SENSEX
NIFTY
GOLD
USD/INR

Weather

29    C
... ...View News by News Source

എം എഫ്‌ ഹുസൈൻ: സംവേദനക്ഷമമാകുന്ന ചിത്രതലങ്ങൾ

‘കല നന്മയാണ്. അതിന്റെ ആത്യന്തികലക്ഷ്യം ഒരുമയാണ്, പരസ്പരവിശ്വാസവും സഹായവുമാണ്. അത് സംവേദനക്ഷമമായിരിക്കണം’. മക്ബുൽ ഫിദാ ഹുസൈൻ എന്ന എം എഫ് ഹുസൈൻ ചിത്ര‐ശിൽപകലയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. ഈ വാക്കുകളിൽ വിശ്വാസമർപ്പിച്ചാണ് അദ്ദേഹം മാതൃരാജ്യമായ ഇന്ത്യയിൽ ജീവിച്ചത്. സ്വന്തം രാജ്യം തന്റെ ജീവന് സംരക്ഷണം ഉറപ്പു നൽകുന്നതിൽ പരാജയപ്പെട്ടപ്പോൾ പേർഷ്യൻ രാജ്യത്ത് (ഖത്തർ) അഭയം തേടുകയും 2011 ജൂൺ 9ന് വിടപറയുകയും ചെയ്തുവെങ്കിലും ഹുസൈന്റെ സൃഷ്ടികളുടെ സാന്നിദ്ധ്യം കൊണ്ട് ഇന്ത്യൻ ചിത്രകലാരംഗം എക്കാലവും സമ്പന്നമാകുന്ന അനുഭവമാണുള്ളത്. അദ്ദേഹം ആവിഷ്കരിച്ച നവീന ഭാരതീയ കലാശൈലിയുടെ സ്വാധീനം ഇന്നും ഇന്ത്യയിലെ യുവ കലാകാരർക്ക് പ്രചോദനമേകുന്നു. അതോടൊപ്പം തന്റെ കലാവിഷ്കാരങ്ങളിൽ തെളിയുന്ന പൂർണമായ സ്വാതന്ത്ര്യവും ആത്മാർഥതയും എം എഫ് ഹുസൈന്റെ ചിത്രതലങ്ങളിലും പ്രകടമാകുന്നു. ‘നിങ്ങൾ ഗ്രാമത്തിലേക്ക് പോകൂ‐ ജീവിതം കാണൂ, പഠിക്കൂ’‐ എന്ന് ആഹ്വാനം ചെയ്യുന്ന അദ്ദേഹം ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ നിത്യജീവിതം, ദൃശ്യരൂപങ്ങൾ, ഗ്രാമീണ ജീവിത മുഹൂർത്തങ്ങൾ, ഉത്സവാഘോഷങ്ങൾ, പുരാണങ്ങൾ, നാടോടിക്കഥകൾ ഇഴചേരുന്ന പുരാവൃത്തങ്ങൾ എന്നിവയൊക്കെ വിഷയമാക്കിയിട്ടുണ്ട്. ഇവയൊക്കെ തന്റെ കലയ്ക്ക് പിൻബലവും പ്രചോദനവുമായിട്ടുള്ളതായി അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. മഹാഭാരതവും രാമായണവും ഏറെ ഇഷ്ടപ്പെടുന്ന പുരാണ ഗ്രന്ഥങ്ങളെന്ന് പറയുന്ന ഹുസൈൻ അതുമായി ബന്ധപ്പെട്ട് പ്രശസ്തങ്ങളായ നിരവധി പെയിന്റിങ്ങുകൾ രചിച്ചിട്ടുണ്ട്. ഭാരതീയ സംസ്കാരത്തിന്റെ സ്രോതസ്സുകളായ പുരാണേതിഹാസങ്ങളിലെ രൂപങ്ങളുടെയും ക്ലാസിക്കൽ കലാസങ്കൽപങ്ങളിലെ രൂപവർണ പ്രയോഗങ്ങളുടെയും സ്വാധീനം അദ്ദേഹത്തിന്റെ രചനകളിൽ ദൃശ്യമായിരുന്നു. സമകാലിക വിഷയങ്ങളെക്കൂടി ചേർത്തുകൊണ്ടാണ് ഇത്തരം ചിത്രങ്ങൾ അദ്ദേഹം വരച്ചത്. ലോകത്തിന്റെ വിവിധയിടങ്ങൾ സന്ദർശിച്ച് അവിടത്തെ സാംസ്കാരികമായ അടയാളപ്പെടുത്തലുകളെ നമ്മുടെ സംസ്കാരവുമായി ചേർത്തുവെച്ചുകൊണ്ട് പുതിയ ചിത്രഭാഷ സ്വരൂപിച്ച ചിത്രകാരനാണ് എം എഫ് ഹുസൈൻ. ഇന്ത്യയിലും വിദേശത്തും നടത്തിയ യാത്രകളിൽ അവിടങ്ങളിലെ വൈവിധ്യമാർന്ന സംസ്കാരങ്ങളെയും ആ സംസ്കൃതിയിൽ ജീവിക്കുന്ന മനുഷ്യരെയും ക്യാമറയിലൂടെ ഒപ്പിയെടുക്കുകയും കൂടുതൽ പഠിക്കുകയും ചെയ്യുന്ന ശീലവും അദ്ദേഹത്തിനുണ്ടായിരുന്നു. ആ പഠനങ്ങളിലൂടെയാണ് ഹുസൈൻ ചിത്രങ്ങളിലെ മുഖ്യമായ ദൃശ്യഘടകം മനുഷ്യ‐മൃഗരൂപങ്ങളാകുന്നത്. അവരുടെ ചലനരീതികൾ, അംഗചലനങ്ങളുടെ പ്രത്യേകതകൾ, ഭാവങ്ങൾ എന്നിവ ആവാഹിച്ചുകൊണ്ട് പുതിയൊരു കാഴ്ചാനുഭവമായാണ് ആസ്വാദകർക്കു മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത്. നാട്യശാസ്ത്രത്തിലെ ചില മാതൃകകളുമായി ഇഴചേർത്തുകൊണ്ടുള്ള അമൂർത്തമായ ആവിഷ്കാരരീതി അദ്ദേഹം സ്വീകരിക്കുമ്പോഴും ചിത്രങ്ങൾ യഥാതഥമായി നമ്മോട് സംവദിക്കുന്നു. മറ്റൊരർഥത്തിൽ പറയുമ്പോൾ പുരാതന ഭാരതീയ ശിൽപങ്ങളിലെ (ഗുപ്തകാലശിൽപങ്ങൾ‐ അജന്ത/എല്ലോറ ചിത്രശിൽപങ്ങൾ) ശരീരഘടന ചലനാത്മകമായി പരിവർത്തനം ചെയ്യുകയായിരുന്നു അദ്ദേഹം. പാരന്പര്യ പ്രതീകങ്ങളിലുള്ള നിശ്ചലാവസ്ഥയെ സമകാലിക ജീവിതത്തിലെ ചലനാവസ്ഥയുമായി സമന്വയിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ചിത്രങ്ങൾക്ക് രൂപപരിണാമം നൽകിയത്. നാടകീയമായ താളബോധത്തോടെ ചിത്രതലത്തിലെ രൂപങ്ങളും ഒപ്പം ചേരുന്നു. സാമൂഹ്യ‐രാഷ്ട്രീയ‐സാംസ്കാരിക സംഭവങ്ങളെയും വ്യക്തികളെയും തന്റെ കാഴ്ചപ്പാടിലൂടെ ക്യാൻവാസിലേക്ക് അദ്ദേഹം ആവാഹിച്ചിട്ടുണ്ട്. മദർ തെരേസയോടുള്ള ആദരവ് പ്രകടമാക്കുന്ന ചിത്രങ്ങൾ, അടിയന്തരാവസ്ഥക്കാല ചിത്രങ്ങൾ, മാധുരി ദീക്ഷിത് ചിത്രങ്ങൾ തുടങ്ങി കേരള സീരീസ്, കുതിര പരന്പരകൾ, കൃഷ്ണ സീരീസ്, ഹനുമാൻ ചിത്രങ്ങളടക്കമുള്ള പരന്പരചിത്രങ്ങൾ എണ്ണമറ്റതാണ്. പ്രതീകങ്ങളായും സൂചകങ്ങളായും വരകളിലൂടെയും വർണങ്ങളിലൂടെയുമാണ് ഹുസൈൻ ചിത്രങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റിയത്. പ്രാഥമിക നിറങ്ങളുടെയും ദ്വിതീയ നിറങ്ങളുടെയും പശ്ചാത്തലത്തിൽ ഊന്നിനിന്നുകൊണ്ടുള്ള പുതിയ നിറക്കൂട്ടുകളിൽ വരഞ്ഞ രൂപങ്ങൾ കാഴ്ചക്കാരുടെ മനസ്സിൽ എക്കാലവും വർണാഭമായി തെളിഞ്ഞുനിന്നിരുന്നു. മറ്റ് പരന്പര ചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായി കുതിരകളുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങൾ എം എഫ് ഹുസൈൻ വരച്ചിട്ടുണ്ട്. ശക്തി, പൗരുഷം, വേഗം എന്നിവയുടെ പ്രതീകമാകുന്ന ഊർജപ്രവാഹമായിട്ടാണ് അദ്ദേഹം കുതിരകളെ ചിത്രങ്ങളുടെ ഭാഗമാക്കിയത്. രഥം വലിക്കുന്ന കുതിരകൾ, പ്രപഞ്ചത്തിലേക്ക് പായുന്ന പറക്കും കുതിരകൾ, മനുഷ്യരൂപങ്ങൾക്കൊപ്പമുള്ള കരുത്തിന്റെ പ്രതീകമാകുന്ന കുതിരകൾ അങ്ങനെ വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിലാണ് കുതിരകളെ അവതരിപ്പിച്ചിട്ടുള്ളത്. ആന്ധ്രാപ്രദേശിലുണ്ടായ കൊടുങ്കാറ്റിന്റെ ഭീകരതകൾ നേരിട്ട മനുഷ്യരെയാണ് ‘കുട’ എന്ന പരന്പരയിലൂടെ അദ്ദേഹം ആവിഷ്കരിച്ചത്. 1915 സെപ്തംബർ 15ന് മഹാരാഷ്ട്രയിലെ പാന്ഥർപൂരിലാണ് മക്ബുൽ ഫിദാ ഹുസൈന്റെ ജനനം. കുട്ടിക്കാലത്ത് ‘മദ്രസ’യിൽനിന്ന് കാലിഗ്രാഫിയിൽ (ആലങ്കാരികമായി അക്ഷരമെഴുതുന്ന കല) പരിശീലനം നേടി. അക്ഷരങ്ങൾ എഴുതാനുള്ള പരിശീലനത്തിൽ നിന്നാണ് മനുഷ്യരുടെയും മൃഗങ്ങളുടെയും മറ്റു വസ്തുക്കളുടേയുമൊക്കെ രൂപങ്ങൾ വരയ്ക്കാനാരംഭിക്കുന്നത്. അതിൽ ബാലനായ ഹുസൈൻ മിടുക്കു കാണിച്ചു. കുട്ടിക്കാലത്തുതന്നെ മാതാവ് നഷ്ടപ്പെട്ട ഹുസൈൻ ഒറ്റപ്പെട്ടു. രണ്ടാം വിവാഹം ചെയ്ത പിതാവിനൊപ്പമായിരുന്നില്ല ഹുസൈന്റെ ബാല്യകാലം. ദാരിദ്ര്യപൂർണമായ ജീവിതം ബറോഡയിലും ഇൻഡോറിലുമുള്ള മദ്രസകളിലൂടെയായിരുന്നു. വിദ്യാഭ്യാസം തടസ്സപ്പെട്ടു. ഉപജീവനാർഥം തയ്യൽക്കടയിൽ ജോലിക്കുചേർന്നു. അപ്പോഴും ഹുസൈന് ചിത്രരചനയിലായിരുന്നു താൽപര്യം. തുടർന്ന് ഇൻഡോറിലെ ചിത്രകലാ മഹാവിദ്യാലയത്തിലെ ഈവനിംഗ് ക്ലാസിൽ ചേർന്നു. മൂന്നുവർഷത്തെ കലാപഠനത്തിലൂടെ മുതിർന്ന ചിത്രകാരന്റെ കരവിരുതും വൈദഗ്ധ്യവും ആത്മവിശ്വാസവും അദ്ദേഹം നേടി. 1932ൽ പതിനേഴാം വയസ്സിൽ ഇൻഡോറിൽ നടന്ന ചിത്രപ്രദർശനത്തിൽ സ്വർണ മെഡൽ ലഭിച്ചതോടെയാണ് ഹുസൈൻ ചിത്രകലാരംഗത്ത് സജീവമാകുന്നത്. പിന്നീട് തൊഴിൽ തേടി മുംബൈയിൽ എത്തുകയും സിനിമാ പോസ്റ്റർ വരയ്ക്കുന്ന ജോലി ലഭിക്കുകയും ചെയ്തു. സിനിമയ്ക്കായുള്ള ചിത്രങ്ങൾ വരയ്ക്കുന്നതിനോടൊപ്പം ക്രിയേറ്റീവ് ആയ ചിത്രങ്ങൾ വരയ്ക്കാനും അദ്ദേഹം സമയം കണ്ടെത്തി. മുംബൈയിലെ ചിത്രപ്രദർശനങ്ങളിൽ പങ്കെടുക്കാനും പ്രമുഖ കലാകാരരുമായി സർഗാത്മക സംവാദങ്ങളിൽ ഏർപ്പെടാനും ഹുസൈൻ താൽപര്യം കാണിച്ചിരുന്നു. 1947ൽ ബോംബെ ആർട്സ് സൊസൈറ്റി നടത്തിയ പ്രദർശനത്തിൽ പുരസ്കാരം നേടിയതോടെയാണ് അദ്ദേഹം കലാരംഗത്ത് അറിയപ്പെടാൻ തുടങ്ങുന്നത്. അക്കാലത്ത് പ്രശസ്ത ചിത്രകാരന്മാരായിരുന്ന രാസ, അക്ബർ പദംസി, സൂസ എന്നിവരുടെ നേതൃത്വത്തിൽ ബോംബേയിൽ പ്രവർത്തിച്ചിരുന്ന പ്രോഗ്രസീവ് ആർട് ഗ്രൂപ്പിൽ ഹുസൈനും അംഗമായി ചേർന്നു. നവോത്ഥാനകാല കലയിലെ പരിമിതികൾ മറികടന്നുകൊണ്ട് ചിത്രകലയ്ക്ക് പുതിയൊരു ദിശാബോധം നൽകാനാണ് ഈ സംഘടനയും ഒപ്പമുള്ള ചിത്രകാരരും ശ്രമിച്ചത്. പാശ്ചാത്യ കലാരംഗത്തുണ്ടാകുന്ന കലാപ്രവണതകൾക്ക് സമാനമായ നവീനമായ കലാസങ്കേതങ്ങൾ ഇവർ സ്വന്തം രചനകളിലൂടെ ആവിഷ്കരിച്ചു. ഗാന്ധിയുടെ മരണം ക്യൂബിസത്തിെന്റെയും സർറിയലിസത്തിന്റെയും എക്സ്പ്രഷനിസത്തിന്റെയും അടയാളപ്പെടുത്തലുകളെ പുതിയൊരു കാഴ്ചയായി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. വ്യത്യസ്തമായ അവതരണരീതിയോടെ, മനുഷ്യരൂപങ്ങളെ ശക്തിയുള്ള രേഖകൾക്കുള്ളിൽ ആവാഹിച്ചവതരിപ്പിച്ച വിശാലമായ ചിത്രതലങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങൾ. രൂപങ്ങൾ പ്രതീകങ്ങളായും ചില അടയാളങ്ങളുമായിട്ടാണ് വിഷയങ്ങളുമായി സംവദിച്ചിരുന്നത്. രേഖാവിന്യാസത്തിലും രൂപങ്ങളുടെ ഇഴചേരലിലും ഔചിത്യബോധത്തോടെയുള്ള വർണപ്രയോഗത്തിലും ഹുസൈൻ ചിത്രങ്ങൾ ഇന്ത്യൻ ചിത്രകലയുടെ ഭാഗമാകുകയും കൂടുതൽ ശ്രദ്ധേയമാകുകയും ചെയ്തു. പിന്നീടുള്ള അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളിൽ പ്രതീകാത്മക ചിഹ്നങ്ങളും അക്ഷരങ്ങളും മനുഷ്യ‐മൃഗരൂപങ്ങളും താളക്രമത്തിൽ വിന്യസിക്കപ്പെടുന്ന വർണങ്ങളും ശിൽപസമാനമായ കനമുള്ള രേഖകളിലൂടെയുള്ള രൂപങ്ങളും അവയുടെ ചലനങ്ങളും (പ്രത്യേകിച്ച് സ്ത്രീരൂപങ്ങളുടെ) ഇന്ത്യൻ ക്ലാസിക്കൽ, നാടൻ കലാധാരകളുടെ ശക്തിയാവാഹിച്ചവയെന്ന് കാണാം. ഈയൊരു സഞ്ചാരവഴിയിലൂടെയാണ് വിഖ്യാത ചിത്രകാരനായി എം എഫ് ഹുസൈൻ ലോകശ്രദ്ധയിൽപെടുന്നത്. ഏഴ് പതിറ്റാണ്ടു നീണ്ട കലാസപര്യക്ക് പത്മശ്രീ, 1973ൽ പത്മഭൂഷൺ, 1989ൽ പത്മവിഭൂഷൺ എന്നീ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഇത്രയൊക്കെ ആദരവുകൾ അദ്ദേഹത്തിനു നൽകിയെങ്കിലും ഈ കലാകാരന്റെ ജീവന് സംരക്ഷണം നൽകാൻ നമ്മുടെ ഭരണകൂടത്തിന് കഴിഞ്ഞില്ല. 2006ൽ ഹുസൈന്റെ ചിത്രങ്ങൾ അഹമ്മദാബാദിലെ ഗ്യാലറിയിൽ പ്രദർശിപ്പിക്കുമ്പോൾ ഒരുസംഘം വർഗീയവാദികൾ ചിത്രങ്ങൾ നശിപ്പിക്കുന്ന സാഹചര്യമുണ്ടായി. 1976ൽ വരച്ച സരസ്വതി പരന്പരയിലെ ചിത്രത്തിൽ ദേവിയെ നഗ്നയായി ചിത്രീകരിച്ചുവെന്ന കാരണം പറഞ്ഞായിരുന്നു ആക്രമണം. ആ ചിത്രപരന്പരയിലെ നാടൻകല‐ഗോത്രകല എന്നിവയുടെ സ്വാധീനത്തെക്കുറിച്ച് എം എഫ് ഹുസൈൻ വിശദീകരിച്ചുവെങ്കിലും മതമൗലികവാദികൾ അദ്ദേഹത്തിനെതിരെയുള്ള ആക്രമണം തുടർന്നു. അദ്ദേഹത്തിനെതിരെ കോടതിയിൽ കേസുകളും നൽകി. രാജ്യത്തെ കലാലോകം മുഴുവൻ ഹുസൈന് പിന്തുണ പ്രഖ്യാപിക്കുകയും ആക്രമണത്തിനെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. കേരള സർക്കാർ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ബഹുമതിയായ രാജാരവിവർമ പുരസ്കാരം എം എഫ് ഹുസൈന് പ്രഖ്യാപിച്ചുവെങ്കിലും അത് വാങ്ങാൻപോലും അദ്ദേഹത്തെ മതതീവ്രവാദികൾ അനുവദിച്ചില്ല. കലാകാരന്റെ അന്തസും ആത്മാഭിമാനവും ചോദ്യംചെയ്യുന്ന ഈയൊരവസ്ഥയിലാണ് അദ്ദേഹം ഖത്തറിൽ അഭയം തേടിയത്. തുടർന്ന് ഖത്തർ ഭരണകൂടം അദ്ദേഹത്തിന് പൗരത്വം നൽകുകയും ഹുസൈൻ സജീവ ചിത്രരചന തുടരുകയും ചെയ്തു. ഉണങ്ങാത്ത ബ്രഷും ചലനാത്മകമായ രൂപങ്ങളും 96‐ാം വയസ്സിൽ അദ്ദേഹം കലാലോകത്തോട് വിടപറയുന്നതുവരെ ഒപ്പമുണ്ടായിരുന്നു. ചിന്ത വാരികയിൽ നിന്ന്

ദേശാഭിമാനി 25 Jul 2024 1:20 pm

മസാലബോണ്ട് മാർക്കറ്റ് സംബന്ധിച്ച്‌ പ്രാഥമിക ധാരണപോലും ഇല്ലാത്ത മാധ്യമപ്രവർത്തകർ'; മനോരമ വ്യാജവാർത്തക്കെതിരെ തോമസ്‌ ഐസക്‌

മസാലബോണ്ട് മാർക്കറ്റ് സമബന്ധിച്ച് പ്രാഥമിക ധാരണപോലും ഇല്ലാത്തവരാണ് വ്യാജവാർത്തകൾ ചമയ്ക്കുന്നതെന്ന് ഡോ. ടി എം തോമസ് ഐസക്. മസാലബോണ്ട് മാർക്കറ്റ് എങ്ങനെയാണു പ്രവർത്തിക്കുന്നതെന്ന പ്രാഥമിക വിവരമുള്ള ഒരുത്തൻ ഇങ്ങനെ പറയുമോ? റിസർവ്വ് ബാങ്കിന്റെ ചട്ടപ്രകാരം മസാലബോണ്ട് ഇറക്കുന്നതിന് അംഗീകൃത ബാങ്കുകളായ ഏജൻസികളെ ചുമതലപ്പെടുത്തണം. അവർ ടെണ്ടർ വിളിച്ച് ഏറ്റവും താഴ്ന്ന് നിരക്ക് ക്വാട്ട് ചെയ്യുന്നവരുടെ വിവരം കിഫ്ബിയെ അറിയിക്കും. അതിന്റെ അടിസ്ഥാനത്തിലാണ് ബോണ്ട് വിൽക്കുന്നത് ഐസക് പറഞ്ഞു. എക്സാലോജികോ സിസ്റ്റംസ് കമ്പനിയുമായി ബന്ധപ്പെട്ട മലയാള മനോരമ വ്യാജവാർത്തയിലാണ് തോമസ് ഐസകിന്റെ പ്രതികരണം. ഐസകിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് പൂർണരൂപം: ബാംഗ്ലൂരിലെ എക്സാലോജിക് കമ്പനി സിഎംആർഎൽ കമ്പനിയുമായി സർവ്വീസ് കരാറിലേർപ്പെട്ട് നിയമാനുസൃതമായി ഫീസ് വാങ്ങിയതിനെ മാസപ്പടിയായി കഴിഞ്ഞ ഏതാനും മാസങ്ങളായി മാധ്യമങ്ങളും പ്രതിപക്ഷവും ആഘോഷിച്ചുവരികയായിരുന്നു. മാത്യു കുഴൽനാടൻ അത് കോടതിയിൽകൊണ്ടുപോയി തിരിച്ചടി നേടിയശേഷം പ്രതിപക്ഷം വലിയ ഇച്ഛാഭംഗത്തിലായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ബിജെപിയുടെ ഷോൺ ജോർജ്ജ് പുതിയൊരു ആക്ഷേപവുമായിട്ടു വരുന്നത്. എക്സാലോജികിന് ദുബായിയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനമുണ്ടത്രേ. അതിലേക്ക് കേരള സർക്കാരുമായി ബന്ധമുള്ള പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിൽ എസ്എൻസി ലാവലിനും 2016-19 കാലത്ത് പലതവണ പണം നിക്ഷേപിച്ചിട്ടുണ്ടത്രേ. “ഈ കമ്പനി സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ” കേന്ദ്ര സർക്കാരിന്റെ നിരീക്ഷണത്തിൽ ആയിരുന്നത്രേ. ഷോൺ ഇഡിക്കും തെളിവുകൾ കൊടുത്തിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കോടതിയിലും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇന്ന് എല്ലാ പത്രങ്ങളും വളരെ പ്രാധാന്യത്തോടെ വാർത്തയും നൽകിയിട്ടുണ്ട്. മലയാള മാധ്യമ പ്രവർത്തനത്തിന്റെ നിലവാരത്തിലേക്ക് വിരൽചൂണ്ടുന്നതാണ് ഈ സംഭവം. ഒരാൾക്കുപോലും ഗൂഗിൾ ചെയ്ത് ദുബായിയിലെ എക്സാലോജിക് കമ്പനിയുടെ വെബ്സൈറ്റ് പരിശോധിച്ചിരുന്നെങ്കിൽ അവർ ഒന്ന് കാണുമായിരുന്നു: വീണയുടെ കമ്പനിയുടെ പേര് എക്സാലോജിക് സൊല്യൂഷൻസ് എന്നാണ്. ദുബായ് കമ്പനിയുടെ പേര് എക്സാലോജിക് കൺസൾട്ടിംഗ് എന്നാണ്. ദുബായ് കമ്പനിക്ക് വിശദീകരണം ആവശ്യപ്പെട്ട് ഒരു മെയിൽ അയച്ചിരുന്നെങ്കിൽ അവർ ഇപ്പോൾ വൈബ് സൈറ്റിൽ ഇട്ടിരിക്കുന്ന വിശദീകരണം മാധ്യമ പ്രവർത്തകർക്ക് അയച്ചുകൊടുക്കുമായിരുന്നു. ദുബായ് കമ്പനിക്ക് അഞ്ച് കോർപ്പറേറ്റ് ഓഫീസുകളാണുള്ളത്. മൂന്നെണ്ണം യുഎഇയിലും ഒരെണ്ണം ലണ്ടനിലും മറ്റൊന്ന് ബാംഗ്ലൂരുമാണ്. ബാംഗ്ലൂരിലെ കമ്പനിയിലെ പേര് എക്സാലോജികോ സിസ്റ്റംസ് ആൻഡ് സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ്. എന്നു മാത്രമല്ല, ഇവയല്ലാതെ മറ്റൊരു സ്ഥാപനവുമായി തങ്ങൾക്ക് ബന്ധമില്ലെന്നും ഷോൺ പറയുന്ന മലയാളികളായ ഉടമസ്ഥർക്ക് ഒരു രാഷ്ട്രീയ ബന്ധവുമില്ലെന്നും അവർ വ്യക്തമാക്കുന്നു. ഈ കള്ളക്കഥ ആര് മെനഞ്ഞതാണ്? മറ്റു പത്രങ്ങളിലെല്ലാം ഇന്നാണ് വാർത്ത. പക്ഷേ, ഷോണിന്റെ പത്രസമ്മേളനത്തിനു മുമ്പ് ഇന്നലെ തന്നെ മനോരമ ഒരു എക്സ്ക്ലൂസീവ് പോലെ ഇതു സംബന്ധിച്ച് ഒന്നാം പേജിൽ തലക്കെട്ടായി കൊടുത്തിട്ടുണ്ട്. ആര് ആരിൽ നിന്ന് പഠിച്ച കഥയാണാവോ ഇത്? റിപ്പോർട്ടിൽ ഒരു ബോക്സിൽ എന്നെക്കുറിച്ചും പരാമർശമുണ്ട്. കിഫ്ബി മസാലബോണ്ട് കേസിൽ ഇഡി അന്വേഷണം നടത്തവേ ഇതു സംബന്ധിച്ച് ഒരു വർഷം മുമ്പ് വിവരം ലഭിച്ചിരുന്നുവത്രേ. ഇനിയാണ് ഹൈലൈറ്റ്. “മസാലബോണ്ട് കേസ് അന്വേഷണത്തിനെതിരെ മുൻമന്ത്രി തോമസ് ഐസക്ക് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കിഫ്ബിയുമായി നേരിട്ട് ബന്ധമില്ലാത്തവരുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തേടുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന വാദം ഉയർത്തിയിരുന്നു. എന്നാൽ ഈ വ്യക്തികളും കുടുംബാംഗങ്ങളും ആരാണെന്നു വ്യക്തമാക്കിയിരുന്നില്ല.”ഹോ... എന്തൊരു ദുരൂഹത!. ആറ് ശതമാനം പലിശയ്ക്ക് വായ്പ കിട്ടുമായിരുന്നത് വേണ്ടെന്നുവച്ചിട്ടാണ് 9.7 ശതമാനത്തിന് കനേഡിയൻ പെൻഷൻ ഫണ്ടിന് ബോണ്ട് വിറ്റതത്രേ. ഈ പലിശ വ്യത്യാസത്തിന്റെ ലാഭവും ദുബായ് കമ്പനിയിലേക്ക് ഒഴുകിയിട്ടുണ്ടത്രേ. കനേഡിയൻ പെൻഷൻ ഫണ്ട് ലാവലിന്റെ ഉപകമ്പനിയാണെന്നും നിരീക്ഷണമുണ്ട്. പെൻഷൻ ഫണ്ട് മറ്റുപല കമ്പനികളിലെന്നപോലെ ലാവിന്റെ ഷെയറും വാങ്ങിയിട്ടുണ്ടാകാം. അത് എങ്ങനെ പെൻഷൻ ഫണ്ടിനെ ലാവിന്റെ ഉപകമ്പനിയാക്കും? മസാലബോണ്ട് മാർക്കറ്റ് എങ്ങനെയാണു പ്രവർത്തിക്കുന്നതെന്ന പ്രാഥമിക വിവരമുള്ള ഒരുത്തൻ ഇങ്ങനെ പറയുമോ? റിസർവ്വ് ബാങ്കിന്റെ ചട്ടപ്രകാരം മസാലബോണ്ട് ഇറക്കുന്നതിന് അംഗീകൃത ബാങ്കുകളായ ഏജൻസികളെ ചുമതലപ്പെടുത്തണം. അവർ ടെണ്ടർ വിളിച്ച് ഏറ്റവും താഴ്ന്ന് നിരക്ക് ക്വാട്ട് ചെയ്യുന്നവരുടെ വിവരം കിഫ്ബിയെ അറിയിക്കും. അതിന്റെ അടിസ്ഥാനത്തിലാണ് ബോണ്ട് വിൽക്കുന്നത്. ഇതൊക്കെ സംബന്ധിച്ച് പ്രാഥമിക ധാരണപോലും ഇല്ലാത്തവരാണ് ഇത്തരം വാർത്തകൾ ചമയ്ക്കുന്നത്. ആരോപണം തെറ്റെങ്കിൽ തനിക്കെതിരെ മാനനഷ്ട കേസ് കൊടുക്കട്ടേയെന്നാണ് ഷോൺ ജോർജിന്റെ വെല്ലുവിളി. ബഹുമാനപ്പെട്ട കോടതിയോട് വിനീതമായ ഒരു അഭ്യർത്ഥനയേയുള്ളൂ. ഇദ്ദേഹത്തെപോലുള്ള ശല്യക്കാരനായ വ്യവഹാരി നൽകിയിരിക്കുന്ന ഉപഹർജി പിൻവലിക്കാൻ അനുവദിക്കരുത്. കുഴൽനാടൻ കേസിലെന്നപോലെ ഒരു തീർപ്പുണ്ടാക്കണം.

ദേശാഭിമാനി 15 Jul 2024 3:19 pm

ഇന്ത്യ തകരില്ല; വിശ്വാസം മറയാക്കിയുള്ള ചൂഷണത്തെ ജനങ്ങൾ തോൽപ്പിച്ചു: എം സ്വരാജ്

തിരുവനന്തപുരം >ഭരണഘടന തകർക്കാനും രാജ്യത്തെ മതരാഷ്ട്രമായി പ്രഖ്യാപിക്കാനുമുള്ള സംഘപരിവാർ നീക്കത്തിന് തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനി റസിഡന്റ് എഡിറ്ററുമായ എം സ്വരാജ്. നാനൂറ് സീറ്റ് പിടിക്കുമെന്ന് അഹങ്കരിച്ചവർക്ക് മുന്നൂറ് പോലും നേടാനായില്ല എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. കേരളത്തിൽ കൂടുതൽ മെച്ചപ്പെട്ട വിജയം എൽഡിഎഫ് അർഹിച്ചിരുന്നുവെന്നും ജനവിധി അംഗീകരിച്ച് പിശകുകൾ തിരുത്തി മുന്നോട്ട് പോകുമെന്നും എം സ്വരാജ് കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം ഇന്ത്യ തകരില്ല. വിജയങ്ങൾ പല വിധത്തിലുണ്ട്. വിജയികൾക്ക് ആഹ്ലാദിക്കാനോ ആവേശം കൊള്ളാനോ യാതൊരു വകയും നൽകാത്ത നിറം മങ്ങിയ വിജയത്തിന് ഉദാഹരണമാണ് പതിനെട്ടാം ലോകസഭാ തിരഞ്ഞെടുപ്പിലെ ബി ജെ പി യുടെ വിജയം. രാജ്യത്തെ നാണം കെടുത്തിയ വർഗ്ഗീയ പ്രചരണത്തിനു ശേഷം നാനൂറ് സീറ്റ് പിടിക്കുമെന്ന് അഹങ്കരിച്ചവർക്ക് മുന്നൂറ് തികയുന്നില്ല. ബി ജെ പിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കില്ല എന്ന് ഉറപ്പായിരിക്കുന്നു. ബി ജെ പിക്ക് സർക്കാരുണ്ടാക്കാൻ കഴിയുമോ? കഴിഞ്ഞാൽ തന്നെ 'പുതിയ' സഖ്യകക്ഷികളുടെ തണലിൽ എത്ര നാൾ ഭരിക്കും.? അതോ പതിവുപോലെ പണക്കിഴിയുമായി ജനാധിപത്യത്തെ വിലക്കെടുക്കാൻ ഇറങ്ങുമോ ? കാത്തിരുന്നു കാണാം. ഏതായാലും ഒന്നുറപ്പായിരിക്കുന്നു. ഭരണഘടനയെ തകർക്കാനോ മതരാഷ്ട്ര പ്രഖ്യാപനം നടത്താനോ തൽക്കാലം സംഘപരിവാരത്തിന് സാധിക്കില്ല. സ്വന്തം പേര് ആവർത്തിച്ചു കൊണ്ട് ഗാരണ്ടിയെന്ന് ആക്രോശിക്കുകയും സ്വയം ദൈവമാണെന്ന് അവകാശപ്പെടുകയും ചെയ്ത പ്രധാനമന്ത്രിയുടെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. ഉത്തരേന്ത്യയിലെ സാധാരണക്കാർ ബി ജെ പിയെ കയ്യൊഴിയുന്നതിൻ്റെ തെളിവായി ഈ തിരഞ്ഞെടുപ്പ് മാറി. വിശ്വാസത്തെ മറയാക്കി ഇന്ത്യയെ ചൂഷണം ചെയ്യാനുള്ള നീക്കം ഫൈസാബാദിലെ ജനങ്ങൾ തോൽപിച്ചതും കാണാതിരുന്നു കൂടാ. യാഥാർത്ഥ്യബോധവും പ്രായോഗിക ബുദ്ധിയും ഉള്ള ഒരു കരുത്തുറ്റ നേതൃത്വം കോൺഗ്രസിനുണ്ടായിരുന്നെങ്കിൽ 'ഇന്ത്യ കൂട്ടായ്മ' ഭൂരിപക്ഷം സീറ്റുകൾ നേടി അധികാരത്തിലെത്തുമായിരുന്നു എന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. പിന്നെ, കേരളം പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ പൊതുവെ പ്രകടമാവുന്ന വലതുപക്ഷ ചായ്വ് ഇത്തവണയും കേരളത്തിൽ തുടർന്നു. കഴിഞ്ഞ തവണ എൽ ഡി എഫിന് ഒരു സീറ്റാണ് ലഭിച്ചത്. ഇത്തവണയും ഒരു സീറ്റ്. ആറ്റിങ്ങലിൽ വിജയത്തോളമെത്തിയ പരാജയമാണുണ്ടായത്. എൻഡിഎ ഒരു സീറ്റിൽ വിജയിച്ചു. ഇതിനു മുമ്പ് 2004 ൽ എൻ ഡി എ ഒരു സീറ്റിൽ ജയിച്ചിരുന്നു. മൂവാറ്റുപുഴയിൽ . പക്ഷേ പിന്നീടൊരിക്കലും അവിടെയവരുടെ പൊടി പോലും കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടുമില്ല. തൃശൂരിലെ എൻ ഡി എ വിജയത്തിൻ്റെ കാരണം തേടി അലയേണ്ടതില്ല . കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച ഒരു ലക്ഷത്തിനടുത്ത് വോട്ടുകൾ ഇത്തവണ അവർ എൻ ഡി എ യ്ക്ക് ഉദാരമായി സംഭാവന നൽകി. അങ്ങനെ തൃശൂരിലെ എൻ ഡി എ വിജയം ഉറപ്പാക്കിയത് കോൺഗ്രസാണ്. കേരളത്തിൽ കൂടുതൽ മെച്ചപ്പെട്ട വിജയം എൽ ഡി എഫ് അർഹിച്ചിരുന്നു. പക്ഷേ അതുണ്ടായില്ല. ജനവിധി അംഗീകരിക്കുന്നു. മികച്ച വിജയം ലഭിക്കാതെ പോയതെന്തുകൊണ്ടാണെന്ന് വിശദമായി പരിശോധിക്കും. പിശകുകൾ പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തും. ജനങ്ങൾക്കിടയിൽ തെറ്റായ ധാരണകളുണ്ടെങ്കിൽ അവരെ വസ്തുതകൾ ബോധ്യപ്പെടുത്തും. ജനങ്ങൾക്കു വേണ്ടി കൂടുതൽ കരുത്തോടെ പ്രവർത്തിക്കും. 1977ൽ പൂജ്യം സീറ്റു നേടിയ പാർട്ടി 1980 ൽ കേരളം ഭരിക്കുന്ന പാർട്ടിയായി മാറിയത് അങ്ങനെയാണ് . 2019ൽ ഒരു സീറ്റ് മാത്രം നേടിയ പാർട്ടി 2021ൽ തുടർഭരണം നേടിയതും അങ്ങനെ തന്നെയാണ്. ഒരു തിരഞ്ഞെടുപ്പും അവസാനത്തേതല്ല. സമരം തുടരും. മുന്നേറും . വിജയിക്കും . തീർച്ച . - എം സ്വരാജ് .

ദേശാഭിമാനി 15 Jul 2024 3:13 pm

‘എൽഡിഎഫിന്റെ അടിത്തറ തകർന്നുവെന്ന്‌ ആർപ്പുവിളിക്കുന്നവർക്കു വേണ്ടി’- ഡോ. ടി എം തോമസ്‌ ഐസക്‌ എഴുതുന്നു

‘ഇന്ത്യാ മുന്നണിയാണ് ബിജെപിയെ തോൽപ്പിച്ച് ഡൽഹിയിൽ അധികാരത്തിൽ വരേണ്ടത്. ആ സന്ദർഭത്തിൽ ജനങ്ങളുടെയും കേരളത്തിന്റെയും ആവശ്യങ്ങൾ ഉയർത്താൻ ശക്തമായ ഇടതുപക്ഷ പ്രാതിനിധ്യം വേണമെന്നതായിരുന്നല്ലോ എൽഡിഎഫിന്റെ കേന്ദ്ര പ്രചാരണം. ഇത് ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള വലിയ വിഭാഗം മതനിരപേക്ഷ ശക്തികളെ വേണ്ടത്ര ബോധ്യപ്പെടുത്തുന്നതിന് കഴിഞ്ഞില്ലായെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. ഈ ഫലംവച്ച് കേരളത്തിൽ ഇടതുപക്ഷത്തിന്റെ ചരമക്കുറിപ്പ് എഴുതാൻ തിടുക്കംകൂട്ടുന്നവർ 2021-ലെ പോലെ 2026-ലും ഇച്ഛാഭംഗം നേരിടും.’- ഡോ. ടി എം തോമസ്‌ ഐസക്‌ എഴുതുന്നു. ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിന്റെ പൂർണരൂപം പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 33.35 ശതമാനം വോട്ടേ ലഭിച്ചുള്ളൂ. ഒരു സീറ്റും. എൽഡിഎഫിന്റെ അടിത്തറ തകർന്നൂവെന്നെല്ലാം ആർപ്പുവിളിക്കുന്നവർക്കു വേണ്ടി ചില കണക്കുകൾ സൂചിപ്പിക്കട്ടെ. 2009-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 41.95 ശതമാനം വോട്ടും, 2014-ലെ തെരഞ്ഞെടുപ്പിൽ 40.2 ശതമാനം വോട്ടും, 2019-ലെ തെരഞ്ഞെടുപ്പിൽ 35.1 ശതമാനം വോട്ടുമേ ലഭിച്ചുള്ളൂ. പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന്റെ വോട്ടിംഗ് ശതമാനം അനുക്രമമായി കുറഞ്ഞ് 2009-ലെ 41.95 ശതമാനത്തിൽ നിന്നും 2024-ലെ 33.35 ശതമാനമായി താഴ്ന്നിരിക്കുന്നു. ശരാശരി 37.65 ശതമാനം. ഇതുകണ്ട് “അപ്രത്യക്ഷമാകുന്ന ഇടതുപക്ഷം” എന്നൊക്കെ അച്ച് നിരത്തിയവരുണ്ട്. അവരോടൊക്കെ പറയാനുള്ളത് ഇതാണ്: പാർലമെന്റിൽ ഇപ്രകാരം വോട്ട് ശതമാനം അനുക്രമമായി കുറഞ്ഞുവന്ന വേളയിൽ അസംബ്ലി തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ വോട്ട് ശതമാനം എത്ര വീതമാണ്? 2011-ൽ 45.13 ശതമാനം, 2016-ൽ 43.35 ശതമാനം, 2021-ൽ 45.28 ശതമാനം. ശരാശരി 44.59 ശതമാനം. ഇതാണ് പാർലമെന്റിലേക്കും അസംബ്ലിയിലേക്കുമുള്ള വോട്ടിന്റെ പാറ്റേൺ. 2009 മുതൽ ബംഗാളിലെയും ത്രിപുരയിലെയും തകർച്ച, മറ്റു സംസ്ഥാനങ്ങളിലെ വർദ്ധിച്ച ദൗർബല്യം എന്നിവമൂലം ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ പാർലമെന്ററി റോൾ ഗണ്യമായി കുറഞ്ഞു. കേരളത്തിലെ വോട്ടിംഗിലും ഇത് പ്രതിഫലിച്ചിട്ടുണ്ട്. പാർലമെന്റിൽ ബിജെപിയെ ചെറുക്കുന്നതിന് ഇടതുപക്ഷത്തേക്കാൾ കൂടുതൽ ഫലപ്രദമായ റോൾ വഹിക്കാനാവുക കോൺഗ്രസിനാണെന്ന ധാരണ ന്യൂനപക്ഷങ്ങൾക്കിടയിൽ മാത്രമല്ല മറ്റുപല മതനിരപേക്ഷ വിഭാഗങ്ങൾക്കിടയിലും പരന്നെങ്കിൽ അത്ഭുതപ്പെടാനില്ല. ഇത് ഇത്തവണത്തെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും ശക്തമായി. കാരണം ഇടതുപക്ഷവും ഇന്ത്യാ മുന്നണിയിലാണ്. ഇന്ത്യാ മുന്നണിയിലെ ഏറ്റവും പ്രധാനപ്പെട്ട ശക്തി കോൺഗ്രസാണ്. അതുകൊണ്ട് ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിന് വോട്ട് ചെയ്യുകയാണ് വേണ്ടതെന്ന വാദത്തിന് കൂടുതൽ സ്വീകാര്യത ലഭിച്ചെങ്കിൽ അത്ഭുതപ്പെടാനില്ല. ഇതായിരുന്നില്ല 2009-ന് മുമ്പുള്ള സ്ഥിതി. 1989 മുതൽ 2004 വരെയുള്ള കാലത്ത് (1989, 1991, 1996, 1998, 1999, 2004) ആറ് പാർലമെന്റ് തെരഞ്ഞെടുപ്പുകൾ നടന്നു. അവയിൽ ഇടതുപക്ഷത്തിന് 1999-ൽ ലഭിച്ച 43.6 ശതമാനം വോട്ടായിരുന്നു ഏറ്റവും കുറഞ്ഞത്. 2004-ൽ ലഭിച്ച 46.23 ശതമാനം വോട്ട് ആയിരുന്നു ഏറ്റവും കൂടുതൽ. ആറ് തെരഞ്ഞെടുപ്പുകളുടെ ശരാശരി എടുത്താൽ 44.7 ശതമാനം വോട്ട്. ഇതേ കാലയളവിൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളിൽ ലഭിച്ച വോട്ടിന്റെ ശതമാനം എത്രയാണ്? 1987, 1991, 1996, 2001, 2006 എന്നിങ്ങനെ അഞ്ച് അസംബ്ലി തെരഞ്ഞെടുപ്പുകളാണ് ഈ കാലയളവിൽ ഉണ്ടായത്. 2001-ൽ ലഭിച്ച 43.70 ശതമാനം വോട്ടുകളായിരുന്നു ഏറ്റവും താഴ്ന്നത്. 2006-ൽ ലഭിച്ച 48.63 ശതമാനം വോട്ടുകളായിരുന്നു ഏറ്റവും ഉയർന്നത്. ശരാശരി എടുത്താൽ 45.5 ശതമാനം വോട്ട്. പാർലമെന്റ് തെരെഞ്ഞെടുപ്പിന്റെ ശരാശരിയെ അപേക്ഷിച്ച് 0.8 ശതമാന പോയിന്റ് മാത്രമാണ് വർദ്ധന. ഇന്ത്യാ മുന്നണിയാണ് ബിജെപിയെ തോൽപ്പിച്ച് ഡൽഹിയിൽ അധികാരത്തിൽ വരേണ്ടത്. ആ സന്ദർഭത്തിൽ ജനങ്ങളുടെയും കേരളത്തിന്റെയും ആവശ്യങ്ങൾ ഉയർത്താൻ ശക്തമായ ഇടതുപക്ഷ പ്രാതിനിധ്യം വേണമെന്നതായിരുന്നല്ലോ എൽഡിഎഫിന്റെ കേന്ദ്ര പ്രചാരണം. ഇത് ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള വലിയ വിഭാഗം മതനിരപേക്ഷ ശക്തികളെ വേണ്ടത്ര ബോധ്യപ്പെടുത്തുന്നതിന് കഴിഞ്ഞില്ലായെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. ഈ ഫലംവച്ച് കേരളത്തിൽ ഇടതുപക്ഷത്തിന്റെ ചരമക്കുറിപ്പ് എഴുതാൻ തിടുക്കംകൂട്ടുന്നവർ 2021-ലെ പോലെ 2026-ലും ഇച്ഛാഭംഗം നേരിടും.

ദേശാഭിമാനി 15 Jul 2024 2:36 pm

മത-സാമുദായിക അന്തരീക്ഷം കലുഷിതമാക്കാന്‍ ശ്രമം; ഒരു സമുദായവും അവിഹിതമായി ഒന്നും നേടിയിട്ടില്ല- കെ ടി ജലീല്‍ എഴുതുന്നു

'കേരളത്തിന്റെ മത-സാമുദായിക അന്തരീക്ഷം കലുഷിതമാക്കാന്‍ കുറച്ചുനാളായി വലിയ ശ്രമങ്ങളാണ് നടക്കുന്നത്. വിവിധ വിശ്വാസധാരകളിലെ തീവ്ര മനസ്സുള്ള സംഘികളാണ് ഇതിനു പിന്നില്‍. കേരളത്തിന്റെ മതേതര ബോധത്തില്‍ വര്‍ഗ്ഗീയ വിഷം കലര്‍ത്താന്‍ ശ്രമിക്കുന്നവരില്‍ ഉത്തരവാദപ്പെട്ടവര്‍ പോലും ഉണ്ടെന്നത് അത്യന്തം ഖേദകരമാണ്. കേരളത്തില്‍ ഒരു സമുദായവും അവിഹിതമായി ഒന്നും നേടിയിട്ടില്ല. അവരവരുടെ യോഗ്യതക്ക് അനുസൃതമായേ സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും വകുപ്പുകളിലും ജോലികള്‍ കരസ്ഥമാക്കിയിട്ടുള്ളൂ' - ഡോ.കെ ടി ജലീല്‍ എഴുതുന്നു കുറിപ്പ് കേരള ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തിലെ ഗവണ്‍മെന്റ് സര്‍വീസില്‍ ജോലി ചെയ്യുന്നവരുടെ സമുദായ പ്രാതിനിധ്യം സര്‍ക്കാര്‍ പുറത്തുവിടുന്നത്. ഓരോ സമുദായ-ജാതി വിഭാഗത്തിന്റെയും മൊത്തം ജനസംഖ്യയും അവരുടെ ഉദ്യോഗ പ്രാതിനിധ്യവുമാണ് ഇ.സി ഡസ്‌ക് (e-CDESK, Electronic Caste Database of Employees in Service Kerala) നിയമസഭയുടെ മേശപ്പുറത്ത് വെച്ചിരിക്കുന്നത്. പി ഉബൈദുല്ല എം.എല്‍.എയുടെ വിശദമായ ചോദ്യത്തിനുള്ള മറുപടിയായാണ് രണ്ടാം പിണറായി സര്‍ക്കാരിലെ മുന്‍മന്ത്രി കെ രാധാകൃഷ്ണന്‍ കണക്കുകള്‍ പ്രസിദ്ധപ്പെടുത്തിയത്. എയ്ഡഡ് സ്‌കൂളുകളിലും കോളേജുകളിലും ജോലി ചെയ്യുന്നവരുടേതടക്കമുള്ള മുഴുവന്‍ ജീവനക്കാരുടെയും ജാതിയും സമുദായവും തിരിച്ചാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രാതിനിധ്യം ഔദ്യോഗികമായി രേഖാമൂലം വെളിപ്പെടുത്തിയിരിക്കുന്നത്. 316 സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍-എയ്ഡഡ്-പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 5,45,423 (അഞ്ചുലക്ഷത്തി നാല്‍പ്പത്തിഅയ്യായിരത്തി നാനൂറ്റി ഇരുപത്തി മൂന്ന്) ജീവനക്കാരുടെയും 238 ജാതികളില്‍ പെടുന്ന ജീവനക്കാരുടെയും സമുദായവും ജാതിയും തിരിച്ചുള്ള വിശദ വിവരങ്ങള്‍ക്ക് സാമാന്യം സുദീര്‍ഘമായ മറുപടിയാണ് മന്ത്രി നല്‍കിയത്. എയ്ഡഡ് സ്‌കൂളുകളിലും കോളേജുകളിലും ജോലി ചെയ്യുന്ന ഒരുലക്ഷത്തിലധികം വരുന്ന അദ്ധ്യാപക-അനദ്ധ്യാപക തസ്തികകളില്‍ ജോലി ചെയ്യുന്നവരും ഇതില്‍ ഉള്‍പ്പെടും. വിവിധ മത-സമുദായ-ജാതി വിഭാഗങ്ങള്‍ക്കിടയില്‍ അകല്‍ച്ചയും വിദ്വേഷവും ഉണ്ടാക്കാനും ബി.ജെ.പിയിലേക്ക് കാര്യമറിയാത്ത നിഷ്‌കളങ്കരെ റിക്രൂട്ട് ചെയ്യാനും ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തുമ്പോള്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ ഏറെ പ്രസക്തമാണ്. ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയാണ് തെറ്റിദ്ധാരണാ ജനകമായ പ്രസ്താവനകള്‍ പലരും നടത്താറ്. ചില സമുദായങ്ങള്‍ അനര്‍ഹമായത് നേടുന്നു എന്ന തരത്തില്‍ നടത്തപ്പെടുന്ന കുപ്രചരണങ്ങളുടെ പൊള്ളത്തരം എത്രമാത്രമുണ്ടെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ഔദ്യോഗികമായി നിയമസഭയില്‍ നല്‍കിയ മറുപടി പ്രകാരം കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 26.56 ശതമാനം വരുന്ന മുസ്ലിങ്ങള്‍ക്ക്, 5,45,423 സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍, 73,774 ഉദ്യോഗസ്ഥ പദവികളാണ് ഇതുവരെയായി ലഭിച്ചത് (13.51%). സംവരണ പട്ടിക അനുസരിച്ച് നിര്‍ബന്ധമായും അവര്‍ക്ക് കിട്ടേണ്ടത് 12 ശതമാനമാണ്. എയ്ഡഡ് സ്‌കൂളുകളിലും കോളേജുകളിലും ജോലി ചെയ്യുന്ന അദ്ധ്യാപക അനദ്ധ്യാപക തസ്തികകളില്‍ പണിയെടുക്കുന്നവര്‍ അടക്കമാണ് ഈ 13.5%. ഈഴവര്‍ ജനസംഖ്യയുടെ 22.05% വരും. അവര്‍ക്ക് 1,15,075 ഉദ്യോഗപദവികള്‍ ലഭിച്ചിട്ടുണ്ട്(21.09%). സംവരണ പട്ടികയില്‍ നിര്‍ബന്ധമായും അവര്‍ക്ക് ലഭിക്കേണ്ടത് 14 ശതമാണ്. എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരും ഈ 21.09 ശതമാനത്തില്‍ അടങ്ങും. മുന്നോക്ക ജാതിക്കാരായ നായര്‍-പിള്ള-തമ്പി-അനുബന്ധ വിഭാഗങ്ങള്‍ ജനസംഖ്യയുടെ 15.02 ശതമാനം വരും. അവരുടെ ഉദ്യോഗ പ്രാതിനിധ്യം 1,08012 ആണ് (19.8%). സംവരണാനുകൂല്യം ലഭിക്കാത്ത ഇവര്‍ക്ക് ജനറല്‍ മെറിറ്റിലും എയ്ഡഡ് സ്ഥാപനങ്ങളിലുമായി ഇത്രയും ഉദ്യോഗ പദവികള്‍ ലഭിച്ചത്. ബ്രാഹ്‌മണരും നമ്പൂതിരിമാരും ഉള്‍പ്പടെയുള്ളവര്‍ മൊത്തം കേരളീയ ജനസംഖ്യയുടെ 2.01 ശതമാനം വരും. അവരുടെ സര്‍ക്കാര്‍ സര്‍വീസ് പ്രതിനിദ്ധ്യം 7112 (I.30%) ആണ്. സംവരണം ഇല്ലാത്തതിനാല്‍ യോഗ്യതാ ക്വോട്ടയിലും എയ്ഡഡ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും ഉള്‍പ്പെടുന്നതാണിത്. ജനസംഖ്യയുടെ 10.6 ശതമാനം വരുന്ന പട്ടികജാതി-പട്ടിക വര്‍ഗ്ഗക്കാരുടെ ഉദ്യോഗ പ്രാതിനിധ്യം 62,296 (11.41%)ആണ്. നിര്‍ബന്ധമായും ഇരുകൂട്ടര്‍ക്കുമായി സംവരണപ്രകാരം ലഭിക്കേണ്ടത് 10 ശതമാനമാണ്. എയ്ഡഡ് സ്ഥാപനങ്ങളിലെ നാമമാത്രമായ പ്രാതിനിധ്യവും ഇതില്‍ പെടുന്നു. ജനസംഖ്യയുടെ രണ്ട് ശതമാനം വരുന്ന ലത്തീന്‍ കത്തോലിക്കരുടെ ഉദ്യോഗ പ്രാതിനിധ്യം 22,542 (4.13%) ആണ്. സംവരണ നിയമ പ്രകാരം അവര്‍ക്കു ലഭിക്കേണ്ടത് 4% ആണ്. ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന ക്രൈസ്തവ (എസ്.ഐ.യു.സി) നാടാര്‍ വിഭാഗത്തിന്റെ ഉദ്യോഗ പ്രാതിനിധ്യം 7589 (1.39 %) ആണ്. സംവരണ നിയമ പ്രകാരം അവര്‍ക്കു ലഭിക്കേണ്ടത് ഒരു ശതമാനവും. ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന വിശ്വകര്‍മ്മ വിഭാഗത്തിനുള്ള ഉദ്യോഗ പ്രാതിനിധ്യം 16,564 (3.03%) ആണ്. സംവരണ നിയമ പ്രകാരം അവര്‍ക്കു ലഭിക്കേണ്ടത് 3 ശതമാനമാണ്. ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന ധീവര വിഭാഗത്തിന്റെ ഉദ്യോഗ പ്രാതിനിധ്യം 6,818 (1.25 %) ആണ്. സംവരണ നിയമ പ്രകാരം നിശ്ചയമായും അവര്‍ക്കു കിട്ടേണ്ടത് ഒരു ശതമാനവും. ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന ഹിന്ദു നാടാര്‍ വിഭാഗത്തിന്റെ ഉദ്യോഗ പ്രാതിനിധ്യം 5,089 (0.93 %) ആണ്. സംവരണ നിയമ പ്രകാരം നിശ്ചയമായും അവര്‍ക്കു ലഭിക്കേണ്ടത് ഒരു ശതമാനമത്രെ. ജനസംഖ്യയുടെ രണ്ടു ശതമാനം വരുന്ന പരിവര്‍ത്തിത ക്രൈസ്തവരുടെ ഉദ്യോഗ പ്രാതിനിധ്യം 2399 (0.43 %) ആണ്. സംവരണ നിയമ പ്രകാരം അവര്‍ക്കു നിര്‍ബന്ധമായും ലഭിക്കേണ്ടത് ഒരു ശതമാനമാണ്. 9.84 ശതമാനം വരുന്ന മുന്നോക്ക ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ഉദ്യോഗ പ്രാതിനിധ്യം 73,713(13.51%) ആണ്. സംവരണാനുകൂല്യം ലഭിക്കാത്ത ഇവര്‍ക്ക് ജനറല്‍ മെറിറ്റിലും എയ്ഡഡ് സ്‌കൂളുകളിലെയും കോളേജുകളിലെയും നിയമനങ്ങളും ഉള്‍പ്പെടെയാണ് 13.51%. കേരളത്തിന്റെ മത-സാമുദായിക അന്തരീക്ഷം കലുഷിതമാക്കാന്‍ കുറച്ചുനാളായി വലിയ ശ്രമങ്ങളാണ് നടക്കുന്നത്. വിവിധ വിശ്വാസധാരകളിലെ തീവ്ര മനസ്സുള്ള സംഘികളാണ് ഇതിനു പിന്നില്‍. കേരളത്തിന്റെ മതേതര ബോധത്തില്‍ വര്‍ഗ്ഗീയ വിഷം കലര്‍ത്താന്‍ ശ്രമിക്കുന്നവരില്‍ ഉത്തരവാദപ്പെട്ടവര്‍ പോലും ഉണ്ടെന്നത് അത്യന്തം ഖേദകരമാണ്. കേരളത്തില്‍ ഒരു സമുദായവും അവിഹിതമായി ഒന്നും നേടിയിട്ടില്ല. അവരവരുടെ യോഗ്യതക്ക് അനുസൃതമായേ സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും വകുപ്പുകളിലും ജോലികള്‍ കരസ്ഥമാക്കിയിട്ടുള്ളൂ. മുന്നോക്ക സമുദായങ്ങള്‍ക്ക് താരതമ്യേന കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതിന് അവര്‍ കുറ്റക്കാരല്ല. വിദ്യാഭ്യാസം നേടേണ്ടതിന്റെ പ്രാധാന്യം പണ്ടേക്കുപണ്ടേ അവര്‍ മനസ്സിലാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാക്കാന്‍ മുന്നോട്ടു വന്നു. പി.എസ്.സി പരീക്ഷകളില്‍ സജീവമായി പങ്കെടുത്തു. സ്വന്തം കഴിവും പ്രാപ്തിയും കൊണ്ട് ജനറല്‍ മെറിറ്റ് റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചു. മുന്നോക്ക സമുദായക്കാരും പിന്നോക്ക സമുദായങ്ങളിലെ വിദ്യാസമ്പന്നരും അങ്ങിനെ നേടിയതാണ് സര്‍ക്കാര്‍ ജോലികള്‍. അല്ലാതെ ഓട് പൊളിച്ച് അകത്ത് കടന്ന് ജോലി കരസ്ഥമാക്കിയവരല്ല അവരാരും. ഓരോ മതജാതി സമൂഹങ്ങള്‍ക്കും ഓരോ സാമൂഹ്യ-സാമ്പത്തിക പശ്ചാതലമുണ്ട്. ഹൈന്ദവ സമുദായത്തിലെ വിവിധ ജാതികള്‍ക്ക് വിവിധങ്ങളായ ജോലികളാണ് പരമ്പരാഗതമായി നിശ്ചയിക്കപ്പെട്ടിരുന്നത്. പൊതുവെ അധ്വാനവും കായബലവും ആവശ്യമായി വരുന്ന ജോലികള്‍ താഴ്ന്ന ജാതിയില്‍ പെടുന്നവര്‍ക്കായി നീക്കിവെക്കപ്പെട്ടു. ജാതിശ്രേണിയില്‍ മുകളിലേക്ക് പോകുന്തോറും ജോലിയുടെ ഭാരം കുറഞ്ഞുവന്നു. അങ്ങിനെയാണ് ഭരണ നിര്‍വ്വഹണ ജോലികളും ഓഫീസ് ജോലികളും മേല്‍ജാതിക്കാരുടേതായി മാറിയത്. ഉയര്‍ന്ന ജോലികള്‍ കിട്ടാന്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ആവശ്യമായിരുന്നു. കായികശേഷി വേണ്ട ജോലികള്‍ ചെയ്യാന്‍ വിജ്ഞാനത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഹൈന്ദവ സമൂഹത്തിലെ മേല്‍ജാതിക്കാരും മറ്റു മത വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നില്‍ നിന്നവരും ഉന്നത വിദ്യാഭ്യാസം നേടാന്‍ ഉല്‍സാഹം കാണിച്ചു. താഴ്ന്ന ജാതിയില്‍ പെട്ടവരും ഇതര മതസമുദായങ്ങളിലെ ശേഷി കുറഞ്ഞവരും സ്‌കൂളിലും കോളേജിലും പോകാന്‍ മടിച്ചു. ശ്രീനാരായണഗുരുവും അയ്യങ്കാളിയും സഹോദരന്‍ അയ്യപ്പനും ഡോ: പല്‍പ്പുവും നവോത്ഥാനത്തിന്റെ കൈത്തിരി അവരവരുടെ സമുദായങ്ങളില്‍ കത്തിച്ചു വെച്ചതോടെ പതുക്കെപ്പതുക്കെ ബന്ധപ്പെട്ട ജനവിഭാഗങ്ങളില്‍ നിന്ന് ഇരുട്ട് അകലാന്‍ തുടങ്ങി. ഈഴവരും പട്ടികജാതിക്കാരും അറിവിന്റെ കവാടങ്ങള്‍ തേടി സഞ്ചാരം തുടങ്ങി. ജാതിയുടെ പാരമ്പര്യജോലി വൃത്തങ്ങള്‍ തകര്‍ത്ത് പിന്നോക്ക ജാതിയില്‍ പെടുന്ന മിടുക്കര്‍ മുന്നേറി. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം നാരായണഗുരുവിന്റെ സന്ദേശങ്ങള്‍ ഏറ്റെടുത്ത്, തൊട്ടുകൂടാത്തവരെയും തീണ്ടിക്കൂടാത്തവരെയും സംഘടിപ്പിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സാമൂഹ്യമായും സാമ്പത്തികമായും പിറകില്‍ നിന്നവരെ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ തുടര്‍ച്ച നല്‍കി. പ്രഥമ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് സഖാവ് ഇ.എം.എസ് നേതൃത്വം നല്‍കിയ 1958-ല്‍, സമൂഹത്തിന്റെ എല്ല തലത്തിലുമുള്ള മത-സമുദായ വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ ജോലികളില്‍ പ്രാതിനിദ്ധ്യം ഉറപ്പാക്കിക്കൊണ്ടുള്ള നിയമനിര്‍മ്മാണം കൊണ്ടുവന്ന് പാസ്സാക്കി. അതോടെ അറിവിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പുറപ്പെട്ട പിന്നോക്ക വിഭാഗങ്ങളില്‍ പെടുന്ന വിദ്യാസമ്പന്നര്‍ക്ക് സംവരണാനുകൂല്യത്തിന്റെ പിന്‍ബലത്തില്‍ സര്‍ക്കാര്‍ ജോലികള്‍ ലഭിച്ചു. കാലചക്രം പിന്നിട്ടപ്പോള്‍ ജനറല്‍ മെറിറ്റിലും അവര്‍ സ്ഥാനം പിടിച്ചു തുടങ്ങി. പടിക്കു പുറത്ത് നിര്‍ത്തപ്പെട്ട പിന്നോക്ക വിഭാഗങ്ങള്‍ അതോടെ അധികാരികളായി മാറി. ഐത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തപ്പെട്ടവര്‍ മറ്റുള്ളവരുടെ തോളോടു ചേര്‍ന്ന് സര്‍ക്കാര്‍ ഓഫീസുകളില്‍ പണിയെടുക്കാന്‍ കളമൊരുങ്ങി. കേരളം ജാതീയതയുടെ ദുര്‍ഭൂതങ്ങളെ പടിയടച്ച് പിണ്ഠം വെച്ചു. കാലത്തിന്റെ കൂലംകുത്തിയൊഴുക്കില്‍ വ്യത്യസ്ത ജനവിഭാഗങ്ങളുടെ ജീവിത സാഹചര്യങ്ങളും പരമ്പരാഗത ധാരണകളും കീഴ്‌മേല്‍ മറിഞ്ഞു. കുലത്തൊഴിലുകളുടെ വളയം ഭേദിച്ച് മുന്നോട്ട് നടക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവര്‍ക്ക് കരുത്ത് പകര്‍ന്നു. കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തില്‍ ഇടം നേടിയ രാഷ്ട്രീയ പാര്‍ട്ടി എന്ന സ്ഥാനം കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മാത്രം അവകാശപ്പെട്ടതാണ്. ഹൈന്ദവ സമുദായത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെയും മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തിക ശേഷി കുറഞ്ഞവരുടെയും മുസ്ലിങ്ങളാതി പിന്നോക്ക ന്യൂനപക്ഷ സമുദായങ്ങളുടെയും പുരോഗതിയുടെ വഴികള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്ര നാള്‍വഴികള്‍ കൂടിയാണ്. പിന്നോക്ക അധ:സ്ഥിത സമൂഹങ്ങളുടെ മാഗ്‌നാകാര്‍ട്ട എന്നറിയപ്പെടുന്ന കേരള സ്റ്റേറ്റ് സര്‍വീസ് &സബോഡിനേറ്റ് റൂള്‍സ് അഥവാ കെ.എസ്.എസ്.ആര്‍ (KSSR), സര്‍ക്കാര്‍ ഉദ്യോഗ മേഖലയില്‍ പ്രഥമ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റാണ് നടപ്പിലാക്കിയത്. അതോടെയാണ് ഹൈന്ദവ സമുദായത്തിലെ പട്ടികകജാതി-പട്ടികവര്‍ഗ്ഗ-ഈഴവ വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പിന്നോക്കക്കാരും, ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹ്യശ്രേണിയില്‍ പിന്നിലായ മുസ്ലിങ്ങളും, ക്രൈസ്തവ സമൂഹത്തില്‍ പിന്നിലേക്ക് തള്ളപ്പെട്ടവരും ഭരണനിര്‍വ്വഹണത്തില്‍ പങ്കാളികളായിത്തുടങ്ങിയത്. അങ്ങിനെയാണ് സര്‍ക്കാര്‍ ജോലികളില്‍ നിന്ന് തീണ്ടാപ്പാടകലെ അകറ്റി നിര്‍ത്തപ്പെട്ട ജനതതികള്‍ സാര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായി മാറിയത്. ക്രൈസ്തവ സമൂഹം ബ്രിട്ടീഷുകാരുടെ കാലംതൊട്ടേ വിദ്യാഭ്യാസം ആര്‍ജ്ജിക്കുന്ന കാര്യത്തിലും ജോലി കരസ്ഥമാക്കുന്നതിലും മുന്നില്‍ നിന്നവരാണ്. വ്യത്യസ്ത മിഷനറിമാര്‍ തിരുകൊച്ചിയില്‍ മഹാരാജാക്കന്‍മാരുടെ പിന്തുണയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പണിതു. താന്താങ്ങളുടെ ഭരണ പ്രദേശങ്ങളില്‍ പ്രജകള്‍ക്ക് വിജ്ഞാനം നല്‍കാന്‍ മഹാരാജാക്കന്‍മാരും ശ്രദ്ധ ചെലുത്തി. ക്രൈസ്തവ സമുദായത്തില്‍ നന്നായി പഠിച്ചവര്‍ ഭരണസിരാകേന്ദ്രങ്ങളില്‍ എത്തിപ്പെട്ടു. കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട് ആതുര ശുശ്രൂഷാ രംഗത്തും വിദ്യാഭ്യാസ മേഖലയിലും മറ്റു തൊഴില്‍ രംഗങ്ങളിലും ശോഭിക്കാന്‍ ഉതകുന്ന വിജ്ഞാന ശാഖകളിലേക്ക് യുവതലമുറയെ പറഞ്ഞയക്കാന്‍ ക്രൈസ്തവ സഭകളും പുരോഹിതരും പ്രകടിപ്പിച്ച താല്‍പര്യം കൃസ്ത്യന്‍ സമൂഹത്തിന്റെ കുതിപ്പിന് ആക്കംകൂട്ടി. ലോകത്തിന്റെ നാനാഭാഗത്തേക്കും നഴ്‌സുമാരെ സംഭാവന ചെയ്യാന്‍ കഴിഞ്ഞതില്‍ കേരളത്തിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് എക്കാലവും അഭിമാനിക്കാം. കാലത്തിനുമുന്നേ സഞ്ചരിക്കാന്‍ ഓരോ സഭയും അതിന്റെ അനുയായികളെ പഠിപ്പിച്ചു. മുസ്ലിങ്ങളാകട്ടെ സാമ്രാജ്യത്വ വിരോധത്താല്‍ ഇംഗ്ലീഷുകാരുടെ ഭാഷയോടും അവര്‍ നടപ്പിലാക്കിയ വിദ്യാഭ്യാസത്തോടും പുറംതിരിഞ്ഞ് നിന്നു. പെണ്‍കുട്ടികളെ സ്‌കൂളുകളിലയക്കാന്‍ മലബാറിലെ ഭൂരിഭാഗം മുസ്ലിം കുടുംബങ്ങളും വിമുഖത കാണിച്ചു. പഠനത്തെക്കാള്‍ കച്ചവടത്തിലായിരുന്നു പരമ്പരാഗതമായി അവര്‍ക്ക് താല്‍പര്യം. പോര്‍ച്ചുഗീസുകാരോടും ബ്രിട്ടീഷുകാരോടും ഇഞ്ചോടിഞ്ച് പൊരുതി നിന്നത് മുസ്ലിങ്ങളുടെ സാമ്പത്തിക പുരോഗതിയെ പ്രതികൂലമായി ബാധിച്ചു. മഹാഭൂരിഭാഗം മാപ്പിളമാരും കുടിയാന്‍മാരോ കര്‍ഷക തൊഴിലാളികളോ ആയിരുന്നു. ബ്രിട്ടീഷ് ഭരണത്തോട് അരുചേര്‍ന്നു നിന്ന കുബേര മുസ്ലിങ്ങളായ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഭൂജന്മിമാരുടെ പട്ടികയില്‍ സ്ഥാനം പിടിച്ചത്. 1921-ലെ മലബാര്‍ കലാപം മാപ്പിളമാരുടെ സ്ഥിതി കൂടുതല്‍ ദയനീയമാക്കി. നിരവധി പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകളെ അന്തമാനിലേക്ക് നാടുകടത്തി. അനവധി പേര്‍ ബെല്ലാരിയിലും കോയമ്പത്തൂരിലുമെല്ലാമുള്ള ജയിലുകളില്‍ അടക്കപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനെ കുറിച്ച് സാമ്പത്തിക ശേഷിയുള്ള മുസ്ലിം സമുദായത്തിലെ പ്രമാണിമാര്‍ പോലും വേണ്ടത്ര ആലോചിച്ചില്ല. സ്വാതന്ത്ര്യാനന്തരം മുസ്ലിങ്ങളുടെ പരിതാപകരമായ സാമൂഹ്യാവസ്ഥ ഒച്ചിന്റെ വേഗതയില്‍ മാറിത്തുടങ്ങി. നവോത്ഥാനത്തിന്റെ വെളിച്ചം സഹോദര സമുദായങ്ങളെ അപേക്ഷിച്ച് വൈകിയാണ് മുസ്ലിങ്ങളില്‍ എത്തിയത്. മതനേതാക്കളും സംഘടനകളുമാണ് അതിന് ചുക്കാണ്‍ പിടിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കാര്‍മ്മികത്വത്തില്‍ നിലവില്‍ വന്ന കുടിയൊഴിപ്പിക്കല്‍ നിരോധന നിയമവും ഭൂപരിഷ്‌കരണ നിയമവും മലബാറിലെ മാപ്പിളമാരെ ഭൂമിയുടെ കൈവശാവകാശികളാക്കി. പ്രാരാപ്തവും കഷ്ടപ്പാടുകളും എണ്‍പതുകള്‍ക്ക് ശേഷം അവരെ ഗള്‍ഫ് കുടിയേറ്റത്തിന് പ്രേരിപ്പിച്ചു. അതോടെ മലബാറിലെ മുസ്ലിം ജനവിഭാഗത്തിന്റെ തലവര മാറ്റിയെഴുതപ്പെട്ടു. 1967-ല്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ്-ലീഗ് മന്ത്രിസഭ മലബാറിലെ മുസ്ലിങ്ങള്‍ക്കിടയില്‍ സ്ഥായിയായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടു. മലപ്പുറം ജില്ല വന്നതും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്ഥാപിതമായതും ജില്ലയുടെ നാനാഭാഗങ്ങളിലും സര്‍ക്കാര്‍ സ്‌കൂളുകള്‍ ആരംഭിച്ചതും മുസ്ലിങ്ങളുടെ വിദ്യാഭ്യാസ-സാമൂഹ്യ ഉന്നതിക്ക് ആക്കംകൂട്ടി. ഇ.എം.എസും സി.എച്ചും കൈകോര്‍ത്തതോടെ അസാദ്ധ്യമെന്ന് കരുതിയ പലതും സാദ്ധ്യമായി. മുസ്ലിം സംവരണ ക്വോട്ടയില്‍ പോലും യോഗ്യരായ അപേക്ഷകര്‍ ഇല്ലാത്തത് കാരണം സര്‍ക്കാര്‍ ഉദ്യോഗത്തില്‍ കയറിപ്പറ്റാന്‍ അറുപതുകളിലും എഴുപതുകളിലും അവര്‍ക്ക് സാധിച്ചില്ല. പേരിനെങ്കിലും കയറിയവരാകട്ടെ ഏറിയകൂറും തിരുകൊച്ചിയിലെ മുസ്ലിങ്ങളും കണ്ണൂര്‍-തലശ്ശേരി ഭാഗങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങളുമായിരുന്നു. എയ്ഡഡ് സ്‌കൂളുകളും കോളേജുകളും സി.എച്ച് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ വെച്ചുകെട്ടി കൊടുത്തിട്ട് പോലും ഏറ്റെടുക്കാന്‍ തയ്യാറായത് വിരലിലെണ്ണാവുന്ന സംഘടനകളും വ്യക്തികളും മാത്രം. മുസ്ലിങ്ങള്‍ക്ക് ഭൗതിക വിദ്യാഭ്യാസം നല്‍കുന്നതില്‍ സംഘടന എന്ന നിലയില്‍ മുന്നിട്ടു നിന്നത് എം.ഇ.എസ്സാണ്. ബാഫഖി തങ്ങളും, കെ.എം സീതിസാഹിബും സി.എച്ചും അബ്ദുസ്സലാം മൗലവിയും അബുസ്സബാഹ് മൗലവിയും ഡോ: ഗഫൂര്‍ സാഹിബും തങ്ങള്‍കുഞ്ഞ് മുസ്ല്യാരും മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി അക്ഷീണം പ്രയത്‌നിച്ചു. അതോടെ ചിത്രം മാറിത്തുടങ്ങി. പതിനെട്ട് വയസ്സായ മുസ്ലിം ചെറുപ്പക്കാര്‍ ഗള്‍ഫ് നാടുകള്‍ സ്വപ്നം കണ്ട് ജീവിച്ചത് ഉന്നത വിദ്യാഭ്യാസ രംഗത്ത് മുസ്ലിം പ്രാതിനിധ്യക്കുറവിന് വഴിയൊരുക്കി. കടല്‍കടന്നുപോയ മാപ്പിളമാര്‍ ലോകം കണ്ടതോടെ പുതുതലമുറയെ വിദ്യാഭ്യാസം ആര്‍ജ്ജിക്കാന്‍ പ്രേരിപ്പിച്ചു. വിവിധ മത സംഘടനകള്‍ മല്‍സരിച്ച് സ്ഥാപനങ്ങള്‍ തുടങ്ങി. മത-മതേതര വിദ്യാഭ്യാസം ഒരുമിച്ച് നല്‍കുന്ന വേറിട്ട ശൈലിയാണ് ഭൂരിഭാഗം മുസ്ലിം സംഘടനകളും അവലംബിച്ചത്. പെണ്‍കുട്ടികള്‍ വീട്ടിലിരുന്ന കാലം പൊയ്മറഞ്ഞു. മുസ്ലിം പെണ്‍കുട്ടികള്‍ മല്‍സരപ്പരീക്ഷകളില്‍ തിളങ്ങി. ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും അവര്‍ പറന്നു. ഒരിക്കലും എത്തില്ലെന്ന് കരുതിയ പദവികളില്‍ അവരെത്തി. കേരളത്തിന് പുറത്തുള്ള എണ്ണംപറഞ്ഞ സര്‍വകലാശാലകളിലടക്കം മലപ്പുറത്ത് നിന്നുള്ള പെണ്‍കുട്ടികള്‍ സ്ഥാനം പിടിച്ചു. നിശ്ചയിക്കപ്പെട്ട സംവരണ ക്വോട്ട തികക്കാനായത് രണ്ടായിരത്തിന് ശേഷമുണ്ടായ വിദ്യാഭ്യാസക്കുതിപ്പിനെ തുടര്‍ന്നാണ്. മുസ്ലിം സമുദായത്തിനുള്ള സംവരണമാണ് 12%. ജനറല്‍ മെറിറ്റിലുള്ള 50%-ത്തിലേക്ക് മുസ്ലിങ്ങള്‍ക്ക് മല്‍സരപ്പരീക്ഷകളില്‍ ഉയര്‍ന്ന റേങ്ക് നേടി ഉള്‍പ്പെടാനാകും. അതിനു നില്‍ക്കാതെ വിദേശത്ത് ഉയര്‍ന്ന ശമ്പളത്തിന് ജോലിക്ക് പോകാനാണ് വലിയൊരു ശതമാനം അഭ്യസ്തവിദ്യരായ മുസ്ലിങ്ങള്‍ക്കും താല്‍പര്യം. സംവരണ ആനുകൂല്യമില്ലാത്ത ഉയര്‍ന്ന ശ്രേണിയില്‍ പെടുന്നവര്‍, വിദേശത്ത് 2 ലക്ഷം ശമ്പളം കിട്ടുന്നതിനെക്കാള്‍ സ്വന്തം നാട്ടില്‍ സര്‍ക്കാര്‍ സര്‍വീസില്‍ 25000 രൂപ ശമ്പളം കിട്ടുന്ന ജോലിയില്‍ ചേരാനാണ് മുന്‍ഗണന നല്‍കുക. ഒരുപക്ഷെ കേരളത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി കിട്ടി ലീവെടുത്ത് വിദേശത്ത് പോകുന്നവരില്‍ നല്ലൊരു ശതമാനവും മുസ്ലിം ജീവനക്കാരാണ്. ഇവര്‍ ദീര്‍ഘലീവെടുത്ത് പോകുന്നത് കൊണ്ട് അവരുടെ തസ്തികയില്‍ പി.എസ്.സിക്ക് സ്ഥിര നിയമനം നടത്താനും കഴിയില്ല. എന്തുകൊണ്ടെന്നാല്‍ ഏത് സമയത്ത് തിരിച്ചു വന്നാലും അവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ അവസരമുണ്ടാകണം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേനയുള്ള താല്‍ക്കാലിക നിയമനമേ ദീര്‍ഘലീവെടുത്ത് പോകുന്നവരുടെ തസ്തികകളില്‍ സാധാരണ നടക്കാറ്. ഓരോ ജനതയുടെയും വിധി നിര്‍ണ്ണയിക്കുന്നതില്‍ ബന്ധപ്പെട്ട ജനവിഭാഗത്തിനും പങ്കുണ്ട്. ജനസംഖ്യാനുപാതിക സംവരണം SC-STക്ക് മാത്രമേ കേരളത്തിലുള്ളൂ. ഈഴവര്‍ ഉള്‍പ്പടെ സംവരണ രേഖക്ക് അപ്പുറത്ത് സര്‍ക്കാര്‍ സര്‍വീസില്‍ എത്തിയത് 50% പൊതു ക്വോട്ടയിലാണ്. മുന്നോക്ക സമുദായക്കാരും അവരുടെ ജനസംഖ്യാ അനുപാതത്തിന് അപ്പുറം കടന്നത് ഒരു സംവരണവും ഇല്ലാതെ യോഗ്യതാ പരീക്ഷയില്‍ പൊതുവിഭാഗത്തില്‍ ഉയര്‍ന്ന റേങ്ക് നേടിയാണ്. സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം കിട്ടിയ മുസ്ലിം സമുദായത്തില്‍ പെടുന്നവര്‍ ദീര്‍ഘലീവെടുത്ത് വിദേശത്ത് ഉയര്‍ന്ന ശമ്പളത്തിന് പണിയെടുക്കാന്‍ പോകുന്നത് അവസാനിപ്പിക്കുക. അതോടൊപ്പം മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുന്ന പോലെ പി.എസ്.സി, യു.പി.എസ്.സി പരീക്ഷകള്‍ക്ക് തയ്യാറെടുത്ത് സംവരണക്വോട്ടക്ക് അപ്പുറം ഉയര്‍ന്ന റേങ്ക് നേടി 50% വരുന്ന യോഗ്യതാ പട്ടികയില്‍ ഇടം നേടാന്‍ പരിശ്രമിക്കുക. സമുദായ സംഘടനകളും നേതാക്കളും ഇക്കാര്യങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടത്. അല്ലാതെ മറ്റുള്ളവര്‍ക്ക് കിട്ടി, ഞങ്ങള്‍ക്ക് കിട്ടിയില്ല എന്ന് പരിതപിച്ച് നെഞ്ചത്തടിച്ച് കരയുകയല്ല ചെയ്യേണ്ടത്. ഒരു ജനതയുടെ പരിവര്‍ത്തനത്തെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് എത്ര പ്രസക്തമാണ്: 'ഒരു സമൂഹത്തെയും ദൈവം മാറ്റുകയില്ല. അവര്‍ സ്വയം മാറാന്‍ സന്നദ്ധമാകുന്നതുവരെ'. അനര്‍ഹമായി യാതൊന്നും മുസ്ലിങ്ങള്‍ നേടിയിട്ടില്ല. നേടിയെടുക്കാന്‍ ശ്രമിച്ചിട്ടുമില്ല. അന്യരുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നത് വിശ്വാസപരമായിത്തന്നെ നിഷിദ്ധമാണ്. അങ്ങിനെ വല്ലതും ചൂണ്ടിക്കാണിച്ചാല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് അത് തിരിച്ചു നല്‍കാന്‍ അവര്‍ സന്നദ്ധരാകും. നാട്ടില്‍ കുഴപ്പമുണ്ടാക്കാനും ജനങ്ങളെ തമ്മിലടിപ്പിക്കാനും ദയവായി ആരും കള്ളക്കഥകള്‍ മെനയരുത്. മദ്രസ്സാദ്ധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുന്നത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണെന്നത് ഉള്‍പ്പടെ എന്തൊക്കെ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നത്. ഒരു മദ്രസ്സാദ്ധ്യാപകനും ശമ്പളമോ പെന്‍ഷനോ സര്‍ക്കാര്‍ നല്‍കുന്നില്ല. അവരുടെ ക്ഷേമനിധിയിലേക്ക് അറുപത് വയസ്സുവരെ മാസാമാസം അവരും മദ്രസ്സാ മാനേജ്‌മെന്റും അടക്കുന്ന അംശാദായത്തില്‍ നിന്ന് നല്‍കുന്ന സഹായം മാത്രമാണ് മദ്രസ്സാദ്ധ്യാപകര്‍ക്ക് തിരിച്ചു ലഭിക്കുന്നത്. അടച്ച സംഖ്യയുടെ തോതനുസരിച്ച് ലഭിക്കുന്ന സംഖ്യയിലും മാറ്റം കാണാനാകും. ക്ഷേത്രജീവനക്കാര്‍ക്കും സമാനമായ ക്ഷേമനിധിയുണ്ട്. അതും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കുന്നതല്ല. ജീവനക്കാരും വിവിധ ദേവസ്വം ബോര്‍ഡുകളും അടക്കുന്ന അംശാദായത്തില്‍ നിന്നാണ് പ്രസ്തുത ആനുകൂല്യങ്ങള്‍ നല്‍കപ്പെടുന്നത്. എല്ലാ വിഭാഗം ജനങ്ങളുടെയും പുരോഗതിയില്‍ നമുക്ക് സന്തോഷിക്കാം. അസൂയയോ പകയോ കൂടാതെ ചങ്ങാതിമാരായി ജീവിക്കാം. ആരും ആരുടെയും മുന്നോട്ടുള്ള വഴിയില്‍ പ്രതിബന്ധങ്ങളല്ല. ഒരാള്‍ വിചാരിച്ചാലും മറ്റൊരാളുടെ പുരോഗതിയെ തടയാനാവില്ല. ഒരു കവാടം അടഞ്ഞാല്‍ വേറൊരു കവാടം നമുക്ക് മുന്നില്‍ തുറക്കപ്പെടും. ഈ ഭൂമുഖത്ത് എത്രകോടി മനുഷ്യരുണ്ടോ അത്രയും അവസരങ്ങളുമുണ്ട്. അത് അന്വേഷിച്ച് കണ്ടെത്താനാണ് ശ്രമിക്കേണ്ടത്. ജയ് ഹിന്ദ്. ജയ് കേരള.

ദേശാഭിമാനി 15 Jul 2024 2:09 pm

‘നിങ്ങളുടെ കരങ്ങൾ താങ്ങാവട്ടെ’; എസ്‌എഫ്‌ഐ പ്രവർത്തകർക്ക്‌ നന്ദി പറഞ്ഞ്‌ രക്ഷിതാവ്‌

തേഞ്ഞിപ്പാലം >കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിൽ അഡ്‌മിഷൻ എടുക്കാനെത്തിയ വിദ്യാർഥിയുടെ പിതാവിന്‌ തുണയായി എസ്‌എഫ്‌ഐ ഹെൽപ്‌ ഡെസ്‌ക്‌. മകളുടെ അഡ്‌മിഷൻ ആവശ്യത്തിനായി കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിലെത്തിയ രാജേഷ്‌ കുഴഞ്ഞ്‌ വീഴുകയായിരുന്നു. തുടർന്ന്‌ എസ്‌എഫ്‌ഐ പ്രവർത്തകരും അവിടെയുണ്ടായിരുന്ന മറ്റ്‌ രക്ഷിതാക്കളും ചേർന്ന്‌ രാജേഷിനെ ആശുപത്രിയിലെത്തിച്ചു. തന്നെ സഹായിക്കാനെത്തിയവർക്ക്‌ നന്ദി അറിയിച്ച്‌ കൊണ്ട്‌ രാജേഷ്‌ ഫെയ്‌സ്‌ബുക്കിൽ എഴുതിയ കുറിപ്പ്‌ ഇപ്പോൾ ചർച്ചയാണ്‌. ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിന്റെ പൂർണരൂപം എന്റെ തികച്ചും ഒരു വ്യക്തിപരമായ അനുഭവം ഇവിടെ പങ്കുവെയ്ക്കുന്നു..... കുറച്ചുനാളുകളായി സിനിമയുടെ വർക്കിനു വേണ്ടി ഒരു ദീർഘദൂര യാത്രയിലായിരുന്നു.....നാട്ടിൽ എത്തിയപ്പോൾ ആകെ അവശനായിരുന്നു..... പതിവ് രീതിയായ ട്രിപ്പും ഇഞ്ചക്ഷനും പയറ്റി നോക്കി.... നോ രക്ഷ.... അടുത്തദിവസം മോളുടെ അഡ്മിഷന്റെ ആവശ്യവുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പോകേണ്ടതുള്ളതുകൊണ്ട് വീണ്ടും രാവിലെ ഒരു ഇഞ്ചക്ഷന്റെ പിൻബലത്തിൽ സ്വൊയം ഡ്രൈവ് ചെയ്തു അവിടെയെത്തുകയും അവിടുത്തെ നടപടി ക്രമങ്ങൾ കഴിഞ്ഞങ്കിലും ഫീ അടക്കാൻ സ്വൽപ്പം വൈകുമെന്നതിനാൽ ഭക്ഷണം കഴിച്ച് തിരിച്ചെത്തിയപ്പോൾ... പെട്ടെന്ന് അവശനാവുകയും.... അതിലേറെ വല്ലാത്തൊരു വിറയലോടെ കുഴഞ്ഞു വീഴുമെന്നൊരവസ്ഥയിൽ തൊട്ടടുത്തു നിൽക്കുന്ന മോളുടെ സുഹൃത്തിന്റെ അച്ഛൻ Rtd എസ്. ഐ. സുബൈർ സർ അദ്ദേഹത്തിന്റെ കാർ എടുത്തു വന്നു... അപ്പോഴേക്കും SFI അഡ്മിഷൻ ഹെൽപ്പ് ഡെസ്കിലെ സഹോദരങ്ങൾ ഞങ്ങളും വരാം കൂടെ എന്ന് പറഞ്ഞ് വളരെ വേഗത്തിൽ തന്നെ യൂണിവേഴ്സിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചു വേണ്ട സൗകര്യങ്ങൾ ചെയ്യുകയും, സുബൈർ സാറും , sfi യുടെ ബ്രവിം എന്ന സുഹൃത്തും എല്ലാം കഴിയുന്നതുവരെ കൂടെ നിൽക്കുകയും ചെയ്തു എന്നു മാത്രമല്ല... ശ്രീമതിയെയും, മോളെയും സമാധാനിപ്പിച്ച് കാറിൽ ഹോസ്പിറ്റലിൽ എത്തിച്ച ഞാൻ കാണാത്ത ഹിഷാം എന്ന sfi യുടെ സഹോദരനും.... നന്ദി..... ഈ പച്ച മനസ്സിന്റെ ഒരായിരം നന്ദി... നിങ്ങളുടെ ചിന്തകൾ നന്മയുള്ളതാകട്ടെ..... നിങ്ങളുടെ കരങ്ങൾ താങ്ങാവട്ടെ........... നിങ്ങളുടെ പ്രവർത്തനങ്ങൾ നല്ലൊരു നാളേക്ക് വേണ്ടിയാവട്ടെ........ കക്ഷി രാഷ്ട്രീയത്തിനും, ജാതി,മത,ലിംഗ ഭേദത്തിനുമപ്പുറം നാളെയുടെ തലമുറകൾക്ക് നിങ്ങൾ മാതൃകയാവട്ടെ..... Red salute SFI ചിത്രത്തിൽ കൂടെ ബ്രവിം കൊല്ലം ഇതൊരിക്കലും ഒരു രാഷ്ട്രീയ പോസ്റ്റ്‌ അല്ല..... ഇവർക്ക് പകരം വേറൊരു ടീം ആണെങ്കിലും ഈ പോസ്റ്റ്‌ ഉണ്ടാകും മരുന്നിനുപോലും ഒരാളെയും കണ്ടില്ല എന്നുള്ള വിഷമവും പങ്കുവെക്കുന്നു Special Thanks to പ്രിൻസ് പ്രസാദ്, ജയദേവൻ, സുബൈർ സർ, ബ്രവിം kollam, ഹിഷാം

ദേശാഭിമാനി 15 Jul 2024 1:51 pm

ശൗര്യഗുണവാന്റെ ദേവവാദ്യം - പ്രൊഫ. കെ പി ബാബുദാസുമായി എസ്  ഗോപാലകൃഷ്ണൻ നടത്തുന്ന അഭിമുഖം

ഇരുപതാം നൂറ്റാണ്ടിൽ കഥകളിയെ നവീകരിക്കുന്നതിൽ പ്രമുഖപങ്കുവഹിച്ച ബഹുമുഖപ്രതിഭയായിരുന്നു കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാൾ. 1924 മെയ് ഇരുപെത്തിയെട്ടാം തീയതി ജനിച്ച അദ്ദേഹത്തിന്റെ ജന്മശതാബ്ദിവേളയിൽ കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാൾ ആ യുഗപ്രഭാവന്റെ സംഭാവനകളെക്കുറിച്ചുള്ള സംഭാഷണമാണിത്. കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാളിന്റെ ജീവചരിത്രകാരനായ പ്രൊഫ. കെ പി ബാബുദാസുമായി എസ് ഗോപാലകൃഷ്ണൻ നടത്തുന്ന അഭിമുഖം... എസ് ഗോപാലകൃഷ്ണൻ : കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിന്റെ ജന്മശതാബ്ദിവേളയാണല്ലോ. അദ്ദേഹത്തിന്റെ ആധികാരികമായ ജീവചരിത്രം ‘ശൗര്യഗുണം' എഴുതാനിടയായ സാഹചര്യം താങ്കൾ ഒന്ന് വിശദീകരിക്കാമോ ? കെ പി ബാബുദാസ് : കലാമണ്ഡലം കൃഷ്ണന്കുട്ടിപ്പൊതുവാളിനെ എന്റെ കുട്ടിക്കാലം മുതലേ എനിക്ക് കണ്ടുപരിചയം ഉണ്ട്. പക്ഷേ, അദ്ദേഹവുമായി അടുക്കാന് എനിക്ക് ശങ്കയായിരുന്നു. ചുവപ്പുരാശി പടര്ന്നു പിടിച്ച കണ്ണുകളും കനത്ത ശബ്ദവും, ആരേയും കൂമ്പാത്ത തലയെടുപ്പുമെല്ലാം എന്നെ അദ്ദേഹത്തില്നിന്ന് ബഹുദൂരം അകറ്റിനിര്ത്തി. അങ്ങനെയിരിക്കെ കഥകളിയെ പശ്ചാത്തലമാക്കി ‘അരങ്ങ്' എന്നൊരു നോവല് ഞാനെഴുതി. ഈ നോവല് ഒരു വാരികയില് ഖണ്ഡശഃ പ്രസിദ്ധീകരിച്ചു. അധികം താമസിയാതെ പുസ്തകരൂപത്തില് പുറത്തിറങ്ങുകയും ചെയ്തു. ഇതോടുകൂടി കൃഷ്ണന്കുട്ടിപ്പൊതുവാളുമായി പരിചയപ്പെടാന് എനിക്ക് കുറേക്കൂടി ശങ്കയായി. കാരണം കഥകളി രംഗത്ത് മറ്റൊരു പ്രമാണിക്ക് ഇത് തീരെ ഇഷ്ടമായില്ല. ഞങ്ങള് തമ്മില് പരിചയമില്ലെങ്കിലും ഞാനുമായി പരിചയമുള്ള ആരെക്കണ്ടാലും അദ്ദേഹം എന്നെ കലശലായി ശകാരിക്കാറുണ്ടായിരുന്നു. പൊതുവാളിന്റെ പ്രതികരണം ഈ നോവലെഴുത്തിന്റെ കാര്യത്തില് എന്തായിരിക്കും എന്നറിയാത്തതുകൊണ്ടാണ് ഞാന് അദ്ദേഹവുമായി അടുക്കാതിരുന്നത്. ഗായകനായ കലാമണ്ഡലം ശങ്കരന് എമ്പ്രാന്തിരി അങ്ങനെയിരിക്കെ എന്നെ നിര്ബന്ധിച്ച് പൊതുവാളിന്റെ മുന്നിലേക്ക് കൊണ്ടുപോയി വിശദമായി പരിചയപ്പെടുത്തി . ഞാന് ഒട്ടും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് പൊതുവാളില് നിന്നുണ്ടായത്. അദ്ദേഹം വളരെയേറെ സ്നേഹവാല്സല്യങ്ങളോടെ എന്നോട് പെരുമാറി. ശങ്കരന് എമ്പ്രാന്തിരി അന്നു മുതലാണ് അദ്ദേഹവും ഞാനും തമ്മിലുള്ള സൗഹൃദം ആരംഭിച്ചത്. തിരുവനന്തപുരത്ത് വച്ചാണ് ഇതെല്ലാം ഉണ്ടായത്. അധികം താമസിയാതെ ഞാന് ശ്രീശങ്കരാ കോളേജില് ജോലി ലഭിച്ച് നാട്ടിലേക്ക് പോന്നു. പിന്നീട് കളിസ്ഥലങ്ങളില് വച്ച് ഞങ്ങള് ധാരാളം കാണാറുണ്ട്. അദ്ദേഹം എന്നോട് കഥകളിയെക്കുറിച്ചും മറ്റും ധാരാളം സംസാരിക്കാറുണ്ടായിരുന്നു. ഏതാണ്ട് പതിനെട്ട് കൊല്ലത്തെ സൗഹൃദം ഞങ്ങള് തമ്മിലുണ്ടായിരുന്നു. ഇക്കാലത്തിനിടയ്ക്ക് ഒരിക്കല്പോലും മോശമായ ഒരു പെരുമാറ്റം അദ്ദേഹത്തില് നിന്നുണ്ടായിട്ടില്ല. അദ്ദേഹത്തേക്കാള് എിക്ക് ഒരുപാട് പ്രായം കുറയുമെങ്കിലും തികഞ്ഞ സ്നേഹ ബഹുമാനങ്ങളോടെയാണ് അദ്ദേഹം എന്നോട് പെരുമാറിയിട്ടുള്ളത്. അദ്ദേഹത്തിന്റെ ലേഖനങ്ങള് തപ്പിപ്പിടിച്ചെടുത്ത് പുസ്തകരൂപത്തിലാക്കാന് ഞാന് പരിശ്രമിച്ചു. ആ കൃതിയുടെ പേര് ‘മേളപ്പദം' എന്നായിരുന്നു. അദ്ദേഹത്തിന്റെ നിര്ബന്ധം കാരണം ഞാന് തന്നെയാണ് ആ കൃതിക്ക് അവതാരിക എഴുതിയത്. മേളപ്പദം പെട്ടെന്നു തന്നെ മുഴുവന് കോപ്പിയും ചെലവായി. എസ്പിസിഎസ് ആയിരുന്നു പ്രസാധകര്. ഇങ്ങനെ ഞങ്ങള് തമ്മിലുള്ള സൗഹൃദം കൂടുതല് ദൃഢമായി തുടര്ന്നു. ഞാനുമായി അദ്ദേഹം ഇങ്ങനെ ഒരു സൗഹൃദം സ്ഥാപിക്കാനും അത് അവിച്ഛിന്നമായി തുടര്ന്നു കൊണ്ടുപോകാനും അദ്ദേഹം ശ്രമിച്ചത് ഒരു പ്രത്യേക കാരണം കൊണ്ടായിരിക്കും എന്ന് കഥകളി പ്രേമിയും പണ്ഡിതനുമായ ഞായത്ത് ബാലന് മാസ്റ്റര് നിരീക്ഷിച്ചിട്ടുണ്ട്. പ്രൊഫ. കെ പി ബാബുദാസ് കഥകളി നടൻ ഏറ്റുമാനൂർ കണ്ണനോടൊപ്പം ‘ഇപ്പോള് ജനങ്ങളുടെ മുന്നില് പ്രത്യക്ഷപ്പെട്ടിട്ടുള്ള കലാമണ്ഡലം കൃഷ്ണന്കുട്ടി പൊതുവാള് യഥാർഥ കൃഷ്ണന്കുട്ടി പൊതുവാള് അല്ല; ഈ പൊതുവാളിന്റെ ഉള്ളിലുള്ള ഒരു യഥാർഥ കൃഷ്ണന്കുട്ടിപ്പൊതുവാളുണ്ട്. അദ്ദേഹത്തെ കണ്ടെത്തി ലോകത്തിനു മുന്നില് അവതരിപ്പിക്കാന് തികച്ചും വ്യത്യസ്തനായ ഒരാള് വേണം. അതിനു പറ്റിയ ഒരാളായി പൊതുവാള് കണ്ടെത്തിയത് ബാബുദാസിനെയാണ്. അതുകൊണ്ടാണ് തന്നെക്കാള് വളരെയേറെ പ്രായംകുറഞ്ഞ, ജീവിതശൈലിയിലും സംസ്കാരത്തിലുമെല്ലാം താനുമായി ഒട്ടും യോജിപ്പില്ലാത്ത ബാബു ദാസുമായി അദ്ദേഹം സൗഹൃദം സ്ഥാപിച്ചതും അത് തുടര്ന്നു കൊണ്ടുപോയതും'‐ ഇതാണ് ബാലന് മാസ്റ്റുടെ നിരീക്ഷണം. കൃഷ്ണന്കുട്ടിപ്പൊതുവാളും ഞാനുമായുള്ള ബന്ധത്തിന്റെ ഒരേകദേശ രൂപമാണ് ഇവിടെ പ്രതിപാദിച്ചത്. ഇങ്ങനെയൊരു ബന്ധം ഞങ്ങള് തമ്മിലുണ്ട് എന്ന് കഥകളി രംഗത്തെ പ്രധാനികള്ക്കെല്ലാം അറിയാമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതാന് കലാമണ്ഡലം ഔദ്യോഗികമായി എന്നോട് ആവശ്യപ്പെട്ടത്. ? 2024 ഇന്ത്യയിലെ നിരവധി തരംഗസ്രഷ്ടാക്കളായ കലാകാരന്മാരുടെ ജന്മശതാബ്ദിവർഷമാണ്. അവരിൽ ഒരാളാണ് കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാൾ. കഥകളിയിലെ തരംഗസ്രഷ്ടാക്കളിൽ ഒരാൾ എന്ന് കൃഷ്ണൻകുട്ടിപ്പൊതുവാളിനെ വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടാണ്.... = കൃഷ്ണന്കുട്ടിപ്പൊതുവാളിനെ കഥകളിയിലെ തരംഗ സ്രഷ്ടാക്കളില് ഒരാളായി വിശേഷിപ്പിക്കാന് കാരണം വ്യക്തമാക്കാം. കഥകളിരംഗത്ത് അതിപ്രഗത്ഭരായ നിരവധി കലാകാരന്മാര് ഉണ്ടായിരുന്നു. അവരില് മിക്കവരും തങ്ങളുടെ അനുപമമായ കലാപ്രകടനം കൊണ്ട് ആസ്വാദക മനസ്സുകളെ ആകര്ഷിച്ച് ക്രമത്തില് കഥകളിരംഗത്തുനിന്നും ലോകത്തില്നിന്നും തന്നെ വിടവാങ്ങി. അവരുടെ പ്രകടനം നേരിട്ട് ആസ്വദിച്ചിട്ടുള്ള ആസ്വാദകരുടെ മനസ്സുകളിലാണ് പിന്നെ അവര് നിലനില്ക്കുക. അങ്ങനെയുള്ള ആ ആസ്വാദകസംഘം ഇല്ലാതായി. അടുത്ത തലമുറ രംഗത്ത് വരുമ്പോഴേക്കും അവര് ഐതിഹ്യ കഥാപാത്രങ്ങളെപ്പോലെ ആയിത്തീരും. എന്നാല് മറ്റുചില ആചാര്യന്മാരാകട്ടെ ഗംഭീരമായ പ്രകടനം നടത്തുന്നതോടൊപ്പം വരുംതലമുറകളുടെ ആസ്വാദകര്ക്കും കലാകാരന്മാര്ക്കും മനനം ചെയ്യാനായി ചില ചിന്താകണങ്ങളും, ഉത്തരം കണ്ടെത്താനായി ചില ചോദ്യങ്ങളും പൂരിപ്പിക്കാനായി ചില സമസ്യകളും അവശേഷിപ്പിച്ചു കൊണ്ടാണ് കടന്നു പോകുന്നത്. ഈ വിഭാഗത്തില്പ്പെടുന്ന ആചാര്യന്മാരാണ് പട്ടിക്കാംതൊടി രാവുണ്ണിമേനോന്, വാഴേങ്കട കുഞ്ചുനായര്, കലാമണ്ഡലം കൃഷ്ണന്കുട്ടിപ്പൊതുവാള് എന്നിവര്. ഇന്നും കളരികളിലും അണിയറകളിലും കളിയരങ്ങുകളിലും സജീവസാന്നിധ്യമായി ഇവര് തുടര്ന്നുകൊണ്ടേയിരിക്കുന്നു. ഇതില്ത്തന്നെ, കൃഷ്ണൻകുട്ടിപ്പൊതുവാളിന്റെ പ്രത്യേകത, അദ്ദേഹം ഒരു മഹാപ്രതിഭാശാലി ആയിരുന്നു എന്നതാണ്. മറ്റു രണ്ട് ആചാര്യന്മാരും അങ്ങനെ പ്രതിഭാശാലികള് ആയിരുന്നില്ല. അഭ്യാസബലം കൊണ്ടും വാസനാബലം കൊണ്ടും നേടിയെടുത്തതാണ് അവരുടെ പ്രാമുഖ്യം. ഇതുകൊണ്ടാണ് കൃഷ്ണന്കുട്ടിപ്പൊതുവാള് കഥകളിയിലെ തരംഗ സ്രഷ്ടാക്കളില് ഒരാളായി വിശേഷിപ്പിക്കപ്പെടുന്നത്. ? കൃഷ്ണന്കുട്ടിപ്പൊതുവാളിന്റെ ജീവചരിത്രത്തിന് ‘ശൗര്യഗുണം' എന്ന് പേരിടാനുള്ള കാരണം? = ‘ശൗര്യഗുണ’ത്തിന്റെ ആമുഖത്തില് ഞാന് അതേക്കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ട്. താങ്കളുടെ കൈയില് ആ ഗ്രന്ഥം ഉണ്ടാകുമെന്ന് ഞാന് പ്രതീക്ഷിക്കുന്നു. കല്യാണസൗഗന്ധികം ആട്ടക്കഥയില് ഭീമന്റെ ധര്മ്മപുത്രരോടുള്ള പദമാണ് ‘ശൗര്യഗുണനീതിജലധേ' എന്നത്. വനവാസക്കാലത്തൊരു ദിവസം ശകുനിയുടെ കള്ളച്ചൂതുകളിയും മറ്റും ഓര്ത്തോര്ത്ത് ക്രുദ്ധനായ ഭീമന് ശത്രുക്കളെ ഉടന് തന്നെ നിഗ്രഹിക്കാന് ധര്മ്മപുത്രരോട് അനുവാദം ചോദിക്കുന്ന പദമാണിത്. ധര്മ്മപുത്രർ അനുവാദം നല്കാതെ വന്നപ്പോള് ഭീമന് നിസ്സഹായനായി പിൻവാങ്ങുന്നു. ശൗര്യഗുണം എന്ന പേരിലാണ് ഈ രംഗം അറിയപ്പെടുന്നത്. ശൗര്യഗുണമാടുന്ന ഭീമന്റെയവസ്ഥയായിരുന്നു പൊതുവാളിന് കലാജീവിത രംഗത്ത് കൂടുതല്ക്കാലവും അനുഭവിക്കേണ്ടി വന്നത്. മാത്രമല്ല വെറും മേളക്കാരന് മാത്രമായിരുന്നില്ലല്ലോ പൊതുവാള്. അഭിനേതാവും സംഗീതജ്ഞനുമെല്ലാമായിരുന്നല്ലോ. അപ്പോള് പൊതുവാളിന്റെ കളിയരങ്ങിലെ സർവ്വവ്യാപിത്വം വെളിപ്പെടുത്തും വിധം കഥകളിത്തം മുറ്റിനില്ക്കുന്ന ഒരു പേരാകട്ടെ എന്നു കരുതിയാണ് ശൗര്യഗുണം എന്നു പേരിട്ടത്. ? അദ്ദേഹത്തിന്റെ ചെണ്ട പഠനകലാഭ്യാസകാലത്തെക്കുറിച്ച് ഒന്ന് പറയാമോ? ആരൊക്കെയായിരുന്നു ഗുരുക്കന്മാർ ? ഏതെങ്കിലും ഒരു ചിട്ടയുടെ പാരമ്പര്യമായിരുന്നോ അദ്ദേഹം പിന്തുടർന്നത് = കൃഷ്ണന്കുട്ടിപ്പൊതുവാളിന്റെ ആദ്യ ഗുരുനാഥന് അദ്ദേഹത്തിന്റെ മാതുലനായ ഗോവിന്ദപ്പൊതുവാള് ആണ്. തായമ്പകയാണ് അദ്ദേഹം പൊതുവാളിനെ അഭ്യസിപ്പിച്ചത്. പൊതുവാളിനെ തായമ്പക പഠിപ്പിക്കാന് വേണ്ടി ഗോവിന്ദപ്പൊതുവാള്, മറ്റൊരാളുടെ അടുത്തുപോയി സ്വയം തായമ്പക പഠിച്ചു. പിന്നീട് അദ്ദേഹം അമ്മാവന്റെ നിര്ദ്ദേശമനുസരിച്ച് കലാമണ്ഡലത്തില് വിദ്യാർഥിയായി ചേരാന് അപേക്ഷിച്ചു. പൊതുവാളിനെ എന്ത് പഠിപ്പിക്കണം എന്ന കാര്യത്തില് ഇന്റർവ്യൂ ബോര്ഡിലെ അംഗങ്ങള്ക്ക് ഒരു ചിന്താക്കുഴപ്പം ഉദിച്ചു. കാരണം ഇദ്ദേഹത്തിന് സംഗീതജ്ഞാനമുണ്ട്, സൗന്ദര്യമുണ്ട്. അവസാനം പട്ടിക്കാംതൊടിയാണ് ഒരു തീരുമാനമെടുത്തത്. ‘കുലവിദ്യ പഠിക്കട്ടെ' എന്ന് അദ്ദേഹം നിര്ദ്ദേശിച്ചു. അങ്ങനെയാണ് കൃഷ്ണന്കുട്ടിപ്പൊതുവാള് കഥകളിച്ചെണ്ട വിദ്യാർഥിയായി കലാണ്ഡലത്തില് ചേര്ന്നത്. അക്കാലത്ത് കലാമണ്ഡലത്തില് ഒരു തികഞ്ഞ ചെണ്ട അധ്യാപകന് ഉണ്ടായിരുന്നില്ല. ചമ്രക്കുളങ്ങര നീലകണ്ഠമാരാര് കലാമണ്ഡലത്തില് ചെണ്ട അഭ്യസിച്ച് അരങ്ങേറ്റം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ഗുരുനാഥന് പള്ളിപ്പാട്ട് ദാമോദരമാരാര് ആയിരുന്നു. മാരാര്ക്ക് കൂടുതല് താല്പ്പര്യം പഞ്ചവാദ്യത്തോടായിരുന്നു. അതു കൊണ്ട് നീസലകണ്ഠമാരാരെ പുറപ്പാടും മേളപദവും പഠിപ്പിച്ച ശേഷം അദ്ദേഹം കലാമണ്ഡലം വിട്ടുപോയി. നീലകണ്ഠമാരാര്ക്കും കൂടുതല് താല്പ്പര്യം തായമ്പകയോടായിരുന്നു. അദ്ദേഹവും കലാമണ്ഡലം വിട്ടുപോകാന് അവസരം നോക്കിയിരിക്കുകയായിരുന്നു. പക്ഷേ പട്ടിക്കാംതൊടി സമ്മതിച്ചില്ല. ചൊല്ലിയാട്ടത്തിന് കൊട്ടാന് ഒരാള് വേണം എന്ന് പറഞ്ഞ് ഇദ്ദേഹത്തെ അവിടെ പിടിച്ച് നിര്ത്തി. അപ്പോഴാണ് കൃഷ്ണന്കുട്ടിപ്പൊതുവാള് ചെണ്ട വിദ്യാർഥിയായി ചേര്ന്നത്. പൊതുവാളിനെ പഠിപ്പിക്കേണ്ട ചുമതലയും പട്ടിക്കാംതൊടി മാരാരെ ഏല്പ്പിച്ചു. അങ്ങനെ ചെതലി അപ്പമാരാര് എന്ന് അറിയപ്പെടുന്ന നീലകണ്ഠമാരാര് കൃഷ്ണന്കുട്ടിപ്പൊതുവാളിന്റെ കഥകളിച്ചെണ്ടയുടെ പ്രഥമ ഗുരുവായി തീര്ന്നു. തുടര്ന്ന് അപ്പമാരാര് കലാമണ്ഡലം വിട്ടുപോയി. അദ്ദേഹം തായമ്പകയിലെ കേൾവികേട്ട ഒരധ്യാപകനായിത്തീര്ന്നു. നിരവധി പ്രതിഭാശാലികളെ അദ്ദേഹം വാര്ത്തെടുക്കുകയും ചെയ്തു. അപ്പമാരാര് പോയി അധികം വൈകാതെ സർവ്വവാദ്യവിശാരദനായ തിരുവില്വാമല വെങ്കിച്ചന് സ്വാമി കലാമണ്ഡലത്തിലെ വാദ്യാചാര്യനായി നിയമിക്കപ്പെട്ടു. വെങ്കിച്ചന് സ്വാമിയുടെ കീഴില് മദ്ദളാഭ്യാസം ആരംഭിച്ച ബാലനായ അപ്പുക്കുട്ടിപ്പൊതുവാളിനെയും സ്വാമി കലാമണ്ഡലത്തിലേയ്ക്ക് കൊണ്ടുവന്നു. പട്ടിക്കാംതൊടി സ്വാമി കൃഷ്ണന്കുട്ടിയെ ചെണ്ടയും അപ്പുക്കുട്ടിയെ മദ്ദളവും പഠിപ്പിച്ചു. അങ്ങനെ കൃഷ്ണന്കുട്ടിപ്പൊതുവാളിന്റെ കഥകളിച്ചെണ്ടയിലെ രണ്ടാമത്തെ ഗുരുനാഥനായിത്തീര്ന്നു മഹാനായ വെങ്കിച്ചന് സ്വാമി.മറ്റാരുടെയും കീഴില് പൊതുവാള് ചെണ്ട അഭ്യസിച്ചിട്ടില്ല. ചുരുക്കിപ്പറഞ്ഞാല് വളരെക്കുറച്ച് കാലമേ പൊതു വാള് ആചാര്യന്മാരുടെ മുന്നിലിരുന്ന് അഭ്യസിച്ചിട്ടുള്ളൂ. കഥകളിച്ചെണ്ടയില് പ്രായോഗിക പരിശീലനം കൊടുത്തത് ചൊല്ലിയാട്ടക്കളരിയില് വച്ച് പട്ടിക്കാംതൊടിയാണ്. അക്കാലത്തെ കഥകളിച്ചെണ്ടയിലെ ഏറ്റവും പ്രഗത്ഭനായിരുന്നു മൂത്തമന കേശവന് നമ്പൂതിരി. അദ്ദേഹത്തിനെ പരിപാടി ഏല്പ്പിക്കുന്നവരോട് സഹായിയായി കൃഷ്ണന്കുട്ടിപ്പൊതുവാളിനെ വിളിക്കാന് ആവശ്യപ്പെടും. മൂത്തമന പൊതുവാളിനെ പഠിപ്പിച്ചിട്ടില്ലെങ്കിലും കഥകളിരംഗത്തെ ചെണ്ട പ്രയോഗത്തിന്റെ പ്രായോഗികവശങ്ങള് മൂത്തമനയുടെ പ്രകടനം കണ്ടാണ് പൊതുവാള് മനസ്സിലാക്കിയത്. ചുരുക്കത്തില് അമ്മാവനായ ഗോവിന്ദപ്പൊതുവാള്,, ചെതലി അപ്പമാരാര്, തിരുവില്വാമല വെങ്കിച്ചന് സ്വാമി, മൂത്തമന കേശവന് നമ്പൂതിരി എന്നിവരാണ് പൊതുവാളിന്റെ ഗുരുനാഥന്മാര് എന്ന് പറയാം. അക്കാലത്ത് കഥകളി ചെണ്ടവാദനത്തില് മറ്റ് ചിട്ടകള് ഒന്നുംതന്നെ ഉണ്ടായിരുന്നില്ല എന്നതാണ് യാഥാർഥ്യം. മേല്പ്പറഞ്ഞ ഗുരുനാഥന്മാരില് നിന്ന് ലഭിച്ച ആ ചിട്ടയുടെ അതിമനോഹരമായ വിപുലീകരണമാണ്, സൗന്ദര്യവത്കരണമാണ് പൊതുവാള് രംഗത്താവിഷ്കരിച്ചിരുന്നത്. ? കൃഷ്ണൻകുട്ടിപ്പൊതുവാൾ , അപ്പുക്കുട്ടിപ്പൊതുവാൾ എന്നീ പ്രതിഭകളുടെ കൂടിച്ചേരലിനുവേണ്ടി കളിയരങ്ങുകളും ആസ്വാദകരും കാത്തിരുന്ന മൂന്നു ദശകങ്ങളോളം ഉണ്ടായിരുന്നല്ലോ. എന്തായിരുന്നു ആ രസതന്ത്രം ? = വെങ്കിച്ചന് സ്വാമി കൃഷ്ണന്കുട്ടിയേയും അപ്പുക്കുട്ടിയേയും ഒന്നിച്ചിരുത്തിയാണ് യഥാക്രമം ചെണ്ടയും മദ്ദളവും പഠിപ്പിച്ചിരുന്നത് എന്ന് പറഞ്ഞല്ലോ. ഇതോടൊപ്പം പട്ടിക്കാംതൊടിയുടെ ചൊല്ലിയാട്ടക്കളരിയില് അദ്ദേഹം പരസ്പരം ഇഴുകിച്ചേര്ന്നുള്ള ഒരു വാദ്യസംസ്കാരം ഉണ്ടാക്കാന് അങ്ങേയറ്റം പരിശ്രമിച്ചിരുന്നു. ഇതായിരുന്നു താങ്കള് ഉന്നയിച്ച ആ രസതന്ത്രത്തിന്റെ ആ രഹസ്യം. ? മുൻതലമുറയിലെ ചെണ്ടക്കാരിൽ നിന്നും കലാപരമായ , ലാവണ്യപരമായ, എന്ത് അധികസംഭവനയാണ് കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാൾ കഥകളിയ്ക്ക് നൽകിയത് ?അദ്ദേഹം പിന്നണിയിലുണ്ടാകാൻ മഹാനടന്മാർ എന്തുകൊണ്ട് ആഗ്രഹിച്ചു... മൂത്തമനയുടെ ചെണ്ടകൊട്ട് ഭാവപ്രധാനമായിരുന്നു. കൃഷ്ണന്കുട്ടിപ്പൊതുവാളിന്റേതാകട്ടെ കുറേക്കൂടി ഭാവാത്മകവും സൗന്ദര്യാത്മകവും ആണ്. അതിനദ്ദേഹത്തിന് സാധിച്ചത് അദ്ദേഹം നടനും സംഗീതജ്ഞനും കൂടിയായിരുന്നു എന്നതുകൊണ്ടാണ്. = മൂത്തമനയുടെ ചെണ്ടകൊട്ട് ഭാവപ്രധാനമായിരുന്നു. കൃഷ്ണന്കുട്ടിപ്പൊതുവാളിന്റേതാകട്ടെ കുറേക്കൂടി ഭാവാത്മകവും സൗന്ദര്യാത്മകവും ആണ്. അതിനദ്ദേഹത്തിന് സാധിച്ചത് അദ്ദേഹം നടനും സംഗീതജ്ഞനും കൂടിയായിരുന്നു എന്നതുകൊണ്ടാണ്. ഇതാണ് അദ്ദേഹം നല്കിയ അധികസംഭാവന. മഹാനടന്മാര്ക്ക് പോലും അറിയാമായിരുന്നു പൊതുവാള് ചെണ്ടയുംകൊണ്ട് പിന്നിലുണ്ടെങ്കില് തങ്ങളുടെ പ്രകടനം അനിതരസാധാരണമായ നിലയ്ക്ക് ആസ്വാദക മനസ്സുകളെ ആകര്ഷിക്കും എന്ന്. ? താങ്കൾ എഴുതിയ ‘ശൗര്യഗുണം' ഇറങ്ങിയ കാലത്ത് വലിയ ആർത്തിയോടെ വായിച്ച ഒരാളാണ് ഞാൻ. അദ്ദേഹത്തിന്റെ വ്യക്തിജീവിതവും കലാജീവിതവും എങ്ങനെ പരസ്പരം കൊടുത്തും കൊണ്ടും നിലനിന്നു... = അദ്ദേഹത്തിന്റെ വ്യക്തി ജീവിതവും കലാജീവിതവും, സത്യം പറഞ്ഞാല് പരസ്പരം ഇഴുകിച്ചേര്ന്നു നില്ക്കുന്നു. അവ തമ്മില് വേര്തിരിച്ച് കാണാന് ബുദ്ധിമുട്ടാണ് എന്നു പറയാം. കേരള കലാമണ്ഡലം ? കലാമണ്ഡലം കൃഷ്ണൻ നായരാശാനുമായി അഭിപ്രായവ്യത്യാസം ഉണ്ടായ കാലവും അവസാനം എറണാകുളത്തെ ഒരു അരങ്ങിൽ മഞ്ഞുരുകിയ കാര്യവും ശൗര്യഗുണത്തിൽ വായിച്ചതോർക്കുന്നു . വായനക്കാരുടെ സൗകര്യത്തിനായി അതൊന്നുകൂടി പറയാമോ... = കലാമണ്ഡലം കൃഷ്ണൻനായരാശാനെ കിര്മ്മീരവധം കഥയും മറ്റും ചൊല്ലിയാടിച്ചത് പട്ടിക്കാംതൊടിയാണ്. പക്ഷേ ആസ്വാദകരെ രസിപ്പിക്കാന് വേണ്ടി ഒരിക്കലും കാണിക്കാന് പാടില്ലാത്ത ചില ചാപല്യങ്ങള് ധര്മ്മപുത്രരുടെ വേഷം കെട്ടിയ കൃഷ്ണന്നായാരാശാന് കാണിച്ചു. ഇതിനെത്തുടര്ന്നാണ് ഇവര് തമ്മില് രസക്കേടുണ്ടായത്. പക്ഷേ ഇങ്ങനെയാണെങ്കിലും ചെണ്ടക്കാരന്റെ പോരായ്മകൊണ്ടും മറ്റും കൃഷ്ണന്നായരാശാന്റെ വേഷം മോശമാകുന്നത് പൊതുവാളിന് സഹിക്കാന് പറ്റില്ലായിരുന്നു. അതുകൊണ്ടാണ് എറണാകുളം കഥകളി ക്ലബ്ബില് വച്ച് പൊതുവാള് രണ്ടും കല്പ്പിച്ച് കൃഷ്ണന് നായരുടെ വേഷത്തിന് കൊട്ടാന് പുറപ്പെട്ടത്. കൃഷ്ണന് നായരാശാനും ഉള്ളുകൊണ്ട് അതാഗ്രഹിച്ചിരുന്നു എന്നതാണ് യാഥാർഥ്യം. 1974 ‐ 75 കാലഘട്ടത്തിലാണ് ഇതുണ്ടായത്. പിന്നീട് പലരുടെയും നിര്ബന്ധത്തിന് വഴങ്ങി പലയിടത്തും അവര് ഒന്നിച്ച് അരങ്ങത്ത് വരാറുണ്ടായിരുന്നു. ? ചെണ്ട അസുരവാദ്യമാണോ കഥകളിയിൽ.. രാവണോത്ഭവം, നരകാസുരവധം തുടങ്ങിയ ചില കഥകള്ക്ക് പൊതുവാള് കൊട്ടുമ്പോള് ചെണ്ട അസുരവാദ്യമാകുന്നു. എന്നാല് വികാരാത്മകമായ കഥകള്ക്ക് അദ്ദേഹം കൊട്ടുമ്പോള് ചെണ്ട ഒരു ദേവവാദ്യത്തിന്റെ പ്രതീതി നമ്മിലുളവാക്കുമായിരുന്നു. = രാവണോത്ഭവം, നരകാസുരവധം തുടങ്ങിയ ചില കഥകള്ക്ക് പൊതുവാള് കൊട്ടുമ്പോള് ചെണ്ട അസുരവാദ്യമാകുന്നു. എന്നാല് വികാരാത്മകമായ കഥകള്ക്ക് അദ്ദേഹം കൊട്ടുമ്പോള് ചെണ്ട ഒരു ദേവവാദ്യത്തിന്റെ പ്രതീതി നമ്മിലുളവാക്കുമായിരുന്നു. ? പൊതുവാളിനുശേഷമുള്ള കഥകളി അരങ്ങിൽ പൊതുവാൾ പ്രഭാവം എങ്ങനെ നിലനിൽക്കുന്നു = നടന്മാരുടെ മുദ്രാവിന്യാസത്തിനനുസൃതമായി ഭാവാത്മകമായി ചെണ്ട വായിച്ച് അവരുടെ പ്രകടനത്തെ ഇപ്പോഴത്തെ ചെണ്ടക്കാരാരെങ്കിലും ഉദാത്തമാക്കിത്തീര്ക്കുന്നു എങ്കില് അത് പൊതുവാള് പ്രഭാവം അവര് ഉള്ക്കൊണ്ടതുകൊണ്ടാണ് എന്ന് മനസ്സിലാക്കാം. ദേശാഭിമാനി വാരികയിൽ നിന്ന്

ദേശാഭിമാനി 15 Jul 2024 1:36 pm

വൈപ്പിനിലെ പകർന്നാട്ടക്കാരൻ

വൈപ്പിൻകരയിൽ സ്വകാര്യ ഞണ്ട് സംസ്കരണ കമ്പനിയിൽ തൊഴിലാളിയായും അവിടെ തൊഴിലില്ലാത്തപ്പോൾ നായരമ്പലത്ത് ഓട്ടോ ഓടിച്ചും നടന്ന ഗിരീഷ് രവി കേരള സംഗീത നാടക അക്കാദമി തൃശൂർ കെ ടി മുഹമ്മദ് സ്മാരക റീജണൽ തിയറ്ററിൽ സംഘടിപ്പിച്ച ഈ വർഷത്തെ സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിലെ ഏറ്റവും മികച്ച നടൻ. കഴിഞ്ഞ വർഷം വൈപ്പിൻകരയിലേക്ക് ഗിരീഷിന്റെ സുഹൃത്ത് ബിജു ദയാനന്ദനായിരുന്നു മികച്ച നടനുള്ള അവാർഡ് കൊണ്ടുവന്നത്. കാഞ്ഞിരപ്പള്ളി അമലയുടെ ശാന്തം നാടകത്തിലെ നാല്‌ വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിച്ചതിന്റെ അംഗീകാരമാണ് ഗിരീഷ് രവിയെ തേടിയെത്തിയത്. പരശുരാമൻ എന്ന എഴുപതുകാരൻ, സഹീർ അലി എന്ന 35 വയസ്സുള്ള പൊലീസുകാരൻ, എഴുപത്തഞ്ചുകാരനായ അച്ചുതൻവക്കീൽ, കൂടാതെ മറ്റൊരു കഥാപാത്രമായ നമ്പൂതിരി എന്നീ വേഷങ്ങൾ. ഈ നാടകം സംവിധാനം ചെയ്ത രാജേഷ് ഇരുളം മികച്ച സംവിധായകനായും നാടക രചന നിർവഹിച്ച ഹേമന്ദ് കുമാർ മികച്ച രണ്ടാമത്തെ രചയിതാവായും അവാർഡ് നേടി. പാട്ടുപാടി അഭിനയത്തിലേക്ക് നായരമ്പലം ചുള്ളിപറമ്പിൽ രവിന്ദ്രൻ, അമ്മിണി ദമ്പതികളുടെ ഏഴ് മക്കളിൽ നാലാമനായ ഗിരീഷ് പാട്ടുകൾ പാടി അഭിനയത്തിലേക്ക് നാന്ദി കുറിച്ച പ്രതിഭയാണ്. ഏത് സ്റ്റേജ് കണ്ടാലും കയറി പാട്ടുപാടി നടന്ന സ്കൂൾ കാലം ഗിരീഷിനുണ്ടായിരുന്നു. ഓച്ചം തുരുത്ത് സാന്റാ ക്രൂസ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ അമെച്വർ നാടകത്തിൽ അഭിനയിച്ച് ആദ്യ ചുവടുവച്ചു. പത്താം ക്ലാസിൽ സ്കൂൾ കലോത്സവത്തിൽ ഏറ്റവും നല്ല നടനുള്ള സമ്മാനം കിട്ടി. മുതിർന്നപ്പോൾ നാടകം തട്ടകമായി ഗിരീഷ് തീരുമാനിച്ചു. ആദ്യം എത്തിയ പ്രൊഫഷണൽ നാടക ട്രൂപ്പ് ആലുവ രചനയായിരുന്നു. മാനവം എന്ന നാടകത്തിൽ. തുടർന്ന് കൊച്ചിൻ കലാകേന്ദ്രത്തിന്റെ അനിയൻ പനയ്ക്കൽ എഴുതിയ ഭാരതവർഷം നാടകത്തിൽ അഭിനയിച്ചു. ആലുവ പ്രതീക്ഷയിലും കൊച്ചിൻ സിദ്ധാർഥയുടെ ദൈവം കോപിക്കാറില്ല, ഇവൾ എന്റെ മണവാട്ടി , ഗൃഹനാഥന്റെ സ്വപ്നങ്ങൾ, അപ്പുപ്പന് നൂറ് വയസ്സ്, മഴവിൽ കിനാക്കൾ എന്നീ നാടകങ്ങളിലും നടൻ സലിം കുമാറിന്റെ സമിതിയായ കൊച്ചിൻ ആരതിയുടെ അമ്മ തറവാട്, ദുബായ് കത്ത്, അവൻ അടുക്കളയിലേക്ക്, ഉണ്ണി സത്താറിന്റെ കൊച്ചിൻ നാട്യഗൃഹത്തിലെ മഴപ്പൊട്ടൻ, അമ്മ നക്ഷത്രം, വള്ളുവനാട് ഭീഷ്മയുടെ സാമൂഹ്യപാഠം, പാലാ കമ്യൂണിക്കേഷൻസിന്റെ ഫെയ്‌സ്ബുക്കിൽ കണ്ട മുഖം, വള്ളുവനാട് കൃഷ്ണാ കലാനിലയത്തിന്റെ വെയിൽ, ചില നേരങ്ങളിൽ ചിലർ എന്നീ നാടകങ്ങളിൽ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം കാഞ്ഞിരപ്പള്ളി അമലയുടെ കടലാസിലെ ആനയിലും ഈ വർഷം ഇപ്പോൾ അവാർഡ് ലഭിച്ച ശാന്തത്തിലും പ്രേക്ഷകരുടെ ഹൃദയം കവരുന്ന വേഷങ്ങളാണ് ഗിരീഷ് അരങ്ങിൽ എത്തിച്ചത്. പ്രായം ചെന്ന കഥാപാത്രങ്ങൾ ഫലപ്രദമായി അഭിനയിക്കാനുള്ള ഗിരീഷിന്റെ കഴിവ് ഏറെ പ്രശംസ പിടിച്ചുപറ്റി. ഛോട്ടാ മുംബൈ, പുതിയ തീരങ്ങൾ, വീരപുത്രൻ, വെടിക്കെട്ട് എന്നീ നാല് സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. അരങ്ങിലെയും ജീവിതത്തിലെയും പകർന്നാട്ടങ്ങൾക്ക് ഭാര്യ സിജി, മക്കൾ ലക്ഷമി, പാർവതി എന്നിവർ പ്രോത്സാഹനത്തിന്റെ ഫസ്റ്റ് ബെൽ മുഴക്കി ഒപ്പമുണ്ട്.

ദേശാഭിമാനി 15 Jul 2024 1:33 pm