തിൽ ചേർന്നതോടെ മുസോളിനി നിണദാഹിയായി മാറി. ജർമനി‐ ജപ്പാൻ‐ ഇറ്റലി അച്ചുതണ്ട് ലോകം മുഴുവൻ പിടിച്ചടക്കുമെന്ന വ്യാമോഹത്താൽ മുസോളിനി പുരോഗമനവാദികളേയും കമ്യൂണിസ്റ്റുകാരേയും ഇറ്റലിയിലുടനീളം കൊന്നൊടുക്കി. കമ്യൂണിസ്റ്റുകാരെ തേടിപ്പിടിച്ച് വകവരുത്തുന്നത് ഇറ്റലിയിൽ നിത്യേനയെന്നോണം അരങ്ങേറി. എതിർ ശബ്ദമുയർത്തിയവരുടെ ശ്വാസം നിലച്ചുകൊണ്ടിരുന്ന ശ്മശാന ഭൂമിയായി മാറി ഇറ്റലി. സൈദ്ധാന്തികനും ബുദ്ധിജീവിയും ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർടിയുടെ നേതാവുമായിരുന്ന അൻ്റോണിയോ ഗ്രാംഷിയെ ഇറ്റലിയിലെ തടവറകളിലിട്ട് ഇഞ്ചിഞ്ചായി മുസോളിനി കൊലപ്പെടുത്തി. ഇറ്റാലിയൻ ജനതയുടെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളെ പിന്തുണച്ചുകൊണ്ട് ഇറ്റലിയിലും ലോകത്തിൻ്റെ വിവിധ കോണുകളിലും കലാവിഷ്കാരങ്ങൾ നടന്നിരുന്നു. ഇറ്റലിയിൽ ഇരമ്പിയുയർന്ന ഫാസിസ്റ്റ് വിരുദ്ധ ജനകീയ മുന്നേറ്റങ്ങളിൽ ഫാസിസ്റ്റ് ചിഹ്നങ്ങളും മുസോളിനിയുടെ ചിത്രങ്ങളും ശില്പങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. മുസോളിനിയെ കലയിലൂടെ പ്രകീർത്തിച്ച കലാകാരർ തന്നെ ഫാസിസത്തിനെതിരെ തിരിഞ്ഞു. അവരും മുസോളിനിക്കെതിരെ പോരാടാൻ തയ്യാറായി. പ്രക്ഷോഭങ്ങളുടെ അലകളിൽ ആടിയുലഞ്ഞ മുസോളിനിയുടെ ഫാസിസ്റ്റ് ഭരണം നിലം പതിച്ചതിനു ശേഷം 1945 ഏപ്രിൽ 28 ന് ഇരുട്ടിന്റെ മറവിൽ ഇറ്റലിയിൽനിന്ന് ഒളിച്ചോടിയ മുസോളിനിയേയും കാമുകിയായ ക്ലാരിയേയും കൂട്ടാളികളെയും ഡോങ്കോ പ്രദേശത്തു വെച്ച് കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ ജനങ്ങൾ വളഞ്ഞു. ജനങ്ങളുടെ കല്ലേറിൽ ശരീരമാസകലം മുറിവേറ്റ മുസോളിനിക്കും ക്ലാരയ്ക്കും നേരെ വാൾട്ടർ ഓടീസിയോ എന്ന കമ്യൂണിസ്റ്റുകാരൻ നിറയൊഴിച്ചു. വാൾട്ടർ ഒഡീസ്സിയോ ഇരുവരുടെയും മൃതദേഹങ്ങൾ വികൃതമാക്കി മിലാനിലെ തെരുവിലെ അറവുശാലയ്ക്കു സമീപം തലകീഴായി കെട്ടിത്തൂക്കിക്കൊണ്ട് ജനങ്ങൾ ആഹ്ളാദ നൃത്തം ചവിട്ടി. ഇവരുടെ കൂട്ടാളികളെയും വകവരുത്തിയ ജനക്കൂട്ടം അവരുടെ ശവശരീരങ്ങളും അവിടെത്തന്നെ കെട്ടിത്തൂക്കി. കൊന്നിട്ടും പക തീരാത്ത ഇറ്റലിയിലെ ജനങ്ങൾ മൃതദേഹങ്ങൾക്കു നേരെ കല്ലെറിഞ്ഞുകൊണ്ടിരുന്നു. നരാധമൻമാരായ ഫാസിസ്റ്റുകൾക്കുള്ള ശിക്ഷകൾ ചരിത്രം ഇങ്ങനെയൊക്കെയാണ് കരുതിവെക്കുക. രണ്ടു നാൾ കഴിഞ്ഞ് ഏപ്രിൽ 30 ന് മഹാനായ സ്റ്റാലിന്റെ നേതൃത്വത്തിൽ ചെമ്പട ബെർലിനിലേക്ക് ഇരച്ചു കയറിയപ്പോൾ ഭാര്യ ഇവ ബ്രൗണിന് സൈനെയ്ഡ് ഗുളികകൾ നൽകിയതിനു ശേഷം കിരാതനായ ഹിറ്റ്ലർക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നു. വിശ്വസ്തനായ ജോസഫ് ഗീബൽസിനെ ജർമനിയുടെ ചാൻസിലറായി നിയമിച്ചതിനു ശേഷമായിരുന്നു ഹിറ്റ്ലറുടെ ആത്മഹത്യ. ഒരു ദിവസം മാത്രം ജർമനിയുടെ ചാൻസിലറായിരുന്ന ഗീബൽസ് ഭാര്യ മഗ്ദക്കും ആറു മക്കൾക്കും സൈനെയ്ഡ് നൽകി കൊലപ്പെടുത്തിയതിനു ശേഷം മെയ് ഒന്നിന് ആത്മഹത്യ ചെയ്തു. മനുഷ്യജീവനു വില കൽപ്പിക്കാതെ അധികാരാർത്തിയിൽ അഴിഞ്ഞാടിയ ഏകാധിപതികൾക്ക് കാലം കരുതിവെച്ചിരുന്നത് ഭയാനകമായ വേട്ടയാടലുകൾ നിറഞ്ഞ അന്ത്യങ്ങളായിരുന്നു. ഇറ്റലിയുടെ സമ്പദ്വ്യവസ്ഥയും സാംസ്കാരിക മൂല്യങ്ങളും സാമൂഹ്യ ജീവിതവും മുസോളിനിയുടെ ഫാസിസ്റ്റ് ഭരണത്തിൽ തകർന്നടിഞ്ഞു. ഇറ്റലിയുടെ മോചനത്തിനു വേണ്ടി ജനങ്ങളോടൊപ്പം നിന്ന് പൊരുതിയ കലാകാരൻമാരായിരുന്നു റെനാറ്റോ ഗുട്ടൂസോ, എമിലിയോ വെഡോവ, അലിഗി സാസു, എനിയോ മൊർലോട്ടി, റെനാറ്റോ ബിറോളി, മിനോ മക്കാരി തുടങ്ങിയവർ. ഇവരിൽ പ്രധാനിയായിരുന്നു റെനാറ്റോ ഗുട്ടൂസോ. ഇറ്റലിയിലെ ആദരണീയരായ ചിത്രകാരന്മാരിൽ ഒരാളാണ് ഗുട്ടൂസോ. ഒന്നാം ലോകയുദ്ധ കാലത്തായിരുന്നു റെനാറ്റോ ഗുട്ടൂസോയുടെ ബാല്യം. 1911 ൽ ഇറ്റലിയിലെ സിസിലിയിലെ ബഗേരിയയിലാണ് ഗുട്ടൂസോ ജനിച്ചത്. ഒന്നാം ലോകയുദ്ധം ആരംഭിക്കുമ്പോൾ ഗുട്ടൂസോയുടെ പ്രായം മൂന്നു വയസ്സാണ്. യുദ്ധം അവസാനിക്കുമ്പോൾ എട്ടു വയസ്സും. വെടിയൊച്ചകളും ബോംബ് വർഷങ്ങളും യുദ്ധസന്ദർഭങ്ങളിലെ ഭീതിദമായ കാഴ്ചകളും ബാലനായ ഗുട്ടൂസോയുടെ മനസ്സിനെ ആഴത്തിൽ മുറിവേൽപ്പിച്ചിരുന്നു. ഇറ്റലിയിലെ പ്രശസ്തനായ ശിൽപി ഉംബർട്ടോ ബോക്കിയോണിയും വാസ്തുശില്പിയായ അന്റോണിയോ സാന്റു എലിയയും യുദ്ധത്തിൽ മരിച്ചതിന്റെ ഓർമകളും ഗുട്ടൂസോയുടെ മനസ്സിൽ നീറി നിന്നു. ചിത്രകാരനായിരുന്ന പിതാവ് ജിവായ്ച്ചിനോ ഗുട്ടൂസോയിൽ നിന്നാണ് റെനാറ്റോ ഗുട്ടൂസോ ചിത്രകലയുടെ ബാലപാഠങ്ങൾ മനസ്സിലാക്കിയത്. പതിമൂന്നു വയസ്സായപ്പോൾ പർവതങ്ങൾ നിറഞ്ഞ നിരവധി ലാൻഡ്സ്കേപ്പുകൾ ഗുട്ടൂസോ പൂർത്തിയാക്കി. പർവതങ്ങളും നദികളും ഒലിവ് മരങ്ങളും ഓറഞ്ച് വൃക്ഷങ്ങളും കാർഷിക വിഭവങ്ങളും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാല ചിത്രങ്ങൾ. പർവതങ്ങളുടെ ചിത്രകാരൻ എന്ന പേര് ബാല്യത്തിൽത്തന്നെ ഗുട്ടൂസോ സമ്പാദിച്ചിരുന്നു. കർഷക സമൂഹത്തോട് ചാഞ്ഞുനിൽക്കുന്ന മനസ്സാണ് ഗുട്ടൂസോയുടെ ബാല്യകാല ചിത്രങ്ങളിൽ പ്രകടമാകുന്നതെന്ന് കലാചരിത്രകാരന്മാർ വിലയിരുത്തുന്നുണ്ട്. പ്രശസ്ത ശിൽപ്പിയും ചിത്രകാരനുമായ പിപ്പോ റിസോയുടെ സ്റ്റുഡിയോയിൽ കലാപരിശീലനം നേടിയ ഗുട്ടൂസോ 1930 ൽ റോമിലേയ്ക്ക് പോയി. പ്രായപൂർത്തിയായ പൗരന്മാർക്ക് പട്ടാളസേവനം ഇറ്റലിയിൽ നിർബന്ധമായിരുന്നു. രണ്ടാം ലോകയുദ്ധം ആരംഭിക്കുന്നതിന് നാലുവർഷം മുമ്പ് 1935ൽ അദ്ദേഹം പട്ടാളത്തിൽ ചേർന്നു. യുവാവായിരുന്ന ഗുട്ടൂസോയുടെ പ്രായം 24 വയസ്സായിരുന്നു. മിലാനിലായിരുന്നു അദ്ദേഹത്തിന്റെ പട്ടാളജീവിതം. അവിടെ കലാകാരന്മാരായ ലൂസിയോ ഫോണ്ടാന, റെനാറ്റോ ബിറോളി, അലിഗി സാസു, ജിയാകോമോ മാൻസോ എന്നിവരുമായും ബുദ്ധിജീവികളായ സാൽവത്തോർ ക്വാസിമോഡോ, റഫേൽ ഡി ഗ്രാഡ, എലിയോ വിറ്റോറിനി, ‘ദി ഓക്യുപ്പേഷൻ’ അന്റോണിയോ ബാൻഫി, റഫേലെ കാരിയേരി, എഡോർഡോ പെർസിക്കോ എന്നിവരുമായും സൗഹൃദത്തിലായി. ഡി കൊറെന്റെ എന്ന സാംസ്കാരിക കൂട്ടായ്മയിലെ അംഗമായിരുന്ന അദ്ദേഹം രാഷ്ട്രീയ സാംസ്കാരികാനുഭവങ്ങളും സൗഹൃദങ്ങളും ഉണ്ടായിരുന്നിട്ടും അക്കാലത്ത് കടുത്ത വിഷാദരോഗത്തിനടിപ്പെട്ടിരുന്നു. യുദ്ധ മുന്നണിയിൽ ദൈനംദിനം നടന്നിരുന്ന ഹിംസാത്മകതയുടെ ദൃശ്യങ്ങൾ ഗുട്ടൂസോയെ രോഷാകുലനാക്കി. സൈനിക സേവനത്തിനായി യുദ്ധമുന്നണിയിൽ ചേർന്ന ഗുട്ടൂസോ യുദ്ധവിരുദ്ധനായിട്ടാണ് തിരിച്ചുവന്നത്. അർജന്റീനയിൽ നിന്ന് ഇറ്റലിയിലേക്ക് വന്ന പ്രശസ്തനായ കലാകാരനായിരുന്നു ഗുട്ടൂസോയുടെ സൗഹൃദവൃന്ദത്തിൽ ഉണ്ടായിരുന്ന ലൂസിയോ ഫോണ്ടാന. അദ്ദേഹവുമായുള്ള അടുപ്പം തന്റെ കാഴ്ചപ്പാടുകളിൽ വലിയ മാറ്റങ്ങൾ വരുത്തിയതായി ഗുട്ടൂസോ പിന്നീട് ഓർത്തെടുക്കുന്നുണ്ട്. സ്പെഷ്യലിസ്റ്റ് ആവിഷ്കാര ധാരണകളെ ഗുട്ടൂസോ മനസ്സിലാക്കുന്നത് ലൂസിയോ ഫോണ്ടാനോയിൽ നിന്നായിരുന്നു. വൈവിധ്യമാർന്ന മാധ്യമങ്ങളായ ശബ്ദവും ദൃശ്യവും നിറങ്ങളും നിറഞ്ഞ അമൂർത്ത കലാപ്രയോഗങ്ങളുടെ ചിന്താധാരയാണ് സ്പെഷ്യലിസം. അസമത്വങ്ങളും ഫാസിസ്റ്റു വാഴ്ചയും അവസാനിപ്പിക്കാൻ കമ്യൂണിസ്റ്റ് പാർടിക്ക് കഴിയുമെന്ന വിശ്വാസം അദ്ദേഹത്തിൽ രൂഢമൂലമായിരുന്നു. ഏണസ്റ്റോ ട്രെക്കാനി എന്ന കലാകാരന്റെ ആശയത്തിൽ 1938 ൽ മിലാനിൽ സ്ഥാപിതമായ പ്രസിദ്ധീകരണമാണ് കോറന്റെ ഡി വിറ്റാ ജിയോവാനിലെ. ഗുട്ടൂസോ അതിന്റെ പ്രധാന പ്രവർത്തകരിൽ ഒരാളായിരുന്നു. ഈ പ്രസിദ്ധീകരണത്തിൽ നടന്ന സംവാദങ്ങളെത്തുടർന്നു രൂപം കൊണ്ട കലാപ്രസ്ഥാനമായ കോറന്റെയുടെ പ്രധാന വക്താവായിരുന്നു ഗുട്ടൂസോ. ഫാസിസ്റ്റ് ചേരിയിലെ കലാസംഘടനയായ നോവെസെന്റോയെ നിരന്തരം എതിർക്കുകയും അതിൽ പ്രവർത്തിച്ചിരുന്ന കലാകാരരിൽ പലരെയും ആശയസംവാദങ്ങളിലൂടെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരികയും ചെയ്യുന്നതിൽ ഗുട്ടൂസോ പ്രധാന പങ്ക് നിർവഹിച്ചു. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ശക്തിയിൽ നിന്ന് മോചിപ്പിച്ച ക ലയുടെ മനുഷ്യപക്ഷ ആശയങ്ങളുമായി ഇറ്റാലിയൻ ജനതയെ കണ്ണി ചേർക്കുക എന്നതായിരുന്നു ഗുട്ടൂസോയുടെയും സുഹൃത്തുക്കളുടെയും ലക്ഷ്യം. എന്നാൽ മുസോളിനി മാസിക കണ്ടുകെട്ടുകയും കോറന്റെയെ നിരോധിക്കുകയും ചെയ്തു. 1940ൽ ഗുട്ടൂസോ ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർടിയിൽ അംഗമായി. അദ്ദേഹം തൊഴിലാളികളോടും കർഷകരോടുമൊപ്പം സമരങ്ങളിൽ പങ്കാളിയാവുകയും പ്രക്ഷോഭങ്ങളുടെ ആശയങ്ങൾ കലയിലൂടെ നിരന്തരം ആവിഷ്കരിക്കുകയും ചെയ്തുകൊണ്ടിരുന്നു. ബാല്യകാല രചനകളിൽ നിറഞ്ഞു നിന്ന പ്രകൃതിയോടും കർഷകരോടുമുള്ള അദ്ദേഹത്തിന്റെ സ്നേഹവായ്പുകൾ പിൽക്കാല രചനകളിലും തുടർന്നു. ലോര്ക മണ്ണും മനുഷ്യനും അവരുടെ അധ്വാനവും തുടിച്ചുനിൽക്കുന്ന അനവധി ചിത്രങ്ങൾ അദ്ദേഹം രചിച്ചു. അക്കാലത്ത് ഫാസിസത്തെ നേരിടാനുള്ള ആയുധമായിരുന്നു അദ്ദേഹത്തിന് ചിത്രകല. ഫാസിസത്തിനെതിരെയുള്ള ചെറിയ ജാഥകൾ മുതൽ ജനസാഗരങ്ങൾ ഇരമ്പിയെത്തിയ പോരാട്ടങ്ങൾ വരെ അദ്ദേഹത്തിന്റെ പ്രധാന പ്രമേയങ്ങളായിരുന്നു. മുസോളിനിയുടെ നേതൃത്വത്തിൽ നടന്ന ശിരച്ഛേദങ്ങളും കൊടിയ പീഡനങ്ങളും നരവേട്ടകളും ഗുട്ടൂസോയുടെ രചനകളിൽ ആവിഷ്കരിക്കപ്പെട്ടു. ഇറ്റലിക്ക് പുറത്ത് ലോകത്തിന്റെ നാനാഭാഗങ്ങളിലായി ഏകാധിപതികളുടെ ഭരണത്തിൻ കീഴിൽ നടന്ന കൊടിയ പീഡനങ്ങളും കൊലപാതകങ്ങളും അദ്ദേഹം തന്റെ ചിത്രങ്ങളിൽ ആവിഷ്കരിച്ചു. സ്പാനിഷ് സ്വേച്ഛാധിപതി ഫ്രാങ്കോയുടെ ഭരണകൂടം കൊല ചെയ്ത മഹാനായ കവി ലോര്കയുടെ രക്തസാക്ഷിത്വവും അദ്ദേഹം തന്റെ കൃതിയിലൂടെ ആവിഷ്കരിച്ചു. ഗ്രാംഷിയൻ ചിന്തകൾ ആഴത്തിൽ ആവേശിച്ച ചിത്രകാരനായിരുന്നു ഗുട്ടൂസോ. ഫാസിസ്റ്റ് വിരുദ്ധ ആശയങ്ങളെ കലയിലൂടെ അവതരിപ്പിച്ച കലാകാരന്മാരെയും കമ്യൂണിസ്റ്റുകളെയും മുസോളിനി വേട്ടയാടാൻ തുടങ്ങിയതിനെത്തുടർന്ന് ഗുട്ടൂസോയ്ക്ക് പാരീസിലേക്ക് നാടു വിടേണ്ടി വന്നു. പാരീസിൽ വെച്ചാണ് അദ്ദേഹം പ്രശസ്ത സ്പാനിഷ് ചിത്രകാരൻ പാബ്ലോ പിക്കാസോയെ കണ്ടുമുട്ടുന്നതും സൗഹൃദത്തിലാകുന്നതും. പിക്കാസോ കമ്യൂണിസ്റ്റ് പാർടി അംഗമായിരുന്നു പിക്കാസോയും. പിക്കാസോ കമ്യൂണിസ്റ്റ് പാർടിയുടെ അനിവാര്യതയെക്കുറിച്ച് ഗുട്ടൂസോയോട് നിരന്തരം സംസാരിച്ചിരുന്നു. പിക്കാസോയുമായുള്ള ചങ്ങാത്തമാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ നിരവധി തവണ ആവർത്തിച്ചു വായിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഗുട്ടൂസോ അനുസ്മരിക്കുന്നുണ്ട്. സമാനചിന്താഗതിക്കാരായിരുന്നതിനാൽ ഇരുവരുടെയും സൗഹൃദം ദൃഢതയുള്ളതായി വളർന്നു. ഫാസിസ്റ്റ് വിരുദ്ധ കലയുടെ ഉത്തമോദാഹരണമാണ് പിക്കാസോയുടെ ഗോർണിക്ക. ഗോർണിക്ക എന്ന ചിത്രം ഗുട്ടൂസോയുടെ കലാപ്രയോഗ രീതികളെ മാറ്റിമറിച്ചു. ഗോർണിക്ക രചിച്ച 1937ൽ തന്നെ കലാചരിത്രകാരനും നിരൂപകനുമായ സുഹൃത്ത് സിസേർ ബ്രാണ്ടി ന്യൂയോർക്കിൽ നിന്ന് ഒരു പോസ്റ്റ്കാർഡ് വലുപ്പത്തിലുള്ള ഗോർണിക്കയുടെ പ്രിന്റ് ഗുട്ടൂസോക്ക് റോമിലേക്ക് അയച്ചു കൊടുത്തിരുന്നു. അന്നു മുതൽ ഗോർണിക്ക തന്റെ പേഴ് സിൽ എക്കാലവും അദ്ദേഹം സൂക്ഷിച്ചിരുന്നു. അത്രമേൽ ആരാധന ഗുട്ടൂസോയ്ക്ക് ഗോർണിക്ക എന്ന ചിത്രത്തോടുണ്ടായിരുന്നു. ഫാസിസവും നാസി അധിനിവേശവും ലോകമാകെ വ്യാപിച്ച ജനാധിപത്യ നിരാകരണത്തിന്റെയും ശീതയുദ്ധത്തിന്റെയും കാലഘട്ടം വരെയുള്ള ഇറ്റാലിയൻ ഭീകരത നടമാടിയ മധ്യ നൂറ്റാണ്ടിലെ അക്രമങ്ങളെയും കലയിലൂടെ പ്രതിരോധി ക്കാനുള്ള ഭാഷ ഗുട്ടൂസോ ഗോർണിക്കയിൽ കണ്ടെത്തി. ക്യൂബിസത്തിലൂടെയും സർറിയലിസത്തിലൂടെയും പിക്കാസോ വികസിപ്പിച്ചെടുത്ത ഭാഷയെ സ്വാംശീകരിച്ചുകൊണ്ടാണ് രാഷ്ട്രീയ ഇടപെടലിനു ശേഷിയുള്ള ഗുട്ടൂസോയുടെ സ്വതന്ത്ര ശൈലിയിലുള്ള ചിത്രഭാഷ രൂപപ്പെട്ടത്. റെനാറ്റോ ഗുട്ടൂസോ അന്റോണിയോ ഗ്രാംഷിയുടെ രാഷ്ട്രീയ സിദ്ധാന്തങ്ങളും കമ്യൂണിസ്റ്റ് പാർടിയിലെ പ്രവർത്തനവും പ്രത്യശാസ്ത്രബോധവും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെ അനുഭവങ്ങളും ലയിച്ചു ചേർന്നതാണ് ഗുട്ടൂസോയുടെ കലാലോകം. പ്രതിരോധത്തിന്റെ മൂർച്ചയുള്ള ഭാഷയിലൂടെയാണ് തന്റെ കലാസൃഷ്ടികളെ അദ്ദേഹം സമൂഹത്തിനു മുന്നിൽ അവതരിപ്പിച്ചത്. പ്രക്ഷുബ്ധമായ രാഷ്ട്രീയ സന്ദർഭങ്ങളെയും പ്രഹേളികകൾ നിറഞ്ഞ ചരിത്രത്തെയും ആവിഷ്കരിക്കുന്നതിനുള്ള മതിയായ ചിത്രഭാഷയുടെ അഭാവം നില നിന്നിരുന്ന ഇറ്റലിയിൽ അത് പരിഹരിക്കപ്പെട്ടത് എക്സ്പ്രഷനിസവും ക്യൂബിസവും ലയിച്ചുചേർന്ന ഗുട്ടൂസോയുടെ നിയോ റിയലിസ്റ്റിക് ശൈലിയിലൂടെയാണ്. 1965 മുതൽ അദ്ദേഹം റോമിൽ പലാസോ ഡെൽ ഗ്രില്ലോയിലെ സ്റ്റുഡിയോയിൽ തന്റെ ചിത്രകലാ സപര്യ തുടർന്നു. രാഷ്ട്രീയ ജീവിതം അദ്ദേഹം ഒരിക്കലും ഉപേക്ഷിച്ചില്ല. കമ്യൂണിസ്റ്റ് പാർടിയിലുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ വിശ്വാസം മരണം വരെ തുടർന്നു. ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർടിയായ പിസിഐയിലെ സെനറ്റർ എന്ന നിലയിൽ വരെ അദ്ദേഹം പ്രവർത്തിച്ചിരുന്നു. ജയിൽവാസവും പീഡനങ്ങളും സഹിച്ചുകൊണ്ട് വേട്ടയാടലുകളേയും നിരന്തരമായ പലായനങ്ങളെയും അതിജീവിച്ച ഗുട്ടൂസോ ഫാസിസത്തിനെതിരെ സമാനതകളില്ലാത്ത സമരങ്ങളിൽ നിലയുറപ്പിച്ച് പൊരുതിയ കലാകാരനാണ്. ഗുട്ടൂസോ അനുഭവിച്ച യാതനകളുടെയും പീഡനത്തിനിരയായ ഇറ്റാലിയൻ ജനതയുടെ വേദനാജനകമായ അനുഭവങ്ങളുമാണ് കുരിശുമരണം എന്ന ചിത്രത്തിലൂടെ പ്രതീകാത്മകമായി അദ്ദേഹം അനാവരണം ചെയ്യുന്നത്. ‘ക്രൂസിഫിക്കേഷൻ’ റെനാറ്റോ ഗുട്ടൂസോയുടെ പെയിന്റിങ് ഫാസിസ്റ്റ് ഭരണം ഇറ്റലിയെ പൂർണമായും ഇരുട്ടിലാഴ്ത്തിയ 1941ലാണ് ക്രൂസിഫിക്കേഷൻ എന്ന രചന അദ്ദേഹം പൂർത്തിയാക്കുന്നത്. അദ്ദേഹത്തിന്റെ മികച്ച കൃതികളിൽ ഒന്നായി ഈ രചനയെ കലാ ചരിത്രകാരന്മാർ കണക്കാക്കുന്നു. ഈ കൃതിയുടെ രചനയിൽ നിന്ന് പിന്മാറാൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ആർട്ട് കളക്ടർമാരും ഉപദേശിച്ചിരുന്നു. ഈ ചിത്ര നിർമിതിയെത്തുടർന്ന് വത്തിക്കാൻ ഗുട്ടൂസോയെ വിശേഷിപ്പിച്ചത് 'ചെകുത്താന്റെ ചിത്രകാരൻ’ എന്നായിരുന്നു. ഈ ചിത്രം വാങ്ങുന്നതിൽ നിന്ന് ആർട്ട് കളക്ടർമാർ പോലും പിന്മാറി. ചിത്രത്തിനു നേരെ വിവാദങ്ങളുടെ കൊടുങ്കാറ്റ് വീശിയിട്ടും ഗുട്ടൂസോ കുലുങ്ങിയില്ല. 'ഇറ്റലിയുടെ വർത്തമാനകാല ചരിത്രത്തെക്കുറിച്ചുള്ള എന്റെ ബോധ്യങ്ങളാണ് ഈ ചിത്രം’ എന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു. ഇറ്റാലിയൻ ജനത ഏറ്റുവാങ്ങിക്കൊണ്ടിരുന്ന പീഡനങ്ങളെ ക്രിസ്തുവിന്റെ കുരിശു മരണത്തിലേക്ക് സന്നിവേശിപ്പിക്കുകയാണ് ഈ കൃതി. ബന്ധനസ്ഥനാക്കി കുരിശിൽ തറച്ചു കൊല ചെയ്യപ്പെട്ട ക്രിസ്തുവിന്റെ രൂപമാണ് ഈ ചിത്രത്തിലെ കേന്ദ്ര ബിംബം. കറുത്ത കുരിശിലാണ് ചുവന്ന രൂപത്തിലുള്ള ക്രിസ്തുവിന്റെ നഗ്നമായ മൃതദേഹം. ക്രിസ്തുവിന്റെ വരിഞ്ഞുമുറുക്കി ബന്ധിച്ച കൈകാലുകൾ കാണികൾക്കു നേരെ തുറിച്ചുനിൽക്കുന്നു. കുരിശുകളിൽ ആണിയടിച്ചു കൊല ചെയ്യപ്പെട്ട നിരവധി ഇറ്റാലിയൻ പോരാളികളുടെ നഗ്നമായ രൂപങ്ങളും ഈ ചിത്രത്തിൽ കാണാം. വാവിട്ട് കരയുന്ന മഗ്ദലന മറിയവും മറ്റൊരു സ്ത്രീയും വിവസ്ത്രരാണ്. നീല വസ്ത്രം ധരിച്ച മറ്റൊരു സ്ത്രീ മുഖം പൊത്തിക്കൊണ്ട് നിലവിളിക്കുന്നു. ക്രിസ്തു ഉൾപ്പെടെയുള്ള രക്തസാക്ഷികളുടെ ഘാതകർ ആയുധങ്ങളുമേന്തി ചുറ്റും നിലയുറപ്പിച്ചിരിക്കുന്നു. ‘ദി മാർക്കറ്റ്’ നിലവിളിക്കുന്ന കുതിരകൾ. വിറളി പൂണ്ട കുതിരകളിലൊന്നു തന്റെ പുറത്തുനിന്ന് ഒറ്റുകാരനായ ഒരു കൊലയാളിയെ കുതറി തെറിപ്പിച്ചതിനു ശേഷം ആകാശത്തേക്ക് കഴുത്തുനീട്ടി തല ഉയർത്തി നിൽക്കുന്നു. ചുവന്ന തിരുവസ്ത്രം കുതിരയുടെ മേൽ വീണു കിടക്കുന്നു. ഒറ്റുകാരനായ കൊലയാളി കയ്യിൽ നിറയെ വെള്ളിക്കാശുകൾ നീട്ടിപ്പിടിച്ചിരിക്കുന്നു. ക്രിസ്തുവിനെ തറച്ച കറുത്ത കുരിശിനു സമീപത്തായി ഒരു പീഠത്തിൽ മദ്യക്കുപ്പികളും ആണികളും ആയുധങ്ങളും കാസയിൽ കീറി വീണ തിരുവസ്ത്രത്തിന്റെ ബാക്കിയും കാണാം. പശ്ചാത്തലത്തിൽ അംബര ചുംബികളായ കെട്ടിടങ്ങൾ. വൈവിധ്യമാർന്ന നിറങ്ങളിൽ സമചതുരാകൃതിയിൽ രചിച്ചിരിക്കുന്ന ഈ കൃതി ഇറ്റലിയിലെയും ജർമനിയിലെയും ഫാസിസ്റ്റ് കോൺസെൻട്രേഷൻ ക്യാമ്പുകളുടെ തനിപ്പകർപ്പ് തന്നെയാണ്. ഷൂട്ടിങ് ഇൻ ദി കൺട്രി സൈഡ് (ലോർക്കയുടെ മരണം) വെള്ളകീറിത്തുടങ്ങിയ നീലാകാശത്തിന്റെ വിദൂരദൃശ്യം ചിത്രകാരനിൽ തുടിക്കുന്ന പ്രത്യാശയുടെ വെള്ളിരേഖയാണ്. ക്യൂബിസവും എക്സ്പ്രഷനിസവും സമന്വയിച്ച ഈ ഭ്രമാത്മക ചിത്രം ഫാസിസ്റ്റുകളെ അക്ഷരാർഥത്തിൽ ഭ്രാന്തു പിടിപ്പിച്ചു. നിരീശ്വരവാദിയെന്നും നിഷേധിയെന്നും മതവിദ്വേഷിയെന്നുമുള്ള സഭയുടെയും ഭരണകൂടത്തിന്റെയും ശകാരവർഷങ്ങൾ നേരിട്ട ഗുട്ടൂസോയെ ഈ സൃഷ്ടിയുടെ പേരിൽ ഫാസിസ്റ്റുകൾ വേട്ടയാടിയതിനെത്തുടർന്നാണ് അദ്ദേഹം ഇറ്റലിയിൽ നിന്നു പലായനം ചെയ്തത്. 'ഇന്നത്തെ ദുരന്തങ്ങളാണ് എന്റെ ചിത്രത്തിൽ. ഭയാനകമായ യുദ്ധമാണിവിടെ നടക്കുന്നത്. പ്രകോപനങ്ങളും, നിറയുന്ന തടവറകളും, കൊടിയ പീഡനങ്ങളും, തൂക്കുമരങ്ങളിൽ തൂങ്ങിയാടുന്ന ജഡങ്ങളും, ശിരഛേദങ്ങളും നിത്യേന ഞാൻ കാണുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും നിലയ്ക്കാത്ത നിലവിളികളാണ് ഞാൻ നിരന്തരം കേൾക്കുന്നത്. പേടിസ്വപ്നങ്ങളുടെ ദിനരാത്രങ്ങൾ നിറഞ്ഞ, ഉറക്കം നഷ്ടപ്പെട്ട ഇറ്റലിയെയാണ് ക്രിസ്തുവിന്റെ വേദനയിലൂടെ ഞാൻ ചിത്രീകരിച്ചത്. ഇങ്ങനെയല്ലാതെ വേറൊരു രീതിയിൽ അതു സാധ്യമല്ല. എല്ലാവർക്കും സ്വീകാര്യമായ ആശയങ്ങൾ നിറഞ്ഞ കല സൃഷ്ടിക്കുക അസാധ്യമാണ്. അസഹിഷ്ണുതയുള്ളവർ സഹിക്കുക മാത്രമാണ് പോംവഴി’‐ ഗുട്ടൂസോ ഡയറിയിൽ കുറിച്ചു. പെസൻ്റ്സ് അറ്റ് വർക്ക്, ദി വിക്കൂറിയ, ഫ്ലൈറ്റ് ഫ്രം എറ്റ്ന, ഷൂട്ടിംഗ് ഇൻ ദി കൺട്രി സൈഡ്, ദി മാർക്കറ്റ് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങളിൽ ചിലതാണ്. ഇറ്റാലിയൻ ജനതയുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് മനോഹരമായ വർണങ്ങളിൽ സൃഷ്ടിച്ച ദി മാർക്കറ്റ് എന്ന ചിത്രം. ഗുട്ടൂസോയുടെ ഓരോ ചിത്രങ്ങളും വിശദമായ പ്രതിപാദനത്തിനുള്ള സാധ്യതകൾ നിറഞ്ഞതാണ്. ലെനിൻ പുരസ്കാരം, വാഴ്സോ അവാർഡ് തുടങ്ങി നൂറുകണക്കിന് അന്തർദേശീയ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. പെസ്സൻ്റ്സ് അറ്റ് വർക്ക്’ വെനീസ് ബിനാലയിൽ അദ്ദേഹം ആറു തവണ പങ്കെടുത്തു. ലോകോത്തരങ്ങളായ മ്യൂസിയങ്ങളിലും ഗാലറികളിലും അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശനത്തിനുണ്ട്. 'പൗരാണിക സങ്കല്പങ്ങളായാലും നിയോക്ലാസിക്കലായാലും ആധ്യാത്മികമായാലും ബൗദ്ധിക ബോധ്യമുള്ളതായാലും സർവതിനെയും മുൻധാരണകളിൽ നിന്നു വിമുക്തമാക്കിക്കൊണ്ട് പൂർണമായ ആത്മാർഥതയോടെയും ആത്മതൃപ്തിയോടെയും യാഥാർഥ്യ ബോധത്തോടെ കലയിലൂടെ സമൂഹത്തിനു മുന്നിൽ സമർപ്പിക്കുക എന്നതാണ് നമ്മുടെ പ്രധാന കടമ. സാമൂഹ്യമായ പ്രതിബദ്ധതയെ കൈവിടാതെ കലയെ സമീപിക്കുമ്പോൾത്തന്നെ രാഷ്ട്രീയമായ ധാർമികത ഹൃദയത്തിൽ സൂക്ഷിച്ചിരിക്കണം’ ഗുട്ടൂസോ ഒരു കുറിപ്പിൽ വിശദമാക്കി. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഉൾക്കാമ്പറിഞ്ഞ റെനാറ്റോ ഗുട്ടൂസോയുടെ രചനകൾ പോരാട്ടങ്ങൾ നടക്കുന്ന രാജ്യങ്ങളിലെ കലാകാരന്മാർക്കു മുന്നിൽ മുൻകൂറായി അവതരിപ്പിച്ച പ്രകടന പത്രികകളാണ്. പോരാളിയായ കലാകാരൻ റെനാറ്റോ ഗുട്ടൂസോ 1987 ജനുവരി 18 ന് എഴുപത്തിയഞ്ചാം വയസ്സിൽ ശ്വാസകോശാർബുദം മൂലം റോമിൽ അന്തരിച്ചു. ദേശാഭിമാനി വാരികയിൽ നിന്ന്

ദേശാഭിമാനി 15 Jul 2024 1:29 pm

പ്രതിജ്ഞാബദ്ധത പ്രഖ്യാപിച്ച സമ്മേളനം

പതിനഞ്ചാം കേരള നിയമസഭയുടെ 11–-ാം സമ്മേളനം അവസാനിച്ചു. 2024–--25 ബജറ്റിലെ ധനാഭ്യർഥനകൾ പാസാക്കുന്നതിനായാണ് സമ്മേളനം ചേർന്നത്. എൽഡിഎഫ് സർക്കാർ കേരളത്തിലെ ജനങ്ങൾക്കും ജനങ്ങളുടെ പ്രശ്നങ്ങൾക്കും നൽകുന്ന മുൻഗണന എന്തെന്ന് വ്യക്തമാക്കിയ നിയമസഭാ സമ്മേളനം ആയിരുന്നു ഇത്. കേന്ദ്ര സർക്കാരിന്റെ ക്രൂരമായ വേട്ടയാടലും അടിച്ചേൽപ്പിക്കപ്പെട്ട സാമ്പത്തിക പ്രതിസന്ധിയും ഉണ്ടെങ്കിലും അതിന് ഇരയാകാൻ ജനങ്ങളെ വിട്ടുകൊടുക്കില്ലെന്നും ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുകതന്നെ ചെയ്യുമെന്നും സഭയിൽ നടത്തിയ പ്രസ്താവനയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പിച്ചുപറഞ്ഞു. ക്ഷേമ പെൻഷൻ നൽകുന്നതിൽ സംസ്ഥാന വിഹിതം 98 ശതമാനവും കേന്ദ്രത്തിന്റേത് രണ്ടു ശതമാനവുമാണ്. ഈ രണ്ടു ശതമാനംപോലും കേന്ദ്ര സർക്കാർ കൃത്യമായി നൽകുന്നില്ല. മാത്രമല്ല, സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതിയെ ഞെരുക്കുന്ന സാമ്പത്തിക ഉപരോധത്തിന് സമാനമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. എത്ര പ്രതിസന്ധി ഉണ്ടായാലും ജനങ്ങളെ സർക്കാർ ചേർത്തുപിടിക്കുമെന്നും ക്ഷേമ, വികസന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് വർഷംതോറും രണ്ട് ക്ഷാമബത്തയും പെൻഷൻകാർക്ക് വർഷംതോറും രണ്ടു ഗഡു ക്ഷാമാശ്വാസവും നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കടുത്ത രാഷ്ട്രീയവിരോധംവച്ച് കേരളത്തെ ദ്രോഹിക്കാനും കേരളത്തിലെ ജനങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാനും കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങളെ അതിജീവിച്ച് ജനങ്ങൾക്കുള്ള ക്ഷേമ, വികസന പ്രവർത്തനങ്ങൾ എന്തുവില കൊടുത്തും മുന്നോട്ടുകൊണ്ടുപോകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണ് ഈ നിയമസഭാ സമ്മേളനത്തിലെ ഏറ്റവും വലിയ സന്ദേശം. പ്ലസ്‌വൺ പ്രവേശനമാണ് പ്രതിപക്ഷം നിയമസഭയിൽ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ച മറ്റൊരു വലിയ പ്രശ്നം. എന്നാൽ, സംസ്ഥാന സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ച് ഉചിതമായ നടപടികൾ നിയമസഭയിൽ പ്രഖ്യാപിച്ചു. അതോടെ ആ ബഹളം അവസാനിക്കുകയുംചെയ്തു. മദ്യനയവുമായി ബന്ധപ്പെട്ട ശബ്ദസന്ദേശം ഉയർത്തിപ്പിടിച്ച് സഭ നിർത്തിവയ്‌ക്കാനുള്ള ഉപക്ഷേപമായി അവതരിപ്പിച്ച പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിക്കാനാണ് ശ്രമിച്ചത്. എന്നാൽ, ആലോചന പോലും നടത്തിയിട്ടില്ലാത്ത ഒരു മദ്യനയത്തിന്റെ പേരിൽ അഡ്വാൻസായി അഴിമതി ആരോപണമുന്നയിക്കുന്നതിന്റെ പൊള്ളത്തരം തുറന്നുകാട്ടാൻ സർക്കാരിനു കഴിഞ്ഞു. പ്രധാനമായും സർക്കാരിന്റെ ധനകാര്യ ബിസിനസുകൾക്കായി കൂടുതൽ സമയം ചെലവഴിച്ച സമ്മേളനത്തിൽ ധനത്തെപ്പറ്റിയുള്ള പരാമർശങ്ങൾ കുറവായിരുന്നു. രാഷ്ട്രീയ ചർച്ചയാണ് പ്രധാനമായും നടന്നത്. ഇത് സാധാരണ സംഭവിക്കുന്നതാണ്. എന്നാൽ, മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ അധിക്ഷേപം ചൊരിയുകയെന്ന ലക്ഷ്യത്തിലേക്ക് പ്രതിപക്ഷത്തിന്റെ ചർച്ചകൾ പരിമിതപ്പെട്ടുപോകുന്നതാണ് കണ്ടത്. അത്തരം പരാമർശങ്ങൾക്ക് ഭരണപക്ഷം മറുപടി നൽകുകയും ചെയ്തു. ഉന്നതനിലവാരം പുലർത്തുന്ന രാഷ്ട്രീയ ചർച്ചകൾ നിയമസഭയിൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം രാജ്യത്തെ മതനിരപേക്ഷ-ജനാധിപത്യ ശക്തികളുടെ വിജയമായല്ല യുഡിഎഫ് അംഗങ്ങൾ വിലയിരുത്തിയത്. പകരം, കേരളത്തിൽ എൽഡിഎഫിനെ തകർക്കാൻ കഴിഞ്ഞുവെന്ന നിലയിലാണ് അവരുടെ ആഹ്ലാദം. ജൂൺ 10-ന് ആരംഭിച്ച സമ്മേളനം ആകെ 28 ദിനം ചേരാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും 2024 ജൂൺ 25‌നു ചേർന്ന കാര്യോപദേശക സമിതി യോഗത്തിന്റെ ശുപാർശ പ്രകാരം ഒമ്പത് ദിവസം ഒഴിവാക്കിയാണ് 11നു പിരിഞ്ഞത്. ആകെ 19 ദിവസമാണ് ചേർന്നത്. അതിൽ 12 ദിവസം ധനാഭ്യർഥനകളുടെ പരിഗണനയ്ക്കായി നീക്കിവച്ചു. രണ്ടുദിവസംമാത്രമാണ് പ്രതിപക്ഷ അംഗങ്ങളുടെ തടസ്സപ്പെടുത്തലുകൾ കാരണം സഭ നേരത്തേ പിരിഞ്ഞത്. ബാക്കി ദിവസത്തിലെല്ലാം പൂർണമായും നടപടികൾ നടത്താൻകഴിഞ്ഞു. സംസ്ഥാനത്തിന്റെ പേര് ‘കേരളം' എന്ന് ഭേദഗതി ചെയ്യുന്നതു സംബന്ധിച്ച പ്രമേയം ഏകകണ്ഠമായി പാസാക്കി. 2024-ലെ കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബിൽ, 2024-ലെ കേരള പഞ്ചായത്തിരാജ് (രണ്ടാം ഭേദഗതി) ബിൽ, 2024-ലെ കേരള നികുതി വസൂലാക്കൽ (ഭേദഗതി) ബിൽ, 2024-ലെ കേരള ധനകാര്യ ബിൽ എന്നീ സുപ്രധാന ബില്ലുകൾ സഭ പാസാക്കുകയും 2023-ലെ കേരള പൊതുരേഖ ബിൽ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയക്കുകയുംചെയ്തു. ധനവിനിയോഗ ബില്ലുകളും സഭ പാസാക്കി. 12 അനൗദ്യോഗിക ബില്ലും നാല്‌ അനൗദ്യോഗിക പ്രമേയവും സഭ ചർച്ച ചെയ്തു. ചട്ടം 50 പ്രകാരമുള്ള 15 നോട്ടീസാണ് സഭ പരിഗണിച്ചത്. നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടു സംബന്ധിച്ച ഉപക്ഷേപം സഭ ചർച്ച ചെയ്തു. 34 ശ്രദ്ധക്ഷണിക്കലും 202 സബ്മിഷനും അവതരിപ്പിക്കുകയും മന്ത്രിമാർ മറുപടി പറയുകയുംചെയ്തു. നക്ഷത്രചിഹ്നമിട്ട 570 ചോദ്യത്തിനും നക്ഷത്രചിഹ്നമിടാത്ത 6064 ചോദ്യത്തിനും മന്ത്രിമാർ ഉത്തരം ലഭ്യമാക്കിയിട്ടുണ്ട്. അടിയന്തര ചോദ്യത്തിനായി മൂന്ന്‌ നോട്ടീസ്‌ ലഭിക്കുകയും ഒരെണ്ണം അനുവദിക്കുകയും ചെയ്തു. ചോദ്യോത്തരവേളകളിൽ 84 ചോദ്യത്തിന്‌ വാക്കാൽ മറുപടി നൽകി. 625 ഉപചോദ്യം ഉന്നയിക്കപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച കെ രാധാകൃഷ്ണൻ, ഷാഫി പറമ്പിൽ എന്നീ അംഗങ്ങൾ നിയമസഭാംഗത്വം രാജിവച്ചു. കെ രാധാകൃഷ്ണൻ രാജിവച്ച ഒഴിവിൽ ഒ ആർ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സഭാ സമ്മേളനത്തിനിടയ്ക്ക് ജൂൺ 14നും 15നും ലോക കേരള സഭയുടെ നാലാം സമ്മേളനം നടന്നു.

ദേശാഭിമാനി 15 Jul 2024 12:48 pm

തൊഴിൽ നൈപുണ്യം പ്രധാനം

ജൂലൈ 15, അന്താരാഷ്ട്ര തലത്തിൽ ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരം ലോക യുവജന നൈപുണ്യ ദിനമായി ആചരിക്കുകയാണ്. പ്രധാനമായും മനുഷ്യവിഭവശേഷി പ്രയോജനപ്പെടുത്തി സാമൂഹിക, സാമ്പത്തിക വളർച്ച നേടുന്നതിൽ മാതൃക സൃഷ്ടിച്ച സംസ്ഥാനമെന്നനിലയിൽ, ഈ ദിനത്തിന് കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുണ്ട്. 40 ലക്ഷത്തോളം മലയാളി സഹോദരങ്ങൾ ഏതാണ്ട് 182 രാജ്യത്തായി തൊഴിൽ വൈദഗ്ധ്യം ഉപയോഗപ്പെടുത്തുന്നുണ്ട്. അന്താരാഷ്ട്ര സമൂഹത്തിനിടയിൽ കഠിനാധ്വാനവും കർമകുശലതയും ആത്മസമർപ്പണവും മികച്ച തൊഴിൽ വൈദഗ്ധ്യവും ഒത്തുചേർന്നിട്ടുള്ള ജനവിഭാഗമെന്ന ഖ്യാതി നാം നേടിയിട്ടുണ്ട്. ഓസ്ട്രേലിയ, ജർമനി, ഫിൻലാൻഡ് തുടങ്ങി ലോകത്തെ ഒട്ടനവധി രാജ്യങ്ങളിലെ മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും കേരളത്തിൽനിന്ന് കൂടുതൽ ഉദ്യോഗാർഥികളെ ലഭ്യമാക്കുന്നതിനായി നിരന്തരം സംസ്ഥാന സർക്കാരിനെ ബന്ധപ്പെടുന്നുണ്ട്. സംസ്ഥാന തൊഴിൽ മന്ത്രിയെന്നനിലയിൽ കഴിഞ്ഞ മൂന്നുവർഷക്കാലം ഇത്തരം നിരവധി ഉന്നതതല രാജ്യാന്തര സംഘങ്ങളുമായി ചർച്ച നടത്തി നടപടികൾ സ്വീകരിക്കാനായി. മാനവവിഭവശേഷി വികസനത്തിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ നിലനിർത്തേണ്ടത്, സംസ്ഥാനത്തിന്റെ സാമൂഹ്യ–- സാമ്പത്തിക പുരോഗതി നിലനിർത്തുന്നതിന് നിർണായകമാണ്. നിർമിതബുദ്ധി ഉൾപ്പെടെ നവയുഗ വിവരസാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി അനുദിനം മാറുന്ന തൊഴിൽ മേഖലകൾക്ക് അനുസരിച്ച് മാനവവിഭവശേഷി പരുവപ്പെടുത്തി എടുക്കുകയെന്നത് വളരെ ശ്രമകരമായ ഒന്നാണ്. സംസ്ഥാനത്തെ തൊഴിൽരംഗവും അനുദിനം സങ്കീർണമായിക്കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസരംഗത്ത് ദേശീയ ശരാശരിയേക്കാൾ മികച്ച എൻറോൾമെന്റുള്ള സംസ്ഥാനത്ത്, അഭ്യസ്തവിദ്യർക്കിടയിൽ തൊഴിലില്ലായ്മ ദേശീയ ശരാശരിയേക്കാൾ വളരെ ഉയർന്നനിലയിലാണ്. പരമ്പരാഗത തൊഴിൽ മേഖലകളിൽ പലതും ലാഭകരമല്ലാതാകുകയും കുറെയൊക്കെ കാലഹരണപ്പെടുകയും ചെയ്തതുമൂലം അസംഘടിത തൊഴിൽ മേഖല വലിയ പ്രതിസന്ധി നേരിടുന്നു. ലോക യുവജന നൈപുണ്യ വികസനസന്ദേശം എല്ലാവരിലേക്കും പകർന്നു നൽകുന്നതിനും തൊഴിൽ വൈദഗ്ധ്യവും ആത്മസമർപ്പണവും കർമകുശലതയുമുള്ള പുതിയ തലമുറയെ സൃഷ്ടിക്കുന്നതിനും നമ്മൾ ഒരുമിച്ചു പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യമാണ് ലോക യുവജന നൈപുണ്യദിനം ഓർമപ്പെടുത്തുന്നത്.

ദേശാഭിമാനി 15 Jul 2024 12:43 pm

ഇടതുപക്ഷം ഇല്ലായിരുന്നെങ്കിൽ...

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ തിരിച്ചടിയും ഇന്ത്യ കൂട്ടായ്‌മയ്‌ക്കുണ്ടായ മുന്നേറ്റവും സജീവമായ ചർച്ചയായിട്ടുണ്ട്. ഇടതുപക്ഷത്തിന് പ്രതീക്ഷിച്ച നേട്ടമുണ്ടാകാത്തതും ചർച്ച ചെയ്യപ്പെടുന്നുണ്ട്‌. ഇടതുപക്ഷം, വിശിഷ്യാ സിപിഐ എം സ്വീകരിച്ച നിലപാട് ബിജെപിക്ക് തിരിച്ചടി കിട്ടുന്നതിനും അതുവഴി ഭരണഘടനാ സംരക്ഷണത്തിനും വഴിയൊരുക്കിയിട്ടുണ്ട്‌ എന്നതാണ് വസ്തുത. ബിജെപിക്ക് തിരിച്ചടിയേൽപ്പിക്കാൻപോലും കഴിയില്ലെന്ന് പൊതുവിൽ കരുതിയിരുന്ന കാലത്താണ് സിപിഐ എം 23–-ാം പാർടി കോൺഗ്രസ് കണ്ണൂരിൽ ചേർന്നത്‌. ബിജെപിയെ പരാജയപ്പെടുത്താൻ ഓരോ സംസ്ഥാനത്തെയും ബിജെപി വിരുദ്ധ വോട്ടുകൾ കൂട്ടിയോജിപ്പിക്കാൻ കഴിഞ്ഞാൽ അവർക്ക് തിരിച്ചടിയുണ്ടാകുമെന്ന് പാർടി കോൺഗ്രസ് വിലയിരുത്തി. വിവിധ രാഷ്ട്രീയ കക്ഷികളുടെ ശക്തിദൗർബല്യങ്ങൾ പരിശോധിച്ചുകൊണ്ടാണ്‌ ഇത്തരമൊരു സമീപനം സ്വീകരിച്ചത്. പൊതുപ്രശ്നങ്ങളിൽ ബിജെപിക്കെതിരെ യോജിച്ചു പ്രവർത്തിക്കുകയെന്ന നിലപാട്‌ സിപിഐ എം സ്വീകരിച്ചു. വിവിധ സംസ്ഥാനത്ത്‌ അത് നടപ്പാക്കുന്നതിനുള്ള പരിശ്രമങ്ങൾ പാർടി നടത്തി. രാഹുൽ ഗാന്ധിയെ പാർലമെന്റിൽനിന്ന് സസ്പെൻഡ്‌ ചെയ്തതിൽ ഉൾപ്പെടെ ശക്തമായ നിലപാടെടുത്തു. അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻ ബർഗ് വെളിപ്പെടുത്തൽ അന്വേഷിക്കാൻ സംയുക്ത പാർലമെന്ററി സമിതി വേണമെന്ന നിലപാടിൽനിന്നുകൊണ്ട് പൊതുവായ ഐക്യനിര സൃഷ്ടിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ഈ ഘട്ടത്തിലാണ്, ആംആദ്മി പാർടി മുൻകൈയെടുത്ത് ബിജെപിയിലും കോൺഗ്രസിലുമില്ലാത്ത മുഖ്യമന്ത്രിമാരുടെ സമ്മേളനം വിളിച്ചുചേർത്ത് ജി 8 ഗ്രൂപ്പുണ്ടാക്കാൻ ആലോചിച്ചത്. ബിജെപിക്ക്‌ എതിരായ പ്രതിപക്ഷ ഐക്യനിരയിൽ വിള്ളലുണ്ടാക്കുന്ന ഈ സമീപനത്തെ സിപിഐ എം എതിർത്തു. ബിജെപി ഇതര സംസ്ഥാന സർക്കാരുകളെല്ലാം ഒന്നിച്ച് സംസ്ഥാനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പോരാടുകയും ഫെഡറലിസത്തിനെതിരായ ആക്രമണത്തെ നേരിടുകയുമാണ്‌ വേണ്ടതെന്ന നിലപാട് സ്വീകരിക്കുകയുംചെയ്‌തു. സിപിഐ എമ്മിന്റെ ഈ നിലപാട്‌ പ്രതിപക്ഷ ഐക്യനിരയിലെ വിള്ളൽ പ്രതിരോധിച്ചു. തുടർന്ന് 18 പാർടികൾ, പ്രതിപക്ഷത്തിനുനേരെ ഇഡി നടത്തുന്ന ആക്രമണങ്ങൾക്കെതിരെ യോജിച്ചുനിന്നു. അതിന്റെ അടിസ്ഥാനത്തിൽ നിവേദനവും നൽകി. ബിജെപിക്കെതിരായി ഇങ്ങനെയൊരു ഐക്യനിര രൂപപ്പെടുന്നതിന് അടിത്തറയിട്ട സാഹചര്യത്തിലായിരുന്നു നിതീഷ്‌ കുമാർ രംഗത്തുവരുന്നത്. തുടർന്ന് 15 പാർടികൾ പട്നയിൽ യോഗംചേർന്ന്‌ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നതിന് ഒന്നിച്ചുപ്രവർത്തിക്കാൻ തീരുമാനിച്ചു. ബിജെപിക്കെതിരെ പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാതെ മുന്നോട്ടുപോകുകയെന്ന ഇടതുപക്ഷ സമീപനമാണ് ഇന്ത്യ കൂട്ടായ്‌മ രൂപീകരണത്തിലേക്ക്‌ എത്തിച്ചത്. തുടർന്ന്‌ 26 പാർടികൾ യോഗംചേർന്ന് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. പൊതുലക്ഷ്യത്തിൽനിന്നുകൊണ്ട്, എല്ലാ തെരഞ്ഞെടുപ്പുസഖ്യങ്ങളും ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണെന്നത് മനസ്സിലാക്കി നിലപാട് സ്വീകരിക്കുകയെന്ന സമീപനവും ഇതിന്റെ ഭാഗമായി മുന്നോട്ടുവച്ചു. യോജിച്ച ഒരു റാലി മധ്യപ്രദേശിൽ നടത്തണമെന്ന് തീരുമാനിച്ചെങ്കിലും കോൺഗ്രസ് അനുകൂല സമീപനം സ്വീകരിക്കാത്തതുകൊണ്ട്‌ അത് നടക്കാതെപോയി. ഇന്ത്യ കൂട്ടായ്‌മയിലെ പാർടികളെല്ലാം യോജിച്ച്‌ അണിനിരന്ന വലിയ മുന്നേറ്റമുണ്ടാകുന്നത് പിന്നീടാണ്. കേരളത്തിനെതിരെ സാമ്പത്തിക ഉപരോധമേർപ്പെടുത്തുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ നടത്തിയ പ്രക്ഷോഭമാണ്‌ അതിന് വേദിയായത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന ഈ സമരത്തിന് രാജ്യത്തെ മതനിരപേക്ഷ പാർടികളും പ്രാദേശിക കക്ഷികളുമെല്ലാം പിന്തുണയുമായി രംഗത്തെത്തി. ഭരണഘടനയും ഫെഡറലിസവും സംരക്ഷിക്കുന്നതിനുള്ള വലിയ മുന്നേറ്റമായി അതുമാറി. ബിജെപിക്കെതിരായ ജനകീയ മുന്നേറ്റത്തിന് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സംഭാവന കൂടിയായിരുന്നു അത്. ഇത്തരത്തിൽ പ്രതിപക്ഷ ഐക്യനിര രൂപപ്പെടുത്തുന്നിതിന് നേതൃപരമായ പങ്ക് ഇടതുപക്ഷം വഹിച്ചു. ഇന്ത്യ കൂട്ടായ്‌മയിലെ കോൺഗ്രസ്‌ ഉൾപ്പെടെയുള്ള പാർടികൾ ആഗോളവൽക്കരണ നയങ്ങളെ പിന്തുണയ്ക്കുന്നവരാണ്‌. ഈ സാഹചര്യത്തിൽ ജനകീയ താൽപ്പര്യം സംരക്ഷിക്കുന്നതിനുള്ള സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായി ഒരു മുന്നണിയെന്നനിലയിൽ സിപിഐ എം ആ സംവിധാനത്തിന്റെ ഭാഗമായതുമില്ല. വേദിയെന്നനിലയിലുള്ള കൂടിയാലോചനകളിൽ പങ്കെടുക്കുകയുംചെയ്തു. ഇത്തരത്തിൽ ആഗോളവൽക്കരണ നയങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ അടിയുറച്ചുനിന്ന്‌ ബിജെപിക്കെതിരായ ജനാധിപത്യശക്തികളുടെ ഐക്യനിര വളർത്തിയെടുക്കുകയായിരുന്നു ഇടതുപക്ഷം ചെയ്തത്. ഫ്രാൻസിലെ തെരഞ്ഞെടുപ്പിൽ നവനാസികളെ പ്രതിരോധിക്കുന്നതിൽ ഇടതുപക്ഷം സ്വീകരിച്ച സമീപനവും ഇതിനു സമാനമാണ്. ബിജെപിക്ക് ഈ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടായ മഹാരാഷ്ട്ര, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, യുപി തുടങ്ങിയ സംസ്ഥാനങ്ങളിൽ 63 സീറ്റാണ് ബിജെപിക്ക് നഷ്ടമായത്. ഇവയെല്ലാം മറ്റു സംസ്ഥാനങ്ങളിൽനിന്നും വ്യത്യസ്തമായി കർഷകസമരം നടന്ന മണ്ണായിരുന്നു. പോരാട്ടം ആരംഭിക്കുന്നത് മഹാരാഷ്ട്രയിലെ ഇടതുപക്ഷ കർഷക സംഘടനകളുടെ മുംബൈ മാർച്ചോടുകൂടിയാണ്. തുടർന്ന് അത് രാജസ്ഥാനിലേക്കും ഇടതുപക്ഷം വ്യാപിപ്പിച്ചു. ഇതിന്റെ തുടർച്ചയിലാണ് ഇടതുപക്ഷ കർഷകസംഘടനകൾ മറ്റു സംഘടനകൾക്കൊപ്പം ചേർന്ന് രാജ്യത്തെ പിടിച്ചുകുലുക്കിയ കർഷക പ്രക്ഷോഭത്തിലേക്ക്‌ എത്തിച്ചേർന്നത്. കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന കർഷകസംഘടനകൾ ഈ പ്രക്ഷോഭത്തിന്റെ മുമ്പന്തിയിലെവിടെയും ഉണ്ടായിരുന്നില്ല. ബിജെപിയുടെ വർഗീയധ്രുവീകരണ രാഷ്ട്രീയത്തെ ജനകീയ പ്രശ്നങ്ങളുയർത്തി പ്രതിരോധിക്കാൻ ഇതുവഴി സാധ്യമായി. ഭരണഘടന സംരക്ഷിക്കാനായത് ഈ നിലപാടിന്റെ ഭാഗമായാണ്. കർഷകരംഗത്ത് മാത്രമല്ല, മറ്റു മേഖലയിലും പ്രക്ഷോഭങ്ങൾ ഇടതുപക്ഷം ഏറ്റെടുത്തു. തൊഴിലാളികൾ നടത്തിയ രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് ഇതിന്റെ ഭാഗമായിരുന്നു. ക്യാമ്പസുകളിൽ കാവിവൽക്കരണത്തിനും വിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണത്തിനുമെതിരെ ശക്തമായ പ്രക്ഷോഭം നയിച്ചത് ഇടതുപക്ഷ വിദ്യാർഥി സംഘടനകളായിരുന്നു. വനിതകൾക്കും ദളിത് ജനവിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയർത്തി പ്രവർത്തിച്ചതും മറ്റാരുമായിരുന്നില്ല. ഇത്തരത്തിൽ ജനകീയ ആവശ്യങ്ങളുയർത്തി നടന്ന പോരാട്ടത്തിലൂടെ ഇടതുപക്ഷം ഉഴുതുമറിച്ച മണ്ണിലാണ് ജനാധിപത്യത്തിന്റെ വിത്തുകൾ മുളച്ചുപൊങ്ങിയത്. ഇടതുപക്ഷത്തിന്റെ ഈ നിലപാടുകളും പോരാട്ടങ്ങളും ഇല്ലായിരുന്നെങ്കിൽ ഇത്തരമൊരു തിരിച്ചടി ബിജെപിക്ക്‌ ഉണ്ടാകുമായിരുന്നില്ല. കോർപറേറ്റ് മാധ്യമങ്ങളുടെ പ്രചാരണം ഏശാതെ പോയതും മതനിരപേക്ഷ നിലപാട് സ്വീകരിച്ചവർ നവമാധ്യമങ്ങളിലൂടെ നടത്തിയ പ്രചാരണം ജനങ്ങളേറ്റെടുത്തതും ഇടതുപക്ഷത്തിന്റെ സമര പോരാട്ടം നടന്ന ഈ മണ്ണിലാണെന്ന കാര്യം ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്. അഴിമതിരഹിതമാണ് ബിജെപി സർക്കാർ എന്നായിരുന്നു അവരുടെ തെരഞ്ഞെടുപ്പുപ്രചാരണങ്ങളിലൊന്ന്. ഈ ഘട്ടത്തിലാണ് സീതാറാം യെച്ചൂരി നൽകിയ ഇലക്ടറൽ ബോണ്ട് കേസിൽ സുപ്രീംകോടതി വിധിയുണ്ടാകുന്നത്. കേന്ദ്ര ഏജൻസികളെക്കൂടി ഉപയോഗപ്പെടുത്തി നടത്തിയ ആഴത്തിലുള്ള അഴിമതിയായിരുന്നു ഇലക്ടറൽ ബോണ്ട്‌. ഇടതുപക്ഷത്തിന്റെ ഇടപെടലോടെ ബിജെപിയുടെ അഴിമതിവിരുദ്ധ മുഖംമൂടി പൂർണമായും അഴിഞ്ഞുവീഴുകയായിരുന്നു. തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച മറ്റൊരു ഇടപെടലായിരുന്നു ഇത്. രാഷ്ട്രീയമായി ശരിയായ നിലപാടുകൾ സ്വീകരിച്ചിട്ടും എന്തുകൊണ്ട് പ്രതീക്ഷിച്ച ജനപിന്തുണ ഉറപ്പുവരുത്താൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ലെന്ന പ്രശ്നമാണ് സിപിഐ എം പരിശോധിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പാർടി കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും നടത്തിയ പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങളാണ് ഇപ്പോൾ പാർടിക്കകത്ത് ചർച്ച ചെയ്യുന്നത്. ദൗർബല്യങ്ങൾ അവതരിപ്പിക്കുകയും അവ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ തേടുകയും ചെയ്യുന്നു. വിവിധ ഘടകങ്ങളിലെ ചർച്ചകൾകൂടി കണക്കിലെടുത്ത്‌ ഭാവിരൂപരേഖ തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പാർടി സംസ്ഥാന സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജനപിന്തുണയാർജിക്കുന്നതിന് തടസ്സമായി നിൽക്കുന്ന ഘടകങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള പരിശോധനയാണ് നടക്കുന്നത്. ഇടതുപക്ഷത്തെ ഉന്മൂലനം ചെയ്യണമെന്ന് തെരഞ്ഞെടുപ്പിനുമുമ്പ്‌ ആർഎസ്എസിന്റെ സർസംഘചാലക് പ്രഖ്യാപിച്ചിരുന്നു. ഇടതുപക്ഷമാണ് കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും ഭരണഘടനാ സംരക്ഷണത്തിനുവേണ്ടിയും പൊരുതിക്കൊണ്ടിരിക്കുന്നത്. അതിനാൽ ഇടതുപക്ഷത്തെ ഉന്മൂലനം ചെയ്തുകഴിഞ്ഞാൽ പ്രതിരോധം ഇല്ലാതായിത്തീരുമെന്നും അതുവഴി തങ്ങളുടെ അജൻഡ എളുപ്പം നടപ്പാക്കാമെന്നുമാണ് ബിജെപിയുടെ പ്രതീക്ഷ. വൈവിധ്യപൂർണമായ വഴികളിലൂടെ ഇടതുപക്ഷം നടത്തിയ പോരാട്ടങ്ങൾ ഇല്ലായിരുന്നെങ്കിൽ ഭരണഘടന സംരക്ഷിക്കാൻ പറ്റുന്ന രീതിയിൽ ബിജെപിക്ക് തിരിച്ചടി ലഭിക്കുമായിരുന്നില്ല. ഇടതുപക്ഷം മുന്നോട്ടുവച്ച ഇത്തരം നിലപാടുകളിലൂടെയാണ്, രാജ്യത്തിന്റെ ഇന്നത്തെ നില സംരക്ഷിക്കാൻ കഴിയുകയെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ‘ഇടതില്ലെങ്കിൽ നമ്മുടെ ഇന്ത്യയില്ല’ എന്ന മുദ്രാവാക്യം എൽഡിഎഫ് മുന്നോട്ടുവച്ചത്. ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഓരോ സംസ്ഥാനത്തിന്റെയും സവിശേഷതയ്ക്ക്‌ അനുസരിച്ച് മതനിരപേക്ഷ വോട്ടുകളെ കൂട്ടിയോജിപ്പിക്കാനുള്ള നിർദേശം ഇടതുപക്ഷമാണ് സമർപ്പിച്ചത്. ജനകീയ പ്രശ്നങ്ങളുയർത്തി വർഗീയതയ്‌ക്കെതിരെ നീങ്ങുകയെന്ന ഇടതുപക്ഷ നിലപാടാണ് ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽത്തന്നെ അവർക്ക് തിരിച്ചടി നൽകാനുള്ള കരുത്ത് മതനിരപേക്ഷ കക്ഷികൾക്ക് നൽകിയത്. തെരഞ്ഞെടുപ്പുഫലത്തിന്റെ പശ്ചാത്തലത്തിൽ സിപിഐ എം ഇല്ലാതായിത്തീരുമെന്ന് മനപ്പായസമുണ്ണുന്നവരുമുണ്ട്. കമ്യൂണിസ്റ്റ് പാർടി രൂപീകരിക്കുന്ന ഘട്ടത്തിൽത്തന്നെ ഗൂഢാലോചന കേസുകളുടെ പരമ്പര സൃഷ്ടിച്ചും പാർടിയെ നിരോധിച്ചും ഉന്മൂലനം ചെയ്യാനായിരുന്നു ബ്രിട്ടീഷുകാർ ശ്രമിച്ചത്. അതിനെ അതിജീവിച്ച് പാർടി കരുത്താർജിച്ചു. 1948ൽ കമ്യൂണിസ്റ്റ് പാർടി നിരോധിച്ചതും 1964 ൽ ചൈനാ ചാരൻമാരെന്നുപറഞ്ഞ് പാർടി സഖാക്കളെ ജയിലിൽ അടച്ചതും പാർടിയെ തകർക്കാൻ ലക്ഷ്യമിട്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യപരമായ പ്രവർത്തനങ്ങൾ അസാധ്യമാക്കിയപ്പോഴും ചിന്ത ഇതുതന്നെയായിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പരാജയഘട്ടത്തിലും ഇത്തരം ചർച്ചകൾ ഉയർത്തിയവരുണ്ടായിരുന്നു. എന്നാൽ, തുടർന്നു നടന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ വിജയമുണ്ടായി. സംസ്ഥാനത്ത് തുടർഭരണംനേടി ചരിത്രം തിരുത്തി. വിവിധ തരത്തിലുള്ള പ്രതിസന്ധികളെല്ലാം ഉയർന്നുവരുമ്പോൾ അതിനെയെല്ലാം അതിജീവിക്കാൻ കേരളത്തിലെ പാർടിക്ക് കഴിഞ്ഞിട്ടുണ്ട്. ഓരോ തിരിച്ചടിയുണ്ടാകുമ്പോഴും അതിന്റെ കാരണങ്ങൾ സ്വയംവിമർശപരമായുൾപ്പെടെ പരിശോധിച്ച് തെറ്റ് തിരുത്തുകയെന്ന നയം സ്വീകരിച്ചതുകൊണ്ടാണ് അതിനു കഴിഞ്ഞത്. ആ പ്രക്രിയയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ആ യാഥാർഥ്യം തിരിച്ചറിയാതെ പ്രചാരണം നടത്തുന്നവർ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലെറിയപ്പെടും.

ദേശാഭിമാനി 15 Jul 2024 12:32 pm

കേരള മുന്നേറ്റത്തിന് വീണ്ടും അംഗീകാരം

ലോക ചരിത്രത്തിൽ ഇടംനേടിയ ഇന്ത്യയിലെ ഒരു കൊച്ചു ഭൂപ്രദേശമാണ് കേരളം. സമൂഹത്തിന്റെ അടിത്തട്ടിൽ കിടന്ന സാമാന്യ ജനത ചരിത്രത്തിലേക്ക് കടന്നുവന്ന നാട്. അതായത്, ചരിത്രമില്ലാത്തൊരു ജനത ചരിത്രം സൃഷ്ടിക്കുന്ന ശക്തിയായി ഉയർന്നുവന്നു. നവോത്ഥാനപ്രസ്ഥാനങ്ങളും അതിന്റെ പിന്മുറക്കാരായി വന്ന കമ്യൂണിസ്റ്റ്, പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുമാണ് ഈ നാടിനെ മുന്നേറ്റത്തിന്റെ പാതയിലേക്ക് നയിച്ചത്. കേരളത്തിന്റെ വികസനമാതൃകയാകട്ടെ, ഒരുപാട് ചർച്ച ചെയ്യപ്പെട്ടിട്ടുമുണ്ട്. താരതമ്യേന താഴ്ന്ന വരുമാന നിരക്ക് നിലനിൽക്കുമ്പോഴും ജീവിതഗുണ സൂചകങ്ങളുടെ കാര്യത്തിൽ അത്ഭുതാവഹമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞുവെന്നതാണ് കേരള മാതൃകയുടെ നേട്ടങ്ങൾ. ഇന്നിപ്പോൾ, നമ്മുടെ സാമൂഹ്യനേട്ടങ്ങളാകെ സംരക്ഷിച്ച് സംസ്ഥാനത്തിന്റെ മൊത്തം വരുമാനവും പ്രതിശീർഷ വരുമാനവും വർധിപ്പിച്ച് വികസനത്തിന്റെ പുതിയ ഗാഥ രചിക്കുകയാണ് കേരളം. ഈ പ്രയാണത്തിൽ കേരളത്തിന്റെ മനുഷ്യവികസനസൂചകങ്ങൾ ഓരോ വർഷവും വലിയതോതിൽ കുതിക്കുകയും ഇന്ത്യയിൽ ഒന്നാംനമ്പർ സംസ്ഥാനമായി അംഗീകരിക്കപ്പെടുകയും ചെയ്യുന്നത് നമുക്കേവർക്കും അഭിമാനം പകരുന്ന കാര്യമാണ്. ഇത്തരത്തിൽ, ഏറ്റവുമൊടുവിൽ ലഭിച്ച അംഗീകാരമാണ് നിതി ആയോഗിന്റെ സുസ്ഥിര വികസനസൂചികയിൽ കേരളത്തിനു ലഭിച്ച ഒന്നാംസ്ഥാനം. റിപ്പോർട്ടിൽ രാജ്യത്തെ ഏക പട്ടിണിരഹിത സംസ്ഥാനം കേരളമാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം, ആയുർദൈർഘ്യം എന്നിവയടക്കം ആകെയുള്ള 16 സൂചികകളിലും കേരളത്തിന്റെ സ്ഥാനം മികവാർന്നതാണ്. പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വിവിധ പദ്ധതികളുടെ വിജയമാണ് കേരളത്തെ തുടർച്ചയായി മുന്നിലെത്തിക്കുന്നത്. മനുഷ്യജീവിതത്തിന്റെ സമസ്തമേഖലയിലും ഇടപെടാൻ ഈ സർക്കാരിന് കഴിയുന്നുവെന്നതിന്റെ തെളിവുകൂടിയാണ്‌ ഇത്. രാജ്യത്തെ പട്ടിണിരഹിത സംസ്ഥാനമായി കേരളം അംഗീകരിക്കപ്പെട്ടത് 100ൽ 84 പോയിന്റോടെയാണ്. സംസ്ഥാനത്ത് അതിതീവ്ര ദാരിദ്ര്യം അനുഭവിക്കുന്ന ആരുമില്ലെന്ന് ഉറപ്പാക്കാനുള്ള സർക്കാരിന്റെ ബഹുമുഖപരിപാടികൾ അതിവേഗം മുന്നേറുന്നതിനിടെയാണ് ഈ അംഗീകാരം. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഗുണം നൂറുശതമാനവും ഇവിടെ ലഭ്യമാക്കുന്നുണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലും 82 പോയിന്റോടെ കേരളം ഒന്നാംസ്ഥാനം നേടി. ആരോഗ്യം, ആയുർദൈർഘ്യം, ശുദ്ധജല ലഭ്യത തുടങ്ങി ഒട്ടേറെ കാര്യം ഉൾപ്പെടുന്നതാണ് നിതി ആയോഗിന്റെ സുസ്ഥിരവികസന സൂചിക. ഇവയിലെല്ലാം കേരളം മുന്നിൽത്തന്നെ. പൊതുവിൽ പറഞ്ഞാൽ, ആരോഗ്യ സുരക്ഷ, ഭക്ഷ്യസുരക്ഷ, സാമൂഹ്യസുരക്ഷ, വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിവ സർവതല സ്പർശിയായി നടപ്പാക്കാൻ കേരളത്തിനു കഴിയുന്നു. ആരും പുറന്തള്ളപ്പെടുന്നില്ല. സാമ്പത്തികവളർച്ച കൈവരിക്കുകയെന്നാൽ മനുഷ്യജീവിതം മെച്ചപ്പെടുത്തലും ഒപ്പം വികസനവുമാണെന്ന എൽഡിഎഫ് സർക്കാരിന്റെ നിലപാടാണ് ഇതിനൊക്കെ അടിസ്ഥാനം. ഈ അടിസ്ഥാനത്തിൽനിന്ന് എല്ലാരംഗത്തും ആശയപരമായും പ്രായോഗികമായും നിസ്തുലമായ സംഭാവന നൽകാൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെ കേരളം നേടുന്ന പുരോഗതിയും അംഗീകാരങ്ങളും കാണാനോ അത് ചർച്ച ചെയ്യാനോ സംസ്ഥാനത്തെ വലിയൊരു വിഭാഗം മാധ്യമങ്ങളും പ്രതിപക്ഷവും ഒരിക്കലും തയ്യാറല്ല. കമ്യൂണിസ്റ്റുകാരാണ് കേരളം ഭരിക്കുന്നത് എന്നതിനാൽ സ്വന്തം നാടിനോട് ശത്രുതാസമീപനം സ്വീകരിക്കുന്നതിൽ മത്സരിക്കുകയാണ് ഇവർ. എന്തിനെയും ഏതിനെയും കണ്ണടച്ച് എതിർക്കുന്ന സമീപനം. ഒരു പോരായ്മയും ഇല്ലെന്നോ വിമർശം പാടില്ലെന്നോ അല്ല ഞങ്ങൾ പറയുന്നത്. കേരളത്തിന്റെ വികസന ചർച്ചകളെ വസ്തുതകളുടെയും അനുഭവങ്ങളുടെയും പിൻബലത്തോടെ ഉയർത്തിക്കൊണ്ടുവരാൻ കഴിയണമെന്നാണ്. മാധ്യമങ്ങൾക്കും പ്രതിപക്ഷ പാർടികൾക്കുമെല്ലാം ആ ഉത്തരവാദിത്വമുണ്ട്. എല്ലാവിഭാഗം ജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ഇത്തരം ചർച്ചകൾ ഉയർന്നുവരേണ്ടതും. ഇങ്ങനെയുള്ള ചർച്ചകൾക്ക് സഹായകരമായ വസ്തുതകൾ മൂടിവയ്ക്കാതെ അത് പ്രചരിപ്പിക്കാൻ മാധ്യമങ്ങൾക്ക് കഴിയണം. അതിനുപകരം, നാടിന് ദോഷംചെയ്യുന്ന ഇടപെടലുകളാണ് പല മാധ്യമങ്ങളും പ്രതിപക്ഷവും നടത്തുന്നത്. ആ നിലപാട് തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വികസിത രാജ്യങ്ങൾക്കു സമാനമായ സാമൂഹ്യനേട്ടങ്ങളാണ് കേരളത്തിന്റേത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് നേടാൻ സാധിക്കാത്ത മാനവീയനേട്ടങ്ങൾ കേരളം കൈവരിക്കുന്നു. ഇക്കാര്യങ്ങൾ ഔദ്യോഗിക ഏജൻസികളടക്കം ബഹുതലത്തിൽ അംഗീകരിക്കുമ്പോൾ അത് സംസ്ഥാനത്തിന് അഭിമാനാർഹമായ സംഗതിയാണ്. ഇപ്പോൾ, നിതി ആയോഗിന്റെ സുസ്ഥിരവികസന സൂചികയിൽ കേരളം ഒന്നാംസ്ഥാനത്ത്‌ എത്തുമ്പോൾ ആ നേട്ടത്തിന് പത്തരമാറ്റ് തിളക്കമെന്ന് ഉറപ്പിച്ചുപറയാം.കേരള മുന്നേറ്റത്തിന് വീണ്ടും അംഗീകാരം ലോക ചരിത്രത്തിൽ ഇടംനേടിയ ഇന്ത്യയിലെ ഒരു കൊച്ചു ഭൂപ്രദേശമാണ് കേരളം. സമൂഹത്തിന്റെ അടിത്തട്ടിൽ കിടന്ന സാമാന്യ ജനത ചരിത്രത്തിലേക്ക് കടന്നുവന്ന നാട്. അതായത്, ചരിത്രമില്ലാത്തൊരു ജനത ചരിത്രം സൃഷ്ടിക്കുന്ന ശക്തിയായി ഉയർന്നുവന്നു. നവോത്ഥാനപ്രസ്ഥാനങ്ങളും അതിന്റെ പിന്മുറക്കാരായി വന്ന കമ്യൂണിസ്റ്റ്, പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുമാണ് ഈ നാടിനെ മുന്നേറ്റത്തിന്റെ പാതയിലേക്ക് നയിച്ചത്. കേരളത്തിന്റെ വികസനമാതൃകയാകട്ടെ, ഒരുപാട് ചർച്ച ചെയ്യപ്പെട്ടിട്ടുമുണ്ട്. താരതമ്യേന താഴ്ന്ന വരുമാന നിരക്ക് നിലനിൽക്കുമ്പോഴും ജീവിതഗുണ സൂചകങ്ങളുടെ കാര്യത്തിൽ അത്ഭുതാവഹമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞുവെന്നതാണ് കേരള മാതൃകയുടെ നേട്ടങ്ങൾ. ഇന്നിപ്പോൾ, നമ്മുടെ സാമൂഹ്യനേട്ടങ്ങളാകെ സംരക്ഷിച്ച് സംസ്ഥാനത്തിന്റെ മൊത്തം വരുമാനവും പ്രതിശീർഷ വരുമാനവും വർധിപ്പിച്ച് വികസനത്തിന്റെ പുതിയ ഗാഥ രചിക്കുകയാണ് കേരളം. ഈ പ്രയാണത്തിൽ കേരളത്തിന്റെ മനുഷ്യവികസനസൂചകങ്ങൾ ഓരോ വർഷവും വലിയതോതിൽ കുതിക്കുകയും ഇന്ത്യയിൽ ഒന്നാംനമ്പർ സംസ്ഥാനമായി അംഗീകരിക്കപ്പെടുകയും ചെയ്യുന്നത് നമുക്കേവർക്കും അഭിമാനം പകരുന്ന കാര്യമാണ്. ഇത്തരത്തിൽ, ഏറ്റവുമൊടുവിൽ ലഭിച്ച അംഗീകാരമാണ് നിതി ആയോഗിന്റെ സുസ്ഥിര വികസനസൂചികയിൽ കേരളത്തിനു ലഭിച്ച ഒന്നാംസ്ഥാനം. റിപ്പോർട്ടിൽ രാജ്യത്തെ ഏക പട്ടിണിരഹിത സംസ്ഥാനം കേരളമാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം, ആയുർദൈർഘ്യം എന്നിവയടക്കം ആകെയുള്ള 16 സൂചികകളിലും കേരളത്തിന്റെ സ്ഥാനം മികവാർന്നതാണ്. പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വിവിധ പദ്ധതികളുടെ വിജയമാണ് കേരളത്തെ തുടർച്ചയായി മുന്നിലെത്തിക്കുന്നത്. മനുഷ്യജീവിതത്തിന്റെ സമസ്തമേഖലയിലും ഇടപെടാൻ ഈ സർക്കാരിന് കഴിയുന്നുവെന്നതിന്റെ തെളിവുകൂടിയാണ്‌ ഇത്. രാജ്യത്തെ പട്ടിണിരഹിത സംസ്ഥാനമായി കേരളം അംഗീകരിക്കപ്പെട്ടത് 100ൽ 84 പോയിന്റോടെയാണ്. സംസ്ഥാനത്ത് അതിതീവ്ര ദാരിദ്ര്യം അനുഭവിക്കുന്ന ആരുമില്ലെന്ന് ഉറപ്പാക്കാനുള്ള സർക്കാരിന്റെ ബഹുമുഖപരിപാടികൾ അതിവേഗം മുന്നേറുന്നതിനിടെയാണ് ഈ അംഗീകാരം. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഗുണം നൂറുശതമാനവും ഇവിടെ ലഭ്യമാക്കുന്നുണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലും 82 പോയിന്റോടെ കേരളം ഒന്നാംസ്ഥാനം നേടി. ആരോഗ്യം, ആയുർദൈർഘ്യം, ശുദ്ധജല ലഭ്യത തുടങ്ങി ഒട്ടേറെ കാര്യം ഉൾപ്പെടുന്നതാണ് നിതി ആയോഗിന്റെ സുസ്ഥിരവികസന സൂചിക. ഇവയിലെല്ലാം കേരളം മുന്നിൽത്തന്നെ. പൊതുവിൽ പറഞ്ഞാൽ, ആരോഗ്യ സുരക്ഷ, ഭക്ഷ്യസുരക്ഷ, സാമൂഹ്യസുരക്ഷ, വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിവ സർവതല സ്പർശിയായി നടപ്പാക്കാൻ കേരളത്തിനു കഴിയുന്നു. ആരും പുറന്തള്ളപ്പെടുന്നില്ല. സാമ്പത്തികവളർച്ച കൈവരിക്കുകയെന്നാൽ മനുഷ്യജീവിതം മെച്ചപ്പെടുത്തലും ഒപ്പം വികസനവുമാണെന്ന എൽഡിഎഫ് സർക്കാരിന്റെ നിലപാടാണ് ഇതിനൊക്കെ അടിസ്ഥാനം. ഈ അടിസ്ഥാനത്തിൽനിന്ന് എല്ലാരംഗത്തും ആശയപരമായും പ്രായോഗികമായും നിസ്തുലമായ സംഭാവന നൽകാൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെ കേരളം നേടുന്ന പുരോഗതിയും അംഗീകാരങ്ങളും കാണാനോ അത് ചർച്ച ചെയ്യാനോ സംസ്ഥാനത്തെ വലിയൊരു വിഭാഗം മാധ്യമങ്ങളും പ്രതിപക്ഷവും ഒരിക്കലും തയ്യാറല്ല. കമ്യൂണിസ്റ്റുകാരാണ് കേരളം ഭരിക്കുന്നത് എന്നതിനാൽ സ്വന്തം നാടിനോട് ശത്രുതാസമീപനം സ്വീകരിക്കുന്നതിൽ മത്സരിക്കുകയാണ് ഇവർ. എന്തിനെയും ഏതിനെയും കണ്ണടച്ച് എതിർക്കുന്ന സമീപനം. ഒരു പോരായ്മയും ഇല്ലെന്നോ വിമർശം പാടില്ലെന്നോ അല്ല ഞങ്ങൾ പറയുന്നത്. കേരളത്തിന്റെ വികസന ചർച്ചകളെ വസ്തുതകളുടെയും അനുഭവങ്ങളുടെയും പിൻബലത്തോടെ ഉയർത്തിക്കൊണ്ടുവരാൻ കഴിയണമെന്നാണ്. മാധ്യമങ്ങൾക്കും പ്രതിപക്ഷ പാർടികൾക്കുമെല്ലാം ആ ഉത്തരവാദിത്വമുണ്ട്. എല്ലാവിഭാഗം ജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ഇത്തരം ചർച്ചകൾ ഉയർന്നുവരേണ്ടതും. ഇങ്ങനെയുള്ള ചർച്ചകൾക്ക് സഹായകരമായ വസ്തുതകൾ മൂടിവയ്ക്കാതെ അത് പ്രചരിപ്പിക്കാൻ മാധ്യമങ്ങൾക്ക് കഴിയണം. അതിനുപകരം, നാടിന് ദോഷംചെയ്യുന്ന ഇടപെടലുകളാണ് പല മാധ്യമങ്ങളും പ്രതിപക്ഷവും നടത്തുന്നത്. ആ നിലപാട് തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വികസിത രാജ്യങ്ങൾക്കു സമാനമായ സാമൂഹ്യനേട്ടങ്ങളാണ് കേരളത്തിന്റേത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് നേടാൻ സാധിക്കാത്ത മാനവീയനേട്ടങ്ങൾ കേരളം കൈവരിക്കുന്നു. ഇക്കാര്യങ്ങൾ ഔദ്യോഗിക ഏജൻസികളടക്കം ബഹുതലത്തിൽ അംഗീകരിക്കുമ്പോൾ അത് സംസ്ഥാനത്തിന് അഭിമാനാർഹമായ സംഗതിയാണ്. ഇപ്പോൾ, നിതി ആയോഗിന്റെ സുസ്ഥിരവികസന സൂചികയിൽ കേരളം ഒന്നാംസ്ഥാനത്ത്‌ എത്തുമ്പോൾ ആ നേട്ടത്തിന് പത്തരമാറ്റ് തിളക്കമെന്ന് ഉറപ്പിച്ചുപറയാം.

ദേശാഭിമാനി 15 Jul 2024 12:24 pm

ട്രംപിനെതിരെ വധശ്രമം ; എന്തിന് വെടിവച്ചു ? വെളിപ്പെട്ടത് ​ഗുരുതരവീഴ്ച

ഷിക്കാഗോ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനുനേരെയുള്ള വധശ്രമത്തിനു പിന്നിലെ കാരണം കണ്ടെത്താനാകാതെ അന്വേഷകസംഘം. പ്രതി തോമസ് മാത്യു ക്രൂക്സിന് മറ്റാരുടെയും പിന്തുണ ലഭിച്ചിട്ടില്ലെന്നും ഒറ്റയ്ക്ക് കൃത്യം നിർവഹിച്ചതായുമാണ് എഫ്ബിഐയുടെ പ്രാഥമിക നിഗമനം. പ്രതി സുരക്ഷാ ഉദ്യോഗസ്ഥരാൽ കൊല്ലപ്പെട്ടെങ്കിലും ട്രംപിനെതിരായ വധശ്രമം സംബന്ധിച്ച് ശാസ്ത്രീയ അന്വേഷണം നടത്തുമെന്ന് എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ റേ പറഞ്ഞു. ട്രംപിനെ വെടിവയ്ക്കാൻ ഇരുപതുകാരനായ പ്രതിയെ പ്രേരിപ്പിച്ച ഘടകമെന്തെന്ന് കണ്ടെത്താനുള്ള തെളിവുകൾ അന്വേഷക സംഘത്തിന് ഇനിയും ലഭിച്ചിട്ടില്ല. പ്രതിയുടെ വീട്ടിലും കാറിലും നടത്തിയ പരിശോധനയിൽ സ്ഫോടനത്തിന് ഉപയോഗിക്കാവുന്ന ചില വസ്തുക്കൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. പ്രതി ഇതിനുമുമ്പ് ഏതെങ്കിലും അക്രമസംഭവങ്ങളിൽ പങ്കെടുത്തതായി തെളിവ് ലഭിച്ചിട്ടില്ല. പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ അരിച്ചു പെറുക്കിയിട്ടും അക്രമാഹ്വാനങ്ങളുടെ വിവരങ്ങളും ലഭിച്ചില്ല. ട്രംപിനും റിപ്പബ്ലിക്കൻ പാർടി നയങ്ങൾക്കുമെതിരായ പ്രസ്താവനകളും കണ്ടില്ല. റിപ്പബ്ലിക്കൻ പാർടിക്കാരനാണ് തോമസ് ക്രൂക്സ്. പെൻസിൽവാനിയയിൽ ട്രംപ് റാലി നടത്തിയ ബട്ലറിൽനിന്ന് 70 കിലോമീറ്റർ അകലെ ബെഥേൽ പാർക്കിലാണ് തോമസ് ക്രൂക്സ് താമസിച്ചിരുന്നത്. ബെഥേൽ പാർക്ക് സ്കൂളിലായിരുന്നു വിദ്യാഭ്യാസം. പഠനത്തിൽ മിടുക്കനായിരുന്ന തോമസ് ക്രൂക്സ് അന്തർമുഖനായിരുന്നെന്നും ഗെയിമുകളുടെയും വീഡിയോകളുടെയും ലോകത്താണ് കൂടുതൽ സമയം ചെലവഴിച്ചിരുന്നതെന്നും സ്കൂൾ അധികൃതർ പറയുന്നു. ട്രംപിനെ വെടിവച്ച സമയം തോമസ് ക്രൂക്സ് തോക്കു പ്രേമികളുടെ ‘ഡെമോളിഷൻ റാൻഞ്ച്' എന്ന യുട്യൂബ് ചാനലിന്റെ ടീ ഷർട്ടാണ് ധരിച്ചിരുന്നത്. നിയമപ്രകാരം വാങ്ങിയ തോക്കാണ് വെടിവയ്ക്കാൻ ഉപയോഗിച്ചത്. വെളിപ്പെട്ടത് ​ഗുരുതരവീഴ്ച പെൻസിൽവാനിയയിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വെടിയേറ്റ സംഭവത്തിൽ അമേരിക്കൻ സീക്രട്ട് സർവീസ് ഡയറക്ടർ 22ന് ജനപ്രതിനിധിസഭയ്ക്ക് മുമ്പാകെ ഹാജരാകണം. ജനപ്രതിനിധികളുടെ സുരക്ഷ സംബന്ധിച്ച സമിതിക്ക് മൊഴി നൽകാനാണ് ഡയറക്ടർ കിംബർലി ചീറ്റിലിനെ വിളിപ്പിച്ചത്. ട്രംപിന് വെടിയേൽക്കാനിടയായ സംഭവത്തിൽ ര​ഹസ്യാന്വേഷണ ഏജന്സികള്ക്കെതിരെ വിമർശം വ്യാപകമായി. ട്രംപിന്റെ തെരഞ്ഞെടുപ്പ് പരിപാടിക്ക് സുരക്ഷ ഒരുക്കുന്നതിൽ ഉത്തരവാദിത്വമുണ്ടായിരുന്നവര് പൂർണമായും പരാജയപ്പെട്ടെന്നാണ് ആക്ഷേപം. ട്രംപ് നിന്നിരുന്ന പൊതുയോഗ സ്ഥലത്തിന് 130 മീറ്റർ മാത്രം അകലെയുള്ള കെട്ടിടത്തിലാണ് തോക്കുധാരിയായ തോമസ് ക്രൂക്സ് നിലയുറപ്പിച്ചത്. പൊതുയോഗസ്ഥലത്തിന് ഇത്രയും അടുത്തുള്ള ഒരു കെട്ടിടത്തിലേക്ക് തോക്കുമായി ഒരാൾക്ക് എത്തിപ്പെടാനായത് ഗുരുതരമായ വീഴ്ചയായി. വെടിയേറ്റസമയം ട്രംപിനെ വെടിയുണ്ടകളിൽനിന്ന് സുരക്ഷിതനാക്കാനായുള്ള ഷീൽഡുകളും സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈവശമുണ്ടായിരുന്നില്ല. വേദിയിൽനിന്ന് മനുഷ്യകവചം തീർത്താണ് ട്രംപിനെ വാഹനത്തിലേക്ക് മാറ്റിയത്. സംഭവത്തെത്തുടർന്ന് പ്രതിയെ ജീവനോടെ പിടികൂടാതെ തത്സമയം വെടിവച്ചുകൊന്നത് ശരിയായ അന്വേഷണത്തിന്റെ വഴി അടയ്ക്കാനാണെന്ന തരത്തിലുള്ള ആക്ഷേപങ്ങളും ഉയർന്നിട്ടുണ്ട്. എന്നാൽ, എന്താണ് സംഭവിച്ചത് എന്നതിനേക്കുറിച്ച് സീക്രട്ട് സർവീസും സ്വതന്ത്രാന്വേഷണം നടത്തുമെന്ന് ഡയറക്ടർ കിംബർലി ചീറ്റിൽ പ്രതികരിച്ചു. തോമസ് ക്രൂക്സ് ഷൂട്ടിങ് ക്ലബ് 
അംഗം അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനുനേരെ വെടിയുതിർത്ത തോമസ് ക്രൂക്സ് പെൻസിൽവാനിയയിലെ ക്ലെയർടൺ സ്പോർട്സ്മെൻ ഷൂട്ടിങ് ക്ലബ് അംഗം. തോമസ് ക്രൂക്സ് തങ്ങളുടെ ഷൂട്ടിങ് ക്ലബ്ബിലെ അംഗമാണെന്ന് ക്ലബ് പ്രസിഡന്റ് ബിൽ സെലിറ്റോ സ്ഥിരീകരിച്ചു. 200 യാർഡ് റൈഫിൾ റേഞ്ചുള്ള ക്ലബ്ബിലെ അംഗമാണെന്നതിലുപരി മറ്റ് കാര്യങ്ങൾ തങ്ങൾക്ക് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ദേശാഭിമാനി 15 Jul 2024 1:00 am

99 ലെ മഹാപ്രളയത്തിന്‌ 100 ; ഇരുപതാം നൂറ്റാണ്ടിൽ മലയാളി നേരിട്ട പ്രളയദുരന്തം

കണ്ണൂർ ഇന്ന് കർക്കടകം ഒന്ന്. കൃത്യം നൂറു വർഷം മുമ്പ് ഇതുപോലൊരു കർക്കടകം ഒന്നിനാണ് കേരളത്തെ അടിമുടി മുക്കിയ മഹാപ്രളയാരംഭം. കൊല്ലവർഷം 1099 കർക്കടകം ഒന്നി(1924 ജൂലൈ 16)നാരംഭിച്ച് മൂന്നാഴ്ചയോളം നീണ്ട പേമാരിയിലും പ്രളയത്തിലും കേരളത്തിലെ താഴ്ന്ന പ്രദേശം മുഴുവൻ മുങ്ങി. ഇരുപതാം നൂറ്റാണ്ടിൽ മലയാളി നേരിട്ട ഏറ്റവും വലിയ പ്രളയദുരന്തം. മരണവും നഷ്ടവും വിവരണാതീതം. ജൂലൈ 17നാണ് ഏറ്റവും രൂക്ഷമായത്. മരിച്ചവരുടെ കണക്ക് തിട്ടപ്പെടുത്താനായില്ല. ഈ വെള്ളപ്പൊക്കത്തിന്റെ നോവുകളിൽനിന്നാണ് തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’ കഥയും കാക്കനാടന്റെ ‘ഒറോത’ നോവലും പിറന്നത്. തൊണ്ണൂറ്റൊമ്പതിലേതിനൊപ്പം വരില്ലെങ്കിലും 1939, 1961, 1974, 2018, 2019 വർഷങ്ങളിലും കനത്ത വെള്ളപ്പൊക്കമുണ്ടായി. സമുദ്രനിരപ്പിൽനിന്ന് 1500 മീറ്റർ ഉയരമുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽവരെ തൊണ്ണൂറ്റൊമ്പതിൽ വെള്ളപ്പൊക്കമുണ്ടായി. മൂന്നാർ പട്ടണവും റോഡും തകർന്നു. ദക്ഷിണേന്ത്യയിലെ ആദ്യത്തെ മോണോ റെയിലായ മൂന്നാറിലെ കുണ്ഡളവാലി റെയിൽപ്പാതയും സ്റ്റേഷനും എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. മധ്യകേരളത്തെയാണ് പ്രളയം ഏറ്റവുമധികം ബാധിച്ചത്. ആലപ്പുഴ മുഴുവനായും എറണാകുളത്തിന്റെ നാലിൽമൂന്നു ഭാഗവും വെള്ളത്തിനടിയിലായി. മലബാറിനെയും പ്രളയം വൻതോതിൽ ബാധിച്ചു. തെക്കേ മലബാർ വെള്ളത്തിനടിയിലായി. കോഴിക്കോട് പട്ടണം മുക്കാലും മുങ്ങി. കേരളത്തിന്റെ ഭൂപ്രകൃതിയും നദികളുടെ ഗതിയും മാറി. തൃശൂർ, എറണാകുളം, കോട്ടയം, മൂന്നാർ എന്നീ മേഖലകളെയാണ് തൊണ്ണൂറ്റൊമ്പതിലെ പ്രളയം മുക്കിക്കളഞ്ഞത്. 2018ലെ പ്രളയത്തിലും ഏറ്റവുമധികം നാശനഷ്ടമുണ്ടായതും ഇതേ പ്രദേശങ്ങളിൽ. കേരളത്തിൽ ജൂൺ മുതൽ സെപ്തംബർ വരെയുള്ള കാലവർഷത്തിൽ ലഭിക്കേണ്ട ശരാശരി മഴ 2039.6 മില്ലീമീറ്ററാണ്. 1924ൽ 3463.1 മില്ലീമീറ്റർ മഴപെയ്തു. സാധാരണയേക്കാൾ 64 ശതമാനം കൂടുതൽ. മലബാറിന് അന്നത്തെ കലക്ടർ അടിയന്തര ദുരിതാശ്വാസസഹായമായി ആവശ്യപ്പെട്ടത് 6,500 രൂപയായിരുന്നു. രണ്ട് ഘട്ടങ്ങളിലായി 7,000 രൂപ ലഭിച്ചു. ഗാന്ധിജിയുടെ ആഹ്വാനപ്രകാരം ദുരിതിശ്വാസ നിധിയിലേക്ക് 6,000 രൂപ പിരിച്ചെടുത്തു.

ദേശാഭിമാനി 15 Jul 2024 1:00 am

'നിങ്ങളെ ആരോ നിരീക്ഷിക്കുന്നുണ്ട്'; ഐഫോൺ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ആപ്പിള്‍

കാലിഫോർണിയ >ഐഫോൺ ഉപയോക്താക്കൾക്ക് പുതിയ സ്പെെവെയർ ആക്രമണ മുന്നറിയിപ്പുമായി ആപ്പിൾ. പെഗാസസ് പോലെയുള്ള ഒരു സ്പൈവെയര് ആക്രമണത്തിന് ഉപയോക്താക്കൾ ഇരയായേക്കാം എന്നാണ് മുന്നറിയിപ്പ്. ഇന്ത്യ ഉള്പ്പടെ 98 രാജ്യങ്ങളിലെ ഉപയോക്താക്കൾക്കാണ് ആപ്പിള് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലും സമാനമായ മുന്നറിയിപ്പുണ്ടായിരുന്നു. ആക്രമണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ആപ്പിൾ നൽകിയിട്ടില്ല. ഏതൊക്കെ രാജ്യങ്ങളാണ് ആക്രമണത്തിന് ഇരയാവുക എന്നതും വ്യക്തമല്ല. എന്നാൽ ഇന്ത്യയിലെ ചില ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് സ​ന്ദേശങ്ങൾ ലഭിച്ചതായി റിപോർട്ടുകളുണ്ട്. ആളുകളെ അവരുടെ ജോലിയുടെയും സ്ഥാനമാനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ സൈബറാക്രമണം ലക്ഷ്യമിടുന്നതെന്ന് ആപ്പിൾ പറയുന്നു. 'നിങ്ങളുടെ ആപ്പിള് ഐഡിയുമായി ബന്ധിപ്പിച്ചിട്ടുള്ള ഐഫോണിലേക്ക് ദൂരെ നിന്ന് കടന്നുകയറാനാവുന്ന ഒരു മെഴ്സിനറി സ്പൈവെയര് ആക്രമണം നടക്കുന്നതായി ആപ്പിള് കണ്ടെത്തിയിട്ടുണ്ട്' ആപ്പിൾ മുന്നറിയിപ്പ് സ​ന്ദേശത്തിൽ പറയുന്നു.

ദേശാഭിമാനി 14 Jul 2024 1:00 am

വാട്സാപ്പിൽ പുതിയ ഫീച്ചർ വരുന്നു; നേരിട്ട് ഫോട്ടോ എഡിറ്റ് ചെയ്യാം

കാലിഫോർണിയ > വാട്സാപ്പിൽ നിർമ്മിത ബുദ്ധി സാന്നിധ്യം തരംഗമായതോടെ ഫീച്ചറുകൾ ഓരോന്നായി മാറുന്നു. ഫോട്ടോകളിൽ ആപ്പിനകത്ത് നേരിട്ട് മാറ്റങ്ങൾ വരുത്താനുള്ള സൌകര്യമാണ് മെറ്റാ എഐയുടെ പുതിയ വാഗ്ദാനം. ചാറ്റ് ജിപിറ്റി പോലെ തന്നെ ആപ്പിൽ നിന്നും പുറത്തു കടക്കാതെ നേരിട്ട് ഫോട്ടോ അനലൈസ് ചെയ്ത് എഡിറ്റ് ചെയ്ത് നൽകാൻ സാധിക്കുന്ന ഫീച്ചറാണ് പുതിയ പ്രഖ്യാപനത്തിലുള്ളത്. അതോടൊപ്പം ഉപയോക്താക്കൾക്ക് അവരുടെ ഫോട്ടോയുമായി ബന്ധപെട്ട ചോദ്യങ്ങൾ ചോദിക്കാനും കഴിയും. വസ്തുക്കൾ തിരിച്ചറിയുക, സന്ദർഭം നൽകുക, ക്യാപ്ഷൻ നൽകുക പോലെയുള്ള ചോദ്യങ്ങളാണ് ചോദിക്കാൻ സാധിക്കുക. എഡിറ്റിംഗിനായി അപ്ലോഡ് ചെയ്ത ഫോട്ടോകൾ ഗ്യാലറിയിൽ എന്ന പോലെ സൂക്ഷിക്കപ്പെടും. ഇവ വാട്സാപ്പിൽ നിന്ന് എപ്പോൾ വേണമെങ്കിലും നീക്കം ചെയ്യാനും സാധിക്കും.

ദേശാഭിമാനി 14 Jul 2024 1:00 am

തീരംതൊട്ടത്‌ 
പുതുപ്രതീക്ഷ

രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയും അധികാരമോഹത്തിന്റെ ഹ്രസ്വദൃഷ്ടിയും കെട്ടിപ്പൊക്കിയ വിവിധ തടസ്സങ്ങൾ മറികടന്ന്‌ വികസനത്തിന്റെയും പുരോഗതിയുടെയും ബദൽ ജീവിതത്തിന്റെയും കാര്യത്തിൽ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടത്തുന്ന കുതിപ്പുകൾ രാജ്യമാകെ ഉറ്റുനോക്കുകയാണ്‌. അതിൽ ലോകം ശ്രദ്ധിച്ച, സർക്കാർ നേട്ടങ്ങളിൽ ഏറെ തിളങ്ങുന്ന, വിസ്‌മയ പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ആരവങ്ങൾ പുതുപ്രതീക്ഷയുടെ നങ്കൂരമിടലാണ്‌. ലോക തുറമുഖ ഭൂപടത്തിൽ അതിലൂടെ നമ്മുടെ കൊച്ചു സംസ്ഥാനം മുദ്രകൾ പതിപ്പിച്ചിരിക്കുകയാണെന്ന്‌ പറയാം. വൈകാതെ കൂറ്റൻ ആഡംബരക്കപ്പലുകളെ സ്വീകരിക്കാനുള്ള പ്രത്യേക പാതയും നിർമിക്കും. അത് കേരളത്തിന്റെ സമ്പദ്ഘടനയിലും വികസനത്തിലും നിർണായകമാകുകയും ചെയ്യും. അന്താരാഷ്‌ട്ര ചരക്ക്‌ നീക്കത്തിന്റെ മേഖലയിൽ മാത്രമല്ല, വാണിജ്യ‐ വ്യവസായം, വിനോദ സഞ്ചാരം, കടൽഭക്ഷണം തുടങ്ങിയ തുറകളിലും പുതിയ വാതായനങ്ങൾ തുറക്കും. അത്യാധുനിക സൗകര്യങ്ങളുള്ള കണ്ണൂർ വിമാനത്താവളം, ദേശീയപാത, ഗെയിൽ പൈപ്പ്‌ലൈൻ, കൊച്ചി മെട്രോ, ഇടമൺ കൊച്ചി പവർ ഹൈവേ, വാട്ടർ മെട്രോ തുടങ്ങിയവയുടെ അനുബന്ധമാണ്‌ പ്രതീക്ഷ മുളപ്പിക്കുന്ന ഈ നടപടികൾ. പതിറ്റാണ്ടുകളായി കേരളം കൈക്കുമ്പിളിൽ സൂക്ഷിച്ച സ്വപ്‌നത്തിന്റെ സാക്ഷാൽക്കാരമാണ്‌ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് തിരുവനന്തപുരം. തുറമുഖ നേട്ടങ്ങളിൽ തലയുയർത്തി നിൽക്കുന്ന ചൈനയേക്കാളും മികവാർന്ന ലോജിസ്റ്റിക് സംവിധാനമാണ് അതിലൂടെ ഇന്ത്യ നേടുന്നത്. 14,000 മുതൽ 20,000 കണ്ടെയ്‌നറുകളുമായി വിഴിഞ്ഞം ലക്ഷ്യമിടുന്ന മദർഷിപ്പുകൾ, രാജ്യത്ത് ഒരു തുറമുഖത്തും അടുപ്പിക്കാനാകില്ല. സിംഗപ്പുരും ഒമാനിലെ സലാലയും ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയുമാണ്‌ ആശ്രയം. അവ തെരഞ്ഞെടുത്താൽ ഉണ്ടാകുന്ന ധന‐ സമയ നഷ്ടം താങ്ങാനാകില്ല. വിദൂരങ്ങളിലെ അന്യദേശ തുറമുഖങ്ങളിൽ ആഴ്‌ചകൾ കാത്തുകെട്ടിനിൽക്കേണ്ടതില്ലെന്നതു മാത്രമല്ല, കോടിക്കണക്കിനു രൂപയുടെ നികുതി ലാഭവും കിട്ടും. തുറമുഖം പൂർണ നിലയിലായാൽ ഒട്ടേറെ മദർഷിപ്പുകൾക്ക് ഒരേസമയം നങ്കൂരമിടാനുള്ള അവസരവുമുണ്ടാകും. പ്രത്യേക പാറക്കല്ലുകളുടെ ലഭ്യതക്കുറവ്‌, താണ്ഡവമാടിയ ഓഖി, കോവിഡിന്റെ സംഹാരാത്മകത, കോൺഗ്രസ്‌‐ ബിജെപി പാർടികളുടെ അസഹിഷ്‌ണുത, ജാതിമത കൂട്ടായ്‌മയുടെ അതിക്രമങ്ങൾ, മാധ്യമ ഗൂഢാലോചന, പാരിസ്ഥിതിക ശാഠ്യക്കാരുടെ തെറ്റിദ്ധരിപ്പിക്കൽ, മയക്കുമരുന്ന്‌ മാഫിയയുടെ സമനില തെറ്റിയ വാദങ്ങൾ എന്നിവയെല്ലാം കടന്നുവച്ചാണ്‌ വിഴിഞ്ഞം നിശ്‌ചയദാർഢ്യത്തിന്റെ പ്രതീകമായത്‌. കൂറ്റൻ പദ്ധതി ലക്ഷ്യത്തിലെത്തിയപ്പോൾ പലമുഖമുള്ള പിതാക്കളും രക്ഷിതാക്കളും സാന്നിധ്യമറിയിക്കുകയാണ്‌. വിഴിഞ്ഞം പദ്ധതി അനിവാര്യമാണെന്ന്‌ ആവശ്യപ്പെട്ട്‌ 2006 ഒക്ടോബർ ഒന്നിന്‌ ഡിവൈഎഫ്‌ഐ രാജ്ഭവനിലേക്ക്‌ നടത്തിയ പ്രകടനത്തിന്റെ ഉദ്‌ഘാടകൻ അന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ്‌. 2006 സെപ്‌തംബർ 18ന്‌ എൽഡിഎഫ്‌ മന്ത്രിസഭ പദ്ധതിയുടെ അനുമതിക്ക്‌ വേണ്ടതെല്ലാം ചെയ്യുമെന്ന്‌ പ്രഖ്യാപിക്കുകയുണ്ടായി. 2009 നവംബർ 13ന്‌ പഠനത്തിന്‌ വി എസ്‌ അച്യുതാനന്ദൻ സർക്കാർ ചുമതല നൽകി ഉത്തരവിറക്കി. ഉമ്മൻചാണ്ടി തറക്കല്ലിട്ടെങ്കിലും 100 ശതമാനം പ്രവൃത്തിയും പിണറായി സർക്കാരിന്റെ കാലത്തായിരുന്നു. സംസ്ഥാന നിയന്ത്രണത്തിലുള്ള തുറമുഖം സർക്കാർ‐ സ്വകാര്യ‐ സംയുക്ത സംരംഭമായാണ് വിഭാവനം ചെയ്‌തത്. നടത്തിപ്പ്‌ ചുമതല വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിനും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിനുമാണ്. അദാനി ഗ്രൂപ്പിന് നാലു ദശാബ്ദത്തിന്റെ നടത്തിപ്പ് അവകാശമാണ് അനുവദിച്ചിരിക്കുന്നത്. കണക്കാക്കപ്പെടുന്ന ആകെ ചെലവ് 31,000 കോടി രൂപയാണ്. അതിൽ ആദ്യഘട്ടത്തിന്‌ 8493 കോടി. അങ്ങനെ ഇന്ത്യൻ അന്താരാഷ്ട്ര വാണിജ്യ‐ വ്യാപാരത്തിന്റെ പ്രധാന കവാടമായി വിഴിഞ്ഞം മാറുമെന്നത്‌ ഉറപ്പാണ്‌. യൂറോപ്പ്, പേർഷ്യൻ ഗൾഫ്, ദക്ഷിണ‐പൗരസ്ത്യ ഏഷ്യ തുടങ്ങിയവയെ ബന്ധിപ്പിക്കുന്ന കപ്പൽവഴിയായി അത്‌ മാറുകയും ചെയ്യും. ചുരുക്കത്തിൽ ഇന്ത്യയുടെ അന്താരാഷ്ട്ര ചരക്ക് നീക്കത്തിന്റെ പകുതിക്കടുത്ത്‌ വിഴിഞ്ഞത്തേക്ക്‌ എത്തുമെന്നാണ് നിഗമനം. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായതോടെ വികസനരംഗത്ത് കേരളം പുതിയൊരു യുഗംതന്നെ കുറിക്കുകയാണ്. സംസ്ഥാനത്തിന്റെ പൊതുവായ വികസനക്കുതിപ്പിന് ആക്കം കൂട്ടുന്ന ഒട്ടേറെ അനുബന്ധ മുന്നേറ്റവും ഇതോടൊപ്പം സംഭവിക്കുന്നുണ്ട്. കേരളത്തിന്റെ സാമൂഹ്യനേട്ടങ്ങളാകെ സംരക്ഷിച്ച് സർവാശ്ലേഷിയായ സമഗ്ര വികസനവും ജനക്ഷേമവും എന്ന എൽഡിഎഫിന്റെ നിലപാടിലൂന്നി സംസ്ഥാന സർക്കാർ എല്ലാ മേഖലയിലും പുതിയ പുതിയ ചുവടുകൾ വയ്ക്കുന്നതും ഇതോടൊപ്പം കാണണം. രണ്ടു ദിവസമായി എറണാകുളത്ത് നടന്ന ജനറേറ്റീവ് എഐ കോൺക്ലേവ് സംസ്ഥാനത്ത് നിർമിതബുദ്ധി സാങ്കേതികവിദ്യയുടെ വലിയ സാധ്യതകളാണ് തുറക്കുന്നത്. ഒരു വശത്ത് ഈ രീതിയിൽ വികസന പാതയിൽ മുന്നേറുമ്പോൾ ക്ഷേമ പെൻഷനുകളും ജീവനക്കാരുടെ ആനുകൂല്യങ്ങളും മുടങ്ങാതെ കൊടുക്കാനും കുടിശ്ശികകൾ കൊടുത്തുതീർക്കാനും സർക്കാർ നടപടി സ്വീകരിച്ചു വരുന്നു. പിണറായി സർക്കാരിന്റെ ഭരണം ഒമ്പതാം വർഷത്തിലേക്ക് കടന്ന ഈ അവസരത്തിൽ കേരളം മൗലികമായ മാറ്റങ്ങളുടെ പുതുവഴിയിലാണെന്ന് ജനങ്ങൾ അനുഭവത്തിലൂടെ തിരിച്ചറിയുന്നുണ്ട്.

ദേശാഭിമാനി 13 Jul 2024 1:00 am

നിശ്ചയദാർഢ്യത്തിന്റെ സാക്ഷ്യം

രാജ്യത്തിന്റെതന്നെ മുഖച്ഛായ മാറ്റുന്നതിനും കേരളത്തിന്റെ സാമ്പത്തിക, സാമൂഹ്യ, പശ്ചാത്തല സൗകര്യ വികസനത്തിന്റെ വേഗം വർധിപ്പിക്കുന്നതിനും കഴിയുന്ന വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുകയാണ്. വികസന പന്ഥാവിൽ പ്രതിസന്ധികളെ ഇച്ഛാശക്തിയോടെ നേരിട്ട് വലിയ മുന്നേറ്റം സൃഷ്ടിക്കുന്നതിന്റെ ചരിത്ര സാക്ഷ്യമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറും. ഒന്നും രണ്ടും പിണറായി വിജയൻ സര്ക്കാരുകളുടെ നിശ്ചയദാര്ഢ്യവും നിരന്തര ഇടപെടലുകളുമാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയെ യാഥാര്ഥ്യത്തിലേയ്ക്ക് നയിച്ചത്. മദർഷിപ്പായ സാൻ ഫെർണാണ്ടോ തീരത്തടുത്തപ്പോൾ എൽഡിഎഫിന്റെയും ഇടതുപക്ഷ സർക്കാരുകളുടെയും ഇച്ഛാശക്തിയുടെ സാക്ഷ്യംകൂടിയായി മാറും വിഴിഞ്ഞം തുറമുഖം. തുറമുഖത്തിനായുള്ള മൂന്നു പതിറ്റാണ്ടത്തെ നിരന്തരശ്രമങ്ങൾ നടത്തിയത് എൽഡിഎഫ് സർക്കാരുകൾ മാത്രമായിരുന്നു. 1996ൽ ആദ്യനടപടികൾ ആരംഭിച്ചത് ഇ കെ നായനാർ സർക്കാരായിരുന്നു. തുറമുഖത്തിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കുന്നതിനായി സമിതിയെ നിയോഗിച്ചു. പിന്നാലെ അധികാരത്തിൽ വന്ന എ കെ ആന്റണി സർക്കാർ പഠനം പൂർത്തിയാക്കാതെ നേരിട്ട് ടെൻഡറിലേക്ക് കടന്നു. കാര്യമായ പരിശോധന നടത്താതെയുള്ള ഈ നീക്കം തിരിച്ചടിയായി. കരാർ നേടിയ കൺസോർഷ്യത്തിന് സുപ്രധാനമായ സുരക്ഷാ അനുമതി കേന്ദ്രം നിഷേധിച്ചു. കോൺഗ്രസ് നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരായിരുന്നിട്ടുകൂടി കാര്യമായ നീക്കങ്ങളൊന്നും നടന്നില്ല. 2006ൽ വി എസ് അച്യുതാനന്ദൻ സർക്കാർ അധികാരത്തിൽ വന്നപ്പോൾ പ്രശ്നങ്ങൾ പരിഹരിച്ച് അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചു. എന്നാൽ, സുരക്ഷാ അനുമതി നൽകുന്നതിനെതിരായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. മുഖ്യമന്ത്രിയായിരിക്കെ എ കെ ആന്റണി ഒപ്പുവച്ച കരാറിനാണ് അദ്ദേഹം പ്രതിരോധ മന്ത്രിയായിരിക്കെ അനുമതി നിഷേധിച്ചത്. എന്നാൽ, എൽഡിഎഫ് സർക്കാർ പിന്മാറിയില്ല. സർവകക്ഷി യോഗം ചേർന്ന് ചർച്ച നടത്തി പുതിയ ടെൻഡർ ശ്രമങ്ങൾ ആരംഭിച്ചു. നിക്ഷേപകരെ കണ്ടെത്തുന്നതിന് ഇൻവെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങൾ ഔദ്യോഗികമായിത്തന്നെ പ്രതിനിധികളായെത്തി. ആന്ധ്രപ്രദേശ് ആസ്ഥാനമായ ലാൻകോ കൊണ്ടപ്പള്ളി എന്ന കമ്പനി സർക്കാർ നിശ്ചയിച്ച തുകയിലും കുറഞ്ഞ തുകയിൽ സംസ്ഥാനത്തിന് നിരന്തരലാഭം ലഭിക്കുന്ന തരത്തിൽ നൽകിയ ക്വട്ടേഷനാണ് അംഗീകരിക്കപ്പെട്ടത്. എന്നാൽ, പിന്നീട് ടെൻഡറിൽ പങ്കെടുത്ത ചില കമ്പനികൾ കോടതിയെ സമീപിച്ചതോടെ ലാൻകോ പിൻമാറി. തുടർന്ന്, ലാൻഡ് ലോർഡ് മോഡലിൽ പദ്ധതി നടപ്പാക്കാനുള്ള ശ്രമം ആരംഭിച്ചു. ഹൈദരാബാദിലെ ലാൻകോ കൊണ്ടപ്പള്ളി പവർ പ്രൈവറ്റ് ലിമിറ്റഡ് ലീഡ് മെമ്പറായുള്ള വിദേശ കമ്പനികൾ അംഗങ്ങളായ കൺസോർഷ്യത്തിനായിരുന്നു നിർവഹണചുമതല. സംസ്ഥാന സർക്കാരിന് 24 ശതമാനം ഓഹരി പങ്കാളിത്തമുള്ള കമ്പനി തുറമുഖം നിർമിക്കുകയും 30 വർഷം പ്രവർത്തിപ്പിക്കുകയും ചെയ്യും. പിന്നീട് പൂർണമായും സംസ്ഥാന സർക്കാരിന് വിട്ടുനൽകുന്ന തരത്തിലുള്ള പദ്ധതിയായിരുന്നു അത്. എന്നാൽ, ദുരൂഹ സാഹചര്യത്തിൽ കൺസോർഷ്യം പിന്മാറി. പക്ഷേ സർക്കാർ പിന്മാറിയില്ല. ഇന്റർനാഷണൽ ഫിനാൻസ് കോർപറേഷനെ കൺസൾട്ടന്റായി നിയോഗിച്ചു. അവർ നിയോഗിച്ച ബ്രിട്ടീഷ് കമ്പനി ഡ്യൂറി നടത്തിയ പഠനത്തിൽ വിശദനിർദേശങ്ങളാണ് ഉൾക്കൊള്ളിച്ചിരുന്നത്. ലാൻഡ് ലോർഡ് മോഡലിൽ 450 കോടി രൂപ സംസ്ഥാന സർക്കാരും നൽകുകയും 2500 കോടി രൂപ എസ്ബിടി ലീഡ് പാർട്ട്ണറായ കൺസോർഷ്യം വഴി സമാഹരിച്ചും നടപ്പാക്കാനായിരുന്നു തീരുമാനം. ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം അന്നത്തെ തുറമുഖമന്ത്രി എം വിജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നിർവഹിച്ചു. അന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പദ്ധതിക്ക് അനുമതി നൽകില്ലെന്ന നിലപാട് സ്വീകരിച്ചു. രണ്ടാമത്തെ അപേക്ഷയും തള്ളി. കേരളത്തിൽനിന്ന് നിരവധിപേർ കേന്ദ്ര മന്ത്രിസഭയിൽ അംഗമായിരിക്കുമ്പോഴായിരുന്നു ഇത്. പിന്നീട് അധികാരത്തിലെത്തിയ ഉമ്മൻചാണ്ടി സർക്കാർ എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച മാതൃകയിൽ നിർമാണം നടത്തുമെന്ന് പ്രഖ്യാപിച്ചു. പക്ഷേ നടപടികളുണ്ടായില്ല. ഒരു വലിയവികസന പദ്ധതിയിൽ സർക്കാർ സ്വീകരിക്കുന്ന മൗനത്തിനെതിരെ ഇടതുപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് വന്നു. 2012 ഒക്ടോബറിൽ ജനകീയ കൺവൻഷൻ വിളിച്ചു. പദ്ധതി അട്ടിമറിക്കുന്നതിനെതിരെ ശക്തമായ ജനകീയ പ്രതികരണമാണ് കൺവൻഷനിൽ പ്രതിഫലിച്ചത്. 2013 ഏപ്രിലിൽ വീണ്ടും ജനകീയ കൺവൻഷൻ ചേർന്നു. 212 ദിവസം തുടർച്ചയായി സിപിഐ എം നേതൃത്വത്തിൽ സമര പരിപാടികൾ സംഘടിപ്പിച്ചു. നിയമസഭയ്ക്കുള്ളിൽ സിപിഐ എം നിയമസഭാ കക്ഷി ഉപ നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണൻ ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചു. പിന്നാലെ അടിയന്തര പ്രമേയവും അവതരിപ്പിച്ചു. എന്നാൽ, കരാർ വ്യവസ്ഥകളിലുള്ള വിമർശങ്ങളുടെ പേരിൽ പദ്ധതി തടസ്സപ്പെടുത്തില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. തുടർന്ന് ഏകപക്ഷീയമായി കരാർ ഒപ്പിട്ടു. അദാനി പോർട്ട്സിനു നൽകിയ കരാറിൽ സർക്കാരിനായിരുന്നു അധികബാധ്യത. ഈ വ്യവസ്ഥകളിലെ എതിർപ്പുകൾ വ്യക്തമാക്കിയെങ്കിലും പദ്ധതി തടസ്സപ്പെടുന്ന സമരത്തിൽനിന്ന് ഇടതുപക്ഷം പിന്മാറി. പിന്നീട് അധികാരത്തിലെത്തിയ ഒന്നാം പിണറായി സർക്കാർ കരാറിൽ കൂടുതൽ വ്യക്തത വരുത്തി മുന്നോട്ട് പോകുകയായിരുന്നു. ഓഖിയും കടൽക്ഷോഭവും പ്രകൃതി ദുരന്തങ്ങളും കോവിഡും തുറമുഖനിർമാണത്തെ ബാധിച്ചു. എന്നാൽ, ഓരോ ഘട്ടത്തിലും സർക്കാർ നിശ്ചയദാർഢ്യത്തോടെ നടത്തിയ ഇടപെടലുകൾ പദ്ധതിയുടെ വേഗം വർധിപ്പിച്ചു. 2960 മീറ്റർ പുലിമുട്ട് പൂർത്തിയാക്കി. വിഴിഞ്ഞംമുതൽ ബാലരാമപുരംവരെ 10.7 കിലോമീറ്റർ റെയിൽവേ ലൈനിനുള്ള കേന്ദ്ര അംഗീകാരവും നേടി. ദേശീയപാത 66 മായി ബന്ധിപ്പിക്കുന്ന റോഡിന് ഭൂമി ഏറ്റെടുത്തു. രണ്ടായിരത്തിലധികം പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുന്ന ലോജിസ്റ്റിക്ക് പാർക്ക് പദ്ധതി പ്രദേശത്ത് ആരംഭിക്കുന്നതിനുള്ള സന്നദ്ധത നിർമാണ കമ്പനി പ്രകടിപ്പിച്ചിട്ടുണ്ട്. 6000 കോടി രൂപ ചെലവിൽ റിങ് റോഡും തുറമുഖം കണക്കിലെടുത്തുള്ള തിരുവനന്തപുരം നഗരവികസന പദ്ധതിയും അതിവേഗത്തിലാണ്. സാഗർമാല പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞത്തുനിന്ന് ആരംഭിച്ച് എംസി റോഡിന്റെ കിഴക്കൻ മേഖലയിലൂടെ ദേശീയ പാതയിൽ എത്തിച്ചേരുന്ന നാലുവരി പാതയ്ക്ക് കേന്ദ്ര അനുമതി നേടി. വ്യവസായ പാർക്കുകൾ, ലോജിസ്റ്റിക് സ്ഥാപനങ്ങൾ, ടൗൺ ഷിപ്പുകൾ തുടങ്ങിയ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. തദ്ദേശവാസികളുടെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി 7.30 കോടി രൂപ ചെലവിൽ പദ്ധതി ആരംഭിച്ചു. വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിക്ക് തുല്യമായ രീതിയിൽ ഉയർത്തുന്നു. ഭവനരഹിതരായ 1026 പേർക്ക് ലൈഫ് ഭവനപദ്ധതിയും തയ്യാറാക്കി. മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾക്ക് പുലിമുട്ട് ചുറ്റിപ്പോകേണ്ട സാഹചര്യത്തിൽ ബോട്ടുകൾക്ക് മണ്ണെണ്ണ വിതരണവും നടക്കുന്നു. നിലവിലുള്ള മത്സ്യബന്ധന തുറമുഖം വിപുലീകരിക്കുന്നതിനുള്ള മാസ്റ്റർ പ്ലാനും തയ്യാറാക്കുന്നു. തദ്ദേശീയർക്കും മത്സ്യത്തൊഴിലാളികൾക്കും അധികവരുമാനത്തിന് സീഫുഡ് പാർക്ക് സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തി. ഒന്നാം ഘട്ടം പൂർത്തിയാകുമ്പോൾത്തന്നെ തെക്കനേഷ്യയിലെ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖങ്ങളുടെ പട്ടികയിൽ ഏറ്റവും പ്രധാന പരിഗണനാ സ്ഥാനത്തേക്ക് വിഴിഞ്ഞവും എത്തും. പ്രത്യക്ഷമായും പരോക്ഷമായുമുള്ള തൊഴിൽസാധ്യതകളും സാമ്പത്തികനേട്ടവും ഏറ്റവും മികച്ചതും ബൃഹത്തായതുമായിരിക്കും. കേരളത്തിനും രാജ്യത്തിനും പുതിയ ഒരു വൻകിട വരുമാന സ്രോതസ്സ് കൂടിയാണ് തുറക്കപ്പെടുന്നത്. 1996 മുതലുള്ള എൽഡിഎഫ് സർക്കാരുകൾ ദീർഘവീക്ഷണത്തോടെ സ്വീകരിച്ച കരുതലിന്റെ പൂർത്തീകരണംകൂടിയാണ് ഭാവിതലമുറയുടെ ജീവിതം സുരക്ഷിതമാക്കാൻ ഉതകുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം.

ദേശാഭിമാനി 12 Jul 2024 1:00 am