ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇനി സെക്കന്‍ഡിനുള്ളില്‍ അറിയാം; എഐ ആപ്പുമായി 14കാരന്‍
ഹൈദരാബാദ്: ഹൃദയാഘാതം അടക്കം ഹൃദയസംബന്ധമായ രോഗങ്ങള്‍ ഇനി സെക്കൻഡുകള്‍ക്കുള്ളില്‍ കണ്ടുപിടിക്കാം. ആന്ധ്രപ്രദേശിലെ അനന്തപൂര്‍ സ്വദേശിയും അമേരിക്കയില്‍ താമസക്കാരനുമായ 14 വയസ്സുകാരനാണ് രോഗനിര്‍ണയത്തില്‍ പുതിയ വഴിത്തിരിവാകുന്ന കണ്ടുപിടുത്തത്തിന് പിന്നില്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായ 'സിര്‍കാഡിയവി' എന്ന ആപ്ലിക്കേഷനാണ്, സിദ്ധാര്‍ത്ഥ് നന്ദ്യാല എന്ന എന്‍ആര്‍ഐ വിദ്യാര്‍ത്ഥിയുടെ സവിശേഷ സംഭാവന. 'സിര്‍കാഡിയവി' എന്ന ആപ്ലിക്കേഷന്‍ വഴി ഹൃദയസംബന്ധമായ രോഗങ്ങള്‍ വെറും ഏഴു സെക്കൻഡുകള്‍ക്കുള്ളില്‍ കണ്ടെത്താനാകും. ഗുണ്ടൂര്‍ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലെ രോഗികളില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് സിദ്ധാര്‍ത്ഥ് ആപ്പ് ഉപയോഗിച്ച് പരീക്ഷണം നടത്തിയിരുന്നു. കണ്ടുപിടുത്തത്തെക്കുറിച്ച് അറിഞ്ഞ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, സിദ്ധാര്‍ത്ഥിനെ സെക്രട്ടേറിയറ്റിലേക്ക് ക്ഷണിക്കുകയും, അഭിനന്ദിക്കുകയും ചെയ്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനം എന്നിവയില്‍ കണ്ടുപിടുത്തങ്ങള്‍ തുടരണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സിദ്ധാര്‍ത്ഥിന് ഉറപ്പു നല്‍കി. സിദ്ധാര്‍ത്ഥ്, പിതാവ് മഹേഷ് എന്നിവര്‍ മുഖ്യമന്ത്രി നായിഡുവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍, ആരോഗ്യമന്ത്രി സത്യകുമാര്‍ യാദവ് എന്നിവരും പങ്കെടുത്തു. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നത് ഈ 14 വയസ്സുകാരന്‍ എളുപ്പമാക്കി! ഡള്ളാസില്‍ നിന്നുള്ള ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഐ സര്‍ട്ടിഫൈഡ് പ്രൊഫഷണലായ സിദ്ധാര്‍ത്ഥ് നന്ദ്യാലയെ കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്, ഒറാക്കിള്‍, ARM എന്നിവയില്‍ നിന്ന് സിദ്ധാര്‍ത്ഥ് സര്‍ട്ടിഫിക്കേഷനുകള്‍ നേടിയിട്ടുണ്ട്. സിദ്ധാര്‍ത്ഥിന്റെ ആപ്പായ സര്‍ക്കാഡിയന്‍ എഐ, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കണ്ടെത്താന്‍ കഴിയുന്ന മെഡിക്കല്‍ രംഗത്തെ ഒരു മുന്നേറ്റമാണ്. ചന്ദ്രബാബു നായിഡു സമൂഹമാധ്യമത്തില്‍ കുറിച്ചു. This 14-year-old has made detecting heart-related problems easier! I am absolutely delighted to meet Siddharth Nandyala, a young AI enthusiast from Dallas and the world’s youngest AI-certified professional, holding certifications from both Oracle and ARM. Siddharth’s app,… pic.twitter.com/SuZnHuE73h — N Chandrababu Naidu (@ncbn) March 17, 2025 ലണ്ടനില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദം; അപേക്ഷിച്ചത് 2000ലധികം തസ്തികകളില്‍; അദിതിയുടെ ജീവിത കഥ വൈറല്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ആപ്ലിക്കേഷന്‍ സ്മാര്‍ട്ട്ഫോണ്‍ അധിഷ്ഠിതമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. രോഗനിര്‍ണയത്തില്‍ 96 ശതമാനം കൃത്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ 15,000-ത്തിലധികം രോഗികളിലും ഗുണ്ടൂര്‍ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലെ രോഗികളുള്‍പ്പെടെ ഇന്ത്യയിലെ 700 രോഗികളിലും ഇതിനോടകം ആപ്ലിക്കേഷന്‍ വഴി പരീക്ഷിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയുടെ മുന്നേറ്റം മനുഷ്യനന്മയ്ക്കായി വിനിയോഗിക്കാനുള്ള സിദ്ധാര്‍ത്ഥിന്റെ പരിശ്രമം ഏറെ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അഭിപ്രായപ്പെട്ടു.
നടത്തം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമോ? പ്രമേഹ രോഗികള്‍ക്ക് ഇതെങ്ങനെ ഗുണം ചെയ്യും
ലോ കത്ത് പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിച്ചു വരുകയാണ്. മാറിയ ജീവിതശൈലികളാണ് കൂടുതല്‍ പേര്‍ക്കും പ്രമേഹ രോഗങ്ങള്‍ ഉണ്ടാകാന്‍ കാരണം. ഭക്ഷണത്തിന് മുമ്പുളള രക്തത്തിലെ പഞ്ചസാരയുടെ അളവും ഭക്ഷണം കഴിച്ചതിനു ശേഷമുള്ള പഞ്ചസാരയുടെ അളവും സന്തുലിതമായി നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ഭക്ഷണക്രമത്തിന് പുറമേ വ്യായാമത്തിലൂടെയും നടത്തത്തിലൂടെയും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം. സത്യത്തില്‍ നടത്തത്തിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കഴിയുമോ? 'പൊണ്ണത്തടി കുറയ്ക്കാന്‍ കഠിന ഡയറ്റും വ്യായാമവും, ദ്രുതഗതിയില്‍ ശരീരഭാരം കുറയ്ക്കുന്നത് മരണ സാധ്യത 54 ശതമാനം വരെ വര്‍ധിക്കാം' അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്റെ അഭിപ്രായത്തില്‍, പ്രമേഹ രോഗികള്‍ നന്നായി വ്യായാമം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. കൂടുതല്‍ സമയം നടക്കുമ്പോള്‍ പഞ്ചസാരയുടെ അളവ് വേഗത്തില്‍ കുറയുന്നുവെന്നും വിദഗ്ധര്‍ പറയുന്നു. വേഗത്തില്‍ നടക്കുന്നത് പാന്‍ക്രിയാസ് കോശങ്ങള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. ഈ രീതി പഞ്ചസാരയുടെ മെറ്റബോളിസത്തെ വേഗത്തിലാക്കും, ഭക്ഷണം വേഗത്തില്‍ ദഹിപ്പിക്കാന്‍ ഇത് സഹായിക്കും. രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നതിനെ ഇത് തടയുന്നു. അതുകൊണ്ട് തന്നെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ നടത്തം പ്രധാനമാണ്. പ്രമേഹരോഗി എങ്ങനെ നടക്കണം? അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്റെ അഭിപ്രായത്തില്‍, ദിവസേന 10,000 സ്‌റ്റെപ്പുകള്‍ അല്ലെങ്കില്‍ കുറഞ്ഞത് 30 മിനിറ്റ് നടക്കുന്നത് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഒറ്റ പ്രാവശ്യമായി 30 മിനിറ്റ് നടക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍, രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ദിവസം 10 മിനിറ്റ് വീതം നടക്കുക. ഈ സമയങ്ങളില്‍ ഭക്ഷണക്രമവും നിയന്ത്രിക്കുക, പ്രത്യേകിച്ച് കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കുറയ്ക്കുക. അതിനാല്‍ പ്രമേഹ രോഗികള്‍ രാവിലെയോ വൈകുന്നേരമോ കൂടുതല്‍ സമയം നടക്കാന്‍ ശ്രമിക്കണം. ഈ സമയം ഓരേ വേഗതയില്‍ തുടര്‍ച്ചയായി നടക്കാന്‍ ശ്രദ്ധിക്കണം.
മെ ലിഞ്ഞിരിക്കുന്നതാണ് ആരോഗ്യകരമെന്ന ചിന്ത അത്ര സുരക്ഷിതമല്ലെന്ന് യുകെയിലെ ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റി ഗവേഷകരുടെ പഠനം. പൊണ്ണത്തടി ഒറ്റയടിക്ക് കുറയ്ക്കാൻ കഠിനമായ വ്യായാമവും ഡയറ്റും പരീക്ഷിക്കുന്നവർ ഒന്ന് കരുതിയിരിക്കുന്നത് നന്നായിരിക്കും. പൊണ്ണത്തടിയുള്ള ഹൃദ്രോഗികളില്‍ തടി കുറയ്ക്കാനുള്ള പരിശ്രമം ചിലപ്പോൾ മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്ന് ബിഎംജെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. യുകെ ബയോബാങ്ക് നിന്ന് 8,297 പേരുടെ ഡാറ്റ 14 വർഷത്തോളം വിശകലനം ചെയ്താണ് പഠനം നടത്തിയത്. സ്ഥിരമായ ഭാരം ഉള്ളവരെ അപേക്ഷിച്ച് ദ്രുതഗതിയില്‍ 10 കിലോഗ്രാമിൽ കൂടുതൽ ഭാരം വർധിച്ചവരിൽ ഹൃദയ സംബന്ധമായ മരണ സാധ്യത മൂന്നിരട്ടിയാണെന്ന് പഠനം പറയുന്നു. എന്നാൽ ശരീരഭാരം ദ്രുതഗതിയില്‍ 10 കിലോഗ്രാം വരെ കുറച്ചവരിൽ മരണ സാധ്യത 54 ശതമാനം വരെ കൂടുതലാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവർ ശരീരഭാരം കുറയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് പൊണ്ണത്തടി കുറയ്ക്കേണ്ടത് അനിവാര്യമാണെങ്കിലും ശരീരഭാരത്തിലെ ദ്രുതഗതിയിലുള്ളതോ തീവ്രമായതോ ആയ മാറ്റങ്ങൾ ദോഷകരമാകുമെന്ന് ഈ പഠനം സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഇതിനകം കണ്ടെത്തിയിട്ടുള്ള വ്യക്തികളില്‍. പെട്ടെന്ന് ശരീരഭാരം കുറയുന്നത് പേശികളുടെ അളവ് കുറയുന്നതിനോ, പോഷകാഹാരക്കുറവിനോ, ഉപാപചയ സമ്മർദത്തിനോ കാരണമാകുമെന്ന് ഗവേഷകർ വിശദീകരിക്കുന്നു. ദിവസവും കുടിക്കുന്ന മധുരപാനീയങ്ങള്‍ക്ക് കണക്കില്ല, ഒന്നിലധികമായാല്‍ സ്ത്രീകളില്‍ ഓറല്‍ കാന്‍സറിനുള്ള സാധ്യത അഞ്ച് മടങ്ങെന്ന് പഠനം ഇത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഹൃദ്രോഗികളിൽ മരണനിരക്ക് കുറയ്ക്കുന്നതിന്, പൊണ്ണത്തടിയുള്ളവരുടെ പരിധിക്കുള്ളിൽ പോലും സ്ഥിരമായ ഭാരം നിലനിർത്തുന്നത് നിർണായകമാണെന്ന് ഗവേഷകർ പറയുന്നു. അമിതമായ ഭക്ഷണക്രമീകരണത്തിന് പകരം, സമീകൃത പോഷകാഹാരം, പതിവ് ശാരീരിക പ്രവർത്തനങ്ങൾ, തുടർച്ചയായ മെഡിക്കൽ മേൽനോട്ടം എന്നിവയ്ക്ക് മുൻഗണന നൽകുന്ന ക്രമാനുഗതവും സുസ്ഥിരവുമായ ജീവിതശൈലി മാറ്റങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വിദഗ്ധർ പറയുന്നു. ഹൃദയ സംബന്ധമായ അസുഖമുള്ള വ്യക്തികളില്‍ ശരീരഭാരത്തിന്‍റെ കാര്യത്തില്‍ സ്ഥിരത നിർണായകമായേക്കാം. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിലും അല്ലെങ്കിൽ ഭാരം നിലനിർത്താൻ ശ്രമിക്കുകയാണെങ്കിലും, ദീർഘകാല ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ സാവധാനവും സ്ഥിരതയും വിജയിക്കും
ഒ ന്നോ അതിലധികമോ പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ ദിവസവും കുടിക്കുന്നത് ഓറൽ ക്യാവിറ്റി കാൻസർ സ്ത്രീകള്‍ക്ക് വരാനുള്ള സാധ്യത 4.87 മടങ്ങ് വര്‍ധിപ്പിക്കുമെന്ന് പഠനം. വാഷിങ്ടണ്‍ സര്‍വകലാശാല ഗവേഷകരുടെതാണ് കണ്ടെത്തല്‍. ഓറല്‍ കാന്‍സര്‍ അത്ര സാധാരണമല്ലെങ്കിലും പുകയില ഉപയോഗമായിരുന്നു കാന്‍സറിന്‍റെ പ്രധാന കാരണമായി വിലയിരുത്തിയിരുന്നത്. എന്നാല്‍ സമീപകാലത്തായി പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യാത്ത ചെറുപ്പക്കാരായ സ്ത്രീകള്‍ക്കിടയിലെ ഓറല്‍ കാന്‍സറുകളുടെ നിരക്ക് വര്‍ധിച്ചുവരുന്നത് ആശങ്കജനകമാണെന്നും ജെഎഎംഎ ഓട്ടോളറിംഗോളജി-ഹെഡ് ആന്റ് നെക്ക് സര്‍ജറിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ചായയിലും കാപ്പിയിലും സോഡയിലുമൊക്കെയായി ദിവസവും വലിയൊരു അളവില്‍ പഞ്ചസാര നമ്മുടെ ശരീരത്തിലേക്ക് എത്തുന്നുണ്ട്. എന്നാല്‍ ഇതിന്‍റെ ആരോഗ്യപ്രശ്നങ്ങള്‍ പലപ്പോഴും നമ്മള്‍ കാര്യമാക്കാറില്ല. 1976 മുതല്‍ സ്ത്രീകള്‍ മധുരപാനീയങ്ങള്‍ കുടിക്കുന്ന കണക്ക് വിലയിരുത്തിയായിരുന്നു ഗവേഷണം. പഞ്ചസാര അടങ്ങിയ മധുരപാനീയങ്ങള്‍ വന്‍കുടലിലെയും ദഹനനാളത്തിലെയും കാന്‍സറിന് കാരണമാകുമെന്ന് മുന്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. പഞ്ചസാര ചേർത്ത പാനീയങ്ങളെ പഞ്ചസാര ചേർത്ത കഫീൻ അടങ്ങിയതും അല്ലാത്തതുമായ സോഡകൾ, പഞ്ചസാര ചേർത്ത കോള ചേർക്കാത്ത കാർബണേറ്റഡ് പാനീയങ്ങൾ, കാർബണേറ്റ് ചെയ്യാത്ത മധുരമുള്ള പാനീയങ്ങൾ (നാരങ്ങാവെള്ളം, മധുരമുള്ള ചായ പോലുള്ളവ) എന്നിങ്ങനെ പല തരത്തില്‍ തിരിച്ചായിരുന്നു പഠനം നടത്തിയത്. 160,000 ത്തിലധികം സ്ത്രീകളിലെ മധുര പാനീയം കുടിക്കുന്ന ശീലങ്ങളും ആരോഗ്യ ഫലങ്ങളും ഗവേഷകര്‍ വിശകലനം ചെയ്തു. ടെന്‍ഷന്‍ അടിച്ചാല്‍ അപ്പോള്‍ ടോയ്‌ലറ്റിൽ പോകണം!, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം കുറയ്ക്കാന്‍ എലിമിനേഷന്‍ ഡയറ്റ് ഒരു ദിവസം ഒന്നോ അതിലധികമോ പഞ്ചസാര ചേർത്ത മധുരപാനീയങ്ങൾ കഴിക്കുന്ന സ്ത്രീകൾക്ക് ഓറൽ ക്യാവിറ്റി കാൻസർ വരാനുള്ള സാധ്യത 4.87 മടങ്ങ് കൂടുതലാണെന്ന് ഫലങ്ങൾ സൂചിപ്പിക്കുന്നു. അതിനൊപ്പം പുകവലിക്കുകയോ ലഘുവായി മദ്യപിക്കുകയോ ചെയ്യുന്നവരില്‍ ഓറല്‍ കാന്‍സറിനുള്ള സാധ്യത 5.46 മടങ്ങ് വരെ കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു.
ദ ഹനസംവിധാനത്തില്‍ വയറിന് താഴെ സ്ഥിതി ചെയ്യുന്ന അവയവങ്ങളാണ് ചെറുകുടലും വന്‍കുടലും. ഇവ രണ്ടും അടങ്ങുന്ന ഭാഗത്തെ 'ബവല്‍' എന്നാണ് വിളിക്കുന്നത്. ഈ ഭാഗത്തുണ്ടാകുന്ന പ്രശ്നങ്ങളാണ് ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം(ഐബിഎസ്). വയറുവേദന, വയറിനുള്ളില്‍ ഗ്യാസ് നിറയല്‍, വയറിന് അസ്വസ്ഥത, വയറിളക്കം, മലബന്ധം, അടിക്കടി ടോയ്‌ലറ്റില്‍ പോകണമെന്ന തോന്നല്‍, നെഞ്ചെരിച്ചില്‍, വിശപ്പില്ലായ്മ, ദഹനക്കേട് എന്നിവയെല്ലാം ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങളാണ്. ഇത് ദൈനംദിന ജീവിതത്തെ സാരമായി തന്നെ ബാധിക്കാം. സമ്മർദം , കുടൽ മൈക്രോബയോമിലെ അസന്തുലിതാവസ്ഥ, ചില ഭക്ഷണങ്ങളോടുള്ള അലർജി തുടങ്ങിയ ഘടകങ്ങൾ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിലേക്ക് നയിക്കാം. ആഗോളതലത്തിൽ ഒൻപതു ശതമാനത്തോളം ആളുകളിൽ ഐബിഎസ് ഉണ്ടാകാറുണ്ടെന്നാണ് കണ്ടെത്തൽ. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായും ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം ഉണ്ടാകുന്നത്. പലപ്പോഴും രോഗനിർണയം നടക്കാത്തതിനാൽ ഇത് രോഗികളില്‍ മാനസിക സംഘര്‍ഷമുണ്ടാക്കാം. പോഷങ്ങളുടെ പങ്ക് ഐബിഎസ് നിയന്ത്രിക്കുന്നതിൽ പോഷകാഹാരം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഓരോ വ്യക്തികൾക്കും രോഗലക്ഷണങ്ങൾ വ്യത്യസ്തമായതു കൊണ്ട് തന്നെ ഒരു വ്യക്തിഗത ഭക്ഷണക്രമം രൂപീകരിക്കേണ്ടത് പ്രധാനമാണ്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം ഭക്ഷണ അലർജി തിരിച്ചറിയുക: ഗ്ലൂറ്റന്‍, പാലുല്‍പ്പന്നങ്ങള്‍, കൊഴുപ്പ് കൂടുതലുള്ളവ തുടങ്ങിയ ഭക്ഷണങ്ങള്‍ രോഗലക്ഷണങ്ങൾ വഷളാക്കും. എലിമിനേഷന്‍ ഡയറ്റ് ഭക്ഷണ അലർജി തിരിച്ചറിയാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ചെറുതും ഇടവിട്ടതുമായ ഭക്ഷണം കഴിക്കൽ : വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് ദഹനവ്യവസ്ഥയെ സമ്മർദത്തിലാക്കും ലക്ഷണങ്ങൾ വഷളാക്കുകയും ചെയ്യും. പ്രോബയോട്ടിക്സ്: പ്രോബയോട്ടിക്സ് പോലുള്ള സപ്ലിമെന്റുകൾ കുടൽ ബാക്ടീരിയകളെ സന്തുലിതമാക്കാനും ദഹന ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും. പ്രായത്തിന് റിവേഴ്സ് ഗിയർ, ചർമം ആരോഗ്യമുള്ളതാക്കാൻ വേണം 5 കാര്യങ്ങൾ സമ്മർദത്തിന്റെ സ്വാധീനം സമ്മർദം കുടലിന്റെ ചലനത്തെ മാറ്റുകയും കുടലിന്റെ സംവേദനക്ഷമത വർധിപ്പിക്കുകയും ചെയ്യും. ഇത് ഐബിഎസ് ലക്ഷണങ്ങൾ വഷളാക്കും. മസ്തിഷ്‌കവും ദഹനവ്യവസ്ഥയും പലവിധങ്ങളായ ആശയവിനിമയ സംവിധാനങ്ങളിലൂടെ പരസ്പരം നിരന്തരം പ്രതിപ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അതായത് വൈകാരിക സമ്മർദം ദഹന പ്രവർത്തനത്തെ നേരിട്ട് ബാധിക്കും. മൈൻഡ്ഫുൾനെസ് മെഡിറ്റേഷൻ, യോഗ, അല്ലെങ്കിൽ ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ പോലുള്ളവ ഐബിഎസ് ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
പ്രായത്തിന് റിവേഴ്സ് ഗിയർ, ചർമം ആരോഗ്യമുള്ളതാക്കാൻ വേണം 5 കാര്യങ്ങൾ
ച ര്‍മം പ്രായമാകുന്നതിന്റെ സൂചന നല്‍കി തുടങ്ങിയോ? എങ്കില്‍ പ്രായത്തിന് റിവേഴ്‌സ് ഗിയറിടാന്‍ ചില ടെക്‌നിക്കുകളുണ്ട്. വിറ്റാമിന്‍ സി, ഇ, ബീറ്റ കരോറ്റീനി, പോളിഫിനോളുകള്‍, ഫിനോലിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കുന്നത് ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ശരീരവീക്കം കുറയ്ക്കാനും സഹായിക്കുന്നതിനൊപ്പം ചര്‍മത്തിന്റെ ഘടന മെച്ചപ്പെടുത്തി ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഓറഞ്ച് കൊളാജൻ ഉല്‍പാദനത്തിലും ചര്‍മത്തിന്‍റെ കേടുപാടുകള്‍ പരിഹരിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്ന വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. ഇത് ചര്‍മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ചര്‍മം പ്രായമാകുന്ന പ്രക്രിയ മന്ദഗതിയിലാക്കാനും സഹായിക്കും. തക്കാളി തക്കാളിയിൽ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു. സൂര്യതാപം, മലിനീകരണം എന്നിവയുൾപ്പെടെയുള്ള പാരിസ്ഥിതിക സമ്മർദങ്ങളിൽ നിന്ന് ചർമത്തെ സംരക്ഷിക്കാൻ തക്കാളി ദിവസവും ഡയറ്റില്‍ ചേര്‍ക്കാം. ബദാം മോണോസാച്ചുറേറ്റഡ് ഫാറ്റ് (MUFA), വിറ്റാമിൻ ഇ, പോളിഫെനോൾസ് എന്നിവയാൽ സമ്പന്നമായ ബദാം ചർമ സംരക്ഷണത്തിന് മികച്ച ഓപ്ഷനാണ്. ഇത് ചര്‍മത്തില്‍ ചുളിവുകള്‍ ഉണ്ടാകുന്നത് കുറയ്ക്കാന്‍ സഹായിക്കുന്നു. ചര്‍മം ആരോഗ്യമുള്ളതും തിളക്കമുള്ളതുമാക്കാന്‍ ദിവസവും ഒരുപിടി ബദാം വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കാം. സോയാബീൻ സോയാബീനിൽ ഐസോഫ്ലേവോൺസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ഈസ്ട്രജനുമായി സമാനമായ ഘടനയാണുള്ളത്. കൂടാതെ ഈസ്ട്രജൻ റിസപ്റ്ററുകളുമായി ഇടപഴകാനും കഴിയും. ആർത്തവവിരാമ സമയത്ത് ഈസ്ട്രജന്റെ അളവ് കുറയുമ്പോൾ ചർമത്തില്‍ വരൾച്ച, ചുളിവുകൾ, മുറിവ് ഉണങ്ങാന്‍ കാലതാമസം എന്നിവയ്ക്കുള്ള സാധ്യതയുണ്ട്. സോയാബീൻ ഡയറ്റില്‍ ചേര്‍ക്കുന്നതു കൊണ്ട് ചർമത്തിന്റെ ഇലാസ്തികത മെച്ചപ്പെടാനും ജലാംശം വർധിപ്പിക്കാനും ചുളിവുകള്‍ കുറയ്ക്കാനും സഹായിക്കുന്നു. കൊക്കോ കൊക്കോയിൽ ഫ്ലേവനോളുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെയും ഓക്സിഡേറ്റീവ് സമ്മർദം കുറയ്ക്കുന്നതിലൂടെയും ചർമത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. കൊക്കോ ചർമത്തിന്റെ ഇലാസ്തികത വർധിപ്പിക്കുകയും ചുളിവുകള്‍ കുറയ്ക്കുകയും ചെയ്യുന്നു.
WORLD SLEEP DAY: ഉറക്കം എട്ട് മണിക്കൂര്‍ തികച്ചില്ലെങ്കില്‍ പിന്നെ ആധി! എന്താണ് ഓർത്തോസോമ്നിയ?
ഇ ന്ന് ലോക ഉറക്കദിനം. സ്ലീപ് ട്രാക്കറുകളുടെ സഹായത്തോടെ ഉറക്കത്തിന് മാര്‍ക്ക് ഇടുന്ന കാലമാണിത്. ദിവസവും എട്ട് മണിക്കൂര്‍ ഉറങ്ങിയില്ലെങ്കില്‍ ടെന്‍ഷനാകുന്ന ആളുകളുണ്ട്. അതുകൊണ്ട് തന്നെ ഗുണനിലവാരമുള്ള 'നല്ല ഉറക്കം' കിട്ടുന്നതിന് എന്തൊക്കെ ചെയ്യാമെന്നതിനെ കുറിച്ചുള്ള ചിന്ത ആളുകളെ പലതരത്തിലുള്ള ഉത്പന്നങ്ങളിലേക്കും സങ്കേതങ്ങളിലേക്കും എത്തിക്കാറുണ്ട്. ഇത്തരം പല മാർഗങ്ങളിലൂടെ പരമാവധി നന്നായി ഉറങ്ങുന്ന രീതിയാണ് സ്ലീപ് മാസ്കിങ്. എന്നാൽ സ്ലീപ് മാസ്കിങ് ഒരു പരിധിവരെ നല്ലതാണെങ്കിലും ഇതിന്റെ ഏറ്റവും വലിയ ദോഷവശമാണ് ഓര്‍ത്തോസോമ്‌നിയ. എന്താണ് ഓര്‍ത്തോസോമ്‌നിയ? ട്രാക്കിങ് ഉപകരണങ്ങളില്‍ നിന്ന് ലഭിക്കുന്ന ഉറക്കത്തെ പറ്റിയുള്ള ഡേറ്റ യുടെ അമിതമായ വിശകലനം പെര്‍ഫെക്ട് ഉറക്കത്തെ പറ്റി ചിലരില്‍ ഉത്‌കണ്‌ഠ ജനിപ്പിക്കുന്നു. ഇതിനെയാണ് ഓര്‍ത്തോസോമ്‌നിയ അഥവാ സ്ലീപ് ആന്‍സൈറ്റി എന്ന് വിളിക്കുന്നത്. ഈ ഉത്‌കണ്‌ഠ ഉറക്കത്തിലേക്ക് സ്വാഭാവികമായി വഴുതി വീഴുന്ന പ്രകൃത്യായുള്ള പ്രക്രിയയെ തടസ്സപ്പെടുത്തുന്നു. ചിലരില്‍ ഇത് വലിയ സങ്കീര്‍ണതകള്‍ ഉണ്ടാക്കാം. ഇന്നത്തെ കാലത്ത് എല്ലാം ഡാറ്റയുടെ അടിസ്ഥാനത്തിലാണ്. സ്ലീപ് ട്രാക്കിങ് ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തി ഉറക്കത്തെ അളക്കുന്നതും ഗുണനിലവാരത്തെ കുറിച്ച് വിലയിരുത്തുന്നതും നല്ലതാണ്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ പെര്‍ഫക്ട ഉറക്കത്തെ കുറിച്ചുള്ള ആധി കടുത്ത ഉത്കണ്ഠയായി മാറാം. ഉറക്ക ഡാറ്റയെക്കുറിച്ചുള്ള അമിതമായ ഭ്രമം വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കും, കൂടാതെ പൂർണ്ണ ഉറക്കം നേടുന്നതിന്റെ സമ്മർദ്ദം ഉറക്കക്കുറവിന് കാരണമാകും, ഇത് ഗ്ലൂക്കോസ് അസഹിഷ്ണുത, പൊണ്ണത്തടി തുടങ്ങിയ ആരോഗ്യ അപകടങ്ങൾക്ക് കാരണമാകും. നമ്മൾ ഏകദേശം 90 മിനിറ്റ് ദൈർഘ്യമുള്ള സൈക്കിളുകളിലാണ് ഉറങ്ങുന്നത്. അതില്‍ അധികം ആഴത്തിലല്ലാത്ത ഉറക്കം, ആഴത്തിലുള്ള ഉറക്കം, ആര്‍ഇഎം (റാപ്പിഡ് ഐ മൂവ്മെന്‍റ്) ഉറക്കം എന്നിങ്ങനെ മൂന്നു ഘട്ടങ്ങള്‍ അതിനിടെ മാറിമാറി വരാം. മിക്ക ആളുകൾക്കും, രാത്രിയുടെ 13-23 ശതമാനം മാത്രമേ ഗാഢനിദ്ര ഉണ്ടാകൂ. രാത്രി ഉറങ്ങുന്നതിനിടെ മൂന്ന് മുതല്‍ ആറ് തവണ വരെ ഉണരാനുള്ള സാധ്യതയുണ്ട്. പലപ്പോഴും നമ്മള്‍ അത് അറിയാറില്ല. അതിനാല്‍ ഇടയ്ക്കിടെ ഉണരുന്നതും അധികം ആഴത്തിലല്ലാത്ത ഉറക്കത്തിന്‍റെ ഡാറ്റ കാണുമ്പോള്‍ പരിഭ്രാന്തിയുണ്ടാകാം. പെര്‍ഫക്ട് ഉറക്കം പെര്‍ഫക്ട് ഉറക്കം എന്നത് യാഥാര്‍ഥ്യമല്ല. ഡാറ്റയുടെ അടിസ്ഥാനത്തില്‍ ഉറക്കത്തെ അളക്കുന്നത് സമ്മർദം മാത്രമാണ് ഉണ്ടാക്കുക. ഉറക്കം കഴിഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ഊര്‍ജ്ജം തോന്നുന്നുണ്ടോ എന്നാണ് വിലയിരുത്തേണ്ടത്. ഒന്നോ രണ്ടോ രാത്രികളിൽ അമിതമായി ഉറങ്ങുന്നതിനു പകരം ഒന്നോ രണ്ടോ ആഴ്ചകളിൽ പാറ്റേണുകൾ നോക്കുക എന്നതാണ് ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഏറ്റവും നല്ല മാർഗം. WORLD KIDNEY DAY: വിശപ്പില്ലായ്മയും ക്ഷീണവും, ഒന്നിനോടും താൽപര്യമില്ല; വൃക്ക പണിമുടക്കിയെന്ന് അർഥം! ഗുണനിലവാരമുള്ള ഉറക്കം ലഭിക്കാന്‍ ദീര്‍ഘനേരമുള്ള ഇരിപ്പ് ഒഴിവാക്കി ജോലിക്കിടെ ബ്രേക്ക് എടുത്ത് ചെറുതായി നടക്കുന്നത് നല്ലതാണ്. സ്ക്രീന്‍ ടൈം ചുരുക്കുന്നത് ഉറക്കത്തിന്‍റെ ഗുണനിലവാരം വര്‍ധിപ്പിക്കും. ദിവസവും അരമണിക്കൂര്‍ വ്യായാമത്തിനായി മാറ്റി വെയ്ക്കാം. നല്ല ഉറക്കം ലഭിക്കുന്നതിന് മഗ്നീഷ്യം, വിറ്റാമിന്‍ ബി, മെലാറ്റോണിന്‍, ട്രിപ്റ്റോഫാൻ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ അത്താഴത്തില്‍ ഉള്‍പ്പെടുത്തുക.
മേക്കപ്പ് നീക്കാതെ ഉറങ്ങിയാല്‍ എന്ത് സംഭവിക്കും
മേക്കപ്പ് ഇന്ന് സൗന്ദര്യ സംരക്ഷണത്തിന്റെ പ്രധാന ഭാഗങ്ങളില്‍ ഒന്നാണ്. എല്ലാ ദിവസവും മേക്കപ്പ് ചെയ്താണ് മിക്ക ആളുകളും പുറത്തിറങ്ങുന്നത്. മേക്കപ്പ് ആത്മവിശ്വാസം നല്‍കുന്ന ഒന്നാണെങ്കില്‍ ഇത് കൃത്യമായി നീക്കം ചെയ്യാതിരിക്കുന്നതും പ്രതികൂല സാഹചര്യം സൃഷ്ടിക്കും. ഫൗണ്ടേഷന്‍ ക്രീമുകള്‍ രാത്രി മുഴുവന്‍ മുഖത്ത് അണിയുകയാണെങ്കില്‍ സെബേഷ്യസ് ഗ്രന്ഥികളുടെ നാളികളും രോമാകൂപങ്ങളും അടഞ്ഞ് മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത ഏറും. വരണ്ട ചര്‍മമുള്ളവര്‍ ഏറെനേരം മേക്കപ്പ് അണിഞ്ഞാല്‍ ചര്‍മം വിണ്ടു കീറുകയും തടിപ്പുകള്‍ രൂപപ്പെടുകയും ചെയ്യാന്‍ ഇടയുണ്ട്. സെന്‍സിറ്റീവ് ചര്‍മമുള്ളവരില്‍ ചൊറിച്ചില്‍, ചുവന്ന തടിപ്പുകള്‍ എന്നിവ ഉണ്ടാകാം. മേക്കപ്പ് ധരിച്ചുകൊണ്ട് ഉറങ്ങിയാല്‍ ചര്‍മത്തിന്റെ ഉപരിതലത്തിലുള്ള മൃതകോശങ്ങളുടെ സ്വതവേയുള്ള പുറംതള്ളുന്നതിനെ ബാധിക്കുകയും ചര്‍മ കോശങ്ങളുടെ പുനരുജ്ജീവനത്തെ തടയുകയും ചെയ്യും. പ്രതീകാത്മക ചിത്രം മസ്‌ക്കാര, ഐ ലൈനര്‍ തുടങ്ങിയവ ദീര്‍ഘനേരം കണ്ണിലിരുന്നാല്‍ കണ്‍കുരു പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കും. ലിപ്സ്റ്റിക് കൃത്യമായി നീക്കം ചെയ്യാതിരിക്കുന്നത് മൂലം ചുണ്ടുകള്‍ വരണ്ട് വിണ്ടു കീറാനും കറുപ്പ് നിറം ബാധിക്കാനും സാധ്യതയുണ്ടാക്കുന്നു. മേക്കപ്പ് സ്ഥിരമായി മേക്കപ്പ് ധരിച്ച് ഉറങ്ങുന്നവരുടെ ചര്‍മത്തില്‍ വളരെ ചെറുപ്പത്തില്‍ തന്നെ ചുളിവുകള്‍ വീഴാന്‍ സാധ്യതയുണ്ടെന്നും ചില പഠനങ്ങള്‍ കാണിക്കുന്നു.
WORLD KIDNEY DAY: വിശപ്പില്ലായ്മയും ക്ഷീണവും, ഒന്നിനോടും താൽപര്യമില്ല; വൃക്ക പണിമുടക്കിയെന്ന് അർഥം!
ഇ ന്ന് ലോക വൃക്കദിനം. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്‌റെ ആവശ്യകതയെ കുറിച്ച് സമൂഹത്തിൽ അവബോധം ഉണ്ടാക്കുന്നതിന് എല്ലാ വർഷവും മാർച്ച് മാസം രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക വൃക്ക ദിനം ആചരിക്കുന്നത്. 2006 മുതലാണ് ലോക വൃക്ക ദിനം ആചരിച്ചു തുടങ്ങിയത്. പ്രാരംഭഘട്ടത്തില്‍ യാതൊരു ലക്ഷണങ്ങളും പ്രകടമാകില്ലെന്നതു കൊണ്ട് തന്നെ ഗുരുതരമായ ശേഷമാണ് പലപ്പോഴും രോഗം തിരിച്ചറിയുക. 'നിങ്ങളുടെ വൃക്കകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോ? നേരത്തെ കണ്ടെത്താം, സംരക്ഷിക്കാം'- എന്നതാണ് ഇത്തവണത്തെ പ്രമേയം. കഴിഞ്ഞ 30 വര്‍ഷത്തിനിടെ രാജ്യത്ത് വൃക്കരോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, പൊണ്ണത്തടി, മൂത്രത്തില്‍ കല്ല് എന്നീ ജീവിതശൈലി രോഗങ്ങളാണ് വൃക്കരോഗങ്ങള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങള്‍. ലോകവൃക്ക ദിനത്തോട് അനുബന്ധിച്ച് ഡോ. അബി എബ്രഹാം എം, നെഫ്രോളജി ആന്റ് ചീഫ് ഓഫ് റിനൽ ട്രാൻസ്പ്ലാൻഡ് സർവീസസ്, കൊച്ചി ലേക്‌ഷോർ ആശുപത്രി സമകാലിക മലയാളത്തോട് സംസാരിക്കുന്നു. വലിയൊരു ശതമാനം വൃക്കരോഗങ്ങളും ജീവിതശൈലി മാറ്റങ്ങളിലൂടെ നീക്കാവുന്നതാണ്. 70 ശതമാനത്തോളം വൃക്കതകരാറുകളുടെയും പിന്നില്‍ വര്‍ധിച്ചു വരുന്ന പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, പൊണ്ണത്തടി, മൂത്രത്തില്‍ കല്ല് എന്നിവയാണ് കാരണം. മൂത്രത്തിലെ കല്ല് പല തവണയായി വന്നാല്‍ വൃക്ക തകരാറിലാകാനുള്ള സാധ്യത കൂടുതലാണ്. വൃക്കയും ഡയറ്റും മിതത്വം പാലിക്കുക എന്നതാണ് പ്രധാനം. വൃക്കരോഗങ്ങളെ പ്രതിരോധിക്കുന്നതിന് സ്വീകരിക്കുന്ന ഡയറ്റ് പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, പൊണ്ണത്തടി എന്നിവ നിയന്ത്രിക്കുന്ന തരം ആയിരിക്കണം. ശരീരത്തിന് പ്രോട്ടീൻ അത്യാവശ്യമാണെങ്കിലും വൃക്ക രോഗികള്‍ പ്രോട്ടീന്‍ കഴിക്കുന്നതില്‍ മിതത്വം പാലിക്കണം. പ്രത്യേകിച്ച് റെഡ് മീറ്റ് പോലെ മൃഗാധിഷ്ഠിതമായ പ്രോട്ടീന്‍ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ഉപ്പിന്‍റെ അളവിലും നിയന്ത്രണം ഉണ്ടാകണം. അമിതമായി ഉപ്പ് കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും വൃക്ക തകരാറിലാകുന്നതിലേക്കും നയിക്കാം. വേദന സംഹാരികളുടെ സ്വാധീനം ഡോക്ടറുടെ നിര്‍ദേശമില്ലെങ്കില്‍ പോലും വേദന സംഹാരികള്‍ കഴിക്കുന്ന ശീലം ആളുകള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്നുണ്ട്. ഇത് വൃക്കതകരാറിലേക്ക് നയിക്കാം. ബ്രുഫെന്‍, വൊവെറാന്‍ പോലുള്ള വേദനസംഹാരികള്‍ പരിധിയില്‍ കൂടുതല്‍ കഴിക്കുന്നത് അപകടമാണ്. അതുപോലെ ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ വേദന കുറയ്ക്കുന്നതിന് വേദന സംഹാരികള്‍ കഴിക്കുന്നതും വൃക്ക തകരാറിലേക്ക് നയിക്കാനുള്ള സാധ്യത കൂട്ടുന്നു. ക്രോണിക് ഡിഹൈഡ്രേഷന്‍ വെള്ളം കുടിക്കുന്നത് തീരെ കുറഞ്ഞു പോകുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണ് ക്രോണിക് ഡിഹൈഡ്രേഷന്‍. ഈ അവസ്ഥ വൃക്കകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാം. ഒരു ദിവസം രണ്ടര മുതല്‍ മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും ഒരാള്‍ കുടിച്ചിരിക്കണം. ഇത് വൃക്കകളുടെ പ്രവര്‍ത്തനത്തിന് മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിനും ആവശ്യമാണ്. ഇപ്പോള്‍ പ്രത്യേകിച്ച്, വേനല്‍ക്കാലമാണ് വരുന്നത് നിര്‍ജ്ജലീകരണത്തിനുള്ള സാധ്യതയുള്ളതിനാല്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. കുട്ടികളിലെ വൃക്ക രോഗം ജനിതക കാരണങ്ങള്‍ കൊണ്ട് കുട്ടികളില്‍ വൃക്കരോഗ സാധ്യതയുണ്ട്. കുടുംബത്തില്‍ വൃക്കരോഗികള്‍ ഉണ്ടെങ്കില്‍ കുട്ടികള്‍ക്ക് വൃക്കരോഗങ്ങള്‍ വരാം. അതുപോലെ കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന പൊണ്ണത്തടി കാലക്രമേണ അവരുടെ വൃക്കകള്‍ തകരാറിലാക്കാം. കുട്ടികളെ ശാരീരികമായി സജീവമാക്കാന്‍ പ്രോത്സാഹിപ്പിക്കുക. അതിനൊപ്പം സ്ക്രീന്‍ടൈം കുറയ്ക്കാനും ശ്രദ്ധിക്കണം. വൃക്കരോഗ ലക്ഷണങ്ങള്‍ വൃക്കരോഗങ്ങള്‍ക്ക് പ്രാരംഭ ലക്ഷണങ്ങള്‍ പ്രകടമാവുക വളരെ ചുരുക്കമായിരിക്കും. രാത്രി കാലങ്ങളില്‍ കൂടുതലായും മൂത്രമൊഴിക്കണമെന്ന തോന്നല്‍ വൃക്കരോഗത്തിന്‍റെ ഒരു പ്രാരംഭ ലക്ഷണമായി കരുതാം. നൊക്ടൂറിയ എന്നാണ് അവസ്ഥ അറിയപ്പെടുന്നത്. അമിതമായ ക്ഷീണം, വിശപ്പില്ലായ്മ, ഒന്നിനോടും താത്പര്യമില്ലായ്മ, കാലുകളില്‍ നീര്, ചര്‍മം വരണ്ടതും ചൊറിച്ചിലുള്ളതുമാവുക, ശ്വാസതടസം, ഏകാഗ്രതക്കുറവ് എന്നിവയാണ് വൃക്കകള്‍ പണി മുടക്കുമ്പോഴുള്ള മറ്റു പല ലക്ഷണങ്ങള്‍. പരിശോധന വൃക്കരോഗം പ്രധാനമായും മൂത്ര പരിശോധനയിലൂടെയാണ് സ്ഥിരീകരിക്കുന്നത്. മൂത്രത്തിൽ ആൽബുമിന്റെയും ആർബിസിയുടെയുമൊക്കെ തോത് പരിശോധിച്ച് കിഡ്നി തകരാറിലാണോ എന്ന് തിരിച്ചറിയാം. അതുപോലെതന്നെ ബ്ലഡ് യൂറിയ, ക്രിയാറ്റിൻ എന്നിവയുടെ നില പരിശോധിച്ചും രോഗനിർണയം നടത്താം. മറ്റു സാഹചര്യങ്ങളിൽ കിഡ്നിയുടെ അൾട്രാ സൗണ്ട് സ്കാൻ ചെയ്ത്, പോളിസിസ്റ്റിക് കിഡ്നിയാണോ എന്നു പരിശോധിക്കാം. സ്കാനിങ്ങിലൂടെ തന്നെ കിഡ്നിയുടെ വലിപ്പക്കൂടുതലും കുറവും പരിശോധിച്ചും രോഗനിർണയം നടത്താം. കുട്ടികള്‍ക്കിടയില്‍ വൃക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്നു, നിസ്സാരമാക്കരുത് ലക്ഷണങ്ങൾ, ഡയറ്റിലും വേണം ശ്രദ്ധ പല വൃക്ക രോഗങ്ങളും നേരത്തേ കണ്ടെത്തിക്കഴിഞ്ഞാൽ ചികിത്സയിലൂടെ പൂര്‍ണമായും ഒഴിവാക്കാനാകും. എന്നാൽ തുടക്കത്തിൽ തന്നെ ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. വൃക്കയുടെ 60 ശതമാനത്തോളം പ്രവർത്തന രഹിതമായിക്കഴിഞ്ഞായിരിക്കും ലക്ഷണങ്ങൾ പ്രകടമാവുക. അതിനാൽ നേരത്തേ സ്ക്രീനിങ് നടത്തിയും മറ്റും രോഗനിർണയം നടത്തുന്നത് സങ്കീർണമാകാതിരിക്കാൻ സഹായിക്കും.
രാ ജ്യത്ത് വൃക്ക രോഗം നേരിടുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും എണ്ണം ആഗോളശരാരിയെക്കാള്‍ അധികമാണെന്നാണ് സമീപകാലത്ത് പുറത്തിറങ്ങിയ ദേശീയ പോഷകാഹാര സര്‍വേ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ 5-19 പ്രായപരിധിയിലുള്ള കുട്ടികളും കൗമാരക്കാരുമായ ജനസംഖ്യയുടെ 4.9 ശതമാനവും ഗുരുതര വൃക്കരോഗം നേരിടുന്നതായി പഠനം വ്യക്തമാക്കുന്നു. കുട്ടികള്‍ക്കിടയിലെ വൃക്കരോഗം നേരത്തെ കണ്ടെത്തി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പ്രത്യാഘാതങ്ങള്‍ ഉണ്ടാകാം. കുട്ടികളുടെ വൃക്കരോഗത്തെക്കുറിച്ച് അവബോധം വളർത്തുന്നതും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതും കുട്ടികളുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കാൻ സഹായിക്കും. കുട്ടികളിൽ രണ്ട് രീതിയിലാണ് പ്രധാനമായും വൃക്കരോഗങ്ങള്‍ ഉണ്ടാവാന്‍ സാധ്യത. ജന്മനാ ഉണ്ടാകുന്ന : വൃക്ക വൈകല്യങ്ങൾ, പോളിസിസ്റ്റിക് വൃക്കരോഗം, അല്ലെങ്കിൽ മൂത്രനാളിയിലെ തടസ്സങ്ങൾ തുടങ്ങിയ അവസ്ഥകൾ. രോഗം (പിൽക്കാലത്ത് വികസിക്കുന്നത്) : അണുബാധകൾ, രോഗപ്രതിരോധവ്യവസ്ഥയിലെ തകരാറുകൾ, പ്രമേഹം, ഉയർന്ന രക്തസമ്മർദം പോലുള്ള വിട്ടുമാറാത്ത അവസ്ഥകൾ എന്നിവ മൂലമുണ്ടാകുന്നത്. കുട്ടികളിൽ വൃക്കരോഗത്തിന് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. ജനിതകം: കുടുംബത്തിൽ മറ്റാര്‍ക്കെങ്കിലും വൃക്കരോഗമുണ്ടെങ്കില്‍ അപകടസാധ്യത കൂടുതലാണ്. ജനന വൈകല്യങ്ങൾ: ചില കുട്ടികൾ അസാധാരണമായ വൃക്ക ഘടനയോടെ ജനിക്കാറുണ്ട്. ഇത് വൃക്കരോഗങ്ങളിലേക്ക് നയിക്കാം. മൂത്രനാളി അണുബാധകൾ (UTIs): ചികിത്സിച്ചില്ലെങ്കിൽ ആവർത്തിച്ചുള്ള അണുബാധകൾ വൃക്കകളെ തകരാറിലാക്കും. നെഫ്രോട്ടിക് സിൻഡ്രോം: രക്തത്തെ ഫിൽട്ടർ ചെയ്യുന്ന വൃക്ക കോശങ്ങളുടെ ഭാഗത്തിന് കേടുപാടുകൾ സംഭവിക്കുന്ന അവസ്ഥയാണ് നെഫ്രോട്ടിക് സിൻഡ്രോം. പലതരത്തിലുള്ള വൃക്ക പ്രശ്‌നങ്ങളാലും ഈ തകരാറ് സംഭവിക്കാം. സ്വയം രോഗപ്രതിരോധ രോഗങ്ങൾ: ല്യൂപ്പസ് പോലുള്ള അവസ്ഥകൾ വൃക്കകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും. അമിതവണ്ണവും രക്താതിമർദവും: ഉയർന്ന രക്തസമ്മർദവും അമിതവണ്ണവും വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. പ്രമേഹം: കുട്ടികളിൽ ഇത് വളരെ സാധാരണമല്ലെങ്കിലും, പ്രമേഹം വൃക്കരോഗത്തിന് കാരണമാകും. കുട്ടികളിലെ വൃക്കരോഗ ലക്ഷണങ്ങൾ ആദ്യകാല ലക്ഷണങ്ങൾ വളരെ നിസ്സാരമായിരിക്കാം. എന്നാല്‍ രോഗാവസ്ഥ നേരത്തെ തിരിച്ചറിയുന്നത് അപകട സാധ്യത കുറയ്ക്കാന്‍ സഹായിക്കും. മുഖത്തോ, കൈകളിലോ, കാലുകളിലോ വീക്കം ഇടയ്ക്കിടെ മൂത്രമൊഴിക്കൽ അല്ലെങ്കിൽ മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട് മൂത്രത്തിൽ രക്തം (പിങ്ക് അല്ലെങ്കിൽ കോള നിറമുള്ള മൂത്രം) ഉയർന്ന രക്തസമ്മർദ്ദം ക്ഷീണവും ബലഹീനതയും വിശപ്പില്ലായ്മയും വളർച്ച മന്ദഗതിയിലാകലും ഓക്കാനം, ഛർദ്ദി പ്രതിരോധം ആരോഗ്യകരമായ ഭക്ഷണക്രമം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, മെലിഞ്ഞ പ്രോട്ടീനുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം പ്രോത്സാഹിപ്പിക്കുക. ഉപ്പ്, പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവ കൂടുതലുള്ള സംസ്കരിച്ച ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുക. വൃക്കകൾ നന്നായി പ്രവർത്തിക്കുന്നതിന് ആവശ്യത്തിന് വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കുക. അതികഠിനമായ തലവേദന, ഛർദ്ദി; മസ്തിഷ്ക ജ്വരം പകർച്ചവ്യാധിയോ? വ്യായാമം പ്രോത്സഹിപ്പിക്കുന്നതിനൊപ്പം സ്‌ക്രീൻ സമയം കുറയ്ക്കേണ്ടതും പ്രധാനമാണ്. മൂത്രനാളി അണുബാധ തടയുന്നതിന് കുട്ടികളെ ശരിയായ ശുചിത്വം പഠിപ്പിക്കണം. വേദനസംഹാരികളുടെയും ചില ആൻറിബയോട്ടിക്കുകളുടെയും അമിത ഉപയോഗം വൃക്കകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും. മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ച് എല്ലായ്പ്പോഴും ഒരു ഡോക്ടറുടെ ഉപദേശം പിന്തുടരുക. ഗർഭകാലത്ത് വൃക്കരോഗങ്ങൾക്കായുള്ള സ്ക്രീനിങ് ഇപ്പോൾ ആന്റിനറ്റൽ അൾട്രാസോണോഗ്രാഫി, അനാമോളിസ് സ്കാൻ എന്നിവ ഉപയോഗിച്ച് നടത്തുന്നു.
മാ സ്ക് വച്ച് മുഖം മറച്ചാൽ, സാനിറ്റൈസറും സോപ്പും ഉപയോഗിച്ച് കൈ കഴുകിയാൽ പേടിച്ചോടുന്ന കൊറോണ വൈറസ് ലോകത്തെയാകെ തലകീഴായി മറിച്ചിട്ട് അഞ്ച് വർഷമാകുന്നു. 'പോസിറ്റീവ്' എന്ന വാക്കിന് ഭീതിയുടെ മാനം നൽകിയ കോവിഡ് ഒരു 'മഹാമാരി'യായി പ്രഖ്യാപിച്ചിട്ട് അഞ്ച് വയസ് തികയുകയാണ്. നാടും നഗരവും ആളനക്കമില്ലാതായിപ്പോയ ലോക്ഡൗണ്‍ ദിനങ്ങള്‍. ഒറ്റ ദിവസം കൊണ്ട് എല്ലാവരും വീടിനുള്ളില്‍ അടക്കപ്പെട്ട, പുറത്തിറങ്ങുന്നവരെ കുറ്റവാളികളായി കണ്ട ദിനങ്ങൾ. ലോകത്താകമാനം മുൻ കരുതലുകൾ സ്വീകരിച്ചെങ്കിലും കോടിക്കണക്കിനാളുകളുടെ ജീവൻ അപഹരിച്ച കാണാകണികയെ ഇന്നും പിടിച്ചു കെട്ടാൻ ആയിട്ടില്ല. കോവിഡ് 19 നാൾവഴികൾ 2019 ഡിസംബര്‍ 10 നാണ് കൊറോണ എന്ന വില്ലന്‍ ആളുകൾക്കിടയിലിറങ്ങി പണി തുടങ്ങിയത്. ചൈനയിലെ വുഹാനിലെ മത്സ്യ മാര്‍ക്കറ്റിലാണ് വൈറസ് ആദ്യം പടർന്നു പിടിച്ചത്. എന്നാല്‍ ഇന്ന് നമ്മൾ കാണുന്നതു പോലെയായിരുന്നില്ല അന്നത്തെ അവസ്ഥ. സ്ഥിതിഗതികൾ അത്ര ഭീകരമല്ലാതിരുന്നിടത്തു നിന്നാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈറസ് വ്യാപിച്ചു തുടങ്ങിയത്. ഡിസംബര്‍ 29 ന് വുഹാനിലെ മാര്‍ക്കറ്റിനടുത്ത് ഉള്ള വ്യക്തികളില്‍ പലര്‍ക്കും ന്യുമോണിയ പോലുള്ള അസ്വസ്ഥകള്‍ കാണപ്പെട്ടു. മാര്‍ക്കറ്റില്‍ പിടിപെട്ടത് പോലെ തന്നെ ഉള്ള അസ്വസ്ഥതകള്‍ ആയിരുന്നു രോഗം പുതുതായി കണ്ടെത്തിയവര്‍ക്കും ഉണ്ടായ ലക്ഷണങ്ങള്‍. ഇതിനെത്തുടര്‍ന്ന് ചൈന ലോകാരോഗ്യ സംഘടനയെ വിവരമറിയിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് 2020 ജനുവരി 1 ന് തന്നെ വുഹാനിലെ രോഗം പൊട്ടിപ്പുറപ്പെട്ട മാര്‍ക്കറ്റ് അടച്ചു. കൊറോണ കുടുംബത്തില്‍ പെട്ട നോവല്‍ കൊറോണ വൈറസ് എന്ന വൈറസാണ് വില്ലനെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. ജനുവരി ഏഴിനാണ് ചൈനയിലെ ശാസ്ത്രജ്ഞർ ഈ പുതിയ വൈറസിനെ കണ്ടെത്തിയത്. സാർസ് കോവ് 2 എന്നാണ് ശാസ്ത്രജ്ഞർ പേര് നൽകിയത്. ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതരമായ അവസ്ഥകളിലേക്കാണ് പിന്നീട് കാര്യങ്ങള്‍ ചൈനയെ കൊണ്ട് ചെന്ന് എത്തിച്ചത്. ഇതോടൊപ്പം പനിയും രോഗികളെ ബാധിച്ചു കൊണ്ടിരുന്നു. പിന്നീട് ജനുവരി 9ന് ചൈനയില്‍ 44 കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കോവിഡ് 19 ആദ്യ മരണത്തോടെ ചൈന അല്‍പം വിറച്ചു പോയി എന്നുള്ളതാണ് സത്യം. 2020 ജനുവരി 11 ന് വുഹാന്‍ മാര്‍ക്കറ്റില്‍ നിന്ന് സാധനം വാങ്ങിയ 60 വയസിന് മുകളില്‍ പ്രായമുള്ള വ്യക്തിയാണ് മരണപ്പെട്ടത്. പിന്നീടി നിരവധി പേര്‍ രോഗബാധിതരായി മാറുകയും ചെയ്തു. ജനുവരി 13 ആയപ്പോഴേക്കും ചൈനക്ക് പുറത്ത് തായ്‌ലന്റിലും കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ടു. ജനുവരി 20 ന് അമേരിക്കയില്‍ ആദ്യത്തെ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 35 വയസുള്ള വാഷിങ്ടണ്ണിൽ സ്ഥിര താമസമാക്കിയ വ്യക്തിക്കാണ് കൊറോണ സ്ഥിരീകരിക്കപ്പെട്ടത്. ഇത് കൂടാതെ സൗത്ത് കൊറിയയിലും കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2020 ജനുവരി 23 ന് വുഹാനിലെ പല പ്രദേശങ്ങളും ക്വാറന്റൈന്‍ ചെയ്യപ്പെട്ടു. ഇത് കൂടാതെ വുഹാന്‍ സിറ്റിയില്‍ 11 ദശലക്ഷത്തോളം ആളുകള്‍ക്ക് ചൈന വിലക്ക് ഏര്‍പ്പെടുത്തി. ജനുവരി 25 -ന് മരണ സംഖ്യ 1000 കടന്നു. ജനുവരി 30 ന് ലോകാരോഗ്യ സംഘടന കൊറോണയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. ജനുവരി 30-ന് തന്നെ ഇന്ത്യയിലെ ആദ്യത്തെ കേസ് കേരളത്തില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു. വുഹാനില്‍ നിന്ന് കേരളത്തിലേക്ക് എത്തിയ വിദ്യാര്‍ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് 19 ഫെബ്രുവരി 1 ന് ലോകമെമ്പാടുമുള്ള രോഗബാധിതരുടെ എണ്ണം 10000 കടന്നു. ചൈനയില്‍ ഈ കുറഞ്ഞ സമയത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണവും വളരെയധികം കൂടി. ഓസ്‌ട്രേലിയ, കാനഡ, ജര്‍മനി, ജപ്പാന്‍, സിംഗപ്പൂര്‍, വിയറ്റനാം എന്നിവിടങ്ങളില്‍ പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഫെബ്രുവരി 2 ന് ചൈനക്ക് പുറത്ത് ഫിലിപ്പിന്‍സില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഫെബ്രുവരി 2-ന് കേരളത്തിലെത്തിയ രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഫെബ്രുവരി 7 ന് ആദ്യ വൈറസ് വ്യാപനത്തെക്കുറിച്ച് ലോകത്തെ അറിയിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ ലീ വെന്‍ലിയാങ്ങ് കൊറോണ വൈറസ് മൂലം മരണപ്പെട്ടു. ഫെബ്രുവരി 11 ന് കൊറോണ വൈറസിന് കോവിഡ് 19 എന്ന പേര് നൽകി. കോവിഡ് 19 മാര്‍ച്ച് 2 ന് ഇറ്റലിയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിയ ഒരാള്‍ക്കും ദുബായില്‍ നിന്ന് എത്തിയ ഒരാള്‍ക്കും കൂടി കോവിഡ് സ്ഥിരീകരിച്ചു. മാര്‍ച്ച് 4 ആയപ്പോഴേക്കും കൂടുതല്‍ കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മാര്‍ച്ച് 7 ന് ലോകത്താകമാനം ഒരു ലക്ഷം കേസുകള്‍ പിന്നിട്ടു. മാര്‍ച്ച് 8 ഇറ്റലിയില്‍ 60 മില്ല്യണ്‍ ആളുകള്‍ ക്വാറന്റൈന്‍ ചെയ്യപ്പെട്ടു. മാര്‍ച്ച് 11 ന് ലോകാരോഗ്യ സംഘടന കോവിഡ് വ്യാപനത്തെ മഹാമാരിയായി പ്രഖ്യാപിച്ചു. ഇതേ ദിവസം തന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 26 യൂറോപ്യന്‍ രാജ്യത്ത് നിന്നുള്ള ആളുകള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. മാർച്ച് 12 ഇന്ത്യയിലെ ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ 76 കാരനാണ് മരിച്ചത്. മാർച്ച് 22 ജനത കർഫ്യു പ്രഖ്യാപിച്ചു. മാർച്ച് 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യമെമ്പാടും 21 ദിവസം ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. പിന്നീട് പല തവണ ലോക്ക്ഡൗൺ നീട്ടുകയും ചെയ്തു. ഏപ്രിൽ നാലിന് ലോകമെമ്പാടുമായി ഒരു മില്യൺ ആളുകളെ കോവിഡ് ബാധിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഓഗസ്റ്റ് 15 കോവിഡിനെതിരായി ഇന്ത്യയിൽ ആദ്യമായി വാക്സിൻ കണ്ടെത്തി. ഐസിഎംആറിനൊപ്പം സഹകരിച്ച് ഭാരത് ബയോടെക് ആണ് കോവാക്സിൻ നിർമിച്ചത്. ഡിസംബർ 2 കോവിഡ് വാക്സിൻ അംഗീകാരം നൽകുന്ന ആദ്യ രാജ്യമായി യുകെ. ഫൈസർ ബയോടെക് വാക്സിൻ ആയിരുന്നു അംഗീകാരം. ഡിസംബർ 14 ന് യുകെയിലുള്ള 90 വയസുകാരിയിൽ വാക്സിൻ പരീക്ഷിച്ചു. ഡിസംബർ 31 ന് ലോകാരോഗ്യ സംഘടന ലോകമെമ്പാടും ഫൈസർ വാക്സിന് അംഗീകാരം നൽകി. കോവിഡ് 19 2021 ജനുവരി 3 കോവാക്സിൻ, കോവിഷീൽഡ് എന്നീ വാക്സിനുകൾ ഉപയോഗിക്കാൻ ഇന്ത്യയിൽ അനുമതി നൽകി. ജനുവരി 16 മുതൽ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്ത്യയിൽ വാക്സിൻ ഡ്രൈവ് ആരംഭിച്ചു. മാർച്ച് 1 മുതിർന്ന പൗരൻമാർക്കും (60 വയസിന് മുകളിൽ) വാക്സിൻ അനുമതി നൽകി. മെയ് 1 കുട്ടികൾക്കും വാക്സിൻ നൽകാൻ ആരംഭിച്ചു. ജൂൺ 21 ഒരു ദിവസം 86 ലക്ഷം ആളുകൾക്ക് വാക്സിൻ എത്തിക്കുന്ന റെക്കോഡിലേക്ക് ഇന്ത്യയെത്തി. നവംബർ 21 കൊറോണയുടെ വകഭേദമായ ഒമിക്രോണിനേക്കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ഡിസംബറിൽ ഇന്ത്യയിൽ ഒമിക്രോൺ വകഭേദം കണ്ടെത്തി. കോവിഡ് 19 2022 ജനുവരി 3 കൗമാരക്കാരിലേക്കും ഇന്ത്യ വാക്സിൻ നൽകി തുടങ്ങി. ജനുവരി 20 മൂന്നാം തരംഗം അതിതീവ്രതയിലേക്ക് എത്തി. മാർച്ച് 31 മാസ്ക് ഒഴിച്ചുള്ള മറ്റ് നിയന്ത്രണങ്ങളെല്ലാം ഇന്ത്യ നീക്കി. 2023 മെയ് 5 കോവിഡ് ഇനി ഒരു ആഗോള ആരോഗ്യ അടിയന്തരാവസ്ഥയല്ലെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. കൊവിഡ് മഹാമാരി അവസാനിച്ചതായി സ്ഥിരീകരിക്കുന്നു. അഞ്ചു വര്‍ഷത്തിനിപ്പുറം മാസ്‌കും സാനിറ്റൈസറുമെല്ലാം നമ്മള്‍ ഉപേക്ഷിച്ചെങ്കിലും 2024-ൽ മാത്രം ഏറ്റവും കൂടുതല്‍ കോവിഡ് മരണം കേരളത്തിലാണുണ്ടായിരിക്കുന്നതെന്ന റിപ്പോര്‍ട്ടും അടുത്തിടെ പുറത്തുവന്നിരുന്നു.
അതികഠിനമായ തലവേദന, ഛർദ്ദി; മസ്തിഷ്ക ജ്വരം പകർച്ചവ്യാധിയോ?
കൊച്ചി: കളമശ്ശേരിയിൽ മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ ചികിത്സ തേടിയ അഞ്ച് വിദ്യാര്‍ഥികളില്‍ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഓരേ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾക്കിടയിലായതിനാൽ വൈറസ് ബാധയെ തുടർന്നുള്ള മസ്തിഷ്ക ജ്വരമാകാനാണ് സാധ്യതയെന്ന് കൊച്ചി റിനെ മെഡിസിറ്റി ന്യൂറോളജി വിഭാഗം ഡോ. മീനു ജോർജ് പറയുന്നു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തലച്ചോറിൻറെ ആവരണത്തിൽ ഉണ്ടാകുന്ന വീക്കമാണ് മസ്തിഷ്ക ജ്വരം. കഠിനമായ തലവേദന, പനി, ഛർദ്ദി എന്നിങ്ങനെ പ്രധാനമായും മൂന്ന് ലക്ഷണങ്ങളാണ് മസ്തിഷ്ക ജ്വരത്തിനുള്ളത്. വൈറസ്, ബാക്ടീരിയ, ഫംഗൽ, അബീബ ബാധയെ തുടർന്ന മസ്തിഷ്ക ജ്വരം ഉണ്ടാകാം. ചിലരിൽ കാര്യമായ പ്രശ്‌നങ്ങൾ ഉണ്ടാക്കില്ലെങ്കിലും ചിലരിൽ രോഗം ഗുരുതരമാകാം. എന്ത് തരം രോഗാണുവാണ് ബാധിച്ചിരിക്കുന്നത്, രോഗിയുടെ പ്രതിരോധ ശേഷി എന്നിവയെ അടിസ്ഥാനപ്പെടുത്തിയിരിക്കും രോഗത്തിൻറെ തീവ്രതയെന്ന് ഡോ. മീനു ജോർജ് വ്യക്തമാക്കി. മൂക്കിനുള്ളിലൂടെയാണ് പലപ്പോഴും രോഗാണുക്കൾ തലച്ചോറിൻറെ ആവരണത്തിൽ എത്തുക. ചില ഘട്ടങ്ങളിൽ രക്തത്തിലൂടെയും രോഗാണുക്കൾ തലച്ചോറിൻറെ ആവരണത്തിൽ വീക്കം അല്ലെങ്കിൽ അണുബാധ ഉണ്ടാക്കാം. ബാക്ടീരിയൽ മെനിഞ്ചൈറ്റിസിന് ആൻറിബയോട്ടിക് മരുന്നുകൾ ആവശ്യമാണ്. എന്നാൽ വൈറൽ മെനിഞ്ചൈറ്റിസിന്റെ മിക്ക കേസുകളിലും അത്തരം മരുന്നുകളുടെ ആവശ്യമുണ്ടാകാറില്ല. ചില സന്ദർഭങ്ങളിൽ ഏത് വൈറസാണ് എന്നതിനെ ആശ്രയിച്ച് ആൻറിവൈറലുകൾ നൽകാറുണ്ട്. വൈറൽ അണുബാധയാണെങ്കിൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാനുള്ള സാധ്യതയുണ്ട്. കൊച്ചിയിൽ ഒരേ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളിൽ മസ്തിഷ്ക ജ്വരം ഉണ്ടാവാനുള്ള കാരണം വൈറൽ അണുബാധയായിരിക്കാമെന്നാണ് കരുതുന്നതെന്നും ഡോക്ടർ പറയുന്നു. മസ്തിഷ്ക ജ്വരം എങ്ങനെ പ്രതിരോധം പനി ബാധിതരായ കുട്ടികളെ സ്കൂളിൽ അയയ്ക്കുന്നത് ഒഴിവാക്കാം. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായ മൂടി പിടിക്കാൻ ശ്രമിക്കുക. പ്രത്യേകിച്ച് ടോയ്‌ലറ്റ് ഉപയോഗിച്ചതിനു ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുമ്പും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാനും ശ്രദ്ധിക്കണം. രോഗം ബാധിച്ചവരുമായി വ്യക്തിഗത വസ്തുക്കൾ പങ്കിടുന്നത് ഒഴിവാക്കുക. പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് സമീകൃതാഹാരം കഴിക്കാനും നന്നായി ഉറങ്ങാനും വ്യായാമം ചെയ്യാനും ശ്രദ്ധിക്കുക. സുരക്ഷിതരായിരിക്കാൻ ശുദ്ധവും ഫിൽട്ടർ ചെയ്തതുമായ വെള്ളം കുടിക്കുക, നന്നായി പാകം ചെയ്ത ഭക്ഷണം കഴിക്കുക. ബാക്ടീരിയ-വൈറൽ ബാധകൾക്ക് ലഭ്യമായ വാക്സിൻ സ്വീകരിക്കാനും മടിക്കേണ്ട. ബാക്ടീരിയൽ മെനിഞ്ചൈറ്റിസിനെതിരെ ഹീമോഫിലസ് ഇൻഫ്ലുവൻസ ടൈപ്പ് ബി, ന്യൂമോകോക്കൽ, മെനിംഗോകോക്കൽ വാക്സിനുകൾ ലഭ്യമാണ്. കൂടാതെ വൈറൽ മെനിഞ്ചൈറ്റിസിനെ തടയാൻ എംഎംആർ വാക്സിനും വരിസെല്ല വാക്സിനും ലഭ്യമാണ്. പ്രായമാകുമ്പോള്‍ കാഴ്ച മങ്ങുമെന്ന ടെന്‍ഷന്‍ വേണ്ട, ദിവസവും രണ്ട് പിടി പിസ്ത കഴിച്ചാല്‍ മതിയെന്ന് ഗവേഷകര്‍ നേരത്തെയുള്ള രോഗ നിർണയം ഫലപ്രദമായ ചികിത്സയ്ക്ക് സഹായിക്കും. വൈകുന്തോറും രോഗം വഷളാകാനാകുന്നു സാധ്യത കൂടുതലാണ്. പ്രമേഹ രോഗികൾ, മറ്റ് അസുഖങ്ങൾ, എച്ച്‌ഐവി രോഗികൾ തുടങ്ങി രോഗപ്രതിരോധശേഷി കുറഞ്ഞ രോഗികളിൽ രോഗം ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണെന്നും ഡോക്ടർ പറയുന്നു.
പ്രാ യമാകുമ്പോൾ കാഴ്ചശക്തിക്ക് മങ്ങൽ ഉണ്ടാം. എന്നാൽ ഇനി അതും മറികടക്കാമെന്നാണ് ടഫ്റ്റ്സ് സർവകലാശാല ഗവേഷകർ പറയുന്നത്. ദിവസവും രണ്ട് പിടി പിസ്ത കഴിക്കുന്നത് പ്രായമായവരിൽ കാഴ്ച നഷ്ടപ്പെടാനുള്ള പ്രധാന കാരണമായ മാക്യുലർ ഡീജനറേഷൻ തടയാൻ സഹായിക്കുമെന്നാണ് പുതിയ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നത്. എന്താണ് മാക്കുലാർ ഡീജനറേഷൻ? കണ്ണിന്റെ റെറ്റിനയിലെ മൂർച്ചയുള്ളതും കേന്ദ്രീകൃതവുമായ കാഴ്ചശക്തിക്ക് കാരണമാകുന്ന ഭാഗമാണ് മാക്കുല. പ്രായമാകുമ്പോൾ മാക്കുലയെ ബാധിക്കുന്ന അവസ്ഥയാണ് മാക്കുലാർ ഡീജനറേഷൻ. ഇത് ക്രമേണ കാഴ്ച നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നു. കണ്ണുകളുടെ ആരോഗ്യത്തിന് പിസ്ത കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത സസ്യ പിഗ്മെന്റായ ല്യൂട്ടിൻ പിസ്തയിൽ അടങ്ങിയിട്ടുണ്ട്. ഉപ്പില്ലാത്തതും, പുറംതോട് നീക്കം ചെയ്തതും, ഉണക്കി വറുത്തതുമായ രണ്ട് പിടി പിസ്ത ദൈനംദിന ഭക്ഷണത്തിൽ ചേർത്ത ആളുകളുടെ മാക്കുലാർ പിഗ്മെന്റ് ഒപ്റ്റിക്കൽ ഡെൻസിറ്റി (MPOD) വെറും ആറ് ആഴ്ചകൾക്കുള്ളിൽ ഗണ്യമായ പുരോഗതി പ്രകടമാക്കിയതായി ഗവേഷകർ നിരീക്ഷിച്ചു. പ്രോട്ടീന്‍ കഴിക്കാന്‍ സമയമുണ്ട്, അളവിലും ശ്രദ്ധിക്കണം, കൂടിയാല്‍ പ്രശ്നമാണ് പിസ്ത രുചികരമായ ലഘുഭക്ഷണം മാത്രമല്ല, അവയ്ക്ക് കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. കൂടാതെ റെറ്റിനയിലെന്ന പോലെ ല്യൂട്ടിൻ തലച്ചോറിലെ ചിലയിടങ്ങളിൽ സംഭരിക്കപ്പെടുന്നു, അവിടെ ഓക്സിഡേറ്റീവ് സമ്മർദവും വീക്കവും കുറയ്ക്കാൻ ഇത് സഹായിക്കുമെന്നും ഗവേഷകർ പറയുന്നു. കണ്ണുകൾക്ക് വേണ്ടി മാത്രമല്ല, ശരീരഭാരം നിയന്ത്രിക്കാനും കുടലിലെ നല്ല ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കാനും ഇവ സഹായിക്കും. രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാനും ഇവ സഹായിക്കുന്നു.
സമ്മര്‍ദം ആര്‍ത്തവ ചക്രത്തെ ബാധിക്കുമോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
മാ നസികമോ ശരീരികമോ സാമൂഹികമോ.., ഏത് തരത്തിലാണെങ്കിലും സമ്മര്‍ദം ദോഷമാണ്. ക്രമരഹിതമായ ആർത്തവചക്രം, വേദന, അസ്വസ്ഥത തുടങ്ങിയ അവസ്ഥകളിലേക്ക് വിട്ടുമാറാത്ത സമ്മർദം നയിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. 25നു 35നും ഇടയിൽ പ്രായമായ നിരവധി യുവതികൾ നേരിടുന്ന വലിയൊരു പ്രശ്നമാണിത്. വൈകിയുള്ള ജോലി സമയം, സാമ്പത്തിക ബാധ്യത, ബന്ധങ്ങളിലെ പ്രശ്നങ്ങൾ തുടങ്ങിയവ വിട്ടുമാറാത്ത സമ്മർദങ്ങൾക്ക് കാരണമാകാം. ക്രമരഹിതമായ ആർത്തവചക്രം, കനത്ത രക്തസ്രാവം, വേദനാജനകമായ ആർത്തവം എന്നിവയുമായി സമ്മർദം ബന്ധപ്പെട്ടിരിക്കുന്നു. സാധാരണ ആർത്തവചക്രത്തിന്റെ ദൈർഘ്യം 25 മുതൽ 35 ദിവസം വരെയാണ്. 25 ദിവസത്തിന് മുമ്പോ 35 ദിവസത്തിന് ശേഷമോ വരുന്ന ആർത്തവചക്രം അസാധാരണമാണ്. ഉയർന്ന തോതിലുള്ള സമ്മർദം ആർത്തവചക്രം ചെറുതാകാനും ദീർഘമാകാനും കാരണമാകും. ഓരോ വ്യക്തിയും സമ്മർദത്തോട് വ്യത്യസ്തമായാണ് പ്രതികരിക്കുന്നത്. സമ്മർദം ശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്നതിന് കൃത്യമായ സ്കെയിൽ ഇല്ല. സമ്മർദം ശരീരത്തിൽ ഉയർന്ന അളവിൽ കോർട്ടിസോൾ ഉൽപാദനത്തിന് കാരണമാകുന്നു. ഇത് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. ഫോളിക്കിളിന്റെയോ അണ്ഡത്തിന്റെയോ ക്രമമായ വളർച്ച ഉണ്ടാകുമ്പോഴാണ് ആർത്തവചക്രം സംഭവിക്കുന്നത്. എന്നാൽ സമ്മർദം വർധിക്കുന്നതോടെ തലച്ചോറിലെ ഹൈപ്പോതലാമസിൽ നിന്ന് പുറത്തുവരുന്ന ചില രാസവസ്തുക്കളുടെ സന്തുലിതാവസ്ഥ അസ്വസ്ഥമാവുകയും ആർത്തവം ക്രമരഹിതമാവുകയും ചെയ്യുന്നു. സമ്മർദം ശരീരത്തിന് അണ്ഡോത്പാദനം വൈകിപ്പിക്കാനോ പൂർണമായും തടസപ്പെടുത്താനോ കാരണമാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. സമ്മര്‍ദം എങ്ങനെ കുറയ്ക്കാം സമ്മർദത്തിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് പതിവായി വ്യായാമം ചെയ്യുക. ഇത് സമ്മർദത്തെ ചെറുക്കാനുള്ള പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു. വ്യായാമം ചെയ്യുമ്പോൾ ശരീരത്തിൽ രക്തയോട്ടം മികച്ചതായിരിക്കും. നന്നായി ഉറങ്ങുക. 7 മുതൽ 8 മണിക്കൂർ വരെ ഉറക്കം അത്യാവശ്യമാണ്. മൈന്‍റ്ഫുള്‍നസ് പരിശീലിക്കാം. മുന്‍ഗണനകളും എന്താണ് കഴിക്കുന്നത്, പോഷകങ്ങൾ മുതലായവയെക്കുറിച്ച് ബോധവാനായിരിക്കുക. യോഗയും പ്രാണായാമവും സമ്മർദം നിയന്ത്രിക്കാൻ സഹായിക്കും. പ്രത്യേകിച്ച് വന്ധ്യതാ ചികിത്സയ്ക്ക് വിധേയരായ ദമ്പതികൾക്ക്. നല്ലൊരു സാമൂഹിക വലയം ഉണ്ടായിരിക്കുന്നത് നിങ്ങളെയും നിങ്ങൾ അനുഭവിക്കുന്ന വികാരങ്ങളെയും പ്രകടിപ്പിക്കാൻ സഹായിക്കും.
പ്രോട്ടീന്‍ കഴിക്കാന്‍ സമയമുണ്ട്, അളവിലും ശ്രദ്ധിക്കണം, കൂടിയാല്‍ പ്രശ്നമാണ്
'എല്ലാത്തിനും അതിന്‍റെതായ സമയമുണ്ട് ദാസാ' എന്ന് പറയുന്ന പോലെയാണ് പ്രോട്ടീന്‍റെ കാര്യവും. മെച്ചപ്പെട്ട ഫലം കിട്ടാന്‍ സമയം നോക്കി തന്നെ പ്രോട്ടീന്‍ കഴിക്കണം. ജിമ്മില്‍ പോയി ഹെവി വര്‍ക്ക്ഔട്ട് ചെയ്തു തുടങ്ങുമ്പോഴാണ് പ്രോട്ടീന് ഇത്ര മാത്രം പ്രാധാന്യം ഉണ്ടായിരുന്നുവെന്ന് മനസിലാക്കുക. അതുവരെ മീനും മുട്ടയും ചിക്കനുമൊക്കെ വെറും ഭക്ഷണം മാത്രം. അമിനോ ആസിഡുകളാല്‍ നിര്‍മിച്ച പ്രധാനപ്പെട്ട ഒരു മാക്രോന്യൂട്രിയന്റ് ആണ് പ്രോട്ടീന്‍ . പേശികളുടെയും കലകളുടെയും എന്‍സൈമുകളുടെയും നിര്‍മാണത്തിന് പ്രോട്ടീന്‍ ഒരു നിര്‍ണായക പങ്ക് വഹിക്കുന്നു. ജിമ്മില്‍ തീവ്ര വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ഒരുപക്ഷെ നിങ്ങളുടെ പേശികള്‍ സമ്മര്‍ദത്തിലാകാനും പൊട്ടാനുമിടയാകും. ഈ തകരാറുകള്‍ പരിഹരിക്കാന്‍ പ്രോട്ടീന്‍ സഹായിക്കും. പ്രോട്ടീന്‍ കഴിക്കാന്‍ സമയമുണ്ട് പൊണ്ണത്തടി കുറയ്ക്കാനും പേശിബലം വര്‍ധിപ്പിക്കാനും കൊഴുപ്പ് നീക്കാനുമെല്ലാം പ്രോട്ടീന്‍ നിര്‍ണായകമാണ്. എന്നാല്‍ എന്നാൽ സമയവും സന്തുലിതാവസ്ഥയും പ്രധാനമാണ്. ശരിയായ സമയത്ത് ശരിയായ അളവില്‍ പ്രോട്ടീൻ കഴിക്കുന്നത് മെച്ചപ്പെട്ട ഫലം നല്‍കും. ശരീരഭാരം നിയന്ത്രിക്കാന്‍ ശരീരഭാരം കുറയ്ക്കുക എന്നതാണോ നിങ്ങളുടെ ലക്ഷ്യം. എങ്കില്‍ ബ്രോക്ക്ഫാസ്റ്റ്, പ്രധാന ഭക്ഷണ സമയങ്ങളില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്താം. ഇത് നിങ്ങളുടെ വയറിന് ദീര്‍ഘനേരം സംതൃപ്തി നല്‍കാനും കലോറിയുടെ അളവു കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ കൊഴുപ്പ് നഷ്ടപ്പെടുത്തിക്കൊണ്ട് തന്നെ പേശി ബലം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. എത്രമാത്രം കഴിക്കണം: ശരീരഭാരം അനുസരിച്ചാണ് ഒരാള്‍ കഴിക്കേണ്ട പ്രോട്ടീന്‍റെ അളവു നിശ്ചയിക്കുക. ഒരു കിലോ ശരീരഭാരത്തിന് 1.2-1.5 ഗ്രാം പ്രോട്ടീൻ എന്ന അളവില്‍ കഴിക്കാം. പ്രോട്ടീന്‍ കഴിക്കാന്‍ സമയമുണ്ട് പേശികളുടെ വളർച്ചയും ശക്തിയും വ്യായാമത്തിന് മുമ്പും ശേഷവും പ്രോട്ടീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് നല്ലത്. വ്യായാമത്തിന് ശേഷം 30-60 മിനിറ്റിനുള്ളിൽ കഴിക്കാം. ഇത് പേശികളുടെ നന്നാക്കലിനും വളർച്ചയ്ക്കും ആവശ്യമായ അവശ്യ അമിനോ ആസിഡുകൾ ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. എത്ര കഴിക്കണം: വ്യായാമത്തിന് ശേഷം ശരീരഭാരത്തിന്റെ ഒരു കിലോയ്ക്ക് 1.6-2.4 ഗ്രാം പ്രോട്ടീൻ കഴിക്കാം. ദിവസവും പ്രോട്ടീൻ എത്ര കഴിക്കണം പേശികളുടെ ബലക്ഷയം തടയുന്നതിന് ദിവസത്തില്‍ ഇടയ്ക്കിടെ പ്രോട്ടീന്‍ കഴിക്കുന്നത് പേശികളുടെ തകർച്ച തടയാൻ സഹായിക്കുന്നു. പ്രത്യേകിച്ച് ആർത്തവ വിരാമം അല്ലെങ്കിൽ വാർദ്ധക്യം എന്നീ കാലഘട്ടങ്ങളിൽ. എത്ര കഴിക്കണം: ശരീരഭാരത്തിന്റെ ഒരു കിലോഗ്രാമിന് 1.6-2.2 ഗ്രാം പ്രോട്ടീൻ കഴിക്കാം. സപ്ലിമെന്റുകളോ ഡയറ്റോ: ശരിയായ ചോയ്സ് എന്താണ്? മത്സ്യം, കോഴി, മുട്ട , പയർവർഗ്ഗങ്ങൾ, ക്വിനോവ, പാലുൽപ്പന്നങ്ങൾ തുടങ്ങിയ മുഴുവൻ ഭക്ഷണങ്ങളും പ്രോട്ടീനാൽ സമ്പുഷ്ടവും അധിക പോഷകങ്ങളാൽ സമ്പുഷ്ടവുമാണ്. എന്നാൽ ഇവ ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ പ്രോട്ടീൻ പൊടികൾ ഒരു സൗകര്യപ്രദമായ മാര്‍ഗമാണ്. നമ്മുടെ ശരീരഭാരത്തിന്റെ ഒരു കിലോയ്ക്ക് കുറഞ്ഞത് 1 ഗ്രാം പ്രോട്ടീൻ ആവശ്യമാണ്. അതിനാൽ 60 കിലോ ഭാരമുള്ള ഒരാൾക്ക് പ്രായം, തൊഴിൽ, ആരോഗ്യം, പ്രവർത്തന നില എന്നിവയെ ആശ്രയിച്ച് ദിവസവും കുറഞ്ഞത് 60 ഗ്രാം പ്രോട്ടീൻ ആവശ്യമാണ്. പലർക്കും, ഭക്ഷണത്തിലൂടെ മാത്രം ഈ അളവു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല. അങ്ങനെയുള്ള സാഹചര്യങ്ങള്‍ പ്രോട്ടീന്‍ പൊടികളെ ആശ്രയിക്കാവുന്നതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കുടയും സണ്‍സ്ക്രീനും കൊണ്ട് രക്ഷയില്ല, സംരക്ഷണം വേണ്ടത് അകമേ; വേനൽചൂടിനെ ചെറുക്കാൻ കുക്കുമ്പറും ഉള്ളിയും പ്രോട്ടീന്‍ കൂടിയാലോ? ശരീരത്തിന് അത്രയേറെ പ്രാധാന്യമുള്ള പോഷകമാണെങ്കിലും പ്രോട്ടീന്‍ ശരീരത്തില്‍ കൂടിപ്പോയാലും പ്രശ്നമാണ്. അമിതമായ ഉപഭോഗം പോഷക അസന്തുലിതാവസ്ഥ, കുടൽ പ്രശ്നങ്ങൾ, വൃക്ക ബുദ്ധിമുട്ട്, ശരീരഭാരം വർധിക്കുക എന്നിവയ്ക്ക് കാരണമാകും. ശരീരഭാരത്തിന്റെ ഒരു കിലോഗ്രാമിന് നാല് ഗ്രാം കവിയുന്നത് അമിതമായി കണക്കാക്കാം. കൂടാതെ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുന്നത് വയറു വീർക്കുന്നതിന് കാരണമാകുമെങ്കിലും, ട്രിപ്റ്റോഫാൻ അടങ്ങിയ പാലുൽപ്പന്നങ്ങൾ പോലുള്ള ലഘുവായ പ്രോട്ടീൻ സ്രോതസ്സുകൾ മികച്ച ഉറക്കത്തിന് സഹായിക്കും.
അ കത്തും പുറത്തും ചുട്ടുപൊള്ളുന്ന ചൂട്. വെള്ളം മാത്രം കുടിച്ചതു കൊണ്ട് ചൂടിനെ പ്രതിരോധിക്കാനാകില്ല. വേനല്‍ക്കാലത്ത് കൂള്‍ ആകാന്‍ എന്താണ് വഴിയെന്നാണോ ആലോചന? രണ്ട് ചേരുവകള്‍ നിങ്ങളുടെ ഡയറ്റില്‍ ചേര്‍ക്കുന്നതോടെ ഈ ചുട്ടുപൊള്ളുന്ന ചൂടിലും സൂപ്പര്‍ കൂള്‍ ആകാം. കുക്കുമ്പര്‍ ചൂടിനെ ഉള്ളില്‍ നിന്നും പുറമേ നിന്നും പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഒരു സൂപ്പര്‍ ഫുഡ് ആണ് കുക്കുമ്പര്‍ അഥവാ കക്കിരി. ഇതില്‍ 96 ശതമാനവും ജലാംശമാണ്. വേനല്‍ക്കാലത്ത് സലാഡായും അല്ലെതെയുമൊക്കെ കുക്കുമ്പര്‍ നമ്മുടെ ഡയറ്റില്‍ വളരെ എളുപ്പത്തില്‍ ചേര്‍ക്കാവുന്നതാണ്. ഇതില്‍ അടങ്ങിയ ആന്റി-ഓക്‌സിഡന്റുകളും ഇലക്ട്രോലറ്റുകളും ശരീരതാപനില ക്രമീകരിക്കാനും ശരീരവീക്കം കുറയ്ക്കാനും സഹായിക്കും. കൂടാതെ ഇതില്‍ അടങ്ങിയ സാലിക്ക എന്ന സംയുക്തം ചൂടുകാരണമുണ്ടാകുന്ന ചര്‍മത്തിലെ വരള്‍ച കുറയ്ക്കാന്‍ സഹായിക്കും. കുക്കുമ്പര്‍ ചര്‍മത്തില്‍ പുരട്ടുന്നത് സണ്‍ബേണ്‍ കുറയ്ക്കാനും കണ്ണിന് ചുറ്റുമുള്ള ഡാര്‍ക്ക് സര്‍ക്കിള്‍ നീക്കാനും സഹായിക്കും. ഉള്ളി വേനല്‍ ചൂടിനോട് പൊരുതാന്‍ സഹായിക്കുന്ന മറ്റൊന്നാണ് ഉള്ളി. ചുവന്നുള്ളിയില്‍ ക്വെര്‍സെറ്റിന്‍ എന്ന ആന്റി-ഓക്‌സിഡന്റി അടങ്ങിയിട്ടുണ്ട്. ഇത് സൂര്യതാപത്തില്‍ നിന്നും ചൂടില്‍ നിന്നുള്ള സമ്മര്‍ദത്തില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. വിയര്‍ക്കുക എന്നതാണ് ശരീരതാപനില ക്രമീകരിക്കാനുള്ള പ്രധാന മാര്‍ഗം. ഉള്ളിയില്‍ അടങ്ങിയ സള്‍ഫര്‍ സംയുക്തങ്ങള്‍ രക്തചംക്രമണം വര്‍ധിപ്പിക്കുകയും ശരീരം വിയര്‍ക്കാനും സഹായിക്കും. ജീവിതശൈലിമാറ്റം കാൻസറിന് കാരണമാകുമോ? നാല് പ്രധാന ഘടകങ്ങൾ കൂടാതെ ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്തുന്നതിനും ഹീറ്റ് സ്ട്രോക്ക്, നിര്‍ജ്ജലീകരണം എന്നിവ തടയുന്നതിനും ഉള്ളി സഹായിക്കും. കൂടാതെ ആന്‍റി-ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ ഉള്ളി അമിതമായ ചൂടുകാരണം ദുര്‍ബലമാകുന്ന രോഗപ്രതിരോധശേഷി വീണ്ടെടുക്കാന്‍ സഹായിക്കും.
ജീവിതശൈലിമാറ്റം കാൻസറിന് കാരണമാകുമോ? നാല് പ്രധാന ഘടകങ്ങൾ
രാ ജ്യത്ത് അര്‍ബുദബാധിതരുടെ എണ്ണം പ്രതിദിനം വര്‍ധിച്ചുവരികയാണ്. എന്നാല്‍ ശരിയായ ജീവിതശൈലിയിലൂടെ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് പുതിയ ഗവേഷങ്ങള്‍ വ്യക്തമാക്കുന്നത്. കാൻസർ വികസനത്തിന് കാരണമാകുന്ന നാല് പ്രധാന ഘടകങ്ങൾ ഇതാ: മലബന്ധം വിട്ടുമാറാത്ത മലബന്ധം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും ശരീരത്തില്‍ വിഷാംശം അടിഞ്ഞുകൂടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന ഗുരുതരമായ ഒരു ആരോഗ്യപ്രശ്‌നമാണ് മലബന്ധം. ഇത് നീക്കം ചെയ്യേണ്ട മാലിന്യങ്ങളും വിഷവസ്തുക്കളും വന്‍കുടലില്‍ തന്നെ തുടരുകയും രക്തപ്രവാഹത്തിലേക്ക് വീണ്ടും ആഗിരണം ചെയ്യാന്‍ കാരണമാവുകയും ചെയ്യുന്നു. വീട്ടുമാറാത്ത മലബന്ധം വന്‍കുടല്‍, ആമാശയം, കുടല്‍ അര്‍ബുദങ്ങളുടെ സാധ്യത വര്‍ധിപ്പിക്കാം. പ്രത്യേകിച്ച് സ്ത്രീകളില്‍ മലബന്ധം വളരെ അപകടമാണ്. സ്ത്രീകളിലെ മലബന്ധം ഈസ്ട്രജന്‍ ശരീരത്തില്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നു. അധിക ഇസ്ട്രജന്‍ പുറന്തള്ളപ്പെടാത്തപ്പോള്‍ അത് കരളിലും കോശങ്ങളിലും അടിഞ്ഞുകൂടാന്‍ കാരണമാകും. ഇത് സ്തനാര്‍ബുദം, അണ്ഡാശയ അര്‍ബുദം തുടങ്ങിയ ഹോര്‍മോണ്‍ സംബന്ധിയായ അര്‍ബുദങ്ങളുടെ സാധ്യത വര്‍ധിപ്പിക്കും. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിലൂടെയും ധാരാളം വെള്ളം കുടിക്കുന്നതിലൂടെയും രക്തചംക്രമണവും ദഹനവും മെച്ചപ്പെടാന്‍ സഹായിക്കും. അതിനൊപ്പം മലബന്ധം കുറയാനും സഹായിക്കും. അസിഡിറ്റി അസിഡിറ്റി അര്‍ബുദ സാധ്യത വര്‍ധിപ്പിക്കു അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന മറ്റൊരു ഘടകമാണ് അസിഡിറ്റി . മോശം ഭക്ഷണക്രമവും ജീവിതശൈലിയും മൂലമുണ്ടാകുന്ന അസിഡിറ്റി ഭൂരിഭാഗം കാന്‍സര്‍ രോഗികളില്‍ സാധാരണമാണെന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നു. അസിഡിറ്റി ഉള്ളപ്പോള്‍ വിവിധ തരം ബാക്ടീരിയ, രോഗകാണുക്കള്‍, ട്യൂമറുകൾ തുടങ്ങിയവയുടെ പ്രജനന കേന്ദ്രമായി ശരീരം മാറുന്നു. പിഎച്ച് ബാലൻസ് പ്രോത്സാഹിപ്പിക്കുന്ന ഒരു ഭക്ഷണക്രമവും ജീവിതശൈലിയും സ്വീകരിക്കുക എന്നതാണ് പ്രധാനം. അതിനായി സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര, അമിതമായ കഫീൻ എന്നിവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക. പച്ചക്കറികൾ, പച്ച ഇലക്കറികൾ, നട്സ്, വിത്തുകൾ, ഹെർബൽ ടീ തുടങ്ങിയ കൂടുതൽ ആൽക്കലൈൻ ഭക്ഷണങ്ങൾ കഴിക്കുക. മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക. ശ്വസന വ്യായാമം ഓക്സിജൻ ഒപ്റ്റിമൽ പിഎച്ച് ലെവൽ നിലനിർത്താൻ സഹായിക്കുകയും രോഗശാന്തിക്ക് സഹായിക്കുകയും ചെയ്യുന്നു. ഉറക്കക്കുറവ് ഉറക്കക്കുറവ് അര്‍ബുദ സാധ്യത വഷളാക്കും ഉറക്കക്കുറവ് അര്‍ബുദ സാധ്യത വഷളാക്കും . നമ്മൾ ഉറങ്ങുമ്പോൾ ശരീരം മെലറ്റോണിൻ ഉത്പാദിപ്പിക്കുന്നു. ഇത് കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ സഹായിക്കുന്ന കാൻസർ വിരുദ്ധ ഗുണങ്ങളുള്ള ശക്തമായ ഉറക്ക ഹോർമോണാണ്. മോശം ഉറക്കം മെലറ്റോണിൻ അളവ് കുറയ്ക്കുകയും പ്രതിരോധശേഷി ദുർബലപ്പെടുത്തുകയും വീക്കം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മാനസികസമ്മര്‍ദം വിട്ടുമാറാത്ത മാനസിക സമ്മര്‍ദം അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്ന് നിരവധി പഠനങ്ങള്‍ ഇതിനോടകം തെളിയിച്ചിട്ടുണ്ട്. വിട്ടുമാറാത്ത സമ്മർദ്ദം ഹോർമോൺ അസന്തുലിതാവസ്ഥ, വീക്കം, രോഗപ്രതിരോധ അടിച്ചമർത്തൽ എന്നിവയിലേക്ക് നയിക്കുന്നു. ഇത് കാൻസർ കോശങ്ങൾ വളരുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. മാനസിക സമ്മര്‍ദം കടിച്ചമര്‍ത്തുന്നതിന് പകരം കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ ഒരു തെറാപ്പിസ്റ്റുമായോ സംസാരിക്കുക. ശ്വസനവ്യായാമം, ഇഷ്ടപ്പെട്ട ഹോബി എന്നിവയിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ മനസിനെ വഴിതിരിച്ചുവിടാം.
ഉഷ്ണ തരംഗം മനസിനെയും ബാധിക്കുമോ?, വിദഗ്ധര്‍ പറയുന്നു
സം സ്ഥാനത്ത് കഴിഞ്ഞ രണ്ടുവര്‍ഷമായി വേനല്‍ക്കാലത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കുതിച്ചുയരുന്ന താപനില ആളുകള്‍ക്ക് പലതരത്തിലുള്ള അസ്വസ്ഥതകള്‍ക്കാണ് കാരണമാകുന്നത്. ഉഷ്ണ തരംഗം എന്ന പദം ഇന്ന് പതിവ് സംസാരത്തിന്റെ ഭാഗമായി മാറി കഴിഞ്ഞു. ചൂടിന് പുറമേ അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് ഉയരുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ചൂട് ശരീരത്തെ മാത്രമല്ല, മനസിനെയും ബാധിക്കുന്നുണ്ട്. ഏതെല്ലാം രീതിയിലാണ് ചൂട് മനസിനെ ബാധിക്കുന്നത് എന്നുനോക്കാം. ചൂട് മനസ്സിനെ എങ്ങനെ ബാധിക്കുന്നു? ലോകാരോഗ്യ സംഘടന ചൂടിനെ ഒരു പ്രധാന പാരിസ്ഥിതിക അപകടമായാണ് കണക്കാക്കുന്നത്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ശ്വസന രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ഇപ്പോള്‍, ആഗോള താപനില അപകടകരമായ നിലയിലേക്ക് ഉയരുന്നതിനാല്‍, ജനങ്ങളുടെ ശാരീരികവും മാനസികവുമായ ക്ഷേമം ഉറപ്പാക്കുന്നതിന് മുന്‍കരുതലുകള്‍ എടുക്കാന്‍ ആരോഗ്യ വിദഗ്ധര്‍ അഭ്യര്‍ത്ഥിക്കുന്നു.നിര്‍ജ്ജലീകരണം, ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകള്‍ എന്നിവയെല്ലാം ഉയര്‍ന്ന താപനിലയുടെ ശാരീരിക പ്രത്യാഘാതങ്ങളാണ്. സമാനമായ നിലയില്‍ മാനസികാരോഗ്യത്തിലും ഇത് ഒരുപോലെ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. കൂടുതല്‍ വെയില്‍ കൊള്ളുന്നത് ഉയര്‍ന്ന സമ്മര്‍ദ്ദം, ക്ഷോഭം, ഉത്കണ്ഠ, തിരിച്ചറിയാനുള്ള ബുദ്ധിമുട്ടുകള്‍ എന്നിവയ്ക്ക് കാരണമാകും. തീരുമാനമെടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും ഉയര്‍ന്ന താപനില തടസ്സം സൃഷ്ടിക്കാമെന്ന് മനഃശാസ്ത്രജ്ഞനായ ഡോ. സി ജെ ജോണ്‍ വിശദീകരിക്കുന്നു. 'ചൂട് കൂടിയ രാത്രികളില്‍ ഉണ്ടാകുന്ന ഉറക്ക അസ്വസ്ഥതകള്‍ വൈകാരിക ആരോഗ്യത്തെ കൂടുതല്‍ വഷളാക്കുകയും ഏകാഗ്രത, ഓര്‍മ്മശക്തി, മൊത്തത്തിലുള്ള ഉല്‍പ്പാദനക്ഷമത എന്നിവയെ ബാധിക്കുകയും ചെയ്യും. താപ സമ്മര്‍ദ്ദം തലകറക്കം, ഓക്കാനം, തലവേദന തുടങ്ങിയവയ്ക്കും കാരണമാകും. ഇത് അപസ്മാരം, അപസ്മാരം അല്ലെങ്കില്‍ വിഭ്രാന്തി എന്നിവയിലേക്കും നയിച്ചേക്കാം' - സി ജെ ജോണ്‍ പറഞ്ഞു. ഉറക്കം നഷ്ടപ്പെടുന്ന ഇന്ത്യക്കാര്‍; 59 ശതമാനവും ഉറങ്ങുന്നത് ആറ് മണിക്കൂറില്‍ താഴെ മാത്രം- സര്‍വേ 'ഉയര്‍ന്ന താപനില കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെ വരെ ബാധിക്കുന്നു. പകല്‍ മാത്രമല്ല. ഇപ്പോള്‍ രാത്രിയിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്' - ചൂടിനെ തുടര്‍ന്ന് കണ്ടുവരുന്ന ഉറക്കക്കുറവിനെക്കുറിച്ച് മനോരോഗ വിദഗ്ദ്ധനായ ഡോ. അരുണ്‍ ബി നായര്‍ വിശദീകരിച്ചു. 'ഉറക്കക്കുറവ് ആളുകളെ ദിവസം മുഴുവന്‍ ക്ഷീണിതരാക്കുന്നു. ഇത് ഓര്‍മ്മ, ഉല്‍പ്പാദനക്ഷമത, പഠിക്കാനുള്ള കഴിവ് എന്നിവയെയും ബാധിക്കുന്നു.രാത്രിയില്‍ സംഭവിക്കുന്ന തലച്ചോറിന്റെ 'മാലിന്യ നിര്‍മാര്‍ജന പ്രക്രിയ'ക്ക് ഉറക്കം അത്യാവശ്യമാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ ഈ പ്രക്രിയ തടസ്സപ്പെടുകയും കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നയിക്കുകയും ചെയ്യും'- ഡോ. അരുണ്‍ കൂട്ടിച്ചേര്‍ത്തു.
ഉറക്കം നഷ്ടപ്പെടുന്ന ഇന്ത്യക്കാര്‍; 59 ശതമാനവും ഉറങ്ങുന്നത് ആറ് മണിക്കൂറില്‍ താഴെ മാത്രം- സര്‍വേ
ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനസംഖ്യയിലെ വലിയൊരു വിഭാഗത്തിന് മതിയായ ഉറക്കം ലഭിക്കുന്നില്ലെന്ന് പഠനം. ശുചിമുറിയുടെ ഉപയോഗം മുതല്‍ മൊബൈല്‍ ഉപയോഗം വരെയുള്ള വിഷയങ്ങള്‍ മൂലം 59 ശതമാനത്തോളം വരുന്ന ജനങ്ങള്‍ക്ക് ആറ് മണിക്കൂറില്‍ താഴെ തടസപ്പെടാത്ത ഉറക്കം മാത്രമാണ് ലഭിക്കുന്നത്. ശുചിമുറി ഉപയോഗത്തിനായി തുടര്‍ച്ചയായി ഏഴുന്നേല്‍ക്കേണ്ടിവരുന്നവര്‍, രാത്രി വൈകിയും, പുലര്‍ച്ചെയും ജോലി ചെയ്യേണ്ടിവരുന്നവര്‍ തുടങ്ങി ശബ്ദ ശല്യവും കൊതുക് ശല്യം വരെ ഇന്ത്യക്കാരുടെ ഉറക്കം കെടുത്തുന്നു എന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത് . ഇന്ത്യയിലെ പ്രമുഖ കമ്മ്യൂണിറ്റി പ്ലാറ്റ്ഫോമും സിറ്റിസണ്‍ പള്‍സ് അഗ്രഗേറ്ററുമായ ലോക്കല്‍ സര്‍ക്കിള്‍സ് ആണ് സര്‍വേ സംഘടിപ്പിച്ചത്. ഇന്ത്യയിലെ 348 ജില്ലകളിലായി നാല്‍പതിനായിരത്തോളം പേരില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ പ്രകാരമുള്ള കണ്ടെത്തലുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സര്‍വേയൊട് പ്രതികരിച്ചവരില്‍ 39 ശതമാനം സ്ത്രീകളും 61 ശതമാനം പുരുഷന്‍മാരുമാണ്. 39 ശതമാനം പേര്‍ക്ക് മാത്രമാണ് ആറ് മുതല്‍ എട്ട് മണിക്കൂര്‍ മതിയായ ഉറക്കം ലഭിക്കുന്നത്. നാല് മുതല്‍ ആറ് മണിക്കൂര്‍ ഉറക്കം കൊണ്ട് തൃപ്തിപ്പെടുന്നവരാണ് മറ്റൊരു 39 ശതമാനം പേര്‍. എന്നാല്‍ 20 ശതമാനം പേര്‍ക്ക് നാല് മണിക്കൂര്‍ മാത്രമാണ് ഉറക്കം ലഭിക്കുന്നത്. എട്ട് മുതല്‍ പത്ത് ശതമാനം വരെ ഉറക്കം ലഭിക്കുന്നവര്‍ വെറും രണ്ട് ശതമാനമാണെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. അശാസ്ത്രീയ ഡയറ്റുകള്‍ ജീവനെടുക്കും; കണ്ണൂരില്‍ മരിച്ച പെണ്‍കുട്ടി കഴിച്ചത് വെള്ളം മാത്രം, 'അനോറെക്‌സിയ നെര്‍വോസ' തിരിച്ചറിയണം മൊത്തം കണക്കുകള്‍ പരിശോധിച്ചാല്‍ 72 ശതമാനം പേര്‍ക്ക് ഉറക്കം നഷ്ടപ്പെടുന്നത് ശുചി മുറി ഉപയോഗം മൂലമാണ്. ഉറക്കത്തിനിടെ ഒന്നോ രണ്ടോ തവണ ശുചിമുറി ഉപയോഗിക്കേണ്ടിവരുന്നതിനാല്‍ ഇവര്‍ക്ക് മതിയായ ഉറക്കം ലഭ്യമാകുന്നില്ല. 25 ശതമാനത്തിന് രാത്രി വൈകിയും പകല്‍ നേരത്തെയും ഉള്ള ജോലി സമയം ആണ് പ്രശ്‌നമാകുന്നത്. 22 ശതമാനം പേരുടെ പ്രശ്‌നം കൊതുത് കടിയും പുറത്തുനിന്നുള്ള ശബ്ദവുമാണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. കുട്ടികളോ പങ്കാളികളോ ഉണ്ടാക്കുന്ന തടസ്സങ്ങള്‍ കാരണം ഉറങ്ങാന്‍ കഴിയുന്നില്ലെന്നാണ് 9 ശതമാനം പേര്‍ പറഞ്ഞത്. ഉറക്ക തകരാറായ സ്ലീപ് അപ്നിയ പോലുള്ള ഒരു മെഡിക്കല്‍ പ്രശ്‌നങ്ങളാണ് ആറു ശതമാനത്തിന് വെല്ലുവിളിയാകുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗവും ചെറുതല്ലാതെ ഇന്ത്യക്കാരുടെ ഉറക്കം കവരുന്നുണ്ട്. ആറ് ശതമാനം പേരാണ് ഉറക്കുറവിന് ഫോണ്‍ കോളുകളും മെസേജുകളും കാരണമാകുന്നു എന്ന് വെളിപ്പെടുത്തിയത്. പ്രതീകാത്മക ചിത്രം സര്‍വേയോട് പ്രതികരിച്ച ആളുകളില്‍ വലിയൊരു വിഭാഗം വാരാന്ത്യങ്ങള്‍ ഉറക്കക്ഷീണം മറികടക്കാന്‍ ശ്രമിക്കുന്നതാണ്. 23 ശതമാനവും വാരാന്ത്യങ്ങളില്‍ കൂടുതല്‍ ഉറങ്ങൂന്നവരാണ്. ഞായറാഴ് ഉച്ചയ്ക്ക് ശേഷം ഉറക്കത്തിനായി മാറ്റിവയ്ക്കുന്നരാണ് 36 ശതമാനം. അവധി ദിവസങ്ങളില്‍ ഉറക്കം ആഘോഷമാക്കുന്നവര്‍ 13 ശതമാനം പേരും സര്‍വേയോട് പ്രതികരിച്ചു. എന്നിരുന്നാലും, വാരാന്ത്യങ്ങളില്‍ പോലും ഉറക്കക്കുറവ് നികത്താന്‍ തങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് 38 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ഉറക്കക്കുറവ് ഭാവിയില്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന നിലയും ഇന്ത്യക്കാര്‍ക്കിടയിലുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യക്കാരുടെ ഉറക്കക്കുറവ് ആഗോള തലത്തില്‍ തന്നെ ഉയര്‍ന്നതാണ്. ഉറക്കം നഷ്ടപ്പെടുന്നതിലൂടെ രക്താതിമര്‍ദ്ദം, ഹൃദ്രോഗം, പക്ഷാഘാതം, ദഹന തടസ്സം, വൈജ്ഞാനിക തകര്‍ച്ച എന്നിവയ്ക്കും കാരണമാകുന്നു എന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
കണ്ണൂര്‍: ശരീരഭാരം കുറയ്ക്കാന്‍ യൂട്യൂബിലെ ഡയറ്റ് പിന്തുടര്‍ന്ന് പതിനെട്ടുകാരി മരണത്തിന് കീഴടങ്ങിയ സംഭവം നല്‍കുന്നത് വലിയ മുന്നറിയിപ്പെന്ന് ആരോഗ്യ വിദഗ്ധര്‍. അനാരോഗ്യകരമായ ഭക്ഷണ ക്രമീകരണങ്ങള്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സില്‍ സ്വീകരിക്കുന്ന രീതി കേരളത്തില്‍ ഉള്‍പ്പെടെ വര്‍ധിച്ചിട്ടുണ്ടെന്ന സംഭവത്തിലെ അവസാന ഉദാഹരണമാണ് കണ്ണൂരിലെ സംഭവം എന്നാണ് വിദഗ്ധരുടെ അഭിപ്രായം. കണ്ണൂര്‍ കൂത്തുപറമ്പ് നിവാസിയായ എം ശ്രീനന്ദ (18)യ്ക്കാണ് അശാസ്ത്രയ ഡയറ്റിന്റെ ഫലമായി ജീവന്‍ നഷ്ടമായത്. ശ്രീനന്ദ എന്ന പെണ്‍കുട്ടി മാസങ്ങളായി വെള്ളം മാത്രം കുടിച്ചാണ് ജീവിച്ചിരുന്നത് എന്നും ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മട്ടന്നൂര്‍ പഴശ്ശി രാജ എന്‍എസ്എസ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ശ്രീനന്ദ. കടുത്ത ക്ഷീണവും ഛര്‍ദ്ദിയും മൂലം ഒരാഴ്ച മുമ്പ് തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശീനന്ദ. വെന്റിലേറ്ററില്‍ കഴിയവെയാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം. ശരീരഭാരം കൂടുമെന്ന ഭയം മൂലമുണ്ടാകുന്ന അനോറെക്‌സിയ നെര്‍വോസ ആരോഗ്യ പ്രശ്‌നമാണ് ശീനന്ദയ്ക്ക് ഉണ്ടായിരുന്നതെന്ന് യുവതിയെ ചികിത്സിച്ച ഡോ. നാഗേഷ് പ്രഭു പ്രതികരിച്ചു. എന്തൊരു ഡ്രാമയെന്ന് പരിഹസിക്കാന്‍ വരട്ടെ, പെണ്ണുങ്ങള്‍ പാറ്റയെ കണ്ട് നിലവിളിക്കുന്നതിന് കാരണമുണ്ട് ''ആറുമാസമായി പെണ്‍കുട്ടി സ്വയം പട്ടിണി കിടക്കുകയായിരുന്നു. കുട്ടിയുടെ അശാസ്ത്രീയ ഡയറ്റിന്റെ പശ്ചാത്തലത്തില്‍ നേരത്തെ ഒരു ഡോക്ടര്‍ മാനസിരോഗ്യ വിദഗ്ധന്റെ സഹായം തേടാന്‍ കുടുംബത്തോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഭക്ഷണശീലങ്ങളെ മാത്രമല്ല, വ്യക്തിയുടെ മാനസിക നിലയുമായും ബന്ധപ്പെട്ട ഒരു സങ്കീര്‍ണ്ണ രോഗമാണ് അനോറെക്‌സിയ നെര്‍വോസ. രോഗികള്‍ക്ക് വിശപ്പ് നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് ഇത് എത്തിക്കും, ശ്രീനന്ദയുടെ രക്തത്തിലെ സോഡിയത്തിന്റെയും പഞ്ചസാരയുടെയും അളവ് വലിയ തോതില്‍ കുറഞ്ഞിരുന്നു,'' ഡോക്ടര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന അശാസ്ത്രീയമായ ഡയറ്റ് നിര്‍ദേശങ്ങളാണ് ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം, ശ്രീനന്ദയുടെ മരണം ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് മറ്റ് ചില പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. എട്ട് വയസ്സുള്ള കുട്ടിയുടെ പിതാവാണ് കുടുംബത്തിന്റെ അനുഭവം ദ ന്യൂ ഇന്ത്യന്‍ എക്പ്രസിനോട് പങ്കുവച്ചത്. ''പ്രായത്തിലും അല്‍പ്പം കൂടുതല്‍ ഭാരം ഉണ്ടായിരുന്ന കുട്ടിയായിരുന്നു അവള്‍. എന്നാല്‍ രണ്ട് മാസത്തിനുള്ളില്‍ അവളുടെ ഭാരം ഗണ്യമായി കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. കായിക പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്നാണ് കരുതിയത്. കാരണം അവള്‍ കുടുംബത്തോടൊപ്പമാണ് ഭക്ഷണം കഴിച്ചിരുന്നത്. അതിനാല്‍ സംശയം തോന്നിയില്ല. എന്നാല്‍ പിന്നീട് കട്ടിലിനടിയിലും വീടിന്റെ അപ്രതീക്ഷിത കോണുകളിലും ഭക്ഷണസാധനങ്ങള്‍ കണ്ടെത്തിയതോടെയാണ് ആ രഹസ്യം തിരിച്ചറിഞ്ഞത്. അമിത ഭാരം കുറയ്ക്കാന്‍ അവള്‍ രഹസ്യമായി പട്ടിണികിട്ടക്കുകയായിരുന്നു.'' മാസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷം, ഇപ്പോള്‍ കുട്ടി സുഖം പ്രാപിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നതായും പിതാവ് പ്രതികരിച്ചു. സൗന്ദര്യത്തിന്റെ അടിസ്ഥാനം സൈസ് സീറോ ശരീരമാണെന്ന അബദ്ധധാരണയാണ് കൗമാരക്കാരെ ഇത്തരം സാഹചര്യത്തില്‍ കൊണ്ടെത്തിക്കുന്നത് എന്നാണ് മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം. ഇതിന് പിന്നില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ വലിയ സ്വാധീനമുണ്ട്. ഭക്ഷണക്രമക്കേടുകള്‍ വ്യക്തികളെ മാത്രമല്ല, മുഴുവന്‍ കുടുംബങ്ങളെയും ബാധിക്കുന്ന അവസ്ഥയാണെന്ന് ശിശുരോഗവിദഗ്ദ്ധയായ ഡോ. അനിത ശിവപ്രകാശ് പറഞ്ഞു. ''ശരീരഭാരത്തിലും ഭക്ഷണത്തിലും അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ നിന്നാണ് ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്, ഇത് പോഷകാഹാരത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ഭക്ഷണക്രമത്തിലേക്ക് നയിക്കുന്നു. ആറ് മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികളില്‍ ഭക്ഷണക്രമക്കേടുകള്‍ വര്‍ദ്ധിച്ചുവരികയാണ് എന്നത് കൂടുതല്‍ ആശങ്കാജനകമായ വസ്തുതയാണ് എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സൈക്കോതെറാപ്പി, മരുന്നുകള്‍, പോഷകാഹാരം, കൗണ്‍സിലി, കഠിനമായ കേസുകളില്‍ ആശുപത്രിയില്‍ വാസം എന്നിവ പോലും പല കേസുകളിലും ആവശ്യമാണ്. എന്നാല്‍ വൈദ്യശാസ്ത്രപരവും മാനസികവുമായ സ്ഥിരമായ പിന്തുണയും അമിതമായ ഭക്ഷണക്രമത്തിന്റെ അപകടങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതും ചെയ്യുന്നതിലൂടെ സംഭവങ്ങള്‍ തടയുന്നതില്‍ നിര്‍ണായകമാണെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.
എന്തൊരു ഡ്രാമയെന്ന് പരിഹസിക്കാന്‍ വരട്ടെ, പെണ്ണുങ്ങള്‍ പാറ്റയെ കണ്ട് നിലവിളിക്കുന്നതിന് കാരണമുണ്ട്
പാ റ്റയെ കണ്ട് പേടിച്ചലറുന്ന പെൺകുട്ടികൾ അല്ലെങ്കിൽ സ്ത്രീകളെ കണ്ടിട്ടില്ലേ? ഇതൊക്കെ പെണ്ണുങ്ങളുടെ ഡ്രാമ ആണെന്ന് പരിഹസിക്കുന്നവർ നിരവധിയാണ്. എന്നാൽ ഇത് ഡ്രാമ അല്ല പെണ്ണുങ്ങളുടെ ഈ പാറ്റ പേടിയെ കാറ്റ്സരിഡാഫോബിയ എന്നത് വിളിക്കുന്നത്. പുരഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കാറ്റ്സരിഡാഫോബിയ കൂടുതലും കണ്ടുവരാറ്. ഇത് ഉത്കണ്ഠയും ചില സന്ദര്‍ഭങ്ങളില്‍ പാനിക് അറ്റാക് വരെ ഉണ്ടാക്കാം. സോഷ്യല്‍ കണ്ടീഷനിങ് സ്ത്രീകളിലെ ഈ പാറ്റ പേടിയുടെ ഒരു ഘടകമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പണ്ട് മുതലേ സ്ത്രീകള്‍ ദുര്‍ബലരാണെന്നും അവര്‍ പെട്ടെന്ന് ഭയപ്പെടുന്നവരാണെന്നും സമൂഹം പറഞ്ഞു പഠിപ്പിക്കുന്നു. നേരെമറിച്ച് പുരുഷന്മാര്‍ ശക്തരാണെന്നും കരയാന്‍ പാടില്ലെന്നും പഠിപ്പിക്കുന്നു. അതിനാൽ തന്നെ ഉള്ളിൽ ഭയവും പേടിയുമൊക്കെ ഉണ്ടായാലും പുരുഷന്മാർ പുറത്ത് കാട്ടാറില്ല. അങ്ങനെ കാട്ടുന്നവർ മറ്റുള്ളവർക്കിടയിൽ പരിഹാസപാത്രമാവും. സ്ത്രീകളുടെ കാര്യത്തിൽ ഇത് തിരിച്ചായിരിക്കും. പേടിയില്ലാത്ത സ്ത്രീകൾക്ക് എന്തോ കുഴപ്പമുണ്ടെന്നും അത്തരക്കാർ അഹങ്കാരി ആണെന്നും ധിക്കാരി ആണെന്നും മുദ്രകുത്തപ്പെടും. സ്ത്രീകളിലെ പാറ്റ പേടിക്ക് അഥവാ കാറ്റ്സരിഡാഫോബിയയ്ക്ക് മറ്റുചില പ്രത്യേക കാരണങ്ങളുണ്ട്. വൃത്തിയാണ് സ്ത്രീകളിലെ പാറ്റ പേടിയുടെ ഒരു പ്രധാന കാരണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നത് സ്ത്രീകളുടെ കടമയാണെന്നാണ് സമൂഹം പറഞ്ഞു പഠിപ്പിച്ചിരിക്കുന്നു. ഇത് സ്ത്രീകളുടെ ഉള്ളിലും അടിച്ചേൽപ്പിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന വീട്ടിലും പരിസരത്തുമായി പാറ്റയെ കാണുമ്പോൾ സ്ത്രീകൾ ഭയപ്പെടുന്നു. ആർത്തവ വേദന അസ്സഹനീയമോ? പാലക്ക് ചീര ഡയറ്റിൽ ചേർക്കാം, ഗുണങ്ങളേറെ പ്രകൃതി തന്നെ സ്ത്രീകളെ ലോലഹൃദയരായാണ് സൃഷ്ടിച്ചത്. പുരുഷനേക്കാൾ ശാരീരികമായി ബലഹീനരാണ് സ്ത്രീകൾ, ഇതും സ്ത്രീകളുടെ പാറ്റ പേടിക്ക് ഒരു കാരണമാകാം. പാറ്റയുടെ രൂപഘടനയും അതിവേഗം ആക്രമിക്കുന്ന രീതിയുമായിരിക്കാം സ്ത്രീകളുടെ ഭയത്തിന് മറ്റൊരു കാരണം. പൊതുവെ സ്ത്രീകൾ ജീവികളെ കൊല്ലാൻ ഇഷ്ടപ്പെടാത്തവരാണ്. പലപ്പോഴും പാറ്റയെ കൊല്ലാതെ അവയുടെ ശല്യം ചെയ്യലിൽ നിന്ന് രക്ഷപ്പെടാനാവില്ല. ഇതാണ് മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ആർത്തവ വേദന അസ്സഹനീയമോ? പാലക്ക് ചീര ഡയറ്റിൽ ചേർക്കാം, ഗുണങ്ങളേറെ
ആ ർത്തവ വേദന നിരവധി സ്ത്രീകളുടെ പേടി സ്വപ്നമാണ്. വയറു വേദനയും അസ്വസ്ഥതയും കുറയ്ക്കുന്നതിന് വേദനസംഹാരികളെ ആശ്രയിക്കുന്നവരും ചുരുക്കമല്ല. ആർത്തവ സമയത്തെ വേദന കുറയ്ക്കുന്നതിന് ഭക്ഷണക്രമം പ്രധാന ഘടകമാണ്. ഇരുമ്പിന്റെ അംശം, വിവിധ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും. ആർത്തവ സമയത്തെ വേദന അകറ്റാൻ മികച്ച ഒരു ഭക്ഷണമാണ് പാലക്ക് ചീര. ആർത്തവ സമയത്ത് ശരീരത്തിൽ ഇരിമ്പിന്റെ അംശം കുറയാനിടയാകും. പാലക്ക് ചീരയിൽ ധാരാളം അടങ്ങിയിരിക്കുന്ന ഇരുമ്പ് ക്ഷീണവും അസ്വസ്ഥതയും കുറയാൻ സഹായിക്കും. കൂടാതെ ഇതിൽ അടങ്ങിയ മഗ്നീഷ്യം ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുമെന്ന് ഫുഡ്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പ്രോസ്റ്റാഗ്ലാൻഡിനുകൾ എന്ന സംയുക്തങ്ങൾ പ്രകാശനം മഗ്നീഷ്യം തടയുന്നതിലൂടെയാണ് പേശി സങ്കോചത്തിനും വേദനയും കുറയുന്നതെന്ന് പഠനത്തിൽ വിശദീകരിക്കുന്നു. ആർത്തവ സമയത്ത് തലകറക്കം, ചർമത്തിൽ ചുണങ്ങ്; മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുമ്പോഴുള്ള 5 അപകടസാധ്യതകള്‍ ഇത് കൂടാതെ ചീരയിൽ അടങ്ങിയ കാൽസ്യം, വിറ്റാമിൻ കെ, മഗ്നീഷ്യം എന്നിവ ധാരാളമടങ്ങിയ പാലക്ക് ചീര എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിർത്താൻ സഹായിക്കും. ആന്റി-ഓക്സിഡന്റുകൾ ധാരാളം അടങ്ങിയതിനാൽ പാലക്ക് ചീര ഡയറ്റിൽ പതിവാക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും മികച്ചതാണ്. ഗ്ലൈസമിക് സൂചിക വളരെ കുറവായതിനാൽ തന്നെ പാക്ക് ചീര പ്രമേഹ രോഗികൾക്കും കഴിക്കാം. വയറിന് ദീർഘനേരം സംതൃപ്തി നൽകുമെന്നതിനാൽ അമിത ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
തടി കുറയ്ക്കാൻ കുറുക്കുവഴിയില്ല; പിന്തുടരാം 7-1 റൂൾ, 90 ദിവസത്തില്‍ കുടവയര്‍ കുറയും
പൊ ണ്ണത്തടി കുറയ്ക്കാന്‍ കുറുക്കു വഴികളില്ല. കഠിനമായ ഡയറ്റ് മാത്രം പിന്തുടര്‍ന്നതു കൊണ്ടോ രാപ്പകല്‍ വ്യായാമം ചെയ്തതു കൊണ്ടോ തടി കുറയണമെന്നില്ല. പൊണ്ണത്തടിയും കുടവയറും കുറയ്ക്കാന്‍ എട്ട് സിംപിള്‍ സ്റ്റെപ് പിന്തുടരാം. 90 ദിവസം കൊണ്ട് ശരീരത്തില്‍ മാറ്റമുണ്ടാകുമെന്നാണ് ഫിറ്റ്നസ് കോച്ച് ആയ ദിവി ഛെഡ ഇന്‍സ്റ്റഗ്രാമിന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ആവശ്യമില്ലാത്തത് ഒഴിവാക്കുക അനാരോഗ്യകരമായ ഭക്ഷണങ്ങൾ ആദ്യ സ്റ്റെപ്പ് വളരെ ലളിതമാണ്. അനാരോഗ്യകരമായ ഭക്ഷണങ്ങളെ ഡയറ്റില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുക. ജങ്ക് ഫുഡ് വറുത്ത ഭക്ഷണങ്ങള്‍, ചിപ്‌സ് പോലുള്ള സംസ്കരിച്ച ലഘുഭക്ഷണങ്ങൾ മധുരപലഹാരങ്ങളും മധുരപാനീയങ്ങളും മദ്യവും സിഗരറ്റും ഭക്ഷണം ട്രാക്ക് ചെയ്യാം ഭക്ഷണം ട്രാക്ക് ചെയ്യാം കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി കൃത്യമായി അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. കലോറി-ട്രാക്കിങ് പോലുള്ള ആപ്പുകള്‍ ഉപയോഗിച്ച് അത് സാധ്യമാക്കാം. ഗുണമേന്മയുള്ള ഭക്ഷണങ്ങൾ മുട്ടയും പനീറും ശരീരഭാരം നിയന്ത്രിക്കേണ്ടതിന് ഗുണമേന്മയുള്ള പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ: ചിക്കൻ, മുട്ട, മത്സ്യം, പനീർ, യോഗാര്‍ട്ട്, തൈര്, പാൽ, ടോഫു, പ്രോട്ടീൻ സപ്ലിമെന്റുകൾ. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ: കടല, ചെറുപയർ, പരിപ്പ്, പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയവ. ആരോഗ്യകരമായ കൊഴുപ്പ്: നട്സ്, വിത്തുകൾ, നെയ്യ്, തേങ്ങ, ഒലിവ് ഓയിൽ, അവോക്കാഡോ, ചീസ്. ഡയറ്റില്‍ ഈ മൂന്ന് വിഭാഗങ്ങളും കൃത്യമായി അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. View this post on Instagram A post shared by Divy Chheda | Business owner (@doitrightbydiv) വ്യായാമം മിതമായ വ്യായാമം തീവ്രമായ വ്യായാമങ്ങള്‍ക്ക് പകരം സുസ്ഥിരമായ മിതമായ വ്യായാമമാണ് നല്ലത്. ഭക്ഷണത്തിനു ശേഷമുള്ള നടത്തം: ഭക്ഷണത്തിന് ശേഷം 10 മിനിറ്റ് നടക്കാം. ഒരു ദിവസം മൂന്ന് അല്ലെങ്കില്‍ നാല് തവണ ഭക്ഷണം കഴിക്കുന്നുവെങ്കില്‍ 30 മുതല്‍ 40 മിനിറ്റ് വരെ അധികം ആയാസമില്ലാതെ വ്യായാമം ചെയ്യാം. പടികൾ കയറുക: കൂടുതൽ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ലിഫ്റ്റ് ഒഴിവാക്കി ദിവസവും പടികൾ ഉപയോഗിക്കാം. ഹൃദയാരോഗ്യം ഹൃദയാരോഗ്യം ഫിറ്റ്നസ് സങ്കീർണ്ണമാക്കേണ്ടതില്ലെന്ന് ദിവി പറയുന്നു. സ്ഥിരത നിലനിർത്താൻ കാര്യങ്ങൾ ലളിതവും സുസ്ഥിരവുമായി നിലനിർത്തുക എന്നതാണ് പ്രധാനം. ശക്തി പരിശീലനം: പിന്തുടരാൻ എളുപ്പമുള്ള വ്യായാമങ്ങളിലൂടെ ശക്തി വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. കാർഡിയോ: നടത്തം, സൈക്ലിംഗ് അല്ലെങ്കിൽ ജോഗിംഗ് പോലുള്ള ഹൃദയാരോഗ്യകരമായ പ്രവർത്തനങ്ങൾ നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തുക. 7-1 റൂൾ ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള ലളിതവും ഘടനാപരവുമായ ഒരു സമീപനമാണ് 7-1 റൂൾ. ആഴ്ചയില്‍ ഏഴ് ദിവസവും ഒരു നേരമെങ്കിലും വ്യായാമം ചെയ്യാം. ദിവസവും കുറഞ്ഞത് 6,000 ചുവടുകൾ നടക്കുകയും ആറ് നിലകൾ കയറുകയും ചെയ്യുക. ആഴ്ചയിൽ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക. മാസത്തില്‍ 30 ദിവസം നാല് നേരം ലളിതമായ ഭക്ഷണം ദിവസവും കുറഞ്ഞത് മൂന്ന് ഭക്ഷണത്തിലെങ്കിലും 15-35 ഗ്രാം പ്രോട്ടീൻ കഴിക്കുക. ദിവസവും രണ്ട് വലിയ പാത്രം പച്ചക്കറികൾ കഴിക്കുക. ദിവസവും കുറഞ്ഞത് ഒരു പഴമെങ്കിലും ഉൾപ്പെടുത്തുക. ഉറക്കം ഉറക്കം മൊത്തത്തിലുള്ള ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും ഉറക്കത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ചില ടിപ്സ് ശരീര ഘടികാരത്തെ നിയന്ത്രിക്കുന്നതിന് സൂര്യോദയവും സൂര്യാസ്തമയവും കാണുക. ഉറങ്ങുന്നതിനുമുമ്പ് എല്ലാ ഗാഡ്‌ജെറ്റുകളും അകറ്റി നിർത്തുക. വൈകുന്നേരം 3-4 മണിക്ക് ശേഷം കഫീൻ ഒഴിവാക്കുക. വിശ്രമിക്കാൻ കിടക്കുന്നതിന് മുമ്പ് ചൂടുവെള്ളത്തിൽ കുളിക്കുക. രാത്രിയിൽ കനത്ത ഭക്ഷണം ഒഴിവാക്കുക. മികച്ച ഉറക്കത്തിനായി തണുത്ത മുറിയിലെ താപനില നിലനിർത്തുക.
മണം നഷ്ടമാകും, മൂക്കടപ്പും നിസാരമാക്കരുത്, അപൂര്‍വ കാന്‍സര്‍ അഡിനോകാര്‍സിനോമയുടെ ലക്ഷണങ്ങള്‍
ചെ റിയ മൂക്കടപ്പ്, അതിന് പിന്നാലെ മണം നഷ്ടമാവുക ഇതൊന്നും അത്ര നിസാരമാക്കരുതെന്നാണ് കൊച്ചി, ലേക്‌ഷോർ ആശുപത്രി, ഹെഡ് ആന്റ് നെക്ക് കാന്‍സര്‍ വിദഗ്ധന്‍ ഡോ. ഷോണ്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇത് അഡിനോകാർസിനോമ എന്ന അപൂര്‍വ കാന്‍സറിന്‍റെ പ്രാരംഭ ലക്ഷണങ്ങളാകാമെന്ന് അദ്ദേഹം സമകാലിക മലയാളത്തോട് പറയുന്നു. ആന്റീരിയർ സ്കൾ ബേസ് കാൻസർ വിഭാഗത്തിൽ പെടുന്ന ഒരു തരം കാൻസർ ആണ് അഡിനോകാർസിനോമ. തലയോട്ടിയുടെ അടിഭാഗത്ത്, സൈനസുകൾക്കും കണ്ണുകൾക്കും മൂക്കിനും ചെവിക്കുമിടിയുലുള്ള പ്രദേശത്താണ് ഇവ വികസിക്കുക. ഈ ട്യൂമറുകൾ ദോഷകരമോ മാരകമോ ആകാം. ലോകത്തില്‍ തന്നെ മൂന്ന് മുതല്‍ അഞ്ച് ശതമാനം ആളുകളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു അപൂര്‍വ കാന്‍സര്‍ ആണ് അഡിനോകാർസിനോമ. ലക്ഷണങ്ങൾ ചെറിയ മൂക്കടപ്പ്, മൂക്കിൽ നിന്ന് രക്തം വരിക, മണം നഷ്ടമാവുക തുടങ്ങിയ ലക്ഷണങ്ങളാണ് പ്രാരംഭ ഘട്ടത്തിൽ പ്രകടമാവുക. എന്നാൽ രോഗം ഗുരുതരാവസ്ഥയിലേക്ക് നീങ്ങുമ്പോൾ കണ്ണുകൾ പുറത്തേക്ക് തള്ളാനും ഡബിൾ വിഷൻ, കാഴ്ച നഷ്ടപ്പെടൽ പോലുള്ള അവസ്ഥയ്ക്കും കാരണമാകാം. തുടർന്ന് കാൻസർ കോശങ്ങൾ വികസിച്ച് ചർമത്തിലേക്കും തലച്ചോറിലേക്കും വ്യാപിക്കാം. രോഗ കാരണം അഡിനോകാർസിനോമയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും ഇന്‍റസ്ട്രിയല്‍ കെമിക്കല്‍, അറക്കപ്പൊടി എന്നിവയോടുള്ള ദീര്‍ഘകാല സമ്പര്‍ക്കം, റേഡിയേഷന്‍, എപ്സ്റ്റീൻബാർ പോലുള്ള ചില വൈറസുകള്‍, വിട്ടുമാറാത്ത സൈനസ് അണുബാധ എന്നിവ രോഗ സാധ്യത വര്‍ധിപ്പിച്ചേക്കാം. രക്ത പരിശോധനകൾ, സിടി സ്കാൻ, എംആർഐ, ബയോപ്സി എന്നീ പരിശോധനകളിലൂടെ രോഗ നിര്‍ണയം നടത്താം. ചില സന്ദര്‍ഭങ്ങളില്‍ മുഴുവന്‍ ശരീരം പരിശോധിച്ചുകൊണ്ടുള്ള പെറ്റ സ്‌കാന്‍ ആവശ്യമായി വരും. എന്നാല്‍ ഈ ഭാഗത്ത് പലതരം കാന്‍സറുകള്‍ വരാം. അതുകൊണ്ട് പലപ്പോഴും രോഗസ്ഥിരീകരിക്കുന്നതിനും സങ്കീര്‍ണകള്‍ ഉണ്ടാകാം. ബയോപ്‌സിക്ക് പുറമേ ഇമ്മ്യൂണോഹിസ്റ്റോകെമിസ്ട്രി പരിശോധനയും നടത്തേണ്ടതായി വരാം. കാന്‍സര്‍ കോശങ്ങളെ നേരത്തെ കണ്ടെത്തുന്നത് രോഗം പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ സഹായിക്കും. കാന്‍സര്‍ കോശങ്ങളെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുക എന്നതാണ് പ്രധാന മാര്‍ഗം. എന്നാല്‍ തലയോട്ടിയുടെ അടിഭാഗത്തായതുകൊണ്ട് തന്നെ ശസ്ത്രക്രിയ പലപ്പോഴും വെല്ലുവിളി നിറഞ്ഞതാണ്. തലയോട്ടിയും മുഖവും പിളന്നുള്ള ശസ്ത്രക്രിയകളായിരുന്നു മുന്‍പ് നടത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ 20 വര്‍ഷത്തെ മെഡിക്കല്‍ രംഗത്ത് വളര്‍ച്ച എന്‍റോസ്കോപ്പി പോലുള്ളവ സംവിധാനം വികസിപ്പിച്ചതിലൂടെ ശസ്ത്രക്രിയ എളുപ്പമാക്കി. എന്റോസ്‌കോപ്പിക് സര്‍ജറിയുടെ വളര്‍ച്ച മൂക്ക് വഴി കാന്‍സര്‍ എടുത്തു നീക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് എത്തി. International Women's Day |'കാഴ്ചപ്പാടുകള്‍ ഒരോന്നായി ഊര്‍ന്നിറങ്ങി, കാന്‍സര്‍ കൂടുതല്‍ കരുത്തുറ്റതാക്കി', അഡിനോകാർസിനോമ അതിജീവിത ചില സന്ദര്‍ഭങ്ങളില്‍ എന്റോസ്‌കോപ്പിയോടൊപ്പം ഓപ്പണ്‍ സര്‍ജറിയും ആവശ്യമായി വരാം. ട്യൂമറിന്‍റെ സ്വഭാവം അനുസരിച്ചു മാത്രമേ ശസ്ത്രക്രിയയുടെ വിജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ കഴിയൂ. ശസ്ത്രക്രിയയ്ക്ക് ശേഷം ചില രോഗികളില്‍ റേഡിയേഷന്‍, കിമോ തെറാപ്പി, ഇമ്മ്യുണോ തെറാപ്പിയൊക്കെ ആവശ്യമായി വരാം.
ക ല്യാണം കഴിഞ്ഞ് ഏതാണ്ട് ഒന്നര വർഷമേ ആയിട്ടുണ്ടായിരുന്നുള്ളു. ജോലി ചെയ്യുന്ന കംപ്യൂട്ടർ സ്ഥാനത്തിൽ വെച്ച് മൂക്കിന്റെ ഇടത് വശത്ത് പെട്ടെന്നൊരു ചൂട് അനുഭവപ്പെട്ടു അതിന് പിന്നാലെ മൂക്കിൽ നിന്ന് രക്തം വാർന്നൊഴുകി. പലവിധത്തിലുള്ള കാൻസറുകളെ കുറിച്ച് കേൾക്കുകയും അറിയും ചെയ്യുന്നുണ്ടെങ്കിലും നമ്മൾക്ക് ഇതൊന്നും ബാധിക്കില്ലെന്നാണെല്ലോ വിശ്വാസം. ലോകത്തിൽ ഏതാണ്ട് മൂന്ന് മുതൽ അഞ്ച് ശതമാനം ആളുകളിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട 'അഡിനോകാർസിനോമ' എന്ന അപൂർവ കാൻസറിനെ അതിജീവിച്ച ഗീതു വനിത ദിനത്തിൽ സമകാലിക മലയാളത്തോട് സംസാരിക്കുന്നു. 2011 ഏപ്രിൽ ആയിരുന്നു ഗീതുവിന്‍റെയും രതീഷിന്‍റെയും വിവാഹം. ജീവിതം വളരെ നോർമൽ ആയി പോകുന്നതിനിടെയാണ് തലവര മാറ്റിമറിച്ചുകൊണ്ട് കാൻസർ എന്ന അപകടം ഗീതുവിനെ തേടിയെത്തുന്നത്. യാതൊരു ലക്ഷണങ്ങളും പ്രകടമായിരുന്നില്ല. 2013-ൽ പെട്ടെന്നൊരു ദിവസം മൂക്കിൽ നിന്ന് രക്തം വന്നു. ഡോക്ടർമാരെ കാണിച്ചപ്പോൾ മൂക്കിന്റെ പാലത്തിന്റെ പ്രശ്നമാണെന്ന് പറഞ്ഞു മരുന്നു തന്നു. എന്നാൽ വേദന നല്ലതു പോലെ ഉണ്ടായിരുന്നു. പല ഡോക്ടർമാരെ മാറിമാറി കാണിച്ചു. ഒടുവിൽ അമൃത ആശുപത്രിയിൽ എത്തി വിശദപരിശോധനയിലാണ് അഡിനോകാർസിനോമ എന്ന അപൂർവ കാൻസർ ആണെന്ന് സ്ഥിരീകരിക്കുന്നത്. പിന്നീട് ഒരു നീണ്ട പോരാട്ടമായിരുന്നു. ''മൂന്ന് അല്ലെങ്കിൽ ആറ് മാസം വരെ എന്നായിരുന്നു എന്റെ ആയുസിന്റെ കണക്ക് പുസ്തകത്തിൽ ഡോക്ടർ എഴുതിയ വിധി. ആ വിധി ഞാനും പതിയെ പതിയെ ഉൾക്കൊണ്ടു തുടങ്ങിയിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ റേഡിയേഷൻ റൂമിൽ ഓരേപോലെ വേദന അനുഭവിക്കുന്ന നിരവധി ആളുകളുണ്ടായിരുന്നു. ജീവിതത്തില്‍ അതുവരെ ഉണ്ടായിരുന്ന കാഴ്ചപ്പാടുകള്‍ ഒരോന്നായി ഊര്‍ന്നിറങ്ങുന്ന നിമിഷങ്ങളായിരുന്നു അത്. നിസാഹായവസ്ഥയും കണ്ണുനീരും തളം കെട്ടിക്കിടന്ന റേഡിയേഷന്‍ റൂമിന്‍റെ വരാന്തയുടെ അറ്റത്ത് രതീഷേട്ടനും അമ്മയും എന്നെ കാത്തു നിൽക്കുന്നുണ്ടാവും. വേദനകൊണ്ട് പുളഞ്ഞ് അന്ന് ഒഴുക്കിയ കണ്ണുനീരിന് കണക്കില്ല. പകലും രാത്രിയും ഒരു പോലെയായിരുന്നു. പ്രതീക്ഷ എന്നൊരു വാക്കിന് ജീവിതത്തിൽ അർഥമില്ലെന്ന് തോന്നിയ ഇരുണ്ട നിമിഷങ്ങള്‍.'' - ഗീതു പറയുന്നു. കാൻസറിന്റെ അഡ്വാൻസ്ഡ് സ്റ്റേജിലായിരുന്നു. കിമോ ആരംഭിക്കുന്നതിന് മുൻപ് തന്നെ മുടി മുഴുവൻ പൊഴിഞ്ഞു. ശരീരം ചീർത്തു, കണ്ണുകൾ രണ്ടും പുറത്തേക്ക് തള്ളി നിൽക്കുന്ന തരത്തിൽ ഭീകരമായിരുന്നു എന്റെ രൂപം. എന്നെ മുൻപ് കണ്ടവർക്ക് പിന്നീട് എന്നെ തിരിച്ചറിയാത്ത വിധത്തിലായി. ഇനി ഒന്നും ചെയ്യാനില്ലെന്ന അവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് എന്നെ ഏതാണ്ട് തള്ളിയ അവസ്ഥയിലായിരുന്നു. ചികിത്സിക്കുന്നത് വെറുതെയാണെന്ന് ഡോക്ടർമാർ തന്നെ പറഞ്ഞു. എന്നാൽ മരണത്തെക്കാൾ എന്നെ ഭയപ്പെടുത്തിയിരുന്നത് തല പൊട്ടിപ്പോകുന്ന വേദനയായിരുന്നു. ദിവസത്തിൽ മൂന്ന് തവണയെങ്കിലും തലക്കുള്ളിൽ മിന്നൽപിളർപ്പ് പോലെ വേദന പിടിമുറുക്കും. ഇന്നും ആ വേദനയുടെ തീവ്രത എന്നെ പേടിപ്പിക്കാറുണ്ട്. വേദന നിയന്ത്രിക്കാൻ വേണ്ടിയായിരുന്നു ഹോമിയോപതി തിരഞ്ഞെടുത്തത്. കാൻസറിന് ഹോമിയോ ചികിത്സ എന്ന് കേട്ടപ്പോഴേ നാലു ഭാഗത്ത് നിന്നും വിമർശനം ഉയർന്നു. എന്നാൽ വിധിയെഴുതി മരണം കാത്തിരിക്കുന്നവൾക്ക് അതിൽ കൂടുതൽ എന്ത് വരാനാണ്. കൊച്ചിയിൽ തന്നെ വളരെ പ്രായം ചെന്ന അബ്രഹാം എന്ന ഡോക്ടർ ആയിരുന്നു എന്നെ ചികിത്സച്ചത്. അദ്ദേഹം ഇന്നില്ല... എങ്കിലും ഒരോ ദിവസവും ദൈവത്തിന് മുന്നിൽ നിൽക്കുമ്പോൾ ഞാൻ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കും. രണ്ട് നിബന്ധനകളായിരുന്നു അദ്ദേഹം എനിക്ക് മുന്നില്‍ വെച്ചത്. ഒന്ന്- ആഹാര നിഷ്ഠ കൃത്യമായി നോക്കണമെന്ന ഉറപ്പ്. രണ്ട്- ഷുഗറും പ്രഷറും നിയന്ത്രണത്തിലാകണം. കാൻസർ സ്ഥിരീകരിച്ച 25 വയസു മുതൽ ഷുഗറും പ്രഷറും അടിക്കടി ക്രമം തെറ്റി ഉയരുന്നുണ്ടായിരുന്നു. രണ്ട് നിബന്ധനകളും സമ്മതിച്ച ശേഷമാണ് അദ്ദേഹം ചികിത്സ ആരംഭിച്ചത്. ഒൻപതു മാസത്തെ കഠിന നിഷ്ഠ. രാത്രിയും പകലുമൊക്കെ മണിക്കൂറുകൾ ഇടവിട്ട് മരുന്നുണ്ട്. അലാറം വെച്ചും അല്ലാതെയുമൊക്കെ എഴുന്നേൽക്കുമായിരുന്നു. ചികിത്സാ സമയം സസ്യാഹാരം മാത്രം. ഇങ്ങനെയൊക്കായിരുന്നു ചിട്ടകൾ. എല്ലാത്തിനും താങ്ങായി നിന്നതും കരുത്ത് പകർന്നതും ഭർത്താവ് രതീഷ് ആയിരുന്നു. ഹോമിയോ ചികിത്സയിൽ വലിയ മാറ്റങ്ങൾ കണ്ടു തുടങ്ങിയിരുന്നു. ശരീരഭാരം നിയന്ത്രണത്തിലായി. വേദന കുറഞ്ഞു അങ്ങനെ വലിയ ആശ്വാസത്തിന്റെ നാളുകളായിരുന്നു അത്. എന്നാൽ വിധി വീണ്ടും ക്രൂരമായി. വീണ് കാല്‍മുട്ട് പൊട്ടി പഴുക്കാൻ തുടങ്ങി. കാൽ മുട്ടിന് ശസ്ത്രക്രിയ നടത്തണമെന്ന അവസ്ഥയുണ്ടായി. ഹോമിയോ ചികിത്സ മതിയാക്കി വീണ്ടും അലോപ്പതിയിലേക്ക്. കൊച്ചി ലേക്ക്ഷോർ ആശുപത്രിയിലെത്തി ഗംഗാധരൻ ഡോക്ടറിനെ നേരിൽ കണ്ട് കാൻസർ വിവരവും കാൽമുട്ടിന്റെ അവസ്ഥയും അറിയിച്ചു. സ്കാനിങ്ങിൽ കാൻസർ കോശങ്ങൾ ശരീരത്തിന്റെ അവയവങ്ങളിലേക്കും ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. വീണ്ടും വേദന അസഹനീയമായപ്പോൾ അദ്ദേഹമാണ് ഓർത്തോ ഡോക്ടറെ നിർദേശിച്ച് ശസ്ത്രക്രിയയിലേക്ക് നയിച്ചത്. പിന്നീട് കാൻസർ വേദന കുറയുന്നതിന് ആറ് കിമോ കൂടി നൽകി. വീണ്ടും ആറ് മാസത്തിന് ശേഷം ഒരു സ്കാനിങ് കൂടി നടത്തി. എന്നാൽ ആ പരിശോധനയിൽ എന്റെ ജീവിതത്തിൽ നിന്ന് മറഞ്ഞു പോയ പ്രതീക്ഷയുടെ നേർത്ത വെളിച്ചം വീശി. ശരീരത്തിൽ മറ്റ് ഭാഗങ്ങളിലുണ്ടായിരുന്ന കാൻസർ ഇപ്പോൾ ഇല്ല. മൂക്കിന്റെ സൈനസിൽ മാത്രമായിരുന്നു അപ്പോൾ കാൻസർ കോശങ്ങൾ ഉണ്ടായിരുന്നത്. ഹോമിയോ ചികിത്സയുടെ ഗുണമോ കിമോയുടെ കരുത്തോ ദൈവത്തിന്റെ കരുണയോ എന്ന് അറിയില്ല. അന്ന് ഞാൻ ജീവിതത്തിലേക്കുള്ള മടക്കയാത്രയുടെ ആദ്യ ചുവട് വെച്ചു. മണം നഷ്ടമാകും, മൂക്കടപ്പും നിസാരമാക്കരുത്, അപൂര്‍വ കാന്‍സര്‍ അഡിനോകാര്‍സിനോമയുടെ ലക്ഷണങ്ങള്‍ ലോക്ക്ഷോർ ആശുപത്രിയിലെ ഡോ. ഷോൺ ആണ് ശസ്ത്രക്രിയ നടത്തിയത്. മൂന്ന് മാസം വരെ എന്ന് വഴിയെഴുതിയിടത്തു നിന്ന് നീണ്ട അഞ്ച് വർഷം കാൻസറിനോട് പടപൊരുതി. ശസ്ത്രക്രിയയിലൂടെ മൂക്കിന്റെ ഭാഗത്ത് നിന്ന് കാൻസർ മുഴകളെ നീക്കി. 2017-ലാണ് രോഗം പൂർണമായും സുഖപ്പെട്ടത്. പിന്നീട് സാധാരണ ചെക്കപ്പുകള്‍ മാത്രമേ വേണ്ടിവന്നുള്ളു. പൊഴിഞ്ഞ പോയവയ്ക്ക് പകരം കറുത്ത ഇടതൂര്‍ന്ന മുടി വളരാന്‍ തുടങ്ങി. ഫുള്‍സ്റ്റോപ്പ് ചെയ്തിടത്ത് നിന്ന് വീണ്ടും ജീവിതം എഴുതാന്‍ ആരംഭിച്ചു. കാൻസർ മാറി ഒരു വർഷത്തിൽ തന്നെ ഒരു കുഞ്ഞും പിറന്നു. ആരവ്... ആർത്തലച്ചു പെയ്തൊഴിഞ്ഞ മഴയ്ക്ക് അവസാനം മഴവില്ല് വിരിയുന്ന പോലെ അവന്റെ ചിരിയാണ് ഇപ്പോൾ ജീവിതം മുന്നോട്ടു നയിക്കുന്നത്. അവസാനം വരെ പ്രതീക്ഷ കൈവിട്ടില്ലെന്നതാണ് ഗീതുവിനെ ജീവിതത്തിലേക്ക് തിരിച്ചു നടത്താന്‍ സഹായിച്ചത്. മെഡിക്കല്‍ രംഗം ഈ മേഖലയില്‍ ഇനിയും കൂടുതല്‍ വളരാനുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ഒന്നില്‍ കൂടുതല്‍ വിദഗ്ധരില്‍ നിന്ന് അഭിപ്രായം തേടുന്നതില്‍ തെറ്റില്ല. ഗീതുവിനെ സംബന്ധിച്ചടത്തോളം അവര്‍ പ്രതീക്ഷ ഒരിക്കലും കൈവിട്ടില്ല. ഒരാള്‍ ഒരു കാര്യം നേടണമെന്ന് ആഗ്രഹിച്ചാല്‍ ഈ പ്രവഞ്ചം കൂടെ നില്‍ക്കമെന്ന് പറയുന്ന പോലെയുള്ള ചില സന്ദര്‍ഭങ്ങളാണിതെന്ന് ഗീതുവിന്‍റെ ശസ്ത്രക്രിയ നടത്തിയ കൊച്ചി, ലേക്‌ഷോർ ആശുപത്രി, ഹെഡ് ആന്റ് നെക്ക് കാന്‍സര്‍ വിദഗ്ധന്‍ ഡോ. ഷോണ്‍ പറയുന്നു.
ഇന്ത്യൻ ദമ്പതിമാരിൽ 70 ശതമാനവും സ്ലീപ് ഡിവോഴ്സിൽ, കൂര്‍ക്കംവലി കാരണം മാറിക്കിടക്കുന്നത് 32 ശതമാനം
പ ങ്കാളിയോട് സ്നേഹമുണ്ടെങ്കിലും ഒന്നു സ്വസ്ഥമായി ഉറങ്ങണമെങ്കിൽ തനിച്ചു കിടക്കണമെന്നാണ് ഇന്ത്യയിലെ 70 ശതമാനത്തോളം ദമ്പതികളുടെയും അഭിപ്രായം. 'സ്ലീപ് ഡിവോഴ്സ്' എന്ന് പേരിട്ടിരിക്കുന്ന ഈ പുത്തല്‍ ട്രെന്‍ഡ് മോഡേണ്‍ ജീവിതശൈലിയോട് ചേര്‍ന്നു നില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. റെസ്‌മെഡ്‌സ് 2025-ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയിൽ പങ്കാളികളിൽ നിന്ന് വേർപെട്ട് തനിച്ചു ഉറങ്ങുന്നവരുടെ എണ്ണം ഇന്ത്യയിൽ 78 ശതമാനത്തോളം ആളുകളാണെന്ന് കണ്ടെത്തി. 67 ശതമാനവുമായി ചൈനയും 65 ശതമാനവുമായി ദക്ഷിണ കൊറിയയുമാണ് തൊട്ടുപിന്നില്‍. ആഗോള തലത്തിൽ 30,000 ത്തോളം ആളുകളിലാണ് സര്‍വേ നടത്തിയത്. സ്ലീപ് ഡിവോഴ്സ് പ്രവണത വ്യക്തികളുടെ ഉറക്കവും മെച്ചപ്പെടുത്താനും പേഴ്സണല്‍ സ്പേയിസ് നല്‍കാനും സഹായിക്കുമെന്ന് തിരുവനന്തപുരം മെഡി. കോളജ് സൈക്യാട്രി വിഭാഗം പ്രൊഫസറായ ഡോ. അരുണ്‍ ബി നായര്‍ സമകാലിക മലയാളത്തോട് പറഞ്ഞു. ഷിഫ്റ്റ് സംവിധാനത്തിൽ അല്ലെങ്കിൽ ഐടി പോലുള്ള മേഖലകളിൽ ജോലി ചെയ്യുന്നവർക്കിടയിലാണ് ഈ പ്രവണത വർധിച്ചു വരുന്നത്. ഭാര്യയും ഭര്‍ത്താവും ഇത്തരം മേഖലകളിലാണ് ജോലി ചെയ്യുന്നതെങ്കില്‍ ഇരുവരുടെയും ഉറക്കം ഒരേ സമയത്ത് ആകണമെന്നത് വാശിപിടിക്കുന്നത് വ്യക്തികളുടെ ഉറക്കത്തിന്‍റെ ഗുണനിലവാരം നഷ്ടപ്പെടാന്‍ കാരണമാകും. ഇത് അവര്‍ക്കിടയിലെ ബന്ധത്തില്‍ ഒരുപക്ഷേ വിള്ളല്‍ ഉണ്ടാക്കാമെന്നും അദ്ദേഹം പറയുന്നു. വിവാഹ ജീവിതത്തിൽ പങ്കാളികൾ ഒരുമിച്ച് ഉറങ്ങുക എന്നത് അവർ തമ്മിലുള്ള ബന്ധം ശക്തമാക്കുന്ന ഒന്നാണ്. എന്നാല്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രം ഒരുമിച്ചു കിടക്കുകയും ബാക്കി ദിവസങ്ങളില്‍ ദമ്പതികള്‍ വേര്‍പിരിഞ്ഞു കിടക്കുകയും ചെയ്യുന്ന രീതിയുണ്ട്. അത് ആരോഗ്യകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പങ്കാളിയുടെ കൂര്‍ക്കംവലി കാരണം മാറിക്കിടക്കുന്നത് 32 ശതമാനം ആളുകളാണെന്നാണ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാൽ 12 ശതമാനം ആളുകൾ മറ്റു അസ്വസ്ഥതകൾ കൊണ്ട് മാറി കിടക്കുന്നു. 10 ശതമാനം ആളുകൾ ഉറക്ക ഷെഡ്യൂൾ സംബന്ധിച്ച പൊരുത്തമില്ലായ്മയെ തുടർന്ന് മാറിക്കിടക്കുന്നു. എട്ട് ശതാമാനം ആളുകൾ മൊബൈൽ ഫോൺ അടക്കമുള്ള സ്ക്രീൻ ഉപയോഗം മൂലം മാറിക്കിടക്കുന്നുവെന്നും സർവേയിൽ പറയുന്നു. എന്നാല്‍ പങ്കാളികള്‍ ഒരുമിച്ച് ഉറങ്ങുമ്പോള്‍ അതിന്‍റെതായ ഗുണങ്ങള്‍ ഉണ്ടാകുമെന്നാണ് കൊല്ലം, ഗവ. മെഡിക്കല്‍ കോളജ് സൈക്യാട്രി വിഭാഗം പ്രൊഫ. ഡോ മോഹന്‍ റോയ് ജി സമകാലിക മലയാളത്തോട് പറയുന്നു. ഉറക്ക ഷെഡ്യൂൾ സംബന്ധിച്ച പൊരുത്തമില്ലായ്മയെ തുടർന്ന് 10 ശതമാനം ആളുകള്‍ പങ്കാളികളില്‍ നിന്ന് മാറിക്കിടക്കുന്നത് ഒഴിച്ചു നിര്‍ത്തിയാല്‍ 32 ശതമാനം ആളുകള്‍ കൂര്‍ക്കംവലി പോലുള്ള ആരോഗ്യപ്രശ്നത്തെ തുടര്‍ന്നാണ് പങ്കാളികളില്‍ നിന്ന് മാറിക്കിടക്കുന്നത്. അത് ഗുണകരമായ കണക്കല്ലെന്ന് ഡോ മോഹന്‍ റോയ് ജി പറയുന്നു. പല ആരോഗ്യപ്രശ്നങ്ങളുടെയും ലക്ഷണമാകാം കൂര്‍ക്കംവലി. പങ്കാളികള്‍ മാറിക്കിടക്കുന്നതുകൊണ്ട് ആരോഗ്യ പ്രശ്നങ്ങള്‍ മാറില്ലെന്നും അദ്ദേഹം പറയുന്നു. ആരോഗ്യപ്രശ്നങ്ങള്‍ മൂലം ദമ്പതികള്‍ മാറിക്കിടക്കുന്നത് പങ്കാളികളെ സാമൂഹ്യമായും വൈകാരികമായും അവഗണിക്കുന്ന രീതിയാണെന്നും അദ്ദേഹം പറഞ്ഞു. ഹൃദയസ്തംഭനം തടയാന്‍ പ്രോട്ടീന്‍, നിര്‍ണായക കണ്ടെത്തലുമായി കേരള സര്‍വകലാശാല ഗവേഷകര്‍ ഉറക്കത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ഉറക്ക ഹൈജീന്‍ പ്രധാനമാണെന്നും അദ്ദേഹം പറയുന്നു. രാത്രി ഉറങ്ങുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പ് മൊബൈല്‍ പോലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കണം. ഉറങ്ങുന്നതിന് മുന്‍പ് ക്രൈം പോലുള്ള മനസിനെ പ്രയാസപ്പെടുത്തുന്ന വാര്‍ത്തകള്‍ കാണരുതെന്നും അദ്ദേഹം പറയുന്നു.
സിനിമയ്ക്കുള്ളിലെ ഓരോ ചെറിയ ശബ്ദം പോലും വ്യക്തമായി കേൾപ്പിക്കുന്ന ഡോൾബി അറ്റ്‌മോസ് സാങ്കേതികത ചലച്ചിത്ര ആസ്വാദകർക്ക് പ്രിയപ്പെട്ടതാണെങ്കിലും കേൾവിയെ സാരമായി ബാധിക്കാമെന്ന് പറയുകയാണ് തിരുവനന്തപുരം ജനറൽ ആശുപത്രി ഇഎൻടി വിദഗ്ധൻ ഡോ. സുൽഫി നൂഹു. സിനിമ കൂടുതൽ ആകർഷകമാക്കാൻ കൂടുതൽ സൗണ്ട് ഇഫക്ടസ് വേണമെന്നതാണ് പൊതുവായി ധരിച്ചിരിക്കുന്നത്. 80 മുതൽ 110 ഡെസിബെൽ ശബ്ദത്തിലാണ് തിയേറ്ററുകളിൽ സിനിമകൾ പ്രദർശിപ്പിക്കുന്നത്. രണ്ട് മണിക്കൂറിൽ കൂടുതൽ ഇത്രയും വലിയ ശബ്ദം കേൾക്കുന്നത് കേൾവി ക്രമേണ കുറയാനും നഷ്ടമാകാനും കാരണമാകും, പ്രത്യേകിച്ച് കുട്ടികളിലെന്ന് ഡോ. സുൽഫി നൂഹു സമകാലിക മലയാളത്തോട് പറഞ്ഞു. 88 ഡെസിബെലിൽ നാല് മണിക്കൂറും, 95 ഡെസിബലിൽ ഒരു മണിക്കൂറും, 105 ഡെസിബലിൽ വെറും 15 മിനിട്ട് നേരവും മതി കേൾവി പോകാൻ. 120 ഡെസിബെലിന് മുകളിലുള്ള ശബ്ദം ഒറ്റത്തവണ കേട്ടാൽ പോലും പെർമനന്റായി കേൾവി നഷ്ടപ്പെട്ടേക്കാമെന്നും ഡോ. സൂൽഫി നൂഹു പറയുന്നു. ഡിജി ഡോൾബി അറ്റ്മോസ് തിയേറ്ററുകളിലെ ശബ്ദം 85ന് താഴെ നിർത്താനാണ് ശ്രമിക്കേണ്ടത്. സിനിമ തിയേറ്റർ മാത്രമല്ല ആഘോഷപാർട്ടികളിലും വെടിക്കെട്ട് പോലുള്ള ഉയർന്ന ശബ്ദങ്ങൾ കേൾക്കുന്നതും കേൾവിയെ ബാധിക്കാം. പ്രതീകാത്മക ചിത്രം സിനിമ കണ്ട് പുറത്തിറങ്ങുമ്പോൾ ചെവിയിൽ മൂളൽ പോലെയോ ചെവി അടഞ്ഞിരിക്കുന്നതു പോലെയോ തോന്നുന്നുണ്ടെങ്കിൽ തീർച്ചയായും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറയുന്നു. ശബ്ദം അരോചകമാകുന്നുവെങ്കിൽ ചെവി സംരക്ഷിക്കുവാൻ ഒരു ഇയർ പ്ലഗ് കരുതുന്നതും നല്ലതാണ്. ഇതുപോലെ തന്നെ നിരന്തരം അവഗണിക്കുന്ന മറ്റൊന്നാണ് ഇയർഫോണുകളുടെ ഉപയോഗം. ഇയർഫോണിൽ നിന്ന് ഉച്ചത്തിലുള്ള ശബ്ദതരംഗം കർണപടത്തിലേക്ക് നേരിട്ട് എത്തുകയാണ് ചെയ്യുന്നത്. മണിക്കൂറുകൾ നീളുമ്പോൾ ഇപ്പോഴുള്ള ശബ്ദം പോര എന്ന് തോന്നും. ക്രമേണ ശ്രവണ ശേഷി കുറഞ്ഞു പൂർണമായും നഷ്ടമാകുന്ന അവസ്ഥയിലേക്ക് നയിക്കാം. കുട്ടികളിലും ചെറുപ്പക്കാർക്കുമിടയിൽ വർധിച്ചു വരുന്ന ഇയർഫോൺ ഉപയോഗം മൂലം കേൾവി തകരാറുകൾ സാധാരണമാകുന്ന കാലമാണ് ഉള്ളതെന്ന് ഡോ. സുൽഫി നൂഹു പറയുന്നു. കേരളത്തിൽ ഈ ട്രെൻഡ് വളരെ കൂടുതലാണ്. ഇയർഫോൺ ഘടിപ്പിക്കാത്ത ചെവികൾ ഇന്ന് വിരളമായിരിക്കും. ദീർഘനേരം ഉച്ചത്തിൽ ഇയർഫോണുകൾ ഉപയോഗിക്കുന്നത് കാലക്രമേണ കേൾവിശക്തി പൂർണമായും ഇല്ലാതാകാൻ കാരണമാകും. ലോകാരോഗ്യ സംഘടനയുടെ 2024-ലെ കണക്ക് പ്രകാരം ആഗോളതലത്തിൽ 6.3 ദശലക്ഷം ആളുകൾ കേൾവിക്കുറവു മൂലമുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നു. നാഷണൽ സാമ്പിൾ സർവേ കണക്ക് പ്രകാരം കേരളത്തിൽ ഒരു ലക്ഷത്തിൽ 453 പേർ സാരമായ കേൾവി വൈകല്യങ്ങൾ നേരിടുന്നുണ്ട്. പ്രതീകാത്മക ചിത്രം നാടും നഗരവും വളരുകളാണ്. അതിവേഗം പായുന്ന ഈ ഡിജിറ്റൽ ലോകത്തിൽ ഇയർഫോണുകളുടെ ഉപയോഗത്തെ പാടെ തള്ളാൽ ആകില്ല. ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം ഇയർഫോണിൽ 60 ശതമാനം വരെ ശബ്ദത്തിൽ കേൾക്കാമെന്നാണ്. എന്നാൽ അത് 40 ശതമാനം വരെ കുറയ്ക്കുന്നതാണ് നല്ലത്. ദീർഘനേരം 60 ശതമാനത്തിന് മുകളിലേക്ക് ശബ്ദം കൂടുന്നത് കേൾവിയെ ബാധിക്കാം. അത് ടിന്നിട്‌സ് (ചെവിയിൽ മൂളൽ) എന്ന അവസ്ഥയിലേക്കും പിന്നീട് കേൾക്കുറവിലേക്കും നയിക്കാം. ചെവിയില്‍ നിന്ന് ഇയര്‍ഫോണ്‍ മാറ്റാന്‍ നേരമില്ല, 40 ശതമാനം ചെറുപ്പക്കാര്‍ക്കും കേള്‍വി പ്രശ്നം പ്രത്യേകിച്ച് കുട്ടികളിൽ, പഠനവും വിനോദവും ഇപ്പോൾ ഓൺലൈനിലേക്ക് ചുരുങ്ങുന്ന കാലമാണ്. ഇയർഫോണിൽ ഉച്ചത്തിൽ ദീർഘനേരം ശബ്ദം കേൾക്കുന്നത് വളരെ ചെറുപ്പത്തിലെ കുട്ടികളിൽ ശ്രവണ ശേഷി കുറയ്ക്കാം. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമായി ഇയർഫോണുകളുടെ ഉപയോഗം പരിമിതപ്പെടുത്താൻ ശ്രമിക്കുക.
കേരളത്തില്‍ പ്രമേഹ മരണങ്ങള്‍ ഇരട്ടിയായി; 55 വയസിന് മുകളിലുള്ള രോഗികളുടെ എണ്ണത്തില്‍ വര്‍ധന
തിരുവനന്തപുരം: ഒരു ദശാബ്ദത്തിനിടെ കേരളത്തില്‍ പ്രമേഹം മൂലമുള്ള മരണങ്ങള്‍ ഇരട്ടിയായതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ മരണനിരക്കിലും രോഗവര്‍ധനയിലും പ്രമേഹത്തിന്റെ പങ്ക് ഉയര്‍ന്നുവരുന്നു എന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. സാമ്പത്തിക, സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കേഷന്‍ ഓഫ് കോസ് ഓഫ് ഡെത്ത്(എംസിഡിഡി) 2023 റിപ്പോര്‍ട്ട് അനുസരിച്ച് 2014ല്‍ മൊത്തം മരണങ്ങളില്‍ 10.3 ശതമാനമായിരുന്നു പ്രമേഹവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ മൂലമുള്ള മരണനിരക്ക്. 2023 ആയപ്പോഴെക്കും മരണനിരക്ക് 19.09 ശതമാനമായി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഇന്ത്യ ഡയബറ്റിസ് നടത്തിയ ഒരു പഠനത്തില്‍ സംസ്ഥാനത്തെ ജനസംഖ്യയുടെ ഏകദേശം 42ശതമാനം പേര്‍ പ്രമേഹ രോഗികളോ പ്രീ ഡയബറ്റിക്കോ ആണ്. ഈ പശ്ചാത്തലത്തിലാണ് പ്രമേഹം മൂലമുള്ള മരണങ്ങള്‍ ഇരട്ടിയായതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലം 26.44 ശതമാനം ആളുകള്‍ മരിക്കുമ്പോള്‍ പ്രമേഹം ബാധിച്ച്(20.45%) മരിക്കുന്ന ആളുകളുടെ വര്‍ധന ആശങ്ക ഉളവാക്കുന്നതാണ്.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലമുള്ള മരണങ്ങളുടെ എണ്ണം 3.36% കുറഞ്ഞു. അതേസമയം എന്‍ഡോക്രൈന്‍, പോഷകാഹാരക്കുറവ്, ഉപാപചയ രോഗങ്ങള്‍, പ്രമേഹം എന്നിവ മൂലമുള്ള മരണനിരക്ക് 6.8 ശതമാനം വര്‍ധിച്ചു. ഇതില്‍ പ്രമേഹത്തിന്‍റെ പങ്ക് 93 ശതമാനമാണെന്നും കണക്ക് വ്യക്തമാക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍, കരള്‍, വൃക്ക സംബന്ധമായ അസുഖങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്ന ഒരു പ്രധാന രോഗമാണ് പ്രമേഹമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിന്റെ ഡയറക്ടറും സിഇഒയുമായ ഡോ. പി കെ ജബ്ബാര്‍ പറഞ്ഞു. പ്രമേഹം ബാധിക്കുന്ന ചെറുപ്പക്കാരുടെ അനുപാതം വര്‍ധിച്ചുവരുന്നുണ്ട്. ഇത് പ്രമേഹവുമായി ബന്ധപ്പെട്ട പ്രായപരിധിയിലെ മാറ്റത്തെ സൂചിപ്പിക്കുന്നു. പ്രമേഹവുമായി ബന്ധപ്പെട്ട മരണങ്ങള്‍ പ്രധാനമായും 30 വയസിനു ശേഷമാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഫലപ്രദമായ ഇടപെടലുകളാണ് അകാല മരണങ്ങള്‍ കുറയ്ക്കുന്നതിനുള്ള പ്രധാന മാര്‍ഗം. പ്രമേഹവുമായി ബന്ധപ്പെട്ട മരണങ്ങളുടെ അനുപാതം പ്രായത്തിനനുസരിച്ച് ഗണ്യമായി വര്‍ധിക്കുന്നു. 35 മുതല്‍ 44 വയസുള്ളവരില്‍ 3% ആണെങ്കില്‍ 55 മുതല്‍ 64 പ്രായത്തിലുള്ളവരില്‍ ഇത് 23 ശതമാനമായി ഉയര്‍ന്നു.55 മുതല്‍ 64 പ്രായത്തിലുള്ളവരില്‍ ഇത് 23 ശതമാനമായി ഉയര്‍ന്നു. 70നും അതിനുമുകളില്‍ പ്രായമുള്ളവരില്‍ 46% ആയി ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത് ലക്ഷ്യബോധത്തോടെയുള്ള ഇടപെടല്‍ ആവശ്യമാണെന്ന്തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എപ്പിഡെമോളജിസ്റ്റും പ്രൊഫസറുമായ ഡോ.അല്‍താഫ് എ പറഞ്ഞു. എന്‍സിഡി നിയന്ത്രണ പരിപാടിയും സുസ്ഥിര വികസന ലക്ഷ്യങ്ങളും അകാല മരണങ്ങള്‍ കുറയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെങ്കിലും 55മുതല്‍ 64 വയസുവരെയുള്ളവരിലെ ഉയര്‍ന്ന മരണ നിരക്ക് ഒരു ആശങ്കയായി തുടരുന്നു. ഈ ഗ്രൂപ്പിലെ മരണത്തിന്റെ പ്രധാന കാരണങ്ങള്‍ ഹൃദയ സംബന്ധമായ അസുഖങ്ങളും പ്രമേഹവുമാണ്. അകാല മരണങ്ങള്‍ കുറയ്ക്കുന്നതിന് ഫലപ്രദമായ ഇടപെടല്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചെവിയില്‍ നിന്ന് ഇയര്‍ഫോണ്‍ മാറ്റാന്‍ നേരമില്ല, 40 ശതമാനം ചെറുപ്പക്കാര്‍ക്കും കേള്‍വി പ്രശ്നം പ്രമേഹം മരണത്തിന്റെ അടിയന്തരകാരണമാകുന്നത് അപൂര്‍വമാണെങ്കിലും മറ്റ് മാരകമായ അവസ്ഥകള്‍ക്ക് പലപ്പോഴും കാരണമാകുന്ന ഘടകമാണെന്ന് വിദ്ഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രമേഹം മൂലമുള്ള മരണങ്ങളില്‍ ഭൂരിഭാഗവും ഹൃദയ സംബന്ധമായ അസുഖം മൂലമാകാമെന്നാണ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയിലെ അച്യുത മേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസിലെ അഡീഷണല്‍ പ്രൊഫസറായ ഡോ.ജീമോന്‍ പന്നിയംമാക്കല്‍ അഭിപ്രായപ്പെടുന്നത്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ കണക്കനുസരിച്ച് 2023ല്‍ കേരളത്തിലെ മരണങ്ങളുടെ അഞ്ച് പ്രധാന കാരണങ്ങള്‍ ഇവയാണ്. ഹൃദയ സംബന്ധമായ രോഗങ്ങള്‍ 26.44% എന്‍ഡോക്രൈന്‍, പോഷകാഹാര, ഉപാപചയ രോഹങ്ങള്‍(പ്രമേഹം) 20.45% നിയോപ്ലാസങ്ങള്‍(ട്യൂമറുകള്‍) 13.6 % ശ്വസനവ്യവസ്ഥ പ്രശ്‌നം മൂലമുണ്ടാകുന്ന രോഗങ്ങള്‍ 7.99% ദഹനവ്യവസ്ഥ മൂലമുണ്ടാകുന്ന രോഗങ്ങള്‍ 5.87% എന്താണ് എംസിസിഡി? എംസിസിഡി എന്നത് ഒരു വ്യക്തിയുടെ മരണ കാരണം മെഡിക്കല്‍ പ്രൊഫഷണല്‍ സാക്ഷ്യപ്പെടുത്തുന്ന ഒരു ഔപചാരിക പ്രക്രിയയാണ്. മരണത്തിലേയ്ക്ക് നയിച്ച രോഗത്തെക്കുറിച്ചോ അവസ്ഥയെക്കുറിച്ചോ ഉള്ള വിശദമായ വിവരങ്ങള്‍ എംസിസിഡി നല്‍കുന്നു. ഇത് മരണ നിരക്ക് ട്രാക്ക് ചെയ്യാനും ആരോഗ്യ സംരക്ഷണം നയങ്ങള്‍ ആസൂത്രണം ചെയ്യാനും പകര്‍ച്ചവ്യാധി ഗവേഷണം നടത്താനും അധികാരികളെ സഹായിക്കുന്നു.
ചെവിയില്‍ നിന്ന് ഇയര്‍ഫോണ്‍ മാറ്റാന്‍ നേരമില്ല, 40 ശതമാനം ചെറുപ്പക്കാര്‍ക്കും കേള്‍വി പ്രശ്നം
സ്മാ ർട്ട് ഫോണുകൾക്കൊപ്പം ഇയര്‍ഫോണുകളും ശരീരത്തിന്റെ ഒരു അവയവം പോലെ ആയി മാറിയിരിക്കുകയാണ് . നില്‍ക്കുമ്പോഴും നടക്കുമ്പോഴും ഉറങ്ങുമ്പോഴും വരെ ചെവിയില്‍ ഇയര്‍ഫോണ്‍ വേണം. എന്നാൽ ഏതുസമയവും ചെവിയിൽ തിരികി വെക്കുന്ന ഈ ഇയർഫോണുകൾ നിങ്ങളുടെ കേൾവി ശക്തിയെ തിന്നുകൊണ്ടിരിക്കുകയാണെന്നതാണ് യാഥാര്‍ഥ്യം. മാര്‍ച്ച് മൂന്ന് ലോക കേള്‍വി ദിനമാണ്. ആഗോളതലത്തിൽ ഇയര്‍ഫോണുകള്‍ അല്ലെങ്കില്‍ ഹെഡ്ഫോണുകളുടെ ഉപയോഗത്തെ തുടര്‍ന്ന് ചെറുപ്പക്കാര്‍ക്കിടയില്‍ കേള്‍വി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരികയാണ്. ഇത് പലപ്പോഴും നമ്മള്‍ ഗൗരവമായി എടുക്കാറില്ല. ദീര്‍ഘനേരമുള്ള ഇയര്‍ഫോണ്‍ ഉപയോഗം സെൻസറിനറൽ ശ്രവണ നഷ്ടം അതായത് പൂര്‍ണമായും കേള്‍വി ശക്തി നഷ്ടപ്പെടുന്നതിലേക്ക് നയിക്കും. കൂടാതെ അമിതമായി ശബ്ദം കേൾക്കുന്നത് ചെവിക്കുള്ളിൽ വാക്സ് രൂപീകരിക്കാനും ഇത് അണുബാധയിലേക്കും നയിക്കാം. അനുയോജ്യമല്ലാത്ത ഇയർഫോണുകൾ ഉപയോഗിക്കുന്നത് ചെവിക്കുള്ളിൽ വേദന, ചൊറിച്ചിൽ എന്നിവയ്ക്കും കാരണമാകുന്നു. ചില സന്ദര്‍ഭങ്ങളില്‍ ടിന്നിടസ് ( ചെവിയില്‍ സ്ഥിരമായ മുഴക്കം അല്ലെങ്കില്‍ ഇരമ്പല്‍ എന്ന തോന്നല്‍), ഹൈപ്പര്‍അക്യൂസിസ് (ദൈനംദിനം ശബ്ദങ്ങളോട് വര്‍ധിച്ചു വരുന്ന സംവേദനക്ഷമത) എന്നിവയിലേക്കും നയിക്കാം. കൂടാതെ മോശം ഇയര്‍ഫോണ്‍ ശുചിത്വം ചെവിക്കുള്ളില്‍ ഓട്ടോമൈക്കോസിസ് പോലുള്ള ഫംഗല്‍ ബാധയ്ക്കും കാരണമായേക്കാം. ഇയര്‍ഫോണില്‍ 50 ഡെസിബലിന് മുകളില്‍ ശബ്ദം ഉയരുന്നത് കേള്‍വിശക്തിയെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് (ഡിജിഎച്ച്എസ്) പ്രൊഫ. അതുല്‍ ഗോയല്‍ പറയുന്നു. കൂടാതെ ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ രണ്ട് മണിക്കൂറില്‍ ഇടവേളയെടുക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 16 മുതൽ 25 വരെ പ്രായമായ ഏതാണ്ട് 40 ശതമാനത്തോളം ആളുകളിൽ ഏതെങ്കിലും തരത്തിലുള്ള കേൾവി പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സുഖപ്രദമായതും നോയ്‌സ്-കാന്‍സലിങ് ഉള്ള ഹെഡ് ഫോണുകളും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ കുട്ടികളുടെ ഓണ്‍ലൈന്‍ ഗെയിമിങ്ങിലും ശ്രദ്ധവേണം. ഗെയിം രൂപകൽപ്പന ചെയ്യുമ്പോള്‍ ഉച്ചത്തിലുള്ള, ആവേശകരമായ ശബ്ദത്തോടുള്ള അവരുടെ എക്സ്പോഷർ പരിമിതപ്പെടുത്തുന്നതിനെക്കുറിച്ച് അവരെ ബോധവാന്മാരാക്കണമെന്നും പ്രൊഫ. അതുല്‍ ഗോയല്‍ പറയുന്നു. പൊതുപരിപാടികളില്‍ 100 ഡെസിബലിന് മുകളില്‍ ശബ്ദം ഉയരുന്നത് ഒഴിവാക്കണമെന്നും പ്രൊഫ. അതുല്‍ ഗോയല്‍ പറയുന്നു. യുവതലമുറയുടെ ചെവി തിന്നുന്ന ഇയര്‍ഫോണുകൾ; കേൾവി ശക്തി പോകാതിരിക്കാൻ ശബ്‌ദം എത്ര വരെ ആകാം കൃത്യമായ ഇടവേളകളില്‍ കേള്‍വി പരിശോധനകള്‍ നടത്തുന്നത് കേള്‍വിക്കുറവും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്താനും ചികിത്സക്കാനും സഹായിക്കും.
ആ ഗോളതലത്തില്‍ ദശലക്ഷക്കണക്കിന് സ്ത്രീകള്‍ നേരിടുന്ന ആരോഗ്യ അവസ്ഥയാണ് ലിപിഡെമ. അസാധാരണവും അനുപാതമില്ലാത്തതുമായ അളവിൽ കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിട്ടുമാറാത്ത അവസ്ഥയാണ് ലിപിഡെമ. ലിപിഡെമയെ പലപ്പോഴും പൊണ്ണത്തടിയായും ലിംഫെഡെമയായുമൊക്കെ തെറ്റിദ്ധരിക്കാറുണ്ട്. ഇത് ചികിത്സ വൈകാനും അവസ്ഥ വഷളാക്കാനും കാരണമാകും. എന്താണ് ലിപിഡെമ പ്രധാനമായും സ്ത്രീകളെ ബാധിക്കുന്ന ഫാറ്റി ടിഷ്യുവിൻ്റെ ഒരു തകരാറാണ് ലിപിഡെമ. സബ്ക്യുട്ടേനിയസ് കൊഴുപ്പ് അസാധാരണമായും അനുപാതരഹിതമായും ശരീരത്തില്‍ അടിഞ്ഞുകൂടുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം. ഇടുപ്പ്, തുടകൾ, നിതംബം, പാദങ്ങൾ ഉൾപ്പെടുന്ന് ശരീരത്തിന്റെ താഴെ ഭാഗങ്ങളിലാണ് പ്രധാനമായും ബാധിക്കുക. ലക്ഷണങ്ങള്‍ വേദന: ബാധിത പ്രദേശങ്ങളില്‍ വേദന. എളുപ്പത്തിൽ ചതവുകൾക്ക് സാധ്യത. നീരു: സാധാരണ പൊണ്ണത്തടിയിൽ നിന്ന് വ്യത്യസ്തമായി, ലിപിഡെമരോഗികളില്‍ ശരീരത്തിന്‍റെ പലഭാഗങ്ങളിലും നീരു പ്രത്യക്ഷപ്പെടാം. വിശ്രമിച്ചതു കൊണ്ടും ഇത് മാറണമെന്നില്ല. ചര്‍മത്തിന്‍റെ ഘടന: ഗുരുതരഘട്ടങ്ങളില്‍ ചര്‍മത്തിന്‍റെ ഘടനയിലും മാറ്റം വരാം. ചികിത്സ ലിപ്പോസക്ഷൻ ട്യൂമസെന്റ് ലിപ്പോസക്ഷൻ പോലുള്ള പ്രത്യേക സാങ്കേതിക വിദ്യകൾ അമിത കൊഴുപ്പ് നിക്ഷേപം നീക്കം ചെയ്യാന്‍ സഹായിക്കും. കംപ്രഷൻ തെറാപ്പി കംപ്രഷൻ വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് വേദനയും വീക്കവും കുറയ്ക്കാന്‍ സഹായിക്കും. കംപ്രഷൻ തെറാപ്പി വ്യായാമവുമായി സംയോജിപ്പിക്കുന്നത് ശാരീരിക പ്രവർത്തനങ്ങളിലും ഊർജ്ജ നിലയിലും പുരോഗതി ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. സണ്‍സ്‌ക്രീന്‍ ഗുളിക രൂപത്തിലും; പുതിയ ട്രെൻഡിന് തുടക്കം, ഹൈപ്പർ പിഗ്മെന്റേഷൻ തടയും വ്യായാമം നീന്തൽ, നടത്തം പോലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് ചലനശേഷി വർധിപ്പിക്കുകയും അസ്വസ്ഥത കുറയ്ക്കുകയും ചെയ്യും. ലിപിഡെമ പൂർണമായും ഒഴിവാക്കാനാകില്ലെങ്കിലും നേരത്തെയുള്ള രോഗനിര്‍ണയം മുൻകരുതൽ ചികിത്സയും അതിന്റെ പുരോഗതിയെ മന്ദഗതിയിലാക്കാനും ലക്ഷണങ്ങളെ ലഘൂകരിക്കാനും സഹായിക്കും.
ആര്‍ത്തവവിരാമം 30കളില്‍?, പ്രാരംഭ ലക്ഷണങ്ങളെ അവഗണിക്കരുത്
സ്ത്രീ കളില്‍ ആര്‍ത്തവം അവസാനിക്കുന്ന ഘട്ടമാണ് മെനോപോസ് അഥവാ ആര്‍ത്തവവിരാമം. ആര്‍ത്തവവിരാമത്തിന് മുന്‍പ് സംഭവിക്കുന്ന സ്വാഭാവിക പരിവര്‍ത്തന ഘട്ടമാണ് പെരിമെനോപോസ്. സാധാരണ 40 കഴിഞ്ഞ സ്ത്രീകളിലാണ് പെരിമെനോപോസ് ലക്ഷണങ്ങള്‍ കാണാറ്. എന്നാല്‍ വിര്‍ജീനിയ സര്‍വകലാശാല ഗവേഷക ഡോ. ജെന്നിഫര്‍ പെയ്‌നി നടത്തിയ പഠനത്തില്‍ 30 കഴിഞ്ഞ സ്ത്രീകളിലും പെരിമെനോപോസ് ലക്ഷണങ്ങള്‍ കണ്ടെത്തി. എന്നാല്‍ പലപ്പോഴും ഈ ലക്ഷണങ്ങള്‍ അവഗണിക്കപ്പെടുകയാണെന്നും ഗവേഷക പറയുന്നു. ലക്ഷണങ്ങള്‍ തിരിച്ചഞ്ഞ് വൈദ്യസഹായം തേടുന്നത് സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്നും അവര്‍ പറയുന്നു. 30നും 35നുമിടയില്‍ പ്രായമായ 4,432 യുഎസ് വനിതകളില്‍ നടത്തിയ സര്‍വെയില്‍ പകുതിയോളം സ്ത്രീകളില്‍ ഏതാണ്ട് ഒരേ ലക്ഷണങ്ങള്‍ കണ്ടെത്തുകയും അത് പെരിമെനോപോസ് ലക്ഷണങ്ങളാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇത്രകാലം 40കളിലും 50 കളിലുമാണ് ആര്‍ത്തവവിരാമവും പെരിമെനോപോസ് ലക്ഷണങ്ങളും വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 30കളിലേക്ക് ഇറങ്ങി തുടങ്ങിയിരിക്കുന്നു. പെരിമെനോപോസ് ബന്ധപ്പെട്ട ശാരീരികവും വൈകാരികവുമായ ലക്ഷണങ്ങളെ പലപ്പോഴും തള്ളിക്കളയുകയാണ് ചെയ്യുന്നത്. ഈ ലക്ഷണങ്ങള്‍ എത്രത്തോളം സാധാരണമാണെന്നും സ്ത്രീകളില്‍ അവ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കേണ്ടത് പ്രധാനമാണെന്നും ഡോ. ജെന്നിഫര്‍ പറയുന്നു. കുടവയര്‍ ബുദ്ധി കൂട്ടും; ജാപ്പനീസ് ഗവേഷകര്‍ ആര്‍ത്തവക്രമക്കേടുകള്‍ നേരത്തെയുള്ള പെരിമെനോപോസ് ലക്ഷണമാകാം. സൈക്കോളജിക്കല്‍ ലക്ഷണങ്ങളായ ഉത്കണ്ഠ, വിഷാദം, അസ്വസ്ഥത കൂടാതെ മൂത്രാശയ പ്രശ്‌നങ്ങള്‍, ലൈംഗിക ശേഷിക്കുറവ്, യോനിയിലെ വരള്‍ച്ച തുടങ്ങിയവയാണ് പെരിമെനോപോസുമായി ബന്ധപ്പെട്ട ശാരീരിക ലക്ഷണങ്ങള്‍. ഹോട്ട് ഫ്‌ളാഷുകളും രാത്രി അമിതമായി വിയര്‍ക്കുന്നതുമാണ് ആര്‍ത്തവവിരാമത്തിന്റെ പ്രധാനലക്ഷണങ്ങള്‍. എന്നാല്‍ പെരിമെനോപോസ് ഘട്ടത്തില്‍ വൈജ്ഞാനിക ലക്ഷണങ്ങളാണ് ആദ്യം പ്രകടമാവുക. പിന്നീടാണ് ശാരീരിക ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്.
കുടവയര്‍ ബുദ്ധി കൂട്ടും; ജാപ്പനീസ് ഗവേഷകര്‍
ത ലച്ചോർ നന്നായി പ്രവർത്തിക്കണമെങ്കിൽ കുടവയർ വേണമെന്ന് പുതിയ പഠനം. ജപ്പാനിലെ ടൊഹോ സർവകലാശാല ഗവേഷകരുടെതാണ് ഈ വിചിത്ര കണ്ടെത്തൽ. കുടവയറിന് കാരണമാകുന്ന വിസറൽ കൊഴുപ്പിൽ അടങ്ങിയിരിക്കുന്ന സിഎക്‌സ്3സിഎല്‍1 എന്ന പ്രോട്ടീൻ തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ബിഡിഎന്‍എഫിന്റെ (തലച്ചോറില്‍ നിന്ന് ഉരുത്തിരിഞ്ഞ ന്യൂറോട്രോഫിക് ഘടകം) അളവു വർധിപ്പിക്കുമെന്നാണ് ജെറോസയന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച് പഠനത്തിൽ വ്യക്തമാക്കുന്നു. കേൾക്കുന്നവർക്ക് ആദ്യമൊരു ആശയക്കുഴപ്പമൊക്കെ തോന്നാം. കുടവയറ് ആരോഗ്യത്തിന് ഒരു തരത്തിലും നല്ലതല്ലെന്നാണ് വിദഗ്ധർ ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ പുതിയ പഠനത്തിൽ വിസറൽ കൊഴുപ്പിലുള്ള സിഎക്‌സ്3സിഎല്‍1 പ്രോട്ടീൻ കുറയുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുകയും പ്രായമാകുമ്പോൾ വൈജ്ഞാനിക തകർച്ചയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് പഠനത്തില്‍ പറയുന്നു. തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് ബിഡിഎന്‍എഫ് അനിവാര്യമാണ്. ഇത് തലച്ചോറില്‍ പുതിയ കോശങ്ങളുടെ നിര്‍മാണത്തിന് സഹായിക്കുന്നു. എന്നാൽ പ്രായമാകുന്തോറും ശരീരത്തിൽ ബിഡിഎന്‍എഫിന്റെ അളവിൽ കുറവു സംഭവിക്കുന്നു. ഇത് പ്രായമാകുമ്പോഴുള്ള വൈജ്ഞാനിക തകർച്ചയെ ത്വരിതപ്പെടുത്തുന്നു. കുടവയർ വേണ്ടെങ്കിൽ നന്നായി ഉറങ്ങണം, വിസറൽ കൊഴുപ്പ് ഇല്ലാതിരിക്കാൻ എത്ര മണിക്കൂർ ഉറക്കം? എലികളിൽ നടത്തിയ പരീക്ഷണത്തിൽ വിസറൽ കൊഴുപ്പിൽ അടങ്ങിയിരിക്കുന്ന സിഎക്‌സ്3സിഎല്‍1 പ്രോട്ടീൻ ബിഡിഎൻഎഫിന്റെ അളവു വർധിപ്പിക്കുകയും ഇത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്തതായി കണ്ടെത്തിയെന്ന് ഗവേഷകർ പറയുന്നു. വിസറൽ കൊഴുപ്പ് കുറഞ്ഞ പ്രായമായ എലികളിൽ അധിക എസ്എക്‌സ്3സിഎല്‍1 പ്രോട്ടീൻ നൽകിയപ്പോൾ ബിഡിഎന്‍എഫിന്റെ അളവു വർധിക്കുകയും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെട്ടതായും കണ്ടെത്തി. എലികളിൽ എസ്എക്‌സ്3സിഎല്‍1 പ്രോട്ടീന്റെ അളവു കൃത്രിമമായി കുറച്ചപ്പോൾ തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലായെന്നും ഗവേഷകർ പറയുന്നു.
എണ്ണമയമുള്ള ചർമത്തിനെന്തിന് മോയ്‌സ്ചറൈസര്‍? ഇനിയും വിശ്വസിക്കുന്നുവോ ഈ മേക്കപ്പ് മിത്തുകൾ
മേക്കപ്പ് എന്നത് ആഡംബരമായി കണ്ടിരുന്ന കാലത്ത് നിന്ന് അതൊരു ആവശ്യമെന്ന നിലയിലെത്തിയിരിക്കുന്നു. ഓരോ കാലങ്ങളിലും മേക്കപ്പ് ട്രെന്‍ഡുകള്‍ മാറി മാറി വരാറുണ്ട്. എന്നാല്‍ സ്‌കിന്‍കെയര്‍ സയന്‍സ് എത്ര പുരോഗമിച്ചിട്ടും ഇന്നും ഉടയാതെ ശക്തമായി നിലനില്‍ക്കുന്ന ചില മേക്കപ്പ് മിത്തുകളുണ്ട്. മേക്കപ്പ് ചര്‍മത്തെ സുന്ദരമാക്കും എത്ര മോശം ചര്‍മമാണെങ്കിലും മേക്കപ്പ് ഇട്ട് അഡ്ജെസ്റ്റ് ചെയ്യാമെന്ന് മിക്ക ആളുകളും ചിന്തിക്കാറുണ്ട്. എന്നാല്‍ മനസിലാക്കേണ്ട പ്രധാന കാര്യം, നല്ല മേക്കപ്പിന്‍റെ അടിസ്ഥാനം നല്ല ചര്‍മമാണ്. ചര്‍മം ആരോഗ്യമുള്ളതാക്കുകയാണ് മേക്കപ്പ് മികച്ചതാകാനുള്ള മാര്‍ഗം. എണ്ണമയമുള്ള ചര്‍മത്തിന് എന്തിന് മോയ്‌സ്ചറൈസര്‍? എണ്ണമയമുള്ള ചര്‍മത്തിന് മോയ്‌സ്ചറൈസര്‍ ആവശ്യമില്ലെന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ മേക്കപ്പ് ചെയ്യുമ്പോള്‍ മോയ്‌സ്ചറൈസര്‍ ഉപയോഗിക്കാതിരിക്കുന്നത് ചര്‍മം അധിക എണ്ണമയം ഉല്‍പാദിപ്പിക്കാന്‍ ഇടയാക്കും . എണ്ണമയമുള്ള ചര്‍മത്തില്‍ കോമഡോജെനിക് അല്ലാത്തതു ലൈറ്റ് ആയതുമായ മോയ്‌സ്ചറൈസര്‍ ഉപയോഗിക്കേണ്ടത് പ്രധാനമാണ്. പ്രൈമറൊക്കെ വേണോ! മേക്കപ്പിന് മുന്‍പ് പ്രൈമര്‍ ഇടുന്നത് പലപ്പോഴും അവശ്യമില്ലാത്ത ചടങ്ങാണെന്ന് ധരിക്കുന്നവരുണ്ട്. എന്നാല്‍ ചര്‍മത്തിലെ സുഷിരങ്ങള്‍ കുറയ്ക്കുന്നതിനും ചെറിയ ചുളിവുകള്‍ മൃദുവാക്കുന്നതിനും പ്രൈമര്‍ വളരെ പ്രധാനമാണ്. ചര്‍മത്തിന്‍റെ തരം അനുസരിച്ച് ശരിയായ പ്രൈമര്‍ ഉപയോഗിക്കുന്നത് മേക്കപ്പ് മികച്ച രീതിയിലാകാന്‍ സഹായിക്കും. ഫൗണ്ടേഷന്‍ മികച്ച മേക്കപ്പിന് ഫുൾ-കവറേജ് ഫൗണ്ടേഷൻ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് കരുതരുത്. കനത്ത ഫൗണ്ടേഷനുകൾ നേർത്ത വരകളായി മാറുകയും ചർമത്തില്‍ നിന്ന് അടരുകയും ചെയ്യുന്നു. ചര്‍മത്തിന്‍റെ ടോണ്‍ അനുസരിച്ച് ലൈറ്റ് ആയിട്ടുള്ള ഫൗണ്ടേഷൻ ഉപയോഗിക്കുന്നത് ചര്‍മത്തിന്‍റെ നിറം മങ്ങാതെ തന്നെ ചര്‍മത്തില്‍ കൂടുതല്‍ യോജിച്ചു നില്‍ക്കും. കൺസീലർ വെറും പാടുകൾ മറയ്ക്കാൻ വേണ്ടിയുള്ളതല്ലേ? കൺസീലറുകൾ ഇരുണ്ട പാടുകൾ കുറയ്ക്കാന്‍ വേണ്ടി മാത്രമാണെന്നാണ് പൊതുവായ ധാരണ. എന്നാല്‍ നല്ല കൺസീലർ മുഖത്തിന്റെ ചില ഭാഗങ്ങൾ ഹൈലൈറ്റ് ചെയ്യാന്‍ സഹായിക്കുന്നു. ഉദാഹരണത്തിന് മൂക്കിന്റെ പാലം, കണ്ണുകൾക്ക് താഴെ എന്നിവ ഹൈലൈറ്റ് ചെയ്യാൻ സഹായിക്കും. ഉയർന്ന നിലവാരമുള്ള, പൂർണ കവറേജുള്ള കൺസീലർ ചർമത്തിൽ തിളക്കമുള്ള ഒരു ലുക്ക് നൽകുന്നു.
രാത്രി മുഴുവന്‍ തലയില്‍ എണ്ണ തേച്ചു കിടക്കുന്നത് സുരക്ഷിതമോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ത ലയില്‍ എണ്ണ തേച്ച് കുളിക്കുന്നത് മുടി ആരോഗ്യത്തോടെ വളരാന്‍ ഏറെ പ്രധാനമാണ്. ഇത് മുടിക്ക് അവശ്യ പോഷണം നല്‍കുന്നതിനൊപ്പം ഈര്‍പ്പം നിലനിര്‍ത്താനും മുടിയുടെ ഘടന മെച്ചപ്പെടുത്താനും സഹായിക്കും. വെളിച്ചെണ്ണയില്‍ പല തരത്തിലുള്ള ഔഷധങ്ങളിട്ടു കാച്ചിയും അല്ലാതെയും തലയില്‍ പുരട്ടുന്നവരുണ്ട്. കൂടാതെ ബദാം ഓയില്‍, അര്‍ഗന്‍ ഓയില്‍ തുടങ്ങിയ പല ചേരുവകള്‍ നമ്മള്‍ തലയില്‍ മാറിമാറി പരീക്ഷിക്കാറുണ്ട്. എണ്ണ ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തയോട്ടം വര്‍ധിപ്പിക്കാനും മുടിയുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു. സാധാരണ 30 മിനിറ്റ് വരെ തലയില്‍ എണ്ണ പുരട്ടിയ ശേഷം കഴുകികളയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ചിലര്‍ക്ക് രാത്രി മുഴുവന്‍ തലയില്‍ എണ്ണ പുരട്ടി കിടക്കുന്ന ശീലമുണ്ട്. രാത്രിയില്‍ തലയില്‍ എണ്ണ പുരട്ടി കിടക്കുന്നത് സുരക്ഷിതമാണോ? എല്ലാവര്‍ക്കും സുരക്ഷിതമല്ലെന്നാണ് ഉത്തരം. മുടിയുടെ തരം, സ്കാല്‍പ്പിന്‍റെ ആരോഗ്യം, ഏത് എണ്ണയാണ് ഉപയോഗിക്കുന്നത് തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഇതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. രാത്രി തലയില്‍ എണ്ണ പുരട്ടുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ ആഴത്തിലുള്ള പോഷണം രാത്രി മുഴുവൻ എണ്ണ പുരട്ടുന്നത് തലയോട്ടിക്ക് വിശ്രമം നൽകാൻ സഹായിക്കും. ഇത് സ്കാല്‍പ്പിലും ഹെയര്‍ ഫോളിക്കുകളിലും ആവശ്യമായ പോഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. ആരോഗ്യമുള്ള മുടി രാത്രിയിൽ പതിവായി എണ്ണ തേയ്ക്കുന്നത് പ്രോട്ടീൻ നഷ്ടം കുറയ്ക്കുകയും മുടി ഉള്ളിൽ നിന്ന് കരുത്തുള്ളതാവുകയും ചെയ്യുന്നു. സ്കാല്‍പ്പില്‍ ഈര്‍പ്പം നിര്‍ത്തുന്നു വരണ്ട തലയോട്ടിയുള്ളവർക്ക് ദീർഘനേരം എണ്ണ പുരട്ടുന്നത് ഗുണം ചെയ്യും. കാരണം ഇത് തൊലി പൊട്ടുന്നതും ചൊറിച്ചിലും ഒഴിവാക്കാൻ സഹായിക്കുന്നു. 'ചെറുത്' ഒരെണ്ണം അടിച്ചാലോ!, പ്രതിരോധശേഷിക്ക് ഇരട്ടി ഗുണം മുടിയുടെ ഘടന എണ്ണ മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നു. ഇത് മുടി മിനുസമുള്ളതും ഭംഗിയുള്ളതുമാക്കുന്നു. രാത്രി എണ്ണ പുരട്ടി കിടക്കുമ്പോള്‍ പൊടിയുടെ ചെളിയും ഏല്‍ക്കാതിരിക്കാന്‍ മുടി ഒരു തുണികൊണ്ടോ കവര്‍ കൊണ്ടോ മൂടുന്നത് നല്ലതാണ്.
'ചെറുത്'ഒരെണ്ണം അടിച്ചാലോ!, പ്രതിരോധശേഷിക്ക് ഇരട്ടി ഗുണം
രോ ഗങ്ങളെ പ്രതിരോധിക്കാൻ ഒരു 'ചെറുത്' അടിച്ചാലോ? തിരക്കുപിടിച്ച ലോകത്തെ ജീവിതശൈലിയിലുള്ള മാറ്റം നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കൃത്യമായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണക്രമവും പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിലൂടെ വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് സംരക്ഷണം നേടാം. പ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ ഏറ്റവും മികച്ച മാര്‍ഗമാണ് ഇഞ്ചി-മഞ്ഞള്‍ ഷോട്ട്. പേരു പോലെതന്നെ ഇഞ്ചിയും മഞ്ഞളുമാണ് പ്രധാന താരങ്ങള്‍. സിഞ്ചിബെറേസി എന്ന കുടുംബത്തില്‍ പെട്ടതാണ് ഇവ രണ്ടും. ഇഞ്ചിയുടെയും മഞ്ഞളിന്‍റെയും ആരോഗ്യഗുണങ്ങള്‍ ശരീരവീക്കം, വേദന എന്നിവ കുറയ്ക്കാനും പ്രതിരോധശേഷി മികച്ചതാക്കാനും സഹായിക്കും. കൂടാതെ വിട്ടു മാറാത്ത നിരവധി ആസുഖങ്ങളില്‍ നിന്നും ഇത് നമ്മെ സംരക്ഷിക്കും. ആന്റിഓക്സിഡന്റുകൾ ഓക്സിഡേറ്റീവ് സ്ട്രെസ് തടയാൻ കഴിയുന്ന രാസവസ്തുക്കളാണ് ആന്റിഓക്‌സിഡന്റുകൾ. ഫ്രീ-റാഡിക്കലുകളുടെ എണ്ണം കൂടുമ്പോഴാണ് ശരീരത്തിൽ ഓക്സിഡേറ്റീവ് സ്ട്രെസ് അനുഭവപ്പെടുക. ഇത് കാലക്രമേണ പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗം, ചിലതരം അർബുദങ്ങൾ എന്നിവയ്ക്ക് കാരണമാകും. ഇഞ്ചിയിലും മഞ്ഞളിലും ജിഞ്ചറോൾ, ഷോഗോൾ, കുർക്കുമിൻ തുടങ്ങിയ ശക്തമായ ആന്റിഓക്‌സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കും. ശരീരവീക്കം കുറയ്ക്കും ദീർഘകാലം നീണ്ടു നില്‍ക്കുന്ന വീക്കം പ്രമേഹം, വിഷാദം, ചില തരം അർബുദങ്ങൾ തുടങ്ങി നിരവധി ആരോഗ്യ അവസ്ഥകളുടെ ലക്ഷണമാകാം. ഇഞ്ചിയിലും മഞ്ഞളിലും കാണപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾക്ക് ശക്തമായ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, അവ വിട്ടുമാറാത്ത വീക്കം തടയും. ഇഞ്ചിയിൽ നിന്നുള്ള ഷോഗോളുകളും മഞ്ഞളിൽ നിന്നുള്ള കുർക്കുമിനും ശരീര വീക്കം കുറയ്ക്കാൻ സഹായിച്ച പ്രധാന സംയുക്തങ്ങളാണെന്ന് പഠനങ്ങള്‍ പറയുന്നു. രോഗപ്രതിരോധ ശേഷി ഇഞ്ചിയിലും മഞ്ഞളിലും അടങ്ങിയ ആന്‍റി-ഇഫ്ലമേറ്ററി, ആന്‍റിഓക്സിഡന്‍റ് ഗുണങ്ങള്‍ രോഗപ്രതിരോധ സംവിധാനത്തെ ആരോഗ്യകരമായി നിലനിർത്തും. ഇഞ്ചിയിലും മഞ്ഞളില്‍ അടങ്ങിയ കുർക്കുമിൻ എന്ന സംയുക്തത്തിനും ശക്തമായ ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ഇവ അണുബാധ കുറയ്ക്കാന്‍ സഹായിക്കും. ജലദോഷം തടയാനും, തൊണ്ടവേദന ശമിപ്പിക്കാനും, തൊണ്ടവേദന കുറയ്ക്കാനും ഇഞ്ചി സത്ത് സഹായിക്കും. കുർക്കുമിൻ വെളുത്ത രക്താണുക്കളെ പ്രോത്സാഹിപ്പിക്കുകയും സ്വാഭാവിക രോഗപ്രതിരോധ പ്രതിരോധം ശക്തിപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. വേദനസംഹാരി ഇഞ്ചിയുടെയും മഞ്ഞളിന്റെയും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ വീക്കം മൂലമുണ്ടാകുന്ന വേദന കുറയ്ക്കാൻ സഹായിക്കും. നീ ഓസ്റ്റിയോ ആർത്രൈറ്റിസ് ബാധിച്ചവരില്‍ നടത്തിയ പഠനത്തില്‍ മഞ്ഞൾ, കുരുമുളക്, ഇഞ്ചി എന്നിവയുടെ ഹെർബൽ കോമ്പിനേഷൻ വേദനയും വീക്കവും കുറയ്ക്കുന്നതായി കണ്ടെത്തിയിരുന്നു. ഹൃദയാരോഗ്യം ഇഞ്ചി, മഞ്ഞള്‍ കോമ്പിനേഷന്‍ ശരീരവീക്കം കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. കൂടാതെ രക്തസമ്മർദം കുറയ്ക്കാനും സഹായിക്കും. ഹൃദ്രോഗത്തിനുള്ള പ്രധാന അപകട ഘടകങ്ങളിലൊന്നാണ് ഉയർന്ന രക്തസമ്മർദം. മഞ്ഞൾ ആതെറോസ്ക്ലെറോസിസ് (ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത്) തടയാനോ മന്ദഗതിയിലാക്കാനോ സഹായിക്കും. പ്ലാക്ക് അടിഞ്ഞുകൂടുമ്പോൾ, ധമനികൾ ചുരുങ്ങുന്നു, ഇത് രക്തയോട്ടം കുറയ്ക്കുകയും നെഞ്ചുവേദന അല്ലെങ്കിൽ ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യും. പൊണ്ണത്തടി പൊണ്ണത്തടി കുറയ്ക്കാനും ഈ ഇഞ്ചി-മഞ്ഞള്‍ കോമ്പിനേഷന്‍ ഫലപ്രദമാണ്. മഞ്ഞളില്‍ അടങ്ങിയ കുർക്കുമിൻ കൊഴുപ്പ് കോശങ്ങൾ നശിക്കുകയും പുതിയ കൊഴുപ്പ് കോശങ്ങൾ ഉണ്ടാകുന്നത് തടയുകയും ചെയ്യും. കൂടാതെ മെറ്റബോളിസം വര്‍ധിപ്പിക്കാനും ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സൈഡ് ഇഫക്റ്റ്സ് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെങ്കിലും അമിതമായി മഞ്ഞളും ഇഞ്ചിയും കഴിക്കുന്നത് അപകടമാണ്. അവ രക്തം നേർപ്പിക്കും. അതിനാല്‍ രക്തം നേർപ്പിക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍ ഇഞ്ചി-മഞ്ഞള്‍ ധാരാളം കഴിക്കുന്നത് രക്തസ്രാവത്തിനുള്ള സാധ്യത വർധിപ്പിക്കും. രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്ന മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇവ പഞ്ചസാരയുടെ അളവ് കുറച്ചേക്കാം. ഉയർന്ന അളവിൽ മഞ്ഞളും ഇഞ്ചിയും കഴിക്കുന്നത് നെഞ്ചെരിച്ചിൽ, ഓക്കാനം, വയറിളക്കം എന്നിവയുൾപ്പെടെയുള്ള ദഹനസംബന്ധമായ അസ്വസ്ഥതകൾക്കുള്ള സാധ്യത വർധിപ്പിക്കും. ഇഞ്ചി-മഞ്ഞള്‍ ഷോട് തെയ്യാറാക്കാന്‍ ചേരുവ ഇഞ്ചി മഞ്ഞൾ കുരുമുളക് ഒരു ഓറഞ്ച് (ഓപ്ഷണൽ) വെള്ളം തയ്യാറാക്കേണ്ട വിധം അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചി, മഞ്ഞള്‍ എന്നിവയിലേക്ക് ഓറഞ്ച് നീര് പിഴിഞ്ഞൊഴിക്കാം. അതിനൊപ്പം അല്‍പം കുരുമുളകും ചേര്‍ക്കാം. ഇവ അല്‍പം വെള്ളം ചേര്‍ത്ത് ഒരു ബ്ലെന്‍ഡറില്‍ അടിച്ചെടുക്കാം. ശേഷം ഒരു അരിപ്പ വെച്ച് അരിച്ച് കുടിക്കാം. ഷോട്ട് ആവശ്യമെങ്കില്‍ അല്‍പം കൂടി വെള്ളമൊഴിച്ച് നേര്‍പ്പിക്കാം. അല്ലെങ്കില്‍ സ്മൂത്തിയില്‍ ചേര്‍ത്തും കുടിക്കാം.
കിസ്മിസ് ദൂധ്; വെള്ളത്തിലല്ല, ഇനി ഉണക്ക മുന്തിരി പാലില്‍ കുതിര്‍ത്ത് കഴിക്കാം
ഉ ണക്കമുന്തിരി വെള്ളത്തിൽ കുതിര്‍ത്ത് കഴിക്കുന്നത് ആരോഗ്യത്തിന് മികച്ചതാണ്. എന്നാല്‍ വെള്ളത്തിന് പകരം ഉണക്കമുന്തിരി ഇനി പാലില്‍ കുതിര്‍ത്തു കഴിക്കാം. കിസ്മിസ് ദൂധ് ആരോഗ്യത്തിന് ഇരട്ടി ഗുണം ചെയ്യുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പവര്‍ഫുള്‍ കോംമ്പിനേഷന്‍ ഉണക്കമുന്തിരി യുടെയും പാലിന്‍റെയും പോഷകങ്ങള്‍ കൂടിച്ചേരുന്നത് കിസ്മിസ് ദൂധിന്‍റെ പോഷകമൂല്യം വര്‍ധിപ്പിക്കുന്നു. ഉണക്കമുന്തിരിയില്‍ ധാരാളം ആന്റി-ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ അവശ്യ ധാതുക്കളും അടങ്ങിയിട്ടുണ്ട്. കൂടാതെ പാലില്‍ കാല്‍സ്യം, പ്രോട്ടീന്‍, വിറ്റാമിന്‍ ഡി തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. പോഷകസമൃദ്ധമാണ് കിസ്മിസ് ദൂധ് പ്രതിരോധശേഷി മെച്ചപ്പെടുത്താനും ദഹനത്തിനും മികച്ചതാണ് കിസ്മിസ് ദൂധ്. ഉണക്കമുന്തിരിയില്‍ അടങ്ങിയ നാരുകളും പാലില്‍ അടങ്ങിയ പ്രോബയോട്ടിക്‌സും കുടലിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഈ കോംമ്പോ നല്ലതാണ്. ഇതില്‍ അടങ്ങിയ വിറ്റാമിന്‍ സിയും ധാതുക്കളും ആന്റി-ഓക്‌സിഡന്റുകളും പിഗ്മെന്റേഷന്‍ കുറയ്ക്കാനും ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കുന്നു. ഉറക്കമില്ലായ്മ പരിഹരിക്കാൻ കിസ്മിസ് ദൂധ് ഉറക്കമില്ലായ്മ പരിഹരിക്കാനും ഇത് മികച്ചതാണ്. കൂടാതെ ഇതില്‍ അടങ്ങിയ പൊട്ടാസ്യവും ആന്റിഓക്‌സിഡന്റുകളും ഉയര്‍ന്നരക്തസമ്മര്‍ദം കുറയ്ക്കാനും കൊളസ്‌ട്രോള്‍ ക്രമീകരിക്കാനും സഹായിക്കും. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. എല്ലുകളുടെ ബലം വര്‍ധിപ്പിക്കാനും ഊര്‍ജ്ജനില മെച്ചപ്പെടുത്താനും ഇത് സഹായിക്കും. എപ്പോഴും യങ് ആയി ഇരിക്കണോ? ദിവസവും ഉണക്കമുന്തിരി കുതിർത്തു കഴിക്കാം കിസ്മിസ് ദൂധ് എങ്ങനെ തയ്യാറാക്കാം ഒരു പിടി ഉണക്കമുന്തിരി ചെറുചൂടു പാലില്‍ ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ കുതിര്‍ത്തു വെയ്ക്കാം. ശേഷം മുന്തിരി നന്നായി വികസിച്ചു വരും. ഇത് രാത്രി കിടക്കുന്നതിന് മുന്‍പ് കുടിക്കാം.
ദിവസം മുഴുവൻ പോസിറ്റീവ് വൈബ്, നേരത്തെ എഴുന്നേല്‍ക്കുന്നത് നല്ലതാണെന്ന് പഠനം
രാ വിലെ നേരത്തെ എഴുന്നേല്‍ക്കുന്നത് മാനസികാരോഗ്യം വര്‍ധിപ്പിക്കുമെന്ന് പഠനം. രാവിലെ വൈകി എഴുന്നേല്‍ക്കുന്നവരെക്കാള്‍ നേരത്തെ എഴുന്നേല്‍ക്കുന്നവര്‍ക്ക് ജീവിത സംതൃപ്തി മികച്ചതും മാനസികാരോഗ്യ പ്രശ്നങ്ങള്‍ കുറവായിരിക്കുമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ മെന്റല്‍ ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു. നല്ല ഉറക്ക ത്തിന് ശേഷം അതിരാവിലെ എഴുന്നേറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് മനസിനെ ഫ്രഷ് ആക്കുന്നതിനൊപ്പം മാനസികാരോഗ്യവും മൊത്തത്തിലുള്ള ക്ഷേമവും മികച്ചതാകുമെന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജ് നടത്തിയ പഠനത്തില്‍ പറയുന്നു. മാര്‍ച്ച് 2020 മുതല്‍ മാര്‍ച്ച് 2022 വരെയുള്ള കാലഘട്ടത്തില്‍ 49,218 പേര്‍ക്കിടയില്‍ നടത്തിയ പന്ത്രണ്ടോളം സര്‍വേകളുടെ ഫലങ്ങള്‍ വിലയിരുത്തിയാണ് പഠനം നടത്തിയത്. രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്ന ശീലം ആ ദിവസത്തിന് ഒരു പോസിറ്റീവ് സമീപനം ഉണ്ടാക്കും. രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നത് ശീലമാക്കിയവരില്‍ മികച്ച ജീവിത സംതൃപ്തി ലഭിക്കുകയും മാനസിക സന്തോഷം വര്‍ധിച്ചതായും കണ്ടെത്തിയതായി പഠനത്തില്‍ വ്യക്തമാക്കി. വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങള്‍ കുറയുന്നതായും കണ്ടെത്തി. കൂടാതെ ഇത് ആളുകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും സഹായിച്ചുവെന്നും ഗവേഷകര്‍ പറയുന്നു. അര്‍ദ്ധരാത്രി മാനസികാരോഗ്യവും മാനസികാവസ്ഥയും മോശമാകുന്നു. വാരാന്ത്യങ്ങളില്‍ മാനസികാരോഗ്യവും മാനസികാവസ്ഥയും കൂടുതല്‍ വ്യതിയാനങ്ങള്‍ കാണിച്ചുവെന്നും പഠനത്തില്‍ പറയുന്നു. സൂര്യപ്രകാശം , മെച്ചപ്പെട്ട ഉറക്കം, ലക്ഷ്യത്തിന്‍റെയും പ്രചോദനത്തിന്‍റെ ബോധം തുടങ്ങിയവയാകാം രാവിലെ എഴുന്നേല്‍ക്കുന്നത് ക്ഷേമത്തെയും മാനസികാരോഗ്യത്തെയും മികച്ചതാക്കാനുള്ള കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്. എങ്കിലും മാനസികാവസ്ഥ ആപേക്ഷികമാണ്. എന്നാല്‍ മാനസികാരോഗ്യവും ക്ഷേമവും കൂടുതൽ സ്ഥിരതയുള്ള അവസ്ഥകളാണെന്നും ഗവേഷകര്‍ പറയുന്നു. സ്വപ്നം കാണുന്നത് മാനസികാരോഗ്യം തകരാറിലാകുന്നതിന്‍റെ സൂചനയോ? എന്താണ് ക്ഷേമം ? ക്ഷേമവും മാനസികാരോഗ്യവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നുവെങ്കിലും രണ്ടും ഒന്നാണെന്ന് പറയാന്‍ കഴിയില്ല. വൈകാരികം, ശാരീരികം, വൈജ്ഞാനികം, മാനസികം, ആത്മീയ ഘടകങ്ങൾ ചേരുന്നതാണ് ക്ഷേമം. ലോകാരോഗ്യ സംഘടനയുടെ നിർവചനപ്രകാരം ജീവിത നിലവാരം, അർത്ഥവും ലക്ഷ്യബോധവും എന്നിവ ഉൾപ്പെടുന്ന സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക സാഹചര്യങ്ങളാൽ നിർണയിക്കപ്പെടുന്ന ഒരു പോസിറ്റീവ് അവസ്ഥയാണ് ക്ഷേമം.